Showing posts with label ഡൈനാസ്റ്റി. Show all posts
Showing posts with label ഡൈനാസ്റ്റി. Show all posts

Wednesday, March 12, 2008

റാബ്രി ദേവി തന്നെ അമേരിക്കന്‍ പ്രസിഡന്റ്


നരേന്ദ്രമോഡിയുടെ വെബ്സൈറ്റ് കാണേണ്ടതു തന്നെ. ഡൌണ്‍ലോഡ് ചെയ്യാവുന്ന റിംഗ്ടോണുകളും വാള്‍പേപ്പറുകളും കൊണ്ട് ഈ സൈറ്റ് ദിവസേന അപ്ഡേറ്റ് ചെയ്യുന്നത് അയാള്‍ തന്നെയാണത്രെ. മോഡേണ്‍ ടെക്നോളജിയെ പഴഞ്ചന്‍മനുഷ്യര്‍ക്ക് അപകടകരമായി ഉപയോഗപ്പെടുത്താമെന്ന ഐറണി ഇന്റര്‍നെറ്റ് പോലൊരു സംവിധാനത്തില്‍ കൂടുതല്‍ സ്വീകാര്യത്യയും വേഗതയും കൈവരിക്കുന്നു [ഈ ബ്ലോഗ് അടക്കം]. സോ കാള്‍ഡ് സ്യൂഡോ സെക്കുലറിസത്തിന്റെ കോസ്മെറ്റിക് കടമയായല്ല ഈ വാക്കുകള്‍ എഴുതുന്നത്. ആഴ്ചയില്‍ ഏഴു ദിവസവും അമ്പലത്തില്‍ പോകാനാഗ്രഹിക്കുന്ന ഒരു ഗോഡ് ഫിയറിംഗ് ഹിന്ദുവാണ് ഞാന്‍. അത് പക്ഷേ ഒരു പള്ളി പൊളിച്ചിടത്ത് പണിഞ്ഞ അമ്പലത്തിലേയ്ക്ക് വയ്യ.

സീസറിന്റെ ഭാര്യമാരില്‍ നിന്ന് ജനാധിപത്യം നേരിടുന്ന ഭീഷണിയെപ്പറ്റി പറയാന്‍ തുടങ്ങിയപ്പോള്‍ ഒരു വെബ്സൈറ്റില്‍ ചെന്ന് മുട്ടി - ലാലുറാബ്രിഡോട്ട്കോം. അങ്ങനെ പോയിപ്പോയി മോഡിയുടെ സൈറ്റിലും ചെന്നുവെന്ന് മാത്രം. ലാലുറാബ്രിഡോട്ട്കോമിന്റെ കഥ രസകരമാണ്. ഇന്ത്യ ആസ്ഥാനമായുള്ള ഒരു ഡേറ്റിംഗ് സൈറ്റാണത്. ലാലുവിന്റേയും റാബ്രിയുടേയും വിജയകരമായ ദാമ്പത്യത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടാണ് ആ ഡേറ്റിംഗ് സൈറ്റിന് അങ്ങനെ പേരിട്ടിരിക്കുന്നത്. ലാലുവിനോട് തങ്ങള്‍ക്ക് വലിയ മതിപ്പാണെന്നും അങ്ങനെ പേരിടുന്നതില്‍ അങ്ങേരോടോ റാബ്രിയോടോ പരിഹാസമൊന്നുമില്ലെന്നുമാണ് ആ സൈറ്റ് നടത്തിപ്പുകാരുടെ ഭാഷ്യം. പിന്നീടെന്തായെന്നറിഞ്ഞില്ല - നടത്തിപ്പുകാര്‍ക്ക് ഫ്രീ റെയില്‍പ്പാസു കിട്ടിയോ അതോ ആര്‍ജേഡികള്‍ അവരെ എരുമച്ചാണകത്തില്‍ കുളിപ്പിച്ചോ?

