Sunday, December 23, 2012

പച്ചരിയുടെ വേവ് ലെംഗ്ത്

പച്ചരി നിനക്കിഷ്ടം പൊന്നിയാണെനിക്കിഷ്ടം
റേഷനുണ്ണുന്നോരില്ലേ, ജീരകശാലക്കാരും? 
ബസ്മതി മതിയത്രേ ചിലര്‍ക്ക്, ചിലര്‍ മട്ട,
അങ്ങനെ പലതായീ നമ്മുടെ വേവ് ലെംഗ്തുകള്‍!

Tuesday, December 11, 2012

ശാസ്ത്രജ്ഞന്മാരോട്

ജിമ്മില്‍ നാം വ്യായാമിച്ച് കത്തിക്കും കലോറികള്‍
പാഴാക്കാതിരിക്കുവാന്‍ വഴി കാണുമോ ശാസ്ത്രം?
ഞാനോടും ട്രെഡ് മില്ലുമായ് ഡൈനാമോ ഘടിപ്പിച്ചാല്‍
ഞാന്‍ ദാഹം തീര്‍ക്കും ജലം മോട്ടോറില്‍ വീടെത്തുമോ?

Wednesday, December 5, 2012

ഗാന്ധി v/s ഒബാമ അഥവാ 2 GB RAMrajyam

അമേരിക്കന്‍ ശമ്പളം, ചൈനീസ് ഭക്ഷണം, ബ്രിട്ടനില്‍ വീട്, ഇന്ത്യക്കാരിയായ ഭാര്യ - ഇതാണത്രെ സ്വര്‍ഗം! നരകമോ? അമേരിക്കന്‍ ഭാര്യ, ചൈനീസ് വീട്, ബ്രിട്ടീഷ് ഭക്ഷണം, ഇന്ത്യന്‍ ശമ്പളം! 

മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുക.

Thursday, November 29, 2012

റീസൈക്ക്ള്‍

മരിച്ചു ചെല്ലുന്ന
മനുഷ്യമ്മാരുടെ
മനസ്സെടുത്തത്രെ
അടുത്ത ബാച്ചിലെ
ശുനകന്മാര്‍ക്കവന്‍
ചമപ്പൂ വാലുകള്‍.
അതുകൊണ്ടാണത്രെ
അവ നിവര്‍ത്തുവാന്‍
പണിപ്പെട്ടോരെല്ലാം
പരാജയിക്കുന്നു

Saturday, November 24, 2012

ഒരു ചീപ്പ് റിവഞ്ച്

ഇക്കുറി ദീവാളിക്ക് കൊച്ചിയിൽ പുലർച്ചയ്ക്ക്
മെക്കാട്ടു പണിക്കായി പോകുന്ന ഹിന്ദിക്കാരാ
ഏതാനും വർഷം മുമ്പ് ദില്ലിയിലോണത്തിന്
ജോലിക്കു പോയപ്പോൾ ഞാൻ ഖേദിച്ച ഖേദം തീർന്നു

Thursday, November 22, 2012

പൈനാപ്പ്ള്‍ പെണ്ണേ... കടച്ചക്ക ചിപ്‌സേ...!

ബിനാക്കാ ടൂത്ത്‌പേസ്റ്റ് ഓര്‍മയില്ലേ? ഓരോ പാക്കിനുമൊപ്പം പ്ലാസ്റ്റിക്കുകൊണ്ടുണ്ടാക്കിയ ഒരു കുഞ്ഞു പക്ഷിയേയോ മൃഗത്തേയോ സൗജന്യമായി തന്നിരുന്ന ബ്രാന്‍ഡ്.ഇന്നത്തെ ചില കറിപ്പൊടി, സോപ്പുപൊടി ബ്രാന്‍ഡുകള്‍ പയറ്റുന്ന തന്ത്രം ബിനാക്കയാണ് ആദ്യം പയറ്റിയത്. ബിനാക്ക പകുതി മതി എന്നായിരുന്നു പരസ്യം. സംഗതി ക്ലിക്കായി. ബിനാക്കയുടെ വില്‍പ്പന പല മടങ്ങ് കുതിച്ചുയര്‍ന്നു. പക്ഷേ ഒരു കുഴപ്പമുണ്ടായി - തുടക്കത്തില്‍ മാത്രമേ വില്‍പ്പന വര്‍ധിച്ചുള്ളു. മാര്‍ക്കറ്റ് സന്തുലനമായതിനു പിന്നാലെ വില്‍പ്പന പകുതിയായി. കാരണം, ആളുകള്‍ സാധാരണ ഉപയോഗിക്കുന്ന ടൂത്ത്‌പേസ്റ്റിന്റെ അളവ് പകുതിയാക്കി കുറച്ചിരുന്നല്ലോ. കമ്പനി ഉദ്യോഗസ്ഥര്‍ തല പുകഞ്ഞു. ഒടുവില്‍ ഒരാള്‍ ഒരു തകര്‍പ്പന്‍ പ്രതിവിധിയുമായെത്തി: 

ടൂത്ത്‌പേസ്റ്റ് ട്യൂബിന്റെ വാവട്ടം ഒരല്‍പ്പം വര്‍ധിപ്പിക്കുക. ബ്രഷിന്റെ പകുതി മാത്രം പേസ്റ്റെടുത്താലും പഴയ അളവില്‍ത്തന്നെ പേസ്റ്റു പുറത്തേക്കു വരും. അങ്ങനെ വില്‍പ്പന വീണ്ടും തകൃതിയായി. 

മുഴുവൻ വായിക്കാൻ ഇവിടെ ക്ലിക്കുക.

Friday, November 16, 2012



ഝാര്‍ഖണ്ഡുകാരാ നന്ദി 
ഝായെ നീ രക്ഷിച്ചല്ലൊ!

Wednesday, November 14, 2012

ചില്ലി
















അറിഞ്ഞു കടിക്കുമ്പോൾ
മുളകും രസമാണെടോ!

Sunday, November 4, 2012

ശമ്പളംബകരുടെ മക്കള്‍ എങ്ങനെ സംരംഭകരാവും?

Nissar Syed, Dr. Jothidev Keshavadev & E M Najeeb -
Learn how they started young
ബിസിനസ്സുകാരുടെ മക്കള്‍ സര്‍ക്കാര്‍ വക പ്രോത്സാഹനമൊന്നുമില്ലാതെ തന്നെ ബിസിനസ്സുകാരാകും, എന്നാല്‍ ശമ്പളംഭകരുടെ മക്കള്‍ എങ്ങനെ സംരംഭകരാവും? മക്കളെ നല്ലവണ്ണം പഠിപ്പിച്ച് തങ്ങളെപ്പോലെ തന്നെ ശമ്പളംഭകരാക്കാനാണ് മിക്കവാറും എല്ലാ മിഡ്ല്‍ ക്ലാസ് മാതാപിതാക്കളുടെയും ലക്ഷ്യം. ശമ്പളം വാങ്ങുന്നവരായി തുടരുന്ന ഗതികേട്, 'തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങള്‍ സൂക്ഷിക്കും, ആരുണ്ടിവിടെ ചോദിക്കാന്‍? എന്നാണ് അവര്‍ ചോദിക്കാന്‍ പോകുന്നത്. ലാഭം പാപമാണ്, ബിസിനസ് തട്ടിപ്പറിയാണ്, പണക്കാര്‍ക്ക് രാത്രി കിടന്നാല്‍ ഉറക്കം വരുകേല തുടങ്ങിയ അവിഞ്ഞ ഇടത്തരം ആശ്വാസങ്ങളുമായി ജീവിതകാലം മുഴുവന്‍ ഇവറ്റ വല്ലവന്മാര്‍ക്കും ലാഭമുണ്ടാക്കിക്കൊടുക്കാന്‍ വേണ്ടി ജോലി ചെയ്യും. മൂന്നു നാല് ലോണ്‍ തീരുമ്പോഴേക്കും പ്രഷറും കൊളസ്‌ട്രോളും വന്ന് വെടി തീരുകയും ചെയ്യും. 

ഉള്ളതെല്ലാം കാണാപ്പാഠം പഠിച്ച് വലിയ ഉദ്യോഗസ്ഥനാകണം എന്ന മാതാപിതാക്കളുടെ തലയിണമന്ത്രത്തില്‍ നിന്ന് ഈ കിടാങ്ങളെ രക്ഷിക്കാന്‍ അറ്റന്‍ഡന്‍സും ഗ്രേസ് മാര്‍ക്കും മാത്രം മതിയാവുകയില്ല. ഇവിടെയാണ് സാമ്പത്തികസാക്ഷരതയുടെ പ്രാധാന്യം. അതിന് ചെറുശ്ശേരിയുടെ എരിശ്ശേരിയും രണ്ടാം പാനിപ്പത്ത് യുദ്ധവും ചീഞ്ഞമുട്ടയുടെ മണമുള്ള വാതകവും മാത്രമുള്ള സിലബസ് ആദ്യം അഴിച്ചു പണിയണം. 

മുഴുവന്‍ വായിക്കാന്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുക. [മലയാളത്തിലെ ആദ്യത്തെ ബിസിനസ് പ്രസിദ്ധീകരണമായ ധനം ദ്വൈവാരികയില്‍ ആരംഭിച്ച കാണാപ്പുറം എന്ന കോളത്തില്‍ നിന്ന്]

Saturday, October 13, 2012

നോക്കുകൂലി

തൊഴിലാളികൾ നോക്കുകൂലി വാങ്ങാമ്പാടില്ല.
നോക്കുകൂലി വാങ്ങാനുള്ള അവകാശം മുതലാളിമാർക്കു മാത്രം.

Monday, October 1, 2012

ഓണം - ഒരു വിമോചനസമരത്തിന്റെ ഓർമ


ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് ഭരണത്തെ അട്ടിമറിച്ചതിന്റെ ഓര്‍മയല്ലേ യഥാര്‍ത്ഥത്തില്‍ ഓണം?
ഓര്‍മകളുണ്ടായിരിക്കണം എന്ന വാക്കിന്റെ ചുരുക്കം?

ഒരു വിമോചനസമര ദൃശ്യം
ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് മന്ത്രിസഭയെ അട്ടിമറിച്ചതിന്റെ ഓര്‍മയെയല്ലേ യഥാര്‍ത്ഥത്തില്‍ നമ്മള്‍ ഓണമെന്നു വിളിക്കുന്നത്? സഖാവ് ഈഎംഎസിന്റെ സ്ഥാനത്ത് സഖാവ് മഹാബലിയായിരുന്നെന്നു മാത്രം. മാനുഷരെല്ലാരുമൊന്നുപോലെ എന്നു പറയുന്നതല്ലേ അസ്സേ ഈ സോഷ്യലിസം? സോഷ്യലിസം മാത്രമല്ല വിമോചനസമരവും ദേവാസുരന്മാരുടെ കാലം മുതല്‍തന്നെ നമുക്ക് പരിചിതമായിരുന്നുവെന്ന് സാരം. മഹാബലിയുടെ സല്‍ഭരണത്തില്‍ സഹികെട്ട ഛോട്ടാമോട്ടാ ദേവന്മാര്‍ ദേവ(കേ)ന്ദ്രനെ കണ്ട് പരാതി ബോധിപ്പിക്കുകയും വാമനവേഷത്തില്‍ (ഭരണഘടനയുടെ 356-ആം വകുപ്പ്) ഇടപെടാന്‍ മഹാവിഷ്ണുവിനോട് ആവശ്യപ്പെടുകയും ചെയ്താണല്ലോ മഹാബലി മന്ത്രിസഭയുടെ പിരിച്ചുവിടലില്‍ കലാശിച്ചത്.

