Monday, December 28, 2009

ആറാം നമ്പര്‍


ഗോതമ്പുമാവ് പരത്തി ഡയമണ്ടാകൃതിയില്‍ മുറിച്ച് വറുത്തത് പഞ്ചസാ‍ര പാവു കാച്ചിയതില്‍ വരട്ടിയെടുക്കുന്ന രസികന്‍ പലഹാരമാണ് ആ‍റാം നമ്പര്‍. ഒരു കാണിപ്പയ്യൂര്‍ പൂരത്തിനാണ് ടിയാനെ ആദ്യം പരിചയപ്പെടുന്നത്. ഞരളത്ത് ഇടയ്ക്ക കൊട്ടിയ panchavadyamമായിരുന്നു അക്കൊല്ലം. മദ്ദള കേസരി കുളമംഗത്ത് നാരായണന്‍ നായരായിരുന്നു പ്രമാണം. കടവല്ലൂര്‍ അരവിന്ദാക്ഷന്‍, എടപ്പാള്‍ അപ്പുണ്ണി, തൃക്കൂര്‍ രാജന്‍ എന്നിവരൊക്കെ യുവതുര്‍ക്കികളായിരുന്നു എന്നോര്‍ക്കണം. എന്തായിരുന്നു പൂരം. കൊയ്ത്തുകഴിഞ്ഞ പാടത്താണ് രണ്ടു നേരവും പൂരം മുളയുക. ബീയെംടി അഥവാ തിരുവമ്പാടി ചന്ദ്രശേഖരന്‍, മോത്തി എന്ന ബീഹാറി, കാട്ടുമൈന എന്ന സിനിമയില്‍ അഭിനയിച്ചതിനാല്‍ കാട്ടുമൈന എന്ന വിളിപ്പേരു വീണ ആന... തിടമ്പേറ്റാനും മാലയ്ക്കും വേണ്ടി തലപ്പൊക്ക മത്സരവും കേമമായിരുന്നു. [കരുവാമ്മാര്ടെ മോത്തി നായമ്മാരടെ ബീയെംടിയെ തോല്‍പ്പിയ്ക്കുമോ എന്നായിരുന്നു ഉച്ചപ്പൂരത്തിന്റെ ടെന്‍ഷന്‍]. രാത്രിപ്പൂരത്തിനു മുമ്പ് തെക്കുള്ള ഏതോ ട്രൂപ്പിന്റെ നാടകം. ഗംഭീരന്‍ മരുന്നുപണി. കണ്ണിന്റെയും ചെവിയുടെയും മനസ്സിന്റെയും തികഞ്ഞ പൂരം.

തീര്‍ന്നില്ല. നാവിനും ഉണ്ടായിരുന്നു പൂരം. മഞ്ഞ ചുവപ്പ് പുളീഞ്ചി നിറങ്ങളിലുള്ള ഹലുവാമതിലുകള്‍, പൊരി, വാഴനാരില്‍ കോര്‍ത്ത ഉഴുന്നാട, സിഗററ്റിന്റെ ഷേപ്പും ഫ്ലൂറസന്റ് പിങ്ക് നിറവുമുള്ള മിഠായി, പപ്പടവട, അയ്നാസ്... എങ്കിലും കൂട്ടത്തില്‍ കൂടുതലിഷ്ടം തോന്നിയത് ആറാം നമ്പറിനോടായിരുന്നു. അന്നും ഇന്നും തൃശൂരിന് വടക്കോട്ടേ ആറാം നമ്പറിനെ കണ്ടിട്ടുള്ളു.

എന്നാല്‍ ആറാം നമ്പറിന്റെ ഷേപ്പില്‍ ഒരു കവിത ആദ്യമായി എഴുതിക്കണ്ടത് കുട്ടനാട്ടുകാരന്‍ Ayyappa Paniker. കുറേ നാള്‍ കഴിഞ്ഞ് സി. പി. നായര്‍ അതിനൊരു രസികന്‍ മറുപടിയും ഉണ്ടാക്കി.

ആ‍റാം നമ്പറിന്റെ നാട്ടുകാരനായ ഞാന്‍ ശ്രമിച്ചു നോക്കിയില്ല എന്ന് പറയരുതല്ലോ. ഇതാ എന്റെ വക ഒരു ആറാം നമ്പര്‍.

Saturday, October 3, 2009

ഞെട്ടിപ്പിച്ച ഒരു കഥ


ഇന്നലെ ഫൈസല്‍ പറഞ്ഞു തന്ന ഒരു മിനിക്കഥ. ഫൈസലിനോട് പണ്ടാരോ പറഞ്ഞതാണ്.

ഒരാള്‍ ചെരിപ്പു വാങ്ങാന്‍ ഒരു കടയില്‍ച്ചെന്നു. കടക്കാരന്‍ അയാളുടെ കാല് നോക്കിയിട്ട് സൈസ് ഏഴിലുള്ള ചെരിപ്പുമായി വന്നു. “എനിക്ക് ഇതിലും ചെറിയ സൈസിലുള്ളതാണ് വേണ്ടത്,” അതൊന്ന് ഇട്ടു നോക്കുന്നതിനു മുന്‍പു തന്നെ ചെരിപ്പു വാങ്ങാന്‍ ചെന്നയാള്‍ പറഞ്ഞു.

കടക്കാരന്‍ അതു വിശ്വസിച്ചിട്ടല്ലെങ്കിലും സൈസ് ആറിലുള്ള ചെരിപ്പെടുത്തു കൊണ്ടു വന്നു. വാങ്ങാന്‍ വന്നയാള്‍ അതും അളവു നോക്കാന്‍ കൂട്ടാക്കിയില്ല. “എനിക്ക് ഇതിനേക്കാള്‍ ചെറിയ സൈസാണ് വേണ്ടത്,” അയാള്‍ പറഞ്ഞു.

ചിരി വന്നെങ്കിലും അതൊതുക്കി കടക്കാരന്‍ സൈസ് അഞ്ചിലുള്ള ചെരിപ്പും കൊണ്ടു വന്നു. “ഇതല്ല, അടുത്ത ചെറിയ സൈസ് കൊണ്ടു വരൂ”, വാങ്ങാന്‍ ചെന്നയാള്‍ പറഞ്ഞു. “ഈ ചെരിപ്പ് ഇയാള്‍ക്കു തന്നെയായിരിക്കുമോ? അതോ മകനോ” എന്ന് ആശ്വസിയ്ക്കാന്‍ ശ്രമിച്ച് കടക്കാരന്‍ നാല് സൈസിലുള്ള ചെരിപ്പുമായി വന്നു.

വാങ്ങാന്‍ വന്നയാളോ - അയാള്‍ വളരെ ബുദ്ധിമുട്ടി അയാളുടെ ഏഴ് സൈസിലുള്ള പാദങ്ങള്‍ രണ്ടും നാല് സൈസിലുള്ള ആ ചെരിപ്പുകളിലേയ്ക്ക് തിരുകിക്കയറ്റി, പണമെടുത്ത് നീട്ടി. അയാളുടെ പാദങ്ങളില്‍ നിന്ന് ഇപ്പോള്‍ ചോര വരും എന്ന് തോന്നിച്ചു, കണ്ണുകളും നിറയാന്‍ തുടങ്ങിയിരുന്നു.

“ഇതെന്തിനാ ഈ സൈസ് വാങ്ങുന്നത്, ഞാന്‍ വിചാരിച്ചു മറ്റാര്‍ക്കോ വേണ്ടിയായിരിക്കുമെന്ന്...” കടക്കാരന് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

“എന്തിനാ ഈ സൈസ് വാങ്ങുന്നതെന്നോ? വീട്ടില്‍ അച്ഛന് ഭ്രാന്താണ്. അമ്മ തളര്‍വാതം പിടിച്ച് കിടക്കുന്നു. കുറ്റവാളിയായ സഹോദരന്‍ ജയിലിലാണ്. എന്റെ ജോലി പോയിട്ട് മാസം ആ‍റായി. മക്കളുടെ ഫീസ് മുടങ്ങി പഠനം പ്രശ്നമായതുപോട്ടെ, അവര്‍ക്ക് മര്യാദയ്ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാനുള്ള അവസ്ഥപോലുമില്ല. ഇതിന്റെയെല്ലാം നടുവില്‍ പാവം ഭാര്യയാകട്ടെ അടുത്തവീട്ടുകാരനുമായി സ്നേഹബന്ധത്തിലുമായി. അങ്ങനത്തെ ഒരു വീട്ടിലേയ്ക്ക് ഈ ചെരിപ്പുമിട്ട് തന്നെ ചെല്ലണം. എന്നിട്ട് ഇതൊന്ന് ഊരിവെയ്ക്കുമ്പോള്‍ ഒരു സുഖമുണ്ട് സര്‍”.

Sunday, September 13, 2009

കുതിരച്ചന്തിയുടെ വീതി

കുറച്ചു പേരെ എല്ലാക്കാലത്തേയ്ക്കും എല്ല്ലാവരേയും കുറച്ചുകാലത്തേയ്ക്കും വിഡ്ഡികളാക്കാം എന്നാണല്ലൊ പഴമൊഴി.

വസ്തുതകൾക്ക് നിരക്കാത്ത ഗോസിപ്പുകൾക്ക് പ്രസിദ്ധമാണ് ഇന്റർനെറ്റ്. നെറ്റിലുണ്ട് എന്നു കരുതി എന്തും കണ്ണുമ്പൂട്ടി വിശ്വസിക്കുന്ന കുറേപ്പേരെങ്കിലും എല്ലാക്കാലത്തും ഉണ്ടാവും എന്ന് ഉറപ്പുള്ളതുകൊണ്ടാവാം ഇ-ഗോസിപ്പുകൾക്ക് അവസാനമില്ലാത്തത്. ചിലതെല്ലാം നിരുപദ്രവകരങ്ങളായ രസങ്ങളാണെങ്കിൽ ചിലതിന്റെ പിന്നിൽ തീർച്ചയായും സ്ഥാപിത താല്പ്പര്യങ്ങളും നിഗൂഡലക്ഷ്യങ്ങളും കാണും. ഇവയുടെ സത്യാവസ്ഥ അറിയാൻ സഹായിക്കുന്ന സൈറ്റുകളുമുണ്ട്. ആരു പറയുന്നതാണ് നേര്? എന്ന് സെൻ ആൻഡ് ദ ആർട്ട് ഓഫ് മോട്ടോർ സൈക്ക് ൾ മെയ്ന്റനൻസിന്റെ തുടക്കത്തിൽ റോബർട്ട് എം. പിർസിഗ് ചോദിക്കുന്നത് നമുക്കും ചോദിക്കാം.

അടുത്തകാലത്തായി നെറ്റിലൂടെ പ്രചരിച്ച ഒരു രസികൻ ഗോസിപ്പിന്റെ പരിഭാഷ ഇതോടൊപ്പം. ഈ ഗോസിപ്പ് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നാണ് അന്തിമവിധി വന്നിരിക്കുന്നത്. എന്തായാലും മറന്നുകളയാൻ വയ്യാത്തവിധം ‘വിശ്വസനീയ’മാണ് ഈ അവിശ്വസനീയ ഗോസിപ്പ്.

അമേരിക്കയിലെ സ്റ്റാൻഡേഡ് ഗേജ് [അതായത് റെയില്‍പ്പാളങ്ങളിലെ റെയിലുകൾക്കിടയിലുള്ള ദൂരം] നാലടി എട്ടര ഇഞ്ചാണ്. ഇത് അതിശയകരമാം വിചിത്രമായ ഒരളവാണ്.

ഇതെങ്ങനെ വന്നു? ഇംഗ്ലണ്ടിലും അങ്ങനെയായതുകൊണ്ട്. കാരണം ഇംഗ്ലീഷുകാരാണ് അമേരിക്കയിലും റെയിൽ പണിതത്.

ഇംഗ്ലീഷുകാർക്ക് ഈ അളവെങ്ങനെ കിട്ടി? റെയിൽവേ വരും മുമ്പ് ഇംഗ്ലണ്ടിലുണ്ടായിരുന്ന ട്രാംവേ പണിതവർ തന്നെയാണ് ആദ്യമായി റെയിൽവേ പണിതത്. ട്രാംവേയിൽ അവർ ഉപയോഗിച്ചിരുന്ന ഗേജും നാലടി എട്ടര ഇഞ്ചു തന്നെ.