എന്താ‍യാലും ജനാധിപത്യത്തെ അമേരിക്കക്കാര്‍ എരുമച്ചാണകത്തില്‍ കുളിപ്പിച്ച് കിടത്തുമെന്നുറപ്പ്. കൂടുതല്‍ ഇവിടെ.

Saturday, February 2, 2008

ലോകം ഒരു ഞരമ്പുരോഗിയെ നിര്‍മിക്കുന്നു


അയാളുടെയുള്ളിലെ കെട്ടുപോയ കവിതക്കനലിനെ വീണ്ടും ഊതി ഉണര്‍ത്തിയത് ബ്ലോഗാണ് എന്ന് വിഷ്ണുപ്രസാദ് എഴുതിയിരുന്നു. വായിക്കാനും മനസ്സിലാക്കാനും ആളെക്കിട്ടുന്നത് എഴുതുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ജീവന്മരണപ്രശ്നം തന്നെ. എന്റെ ഉള്ളീക്കെടന്ന് ചാവാന്‍ പോയ ഒരെഴുത്തുകാരനും ഓക്സിജന്‍ തന്നത് ബ്ലോഗാണ്. വിഷ്ണുമാഷിന്റെ കവിതകള്‍ വായിക്കാനാളുണ്ടായപ്പോള്‍ അങ്ങേര്‍ക്ക് എഴുതാനും ആവേശമായി. ഞാനെഴുതുന്നതും വായിപ്പിക്കാനാണ്. അങ്ങനെയൊരാക്രാന്തം പണ്ടേ ഉണ്ടായിരുന്ന കാരണം സ്ക്കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ സ്വന്തം രചനകളില്‍ ചിലത് അച്ചടിപ്രസിദ്ധീകരണങ്ങളില്‍ വെളിച്ചം കണ്ടു.

ആദ്യമായി വന്നത് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ എഡിറ്ററായ അസാധുവില്‍. പിന്നെ മനോരമയിലെ ഫലിതബിന്ദുക്കളില്‍, ഹരികുമാര്‍ ചെയര്‍മാനായിരുന്നപ്പോള്‍ കേരള യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച കലാലയകവിതയില്‍, മാതൃഭൂമി ബാലപംക്തിയില്‍, കോളേജ് മാഗസിനുകളില്‍, ഭാഷാപോഷിണിയില്‍, സമകാലിക മലയാളത്തില്‍... പിന്നീട് ഒരു മാഗസിന്റെ എഡിറ്ററായപ്പോള്‍ പല പേരുകളിലും എഴുതി.

അങ്ങനെയിരിക്കെ, അതിന്റെ വരുംവരായ്കകളൊന്നുമറിയാതെ, ഒരു നാള്‍ ഗള്‍ഫുകാരനായി. ഗള്‍ഫ് ജീവിതമോ - അത് പലരെയും ചെയ്തപോലെ മെല്ലെ മെല്ലെ എന്നെയും കുളിപ്പിച്ച് കിടത്തി. ബ്ലാഗ്യവശാല്‍ ഒരുനാള്‍ ഞാനും ബ്ലോഗില്‍ വന്നുപെട്ടു. കുഴൂര്‍ വിത്സണ് നന്ദി.

ഇപ്പോള്‍ ബ്ലോഗും അച്ചടിമാധ്യമവും തമ്മില്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ (ഹരികുമാര്‍ കലാമൌമുദിയിലൂടെ, കുറേ ബ്ലോഗന്മാര്‍ ബ്ലോഗുകളിലൂടെ) രണ്ട് മാധ്യമങ്ങളുടേയും രുചിയറിഞ്ഞ ഒരാളെന്ന നിലയില്‍ എനിക്കൊന്നും പറയാനില്ലെന്നതാണ് സത്യം, അഥവാ പറഞ്ഞുതുടങ്ങിയാല്‍ ചിലപ്പോള്‍ നീണ്ടുപോകുമെന്നും. (കുഴൂര്‍ വിത്സന്റെ ആദ്യകവിതാസമാഹാരത്തിന് അവതാരിക എഴുതിയ ഹരികുമാര്‍ തന്നെയാണ് ഇപ്പോള്‍ അങ്ങേരെ പുച്ഛിക്കുന്നത് എന്നൊരു തമാശ തല്‍ക്കാലം ഓര്‍മിപ്പിക്കാതെവയ്യ).