ആ അര്‍ത്ഥത്തില്‍ ഓണത്തെ ഒരു ഹൈന്ദവ ആഘോഷമായി ചുരുക്കിക്കാണേണ്ട കാര്യമില്ല. അഥവാ ഓണം ഒരു ഹൈന്ദവ വിരുദ്ധ ആഘോഷമാണ്. എന്നല്ല, ഒരു ആസുര ആഘോഷവുമാണ്. അല്ലെങ്കില്‍, ലളിതമായിപ്പറഞ്ഞാല്‍ ആര്യന്മാര്‍ക്കെതിരെയുള്ള ദ്രാവിഡത്തനിമയുടെ ഓര്‍മ പ്രതിരോധം. അധികാരത്തിനെതിരെയുള്ള മാനവികതയുടെ സമരം മറവിയ്ക്കെതിരെയുള്ള ഓര്‍മയുടെ സമരമാണെന്ന് പ്രശസ്ത മലയാളി എഴുത്തുകാരന്‍ മിലാന്‍ കുണ്ടറ പറഞ്ഞിട്ടുള്ളതും ഓര്‍ത്തേക്കുമല്ലൊ.

ഒരു പക്ഷേ ഇത് ഓര്‍ക്കാതെയാകണം ഓണത്തിനെതിരെ കെ ഇ എന്‍ കുഞ്ഞഹമ്മദിന് ഒരിക്കല്‍ ഹാലിളകിയത്. ഓണത്തിനെ സവര്‍ണര്‍ കൊള്ളയടിച്ചു കൊണ്ടുപോയി. ആചാരങ്ങള്‍ വന്നു. സര്‍ക്കാരിന്റെ ബോണസ് സീസണായി. കള്ളുകച്ചവടത്തിന്റെ പൂക്കാലമായി. തുണി, സ്വര്‍ണം, മിക്സി, ടീവി, വാഷിംഗ് മെഷീന്‍ കച്ചവടങ്ങളുടെ വിളവെടുപ്പുല്‍സവമായി. അതൊന്നും പക്ഷേ ഓണത്തിന്റെ കുറ്റമല്ലല്ലോ, നാട്ടുകാരുടേയും അവരുടെ രാഷ്ട്രീയത്തിന്റേയും കാലഘട്ടത്തിന്റേയും പ്രശ്നമല്ലേ?

കെ ഇ എൻ
കാളനെപ്പോലെ കാളയിറച്ചിക്കും സാംസ്കാരിക പ്രാതിനിധ്യം വേണമെന്ന് കെ ഇ എന്‍ വാദിക്കുകയുണ്ടായി. 56% ഹിന്ദുക്കളും ബീഫു തിന്നുന്ന കേരളത്തില്‍ത്തന്നെ വേണമായിരുന്നോ ഈ ബീഫ് വരട്ടുവാദം? കേരളത്തില്‍ത്തന്നെ എറണാകുളത്തും വടക്കോട്ടുമുള്ള ഹിന്ദുക്കളില്‍ പലര്‍ക്കും - വിശേഷിച്ചും ഈഴവര്‍ക്ക് - ഓണം, വിഷുവിന് നോണ്‍-വെജ് നിര്‍ബന്ധമാണ്. കാവ്യാ മാധവന്‍ ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂവില്‍ ഇക്കാര്യം പറഞ്ഞിരുന്നു - കാസര്‍കോട്ടുകാരിയായ കാവ്യ തന്റെയൊരു ആദ്യകാല സിനിമാ ഓണത്തിന് ചിക്കനും മീനുമില്ലേ എന്ന ആശ്ചര്യപ്പെട്ടതു കേട്ട് തെക്കന്‍ മൂരാച്ചികള്‍ പരിഹസിച്ചു ചിരിച്ച കാര്യം. ഇക്കാര്യത്തില്‍ ഞാന്‍ കാവ്യാ മാധവനു വേണ്ടി വക്കാലത്തെടുക്കാം - കാരണം ഒരു ഈഴവ യുവതിയെ വിവാഹം കഴിച്ച ശേഷമുള്ള എന്റെ ആദ്യ ഓണത്തിന് തൂശനിലയില്‍ കാളനും അവിയലിനുമൊപ്പം ചെമ്മീനും ചിക്കനും തിരുതയുമുണ്ടായിരുന്നു. എന്റെ നായര്‍, പെറ്റിബൂര്‍ഷ്വാ, സവര്‍ണ, മൃദുഹൈന്ദവ കൈത്തണ്ടയില്‍ നിന്ന് ഒരു വളയും ഊരിപ്പോയില്ല. (ഏമ്പക്കങ്ങളുടെ രാഷ്ട്രീയത്തില്‍ വ്യത്യാസമുണ്ടായിരുന്നു. നോ ഹെല്‍പ്!)

ബീഫ്, പോർക്ക് കട്ടുകൾ
മറ്റൊന്നു കൂടി: ഓര്‍ത്തഡോക്സ് കൃസ്ത്യാനികളില്‍ ഭൂരിപക്ഷം പേരും ഇടതന്മാരായിരുന്ന കൂത്താട്ടുകുളം എന്നൊരു പ്രദേശമുണ്ട് - എറണാകുളത്തിന് കിഴക്ക്. അവിടത്തെ ഈഴവര്‍ക്ക് പന്നിയിറച്ചി ഇല്ലാതെ ഒരു വിഷുവില്ല എന്ന് എന്നോട് സാക്ഷ്യം പറഞ്ഞത് ഇപ്പോഴും ദുബായില്‍ കെമിസ്ട്രി എന്ന പരസ്യ ഏജന്‍സി നടത്തുന്ന ഷാജി നാരായണന്‍. കേരളത്തിന്റെ സാംസ്കാരിക ഉല്‍പ്പാദനങ്ങളെപ്പറ്റി അറിയാന്‍ ഗ്രാംഷിയേക്കാള്‍ വായിക്കേണ്ടത് കാവ്യാ മാധവനേയും ഷാജി നാരായണനേയുമാണ് എന്നാണ് ഇതില്‍ നിന്നു മനസ്സിലാക്കേണ്ടത്. അഥവാ ഈ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല എന്ന പിണറായിയുടെ വീമ്പു പറച്ചിലിനു മുമ്പില്‍ മലയാളീസ് എന്നൊരു വാക്കു കൂടി കൂട്ടിച്ചേര്‍ത്തേക്കാം - സഖാവേ, ഈ മലയാളീസ് എന്ന പാര്‍ട്ടീസിനെപ്പറ്റി നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല.

ഇതെഴുതാനിരിക്കുന്നത് ഒരു ജൂലൈ 31-ന്. എത്ര യാദൃശ്ചികം, കേരള സംസ്ഥാനം രൂപീകൃതമായതിനു ശേഷം തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യത്തെ സംസ്ഥാന മന്ത്രിസഭയെ 1959 ജൂലൈ 31-നാണ് കേന്ദ്ര ഗവണ്മെന്റ് പിരിച്ചു വിട്ടത്. വിമോചനസമരം എന്നു പേരു വീണ ഒരു നെറികെട്ട സമരത്തിന്റെ (അത് നെറികെട്ടതായിരുന്നുവെന്ന് അതില്‍ പങ്കെടുത്തവര്‍ പോലും - ജസ്റ്റിസ് കെ. ടി. തോമസ് മുതല്‍ ഫാദര്‍ വടക്കന്‍ വരെയുള്ളവര്‍ - പില്‍ക്കാലത്ത് ഏറ്റുപറഞ്ഞു) തുടര്‍ച്ചയായിരുന്നു ആ ഡിസ്മിസല്‍. തിരുക്കൊച്ചിമലബാറില്‍ നായന്മാരുടെ രണ്ടാം അധ:പതനം സംഭവിച്ചതും തിരുക്കൊച്ചിമലബാര്‍ രാഷ്ട്രീയത്തെ വര്‍ഗീയശക്തികള്‍ എന്നെന്നേയ്ക്കുമായി വിഴുങ്ങിയതും വിമോചനസമരം കാരണം തന്നെ.

പാലക്കാട്ട് തങ്ങളാവശ്യപ്പെട്ട എന്‍ജിനീയറിംഗ് കോളേജ് ലഭിച്ചില്ല എന്നതായിരുന്നു മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ എന്‍എസ്എസ് വിമോചനസമരത്തിനിറങ്ങാനുണ്ടായ ഇമ്മീഡിയറ്റ് കോസ്. എന്നാല്‍ സിഐഎയും ഗാന്ധിജിയെ ആദ്യകാലത്ത് അന്തിക്രിസ്തു എന്നു വിളിച്ചവരും ചില വിഷപ(ാ)ത്രങ്ങളും ചേര്‍ന്ന് മന്നനെ ചുടുചോറു വാരിപ്പിച്ചതാണ് വിമോചനസമരത്തിന്റെ മാക്രോ ചിത്രം. മാക്രോണി വെറും മൈക്രോണി. മാക്രോ ചിത്രങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ എക്കാലത്തും ഉണ്ടാകുമല്ലോ ഇത്തരം ചില മൈക്രോണികള്‍. പോരാത്തതിന് മാക്രോണിയും പാസ്തയും തിന്നുന്നവരാണല്ലോ ജ്ഞാനസ്നാനം ചെയ്യപ്പെട്ട പാര്‍ട്ടിയുടെ ഇപ്പോഴത്തെ മേലാളന്മാര്‍!

അതുകൊണ്ട് ഓണം എല്ലാ വിമോചനസമരങ്ങളുടേയും കയ്ക്കുന്ന ഓര്‍മയായിരിക്കണം. ഓര്‍മകളുണ്ടായിരിക്കണം.

സ്റ്റോപ്പ് പ്രസ്: കേരളം ഭരിച്ചിരുന്ന മഹാബലിയെയാണ് വിഷ്ണുവിന്റെ വാമനാവതാരം ചവിട്ടിത്താഴ്ത്തിയത് എന്നാണല്ലോ കഥ. വാമനന്‍ കഴിഞ്ഞിട്ടാണ് പരശുരാമാവതാരം. അപ്പോള്‍ പരശുരാമനാണ് കേരളം സൃഷ്ടിച്ചത് എന്നു പറയുന്നതോ? സെന്റ് തോമസ് കേരളത്തില്‍ വന്നിട്ടില്ല എന്ന് ഇടമറുക് പറയുമ്പോലെ കേരളം മഹാബലി ഭരിച്ചിട്ടില്ല എന്നോ പരശുമാരനല്ല കേരള സൃഷ്ടാവ് എന്നോ പറയേണ്ടി വരും.

Sunday, September 23, 2012

ഈ മൃഗശാലയില്‍

മറ്റാരോ നോക്കി നടത്തും
മൃഗശാലയല്ലേ ഭൂമി?
നക്ഷത്രക്കണ്ണുകള്‍ ചിമ്മി
ചിരിക്കുന്നതല്ലേ രാത്രി?

