Showing posts with label അമേരിക്ക. Show all posts
Showing posts with label അമേരിക്ക. Show all posts

Wednesday, December 5, 2012

ഗാന്ധി v/s ഒബാമ അഥവാ 2 GB RAMrajyam

അമേരിക്കന്‍ ശമ്പളം, ചൈനീസ് ഭക്ഷണം, ബ്രിട്ടനില്‍ വീട്, ഇന്ത്യക്കാരിയായ ഭാര്യ - ഇതാണത്രെ സ്വര്‍ഗം! നരകമോ? അമേരിക്കന്‍ ഭാര്യ, ചൈനീസ് വീട്, ബ്രിട്ടീഷ് ഭക്ഷണം, ഇന്ത്യന്‍ ശമ്പളം! 

മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുക.

Tuesday, July 17, 2012

ന്യൂയോര്‍ക്കില്‍ ഒരു കുറിക്കല്യാണം


കുട്ടിക്കാലത്തെ ഒരു സമ്മര്‍ വെക്കേഷനാണ് ആദ്യമായും അവസാനമായും ഒരു ചായക്കുറിയില്‍ പങ്കെടുത്തത്. ഗോവിന്ദന്റെ ചായപ്പീടികയിലേയ്ക്കാണ് ആ വൈകുന്നേരം കേശാമ എന്നെ കൊണ്ടുപോയത്. അവിടത്തെ ആടുന്ന ബഞ്ചുകളിലിരുന്ന് ലോകകാര്യങ്ങള്‍ പറഞ്ഞും കേട്ടും കുറേ ആളുകള്‍ പരിപ്പുവടയും ഉഴുന്നുവടയും ചായയും കഴിച്ചു (കുഞ്ഞായിരുന്ന എനിക്ക് പപ്പടവടയും സുഖിയനും വെള്ളച്ചായയും). പിന്നെ ഓരോരുത്തരായി എഴുന്നേറ്റ് ഗോവിന്ദന് പൈസ കൊടുത്ത് സ്ഥലം കാലിയാക്കി. പിശുക്കനായിരുന്ന കേശാമ പൈസ കൊടുക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു - അമ്പതു രൂപ. ബാക്കി വാങ്ങിയുമില്ല. അന്നത്തെ കണക്കിന് ഞങ്ങള്‍ തിന്നതിനും കുടിച്ചതിനും പരമാവധി ഒരഞ്ചു രൂപയേ വിലയാകുമായിരുന്നുള്ളൂ.

പുറത്തിറങ്ങിയ ഉടന്‍ എന്റെ ആകാംക്ഷ പുറത്തു ചാടി - എന്താ അമ്പതു രൂപ കൊടുത്തേ? "അതാണ് ചായക്കുറി. നീ അവടെ മ്മടെ ഊക്കനയ്യപ്പനെ കണ്ടില്ലേ, അയാള്‍ടെ പെര മേയാനായിരുന്നു ചായക്കുറി. എല്ലാവരും കൊടുത്ത പൈസ അയ്യപ്പനുള്ളതാ. ഗോവിന്ദന്റെ വക അയ്യപ്പന് നല്ലൊരു ഡിസ്‌ക്കൗണ്ടും കിട്ടും," കേശാമ പറഞ്ഞു തന്നു. കടമല്ല, തിരിച്ചു കൊടുക്കേണ്ട, ദാനം സ്വീകരിക്കുകയാണെന്ന ദുരഭിമാനവും വേണ്ട. ചായക്കുറി കണ്ടുപിടിച്ചത് ആരാണാവോ? ചായക്കുറികള്‍ ഇന്നുമുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ കുടുംബ ആത്മഹത്യകള്‍ പെരുകുമായിരുന്നോ?

വളരെക്കാലം കഴിഞ്ഞാണ് കേരളത്തില്‍ കുറുമാലിപ്പുഴയ്ക്ക് തെക്കോട്ട് ചായക്കുറി ഇല്ലെന്നറിഞ്ഞത്. മലബാറില്‍ ഇത് പണപ്പയറ്റ്, കുറിക്കല്യാണം എന്നീ പേരുകളിലാണ് അറിയപ്പെടുന്നതെന്നുമറിഞ്ഞു.

2006-ല്‍ ബംഗ്ലാദേശിയായ മുഹമ്മദ് യൂനുസിന് നോബല്‍ പ്രൈസ് കിട്ടിയപ്പോള്‍ വീണ്ടും ആ ചായക്കുറി ഓര്‍ത്തു. ഗ്രാമീണ്‍ ബാങ്ക് എന്ന മൈക്രോഫിനാന്‍സ് പ്രസ്ഥാനം സൃഷ്ടിച്ചതിനാണ് യൂനുസിന് നോബല്‍ ലഭിച്ചത്. 1976-ല്‍ (ഏതാണ്ട് എന്റെയാ ചായക്കുറി സമയത്ത്) 27 ഡോളര്‍ വീതം (1500 രൂപയ്ക്കടുത്ത്) അക്ഷരാഭ്യാസമില്ലാത്ത 42 ബംഗ്ലാദേശി വനിതകള്‍ക്ക് വായ്പ നല്‍കി യൂനുസ് ആരംഭിച്ചതാണ് ഗ്രാമീണ്‍ ബാങ്ക് (അവരിലൊരാള്‍ തുടങ്ങിയ ഒരു ചെറിയ തൈരുകച്ചവടം പില്‍ക്കാലത്ത് ബംഗ്ലാദേശി ഗ്രാമങ്ങളിലെ പോഷകാഹരക്കുറവ് പരിഹരിച്ചുവെന്ന് ഈയിടെ യൂനുസ് പറഞ്ഞു).

ഗ്രാമീണ്‍ ബാങ്കിന്റെ വളര്‍ച്ച അതിശയകരമായിരുന്നു. എന്തിന്, ന്യൂയോര്‍ക്കിലെ പാവങ്ങള്‍ക്ക് ലോണ്‍ നല്‍കുന്നതുവരെ അത് വളര്‍ന്നിരിക്കുന്നു. ഒന്നാലോചിച്ചു നോക്കൂ, അമേരിക്കയിലെ പാവങ്ങള്‍ക്ക് ബംഗ്ലാദേശില്‍ വേരുകളുള്ള ഒരു ബാങ്ക് ലോണ്‍ നല്‍കുന്നു! സംഗതി സത്യമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമാണ് അമേരിക്ക. പക്ഷേ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ അവിടെയുമുണ്ട്. അവര്‍ക്കൊരു ജീവിതം തുടങ്ങാന്‍ ബാങ്കുകള്‍ സഹായിക്കില്ല. വായ്പ തിരിച്ചടയ്ക്കാന്‍ അവര്‍ക്ക് കെല്‍പ്പില്ല എന്നാണ് ബാങ്കുകളുടെ മുന്‍വിധി. നിര്‍ഭാഗ്യവശാല്‍ സ്‌നേഹം പോലെയാണ് പണവും - അതിന് ഏറ്റവും കുറവ് അര്‍ഹതയുള്ളവര്‍ക്കാണ് അത് ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത്. അമേരിക്കയിലെ ഈ സ്‌നേഹ ശൂന്യതയിലേക്കാണ് പാവങ്ങളുടെ ബാങ്ക് കടന്നുചെന്നത്.

ഗ്യാരണ്ടിയോ സെക്യൂരിറ്റിയോ സാക്ഷ്യപത്രങ്ങളോ ആവശ്യമില്ലാത്ത കടമാണ് ഗ്രാമീണ്‍ ബാങ്ക് നല്‍കുന്നത്. പണം ലഭിക്കാനായി യാതൊരു കടലാസിലും ഒപ്പിട്ടു നല്‍കേണ്ടതില്ല. കടമെടുക്കുന്ന അഞ്ചുപേര്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പാകുന്നു. ഓരോരുത്തരുടേയും പേരില്‍ ഗ്രൂപ്പിലെ മറ്റ് നാലുപേര്‍ക്കും സാമ്പത്തിക ബാധ്യതയില്ല. ഗ്രൂപ്പിലെ ഓരോരുത്തരുടെയും മേല്‍ മറ്റു നാലുപേരുടെ ഒരു മേല്‍നോട്ടം - അത്രമാത്രം - ബാങ്ക് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല.

ബംഗ്ലാദേശിലുള്ള 2500-ലേറെ ശാഖകളിലൂടെ 80000-ത്തിലധികം വരുന്ന ഗ്രാമങ്ങള്‍ക്കുള്ള സഹായധനവുമായി വിജയത്തിലേക്കു കുതിച്ച ബാങ്കിന്റെ ഭൂരിഭാഗം ഉപഭോക്താക്കളും സ്ത്രീകളായിരുന്നു. ഇവര്‍ക്ക് കടം കൊടുത്ത തുകയുടെ 97%വും മടക്കിക്കിട്ടിയെന്നത് ബാങ്കുകളുടെ ചരിത്രത്തില്‍ത്തന്നെ ആദ്യത്തേതായി.

സാമ്പത്തികമാന്ദ്യത്തിന്റെ കൊടുമുടിയായിരുന്ന 2009-ലും 53.8 ലക്ഷം ഡോളറിന്റെ അറ്റാദായവും 30 ശതമാനം ഡിവിഡന്‍ഡുമായി ഗ്രാമീണ്‍ ബാങ്ക് വെന്നിക്കൊടി പാറിച്ചു. യാചകര്‍ക്കും വികലാംഗര്‍ക്കുമായി നടത്തുന്ന പലിശരഹിത ബാങ്ക് വായ്പകളാണ് ഗ്രാമീണ്‍ ബാങ്കിന്റെ പ്രധാന സേവനങ്ങളിലൊന്ന്. ഉദ്ദേശം 20,000 യാചകര്‍ ഈ പദ്ധതിയില്‍ അംഗമാവുകയും ബാങ്കിന്റെ സഹായത്തോടെ വീടുവീടാന്തരം കയറിയിറങ്ങി കച്ചവടം ചെയ്യുന്ന തൊഴിലില്‍ ഏര്‍പ്പെടുകയും ചെയ്തുവരുന്നു. ഭിക്ഷാടനം നിര്‍ത്താന്‍ ബാങ്ക് അവരെ നിര്‍ബന്ധിക്കുന്നൊന്നുമില്ല. വരുമാനമുള്ള മറ്റൊരു തൊഴില്‍ മേഖല തിരഞ്ഞെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു എന്നുമാത്രം. ഇതിലുപരിയായി ദരിദ്രര്‍ക്കായുള്ള ഭവനപദ്ധതി, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ വിദ്യാഭ്യാസ ലോണ്‍ ആരോഗ്യരക്ഷാ പദ്ധതികള്‍ എന്നിവയുമുണ്ട്. 2008-ലാണ് ബാങ്ക് അമേരിക്കയില്‍ ശാഖ തുറന്നത്. നാലു വര്‍ഷത്തിനകം അമേരിക്കയിലെ ശാഖകളുടെ എണ്ണം ആറായിരിക്കുന്നു. അമേരിക്കയിലെ ഉപഭോക്താക്കളും കൂടുതല്‍ സ്തീകള്‍ തന്നെ. കൂടുതലും വിവാഹമോചിതരായ അമ്മമാര്‍ . മൈക്രോ ലോണ്‍ എന്ന പേര് സൂചിപ്പിക്കുന്നതുപോലെ  ഏകദേശം 1500 ഡോളറോളം വരുന്ന
ചെറിയ തുകകള്‍ക്കായുള്ള വായ്പകള്‍ .

ഗ്രാമീണ്‍ അമേരിക്കയുടെ ഒരു ശാഖാ
ഉദ്ഘാടനവേളയില്‍ മുഹമ്മദ് യൂനുസ്
നിത്യവരുമാനക്കാരായ ഹെയര്‍ ഡ്രെസ്സര്‍മാര്‍ , ഉന്തുവണ്ടിയില്‍ പഴം കച്ചവടം ചെയ്യുന്നവര്‍ തുടങ്ങി അതി സാധാരണക്കാരും മറ്റു ബാങ്കുകളുടെ യോഗ്യതാപത്രം ലഭിക്കാന്‍ ഒരു തരത്തിലും സാധ്യതയില്ലാത്തവരുമാണ് ഗ്രാമീണ്‍ ബാങ്കിന്റെ ഉപഭോക്താക്കള്‍ . മിക്കവരും തന്നെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ .

കൊക്കിലൊതുങ്ങാത്തതു കൊത്താന്‍ നോക്കുന്ന ഇടത്തരക്കാരന്‍ തിരിച്ചടവുകള്‍ മുടക്കുന്നതുപോലെ ഈ പാവങ്ങള്‍ ബാങ്കിനെ ബുദ്ധിമുട്ടിക്കുന്നില്ല. ഓരോ ഇടപാടുകാരനോടും ബാങ്ക് ശഠിക്കുന്നത് ഒന്നു മാത്രം: ആഴ്ചയില്‍ ഒരിക്കല്‍ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള ഒരു മീറ്റിങ്ങില്‍ പങ്കെടുക്കണം. ഇടപാടുകാരെ ഇവിടെയും ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഗ്രൂപ്പില്‍ ഒരാള്‍ വീഴ്ച വരുത്തിയാല്‍ ഗ്രൂപ്പിനു മൊത്തം ലഭിക്കേണ്ട ലോണ്‍ തുകയ്ക്ക് കുറവു സംഭവിക്കുന്നു. അതോടൊപ്പം ഇടപാടുകാര്‍ക്കെല്ലാം നിര്‍ബന്ധിത സമ്പാദ്യ പദ്ധതികൂടി ഏര്‍പ്പാടാക്കിയിരിക്കുന്നു.