തുടര്‍ച്ചയായി ബ്ലോഗ് ചെയ്തപ്പോള്‍ തലച്ചോറ് വീണ്ടും ഉണര്‍ന്നു. മറന്നുകിടന്ന ഒരു പഴയ കുറ്റിപ്പെന്‍സില്‍ വീണ്ടും കൂര്‍പ്പിച്ചെടുത്ത പോലെ. അങ്ങനെ കുറേനാള്‍ മുമ്പെഴുതിയ പോസ്റ്റുകളിലൊന്നായിരുന്നു കേരളം ഒരു ബ്രാന്‍ഡാലയം. അത് ഒന്നുകൂടി വികസിപ്പിച്ച് അയച്ചത് രണ്ടു ലക്കം മുമ്പ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ മുഖലേഖനമായി വന്നു. വികസിപ്പിച്ചെങ്കിലും ആഴവും പരപ്പും പോരായിരുന്നു എന്ന് സ്വയം തോന്നിയിരുന്നത് കൊണ്ട് (നമ്മുടെ കഴിവുകളും കഴിവുകേടുകളും രാഷ്ട്രീയത്തിന്റെ പോരായ്മകളും നമ്മളേക്കാള്‍ മറ്റാര്‍ക്കറിയാം!) കിക്ക് ഒട്ടും അതിരുകവിഞ്ഞില്ല. നന്നായി വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ചിലരും അതേ അഭിപ്രായം പറഞ്ഞു.

ബ്ലോഗിംഗ് തന്ന അതിനേക്കാള്‍ വലിയ കിക്ക് മിനിങ്ങാന്നാണുണ്ടായത്. മിനിങ്ങാന്ന്, ജനുവരി 31-ന്, ലോകപ്രശസ്ത കോളമിസ്റ്റ്, 140-ലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള, രണ്ട് പുലിസ്റ്റര്‍ നേടിയിട്ടുള്ള നിക്കോളാസ് ഡി. ക്രിസ്റ്റോഫ് അദ്ദേഹത്തിന്റെ ന്യൂയോര്‍ക്ക് ടൈംസ് കോളത്തില്‍ എഴുതിയ The Dynastic Question വായിച്ചപ്പോള്‍. അതിന് മൂന്നു നാള്‍ മുമ്പാണ്, ജനുവരി 28-ന്, ഈ ബ്ലോഗിലെ ഡൈനാസ്റ്റി മണക്കുന്നല്ലോ എന്ന പോസ്റ്റ് പിറന്നത്. ഇറാക്ക് മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് വരെയുള്ള വിഷയങ്ങളാല്‍ ചൂടുപിടിച്ച ഇപ്രാവശ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു പ്രധാനവിഷയം സംശയാസ്പദമാംവിധം സ്പര്‍ശിക്കപ്പെടാതിരിക്കുന്നതിലേയ്ക്കാണ് ക്രിസ്റ്റോഫ് വിരല്‍ചൂണ്ടുന്നത്. അതെ, ഹിലാരി ഇക്കുറി ജയിച്ചാല്‍, 1989 മുതല്‍ രണ്ട് കുടുംബങ്ങളില്‍ പ്രസിഡണ്ട്പദവി ഒതുങ്ങുന്നത് അമേരിക്കന്‍ ജനാധിപത്യത്തെ ക്ഷീണിപ്പിക്കില്ലേ എന്ന ‍ആര്‍ജവമുള്ള ചോദ്യം ക്രിസ്റ്റോഫ് ഉന്നയിക്കുന്നു.

