Thursday, August 28, 2008

ഉമേഷേ, രക്ഷിയ്ക്കണേ...



ഒരു വിഡിയോ പോസ്റ്റിട്ടിട്ട് എത്ര നാളായി എന്നോര്‍ക്കുമ്പോള്‍ അതാ വരുന്നു ഒരു കീറാമുട്ടി. അറബ് കവിയും എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റുമുള്ള പണ്ഡിത സുഹൃത്ത് ഡോ. ഷിഹാബ് ഘാനിം തെളിച്ചുവിട്ട ഒരു വിഡിയോ ആണ് ഇതോടൊപ്പം. ‘ചൈനക്കാ‍ര്‍ ഗുണിക്കുന്നതെങ്ങനെ’ എന്നായിരുന്നു സബ്ജക്ട് ലൈനില്‍ എഴുതിയിരുന്നത്. ഉമേഷേ, ഇതെന്ത്? നമ്മളെ പൊട്ടനാക്കുകയാണോ? അല്ലെങ്കില്‍ എന്താണിതിന്റെ ഗുട്ടന്‍സ്?

Tuesday, August 26, 2008

രാമന്‍ സീതയുടെ ആരാ?


ത്രേതായുഗം. അയോധ്യാരാജ്യത്തിന്റെ അതിര്‍ത്തിയിലുള്ള ഒരു വലിയ കാടാണ് രംഗം. ആ കാട്ടിലെവിടെയോ കിടക്കുന്ന ഒരു കല്ലും മുള്ളും.

മുള്ള്: കല്ലേ, എത്ര നാളായി പറയുന്നു എനിക്ക് രാമായണംകഥ പറഞ്ഞു തരാമെന്ന്...

കല്ല്: കഥ തീര്‍ന്നില്ലായിരുന്നല്ലൊ, അതല്ലേ ഇതുവരെ പറഞ്ഞു തുടങ്ങാഞ്ഞത്. ഭാഗ്യം, ശ്രീരാമന്‍ സീതാദേവിയെ വീണ്ടെടുത്തു, വനവാസകാലവും കഴിഞ്ഞു. അവരെല്ലാം തിരിച്ച് രാജധാനിയിലെത്തി, പട്ടാഭിഷേകവും കഴിഞ്ഞു. പോരാഞ്ഞ് സീതാദേവി ഗര്‍ഭിണിയുമായിരിക്കുന്നു. ഒരു കഥയുടെ ശുഭപര്യവസാനത്തിന് മറ്റെന്തുവേണം? കേട്ടോളൂ, ഇതാ പറഞ്ഞേക്കാം.

[രാമായണംകഥ മുഴുവന്‍ കല്ല് മുള്ളിനെ വിസ്തരിച്ച് പറഞ്ഞു കേള്‍പ്പിക്കുന്നു. കഥ തീരൂന്ന മുറയ്ക്ക് ഒരു രഥം അടുത്തടുത്തുവരുന്നതിന്റെ ശബ്ദം കേള്‍ക്കുന്നുണ്ട്. കഥ തീരുന്നതിനു പിന്നാലെ പൊടി പറത്തിക്കൊണ്ട് രഥം രംഗപ്രവേശം ചെയ്യുന്നു. സീതാദേവിയും ലക്ഷ്മണകുമാരനുമാണ് യാത്രക്കാര്‍. സീതയെ തേരില്‍ നിന്നിറക്കി ആ കാട്ടിലുപേക്ഷിച്ച് ലക്ഷ്മണന്‍ തിരികെ പോകുന്നു. ആ കാട്ടുപാതയിലിപ്പോള്‍ സീതാദേവിയും കുറേ കല്ലും മുള്ളും മാത്രം].

മുള്ള്: രാമായണം മുഴുവന്‍ കേട്ടിട്ടും എനിക്കാ ചോദ്യം ചോദിക്കാന്‍ തോന്നുന്നു - യഥാര്‍ത്ഥത്തില്‍ രാമന്‍ സീതയുടെ ആരാ?

Wednesday, August 20, 2008

ഗള്‍ഫ് മലയാളിയുടെ ശുക്ലം



കുറച്ചുനാള്‍ മുമ്പത്തെ ഒരു മലയാള പത്രത്തിന്റെ ഗള്‍ഫ് എഡിഷനില്‍ ഒരു പരസ്യം. തലക്കെട്ട്: ഒരു വിദേശ ഇന്ത്യക്കാരനെ വിവാഹം കഴിക്കുകയാണോ?. തലക്കെട്ടിനു താഴെ ഇങ്ങനെ: നിങ്ങളുടെ മകളുടെ വിവാഹം നടത്തുന്നതിനു മുമ്പ് ജാഗ്രത പാലിക്കുക. 'സമ്മതമാണ്' എന്നു പറയുന്നതിനു മുമ്പ് പശ്ചാത്തലവും നിയമപരമായ എല്ലാ വിശദാംശങ്ങളും അന്വേഷിക്കുക.