അതവർക്ക് എവിടന്നു കിട്ടി? ട്രാംവാഗണുകൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന പണിയായുധങ്ങൾ തന്നെയാണ് ട്രാംവേ ഉണ്ടാക്കാനും അവർ ഉപയോഗിച്ചത്. വാഗണുകളുടെ രണ്ടു വശത്തെ ചക്രങ്ങൾക്കിടയിലുള്ള ദൂരം അതായിരുന്നു.

വാഗണുകൾക്ക് എങ്ങനെ വിചിത്രമായ ഈ ചക്രദൂരം കിട്ടി? കൊള്ളാം, വേറെ വല്ല അളവുമായിരുന്നെങ്കിൽ ഇംഗ്ലണ്ടിലെ പഴയ ദീർഘദൂര റോഡുകളിൽ പലേടത്തും വെച്ച് വാഗണുകളുടെ ചക്രങ്ങൾ പൊളിഞ്ഞു പോയേനെ. കാരണം അക്കാലത്തെ റോഡുകളിലെ ചക്രച്ചാലുകൾ തമ്മിലുള്ള വീതി അതായിരുന്നു.

ആരാണ് ആ വീതിയുള്ള ചക്രച്ചാലോടെ റോഡു പണിതത്? റോമാ സാമ്രാജ്യക്കാർ. അവരാണ് അവരുടെ സൈനിക ആവശ്യങ്ങൾക്കായി യൂറോപ്പിലെ ആദ്യകാല ദീർഘദൂര റോഡുകൾ പണിതത്.

ചക്രച്ചാലിന്റെ വീതി എങ്ങനെ വന്നു? റോമിലെ അശ്വരഥങ്ങളുടെ ചക്രങ്ങൾ ഓടിയോടിയായിരുന്നു ആ വീതിയിൽ ചക്രച്ചാലുകൾ ഉണ്ടായത്. [രണ്ടു കുതിരകൾ ഓടിയ്ക്കുന്ന രഥങ്ങളായിരുന്നു അക്കാലത്ത് റോമിൽ പ്രചാരത്തിലുണ്ടായിരുന്നത്].

വിസ്തൃതമായ റോമാ സാമ്രാജ്യം മുഴുവൻ ഒരൊറ്റ അളവിലായിരുന്നു രഥ നിര്‍മാണം. അമേരിക്കയിലെ റെയില്‍പ്പാളങ്ങളുടെ വീതിയുടെ ഉത്ഭവം റോമാസാമ്രാജ്യത്തിലെ അശ്വരഥങ്ങളിൽ നിന്നാണെന്ന് ചുരുക്കം. നേരേചൊവ്വേ പറഞ്ഞാൽ രണ്ട് കുതിരകളുടെ ചന്തികളുടെ വീതി.

ഉദ്യോഗസ്ഥമേധാവിത്വം എല്ലാ‍ടവും പാറ പോലെ അനശ്വരമാണ്.

അതുകൊണ്ട് അടുത്ത തവണ നിങ്ങളുടെ കയ്യിൽ ഒരു സ്റ്റാന്‍ഡേഡ് അളവോ പ്രവര്‍ത്തനരീതിയോ ചട്ടമോ കിട്ടുമ്പോൾ, ‘ദൈവമേ, ഏത് കുതിരയുടെ ചന്തിയാണാവോ ഇതിന്റെ പിന്നിൽ’ എന്ന് നിങ്ങൾ വിചാരിച്ചുപോയാല് നിങ്ങളെ തെറ്റു പറയാനില്ല.

ഇനിയാണ് കഥയിലെ ട്വിസ്റ്റ്.

ഒരു സ്പെയ്സ് ഷട്ടിൽ അതിന്റെ ലോഞ്ചിംഗ് പാഡിലിരിക്കുമ്പോൾ അതിന്റെ പ്രധാന ഫ്യൂവൽ ടാങ്കിനടുത്ത് രണ്ട് വലിയ ബൂസ്റ്റർ റോക്കറ്റുകൾ ഇരിക്കുന്ന കണ്ടിട്ടില്ലേ? ഇവയാണ് സോളിഡ് റോക്കറ്റ് ബൂസ്റ്ററുകൾ അഥവാ എസ്.ആർ.ബികൾ. അമേരിക്കയിലെ യുറ്റായിലുള്ള ഫാക്ടറിയിൽ വെച്ച് ഈ എസ്.ആർ.ബികൾ നിര്‍മിക്കുന്നത് തിയോകോൾ എന്ന കമ്പനിയാണ്.

ഈ എസ്.ആർ.ബികൾ ആദ്യമായി രൂപകല്‍പ്പന ചെയ്ത എഞ്ചിനീയർമാര്ര് ഇവയ്ക്കൊരല്‍പ്പം കൂടി വീതി കൊടുക്കണമെന്ന് വിചാരിച്ചുകാണണം. പക്ഷേ യുറ്റായിലുള്ള ഇവരുടെ ഫാക്ടറിയിൽ നിന്ന് ഷട്ടിൽ ലോഞ്ചിംഗിന്റെ സൈറ്റിലേയ്ക്ക് ട്രെയിനിലാണ് ഈ എസ്.ആർ.ബികൾ എത്തിയ്ക്കുന്നത്. ഈ വഴിയിൽ പര്‍വതഭാഗത്ത് ഒരു തുരങ്കം കടന്നാണ് റെയില്‍പ്പാളം വരുന്നത്. അതുകൊണ്ട് ആ തുരങ്കത്തിന്റെ വീതി കണക്കാക്കി വേണമായിരുന്നു എസ്.ആർ.ബി.യുടെ വീതിയും നിശ്ചയിക്കാൻ. റെയില്‍പ്പാളത്തേക്കാൾ ഇത്തിരി മാത്രം വീതിയേ തുരങ്കത്തിനുള്ളു. റെയില്‍പ്പാളത്തിന്റെ വീതിയാകട്ടെ, നിങ്ങൾ പഠിച്ചുകഴിഞ്ഞു, രണ്ട് കുതിരകളുടെ ചന്തികളുടെ വീതിയാണുതാനും.

ലോകത്തിലെ ഏറ്റവും ആധുനികമായ ട്രാന്‍സ്പോര്‍ട്ടേഷൻ സിസ്റ്റം എന്നു വിളിക്കാവുന്ന സേപ്സ് ഷട്ടിൽ ഡിസൈനിലെ ഒരു പ്രധാനഘടകം രണ്ടായിരം കൊല്ലം മുമ്പാണ് നിര്‍ണയിക്കപ്പെട്ടത്. അതും ആരു നിര്‍ണയിച്ചു? കുതിരച്ചന്തികളുടെ വീതി!

Sunday, September 6, 2009

വൈ. എസ്. ആർ. - മാധ്യമങ്ങളിൽ കണ്ടതിനപ്പുറം


ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക് ലിയുടെ 2004 ജൂൺ 12 ലക്കത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കെ. ബാലഗോപാലിന്റെ ഞെട്ടിപ്പിക്കുന്ന ദീർഘലേഖനം ആന്ധ്രാ രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികൾ കാട്ടിത്തരുന്നു. ലേഖനം ഇവിടെ.


കനേഡിയൻ ചിന്തകനായ മാർഷൽ മക് ലുഹന്റെ മാസ്റ്റർപീസാണ് Medium is the Massage. ഇന്റർനെറ്റിലാകുമ്പോൾ സെർവർ ഈസ് ദ മെസേജ് എന്നും പറയണം. കാരണം വിശ്വഹിന്ദുക്കളുടെ സൈറ്റിലായിരിക്കും ചിലപ്പോൾ ബാലഗോപാലന്മാരുടെ ലേഖനങ്ങൾ പുന:പ്രസിദ്ധീകരിക്കപ്പെടുക.


നമ്മുടെ വാക്കുകൾ വളച്ചൊടിക്കപ്പെടാതെ തന്നെ വളച്ചൊടിക്കപ്പെടും. ഇ.എം.എസും മകൻ ശ്രീധരനും നായനാരും നടൻ മുരളിയും മനോരമയിൽ കോളമെഴുതുമ്പോൾ കരുതിയിട്ടുണ്ടാ‍വും അവർ മനോരമയെ ഉപയോഗിച്ചു എന്ന്.


മീഡിയം ഈസ് ദ മെസേജ് എന്ന് ഒരിയ്ക്കൽക്കൂടി ഓർത്തുകൊണ്ട് വായിച്ചാലും.

Thursday, September 3, 2009

ചില പുഴുക്കങ്ങളിലൂടെ കടന്നു പോകുമ്പോള്‍


പുഴുങ്ങുമ്പോള്‍ കോഴിമുട്ടയ്ക്ക് അതിന്റെ സുതാര്യമൃദുലതയും മൃദുലസുതാര്യതയുംനഷ്ടപ്പെടുന്നു. ചില പുഴുക്കങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമുക്കും നമ്മുടെ സുതാര്യതയും മൃദുലതയും നഷ്ടപ്പെടുന്നുണ്ടാവും. ഇനിയൊരിക്കലും തിരിച്ചുപോകാനാവാത്തവിധം ചില അനുഭവങ്ങള്‍ നമ്മളെ മാറ്റിക്കളയുന്നു.

ദാമോദരൻ മൊതലാളീടെ സൈക്കിള്‍വാടക-കം-സ്റ്റേഷനറിക്കടയില്‍ നിന്ന് 5 പൈസയ്ക്ക് ഒരു കുഞ്ഞിക്കുപ്പി മഷി കിട്ടുമായിരുന്നു. അകം ഉള്‍ക്കുഴിഞ്ഞ റബ്ബര്‍ അടപ്പനുള്ള കുഞ്ഞിക്കുപ്പി. അലൂമിനിയത്തിന്റെ തലേക്കെട്ടും കെട്ടി ഇഞ്ചക്ഷന്‍ മരുന്നുമായി വന്നവയെ ഗ്രീന്‍പീസ് മസാലയുടെ കാലത്തിനും മുമ്പേ റീസൈക്ക് ള്‍ ചെയ്തിട്ടാണോ ദാമോദരന്‍ മൊതലാളി ആ കുപ്പികള്‍ സംഘടിപ്പിച്ചിരുന്നത് ആവൊ? അയാള്‍ ഷര്‍ട്ടിട്ടിരുന്നില്ല. ജരാനര ബാധിച്ചു തുടങ്ങിയ മഞ്ഞനിറമുള്ള ശരീരത്തില്‍ ഗാഡസരസ്വതബ്രാഹ്മണ്യത്തിന്റെ [മലയാളത്തില്‍ പറഞ്ഞാല്‍ ‘കൊങ്ങിണി] മുഷിഞ്ഞ പൂണൂല്‍ കാണാമായിരുന്നു. പിന്നീട് കട ഏറ്റെടുത്തത് മകന്‍ മുത്തു. അയാളെ ഷര്‍ട്ടൂരി കണ്ടിട്ടില്ല. പല്ല് ലേശം പൊന്തിയിരുന്നു.

അഞ്ചാം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ പറവൂര് നടന്ന ഉപജില്ലാ സയന്‍സ് എക്സിബിഷന്‍ കാണാന്‍ പോയി. മാര്‍കേസിന്റെ നായകന്‍ ഐസു കാണാന്‍ പോയ പോലത്തെ ചില ഓര്‍മകള്‍. അതിലൊന്ന് ആ കുഞ്ഞിക്കുപ്പിയില്‍ പൊട്ടാതെ കയറിരുന്ന് കാണപ്പെട്ട കോഴിമുട്ടയായിരുന്നു. ചൊറുക്കയില്‍ ഇട്ടു വെച്ചാല്‍ കോഴിമുട്ടയുടെ കാത്സ്യം തോട് അലിഞ്ഞുപോകുമെന്നും തോടിനും വെള്ളയ്ക്കും ഇടയിലുള്ള റബ്ബറിമയുള്ള ഇടന്തൊലി അതിനെ കുപ്പിയ്ക്കകത്തു കയറുമ്പോഴും പൊട്ടിയിലിയ്ക്കാതെ കാക്കുമെന്നും സയന്‍സ് പഠിപ്പിച്ചിരുന്ന അബ്ദുള്‍ഖാദര്‍ സാറ് പറഞ്ഞു തന്നു. അധികം വൈകാതെ ഒരു ദിവസം അബ്ദുള്‍ഖാദര്‍ സാറിന്റെ മയ്യത്തുകാണാന്‍ അഞ്ചാമ്പരത്തിയിലേയ്ക്ക് ഞങ്ങള്‍ വരിവരിയായി നടന്നുപോയി. ആദ്യമായി കണ്ട മരണം.

