Showing posts with label രാമായണം. Show all posts
Showing posts with label രാമായണം. Show all posts

Tuesday, August 26, 2008

രാമന്‍ സീതയുടെ ആരാ?


ത്രേതായുഗം. അയോധ്യാരാജ്യത്തിന്റെ അതിര്‍ത്തിയിലുള്ള ഒരു വലിയ കാടാണ് രംഗം. ആ കാട്ടിലെവിടെയോ കിടക്കുന്ന ഒരു കല്ലും മുള്ളും.

മുള്ള്: കല്ലേ, എത്ര നാളായി പറയുന്നു എനിക്ക് രാമായണംകഥ പറഞ്ഞു തരാമെന്ന്...

കല്ല്: കഥ തീര്‍ന്നില്ലായിരുന്നല്ലൊ, അതല്ലേ ഇതുവരെ പറഞ്ഞു തുടങ്ങാഞ്ഞത്. ഭാഗ്യം, ശ്രീരാമന്‍ സീതാദേവിയെ വീണ്ടെടുത്തു, വനവാസകാലവും കഴിഞ്ഞു. അവരെല്ലാം തിരിച്ച് രാജധാനിയിലെത്തി, പട്ടാഭിഷേകവും കഴിഞ്ഞു. പോരാഞ്ഞ് സീതാദേവി ഗര്‍ഭിണിയുമായിരിക്കുന്നു. ഒരു കഥയുടെ ശുഭപര്യവസാനത്തിന് മറ്റെന്തുവേണം? കേട്ടോളൂ, ഇതാ പറഞ്ഞേക്കാം.

[രാമായണംകഥ മുഴുവന്‍ കല്ല് മുള്ളിനെ വിസ്തരിച്ച് പറഞ്ഞു കേള്‍പ്പിക്കുന്നു. കഥ തീരൂന്ന മുറയ്ക്ക് ഒരു രഥം അടുത്തടുത്തുവരുന്നതിന്റെ ശബ്ദം കേള്‍ക്കുന്നുണ്ട്. കഥ തീരുന്നതിനു പിന്നാലെ പൊടി പറത്തിക്കൊണ്ട് രഥം രംഗപ്രവേശം ചെയ്യുന്നു. സീതാദേവിയും ലക്ഷ്മണകുമാരനുമാണ് യാത്രക്കാര്‍. സീതയെ തേരില്‍ നിന്നിറക്കി ആ കാട്ടിലുപേക്ഷിച്ച് ലക്ഷ്മണന്‍ തിരികെ പോകുന്നു. ആ കാട്ടുപാതയിലിപ്പോള്‍ സീതാദേവിയും കുറേ കല്ലും മുള്ളും മാത്രം].

മുള്ള്: രാമായണം മുഴുവന്‍ കേട്ടിട്ടും എനിക്കാ ചോദ്യം ചോദിക്കാന്‍ തോന്നുന്നു - യഥാര്‍ത്ഥത്തില്‍ രാമന്‍ സീതയുടെ ആരാ?

Tuesday, May 20, 2008

ശ്രീരാമന്‍ തോറ്റു, കടലമ്മ ജയിച്ചു


സേതുസമുദ്രം പദ്ധതിയെപ്പറ്റിയുള്ള വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഹിന്ദുമത വിശ്വാസികള്‍ മുതല്‍ പരിസ്ഥിതി പ്രവര്‍ത്തകരും ഷിപ്പിംഗ് വ്യവസായ വിദഗ്ദരും വരെയുള്ള വ്യത്യസ്ത താല്‍പ്പര്യക്കാരാണ് വ്യത്യസ്ത കാരണങ്ങളാല്‍ പദ്ധതിയെ എതിര്‍ക്കുന്നത്. സുനാമിയുടെ ആഘാതം ഒരളവു വരെ തടഞ്ഞത് ഈ ചിറയാണെന്നാണ് ഒരു വാദം. ഷിപ്പിംഗ് വ്യവസായം ഭീമാകാരന്‍ കപ്പലുകളിലേയ്ക്ക് തിരിയുന്ന ഒരു കാലഘട്ടത്തില്‍ 30,000 ടണ്‍ വരെ മാത്രം ഭാരമുള്ള കപ്പലുകള്‍ക്കേ സേതുസമുദ്രം വഴി കടന്നുപോകാന്‍ കഴിയൂ എന്നിരിക്കെ എന്തിനാണ് ഈ പദ്ധതി എന്നാണ് ഷിപ്പിംഗ് വിദഗ്ദരുടെ ചോദ്യം.ഈ കനാലിന് പന്ത്രണ്ട് മീറ്റര്‍ മാത്രമേ ആഴമുണ്ടാകൂ എന്നതുകൊണ്ടാണത്രെ ഈ പരിമിതി.[പനാമ കനാലിലൂടെ 90,000 ടണ്ണും സൂയസ് കനാലിലൂടെ 1.2ലക്ഷം ടണ്ണും ഭാരമുള്ള കപ്പലുകള്‍ക്ക് കടന്നുപോകാം]. ഇതെല്ലാം നാനാവശങ്ങളില്‍ നിന്നുമുള്ള ഹിന്ദു പരിവാറിന്റെ ലോബിയിംഗാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നിരീശ്വരവാദിയായ കരുണാനിധിയുടേയും ഹിന്ദു വോട്ട് തട്ടാന്‍ തക്കം പാര്‍ക്കുന്ന ജയലളിതയുടേയും നിലപാടുകളെയും വിശ്വസിക്കുക വയ്യ. ഏറ്റവും ഒടുവിലത്തെ ഇടപെടലുകള്‍ സുപ്രീം കോടതിയുടേതാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ അഭിപ്രായം കേള്‍ക്കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

ഒരു അണ്ണാറക്കണ്ണാന്‍ വരെ സഹായിച്ചിട്ടാണ് അങ്ങനെ ഒരു പാലം ഉണ്ടാക്കിയതെന്നാണ് ഹിന്ദുമത വിശ്വാസം [രാമായണത്തിലൊന്നും അങ്ങനെ ഒരു സ്ക്വിറലിനെ കണ്ടില്ലെങ്കിലും കേള്‍ക്കാന്‍ രസമുണ്ടായിരുന്നു ആ കഥ]. സീതയെ തിരിച്ചു പിടിയ്ക്കാനായിരുന്നു പാലം കെട്ടിയത്. തിരിച്ചു പിടിച്ചു. എന്നിട്ടോ? ഗര്‍ഭിണിയായിരിക്കെ കാട്ടിലുപേക്ഷിച്ചു. ഇതിനായിരുന്നോ എന്ന് ആ പാലത്തിന്റെ ആത്മാവ് ചോദിച്ചു കാണുമോ?

ഒരു ഹോളിവുഡ് വാര്‍ ഫിലിമില്‍ കണ്ടിട്ടുണ്ട് ഒരു താല്‍ക്കാലിക പാലം പണിയുന്നതും അക്കരെ കടക്കുന്നതും അക്കരെ കടന്നയുടന്‍ പാലം നശിപ്പിച്ചു കളയുന്നതും. പിന്തുടരുന്ന ശത്രുക്കള്‍ക്ക് പാലം ഉപകാരപ്പെടാതിരിക്കാനാണത്രെ ആ തന്ത്രം. എന്തായാലും don't burn the bridges behind you എന്നൊരു പ്രയോഗമുണ്ട് ഇംഗ്ലീഷില്‍. പിന്നിട്ട പാലങ്ങളെ എപ്പോളാണ് വീണ്ടും ആവശ്യം വരിക എന്നാര്‍ക്കറിയാം. [പിന്നിട്ട വഴികളിലൂടെ വീണ്ടും നടക്കേണ്ടി വരിക, മറന്ന മുഖങ്ങളില്‍ച്ചെന്ന് വീണ്ടും മുട്ടുക... അതൊക്കെ എപ്പോളാണെന്ന് ആര്‍ക്കറിയാം].

