Wednesday, October 24, 2007

പരുത്തി, ചെമ്പരത്തി


മനുഷ്യന്റെ ആത്മമിത്രങ്ങളാണ് ചെമ്പരത്തിയും പരുത്തിയും. ജീവിച്ചിരിക്കുമ്പോള്‍ ചെവിട്ടില്‍ വെയ്ക്കാന്‍ പൂ തരുന്നവള്‍ ചെമ്പരത്തി. മരിച്ചു കിടക്കുമ്പോള്‍ മൂക്കില്‍ വെയ്ക്കാന്‍ പഞ്ഞി തരുന്നവള്‍ പരുത്തി.

Tuesday, October 23, 2007

തേഡ് വേള്‍ഡ് വാര്‍ മുകിലേ...



ആദ്യമായി കാട്ടുതീ കണ്ടത് പ്രൈമറിയില്‍ പഠിക്കുമ്പോളാണ്. തേക്കടിക്ക് എക്സ്കര്‍ഷന് പോയപ്പൊ. പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലചായ്ച്ച് കിടക്കുന്ന കൈരളിപ്പെണ്ണിന്റെ കേശഭാരത്തിലെവിടെയോ (നാടുകാണി?) കുത്തിവെച്ച ഹെയര്‍പ്പിന്നുകളൊന്നിലൂടെ ഒരു പേനിനെപ്പോലെ അരിച്ചു പോകുന്ന ചാര്‍ളി ട്രാവത്സിലിരിക്കുമ്പോള്‍. കട്ടപ്പനയിലെ തീയറ്ററില്‍ നിന്ന് തലേ രാ‍ത്രി കണ്ട മിടുമിടുക്കിയിലെ പാട്ടിലെന്ന പോലെ ശൂന്യാകാശം അകലെ അകലെ. അതിനു താഴെ വലിയ വലിയ എരുമകള്‍ ഉറങ്ങാന്‍ കിടക്കുന്നപോലത്തെ മലകള്‍. അവയുടെ പള്ളകളില്‍ വലിയ വലിയ അടുപ്പുകളില്‍ നിന്നെന്ന പോലെ തീയും പുകയും ഉയരുന്നു. അത്ര ഉയരങ്ങളിലും ആള്‍പ്പാര്‍പ്പുണ്ടോ? കാനത്തെ അന്ന് വായിച്ചു തുടങ്ങിയിട്ടില്ലായിരുന്നതിന്റെ ആകാംക്ഷ പുറത്തു ചാടി. “ഇല്ല, അത് കാട്ടുതീയാണ്“, ഗാഡസ്ക്വാഷില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തരുന്നതിനിടെ ദേവരാജന്‍ സാര്‍ പറഞ്ഞു തന്നു. (ആ ട്രിപ്പോടെ ഹൈസ്ക്കുളിലെ ആ കെമിസ്ട്രി സാറിന് ഗാ‍ഡസ്ക്വാഷ് എന്ന് പേരും വീണു). ആളുകേറാമലകളില്‍ തീയാളുന്നത് കണ്ട് ഒരു ഫയറെഞ്ചിനും മണി മുഴക്കുന്നില്ലെന്നറികയാല്‍, ‘കാട്ടുതീ’ എന്നു കേള്‍ക്കുമ്പോഴെല്ലാം ‘മണി മുഴങ്ങുന്നത് ഇക്കുറി നമുക്കാര്‍ക്കും വേണ്ടിയല്ല ജോണ്‍ ഡോണേ’ എന്ന് തിരുത്താന്‍ മാത്രം അപ്പൊളിറ്റിക്കലായിരുന്നു ഏറെക്കാലം എന്റെ അരവൈദ്യം.

അമേരിക്കയിലെ, ഓസ്ട്രേലിയയിലെ, പ്രിയ കസാന്ദ്സാകിസിന്റെ ഗ്രീസിലെ കാട്ടുതീകളുടെ വാര്‍ത്തകള്‍ പിന്നീടെപ്പോളോ കണ്ണു തുറപ്പിച്ചു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കാലിഫോര്‍ണിയ എരിയുന്നെന്നറിഞ്ഞ് വീണ്ടും കണ്ണു തുറന്ന് പരതി. കാലിഫോര്‍ണിയയില്‍ ബ്ലോഗര്‍മാരുണ്ടൊ എന്ന് ചോദിക്കാനാഞ്ഞു (അമേരിക്കയില്‍ അരയന്മാരുണ്ടൊ എന്ന ചോദ്യത്തിന്റെ ഈണത്തിലല്ല). കാലിഫോര്‍ണിയയിലെ അരലക്ഷം കുടുംബങ്ങളെ കാട്ടുതീ ബാധിച്ചെന്ന് വാ‍ര്‍ത്തകള്‍. അമേരിക്ക എന്നാല്‍ കുറേ കെട്ടിടക്കൂട്ടം മാത്രമല്ലെന്നതിന്റെ റിമൈന്‍ഡറിനപ്പുറം ‘നമ്മുടെ ബ്ലോഗേഴ്സിനാര്‍ക്കെങ്കിലും കുഴപ്പമുണ്ടോ’ എന്ന് ആംഗ്സൈറ്റി. ഉണ്ടോ? ഒരു ബ്ലോഗിലും ഒന്നും കണ്ടില്ല. അതോ ശരിക്കും നോക്കാഞ്ഞിട്ടൊ? മൊബൈലില്‍ ക്യാമറയുള്ള സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകളാരും ഇല്ലേ നമ്മുടെ കൂട്ടത്തില്‍? ചവര്‍ഗം താലവ്യമോ എന്ന് ചര്‍ച്ച ചെയ്യുന്നതിനപ്പുറം ബ്ലോഗിംഗിന്റെ റിയല്‍ പൊട്ടന്‍ഷ്യല്‍ നമുക്ക് സാക്ഷാത്കരിക്കണ്ടേ? മലയാളത്തിലെ ബ്ലോഗുകളധികവും ആത്മാംശത്തിന്റെ ഓവര്‍ലോഡുകൊണ്ട് വിഷമിക്കുന്നവയോ? നമ്മുടെ കാലഘട്ടത്തിലെ റിബലുകളൊക്കെയും വീട്ടില്‍ നിന്ന് പുറത്തിറങ്ങാത്തവരോ? മറ്റു ഭാഷകളിലെ പ്രസിദ്ധീകരണങ്ങള്‍ ബ്ലോഗിംഗിനെപ്പറ്റി ഒരു കവര്‍സ്റ്റോറി കൊണ്ട് തൃപ്തിപ്പെടാതെ സ്ഥിരം പേജുകള്‍ നീക്കിവെയ്ക്കുന്നു, ബ്ലോഗ്ഗ് റിപ്പോര്‍ട്ടുകളെ ആശ്രയിക്കുന്നു, ലിങ്കുകള്‍ കൊടുക്കുന്നു. നമ്മുടെ ഭാഷയില്‍ മാത്രമാണോ മാധ്യമങ്ങള്‍ പരസ്പരം ഭയക്കുന്നത്? കണ്വെന്‍ഷനല്‍ മാധ്യമക്കാര്‍ക്ക് പെട്ടെന്ന് എത്തിപ്പെടാനാവാത്ത വാര്‍ത്തകള്‍ പെട്ടെന്നു തന്നെ എത്തിച്ചു നല്‍കുന്ന ബ്ലോഗുകള്‍ മലയാളത്തില്‍ എന്ന് വരും? പല്ലുവേദനയും പൊളിറ്റിക്കല്‍ തന്നെ. ദുരിതങ്ങളും ദാരിദ്ര്യവും ഉണ്ടായാല്‍ നല്ല കലാസൃഷ്ടികള്‍ പിറവിയെടുക്കും. എന്നാല്‍ നല്ല കലാസൃഷ്ടികള്‍ പിറവിയെറ്റുക്കാന്‍ വേണ്ടി ദുരിതങ്ങളും ദാരിദ്ര്യവും വരണമെന്ന് ആഗ്രഹിക്കാനും പാടില്ല. അതൊക്കെ സമ്മതിച്ചു. ഒരു മഴയും നേരെ നനയാതിരിക്കുന്ന മലയാളി അവസ്ഥ തന്നെ ഭംഗി. പനി പിടിച്ച് ആന്റിബയോട്ടിക്കുകളെ ആശ്രയിക്കേണ്ടല്ലൊ. എന്നാല്‍ പി. രാമന്‍ എഴുതിയ പോലെ ‘ഊത്താല്‍’ എങ്കിലുമുണ്ടല്ലൊ. അതിനെപ്പറ്റി? അതുമല്ലല്ലോ വിദേശ മലയാ‍ളിയുടെ സ്ഥിതി. ഈയിടെ കൈതമുള്ളിന്റെ വീട്ടില്‍ നടന്ന ചെറിയ ബ്ലോഗേഴ്സ് മീറ്റില്‍ സേതു പറഞ്ഞു ‘നിങ്ങള്‍ നൊസ്റ്റാള്‍ജിയ മാത്രം എഴുതാതിരിപ്പിന്‍, പുറംനാട്ടിലെ അനുഭവങ്ങളും എഴുതിന്‍’ എന്ന്. എഴുതുമോ? ബിക്കോസ് ഓഫ് പൊളിറ്റിക്കല്‍ റീസണ്‍സ്, ഗള്‍ഫുകാര്‍ക്ക് പരിമിതിയുണ്ട്. എന്നാല്‍ വരുത്തന്റെ മകനെ ഗവര്‍ണറാക്കിയ അമേരിക്കയില്‍ അതല്ലല്ലോ സ്ഥിതി.