മുഹമ്മദ് യൂനുസിനും വിമര്‍ശകരുണ്ട്. മുഹമ്മദ് യൂനുസിനും പിശകുകള്‍ പറ്റിയിട്ടുണ്ടാവും. അദ്ദേഹത്തിന്റെ രാഷ്ട്രീയം ശരിയല്ലായിരിക്കാം. മൈക്രോഫിനാന്‍സിനും ദുഷിച്ച അവതാരങ്ങളുണ്ടായിട്ടുണ്ടാകും (കൂടുതല്‍ പലിശയാണ് മൈക്രോഫിനാന്‍സ് കമ്പനികള്‍ നല്‍കുന്ന വായ്പകളുടെ ഇക്കാലത്തെ ഒരു പ്രധാന ദൂഷ്യം. മുതല്‍ ചെറുതായതുകൊണ്ട് പലിശനിരക്ക് ഉയര്‍ന്നതാണെങ്കിലും പലിശത്തുക കേട്ടാല്‍ പേടി തോന്നുകയില്ല എന്ന അവസ്ഥയെയാണ് കോര്‍പ്പറേറ്റുകള്‍ മാത്രമല്ല നാട്ടുമ്പുറത്തുകാര്‍ വരെ നടത്തുന്ന മൈക്രോകള്‍ മുതലെടുക്കുന്നത്-രാവിലെ 90 രൂപ പലിശയ്‌ക്കെടുത്തിരുന്ന മീന്‍കാരി വൈകീട്ട് 100 രൂപ കൊടുത്തിരുന്നതും ചായക്കുറിക്കാലത്തെ കേരളത്തില്‍ത്തന്നെ. വാര്‍ഷികമാക്കുമ്പോള്‍ പലിശനിരക്ക് 3600%!).

നമ്മുടെ കുടുംബശ്രീ യൂണിറ്റുകളും സമുദായ സംഘടനകളും വരെ ഇപ്പോള്‍ മൈക്രോഫിനാന്‍സ് നടത്തുന്നുണ്ട്. ദിവസക്കണക്കില്‍ കേട്ടാല്‍ ഞെട്ടാത്ത 3600% പലിശ ഈടാക്കുന്നവര്‍ അവരുടെ കൂട്ടത്തിലും ഉണ്ടായേക്കാം. അതുകൊണ്ട് മുഹമ്മദ് യൂനുസിനല്ല ചായക്കുറി കണ്ടുപിടിച്ചയാള്‍ക്ക് നോബല്‍ സമ്മാനം കിട്ടിയിരുന്നെങ്കില്‍ എന്നാണ് ആഗ്രഹിച്ചുപോകുന്നത്. മലബാറിലെ കുറിക്കല്യാണങ്ങള്‍ മാന്‍ഹട്ടണിലും മൈക്കുവെച്ചിരുന്നെങ്കില്‍ എന്ന് !

Sunday, April 24, 2011

മറ്റുള്ളവരെ മാറ്റാന്‍ ശ്രമിക്കുന്നവര്‍


മനുഷ്യനിര്‍മിതമായ ഐലന്റ്
ദൈവത്തോളം ആരാധനയാണ് മനുഷ്യനോടും. പ്രധാന കാരണം എന്താണെന്നു വെച്ചാല്‍ മനുഷ്യനിര്‍മിതമായ ഒരു ദ്വീപില്‍ കുറേക്കാലം ജീവിച്ചു. വില്ലിംഗ്ഡണ്‍ ഐലന്റില്‍. അച്ഛന്റെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടേഴ്സില്‍.

കുട്ടിക്കാലത്ത് കേരളത്തിന്റെ മാപ്പു വരയ്ക്കുമ്പോ‍ഴോ കാണുമ്പോഴോ കേരളത്തിന്റെ യോനീമുഖമെന്നപോലെ,  ഏതാണ്ട് നടുക്കു തന്നെ, അറബിക്കടലില്‍ നിന്ന് അകത്തേയ്ക്കൊരു പൊളിവ് കണ്ടിട്ടില്ലേ? അതാണ് വെമ്പനാട്ടു കായല്‍. ആ കായലില്‍ നീണ്ട ഒരു പൊട്ടു പോലെ കാണുന്ന തുരുത്താണ് വില്ലിംഗ്ഡണ്‍ ഐലന്റ്. Cochin Port ട്രസ്റ്റിന്റേയും ദക്ഷിണ നാവിക കമാന്‍ഡിന്റേയും ആസ്ഥാനം. കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസ് എന്ന തീവണ്ടിയാപ്പീസിന്റെയും ടാജ് മലബാര്‍ എന്ന കേരളത്തിലെ ആദ്യ സ്റ്റാര്‍ ഹോട്ടലിന്റേയും ഇരിപ്പിടം. സ്വകാര്യവക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഭൂമി സ്വന്തമാക്കാന്‍ സാധ്യമല്ലാത്ത കേരളത്തിലെ ഏക സ്ഥലം. പോര്‍ട്ട്, നേവി, കസ്റ്റംസ്, പോലീസ്, പി & ടി, സിഐഎസ്.എഫ്, റെയില്‍ വേ എന്നിവയുടെ ക്വാര്‍ട്ടേഴ്സുകള്‍ തിങ്ങി നിറഞ്ഞ പ്രദേശം.


റോബര്‍ട്ട് ബ്രിസ്റ്റോ
Sir Robert Bristow എന്ന സായിപ്പാണ് കായലില്‍ നിന്നും കടലില്‍ നിന്നും മണ്ണുമാന്തി മാന്തിയിട്ട് ആ ഐലണ്ടുണ്ടാക്കിയത്. 1930-കളില്‍ ആ ഐലണ്ടുണ്ടാക്കാന്‍  ലക്ഷ്യമിട്ട് ബ്രിസ്റ്റോ സായിവ് ആദ്യലോഡ് മണ്ണ് കായലിലേയ്ക്കിട്ടപ്പോള്‍ എറണാകുളം തീരത്ത് കൂട്ടം കൂടി നിന്ന് ബ്ലഡി മല്ലൂസ് സായിപ്പിനെ കൂവി എന്നാണ് കഥ. കടലിനോട് ചേര്‍ന്ന കായലില്‍ മണ്ണിട്ട് ദ്വീപുണ്ടാക്കുകയോ? അതോര്‍ത്തിട്ടാണ് കൂവിയത്. ടെസ്റ്റ് ട്യൂബ് ശിശു, പരിണാമ സിദ്ധാന്തം, ആറ്റംബോംബ്, കടല്‍പ്പാലം, വിമാനം... ഇതെല്ലാം ആര്‍ഷഭാരതത്തിലെ പുരാണങ്ങളില്‍ നോക്കി സായിപ്പ് കോപ്പിയടിച്ചതാണെന്നോര്‍ത്ത് രോമാഞ്ചപ്പെടുന്ന ആരും ഒരു ദ്വീപുണ്ടാക്കുന്നതിനെപ്പറ്റി ഒരു രാമായണത്തിലും വായിച്ചിരുന്നില്ലല്ലോ.

മദ്രാസ് ഗവര്‍ണറായിരുന്ന വില്ലിംഡ്ഡണ്‍ പ്രഭുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബ്രിസ്റ്റോ സായിപ്പ് കൊച്ചിയുടെ [തുറമുഖത്തിന്റെ] വികസനത്തിനു വന്നത്. വില്ലിംഗ്ഡണ്‍ എന്ന പേരു കിട്ടിയത് എങ്ങനെയാണെന്നു മനസ്സിലായല്ലൊ. [പില്‍ക്കാലത്ത് വില്ലിംഗ്ഡണ്‍ ഇന്ത്യയുടെ വൈസ്രോയിയായി].

എറണാകുളത്തു നിന്ന് ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, ഇടക്കൊച്ചി തുടങ്ങിയ പടിഞ്ഞാറന്‍ ഭാഗങ്ങളിലേയ്ക്കു പോകുന്ന ബസ്സുകളും തോപ്പുമ്പടി വഴി ചേര്‍ത്തല, ആലപ്പുഴകളിലേയ്ക്കു പോകുന്ന ബസ്സുകളും കുറേ നേരം ഈ ഐലണ്ടിലൂടെ പോകും. തേവര കഴിഞ്ഞ് കയറുന്ന വെണ്ടുരുത്തി പാലം ഇറങ്ങുന്നത്  ഐലണ്ടിലാണ്. ഐലണ്ടിന്റെ തെക്കുഭാഗം മാത്രം സ്പര്‍ശിച്ച്, വീണ്ടും ഒരു പാലം കയറിയാണ് തോപ്പുമ്പടി വഴിയുള്ള വാഹനങ്ങളുടെ പോക്ക്. എന്നാല്‍ ഐലണ്ടിന്റെ ഹൃദയം കാണണമെങ്കില്‍ പഴയ വിമാനത്താവളത്തിനു മുന്നില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞുള്ള വഴിയേ പോകണം. ‘ഐലണ്ട്’ എന്നു ബോര്‍ഡുവെച്ച ബസ്സുകള്‍ ധാരാളം. എങ്കിലും രാവിലെ അങ്ങോട്ടും വൈകീട്ട് തിരികെയും ഭീകര തിരക്കാണ് - തുറമുഖം, ഷിപ്പിംഗ് കമ്പനികള്‍ എന്നിങ്ങനെ തൊഴില്‍ സാന്ദ്രത ഏറിയ ഒരിടമാണ് ഐലണ്ട്.

എറണാകുളത്തു നിന്ന് വൈപ്പിന്‍, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലേയ്ക്കു പോകുന്ന കെ.എസ്.ആര്‍.ടി.സി. ബോട്ടുകളില്‍ പലതും ഐലണ്ടിന്റെ വടക്കന്‍ തീരത്തുള്ള എമ്പാര്‍ക്കേഷനില്‍ നിര്‍ത്തും. ഇതിനു പുറമേ, തീവണ്ടിമാര്‍ഗവും ഐലണ്ടിലെത്താം. കൊച്ചിന്‍-ഷൊര്‍ണൂര്‍ പാസഞ്ചറും കൊച്ചിന്‍ എക്സ്പ്രസ്സും  പഴയ ടീ ഗാര്‍ഡനും പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്ന ടെര്‍മിനസില്‍ പാളങ്ങള്‍ വന്ന് അവസാനിക്കുന്നതും കാണാം. മറ്റെങ്ങോട്ടുമുള്ള വഴിയല്ലാത്തതിനാലുള്ള തിരക്കില്ലായ്മ മൂലം പല ബോഗികള്‍ കൂട്ടിച്ചേര്‍ത്ത് ട്രെയിന്‍ ഉണ്ടാകുന്നതും [ഷണ്ടിംഗ്] അറ്റകുറ്റപ്പണികളും ചെയ്യുന്നതും  കാണാം.

ഐലണ്ടിന്റെ വടക്കേയറ്റത്തു ചെന്നാല്‍ കാണുന്നത് ആഴിയില്‍ മുഖം ചേര്‍ക്കുന്ന വെമ്പനാട്ടു കായലിനേയാണ്. അഴിമുഖം. അറബിക്കടല്‍ വഴി വരികയും പോവുകയും ചെയ്യുന്ന കപ്പലുകളുടെ  വാതായനം. ഗോശ്രീപാലത്തിനും മുമ്പ് എര്‍ണാളം-വൈപ്പിന്‍ റൂട്ടായിരുന്ന, കെ.എസ്.ആര്‍.ടി.സി. വക ബോട്ടുകളായ ഓമനകുമാരിയും കോമളകുമാരിയും ജലജയുമെല്ലാം വൈപ്പിങ്കരക്കാരെയും വഹിച്ച് നീന്തിക്കിതച്ചിരുന്ന കായല്‍പ്പാത.

island is a continent of memories
പില്‍ക്കാലത്ത് വായിച്ച ഒരു രസികന്‍ കഥ ഓര്‍ക്കുമ്പോളെല്ലാം വില്ലിംഗ്ഡണ്‍ ഐലണ്ടിന്റെ ആ വടക്കേത്തീരത്തുപോയി ചെലവിട്ട സന്ധ്യകളേയും ഓര്‍ക്കുമായിരുന്നു.

ഇതാണ് ആ കഥ:

അമേരിക്കയുടെ ഒരു വലിയ വിമാനവാഹിനിക്കപ്പല്‍ ഏതോ കടലിലൂടെ പൊയ് ക്കൊണ്ടിരിക്കുന്നു. പെട്ടെന്ന് റഡാറില്‍ ഒരു വെളിച്ചം കണ്ടുപിടിയ്ക്കപ്പെട്ടു. ഉടനെ കപ്പലില്‍ നിന്ന് സന്ദേശം പോയി - ഒരു കപ്പല്‍ വരുന്നുണ്ട്, വഴി മാറിക്കോളൂ. 


വെളിച്ചം വഴി മാറുന്നില്ല. വീണ്ടും സന്ദേശം പോയി - യുദ്ധക്കപ്പലാണ് വരുന്നത്, വേഗം വഴി മാറിക്കോളൂ. എന്നിട്ടും വെളിച്ചത്തിന് കുലുക്കമില്ല. വീണ്ടും സന്ദേശമയച്ചു - അമേരിക്കയുടെ കപ്പലാണ്, വേഗം വഴി മാറുന്നതാണ് നല്ലത്. വെളിച്ചം അനങ്ങുന്നില്ല. ഒടുവില്‍ അന്ത്യശാസനം പോയി - അമേരിക്കയുടെ ഏറ്റവും നൂതന സജ്ജീകരണങ്ങളുള്ള ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലാണ് നിങ്ങള്‍ക്കു നേരെ വരുന്നത്, വഴി മാറിയില്ലെങ്കിലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ നിങ്ങള്‍ തന്നെ സഹിച്ചോളണം. ഇനിയൊരു സന്ദേശം അയക്കുകയില്ല. ഉടനെ മറുപടി വന്നു - ഇതൊരു ലൈറ്റ് ഹൌസാണ്. നിങ്ങള്‍ വഴി മാറുന്നതാണ് നല്ലത്. വഴി മാറിയില്ലെങ്കിലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ നിങ്ങള്‍ തന്നെ സഹിച്ചോളണം.
കേരളത്തിലെ വിളക്കുമാടങ്ങള്‍


അമേരിക്കയുടെ ഇറാക്ക് അധിനിവേശമാണോ നിങ്ങള്‍ ഓര്‍ത്തത്? അതോ നിങ്ങളുടെ തന്നെ വ്യക്തിജീവിതത്തിലെ ഏതെങ്കിലും അനുഭവമോ? Inside every man, there is an America അല്ലേ? 

മറ്റുള്ളവര്‍  സ്ഥാനം മാറ്റാനാവാത്ത ലൈറ്റ് ഹൌസുകളായി നില കൊള്ളുന്നു. എന്നിട്ടും അതു മനസ്സിലാക്കാതെ നമ്മള്‍ അവരെ മാറ്റാന്‍ ശ്രമിക്കുന്നു. [ഇത് നമുക്കും ബാധകമാണ്. മറ്റുള്ളവരുടെ മറ്റുള്ളവരില്‍ നമ്മളുമുണ്ടല്ലൊ].