Friday, August 31, 2012

തിലകന്‍/നെടുമുടി, 1001 ക്ലീഷേകള്‍, കള്ളസീഡിക്കാരെ തെറി പറയാന്‍ ഇവര്‍ക്കെന്തവകാശം, എക്‌സ്ട്രാ എക്‌സ്ട്രാ


Mammootty and Mohanlal as Father and Son - Padayottam (1982)
നടീനടന്മാരുടെ അമ്മ, ടെക്‌നീഷ്യന്‍സിന്റെ മാക്ട, നിര്‍മാതാക്കളുടെ ചേംബര്‍, തീയറ്ററുടമകളുടെ സിനി എക്‌സിബിറ്റേഴ്‌സ്... മലയാള സിനിമാലോകത്തിന് മറ്റെങ്ങുമില്ലാത്ത വര്‍ണത്തിളക്കമുണ്ട്. എന്നിട്ടും എന്തിനാണ് ബോളിവുഡിന്റെ മാതൃകയില്‍ മോളിവുഡ് എന്നെല്ലാം പറഞ്ഞു നടക്കുന്നത്? ഹോളിവുഡിനു പകരം കോടമ്പാക്കം എന്ന നാടന്‍പേരുണ്ട്. ബോളി ഒരു പലഹാരം, മോളിയോ, ബോബനും മോളിയിലെ മോളി അല്ലെങ്കില്‍ ഫിഷ് മോളി.  ടോളിവുഡ് തെലുങ്കാണോ തമിഴാണോ? കോളിവുഡോ? മഹാരാഷ്ട്രയിലെ മീന്‍പിടുത്തക്കാരാണ് കോളികള്‍. അവരുടെ പാട്ടുകള്‍ അഥവാ കോളിഗീത് ഒന്നാന്തരം. സീഡികള്‍ വാങ്ങാന്‍ കിട്ടും.

സീഡിയെപ്പറ്റി പറഞ്ഞപ്പോഴാണ് കള്ളസീഡിക്കാരെ ഓര്‍ത്തത്. പാവങ്ങള്‍. വയറ്റുപിഴപ്പിനു വേണ്ടിയല്ലേ ഇവരില്‍ ഭൂരിപക്ഷവും ഇരുണ്ട ഇടവഴിത്തുമ്പുകളില്‍ നിരത്തിയും സഞ്ചിയിലാക്കി ചുമന്നും സീഡി വില്‍ക്കുന്നത്? ഇവരെ പോലീസ് പിടിച്ചാലും കള്ളസീഡി നിര്‍മാതാക്കള്‍ക്ക് കുഴപ്പമൊന്നും സംഭവിക്കുന്നില്ല. ഇവര്‍ കള്ളസീഡി നിര്‍മാതാക്കളില്‍ നിന്ന് കാശുകൊടുത്തു വാങ്ങിയ സീഡികള്‍ - അത് പോലീസേമാന്മാര്‍ കത്തിച്ചോ ചവിട്ടിയരച്ചോ യന്ത്രവായിലിട്ടോ ഞെരിച്ച് നശിപ്പിക്കുമ്പോള്‍ നഷ്ടം ആര്‍ക്കാ - പാവപ്പെട്ട വില്‍പ്പനക്കാര്‍ക്ക് മാത്രം. കാരണം അവരതിനുള്ള പണം മുടക്കിക്കഴിഞ്ഞതാണല്ലോ.

Pirated CD's
ഇവരുടെ നേരെ ധാര്‍മികറോഷനെ അഴിച്ചുവിടുന്ന താരന്മാരും താരികളും നിര്‍മാതാക്കളും സംവിധായകരും ഒരു കാര്യം മറന്നുപോകുന്നു - മലയാളത്തിലെ മിക്കവാറും സിനിമകള്‍ മോഷണമാണ്. ഇക്കാര്യത്തില്‍ ഇവര്‍ക്ക് യാതൊരു ഉളുപ്പുമില്ല. സിനിമയുടെ തുടക്കത്തില്‍ ടൈറ്റ്ല്‍സ് കാണിക്കുമ്പോള്‍, നന്ദി സൂചകമായി സത്യം പറയാനുള്ള മര്യാദ കാണിക്കാറില്ല. ഒറിജിനലിന്റെ സ്രഷ്ടാക്കളോട് അനുമതി വാങ്ങിക്കുകയോ അവര്‍ക്കതിന്റെ റോയല്‍റ്റി നല്‍കുകയോ പോകട്ടെ, അവരെ ഒന്ന് വിവരമറിയിക്കുക പോലും ചെയ്യില്ല. പുതിയ വിദേശ സിനിമകളുടെ വ്യാജസിഡികള്‍ പാളയം പള്ളിക്കടുത്തുള്ള വില്‍പ്പനക്കാര്‍ ഓരോ സംവിധായകനേയും ഫോണില്‍ വിളിച്ച് 'ഇത് സാറിനു മാത്രം തരുന്നതാണ് കെട്ടോ' എന്ന് പച്ചക്കള്ളം പറഞ്ഞ് വില്‍ക്കുന്നു. ഉടനെ തന്നെ അതുകൊണ്ടുപോയി കണ്ട് അതില്‍ സലിംകുമാറിനേയും വെഞ്ഞാറന്‍മൂടിനേയും ചേര്‍ത്ത് പുതിയ കുപ്പിയിലാക്കുന്നു. എത്രയോ വര്‍ഷങ്ങളായി നമ്മുടെ ക്രിയേറ്റീവ് ജീനിയസ്സുകള്‍ ഈ നാണംകെട്ട പണി ചെയ്തുകൊണ്ടിരിക്കുന്നു. ഈ പകല്‍ക്കൊള്ളക്കാര്‍ക്ക് കള്ളസീഡിക്കാരെ കുറ്റം പറയാന്‍ എന്തവകാശം? ബൌദ്ധിക സ്വത്തവകാശം (intellectual property rights) സീഡി വില്‍പ്പനയില്‍ മാത്രം ബാധകമാക്കുക എന്ന ഇരട്ടത്താപ്പാണ് ഇവരുടേത്.

ഇന്റര്‍നെറ്റിന്റെ ഈ കാലത്ത് എളുപ്പം പൂച്ച് പുറത്താവും. പണ്ടൊക്കെ പാട്ടു മോഷണം ആരും പിടിച്ചിരുന്നില്ല. ഇന്നാകട്ടെ പുതിയ പാട്ട് ഇറങ്ങുമ്പോള്‍ത്തന്നെ ഒറിജിനലിന്റെ ലിങ്കും ആളുകള്‍ ഷെയര്‍ ചെയ്ത് ചിരിക്കും. എന്നിട്ടും ഈണം മാത്രമല്ല പശ്ചാത്തല വാദ്യങ്ങള്‍ പോലും അതേപടി അനുകരിക്കുന്ന തൊലിക്കട്ടിയെ എന്തിനോടുപമിക്കും?

One Flew...
മലയാളത്തിലെ പല പോപ്പുലര്‍ സിനിമകളുടേയും ഒറിജിനലുകള്‍ ഏതെന്ന്് ചൂണ്ടിക്കാണിച്ചു തരുന്ന ഒരുപാട് വെബ്‌സൈറ്റുകള്‍ ഇന്ന് സുലഭം. copycat movies in malayalam എന്ന് ഗൂഗ്ള്ല്‍ സെര്‍ച്ചിയാല്‍ അവ ഒന്നൊന്നായി അണിനിരക്കും.

അത്തരം ഒരു സൈറ്റില്‍ കണ്ട ചേരുംപടി ചേര്‍ത്ത ലിസ്റ്റിലെ ഏതാനും മിന്നും താരങ്ങള്‍ ഇതാ:

ഓഗസ്റ്റ് 1 -  Day of the Jackal
നിര്‍ണയം - The Fugitive
ഉദയനാണ് താരം - Bowfinger
മഞ്ഞുപോലൊരു പെണ്‍കുട്ടി - Crime and punishment in Suburbia
ബിഗ് ബി  Four Brothers
അന്‍വര്‍  Traitor
മാളൂട്ടി  Everybody's Baby
തൂവല്‍സ്പര്‍ശം  Three men and a baby
പച്ചക്കുതിര  Rain man
താളവട്ടം  One flew over the cuckoo's nest
കാക്കക്കുയില്‍  A Fish called Wanda
കോക്ക്‌ടെയില്‍  Butterfly on a Wheel

ഈ ലിസ്റ്റ് അപൂര്‍ണമാണെന്ന് പറയേണ്ടതില്ലല്ലോ.

ഇതുപോലെ 101 ആവര്‍ത്തിച്ച് രസം കെട്ട ക്ലീഷേകളുമുണ്ട്. www.m3db.com/node/27875 എന്ന വെബ്‌സൈറ്റില്‍ ഇത്തരം 101 ആവര്‍ത്തിച്ച 1001 ആയിരത്തൊന്ന് ആവര്‍ത്തന വീരസ്യങ്ങളാണ്, അല്ല വിരസങ്ങളാണ് സമാഹരിച്ചിരിക്കുന്നത്.

ഇതാ ഏതാനും ചില സാമ്പഌകള്‍:

1) നായകന്‍ ധീരനായ പോലീസുകാരനാണെങ്കില്‍ മുഖ്യമന്ത്രി ഇയാളുടെ കോളേജിലെ സഹപാഠി ആയിരിക്കും. പോലീസുകാരന്‍ ഐജിയെ തെറിവിളിക്കുന്നതിനും മറ്റും ഈ മന്ത്രിയുടെ സ്‌നേഹാര്‍ദ്രമായ പിന്തുണ റെഡി.

2) നായകന്‍ എത്ര നന്മയുള്ളവനാണെങ്കിലും ആരെങ്കിലും പറയുന്ന ഒരു നുണ കേട്ടാലുടന്‍ അമ്മയുള്‍പ്പെടെയുള്ളവര്‍ നായകനെ തള്ളിപ്പറയും. എല്ലാമറിയുന്ന കുഞ്ഞമ്മാവനെ ക്ലൈമാക്‌സ് അടുക്കുന്നതു വരെ ഒന്നും മിണ്ടിപ്പോവരുതെന്നുള്ള അര്‍ത്ഥത്തില്‍ നായകന്‍ കണ്ണുരുട്ടിക്കാണിക്കും.

3) പലപ്പോഴും കെട്ടാതെ നില്‍ക്കുന്ന അനിയത്തിമാരാണ് നായകന്റെ സപ്പോര്‍ട്ട്. കെട്ടിച്ചു വിട്ട പെങ്ങമ്മാരും അവരുടെ ഭര്‍ത്താക്കന്മാരും പൈസ പിടുങ്ങാന്‍ എത്തുന്നവര്‍.

4) അനിയത്തിയോ അനിയനോ പലപ്പോഴും വീട്ടില്‍ കര്‍ക്കശക്കാരനായ ചേട്ടന്റെ അദൃശ്യസ്‌നേഹം തിരിച്ചറിയാതെ ചതിക്കാന്‍ ശ്രമിക്കും, വില്ലനോട് കൂട്ടുകൂടും. എന്തായാലും ക്ലൈമാക്‌സില്‍ എല്ലാം കോമ്പഌമെന്റ്‌സാകും.