അഹമ്മദ്നിജാദ് വന്നു. പുകിലുകളുണ്ടായി. ആരും ഒന്നും എഴുതിക്കണ്ടില്ലല്ലൊ? താലിബാനോടും സദാമിനോടും ഉണ്ടായ പോലത്തെ വാക്കോവറാവില്ല ഇറാനോടുള്ള മാച്ച്. മൂന്നാം ലോക മഹായുദ്ധമായിരിക്കും അത്. കേരളത്തിന്റെ മുക്കും മൂലയും മൂക്കും മുലയും ഗള്‍ഫൊന്ന് തുമ്മിയാല്‍ തെറിയ്ക്കും. റിപ്പോര്‍ട്ട് ചെയ്തിട്ട് അതൊന്നും തടുക്കാന്‍ പറ്റില്ലായിരിക്കും. എന്നാലും നിസ്സാര മനുഷ്യരുടെ രാഷ്ട്രീയവത്കരണം എന്നും ചരിത്രത്തില്‍ നല്ല മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. ദാഫോര്‍ എന്ന് പറഞ്ഞ് പേടിപ്പിക്കുമ്പോള്‍ സുഡാനിലെ ബ്ലോഗര്‍ക്ക് മറുവശം കാട്ടിത്തരാന്‍ പറ്റും. ജിമ്മി കാര്‍ട്ടര്‍ വന്നിറങ്ങി കാറിലൊന്ന് കറങ്ങി തിരിച്ചുപോകുന്ന പോലെയാവില്ല അത്. അതാണ് കേള്‍ക്കാത്ത ശബ്ദം. കേള്‍ക്കേണ്ട ശബ്ദം. മൂന്നാം ലോക മഹായുദ്ധത്തിന്റെ കരിമേഘങ്ങള്‍ വാനില്‍ വന്നിറങ്ങുന്നു. ഓര്‍മകളില്‍ നമുക്കൊന്നുമില്ല. പക്ഷേ അതല്ല യാഥാര്‍ത്ഥ്യം. അതായിരിക്കില്ല ഭാവി.

Friday, October 19, 2007

യൌവന്യം


വറുത്ത ഗോതമ്പായ് തിരികല്ലാം നിന്റെ
മടിയില്‍ ഹാഹാഹാ പൊടിഞ്ഞു യൌവ്വനം.

ഒന്നും മനസ്സിലായില്ലേ?


സാരമില്ല, അണ്ടിയോ മൂത്തത് മാങ്ങയോ മൂത്തത് എന്നറിഞ്ഞിട്ടല്ലല്ലോ പല പ്രായത്തിലും രൂപത്തിലുമുള്ള മാങ്ങകള്‍ (വൈലോപ്പിള്ളിയുടേതു മുതല്‍ പൃഥ്വിരാജ് പാടിയ തെറിപ്പാട്ടിലേതടക്കം) ആസ്വദിച്ചത്. ചിക്കനോ ആദ്യം മുട്ടയോ ആദ്യം എന്ന് മനസ്സിലാക്കിയിട്ടല്ലല്ലോ കെഎഫ്സിയില്‍ നിന്ന് ലോണെടുത്തത്, ഓംശാന്തിഓമ്ലെറ്റു തിന്നത്, പി. പി. രാമചന്ദ്രന്റെ കവിത വായിച്ചത്, മാനിഷാദ ഒറ്റവാക്കാണെന്നു കരുതി തീയറ്റേഴ്സിനു പേരിട്ടത്. സാരമില്ല. സാരമില്ല. ഒന്നും സാരമില്ല.

Thursday, October 18, 2007

കുംഭസാരം


ഡ്രൈവിംഗ് ലൈസന്‍സ് കിട്ടും വരെ ഞാനും റോഡ് മുറിച്ച് കടക്കുന്നവരോടൊപ്പമായിരുന്നു.

