Showing posts with label പരിസ്ഥിതി. Show all posts
Showing posts with label പരിസ്ഥിതി. Show all posts

Thursday, September 1, 2011

ചെമ്മീന്‍, നെല്ല്, മീന്‍, വളര്‍ത്തുമൃഗങ്ങള്‍... [സിനിമകളല്ല]



മാല്യങ്കര എസ്എന്‍എം, മഹാരാജാസ് ഈവനിംഗ്, മഹാരാജാസ് എന്നീ 3 കോളേജുകളില്‍ സലിംകുമാര്‍ എന്റെ ജൂനിയറായിരുന്നു. അയല്‍നാട്ടുകാരനുമാണ്. എങ്കിലും അക്കാലത്ത് സലിമിനെ പരിചയമില്ലായിരുന്നു. സിനിമാനടനായ സലിംകുമാറിനെ പരിചയപ്പെടുന്നത് അഞ്ചാറ് കൊല്ലം മുമ്പാണ് - ദുബായില്‍വെച്ച്. പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ മറ്റൊരു പൊതുസത്യം കൂടി വെളിപ്പെട്ടു - മഹാരാജാസിലെ പ്രിന്‍സിപ്പലായി റിട്ടയര്‍ ചെയ്ത എന്റെ നാട്ടുകാരന്‍ പ്രൊഫ. കെ. എന്‍. ഭരതന്‍. 

വ്യത്യസ്തകാലങ്ങളിലാണെങ്കിലും സാറിന്റെ ഏറ്റവുമടുത്ത ശിഷ്യരായിരുന്നു ഞങ്ങള്‍.

(വിദ്യാര്‍ത്ഥികള്‍ എന്നു പറഞ്ഞുകൂടാ - സലിമിനെ സാറ് പഠിപ്പിച്ചിട്ടില്ല. സാറ് പൊളിറ്റിക്‌സായിരുന്നു. സലിം ബീഏയ്ക്ക് മലയാളവും. പക്ഷേ സാറ് കാരണമാണ് മഹാരാജാസില്‍ അഡ്മിഷന്‍ കിട്ടിയതെന്നും അത് ജീവിതത്തില്‍ വഴിത്തിരിവായെന്നും സലിം പലയിടത്തും എഴുതിയിരുന്നു. പ്രീഡിഗ്രിക്ക് ഫസ്റ്റ് ഗ്രൂപ്പ് പഠിച്ച് പിന്നെ ബീയേക്ക് ചേരാന്‍ മോഹിച്ചപ്പോള്‍ ഈവനിംഗ് കോളേജിലേ കിട്ടുകയുള്ളു എന്ന തന്ത്രം എനിക്കു പറഞ്ഞു തന്നതും സാറ് തന്നെ)

സലിമിനെ മനോരമയുടെ സമ്പാദ്യം എന്ന മാസികയ്ക്കായി ഇന്റര്‍വ്യൂ ചെയ്ത് എഴുതിയ ലേഖനം:

താന്‍ ആരംഭിക്കുന്ന പുതിയ ബിസിനസ്സിന്റെ കാര്യം ചോദിച്ചാലും സലിംകുമാര്‍ സിനിമയെത്തന്നെ കൂട്ടുപിടിക്കുന്നു. 'അലങ്കാരമത്സ്യക്കൃഷിയും നമ്മുടെ സിനിമപോലെത്തന്നെയാണ്, അവിടെയും രണ്‍ട് സൂപ്പര്‍സ്റ്റാര്‍സേ ഉള്ളൂ, ബാക്കിയെല്ലാവരും വരും പോകും'.


ഗോള്‍ഡ് ഫിഷ്, ഗപ്പി എന്നിവയെയാണ് അലങ്കാരമത്സ്യങ്ങളുടെ കൂട്ടത്തിലെ സൂപ്പര്‍താരങ്ങളെന്ന് സലിംകുമാര്‍ വിശേഷിപ്പിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുടയ്ക്കടുത്ത ആനന്ദപുരത്ത് 50 ക്ഷത്തോളം രൂപ ചെലവിട്ട് 9 ഏക്കര്‍ സ്ഥലത്ത് സലിംകുമാര്‍ സ്ഥാപിക്കുന്ന അലങ്കാരമത്സ്യക്കൃഷി ഫാം നാലഞ്ച് മാസത്തിനുള്ളില്‍ ബിസിനസ്സിന് സജ്ജമാകും. സലിംകുമാറിന്റെയും ഭാര്യ സുനിതയുടേയും ഏറെക്കാലത്തെ സ്വപ്നങ്ങളുടേയും കഠിനാധ്വാനത്തിന്റെയും സാക്ഷാത്കാരമാണ് ഈ അലങ്കാരമത്സ്യക്കൃഷി ഫാം. ഇതിനു മുന്നോടിയായി വടക്കന്‍ പറവൂരിനടുത്ത നീണ്‍ടൂരിലെ
ലാഫിംഗ് വില്ല എന്ന വീടിനോടു ചേര്‍ന്നു തന്നെ ഒരു ഫാം തുടങ്ങിയതും പനങ്ങാട് ഫിഷറീസ് കോളേജില്‍ ഭാര്യ സുനിതയെ ഈയിടെ പരിശീലനത്തിനു വിട്ടതുമെല്ലാം ആ തയ്യാറെടുപ്പുകളുടെ ഒരു ഭാഗം മാത്രം.

എന്നാല്‍, കയ്യില്‍ കുറച്ച് പണമായപ്പോള്‍ പുസ്തകം നോക്കിപ്പഠിച്ച് ആരംഭിക്കാന്‍ പോകുന്ന പരിപാടിയല്ല സലിംകുമാറിന് ഈ അലങ്കാരമത്സ്യക്കൃഷി. സിനിമയില്‍ വരും മുമ്പ് മിമിക്രിയുമായി നടന്നിരുന്ന കാലത്തും സലിംകുമാര്‍ അലങ്കാരമത്സ്യങ്ങളെ വളര്‍ത്തിയിരുന്നു.
'ഒരു കാലത്ത് മുപ്പത് ജോഡി ഓസ്‌ക്കര്‍ണക്കുഞ്ഞുങ്ങള്‍ വരെ വളര്‍ത്തിയിരുന്നു. ജോഡിയ്ക്ക്1000 രൂപയായിരുന്നു അന്നു തന്നെ ഓസ്‌ക്കര്‍ണയുടെ മാര്‍ക്കറ്റ് വില. അത്ര നല്ല മത്സ്യങ്ങളെ പിന്നീട് കിട്ടിയിട്ടില്ല'.

ഇത്തരം അനുഭവസമ്പത്തും അലങ്കാരമത്സ്യങ്ങളുടെ വര്‍ധിച്ചു വരുന്ന
ഡിമാന്‍ഡ്‌സാധ്യതകളുമാണ് വന്‍തോതില്‍ ഒരു ഫാം തുടങ്ങാന്‍ സലിമിന് പ്രേരണയായത്. കേരളത്തില്‍ അലങ്കാരമത്സ്യങ്ങള്‍ക്ക് വന്‍ഡിമാന്‍ഡാണെന്നാണ് സലിംകുമാറിന്റെ വിലയിരുത്തല്‍. 'ഇതിന്റെ പത്തു ശതമാനത്തിനടുത്തു മാത്രമേ ഇപ്പോള്‍ കേരളത്തിലെ ബ്രീഡിംഗ് ഫാമുകളില്‍ നിന്ന് ലഭിക്കുന്നുള്ളു. മുംബൈ തുടങ്ങിയ വന്‍നഗരങ്ങളില്‍ നിന്നാണ്
കേരളത്തിലേയ്ക്ക് ഇപ്പോഴും അലങ്കാരമത്സ്യങ്ങളെത്തുന്നത്.

'വീടിനോട് ചേര്‍ന്ന് ആരംഭിച്ച ഫാമിന് 15 ലക്ഷം രൂപ ചെലവായി. അതില്‍ത്തന്നെ 7 ലക്ഷം രൂപ ഗവണ്‍മെന്റ് സബ്‌സിഡി കിട്ടി. സബ്‌സിഡി കൈക്കലാക്കാനുള്ള നാമമാത്രമായ തട്ടിപ്പുപരിപാടിയല്ല ഞങ്ങളുടേതെന്ന് ബോധ്യമായ ശേഷമാണ് സബ്‌സിഡി തന്നത്.

ഇക്കാര്യത്തില്‍ എനിക്കുള്ള താല്‍പ്പര്യവും അറിവും അങ്ങനെ പരക്കെ അറിവുള്ളതാണ്. എന്നിട്ടും സിനിമയില്‍ ചാന്‍സ് ചോദിച്ചും ഡീല്‍-ഓര്‍-നോഡീലില്‍ പങ്കെടുക്കാനുള്ള ശിപാര്‍ശക്കുമൊക്കെ മാത്രമേ ഇവിടെ ആരെങ്കിലും വരാറുള്ളൂ, അലങ്കാരമത്സ്യക്കൃഷിയെപ്പറ്റിയൊക്കെ ചോദിച്ചറിഞ്ഞ്, അങ്ങനെ ഒരു ഫാമൊക്കെ ആരംഭിച്ച് ജോലി ചെയ്തു ജീവിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല', ഇതു പറയുമ്പോള്‍ സലിംകുമാറിന്റെ മുഖത്ത് ചിരിയില്ല.

ഞങ്ങളുടെ ഒരു ദുബായ് സംഗമം

സിനിമയിലെ തിരക്കിനോടൊപ്പം ദേശീയ, സംസ്ഥാന അവാര്‍ഡുകളും കൂടിയായപ്പോള്‍ സ്വീകരണത്തിരക്കും വര്‍ധിച്ചിരിക്കുന്നു. അതുകൊണ്‍ട് ഭാര്യയ്ക്കാണിപ്പോള്‍ അലങ്കാരമത്സ്യക്കൃഷി പദ്ധതിയുടെ പ്രധാന ഉത്തരവാദിത്തം. മണി മാനേജ്‌മെന്റില്‍ ഭാര്യ എങ്ങനെ എന്നു ചോദിക്കുമ്പോള്‍ മോശമില്ല എന്നാണ് സലിംകുമാറിന്റെ ഉത്തരം. എ പ്ലസ്
കൊടുക്കാനാവില്ലെങ്കിലും എ കൊടുക്കാമെന്ന്.

ഇഷ്ടികക്കളങ്ങള്‍ കച്ചവടം മതിയാക്കിപ്പോയ ആനന്ദപുരത്തെ വെള്ളംകെട്ടിയ പാടങ്ങളിലാരംഭിക്കുന്ന അലങ്കാരമത്സ്യ ബിസിനസ് അധികം വൈകാതെ തന്നെ ലാഭത്തിലെത്തിക്കാമെന്നാണ് സലിംകുമാറിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇതിനു മുമ്പ് നടത്തിയ നിക്ഷേപങ്ങളില്‍ താന്‍ നഷ്ടം വരുത്തിയതു സമ്മതിക്കാന്‍ സലിംകുമാറിന് മടിയില്ല.

മീനാറു മാസം, നെല്ലാറു മാസം

'ബിസിനസ് നടത്താനുള്ള സാമര്‍ത്ഥ്യമുള്ളയാളല്ല ഞാന്‍. എങ്കിലും ചില കാര്യങ്ങളോട് പാഷനാണ്്. അതാണ് സിനിമയില്‍ വന്ന് അധികം വൈകാതെ, 12 വര്‍ഷം മുമ്പ് ഇവിടെ അടുത്തുള്ള ഏഴിക്കരയില്‍ 12 ഏക്കര്‍ പൊക്കാളിപ്പാടം വാങ്ങിയത്. പറവൂര്‍ഭാഷയില്‍പ്പറഞ്ഞാല്‍ ചെമ്മീന്‍കെട്ട്. 6 മാസം നെല്‍ക്കൃഷി, 6 മാസം ചെമ്മീന്‍കൃഷി - ഇതാണ് പൊക്കാളിക്കൃഷിയുടെ രീതി. സംഗതി നഷ്ടമാണ്. എന്നാലും നടത്തി'ക്കു'ണ്‍ടുപോകുന്നു. ഇപ്പൊ തൊഴിലുറപ്പു പദ്ധതിയുള്ളതിനാല്‍ പണിയ്ക്ക് ആളെ കിട്ടുന്നു'.
വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ - കായല്‍പ്പാടങ്ങളിലും മറ്റും - കൃഷി ചെയ്യുന്ന സവിശേഷ നെല്ലിനമാണ് പൊക്കാളി. ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ മാത്രമാണ് പൊക്കാളിക്കൃഷിയുള്ളത്. ഒരാളോളം പൊക്കത്തില്‍ ആളി വളര്‍ന്നു
നില്‍ക്കുന്നതുകൊാണ് ഈ പേരു കിട്ടിയത്. അമ്ലത ചെറുക്കാനും വെള്ളപ്പൊക്കവും വെള്ളക്കെട്ടും അതിജീവിക്കാനും കഴിവുള്ള പൊക്കാളിയുടെ ചോറിന് സ്വാദേറും. പോഷകഗുണവും കൂടുതലാണ് എന്നാണ് വിശ്വാസം. ഇതിനെല്ലാമുപരി ജൈവവളം പോലും ഉപയോഗിക്കാതെയാണ് പൊക്കാളിക്കൃഷി നടത്തുന്നത് എന്ന പ്രധാന സവിശേഷത്. നെല്‍ക്കൃഷിയുടെ അവശിഷ്ടങ്ങളാണ് പിന്നത്തെ ആറുമാസം ചെമ്മീന്റെ തീറ്റ. അതുകഴിഞ്ഞാലുള്ള ആറുമാസം ചെമ്മീനുകളുടെ അവശിഷ്ടമാണ് നെല്ലിന് വളമാകുന്നത്. തീര്‍ത്തും പ്രകൃതിയോടിണങ്ങുന്ന കൃഷിരീതി.