വൈപ്പിങ്കരയിലെ മാലിപ്പുറത്താണ് കൊച്ചി തുറമുഖത്തിന്റെ ലൈറ്റ് ഹൌസ് നില്‍ക്കുന്നത്. സന്ധ്യയ്ക്ക് ഐലന്റിന്റെ നോര്‍ത്തെന്‍ഡില്‍ ചെന്നാല്‍ കുറച്ചു വടക്കുമാറി ഉച്ചിയില്‍ വിളക്കും കത്തിച്ച് അയാള്‍ കറങ്ങുന്നതു കാണാം. ദൈവമേ, ദ്വീപും കപ്പലും വിമാനവും തീവണ്ടിയും നക്ഷത്രഹോട്ടലുമെല്ലാം ഉണ്ടാക്കിയത് ലൈറ്റ് ഹൌസ് പോലെ നില കൊള്ളുന്ന ഈ മനുഷ്യന്‍ തന്നെയോ?
നോര്‍ത്തെന്‍ഡിലെ എംബാര്‍ക്കേഷന്‍ ജട്ടിയില്‍ കോമളകുമാരിയേം
കാത്തുനിക്കണ ജനം.  പിന്നില്‍ തുറമുഖം വിടുന്ന ക്യൂന്‍ മേരി 2. പിന്നില്‍
ദൂരെ എര്‍ണാളംപട്ടണം. മോളില്‍ ഗുല്‍മോഹറിന്റെ ഒരു കൊമ്പ്. 

Monday, December 15, 2008

ഷൂ കൊണ്ട് വോട്ടു ചെയ്യാവുന്ന ഡെമോക്രസി


ബുഷ് ഇറാ‍ക്കിൽ ഒരു പത്രസമ്മേളനം നടത്തുമ്പോൾ അവിടത്തെ സെക്യൂരിറ്റി ഊഹിക്കാവുന്നതേയുള്ളു. പത്രക്കാരായിരിക്കില്ല, അമേരിക്കൻ പട്ടാളക്കാര് സ്വലേ വേഷം കെട്ടിയതായിരിക്കും അധികവും. ഇനി അഥവാ ഒരു റിയൽ പത്രലേഖകനെ അകത്തുവിടുകയാണെങ്കിൽ അവന്റെ വൻകുടലിലിരിയ്ക്കുന്ന കടുകുകളുടെ എണ്ണവും അവന്റെ മുൻകാല ലേഖനങ്ങളുമെല്ലാം അരിച്ചുപെറുക്കിയേട്ടെ അവനെ അകത്തു കയറ്റൂ. അവന്മാരുടെയൊക്കെ അലിജീയൻസ് ക്ലിയറാണെന്ന് ഉറപ്പുവരുത്തിയ ശേഷമുള്ള ഒരു മോക്ക് ഡ്രില്ലായിരിക്കും മിക്കവാറും അരങ്ങേറുക.

അതേസമയം ബുഷിപ്പോൾ ഇലക്ഷനു നിന്നാൽ, അമേരിക്കയിലാണേല്‍പ്പോലും [കണ്ടത്തിൽക്കാർക്ക് വോട്ടുള്ള വാർഡിലൊഴിച്ച് എവിടെ നിന്നാലും] ആകെ ഒരു വോട്ടേ കിട്ടൂ. ഇനി അഥവാ രണ്ടെണ്ണമെങ്ങാൻ കിട്ടിയാലോ - ഫലമറിഞ്ഞയുടൻ ലാറച്ചേച്ചി അതിയാന്റെ കഴുത്തിനു പിടിച്ച് ഇങ്ങനെ ചോദിക്കും: "ങ്ഹാ, നിങ്ങൾക്കും ആയല്ലെ ഒരു മോണിക്ക. അവളേത്? ഇപ്പം പറയണം അവൾടെ പേര്?"

ബുഷിന്റെ കാര്യങ്ങൾ ഇങ്ങനെ പൊറ്റെക്കാട് പറഞ്ഞപോലെ വെഷമസ്ഥിതിയായിട്ടും നമ്മുടെ മന്മോഹൻ സിംഗ് ആണവക്കരാർ ഒപ്പിടാൻ പോയപ്പോൾ ബുഷിനോട് പറഞ്ഞതെന്താണെന്നോർമയുണ്ടോ? ഇന്ത്യയിലെ ജനങ്ങൾ ബുഷിനെ സ്നേഹിക്കുന്നുണ്ടത്രെ. ഏത് ജനം? അത് പറയാൻ ആരാണ് മന്മോഹൻസിംഗിന് മാൻഡേറ്റ് കൊടുത്തത്? നിഷ്കളങ്കരെ കൊല്ലുന്നതാണ് ഭീകരവാദം എങ്കിൽ ബുഷല്ലെ ഒന്നാം നമ്പർ ടെററിസ്റ്റ്? വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷനുണ്ടെന്ന് കള്ളം പറഞ്ഞ് ഇറാക്കിനോട് യുദ്ധം ചെയ്തപ്പോൾ എത്ര നിഷ്കളങ്കർ ചത്തുകാണും?

ബുഷിനെ ഷൂവെറിഞ്ഞ ആ ജേർണലിസ്റ്റും ഒരു കാൽ നക്കി ജേർണലിസ്റ്റായിരിക്കണം. അതാണല്ലൊ ആ വാർത്താ സമ്മേളനത്തിന് അയാൾക്ക് എണ്ട്രി കിട്ടിയത്. പക്ഷേ ചില നിമിഷങ്ങളിൽ മനുഷ്യർക്ക് നട്ടെല്ല് മുളയ്ക്കും. നമ്മുടെ രക്തം യഥാർത്ഥ നമ്മൾക്ക് 'നമ്മളെ' ഒറ്റിക്കൊടുക്കും. ചരിത്രം നമ്മെ ഒരു നിമിഷം ഭ്രാന്തുപിടിപ്പിയ്ക്കും.ആ ഒരു നിമിഷം നമ്മുടെ ഊച്ചാ‍ളി കൈയുടെ പിടി വിട്ട് നമ്മൾ യഥാർത്ഥ നമ്മളാവും.

വി. എസ്. മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ചില അപ്പൊളിറ്റിക്കൽ എന്നാറി അച്ചായന്മാർ, വീയെസ് മന്ത്രിസഭയിലെ മന്ത്രിമാരുടെ വിദ്യാഭ്യാസയോഗ്യതകളുടെ ലിസ്റ്റ് പവർപ്പോയന്റാക്കി ഫോർവേഡ് ചെയ്ത് പരിഹസിച്ചത് ഓർക്കുമല്ലൊ. ഈ മന്മോഹനെപ്പോലെ ഹാർവാഡ് എംബീയെ ഉണ്ടായിട്ടെന്തുകാര്യം? അങ്ങേരുടേതാണ് കെങ്കേമം സീവി എന്നും പറഞ്ഞ് വേറെ കുറേ അപ്പൊളിറ്റിക്കൽ പ്രഭൃതികൾ അതും ഫോർവേഡി കളിച്ചു.

ഒരാളുടെ വിദ്യാഭ്യാസയോഗ്യത എന്നു പറയുന്നത് അയാളുടെ വീട്ടിലെ കാശിന്റെ ബലം കൊണ്ട്കൂടി ഉണ്ടാവുന്നതാണ്. അതാണ് വിദ്യാഭ്യാസയോഗ്യതയുടെ രാഷ്ട്രീയം. ഇനി യഥാർത്ഥവിദ്യാഭ്യാസ യോഗ്യത എന്നു പറയുന്നതോ - അത് നട്ടെല്ലില്ലെങ്കിൽ അതുണ്ടാക്കിത്തരുന്നതാകണം, അല്ലാതെ ഉള്ള നട്ടെല്ല് ഉരുക്കിക്കളയുന്നതാകരുത്.

സിംഗിന്റെ ഏറ്റവും പുതിയ പ്രസ്താവനയും ജനാധിപത്യവിരുദ്ധം തന്നെ. ഭീകരവാദികളെ അമർച്ച ചെയ്യുമ്പോൾ ചിലപ്പോൾ മനുഷ്യാവകാശങ്ങൾ ലംഘിക്കേണ്ടിവരുമെന്ന്. ഒരു മുങ്കൂർ ജാമ്യം മണക്കുന്നു. ഇന്ത്യയിലെ സെക്യൂരിറ്റി, ഇറാക്കിൽ കാള കളിക്കുന്ന സൈസിലുള്ള അമേരിക്കൻ സ്വകാര്യകമ്പനികൾക്ക് ഏല്‍പ്പിച്ചുകൊടുക്കുമെന്നാണോ ധ്വനി? പോലീസിനേയും സ്വകാര്യവൽക്കരിക്കുമോ? അവർക്കും സെയിത്സ് ടാർഗറ്റ് കൊടുക്കുമോ? കക്കൂസിലും ഒളിക്യാമറകൾ വരുമോ?

എന്തായാലും ബുഷിനെ സമ്മതിക്കണം. അയാൾ ഇതൊക്കെ പ്രതീക്ഷിച്ച് റിഹേഴ്സലെടുത്തിട്ടാണോ ആവോ, മാർഷലിന്റെയും റോബർട്സിന്റെയുമൊക്കെ ബൗൺസറുകൾ വരുമ്പോൾ പണ്ട് ഗവാസ്കറും ചൗഹാനും ഡക്ക് ചെയ്തിരുന്നപോലെ കുനിഞ്ഞുമാറി. സന്ദർഭത്തിനൊത്ത് ഉയരൽ മാത്രമല്ല താഴലുമുണ്ട് എന്ന് ഗവാസ്ക്കറെ ഓർത്ത് എഴുതിയ പഴയ രണ്ടുവരി അങ്ങനെ അറം പറ്റി.

ആ ജേർണലിസ്റ്റിന് മൂന്നു കാലുണ്ടായിരുന്നെങ്കിൽ എന്ന് ഞാനാശിച്ചുപോയി. മൂന്നാമതൊരു ഷൂ വരുമെന്ന് ആരും പ്രതീക്ഷിക്കില്ലല്ലൊ.

ഇനി തന്നെ കാണാൻ വരുന്നത് മന്മോഹൻ സിംഗാണെങ്കിലും നഗ്നപാദനായ് വന്നാൽ മതി എന്ന് ബുഷ് ഓർഡറിറക്കും. മന്മോഹൻസിംഗ് പറയും ഇന്ത്യയിലെ ജനങ്ങൾ കാലു മുറിച്ചു കളഞ്ഞ് മുട്ടിലിഴഞ്ഞ് വരും എന്ന്.

ജനാധിപത്യം ബുഷ്ഷോ മന്മോഹനോ പിടിച്ചിടത്ത് കെട്ടാവുന്ന കോവർകഴുതയാവുകയില്ല എല്ലായ്പ്പോഴും. വോട്ടു ചെയ്ത് അധികം പരിചയമില്ലാത്ത ആളുകൾ ചിലപ്പോൾ ഷൂ കൊണ്ടും വോട്ട് ചെയ്തെന്നു വരും. രണ്ടു പ്രാവശ്യം നിങ്ങൾ കുനിഞ്ഞുമാറുമായിരിക്കും. ആർക്കറിയാം, സഹിച്ചു സഹിച്ചു മടുക്കുമ്പോൾ എപ്പോളാണ് മനുഷ്യർക്ക് മൂന്നാമതൊരു കാല് മുളച്ചുവരിക എന്ന്?

Thursday, November 6, 2008

വേണം ഒരു ദളിത് ആൾദൈവം


ഒബാമയുടെ വിജയം കറുത്ത വർണവെറിയുടെ വിജയമാണെന്ന് ഒരു അനോനി കമന്റിട്ടിരിക്കുന്നു. എങ്കിൽ നന്നായിപ്പോയി. വർഷങ്ങൾ നീണ്ടു നിന്ന വൈറ്റ് റേസിസത്തത്തിനു പകരം ചിലപ്പോൾ വർഷങ്ങൾ നീണ്ടു നിൽക്കുന്ന ബ്ലാക്ക് റേസിസം വരും. സഹിച്ചേ പറ്റു. ഇന്ത്യയിലൊക്കെ റിവേഴ്സ് അയിത്തം വന്നെന്നും വരും. എന്താ പേടിയുണ്ടോ? അനീതിയെ അനീതികൊണ്ടു മാത്രമേ ഇല്ലാതാക്കാൻ പറ്റൂ. അതാണ് നീതി.

അരയ സമുദായത്തിൽ ജനിച്ച അമൃതാനന്ദമയിയുടെ കാലു കഴുകിയ വെള്ളം നായിമ്മാരും മേനോന്മാരും വർമമാരും നമ്പൂതിരിമാരും വാ‍ര്യമ്മാരും ഏറാടിമാരും കുടിക്കുമ്പോൾ അതിലൊരു കൾച്ചറൽ നെമസിസുണ്ട്. അരയ സമുദായം ദളിതില്‍പ്പെടുമോ? എനിക്കറിയില്ല. പെടില്ലെങ്കിൽ ദളിത് സമുദായത്തിൽ നിന്ന് ഒരു ആൾദൈവം ഉണ്ടായിവരട്ടെ.
വിവേകാനന്ദനും കെ. ആർ. നാരായണനും ജാനുവും അരുന്ധതിയും ദളിതെഴുത്തുകാരും പെണ്ണെഴുത്തുകാരും എല്ലാങ്കൂടി ഉണ്ടാക്കിയതിനേക്കാൾ വലിയ വിപ്ലവം ഉണ്ടാക്കി സുധാമണി aka അമൃതാനന്ദമയി.

ഇക്കാര്യത്തിൽ സക്കറിയയുടെ വെഷമം ന്യായീകരിക്കാവുന്നതേയുള്ളു. അമ്മ എന്ന വാക്ക് ദുരുപയോഗം ചെയ്യുന്നതിൽ കറിയാച്ചൻ രോഷം കൊള്ളുന്നു. മാതാവേ, സിസ്റ്റർ എന്നീ വിളികളോ? കുഷ്ഠരോഗികളെ കെട്ടിപ്പിടുത്തം, ആശുപത്രി-സ്ക്കൂൾ-കോളേജ് കച്ചവടം എന്നിവ മദർ തെരേസയ്കും കാത്തോലിക്കാ സഭയ്ക്കും മാത്രമേ പറഞ്ഞിട്ടുള്ളു എന്നാണ് ധ്വനി.