5) ക്ലൈമാക്‌സില്‍ നായകന്‍ വില്ലനെ കൊന്നാലും നായകന്‍ അറസ്റ്റ് ചെയ്യപ്പെടാത്ത ഒരു നിയമ സാഹചര്യമുണ്ടാകും.

6) എല്ലാ സംഘട്ടനങ്ങളും നടക്കുന്നത് പൊട്ടിച്ചിതറുന്ന സാധനങ്ങള്‍ ധാരാളമുള്ളിടത്തു മാത്രം. മണ്‍കലങ്ങള്‍, തക്കാളിവണ്ടി, ചില്ലുജനാലകള്‍, ഫ്യൂസായ ട്യൂബ്ലൈറ്റുകള്‍, വീപ്പകള്‍...

7) തന്റേടിയായ എല്ലാ നായികമാര്‍ക്കും അഭിശപ്തമായ ഒരു ഫഌഷ്ബാക്ക് ഉണ്ടാകും. അതു കേട്ടപാതി നായകന്‍ പ്രേമത്തില്‍ വീഴും.

8)  വില്ലന്‍ ബ്ലാക്ക്‌മെയില്‍ ചെയ്താലും രാജേട്ടനോട് പറയാതെ നീറിനീറിക്കഴിയുന്ന നായിക

9) പാല്‍ക്കാരനില്ലാത്ത പട്ടണത്തിലായാലും ഉന്നം തെറ്റി വരുന്ന കല്ല് പാല്‍ക്കുടത്തില്‍ തന്നെ കൊള്ളും

10) കുര്‍ത്തയും കണ്ണടയും ധരിച്ച ജേര്‍ണലിസ്റ്റ് നായിക കൊണ്ടുവരുന്ന നന്മയുള്ള ഒരു ന്യൂസും പ്രസിദ്ധീകരിക്കപ്പെടില്ല

Hari
ഭാഗ്യവശാല്‍ ട്രാഫികില്‍ തുടങ്ങിയ നമ്മുടെ സിനിമയിലെ നവതരംഗം ഇത്തരം ക്ലീഷേകളെ കുടഞ്ഞുകളയാന്‍ ധൈര്യം കാണിച്ചു തുടങ്ങിയിരിക്കുന്നു.

മലയാളത്തിലെ ആദ്യത്തെ മൂകചിത്രം ഏതാണ്? പണ്ടു മുതല്‍ക്കേ ക്വിസ് മത്സരങ്ങളില്‍ ചോദിച്ചു കേള്‍ക്കുന്ന ചോദ്യം. മൂകചിത്രത്തിനു ഭാഷയുണ്ടോ സാറേ എന്നതാണ് മറുചോദ്യം.

പ്രധാനപ്പെട്ട ഡയലോഗ് പറഞ്ഞാലുടന്‍ അത് ഇംഗ്ലീഷിലും ആവര്‍ത്തിക്കുന്ന നായകന്മാരുടെ നാടാണല്ലോ കേരളം. ആറാം തമ്പുരാനില്‍പ്പോലുമുണ്ട് ഈ ടെക്‌നിക്. എന്താ പ്രശ്‌നം, വാട്ടീസ് ദ പ്രോബ്ലം എന്നാണ് നായകന്‍ ചോദിക്കുന്നത്. സബ്‌ടൈറ്റ്‌ലുകള്‍ ഇല്ലാതെ തന്നെ ഹോളിവുഡിലും റിലീസ് ചെയ്യാവുന്ന സീനുകള്‍. സ്ഥിരം ഡബ്ബിംഗ് കലാകാരന്മാരുടെ സാന്നിധ്യമാണ് മറ്റൊരു ബോറടി. പണ്ടിതൊരു ഹരിയായിരുന്നു. മണിമുഴക്കത്തിലെ നായകന്‍, നല്ല നടന്‍ ഹരി. ഇടക്കാലത്ത് ഒരു സിനിമയിലെ നാലഞ്ച് കഥാപാത്രങ്ങളുടെയെങ്കിലും ശബ്ദം ഹരിയുടേതായിരുന്നു. ഇന്ന് ആ ബഹുമതി തിലകന്റെ രണ്ടു മക്കള്‍ പങ്കിട്ടെടുത്തിരിക്കുന്നു.

Caste war or business war?
തിലകന്റെ കാര്യം പറഞ്ഞപ്പോള്‍ നെടുമുടി തിലകന്‍ യുദ്ധമോര്‍ത്തു. സംഗതി ജാതിക്കുശുമ്പാണെന്നാണ് തിലകന്റെ വാദം. മലയാളത്തോളം പഴക്കമുള്ള നായരീഴവ യുദ്ധത്തിന്റെ പുതുപ്പതിപ്പ്. എന്നാല്‍ ഇതിന്റെ പിന്നില്‍ ബിസിനസ് മാത്രമേയുള്ളു എന്നതല്ലേ സത്യം? മോഹന്‍ലാലിന്റെയോ ജയറാമിന്റേയോ അച്ഛന്‍ റോളിനു വേണ്ടിയുള്ള മത്സരം. ഇടയ്‌ക്കൊന്നു ചോദിക്കട്ടെ, മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ അച്ഛന്റെ റോളില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. ഇന്നാണെങ്കില്‍ അഭിനയിക്കില്ല. പണ്ട് അഭിനയിച്ചത് സൂപ്പര്‍ഹിറ്റ് സിനിമയിലാണ് - പടയോട്ടത്തില്‍. പടയോട്ടം ഓര്‍മിക്കുമ്പോഴാണ് മമ്മൂട്ടിയുടെ പടയോട്ടത്തിന്റെ ഗ്രാഫ് എത്ര കുത്തനെയാെണന്ന് നമ്മള്‍ മനസ്സിലാക്കുന്നത്. കണ്ണടച്ചിരുന്ന് നോക്കുമ്പോഴും നമ്മുടെ സിനിമാ വിശേഷങ്ങള്‍ എന്റര്‍ടെയ്‌നിംഗ് തന്നെ.

[വര്‍ത്തമാനത്തിന്റെ നേരറിവ് എന്ന മാസികയുടെ ഒന്നാം ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്]

Tuesday, July 17, 2012

ന്യൂയോര്‍ക്കില്‍ ഒരു കുറിക്കല്യാണം


കുട്ടിക്കാലത്തെ ഒരു സമ്മര്‍ വെക്കേഷനാണ് ആദ്യമായും അവസാനമായും ഒരു ചായക്കുറിയില്‍ പങ്കെടുത്തത്. ഗോവിന്ദന്റെ ചായപ്പീടികയിലേയ്ക്കാണ് ആ വൈകുന്നേരം കേശാമ എന്നെ കൊണ്ടുപോയത്. അവിടത്തെ ആടുന്ന ബഞ്ചുകളിലിരുന്ന് ലോകകാര്യങ്ങള്‍ പറഞ്ഞും കേട്ടും കുറേ ആളുകള്‍ പരിപ്പുവടയും ഉഴുന്നുവടയും ചായയും കഴിച്ചു (കുഞ്ഞായിരുന്ന എനിക്ക് പപ്പടവടയും സുഖിയനും വെള്ളച്ചായയും). പിന്നെ ഓരോരുത്തരായി എഴുന്നേറ്റ് ഗോവിന്ദന് പൈസ കൊടുത്ത് സ്ഥലം കാലിയാക്കി. പിശുക്കനായിരുന്ന കേശാമ പൈസ കൊടുക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു - അമ്പതു രൂപ. ബാക്കി വാങ്ങിയുമില്ല. അന്നത്തെ കണക്കിന് ഞങ്ങള്‍ തിന്നതിനും കുടിച്ചതിനും പരമാവധി ഒരഞ്ചു രൂപയേ വിലയാകുമായിരുന്നുള്ളൂ.

പുറത്തിറങ്ങിയ ഉടന്‍ എന്റെ ആകാംക്ഷ പുറത്തു ചാടി - എന്താ അമ്പതു രൂപ കൊടുത്തേ? "അതാണ് ചായക്കുറി. നീ അവടെ മ്മടെ ഊക്കനയ്യപ്പനെ കണ്ടില്ലേ, അയാള്‍ടെ പെര മേയാനായിരുന്നു ചായക്കുറി. എല്ലാവരും കൊടുത്ത പൈസ അയ്യപ്പനുള്ളതാ. ഗോവിന്ദന്റെ വക അയ്യപ്പന് നല്ലൊരു ഡിസ്‌ക്കൗണ്ടും കിട്ടും," കേശാമ പറഞ്ഞു തന്നു. കടമല്ല, തിരിച്ചു കൊടുക്കേണ്ട, ദാനം സ്വീകരിക്കുകയാണെന്ന ദുരഭിമാനവും വേണ്ട. ചായക്കുറി കണ്ടുപിടിച്ചത് ആരാണാവോ? ചായക്കുറികള്‍ ഇന്നുമുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ കുടുംബ ആത്മഹത്യകള്‍ പെരുകുമായിരുന്നോ?

വളരെക്കാലം കഴിഞ്ഞാണ് കേരളത്തില്‍ കുറുമാലിപ്പുഴയ്ക്ക് തെക്കോട്ട് ചായക്കുറി ഇല്ലെന്നറിഞ്ഞത്. മലബാറില്‍ ഇത് പണപ്പയറ്റ്, കുറിക്കല്യാണം എന്നീ പേരുകളിലാണ് അറിയപ്പെടുന്നതെന്നുമറിഞ്ഞു.

2006-ല്‍ ബംഗ്ലാദേശിയായ മുഹമ്മദ് യൂനുസിന് നോബല്‍ പ്രൈസ് കിട്ടിയപ്പോള്‍ വീണ്ടും ആ ചായക്കുറി ഓര്‍ത്തു. ഗ്രാമീണ്‍ ബാങ്ക് എന്ന മൈക്രോഫിനാന്‍സ് പ്രസ്ഥാനം സൃഷ്ടിച്ചതിനാണ് യൂനുസിന് നോബല്‍ ലഭിച്ചത്. 1976-ല്‍ (ഏതാണ്ട് എന്റെയാ ചായക്കുറി സമയത്ത്) 27 ഡോളര്‍ വീതം (1500 രൂപയ്ക്കടുത്ത്) അക്ഷരാഭ്യാസമില്ലാത്ത 42 ബംഗ്ലാദേശി വനിതകള്‍ക്ക് വായ്പ നല്‍കി യൂനുസ് ആരംഭിച്ചതാണ് ഗ്രാമീണ്‍ ബാങ്ക് (അവരിലൊരാള്‍ തുടങ്ങിയ ഒരു ചെറിയ തൈരുകച്ചവടം പില്‍ക്കാലത്ത് ബംഗ്ലാദേശി ഗ്രാമങ്ങളിലെ പോഷകാഹരക്കുറവ് പരിഹരിച്ചുവെന്ന് ഈയിടെ യൂനുസ് പറഞ്ഞു).