'എന്‍ഡോസള്‍ഫാനെ എതിര്‍ക്കുന്നവരൊന്നും എന്താണ് പൊക്കാളിയെ അനുകൂലിയ്ക്കാന്‍ വരാത്തത്? എതിര്‍സമരങ്ങള്‍ മാത്രമല്ല അനുകൂലസമരങ്ങളും ആവശ്യമില്ലേ? ജൈവവളം പോലും
ഉപയോഗിക്കാത്ത ഈ രീതി ഒരു മഹാസംഭവമല്ലേ?' അതീവ ഗൗരവത്തോടെ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത് ലളിതസുന്ദരമായ തമാശകളാല്‍ ജനലക്ഷങ്ങളെ ചിരിപ്പിക്കുന്ന ഒരാളാണെന്ന് വിശ്വസിക്കാന്‍ പ്രയാസം.

പക്ഷിപ്പനിയില്‍ നിന്ന് സിനിമ രക്ഷിച്ചു

ഇപ്പോഴുമുള്ള പൊക്കാളിക്കൃഷിക്കു പിന്നാലെ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പാലക്കാട് ജില്ലയിലെ ഒഴലപ്പതിയില്‍ 7 ഏക്കര്‍ ഭൂമി വാങ്ങി തക്കാളി
തുടങ്ങിയ പച്ചക്കറികള്‍ കൃഷി ചെയ്യുന്ന ഒരു സംരംഭത്തിനും സലിംകുമാര്‍ തുടക്കമിട്ടിരുന്നു. സ്ഥലവിലയിലെ കുറവു നോക്കിയാണ് തമിഴ്‌നാട് അതിര്‍ത്തിയോളം പോയത്. പക്ഷേ നേരിട്ടുള്ള മേല്‍നോട്ടമില്ലെങ്കില്‍ ഇത്തരം ഒരു പരിപാടിയും ശരിയാകില്ലെന്നു പഠിച്ചപ്പോഴേയ്ക്കും വൈകിപ്പോയിരുന്നു. 'പിന്നെ പച്ചക്കറിക്കൃഷിയിലൊക്കെ കൂടുതല്‍
ലാഭമുാക്കുന്നത് മേലനങ്ങാത്ത ഇടത്തട്ടുകാരാണ'്. അങ്ങനെ അത് നഷ്ടത്തില്‍ കലാശിച്ചു. പിന്നീട് അതേ സ്ഥലത്തു തന്നെ കോഴിക്കൃഷി നോക്കി.

മണ്ണുത്തിയിലെ കാര്‍ഷിക സര്‍വകലാശാലയില്‍ പോയി സെക്കന്റ് ഹാന്‍ഡ് ഹാച്ചറി 25,000 രൂപയ്ക്ക് ലേലത്തില്‍ വാങ്ങിയായിരുന്നു തുടക്കം. ഭാര്യ നേരിട്ടാണ് ലേലത്തില്‍ പങ്കെടുത്തത്. സ്ഥിരമായി ലേലത്തില്‍ പങ്കെടുക്കുന്ന സംഘങ്ങളുടെ ഭീഷണിയുായി. ചുളുവിലയ്ക്ക് ലേലത്തില്‍ വാങ്ങി വലിയ വിലയ്ക്ക് മറിച്ചു വില്‍ക്കുന്ന മാഫിയകള്‍. എന്തായാലും വിട്ടുകൊടുത്തില്ല.
ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് ഫോണ്‍ വിളിച്ച് ധൈര്യം കൊടുത്തു സലിംകുമാര്‍.

'മുട്ടയൊന്നിന് 7 രൂപ വിലയില്‍ 40000 മുട്ട വാങ്ങി വിരിയാന്‍ വെച്ചു. 21 ദിവസമാണ് കണക്ക്. ആദ്യ ബാച്ച് വിരിഞ്ഞിറങ്ങിയപ്പോള്‍ത്തന്നെ പക്ഷിപ്പനി പൊട്ടിവീണു. വിരിഞ്ഞ കുഞ്ഞിന്റെ വില 2 രൂപയില്‍ താഴെ. ആ വിലയിലും ആരും വാങ്ങാനെത്തിയതുമില്ല. കുറേയധികം കുഞ്ഞുങ്ങളെ കൂട്ടമായി തീവെച്ച് നശിപ്പിക്കേി വന്നു. ധനനഷ്ടത്തേക്കാളുപരിയായി ഇത്
വലിയ മനപ്രയാസമുാക്കി. സിനിമ ഇല്ലായിരുന്നെങ്കില്‍ ആ നഷ്ടം കാരണം ആത്മഹത്യ ചെയ്യുമായിരുന്നു എന്നതാണ് സത്യം'.

കോഴിക്കൃഷിക്കൊപ്പം കാട, ഏഴോളംവര്‍ഗങ്ങളിലുള്ള നാല്‍പ്പതോളം ആടുകള്‍, എന്നിവയും ഈ ഫാമിന്റെ ഭാഗമായിരുന്നു. അങ്ങനെ നഷ്ടത്തേത്തുടര്‍ന്ന് കോഴിക്കൃഷിയും ഉപേക്ഷിച്ചു. ഈയടുത്താണ് ആ ഭൂമി വിറ്റത്. ഇതല്ലാതെ മറ്റ് ഒരു നിക്ഷേപവും നടത്തിയിട്ടില്ല. എറണാകുളത്ത് ഫ്‌ളാറ്റില്ല. (മനോഹരമായി രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ചിരിക്കുന്ന ലാഫിംഗ് വില്ല എന്ന വീടു പോലും സ്വന്തം നാട്ടില്‍ത്തന്നെ, അതും മെയിന്‍ റോഡില്‍ നിന്ന് കുറച്ച് അകത്തേയ്ക്കു മാറിയാണ് പണിതുയര്‍ത്തിയിരിക്കുന്നത്). മ്യൂച്വല്‍ ഫിലോ ഷെയറിലോ നിക്ഷേപങ്ങളുമില്ല. ഒന്നു രണ്‍ട ് എല്‍ഐസി പോളിസികളാണ് പിന്നെയുള്ളത്.

300 രൂപയുടെ ഷര്‍ട്ട്

ഇപ്പോഴും 300-400 രൂപയ്ക്കു മേല്‍ വിലയുള്ളൊരു ഷര്‍ട്ട് സലിംകുമാര്‍ വാങ്ങാറില്ല. അത് ധരിക്കാന്‍ കഴിയാത്തതു തന്നെ കാരണം. വില കൂടിയ ഷര്‍ട്ടുകളിട്ടാല്‍ ശരീരം ചൊറിയുന്നപോലെ തോന്നും. കയര്‍വ്യാപാരിയായിരുന്ന അച്ഛന്റെ ബിസിനസ് തകര്‍ന്ന് അമ്മ
കയറുപിരിക്കാന്‍ പോയ ഹൈസ്‌ക്കൂള്‍ക്കാലത്ത് ആകെ ഒരു ഷര്‍ട്ടായിരുന്നു
സലിംകുമാറിനുണ്‍ടായിരുന്നത്. 'അന്നു പഠിച്ച ദാരിദ്ര്യത്തിന്റെ പാഠങ്ങള്‍ മറക്കുന്നതെങ്ങനെ?' ഷോപ്പിംഗ് രീതികളെപ്പറ്റി ചോദിക്കുമ്പോള്‍ ഇതാണ് സലിംകുമാറിന്റെ മറുചോദ്യം.


ഈയിടെ 2000 രൂപ വിലയുള്ള ഒരു ടീഷര്‍ട്ട് സമ്മാനമായി കിട്ടിയപ്പോള്‍ അത് മൂത്തമകന്‍ ചന്തുവിന് കൊടുക്കുകയാണ് ചെയ്തത്. ഉപദേശത്തിന്റെയൊന്നും ആവശ്യമില്ലാതെ തന്നെ, മക്കള്‍ ധൂര്‍ത്തില്ലാതെ വളരുന്നു. അടുത്തിടെ സകുടുംബം ദുബായില്‍പ്പോയപ്പോള്‍ മൂത്ത മകന്‍ ആരോമലിന് സ്‌കേറ്റിംഗ് ഷൂസ് വാങ്ങണമെന്ന് ആഗ്രഹമായി. പ്രൈസ് ടാഗ് നോക്കിയപ്പോള്‍ വില 5000 ഇന്ത്യന്‍ രൂപയ്ക്കടുത്ത്. പണക്കാരാനായ അച്ഛന്‍ നിര്‍ബന്ധിച്ചിട്ടും ആരോമല്‍ അത് വാങ്ങിയില്ല. (ലാഫിംഗ് വില്ലയില്‍ മക്കളുടെ വക കോഴിവളര്‍ത്തലുണ്‍ട്. മുട്ട കാശു കൊടുത്ത് വാങ്ങാറില്ല. നാല് വളര്‍ത്തുനായ്ക്കളുമുണ്‍ട് - രണ്‍ട് പഗ്, പിന്നെ ഒരു റോഡ് വീലറും ഒരു സെന്റ് ബെര്‍നാഡും).

ഏത് നാട്ടിലെ ഏത് ഹോട്ടലിലെ ഏത് വിഭവത്തിനാണ് പേഴ്‌സ് തുറക്കുക എന്നു ചോദിക്കുമ്പോള്‍ നാടോടിയായ ഈ മഹാനടന്‍ ഉപ്പും മുളകും ചുവന്നുള്ളിയും വെളിച്ചെണ്ണയും ചേര്‍ത്ത് ദാരിദ്ര്യത്തിന്റെ കാലത്ത് അമ്മയുണ്‍ടാക്കിയിരുന്ന പഴുത്തിക്കുഞ്ഞിന്റെ സ്വാദു മാത്രം ഓര്‍ക്കുന്നു. തീരെ ചെറിയ ഒരു നാടന്‍മത്സ്യം. വാണിജ്യമൂല്യം ഇല്ലാത്തതിനാല്‍ വാങ്ങാന്‍ കിട്ടാത്തത്.

മീനിനോടുള്ള ഈ ബന്ധം പക്ഷേ പ്രസിദ്ധമായ കോമഡിസീനുകളിലൂടെ സലിംകുമാറിന്റെ വാണിജ്യമൂല്യം കൂട്ടുന്നതില്‍ ചെറിയതല്ലാത്ത പങ്കുകള്‍ വഹിച്ചിരിക്കുന്നു. 'മീന്‍ വാങ്ങാന്‍ പോയ അമ്മായിഅച്ഛന്‍ വാഹനാപകടത്തില്‍ മരിച്ചു, ഒടുക്കം ഒണക്കമീന്‍ കൂട്ടി അഡ്ജസ്റ്റു
ചെയ്തു' എന്നതു മുതല്‍ 'ഈ നാട്ടിലൊക്കെ സാമ്പാറില്‍ ഒണക്കച്ചെമ്മീനിടുമോ' എന്ന ചോദ്യം വരെ നീളുന്ന സ്വാദുള്ള തമാശകള്‍.

സലിംകുമാറിന്റെ തന്നെ പരിഹാസം കടമെടുത്തു പറഞ്ഞാല്‍ ക്രിക്കറ്റിനെപ്പറ്റി മാത്രം സംസാരിക്കാന്‍ വായ തുറക്കുന്ന ഒരു കൃഷിമന്ത്രിയുള്ള രാജ്യത്ത് പ്രധാനമായും കൃഷിയോടുള്ള ആത്മാര്‍ത്ഥമായ സ്‌നേഹമാണ് സലിംകുമാറിന്റെ എല്ലാ സമര്‍പ്പണങ്ങളുടേയും അടിസ്ഥാനം. അതാണ് അക്കൂട്ടത്തില്‍ ചെമ്മീനും നെല്ലും സ്വര്‍ണമത്സ്യവുമുള്ളത്, ലോലിപ്പോപ്പും ചോക്ലേറ്റും മാണിക്യക്കല്ലും ഇല്ലാത്തത്.