അമൃതാനന്ദമയിയെ മദർ തെരേസയോട് ഉപമിച്ചതിൽ പ്രതിഷേധിച്ചയാളാണ് സഖാവ് കെഇഎൻ. അമൃതാനന്ദമയി മഠത്തിന്റെ പണവരവിന്റെ സ്രോതസ്സുകളെപ്പറ്റി അന്വേഷിക്കണമെന്നും സഖാവ് ആവശ്യപ്പെട്ടിരുന്നു. പൊന്നുസഖാവേ, ഗ്രാംഷിയേയും ചുള്ളിക്കാടിനേയും മാത്രം വായിച്ചാല്‍പ്പോരാ, ദേ ഇവിടെയുങ്കൂടി ഒന്ന് ഞെക്കിനോക്ക്.

വ്യക്തിപരമായി ഞാൻ ഒരു ആൾദൈവത്തിലും വിശ്വസിക്കുന്നില്ല. എങ്കിലും ഇന്ത്യയ്ക്കും കേരളത്തിനുമൊക്കെ ഒരു അഞ്ചുപത്ത് ദളിത് ആൾദൈവങ്ങളെ അഫോഡ് ചെയ്യാനുള്ള അർഹതയൊക്കെ ഉണ്ടെന്ന് വിശ്വസിക്കുന്നു.

അനീതിയെ അനീതികൊണ്ടു മാത്രമേ ഇല്ലാതാക്കാൻ പറ്റൂ. അതാണ് നീതി.

എടുക്കാനുണ്ടോ യാങ്കിച്ചായാ ഒരു കറമ്പൻ ക്രൈസ്റ്റിനെ?

Wednesday, November 5, 2008

കറുപ്പ് താൻ എനിക്ക് പുടിത്ത കളറ്


യുഎസ് പ്രസിഡണ്ട് കറുപ്പു താൻ


കറുപ്പ് താൻ എനിക്ക് പുടിത്ത കളറ്

Thursday, August 14, 2008

വിദേശാധിപത്യം ഇടംവലം മുറുകുമ്പോള്‍


വിദേശാധിപത്യത്തില്‍ നിന്നും മോചനം നേടിയ ദിവസത്തിനെയാണല്ലൊ സ്വാതന്ത്ര്യദിനമെന്ന് വിളിച്ചുപോരുന്നത്. സത്യത്തില്‍ വിദേശാധിപത്യത്തില്‍ നിന്നും നമ്മള്‍ മോചനം നേടിയോ? ഇപ്പോളും നമ്മള്‍ ഒരു റിവേഴ്സ് കോളനിയല്ലേ? ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ സബ്-ഹ്യൂമന്‍ സാഹചര്യങ്ങളില്‍ സ്വദേശത്തും വിദേശത്തും ജീവിച്ച് ‘വിദേശജോലി’ ചെയ്യാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. [ബാംഗ്ലൂര്‍ മുതല്‍ ഇരിങ്ങാലക്കുട വരെയുള്ള സ്ഥലങ്ങളിലെ കോള്‍ സെന്ററുകളില്‍ രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്ന് അമേരിക്കയുടെ പിന്നാമ്പുറ ജോലികള്‍ ചെയ്യുന്നവര്‍ മുതല്‍ ഗള്‍ഫ് നാടുകളില്‍ പൊരിവെയിലത്ത് പണിയെടുക്കുന്നവര്‍ വരെ].

എങ്കിലും അതെല്ലാം മറന്ന് ഇന്നും നാളെയുമായി നമ്മള്‍ ത്രിവര്‍ണ ഇ-മെയിലുകള്‍ ‘തെളിച്ചുവിടും’ [forward എന്നതിന് കമ്പ്യൂട്ടര്‍ കണ്ടുപിടിക്കുന്നതിനും വളരെ മുമ്പേ തൃശുര്‍ക്കാര്‍ പറയുന്ന വാക്ക്]. മിക്കതിന്റേയും ഉള്ളടക്കം പണ്ടെങ്ങോ വായിച്ച ആ പവര്‍പോയന്റ് പ്രസന്റേഷന്‍ തന്നെ. ഒന്നുകില്‍ ഭൂതകാലം, അല്ലെങ്കില്‍ മറ്റൊരിടം. പൂജ്യം കണ്ടുപിടിച്ചു, ഹോട്ട്മെയില്‍ സൃഷ്ടിച്ചു, അമേരിക്കയിലെ കമ്പനികളുടെ തലപ്പത്തിരിക്കുന്ന ഇന്ത്യക്കാരുടെ ലിസ്റ്റ്, മഹദ്വചനങ്ങള്‍...

അതിനപ്പുറം നമ്മുടെ ആണവ സ്വാതന്ത്ര്യത്തില്‍പ്പോലും അമേരിക്കയുടെ നിഴല്‍ വീണുകിടക്കുന്ന ഒരു സന്ദര്‍ഭത്തില്‍ ഇതാ മറ്റൊരു സ്വാതന്ത്ര്യദിനം കൂടി കടന്നുവരുന്നു. പരുത്തിക്കോലുകളില്‍ കൊടി ചുറ്റി ആവേശത്തോടെ 'ജയ് ജയ് ഭാരതമാതാ' എന്നു വിളിച്ച് ജാഥ പോകാറുള്ള സ്ക്കുള്‍ക്കാല നിഷ്കളങ്കത [ആ‍ ഇന്നസന്‍സിനെ ഇഗ്നോറന്‍സ് എന്നു വിളിക്കുക] മറ്റൊരു നാട്ടിലിരുന്ന് ഓര്‍ക്കുമ്പോള്‍, വിദേശാധിപത്യം ഇടവും വലവും മുറുകുമ്പോള്‍, ദില്‍ എന്നു പറയുന്ന സാധനം കടന്നല്‍ക്കൂട്ടം കുത്തി മരവിപ്പിച്ച ഒരു ഇറച്ചിക്കഷ്ണമായി തിളച്ച എണ്ണയില്‍ നൃത്തം ചെയ്യുമ്പോള്‍, ഫിര്‍ ബി ദില്‍ ഹെ ഹിന്ദുസ്ഥാനി എന്ന് പാടുന്നതെങ്ങനെ?

Wednesday, March 12, 2008

റാബ്രി ദേവി തന്നെ അമേരിക്കന്‍ പ്രസിഡന്റ്


നരേന്ദ്രമോഡിയുടെ വെബ്സൈറ്റ് കാണേണ്ടതു തന്നെ. ഡൌണ്‍ലോഡ് ചെയ്യാവുന്ന റിംഗ്ടോണുകളും വാള്‍പേപ്പറുകളും കൊണ്ട് ഈ സൈറ്റ് ദിവസേന അപ്ഡേറ്റ് ചെയ്യുന്നത് അയാള്‍ തന്നെയാണത്രെ. മോഡേണ്‍ ടെക്നോളജിയെ പഴഞ്ചന്‍മനുഷ്യര്‍ക്ക് അപകടകരമായി ഉപയോഗപ്പെടുത്താമെന്ന ഐറണി ഇന്റര്‍നെറ്റ് പോലൊരു സംവിധാനത്തില്‍ കൂടുതല്‍ സ്വീകാര്യത്യയും വേഗതയും കൈവരിക്കുന്നു [ഈ ബ്ലോഗ് അടക്കം]. സോ കാള്‍ഡ് സ്യൂഡോ സെക്കുലറിസത്തിന്റെ കോസ്മെറ്റിക് കടമയായല്ല ഈ വാക്കുകള്‍ എഴുതുന്നത്. ആഴ്ചയില്‍ ഏഴു ദിവസവും അമ്പലത്തില്‍ പോകാനാഗ്രഹിക്കുന്ന ഒരു ഗോഡ് ഫിയറിംഗ് ഹിന്ദുവാണ് ഞാന്‍. അത് പക്ഷേ ഒരു പള്ളി പൊളിച്ചിടത്ത് പണിഞ്ഞ അമ്പലത്തിലേയ്ക്ക് വയ്യ.

സീസറിന്റെ ഭാര്യമാരില്‍ നിന്ന് ജനാധിപത്യം നേരിടുന്ന ഭീഷണിയെപ്പറ്റി പറയാന്‍ തുടങ്ങിയപ്പോള്‍ ഒരു വെബ്സൈറ്റില്‍ ചെന്ന് മുട്ടി - ലാലുറാബ്രിഡോട്ട്കോം. അങ്ങനെ പോയിപ്പോയി മോഡിയുടെ സൈറ്റിലും ചെന്നുവെന്ന് മാത്രം. ലാലുറാബ്രിഡോട്ട്കോമിന്റെ കഥ രസകരമാണ്. ഇന്ത്യ ആസ്ഥാനമായുള്ള ഒരു ഡേറ്റിംഗ് സൈറ്റാണത്. ലാലുവിന്റേയും റാബ്രിയുടേയും വിജയകരമായ ദാമ്പത്യത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടാണ് ആ ഡേറ്റിംഗ് സൈറ്റിന് അങ്ങനെ പേരിട്ടിരിക്കുന്നത്. ലാലുവിനോട് തങ്ങള്‍ക്ക് വലിയ മതിപ്പാണെന്നും അങ്ങനെ പേരിടുന്നതില്‍ അങ്ങേരോടോ റാബ്രിയോടോ പരിഹാസമൊന്നുമില്ലെന്നുമാണ് ആ സൈറ്റ് നടത്തിപ്പുകാരുടെ ഭാഷ്യം. പിന്നീടെന്തായെന്നറിഞ്ഞില്ല - നടത്തിപ്പുകാര്‍ക്ക് ഫ്രീ റെയില്‍പ്പാസു കിട്ടിയോ അതോ ആര്‍ജേഡികള്‍ അവരെ എരുമച്ചാണകത്തില്‍ കുളിപ്പിച്ചോ?

എന്താ‍യാലും ജനാധിപത്യത്തെ അമേരിക്കക്കാര്‍ എരുമച്ചാണകത്തില്‍ കുളിപ്പിച്ച് കിടത്തുമെന്നുറപ്പ്. കൂടുതല്‍ ഇവിടെ.

Sunday, March 2, 2008

ന്യൂയോര്‍ക്കിലെ പാവങ്ങള്‍ക്ക് ബംഗ്ലാദേശിന്റെ ലോണ്‍


അതെനിയ്ക്കിഷ്ടപ്പെട്ടു - ന്യൂയോര്‍ക്കിലെ പാവങ്ങള്‍ക്ക് ബംഗ്ലാദേശിന്റെ ലോണ്‍. ഒന്ന് കണ്ണുതിരുമ്മി വീണ്ടും വായിച്ചു. അതെ, സ്വപ്നമൊന്നുമല്ല - ന്യൂയോര്‍ക്കിലെ പാവങ്ങള്‍ക്ക് ബംഗ്ലാദേശ് ബാങ്ക് ലോണ്‍ കൊടുക്കാന്‍ പോകുന്നു. കൂടുതല്‍ ഇവിടെ.

Wednesday, February 27, 2008

സ്പില്‍ബെര്‍ഗിന് മനസ്സാക്ഷിയുണ്ടോ?


ബെയ്ജിംഗില്‍ നടക്കാന്‍ പോകുന്ന ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങ് അടിപൊളിയാക്കാനുള്ള കമ്മറ്റിയില്‍ നിന്ന് മനസ്സാക്ഷിക്കുത്തുമൂലം സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് രാജിവെച്ചുപോലും. സുഡാനിലെ ദാര്‍ഫോറില്‍ അവിടത്തെ ഗവണ്മെന്റിന്റെ പിന്തുണയോടെ തുടരുന്നുവെന്ന് പാശ്ചാത്യലോകം ആരോപിയ്ക്കുന്ന മനുഷ്യക്കുരുതിയ്ക്ക് ചൈന നിശബ്ദ പിന്തുണ നല്‍കിവരുന്നതിലാണത്രെ സ്പില്‍ബര്‍ഗിന് മനസ്സാക്ഷിക്കുത്ത്. അങ്ങനെയാണെങ്കില്‍ ബുഷിന്റെ ഇറാക്ക് യുദ്ധമോ? അക്കാര്യത്തില്‍ അമേരിയ്ക്കക്കാര്‍ക്ക് മനസ്സാക്ഷിക്കുത്തൊന്നുമില്ലേ?

ഇറാക്കില്‍ അമേരിക്കയും സുഡാനില്‍ ചൈനയും കളിയ്ക്കുന്ന കളികള്‍ എണ്ണയ്ക്കു വേണ്ടിത്തന്നെ. ഒളിമ്പിക്സിലെ കളികളും എണ്ണയും കൂട്ടിക്കുഴയ്ക്കണോ? വികസിത രാജ്യങ്ങള്‍ വര്‍ഷങ്ങളായി ‘സംഭാവന’ ചെയ്തിട്ടാണ് മലിനീകരണവും ഗ്ലോബല്‍ വാമിംഗുമെല്ലാം ഈ പരുവത്തിലായത്. ഇപ്പോള്‍ ചൈനയുടെയും മറ്റും ഊഴമാണ്. ചാരിത്ര്യം പ്രസംഗിയ്ക്കുമ്പോള്‍ ചളിപ്പെങ്കിലും വേണ്ടേ സര്‍?

Saturday, February 2, 2008

ലോകം ഒരു ഞരമ്പുരോഗിയെ നിര്‍മിക്കുന്നു


അയാളുടെയുള്ളിലെ കെട്ടുപോയ കവിതക്കനലിനെ വീണ്ടും ഊതി ഉണര്‍ത്തിയത് ബ്ലോഗാണ് എന്ന് വിഷ്ണുപ്രസാദ് എഴുതിയിരുന്നു. വായിക്കാനും മനസ്സിലാക്കാനും ആളെക്കിട്ടുന്നത് എഴുതുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ജീവന്മരണപ്രശ്നം തന്നെ. എന്റെ ഉള്ളീക്കെടന്ന് ചാവാന്‍ പോയ ഒരെഴുത്തുകാരനും ഓക്സിജന്‍ തന്നത് ബ്ലോഗാണ്. വിഷ്ണുമാഷിന്റെ കവിതകള്‍ വായിക്കാനാളുണ്ടായപ്പോള്‍ അങ്ങേര്‍ക്ക് എഴുതാനും ആവേശമായി. ഞാനെഴുതുന്നതും വായിപ്പിക്കാനാണ്. അങ്ങനെയൊരാക്രാന്തം പണ്ടേ ഉണ്ടായിരുന്ന കാരണം സ്ക്കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ സ്വന്തം രചനകളില്‍ ചിലത് അച്ചടിപ്രസിദ്ധീകരണങ്ങളില്‍ വെളിച്ചം കണ്ടു.