Tuesday, October 16, 2007

മേല്‍ക്കൂരയും ഒരു മഹാകാവ്യം


ഏരിയല്‍ ഡിസ്റ്റന്‍സ് നോക്കിയാലും (വിക്കിമാപ്പിയ പ്രകാരം ഏതാണ്ട് 8 കിമീ) ബോട്ടുമാര്‍ഗം നോക്കിയാലും എന്റെ നാട്ടില്‍ നിന്ന് (കുട്ടിക്കാലത്ത് നമ്മളുണ്ടായിരുന്ന സ്ഥലമല്ലേ എന്നായാലും എവിടെപ്പോയാലും നമ്മുടെ നാട്!) അധികമൊന്നും അകലെയല്ലാതെ കിടക്കുന്ന രണ്ട് അയല്‍ഗ്രാമങ്ങളാണ് കുണ്ടൂരും കുഴൂരും. പഴയ, വലിയ നായര്‍ സെറ്റില്‍മെന്റുകള്‍ എന്ന നിലയില്‍ ഈ നാടുകള്‍ക്ക് ചേന്ദമംഗലത്തുകാരുമായി ഒരുപാട് ബന്ധങ്ങളൊക്കെയുണ്ടായിരുന്നെങ്കിലും ഞാനിതേവരെ കുണ്ടൂരും കുഴൂരും പോയിട്ടില്ല. കൊടകര കാര്‍ത്തിക എന്ന് വിശാലന്‍ എഴുതുമ്മുമ്പേ കേട്ടിട്ടുള്ള പോലെ കുഴൂര്‍ ഷഷ്ഠി എന്നും കുഞ്ഞിലേ കേട്ടിരുന്നു (വിത്സന്റെ കവിത പിന്നീട് വായിച്ചപ്പോള്‍ മനസ്സാടിയ കാവടിയ്ക്ക് രണ്ടു നിലയുണ്ടായിരുന്നത് അതുകൊണ്ടാണ്). കുഴൂര്‍ നാരായണമാരാരുടെ തിമിലയും കുട്ടിക്കാലം മുതലേ കേട്ടിരുന്നു/കണ്ടിരുന്നു. (കുറുമാലിപ്പുഴയ്ക്ക് തെക്കുള്ള കൊച്ചിയിലെ സവര്‍ണഹിന്ദുക്കള്‍ക്ക് ശരീരബലം കുറവായതുകൊണ്ടാവുമോ അവരധികവും - അന്നമനട അച്യുതമാരാര്‍, കുഴൂരാശാന്‍, ചോറ്റാനിക്കരക്കാര്‍ - തിമിലക്കാരായത്? കുറുമാലിപ്പുഴയ്ക്ക് വടക്കുള്ള വടക്കന്‍ കൊച്ചിയിലും തെക്കന്‍ മലബാറിലുമുള്ള പഞ്ചവാദ്യക്കാരിലധികവും - കുളമംഗത്ത് നാരായണന്‍ നാ‍യര്‍, കടവല്ലൂര്‍ അരവിന്ദാക്ഷന്‍, എടപ്പാള്‍ അപ്പുണ്ണി മുതല്‍ തൃക്കൂര്‍ രാജന്‍ വരെയുള്ളവര്‍ - മദ്ദളക്കാരായത് അപ്രദേശങ്ങളിലെ അരോഗദൃഡഗാത്രതകള്‍ കൊണ്ടുമാവുമോ?)

എന്തുകൊണ്ടാണെന്നറിയില്ല, കുഴൂരെയും കുണ്ടൂരെയും ഇടവഴികള്‍ കുട്ടിക്കാലത്തേ മനസ്സില്‍ വിചാരിച്ചിരുന്നു. ഇറച്ചിവെട്ട് പാരമ്പര്യമുള്ള കുഴൂര്‍ വിത്സണ്‍ എന്നൊരു നസ്രാണിച്ചെക്കനെ പരിചയപ്പെടുവാനായിരുന്നു അതെന്നാണ് ഇപ്പോള്‍ തോന്നുന്നത്.

കുമാരനാശാനും കുഴൂര്‍ വിത്സണും ഒരിക്കലും ഒരുപോലെയാവുകയില്ലെന്ന് ഒരാള്‍ താരതമ്യപ്പെടുത്തിയപ്പോള്‍ വെറുമൊരു പ്രാസബലി എന്നതിനപ്പുറം ആദ്യം വിശേഷിച്ചൊന്നും തോന്നിയില്ല. എന്നാല്‍ വിത്സണതു വായിച്ച് കുറേ ചിരിച്ചു. അങ്ങനെ താരതമ്യം ചെയ്യാന്‍ പോലും പാടുണ്ടോ, എന്തൊരു വിവരക്കേട്, വിത്സണ്‍ പരിഹസിച്ചു.

കുമാരനാശാന്‍ ജീവിച്ചിരുന്നെങ്കില്‍ ആദ്യത്തെ മലയാളം ബ്ലോഗ് കുമാരനാശാന്റേതാവുമായിരുന്നേനെ എന്നാണ് എനിക്കെഴുതാന്‍ തോന്നുന്നത്. ബ്ലോഗ് ഒരു മാധ്യമമാണ്. ഏതെങ്കിലും വളിപ്പന്മാര്‍ അത് വളിപ്പാക്കിയിട്ടുണ്ടെങ്കില്‍ അത് ബ്ലോഗിന്റെ കുറ്റമല്ല. കുമാരനാശാന് മുമ്പും പിമ്പും എത്ര പീറക്കവികളുണ്ടായി? എത്ര തറക്കവിതകള്‍ അച്ചടിച്ച് പുസ്തകമായി? ഇതിനിടയില്‍ ബഷീര്‍ എന്നൊരു എഴുത്തുകാരന്‍ തന്റെ കൃതികള്‍ താന്‍ തന്നെ പൈസ ചെലവാക്കി അച്ചടിച്ച് പുസ്തകങ്ങളാക്കി കൊണ്ടുനടന്നു വിറ്റപ്പോള്‍ അതില്‍ ഒന്നിന്റെയെങ്കിലും മഹത്വം കുറഞ്ഞുപോയോ? ആരെഴുതുന്നതും വായിപ്പിക്കാന്‍ തന്നെ. കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്. വസന്തകാലം വരുമ്പോ കാക്ക കാക്കയും കുയില്‍ കുയിലുമായിക്കോളും. ബ്ലോഗെഴുത്തുകാര്‍ (വിഷപ്പാമ്പുകളും വാസുകിമാരും അനന്തപത്മനാഭന്മാരും ഞാഞ്ഞൂളുകളും അടക്കം) കടലാസ് വെയിസ്റ്റാക്കുന്നില്ല എന്നൊരു പുണ്യം ചെയ്യുന്നതും കണക്കിലെടുക്കണം.