Friday, December 31, 2010

വിഷസര്‍പ്പങ്ങള്‍ക്ക് വിളക്കു വെയ്ക്കാതിരിക്കുമ്പോള്‍

ഇതായിരുന്നില്ല ആ പാലം എങ്കിലും
തോടിന്റെ അപ്പുറത്താണ് രഘുവിന്റെ വീട് - പട്ടത്ത്. തോടിനു കുറുകെ തെങ്ങുമ്പാലം.സാധാരണ ഒറ്റത്തടിയായിരിക്കും. പാലത്തിന് സമാന്തരമായി ആളുയരത്തില്‍ ഒരു കമ്പിയും വലിച്ചു കെട്ടും. അതില്‍ പിടിച്ചാണ് ബാലന്‍സ് തെറ്റാതെ പാലം കടക്കുന്നത്.എപ്പളോ ഒരിയ്ക്കല്‍ ഇരട്ടത്തടിയുണ്ടായിരുന്നു. ഇടിവെട്ട് അധികമുണ്ടായ ഏതോ തുലാവര്‍ഷക്കാലത്തിന് പിന്നാലെയായിരുന്നെന്നു തോന്നുന്നു അങ്ങനെ ഒരാഢംബരം. അല്ലങ്കില്‍ ആരാ രണ്ടു തടി ഇടുക? തെങ്ങുന്തടിയ്ക്ക് എന്താ വെല എന്നു വിചാരിച്ചിട്ടാ?



ദിവാനായിരുന്ന ഷണ്‍മുഖം ചെട്ടിയുടെ മിടുക്കന്‍ കാലത്ത് വെട്ടിയുണ്ടാക്കിയതാണ് കൊച്ചിയിലെ ഉള്‍നാടന്‍ തോടുകള്‍ എന്ന് കേട്ടിട്ടുണ്ട്. ഒരു തെങ്ങിന്റെ ഉയരത്തേക്കാള്‍ വീതി പല തോടുകള്‍ക്കും ഇല്ല. സുലഭമായ തെങ്ങുകള്‍ കൊണ്ട് പാലമിടാനുള്ള സൌകര്യം കണക്കിലെടുത്തായിരിക്കണം അത്.



സ്കൂളുള്ള ദിവസങ്ങളില്‍ സ്കൂള്‍ വിട്ടു വന്നാല്‍ ഒരിയ്ക്കലും ഒഴിവുദിവസങ്ങളില്‍ പല തവണയും പാലം കടന്ന് ഞങ്ങളിലാരെങ്കിലും അങ്ങോട്ടോ ഇങ്ങോട്ടോ കളിയ്ക്കാനോടും. അങ്ങനെയുള്ള ആ കുട്ടിക്കാലത്തു തന്ന പട്ടത്തെ പറമ്പിലെ രണ്ട് വലിയ സര്‍പ്പക്കാവുകള്‍ പരിചയമായി. അതിലൊരെണ്ണം തോടിനോട് ചേര്‍ന്ന്, ഞങ്ങളുടെ വീടിനോട് വളരെ അടുത്തായിരുന്നു. എന്നും സന്ധ്യയ്ക്ക് വിളക്കുകൊളുത്തി കാട്ടുമ്പോള്‍, അസ്ഥിത്തറയിലും തുളസിത്തറയിലും വിളക്കുവെച്ചു കഴിഞ്ഞാല്‍ തോടിനപ്പുറത്തെ സര്‍പ്പക്കാവ് നോക്കി വിളക്കുയര്‍ത്തിക്കാട്ടി അച്ഛമ്മ വിളിക്കും - സര്‍പ്പത്താമ്മാരേ... ഞങ്ങളുടെ പറമ്പില്‍ സര്‍പ്പക്കാട് ഇല്ലായിരുന്നു.



പട്ടത്തെ പറമ്പില്‍ എവിടെ വേണമെങ്കിലും കളിയ്ക്കാമായിരുന്നു. പക്ഷേ സര്‍പ്പത്തിന്റെയടുത്തേയ്ക്ക് മാത്രം പൊയ്ക്കൂടാ. എന്നാലും ലോകം മുഴുവന്‍ നിശബ്ദമായി മയങ്ങുന്ന ഉച്ചത്തെ ചില രണ്ടേമുക്കാല്‍ നേരങ്ങളില്‍ അതിനടുത്തേയ്ക്ക് ഞങ്ങള്‍ നടന്നുചെന്നു. ഇല്ല, ഒരിയ്ക്കലും ഒരു പാമ്പിനെ കണ്ടിട്ടില്ല. എങ്കിലും രണ്ടാള്‍ ഉയരത്തിലുള്ള വലിയ ചിതല്‍പ്പുറ്റുകളും അപരിചിതമായ മരങ്ങള്‍ കൂട്ടം കൂടി നിന്നുണ്ടാക്കുന്ന കടും പച്ച  ഇരുട്ടും തണുപ്പും മൂലം ബഹുമാനം കലര്‍ന്ന ഒരു ഭയം എപ്പോളും തോന്നിയിരുന്നു. 


സര്‍പ്പത്താമ്മാരെപ്പറ്റി രഘു പല കഥകളും പറഞ്ഞിരുന്നു. അതിലൊരെണ്ണം ഇപ്പോളും 
ഓര്‍മയുണ്ട്‌. സര്‍പ്പത്തിന്‍റെ  നടുവില്‍  വലിയൊരു കറുവമരമുണ്ട്. കറുക എന്നാണ് അന്ന് പറഞ്ഞിരുന്നത്. അതിന്റെ അച്ചടിപ്പേര് ഇലവര്‍ങ്ഗം - cinnamon
- എന്നാണെന്നും കറുവപ്പട്ട എന്നാണ് അതിന്റെ സ്പൈസി തോല്‍ അറിയപ്പെടുന്നതെന്നും പിന്നീട് അറിഞ്ഞത് നാടന്‍വാക്കുകളില്‍ നിന്നും പൊതുമലയാളത്തിലേയ്ക്കുള്ള അധഃപതനമായാണ് കാണുന്നത്. ഇപ്പോള്‍ കറുക എന്നെഴുതാന്‍ ധൈര്യം പോര. അങ്ങനെ എഴുതിയാല്‍ അതേ പേരുള്ള പുല്ലുമായി വായിക്കുന്നവര്‍ കണ്‍ഫ്യൂസ്ഡ് ആകുമോ എന്നു ഭയം. കൊള്ളി, കിഴങ്ങ്, ചീനി, പൂളയെ കപ്പ കപ്പ എന്നു മാത്രം വിളിക്കുന്ന മലയാളിവത്കരണത്തിന്‍റെ ഭാഗമായുണ്ടായ പതനം.]



സര്‍പ്പക്കാടിന്റെയുള്ളിലെ കറുവയായതുകൊണ്ട് അതിന്റെ തൊലി ഉപയോഗിക്കാനെടുത്തിരുന്നില്ല. അതിന്‍റെ താഴ്ന്ന കൊമ്പുകളില്‍  നിന്നും ഇലകള്‍ പറിച്ചു തിന്നാന്‍ കൊതിയ്ക്കുമ്പോളൊക്കെയും രഘു വിലക്കിയിരുന്നത് ആ കഥ പറഞ്ഞിട്ടായിരുന്നു. ഒരു രാത്രി കള്ളന്‍ വന്ന്  ആ വലിയ കറുകയുടെ തൊലി മുഴുവന്‍ ഉരിഞ്ഞുകൊണ്ടു പോയെന്ന്. പക്ഷേ പിറ്റേന്ന് ഉച്ചയാകും മുമ്പ് തോളത്ത് ആ കറുവപ്പട്ട ചാക്കും ചുമന്നു കരഞ്ഞുവിളിച്ച് അയാള്‍ വന്നുപോലും. അയാള്‍ക്ക് സഹിക്ക വയ്യാത്ത മേലുവേദനയായിരുന്നുവത്രെ. കട്ട മുതലിനെപ്പറ്റി ആരോടോ പറഞ്ഞപ്പോള്‍ ഓടിച്ചെന്നു സര്‍പ്പത്താന്‍മാരോട്  മാപ്പു പറയാന്‍ അഡ്വൈസ് കിട്ടിയതു കേട്ടാണ് അയാള്‍ വന്നിരിക്കുന്നത്. അയാള്‍ ആ ചാക്ക് സര്‍പ്പത്താന്‍മാര്‍ക്ക്  വിളക്കു കത്തിയ്ക്കാന്‍ നാട്ടിയിരിക്കുന്ന വെട്ടുകല്ലിനടുത്തു വെച്ച് അവിടെ മണ്ണില്‍ കമിഴ്ന്നടിച്ചു വീണ്  പ്രാര്‍ത്ഥിച്ചു. വിളക്കു വെയ്ക്കാന്‍ എണ്ണ വാങ്ങാന്‍ പൈസയും കൊടുത്ത് രഘുവിന്റെ വീട്ടുകാരോടും മാപ്പു പറഞ്ഞ് കരഞ്ഞപ്പോള്‍ മാത്രമാണ് മേലുവേദന പോയത് എന്നാണ് രഘു പറഞ്ഞിരുന്ന കഥ. അത് ശരിയായിരുന്നോ എന്തൊ, എന്തായാലും ഞാനും ജയപാലനും അതു വിശ്വസിച്ചു. ആ കറുകയിലകളുടെ എരിയുന്ന മധുരം മുഴുവന്‍ ഒരു രുചിമുകുളങ്ങളെയും ത്രസിപ്പിക്കാതെ ഉണങ്ങി വീണു പൊയ്ക്കൊണ്ടിരുന്നു. 

വൈലോപ്പിള്ളി
അല്ലങ്കിലും കറുകയിലകളുടെ മധുരം മനുഷ്യനെ മധുരിപ്പിക്കാനുള്ളതാണ് എന്ന് ആരാണ് പറഞ്ഞത്? അതുപോലെ പാമ്പുകളുടെ വിഷം മനുഷ്യരെ ദ്രോഹിക്കാനാണുള്ളതാണ് എന്ന് ആരാണ് പറഞ്ഞത്? മാങ്ങാണ്ടി മുളയ്ക്കാന്‍ പാകമാവുമ്പോള്‍ അതിന്റെ  ചുറ്റുമുള്ള ‘മാംസ’ത്തിന് മധുരം വെയ്ക്കുന്നത്, ഒരമ്മ പറക്ക മുറ്റും വരെ കുഞ്ഞിന് അമ്മിഞ്ഞപ്പാല്‍ കൊടുക്കുന്നതുപോലെ, ആ മാവ് തന്റെ വിത്തിനെ തീറ്റിപ്പോറ്റുന്നതിന്റെ സ്വീറ്റ് ക്ലൈമാക്സാണ്, മധുരം കൊടുത്ത് യാത്രയയക്കലാണ്. അന്തിയുണ്ട് പഴങ്ങള്‍ തന്‍ മാംസം... എന്നെഴുതിയത് വൈലോപ്പിള്ളിയാണ്.

പ്രീഡിഗ്രിയ്ക്കു പഠിച്ച മലയാളം ടെക്സ്റ്റിലായിരുന്നു വൈലോപ്പിള്ളിയുടെ സര്‍പ്പക്കാട് എന്ന മറ്റൊരു പ്രസിദ്ധ കവിത വായിച്ചത്. രാമായണം കത്തിയ്ക്കണമെന്ന് കേശവദേവ്  പറഞ്ഞപോലൊരു കത്തിയ്ക്കല്‍ . അന്ധവിശ്വാസത്തിന്റെ  സര്‍പ്പക്കാടിന് കവി തീയിടുന്നു. രഘുവിന്‍റെ പറമ്പില്‍  പാമ്പുകളെയൊന്നും കണ്ടിരുന്നില്ല  എന്നു പറഞ്ഞില്ലേ, അതുപോലെ തന്നെയായിരുന്നു ഏറെ അകലെയല്ലാത്ത വൈലോപ്പിള്ളിയുടെ കലൂരിലെയും അനുഭവം. ഒരു പാമ്പിനെയും കണ്ടില്ല.  ഒരു മഞ്ഞച്ചേര മാത്രം ഇഴഞ്ഞു മറഞ്ഞു. ചേര എലിയെ പിടിയ്ക്കുമെന്ന കഥ അവിടെ നില്‍ക്കട്ടെ. എലിയ്ക്കും വേണം ജീവിയ്ക്കല്‍.

കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് സല്‍മാന്‍ ഖാന് ശിക്ഷ വിധിച്ച മയിസ്രേട്ടേമ്മാന്‍ വീട്ടിപ്പോയി കുളിച്ച് ടീവി കണ്ടു രാത്രി ഡിന്നറിന് ചപ്പാത്തീടൊപ്പം മട്ടന്‍ ചാപ്സ് കഴിയ്ക്കുമ്പോള്‍, ജീവന്‍റെ  പ്രൈസ് ടാഗ് പലതിനും പലതാണോ സര്‍ എന്നു
ചോദിയ്ക്കാതെങ്ങനെ?

ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലത്തിനും ബഷീറിന്‍റെ ഭൂമിയുടെ അവകാശികള്‍ക്കും മുമ്പ്, ഗ്രീന്‍പീസ് മസാലയ്ക്കും മുമ്പ്, എന്‍വയോണ്‍മെന്റലായി  ചില ആളുകള്‍ മെന്റലാവുന്നതിനും മുമ്പ്, അതിനെല്ലാം മുമ്പ് തുടങ്ങിയതല്ല്ലേ സര്‍ ഈ
ബഷീര്‍
സര്‍പ്പക്കാട് ബിസിനസ് എന്നു  മസ്ക്കറ്റ് മലയാളി സമാജത്തില്‍ പ്രസംഗിച്ചു. പീന്നീട് പ്രസംഗിച്ച ചിലമ്പ് നോവലിസ്റ്റും ഒമാനില്‍ ബിസിനസ്സുകാരനും കൊടുങ്ങല്ലൂര്‍ക്കാരനുമായ എന്‍. ടി. ബാലചന്ദ്രന്‍ പറഞ്ഞത്  കാടു വെട്ടി തെളിച്ച് കുടിയേറ്റം മുന്നറിയപ്പോള്‍ സര്‍പ്പശല്യം ഭീകരമാവുകയും അത് ഒഴിവാക്കാന്‍ വേണ്ടി  ഗതികേടു  കൊണ്ടു തുടങ്ങിയതാണ് സര്‍പ്പാരാധനയുടെ മറവിലുള്ള ഈ കാട് ബിസിനസ് എന്നുമാണ്. ഗതികേടെങ്കില്‍  ഗതികേട്, വിഷസര്‍പ്പങ്ങള്‍ക്ക് വിളക്കു വെയ്ക്കുന്നതിനോളം വരുമോ മറ്റേതെങ്കിലും പരിസ്ഥിതിപ്രേമം? 

ഇതിനെ അനന്തം വാസുകീ ശേഷം പത്മനാഭശ്ച കംബലം ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം നമഃ എന്ന ഒരു പ്രാര്‍ത്ഥനയുമായും കൂട്ടിക്കെണമെന്നില്ല.  ചൂടില്ലേ പന്നഗത്തെ, ശരി തവ കണവന്‍ പാമ്പിലല്ല കിടപ്പൂ എന്നു മുന്നേറുന്ന  ഉമാരമാസംവാദവും പഠിയ്ക്കണമെന്നില്ല. പശുവിന്‍ പാലിനോളം ക്രൂരമായ നോണ്‍-വെജ് സാധനമുണ്ടോ?  അതുകൊണ്ടല്ലേ  ഇപ്പോള്‍ വെജിറ്റേറിയന്‍സിനെ കടത്തിവെട്ടുന്ന വേഗന്‍സ് എന്നാരു വര്‍ഗം രൂപപ്പെട്ടിരിയ്ക്കുന്നത്? [ഡെയറി ഉത്പ്പന്നങ്ങള്‍ കൂടി ഉപേക്ഷിക്കുന്ന കടുംവെജ് ഫാന്‍സാണ് വേഗന്‍സ്].

ഭാര്യവീട്ടിലെ ഒരു തിരുവോണത്തിന് തൂശനിലയില്‍ ചിക്കന്‍ കറി, ചെമ്മീന്‍ കറി, ചാള വറുത്തത് എന്നിവയും ഉണ്ടായിരുന്നു . ഒന്നും ദഹിയ്ക്കാതിരുന്നില്ല.

ചിങ്ങമാസത്തില്‍  തന്നെയാണ്  നാഗപഞ്ചമി  എന്നു കേട്ടിരിക്കുന്നു. ഫാര്‍ ഈസ്റ്റില്‍  പാമ്പ് ഒരു സ്വാദിഷ്ട വിഭവമാണെന്നും കേട്ടിരിക്കുന്നു. നൂറും പാലും എന്ന വാര്‍ഷിക ചടങ്ങിന് അലങ്കരിക്കുന്ന കവുങ്ങിന്‍പൂക്കിലകളും വഴിപാടായി നിവേദിക്കുന്ന കരിക്കും പഴവും ഒരു സര്‍പ്പവും ഭക്ഷിക്കാറില്ലന്നും അറിവു വെച്ചിരിക്കുന്നു.

പുള്ളുവന്‍ പാട്ടുകാര്‍
രഘുവിന്റെ  രണ്ടു ചേച്ചിമാര്‍ ബാംഗ്ളൂരിലും ഒരാള്‍ ഈറോഡിലുമാണ്. ചേട്ടനും വേറൊരു ചേച്ചിയും ബോംബെയില്‍.  രഘു ഹൈദ്രാബാദില്‍ . അമ്മ അഞ്ചെട്ടു  കൊല്ലം മുമ്പ് മരിച്ചു പോയി. അച്ഛന്‍ ചേട്ടന്‍റെയൊപ്പം കല്യാണിലുണ്ട്.  പട്ടത്തെ വീട് അടച്ചിട്ടിരിക്കുന്നു. പോക്കുവരവിന് ആരുമില്ലാത്തതിനാല്‍  തോടിനു കുറുകെ തെങ്ങുമ്പാലമിടല്‍ ഉപേക്ഷിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പുരയ്ക്ക് കുറേശ്ശെ ചിതലുണ്ട്.  വല്ലപ്പോഴും ആരെങ്കിലും വരുമ്പോള്‍ മാത്രം അടിച്ചു തൊടയ്ക്കും. സര്‍പ്പത്തിന് വിളക്കില്ല. നൂറും പാലുമില്ല. കറുവപ്പട്ട മോഷ്ടിക്കാന്‍ കള്ളന്‍മാര്‍ വരാറുണ്ടോ എന്നു ചോദിച്ചാല്‍  അതും അറിയില്ല. കാരണം ഞാന്‍ പന്ത്രണ്ട് വര്‍ഷമായി ദുബായിലാണല്ലാ. എങ്കിലും വെട്ടിത്തെളിയ്ക്കപ്പെട്ട ചില പറമ്പുകളെങ്കിലും കിളയും കാല്‍പ്പെരുമാറ്റവും തെങ്ങുകയറ്റവുമില്ലാതെ വീണ്ടും കാടുകയറുന്നു എന്ന് ഊഹിയ്ക്കാന്‍ പറ്റുന്നുണ്ട് . ഭൂമിയുടെ അവകാശികള്‍ അവര്‍ക്ക് നഷ്ടപ്പെട്ടത് തിരിച്ചു പിടിയ്ക്കാതിരിക്കുമോ?



Wednesday, September 24, 2008

എങ്കി കങ്കാരുവിനെ തിന്നു തൊടങ്ങാം

നെല്‍പ്പാടങ്ങളില്‍ മഴക്കാലത്ത് കണ്ടുവരുന്ന ശംഖ്-കക്ക കുടുംബക്കാരനാണ് ഞവുഞ്ഞ്. അതിനെ മാത്രം തിന്ന് ജീവിക്കുന്ന ഒരു പക്ഷിയുണ്ടത്രെ. ത്രെ എന്നല്ല, ഉണ്ട്. ഞവുഞ്ഞോടനെന്നാണ് ടിയാന്റെ പേര്. കണ്ടിട്ടുണ്ടെന്നല്ല തിന്നിട്ടുണ്ടെന്നു പറയണം. എയര്‍ഫോഴ്സില്‍ നിന്ന് പെന്‍ഷന്‍ പറ്റിയ അമ്മാവന്റെ Twelve Bore എന്ന് വിളിച്ചിരുന്ന തോക്കിന് ഇരയായതാണൊരിക്കല്‍. അത് വംശനാശഭീഷണി നേരിടുന്ന പക്ഷിയാണോ എന്നൊന്നും അന്നും ഇന്നും അറിയില്ല. ഒരു കാര്യം അറിയാം - ശിക്ഷ ലഭിക്കാതിരിക്കാനുള്ള ലൂപ്പ് ഹോളല്ല അറിവില്ലായ്മ.

ഞങ്ങള്‍ പച്ചക്കായയും കുരുമുളകും ധാരാളം വീരസ്യവും ചേര്‍ത്ത് കൂട്ടാന്‍ വെച്ച് കഴിച്ചത് ഈ ഭൂമുഖത്തെ അവസാനത്തെ ഞവുഞ്ഞോടന്‍ ഫാമിലിയിലെ ഭാര്യയോ ഭര്‍ത്താവോ ആയിരുന്നെങ്കിലോ? അയ്യോ, പിന്നീടെപ്പോളോ ചങ്കില്‍ത്തറഞ്ഞ ആ എല്ലുങ്കഷ്ണം ഒരിക്കലും എടുക്കാന്‍ കിട്ടിയിട്ടില്ല.

കണ്ടാണശ്ശേരി മുതല്‍ കാണിപ്പയ്യൂര്‍ വരെ നീണ്ടുപരന്നു കിടക്കുന്ന പാടത്ത് കൊക്കുകളെ വെടിവെയ്ക്കാന്‍ പോയതായിരുന്നു അമ്മാവന്‍. കൂനമ്മൂച്ചിക്കുള്ള നെടുവരമ്പിന്റെ വഴിയ്ക്കുള്ള പൊര്വാര എന്ന് വിളിച്ചിരുന്ന ഭാഗത്ത് കണ്ടതോ ഒരു ഞവുഞ്ഞോടനെ. കണ്ടാല്‍ കൊക്കിനേക്കാള്‍ വലിപ്പത്തില്‍, കൊക്കിനേയും പരുന്തിനെയും എര്‍ളാടനെയും ഓര്‍മിപ്പിക്കുന്ന കടുംബ്രൌണ്‍ തൂവല്‍ക്കാരന്‍. ഞവുഞ്ഞിനെ മാത്രം തിന്ന് ജീവിക്കുന്ന എലീറ്റ് ക്ലാസല്ലെ, ഇതുവരെ തിന്നിട്ടുള്ളതിലും വെച്ച് ഏറ്റവും സ്വാദ് അതിന്റെ ഇറച്ചിയ്ക്കു തന്നെയായിരുന്നു എന്ന് പറയാതെങ്ങനെ?

അക്കാലത്തെ ക്രൂരമായ സ്വാദുകളില്‍ പിന്നെ ഓര്‍മയുള്ളത് കഴുകന്റെ അളിയന്‍ കൂറ്റന്‍ എന്ന പക്ഷിയുടേതാണ്. മേലേപ്പുരയുടെ പടിഞ്ഞാപ്രത്തുള്ള പ്ലാവിന്റെ കൊമ്പില്‍ ഉച്ചത്തെ ആ ആലസ്യത്തില്‍ വന്നിരുന്നതായിരുന്നു പാവം. ഠേ!

ഉശിരന്‍ മലയാള ഗദ്യം എന്നൊക്കെ എഴുന്നള്ളിച്ച് സക്കറിയയുടെ ലോബിയിംഗില്‍ പുന:പ്രസിദ്ധീകരിക്കപ്പെട്ട എം. പി. ശിവദാസമേനോന്റെ [1890-1962] മലബാറിലെ ശിക്കാര്‍ എന്ന പുസ്തകം ഉത്പ്പാദിപ്പിക്കുന്ന പ്രകൃതിവിരുദ്ധ രാഷ്ട്രീയത്തെ കലാകൌമുദിയില്‍ ഡോ. പി. കെ. രാജശേഖരന്‍ എന്ന ഉശിരന്‍ നിരൂപകന്‍ കശക്കിയത് വായിച്ച് സക്കറിയയോട് രോഷം തോന്നി. കണ്ണില്‍ അല്ല വയറ്റില്‍ത്തന്നെ കോല്‍ അല്ല എല്ലുങ്കഷ്ണം കിടക്കെ അന്യന്റെ കണ്ണിലെ കരട് നോക്കാന്‍ എന്തെളുപ്പം.

അതല്ല wit - ശിവദാസമേനോന്റെ ഉശിരന്‍ ഗദ്യം എന്നൊക്കെപ്പറഞ്ഞ് കൊട്ടിഘോഷിച്ചത് പഴയ സിനിമാനിരൂപകന്‍ കോഴിക്കോടന്‍ എഴുതിയ ഗദ്യമായിരുന്നു. സക്കറിയയ്ക്ക് ഇക്കാര്യം ഇപ്പോളും അറിയുമോ ആവോ? മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് ഇംഗ്ലീഷ് ഓണേഴ്സ് ബിരുദം നേടി 1922 മുതല്‍ 27 വര്‍ഷക്കാലം കോഴിക്കോട്ടെ സാമൂതിരി കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്ന ശിവദാസമേനോന്‍ അക്കാലത്ത് ഇംഗ്ലീഷിലെഴുതിയ ശിക്കാര്‍ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ചത് ഇല്ലസ്ട്രേറ്റഡ് വീക്കിലിയില്‍. അത് കോഴിക്കോടന്‍ എന്ന അപ്പുക്കുട്ടന്‍ നായര്‍ പരിഭാഷപ്പെടുത്തിയതാണ് നാമിന്ന് കൊട്ടിഘോഷിക്കുന്ന മലബാറിലെ ശിക്കാര്‍.