പാലം കടക്കുവോളം നാരായണ എന്ന് ശ്രീരാമനും വിചാരിച്ചു കാണുമോ? ആവശ്യം കഴിഞ്ഞ സ്ഥിതിയ്ക്കും ഇനിയൊരു പാലമായി ഉപയോഗിക്കാന്‍ കഴിയാത്തതുകൊണ്ടും അതവിടെത്തന്നെ നിര്‍ത്തേണ്ടതുണ്ടോ? ഒരു പാലം പോയാല്‍ തകരുമോ ഹൈന്ദവ ധര്‍മം?

ഞാന്‍ ഒരു ഹൈന്ദവ ദൈവ വിശ്വാസിയാണ്. എങ്കിലും മനുഷ്യനായി അവതരിച്ച ശ്രീരാമനെ ആരാധിക്കണോയെന്ന് ഇനിയും തീര്‍ച്ചയില്ലാത്ത ഒരാള്‍. അയ്യോ, അല്ല, മനുഷ്യനായി ജീവിച്ചതുകൊണ്ടല്ല ശ്രീരാമനോടുള്ള ആരാധനക്കുറവ്. സത്യം പറഞ്ഞാല്‍ ശ്രീരാമന്റെ മാനവഹൃദയമോര്‍ത്ത് ഹൃദയം നുറുങ്ങാത്ത ഒരു ദിവസം പോലുമില്ല - ഊര്‍മിളയുടെ ഭര്‍ത്താവിന് ഫാമിലി സ്റ്റാറ്റസ് കൊടുക്കാതിരുന്നപ്പോള്‍, ശൂര്‍പ്പണഖയെ നിരസിക്കുന്നതിന് പകരം ലക്ഷണനോട് ചോദിക്ക് എന്ന് പറയുമ്പോള്‍, ബാലിയെ ഒളിയമ്പെയ്യുമ്പോള്‍, ഗര്‍ഭിണിയായ സീതയെ കൊടുംകാട്ടില്‍ ഉപേക്ഷിക്കുമ്പോള്‍... അപ്പോളെല്ലാം ആ മാനവഹൃദയം എങ്ങനെ നുറുങ്ങിപ്പൊടിഞ്ഞിട്ടുണ്ടാകും എന്നോര്‍ക്കുമ്പോള്‍ [ഇതിന് സമാനം മണ്ഡോദരിയുടെ നുറുങ്ങിപ്പൊടിയല്‍ മാത്രം. മറ്റൊരു സുന്ദരിയ്ക്കു വേണ്ടി യുദ്ധം ചെയ്യാനൊരുങ്ങുന്ന ഭര്‍ത്താവിന്റെ വിജയത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുക - എങ്ങനെയായിരിക്കും അത്? രാവണന്റെ പൌരുഷവീര്യം കാണാന്‍ മറക്കാത്തവര്‍ എന്താണ് മണ്ഡോദരിയുടെ മനസ്സ് കാണാത്തത്?]...

അതുകൊണ്ട് ഈ പാലത്തിന്റെ വീരസ്യം പറയാന്‍ ഞാനില്ല. മൈനാകത്തെയെന്നതിനേക്കാള്‍ സുനാമിയെ ഉള്ളിലൊതുക്കുന്നവയാണ് വന്‍കടലുകള്‍ എന്നറിയുമ്പോള്‍ ഈ പഴമ്പുരാണങ്ങള്‍ എത്ര ദുര്‍ബലം, അപ്രസക്തം. എങ്കിലും കുട്ടിക്കാലത്ത് ഓരോ തവണ ബ്ലാങ്ങാട്ടെ കടപ്പുറത്തു പോയപ്പോഴും ആ മണല്‍ത്തിട്ടയില്‍ അമ്മ എഴുതിപ്പിച്ചിരുന്ന ഒരു വാചകം ഓര്‍ക്കാതെ വയ്യ: ശ്രീരാമന്‍ ജയിച്ചു, കടലമ്മ തോറ്റു.

പിന്നീട് മുതിര്‍ന്നപ്പോളും ഏത് കടല്‍ത്തീരത്ത് പോയാലും ഒരു തമാശിന് അങ്ങനെ എഴുതുമായിരുന്നു. മെറീനയില്‍, ജൂഹുവില്‍, വെര്‍സോവയില്‍, ജുമൈരയില്‍, അജ്മാനില്‍, ഖോര്‍ഫകാനില്‍, സലാലയില്‍... എല്ലായിടത്തും.

പരാജയത്തേക്കാള്‍ മധുരം പരാജയത്തിന്റെ ഓര്‍മകള്‍ക്കാണ്. പരാജയത്തിന്റെ ഓര്‍മകളുണര്‍ന്ന തിളച്ച മനസ്സുമായി കടലമ്മ വരുന്നതും ആ വാക്കുകള്‍ മായ്ച്ച് വ്യാജമായ ആനന്ദത്തോടെ തിരിച്ചിറങ്ങുന്നതും നോക്കി നില്‍ക്കുമ്പോള്‍ ഒരു നിമിഷം അമ്മയുടെ കയ്യും പിടിച്ച് കടലുകാണാന്‍ നില്‍ക്കുന്ന കുട്ടിയാകാറുണ്ടായിരിക്കണം.

അതോര്‍ക്കുമ്പോള്‍, 48 കിലോമീറ്റര്‍ നീളമുള്ള രാമസേതുവിന്റെ 20 ശതമാനവും നീക്കം ചെയ്തു കഴിഞ്ഞു എന്ന് പത്രത്തില്‍ വായിക്കുമ്പോള്‍, ഇനി ആദ്യം പോകുന്ന കടപ്പുറത്ത് ഇങ്ങനെ എഴുതാന്‍ തോന്നുന്നു: ശ്രീരാമന്‍ തോറ്റു, കടലമ്മ ജയിച്ചു.

മിസ്റ്റര്‍ ശ്രീരാമന്‍, നിങ്ങള്‍ എവിടെ?

Thursday, January 31, 2008

രാമന്‍ സീതയോട്


രാക്ഷസനില്‍ നിന്ന് രക്ഷിച്ച ശേഷം
കൊടുംകാട്ടില്‍ ഉപേക്ഷിച്ചപ്പോഴും
ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു.
അതല്ലേ മനുഷ്യരോ രാക്ഷസരോ കാട്ടാളരോ ഇല്ലാത്ത
വിജനമായ കാട്ടില്‍ത്തന്നെ ഉപേക്ഷിച്ചത്.

Thursday, December 6, 2007

ഒരു സവര്‍ണഹിന്ദു ബാബറി മസ്ജിദ് ഓര്‍മിക്കുന്നു


ഇനി ഒരു തൊണ്ണൂറില്‍ ജീവിക്കില്ലെന്നുറപ്പുള്ളതുകൊണ്ട് ഇങ്ങനെ എഴുതാം - മഹാരാജാസില്‍ പഠിച്ച് പൊളിറ്റിക്കല്‍ സയന്‍സില്‍ എമ്മേയെടുത്ത് തൊണ്ണൂറ് മാര്‍ച്ചിലാണ് കെ കെ എക്സ്പ്രസ്സിലെ ഒരു എസ് കോച്ചില്‍ ദില്ലിക്ക് പോയത് - എസ് കോച്ചുകളിലും എഐ ഫ്ലൈറ്റുകളിലും ബാംഗ്ലൂര്‍ക്കുള്ള ബസ്സുകളിലും തലമുറകളായി വിട്ടുപൊയ്ക്കൊണ്ടിരിക്കുന്ന മലയാളിശരീരങ്ങളിലൊന്നായി.