ഗ്രാമീണ്‍ ബാങ്കിന്റെ വളര്‍ച്ച അതിശയകരമായിരുന്നു. എന്തിന്, ന്യൂയോര്‍ക്കിലെ പാവങ്ങള്‍ക്ക് ലോണ്‍ നല്‍കുന്നതുവരെ അത് വളര്‍ന്നിരിക്കുന്നു. ഒന്നാലോചിച്ചു നോക്കൂ, അമേരിക്കയിലെ പാവങ്ങള്‍ക്ക് ബംഗ്ലാദേശില്‍ വേരുകളുള്ള ഒരു ബാങ്ക് ലോണ്‍ നല്‍കുന്നു! സംഗതി സത്യമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമാണ് അമേരിക്ക. പക്ഷേ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ അവിടെയുമുണ്ട്. അവര്‍ക്കൊരു ജീവിതം തുടങ്ങാന്‍ ബാങ്കുകള്‍ സഹായിക്കില്ല. വായ്പ തിരിച്ചടയ്ക്കാന്‍ അവര്‍ക്ക് കെല്‍പ്പില്ല എന്നാണ് ബാങ്കുകളുടെ മുന്‍വിധി. നിര്‍ഭാഗ്യവശാല്‍ സ്‌നേഹം പോലെയാണ് പണവും - അതിന് ഏറ്റവും കുറവ് അര്‍ഹതയുള്ളവര്‍ക്കാണ് അത് ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത്. അമേരിക്കയിലെ ഈ സ്‌നേഹ ശൂന്യതയിലേക്കാണ് പാവങ്ങളുടെ ബാങ്ക് കടന്നുചെന്നത്.

ഗ്യാരണ്ടിയോ സെക്യൂരിറ്റിയോ സാക്ഷ്യപത്രങ്ങളോ ആവശ്യമില്ലാത്ത കടമാണ് ഗ്രാമീണ്‍ ബാങ്ക് നല്‍കുന്നത്. പണം ലഭിക്കാനായി യാതൊരു കടലാസിലും ഒപ്പിട്ടു നല്‍കേണ്ടതില്ല. കടമെടുക്കുന്ന അഞ്ചുപേര്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പാകുന്നു. ഓരോരുത്തരുടേയും പേരില്‍ ഗ്രൂപ്പിലെ മറ്റ് നാലുപേര്‍ക്കും സാമ്പത്തിക ബാധ്യതയില്ല. ഗ്രൂപ്പിലെ ഓരോരുത്തരുടെയും മേല്‍ മറ്റു നാലുപേരുടെ ഒരു മേല്‍നോട്ടം - അത്രമാത്രം - ബാങ്ക് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല.

ബംഗ്ലാദേശിലുള്ള 2500-ലേറെ ശാഖകളിലൂടെ 80000-ത്തിലധികം വരുന്ന ഗ്രാമങ്ങള്‍ക്കുള്ള സഹായധനവുമായി വിജയത്തിലേക്കു കുതിച്ച ബാങ്കിന്റെ ഭൂരിഭാഗം ഉപഭോക്താക്കളും സ്ത്രീകളായിരുന്നു. ഇവര്‍ക്ക് കടം കൊടുത്ത തുകയുടെ 97%വും മടക്കിക്കിട്ടിയെന്നത് ബാങ്കുകളുടെ ചരിത്രത്തില്‍ത്തന്നെ ആദ്യത്തേതായി.

സാമ്പത്തികമാന്ദ്യത്തിന്റെ കൊടുമുടിയായിരുന്ന 2009-ലും 53.8 ലക്ഷം ഡോളറിന്റെ അറ്റാദായവും 30 ശതമാനം ഡിവിഡന്‍ഡുമായി ഗ്രാമീണ്‍ ബാങ്ക് വെന്നിക്കൊടി പാറിച്ചു. യാചകര്‍ക്കും വികലാംഗര്‍ക്കുമായി നടത്തുന്ന പലിശരഹിത ബാങ്ക് വായ്പകളാണ് ഗ്രാമീണ്‍ ബാങ്കിന്റെ പ്രധാന സേവനങ്ങളിലൊന്ന്. ഉദ്ദേശം 20,000 യാചകര്‍ ഈ പദ്ധതിയില്‍ അംഗമാവുകയും ബാങ്കിന്റെ സഹായത്തോടെ വീടുവീടാന്തരം കയറിയിറങ്ങി കച്ചവടം ചെയ്യുന്ന തൊഴിലില്‍ ഏര്‍പ്പെടുകയും ചെയ്തുവരുന്നു. ഭിക്ഷാടനം നിര്‍ത്താന്‍ ബാങ്ക് അവരെ നിര്‍ബന്ധിക്കുന്നൊന്നുമില്ല. വരുമാനമുള്ള മറ്റൊരു തൊഴില്‍ മേഖല തിരഞ്ഞെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു എന്നുമാത്രം. ഇതിലുപരിയായി ദരിദ്രര്‍ക്കായുള്ള ഭവനപദ്ധതി, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ വിദ്യാഭ്യാസ ലോണ്‍ ആരോഗ്യരക്ഷാ പദ്ധതികള്‍ എന്നിവയുമുണ്ട്. 2008-ലാണ് ബാങ്ക് അമേരിക്കയില്‍ ശാഖ തുറന്നത്. നാലു വര്‍ഷത്തിനകം അമേരിക്കയിലെ ശാഖകളുടെ എണ്ണം ആറായിരിക്കുന്നു. അമേരിക്കയിലെ ഉപഭോക്താക്കളും കൂടുതല്‍ സ്തീകള്‍ തന്നെ. കൂടുതലും വിവാഹമോചിതരായ അമ്മമാര്‍ . മൈക്രോ ലോണ്‍ എന്ന പേര് സൂചിപ്പിക്കുന്നതുപോലെ  ഏകദേശം 1500 ഡോളറോളം വരുന്ന
ചെറിയ തുകകള്‍ക്കായുള്ള വായ്പകള്‍ .

ഗ്രാമീണ്‍ അമേരിക്കയുടെ ഒരു ശാഖാ
ഉദ്ഘാടനവേളയില്‍ മുഹമ്മദ് യൂനുസ്
നിത്യവരുമാനക്കാരായ ഹെയര്‍ ഡ്രെസ്സര്‍മാര്‍ , ഉന്തുവണ്ടിയില്‍ പഴം കച്ചവടം ചെയ്യുന്നവര്‍ തുടങ്ങി അതി സാധാരണക്കാരും മറ്റു ബാങ്കുകളുടെ യോഗ്യതാപത്രം ലഭിക്കാന്‍ ഒരു തരത്തിലും സാധ്യതയില്ലാത്തവരുമാണ് ഗ്രാമീണ്‍ ബാങ്കിന്റെ ഉപഭോക്താക്കള്‍ . മിക്കവരും തന്നെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ .

കൊക്കിലൊതുങ്ങാത്തതു കൊത്താന്‍ നോക്കുന്ന ഇടത്തരക്കാരന്‍ തിരിച്ചടവുകള്‍ മുടക്കുന്നതുപോലെ ഈ പാവങ്ങള്‍ ബാങ്കിനെ ബുദ്ധിമുട്ടിക്കുന്നില്ല. ഓരോ ഇടപാടുകാരനോടും ബാങ്ക് ശഠിക്കുന്നത് ഒന്നു മാത്രം: ആഴ്ചയില്‍ ഒരിക്കല്‍ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള ഒരു മീറ്റിങ്ങില്‍ പങ്കെടുക്കണം. ഇടപാടുകാരെ ഇവിടെയും ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഗ്രൂപ്പില്‍ ഒരാള്‍ വീഴ്ച വരുത്തിയാല്‍ ഗ്രൂപ്പിനു മൊത്തം ലഭിക്കേണ്ട ലോണ്‍ തുകയ്ക്ക് കുറവു സംഭവിക്കുന്നു. അതോടൊപ്പം ഇടപാടുകാര്‍ക്കെല്ലാം നിര്‍ബന്ധിത സമ്പാദ്യ പദ്ധതികൂടി ഏര്‍പ്പാടാക്കിയിരിക്കുന്നു.

മുഹമ്മദ് യൂനുസിനും വിമര്‍ശകരുണ്ട്. മുഹമ്മദ് യൂനുസിനും പിശകുകള്‍ പറ്റിയിട്ടുണ്ടാവും. അദ്ദേഹത്തിന്റെ രാഷ്ട്രീയം ശരിയല്ലായിരിക്കാം. മൈക്രോഫിനാന്‍സിനും ദുഷിച്ച അവതാരങ്ങളുണ്ടായിട്ടുണ്ടാകും (കൂടുതല്‍ പലിശയാണ് മൈക്രോഫിനാന്‍സ് കമ്പനികള്‍ നല്‍കുന്ന വായ്പകളുടെ ഇക്കാലത്തെ ഒരു പ്രധാന ദൂഷ്യം. മുതല്‍ ചെറുതായതുകൊണ്ട് പലിശനിരക്ക് ഉയര്‍ന്നതാണെങ്കിലും പലിശത്തുക കേട്ടാല്‍ പേടി തോന്നുകയില്ല എന്ന അവസ്ഥയെയാണ് കോര്‍പ്പറേറ്റുകള്‍ മാത്രമല്ല നാട്ടുമ്പുറത്തുകാര്‍ വരെ നടത്തുന്ന മൈക്രോകള്‍ മുതലെടുക്കുന്നത്-രാവിലെ 90 രൂപ പലിശയ്‌ക്കെടുത്തിരുന്ന മീന്‍കാരി വൈകീട്ട് 100 രൂപ കൊടുത്തിരുന്നതും ചായക്കുറിക്കാലത്തെ കേരളത്തില്‍ത്തന്നെ. വാര്‍ഷികമാക്കുമ്പോള്‍ പലിശനിരക്ക് 3600%!).

നമ്മുടെ കുടുംബശ്രീ യൂണിറ്റുകളും സമുദായ സംഘടനകളും വരെ ഇപ്പോള്‍ മൈക്രോഫിനാന്‍സ് നടത്തുന്നുണ്ട്. ദിവസക്കണക്കില്‍ കേട്ടാല്‍ ഞെട്ടാത്ത 3600% പലിശ ഈടാക്കുന്നവര്‍ അവരുടെ കൂട്ടത്തിലും ഉണ്ടായേക്കാം. അതുകൊണ്ട് മുഹമ്മദ് യൂനുസിനല്ല ചായക്കുറി കണ്ടുപിടിച്ചയാള്‍ക്ക് നോബല്‍ സമ്മാനം കിട്ടിയിരുന്നെങ്കില്‍ എന്നാണ് ആഗ്രഹിച്ചുപോകുന്നത്. മലബാറിലെ കുറിക്കല്യാണങ്ങള്‍ മാന്‍ഹട്ടണിലും മൈക്കുവെച്ചിരുന്നെങ്കില്‍ എന്ന് !