ആദ്യമായി വന്നത് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ എഡിറ്ററായ അസാധുവില്‍. പിന്നെ മനോരമയിലെ ഫലിതബിന്ദുക്കളില്‍, ഹരികുമാര്‍ ചെയര്‍മാനായിരുന്നപ്പോള്‍ കേരള യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച കലാലയകവിതയില്‍, മാതൃഭൂമി ബാലപംക്തിയില്‍, കോളേജ് മാഗസിനുകളില്‍, ഭാഷാപോഷിണിയില്‍, സമകാലിക മലയാളത്തില്‍... പിന്നീട് ഒരു മാഗസിന്റെ എഡിറ്ററായപ്പോള്‍ പല പേരുകളിലും എഴുതി.

അങ്ങനെയിരിക്കെ, അതിന്റെ വരുംവരായ്കകളൊന്നുമറിയാതെ, ഒരു നാള്‍ ഗള്‍ഫുകാരനായി. ഗള്‍ഫ് ജീവിതമോ - അത് പലരെയും ചെയ്തപോലെ മെല്ലെ മെല്ലെ എന്നെയും കുളിപ്പിച്ച് കിടത്തി. ബ്ലാഗ്യവശാല്‍ ഒരുനാള്‍ ഞാനും ബ്ലോഗില്‍ വന്നുപെട്ടു. കുഴൂര്‍ വിത്സണ് നന്ദി.

ഇപ്പോള്‍ ബ്ലോഗും അച്ചടിമാധ്യമവും തമ്മില്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ (ഹരികുമാര്‍ കലാമൌമുദിയിലൂടെ, കുറേ ബ്ലോഗന്മാര്‍ ബ്ലോഗുകളിലൂടെ) രണ്ട് മാധ്യമങ്ങളുടേയും രുചിയറിഞ്ഞ ഒരാളെന്ന നിലയില്‍ എനിക്കൊന്നും പറയാനില്ലെന്നതാണ് സത്യം, അഥവാ പറഞ്ഞുതുടങ്ങിയാല്‍ ചിലപ്പോള്‍ നീണ്ടുപോകുമെന്നും. (കുഴൂര്‍ വിത്സന്റെ ആദ്യകവിതാസമാഹാരത്തിന് അവതാരിക എഴുതിയ ഹരികുമാര്‍ തന്നെയാണ് ഇപ്പോള്‍ അങ്ങേരെ പുച്ഛിക്കുന്നത് എന്നൊരു തമാശ തല്‍ക്കാലം ഓര്‍മിപ്പിക്കാതെവയ്യ).

തുടര്‍ച്ചയായി ബ്ലോഗ് ചെയ്തപ്പോള്‍ തലച്ചോറ് വീണ്ടും ഉണര്‍ന്നു. മറന്നുകിടന്ന ഒരു പഴയ കുറ്റിപ്പെന്‍സില്‍ വീണ്ടും കൂര്‍പ്പിച്ചെടുത്ത പോലെ. അങ്ങനെ കുറേനാള്‍ മുമ്പെഴുതിയ പോസ്റ്റുകളിലൊന്നായിരുന്നു കേരളം ഒരു ബ്രാന്‍ഡാലയം. അത് ഒന്നുകൂടി വികസിപ്പിച്ച് അയച്ചത് രണ്ടു ലക്കം മുമ്പ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ മുഖലേഖനമായി വന്നു. വികസിപ്പിച്ചെങ്കിലും ആഴവും പരപ്പും പോരായിരുന്നു എന്ന് സ്വയം തോന്നിയിരുന്നത് കൊണ്ട് (നമ്മുടെ കഴിവുകളും കഴിവുകേടുകളും രാഷ്ട്രീയത്തിന്റെ പോരായ്മകളും നമ്മളേക്കാള്‍ മറ്റാര്‍ക്കറിയാം!) കിക്ക് ഒട്ടും അതിരുകവിഞ്ഞില്ല. നന്നായി വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ചിലരും അതേ അഭിപ്രായം പറഞ്ഞു.

ബ്ലോഗിംഗ് തന്ന അതിനേക്കാള്‍ വലിയ കിക്ക് മിനിങ്ങാന്നാണുണ്ടായത്. മിനിങ്ങാന്ന്, ജനുവരി 31-ന്, ലോകപ്രശസ്ത കോളമിസ്റ്റ്, 140-ലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള, രണ്ട് പുലിസ്റ്റര്‍ നേടിയിട്ടുള്ള നിക്കോളാസ് ഡി. ക്രിസ്റ്റോഫ് അദ്ദേഹത്തിന്റെ ന്യൂയോര്‍ക്ക് ടൈംസ് കോളത്തില്‍ എഴുതിയ The Dynastic Question വായിച്ചപ്പോള്‍. അതിന് മൂന്നു നാള്‍ മുമ്പാണ്, ജനുവരി 28-ന്, ഈ ബ്ലോഗിലെ ഡൈനാസ്റ്റി മണക്കുന്നല്ലോ എന്ന പോസ്റ്റ് പിറന്നത്. ഇറാക്ക് മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് വരെയുള്ള വിഷയങ്ങളാല്‍ ചൂടുപിടിച്ച ഇപ്രാവശ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു പ്രധാനവിഷയം സംശയാസ്പദമാംവിധം സ്പര്‍ശിക്കപ്പെടാതിരിക്കുന്നതിലേയ്ക്കാണ് ക്രിസ്റ്റോഫ് വിരല്‍ചൂണ്ടുന്നത്. അതെ, ഹിലാരി ഇക്കുറി ജയിച്ചാല്‍, 1989 മുതല്‍ രണ്ട് കുടുംബങ്ങളില്‍ പ്രസിഡണ്ട്പദവി ഒതുങ്ങുന്നത് അമേരിക്കന്‍ ജനാധിപത്യത്തെ ക്ഷീണിപ്പിക്കില്ലേ എന്ന ‍ആര്‍ജവമുള്ള ചോദ്യം ക്രിസ്റ്റോഫ് ഉന്നയിക്കുന്നു.

ഹിലാരിയ്ക്ക് രണ്ട് ടേം കിട്ടിയാല്‍ (ഒരാള്‍ക്ക് രണ്ട് ടേം കൊടുക്കലും അവിടെ ശീലമായല്ലൊ. അതാണല്ലൊ 22-ആം ഭേദഗതിയോടെ ഒരാള്‍ക്ക് പരമാവധി രണ്ട് ടേമായി പരിമിതപ്പെടുത്തിയത്. അല്ലായിരുന്നെങ്കില്‍ ഇന്ന് അമേരിക്കയില്‍ ഒരെട്ടു വര്‍ഷത്തേയ്ക്കു കൂടി പ്രസിഡന്റാവാന്‍ തികച്ചും യോഗ്യന്‍ ബില്‍ ക്ലിന്റനാണെന്ന് ഒരുപാടാളുകള്‍ കരുതുന്നത്രെ), ഹിലാരിയ്ക്ക് രണ്ട് ടേം കിട്ടിയാല്‍, ഇന്ന് ജീവിച്ചിരിക്കുന്ന അമേരിക്കക്കാരില്‍ 40% പേരുടേയും ജീവിതത്തില്‍ ബുഷ്, കിന്റണ്‍ എന്നീ രണ്ടേ രണ്ട് കുടുംബങ്ങളില്‍ നിന്നുള്ള പ്രസിഡന്റുമാരേ ഉണ്ടാവുകയുള്ളുവെന്നോര്‍ക്കണം. എന്നെന്നേയ്ക്കും ബുഷ്-ക്ലിന്റണ്‍ എന്നൊരു രസികന്‍ വെബ്സൈറ്റ് ഒരുപടി കൂടി കടന്ന് 2017-ല്‍ ജബ് ബുഷിനേയും 2025-ല്‍ ഷെത്സി ക്ലിന്റനേയും 2033-ല്‍ ജെബിന്റെ മകന്‍ ജോര്‍ജ് പി. ബുഷിനേയും 2041-ല്‍ ഷെത്സിയുടെ കെട്ട്യോനെയും 2049-2057 കാലഘട്ടത്തില്‍ ബുഷിന്റെ മകള്‍ ജെന്നയേയും പ്രസിഡന്റുമാരായി സങ്കല്‍പ്പിച്ച് ചിരിക്കുന്ന (ഞെട്ടുന്ന) കാര്യവും ക്രിസ്റ്റോഫ് പരാമര്‍ശിക്കുന്നു. ക്രിസ്റ്റോഫിന്റെ ബ്ലോഗില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും ലോകമെങ്ങുമുള്ള അച്ചടിപ്പത്രങ്ങള്‍ പുന:പ്രസിദ്ധീകരിക്കുന്ന കോളത്തിലൂടെ ക്രിസ്റ്റോഫ് അഭ്യര്‍ത്ഥിക്കുന്നു (നോക്കൂ ബ്ലോഗും പ്രിന്റും കൈ കോര്‍ക്കുന്നത്. കോര്‍ക്കണമെന്ന് നിര്‍ബന്ധമാണേല്‍ കൈ കോര്‍ക്കിന്‍ മനുഷ്യമ്മാരേ, കൊമ്പ് വേട്ടക്കാര് കൊണ്ടുപോയി ചുവരില്‍ വെയ്ക്കും).

ജനാധിപത്യം ലോകമെങ്ങും വ്യാപിക്കും ഇല്ലെങ്കില്‍ വ്യാപിപ്പിക്കും എന്ന് അമേരിക്ക തന്നെ വീമ്പിളക്കുന്ന ഒരു കാലഘട്ടത്തില്‍ത്തന്നെ, ലോകമെങ്ങുനിന്നുമുള്ള കാറ്റുകളെ ഡൈനാസ്റ്റി മണക്കുന്നതിന്റെ വിധിവൈപരീത്യത്തെപ്പറ്റിയാണ് ഈ ബ്ലോഗില്‍ എഴുതിയിരുന്നത്. ഇതിങ്ങനെ ഞാന്‍ തന്നെ പറയേണ്ടി വരുന്നത് ഒരു പരമബോറന്‍ ഏര്‍പ്പാടാണെന്ന് അറിയാതെയല്ല. എങ്കിലും പറയാതെ വയ്യ. കാരണം 'മുലയെന്നു കേള്‍ക്കുമ്പോള്‍' എന്നൊരു പോസ്റ്റിട്ടപ്പോള്‍, അതിനു മുമ്പോ പിമ്പോ സീരിയസ്സായി എന്തെങ്കിലും എഴുതാന്‍ ശ്രമിച്ചപ്പോഴൊന്നും ഒരിക്കലും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ലാത്ത ഒന്നു രണ്ട് അതിഗൌരവക്കാര്‍ അവരുടെ പുരികങ്ങള്‍ ഉയര്‍ത്തിക്കാ‍ട്ടാന്‍ കമന്റ് ഗാലറിയില്‍ വന്നുപോവുകയുണ്ടായി.. അവര്‍ ഈ കുറിപ്പ് വായിക്കുമെന്ന് എനിക്കൊരു പ്രതീക്ഷയുമില്ല. എങ്കിലും അവരുടെ കമന്റുകള്‍ വായിച്ചതോര്‍മിക്കുന്ന ആരാനുമുണ്ടെങ്കില്‍ അവരുടെ നേര്‍ക്കുള്ളതാണ് ഈ ആത്മപ്രശംസ. എനിക്ക് മാപ്പു തരണം - അന്നത്തെയാ പോസ്റ്റിനും കമന്റുകള്‍ക്കും അതെല്ലാം ഒടുവില്‍ ഏകപക്ഷീയമായി ഡിലീറ്റിയതിനുമല്ല - ഈ ആത്മപ്രശംസയ്ക്ക്.

ഒരു ഞരമ്പുപേഷ്യന്റിനെ അയാളുടെ രോഗത്തിന്റെ പേരില്‍ പരിഹസിയ്ക്കുന്നവര്‍ക്ക് അയാള്‍ ഗൌരവമായി എന്തെങ്കിലും പറയാന്‍ ശ്രമിക്കുമ്പോള്‍ ഇമ്പേഷ്യന്റായെങ്കിലും ഒന്നു വന്ന് അവരുടെ കേള്‍വി രേഖപ്പെടുത്തുകയെങ്കിലും ചെയ്യേണ്ട ചുമതലയുണ്ട്.

യെരുശലേം പുത്രിമാരേ, നിങ്ങളങ്ങോരെ കണ്ടെങ്കില്‍ ഇവിടെ ഇങ്ങനെയും ചിലത് സംഭവിക്കുന്നുണ്ടെന്ന് അങ്ങേരോട് അറിയിക്കേണം എന്നു ഞാന്‍ നിങ്ങളോടു ആണയിടുന്നു.

Monday, January 28, 2008

ഡൈനാസ്റ്റി മണക്കുന്നല്ലോ കാറ്റേ...


ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്തിനെ ജനാധിപത്യത്തിലേയ്ക്ക് ജ്ഞാനസ്നാനം ചെയ്ത മഹതിയും ആധുനിക ജനാധിപത്യത്തിന്റെ വളര്‍ത്തമ്മയുമായ ബ്രിട്ടന്‍ എന്തിനാണ് ഒരു രാജകുടുംബത്തെ തലയില്‍ ചുമക്കുന്നത്? അതിനവര്‍ക്ക് ദിവസം എത്രായിരം പൌണ്ട് ചെലവ് വരും? ഇതിങ്ങനെ എത്രകാലം തുടരും? എം. മുകുന്ദന്‍ എഴുതിയ അസ്തിക്കുപിടിക്കുന്ന നോവലുകള്‍ വായിച്ച് സങ്കല്‍പ്പ ഭാംഗ് വിമാനങ്ങളിലേറി നടന്ന എട്ടാംക്ലാസ് കാലം മുതല്‍ക്കു തന്നെ സ്വയം ചോദിച്ചിരുന്ന ചോദ്യങ്ങളാണിതൊക്കെ. അതെ, എന്തുതന്നെയായാലും, ഒരുപാട് പേരുദോഷമുണ്ടാക്കിയ ആളാണെങ്കിലും, ചാള്‍സ് തന്നെ അടുത്ത രാജാവാകും, പലയിടത്തായി കിടക്കുന്ന, ഇനിയും റിപ്പബ്ലിക്കായിട്ടില്ലാത്ത, കാനഡയും ഓസ്ട്രേലിയയും പോലുള്ള പഴയ കോളനിരാജ്യങ്ങളുടെ ഉടയതമ്പുരനാകും.