വിജയന്‍, മുകുന്ദന്‍, ആനന്ദ്, സക്കറിയ, ഏഷ്യാനെറ്റ് തുടങ്ങും മുമ്പുള്ള പിടിഐയിലെ ശശികുമാര്‍, കാര്‍ട്ടൂണ്‍ വരച്ച് ഊണുകഴിച്ചിരുന്ന രവിശങ്കര്‍, ഉണ്ണി... ദില്ലി അന്നും സമ്പന്നമായിരുന്നു. അവരിലൊരാളാ‍യിക്കളായാം എന്ന അഡ്വാന്‍സ് അഹങ്കാരവുമായാണ് പോയത്. അറുപതുകളില്‍ ജനിച്ചവര്‍ ലോകം മാറ്റി മറിയ്ക്കുമെന്ന് അന്നേ കേട്ടിരുന്നു. ലോകം മാറി മറിയുമ്പോള്‍ കേരളത്തിലെ ഏതെങ്കിലും കിണറ്റില്‍ കിടന്ന് പേക്രോം പേക്രോം എന്ന് കരയുന്നതിനു പകരം ഇന്ത്യയുടെ തലയില്‍ത്തന്നെയിരുന്ന് ലോകത്തിന്റെ ചെവി തിന്നുകളയാമെന്ന് മോഹിച്ചിരിക്കണം. അമ്പതുകളിലും (ബില്‍ ഗേറ്റ്സ്) അറുപതുകളിലും (???) എഴുപതുകളിലും (ഗൂഗ് ള്‍ സ്ഥാപകരിലൊരാളായ സെര്‍ജി ബ്രിന്‍) ജനിച്ച ഒരുപാട് ആണ്‍കുട്ടികള്‍ ലോകം മാറ്റിമറിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാനിതാ ഇരുകാലി ഒട്ടകങ്ങളിലൊന്നായി റെസീവിംഗ് എന്‍ഡിന്റെ ഏറ്റവും ഈയറ്റത്ത് ഇത് കീയിന്‍ ചെയ്യാനിരിക്കുന്നു. ജീവിതം കിതച്ചോടുന്ന വഴികള്‍ ആര്‍ക്കറിയാം?

മന്ദിര്‍ മസ്ജിദ് വിവാദം പുകഞ്ഞു കത്താന്‍ തുടങ്ങിയിരുന്ന ഒരു കാലത്താണ് ദില്ലിയില്‍ ചെന്നു പെട്ടത്. ആ നവംബറിലെ ഒരു പകല്‍. ഇണപ്പക്ഷികളെ അമ്പെയ്യാന്‍ ലാക്കാക്കി നില്‍ക്കുന്ന കാട്ടാളനോട് 'മാ നിഷാദാ'യില്‍ പാടിത്തുടങ്ങിയ ആദ്യകാവ്യത്തിന്റെ മഷിയില്‍ മുക്കിത്തന്നെ ഒരു കാര്‍ട്ടൂണ്‍ വരച്ചു. വീഎച്ച്പിയായിരുന്നു കാട്ടാളന്‍. ഹിന്ദുവും മുസല്‍മാനും ഇണപ്പക്ഷികളായി. അന്നു തന്നെ അതുംകൊണ്ട് ചാണക്യപുരിയിലെ സത്യമാര്‍ഗില്‍ താമസിക്കുന്ന ഓ. വി. വിജയനെ കാണിയ്ക്കാന്‍ പോയി. ഏറ്റവും ബഹുമാനം തോന്നിയിട്ടുള്ള ഒരാളില്‍ നിന്നാണ് ഏറ്റവും വലിയ കോമ്പ്ലിമെന്റ് കിട്ടിയതെന്നോര്‍ത്താല്‍മതി - ഈ രാത്രി വെളുപ്പിയ്ക്കാം. 'ഇറ്റ്സ് എ damn ഗുഡ് ഐഡിയ' പ്രശംസകള്‍ക്ക് പിശുക്കനായിരുന്ന വിജയന്‍ പറഞ്ഞു. ('ഡാം ഗുഡ്' പ്രയോഗം ശരിയോ എന്ന് പലരും സംശയിക്കുന്നത് കേട്ടിട്ടുണ്ട്. എന്തൊ!). പക്ഷേ വര വിജയന് ബോധിച്ചില്ല. അങ്ങനെ വിജയന്‍ തന്നെ കടലാസും ഇന്ത്യനിങ്കും നിബ്ബും തന്ന് പലവട്ടം വരപ്പിച്ചു. ഒടുവില്‍ വരയില്‍ തൃപ്തനായിട്ടല്ലെങ്കിലും സ്റ്റേറ്റ്സ്മാന്റെ എഡിറ്ററെ ഫോണില്‍ വിളിച്ചു - ഞാനൊരു ചെറുപ്പക്കാരനെ അയാള്‍ വരച്ച കാര്‍ട്ടൂണുമായി വിടുന്നുണ്ട്. ഒന്ന് നോക്കൂ. പിറ്റേന്നത്തെ സ്റ്റേറ്റ്സ്മാനിലെ പേജ് ത്രീയില്‍ അടിച്ചുവന്ന കാര്‍ട്ടൂണാണ് ഇതോടൊപ്പം. 90 നവംബര്‍ 19-ലെ പത്രം.

92-ല്‍ ദില്ലി വിട്ട് ബോംബെയിലെത്തി. അതിനും എത്രയോ മുമ്പ്, 1989-ല്‍, ബെര്‍ലിന്‍ മതില്‍ നിലമ്പൊത്തിയിരുന്നു. ആരോ കൊഴച്ചുവെച്ച മാവുരുള പോലിരുന്ന ഭൂമിയെ ആഗോളവത്കരണം മെല്ലെ മെല്ലെ പരത്താന്‍ തുടങ്ങിയിരുന്നു. 93-ല്‍ കൊച്ചിയില്‍ തിരിച്ചെത്തുമ്പോള്‍ എമ്മെസ് ഡോസ്, വലിയ നേര്‍ത്ത ഫ്ലോപ്പികള്‍, അരമണിക്കൂറെടുക്കുന്ന ഈ-മെയില്‍ സന്ദേശങ്ങള്‍...അതെല്ലാം അവിടെയുമെത്തിയിരുന്നു. ഇതിനെല്ലാമിടയില്‍, 1992 ഡിസംബര്‍ 6-ന് അതും സംഭവിച്ചു. ഹിന്ദു കര്‍സേവകര്‍ ബാബറി മസ്ജിദ് പൊളിച്ച് നിരപ്പാക്കി. എന്റെ കാര്‍ട്ടൂണ്‍ വിഫലമായി. അതെ, ഇന്നേയ്ക്ക് പതിനഞ്ച് വര്‍ഷം മുമ്പാണ് ഇന്ത്യയുടെ ചരിത്രത്തിലെ തീരാക്കളങ്കങ്ങളിലൊന്നായ ആ കരസേവ നടന്നത് (സുവര്‍ണക്ഷേത്രത്തില്‍ പട്ടാളത്തെ കേറ്റിയതിന്റെ പ്രായശ്ചിത്തത്തിന് ഗ്യാനി സെയിത്സിംഗിനെക്കൊണ്ട് സുവര്‍ണക്ഷേത്രത്തില്‍ വരുന്നവരുടെ ചെരിപ്പ് തുടപ്പിച്ച പരിപാടിയെയാണ് ‘കര്‍സേവ’ എന്ന് ആദ്യം വിളിച്ചുകേട്ടത്!).