Saturday, June 30, 2012

വൈറ്റ്വാഷ്

നമ്മള്‍ ചിലരെ നീറ്റുന്നു
നമ്മളെ ചിലര്‍ നീറ്റുന്നു
നീറ്റുകക്കയായ് ഭൂമി
വീണ്ടും വെണ്‍കളി ചാര്‍ത്തുന്നു

Sunday, June 24, 2012

വര്‍ണങ്ങളോടും

മഞ്ഞപ്പത്രം നീലച്ചിത്രം
പച്ചക്കള്ളം ചെങ്കണ്ണ്
വിളറി വെളുത്ത കരിങ്കൊടി...കഷ്ടം!
വിടുപണി ചെയ്യും വര്‍ണങ്ങള്‍

Tuesday, June 12, 2012

തീര്‍ച്ചയായും ബോറടിക്കുന്നു, എന്നെ ചാവേറാക്കല്ലേ


തീര്‍ച്ചയായും...
തീര്‍ച്ചയായും എന്ന വാക്കു കേട്ടു കേട്ട് ഞാന്‍ ബോറടിച്ച് ചാവാറായി - വിശേഷിച്ചും ‘തീര്‍ച്ചയായും’ എന്ന വാക്കില്‍ തുടങ്ങുന്ന വാചകങ്ങള്‍ കേട്ടു കേട്ട്. 

നമ്മുടെ ടീവീ ചാനലുകളിലെ വാര്‍ത്താ അവതാരകരും റിപ്പോര്‍ട്ടര്‍മാരുമാണ് ഈ പകര്‍ച്ചവ്യാധിയെ മലയാളികള്‍ക്കിടയില്‍ തുറന്നുവിട്ടത്. ഇപ്പോള്‍ ഇവര്‍ വാര്‍ത്താവിശകലനത്തിനായി ഫോണില്‍ വിളിക്കുന്ന മാധ്യമപ്രവര്‍ത്തകരല്ലാത്ത അതത് വിഷയ വിദഗ്ദരിലേയ്ക്കും ലൈവ് അലക്കിനായി ഉടലോടെ ഹാജരാകുന്നവരിലേയ്ക്കുമെല്ലാം ഈ ‘തീര്‍ച്ചയായും’ പകര്‍ന്നു കഴിഞ്ഞിരിക്കുന്നു.  ‘തീര്‍ച്ചയായും’ എന്നു പറഞ്ഞിട്ടാണ് അവരുടെ മിക്കവാറും വാചകങ്ങളും തുടങ്ങുന്നത്. എന്തുട്ട് തീര്‍ച്ചയായും? ഒരു തീര്‍ച്ചയുമില്ല. ഇല്ലാത്ത ഒരു കാര്യം തീര്‍ച്ച മാത്രമേയുള്ളു. ഉണ്ടോ? എന്തിനെപ്പറ്റിയെങ്കിലും തീര്‍ച്ചയുണ്ടോ? 

സംഗതി നമ്മുടെ ഭാഷയുടെ പരിമിതിയുടെ കുഴപ്പമാണെന്ന് ഇവര്‍ പറഞ്ഞേക്കും. ഇംഗ്സീഷുകാര്‍ ‘വെല്‍’ എന്നൊക്കെപ്പറഞ്ഞല്ലേ സ്ഥിരമായി സംസാരിച്ചു തുടങ്ങുന്നത് എന്ന് അവര്‍ തിരിച്ചു ചോദിക്കും. തീര്‍ച്ചയായും ശരി തന്നെ, എന്നാലും അതിനുമുണ്ടല്ലോ ഒരു മിതത്വമൊക്കെ. ഈ തീര്‍ച്ച എവിടന്നു വന്നു? ഈയിടെ  ഒരു ദിവസം ഒരു എഫ്.എം. റേഡിയോ ചാനലിലും കേട്ടു ഒരു മണിക്കൂറില്‍ ഒരു അഞ്ചാറ് തീര്‍ച്ചയായും, അതും തീരെ ചെറുപ്പമായ ഒരു സിനിമാനടിയുടെ വായില്‍ നിന്ന്. വാര്‍ത്താ‍അവതാരകന്‍ റിപ്പോര്‍ട്ടറെ ലൈവായി വിളിക്കുകയാണ്. ആദ്യചോദ്യം ചോദിക്കുന്നു. റിപ്പോര്‍ട്ടര്‍ ഇയര്‍ഫോണ്‍ ശരിയാക്കിക്കൊണ്ട് സംസാരിച്ചു തുടങ്ങുന്നു: തീര്‍ച്ചയായും മണികണ്ഠന്‍... അയ്യോ, ഞാന്‍ ചെവി പൊത്തുന്നു. 

ആധുനികവും അതേസമയം ലളിതവുമായ നിത്യോപയോഗ ആശയവിനിമയങ്ങള്‍ക്ക് ഇണങ്ങുന്നതല്ല മലയാളഭാഷ എന്ന വസ്തുത ഏത് ഭാഷാഭ്രാന്തനും അംഗീകരിക്കുമെന്നു തോന്നുന്നു. സാഹിത്യമെഴുതാനാണ്, അതിനു മാത്രമാണ് എന്നെ സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് മലയാളഭാഷയുടെ ഭാവം. എന്നിട്ട് ലോകോത്തരമായ എത്ര കിലോ സാഹിത്യം ഉണ്ടാക്കി എന്നു ചോദിച്ചാല്‍ അധികമൊന്നുമില്ല എന്നതാണ് സത്യം. അതേസമയം നിത്യജീവിതത്തിലെ ആവശ്യങ്ങള്‍ക്കൊത്ത് പരിണമിക്കാനോ പുതിയ വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും ജന്മം കൊടുക്കാനോ നമ്മുടെ ഭാഷയ്ക്ക് ആവതില്ല. അതിനുപകരം അമ്മയുടെ ഭര്‍ത്താവായ സംസ്കൃതത്തിന്റെ ചില കുഴികൂര്‍ ചമയങ്ങളും ചുമന്ന് അവള്‍ നാല്‍ക്കവലയില്‍ നില്‍ക്കുകയാണ്.

പുണ്ഡരീകം?
താമര ഒന്ന ഒരൊറ്റ സാധനത്തിന് മാത്രമുണ്ട് പത്തു പതിനഞ്ച് പര്യായങ്ങള്‍. സംഗതി താമര തന്നെയാണെങ്കിലും ഓരോ പര്യായവും വന്നത് ഓരോ വഴിയ്ക്കാണെന്ന കാര്യം സമ്മതിക്കുന്നു. എന്നാല്‍ സാധാരണ ജീവിതത്തില്‍ ഇവയുടെ പ്രസക്തി എന്ത്?  ''വ്യോമമേ, ഗഗനമേ, വാനമേ, സുരസിദ്ധസ്ഥാനമേ , വിഹായസ്സേ, നഭസ്സേ, നമസ്കാരം'' എന്ന മട്ടില്‍ കവിത എഴുതാന്‍ കെല്‍പ്പുള്ളവര്‍ ഇന്നില്ല. ഇനി അഥവാ ആരെങ്കിലും ഉണ്ടായാലും അതു കേള്‍ക്കാന്‍ ആരുണ്ടാവും? അതുകൊണ്ട്  താമരയുടെ മറ്റൊരു പര്യായമായ്ക്കിടന്ന് തുരുമ്പിച്ചു പോയ പുണ്ഡരീകം എന്ന വാക്കിനെ ഫ്ലാഷ് ഡ്രൈവ് എന്ന ഇംഗ്ലീഷ് വാക്കിനുള്ള മലയാളപദമാക്കിയാലോ എന്ന് ആലോചിക്കുകയാണ് ഞാന്‍. പര്യായമാല കഴുത്തിലിടാന്‍ പറ്റില്ലല്ലൊ. 

എത്രാമത്തെ എന്ന മലയാളപദത്തിന് സമാനമായ ഇംഗ്ലീഷ് വാക്കില്ല പോലും! പണ്ടുകാലത്ത് സാഹിത്യത്തിന്റേയും സംസ്കാരത്തിന്റേയും കുത്തകയായിരുന്ന സമുദായത്തിലെ സ്ത്രീകള്‍ക്ക് ഒന്നിലേറെ ആണുങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാവണം ‘ഞാന്‍ നിന്റെ എത്രാമത്തെ സംബന്ധക്കാരനാണെടീ’ ‘അയാള്‍ നിന്റെ എത്രാമത്തെ അച്ഛനാണെടാ’ എന്നും മറ്റുമുള്ള ചോദ്യങ്ങള്‍ക്ക് ഭാഷയില്‍ സ്കോപ് ഭാഷയില്‍ ഉണ്ടായത്. 

പൂജ്യം കണ്ടുപിടിച്ചത് ഇന്ത്യക്കാര്‍, ദ്രോണരല്ലേ ആദ്യ ടെസ്ട്യുബ് ശിശു, പുഷ്പകവിമാനം ശെരിക്കിനും വിമാനമല്ലേ, ദശാവതാരമല്ലേ തിയറി ഓഫ് എവലൂഷന്‍, ആഗ്നേയാസ്ത്രം = അണുബോംബ്... എന്നെല്ലാം ദയനീയമായി നിരത്തി ഭാരതത്തിന്റെ മഹത്വങ്ങള്‍ വാഴ്ത്തുന്ന പവര്‍പോയന്റ് ഫയലുകള്‍ പടച്ച് ഫോര്‍വേഡുന്നവരും കാര്യസാധ്യത്തിന്റെ കാര്യം വരുമ്പോള്‍ യൂറോപ്യന്‍ ടോയ് ലറ്റുകളെത്തന്നെആശ്രയിക്കുന്നു.

ഭാഷയായാലും സംസ്കാരമായാലും ആദ്യം അവ അടിസ്ഥാനപരവും അത്യന്താപേക്ഷിതവും കാലികവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഉതകണം. കാലനുസൃതമായി പുതുക്കപ്പെടണം. തീര്‍ച്ചയായും നമ്മളെ ബോറടിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ മാത്രമല്ല, ഭാഷ ഉപയോഗിക്കുകയും അത് നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാവരും ഏറ്റെടുക്കേണ്ട ഉത്തരവാദിത്തവും വെല്ലുവിളിയുമാണിത്. 

ദുബായിലെ ഒരു എ.ടി.എം.
ഫ്രിഡ്ജിനും എയര്‍കണ്ടീഷനറിനും മാനേജര്‍ക്കും കാറിനും മൊബൈല്‍ ഫോണിനും വാഹന രജിസ്ട്രേഷന്‍ കാര്‍ഡിനുമെല്ലാം അറബിഭാഷയില്‍ സമാന വാക്കുകളുണ്ടെന്നും അവ വെറും വൈദ്യുത ആഗമന... പോലത്തെ ഊച്ചാളി വാക്കുകളല്ലെന്നും ഭൂരിപക്ഷം അറബികളും ഒരണുവിടപോലും ബലം പിടിക്കാതെ തന്നെ അവ മാത്രമേ ഉപയോഗിക്കുന്നുള്ളുവെന്നും അറിഞ്ഞപ്പോള്‍ കോരിത്തരിച്ചുപോയ് ഞാന്‍. പിന്നീടാണ് ആ കോരിത്തരിപ്പിന്റെ കാരണമറിഞ്ഞത്. എണ്ണപ്പണത്തിന്റെ കൊഴുപ്പില്‍ ചവിട്ടി, അമേരിക്കയുടെ കക്ഷത്തില്‍ തല വെച്ച് നില്‍ക്കുമ്പോളും പല അറബിനാടുകളും അറബിഭാഷയുടെ വികാസപരിണാമങ്ങള്‍ക്കു വേണ്ടി പിടയ്ക്കുന്നു. അങ്ങനെ മഞ്ഞ് എന്ന ധാതുവില്‍ നിന്ന് ഫ്രിഡ്ജിനും എയര്‍ കണ്ടീഷനറിനുമെല്ലാം അറബിവാക്കുകളുണ്ടാവുന്നു.

