
ഇനി ഒരു തൊണ്ണൂറില്‍ ജീവിക്കില്ലെന്നുറപ്പുള്ളതുകൊണ്ട് ഇങ്ങനെ എഴുതാം - മഹാരാജാസില്‍ പഠിച്ച് പൊളിറ്റിക്കല്‍ സയന്‍സില്‍ എമ്മേയെടുത്ത് തൊണ്ണൂറ് മാര്‍ച്ചിലാണ് കെ കെ എക്സ്പ്രസ്സിലെ ഒരു എസ് കോച്ചില്‍ ദില്ലിക്ക് പോയത് - എസ് കോച്ചുകളിലും എഐ ഫ്ലൈറ്റുകളിലും ബാംഗ്ലൂര്‍ക്കുള്ള ബസ്സുകളിലും തലമുറകളായി വിട്ടുപൊയ്ക്കൊണ്ടിരിക്കുന്ന മലയാളിശരീരങ്ങളിലൊന്നായി.
വിജയന്‍, മുകുന്ദന്‍, ആനന്ദ്, സക്കറിയ, ഏഷ്യാനെറ്റ് തുടങ്ങും മുമ്പുള്ള പിടിഐയിലെ ശശികുമാര്‍, കാര്‍ട്ടൂണ്‍ വരച്ച് ഊണുകഴിച്ചിരുന്ന രവിശങ്കര്‍, ഉണ്ണി... ദില്ലി അന്നും സമ്പന്നമായിരുന്നു. അവരിലൊരാളായിക്കളായാം എന്ന അഡ്വാന്‍സ് അഹങ്കാരവുമായാണ് പോയത്. അറുപതുകളില്‍ ജനിച്ചവര്‍ ലോകം മാറ്റി മറിയ്ക്കുമെന്ന് അന്നേ കേട്ടിരുന്നു. ലോകം മാറി മറിയുമ്പോള്‍ കേരളത്തിലെ ഏതെങ്കിലും കിണറ്റില്‍ കിടന്ന് പേക്രോം പേക്രോം എന്ന് കരയുന്നതിനു പകരം ഇന്ത്യയുടെ തലയില്‍ത്തന്നെയിരുന്ന് ലോകത്തിന്റെ ചെവി തിന്നുകളയാമെന്ന് മോഹിച്ചിരിക്കണം. അമ്പതുകളിലും (ബില്‍ ഗേറ്റ്സ്) അറുപതുകളിലും (???) എഴുപതുകളിലും (ഗൂഗ് ള്‍ സ്ഥാപകരിലൊരാളായ സെര്‍ജി ബ്രിന്‍) ജനിച്ച ഒരുപാട് ആണ്‍കുട്ടികള്‍ ലോകം മാറ്റിമറിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാനിതാ ഇരുകാലി ഒട്ടകങ്ങളിലൊന്നായി റെസീവിംഗ് എന്‍ഡിന്റെ ഏറ്റവും ഈയറ്റത്ത് ഇത് കീയിന്‍ ചെയ്യാനിരിക്കുന്നു. ജീവിതം കിതച്ചോടുന്ന വഴികള്‍ ആര്‍ക്കറിയാം?
മന്ദിര്‍ മസ്ജിദ് വിവാദം പുകഞ്ഞു കത്താന്‍ തുടങ്ങിയിരുന്ന ഒരു കാലത്താണ് ദില്ലിയില്‍ ചെന്നു പെട്ടത്. ആ നവംബറിലെ ഒരു പകല്‍. ഇണപ്പക്ഷികളെ അമ്പെയ്യാന്‍ ലാക്കാക്കി നില്‍ക്കുന്ന കാട്ടാളനോട് 'മാ നിഷാദാ'യില്‍ പാടിത്തുടങ്ങിയ ആദ്യകാവ്യത്തിന്റെ മഷിയില്‍ മുക്കിത്തന്നെ ഒരു കാര്‍ട്ടൂണ്‍ വരച്ചു. വീഎച്ച്പിയായിരുന്നു കാട്ടാളന്‍. ഹിന്ദുവും മുസല്‍മാനും ഇണപ്പക്ഷികളായി. അന്നു തന്നെ അതുംകൊണ്ട് ചാണക്യപുരിയിലെ സത്യമാര്‍ഗില്‍ താമസിക്കുന്ന ഓ. വി. വിജയനെ കാണിയ്ക്കാന്‍ പോയി. ഏറ്റവും ബഹുമാനം തോന്നിയിട്ടുള്ള ഒരാളില്‍ നിന്നാണ് ഏറ്റവും വലിയ കോമ്പ്ലിമെന്റ് കിട്ടിയതെന്നോര്‍ത്താല്‍മതി - ഈ രാത്രി വെളുപ്പിയ്ക്കാം. 'ഇറ്റ്സ് എ damn ഗുഡ് ഐഡിയ' പ്രശംസകള്‍ക്ക് പിശുക്കനായിരുന്ന വിജയന്‍ പറഞ്ഞു. ('ഡാം ഗുഡ്' പ്രയോഗം ശരിയോ എന്ന് പലരും സംശയിക്കുന്നത് കേട്ടിട്ടുണ്ട്. എന്തൊ!). പക്ഷേ വര വിജയന് ബോധിച്ചില്ല. അങ്ങനെ വിജയന്‍ തന്നെ കടലാസും ഇന്ത്യനിങ്കും നിബ്ബും തന്ന് പലവട്ടം വരപ്പിച്ചു. ഒടുവില്‍ വരയില്‍ തൃപ്തനായിട്ടല്ലെങ്കിലും സ്റ്റേറ്റ്സ്മാന്റെ എഡിറ്ററെ ഫോണില്‍ വിളിച്ചു - ഞാനൊരു ചെറുപ്പക്കാരനെ അയാള്‍ വരച്ച കാര്‍ട്ടൂണുമായി വിടുന്നുണ്ട്. ഒന്ന് നോക്കൂ. പിറ്റേന്നത്തെ സ്റ്റേറ്റ്സ്മാനിലെ പേജ് ത്രീയില്‍ അടിച്ചുവന്ന കാര്‍ട്ടൂണാണ് ഇതോടൊപ്പം. 90 നവംബര്‍ 19-ലെ പത്രം.