ലോകം ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും മികച്ച എഴുത്തുകാരന്‍ വാത്മീകിയാണെന്ന് ഒരു ലിസ്റ്റ് വായിച്ചതോര്‍ക്കുന്നു. വാത്മീകി ആദികവിയായിരുന്നുവെന്നോര്‍ക്കണം. കവിത്വവും വായനയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നര്‍ത്ഥം. അതായത് ഏതെങ്കിലും ഒരു മുന്‍ഗാമിക്കവിയുടെ ഒരൊറ്റ വരിപോലും വായിക്കാതെയാണ് വാത്മീകി രാമായണം പാടിയത്. (അതുകൊണ്ട് ആ മറ്റേ പയ്യന്റെ കവിത പോരെന്നു വെച്ച് അവനോടിനി വൈലോപ്പിള്ളീനെ വായിച്ചിട്ടെഴുതിയാമതി എന്നു പറയല്ല്. വൈ?) കവിത്വം കാലം ചെല്ലുന്തോറും കുറഞ്ഞു കുറഞ്ഞല്ലേ വന്നത്? (ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് മലയാളത്തിലെ അവസാനത്തെ മുഴുവന്‍ കവി എന്നാണ് എന്റെ അഭിപ്രായം). ഇനി ഇതിനൊരു മാറ്റമുണ്ടാകുമോയെന്നൊന്നും പ്രവചിക്കാന്‍ പറ്റുകില്ല. കുഴൂര്‍ വിത്സണ് ഒരു ദിവസം കുമാരനാശാനെയല്ല വാത്മീകിയെപ്പോലും അതിശയിക്കാന്‍ കഴിയില്ലെന്നാരു കണ്ടു? ഫോര്‍ ദാറ്റ് മാറ്റര്‍, കുഴൂര്‍ വിത്സണല്ല, ഇന്ന് ജീവിച്ചിരിക്കുന്നവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയ ഏതൊരു മലയാളിക്കും? അയാള്‍ ബ്ലോഗിയായാലെന്ത്, പരാജയപ്പെട്ട് പരിപ്പെല്ലാം തീര്‍ന്നെന്നു കരുതി ജീവിക്കുന്ന കോമ്പ്ലക്സുകാരന്‍ അനോനിയായാലെന്ത്? കുഴൂര്‍ വിത്സണ് കുമാരനാശാനെ അതിശയിക്കാന്‍ കഴിയുകില്ലായിരിക്കാം. ഓരോ മനുഷ്യനും അയാള്‍ ജീവിക്കുന്ന കാലത്തിന്റെ തടവുകാരനാണ്. വിത്സണാണെങ്കില്‍ ഇപ്പോള്‍ ഒരു സ്ഥലത്തിന്റെ കൂടിയും. എന്നാല്‍ യഥാര്‍ത്ഥ പ്രതിഭകള്‍ സ്ഥലകാലങ്ങളുടെ തടവുകള്‍ ഭേദിച്ച് അനശ്വരരാകും. അവര്‍ കുറച്ചുകാലമോ കൂടുതല്‍ കാലമോ ബ്ലോഗിയാലെന്ത്?

അതൊന്നുമല്ല എനിക്ക് വിത്സണോട് പറയാനുള്ളത്. (അല്ലെങ്കിലും ആശാനെപ്പോലെയോ അതിലും മികച്ചതോ ആയ കവിത എഴുതാന്‍ ആര്‍ക്കെങ്കിലും വിത്സണോട് ആവശ്യപ്പെടാന്‍ പറ്റുമോ? വിത്സണ്‍ സ്വയം ആഗ്രഹിച്ചാല്‍പ്പോലും അത് സാധിച്ചെന്നു വരില്ല. പിന്നെന്തു ചെയ്യും? നമുക്കെല്ലാര്‍ക്കുമറിയാം അത് ആര്‍ക്കുമറിയാത്ത രഹസ്യമാണെന്ന് - കവിതയുടെ രഹസ്യം).

വിത്സണേയും കുമാരനാശാനെയും തട്ടിച്ചുനോക്കുമ്പോള്‍ എനിക്ക് പറയാനുള്ളത് കുമാരനാശാന്റെ ഓട്ടുകമ്പനിയെപ്പറ്റിയാണ്. കവികളുടെ ആധിക്യം എല്ലാക്കാലത്തും കേരളത്തിലുണ്ടായിരുന്നു. ഒരു കവിതാസമാഹാരം കവികള്‍ മാത്രം വാങ്ങിയാല്‍ത്തന്നെ അഞ്ചാറ് പതിപ്പ് വിറ്റു തീരാന്‍ മാത്രം കവിസംഖ്യയുള്ള ഭാഷയാണ് മലയാളം. നല്ല നാല് വരി കവിതയെഴുതിയിട്ടില്ലെങ്കിലും കവിജീവിതം ജീവിച്ചു തീര്‍ക്കുന്നവരും ധാരാളം. എ. അയ്യപ്പനെപ്പറ്റി മറ്റു ചിലര് എഴുതിയ കവിതകള്‍ അങ്ങേരുടെ മറ്റെല്ലാ കവിതകളേക്കാളും മികച്ചതാണെന്നാണ് അനുഭവം. ഇതില്‍ പരിഹാസമൊന്നുമില്ല. എല്ലാം ഓരോരുത്തന്റെ ഇഷ്ടം, വിധി. എങ്കിലും വിത്സണോട് പറയാനുള്ളത് പറയാതിരിക്കാന്‍ പറ്റുകേലല്ലൊ.