എന്റെ നാല്‍പ്പത്തഞ്ചു വര്‍ഷത്തെ ഓര്‍മയില്‍, കഷ്ടം, രണ്ടേ രണ്ട് മലയാളം വാക്കു മാത്രമാണുണ്ടായത് - അടിപൊളി, ബോറടി എന്നിവ. ചെത്ത്, ചാവേറ് തുടങ്ങിയ ചില പഴയവാക്കുകള്‍ക്ക് പുതിയ ഉപയോഗങ്ങള്‍ കൈവന്നതും മറക്കുന്നില്ല. ഇക്കൂട്ടത്തില്‍ ബോറടി, ചാവേര്‍ എന്നീ വാക്കുകളെപ്പറ്റിയോര്‍ക്കുമ്പോള്‍, 'മത്താടിക്കൊള്‍കഭിമാനമേ‘ എന്നു പാടാന്‍ എനിക്കും ധൈര്യം തോന്നുന്നുണ്ട്. ട്രാജഡി, കോമഡി എന്നീ വാക്കുകള്‍ സായിപ്പിന്റെയാണെന്നാണല്ലോ വയ്പ്. ജീവിതം ട്രാജഡി അല്ലെങ്കില്‍ കോമഡിയാണോ? അല്ല. ജീവിതത്തിന്റെ ബഹുദൂരവും ഇതു രണ്ടുമല്ല. അത് ബോറടി തന്നെ. നീണ്ടുനിവര്‍ന്നു കിടക്കുന്ന ബോറടിക്കിടെ ഇടയ്ക്കിടെ എത്തുന്ന തോന്നല്‍ മാത്രമാണ് ട്രാജഡിയും കോമഡിയും എന്നറിയുമ്പോള്‍, നമ്മുടെ ഭാഷയില്‍ ട്രാജഡിയും കോമഡിയും ഇല്ലെങ്കിലെന്ത്, ബോറഡി എന്ന പരമദാര്‍ശനികന്‍ വാക്കുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍, ബോര്‍ എന്ന ഇംഗ്ലീഷ് ധാതുവില്‍ നിന്ന് ബോറഡി എന്ന ജില്ലന്‍ വാക്കുണ്ടാക്കിയ ആ അജ്ഞാതനെയോര്‍ത്ത് തല കുനിയ്ക്കാന്‍ തോന്നുന്നു. 

ചാവേര്‍
ചാവേര്‍ എന്ന വാക്കുണ്ടാ‍ക്കിയതിന് ഒരു സാമൂതിരിക്കണ് സലാം. [മിക്കവാറും സാമൂതിരിമാര്‍ക്ക് കൊച്ചീടെ താടിയ്ക്കിട്ട് തട്ടല്‍ മാത്രമായിരുന്നു ഒരേയൊരു ജോലി. വികസനത്തിലൊന്നും തരിമ്പും ശ്രദ്ധിച്ചില്ല. ചുമ്മാതാണോ മലബാറിന്റെ പിന്നോക്കാവസ്ഥ ഉണ്ടായത്? വോള്‍ട്ടേജ് ക്ഷാമം എന്നെല്ലാം ഇന്നിരുന്ന് മോങ്ങിയിട്ട് ഒരു കാര്യോമില്ല. ഒന്നുകില്‍ സര്‍ സി.പി.യെപ്പോലെ ക്രാന്തദര്‍ശികളായ മന്ത്രിമാരെ നിയമിക്കണമായിരുന്നു, അല്ലെങ്കില്‍ പാളം പണിയാന്‍ ഏഴരപ്പൊന്നാന കൊടുത്ത മനോവലിപ്പം വേണാരുന്നു]. എന്തായാലും ഒരു സാമൂരി കൃഷ്ണനാട്ടം ഉണ്ടാ‍ക്കി. മാമാങ്കത്തിന്റെ നിലപാട് വള്ളുവക്കോനാതിരിയില്‍ നിന്ന് തട്ടിയെടുത്ത മറ്റൊരു സാമൂതിരി ചാവേറുകളേയും അതുവഴി ചാവേര്‍ എന്ന വാക്കും ഉണ്ടാ‍ക്കി. ഇന്ന് സിറിയയിലും കാബൂളിലും ചാവേറാക്രമണം വരുമ്പോള്‍, ഇംഗ്ലീഷ് മാധ്യമക്കാര്‍ക്ക് സൂയിസൈഡ് ബോംബര്‍ എന്ന ഇരട്ടപ്പദം ഉപയോഗിക്കേണ്ടി വരുമ്പോള്‍, അതാ കിടക്കുന്നു നമ്മുടെ പത്രദ്വാരങ്ങളില്‍ ചാവേര്‍ എന്ന സമസ്ത സുന്ദര പദം. ജോര്‍!

ശ്രമിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല എന്നാണ് ചാവേറും ബോറടിയും നമ്മളെ പഠിപ്പിക്കുന്നത്. സിവിലൈസേഷന്‍ ഒരു ഉത്പ്പന്നമാകുന്നു. അത് ആകാശത്തുനിന്ന് പൊട്ടിവീണതല്ല. 

Saturday, June 9, 2012

കൃ

നിങ്ങളുടെ
കർത്താവ്
ഒരപ്പം കൊണ്ട്
അയ്യായിരം പേരെ
ഊട്ടി.
ഞങ്ങളുടെ
കർത്താവ്
ഒരോടക്കുഴലിന്മേൽ
പതിനാറായിരത്തിനെ കെട്ടി.



Thursday, May 31, 2012

ദാക്ഷായണി ബിസ്ക്കറ്റ് - ഐഡിയ കൊള്ളാം, പക്ഷേ...

മോഹന്‍ലാലിന്റെ കഥാപാത്രങ്ങളെ നിരത്തി നിര്‍ത്തിയാല്‍...
image courtesy: Srijil Vazhayil
തൊഴിലില്ലാത്ത നായകന്മാരുടെ കഥകള്‍ മലയാളസിനിമയില്‍ ഇപ്പോള്‍ കാണാനില്ല. പണ്ട് മോഹന്‍ലാലും ശ്രീനിവാസനും സിദ്ദിഖും മുകേഷും ജഗദീഷും സായികുമാറുമെല്ലാം ജീവന്‍ നല്‍കിയിരുന്ന, വീട്ടുവാടക കൊടുക്കാനില്ലാത്ത, മുറപ്പെണ്ണിനെപ്പോലും സ്വന്തമാക്കാനാവാഞ്ഞ ചെറുപ്പക്കാരെ ഓര്‍മയില്ലേ? സന്മനസ്സുള്ള കോമഡി സ്പീക്കിംഗ് ആയാലും കണ്ണീര്‍പ്പൂവിന്റെ കിരീടമായാലും തൊഴിലായിരുന്നു പ്രധാന പ്രശ്നം. കാലം മാറിയപ്പോള്‍ കഥയും മാറി. സിനിമയുടെ നിലവാരം എന്തായിരുന്നാലും നാട്ടുനടപ്പനുസരിച്ചേ അതിന്റെ കഥയുണ്ടാക്കാന്‍ പറ്റൂ എന്ന് സാരം. മോഹന്‍ലാലിന്റെ കഥാപാത്രങ്ങളെ നിരത്തി നിര്‍ത്തിയിയാല്‍ മലയാളി യുവത്വത്തിന്റെ ഗ്രാഫ് വായിക്കാം. നാടോടിക്കാറ്റിലെ തൊഴിലന്വേഷകന്‍ മുതല്‍ ഗ്രാന്‍ഡ്മാസ്റ്ററിലെ കുറ്റാന്വേഷകന്‍ വരെ. അഥവാ നിങ്ങളൊരു മമ്മൂട്ടി ഫാനാണെങ്കില്‍ ശ്രീധരന്റെ ഒന്നാം തിരുമുറിവില്‍ നിന്ന് പ്രാഞ്ചിയേട്ടനിലേയ്ക്കുള്ള ദൂരം. ബിസിനസില്‍ വിജയം വരിച്ചവരും ഉന്നതോദ്യോഗസ്ഥരുമൊക്കെയാണ് ഇന്ന് നായകന്മാര്‍.

മുയുമനും ബായിക്കാന്‍ ഇബടെ ക്ലിക്ക് ചെയ്താട്ടെ.

Friday, May 25, 2012

ബ്രാ ഇടുന്ന സ്ഥലത്ത് പാന്റീസ് ഇടുമ്പോൾ

മലയാളത്തിലെ ചില പ്രയോഗങ്ങളുടെ ഒറിജിൻ അറിഞ്ഞാൽ ആരും ചിരിച്ചു പോകും; എന്നു മാത്രമല്ല വേണ്ടാത്തിടത്തെല്ലാം അത്തരം പ്രയോഗങ്ങൾ തട്ടിവിടുന്നത് ഒഴിവാക്കുകയും ചെയ്യും. ഉദാഹരണത്തിന് താറു മാറായി എന്ന പ്രയോഗം. താറ് എന്നാൽ പണ്ടു കാലത്ത് [കാലം അത്ര അധികമായിട്ടില്ല] കേരളത്തിലെ സ്ത്രീകൾ ഉപയോഗിച്ചിരുന്ന അടിവസ്ത്രമാണ്. വടക്കൻ പാട്ടു സിനിമകളിലും മറ്റും പ്രേംനസീറന്മാർ ഉടുത്തു കണ്ടിരുന്ന തറ്റുടുക്കുന്ന സമ്പ്രദായം തന്നെ.  താറു  മാറായി എന്നു പറഞ്ഞാൽ അടിവസ്ത്രം മാറിടത്തിലായി എന്നർത്ഥം - ബ്രാ ഇടേണ്ട സ്ഥലത്ത്  പാന്റീസ് ഇട്ടാൽ എങ്ങനെയിരിക്കും? അതായത് കാര്യങ്ങൾ പരസ്പരം കുഴമറിഞ്ഞ അവസ്ഥ. റോഡുകളുടെ ശോചനീയാവസ്ഥയുടെ കാര്യത്തിൽപ്പോലും ഈ പ്രയോഗം വെച്ചു കാച്ചുന്നവരുണ്ട്. അർത്ഥം എന്തോ ആകട്ടെ, വായിക്കുന്നവർക്ക് കാര്യം പിടി കിട്ടിയാൽ മതിയല്ലോ എന്നു ചോദിക്കുന്നവരുണ്ടാകും. പ്രയോഗിച്ച് പ്രയോഗിച്ച് ചില വാക്കുകളുടേയും ശൈലികളുടേയും അർത്ഥങ്ങൾ മാറിപ്പോകുന്നു എന്നത് സത്യമാണ്. ഇക്കാര്യത്തിൽ ഒരു ഉണക്കവ്യാകരണക്കാരന്റെ പിടിവാശി കാണിക്കുന്നത് മണ്ടത്തരം തന്നെയാണ്. എങ്കിലും ഇവയൊക്കെ വന്ന വഴികളിലേയ്ക്ക് ഇടയ്ക്കെങ്കിലും തിരിഞ്ഞു നോക്കുന്നത് രസകരമായിരിക്കും.