92-ല്‍ ദില്ലി വിട്ട് ബോംബെയിലെത്തി. അതിനും എത്രയോ മുമ്പ്, 1989-ല്‍, ബെര്‍ലിന്‍ മതില്‍ നിലമ്പൊത്തിയിരുന്നു. ആരോ കൊഴച്ചുവെച്ച മാവുരുള പോലിരുന്ന ഭൂമിയെ ആഗോളവത്കരണം മെല്ലെ മെല്ലെ പരത്താന്‍ തുടങ്ങിയിരുന്നു. 93-ല്‍ കൊച്ചിയില്‍ തിരിച്ചെത്തുമ്പോള്‍ എമ്മെസ് ഡോസ്, വലിയ നേര്‍ത്ത ഫ്ലോപ്പികള്‍, അരമണിക്കൂറെടുക്കുന്ന ഈ-മെയില്‍ സന്ദേശങ്ങള്‍...അതെല്ലാം അവിടെയുമെത്തിയിരുന്നു. ഇതിനെല്ലാമിടയില്‍, 1992 ഡിസംബര്‍ 6-ന് അതും സംഭവിച്ചു. ഹിന്ദു കര്‍സേവകര്‍ ബാബറി മസ്ജിദ് പൊളിച്ച് നിരപ്പാക്കി. എന്റെ കാര്‍ട്ടൂണ്‍ വിഫലമായി. അതെ, ഇന്നേയ്ക്ക് പതിനഞ്ച് വര്‍ഷം മുമ്പാണ് ഇന്ത്യയുടെ ചരിത്രത്തിലെ തീരാക്കളങ്കങ്ങളിലൊന്നായ ആ കരസേവ നടന്നത് (സുവര്‍ണക്ഷേത്രത്തില്‍ പട്ടാളത്തെ കേറ്റിയതിന്റെ പ്രായശ്ചിത്തത്തിന് ഗ്യാനി സെയിത്സിംഗിനെക്കൊണ്ട് സുവര്‍ണക്ഷേത്രത്തില്‍ വരുന്നവരുടെ ചെരിപ്പ് തുടപ്പിച്ച പരിപാടിയെയാണ് ‘കര്‍സേവ’ എന്ന് ആദ്യം വിളിച്ചുകേട്ടത്!).
ബാബറി മസ്ജിദ് നിന്നിടത്തു തന്നെയാണ് യഥാര്‍ത്ഥത്തില്‍ ശ്രീരാമന്‍ ജനിച്ചതെങ്കില്‍പ്പോലും; ബാബറോ മറ്റാരെങ്കിലുമൊ തന്നെയാണ് അവിടത്തെ അമ്പലം തകര്‍ത്ത് മസ്ജിദ് പണിഞ്ഞതെങ്കില്‍പ്പോലും ആ മസിജിദ് പൊളിക്കാന്‍ പാടില്ലായിരുന്നു. ഇന്ത്യയുടെ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന മതേതരത്വം നേരിട്ട അവസാന പരീക്ഷണമായിരുന്നു ഡിസംബര്‍ 6. കഷ്ടം, നമ്മളന്ന് തോറ്റുപോയി. അതിന് മുമ്പും പിമ്പുമുള്ള എത്രയോ പരീക്ഷണങ്ങളില്‍ ഇനി ജയിച്ചിട്ടെന്ത്? പ്രസിഡന്റ് മുസല്‍മാനും പ്രധാനമന്ത്രി സിഖുകാരനും യഥാര്‍ത്ഥ പ്രധാനമന്ത്രി കത്തോലിക്കക്കാരിയുമാണെന്നുള്ള കൊസ്മെറ്റിക് പവര്‍പോയന്റുകള്‍ പടച്ച് തെളിച്ചുവിട്ടിട്ടെന്തിന്?