മനോരമ വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്ന മാത്തുക്കുട്ടി ജെ. ഇട്ടന്റെ വാളയാറിലെ മോഴ, ശിക്കാരി കുട്ടിയമ്മയുടെ നായാട്ടു കഥകള്‍ തുടങ്ങിയവയാണ് മലബാറിലെ ശിക്കാറിന്റെ പിന്‍ഗാമികള്‍. കാടെല്ലാം നാടായപ്പോള്‍ ശിക്കാരി ശംഭുവിന്റെ തമാശകളില്‍ അതൊടുങ്ങി. ഒടുവിലിതാ 'വനസമ്പത്ത് സംരക്ഷിക്കൂ' എന്നാവശ്യപ്പെടുന്ന പരസ്യത്തില്‍ കേരളത്തിലെ വനം വകുപ്പ് ശിക്കാരി ശംഭുവിനെ മോഡലാക്കിയിരിക്കുന്നു. ക്രിയേറ്റിവിറ്റി ഒരു വെടിയുണ്ടയാണെന്ന് ഈ പരസ്യം തെളിയിക്കുന്നു. ശംഭുവിനെ വാച്ച്മാനാക്കി, വാക്കുകളുടെ ഒച്ചയും പുകയുമില്ലാതെ നിറയൊഴിയുന്നു. [ക്ലിക്ക് ചെയ്ത് വലുതാക്കി ‘കൊണ്ടാലും’].

പറയാന്‍ വന്നത് അതല്ല. ഞവുഞ്ഞോടന്‍, കഴുകന്റളിയന്‍ കൂറ്റന്‍... പുത്തന്‍ രുചികളെ പേടിയില്ലെന്ന് വരുത്താന്‍ ശ്രമിച്ചതാണ്. അതിന്റെ തുടര്‍ച്ചയായാണ് ദുബായില്‍ പൊറുത്തു തുടങ്ങിയ കാലത്തൊരിക്കല്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്ട ക്യാമല്‍ മില്‍ക്ക് വാങ്ങിച്ച് രുചിച്ചു നോക്കിയത്. സത്യം പറഞ്ഞാല്‍ ഒട്ടകപ്പാലിന് പശൂമ്പാലുമായി സ്വാദില്‍ വലിയ വ്യത്യാസമൊന്നുമില്ലായിരുന്നു. ഗുണദോഷങ്ങളിലെ വ്യത്യാസം അറിയാന്‍ ശ്രമിച്ചുമില്ല.

മുഖച്ഛായയില്‍ മനുഷ്യനോട് ഏറ്റവുമടുത്തു നില്‍ക്കുന്ന മൃഗം ഒട്ടകമാണെന്ന് തോന്നിയിട്ടുണ്ട്. കണ്ണാടിയിലടക്കം പലപ്പോഴായി ഒരുപാട് ഇരുകാലി ഒട്ടകങ്ങളുടെ മുഖങ്ങളില്‍ കണ്ടിട്ടുള്ള ദൈന്യത അതേപടി സ്ഥിരമായി കണ്ടിട്ടുള്ളത് ഒട്ടകമുഖങ്ങളില്‍. അതുകൊണ്ട് ഒട്ടകത്തിന്റെ മാംസം രുചിച്ചു നോക്കാന്‍ ധൈര്യം കിട്ടിയില്ല.

അങ്ങനെ പോകുമ്പോള്‍ അതാ കിടക്കുന്നു പത്രദ്വാരത്തില്‍ ഒരു വാര്‍ത്ത: ഭൂമിയെ രക്ഷിക്കൂ, കങ്കാരുഎറച്ചി തിന്നൂ!

സംഗതി സീരിയസ്സാണ്. ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടുത്തമാണ്. അല്ലെങ്കിലും അവര്‍ക്കെല്ലാം സീരിയസ്സാണല്ലൊ. പാല് നല്ലതാണെന്ന് അവര് ഗവേഷിച്ച് കണ്ടുപിടിച്ചത് കേട്ട് നമ്മുടെ കുര്യന്‍ ഗുജറാത്തിലെ ദരിദ്രനാരായണന്മാരെ ഉദ്ബോധിപ്പിച്ച് ഇന്ത്യയില്‍ ധവളവിപ്ലവം ഉണ്ടാക്കി, അമുല്‍ കുര്യനായി. അപ്പോള്‍ ദേ സായിപ്പു പറയുന്നു പാല് തടിയ്ക്ക് കേടാണെന്ന്. ഇവര്‍ക്കിദെന്തിന്റെ കേടാണ്? കാര്യം നമ്മുടെ ഡോഡാഡേയുടെ ഒരു സ്റ്റാറ്റസ് മെസേജില്‍ കണ്ടപോലാ - തിയറിയുടെ ശക്തമായ പിന്തുണയില്ലെങ്കില്‍ അനുഭവത്തെ വിശ്വസിക്കരുത്.

ബീഫ് ബര്‍ഗറ് തിന്നണത് അവസാനിപ്പിച്ച് കങ്കാരു ബര്‍ഗറ് തിന്നാനാണ് പുതിയ ഗവേഷണഫലങ്ങള്‍ ആഹ്വാനം ചെയ്യുന്നത്. കാരണം ഭൂമിയുടെ ഓസോണ്‍പാളി നേരിടുന്ന ഏറ്റവും വലിയ ഭീഷണി പശു, പോത്ത്, എരുമ വര്‍ഗങ്ങളില്‍ നിന്നാണത്രെ. അവറ്റ കീഴ്ശ്വാസമായും ഏമ്പക്കമായും പുറത്തുവിടുന്ന മീതേയ്ന്‍ ആണ് ഓസോണ്‍ പാളിയെ പൊളിച്ചുകളയുന്ന ഗ്രീന്‍ ഹൌസ് വാതകങ്ങളുടെ കൂട്ടത്തിലെ മുഖ്യവില്ലന്‍. അതേസമയം കങ്കാരുക്കളുടെ ദഹനേന്ദ്രിയം പശുവര്‍ഗത്തിന്റേതില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ അവറ്റിങ്ങള്‍ക്ക് ഗ്യാസ് ട്രബ്ള്‍ ഇല്ല.

അന്തരീക്ഷത്തിന് കാര്‍ബണ്‍ ഡയോക്സൈഡിനേക്കാള്‍ 20 മടങ്ങ് ഭീഷണിയാണ് മീതേയ്ന്‍ എന്നാണ് കണ്ടുപിടുത്തം. അതായത് ബീഫ് തീറ്റ കൂടിയാല്‍ കാള, പോത്ത് വര്‍ഗങ്ങളുടെ ഡിമാന്‍ഡ് കൂടുന്നതോടൊപ്പം ഭൂമിയില്‍ വളരുന്ന അവയുടെ എണ്ണവും അതുവഴി അവ മൂലമുള്ള ഗ്യാസ് ട്രബ് ള്‍ ഭീഷണിയും കൂടും.

കങ്കാരു മാംസത്തിനെ ആകര്‍ഷകമാക്കുന്ന ഒരു സംഗതി കൂടിയുണ്ട് - അതില്‍ ഫാറ്റിന്റെ അളവ് താരതമ്യേന കുറവാണ്, പ്രൊട്ടീന്‍ കണ്ടെന്റോ കൂടുതലും.

ഓസ്ട്രേലിയയാണല്ലൊ കങ്കാരുവിന്റെ തറവാട്. ഓസ്ട്രേലിയയിലെ സ്ഥിതിയെങ്ങനെ? അവിടെ ജീവിക്കുന്ന മലയാളികളും കങ്കാരു എറച്ചി വാങ്ങി വറുത്തരച്ച് കറി വെയ്ക്കുന്നുണ്ടോ? തേങ്ങാക്കൊത്തുകളിട്ട് ഗാര്‍നിഷ് ചെയ്യുന്നുണ്ടോ? കങ്കാരു ബര്‍ഗര്‍ സുലഭമാണോ?

സഞ്ചിയില്‍ എപ്പോളും കുഞ്ഞിനേയും കൊണ്ടുനടക്കുന്നതുകൊണ്ട് മറ്റ് ജന്തുക്കളുടേതിനേക്കാള്‍ കങ്കാരുവിന്റെ മാതൃഭാവമാണ് ഏറ്റവും ഹൃദയസ്പര്‍ശിയായിട്ടുള്ളത്. ഇറച്ചിക്കുവേണ്ടി കങ്കാരുക്കളെ കൂട്ടമായി വളര്‍ത്തുമെന്നോ? അറവിന് നേരമാകുമ്പോള്‍ കുഞ്ഞിനെ നിലത്തിറക്കി നിര്‍ത്തിയിട്ട് അമ്മയെ അറക്കാന്‍ കൊണ്ടുപോകുമെന്നോ? ലാമ്പ് റോസ്റ്റ് എന്നെല്ലാം പറയുമ്പോലെ ജോയ് റോസ്റ്റും ഡെലിഷ്യസ് ആണെന്നോ?

മൂന്നു വട്ടം ഭാഗവതം വായിച്ചപ്പോളും കണ്ണില്‍ത്തടഞ്ഞ ഒരു ശ്ലോകം ഉദ്ധരിച്ച് നിര്‍ത്തിയേക്കാം:

അഹസ്താനി സഹസ്താനാം
അപദാനി ചതുഷ്പദാം
ഫല്‍ഗൂനി തത്ര മഹതാം
ജീവോ ജീവസ്യ ജീവനം

കയ്യുള്ളത് കയ്യില്ലാത്തതിനെ ഭക്ഷിക്കുന്നു, നാലു കാലുള്ളത് കാലില്ലാത്തതിനെ ഭക്ഷിക്കുന്നു, ബലമുള്ളത് ബലമില്ലാത്തതിനെ ഭക്ഷിക്കുന്നു. ജീവന്‍ ജീവനെ ഭക്ഷിച്ചു ജീവിക്കുന്നു.

[ജീവിതമേ, നീയെത്രെ ക്രൂരന്‍]

Thursday, September 11, 2008

പ്ലാസ്റ്റിക്കിനെക്കൊണ്ട് ക്ഷ എഴുതിപ്പിക്കാന്‍


രാവിലെ 'ഗള്‍ഫ് ന്യൂസ്' എന്ന ഇംഗ്ലീഷ് പത്രം വരും. നാട്ടിലെപ്പോലെ ഒരു 'സെറ്റ്' പത്രമല്ല ഇവിടെ, പകരം പല സെറ്റുകളാണ്. എന്നു പറഞ്ഞാല്‍ സാധാപത്രങ്ങളുടെ വലിപ്പത്തിലുള്ള ഒരു മെയിന്‍ സെക്ഷന്‍, അതേ വലിപ്പത്തില്‍ത്തന്നെ ഒരു ബിസിനന്‍സ് സെക്ഷന്‍, അതേ വലിപ്പത്തില്‍ത്തന്നെ ഒരു സ്പോര്‍ട്സ് സെക്ഷന്‍, പിന്നെ ടാബ്ലോയ്ഡ് വലിപ്പത്തില്‍ ടാബ്ലോയ്ഡ് എന്ന പേരില്‍ത്തന്നെ കൊച്ചുവര്‍ത്തമാനങ്ങളുള്ള ഒരു സെറ്റ്, അതിനു പുറമേ ടാബ്ലോയ്ഡ് വലിപ്പത്തില്‍ മൂന്ന് സെറ്റ് ഫ്രീഹോള്‍ഡ് പ്രോപ്പര്‍ട്ടികള്‍, രണ്ട് സെറ്റ് പ്രോപ്പര്‍ട്ടികള്‍, രണ്ട് സെറ്റ് ക്ലാസിഫൈഡുകള്‍ - ഇത്രയും ചേര്‍ന്നതാണ് ഒരു സാധാരണ ദിവസത്തെ പത്രം.

പത്രം വീഴുന്ന ഒച്ച കേട്ടാല്‍ ചെന്ന് വാതില്‍ തുറന്ന് വാതില്‍ക്കല്‍ നിന്നുകൊണ്ടുതന്നെ അവസാനം പറഞ്ഞ 3 + 3 + 2 സെറ്റുകള്‍ പുറത്തുകളയും. തുറക്കുകപോലും ചെയ്യാതെ ഏതാണ്ട് അരക്കിലോയിലധികം ന്യൂസ്പ്രിന്റ് അങ്ങനെ ഞാനായിട്ട് വേസ്റ്റാക്കും. പരി‍സ്ഥിതിപീഡനത്തിന് എന്റെ പേര്‍ക്ക് ചിത്രഗുപ്തന്റെ എക്സെല്‍ ഷീറ്റില്‍ ചേര്‍ക്കപ്പെടുന്ന ഡെയിലി ക്വോട്ട. അച്ചടിമഷി, അധ്വാനം, ലോജിസ്റ്റിക്സ് തുടങ്ങിയ പാഴാക്കലുകള്‍ വേറെ. 'ഇ'ക്കാലത്തും ഇതിങ്ങനെ തുടരുന്നത് മഹാസങ്കടം തന്നെ.

ഭാഗ്യം, "സ്ഫുടതാരകള്‍ കൂരിരുട്ടിലുണ്ടിടയില്‍ ദ്വീപുകളുണ്ടു സിന്ധുവില്‍" എന്ന് കുമാരനാശാന്‍ പാടിയ പോലെ ചില പച്ച ന്യൂസുകള്‍ ഗള്‍ഫ് ന്യൂസിലുമുണ്ട്. ആഴ്ച തോറും ഒരു പേജ് പരിസ്ഥിതിപ്രണയത്തിന് നീക്കിവെച്ചിരിക്കുന്ന ഗള്‍ഫ് ന്യൂസിലെ ഇക്കഴിഞ്ഞയാഴ്ചത്തെ ഒരു പച്ച വാര്‍ത്ത ദുബായില്‍ നടക്കാന്‍ പോകുന്ന ഒരു ബോട്ട് റേസിനെപ്പറ്റിയാണ്. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയ്ക്കുള്ളിലെ കൃത്രിമക്കനാലുകളില്‍ ഒക്ടോബര്‍ 24നും 25നും നടക്കുന്ന ഈ വഞ്ചിതുഴയല്‍ മത്സരത്തില്‍ റീസൈക്ക് ള്‍ഡ് മെറ്റീരിയലുകള്‍ കൊണ്ടുണ്ടാക്കിയ ബോട്ടുകള്‍ മാത്രമേ പങ്കെടുക്കൂ.