ഹിലാരിയ്ക്ക് രണ്ട് ടേം കിട്ടിയാല്‍ (ഒരാള്‍ക്ക് രണ്ട് ടേം കൊടുക്കലും അവിടെ ശീലമായല്ലൊ. അതാണല്ലൊ 22-ആം ഭേദഗതിയോടെ ഒരാള്‍ക്ക് പരമാവധി രണ്ട് ടേമായി പരിമിതപ്പെടുത്തിയത്. അല്ലായിരുന്നെങ്കില്‍ ഇന്ന് അമേരിക്കയില്‍ ഒരെട്ടു വര്‍ഷത്തേയ്ക്കു കൂടി പ്രസിഡന്റാവാന്‍ തികച്ചും യോഗ്യന്‍ ബില്‍ ക്ലിന്റനാണെന്ന് ഒരുപാടാളുകള്‍ കരുതുന്നത്രെ), ഹിലാരിയ്ക്ക് രണ്ട് ടേം കിട്ടിയാല്‍, ഇന്ന് ജീവിച്ചിരിക്കുന്ന അമേരിക്കക്കാരില്‍ 40% പേരുടേയും ജീവിതത്തില്‍ ബുഷ്, കിന്റണ്‍ എന്നീ രണ്ടേ രണ്ട് കുടുംബങ്ങളില്‍ നിന്നുള്ള പ്രസിഡന്റുമാരേ ഉണ്ടാവുകയുള്ളുവെന്നോര്‍ക്കണം. എന്നെന്നേയ്ക്കും ബുഷ്-ക്ലിന്റണ്‍ എന്നൊരു രസികന്‍ വെബ്സൈറ്റ് ഒരുപടി കൂടി കടന്ന് 2017-ല്‍ ജബ് ബുഷിനേയും 2025-ല്‍ ഷെത്സി ക്ലിന്റനേയും 2033-ല്‍ ജെബിന്റെ മകന്‍ ജോര്‍ജ് പി. ബുഷിനേയും 2041-ല്‍ ഷെത്സിയുടെ കെട്ട്യോനെയും 2049-2057 കാലഘട്ടത്തില്‍ ബുഷിന്റെ മകള്‍ ജെന്നയേയും പ്രസിഡന്റുമാരായി സങ്കല്‍പ്പിച്ച് ചിരിക്കുന്ന (ഞെട്ടുന്ന) കാര്യവും ക്രിസ്റ്റോഫ് പരാമര്‍ശിക്കുന്നു. ക്രിസ്റ്റോഫിന്റെ ബ്ലോഗില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും ലോകമെങ്ങുമുള്ള അച്ചടിപ്പത്രങ്ങള്‍ പുന:പ്രസിദ്ധീകരിക്കുന്ന കോളത്തിലൂടെ ക്രിസ്റ്റോഫ് അഭ്യര്‍ത്ഥിക്കുന്നു (നോക്കൂ ബ്ലോഗും പ്രിന്റും കൈ കോര്‍ക്കുന്നത്. കോര്‍ക്കണമെന്ന് നിര്‍ബന്ധമാണേല്‍ കൈ കോര്‍ക്കിന്‍ മനുഷ്യമ്മാരേ, കൊമ്പ് വേട്ടക്കാര് കൊണ്ടുപോയി ചുവരില്‍ വെയ്ക്കും).