ഇപ്പോള്‍, 41 വയസ്സനായപ്പോളാണ്, ആ ചോദ്യങ്ങളുടെയെല്ലം ഉത്തരങ്ങള്‍ മണത്തു തുടങ്ങുന്നത്. ചക്രവര്‍ത്തിമാരെയും രാജാക്കന്മാരെയുമെല്ലാം ആരാധിക്കുന്നതും അനുസരിക്കുന്നതും മനുഷ്യസ്വഭാവമാണ് എന്നതാണ് ഒരുത്തരം. സിംഹാസനം, കിരീടം, ചെങ്കോല്‍ ഇവയൊന്നുമില്ലെങ്കിലും ജനം അവരുടെ മനസ്സില്‍ത്തന്നെ ചിലരെ അരിയിട്ടുവാഴ്ച നടത്തി രാജാക്കളും രാജ്ഞിമാരുമെല്ലാമായി അവരോധിച്ചുകളയും. ഇല്ലെങ്കില്‍ സോണിയ ഫിനോമേനോനെ എങ്ങനെ വിശദീകരിക്കും? ഇറ്റലിയിലെ ഏതോ കിന്റഗാര്‍ട്ടനില്‍ മാഡം പഠിച്ചുകൊണ്ടിരുന്നപ്പോള്‍ തൃശൂരെ സീതാറാം മില്ലിലെ തൊഴിലാളിനേതാവായി നടന്ന് കോണ്‍ഗ്രസ്സിനുവേണ്ടി കെ. ഫോര്‍ കരിങ്കാലി എന്ന എക്സ്പാന്‍ഷന്‍ ഏറ്റുവാങ്ങിയ നമ്മുടെ ലീഡറിപ്പോള്‍ മാഡത്തിന്റെ ഒരപ്പോയിന്റ്മെന്റ് കിട്ടാന്‍ വേണ്ടി കാത്തുകിടക്കുന്നു. നാളെ രാഹുല്‍ജി എന്ന പ്രധാനമന്ത്രിയെ 'കിടുകിടെ വിറപ്പിച്ച്' നമ്മുടെ സഖാവ് കാരറ്റ് ഫാബ്ഇന്ത്യാകമ്മ്യൂണിസത്തില്‍ പുതിയ അദ്ധ്യായം രചിക്കും.

ജനാധിപത്യത്തിലേയ്ക്കു വന്ന നാട്ടുരാജ്യങ്ങള്‍ വീണ്ടും ഇതുപോലത്തെ വംശാധിപത്യത്തിലേയ്ക്ക് നീങ്ങുമോ? ഒരു റീക്യാപ്പ്: സഖാവ് കാസ്ട്രോവിന് വയ്യാതായപ്പോള്‍ ഇടക്കാല ഭരണം നടത്തിയത് സഹോദരന്‍. സഖാവ് യൂഗോ ഷാവേസിന്റെ വിദ്യാഭ്യാസമന്ത്രി ആര്? അവിടത്തെ ഏതെങ്കിലും മുണ്ടശ്ശേരി? പേരിനൊരു മുണ്ടെങ്കിലും ഉടുത്ത എം. എ. ബോബി? അല്ല, അല്ല. അത് അങ്ങോരുടെ അനിയന്‍ അഡാന്‍ ഷാവേസ്. 1948 മുതല്‍ 72 വരെ വടക്കന്‍ കൊറിയയുടെ പ്രധാനമന്ത്രിയും 72 മുതല്‍ 94 പ്രസിഡന്റുമായി കമ്മൂണിസ്റ്റുകാരുടെ പേര് നാറ്റിച്ച സഖാവ് കിം ഇല്‍ സുങ്ങിന് പിന്നാലെ വന്നത് മകന്‍ കിംഗ് ജോങ് ഇല്‍. അവിടെ ഇതുവരെ വേറൊരാള്‍ പച്ച തൊട്ടിട്ടില്ല. ആകെ മൊത്തം ടോട്ടല്‍ കൊല്ലം എത്രയായെന്നാ?

ജനാധിപത്യം കയറ്റുമതി ചെയ്യാന്‍ പെടാപ്പാട് പെടുന്ന അമേരിക്കയുടെ കാര്യമോ - അച്ഛമ്പുഷ് മോമ്പുഷ്, ചേട്ടന്‍ ക്ലിന്റന്‍ ചേച്ചി ക്ലിന്റി. 2057  വരെ നീളുന്ന ഒരു ബുഷ്ക്ലിന്റെ ഡൈനാസ്റ്റി ലവമ്മാരു പ്ലാൻ ചെയ്തു കഴിഞ്ഞത്രെ. ദാണ്ടെ, ലിവടെ നോക്കിയാട്ടെ. (ചുമ്മാതാണോ നാലുവര്‍ഷഏകാധിപത്യം എന്ന് അമേരിക്കയെ ചോംസ്കി വിളിച്ചത്; അവര് കയറ്റുമതി ചെയ്യാന്‍ ശ്രമിക്കുന്ന ഡെമോക്രസിയെ ഇമ്പീരിയല്‍ ഡെമോക്രസിയെന്നും). ബംഗ്ലാദേശിലേയും ശ്രീലങ്കയിലേയും പാക്കിസ്ഥാനിലെയും ഫിലിപ്പീന്‍സിലെയുമെല്ലാം മക്കള്‍-വിധവാ രാഷ്ട്രീയത്തിന്റെ കാര്യം പറയാനുണ്ടോ?

ചുരുങ്ങിപ്പറഞ്ഞാല്‍ ചാതുര്‍വര്‍ണ്യം നിലനില്‍ക്കും. ഡോക്ടറുടെ മകന്‍ ഡോക്ടറാവും. തോട്ടിയുടെ മകന്‍ തോട്ടിയും. തോട്ടിയെപ്പിടിച്ച് നേതാവാക്കിയാല്‍ അയാള് തോട്ടികളെ ഉദ്ധരിക്കുകയൊന്നുമില്ല. അയാള് മതം മാറും. തോട്ടിമതം മാറുമെന്നര്‍ത്ഥം. പിന്നെ ആ ഭാഗത്തോട്ട് തിരിഞ്ഞുനോക്കുകയില്ല. അതാണ് അധികാരത്തിന്റെ ലഹരി.

രാഷ്ട്രീയത്തിൽ കുടുംബാധിപത്യം വരേണ്ടത് ആരുടെ ആവശ്യമാണ് - മേശയുടെ അപ്പുറത്തെ സൈഡിലിരിക്കുന്ന ബിസിനസ്സുകാരുടെ. അച്ഛന് കൊടുത്ത കൈക്കൂലി അച്ഛന്റെ കാലശേഷവും ഫലമുണ്ടാക്കണമെങ്കിൽ കസേരയിൽ മകൻ/ൾ വേണ്ടായോ? അതുപോലെ തിരിച്ചും - കൈക്കൂലിയായി വാങ്ങിയ പണം അവിടേം ഇവിടേം നിക്ഷേപിക്കും ഈ രാഷ്ട്രീയക്കാർ. അങ്ങനെയിരിക്കെ പെട്ടെന്ന് ചത്തുപോയാൽ മകനൊരു പൊസിഷനിൽ ഉണ്ടെങ്കിലല്ലേ അത് തിരിച്ചു കിട്ടൂ?

പൊതുവിൽ ഇടതുപക്ഷത്താണ് മക്കൾരാഷ്ട്രീയം കുറവ്. കാരണം ഇടതുപക്ഷ രാഷ്ട്രീയം ഇന്നും ഏറിയും കുറഞ്ഞും ത്യാഗത്തിന്റെ രാഷ്ട്രീയം തന്നെ. വീട്ടുകാർക്ക് തലമുറകളോളം ഇരുന്നുണ്ണാനുള്ള പണമുണ്ടാക്കുന്നതു പോയിട്ട് വീട്ടിലിരിക്കാൻ പോലും നേരമില്ലാത്ത കാലുവെന്ത നായ്ക്കളുടെ യഥാർത്ഥ സാമൂഹ്യ പ്രവർത്തനം. അങ്ങനെയുള്ളവരുടെ ഭാര്യമാരും ഭർത്താക്കന്മാരും ഒരിക്കലും മക്കളെ രാഷ്ട്രീയത്തിൽ വിടാൻ സമ്മതിക്കുകയുമില്ല എന്നൊരു വശം കൂടിയുണ്ട്. [കൈക്കൂലിക്കാരായ ചില അപൂർവം ഇടതന്മാർക്ക് അവരുണ്ടാക്കുന്ന പണം അനുഭവിക്കാൻ യോഗമില്ല എന്നും പറയണം. വില കുറഞ്ഞ പോളിസ്റ്റർ മുണ്ടുടുത്ത്, പ്ലാസ്റ്റിക് ചെരിപ്പിട്ട്, ചെറിയ മാരുതിയിൽ നടക്കാനും ചെറിയ വീട്ടിൽ പാർക്കാനുമേ അവർക്ക് സാധിക്കൂ. അല്ലാതെ ഒരിക്കലും ഈ അഴിമതിപ്പണം പുറത്തെടുത്ത് പുട്ടടിക്കാനാവില്ല - ഇമേജിന്റെ ഭാരം!]

അങ്ങനെ ഇതൊക്കെക്കൂടി ഓർക്കുമ്പോൾ ബ്രിട്ടീഷുകാരോട് ആദരവ് തോന്നുന്നു. അവരാണ് രാഷ്ട്രീയത്തിന്റെ അന്തം കണ്ടവര്‍. അവരുടെ ചുവട് പിടിച്ച് സോണിയയെ ഇന്ത്യയുടെ രാജ്ഞിയായി വാഴിക്കണം. ഒരു അലങ്കാരം മാത്രമാക്കണം. മകനെ കിരീടാവകാശിയാക്കണം. പ്രധാനമന്ത്രിസ്ഥാനത്ത് മിടുക്കന്മാര്‍ ഇരിയ്ക്കട്ടെ. അമേരിയ്ക്കന്‍ മോഡലിനെ പണ്ടേ അറബിക്കടലില്‍ എറിഞ്ഞവരാണല്ലോ നമ്മള്‍. നമുക്കെന്തുകൊണ്ട് ബ്രിട്ടീഷ് മോഡലായിക്കൂടാ? സത്തയില്‍ ഇനിയും റിപ്പബ്ലിക്കായിട്ടില്ലാത്ത നമ്മള്‍ക്ക്? വേറൊരു വഴിയുമില്ലെങ്കില്‍ ‘ഡൈനാസ്റ്റി മണക്കുന്നല്ലോ കാറ്റേ’ എന്ന പാട്ട് പണ്ട് യേശുദാസും നസീറുങ്കൂടിപ്പാടിയ പോലെ സന്തോഷമായിത്തന്നെ പാടുന്നതല്ലേ ബുദ്ധി?

Monday, December 10, 2007

ഗൂഗ്ള്‍ പയ്യന്റെ കല്യാണം


9 ബില്യണ്‍ പൌണ്ട് സമ്പത്തോടെ അമേരിക്കയിലെ അഞ്ചാമത്തെ റിച്ചസ്റ്റ് ആളാണ്, എനിക്കിതെഴുതാനും വെബ്ലിഷ് ചെയ്യാനുമടക്കം ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യര്‍ക്ക് മെയിലാനും സെര്‍ച്ചാനും ബ്ലോഗാനും അപ്-ലോഡാനും പരസ്യം ചെയ്യാനുമെല്ലാം ഉപകാരപ്പെടുന്ന ഗൂഗ്ള്‍ തറവാടിന്റെ രണ്ട് സ്ഥാപകരില്‍ ഒരാളാണ്, 34 വയസ്സായി - അങ്ങനെയെല്ലാമായ ലാറി പേജിനെ പയ്യന്‍ എന്ന് വിളിക്കുന്നത് മോശമാണെന്ന് അറിയാഞ്ഞിട്ടല്ല. 'ഗൂഗ്ള്‍ രാജകുമാരന്‍' എന്ന് വിളിക്കാവുന്നതാണ്. പക്ഷേ വീട്ടിലെ കാര്‍ഷെഡ്ഡില്‍ പ്രൈവറ്റ് ജറ്റുമായി ജനിച്ചു വീഴുന്ന സെക്കന്റ് ജനറേഷന്‍ ബിസിനസ്സുകാരെപ്പറ്റിയേ അങ്ങനെ പറയാനാവൂ. ഇവിടെ എന്നെ സംബന്ധിച്ചിടത്തോളം പയ്യനാണ് രാജകുമാരനേക്കാള്‍ വലുത്!

നമ്മള്‍ ഇന്ത്യക്കാര്‍ക്കാണെങ്കില്‍ മുതലാളിപ്പയ്യന്മാരുടെ കല്യാണം കണ്ടേ പരിചയമുള്ളു - പയ്യന്‍-മുതലാളിമാരുടെ കല്യാണം പരിചയമില്ല. ഇന്ത്യയില്‍ ഒരാള്‍ മുതലാളിയാവുമ്പോഴേയ്ക്കും പണ്ടത്തെ കണക്കിന് മക്കളുടെ വരെ കല്യാണം കഴിഞ്ഞിട്ടുണ്ടാവും. കാര്യങ്ങള്‍ മാറി വരുന്നുണ്ട്. പക്ഷേ പേജിന്റെ ശേലുക്കുള്ള ഒരു പയ്യന്‍ മുതലാളിയുടെ കല്യാണമൊന്നും ആരും കണ്ടിട്ടില്ല. 34 ആണെങ്കില്‍ ഇന്ത്യയില്‍ ആണുങ്ങള്‍ക്ക് കെട്ടാന്‍ ഇച്ചരെ കടന്ന പ്രായവുമാണ്. ഗൂഗ്ള്‍ പോലൊരു കമ്പനി ഉണ്ടാക്കാനായിരുന്നെങ്കി ഇനിയിപ്പൊ കൊറച്ച് കൂടി വൈകിയാലും തരക്കേടില്ലെന്നെങ്കിലും സമ്മതിക്കുമല്ലോ!