അതാര്യമായ കാത്സ്യം തോടില്ലാതെ മുട്ട എങ്ങനെയിരിക്കുമെന്ന് കാണാന്‍ ദുബായ്ക്കാരനാകേണ്ടി വന്നു, അച്ഛനാകേണ്ടിയും വന്നു. പണ്ട് ബിനാക്ക വാങ്ങിയിരുന്നത് അതാണ് നല്ല പേസ്റ്റ് എന്ന് വിചാരിച്ചിട്ടല്ലല്ലൊ, അതിന്റൊപ്പം കിട്ടിയിരുന്ന പ്ലാസ്റ്റിക് പക്ഷിമൃഗങ്ങളെ കിട്ടാനായിരുന്നല്ലൊ. അതുപോലെ മോള് എപ്പോഴും കിന്റര്‍ മിട്ടായി വാങ്ങാന്‍ പറയും. മുട്ടയുടെ ഷേപ്പില്‍ വരുന്ന അതിന്റെയുള്ളില്‍ ഒരു കുഞ്ഞുകളിപ്പാട്ടം കാണും. നേര്‍ത്ത പാളിയാകയാല്‍ കവിളത്തും ഉടുപ്പിലുമെല്ലാം ഓരോ തവണയും ചോക്കലേറ്റ് തവിട്ടിമറിയും. എന്നാലും പെണ്ണിന് കിന്റര്‍ തന്നെ വേണം. അതിന്റെ പാക്കേജ് ഈയിടെ പരിഷ്കരിച്ചു. ചോക്കലേറ്റിന്റെ നേര്‍ത്തപാളി കൊണ്ട് ഉണ്ടാക്കിയിരുന്ന മുട്ടക്കൂടിനു പകരം മുട്ടയുടെ ഷേപ്പിലുള്ള സുതാര്യമായ രണ്ട് പ്ലാസ്റ്റിക് ചേര്‍പ്പുകള്‍ സ്ഥാനം പിടിച്ചു. ചോക്കലേറ്റും തീര്‍ന്ന് കളിപ്പാട്ടവും പൊട്ടിയിട്ടും രണ്ടായി തുറന്നടയ്ക്കാവുന്ന ആ പ്ലാസ്റ്റിക് മുട്ട അവശേഷിച്ചു. നിലത്തെറിഞ്ഞാല്‍ തെറിച്ചുപൊന്തുന്ന ഒരു ചെറിയ റബ്ബർപ്പന്ത് അതിനുള്ളിലിട്ടപ്പോള്‍ പണ്ടത്തെ സങ്കല്പ്പത്തിന് സാക്ഷാത്കാരമായി.

വെന്തുകഴിഞ്ഞാലും തരം കിട്ടിയാല്‍ കലത്തിന്റെയും കയിലിന്റെയും കണ്ണുവെട്ടിച്ച് പുറത്തുചാടുന്ന ചോറുംവറ്റുകള്‍ വീണ്ടും ആരും കാണാതെ കിടന്ന് അരിമണിയാകാന്‍ ശ്രമിയ്ക്കുന്നതുപോലെ എനിയ്ക്കും അമ്മയുടെ ഗര്‍ഭപാത്രത്തിലേയ്ക്ക് തിരിച്ചുപോയാല്‍ക്കൊള്ളാമെന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ഞാന്‍ നെന്മണിയായല്ല കോഴിമുട്ടയായാണ് ജനിച്ചതെന്നു തോന്നുന്നു. പുഴുങ്ങിയപ്പോള്‍ മൃദുലസുതാര്യത നഷ്ടപ്പെട്ട്, വെളുത്ത് കനംവെച്ചു. ഇപ്പോളിതാ ഉപ്പിനേയും കുരുമുളകിനേയും കാത്തിരിയ്ക്കുന്നു. ഏമ്പക്കത്തിന്റെയും കീഴ്ശ്വാസത്തിന്റെയും ഇടയില്‍ക്കിടന്ന് ദഹിച്ചുപോവാന്‍.

Sunday, August 30, 2009

മനോരമ വായിക്കുന്നത് പാപമാണെങ്കില്‍



സാക്ഷാൽ മഹാഭാരതം വാ‍യിക്കാൻ പാടില്ലെന്നാണ് പ്രമാണം. ചേട്ടന്റേം അനിയന്റേം മക്കൾടെ രക്തരൂഷിതമായ മഹായുദ്ധം, ലോകസാഹിത്യത്തിലെ ഏറ്റവും ബീഭത്സമായ രംഗം [ദുശ്ശാസനവധം]... തുടങ്ങിയ പല കാരണങ്ങളാണിതിന് പറയുന്നത്. അഥവാ ഒരു വട്ടം ഭാരതം വായിക്കണമെങ്കിൽ പത്തുവട്ടം ഭാഗവതം വായിക്കണമെന്നാണ് വിശ്വാസം. ഇമ്മാതിരി വിശ്വാസങ്ങൾ പരത്താൻ പോയാൽ ഇനി കാണുമ്പോ നിഷാദ് കൈപ്പള്ളി എന്റെ കൊരവള്ളിയ്ക്ക് പിടിയ്ക്കും. ഏതായാലും പിടിയ്ക്കും. അതുകൊണ്ട് ഒരു കാര്യം കൂ‍ടി പറഞ്ഞിട്ട് വിഷയത്തിലേയ്ക്ക് കടക്കാം. വായിക്കാൻ നിരോധനമുള്ള മറ്റൊരു പുസ്തകമാണ് ഗാരുഡപുരാണം. തീരെ ചെറിയ ഒരു പുസ്തകം. നരകവർണനയാണ്. റിയൽ ബീഭത്സം.

ഈശ്വരവിശ്വാസവും അന്ധവിശ്വാസവുമൊക്കെ കടുകട്ടിയാണെങ്കിലും അവയേക്കാൾ വലുതാണ് ജിജ്ഞാസ എന്നതിനാൽ ഞാൻ അത് വായിക്കാൻ ധൈര്യപ്പെട്ടു. ആ പുസ്തകം വായിക്കുന്ന ആളും അത് വെച്ചിരിക്കുന്ന ഇടങ്ങളും നശിച്ചുപോകുമെന്ന് പറയപ്പെടുന്നു. ഞാൻ നശിച്ചത് എന്റെ കയ്യിലിരിപ്പുകൊണ്ടായിരിക്കാം. പരിഹാരം വല്ലോം ഉണ്ടോ ആവൊ? അഭിമന്യുവിനെപ്പോലെ അകത്തുകടക്കാൻ മാത്രം പഠിച്ചാലുള്ള കുഴപ്പങ്ങൾ! അത് വെച്ചിരുന്ന രണ്ട് കെട്ടിടങ്ങളും നശിച്ചുപോയി. അവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന സംരംഭവും കുടുംബവും നശിച്ചുപോയി/ചിതറിപ്പോയി. പഴയ കെട്ടിടങ്ങളായിരുന്നതുകൊണ്ടാ എന്ന് കൈപ്പള്ളിയേക്കാൾ നിരീശ്വരവാദിയായ എന്റെ ഭാര്യ! ആ കോപ്പിയാകട്ടെ പിന്നെ കണ്ടുകിട്ടിയുമില്ല. എവിടെയെല്ല്ലാം പോയി അത് നാശം വിതയ്ക്കുന്നോ ആവൊ. പഴയ വീടുകളിൽ താമസിക്കുന്നവർ ആരാനുമുണ്ടെങ്കിൽ വേഗം പോയി അത് വായിച്ചുകൊൾവിൻ. എന്റെ പേരിൽ കുറ്റമില്ല വൺ, ടൂ, ത്രീ.

തൊട്ടുമുന്നത്തെ പോസ്റ്റിലൂടെ മനോരമ വാരികയുടെ ഓൺലൈൻ എഡിഷൻ പ്രചരിപ്പിച്ചതിന്റെ പേരിൽ എനിയ്ക്ക് വല്ല പാപോമുണ്ടെങ്കിൽ അത് ഇതോടെ തീർന്നു. ഇതാ ഒരു കിണ്ണൻ ഡിജിറ്റൽ ലൈബ്രറി. കെട്ടുതാലി പണയം വെച്ചിട്ടായാലും വാങ്ങണം എന്ന് കൊതിച്ചു നടന്ന റിമംബ്രൻസ് ഓഫ് തിങ്സ് പാസ്റ്റ് എന്ന ഏഴു വോള്യങ്ങളിലുള്ള മാർസൽ പ്രൂസ്തിന്റെ ഫ്രഞ്ച് ക്ലാസിക്, ഡോസ്റ്റോവോസ്കിയുടെ പുസ്തകങ്ങൾ , പെരിങ്ങോടന്റെ സ്വന്തം കാഫ്കയുടെ മെറ്റമോർഫോസിസ്... അങ്ങനെ ക്ലാസിക്കുകളുടെ ഒരു പള്ളിവേട്ട. ഹിസ്റ്ററി, ഓട്ടോബയോഗ്രഫി, ഫിലോസഫി എന്നീ സെക്ഷനുകൾ വേറെ. ഐടിയുടെ കാര്യം പറയാനുമില്ലെന്നു തോന്നുന്നു. [ഞാനെന്തു പറയാൻ!].

കോഴിക്കോട്ടെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കീഴിലുള്ള നളന്ദ ഡിജിറ്റൽ ലൈബ്രറിയിലേയ്ക്കു പോകാൻ ഇവിടെ ക്ലിക്കുക.

520 ആഴ്ചക്കാലം [അതായത് ഒരു കൊല്ലം 52 ആഴ്ച എന്ന കണക്കിന് 10 കൊല്ലക്കാലം] മനോരമ വാരിക വായിച്ച ഒരാളാണ് നിങ്ങളെങ്കില്‍, അത് പാപമായിപ്പോയെന്ന് കരുതുന്നുണ്ടെങ്കില്‍, എങ്കില്‍, ഞാന്‍ പറഞ്ഞല്ലൊ, മേല്‍പ്പറഞ്ഞ ലിങ്കില്‍ ഒരു പുസ്തകം കിട്ടും - കാരമസോവ് സഹോദരന്മാര്‍ - അത് ഒരു വട്ടം വായിച്ചാല്‍ മതി. സംഗതി നിങ്ങള്‍ വിചാരിക്കുന്നതുപോലെ ദുര്‍ഗ്രഹമൊന്നുമല്ല. ഇടതുകയ്യുടെ തള്ളവിരലിനും സ്പെഷലിസ്റ്റുള്ള കാലമല്ലേ എന്ന് നമ്മള്‍ ചോദിക്കാറുണ്ടല്ലൊ - ആ ഫലിതം പോലും 1880-ല്‍ ഖണ്ഡ:ശ്ശ പ്രസിദ്ധീകരണം പൂര്‍ത്തിയായ കാരമസോവിലേതാണ്. കുട്ടിക്കാലം മറന്നുപോയിട്ടില്ലാത്ത എല്ലാ മനുഷ്യമൃഗങ്ങള്‍ക്കും കാരമസോവ് വായിക്കാം.

മനോരമയുടെ നിലപാടിനെ പണ്ട് മുരളിയുമായുള്ള അഭിമുഖത്തിനിടെ [കലാകൌമുദി] ‘കൃസ്ത്യന്‍ ക്രൂക്കഡ്നെസ്സ്’ എന്നു വിളിച്ചത് ഇന്ത്യന്‍ ജേര്‍ണലിസത്തിന്റെ കുലപതികളിലൊരാളായിരുന്ന സി. പി. രാമചന്ദ്രനാണ്. കാരമസോവും കൃസ്തീയത തന്നെ. ആത്മാവിനെ കഴുകുന്ന ജ്ഞാനസ്നാനം.