കവിതാരംഗത്തും മറ്റും കുറച്ചെങ്കിലും സാധ്യമായ പരസ്പര പുറംചൊറിയല്‍ സഹായസംഘമല്ല കച്ചവടത്തിന്റെ കാര്യം. സൌഹൃദത്തിന്റെ പുറത്തോ ആവശ്യമില്ലതെയോ ആരും ഓടും ഇഷ്ടികയും വാങ്ങിക്കുകയില്ല - അതിനി കുമാരനാശാന്‍ ഉണ്ടാക്കി വിറ്റാല്‍പ്പോലും. സ്വന്തം നാടായ കൊല്ലത്തുനിന്നും വളരെ അകലെ, കുഴൂരിനും കുണ്ടൂരിനും ചേന്ദമംഗലത്തിനും താരതമ്യേന അടുത്ത്, പെരിയാറിന്റെ തീരത്ത്, ചെങ്ങമനാട്ടായിരുന്നു കുമാരനാശാന്റെ ഓട്ടുകമ്പനി. അന്നത്തെ കാലത്തെ കേരളത്തിലെ വ്യവസായ പുരോഗതി നോക്കുമ്പോ താരതമ്യേന മോഡേണായ ഒരു വ്യവസായം. ചുള്ളിക്കാട് ഒരിക്കല്‍ ആരോപിച്ചതുപോലെ കുമാരനാശാന്‍ മദ്രാസില്‍പ്പോയി വെയിത്സ് രാജകുമാരന്റെ കയ്യീന്ന് പട്ടും വളയും വാങ്ങിയിട്ടുണ്ട്. ജീവിതമോ, കല്യാണമെ‍ല്ലാം കഴിച്ചെങ്കിലും ആള്‍മോസ്റ്റ് ഒരു സന്യാസിയുടെ കണക്കായിരുന്നു താനും. വെജിറ്റേറിയന്‍, പുലര്‍ച്ചെ ഉണരല്‍, കുളി... അങ്ങനെ എല്ലാംകൊണ്ടും അച്ചടക്കമുള്ള ജീവിതം. കവിത എഴുതണേല്‍ കള്ളു കുടിക്കണം, കടത്തിണ്ണയില്‍ കിടക്കണം, അരാജകത്വം വേണം... ഇങ്ങനെയുള്ളതെല്ലാം ഡിസ്പ്രൂവ് ചെയ്തയാള്‍. ആ ആള്‍ എഴുതിയ കവിതയോ, മണ്ണില്‍ കാലുകള്‍ ഉറപ്പിയ്ക്കെത്തന്നെ നക്ഷത്രങ്ങളെ തൊടുന്നതും. അങ്ങനെ കവിതയെഴുതിയ ഒരാളാണ് അന്നത്തെ കാലത്ത് പുതുമയും ഡിമാന്‍ഡുമുണ്ടായിരുന്ന ഒരു ഇന്‍ഡസ്ട്രി നടത്തിയത്. (ആ ഓട്ടുകമ്പനിയുടെ കണക്കുനോക്കാന്‍ കൊല്ലത്തു നിന്ന് ചെങ്ങമനാട്ടേയ്ക്ക് പോകുമ്പോഴുള്ള ബോട്ടുയാത്രയിലായിരുന്നു അന്ത്യവും എന്നോണോര്‍മ). കവിത്രയത്തിലെ മറ്റു രണ്ടു പേര്‍ മഹാകാവ്യങ്ങളെഴുതി മഹാകവികളായപ്പോള്‍ (ഉള്ളൂര്‍ - ഉമാകേരളം, വള്ളത്തോള്‍ - ചിത്രയോഗം) മഹാകാവ്യമെഴുതാതെ മഹാകവിയായ ആ‍ളാണ് ആ‍ശാന്‍ എന്നാണ് വെപ്പ്. എന്നാല്‍ അദ്ദേഹം കാരണഭൂതനായ മേല്‍ക്കൂരകളുടെ കണക്കില്‍ അനേകം മഹാകാവ്യങ്ങളെഴുതിയ മഹാകവി തന്നെ ആ‍ശാന്‍ എന്നും പറയാം.

മൂന്നാംകിട സീരിയലില്‍ അഭിനയിക്കുന്നതിനേക്കാളും മൂന്നാംകിട കവിത എഴുതുന്നതിനേക്കാളുമെല്ലാം പ്രധാനമാണ് ഒരു മൂന്നാംകിട കച്ചവടം നടത്തുന്നത് (കവിതകളും എഴുതുന്ന നമ്മുടെ ചില പരിചയക്കാര്‍ ചെയ്യുന്നതുപൊലെ, മീന്‍, പച്ചക്കറി എന്നിവയുടെ കച്ചവടങ്ങളും ഇങ്ക്ലൂഡിംഗ്). പിന്നെ അതിനൊക്കെയുള്ള കഴിവേ ഉള്ളെങ്കില്‍ അത് സമ്മതിക്കണം. ഒന്നാംകിടയായി വാര്‍ത്ത വായിക്കുന്നതിനേക്കാള്‍ പ്രധാനമാണ്, ഒന്നാംകിടയായി കവിത എഴുതുന്നതിനേക്കാള്‍ പ്രധാനമാണ് നമ്മുടെ കാലഘട്ടത്തില്‍ ഒന്നാംകിടയായി ഇറച്ചിവെട്ടാന്‍. അതിനേക്കാളൊക്കെ പ്രധാനമാണ് ഓട്ടുകമ്പനി പോലൊരു വ്യവസായം നടത്തല്‍. മണി മേയ്ക്കിംഗല്ല മോനെ വെല്‍ത്ത് ക്രിയേഷന്‍. അതിനിച്ചിരെ പുളിക്കും. പുസ്തകം ചെതെലെടുത്തുപോം. മരക്കൂടും ചെതലെടുത്തുപോം. ഓട് വെല്‍ത്താണ്. അതിറക്കി പൂപ്പല്‍ കളഞ്ഞ് കഴുകിയുണക്കി വിണ്ടും പുതിയ കൂട്ടുമ്മെ കേറ്റാം. അതിനു താഴെ തലമുറകള്‍ക്ക് കിടന്നുറങ്ങാം, ആഘോഷിക്കാം, വഴക്കടിക്കാം, കുത്തിക്കൊല്ലാം. അതങ്ങനെ നില്‍ക്കും. (ഇടയ്ക്കൊന്നു രണ്ടെണ്ണം വീണ് പൊട്ടിയെന്നുമിരിക്കും. അപ്പോ പ്രതിഭയുണ്ടേല്‍ വീണഓട് എന്നൊരു കവിതയുമെഴുതാം).

അതുകൊണ്ട് കുഴൂര്‍ വിത്സണ്‍ന്റെ അടുത്ത കവിതാസമാഹാരം പരിചയപ്പെടുത്തുന്നതിനേക്കാള്‍ എനിക്ക് സന്തോഷം അയാള്‍ തുടങ്ങിയേക്കാവുന്ന മീറ്റ് പ്രോസസിംഗ് കമ്പനിയുടെ ബ്രാന്‍ഡഡ് പ്രൊഡക്റ്റിന്റെ ലോഞ്ചിംഗ് സെറിമണി, തിരക്കില്‍ പിന്നില്‍ നിന്നു കാണുന്നതാണ്. നല്ല നാലു വരി കവിത എഴുതുന്നതിനേക്കാള്‍ സന്തോഷമായിരിക്കും നാലു പേര്‍ക്ക് തൊഴിലുണ്ടാക്കിക്കൊടുക്കുന്നത്. അങ്ങനെ ചെയ്യുമ്പോഴും നിങ്ങള്‍ക്ക് കവിത എഴുതാന്‍ പറ്റിയാല്‍ അത് ഏത് കിടയാണെന്നൊന്നും തല പുണ്ണാക്കേണ്ടതില്ല. കുമാരനാശാന്‍ ഒന്നാംകിട വ്യവസായം നടത്തി, ഒന്നാംകിട കവിത എഴുതി. നമുക്ക് ഏതെങ്കിലും കിട കവിതയെഴുതാം. വ്യവസായത്തിന്റെ കാര്യമോ?