മിനിങ്ങാന്ന്, ഡിസംബര്‍ 8-ന്, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലണ്ടുകളുടെ കൂട്ടത്തിലെ നെക്കെര്‍ എന്ന ദ്വീപില്‍ വെച്ചായിരുന്നു വിവാഹം.

പേജിന്റെ കല്യാണം നടന്ന 74 ഏക്കറുള്ള ഈ ഐലണ്ടിന്റെ മൊത്തം ഉടമ വിര്‍ജിന്‍ അറ്റ്ലാന്റിക്-വിര്‍ജിന്‍ മെഗാസ്റ്റോര്‍ ഉടമ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍. അങ്ങേരായിരുന്നത്രെ കല്യാണച്ചടങ്ങിലെ 'ബെസ്റ്റ് മാന്‍'! [ബെസ്റ്റ്മാന്‍? അതെന്ത്ര്? ഏതെങ്കിലും നസ്രാണികള്‍ പറഞ്ഞ് തരീ]. ഓക്സ്ഫോഡില്‍ നിന്ന് മാസ്റ്റേഴ്സ് എടുത്തിട്ടുള്ള 27-കാരിയാണ് വധു ലൂസിന്‍ഡ സൌത്വര്‍ത്ത്. ഇവരിപ്പോള്‍ സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റിയില്‍ ബയോമെഡിക്കല്‍ ഇന്‍ഫോമാറ്റിക്സില്‍ പി.എച്ച്ഡി വിദ്യാര്‍ത്ഥിനി. (വരന്‍ ഇതേ കോളേജിലെ പി.എച്ച്ഡി ഡ്രോപ്പൌട്ടാണെന്നോര്‍ത്തോണം.) മോസ്കോയില്‍ ജനിച്ച സെര്‍ജി ബ്രിന്‍ എന്ന സ്റ്റാന്‍ഫോഡ് ക്ലാസ്മേറ്റിനോടൊപ്പം 1998-ലാണ് പേജ് ഗൂഗ് ള്‍ തുടങ്ങുന്നത്. ബ്രിന്‍ കഴിഞ്ഞ മെയില്‍ ബഹാമാസില്‍ വെച്ച് വിവാഹം കഴിച്ചു.

കഴിഞ്ഞ നാലു വര്‍ഷമായി ബ്രാന്‍സണും പേജും സുഹൃത്തുക്കളാണത്രെ. സ്റ്റീവ് ഫോസ്സെറ്റ് എന്ന ബ്രാന്‍സന്റെ സുഹൃത്തിനേയും കൊണ്ട് കാണാതായ വിമാനം കണ്ടെടുക്കാന്‍ ഇക്കഴിഞ്ഞ സെപ്തംബറില്‍ വിര്‍ജിന്‍ ഗ്രൂപ്പ്, ഗൂഗ്ള്‍ എര്‍ത്ത് സര്‍വീസ് ഉപയോഗപ്പെടുത്തിയതും വാര്‍ത്തയായിരുന്നു.

എഴുതാന്‍ ചുവര്‍ തന്ന ആളുകളെന്നതിലുപരി യുവത്വത്തിന്റെ ആവേശത്തിന് അമൂര്‍ത്തമായ മൂര്‍ത്തരൂപം കൊടുത്തവരെന്ന പ്രസക്തിയാണ് ഈ ചെറുപ്പക്കാരെ എന്റെ ഹീറോകളാക്കുന്നത്. ഇന്റര്‍നെറ്റില്‍ ക്ലാസിക്കുകളില്ല. നൂറ്റാണ്ടിന്റെ പാരമ്പര്യമെന്നൊക്കെ പറഞ്ഞ് ആര്‍ക്കും ഇവിടെ കുത്തക ഉണ്ടാക്കാനോ തുടരാനോ കഴിയില്ല. പരമാവധി 20-25 വര്‍ഷത്തെ പ്രവര്‍ത്തനപരിചയം മാത്രമുള്ള പുതിയ മേഖലയാണിത്. അങ്ങനെ നോക്കുമ്പോള്‍ ഏറ്റവും ലെവലായ പ്ലെയിംഗ് ഫീല്‍ഡ്. അമേരിക്കയുടെ രാഷ്ട്രീയത്തോട് എതിര്‍പ്പ് തോന്നുമ്പോഴും സര്‍ഗശേഷിയുള്ള രണ്ട് ചെറുപ്പക്കര്‍ക്ക് ആകാശത്തേയ്ക്കപ്പുറം വളരാന്‍ സാഹചര്യമൊരുക്കുന്ന അവിടുത്തെ ഫ്രീ സൊസൈറ്റിയ്ക്ക് സലാം. (ലോകജനസംഖ്യയുടെ 7% ആളുകള്‍ 40% റിസോഴ്സുകള്‍ അനുഭവിക്കുന്ന അനീതിയാണ് അമേരിക്ക എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ആ അറിവോടു കൂടിത്തന്നെ ഈ സലാം).

ഗൂഗ്ളില്‍ ജോലി ചെയ്യുന്ന മലയാളം ബ്ലോഗേഴ്സും വായനക്കാരുമുണ്ട്. അവരുടെ ഫസ്റ്റ് ഹാന്‍ഡ് ഇന്‍ഫൊ അറിയാന്‍ കൌതുകം. എന്താ അണ്ണന്മാരേ, ബോസിന്റെ കല്യാണത്തിന് ഓഫീസ് നേരത്തേ വിട്ടോ? ലഡ്ഡൂം മിക്സ്ചറും കിട്ടിയോ? തലേന്ന് അത്താഴസദ്യ ഉണ്ടായിരുന്നോ? മധുരം നുള്ളിയൊ? എല്ലാര്‍ക്കും പുതിയ ഉടുപ്പ് വാങ്ങിത്തന്നോ?

വധൂവരന്മാരേ, നിങ്ങള്‍ക്കെന്റെ അജ്ഞാതവും നിശബ്ദവുമായ പ്രാര്‍ത്ഥനകള്‍!

Thursday, September 27, 2007

അമേരിക്കയില്‍ അരയന്മാരുണ്ടോ?



കേരളത്തിന്റെ വളര്‍ച്ചയിലെ പ്രധാന വിലങ്ങുതടിയായി ഇപ്പോഴും (ഇടതുപക്ഷ) ട്രേഡ് യൂണിയനിസത്തെ ചൂണ്ടി കാണിക്കയിടുന്നവരുണ്ട്. അതേസമയം ബീജേപ്പിയുടെ അനൌദ്യോഗിക മുഖപത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യാ ടുഡെയുടെ ഏറ്റവും പുതിയ സര്‍വേയില്‍പ്പോലും കേരളമാണ് ഏറ്റവും മികച്ച വെല്‍ഫെയര്‍ സ്റ്റേറ്റ്. മിഷണറിമാരും ശ്രീനാരായണഗുരുവും ഗള്‍ഫ് പണവും മാത്രമല്ല ട്രേഡ് യൂണിയനിസവും കൂടി ഉള്‍പ്പെടുന്നതാണ് കേരളത്തിന്റെ പ്ലസ് പോയന്റുകള്‍. മാസശമ്പളവും പീയെഫും പെന്‍ഷനുമില്ലാത്ത, വര്‍ഷത്തില്‍ രണ്ടു മാസമെങ്കിലും ജോലിയും കൂലിയുമില്ലാത്ത കൂലിപ്പണിക്കാര്‍ക്ക് മിനിമമല്ല, സാമാന്യം ഡീസന്റായ ജീവിതനിലവാരം നല്‍കിയത് ഈ ട്രേഡ് യൂണിയനിസമാണ്. അട്ടിമറിക്കൂലിപോലും ന്യായീകരിക്കപ്പെടേണ്ടത് സാമൂഹ്യനീതിയുടേയും സുരക്ഷയുടെയുമെല്ലാം അളവുകോലുകള്‍ വെച്ചാണ് (social development, social security - ഇതു രണ്ടും ക്യാപ്പിറ്റിലസ്റ്റിക് സംജ്ഞകളാണെന്ന് ഓര്‍ക്കുമല്ലൊ). ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ വിമര്‍ശിക്കുന്ന muddle class (sic) തലച്ചോറുകള്‍ ഒരു മാസം ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലര്‍ത്തി നോക്കട്ടെ - അപ്പ അവറ്റിങ്ങള് വിവരമറിയും.

ഇതെല്ലാം പറഞ്ഞതിനര്‍ത്ഥം കേരളത്തിലെ ദിവസക്കൂലിക്കാരെ മുഴുവന്‍ ഇടതുപക്ഷം ഉദ്ധരിച്ചു എന്നല്ല. സത്യത്തില്‍ സ്ക്കൂള്‍ മാഷന്മാര്‍, കമ്പനി ജോലിക്കാര്‍, തെങ്ങുചെത്തുകാര്‍, ബാങ്കുദ്യോഗസ്ഥര്‍ തുടങ്ങിയ കോഴിക്കൂടുകളില്‍ മാത്രമാണ് ഇടതന്മാരുടെ പ്രധാന കണ്ണ്. നല്ല ലെവി കിട്ടും. നല്ല വോട്ട് ബാങ്കും. അതേ സമയം മീന്‍ പിടുത്തക്കാരെപ്പോലുള്ള വിഭാഗങ്ങളെ അവര്‍ ശ്രദ്ധിച്ചിട്ട് പോലുമില്ല. ചുമ്മാ‍താണൊ അരയന്മാരെ ബീജെപ്പിസംഘം അപ്പാടെ വലയിലാക്കിയത്. അങ്ങനെ വഴിതെറ്റിക്കപ്പെട്ടവരാണ് വര്‍ഗീയലഹളകളിലും മറ്റും ബീജെപ്പിക്ക് ഏറ്റവും ആവശ്യമുള്ള രക്തസാക്ഷികളെ സംഭാവന ചെയ്യുന്നത്. ഈ മഹാപാപത്തിന് ബീജേപ്പിക്കല്ല ഇടതുപക്ഷത്തിന് ചരിത്രം മാപ്പുകൊടുക്കില്ല - ആ പാവങ്ങളെ ബീജെപ്പിക്ക് വിട്ടുകൊടുത്തതിന്. മറ്റ് സംസ്ഥാനങ്ങളില്‍ ഇടതുപക്ഷത്തിന് വളര്‍ച്ചയില്ലാതെ പോയതും ഇക്കാരണം കൊണ്ടുതന്നെ - അവിടങ്ങള്‍ അക്കാലങ്ങളില്‍ കൈ നനയാതെ ലെവി വാങ്ങാവുന്ന മിഡ് ല്‍ ക്ലാസ് ട്രേഡ് യൂണിയനിസത്തിന് സ്കോപ്പുണ്ടായിരുന്നില്ല. ബീഹാറിലെയും യൂപ്പിയിലേയും അടിസ്ഥാനവര്‍ഗത്തിന് ലാലുവും മായവതിയും വേണ്ടി വന്നതുപോലെ, 60 കൊല്ലമായിട്ടും പോളിറ്റ് ബ്യൂറോയില്‍ ഒരു ദളിതനില്ലാതിരുന്നതുപോലെ, അവഗണിക്കപ്പെട്ട, മുതലെടുക്കപ്പെട്ട ശൂന്യതകള്‍.

ഇതെല്ലാം ഓര്‍ത്തത് അമേരിക്കയിലെ UAW (United Automobile, Aerospace and Agricultural Implement Workers of America) എന്ന ട്രേഡ് യൂണിയന്‍ (അംഗസംഖ്യ 6.4 ലക്ഷം) ഓട്ടോ ഭീമന്‍ ജീയെമ്മിന്റെ രാജ്യമെങ്ങമുള്ള പ്ലാന്റുകളില്‍ ദേശവ്യാപകമായി കഴിഞ്ഞ ദിവസങ്ങളില്‍ സമരം നടത്തിയതറിഞ്ഞപ്പോഴാണ്. 1971-നു ശേഷം ഇതാദ്യമായാണത്രെ അമേരിക്കയില്‍ ദേശവ്യാപകമായി ഒരു സമരം.അതെ, ക്യാപ്പിറ്റലിസത്തിന്റെ അമ്മവീട്ടില്‍, ട്രേഡ് യൂണിയന്‍ എന്നു കേട്ടാല്‍ വിറളി പിടിക്കുന്ന സാധാ അച്ചായന്മാരുടെ സ്വര്‍ഗരാജ്യത്ത് സമരം. അന്തപ്പുരത്തില്‍ അണ്ടിക്കുഴിക്കളി. അറിയേണ്ടിയിരുന്നത് മറ്റൊന്നാണ് - അമേരിക്കയിലും ഉണ്ടോ ആര്‍ക്കും വേണ്ടാത്ത ദിവസക്കൂലിക്കാര്‍? അനിശ്ചിതവരുമാനക്കാര്‍? സോഷ്യല്‍ സെക്യൂരിറ്റിയുടെ സംരക്ഷണമില്ലാത്തവര്‍? ആകര്‍ഷകമായ ലെവി കൊടുക്കാനില്ലാത്തവര്‍? കാറും (GM, Ford, Chevy, Chrysler...) കോളുമുള്ളപ്പോള്‍ വള്ളമിറക്കാന്‍ കഴിയാത്തവര്‍? അവിടുത്തെ ബീജേപ്പിക്കാരാല്‍ ഹൈജാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുള്ളവര്‍?