നമ്മളൊന്നും പട്ടികളായി ജനിക്കാഞ്ഞത് എത്ര നന്നായി; പട്ടികളായിരുന്നെങ്കില്‍ നമുക്ക് കാരമസോവ് ബ്രദേഴ്സ് വായിക്കാന്‍ കഴിയില്ലായിരുന്നല്ലൊ എന്ന് പ്രസംഗിച്ചു കേട്ടത് ബാലചന്ദ്രന്‍ ചുള്ളിക്കാടാണ്.
ഗാരുഡപുരാണം ഇവിടെ നിന്നും ഡൌണ്‍ലോഡാം. അതിലെ ഒരു അധ്യായം ‘പാപികള്‍ മരിച്ചാല്‍’ എന്ന തലക്കെട്ടിട്ട് പ്രസിദ്ധീകരിച്ചത് ഓര്‍ത്തുകൊള്ളുന്നു.

Friday, August 28, 2009

മാനത്തുകണ്ണികള്‍ മയങ്ങും കയങ്ങള്‍...


കഥ ഇതുവരെ

സ്നേഹനികേതനം എന്ന അനാഥാലയത്തിലെ അന്തേവാസികളായിരുന്നു അലീനയും രേവതിക്കുട്ടിയും ചിന്നുമോളും. സ്ഥാപനം നടത്തിയിരുന്ന ബ്രിജീത്താമ്മ മരിച്ചതോടെ മൂവരും വിവിധ ഓര്‍ഫാനേജുകളില്‍ എത്തപ്പെട്ടു. ചിന്നുമോള്‍ എന്ന 6 വയസ്സുകാരി കൊല്ലം ത്യാഗഭവനത്തിലായി. രേവതിക്കുട്ടി, മാമച്ചന്‍-ഗ്രേസമ്മ ദമ്പതികളുടെ വീട്ടുവേലക്കാരിയായി. പാലാ കടപ്പാട്ടൂര്‍ വീട്ടിലെത്തിയ അലീന പെറ്റമ്മയായ വൈജയന്തിയുടെ വീട്ടിലെ ജോലിക്കാരിയായി. വൈജയന്തി പെറ്റമ്മയാണെന്ന സത്യം പരമരഹസ്യമായി സൂക്ഷിക്കണമെന്ന് ബ്രിജീത്താമ്മ അലീനയോട് പറഞ്ഞിരുന്നു. എന്നാല്‍ അലീന വൈജയന്തിയുടെ മകളാണെന്ന സത്യം വൈജയന്തിയുടെ ഭര്‍ത്താവ് ബാലചന്ദ്രമേനോന്‍ മനസ്സിലാക്കുന്നു. കുളത്തൂപ്പുഴയില്‍ ഒറ്റയ്ക്ക് കഴിയുന്ന റിട്ട. കേണല്‍ സ്റ്റാന്‍ലി ജോസഫാണ് അലീനയുടെ അച്ഛനെന്ന് ബാലചന്ദ്രമേനോന്‍ അലീനയെ അറിയിക്കുന്നു. അലീനയെ മകളായി സ്വീകരിക്കാന്‍ സ്റ്റാന്‍ലി തയ്യാറായി. മാമച്ചന്റേയും ഗ്രേസമ്മയുടെയും മകനായിരുന്ന, 6 വര്‍ഷം മുമ്പ് മരിച്ചുപോയ ജിജോമോന്റെ കാമുകി ഷെറിന്‍, സ്റ്റാന്‍ലിയുടെ ഇളയസഹോദരിയാണെന്ന് അലീനയും മാമച്ചനും മനസ്സിലാക്കുന്നു. ജിജോയില്‍ നിന്ന് ഗര്‍ഭിണിയായ ഷെറിന്‍ ഒരു പെണ്‍കുട്ടിയെ പ്രസവിച്ചിരുന്നു. ആ കുട്ടിയാണ് അനാഥാലയത്തില്‍ വളരുന്ന ചിന്നുമോളെന്ന് വെളിപ്പെടുന്നു. ഷെറിന് സ്വന്തം മകളെ തിരിച്ചുകിട്ടി. പപ്പയുമായി പിണങ്ങിക്കഴിയുന്ന ഭാര്യയേയും മക്കളേയും ഒന്നിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് അലീന. ആ ദൌത്യത്തിന് സ്റ്റാന്‍ലി മനസ്സില്ലാമനസ്സോടെ സമ്മതം മൂളി. പപ്പയുടെ ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേയ്ക്ക് അലീന കടന്നു ചെല്ലുകയാണ്.

തുടര്‍ന്നു വായിക്കുക

ജോയ്സി, ജോസി വാഗമറ്റം, സി. വി. നിര്‍മല എന്നിങ്ങനെ പല പേരുകളില്‍ എഴുതുന്ന ആള്‍ സി. വി. നിര്‍മല എന്ന പേരില്‍ ഇപ്പോള്‍ മനോരമ വാരികയില്‍ പ്രസിദ്ധീകരിച്ചു വരുന്ന മഴ തോരും മുമ്പേ നോവലിന്റെ 155ആം അധ്യായത്തിനൊപ്പം [വാരികയുടെ ഓഗസ്റ്റ് 29 ലക്കം] നല്‍കിയിരിക്കുന്ന കഥാസാരമാണിത്.

ടെലിവിഷന്‍ തേര്‍വാഴ്ച നടത്തുന്ന ഇക്കാലത്തും ആഴ്ച തോറും 6.2 ലക്ഷത്തിലേറെ കോപ്പി പ്രചാരമുണ്ട് പൈങ്കിളിമുത്തശ്ശി എന്ന് ബുദ്ധിജീവികള്‍ പരിഹസിക്കുന്ന മനോരമ വാരികയ്ക്ക്. വാര്‍ത്ത അതല്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി വാരിക അതേ പുസ്തകമാതൃകയില്‍‍ത്തന്നെ സമ്പൂര്‍ണമായും ഇന്റര്‍നെറ്റില്‍ സൌജന്യമായി ലഭ്യമാണ്. തീര്‍ച്ചയായും സി. വി. നിര്‍മലയുടേതുപോലുള്ള നോവലുകളാണ് ഇപ്പോഴും വാരികയുടെ പ്രധാന ആകര്‍ഷണം. നിലവില്‍ 7 നോവലുകളുണ്ട്. നെറ്റ് എഡിഷനിലാകട്ടെ ഓരോ നോവലിന്റെയും അതത് അധ്യായത്തില്‍ത്തന്നെ മുന്‍ലക്കത്തിലെ അധ്യായത്തിലേയ്ക്ക് പോകാനുള്ള ഹൈപ്പര്‍ലിങ്കുകളുണ്ട്. കോമിക് സ്ട്രിപ്പുകള്‍ അനിമേറ്റഡാണ്. പോരാത്തതിന് മാക്കിലും വായിക്കാം. [യൂണീകോടോത്ത് ഗോവിന്ദന്‍ നായരെ ആപ്പ് ള്‍ മാക്കിണ്ടോഷില്‍ വായിക്കാന്‍ പറ്റില്ല].

ഉള്ളടക്കത്തിലെ ഒരു പ്രധാന അഡിഷന്‍ ഗൌരവവിഷയത്തിലുള്ള ഒരു ഫീച്ചറാണ്. കഴിഞ്ഞ ലക്കം നവാബ് രാജേന്ദ്രന്റെ ഓര്‍മകളാണ് ഫീച്ചറില്‍. നമ്മുടെ ഗൌരവമാധ്യമങ്ങള്‍ നവാബിനെയടക്കം പലതും മറക്കുന്ന ഇക്കാലത്ത് ഒരു ജനപ്രിയ പ്രസിദ്ധീകരണം എന്ത് ഉദ്ദേശത്തോടെയായാലും ഇങ്ങനെ ചെയ്യുന്നത് അത്ഭുതകരമാം വിധം ആശ്വാസകരം. ഒരു മുന്‍ലക്കത്തില്‍ കരിക്കന്‍ വില്ല കൊലക്കേസ് പ്രതിയായിരുന്ന മദ്രാസിലെ മോന്‍ റെനിയും മദ്രാസിലെ മോനായി സിനിമയില്‍ അഭിനയിച്ച രവീന്ദ്രനും തമ്മിലുള്ള കൂടിക്കാഴ്ചയായിരുന്നു ഫീച്ചറിന് വിഷയമായത്.

നെറ്റിലൂടെ ഇങ്ങനെ സൌജന്യമായി ലഭ്യമാക്കിയാല്‍ സര്‍ക്കുലേഷന്‍ ഇടിയുമോ എന്ന പേടി മനോരമയെ ബാധിച്ചിട്ടില്ല. അതല്ല ഇതൊരു പരീക്ഷണമാണോ? നാളുകള്‍ക്കകം വെബ് വായനയ്ക്കും പണം ഈടാക്കാന്‍ തുടങ്ങുമോ?

മനോരമയുടെ രാഷ്ട്രീയനിലപാടുകളോടും ഇരട്ടത്താപ്പുകളോടും എന്നും എതിര്‍പ്പേ തോന്നിയിട്ടുള്ളു. എങ്കിലും ജനപ്രിയതയെ സാങ്കേതികവിദ്യയുമായി ലളിതമായി കൂട്ടിയിണക്കുന്ന ഈ ലേറ്റസ്റ്റ് ചുവടുവെപ്പിന് ഒരു സലാം.

മനോരമ വാരികയിലെ നോവലുകൾ പണ്ടു മുതലേ വായിക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞിട്ടില്ല എന്നു പറഞ്ഞാൽ അർത്ഥശങ്ക വന്നേക്കാം. വായിക്കാൻ രസം തോന്നിയിട്ടില്ല എന്നതാണ് സത്യം.

മുട്ടത്തുവര്‍ക്കി, കാനം, ചെമ്പില്‍ ജോണ്‍, രാജന്‍ ചിന്നങ്ങത്ത്, മൊയ്തു പടിയത്ത്, പ്രഭാകരന്‍ പുത്തൂര്‍, വല്ലച്ചിറ മാധവന്‍ എന്നിവരല്ല കോട്ടയം പുഷ്പനാഥ്, പ്രണാബ്, നീലകണ്ഠന്‍ പരമാര, മോഹന്‍ ഡി. കങ്ങഴ, കണ്ണാടി വിശ്വനാഥന്‍ എന്നിവരാണ് എന്നെ വായനയിലേയ്ക്ക് ഗ്രാജ്വേറ്റ് ചെയ്തവര്‍. ഇങ്ങനെ ഡിറ്റക്ടീവ് നോവലുകളില്‍ വായന തുടങ്ങിയതിനു പകരം പൈങ്കിളി നോവലുകള്‍ വായിച്ചു തുടങ്ങിയിരുന്നെങ്കില്‍ ജീവിതം, ചുരുങ്ങിയ പക്ഷം വായാനാജീവിതമെങ്കിലും, വേറൊരു വഴിയ്ക്ക് പോകുമായിരുന്നോ? അറിയില്ല.

മുട്ടത്തു വര്‍ക്കിയുടെ ഒരു നോവലും ഒരു കാലത്തും ഒന്നിലധികം പേജ് വായിക്കാന്‍ കഴിഞ്ഞിട്ടില്ല. ആകെ വായിച്ചിട്ടുള്ളത് നീണ്ടകഥ എന്നു വിളിക്കാവുന്ന ‘ഒരു കുടയും കുഞ്ഞുപെങ്ങളും’. കാനത്തിന്റെ മൂന്നാലെണ്ണം വായിച്ചു. അവള്‍ വിശ്വസ്തയായിരുന്നു, ആരും അന്യരല്ല, ഏദന്‍ തോട്ടം…ഒന്നും ഇഷ്ടമായില്ല. എങ്കിലും അവയെല്ലാം സിനിമകളാക്കിയപ്പോള്‍ ചുമ്മാ ഒരു രസത്തിന് താരങ്ങളെ നിര്‍ദ്ദേശിച്ച് കത്തുകളയച്ചു. കാനം എഴുതിയ തിരയും തീരവും എന്ന പാട്ട് എക്കാലത്തെയും പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ്. അതിന്റെ സംഗീതത്തോടും ആലാപനസുഖത്തോടും ഒപ്പം നില്‍ക്കുന്നു രചനാഗുണം. തീര്‍ന്നു എന്റെ പൈങ്കിളി വായാനാ ബന്ധം.