ചൈനയില്‍ കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഇതേ സമയത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷ നേടാന്‍ അവിടത്തുകാര്‍ ഉണ്ടാക്കിയെടുത്ത തരം ബോട്ടായിരിക്കും ദുബായിലെയും താരം എന്നാണ് ഗള്‍ഫ് ന്യൂസ് വാര്‍ത്ത പറയുന്നത്. പഴയ മിനറല്‍ വാട്ടര്‍ കുപ്പികള്‍ പ്ലാസ്റ്റിക് വലയില്‍ നിറച്ച് വലിയ ലൈഫ് ബോട്ടിന്റെ ആകൃതിയില്‍ വട്ടം കെട്ടിയുണ്ടാക്കിയ ബോട്ടുകളില്‍ ഒഴുകിനടന്നായിരുന്നു ചീനക്കാര്‍ വെള്ളപ്പൊക്കത്തെ നേരിട്ടത്. [2007 ഓഗസ്റ്റ് 29-ന് കിഴക്കന്‍ ചൈനയിലുള്ള Jiangsu പ്രോവിന്‍സിലെ Suzhou എന്ന സ്ഥലത്തെ ഒരു തെരുവില്‍ വെച്ചെടുത്തതാണ് ഇതോടൊപ്പമുള്ള റോയിട്ടര്‍ ചിത്രം]. ഇത്രയും വായിച്ചപ്പോള്‍ എന്റെയും ഗള്‍ഫ് ന്യൂസിന്റെയും ആയിരക്കണക്കിന് രൂപ മതിയ്ക്കുന്ന പാപസമ്പാദ്യത്തില്‍ നിന്ന് ഒന്നു രണ്ട് ചില്ലറത്തുട്ടുകള്‍ എടുത്തുമാറ്റിയതായി ഒരു വിഷ് ഫുള്‍ തിങ്കിംഗ്.

മിനറല്‍ വാട്ടര്‍ എന്ന പേരില്‍ വെള്ളം നിറച്ചുവരുന്ന പ്ലാസ്റ്റിക് കുപ്പികള്‍ നാടെങ്ങും പ്രചാരത്തിലായത് പെഴ്സണല്‍ കമ്പ്യൂട്ടറുകള്‍ വന്ന കാലത്തോടടുപ്പിച്ചായിരുന്നില്ലേ? കമ്പ്യൂട്ടറുകളും മറ്റുമുള്‍പ്പെടുന്ന ഇ-വേസ്റ്റുകള്‍ രഹസ്യമായി ഇന്ത്യയിലും മറ്റ് മൂന്നാംലോകരാജ്യങ്ങളിലും കൊണ്ട് തട്ടാന്‍ തക്കമ്പാര്‍ത്ത് കറങ്ങുന്ന കപ്പലുകളെപ്പറ്റി വായിച്ചതോര്‍ക്കുന്നു.

ക്രോം എന്ന ബ്രൌസറിനു പിന്നാലെ എമ്മെസ് ഓഫീസിനോട് കിടപിടിയ്ക്കുന്ന സമാന സോഫ്റ്റ്വെയര്‍ പാക്കേജുകളും ഗൂഗ്ലമ്മായി എപ്പൊ എറക്കീന്ന് ചോയ്ച്ചാ മതീന്ന് ഇന്നലെ ബീബിസി റേഡിയോയില്‍ ഒരു സായിപ്പ് പറയുന്ന കേട്ടു. അതെല്ലാം നെറ്റ് അധിഷ്ഠിതമായിരിക്കുമെന്നും ആ സായിപ്പ് പറയുകയുണ്ടായി. അതായത് നമ്മുടെ എല്ലാ വേഡ്, എക്സെല്‍, പവര്‍പോയന്റ് ഇത്യാദി ഫയലുകള്‍ നെറ്റിലായിരിക്കും കുടികൊള്ളാന്‍ പോകുന്നത്. ഇപ്പൊത്തന്നെ ഗൂഗ്ല് ഡോക്സ് തുടങ്ങിയ സംരഭങ്ങള്‍ വിജയിച്ചതിലേയ്ക്കും സായിപ്പ് വിരല്‍ചൂണ്ടി. എന്തിന്, ഇതെല്ലാം നെറ്റില്‍ മാത്രം ഇരിക്കാന്‍ തുടങ്ങുമ്പോള്‍ അതായിരിക്കും പിസിയുടെ മരണം എന്നുവരെ പറഞ്ഞുകളഞ്ഞു ടിയാന്‍.

സ്റ്റെനോഗ്രാഫര്‍മാരെയും ടൈപ്പിസ്റ്റുകളേയും ടൈപ്പ്റൈറ്ററുകളേയും ഒറ്റയടിക്ക് നിഗ്രഹിച്ച പീസിഅവതാരത്തിന് അതു തന്നെ വരണം. അല്ലെങ്കി ഈ മോണിട്ടറുകളൊക്കെ പഴതാവുമ്പോള്‍ നമ്മള്‍ എന്തുചെയ്യുമായിരുന്നു - അക്വേറിയം ഉണ്ടാക്കുമോ?

റെയില്‍വേ സ്റ്റേഷനുകളില്‍ 'ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യങ്ങളുടെ' പഴയ ചില്ലുംകുപ്പികളിലാക്കി കുടിവെള്ളം വിറ്റുനടന്നിരുന്ന തമിഴന്‍ ചെക്കന്മാരുടെ "വെള്ളംകുപ്പ്യേ വെള്ളംകുപ്പ്യേ..." എന്ന വിളികളെ കുലകുലയായി തൂങ്ങിക്കിടന്ന് നിശബ്ദം ഞെക്കിക്കൊന്ന മിനറല്‍ വാട്ടര്‍ കുപ്പികളേ, നിങ്ങ ഒഴുകി ഒഴുകി, ഇന്നസെന്റ് പറഞ്ഞപോലെ ക്ക, ച്ച, ഞ്ഞ, ട്ട, ക്ഷ എന്നെല്ലാം എഴുതുന്നത് ഞങ്ങ ഒന്ന് കണ്ടോട്ടെ.

Wednesday, June 18, 2008

കക്കൂസിലെ ഒളിച്ചിരിപ്പ് മതിയായില്ലേ?

ലെബനോണ്‍

കുട്ടിക്കാലത്ത് മാതൃഭൂമി പത്രത്തിലെ തലക്കെട്ടുകളിലാണ് ലെബനോണ്‍ ബെയ്റൂട്ട് ലെബനോണ്‍ ബെയ്റൂട്ട് എന്ന് സ്ഥിരം വായിച്ചിരുന്നത്. അവിടെ സ്ഥിരമായി എന്തോ പ്രശ്നമുണ്ടെന്നും ആ‍ളുകള്‍ മരിച്ചുകൊണ്ടിരിക്കയാണെന്നും മനസ്സിലാക്കിയിരുന്നു. ബെയ്റൂട്ട് എന്നാല്‍ തോക്കിന്റെ ബയണറ്റ് പോലൊരു സാധനം എന്ന ദൃശ്യചിന്ത ഉണ്ടായിരുന്നതായും ഓര്‍ക്കുന്നു. വായിച്ചു തുടങ്ങിയ കാലത്ത് ഇഷ്ടപ്പെട്ട കവികളിലൊരാളായ ഖലീല്‍ ജിബ്രാന്‍ ലെബനോണ്‍‍കാരനാണെന്നും അക്കാലത്തു തന്നെ മനസ്സിലാക്കി. സോളമന്റെ അഷ്ടപദിയില്‍ "കാന്തേ ലെബാനോനെ വിട്ടു എന്നോടുകൂടെ, ലെബാനോനെ വിട്ടു എന്നോടുകൂടെ വരിക" എന്നു വായിച്ചപ്പോള്‍ ലെബനോനെ വില്ലന്‍സ്ഥാനത്തു പ്രതിഷ്ഠിച്ചു. ഒരു നസ്രാണി കാമുകിയുടെ കല്യാണം കഴിഞ്ഞകാലത്ത് ആ വരികള്‍ എഴുതിക്കൊടുത്തു. അവളിപ്പോള്‍ ലെബനോന്റെ മക്കളെയും പെറ്റ് സുഖമായോ ദു:ഖമായോ എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുണ്ടാവും.

ദുബായില്‍ വന്നപ്പോള്‍ ധാരാളം ലെബനോണ്‍കാരെ കണ്ടു. വെളുത്ത അറബികള്‍. എനിക്ക് കുബൂസ് വാങ്ങിത്തരുന്ന പരസ്യ വ്യവസായം ദുബായില്‍ ലെബനോണ്‍കാരുടെ കൈകളിലാണ്. അഡ് വെര്‍ടൈസിംഗിലെ ലെബനീസ് മാഫിയ എന്നാണ് ഇവിടെ കേള്‍ക്കുന്ന ഒരു പ്രയോഗം. [അഡ് വെര്‍ടൈസിംഗിലെ മലബാറി മാഫിയയും അത്ര മോശമല്ല]. മിഡ്ല്‍ മാനേജ്മെന്റ് ലെവലില്‍ പരസ്യ വ്യവസായരംഗത്ത് മാത്രമല്ല മിക്കവാറും എല്ലാ മേഖലകളിലും ലെബനോണികളാണ് മലബാറികളുടെ എതിരാളികള്‍. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യും എന്നതാണവരുടെ പ്രധാനമികവ്.
റഫീക് ഹരീരി 
ഫാഷനില്‍ പാരീസിനേക്കാള്‍ മുമ്പിലാണ് ബെയ്റൂട്ട് നഗരം എന്നും കേട്ടു. സിറിയ ലെബനോണില്‍ കൈ കടത്തുന്നു എന്നും കേട്ടു. അങ്ങനെ ലെബനോണില്‍ രണ്ട് പക്ഷമുണ്ടെന്നും അറിഞ്ഞു - അമേരിക്കയോട് ചായ്‌വുള്ളവരും സിറിയയോട് ചായ്‌വുള്ളവരും. ഇതില്‍ അമേരിക്കയോട് ചായ്‌വുള്ള റഫീക് ഹരീരി എന്ന അതീവ സമ്പന്നനായിരുന്ന ഒരു ബിസിനസ്സുകാരന്‍ ഇടക്കാലത്ത് ലെബനോന്റെ പ്രധാനമന്ത്രിയായിരുന്നു. ഇദ്ദേഹം 2005-ലെ വാലന്റൈന്‍സ് ഡേയ്ക്ക് വധിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ കൊലയ്ക്കു പിന്നില്‍ സിറിയയുണ്ടെന്ന ആരോപണം ഇന്നും കേള്‍ക്കുന്നു.

കക്കൂസ്

കക്കൂസിനെപ്പറ്റി മലയാളത്തില്‍ ആദ്യമായി എന്തെങ്കിലും എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ളവരില്‍ ഒരാളാണ് ഞാന്‍. കക്കൂസിനെപ്പറ്റി എന്നു തന്നെയായിരുന്നു ആ ലേഖനത്തിന്റെ തലക്കെട്ട്. 1980-കളില്‍ ബീഏയ്ക്ക് പഠിക്കുന്ന കാലത്ത് മാതൃഭൂമി ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചു. [അതിനു പുറമേ ബാലപംക്തിയില്‍ എന്റെ വക ഒന്നു രണ്ട് കാര്‍ട്ടൂണുകളും കവിതകളും വന്നു. അക്കാലത്ത് ബാലപംക്തിയില്‍ സ്ഥിരമായി കാര്‍ട്ടൂണിയിരുന്ന രണ്ടു പേരാണ് ഇ. സുരേഷും സജ്ജീവും. സജ്ജീവ് എന്നു പറഞ്ഞാല്‍ ബ്ലോഗന്നൂരിലെ യഥാര്‍ത്ഥ പുലിയായ സജ്ജീവ് ബാലകൃഷ്ണന്‍ തന്നെ - കേരള ഹ ഹ ഹ. കഴിഞ്ഞ ദിവസമാണ് ആളെ തിരിച്ചറിഞ്ഞത്] കുറേക്കാലത്തേയ്ക്ക് കുറേപ്പേര്‍ ആ കക്കൂസ് ലേഖനത്തിന്റെ പേരിലാണ് എന്നെ ഓര്‍മിച്ചിരുന്നത്. എന്തിന്, വത്സേച്ചി എനിയ്ക്ക് കക്കൂസ് രാമന്‍ എന്ന് ഒരു പേരുവരെ ഇട്ടു.
കക്കൂസിലിരുന്നുള്ള ഏകാഗ്രമായ വായനാസുഖത്തെപ്പറ്റിയും പൂക്കളുടെ മണം നിറഞ്ഞു നില്‍ക്കുന്നപൂജാമുറികളില്‍ നിന്ന് തീട്ടത്തിന്റെ മണം മുറ്റി നില്‍ക്കുന്ന കക്കൂസുകളിലേയ്ക്ക് ചന്ദനത്തിരികള്‍ മാറ്റി സ്ഥാപിയ്ക്കുവിന്‍ എന്നും ഞാന്‍ എഴുതി. ഇന്ത്യന്‍ കക്കൂസുകളില്‍ ഒരാള്‍ തൂറി ഇറങ്ങിപ്പോയാല്‍ അവിടെ തങ്ങി നില്‍ക്കുന്ന അയാളുടെ സിഗ്നേചര്‍ മണം എങ്ങനെ ഒഴിവാക്കാം എന്നും അതില്‍ എഴുതിയിരുന്നു. ക്ലോസറ്റിന്റെ സ്ലോപ്പില്‍ തീട്ടക്കണ്ടിയെ ഇരിയ്ക്കാന്‍ അനുവദിക്കാതെ അപ്പപ്പോള്‍ത്തന്നെ കുറേശ്ശെ വെള്ളമൊഴിച്ച് ഒഴുക്കിവിടുക - അതാണതിന്റെ പ്രതിവിധി.