ബാബറി മസ്ജിദ് നിന്നിടത്തു തന്നെയാണ് യഥാര്‍ത്ഥത്തില്‍ ശ്രീരാമന്‍ ജനിച്ചതെങ്കില്‍പ്പോലും; ബാബറോ മറ്റാരെങ്കിലുമൊ തന്നെയാണ് അവിടത്തെ അമ്പലം തകര്‍ത്ത് മസ്ജിദ് പണിഞ്ഞതെങ്കില്‍പ്പോലും ആ മസിജിദ് പൊളിക്കാന്‍ പാടില്ലായിരുന്നു. ഇന്ത്യയുടെ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന മതേതരത്വം നേരിട്ട അവസാന പരീക്ഷണമായിരുന്നു ഡിസംബര്‍ 6. കഷ്ടം, നമ്മളന്ന് തോറ്റുപോയി. അതിന് മുമ്പും പിമ്പുമുള്ള എത്രയോ പരീക്ഷണങ്ങളില്‍ ഇനി ജയിച്ചിട്ടെന്ത്? പ്രസിഡന്റ് മുസല്‍മാനും പ്രധാനമന്ത്രി സിഖുകാരനും യഥാര്‍ത്ഥ പ്രധാനമന്ത്രി കത്തോലിക്കക്കാരിയുമാണെന്നുള്ള കൊസ്മെറ്റിക് പവര്‍പോയന്റുകള്‍ പടച്ച് തെളിച്ചുവിട്ടിട്ടെന്തിന്?

2001 സെപ്തംബര്‍ 11 (ട്രേഡ് സെന്റര്‍ ആക്രമണം), 2002 ഫെബ്രുവരി-മാര്‍ച്ച് (ഗുജറാത്ത് കലാപം), 2003 മാര്‍ച്ച് 18-ന് തുടങ്ങിയ ഇറാക്ക് ആക്രമണം... മനുഷ്യന്‍ പിന്നെയും പിന്നെയും തോറ്റുകൊണ്ടേയിരിക്കുന്നു. ചില ദിവസങ്ങള്‍ ജീവിതത്തെ എന്നെന്നേയ്ക്കുമായി മാറ്റിമറിയ്ക്കുമെന്ന് ചെറിയ കാര്യങ്ങളുടെ മുഖക്കുറിപ്പില്‍ അരുന്ധതി പറഞ്ഞത് എത്ര നേര്!

ജര്‍മനികള്‍ക്കിടയിലുണ്ടായിരുന്ന ബെര്‍ലിന്‍ മതിലും റഷ്യയ്ക്കും പാശ്ചാത്യലോകത്തിനുമിടയിലുണ്ടായിരുന്ന അയണ്‍ കര്‍ട്ടനും കൊഴിഞ്ഞുപോയി. എന്നാല്‍ അറബ് ലോകത്തിനും പാശ്ചാത്യലോകത്തിനുമിടയില്‍ അദൃശ്യമായ ഒരു കൂറ്റന്മതില്‍ ഉയര്‍ന്നു വന്നിരിക്കുന്നു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ഓരോ ശ്വാസത്തിലും അവരുടെ ദേശസ്നേഹം തെളിയിക്കേണ്ട ഗതികേടായിരിക്കുന്നു. സാധാ ഹിന്ദുക്കള്‍ക്ക് ചന്ദനക്കുറിയോ കുങ്കുമപ്പൊട്ടോ തൊടാന്‍ ഭയമായിരിക്കുന്നു. കടപ്പുറങ്ങളില്‍ ആരൊക്കെയോ ചുട്ചോറ് വാരിക്കുന്നു, വാരുന്നു. ചോരയും കണ്ണീരും കലങ്ങിയ വെള്ളത്തില്‍ ആരൊക്കെയോ മീന്‍ പിടിയ്ക്കുന്നു.

ഒട്ടകമായിത്തീര്‍ന്ന ഒരു സവര്‍ണഹിന്ദുവിന് എന്തുചെയ്യാന്‍ കഴിയും? മുപ്പത്തിമൂന്ന് കോടി ഹിന്ദുദൈവങ്ങളേയും വിശ്വസിക്കുന്ന ഹൃദയവും അഹം ബ്രഹ്മാസ്മി, രണ്ടില്ല ഒന്നേയുള്ളു എന്നീ തിയറികള്‍ ആസ്വദിക്കുന്ന തലച്ചോറും അയാള്‍ എന്തുചെയ്യും? തുണിയില്ലാതെ ഹനുമാനെയും സരസ്വതിയേയും സീതയേയും വരച്ചുകാണുമ്പോള്‍ അയാളുടെ വികാരം തരിമ്പും നോവുന്നില്ല. അത് പക്ഷേ അയാള്‍ ഹിന്ദുവല്ലാത്തതുകൊണ്ടല്ല, അങ്ങനെയും ഒരു ഹിന്ദുവായതുകൊണ്ടാണ്. ബുഷ്ഷിനേയും നരേന്ദ്രമോഡിയേയും എതിര്‍ക്കുമ്പോഴും ബിന്‍ ലാദന്റെ കൂടെ നില്‍ക്കാന്‍ അയാളെ കിട്ടില്ല. അയാള്‍ക്ക് ചന്ദനക്കുറി തൊടണമെന്നുണ്ട്. അദ്വാ‍നിയുടെ പോളിഷ്ഡ് ചോരക്കൊതിയും പള്ളിപൊളിച്ചെന്ന മഹാപാപവും സദ്ദാം ഹുസൈന്റെ ഏകാധിപത്യവും നരനായാട്ടും അയാള്‍ക്ക് ഓര്‍മയുണ്ട്. മലയാളികളെല്ലാം ഒന്നുകില്‍ കൃസ്ത്യാനി, അല്ലെങ്കില്‍ മുസ്ലീം, അല്ലെങ്കില്‍ സിപീയെം, അല്ലെങ്കില്‍ തീര്‍ച്ച ബീജേപ്പി എന്ന് തിയറിയുണ്ടാക്കുന്നവര്‍ ക്രൂരന്മാരുടെ സ്വര്‍ഗത്തിലാണെന്ന് പറയണമെന്നയാള്‍ക്കുണ്ട്.
ബാബറി മസിജിദിന്റെ ഓര്‍മയ്ക്ക് അയാള്‍ക്ക് റഫീക്കിനെ കെട്ടിപ്പിടിച്ച് കരയണമെന്നുണ്ട്. വികാരത്തേക്കാളധികം വിചാരം ചേര്‍ത്ത കണ്ണീര്‍. ഭീരുവിന്റെ നിറമില്ലാത്ത ചോര.

Saturday, December 1, 2007

രാവണന്‍ തോറ്റതോ മാച്ച് ഫിക്സിംഗോ?




ആമയും മുയലും ഓട്ടപ്പന്തയം നടത്തിയതെന്നാ? ബിസിയിലെപ്പഴേലും? ശ്രീബുദ്ധനും മഹാഭാരതത്തിനും മുമ്പ്? എന്തായാലും അതൊന്നും റെലവന്റല്ല. ജയിച്ചതാരാണെന്നറിയാലോ - ആമ, അതുമതി. തിരുവിതാംകൂറ്കാര് പറേമ്പോലെ അപ്പം (അപ്പോള്‍) മൊട്ടക്കറി അപ്പം തിന്നാമതി, മൊയല്, മലബാറ്കാര് പറയുന്ന പോലെ കുയീക്കെടക്കട്ടെ. (ജയിക്കുന്നതിലല്ല കാര്യം, കളിക്കുന്നതിലാണ് എന്ന് പറഞ്ഞയാള്‍ ഒരിക്കലും ജയിച്ചുകാണില്ല എന്ന് മാര്‍ട്ടിന നവരത്തിലോവ. ആയമ്മയ്ക്ക് ഒരുമ്മ. അവരെ നവരത്നലാവ എന്നു വിളിക്കണം).