മനോരമ വാരികയില്‍ വിടാതെ വായിച്ചിരുന്നത് ബോബനും മോളിയുമാണ്. ടോംസിനേയും യേശുദാസിനേയും ഇന്നും ദൈവതുല്യരായി കരുതുന്നു. [അമൃതാനന്ദമയി സ്റ്റയിലിൽ ആഴമില്ലാത്ത ഉപമകളോടെ തത്വജ്ഞാനം പറയാൻ യേശുദാസ് വായ പൊളിയ്ക്കുമ്പോൾ ദേഷ്യം വരാറുണ്ട്. അത് വേറെ കാര്യം]. എം. ടി.യുടേയും മാധവിക്കുട്ടിയുടേയും രചനകളില്‍ രാഷ്ട്രീയമില്ല എന്ന് നരേന്ദ്രപ്രസാദ് പ്രസംഗിച്ചതു കേട്ടപ്പോള്‍ അത് ശരിയാണെന്ന് തോന്നിയിട്ടുണ്ട് [നിര്‍മാല്യമായ പള്ളിവാളും കാല്‍ച്ചിലമ്പും ഒഴിച്ചാല്‍]. വ്യക്തിപരമായത് രാഷ്ട്രീയമാണെന്ന് കേള്‍ക്കുമ്പോള്‍ കൊള്ളാം. എന്നാല്‍ സമൂഹത്തെ പുറത്തുനിര്‍ത്തുന്ന പുസ്തകച്ചട്ടകള്‍, സമൂഹത്തെയും അതുവഴി രാഷ്ട്രീയത്തെയും ആ പുസ്തകങ്ങള്‍ക്ക് പുറത്തു നിര്‍ത്തുന്നു. ഞാന്‍ വായിച്ചു തുടങ്ങിയ കാലത്തെ ബോബനും മോളിയും ആ അര്‍ത്ഥത്തില്‍ സമൂഹത്തെ ഉള്‍ക്കൊണ്ടു എന്നും പറയണം. ബോബനും മോളിയിലെ പൊതുവഴികളിലൂടെ മുഖം തിരിച്ച് നടന്നുപോയ അജ്ഞാതരും അവര്‍ക്ക് പറയാനുള്ളത് പറഞ്ഞിട്ടു തന്നെയാണ് പോയത്. ടോംസ് എന്റെ ദൈവമായത് അതുകൊണ്ടാണ്.

മനോരമ പത്രത്തിന്റെ ഓൺലൈൻ എഡിഷൻ ഇതുവരെയും യൂണികോഡിലായിട്ടില്ലെന്നുള്ള പരാതികൾ കേട്ടിട്ടുണ്ട്. യൂണികോഡിൽ ചില്ലക്ഷരങ്ങൾക്ക് ചിലപ്പോൾ ക്ലച്ചു പിടിയ്ക്കാറില്ലെന്നും പബ്ലിഷിംഗുമായി ബന്ധപ്പെട്ട ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റർ, ഫ്രീഹാൻഡ്, ഇൻഡിസൈൻ, ക്വാർക്ക് എക്സ്പ്രസ്സ് എന്നീ സോഫ്റ്റ് വെയറുകളിൽ മലയാളം യൂണികോഡ് ഉപയോഗിക്കാൻ കഴിയില്ലെന്നും തിരിച്ചൊരു പരാതി എനിയ്ക്കുമുണ്ട്.

അതെല്ലാം അവിടെ നില്‍ക്കട്ടെ. ഇന്ത്യയിലെത്തന്നെ ഏറ്റവും പ്രചാരമുള്ള വാരിക നമ്മുടെ ഭാഷയിലാണെന്നതും യാതൊരു കൊനഷ്ടുകളുമില്ലാതെ അതിപ്പോള്‍ നെറ്റില്‍ ലഭ്യമാണെന്നതും എന്നെ ആഹ്ലാദിപ്പിക്കുന്നു [ഞാനിപ്പോളതിന്റെ വായനക്കാരനല്ലാതിരുന്നിട്ടും അതിന്റെ കണ്ടെന്റിനോട് എനിക്ക് വിയോജിപ്പുണ്ടെങ്കിലും].

നമ്മുടെ മുഖ്യധാരാനോവല്‍ ഊര്‍ധ്വശ്വാസം വലിയ്ക്കുമ്പോള്‍ 7 നോവലുകളുമായി വായന മരിച്ചില്ലെന്ന് പറയുകയാണ് മനോരമ. രചനാശൈലിയില്‍ മാത്രം പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ രചനാശൈലിയുടെ ലാളിത്യത്തിന്റെ അജയ്യത എത്രകാലം കണ്ടില്ലെന്ന് നടിയ്ക്കും?

കുട്ടിക്കാലത്ത് ഞങ്ങളുടെ കുളത്തില്‍ ഏറ്റവുമധികം കണ്ടിരുന്ന മീനായിരുന്നു പൂച്ചുട്ടി. തെക്കരായ സിനിമാപ്പാട്ടുകാര്‍ അതിനെ മാനത്തുകണ്ണി എന്നു വിളിച്ചപ്പോള്‍ ഞങ്ങളതും പാടി നടന്നു. മാനത്തുകണ്ണിയും മക്കളും കേവാലാഹ്ലാദത്തില്‍ നീന്തുന്നു നീറ്റിലെ നിശബ്ദഗീതമായ് എന്ന് ഓ.എന്‍.വി. കവിത എഴുതും മുമ്പ് ‘മാനത്തുകണ്ണികള്‍ മയങ്ങും കയങ്ങള്‍ മനോരമേ നിന്‍ നയനങ്ങള്‍’ എന്ന സിനിമാപ്പാട്ട് ഞങ്ങള്‍ പഠിച്ചിരുന്നു. മലയാളിമനസ്സുകള്‍ മയങ്ങുന്ന മനോരമയുടെ കയങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിലും ലഭ്യമാകുമ്പോള്‍ അതിന്റെ പിന്നിലെ പ്രൊഫഷണല്‍ മനസ്സിനെ അഭിനന്ദിയ്ക്കാതെ വയ്യ.

പപ്പയുടെ ഭാര്യയും മക്കളും അലീനയോട് എങ്ങനെ പെരുമാറും? കൂടുതലറിയാന്‍ ഇവിടെ ഞെക്കുക.

Friday, August 14, 2009

പിറന്നാളില്‍


ഉയിരിന്‍ കൊലക്കുടുക്കാക്കാവും നിരോധിനെ

പിറന്നാള്‍ബലൂണാ‍ക്കാന്‍ കഴിഞ്ഞതല്ലേ ജയം?

Friday, August 7, 2009

മുരളി – ചില സ്വാര്‍ത്ഥസ്മൃതികള്‍


ആറേഴു വര്‍ഷം മുമ്പ് കെ. പി. കെ. വേങ്ങരയുടെ ഷാര്‍ജയിലെ വീട്ടില്‍ വെച്ച് ആദ്യമായും അവസാനമായും കണ്ട രാത്രിയില്‍ അതിനും ഒന്നൊന്നരക്കൊല്ലം മുമ്പ് വായിച്ച എന്റെ ഒരു കവിത മുരളി ഓര്‍മിച്ചു. മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച എറണാകുളത്തിന്റെ ഓര്‍മയ്ക്ക് എന്ന കവിത. എന്റെയൊരു കവിത ശ്രദ്ധിച്ചു എന്നറിഞ്ഞതുകൊണ്ടല്ല അപ്രശസ്തവും അപ്രധാനവുമായ രചനകളില്‍പ്പോലും കണ്ണെത്തുന്ന വിധം സൂക്ഷ്മമാണല്ലോ അദ്ദേഹത്തിന്റെ സാഹിത്യപ്രേമം എന്ന അറിവാണ് എനിക്ക് ഏറെ അത്ഭുതമായത്.

ആ കവിത വായിച്ചപ്പോള്‍ അത് സ്റ്റേജില്‍ അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ചതായി മുരളി പറഞ്ഞു. അത് കുറച്ചു പേരെ വായിപ്പിച്ചെന്നും അത് സ്റ്റേജില്‍ അവതരിപ്പിക്കണമെന്ന ആഗ്രഹം അവരോടെല്ലാം പറഞ്ഞെന്നും എന്നെങ്കിലും അത് ചെയ്യുമെന്നും മുരളി പറഞ്ഞു. കടമ്മന്റെ ഒരു പശുക്കുട്ടിയുടെ മരണം എന്ന കവിത മുരളി സ്റ്റേജില്‍ അവതരിപ്പിച്ചിരുന്നത് ഞാനപ്പോളോര്‍ത്തു.

ഒന്നു രണ്ട് ബക്കാഡി കുപ്പികള്‍ കാലിയായി. പ്രധാനമായും കവിതയായിരുന്നു ഞങ്ങളുടെ വിഷയം. കുമാരനാശാന്റെ ഒരു പാട് വരികള്‍ മത്സരിച്ച് ഞങ്ങള്‍ ചൊല്ലി. അദ്ദേഹം ഒരു ഈരടി പാടും. ഞാനടുത്തത്. ചിന്താവിഷ്ടയായ സീതയായിരുന്നു ഞങ്ങളുടെ ഫേവറിറ്റ്. ഇടയ്ക്ക് ആശാന്റെ ഒരു അനുതാപം എന്ന കവിതയിലെ മൂന്ന് ശ്ലോകങ്ങള്‍ ഞാന്‍ ചൊല്ലി. അമ്മ മരിച്ചപ്പോള്‍ ആശാന്‍ എഴുതിയ കവിത. അദ്ദേഹത്തിന് അത് പരിചിതമായിരുന്നില്ല.

അമ്മയുടെ മരണമാണല്ലൊ ഒരു മനുഷ്യന്റെ ഏറ്റവും വലിയ ദു:ഖം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഞാനത് ചൊല്ലിയത്.

പ്രത്യക്ഷക്ഷണമാത്മഭോഗസദൃശം ഭാവിച്ചിടും ഭാവിയെ
സ്മൃത്യാരൂഡസുഖാസുഖങ്ങളില്‍ നിറം തേയ്ക്കും തനിയ്ക്കൊത്തപോല്‍
മര്‍ത്യന്‍ നീണ്ടൊരു കാലതന്തു നടുവേ നില്‍ക്കുന്നു ചൂടൊന്നു പോല്‍
മധ്യം കത്തിയെഴും ശലാകയുടെ രണ്ടറ്റത്തുമെത്തുന്നു താന്‍.

കൈവിട്ടെന്‍ സമുദായകൃത്യഭരമെല്ലാം വേഗമമ്മയ്ക്കുഞാന്‍
കൈവല്യാവഹമായ വൃത്തിയൊടണഞ്ഞുള്‍ത്തീകെടുത്തീടുവാന്‍
ഹാ! വാഞ്ച്ഛിച്ചു ഹതാശനായി നിമിഷം നീട്ടായ്ക കൃത്യം ബുധന്‍
ദൈവത്തിന്‍ ഗതി നാഗയാന കുടിലം നീര്‍പ്പോളയിജ്ജീവിതം.

ശോകത്താലിഹശോകസംഗതി സമാധാനം തരുന്നില്ലെനിയ്ക്കേ-
കുന്നീല ചിരാനുഭുതരസമിധ്യാത്മബോധം സുഖം
ഹാ! കഷ്ടം സുഖമല്ല താന്‍ സുഖവുമില്ലൈകാന്തികം സൌഖ്യമീ-
ലോകപ്രീതിദശാനിബന്ധിനി ഉപാസിയ്ക്കുന്നു ദു:ഖത്തെ ഞാന്‍.

ഉടനെ അദ്ദേഹം ശങ്കരാചര്യരുടെ ആ പ്രശസ്തമായ ശ്ലോകം ചൊല്ലി. അമ്മയെപ്പറ്റിയുള്ള ശ്ലോകം. അതെനിക്കറിയില്ലായിരുന്നു. എന്നാല്‍ അതിന് കുഞ്ഞിക്കുട്ടന്‍ തമ്പുരാനുണ്ടാക്കിയ പരിഭാഷ എനിക്കറിയാമായിരുന്നു:

നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ രുചി കുറയും കാലമേറെച്ചടപ്പും
പൊയ്ക്കോട്ടേ കൂട്ടിടേണ്ട മലമതിലൊരുകൊല്ലം കിടപ്പും
നോക്കുമ്പോള്‍ ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലിപോലും
തീര്‍ക്കവൊല്ലെത്ര യോഗ്യന്‍ മകനുമതുനിലയ്ക്കുള്ളൊരമ്മേ തൊഴുന്നേന്‍.