നിര്‍ഭാഗ്യവശാല്‍ അന്ന് ബാലപംക്തി എഡിറ്റു ചെയ്തിരുന്നയാള്‍, തീട്ടം എന്ന് ഞാന്‍ പലവട്ടം എഴുതിയിരുന്നതെല്ലാം കാഷ്ടം എന്നാക്കിയിരുന്നു. അതിന്റെ സങ്കടം ഇന്നും ബാക്കി നില്‍ക്കുന്നു.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ തല ചെറുകഥാ മത്സരത്തില്‍ യു. പി. സെക്ഷനില്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ സമ്മാനമായി കിട്ടിയ ഓ. വി. വിജയന്റെ മൂന്ന് കിടിലന്‍ നീണ്ടകഥകളുടെ സമാഹാരമായ 'ഒരു നീണ്ടരാത്രിയുടെ ഓര്‍മയ്ക്കായി' എന്ന പുസ്തകത്തിലെ 'എണ്ണ' എന്ന കഥ അതിനിടെ പല വട്ടം വായിച്ചിരുന്നതാണ് 'തീട്ടം' എന്നെഴുതാന്‍ എനിക്ക് കോണ്‍ഫിഡന്‍സ് തന്നത്.

ചാലാച്ചിച്ചെട്ടിയാര്‍ ഡെപ്പിയില്‍ നിന്ന് തീട്ടക്കണ്ടി പോലൊരു പദാര്‍ത്ഥമെടുക്കുന്നതും റൌക്കയഴിച്ച് കൊങ്ങന്‍ മുലകള്‍ പുറത്തു ചാടിച്ച് പാലെടുത്ത് ആ പദാര്‍ത്ഥം മുലപ്പാലില്‍ ചാലിയ്ക്കുന്നതുമെല്ലാം മറക്കുന്നതെങ്ങനെ? [സാഹിത്യം തന്ന ആദ്യത്തെ ഉദ്ധാരണങ്ങള്‍!]. പിന്നീട് വളരെക്കഴിഞ്ഞ് രാഷ്ട്രപതിയ്ക്ക് തൂറാന്മുട്ടിയതു കൂടിയായപ്പോള്‍ [ധര്‍മപുരാണം] തീട്ടവിജ്ഞാനീയം [scatology] കുട്ടിക്കളിയല്ല എന്ന് ബോധ്യമായി.

[പ്ലാച്ചിമടയെപ്പറ്റിയും ആഗോളവത്കരണത്തെപ്പറ്റിയുമെല്ലാമുള്ള ഏറ്റവും നല്ല ഡോക്യുമെന്റ് ഇപ്പോളും അതിനെല്ലാം വര്‍ഷങ്ങള്‍ക്കു മുമ്പേ എഴുതപ്പെട്ട 'എണ്ണ' എന്ന ആ നീണ്ടകഥ തന്നെ. ആ സമാഹാരത്തിലെ അരിമ്പാറ എന്ന കഥയോ - അന്നു മുതല്‍ ഇന്നുവരെയുള്ള പല വായനകളില്‍ അതിനെന്തെന്ത് അര്‍ത്ഥങ്ങള്‍!]

ശോധനയെപ്പറ്റിയുള്ള നായമ്മാരുടെ ഒബ്സെഷനും ഈ കക്കൂസ്പ്രേമത്തോട് ചേര്‍ത്തുവായിക്കുക.

ഇന്‍സ്റ്റലേഷന്‍

vivek vilasini
എഴുപതുകളില്‍ പ്രചാരത്തില്‍ വന്ന ഒരു കലാരൂപമാണ് ഇന്‍സ്റ്റലേഷന്‍. ഇന്ന് ലോകത്തുള്ള പ്രമുഖ ഇന്‍സ്റ്റലേഷന്‍ കലാകാരന്മാരില്‍ മലയാളികളുമുണ്ട് - എന്റെ സുഹൃത്ത് വിവേക് വിലാസിനി അടക്കം.എങ്കിലും ഇന്‍സ്റ്റലേഷന്‍ എന്നു പറഞ്ഞാല്‍ ഇപ്പോളും പല മലയാളികള്‍ക്കും പരിചിതമല്ല. ആര്‍ട്ട് എന്നാല്‍ ചിത്രകലയും ശില്‍പ്പകലയും മാത്രമെന്നാണ് ഭൂരിപക്ഷം മലയാളികളും ഇപ്പോളും ചിന്തിക്കുന്നത്. ഇന്‍സ്റ്റലേഷന് പലപ്പോഴും ശില്‍പ്പകലയുമായി ബന്ധമുണ്ടാകും. എന്നാല്‍ വിഡിയൊ, ശബ്ദം, കമ്പ്യൂട്ടര്‍, ആളുകള്‍, അവരുടെ അഭിനയ പ്രകടനങ്ങള്‍ തുടങ്ങിയ പലതും ഇന്‍സ്റ്റലേഷനില്‍ ഉപയോഗപ്പെടുത്താം.

ഉദാഹരണത്തിന് വിവേകിന്റെ ഒരു ഇന്‍സ്റ്റലേഷനെപ്പറ്റി പറയാം. പരുപരുത്ത പ്രതലമുള്ള ഒരിനം ഹാന്‍ഡ് മെയ്ഡ് പേപ്പര്‍ 20 സെമീ വീതിയും 20 സെ മീ നീളവുമുള്ള കഷ്ണങ്ങളാക്കി മുറിച്ച് ഫ്രെയിമുകളിലാക്കി. അങ്ങനെ മുപ്പത് ഫ്രെയിമുകള്‍. ഒരു മഞ്ഞുകാലത്ത് ദില്ലിയില്‍ വിവേക് താമസിച്ചിരുന്ന വീടിനു പുറത്ത് ഒരു ദിവസം ഈ മുപ്പത് ഫ്രെയിമുകളും കൊണ്ടുവെച്ചു. ഒന്നാം ദിവസം കഴിഞ്ഞപ്പോള്‍ ഒരു ഫ്രെയിം മാത്രം അകത്തേയ്ക്കേടുത്തു. രണ്ടാം ദിവസം വേറൊരു ഫ്രെയിം അകത്തേയ്ക്കെടുത്തു. ഇങ്ങനെ മുപ്പതാം ദിവസം കഴിഞ്ഞപ്പോഴേയ്ക്കും മുപ്പത് ഫ്രെയിമുകളും അകത്തെത്തി. മുപ്പതാം ദിവസത്തെ ഫ്രെയിം കാണണമായിരുന്നു - മുപ്പത് ദിവസം പുറത്തിരുന്നതിനാല്‍ പൊടിയും ചെളിയും പിടിച്ച് അതാകെ കടുംതവിട്ട് നിറമാര്‍ന്നിരുന്നു. ഇരുപത്തൊമ്പതാം ദിവസം അകത്തേയ്ക്കെടുത്തതില്‍ കടുപ്പം കുറച്ച് കുറവായിരുന്നു. അങ്ങനെ ഒന്നാം ദിവസമെടുത്തതിലേയ്ക്കേത്തുമ്പോള്‍ അഴുക്കിന്റെ അംശം താരതമ്യേന തീരെ കുറവായിരുന്നെങ്കിലും ഇല്ലെന്ന് പറയാനുമാവില്ലായിരുന്നു. ഈ മുപ്പത് ഫ്രെയിമുകളും നിരത്തി വെച്ചതായിരുന്നു വിവേകിന്റെ ഇന്‍സ്റ്റലേഷന്‍. ദില്ലി നഗരത്തിലെ പരിസരമലിനീകരണത്തെപ്പറ്റി അതിനേക്കാള്‍ തീവ്രമായ ഒരു കലാസൃഷ്ടി സങ്കല്‍പ്പിക്കുക അസാധ്യം.

ചിലപ്പോള്‍ ഒരു സ്ഥലത്ത് മാ‍ത്രമേ ഒരു ഇന്‍സ്റ്റലേഷന് പ്രസക്തിയുണ്ടാകൂ. പെയ്ന്റിംഗോ ശില്‍പ്പമോപോലെ പലയിടത്തും കൊണ്ടു നടന്ന് പ്രദര്‍ശിപ്പിക്കാനോ കാശുകൊടുത്ത് വാങ്ങി വീട്ടില്‍ക്കൊണ്ടുപോയി വെയ്ക്കാനോ പറ്റാത്തവ.

ലെബനോണ്‍, കക്കൂസ്, ഇന്‍സ്റ്റലേഷന്‍

nada sehnaoui
ലെബനോണ്‍, കക്കൂസ്, ഇന്‍സ്റ്റലേഷന്‍ - ഇവ തമ്മില്‍ എന്ത് ബന്ധം എന്ന് നിങ്ങള്‍ വിചാരിച്ചേക്കാം. നാദ സെഹ്നാഉയി എന്ന 48-കാരിയായ ലെബനീസ് കലാകാരിയുടെ ഇന്‍സ്റ്റലേഷനാണ് "15 വര്‍ഷം കക്കൂസിലൊളിച്ചിരുന്നത് മതിയായില്ലേ"" [Haven't fifteen years of hiding in the toilets been enough?]. ബെയ്റൂട്ട് നഗരഹൃദയത്തിലെ ഒരു വെളിമ്പ്രദേശത്ത് നിരത്തിയിരിക്കുന്ന അറുന്നൂറ് വെളുത്ത ടോയ്ലറ്റ് സീറ്റുകളാണ് ഈ ഇന്‍സ്റ്റലേഷന്‍. 1973 ഏപ്രില്‍ 15-ന് ആരംഭിച്ച ലെബനീസ് ആഭ്യന്തരയുദ്ധത്തിന്റെ ഓര്‍മയ്ക്കാണ് സെഹ്നാഉയിയുടെ ഈ ചോദ്യം. 1991 വരെ നീണ്ടു നിന്ന ലെബനീസ് ആഭ്യന്തരയുദ്ധം അവിടെ ജനിച്ചു വളര്‍ന്ന ആളുകളുടെ ജീവിതത്തെ എന്നെന്നേയ്ക്കുമായി മാറ്റി മറിച്ചു. എപ്പോള്‍ വേണമെങ്കിലും ബോംബ് വീണേക്കാമെന്ന് പേടിച്ച് ഒരു ജനത ജീവിതം തള്ളിനീക്കിയ ദിനരാത്രങ്ങള്‍. ബോംബ് വീഴുമ്പോള്‍ കക്കൂസില്‍ കയറി ഒളിക്കുകയായിരുന്നു അവര്‍ ചെയ്തിരുന്നത്. ചില്ലുജനാലകള്‍ ഇല്ലാത്ത ഒരേയൊരു മുറിയാണല്ലൊ കക്കൂസ്. അതായിരുന്നു ബോംബ് വീഴുമ്പോള്‍ കക്കൂസിനുള്ളിലെ ഒളിച്ചിരുപ്പിനെ സുരക്ഷിതമാക്കിയത്.

ഇന്ന്, ഒന്നര ദശകത്തിന്റെ ഇടവേളയ്ക്കു ശേഷം ലെബനോണ്‍ വീണ്ടും ഒരു ആഭ്യന്തരയുദ്ധത്തിന്റെ പടിവാതില്‍ക്കല്‍ വന്നു നില്‍ക്കുമ്പോള്‍ സെഹ്നാഉയി ചോദിക്കുകയാണ് മതിയായില്ലേ എന്ന്. ലെബനോണെ വിട്ട് സ്പോര്‍ട്സ് പേജിലേയ്ക്ക് ഓടിച്ചെന്ന എന്റെ കുട്ടിക്കാല നിഷ്കളങ്കതയുടെ വള്ളിക്കളസം സെഹ്നാഉയിയുടെ ചോദ്യത്തിനു മുന്നില്‍ ഉരിഞ്ഞുപോകുന്നു. എന്റെ പന്ന കക്കൂസ് ലേഖനത്തിന്റെ ഓര്‍മയെ ടോയ് ലറ്റിലിട്ട് ഫ്ലഷ് ചെയ്യാന്‍ കൈ തരിക്കുന്നു. ദുബായില്‍ ലെബനോണികളെ കാണുമ്പോള്‍ തോന്നിയിരുന്ന ജുഗുപ്സയുടെ സ്ഥാനത്ത്, വാതില്‍ ഉള്ളില്‍ നിന്നടയ്ക്കാ‍ന്‍ കൊളുത്തോ കുറ്റിയോ ഇല്ലാത്ത കക്കൂസിലിരിക്കുമ്പോള്‍ ആരോ കയറി വന്നാലെന്നപോലെ, ലജ്ജ തോന്നുന്നു.