Wednesday, September 26, 2007

അള മുട്ടിയാല്‍ ബുദ്ധനും കടിക്കും



ഇടശ്ശേരിയുടെ നല്ലൊരു കവിതയുണ്ട് - ബുദ്ധനും ഞാനും നരിയും. കാട്ടില്‍പ്പോയ ഒരാളെ നരി ആക്രമിക്കുന്നു. അവിടെ കണ്ട ഒരു ബുദ്ധപ്രതിമ തള്ളിയിട്ട് അയാള്‍ നരിയെ കൊല്ലുന്നു. കവി ഉപസംഹരിക്കുകയാണ് (ഓര്‍മയില്‍ നിന്ന്): ഇടയുള്ളോര്‍ വാദിപ്പിന്‍ മാര്‍ഗവും ലക്ഷ്യവും ഇടറിയോ ഞാനൊന്ന് തല ചായ്ക്കട്ടെ. മലയാളിയുടെ പഴയൊരു ദുബായ് ആയിരുന്നു റംഗൂണ്‍. ഞങ്ങടെ നാട്ടിലും ഉണ്ടായിരുന്നു ഒരു സ്മാരകന്‍ - റംഗൂണ്‍ സ്വാമി. റംഗൂണിലെ തെരുവുകളില്‍ ബുദ്ധഭിക്ഷുക്കള്‍ സമരത്തിനിറങ്ങിയതറിഞ്ഞപ്പോള്‍ എന്താണ് രാഷ്ട്രീയം എന്ന് ഒരിക്കല്‍ക്കൂടി ആലോചിച്ചുപോയി. പുരോഹിതന്മാര്‍ തെരുവിലിറങ്ങുന്നത് നമുക്ക് പുത്തരിയല്ല. അതില്‍ രാഷ്ട്രീയമൊന്നുമില്ല - വെറും ബിസിനസ്സ് മാത്രമേയുള്ളു. അല്ലെങ്കിലും പുരോഹിതന്മാരെയും സന്യാസിമാരെയും ഉപമിക്കുന്നത് പോപ്പിനേയും പോപ്പ് മ്യൂസിക്കിനേയും താരതമ്യം ചെയ്യുന്നതുപോലിരിക്കും. ജീവിതം മായയാണെന്ന് കരുതുന്നവര്‍ക്കും അരാഷ്ട്രീയം അസഹനീയമായിരിക്കുമെന്നതിനെ തിരിച്ചറിവ് എന്നു വിളിക്കണൊ തിരിച്ചടി എന്നു വിളിക്കണോ? സിഐഎ ഇപ്പോഴും മ്യാന്മറിനെ ബര്‍മ എന്നു തന്നെ വിളിക്കുന്നു. എന്നാല്‍ വാഷിംഗ്ടണില്‍ ബര്‍മയ്ക്കും റംഗൂണില്‍ അമേരിക്കക്കും അംബാസഡര്‍മാരുണ്ട്. ഇറാക്കിലുള്ളതിലോളം പെട്രോളിയം ഇല്ലാത്തതുകൊണ്ടാ ബര്‍മയെ ഡെമോക്രേസിയാക്കാന്‍ അമേരിക്കക്ക് താല്‍പ്പര്യക്കുറവ്? അതോ അവിടുത്തെ തേക്കുതടിസമ്പത്തിലും രത്നഖനികളിലും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കള്ളക്കഞ്ചാവ് കൃഷിയിലും ആര്‍ക്കെങ്കിലും അവിശുദ്ധതാല്‍പ്പര്യങ്ങളുള്ളതുകൊണ്ടൊ? കള്ളക്കഞ്ചാവ് കൃഷിയുടെ ലാഭമോ ഉപജീവനമോ നല്‍കുന്ന ലഹരിയില്‍ (പുകയിലല്ല) ഇനിയൊരിക്കലും ഉണരാത്തവിധം ബര്‍മീസ് ജനത ആഴ്ന്നുപോയോ? ഇങ്ങനെ എന്ത് ചോദ്യം ഉയര്‍ന്നാലും അതിനേക്കാളെല്ലാം ഉച്ചത്തില്‍ സമരം ശരണം ഗച്ഛാമി മുഴങ്ങിക്കേള്‍ക്കട്ടെ എന്ന് മോഹിച്ചു പോകുന്നു - മോഹമാണ് ദു:ഖകാരിണിയെന്ന് ബുദ്ധന്‍ ഓര്‍മിപ്പിച്ചിട്ടുണ്ടെങ്കിലും.

Monday, September 24, 2007

ഇതാണോ ബുഷ്ഷേ ജനാധിപത്യം?


ലോകത്തെ അഞ്ചുപത്ത് വലിയ കമ്പനികള്‍ ചേര്‍ന്ന് വേള്‍ഡ് ഇന്‍ കോര്‍പ്പറേറ്റഡിനെ ഏറ്റെടുക്കുമോയെന്ന പേടിയെപ്പറ്റി മുന്‍പൊരു പോസ്റ്റില്‍ എഴുതിയിരുന്നു. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്തോനേഷ്യയുടെ ജിഡിപ്പിയേക്കാള്‍ വലുതാണ് ജാപ്പനീസ് കോര്‍പ്പറേറ്റ് ഭീമന്‍ മിത് സുബിഷിയുടെ നെറ്റ്വര്‍ത്ത് എന്നറിഞ്ഞതു മുതലാണ് അങ്ങനെയൊരു പേടി കാരണം വെളുപ്പിന് രണ്ടേമുക്കാലിനെല്ലാം ഉണര്‍ന്നാല്‍പ്പിന്നെ ഉറങ്ങാന്‍ പറ്റാതായത്. നാഷണല്‍ സെക്യൂരിറ്റിപോലുള്ള റൊമ്പ പ്രമാദമാന വിഷയങ്ങളും സ്വകാര്യമായാലോ? എല്ലാം ഗവണ്‍മെന്റ് ചെയ്തു തരും എന്ന ഇന്ത്യന്‍ ഹാങ്ങോവറും കൊണ്ട് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ചിന്തിക്കാന്‍ വരല്ല് എന്ന് പറയുവാ? പട്ടിയുടെ വാലില്‍ കയറ്റിയ കുഴല്‍ വളഞ്ഞുപോയത് കാട്ടിത്തരുവാ? ഇറാക്കിലുള്ള അമേരിക്കന്‍ നയതന്ത്രപ്രതിനിധികളുടെ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത് ബ്ലാക്ക് വാ‍ട്ടര്‍ എന്ന അമേരിക്കന്‍ സ്വകാര്യ കമ്പനി. അവരുടെ ചിലയാളുകള്‍ കഴിഞ്ഞ ദിവസം ചില ഇറാക്കിയന്‍ സിവിലിയന്‍സിനെ യാതൊരു പ്രകോപനവുമില്ലാതെ വെടി വെച്ചു കൊന്നത് വിവാദമായാരുന്നല്ലൊ. ഇതു വല്ലോം അമേരിക്കയില്‍ നടപ്പുള്ളതാണോയെന്ന് അമേരിക്കന്‍ വായനക്കാരാരേലും പറഞ്ഞു തരാമോ? ഇതാണോ പോസ്റ്റ് മോഡേണ്‍ ജനാധിപത്യം? അറബിനാട്ടിനെ ജനാധിപത്യത്തീ കുളിപ്പിക്കാനാന്നല്ലൊ ഇഞ്ചേം താളീമായി ദൈവവിളി കേട്ട് ബുഷ്ഷച്ചായന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നെ. നമ്മുടെ നാട്ടില് റിട്ടയര്‍ ചെയ്ത ചില പട്ടാളക്കാര് സെക്യൂരിറ്റി കമ്പനികള്‍ തുടങ്ങിയിട്ടില്ലേ? നമ്മുടെ ഗവണ്മെന്റ് കോടിയേരിയുടെ ജോലി അവര്‍ക്ക് കൊടുക്കുമൊ? ഗവണ്‍മെന്റുകളുടെ നടത്തിപ്പ് കമ്പനികള്‍ നടത്തുന്ന എഫിഷ്യന്‍സിയോടെ നടത്തിയാലെ നമ്മുടെ നാട് നന്നാവൂ എന്ന് അരാഷ്ട്രീയ മൂരാച്ചികള്‍ കമന്റടിക്കുമോ? പ്രോഫിറ്റ് മോട്ടീവ് പോലീസിനും ബാധകമാവുമോ? പാര്‍ക്കിംഗ് ഫൈനടിക്കുന്ന മുനിസിപ്പാലിറ്റിക്കാരനും കമ്മീഷനും ടാര്‍ഗറ്റുമുണ്ടാവുമൊ? ബെങ്കി മൂണിനെ യു. എന്‍. സിക്രട്ടറിയാക്കാന്‍ വേണ്ടി ആഫ്രിക്കന്‍ വോട്ടുകള്‍ വാങ്ങാന്‍ കൊറിയന്‍ മൂലധനം ലോണുകളായും എയ്ഡുകളായും ഒഴുകിയതുപോലെ ലോകമെങ്ങുമാവുമോ? ബുഷ്ഷേമ്മാന്നെ, ഇതിന് ഞങ്ങേടെ നാട്ടീ പറയുന്ന പേര് പണാധിപത്യം എന്നാ. ബില്‍ ഗേറ്റ്സ് ലോകം എന്ന കമ്പഞ്ഞീടെ പ്രസിദേന്തി (കോര്‍പ്പറേറ്റ്സ് അവരുടെ തലവനെ പ്രസിഡന്റ് എന്നു വിളി തുടങ്ങിയത് മന:പ്പൂര്‍വം തന്നെ കെട്ട. India Inc എന്ന് ബീജേപ്പി മാഗസിന്‍സ് കവര്‍സ്റ്റോറീസ് എഴുതീതും അതുതന്നെ കളി കെട്ട. ഇവരെ അങ്ങാട്ടും അവരെ ഇങ്ങാട്ടും അടുപ്പിച്ച് ഡബ് ള്‍ ഡെക്കര്‍ വടക്കാക്കി തെക്കാക്കല്‍), ങ്ഹാ, ഗേറ്റ്സ് പ്രസിഡന്റ്, രത്തന്‍ ടാറ്റ ഗതാഗതം, അംബാനി ഒരാള്‍ പെട്രോളിയം മന്ത്രി... എങ്ങനുണ്ടാവും ലോക മന്ത്രിസഭ? വിചാരിച്ചതിനേക്കാള്‍ വേഗത്തില്‍ അതിങ്ങു വന്നു കഴിഞ്ഞു. വിചാരിച്ചതിനേക്കാള്‍ വേഗത്തില്‍ത്തന്നെ ജനം മുഴുവന്‍ പറയും അതു തന്നെയാ വേണ്ടത് എന്ന്. അപ്പ നിങ്ങ വെറും ജോര്‍ജ് ബുഷ്ഷ്. അതോ കറക്റ്റ് സമയത്തിനെടുത്ത് വീശാന്‍ പാകത്തിന് ഞങ്ങടെ ചില നേതാക്കന്മാരെപ്പൊലെ സാറും സീക്രട്ടായി വല്ല ബിസിനസ്സും തൊടങ്ങിവെച്ചിട്ടുണ്ടൊ?

Thursday, September 20, 2007

ചരിത്രത്തെ പാട്ടിലാക്കുമ്പോള്‍




1990-ല്‍ ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ എന്നെല്ലാമുള്ള പാട്ടുകള്‍ക്കൊപ്പം കേട്ട മറ്റൊരു പാട്ടായിരുന്നു ബില്ലി ജോയലിന്റെ ‘we didn't start the fire’. ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തെ അമേരിക്കന്‍ കണ്ണുകളിലൂടെ കാണിച്ചു തരുന്ന ഒരു മനോഹരഗാനം. അതെ, ഒരു ഒറ്റക്കണ്ണന്‍ പാട്ടായിരുന്നെങ്കിലും അതൊരു പാട്ടായിരുന്നു. ഇന്ന്, ഈ അപ് ലോഡിംഗ് യുഗത്തില്‍, ഒരുപാടു പേര്‍ ഈ ഗാനത്തിന്റെ വിഡിയോയെ സര്‍ഗാത്മകമായി വ്യാഖ്യാനിക്കുന്നു. പലതും കാണേണ്ടവ തന്നെ. ഇത് ഒരു സാംപ്ള്‍ മാത്രം.

Saturday, September 1, 2007

മനുഷ്യനെ പട്ടിയാക്കുന്നവര്‍


ഐഡി കാര്‍ഡ് ഒരു വള്ളിയില്‍ (lanyard) കൊരുത്ത് കഴുത്തില്‍ തൂക്കണമെന്ന് നിര്‍ബന്ധമുള്ള ഒരു ജോലിയും ഇതേവരെ ചെയ്യേണ്ടി വന്നിട്ടില്ല, ദൈവത്തിന് സ്തുതി. കാള്‍ സെന്റര്‍ പോലുള്ള അമേരിക്കയുടെ പിന്നാമ്പുറ ജോലികള്‍ ചെയ്യുന്ന ബാംഗ്ലൂരിലെ നൈറ്റ് ഷിഫ്റ്റുകാര്‍ ഏതോ സ്റ്റാറ്റസ് സിംബല്‍ എന്നോണം ആഭരണമ്പോലെ ഈ തുടല്‍ ആട്ടി നടക്കുന്നു. എന്തിന്, നമ്മുടെ ചില ഇടത് മന്ത്രിമാര്‍ പോലും, ഒരു ടെലിവിഷന്‍ വര്‍ത്തയില്‍ കണ്ടതാണ്, അവരുടെ വ്യക്തിത്വം ഒരു കാര്‍ഡിലൊതുക്കുന്നു. കണ്‍ വീനിയന്‍സ് എന്നു മാത്രം പറയല്ലേ പ്ലീസ്, കണ്‍ വീനിയന്‍സിന്റെ ആട്ടിന്തോലിട്ടാണ് ഇങ്ങനെ പലതും വരുന്നത്.
ഇതു കാണുമ്പോളെല്ലാം ഭയം കലര്‍ന്ന ഒരു ഓക്കാനം ഉണ്ടാവും. നിങ്ങള്‍ നിങ്ങളല്ല, ഒരു ഐഡി കാര്‍ഡ് മാത്രമാണെന്ന പരിഹാസം. സുരക്ഷ ഉറപ്പുവരുത്താനുള്ള തുടല്‍. അമേരിക്കനിസത്തിന്റെ അങ്ങേയറ്റം. (അതോ ഇതിനും അപ്പുറമുണ്ടോ? ഉണ്ടാകും - ഓരോ മനുഷ്യനും നെറ്റിയില്‍ ഒരു ബാര്‍കോഡ് അണിയേണ്ട കാലം വരും. ഇടപാടുകളെല്ലാം ക്രെഡിറ്റ് കാര്‍ഡ് വഴി മാത്രമാകും. വിക്കിമാപ്പിയ ലൈവാകും. സ്റ്റേറ്റ് ഓരോ മനുഷ്യന്റെയും പല്ലുവേദനയുടെയും സ്ഖലനത്തിന്റെയും എണ്ണം പിടിക്കും. വേള്‍ഡ് ഇന്‍ കോര്‍പ്പറേറ്റഡിനെ മൂന്നാല് കമ്പനികള്‍ ഏറ്റെടുക്കും. ഇപ്പോള്‍ത്തന്നെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്തോനേഷ്യയുടെ ജിഡിപ്പിയേക്കാള്‍ കൂടുതലാണത്രെ മിത്സുബിഷിയുടെ നെറ്റ്വര്‍ത്ത്! ഹാ!)
Related Posts with Thumbnails