ബക്കാഡിയും കവിതയും രാത്രിയും ചേര്‍ന്നുള്ള ത്രികോണ അവിഹിതത്തിന്റെ ലഹരി ഇപ്പോഴും ബാക്കി നില്‍ക്കുന്നു.

ആ ഉയരങ്ങളില്‍ എവിടെയോ വെച്ച് എന്റെ കവിതയിലെ ചില വരികള്‍ ചൊല്ലി അങ്ങേര് എന്നെ വട്ടാക്കി. “പത്രമാപ്പീസുകളുടെ കലൂരേ, ട്രാവല്‍ ഏജന്‍സികളുടെ രവിപുരമേ… അല്ലെ രാം മോഹന്‍?”

പാട്ടുകാര്‍ പിന്നെ പാട്ടുകളിലേയ്ക്കു കടന്നു. ഭരതന്റെ പാര്‍വതിയിലെ കുറുനിരയോ എന്ന ജയചന്ദ്രന്‍ പാടിയ ഗാനം ഞാന്‍ ആരോടോ റിക്വസ്റ്റ് ചെയ്തപ്പോള്‍ മുരളിയ്ക്ക് അത്ഭുതം. ‘ഭരതേട്ടന്‍’ എപ്പോഴും പാടാറുണ്ടായിരുന്ന പുള്ളിയുടെ പ്രിയപ്പെട്ട പാട്ടയിരുന്നത്രെ അത്.
എല്ലാറ്റിനുമുപരിയായി ഞങ്ങളെ രണ്ടുപേരെയും ആഭിചാരം ചെയ്തത് ഒരേ ബാധ തന്നെയാണെന്ന തിരിച്ചറിവായിരുന്നു പ്രധാനം. ആശാന്റെ കവിത.

പിന്നീട് യാഹൂ ചാറ്റില്‍ ചിലപ്പോള്‍ ഞങ്ങള്‍ കണ്ടുമുട്ടി. ശങ്കരാച്യരുടേയും കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റേയും ശ്ലോകങ്ങള്‍ പരസ്പരം എഴുതിക്കൈമാറാമെന്ന വാഗ്ദാനങ്ങള്‍ പാലിയ്ക്കാതെ കിടന്നു.

ഒരിയ്ക്കല്‍ എന്നെങ്കിലും ‘എറണാകുളത്തിന്റെ ഓര്‍മയ്ക്ക്’ എന്ന പേരില്‍ ഒരു കളക്ഷന്‍ ഇറക്കുകയാണെങ്കില്‍ അത് മുരളിയെക്കൊണ്ട് പ്രകാശനം ചെയ്യിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.

സി. എന്‍. ശ്രീകണ്ഠന്‍ നായരുടെ രാവണനെയല്ല സി. ജെ. തോമസിന്റെ ദാവീദിനേയാണ് മുരളിച്ചേട്ടന്‍ അഭിനയിച്ചു കാണാന്‍ കൊതി എന്ന് പറയണമെന്നുണ്ടായിരുന്നു.

ചകോരം, മീനമാസത്തിലെ സൂര്യന്‍, നീയെത്ര ധന്യ, ധനം… എന്റെ പരിമിതമായ സിനിമാനുഭവങ്ങളില്‍ അതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ സുക്ഷ്മാഭിനയ മാസ്റ്റര്‍പീസുകള്‍ എന്നും പറയണമെന്നുണ്ടായിരുന്നു.

മുരളിച്ചേട്ടാ, ശക്തമായ എന്റെ കവിതാ‍പ്രേമവും ദുര്‍ബലമായ എന്റെ കവിതയും താങ്കളെ മിസ് ചെയ്യും.

എവിടെയെങ്കിലും വെച്ച് വീണ്ടും കാണും വരെ, ഗുഡ് ബൈ.

Tuesday, June 30, 2009

പല്ലിന്റെടയില്‍ വെപ്പുമുടി കുരുങ്ങി. ബ്വാ‍...ഭ്വാ...

എനിയ്ക്ക് 42 വയസ്സേ ആയിട്ടുള്ളു. അതുകൊണ്ട് ഭാവിയെപ്പറ്റി ഒരുപാട് പ്രതീക്ഷകള്‍ ഇനിയും ബാക്കി. ഭാവിയില്‍ ആരാകണമെന്നു ചോദിച്ചാല്‍ പണം, പ്രശസ്തി, എബിസി, പിക്യൂആര്‍, സെക്സ്സ്വൈസെഡ് എന്നിവ കണക്കിലെടുത്ത് ഒരു സിനിമാതാരമാകാനാണ് ആഗ്രഹം. അതുകൊണ്ട് നമ്മുടെ ചില ‍‍സിനിമാനടന്മാരെപ്പറ്റിയുള്ള ഈ കുറിപ്പിന്റെയുള്ളിലുള്ളത് വെള്ളം ചേര്‍ക്കാത്ത സെക്‌ഷ്വല്‍ ജലസിയാണെന്ന് കണ്ടെത്താന്‍ ഫ്രായിഡിന്റെ ഗേറ്റുപടിവരെയൊന്നും പോകേണ്ട കാര്യമില്ല.

അഭിനയിക്കാത്തപ്പോളെല്ലാം സ്റ്റൈല്‍ മന്നന്‍ രജനിസ്സാറിന് തന്റെ ഓള്‍മോസ്റ്റ് കഷണ്ടിയായ നരച്ച തല കാണിയ്ക്കാന്‍ ഒരു സങ്കോചവുമില്ല. സ്വകാര്യചടങ്ങുകളില്‍ മാത്രമല്ല സിനിമയുമായി ബന്ധപ്പെട്ട സമ്മേളനങ്ങളില്‍പ്പോലും വിഗ് ധരിക്കാതെയാണ് രജനി പ്രത്യക്ഷപ്പെടാറുള്ളത്. താരപരിവേഷത്തിന് കിരീടത്തിന്റെയും ചെങ്കോലിന്റെയും വിലയുള്ള തമിഴ്നാട്ടിലാണ് ഈ കൂസലില്ലായ്മ എന്നോര്‍ക്കണം.

അരാഷ്ട്രീയത്തിന് പശിമകൂടി വരുന്ന നമ്മുടെ മണ്ണിലും ഫാന്‍സ് അസോസിയേഷം പന പോലെ വളരുന്നുണ്ടെന്നത് നേര്. എങ്കിലും ആ പനയില്‍ നിന്ന് രാഷ്ട്രീയാധികാരത്തിന്റെ കള്ള് ചെത്തിയിറങ്ങാനുള്ള സാധ്യത യുള്‍ ബ്രിന്നറുടെ തലയിലെ മുടിപോലെ തുലോം വിരളം.

എന്നിട്ടും നമ്മുടെ താരാഗണങ്ങളും എക്സ്ട്രാ നടന്മാരും അഭിനയത്തിന്റെ എബിസി അറിയാത്ത ഔട്ട്പെറുക്കികളുമെല്ലാം ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും വിഗ് ഊരാത്തതെന്ത്? അത് പോട്ടെയെന്നു വെയ്ക്കാം. ഒരാളെങ്കിലും കൊള്ളാവുന്ന ഒരു വിഗ് വെച്ചു കണ്ടിട്ടുണ്ടോ? അത് അവരുടെ കുറ്റമല്ലല്ലോ, വിഗ് ഉണ്ടാക്കുന്നവരുടെ കഴിവുകേടല്ലേ എന്നായിരിക്കും ഫാന്‍സസോസിശേഷന്മാരുടെ ചോദ്യം. എന്നിരിക്കെ 24 മണിക്കൂറും നിലവാരം കുറഞ്ഞ ഇത്തരം വിഗ്ഗുകളും ചുമന്ന് നടക്കണോ? നല്ല വിഗ് ഉണ്ടായി വരുന്നതുവരെ രജനിയേപ്പോലെ ചുണയായിട്ട് കഷണ്ടിയും നരയും കാട്ടി നടന്നുകൂടെ? കുറച്ച് വിഗ് നിര്‍മാണത്തൊഴിലാളികള്‍ പിഴച്ചുപൊക്കോട്ടെ സര്‍ എന്ന് ഇടതുപക്ഷം ചമയാനാണ് ഭാവമെങ്കില്‍ സുല്ലിട്ടേക്കാം. ഇല്ലെങ്കില്‍ ഇത്ര കൂടി:

മുടി ഒരു ലൈംഗികാവയമാണെന്നത് മൂന്നരത്തരം. സിനിമയും സാമൂഹ്യലൈംഗികതയും തമ്മിലുള്ള ബന്ധമാകട്ടെ അതിനേക്കാള്‍ തീവ്രം. [ഇക്കാര്യങ്ങളോട് ബന്ധപ്പെട്ട ചില ഗംഭീരനിരീക്ഷണങ്ങള്‍ ഡെസ്മണ്ട് മോറിസിന്റെ നെയ്ക്കഡ് എയ്പ് എന്ന ക്ലാസിക്കില്‍ വായിക്കാം. ഗീതയും ബൈബിളും ഖുറാനും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഒറിജിന്‍ ഓഫ് സ്പീഷിസും പോലുള്ള ഒരു അടിസ്ഥാനപ്രമാണം തന്നെ ഈ ചെറുപുസ്തകം. ആകെ ഒരു ന്യൂനതയേയുള്ളു - അമേരിക്കയില്‍ സംഗതി പോപ്പുലറാണ്. എന്നിട്ടും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്റെ പ്രിയപുസ്തകമായി അതിനെ ഉയര്‍ത്തിക്കാട്ടിയ എന്റെ പ്രിയ പാട്ടെഴുത്തുകാരനും പുതിയ തലമുറയിലെ എന്റെ മോസ്റ്റ് ഫേവറിറ്റ് കവിയുമായ റഫീക് അഹമ്മദിന് സലാം. പുസ്തകത്തിന്റെ സമ്പൂര്‍ണ പിഡീയെഫ് ഇവിടെ].

തലയില്‍ താരനുള്ളവര്‍ക്ക് താരമൂല്യം കൂടുമെന്ന് ഞാന്‍ പരിഹസിയ്ക്കുന്നു. മുടി നരച്ചുപോയ നരാധമന്മാരേക്കാള്‍ അധമരാണ് ഹെയര്‍ ഡൈ നിര്‍മാണത്തൊഴിലാളികള്‍ക്ക് പച്ചരി വാങ്ങാന്‍ വകയുണ്ടാക്കുന്നവര്‍ എന്ന് കരുതുന്നു. വിഗ്ഗു വെച്ചവരെ വിഗ്നേശ്വരന്മാര്‍ എന്നു വിളിക്കുന്നു. ബോറന്‍ വിഗ്ഗുവെച്ചവരെ കാണുമ്പോള്‍ ‘ദൈവമേ, എത്രയും വേഗം നല്ല വിഗ്ഗുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകേണമേ’ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു. ഇതെല്ലാമായിട്ടും ചില ശത്രുതകള്‍ പോലെ ഈ അലോസരം ബാക്കി നില്‍ക്കുന്നു. പല്ലിന്റെടയില്‍ എന്തെങ്കിലും കുടുങ്ങിയാല്‍ നാക്കിന് ഒരു സെക്കന്റുപോലും അത് മറക്കാനാവാത്തതുപോലെ ഇതെന്നെ ഭ്രാന്തുപിടിപ്പിയ്ക്കുന്നു.

മാപ്പു തരിക.

Thursday, June 25, 2009

നീ + സ്വാര്‍ത്ഥത = നിസ്വാര്‍ത്ഥത


എന്റെ സ്വാര്‍ത്ഥത മാത്രം കണക്കിലെടുക്കുമ്പോള്‍ മാത്രമേ ഞാന്‍ സ്വാര്‍ത്ഥനാവുന്നുള്ളു. എനിയ്ക്കും എന്റെ സ്വാര്‍ത്ഥതയ്ക്കും മുന്‍പുതന്നെ നിന്നെയും നിന്റെ സ്വാര്‍ത്ഥയേയും കൂട്ടിച്ചേര്‍ക്കുമ്പോള്‍, ഞാന്‍ നിസ്വാര്‍ത്ഥനാവുകയില്ലെ?