സ്ഥാനത്തും അസ്ഥാനത്തും നമ്മളെല്ലാവരും ഇക്കാലത്ത് നടത്തുന്ന ഒരു പ്രയോഗമാണ് 'കട്ടപ്പൊകയായി' എന്നത്. എന്താണ് കട്ടപ്പൊക? അതെന്താണെന്ന് ഒരിക്കൽ ആരും പറഞ്ഞു തരാതെ തന്നെ നേരിൽക്കണ്ട് ബോധ്യപ്പെടുകയുണ്ടായി. ഒരടുത്ത ബന്ധുവിന്റെ ചിതയിൽ നിന്നുയർന്ന പുക കണ്ടപ്പോഴാണ് കട്ടപ്പൊക എന്താണെന്ന്  മനസ്സിലായത്. ശരീരം കത്തിപ്പിടിച്ചു കഴിഞ്ഞാൽപ്പിന്നെ അതിൽ നിന്നുയരുന്ന പുകയ്ക്ക് വല്ലാത്തൊരു കനമുണ്ടാകും. മനുഷ്യന്റെ ജീവിതമല്ലേ, എന്തെല്ലാം മോഹങ്ങളും പാപങ്ങളും ഉള്ളിൽ ഒതുക്കിക്കൊണ്ടായിരിക്കും ഓരോ ജീവനും പിടി വിടുന്നത്. അത് കത്തുമ്പോൾ ഫാക്ടറിപ്പുകയേക്കാളും കടുകട്ടിയാകുന്നത് സ്വഭാവികം. ആ കട്ടപ്പ് പക്ഷേ കണ്ടു തന്നെ അറിയണം.

ആരുടെയെങ്കിലും കാര്യം കട്ടപ്പൊകയായി എന്ന് ഇനിയൊരിക്കൽ പറയാൻ തുടങ്ങുമ്പോൾ ഓർക്കുക - കട്ടപ്പൊക അവസാനമാണ്; തിരിച്ചിറങ്ങാനാവാത്ത പുകക്കയറ്റം. കട്ടപ്പൊക ഒരു സെക്കുലർ പ്രയോഗല്ല്ലെന്നും പറയണം. ശവശരീരം ദഹിപ്പിക്കപ്പെടുമ്പോൾ മാത്രമേ കട്ടപ്പൊകയ്ക്ക് സ്കോപ്പുള്ളൂ; കുഴിച്ചിടപ്പെടുന്നവർക്ക് ഹാ! കഷ്ടം, അവരുടെ ശവക്കല്ലറകൾ വെള്ള തേച്ച ശവക്കല്ലറകളോടു ഒത്തിരിക്കുന്നു.

Malabar Civet - image from Meloor Blog
ഔദ്യോഗികമായി വൈദ്യം പഠിച്ചിട്ടില്ലെങ്കിലും ഒരമ്മാവൻ വീട്ടിൽ ധന്വന്തരം ഗുളിക ഉണ്ടാക്കിയിരുന്നു. പ്ലാവില ഞെട്ടിയുടെ കഷായം, ഇറാനിൽ നിന്നു വരുന്ന കുങ്കുമപ്പൂവ് തുടങ്ങിയവയ്ക്കൊപ്പം പച്ചപ്പുഴു അഥവാ വെരുകിൻ പുഴു എന്നൊരു ചേരുവയും അതിന്റെ നിർമാണത്തിൽ ഉപയോഗിക്കപ്പെടുന്നു. ഒരിനം വെരുക്/മരപ്പട്ടി അതിന്റെ അടിവയറ്റിലെ സഞ്ചിയിലേയ്ക്ക് അണയ്ക്കുന്ന കസ്തൂരി (musk) പോലൊരു സാധനമാണ് വെരുകിൻ പുഴു. പണ്ടേ അതു കിട്ടാൻ ക്ഷാമമായിരുന്നു; പൊള്ളുന്ന വിലയും. അതുകൊണ്ടായിരിക്കണം ആരോ ഒരു വെരുകിനെ കൊണ്ടുവന്നപ്പോൾ വളർത്തിനോക്കാമെന്നു വിചാരിച്ചത്.

അതിനെ കൂട്ടിലിട്ടു. ഹൊ, ആ കാഴ്ച കാണാൻ വയ്യ. കൂട്ടിലിട്ട വെരുകിനെപ്പോലെ എന്ന പ്രയോഗത്തിന്റെ അർത്ഥം ചങ്കു തകർന്നാണ് അന്നെല്ല്ലാവരും പഠിച്ചത്. ആ ജന്തുവിന് ഒരു നിമിഷം നിൽക്കാൻ വയ്യ. ഒരു നിമിഷം പോലും നിൽക്കാനാവാതെ ആ ചെറിയ കൂടിന്റെ നീളത്തിൽ അത് വേഗം വേഗം അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി. ആശ കൈവിടരുത്, എപ്പോഴാണ് രക്ഷപ്പെടുക എന്നറിയില്ലല്ലോ എന്ന് ഏതോ പൊള്ളയായ അമേരിക്കൻ സെൽഫ്-ഹെൽപ് ബുക്കിൽ വായിച്ചിട്ടെന്നോണമായിരുന്നു വേഗത്തിലുള്ള അതിന്റെ നടത്തം.

രാഘാമ, കേശാമ, ശങ്കുണ്യാമ, കുട്ടപ്പമ്മാന്‍, ഞാന്‍
ഭൂതപ്രേതപിശാചുക്കളും യക്ഷികളും ഗന്ധർവന്മാരും മാത്രമല്ല ഉന്മാദികളായ മനുഷ്യർ പോലും ഉറങ്ങിപ്പോകുന്ന രാത്രി രണ്ടേ മുക്കാലിന് കേശാമ  എണീറ്റു നോക്കിയപ്പോളും 'എവിടെയോ ഒരു വാതിലുണ്ട്, അതിപ്പോൾ തുറക്കും' എന്നു മോഹിച്ച്, ഒരേസമയം ആത്മവിശ്വാസത്തിന്റെ ആകാശഗോപുരമായും കാലു വെന്ത ചില മനുഷ്യരെ ഓർമിപ്പിച്ചും അതങ്ങനെ നടക്കുക തന്നെയായിരുന്നു. കേശാമ അപ്പൊത്തന്നെ അതിനെ തുറന്നിട്ടു. കുറുക്കന്മാരും കീരികളും ചേനത്തണ്ടന്മാരും വെള്ളിക്കട്ടന്മാരും വാണിരുന്ന രാത്രിനാട്ടിലേയ്ക്ക് അതോടിപ്പോയി. പക്ഷേ അതു പഠിപ്പിച്ച പാഠം ഇന്നും ബാക്കി നിൽക്കുന്നു, ആ പാഠം പഠിച്ച് ഒരു പരീക്ഷയിലും ജയിച്ചില്ലെങ്കിലും.

അമേരിക്കന്‍ ആത്മവിശ്വാസം
ഇതൊക്കെ മലയാളനാട്ടില്‍ത്തന്നെ ജനിച്ച മലയാള പ്രയോഗങ്ങളാണെങ്കില്‍ കപ്പലു കയറി വന്ന ചില വാക്കുകളുമുണ്ട് - അറബിയിലും പോര്‍ട്ടുഗീസില്‍ നിന്നുമെല്ലാം വന്ന വാക്കുകള്‍. എന്നാല്‍ കപ്പല്‍ തന്നെ വാക്കായതുമുണ്ട്. ഒന്നാം ലോകമഹായുദ്ധക്കാലത്ത്, 1914 സെപ്തംബര്‍ 22-ന് മദ്രാസ് തുറമുഖം ആക്രമിച്ച ജര്‍മനിയുടെ എസ്.എം.എസ്. എംഡന്‍ എന്ന യുദ്ധക്കപ്പലിന്റെ പേരില്‍ നിന്നാണ് എമണ്ടന്‍ എന്ന വാക്ക് ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്ന തിയറി പ്രകാരം ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ പല ഇന്ത്യക്കാരും ജര്‍മനിയും ജപ്പാനും ജയിക്കാന്‍ പ്രവര്‍ത്തിക്കുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്തു. ആ ആരാധനയുടെ ഭാഗമായിട്ടായിരിക്കണം എമണ്ടനെ വലിയ വലുതിന്റെ പ്രതീകമാക്കാന്‍ മലയാളീസ് തുനിഞ്ഞത്.  ഹിറ്റ്ലറേപ്പോലുള്ളവരൊക്കെ യുദ്ധം ജയിച്ചിരുന്നെങ്കില്‍ നമ്മുടെ ആ അപ്പുപ്പന്മാരൊക്കെ എരിതീയില്‍ നിന്ന് വറചട്ടിയിലേയ്ക്ക് വീഴുമായിരുന്നു എന്നു തീര്‍ച്ച. ബ്രിട്ടീഷുകാരെ തുരത്തി ജപ്പാന്‍ ഇന്ത്യ പിടിച്ചടക്കുമെന്ന് പ്രതീക്ഷിച്ച ചില വിദ്വാന്മാര്‍, ജപ്പാങ്കാരുടെ സ്റ്റെനോഗ്രാഫര്‍മാരാകാന്‍ വേണ്ടി കാലേക്കൂട്ടി ജപ്പാനീസ് ഭാഷ പഠിച്ച് കാത്തിരുന്നു എന്നും കേട്ടിട്ടുണ്ട്. 
എമണ്ടനായ Emden


കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റേയും ഇ-മെയിലിന്റേയും ഫോട്ടോസ്റ്റാറ്റിന്റേയും  സ്മാര്‍ട്ട് ഫോണിന്റേയുമെല്ലാം വരവോടെ സ്റ്റെനോഗ്രാഫര്‍, കാര്‍ബണ്‍ പേപ്പര്‍ തുടങ്ങിയ സാധനങ്ങള്‍ക്ക് വംശനാശം സംഭവിക്കുന്നു. പക്ഷേ കാര്‍ബണ്‍ കോപ്പി എന്നതിന്റെ സ്റ്റെനോഗ്രാഫിയുഗത്തിലെ ചുരുക്കെഴുത്തായ സിസി തന്നെയാണ് ഇന്നും മൈക്രോസോഫ്റ്റ് ഔട്ട് ലുക്കിലും ജീമെയിലിലുമെല്ലാം വിലസുന്നത്. ഇന്നലത്തെപ്പോരതിന്നലെയ്ക്കുള്ളതാണിന്നിനിന്നത്തെ പരാക്രമം വേണ്ടയോ എന്ന് കവി ചോദിച്ചത് എത്ര ശരി!

Tuesday, January 31, 2012

പെട്ടിക്കട

കാത്തിരിക്കുന്ന സര്‍ബത്തിലേയ്ക്കു നീ
നിന്റെ യോനിയാം സ്ക്വീസറാലെന്റെയീ
ലിംഗമാം ചെറുനാരങ്ങ ഞെക്കുമ്പോള്‍
മറ്റൊരു ചെറുജീവന്റെ തൊണ്ടയില്‍
ദാഹനീരായ് പതിക്കുന്നതിന്‍ സുഖം!
Related Posts with Thumbnails