2001 സെപ്തംബര്‍ 11 (ട്രേഡ് സെന്റര്‍ ആക്രമണം), 2002 ഫെബ്രുവരി-മാര്‍ച്ച് (ഗുജറാത്ത് കലാപം), 2003 മാര്‍ച്ച് 18-ന് തുടങ്ങിയ ഇറാക്ക് ആക്രമണം... മനുഷ്യന്‍ പിന്നെയും പിന്നെയും തോറ്റുകൊണ്ടേയിരിക്കുന്നു. ചില ദിവസങ്ങള്‍ ജീവിതത്തെ എന്നെന്നേയ്ക്കുമായി മാറ്റിമറിയ്ക്കുമെന്ന് ചെറിയ കാര്യങ്ങളുടെ മുഖക്കുറിപ്പില്‍ അരുന്ധതി പറഞ്ഞത് എത്ര നേര്!
ജര്‍മനികള്‍ക്കിടയിലുണ്ടായിരുന്ന ബെര്‍ലിന്‍ മതിലും റഷ്യയ്ക്കും പാശ്ചാത്യലോകത്തിനുമിടയിലുണ്ടായിരുന്ന അയണ്‍ കര്‍ട്ടനും കൊഴിഞ്ഞുപോയി. എന്നാല്‍ അറബ് ലോകത്തിനും പാശ്ചാത്യലോകത്തിനുമിടയില്‍ അദൃശ്യമായ ഒരു കൂറ്റന്മതില്‍ ഉയര്‍ന്നു വന്നിരിക്കുന്നു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ഓരോ ശ്വാസത്തിലും അവരുടെ ദേശസ്നേഹം തെളിയിക്കേണ്ട ഗതികേടായിരിക്കുന്നു. സാധാ ഹിന്ദുക്കള്‍ക്ക് ചന്ദനക്കുറിയോ കുങ്കുമപ്പൊട്ടോ തൊടാന്‍ ഭയമായിരിക്കുന്നു. കടപ്പുറങ്ങളില്‍ ആരൊക്കെയോ ചുട്ചോറ് വാരിക്കുന്നു, വാരുന്നു. ചോരയും കണ്ണീരും കലങ്ങിയ വെള്ളത്തില്‍ ആരൊക്കെയോ മീന്‍ പിടിയ്ക്കുന്നു.
ഒട്ടകമായിത്തീര്‍ന്ന ഒരു സവര്‍ണഹിന്ദുവിന് എന്തുചെയ്യാന്‍ കഴിയും? മുപ്പത്തിമൂന്ന് കോടി ഹിന്ദുദൈവങ്ങളേയും വിശ്വസിക്കുന്ന ഹൃദയവും അഹം ബ്രഹ്മാസ്മി, രണ്ടില്ല ഒന്നേയുള്ളു എന്നീ തിയറികള്‍ ആസ്വദിക്കുന്ന തലച്ചോറും അയാള്‍ എന്തുചെയ്യും? തുണിയില്ലാതെ ഹനുമാനെയും സരസ്വതിയേയും സീതയേയും വരച്ചുകാണുമ്പോള്‍ അയാളുടെ വികാരം തരിമ്പും നോവുന്നില്ല. അത് പക്ഷേ അയാള്‍ ഹിന്ദുവല്ലാത്തതുകൊണ്ടല്ല, അങ്ങനെയും ഒരു ഹിന്ദുവായതുകൊണ്ടാണ്. ബുഷ്ഷിനേയും നരേന്ദ്രമോഡിയേയും എതിര്‍ക്കുമ്പോഴും ബിന്‍ ലാദന്റെ കൂടെ നില്‍ക്കാന്‍ അയാളെ കിട്ടില്ല. അയാള്‍ക്ക് ചന്ദനക്കുറി തൊടണമെന്നുണ്ട്. അദ്വാനിയുടെ പോളിഷ്ഡ് ചോരക്കൊതിയും പള്ളിപൊളിച്ചെന്ന മഹാപാപവും സദ്ദാം ഹുസൈന്റെ ഏകാധിപത്യവും നരനായാട്ടും അയാള്‍ക്ക് ഓര്‍മയുണ്ട്. മലയാളികളെല്ലാം ഒന്നുകില്‍ കൃസ്ത്യാനി, അല്ലെങ്കില്‍ മുസ്ലീം, അല്ലെങ്കില്‍ സിപീയെം, അല്ലെങ്കില്‍ തീര്‍ച്ച ബീജേപ്പി എന്ന് തിയറിയുണ്ടാക്കുന്നവര്‍ ക്രൂരന്മാരുടെ സ്വര്‍ഗത്തിലാണെന്ന് പറയണമെന്നയാള്‍ക്കുണ്ട്.
ബാബറി മസിജിദിന്റെ ഓര്‍മയ്ക്ക് അയാള്‍ക്ക് റഫീക്കിനെ കെട്ടിപ്പിടിച്ച് കരയണമെന്നുണ്ട്. വികാരത്തേക്കാളധികം വിചാരം ചേര്‍ത്ത കണ്ണീര്‍. ഭീരുവിന്റെ നിറമില്ലാത്ത ചോര.