കഴിഞ്ഞ ലക്കം Newsweek-ന്റെ കവര് ‍സ്റ്റോറി കണ്ടു - ഫരീദ് സക്കറിയ എഴുതിയ ‘ക്യാപ്പിറ്റലിസ്റ്റ് മാനിഫെസ്റ്റോ’.

ഇത്തിരി ഗ്രീഡ് നല്ലതാണത്രെ.

ഓക്കെ, ഗ്രീഡ് വ്യഭിചരിച്ചോട്ടെ.

ബട്ട് ഗ്രീഡിന് പ്രത്യയശാസ്ത്രത്തിന്റെ ഒരു ഇളക്കത്താലി പണിയിച്ചുകൊടുക്കണോ?

ഞാന്‍ ക്യാപ്പിറ്റലിസ്റ്റായത് ഞാന്‍ ജനിക്കുന്നതിനും ഏതാണ്ട് 280 ദിവസം മുമ്പാണ്. അച്ഛന്റെ ശുക്ലസഞ്ചിയില്‍ നിന്ന് നീന്തി മത്സരിയ്ക്കാന്‍, കൂടപ്പിറപ്പുകളെ പിന്തള്ളി തോല്‍പ്പിച്ച് അമ്മയുടെ ഗര്‍ഭപാത്രത്തിലെത്താന്‍ ഇറങ്ങിപ്പുറപ്പെട്ട ആ‍ അഭിശപ്ത നിമിഷം.
ശരിയാണ് സക്കറിയാച്ചാ (ദൈവമേ, ക്യാപ്പിറ്റലിസത്തിന് എത്ര സ്വന്തം കറിയാച്ചന്മാര്‍!), നിസ്വാര്‍ത്ഥത എന്നത് നമ്മള്‍ അണിയുന്ന മുഖമ്മൂടിയായിരിക്കാം.
എങ്കിലും പ്രണയം വന്ന് അരക്കെട്ടുലയ്ക്കുമ്പോള്‍, ചുണ്ടുകളില്‍ വാത്സല്യം വിതുമ്പുമ്പോള്‍, ആരും കാണാതെയും തിരിച്ചൊന്നും പ്രതീക്ഷിയ്ക്കാതെയും അന്യനെ സഹായിക്കുമ്പോള്‍, ഒരു നിമിഷമല്ല, പല നിമിഷങ്ങളില്‍, ബയോളജിക്കലായും സൈക്കോളജിക്കലായും, മനുഷ്യത്വം എന്ന് നമ്മള്‍ കള്ളപ്പേരിട്ട് വിളിയ്ക്കുന്ന, മൃഗീയതയേക്കാള്‍ മോശമായ ആ സാധനം, അത് തോറ്റു പോകുന്നു. ആ തോല്‍വി ആഘോഷിയ്ക്കേണ്ടതാണെന്നും തോന്നുന്നു.
അതുകൊണ്ട്, ഡിയര്‍ കറിയാച്ചാ, എന്റെ സ്വാര്‍ത്ഥത മാത്രം കണക്കിലെടുക്കുമ്പോള്‍ മാത്രമല്ലേ ഞാന്‍ സ്വാര്‍ത്ഥനാവുന്നുള്ളു? എനിയ്ക്കും എന്റെ സ്വാര്‍ത്ഥതയ്ക്കും മുന്‍പുതന്നെ നിന്നെയും നിന്റെ സ്വാര്‍ത്ഥയേയും കൂട്ടിച്ചേര്‍ക്കുമ്പോള്‍, ഞാന്‍ നിസ്വാര്‍ത്ഥനാവുകയില്ലെ?

Friday, June 12, 2009

അന്യന്റെ കുളിറൂമി


ക്ലിക്കിയാല്‍ വലുതാകും. ഒരു വരി കേള്‍പ്പിച്ചപ്പോള്‍ മുഴുവനാക്കാന്‍ പ്രേരിപ്പിച്ച നസീര്‍ കടിക്കാടിന്.

Monday, June 1, 2009

ഹാ!

ഹാ! കഷ്ടം.

ഒരാളുടെ ക്രെഡിറ്റ് റേറ്റിംഗ് ഏറ്റവും കുറവായിരിക്കുമ്പോഴാണ് അയാൾക്ക് പണത്തിന് ഏറ്റവും അത്യാവശ്യം.


സ്നേഹിക്കപ്പെടുവാൻ ഏറ്റവും കുറവ് അർഹതയുള്ളപ്പോഴാണ് ഒരാൾക്ക് ഏറ്റവുമധികം സ്നേഹം ആവശ്യം.


മനസ്സിലാക്കപ്പെടുവാൻ ഒരാൾ ഏറ്റവും പരാമാവധി വിസമ്മതിക്കുമ്പോഴാണ് അയാൾക്ക്...

Thursday, April 23, 2009

മുലയെന്നു കേൾക്കുമ്പോൾ




ഏറ്റവും ഇഷ്ടപ്പെട്ട മുലകൾ ആരുടേതാണെന്നു ചോദിക്കുന്നോ ദുഷ്ടാ.


അമ്മയുടെ, അമ്മയുടെ, അമ്മയുടെ.

Wednesday, April 22, 2009

ഇതാരുടെ പുസ്തകശേഖരൻ?

ക്ലിക്കിയാൽ വലുതായി കാണാം. ലാറ്റിനമേരിക്കൻ കഥകളും മിഡ് നൈറ്റ്സ് ചിൽഡ്രനും എന്റെ കയ്യിലുള്ള അതേ എഡിഷൻ തന്നെ - അതെങ്ങനെ ഒത്തെടീ? സ്മരണയെ ഓഫാക്കാൻ ഏറ്റവും നല്ലത് വായനയാണെന്ന് ഇന്നലത്തെ പത്രദ്വാരത്തിൽ ആണ്ടെ കെടക്കുന്നു.

Thursday, April 16, 2009

വൃഷണങ്ങളുടെ ഓർമയ്ക്ക്


പടക്കം പൊട്ടിയ്ക്കാതെ ഒരു വിഷു കൂടി.
വോട്ടു ചെയ്യാതെ ഒരു ഇലക്ഷൻ കൂടി.

Sunday, March 29, 2009

എന്തിനു വേറൊരു സൂര്യോദയം?


വീക്കെൻഡ് കഴിഞ്ഞുള്ള ആദ്യ വർക്കിംഗ് ഡേ രാവിലെ പാടാനുള്ള പാട്ടാണ് ‘എന്തിനു വേറൊരു സൂര്യോദയം’. ഉറയൊഴിയ്ക്കാത്ത പാൽ ഉറയൊഴിച്ച പാലിനോട് പാടാനുള്ളത്: ‘പിരിഞ്ഞു പോകും നിനക്കിനിയിക്കഥ മറക്കുവാനേ കഴിയൂ’. മന്ത്രിയുടെ വിവാഹനാൾ പാടാനുള്ളത്: മന്ത്രിയ്ക്കും മധുവിധു രാത്രീ...

ഈ വളിപ്പുകളത്രയും ഒറ്റയടിയ്ക്കോർത്തത് ഒരു തകർപ്പൻ വെബ് സൈറ്റിൽ പോയപ്പോളാണ്. നിങ്ങൾക്ക് പ്രിയമുള്ളതാകാൻ സാധ്യതയുള്ള എല്ലാ സൈറ്റുകളിലേയ്ക്കുമുള്ള ഹൈപ്പർലിങ്കുകൾ നിരക്കുന്ന ഒരു സൈറ്റാണിത്. ആ സൈറ്റിലേയ്ക്കു പോകാൻ ഇവിടെ ക്ലിക്കുക. വിത്സന്റെ കവിതയിൽ പറയുന്ന ജാതി ‘എല്ലാ പെണ്ണുങ്ങളും’ നിരന്നുനിൽക്കുന്ന ഒരു സൈറ്റ്.

സൈറ്റിന്റെ മുദ്രാവാക്യമാണ് അതിലും സൂപ്പർ - 'Why Search?' എന്നതാണ് ആ മുദ്രാവാക്യം. എന്തൊരു ആത്മവിശ്വാസം! എങ്കിലും അത് അതിരുവിടുന്നില്ല. തൊട്ടടുത്തു തന്നെയുണ്ട് ഗൂഗ്ൾ സെർച്ച് ബോക്സ്. വിനയവും അഹങ്കാരവും സമാസമം ചേർത്ത കിടിലൻ യാഥാർത്ഥ്യബോധം എന്നല്ലാതെ എന്തുപറയാൻ. ‘എന്തിനു സെർച്ച്’ എന്ന ആ ചോദ്യമാണ് ‘എന്തിനു വേറൊരു സൂര്യോദയം?’ എന്ന ചോദ്യം ഓർമിപ്പിച്ചത്.

ഞങ്ങൾ അഡ്വർടൈസിംഗുകാരുടെ ഭാഷയിൽ പറഞ്ഞാൽ ഗൂഗിളിന്റെ അതീവലളിതസുന്ദരമായ ഹോം പേജാണ് ഇന്ന് ലോകത്തെ ഏറ്റവും പോപ്പുലറായ, പവർഫുളായ മീഡിയം. എത്ര കോടി സന്ദർശകരായിരിക്കും ഒരു ദിവസം, അല്ല ഒരു നിമിഷം, അവിടെ വന്നുപോകുന്നത്? എങ്കിലും മറ്റൊരു കമേഴ്സ്യൽ മെസേജും പരസ്യവും തൊടീയ്ക്കാതെ ആ പേജിന്റെ ബില്യൺ ഡോളർ കന്യകാത്വം ഗൂഗ്ൾ കിടാവ് കാത്തുപോരുന്നു. ഗൂഗ്ലിനെ കമേഴ്സ്യൽ പരവേശക്കാരി എന്നു വിളിയ്ക്കുന്നവർ ഇതോർക്കുന്നത് നന്ന്.

പെരുന്നാളിനും പൂരത്തിനുമെല്ലാം ലോഗോ കൊണ്ടുള്ള കളികൾ ഗൂഗ്ല് കളിയ്ക്കുന്നു എന്നത് വേറെ കാര്യം. അങ്ങനെ ലോഗോയുടെ സോ കാൾഡ് വിശുദ്ധിയും ഗൂഗ് ൾ തിരുത്തിയെഴുതി. ഒരിയ്ക്കൽ മാത്രം ഇവിടെ ഗൂഗ് ൾ മറ്റൊരു ബ്രാൻഡിനെ കൊണ്ടുവന്നു. എന്നു കരുതി പണം വാങ്ങി എന്നർത്ഥമില്ലാതാനും. കഴിഞ്ഞ ജനുവരി 28-ന് ഗൂഗ് ൾ ഹോം പേജിൽ പോയവർക്കറിയാം [ഗൂ ഗ് ളിന്റെ ഹോം പേജിൽ പോകാത്ത ഒരു ദിവസമോ, ഒരു മനുഷ്യനോ, നിങ്ങളെന്ത് മനുഷ്യദിവസമാണ് ഹേ!] അന്ന് അമ്പതാം വാർഷികാമാഘോഷിച്ച ലോകപ്രശസ്ത കളിപ്പാട്ടക്കമ്പനിയായ ലെഗോയുടെ ബിൽഡിംഗ് ബ്ലോക്കുകൾ കൊണ്ടാണ് അന്നത്തെ ഗൂഗ് ൾ ലോഗോ പ്രദർശിപ്പിക്കപ്പെട്ടത് എന്ന്. ലെഗോയുമായുള്ള ഗൂഗ് ളിന്റെ പ്രണയവിവരങ്ങൾ ഇവിടെ.

എന്നു കരുതി ഗൂഗ് ളാണ് ലോകത്തിന്റെ അറ്റം എന്നർത്ഥം വരുമോ? ക്രിയേറ്റിവിറ്റിയുടെ കുഞ്ഞുതീപ്പെട്ടിക്കൊള്ളികൾക്ക് ഭീമൻ വയ്ക്കോലുണ്ടകളെ തീവെയ്ക്കാൻ കഴിയില്ലേ?

Tuesday, March 24, 2009

ഇതാ ഒരു പിയാനോ


ബ്ലോഗ് എന്ന വാക്ക് വെബ്, ലോഗ് എന്നീ വാക്കുകൾ ചേർന്നുണ്ടായതാണെന്നറിയാമല്ലൊ. അതായത് നമ്മുടെ വെബഥ സഞ്ചാരങ്ങളുടെ യാത്രാക്കുറിപ്പു പുസ്തകം. എങ്കിലും ഒറിജിന്റെ പരിമിതികൾ ഭേദിച്ച് സിറ്റിസൺ ജേർണലിസത്തിന്റേയും സർഗഭാവനയുടേയും സ്വയംബ്ലോഗ ഗീർവാണങ്ങളുടേയും ഒരുപാട് ആവിഷ്കാരങ്ങൾക്ക് അത് വേദിയാകുന്നു.