പക്ഷേ മൊയല് കുഴീക്കെടന്നില്ലല്ലൊ. സിംഹവുമായി മുട്ടിയപ്പൊഴെല്ലാം മൊയല് ജയിച്ചു. ഓര്‍മയില്ലേ തന്നെ തിന്നാന്‍ വന്ന സിംഹരാജനെ മൊയലന്‍ കിണറ്റീച്ചാടിച്ചത്. കട്ടുറുമ്പും കൊമ്പനാനയും മുട്ടിയ കഥകളിലൊക്കെ ആന തോറ്റ കഥയേ നമുക്കറിയൂ. നാലഞ്ച് മനുഷ്യന്മാരും കൊറേ കൊരങ്ങന്മാരും ചെന്ന് ഒരു രാക്ഷസ സാമ്രാജ്യത്തെ അപ്പാടെ തൊടച്ച് നീക്കുവാ? ങ്ഹാ, ആ കഥ പിള്ളേരെ ഒറക്കാന്‍ പറയാന്‍ കൊള്ളാം.

കയ്യിലൊരു കവിണയുമായി ദാവീദ് എന്ന പയ്യന്‍ ഗോലിയാത്ത് എന്ന മല്ലനെ തോല്‍പ്പിച്ചെന്നോ? ഹ, ഹ ഹ! ചിരിച്ചട്ടെനിക്ക് ശ്വാസം മുട്ടണ്.

ടോം & ജെറിയുടെ ഒരു എപ്പിസോഡിലെങ്കിലും ടോം ജയിച്ചില്ലേലും തോല്‍ക്കാതിരിക്കുന്നത് കണ്ടിട്ടെനിക്ക് മരിച്ചാമതി.

(പണ്ടൊരു ചിത്രകാരന്‍ സുഹൃത്ത് ചാരായമടിച്ച് ഫിറ്റായി, അതിന്റെ മോളില്‍ കഞ്ചനുമടിച്ച് എര്‍ണാളം ഡര്‍ബാള്‍ ഹാള്‍ ഗ്രൌണ്ടില്‍ നടക്കുന്ന ചിന്മയാനന്ദന്റെ ഗീതാജ്ഞാനയജ്ഞത്തിന് കേറി. ചോദ്യോത്തര സെഷനില്‍ മൂപ്പര് ഒറ്റച്ചോദ്യം - അറപ്പുണ്ടാക്കുന്നവനും രോഗവാഹകനുമായ ഒരു ചെറിയ എലിയുടെ പൊറത്തെങ്ങനെയാണ് ആനത്തടിയന്‍ ഗണപതി സഞ്ചരിക്കുന്നത്? ഉത്തരമെന്തായിരുന്നെന്ന് പറഞ്ഞുകേട്ടില്ല. എന്തായാലും ടോമാന്റ് ജെറി കാണുമ്പൊ അത്ഭുതമാണ് - അറപ്പുണ്ടാക്കുന്നവനും രോഗവാഹകനുമായ ഒരു എലിയെ നാം സ്നേഹിച്ചു പോവുന്നു. മിക്കി ഒരു മൌസാണെന്ന് മറക്കുന്നു. ടോമിന്റെ സഹോദരങ്ങളെ പാലുകൊടുത്ത് കിടക്കയില്‍ കിടത്തി വളര്‍ത്തുമ്പോഴും ടോമിനെ വെറുക്കുന്നു.)

നിങ്ങള്‍ പറയുമായിരിക്കും കൌശലത്തിന്റെ വിജയം, ബുദ്ധിയുടെ വിജയം, ശക്തിയല്ല ബുദ്ധിയാണ് കാര്യം, തിന്മയുടെ മേല്‍ നന്മയുടെ അള്‍ട്ടിമേറ്റ് വിജയം, സത്യമേവ ജയതേ, ധര്‍മയുദ്ധം എന്നെല്ലാം.

പണ്ട് പണ്ട് ഒരിടത്തൊരു രാജാവിന് കണ്ണുകാണില്ലായിരുന്നു. അതുകൊണ്ടങ്ങേര് ഭരണച്ചുമതല തല്‍ക്കാലം അങ്ങോരുടെ ല്യൂക്കൊഡെര്‍മക്കാരന്‍ അനിയനെ ഏപ്പിച്ചു. ഒരു മാതിരി റീജന്റ് ഏര്‍പ്പാട്. ചേട്ടന്‍ രാജാവിന്റെ മക്കള്‍ മുതിര്‍ന്നാല്‍ ഭരണം ആ മക്കളിലാരെയെങ്കിലും തിരിച്ചേല്‍പ്പിക്കുമെന്നല്ലേ നമ്മള്‍ പ്രതീക്ഷിക്കുക? പോരാത്തതിന് ഒന്നും രണ്ടുമല്ല നൂറ്റിയൊന്നുപേരായിരുന്നു ചേട്ടന്‍ രാജാവിന് ആണ്മക്കള്‍ (‘കാന്താരിയുടെ വക നൂറാണും ദുശ്ശളയും, പിന്നെ ഒരു സെറ്റപ്പിലെ മറ്റൊന്നുമടക്കം 101’ എന്ന് വെട്ടം മാണിഗ്രൂപ്പു നോക്കി ദേവന്‍. കാന്താരി - അവരല്ലേ അണ്ണാ പാതിവ്രത്യത്തിന്റെ മുഴുത്തിങ്കള്‍!). അനിയന് പഞ്ചപാണ്ഡവന്മാര് കട്ടില്‍ക്കാല് പോലെ മൂന്ന് എന്ന് പറഞ്ഞിട്ട് ‘2’ എന്ന് കയ്യോണ്ട് കാണിച്ചട്ട് ‘1’ എന്നെഴുതിക്കാണിച്ചപോലെ അഞ്ച് പേര്. അഞ്ചുപേര്‍ക്കും അഞ്ച് വ്യത്യസ്ത അച്ഛന്മാര്! (ഒരാള് പോലും അനിയന്റെയല്ലെന്നാണറിവ്). കാലം പോയപ്പോള്‍ ചേട്ടന്‍ രാജാവിന്റെ മക്കള്‍ മുതിര്‍ന്നു. രാജ്യം ന്യായമായും അവര്‍ക്ക് തിരിച്ചേല്‍പ്പിക്കണമെന്നായി. അപ്പൊ ഈ അഞ്ചുപേരും എന്തുചെയ്തു? ഒരു തരത്തിലും അവകാശം പറയാന്‍ അര്‍ഹതയില്ലാത്തവരെങ്കിലും തൃശൂരെ ചോമ്മാര്ടെ ഭാഷേപ്പറഞ്ഞാ പാപ്പന്റെ അഞ്ചുമക്കളും (ശെരിക്കിനും പാപ്പന്റെയല്ലെങ്കിലും) വെല്ലിച്ഛന്റെ മക്കളുമായി അടിയായി. എളാങ്കും വെട്ടുകത്തീമായിട്ട് ആമ്പല്ലൂരും പാങ്ങിലുമൊക്കെ നടക്കണ കായ്ക്കണ പ്ലാവിനോ കായ്ക്കാറായ മാവിനോ വേണ്ടീള്ള അതിര്‍ത്തിത്തര്‍ക്കല്ല, നല്ല ഒന്നാന്തരം യുദ്ധം. ചെക്കന്മാരെ (പാവര്‍ട്ടി സെന്റ് ജോസഫില്) തല്ലൂട്ടം പഠിപ്പിച്ച മാഷ്മ്മാരൊക്കെ വെല്ലിച്ഛന്റെ മക്കടെ സെറ്റായിരുന്നു. പോരാത്തേന് പാപ്പന്റെ ഭാര്യയ്ക്ക് കല്യാണത്തിന് മുമ്പ് ഒരു ചെത്തുകാരനിലുണ്ടായി, കണ്ടശ്ശാങ്കടവുകാരന്‍ ഒരു ലോറിഡ്രൈവറ് എടുത്തുവളര്‍ത്തിയ ഉശിരന്‍ ഒരു അവിഹിതസന്തതിയും ഇരട്ടിവാശിയില്‍ അവര്ടെ കൂടെ നിന്നു. എന്നട്ടും മറ്റം സെന്റ് ഫ്രാന്‍സിസ് (കൊള്ളിപറി മറ്റം എന്നും ചില രേഖകളില്‍ കാണാം) സ്ക്കൂള്‍ ഗ്രൌണ്ടില്‍ നടന്ന അടികലശലില്‍ (കുന്നംകുളങ്ങര അങ്ങാടീല് അച്ചു മൂത്താനും വേറോതോ കക്ഷിയും തമ്മില്‍ നടന്ന മട്ട്) ജയിച്ചത് അഞ്ചു സഹോദരര്‍.

