
സാക്ഷാൽ മഹാഭാരതം വായിക്കാൻ പാടില്ലെന്നാണ് പ്രമാണം. ചേട്ടന്റേം അനിയന്റേം മക്കൾടെ രക്തരൂഷിതമായ മഹായുദ്ധം, ലോകസാഹിത്യത്തിലെ ഏറ്റവും ബീഭത്സമായ രംഗം [ദുശ്ശാസനവധം]... തുടങ്ങിയ പല കാരണങ്ങളാണിതിന് പറയുന്നത്. അഥവാ ഒരു വട്ടം ഭാരതം വായിക്കണമെങ്കിൽ പത്തുവട്ടം ഭാഗവതം വായിക്കണമെന്നാണ് വിശ്വാസം. ഇമ്മാതിരി വിശ്വാസങ്ങൾ പരത്താൻ പോയാൽ ഇനി കാണുമ്പോ നിഷാദ് കൈപ്പള്ളി എന്റെ കൊരവള്ളിയ്ക്ക് പിടിയ്ക്കും. ഏതായാലും പിടിയ്ക്കും. അതുകൊണ്ട് ഒരു കാര്യം കൂടി പറഞ്ഞിട്ട് വിഷയത്തിലേയ്ക്ക് കടക്കാം. വായിക്കാൻ നിരോധനമുള്ള മറ്റൊരു പുസ്തകമാണ് ഗാരുഡപുരാണം. തീരെ ചെറിയ ഒരു പുസ്തകം. നരകവർണനയാണ്. റിയൽ ബീഭത്സം.
ഈശ്വരവിശ്വാസവും അന്ധവിശ്വാസവുമൊക്കെ കടുകട്ടിയാണെങ്കിലും അവയേക്കാൾ വലുതാണ് ജിജ്ഞാസ എന്നതിനാൽ ഞാൻ അത് വായിക്കാൻ ധൈര്യപ്പെട്ടു. ആ പുസ്തകം വായിക്കുന്ന ആളും അത് വെച്ചിരിക്കുന്ന ഇടങ്ങളും നശിച്ചുപോകുമെന്ന് പറയപ്പെടുന്നു. ഞാൻ നശിച്ചത് എന്റെ കയ്യിലിരിപ്പുകൊണ്ടായിരിക്കാം. പരിഹാരം വല്ലോം ഉണ്ടോ ആവൊ? അഭിമന്യുവിനെപ്പോലെ അകത്തുകടക്കാൻ മാത്രം പഠിച്ചാലുള്ള കുഴപ്പങ്ങൾ! അത് വെച്ചിരുന്ന രണ്ട് കെട്ടിടങ്ങളും നശിച്ചുപോയി. അവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന സംരംഭവും കുടുംബവും നശിച്ചുപോയി/ചിതറിപ്പോയി. പഴയ കെട്ടിടങ്ങളായിരുന്നതുകൊണ്ടാ എന്ന് കൈപ്പള്ളിയേക്കാൾ നിരീശ്വരവാദിയായ എന്റെ ഭാര്യ! ആ കോപ്പിയാകട്ടെ പിന്നെ കണ്ടുകിട്ടിയുമില്ല. എവിടെയെല്ല്ലാം പോയി അത് നാശം വിതയ്ക്കുന്നോ ആവൊ. പഴയ വീടുകളിൽ താമസിക്കുന്നവർ ആരാനുമുണ്ടെങ്കിൽ വേഗം പോയി അത് വായിച്ചുകൊൾവിൻ. എന്റെ പേരിൽ കുറ്റമില്ല വൺ, ടൂ, ത്രീ.