ജനാധിപത്യം ലോകമെങ്ങും വ്യാപിക്കും ഇല്ലെങ്കില്‍ വ്യാപിപ്പിക്കും എന്ന് അമേരിക്ക തന്നെ വീമ്പിളക്കുന്ന ഒരു കാലഘട്ടത്തില്‍ത്തന്നെ, ലോകമെങ്ങുനിന്നുമുള്ള കാറ്റുകളെ ഡൈനാസ്റ്റി മണക്കുന്നതിന്റെ വിധിവൈപരീത്യത്തെപ്പറ്റിയാണ് ഈ ബ്ലോഗില്‍ എഴുതിയിരുന്നത്. ഇതിങ്ങനെ ഞാന്‍ തന്നെ പറയേണ്ടി വരുന്നത് ഒരു പരമബോറന്‍ ഏര്‍പ്പാടാണെന്ന് അറിയാതെയല്ല. എങ്കിലും പറയാതെ വയ്യ. കാരണം 'മുലയെന്നു കേള്‍ക്കുമ്പോള്‍' എന്നൊരു പോസ്റ്റിട്ടപ്പോള്‍, അതിനു മുമ്പോ പിമ്പോ സീരിയസ്സായി എന്തെങ്കിലും എഴുതാന്‍ ശ്രമിച്ചപ്പോഴൊന്നും ഒരിക്കലും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ലാത്ത ഒന്നു രണ്ട് അതിഗൌരവക്കാര്‍ അവരുടെ പുരികങ്ങള്‍ ഉയര്‍ത്തിക്കാ‍ട്ടാന്‍ കമന്റ് ഗാലറിയില്‍ വന്നുപോവുകയുണ്ടായി.. അവര്‍ ഈ കുറിപ്പ് വായിക്കുമെന്ന് എനിക്കൊരു പ്രതീക്ഷയുമില്ല. എങ്കിലും അവരുടെ കമന്റുകള്‍ വായിച്ചതോര്‍മിക്കുന്ന ആരാനുമുണ്ടെങ്കില്‍ അവരുടെ നേര്‍ക്കുള്ളതാണ് ഈ ആത്മപ്രശംസ. എനിക്ക് മാപ്പു തരണം - അന്നത്തെയാ പോസ്റ്റിനും കമന്റുകള്‍ക്കും അതെല്ലാം ഒടുവില്‍ ഏകപക്ഷീയമായി ഡിലീറ്റിയതിനുമല്ല - ഈ ആത്മപ്രശംസയ്ക്ക്.

ഒരു ഞരമ്പുപേഷ്യന്റിനെ അയാളുടെ രോഗത്തിന്റെ പേരില്‍ പരിഹസിയ്ക്കുന്നവര്‍ക്ക് അയാള്‍ ഗൌരവമായി എന്തെങ്കിലും പറയാന്‍ ശ്രമിക്കുമ്പോള്‍ ഇമ്പേഷ്യന്റായെങ്കിലും ഒന്നു വന്ന് അവരുടെ കേള്‍വി രേഖപ്പെടുത്തുകയെങ്കിലും ചെയ്യേണ്ട ചുമതലയുണ്ട്.

യെരുശലേം പുത്രിമാരേ, നിങ്ങളങ്ങോരെ കണ്ടെങ്കില്‍ ഇവിടെ ഇങ്ങനെയും ചിലത് സംഭവിക്കുന്നുണ്ടെന്ന് അങ്ങേരോട് അറിയിക്കേണം എന്നു ഞാന്‍ നിങ്ങളോടു ആണയിടുന്നു.

Monday, January 28, 2008

ഡൈനാസ്റ്റി മണക്കുന്നല്ലോ കാറ്റേ...


ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്തിനെ ജനാധിപത്യത്തിലേയ്ക്ക് ജ്ഞാനസ്നാനം ചെയ്ത മഹതിയും ആധുനിക ജനാധിപത്യത്തിന്റെ വളര്‍ത്തമ്മയുമായ ബ്രിട്ടന്‍ എന്തിനാണ് ഒരു രാജകുടുംബത്തെ തലയില്‍ ചുമക്കുന്നത്? അതിനവര്‍ക്ക് ദിവസം എത്രായിരം പൌണ്ട് ചെലവ് വരും? ഇതിങ്ങനെ എത്രകാലം തുടരും? എം. മുകുന്ദന്‍ എഴുതിയ അസ്തിക്കുപിടിക്കുന്ന നോവലുകള്‍ വായിച്ച് സങ്കല്‍പ്പ ഭാംഗ് വിമാനങ്ങളിലേറി നടന്ന എട്ടാംക്ലാസ് കാലം മുതല്‍ക്കു തന്നെ സ്വയം ചോദിച്ചിരുന്ന ചോദ്യങ്ങളാണിതൊക്കെ. അതെ, എന്തുതന്നെയായാലും, ഒരുപാട് പേരുദോഷമുണ്ടാക്കിയ ആളാണെങ്കിലും, ചാള്‍സ് തന്നെ അടുത്ത രാജാവാകും, പലയിടത്തായി കിടക്കുന്ന, ഇനിയും റിപ്പബ്ലിക്കായിട്ടില്ലാത്ത, കാനഡയും ഓസ്ട്രേലിയയും പോലുള്ള പഴയ കോളനിരാജ്യങ്ങളുടെ ഉടയതമ്പുരനാകും.