Wednesday, October 10, 2007

എം. എഫ്. ഹുസൈന്‍ വരയ്ക്കട്ടെ


കാമത്തിന് ദേവനും ലിംഗത്തിന് പൂജയും സെക്സിന് ടെക്സ്റ്റ്ബുക്കും നിലവിലുള്ള ഇന്ത്യ പൂവാലന്റൈന്‍സ് ഡേയെ പേടിക്കണോ? അഞ്ചാറ് ടീനേജ് പിള്ളാര് കാര്‍ഡ് വാങ്ങി അയച്ചാല്‍ കെടുമോ ആര്‍ഷഭാരതീ? മുസ്ലീമായതുകൊണ്ടൊന്നുമല്ല ഹുസൈന്‍ അങ്ങനെയൊക്കെ വരച്ചത്, ഇന്ത്യക്കാരനായതുകൊണ്ടാ. പാവം, അങ്ങേരുടെ ഭാഗ്യം കൊണ്ട് ഇന്ത്യ പോലൊരു നല്ല നാട്ടില്‍ ജനിച്ചു, ഇന്ത്യയുടെ സഹിഷ്ണുത ഏതൊരിന്ത്യക്കാരനേയും പോലെ കണക്കിലെടുത്തു. അങ്ങേരാണ് യഥാര്‍ത്ഥ ഇന്ത്യക്കാരന്‍. തികഞ്ഞ കലാ‍കാരന്‍. നിര്‍മാല്യം ജീവന്‍ ടീവിയില് കാട്ടിയാ പി. ജെ. ആന്റണി എന്ന നസ്രാണി ഒരു ഹൈന്ദവവിഗ്രഹത്തെ നോക്കി കാറിത്തുപ്പിയെന്നും പറഞ്ഞ് പുകിലുണ്ടാക്കുമോ ഈ പുംഗവന്മാര്‍?

Tuesday, October 9, 2007

അന്നങ്ങള്‍ പോയ വഴി

ജുറാസിക് പാര്‍ക്കിനെപ്പറ്റി അത് കണ്ട കാലത്ത് ആലോചിച്ചുണ്ടാക്കിയ ഒരു വാചകമുണ്ടായിരുന്നു - inside every man there is a jurassic park. ഇന്നലെ രാവിലെ പി. ലീലാലപിച്ച ഹരിനാമകീര്‍ത്തനം കേട്ടുകൊണ്ടിരിക്കെ ഞെട്ടിപ്പോയി (മുമ്പ് പല തവണ വായിച്ചപ്പോഴും കേട്ടപ്പോഴും അത് ശ്രദ്ധിച്ചിട്ടില്ലായിരുന്നു). പത്തഞ്ഞൂറ് കൊല്ലം മുമ്പ് എഴുത്തച്ഛന്‍ എഴുതിയിരിക്കുന്നു - ജന്തുക്കളുള്ളില്‍ വിലസീടുന്നു പാര്‍ക്കിലിഹ... ബൂലോകകവികളില്‍ ഹരിനാമകീര്‍ത്തനം വായിക്കാത്തവര്‍ കവിതയുടെ ഈ സഫാരി പാര്‍ക്ക് മിസ്സാക്കല്ലേ.

Monday, October 8, 2007

(കെ. ആര്‍. മീരയ്ക്ക്) സ്വാഗതം, ബ്ലോഗന്നൂര്‍ മുനിസിപ്പാലിറ്റി


ഇനി മുതല്‍ പത്രാധിപന്മാര്‍ ആ‍വശ്യപ്പെടാതെ പ്രസിദ്ധീകരണങ്ങളിലേയ്ക്ക് കവിതകളയക്കില്ലെന്ന് കവി കുഴൂര്‍ വിത്സന്‍ പ്രഖ്യാപിച്ചിരിക്കുന്നു (ചിരിക്കുന്നു - അതെ, അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ചിരിയോടെ തന്നെ). ക്ഷണിക്കപ്പെടാത്ത കവിതകളെല്ലാം ഇനി ബ്ലോഗില്‍ മതി എന്നാണ് എന്നെക്കൂടി ബ്ലോഗിലേയ്ക്ക് കൊണ്ടുവന്ന വിത്സന്റെ തീരുമാനം. ധീരമായ തീരു‍മാനം എന്ന് പറയാറായോ എന്നറിയില്ല. ബ്ലോഗിംഗ് ഇതുവരെ വയസ്സറിയിച്ചിട്ടില്ലെന്നാണ് എന്റെ അനുഭവം. ബ്ലോഗിംഗിനെപ്പറ്റിയുള്ള ബ്ലോഗുകള്‍ വരുന്നതു തന്നെ അതിനുള്ള തെളിവ്. ഒരു മാധ്യമം അതിനെപ്പറ്റിത്തന്നെ ധാരാളമായി എഴുതുമ്പോള്‍ അതിന് പക്വത വന്നിട്ടില്ലെന്നാണര്‍ത്ഥം. അത് സാരമില്ല. പക്വത എപ്പോഴും ഒരു പ്ലസ്സ് പോയന്റല്ല. ഓരോ പ്രായങ്ങള്‍ക്കും ഓരോ പക്വത പോലെ ഓരോ അപക്വതയും ഉണ്ട്. അതില്ലാത്തത് എന്ത് ബോറ്! ബ്ലോഗിലെ വായനക്കാരുടെയും കമന്റുകളുടേയും നിലവാരങ്ങളെപ്പറ്റി ഏറെ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. സത്യത്തില്‍ ഒരാളുടെ നിലവാരത്തെപ്പറ്റിയൊക്കെ പറയുന്നത് ജനാധിപത്യവിരുദ്ധമല്ലേ? ജനാധിപത്യമാകുമ്പോള്‍ അതില്‍ every unni, sunny and ummer വേണം. അതേസമയം കവിതാബ്ലോഗുകളിലും മറ്റും ജനാധിപത്യം എത്രമാത്രം പ്രായോഗികമാണെന്നും അറിയില്ല. വിത്സന്‍ നല്ലൊരു കവിതയിട്ടു, മറ്റൊരു ബ്ലോഗന്‍ പണ്ടത്തെ ഉദ്ദിഷ്ടകമന്റ്സിദ്ധിക്ക് പ്രത്യുപകാരമായി ‘അപാരകവിത’ എന്ന് കമന്റിട്ടാല്‍ വിത്സന് സുഖിക്കുമോ? ഞാനറിയുന്ന വിത്സണ് ഇല്ല. അതേസമയം വിത്സനേക്കാള്‍ മുമ്പ് ഈ തീരുമാനം എടുക്കേണ്ടിയിരുന്ന ആള്‍ കെ. ആര്‍. മീരയായിരുന്നു. മീരയോട് ദീപിക ഓണക്കഥ ചോദിച്ചു, മീര കൊടുത്തു, പക്ഷേ അടിച്ചു വന്നപ്പോള്‍ കുറെ വെട്ടിക്കളഞ്ഞിരിക്കുന്നു. മീരയുടെ ധാര്‍മികറോഷന്‍ ആണ്ടെ കെടക്കുന്നു കലാകൌമുദിയില്‍. എഡിറ്റിംഗ് ജോലി ശമ്പളം വാങ്ങി ചെയ്തിട്ടുള്ള മീരയ്ക്കല്ലാതെ ആര്‍ക്കാണ് പത്രാധിപന്മാരുടേയും ഉടമകളുടേയും എഡിറ്റിംഗ് അവകാശങ്ങളെപ്പറ്റി കൂടുതലറിയുക? ഇവിടെയാണ് ബ്ലോഗിംഗിന്റെ പ്രസക്തി. ബാലപംക്തിയില്‍ എഴുതിത്തുടങ്ങിയ ഞാനും ബ്ലോഗുണ്ടാക്കിയശേഷം മാത്രം എഴുതിത്തുടങ്ങിയവനും ഇവിടെ ഒരേ നിരപ്പില്‍ വായനക്കാരെ തേടുന്നു. മീരയ്ക്കിവിടെ ഒരിക്കലും വായനക്കാര്‍ക്ക് ക്ഷാമമുണ്ടാവില്ല. ഒരു പ്രശ്നമുണ്ട് - പ്രതിഫലം. മീരയിപ്പോള്‍ ഫ്രീലാന്‍സ് ജീവിതമാണ്. മീരയെപ്പോലെ എഴുത്തുകൊണ്ട് മാത്രം ജീവിക്കുന്നവര്‍ക്കു വേണ്ടി ബ്ലോഗിന് എന്തു ചെയ്യാന്‍ കഴിയും? അതാലോചിക്കണം. തല്‍ക്കാലം ആരെങ്കിലും കത്രിക വെയ്ക്കാന്‍ സാധ്യതയുള്ളത് ബ്ലോഗിലാക്കാം. കഥയിലും ജേര്‍ണലിസത്തിലും ഒരുപോലെ കഴിവു തെളിയിച്ചിട്ടുള്ള മീരയെപ്പോലുള്ളവരെക്കാ‍ത്താണ് ബ്ലോഗന്നൂരിരിക്കുന്നത്. ശാസ്താംകോട്ടയിലെ വിജയകുമാരിച്ചേച്ചി എന്ന അറുപതു വയസ്സുള്ള വായനക്കാരിയിലേയ്ക്ക് എങ്ങനെ എത്തുമെന്ന ചോദ്യം ഞാന്‍ കേള്‍ക്കുന്നു. കൊല്ലത്ത് ഡെയിലി പോയി വരുന്ന മകന്‍ പ്രവീണ്‍ അവര്‍ക്കൊരു പ്രിന്റെടുത്ത് കൊടുക്കട്ടെ. അതേസമയം ഓരോ തവണയും ഞങ്ങള്‍ ചങ്കിടിപ്പോടെ ‘publish post' ഞെക്കുമ്പോള്‍ അടുത്ത നിമിഷം പസഫിക്കിലെ അനന്തതയിലെ ഹോണോലുലുവിലും ആഫ്രിക്കയിലെ ജിബോട്ടിയിലും തെക്കേ അമേരിക്കയിലെ പെറുവിലും യൂറൊപ്പില്‍ ബെല്‍ജിയത്തിലും ഗ്രീസിലും എന്തിന് ഇസ്രയേലിലും കൊറിയയിലും വരെ ഞങ്ങളുടെ വായനക്കാര്‍ ഞങ്ങളെ കാത്തിരിക്കുന്നു. ഞങ്ങളവരെ എണ്ണുന്നു. അതുകൊണ്ട് ഇനി വിളിക്കുമ്പൊ കമല്‍ റാമിനോടും പറ മീര, ഒരു ബ്ലോഗ് തുടങ്ങാന്‍.