മറന്നുപോയ അതിന്റെ ഒറിജിനൽ പർപ്പസ് വീണ്ടും ഇന്ന് ഓർത്തത് കഥാകൃത്ത് സുഭാഷ് ചന്ദ്രൻ ഫോർവേഡിയ ഒരു ഇ-മെയിൽ കിട്ടിയപ്പോഴാണ്. വെറും 620 കെബി മാത്രം വലിപ്പമുള്ള ഒരു എക്സെൽ ഫയലായി സുഭാഷ് അയച്ചത് ഒരു പിയാനോ. യെസ്, എ വർക്കിംഗ് പിയാനോ. കമ്പ്യൂട്ടറിൽ സ്പീക്കറുള്ളവർ മാത്രം ഇവിടെച്ചെന്ന് ഡൗൺലോഡ് ചെയ്യുക.


എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കും സംഗീതപ്രേമികൾക്കും ഇത് തീർച്ചയായും ഇഷ്ടപ്പെടും.

Thursday, March 5, 2009

നാട്ടുകോഴിയുടെ സംക്രാന്തി


കൃഷ്ണമൃഗത്തെ
വേട്ടയാടിയതിന്
സൽമാൻ ഖാന്
ശിക്ഷ വിധിച്ച്
ജഡ്ജിയേമ്മാൻ
വീട്ടീപ്പോയി
കൈ കഴുകി
ലഞ്ചിനിരുന്നു.
ശ്രീമതി
ചപ്പാത്തിയും
മട്ടൻ കറിയും
വിളമ്പി.

ദൈവത്തിന്റെ
പുസ്തകത്തിൽ
കൃഷ്ണമൃഗത്തിന്റെയും
മുട്ടനാടിന്റെയും
ജീവന്റെ
പ്രൈസ് ടാഗുകൾ
സെയിമല്ലെങ്കിൽ
നിങ്ങളുടെ

പഴഞ്ചൊല്ല്
‘നാട്ടുകോഴിയ്ക്ക്
എന്ത്
സംക്രാന്തി?’
എന്ന്
തിരുത്തിയേക്കണേ.

Tuesday, March 3, 2009

അമ്മയെ ഭോഗിച്ചോനേ...



അമ്മയെ ഭോഗിച്ചോനേ,
അച്ഛനാകാനുള്ള ദൂരം നീ മറന്നു പോയ്.
അമ്മ തൻ തണ്ണീർക്കുടം പൊട്ടിച്ച് കെടുത്തും ഞാൻ
സങ്കടം തീണ്ടാത്ത നിൻ ചെങ്കനൽ കാരാഗൃഹം.

‘ഇ’ത്രേയുള്ളു ജീവിതം


യാഹൂ കിട്ടിയപ്പോൾ ഹോട്ട്മെയിലിനെ മറന്നു.

ജീമെയിൽ വന്നപ്പോൾ യാഹൂളിഗനെ ഉപേക്ഷിച്ചു.

‘ഇ’-ത്രേയുള്ളു മാഷേ ജീവിതം.

Monday, February 23, 2009

ഗീതാഭാഷ്യം അറബിയിൽ


പറ്റി, ഹറം പറ്റി. മുൻപൊരു പോസ്റ്റിൽ - ഇവിടെ - ചോദിച്ച ചോദ്യത്തിന് ഇതാ ഒരു രസികൻ ഉത്തരം - അബുദാബി സാംസ്കാരിക വകുപ്പിന്റെ വമ്പൻ പരിഭാഷാ സംരംഭമായ Kalima, ഭഗവദ് ഗീതാ ഭാഷ്യത്തിന്റെ അറബി പരിഭാഷ പുറത്തിറക്കുന്നു. കൂടുതൽ വിവരങ്ങൾ ഇവിടെ.

വിത്സനോട് ഈന്തപ്പനകൾ ചോദിച്ചത് ഓർമയുണ്ടല്ലോ - തുറിച്ചു നോക്കുന്നതെന്തിന്, വിവര്‍ത്തന ശേഷമുള്ള തെങ്ങുകളാണ് ഞങ്ങള്‍.

യാഹൂ മെസെഞ്ചറിലെ സ്മൈലികൾ ചോദിച്ചു, തുറിച്ചു നോക്കുന്നതെന്ത്, പഴയ മാതൃഭൂമി കലണ്ടറിലെ വെളുത്ത വാവുകളാണ് ഞങ്ങൾ. എയർ ഹോസ്റ്റസ് ചോദിച്ചു, തുറിച്ചു നോക്കുന്നതെന്ത്, അതിരമ്പുഴ ഷാപ്പിൽ മീങ്കറി വിളമ്പിയ മല്ലികച്ചേച്ചി തന്നെ ഞാൻ, പിസക്കഷണങ്ങൾ തമിഴിൽ ചോദിച്ചു, തുറിച്ചു നോക്കുന്നതെന്ത്, ഉഡുപ്പി ഹോട്ടലീന്നു കഴിച്ച ഊത്തപ്പത്തിന്റെ ഇറ്റാലിയൻ പരിഭാഷ തന്നെ ഞങ്ങൾ.

Thursday, February 19, 2009

മൈരുമക്കത്തായം വീണ്ടും


ഫ്രഞ്ച് നീതിന്യായമന്ത്രി ശ്രീമതി Rachida Dati (43) ഇക്കഴിഞ്ഞ ജനുവരി 2 വെള്ളിയാഴ്ച രാത്രി ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ശ്രീമതി Dati വിവാഹിതയല്ല എന്നു മാത്രമല്ല കുഞ്ഞിന്റെ പിതാവാരാണെന്ന് പറയാന്‍ അവർക്ക് തല്‍ക്കാലം സൌകര്യവുമില്ല.

ഇതിനെ പാശ്ചാത്യ അധ:പതനം എന്ന് വിളിക്കുന്ന ആര്‍ഷഭാരതീയര്‍ അവരുടെ ചൂണ്ടുവിരലുകള്‍ തല്‍ക്കാലം വേറെ വല്ലതിനും ഉപയോഗിക്കുന്നതായിരിക്കും നല്ലത്. കാരണം അര്‍ജുനമാതാ ശ്രീമതി കുന്തീദേവിയുടെ സിമിലര്‍ സിറ്റ്വേഷന്‍ മറക്കാറായിട്ടില്ല. ശ്രീമതി കുന്തീദേവി അവിഹിത സന്തതിയെ പ്രസവിച്ചയുടന്‍ തന്നെ ആരോരുമറിയാതെ ആറ്റിലൊഴുക്കി കളയുകയായിരുന്നു. ഫ്രഞ്ച് മന്ത്രിയുടെ ധീരതയെ ശ്രീമതി കുന്തീദേവിയുടെ ഭീരുത്വവുമായി താരതമ്യം ചെയ്യാന്‍ പോലും പാടില്ലാത്തതാണ്.

ആണുങ്ങള്‍ക്ക് അവിഹിത സന്തതിയുണ്ടാകുമ്പോള്‍ അതവരുടെ മിടുക്കായും പെണ്ണുങ്ങള്‍ക്കുണ്ടാകുമ്പോള്‍ 'അയ്യോ അവള്‍ പെഴച്ചു പെറ്റു' എന്ന് വിലപിയ്ക്കുകയും ചെയ്യുന്ന പുരുഷകേന്ദ്രീകൃത കാഴ്ചപ്പാടിന്റെ പുല്ലിംഗത്തിന്മേല്‍ കിട്ടിയ ഒരു ചുറ്റികയ്ക്കടിയായി ഇതിനെ കാണാമോ? അതോ പണവും അധികാരവുമാണ് സാമൂഹ്യനിതിയേയും സാംസ്ക്കാരിക നിലപാടുകളെയും നിര്‍ണയിക്കുന്നതെന്ന യാഥാര്‍ത്ഥ്യമാണോ ഇവിടെ തെളിഞ്ഞുവരുന്നത്?


അവിഹിത സന്തതികളെ നമ്മള്‍ ജാരസന്തതികള്‍ എന്നും തന്തയില്ലാത്തവര്‍ എന്നും വിളിക്കുന്നു. അതേസമയം ഇംഗ്ലീഷില്‍ ഇത്തരക്കാരെ വിളിക്കുന്നത് ലൌ ചില്‍ഡ്രന്‍ എന്നാണ്.

സ്ത്രീകള്‍ക്ക് സ്വത്ത് ലഭിക്കുന്ന സമ്പ്രദായത്തെ മരുമക്കത്തായം എന്നു വിളിച്ചതും നമ്മുടെ ഭാഷയുടെ ഒരു പരിമിതി തന്നെ. പുരുഷാധികാര വ്യവസ്ഥയെ മക്കത്തായം എന്നു വിളിച്ച് മക്കള്‍ എന്ന സെന്റി സാധനത്തെ മുന്നില്‍ നിര്‍ത്തുകയും ചെയ്തു. സത്യത്തില്‍ പെണ്മേല്‍ക്കോയ്മയും ആണ്മേല്‍ക്കോയ്മയുമാണ് ഇവ രണ്ടും.

ഫ്രാന്‍സില്‍, നമുക്കറിയാം, ആണ്മേല്‍ക്കോയ്മയാണ് നടപ്പിലുള്ളത്. എന്നിട്ടും അധികാരവും സമ്പത്തും തീര്‍ത്ത വിള്ളലിലൂടെ പെണ്മേല്‍ക്കോയ്മ അകത്തുകടന്നു. രണ്ടിന്റേയും സന്തുലനമായിരിക്കും മാതൃകാലോകം. അത് സാധ്യാമാകാത്തിടത്തോളം കാലം ഇത്തരം 'അപ്സെറ്റുകള്‍' സംഭവിക്കും. ലോംഗ് റണ്ണില്‍ ഇന്നുള്ള കുടുംബവ്യവസ്ഥിതിയ്ക്കു തന്നെ ഇളക്കം തട്ടിയെന്നും വരും. ലൈംഗികതയേക്കാള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാവുക സ്വകാര്യ സ്വത്തിന്റെ ഉടമസ്ഥത തന്നെയായിരിക്കും. അഥവാ ലൈംഗികത തന്നെയും സ്വകാര്യഉടമസ്ഥതയുമായി ബന്ധപ്പെട്ട് വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും.

തലക്കെട്ടില്‍ തെറി വായിച്ചവരോട് ഒന്നേ പറയാനുള്ളു: അത് കോള്‍മയിരിലെ മയിരാണ്. മയിര്‍ എന്നാല്‍ [ഗുഹ്യപ്രദേശത്തെ] രോമമോ നിസാരവസ്തുവോ ആണെന്ന് ശബ്ദതാരാവലി. ഇവിടെ രോമം പോലെ നിസാരമാക്കി കാണാന്‍ ആഗ്രഹിക്കുന്നത് മക്കത്തായത്തെ. നിസാരമായിപ്പോയത് മക്കത്തായം. രണ്ടിനുമിടയില്‍ ഒരു സ്റ്റാന്‍ഡുണ്ടോ? ആണിനും പെണ്ണിനുമിടയില്‍, ചിങ്ങത്തിനും കന്നിയ്ക്കുമിടയില്‍, ഒരു തുലാം?


പര്‍ദ്ദയണിയുന്ന സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന് വിലപിയ്ക്കുന്നവരുണ്ടല്ലോ. അങ്ങനെ വിലപിയ്ക്കുന്നവരുടെ പെണ്ണുങ്ങള്‍ക്ക് എന്ത് സ്വാതന്ത്ര്യമുണ്ട്? സ്ലീവ് ലെസ്സും ലിപ്സ്റ്റിക്കുമിടാനുള്ള തൊലിപ്പുറ സ്വാതന്ത്ര്യമോ? ലൈംഗിക സ്വാതന്ത്ര്യമുണ്ടോ? സ്വത്ത് കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടോ? യഥാര്‍ത്ഥ സ്വാതന്ത്ര്യം?
Related Posts with Thumbnails