ഇപ്പോള്‍, 41 വയസ്സനായപ്പോളാണ്, ആ ചോദ്യങ്ങളുടെയെല്ലം ഉത്തരങ്ങള്‍ മണത്തു തുടങ്ങുന്നത്. ചക്രവര്‍ത്തിമാരെയും രാജാക്കന്മാരെയുമെല്ലാം ആരാധിക്കുന്നതും അനുസരിക്കുന്നതും മനുഷ്യസ്വഭാവമാണ് എന്നതാണ് ഒരുത്തരം. സിംഹാസനം, കിരീടം, ചെങ്കോല്‍ ഇവയൊന്നുമില്ലെങ്കിലും ജനം അവരുടെ മനസ്സില്‍ത്തന്നെ ചിലരെ അരിയിട്ടുവാഴ്ച നടത്തി രാജാക്കളും രാജ്ഞിമാരുമെല്ലാമായി അവരോധിച്ചുകളയും. ഇല്ലെങ്കില്‍ സോണിയ ഫിനോമേനോനെ എങ്ങനെ വിശദീകരിക്കും? ഇറ്റലിയിലെ ഏതോ കിന്റഗാര്‍ട്ടനില്‍ മാഡം പഠിച്ചുകൊണ്ടിരുന്നപ്പോള്‍ തൃശൂരെ സീതാറാം മില്ലിലെ തൊഴിലാളിനേതാവായി നടന്ന് കോണ്‍ഗ്രസ്സിനുവേണ്ടി കെ. ഫോര്‍ കരിങ്കാലി എന്ന എക്സ്പാന്‍ഷന്‍ ഏറ്റുവാങ്ങിയ നമ്മുടെ ലീഡറിപ്പോള്‍ മാഡത്തിന്റെ ഒരപ്പോയിന്റ്മെന്റ് കിട്ടാന്‍ വേണ്ടി കാത്തുകിടക്കുന്നു. നാളെ രാഹുല്‍ജി എന്ന പ്രധാനമന്ത്രിയെ 'കിടുകിടെ വിറപ്പിച്ച്' നമ്മുടെ സഖാവ് കാരറ്റ് ഫാബ്ഇന്ത്യാകമ്മ്യൂണിസത്തില്‍ പുതിയ അദ്ധ്യായം രചിക്കും.