Sunday, October 7, 2007

വെറ്റിവേരും കറ്റാര്‍വാഴയും ലോകം ചുറ്റുമ്പോൾ


കേരളത്തിലെ ഏറ്റവും റിച്ചസ്റ്റ് ബിസിനസ് കുടുംബം ഏതാണെന്നാറിയാമോ? അല്ല, വീഗാഡ് ഫെയിം കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയല്ല. അങ്ങേരാണെന്നു തോന്നുന്നു ഇന്‍ കം ടാക്സ് കൊടുക്കുന്നതിലെ ഒന്നാമന്‍. അത് വിഗാഡ് ഗ്രൂപ്പിലെ കമ്പനികള്‍ അധികവും പ്രൊപ്പ്രൈറ്ററിയും പാര്‍ടണര്‍ഷിപ്പുമൊക്കെയായതുകൊണ്ടാ. അല്ല, കണ്ടത്തിക്കാരാണെന്നും (മനോരമ) തോന്നുന്നില്ല. അവരായിക്കും ഏറ്റവും പവര്‍ഫുള്‍ ഫാമിലി. അത് വേ, എന്റെ ചോദ്യം റെ. ശോഭാ ഡെവലപ്പേഴ്സിന്റെ മേനോനെക്കാളും ലോംഗ് സ്റ്റാന്‍ഡിംഗ് സക്സസ്? മണി മെയ്ക്കിംഗ് ഏത് കിംഗിനും പറ്റും. പക്ഷേ വെല്‍ത്ത് ക്രിയേറ്റു ചെയ്യാന്‍ ഭാഗ്യം മാത്രം പോരാ, ഭാവനയും വേണം (മീരാ ജാസ്മിനേ പൊറുക്കണേ). എന്റെ അറിവില്‍ കേരളത്തിലെ ഏറ്റവും സക്സസ്ഫുള്‍ ആയ ബിസിനസ് ഗ്രൂപ്പ് സിന്തൈറ്റാണ്. പലരും കേട്ടിട്ട് പോലുമില്ലാത്ത ഒരു ബിസിനസ് സ്ഥാപനം. (ഈയിടെ ചിലര്‍ കേട്ടിട്ടുണ്ട് - തേവരയിലെ റിവിയെറ റിട്രീറ്റ് അടക്കമുള്ള മികച്ച നിലവാരത്തിലുള്ള പാര്‍പ്പിട പദ്ധതികളിലൂടെ). സത്യത്തില്‍ കണ്‍സ്ട്രക്ഷന്‍ തന്നെയാണ് ഇവരുടെ പഴയ ഫീല്‍ഡ്. എറണാകുളത്തിന് കിഴക്കുള്ള കോലഞ്ചേരി സ്വദേശികളായ ചോക്കോപ്പിള്ള-പൈലിപ്പിള്ള എന്നീ സഹോദരങ്ങളുടെ കാലത്താണെന്ന് തോന്നുന്നു - എഴുപതുകളില്‍ - ഈ കുടുംബം ഒലിയോറെസിനുകള്‍ ഉണ്ടാക്കുന്ന ബിസിനസ്സിലേയ്ക്ക് തിരിഞ്ഞു.