തൊട്ടുമുന്നത്തെ പോസ്റ്റിലൂടെ മനോരമ വാരികയുടെ ഓൺലൈൻ എഡിഷൻ പ്രചരിപ്പിച്ചതിന്റെ പേരിൽ എനിയ്ക്ക് വല്ല പാപോമുണ്ടെങ്കിൽ അത് ഇതോടെ തീർന്നു. ഇതാ ഒരു കിണ്ണൻ ഡിജിറ്റൽ ലൈബ്രറി. കെട്ടുതാലി പണയം വെച്ചിട്ടായാലും വാങ്ങണം എന്ന് കൊതിച്ചു നടന്ന റിമംബ്രൻസ് ഓഫ് തിങ്സ് പാസ്റ്റ് എന്ന ഏഴു വോള്യങ്ങളിലുള്ള മാർസൽ പ്രൂസ്തിന്റെ ഫ്രഞ്ച് ക്ലാസിക്, ഡോസ്റ്റോവോസ്കിയുടെ പുസ്തകങ്ങൾ , പെരിങ്ങോടന്റെ സ്വന്തം കാഫ്കയുടെ മെറ്റമോർഫോസിസ്... അങ്ങനെ ക്ലാസിക്കുകളുടെ ഒരു പള്ളിവേട്ട. ഹിസ്റ്ററി, ഓട്ടോബയോഗ്രഫി, ഫിലോസഫി എന്നീ സെക്ഷനുകൾ വേറെ. ഐടിയുടെ കാര്യം പറയാനുമില്ലെന്നു തോന്നുന്നു. [ഞാനെന്തു പറയാൻ!].
കോഴിക്കോട്ടെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കീഴിലുള്ള നളന്ദ ഡിജിറ്റൽ ലൈബ്രറിയിലേയ്ക്കു പോകാൻ ഇവിടെ ക്ലിക്കുക.
520 ആഴ്ചക്കാലം [അതായത് ഒരു കൊല്ലം 52 ആഴ്ച എന്ന കണക്കിന് 10 കൊല്ലക്കാലം] മനോരമ വാരിക വായിച്ച ഒരാളാണ് നിങ്ങളെങ്കില്‍, അത് പാപമായിപ്പോയെന്ന് കരുതുന്നുണ്ടെങ്കില്‍, എങ്കില്‍, ഞാന്‍ പറഞ്ഞല്ലൊ, മേല്‍പ്പറഞ്ഞ ലിങ്കില്‍ ഒരു പുസ്തകം കിട്ടും - കാരമസോവ് സഹോദരന്മാര്‍ - അത് ഒരു വട്ടം വായിച്ചാല്‍ മതി. സംഗതി നിങ്ങള്‍ വിചാരിക്കുന്നതുപോലെ ദുര്‍ഗ്രഹമൊന്നുമല്ല. ഇടതുകയ്യുടെ തള്ളവിരലിനും സ്പെഷലിസ്റ്റുള്ള കാലമല്ലേ എന്ന് നമ്മള്‍ ചോദിക്കാറുണ്ടല്ലൊ - ആ ഫലിതം പോലും 1880-ല്‍ ഖണ്ഡ:ശ്ശ പ്രസിദ്ധീകരണം പൂര്‍ത്തിയായ കാരമസോവിലേതാണ്. കുട്ടിക്കാലം മറന്നുപോയിട്ടില്ലാത്ത എല്ലാ മനുഷ്യമൃഗങ്ങള്‍ക്കും കാരമസോവ് വായിക്കാം.
മനോരമയുടെ നിലപാടിനെ പണ്ട് മുരളിയുമായുള്ള അഭിമുഖത്തിനിടെ [കലാകൌമുദി] ‘കൃസ്ത്യന്‍ ക്രൂക്കഡ്നെസ്സ്’ എന്നു വിളിച്ചത് ഇന്ത്യന്‍ ജേര്‍ണലിസത്തിന്റെ കുലപതികളിലൊരാളായിരുന്ന സി. പി. രാമചന്ദ്രനാണ്. കാരമസോവും കൃസ്തീയത തന്നെ. ആത്മാവിനെ കഴുകുന്ന ജ്ഞാനസ്നാനം.
നമ്മളൊന്നും പട്ടികളായി ജനിക്കാഞ്ഞത് എത്ര നന്നായി; പട്ടികളായിരുന്നെങ്കില്‍ നമുക്ക് കാരമസോവ് ബ്രദേഴ്സ് വായിക്കാന്‍ കഴിയില്ലായിരുന്നല്ലൊ എന്ന് പ്രസംഗിച്ചു കേട്ടത് ബാലചന്ദ്രന്‍ ചുള്ളിക്കാടാണ്.
ഗാരുഡപുരാണം ഇവിടെ നിന്നും ഡൌണ്‍ലോഡാം. അതിലെ ഒരു അധ്യായം ‘പാപികള്‍ മരിച്ചാല്‍’ എന്ന തലക്കെട്ടിട്ട് പ്രസിദ്ധീകരിച്ചത് ഓര്‍ത്തുകൊള്ളുന്നു.