ഇതൊക്കെ കേള്‍ക്കുമ്പൊ ചെലപ്പൊ ചിരീം വരാറില്ല. എല്ലാടത്തും ഒരു മാച്ച് ഫിക്സിംഗിന്റെ മണം. അംബാനി സഹോദരരേയും മഹാജന്‍ ബ്രദേഴ്സിന്റെയുമൊക്കെ ഒറിജിന്‍ ഈ ഭ്രാതൃഹത്യകള്‍ (fratricides) തന്നെ. ഗോലിയാത്തിന്റെം സിംഹത്തിന്റെം സിംഹളരാജന്റെം മുയലിന്റെം കൌരവരുടെം കൂടെയുണ്ടായിരുന്നവരില്‍ ആരെല്ലാമാണ് കോഴ വാങ്ങി ഒത്തുകളിച്ചത്? എനിക്കിപ്പ അറിയണം.

വേറൊരു ചാന്‍സും ഞാന്‍ കാണുന്നു. ഈ കഥകളെല്ലാം എഴുതിയവരും നമ്മള്‍ വായനക്കാരെപ്പോലെ ദുര്‍ബലരായിരിക്കും. ദുര്‍ബലരും ശക്തരും തമ്മില്‍ യുദ്ധം ചെയ്താല്‍ ഒരിക്കലുമതിനെ യുദ്ധമെന്ന് വിളിക്കാനാവില്ലെന്നും എല്ലാം വാക്കോവറുകളായിരിക്കുമെന്നും എല്ലാര്‍ക്കും അറിയാം. എന്നാലും ദുര്‍ബലര്‍ ജയിച്ചു എന്ന് ചുമ്മാ കഥയിലെങ്കിലും പറഞ്ഞൊരു കോമ്പ്ലക്സ് തീര്‍ക്കല്‍? വായനക്കാര്‍ മാത്രമല്ല എക്കാലത്തെയും മനുഷ്യജീവികളില്‍ നൂറില്‍ തൊണ്ണൂറ്റിഒമ്പതേമുക്കാലും ദുര്‍ബലരാണെന്ന സത്യം മനസില്ലാക്കിയ ബുദ്ധികൂര്‍മ്മത? മെലിഞ്ഞവരുടെ മനശ്ശാസ്ത്രം? ഫ്രോയിഡോ കേസരിയോ വിജയന്മാഷോ ഉണ്ടായിരുന്നെങ്കി ചോദിക്കാമായിരുന്നു ഇതിന്റെ മനോനില. എലിയ്ക്ക് വിഷം വെയ്ക്കുമ്പോഴും ജെറിയെയും മിക്കിയേയും സ്നേഹിക്കുന്നതിലെ ഹിപ്പൊപ്പൊട്ടാമന്‍ ഹിപ്പൊക്രേസി!

Saturday, November 17, 2007

സൂപ്പര്‍മാന്റെ ഭൂമിയില്‍ ഹനുമാന്റെ ഉത്സവം



ഉപകാരം ചെയ്തവരെ നമ്മള്‍ ഒന്നുകില്‍ ഉപദ്രവിക്കും, അല്ലെങ്കില്‍ പ്രത്യുപകാരം ചെയ്യും. പ്രത്യുപകാരം മറക്കുന്ന പൂരുഷന്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നാണ് രാമായണം കിളിപ്പാട്ടില്‍ എഴുത്തച്ഛന്‍ എഴുതിയിരിക്കുന്നത് (അതാണ് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലിന്റെ ഒറിജിന്‍). ഉപകാരം മറന്ന് ഇന്‍ഡിഫറന്റായിത്തീരുന്ന ബന്ധങ്ങളുമുണ്ട്. വളിവയറന്നായമ്മാരുടെയും മറ്റും ആത്മകഥകളില്‍ കാണുന്ന പോലെ 'ഞങ്ങടെ വടക്കേപ്പുറത്ത് വന്ന് കഞ്ഞിവെള്ളം കുടിച്ചിരുന്നതാ അവന്റെ അമ്മ, ഇപ്പൊ അവനൊക്കെ ആരാ' എന്നിങ്ങനെയുള്ള ഫ്യൂഡലിസ്റ്റിക് നൊസ്റ്റാള്‍ജിയകളെ ഉപകാരവും മനുഷ്യത്വവും കമ്മ്യൂണിസവുമെല്ലാമായി സ്വയം തെറ്റിദ്ധരിക്കുന്ന കടുത്ത രാഷ്ടീയവാദികളുമുണ്ട്. (ഭാഷാപോഷിണികളില്‍ അച്ചടിച്ചുവരുന്ന ആത്മകഥകളിലായിരിക്കില്ല, സവര്‍ണര്‍ മാത്രമുള്ള കള്ളുകുടി ഏമ്പക്കങ്ങളിലും മറ്റുമാണ് ഇത്തരം തേറ്റകള്‍ പുറത്തുകാണുക).

രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ തഥാ യഥാ സുഖം (രാമനെ ദശരഥനായും സീതയെ അമ്മയായും അടവിയെ (വനത്തെ) അയോദ്ധ്യയായും കരുതുക എന്നതാണ് ഈ വരികളുടെ ഒരര്‍ത്ഥം) - ഇതാണ് രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം എന്നാണ് പന്തിരുകുലകഥ. എന്നാ‍ല്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച കഥാസന്ദര്‍ഭം ഇതല്ല. അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകവും ഇതാകാന്‍ വഴിയില്ല. സംസ്കൃതമറിയാത്തതുകൊണ്ട് മൂലവും കയ്യില്‍ക്കിട്ടാത്തതുകൊണ്ട് വള്ളത്തോളിന്റെ പരിഭാഷയും വായിച്ചിട്ടിലാത്തതുകൊണ്ട് പ്രത്യുപകാരത്തെപ്പറ്റിയുള്ള ആ കഥാസന്ദര്‍ഭത്തെപ്പറ്റി കേട്ടറിവേയുള്ളു. തനിക്ക് ഏറ്റവുമധികം ഉപകാരങ്ങള്‍ ചെയ്തു തന്ന ഹനുമാനോട് സരയുവിലിറങ്ങി എന്നെന്നേയ്ക്കുമായി മറയുന്നതിനുമുമ്പ് ശ്രീരാമന്‍ പറയുന്ന യാത്രാമൊഴിയാണ് എന്റെ മനസ്സു തൊട്ടത്. 'നിങ്ങളെനിക്ക് ഒരുപാട് ഉപകാരങ്ങള്‍ ചെയ്തു തന്നു. പ്രത്യുപകാരം ചെയ്യാന്‍ എനിക്കൊരു അവസരം കിട്ടാതെ പോകട്ടെ' എന്നാണത്രെ ശ്രീരാമന്‍ ഹനുമാനോട് പറഞ്ഞത്. ആദ്യമായി അമ്മ ഇതു പറഞ്ഞു കേട്ടപ്പോള്‍, ബാലമനസ്സില്‍ അതിന്റെ അര്‍ത്ഥം തെളിഞ്ഞില്ല. പകരമായി എന്നെങ്കിലും ഒരുപകാരം ചെയ്തു തരാമെന്നു പറഞ്ഞാല്‍ എന്നെങ്കിലും നിങ്ങള്‍ക്കതിന്റെ ആവശ്യമുണ്ടാകട്ടെ എന്നും അര്‍ത്ഥമാകുമല്ലൊ. എന്റെ പ്രത്യുപകാരം സ്വീകരിക്കാനും മാത്രം ഒരവസ്ഥ, പരസഹായം വേണ്ടിവരുന്ന ഒരു സന്ദര്‍ഭം... അങ്ങനെ ഒന്നുമുണ്ടാകാത്ത യഥാര്‍ത്ഥ സൌഖ്യമാണ് ശ്രീരാമന്‍ ഹനുമാന് ആശംസിച്ചത്. എന്താണിവിടുത്തെ മൂലശ്ലോകം? എന്തായാലും തായ് ലന്‍ഡിലെ ലോപ്ബുരി (Lopburi) പട്ടണവാസികള്‍ ഈ ശ്ലോകത്തെപ്പറ്റി കേട്ടിട്ടില്ലെന്നു തോന്നുന്നു. അതുകൊണ്ടാണ് എല്ലാ വര്‍ഷവും നവംബര്‍ അവസാനവാരം അവര്‍ ആ പട്ടണത്തില്‍ വസിക്കുന്ന വാനരര്‍ക്ക് വിരുന്നൊരുക്കുന്നത്. (ശ്രീരാമന് വാനരശ്രേഷ്ഠനായ ഹനുമാന്‍ ചെയ്തു കൊടുത്ത ഉപകാരങ്ങളുടെ നന്ദിസൂചകമായിട്ടാണത്രെ ഈ വിരുന്നൂട്ട്). ഈ പട്ടണത്തിനുള്ളില്‍ത്തന്നെ പട്ടണജീവിതത്തോടിണങ്ങി സ്വതന്ത്രജീവിതം നയിക്കുന്ന അറുന്നൂറിലേറെ വാനരര്‍ അക്കാരണംകൊണ്ടു തന്നെ ടൂറിസ്റ്റുകള്‍ക്കും അനിമല്‍ ബിഹേവിയര്‍ സയന്റിസ്റ്റുകള്‍ക്കും കൌതുകമാണെന്നിരിക്കെയാണ് വര്‍ഷാവര്‍ഷമുള്ള ഈ വാനരോത്സവം. അതുകൊണ്ടുതന്നെ ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് ഇതുകാണാന്‍ ലോപ്ബുരിയെലെത്തുന്നത്. മൂവായിരത്തിലധികം കിലോ വരുന്ന പഴങ്ങളും മറ്റുമാണ് ഇവിടെ നഗരചത്വരത്തില്‍ ഇങ്ങനെ കാഴ്ചവെയ്ക്കപ്പെടുന്നത്. കൂടെ നഗരവാസികളായതുകൊണ്ട് ഈ വാനരര്‍ക്ക് പ്രിയം വന്നുപോയ പെപ്സി പോലുള്ള കാന്‍ഡ് പാനീയങ്ങളും. ലോകമെങ്ങും ലക്ഷക്കണക്കിന് മനുഷ്യര്‍ പട്ടിണി കിടക്കുമ്പോഴാണോ ഈ തെമ്മാടിത്തരം എന്ന് ചോദിക്കുന്നവരുണ്ടാകും. ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന ചെറുകഥ അവര്‍ക്ക് വായിക്കാന്‍ കൊടുക്കാം. സര്‍പ്പക്കാടിന് തീയിട്ട വൈലോപ്പിള്ളിക്കവിതയെ കവിത എന്ന നിലയില്‍ ഇന്നും വായിക്കാം. എന്നാല്‍ നൂറ്റാണ്ടുകളായിത്തുടരുന്ന പരിസ്ഥിതിപീഡനത്തിലൂടെ നമ്മള്‍ തന്നെ ആ കവിതയുടെ രാഷ്ട്രീയം മാറ്റിയെഴുതി. അന്ധവിശ്വാസത്തിന്റെ വിഷപ്പല്ലുകള്‍ കളഞ്ഞാല്‍ വിഷസര്‍പ്പങ്ങളെയും ജീവിക്കാനനുവദിക്കുന്ന പരിസ്ഥിതിപ്രേമമായി സര്‍പ്പക്കാവുകളെ വായിക്കാം.

ആധുനികമനുഷ്യന്‍ ആര്‍ത്തിമുഴുത്ത് പാര്‍ക്കുന്ന നഗരങ്ങള്‍ക്ക് നടുവിലും അടവിയാണെന്നോര്‍ത്ത് കഴിഞ്ഞോളണമെന്ന് ശ്രീരാമന്‍ ഹനുമാന്റെ പിന്മുറക്കാരെ നിശബ്ദമായി അനുഗ്രഹിച്ചിട്ടുണ്ടാവുമോ?

Wednesday, October 31, 2007

രത്നാകരന്‍ ഉരുളക്കിഴങ്ങ് തിന്നിട്ടുണ്ടോ?



സീന്‍ 1: എണ്‍പതുകളുടെ അവസാനം. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ കൊച്ചിന്‍ ഫിലിം സൊസൈറ്റി നടത്തുന്ന സിനിമാ ക്യാമ്പില്‍ ഛായാഗ്രാഹകന്‍ സണ്ണി ജോസഫിന്റെ ക്ലാസ്. ഒരു കുട്ടി വാട്ടര്‍ട്ടാപ്പില്‍ നിന്ന് വെള്ളം കുടിക്കുന്ന ഒരു ഫോട്ടോയുടെ പേപ്പര്‍ കട്ടിംഗ് കാണിച്ച് അതിനെ അടിസ്ഥാനമാക്കി രണ്ടു മിനിറ്റുള്ള ഒരു സിനിമയുടെ തിരക്കഥയെഴുതാന്‍ എക്സര്‍സൈസ് ഇട്ടു കൊടുക്കുന്ന സണ്ണി ജോസഫ്. തിരക്കഥയെഴുതുന്ന ക്യാമ്പംഗങ്ങള്‍. കട്ട് ടു ബ്ലോഗന്നൂര്‍ 2007.