ജനാധിപത്യത്തിലേയ്ക്കു വന്ന നാട്ടുരാജ്യങ്ങള്‍ വീണ്ടും ഇതുപോലത്തെ വംശാധിപത്യത്തിലേയ്ക്ക് നീങ്ങുമോ? ഒരു റീക്യാപ്പ്: സഖാവ് കാസ്ട്രോവിന് വയ്യാതായപ്പോള്‍ ഇടക്കാല ഭരണം നടത്തിയത് സഹോദരന്‍. സഖാവ് യൂഗോ ഷാവേസിന്റെ വിദ്യാഭ്യാസമന്ത്രി ആര്? അവിടത്തെ ഏതെങ്കിലും മുണ്ടശ്ശേരി? പേരിനൊരു മുണ്ടെങ്കിലും ഉടുത്ത എം. എ. ബോബി? അല്ല, അല്ല. അത് അങ്ങോരുടെ അനിയന്‍ അഡാന്‍ ഷാവേസ്. 1948 മുതല്‍ 72 വരെ വടക്കന്‍ കൊറിയയുടെ പ്രധാനമന്ത്രിയും 72 മുതല്‍ 94 പ്രസിഡന്റുമായി കമ്മൂണിസ്റ്റുകാരുടെ പേര് നാറ്റിച്ച സഖാവ് കിം ഇല്‍ സുങ്ങിന് പിന്നാലെ വന്നത് മകന്‍ കിംഗ് ജോങ് ഇല്‍. അവിടെ ഇതുവരെ വേറൊരാള്‍ പച്ച തൊട്ടിട്ടില്ല. ആകെ മൊത്തം ടോട്ടല്‍ കൊല്ലം എത്രയായെന്നാ?

ജനാധിപത്യം കയറ്റുമതി ചെയ്യാന്‍ പെടാപ്പാട് പെടുന്ന അമേരിക്കയുടെ കാര്യമോ - അച്ഛമ്പുഷ് മോമ്പുഷ്, ചേട്ടന്‍ ക്ലിന്റന്‍ ചേച്ചി ക്ലിന്റി. 2057  വരെ നീളുന്ന ഒരു ബുഷ്ക്ലിന്റെ ഡൈനാസ്റ്റി ലവമ്മാരു പ്ലാൻ ചെയ്തു കഴിഞ്ഞത്രെ. ദാണ്ടെ, ലിവടെ നോക്കിയാട്ടെ. (ചുമ്മാതാണോ നാലുവര്‍ഷഏകാധിപത്യം എന്ന് അമേരിക്കയെ ചോംസ്കി വിളിച്ചത്; അവര് കയറ്റുമതി ചെയ്യാന്‍ ശ്രമിക്കുന്ന ഡെമോക്രസിയെ ഇമ്പീരിയല്‍ ഡെമോക്രസിയെന്നും). ബംഗ്ലാദേശിലേയും ശ്രീലങ്കയിലേയും പാക്കിസ്ഥാനിലെയും ഫിലിപ്പീന്‍സിലെയുമെല്ലാം മക്കള്‍-വിധവാ രാഷ്ട്രീയത്തിന്റെ കാര്യം പറയാനുണ്ടോ?

ചുരുങ്ങിപ്പറഞ്ഞാല്‍ ചാതുര്‍വര്‍ണ്യം നിലനില്‍ക്കും. ഡോക്ടറുടെ മകന്‍ ഡോക്ടറാവും. തോട്ടിയുടെ മകന്‍ തോട്ടിയും. തോട്ടിയെപ്പിടിച്ച് നേതാവാക്കിയാല്‍ അയാള് തോട്ടികളെ ഉദ്ധരിക്കുകയൊന്നുമില്ല. അയാള് മതം മാറും. തോട്ടിമതം മാറുമെന്നര്‍ത്ഥം. പിന്നെ ആ ഭാഗത്തോട്ട് തിരിഞ്ഞുനോക്കുകയില്ല. അതാണ് അധികാരത്തിന്റെ ലഹരി.

രാഷ്ട്രീയത്തിൽ കുടുംബാധിപത്യം വരേണ്ടത് ആരുടെ ആവശ്യമാണ് - മേശയുടെ അപ്പുറത്തെ സൈഡിലിരിക്കുന്ന ബിസിനസ്സുകാരുടെ. അച്ഛന് കൊടുത്ത കൈക്കൂലി അച്ഛന്റെ കാലശേഷവും ഫലമുണ്ടാക്കണമെങ്കിൽ കസേരയിൽ മകൻ/ൾ വേണ്ടായോ? അതുപോലെ തിരിച്ചും - കൈക്കൂലിയായി വാങ്ങിയ പണം അവിടേം ഇവിടേം നിക്ഷേപിക്കും ഈ രാഷ്ട്രീയക്കാർ. അങ്ങനെയിരിക്കെ പെട്ടെന്ന് ചത്തുപോയാൽ മകനൊരു പൊസിഷനിൽ ഉണ്ടെങ്കിലല്ലേ അത് തിരിച്ചു കിട്ടൂ?