കേരളത്തിന് എക്കാലവും പറ്റിയ ബിസിനസ് തന്നെ ഒലിയോറെസിന്‍സ് ആദിയായവയുടെ നിര്‍മാണം. സുഗന്ധവ്യഞ്ജനങ്ങളുടെ സത്ത് എന്ന് ഒലിയോറെസിനെ മലയാ‍ളത്തിലാക്കാം. A naturally occurring mixture of a resin and an essential oil; obtained from certain plants എന്ന് ഡിക്ഷനറി ഭാഷ്യം. ഇന്ത്യയിലെ ഒലിയോറെസിന്‍ കയറ്റുമതിയുടെ പകുതിയിലേറെ വരും സിന്തൈറ്റിന്റെ വിഹിതം. ഗ്രൂപ്പ് ടേണോവര്‍ എത്ര കോടി ഡോളര്‍ വരുമെന്നെനിക്കറിയാന്മേല. ഏതായാലും മോശമല്ലാത്ത വിധം കാണും. കുരുമുളക്, ഏലം, ഇഞ്ചി, പട്ട, ഗ്രാമ്പൂ തുടങ്ങിയ കേരളീയ വിളകളുടെ മാത്രമല്ല പുറത്തു നിന്ന് കൊണ്ടുവരുന്ന രാമച്ചം (ഫ്രം തമിഴ്നാട്) തുടങ്ങിയ സാധനങ്ങളുടേയും സത്തെടുത്ത് നല്ല വിലയ്ക്ക് കയറ്റുമതി ചെയ്യുന്നതില്‍ മിടുക്കരാണ് സിന്തൈറ്റിനെപ്പോലുള്ള കമ്പനികള്‍.

പെര്‍ഫ്യൂം, ഫുഡ്, ഫീഡ് ഇങ്ങനെ ഒരുപാട് ഇന്‍ഡ്സ്ട്രികളില്‍ ഒഴിച്ചുകൂടാനാകാത്തതാണ് ഒലിയോറെസിന്‍സ് തുടങ്ങിയ ഇവരുടെ ഉത്പ്പന്നനിര (ഇക്കൂട്ടത്തിലെ മറ്റൊരു വമ്പന്‍ കമ്പനിയാണ് അങ്കമാലിയിലുള്ള കാന്കോര്‍ - പാരഷൂട്ട് വെളിച്ചെണ്ണക്കാരുടെ ഗ്രൂപ്പിന്റെ). ഉദാഹരണത്തിന് കോഴിമുട്ടയുടെ മഞ്ഞയ്ക്ക് നല്ല കളറു കിട്ടാന്‍ ജമന്തിപ്പൂക്കളുടെ സത്ത് കോഴിത്തീറ്റ നിര്‍മാണവേളയില്‍ ആവശ്യമുള്ള സാധനമാണ്. സംഭവം നാച്വറലായതുകൊണ്ട് വേറെ സൈഡ് ഇഫക്ട്സില്ല, അതുകൊണ്ടു തന്നെ ലോകമെങ്ങും വന്‍ഡിമാന്‍ഡാ. പെര്‍ഫ്യൂമ്സിന്റെ കാര്യം പറയാനില്ല. ചരിത്രം മുഴുവനില്ലേ കുരുമുളകിനു വേണ്ടിയുള്ള കപ്പലോട്ടങ്ങള്‍? ലന്തയും പറങ്കിയും അറബിയും ശീമയുമെല്ലാം വായിലും മൂക്കിലും സുഗന്ധവീര്യമറിഞ്ഞത് മലബാറിന്റെ കറുത്ത പൊന്നിനാലല്ലേ? ഇന്നും അതിന് മാറ്റമില്ലെന്നാണ് പറഞ്ഞു വരുന്നത്. രാമച്ചത്തിന്റെ തമിഴ്പ്പേര് വെട്ടിവേര്‍. വെട്ടിയെടുക്കുന്ന വേര് എന്ന അര്‍ത്ഥമുള്ള അതേ വാക്കു തന്നെ ഇംഗ്ലീഷിലും പോപ്പുലര്‍. പോരാഞ്ഞ് ആഗോള ഫ്രഞ്ച് സുഗന്ധ ഭീമന്‍ ഗ്വെര്‍ലെയ്ന്‍ അതേ പേരില്‍ ഒരു പെര്‍ഫ്യൂമും ഇറക്കിയിരിക്കുന്നു.

അച്ഛന്റെ വീട്ടിന്റെ കുളത്തിന്റെ വക്കത്ത് നിന്നിരുന്ന കറ്റാര്‍വാഴയെ ഒരിക്കലും ഗൌനിക്കാതിരുന്നതില്‍ എനിക്കിപ്പോള്‍ ദു:ഖം തോന്നുന്നു. കാരണം ഇന്ന് ലോകമെങ്ങും ലഭ്യമായ എല്ലാ കോസ്മെറ്റിക് ഉത്പ്പന്നങ്ങളിലും അതിന്റെ ഏറ്റവും മികച്ച മോയ്സ്ചറൈസിംഗ് പ്രോപ്പര്‍ട്ടി കൊണ്ട് കറ്റാര്‍വാഴ (aloe vera) നായികയുടെ റോള്‍ അഭിനയിക്കുന്നു. മേല്‍പ്പറഞ്ഞ എല്ലാ മാര്‍ക്കറ്റ് കാറ്റഗറികളും ഇന്ത്യയിലും ഇപ്പോള്‍ വികസിച്ചുകൊണ്ടിരിക്കുന്നു. നല്ല കശുവണ്ടിപ്പരിപ്പ് ഇപ്പോള്‍ ഇന്ത്യക്കാരന് (ചില കേരളീയര്‍ക്കും) തിന്നാല്‍ ദഹിക്കാറായതുപോലെ. അതുകൊണ്ട് സിന്തൈറ്റിനേപ്പൊലുള്ള കമ്പനികള്‍ക്ക് ഇന്ത്യയിലും ഇപ്പോള്‍ വന്‍ഡിമാന്‍ഡാണ്. പക്ഷേ ഇവിടെയും ഇവരെ ജനം അറിയുന്നില്ല. കാരണം മള്‍ട്ടിനാഷനല്‍ കമ്പനികളാണ് ഇവിടെയും ഇവരുടെ ക്ലയന്റ്സ്. ഇവരും ഒരു ദിവസം സ്വന്തം പെര്‍ഫ്യൂം ബ്രാന്‍ഡിറക്കില്ലേ? ഗ്രാമ്പൂ എന്ന ബ്രാന്‍ഡില്‍ ഒരു പെര്‍ഫ്യൂമിന്റെ പരസ്യം നന്ദിതാദാസ് മോഡലായി മരീ ക്ലയറിന്റെ ഔട്ട്സൈഡ് ബാക്ക് കവറില്‍ ഞാന്‍ ഈ ജന്മത്ത് കാണുകില്ലേ? സിന്തൈറ്റിന്റെ പുതിയ അമരക്കാരന്‍ ജോര്‍ജ് പോള്‍ (അതെ, സ്വാശ്രയ മാനേജ്മെന്റ് ലീഡറായി എം. എ. ബേബിയോട് ചര്‍ച്ചയ്ക്കു വന്ന ആ‍ സാള്‍ട്ട് & പെപ്പര്‍ തലമുടിക്കാരന്‍) എന്നെങ്കിലും ഈ പോസ്റ്റ് കാണുകില്ലേ?
Related Posts with Thumbnails