സീന്‍ 2: കിക്കോഫിന് തൊട്ടുമുമ്പുള്ള ഒരു ഫുട്ബോള്‍ ഗ്രൌണ്ട്. ഗാലറികള്‍ ആര്‍ത്തിരമ്പുന്നു. ഭാവനയും അനുഭവവുമാണ് ഇവിടെ മാറ്റുരയ്ക്കുന്ന ടീമുകള്‍. വൈക്കം മുഹമ്മദ് ബഷീറാണ് അനുഭവം ടീമിന്റെ ക്യാപ്റ്റന്‍.  എംടി, കോവിലന്‍... അങ്ങനെ ചില ടീമംഗങ്ങളെ തിരിച്ചറിയാനാവുന്നുണ്ട്. ഭാവനയുടെ ക്യാപ്റ്റന്‍ വി. കെ. എന്‍. പ്രധാന താരങ്ങള്‍ തകഴി, സേതു, എന്‍. എസ്. .മാധവന്‍, സക്കറിയ, സുഭാഷ് ചന്ദ്രന്‍ തുടങ്ങിയവര്‍. കട്ട് ടു ബ്ലോഗന്നൂര്‍ 2007.

മലയാളത്തില്‍ വായിച്ച ഏറ്റവും നല്ല സാഹിത്യപഠനങ്ങളിലൊന്ന് ഒരനുസ്മരണലേഖനമാണ് - വി.കെ.എന്‍. മരിച്ചതിന്റെ പിറ്റേമാസം ഭാഷാപോഷിണി പ്രസിദ്ധീകരിച്ച എന്‍. എസ്. മാധവന്റെ ലേഖനം. ആധുനിക മലയാള സാഹിത്യത്തിന് വി.കെ.എന്‍ നല്‍കിയ പ്രധാന സംഭാവനയായി ഭാവനയെ പ്രതിഷ്ഠിക്കുകയാണ് ഈ ലേഖനത്തിലൂടെ മാധവന്‍. പിന്നീട് പലപ്പോഴും ആ നിരീക്ഷണം ഓര്‍മയില്‍ വന്നു. അങ്ങനെയാണ് ഭാവനയില്‍ രണ്ട് ഫുട്ബോള്‍ ടീമുകള്‍ പിറവിയെടുക്കുന്നത്. ഇതു രണ്ടും വാ‍ട്ടര്‍ടൈറ്റ് കമ്പാര്‍ട്ടുമെന്റുകളല്ലെന്ന് ആദ്യമേ പറയട്ടെ. മാധവന്റെ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ബഷീര്‍വിമര്‍ശനവും ഇവിടെ ഓര്‍ക്കാം, അതിന് വര്‍ഗീയവിഷം പുരട്ടിയ ചെറിയ മനുഷ്യരേയും. നിന്റെ ഓര്‍മയ്ക്ക് എന്ന കഥയ്ക്ക് പില്‍ക്കാലത്ത് എംടി എഴുതിയ അനുബന്ധക്കുറിപ്പും ഓര്‍ത്തുപോകുന്നു. അതു പ്രകാരം, ആ കഥയില്‍ ഭാവനയുടെ ലവലേശമില്ലെന്ന് പറയണം - മനോഹരമായ ആ കഥ ജീവിതത്തില്‍ നിന്ന് അങ്ങന്നെ പകര്‍ത്തിയത്. അതല്ല ഭാവനയുടെ കാര്യം. ഭാവനയുടെ ചക്രവാളത്തിന് അതിരില്ല. സുഭാഷ് ചന്ദ്രന്റെ ‘ഉരുളക്കിഴങ്ങ് തിന്നുന്നവര്‍’ എന്ന കഥ നോക്കൂ - ഡച്ച് കലാമാന്ത്രികന്‍ വാങ്ഗോഗിന്റെ വിഖ്യാതമായ potato eaters എന്ന പെയ്‌ന്റിംഗില്‍ കണ്ണും നട്ടിരുന്ന സുഭാഷിന്റെ ഭാവന പറന്ന ആകാശദൂരമാണ് ഉരുളക്കിഴങ്ങ് തിന്നുന്നവര്‍ എന്ന ഹോണ്ടിംഗ് ചെറുകഥയായി നാമനുഭവിച്ചത് (ടീയാര്‍ ‘ചിത്രകലയും ചെറുകഥയും’ എന്ന പുസ്തകമെഴുതുമ്പോള്‍ സുഭാഷ് കഥയെഴുതിത്തുടങ്ങിയിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ ടീയാര്‍ ഈ കഥയെപ്പറ്റി എന്തെഴുതിയേനെ?)

രത്നാകരന്‍ എന്ന വേട്ടക്കാരന് മാനാസാന്തരം വന്ന് തപസ്സിരുന്നു. അയാളെ ഒരു ചിതല്‍പ്പുറ്റ് വിഴുങ്ങി. ഒടുവില്‍ മനസ്സ് തെളിഞ്ഞ് പുറത്തു വന്നയാളാണ് വാത്മീകി എന്നാണ് കഥ. ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയില്‍ കടലിന്നിന്നടില്‍ പാലം പോലെ ഒരു സാധനമുണ്ടെന്ന് ആരെങ്കിലും വാത്മീകിയോട് പറഞ്ഞുകാണുമോ? അതിന്റെ പുറത്ത് തീര്‍ത്തും ഭാവനയില്‍ ഒരു കഥ മെനഞ്ഞതായിരിക്കുമോ ആദികവി? ഇന്‍ഫെര്‍ട്ടിലിറ്റി ട്രീറ്റ്മെന്റ്, പ്രവാസം, 10 തലകളുള്ള വില്ലന്‍, വിമാനത്തില്‍ വന്നിറങ്ങുന്ന മുനി, പരസ്പരം കാലു വാരുന്ന സഹോദരന്മാര്‍... ചിതല്‍പ്പുറ്റിനുള്ളിലിരുന്ന് സാന്ദ്രീകൃതമായ ഭാവനയ്ക്ക് എന്തു തന്നെ സാധ്യമല്ല!

പൊട്ടറ്റോ തിന്നുന്ന യൂറോപ്യന്‍സിനെ കണ്ടിരുന്നെങ്കി രത്നാകരന്‍ ഒരു ചെറുകഥയെഴുതിയേനെ. ഒരു കടല്‍പ്പാലത്തെ ചെറുകഥയിലൊതുക്കുന്നതെങ്ങനെ? അത് ഇതിഹാസമായി. (ഈ ഫോര്‍മേഷനെ ആദാമിന്റെ പാലം എന്ന് വിളിക്കുന്നതില്‍ തെറ്റുണ്ടൊ എന്ന് നിരീശ്വരവാദിയായ കരുണാനിധി പറഞ്ഞില്ല).

ഉരുളക്കിഴങ്ങും സവാളയുമെല്ലാമുള്ള കാലത്താണോ രത്നാകരന്‍ ജീവിച്ചിരുന്നതെന്നതിന് തെളിവില്ല. എന്തായാലും ഒരുപാട് ഫലമൂലങ്ങളെപ്പറ്റി രാമയാണത്തില്‍ പറയുന്നു. പോരാതെ ഒരു രസികന്‍ വരത്തെപ്പറ്റിയും. സീതാന്വേഷണത്തിന് സഹായിച്ചതിന്റെ പ്രത്യുപകാരാര്‍ത്ഥം ‘പക്വഫലങ്ങള്‍ കപികള്‍ ഭക്ഷിക്കുമ്പോളൊക്കെ മധുരമാക്കി ചമച്ചീടുക’ എന്നൊരു വരം കുരങ്ങുകള്‍ക്ക് ലഭിക്കുന്നു. അതായത് കുരങ്ങന്മാര്‍ ഏത് പഴുത്ത പഴം തിന്നാലും അത് മധുരമായിരിക്കുമെന്ന്!).

കരുണാനിധി പറഞ്ഞത് ശരിയാണെന്ന് വരുമോ? നമ്മുടെയെല്ലാം ജീവിതത്തേക്കാള്‍ വലിയ കെട്ടുകഥയായിരിക്കുമോ രാമായണം?
Related Posts with Thumbnails