പൊതുവിൽ ഇടതുപക്ഷത്താണ് മക്കൾരാഷ്ട്രീയം കുറവ്. കാരണം ഇടതുപക്ഷ രാഷ്ട്രീയം ഇന്നും ഏറിയും കുറഞ്ഞും ത്യാഗത്തിന്റെ രാഷ്ട്രീയം തന്നെ. വീട്ടുകാർക്ക് തലമുറകളോളം ഇരുന്നുണ്ണാനുള്ള പണമുണ്ടാക്കുന്നതു പോയിട്ട് വീട്ടിലിരിക്കാൻ പോലും നേരമില്ലാത്ത കാലുവെന്ത നായ്ക്കളുടെ യഥാർത്ഥ സാമൂഹ്യ പ്രവർത്തനം. അങ്ങനെയുള്ളവരുടെ ഭാര്യമാരും ഭർത്താക്കന്മാരും ഒരിക്കലും മക്കളെ രാഷ്ട്രീയത്തിൽ വിടാൻ സമ്മതിക്കുകയുമില്ല എന്നൊരു വശം കൂടിയുണ്ട്. [കൈക്കൂലിക്കാരായ ചില അപൂർവം ഇടതന്മാർക്ക് അവരുണ്ടാക്കുന്ന പണം അനുഭവിക്കാൻ യോഗമില്ല എന്നും പറയണം. വില കുറഞ്ഞ പോളിസ്റ്റർ മുണ്ടുടുത്ത്, പ്ലാസ്റ്റിക് ചെരിപ്പിട്ട്, ചെറിയ മാരുതിയിൽ നടക്കാനും ചെറിയ വീട്ടിൽ പാർക്കാനുമേ അവർക്ക് സാധിക്കൂ. അല്ലാതെ ഒരിക്കലും ഈ അഴിമതിപ്പണം പുറത്തെടുത്ത് പുട്ടടിക്കാനാവില്ല - ഇമേജിന്റെ ഭാരം!]

അങ്ങനെ ഇതൊക്കെക്കൂടി ഓർക്കുമ്പോൾ ബ്രിട്ടീഷുകാരോട് ആദരവ് തോന്നുന്നു. അവരാണ് രാഷ്ട്രീയത്തിന്റെ അന്തം കണ്ടവര്‍. അവരുടെ ചുവട് പിടിച്ച് സോണിയയെ ഇന്ത്യയുടെ രാജ്ഞിയായി വാഴിക്കണം. ഒരു അലങ്കാരം മാത്രമാക്കണം. മകനെ കിരീടാവകാശിയാക്കണം. പ്രധാനമന്ത്രിസ്ഥാനത്ത് മിടുക്കന്മാര്‍ ഇരിയ്ക്കട്ടെ. അമേരിയ്ക്കന്‍ മോഡലിനെ പണ്ടേ അറബിക്കടലില്‍ എറിഞ്ഞവരാണല്ലോ നമ്മള്‍. നമുക്കെന്തുകൊണ്ട് ബ്രിട്ടീഷ് മോഡലായിക്കൂടാ? സത്തയില്‍ ഇനിയും റിപ്പബ്ലിക്കായിട്ടില്ലാത്ത നമ്മള്‍ക്ക്? വേറൊരു വഴിയുമില്ലെങ്കില്‍ ‘ഡൈനാസ്റ്റി മണക്കുന്നല്ലോ കാറ്റേ’ എന്ന പാട്ട് പണ്ട് യേശുദാസും നസീറുങ്കൂടിപ്പാടിയ പോലെ സന്തോഷമായിത്തന്നെ പാടുന്നതല്ലേ ബുദ്ധി?
Related Posts with Thumbnails