Sunday, May 25, 2008

ഈച്ചയാര്‍ക്കുന്ന മുന്തിരിയുണ്ടെങ്കില്‍ ഒരു കിലോ...


കാശ്മീരം മുതല്‍ കാശ്മീരി ചില്ലി വരെയുള്ള മിക്കവാറും എല്ലായിനം മസാല, ധാന്യ, പരിപ്പു, പയര്‍ വര്‍ഗങ്ങളും വാങ്ങി വൃത്തിയാക്കി പൊടിച്ചോ പൊടിക്കാ‍തെയോ പാക്കറ്റുകളിലാക്കി ബ്രാന്‍ഡ് നെയിമൊട്ടിച്ച് കച്ചവടം നടത്തി ജീവിക്കുന്ന ഒരു പരിചയക്കാരനുണ്ടെനിക്ക്. ആ ചെറുപ്പക്കാരന് കഴിഞ്ഞ ദിവസം ഒരു സര്‍ദാര്‍ജിയുടെ ഫോണ്‍. സംഭവം ഭീഷണിയാണ്. ആ സര്‍ദാര്‍ജി എന്റെ പരിചയക്കാരന്റെ ബ്രാന്‍ഡ് വെള്ളപ്പയര്‍ ഒരു പാക്കറ്റ് വാങ്ങിയിരുന്നു. തുറന്നു നോക്കുമ്പോള്‍ നിറയെ പ്രാണികള്‍. സര്‍ദാര്‍ജിയുടെ ആവശ്യം വിചിത്രമായിരുന്നു. 'നഷ്ടപരിഹാരമായി' ഉടന്‍ 50,000 ലോക്കല്‍ കറന്‍സി അയാള്‍ക്ക് കൊടുക്കണം - അല്ലെങ്കില്‍ അയാള്‍ മുനിസിപ്പാലിറ്റിയില്‍ പരാതിപ്പെടും, പത്രങ്ങളിലൂടെ വാര്‍ത്ത പ്രചരിപ്പിക്കും.

പയറില്‍ പ്രാ‍ണികളെ കണ്ടതറിഞ്ഞ് എന്റെ പരിചയക്കാരന്‍ അത്ഭുതമൊന്നുമുണ്ടായില്ല. കാരണം ഇത് ചിലപ്പോള്‍ സംഭവിക്കാറുള്ളതാണ്. അയാള്‍ പറഞ്ഞു "സര്‍ദാര്‍ജീ, ഞങ്ങള്‍ പരിപ്പും പയറുമൊന്നും പാക്കു ചെയ്യുമ്പോള്‍ കേടുകൂടാതിരിക്കാനും പ്രാണികളും പുഴുക്കളും വരാതിരിക്കാനും കെമിക്കത്സൊന്നും ചേര്‍ക്കാറില്ല. അത്തരം കെമിക്കലുകളും പുക കയറ്റലും നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്. ഈ പ്രാണികള്‍ വന്നുവെന്നത് ഞങ്ങളുടെ പ്രൊഡക്റ്റിന്റെ ഉയര്‍ന്ന ഗുണനിലവാരത്തെയാണ് കാണിക്കുന്നത്. ഏതായാലും നമ്മളാരും പ്രാണികളെ ഭക്ഷിക്കാത്തതുകൊണ്ട് ഞങ്ങള്‍ നല്ലതു നോക്കി രണ്ടു പാക്കറ്റ് പയര്‍ നിങ്ങള്‍ക്കു തരാം". 50000 കാശ് പിടുങ്ങാനിരിക്കുന്ന സര്‍ദാര്‍ജിയുണ്ടോ ഇതുവല്ലതും കേള്‍ക്കുന്നു? "നിങ്ങളെ ഞാന്‍ അഴിയെണ്ണിക്കും" എന്നാക്രോശിച്ചുകൊണ്ട് സര്‍ദാര്‍ജി ഫോണ്‍ വെച്ചു.

ഭക്ഷ്യവസ്തുവില്‍ പുഴുക്കളേയും പ്രാണികളേയും കാണുന്നത് എവിടെയായാലും ചില്ലറക്കാര്യമല്ല. എന്തായാലും എന്റെ പരിചയക്കാരന്‍ കുലുങ്ങിയില്ല.കാരണം അയാള്‍ പറഞ്ഞത് സത്യമായിരുന്നു. ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതിരിക്കാന്‍ അവ പാക്ക് ചെയ്യും മുമ്പ് മാരകമായ കെമിക്കലുകള്‍ ചേര്‍ത്ത പുക കയറ്റലും ലായനി തളിക്കലും ഒരിക്കലും ചെയ്തിട്ടില്ലാത്ത ഒരു കച്ചവടക്കാരനായിരുന്നു അയാള്‍.

എന്തായാലും സര്‍ദാര്‍ജി മുനിസിപ്പാലിറ്റിയില്‍ ചെന്ന് പരാതിപ്പെട്ടു. ഫാക്ടറി വന്ന് കണ്ടപ്പോള്‍ മുനിസിപ്പാലിറ്റിക്കാര്‍ക്ക് കാര്യം മനസ്സിലായി. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ സര്‍ദാര്‍ജി വിജയിച്ചു. പീയാര്‍ ഏജന്‍സികള്‍ കൊടുക്കുന്ന ബിസിനസ് വാര്‍ത്തകളും ഗവണ്മെന്റ് വക വികസന വാര്‍ത്തകളും മാത്രം കൊടുത്താല്‍പ്പോരല്ലൊ, ഇന്‍.വെസ്റ്റിഗേറ്റീവ് ജീര്‍ണലിസത്തിന്റെ മസാല വല്ലതും വേണ്ടേ - അതുകൊണ്ടുതന്നെയാവണം കേട്ടപാതി ഒരു പത്രം അതില്‍ കൊത്തി. മൂന്നാം പേജില്‍ ആണ്ടെ കെടക്കുന്നു കളര്‍ ഫോട്ടോ സഹിതം വാര്‍ത്ത. അല്‍പ്പം പൊളിഞ്ഞിരിക്കുന്ന പാക്കറ്റിന്റെ വായിലൂടെ പ്രാണികള്‍ അരിച്ചിറങ്ങുന്ന നാടകീയ ചിത്രം. ബ്രാന്‍ഡിനെ പേരു പറഞ്ഞ് അപമാനിച്ച്, സര്‍ദാര്‍ജിയുടെ കദനകഥ പ്രാണികളേയും ചേര്‍ത്ത് വിഴുങ്ങിക്കൊണ്ട് ആ പത്രം കത്തിക്കയറി. ഒടുവില്‍ എന്റെ പരിചയക്കാരന്‍ വിളിച്ച് വിശദീകരണം കൊടുത്തതോടെ അതും തേഞ്ഞുമാഞ്ഞു പോയി. [ബ്രാന്‍ഡിനിട്ട് കൊടുത്ത ഡാമേജ് ബാക്കി].

പ്രായം ചെന്നവരേയും ഗുരുനാഥന്മാരെയും കുഞ്ഞുങ്ങളേയും കാണാന്‍ പോകുമ്പോള്‍ വെറും കയ്യോടെ പോകരുതെന്നാണ് നീതിസാരം അനുശാസിക്കുന്നത്. ഇതറിഞ്ഞിട്ടൊന്നുമായിരിയ്ക്കില്ല, എന്നാലും വിരുന്നുപോകുമ്പോള്‍ മിക്കവാറും മലയാളികള്‍ കയ്യിലെന്തെങ്കിലും കരുതും. അതുകൊണ്ടാണ് ചെറുപട്ടണങ്ങളെ മുത്തുകള്‍ പോലെ കോര്‍ത്തുണ്ടാക്കിയ കേരളത്തില്‍ മുത്തിന് മുത്തിന് [മുട്ടിന് മുട്ടിന്] ബേക്കറികള്‍. വിരുന്നിനു പോകുമ്പോള്‍ ആപ്പ്ളോ മുന്തിരിയോ ഓറഞ്ചോ ചോക്കലേറ്റോ കടലമാ‍വ് വിവിധ രൂപങ്ങളിലും വര്‍ണങ്ങളിലും വറുത്തതോ പ്ലാസ്റ്റിക് സഞ്ചിയിലാക്കി കൊണ്ടുപോയി കാഴ്ച വെയ്ക്കേണ്ടുന്നത് ഒരുപാട് കാലമായുള്ള അലംഘനീയമായ നാട്ടുനടപ്പാണ്.

[തിരുവോണത്തിന്റന്നും വിഷുവിനും ഉച്ചകഴിഞ്ഞാല്‍ 'മാമന്റോടയ്ക്ക്' വിരുന്നു പോകുന്ന അമ്മയേയും മക്കളെയും കാത്ത് മധ്യകേരളത്തിലെ ജംഗ്ഷനുകളിലൊക്കെയും ബേക്കറികളും ഫ്രൂട്ട്സ്റ്റാളുകളും തപസ്സു ചെയ്യുന്നു].

എന്നാല്‍ കേരളത്തിലെ ഈ പീടികക്കാര്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന മുന്തിരിയും മറ്റും ഈച്ചയാര്‍ക്കുന്നതല്ലെങ്കില്‍ ഇക്കാലത്ത് ഒരു മനുഷ്യനും അതിലേയ്ക്ക് തിരിഞ്ഞുനോക്കില്ലെന്ന് കേട്ടപ്പോള്‍ എനിക്ക് ശരിക്കും കൌതുകമായി. [ഞാനാ നാട്ടുകാരനല്ലല്ലൊ. പിന്നെ ഏതു നാട്ടുകാരന്‍ എന്ന് ചോദിക്കല്ലേ, ആ‍?]

വിഷം മുക്കാതെ വളര്‍ത്തിയതോ പാക്ക് ചെയ്തതോ ആയ പഴങ്ങളിലേ ഈച്ചയാര്‍ക്കുകയുള്ളുവെന്ന് കേരളത്തിലുള്ളവര്‍ മനസ്സിലാക്കിക്കഴിഞ്ഞുവത്രെ. [ഈച്ചകളുടെ പിന്നാലെ പോയി മനസ്സിലാക്കി. സോളമന്റെ കഥ ഞാനോര്‍ത്തു].

കേള്‍ക്കാന്‍ സുഖമുണ്ടായിരുന്നു ആ വാര്‍ത്ത കേള്‍ക്കാന്‍.

സര്‍ദാര്‍ജിയുടെയും പത്രലേഖികയുടെയും ഫോണ്‍ നമ്പറുകള്‍ കിട്ടിയിരുന്നെങ്കില്‍, അവരോടും പറയാമായിരുന്നു ഈ വിവരം .

ആ പയറു തിന്നാന്‍ ഭൂമിയുടെ അവകാശികളായ പ്രാണികള്‍ക്കും അവകാശമുണ്ടെന്ന് പറയാമായിരുന്നു. അല്ലെങ്കില്‍ ഒരുപാട് ജന്തുക്കളെ തിന്നുന്നതല്ലേ, പ്രാണികളോട് മാത്രം എന്തിനാണ് അറപ്പ് എന്ന് ചോദിക്കാമായിരുന്നു.

വെറും പഞ്ചസാര മാത്രമുള്ള ആപ്പ് ളിനെ an apple a day keeps the doctor away എന്ന് പഴഞ്ചൊല്‍.വത്കരിച്ചത് അമേരിക്കയിലെ ആപ്പ് ള്‍ കൃഷിക്കാരുടെ താല്‍പ്പര്യത്തിനുവേണ്ടിയാണെന്ന് പണ്ടേ വിശ്വസിച്ചിരുന്നു. എന്നാല്‍ മിക്കവാറും എല്ലായിടത്തും ഇന്ന് വാങ്ങാന്‍ കിട്ടുന്ന ആപ്പ് ളുകള്‍ മാസങ്ങളോളം കേടുകൂടാതിരിക്കുമെന്നും അതിന്റെ രഹസ്യം അവ ഏതോ രാസപദാര്‍ത്ഥങ്ങളാല്‍ പോളിഷ് ചെയ്തതുകൊണ്ടാണെന്നും അറിയുമ്പോള്‍, സാമ്രാജ്യത്വത്തിനേക്കാള്‍ വലിയ, യൂണിവേഴ്സലായിത്തന്നെയുള്ള ആ മറ്റേ താല്‍പ്പര്യത്തിന്റെ ഭാഗമായിരിക്കുന്നല്ലോ ഞാനും എന്നോര്‍ക്കുമ്പോള്‍...
Related Posts with Thumbnails