പരസ്യത്തിലുള്ള ചിത്രം ഒരു തളികയില്‍ ചവിട്ടുന്ന കാലിന്റെ ക്ലോസപ്പാണ്. ഏതോ ഉത്തരേന്ത്യന്‍ ഹൈന്ദവ വധുവിന്റെ കാലാണെന്ന് വ്യക്തം. മൈലാഞ്ചിയണിഞ്ഞ കാലില്‍ കനപ്പെട്ട പാദസരവുമുണ്ട്. കെട്ടിക്കേറി വരുമ്പോള്‍ പ്ലേറ്റില്‍ ചവിട്ടുന്നത് ഏത് ഗോസായിനാട്ടിലെ ചടങ്ങാണാവൊ? [വിദേശികളിലെ ഭൂരിപക്ഷവും ഇന്ത്യക്കാരും ഇന്ത്യക്കാരിലെ ഭൂരിപക്ഷവും മലയാളികളുമായ ഗള്‍ഫില്‍ മലയാളികളെ ലക്ഷ്യമാക്കിയുള്ള പരസ്യത്തിലെന്തിന് ഉത്തരേന്ത്യന്‍ ഹൈന്ദവ വിഷ്വല്‍ എന്ന് ചോദിക്കരുത്. ഗള്‍ഫെഡിഷനില്‍ ഇത് പ്രസിദ്ധീകരിച്ചത് കാശ് വെറുതേ കളയലും ശവത്തില്‍ കുത്തലുമല്ലേ എന്നും ചോദിക്കരുത്]. പൊതുതാല്പര്യ പ്രകാരം ഈ പരസ്യം 'പുറപ്പെടുവിക്കുന്നത്' പ്രവാസി ഭാരതീയ കാര്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് നല്‍കിയിട്ടുണ്ട്. ദുരിതനിവാരണത്തിന് ഹെല്‍പ് ലൈനായി ഒരു ഈ-മെയിലൈഡിയും.

ഈ പരസ്യം കണ്ടയുടന്‍ ഒരുപാട് വികാരവിചാരങ്ങള്‍ തലയിലും ഹൃദയത്തിലും പിറവിയെടുത്തു. മുഖത്ത് ആരോ ഷിറ്റടിച്ചതുപോലത്തെ ഫീലിംഗ് മാത്രം ഇപ്പോഴും ബാക്കി നില്‍ക്കുന്നു.

ഈ പരസ്യം പ്രധാനമായും സാമ്പത്തികമായി താഴേക്കിടയിലുള്ള വിദേശ ഇന്ത്യക്കാരെ വിവാഹം കഴിയ്ക്കാന്‍ സാധ്യതയുള്ളവരേയും അവരുടെ ബന്ധുക്കളെയും ഉദ്ദേശിച്ചാണെന്ന് ഊഹിക്കാം.['നിങ്ങളുടെ മകളെ' എന്നു പറയുമ്പോള്‍ വിദേശത്തുള്ള ആണുങ്ങളെ വിവാഹം കഴിപ്പിയ്ക്കുമ്പോള്‍ മാത്രമേ ഇത്തരം അന്വേഷണം വേണ്ടതുള്ളൂ എന്നും വ്യക്തം. ഭാഗ്യം, നഴ്സുമാരെ കെട്ടുന്ന സക്കറിയയുടെ സലാം അമേരിക്കയിലെ നായകന്മാര്‍ക്കും മറ്റും കണ്ണടച്ച് കെട്ടാം]

സാമ്പത്തികമായി ഇടത്തരത്തില്‍പ്പെട്ടയാളും വിവാഹിതനുമായ ഒരു എന്നാറിയാണ് ഞാന്‍. അതുകൊണ്ട് വ്യക്തിപരമായി എന്നെ ഈ പരസ്യം തല്‍ക്കാലം ബാധിക്കില്ല. എങ്കിലും മഹാഭൂരിപക്ഷം വരുന്ന താഴേക്കിട എന്നാറികളുടെ മുഖത്ത് തൂറുമ്പോള്‍ അത് മിണ്ടാതെ കണ്ടുനില്‍ക്കാന്‍ വയ്യ.

1) പശ്ചാത്തലവും നിയമപരമായ എല്ലാ വിശദാംശങ്ങളും എന്ന് ഒഴുക്കന്‍ മട്ടില്‍ പറയുന്നതിനു പകരം അതൊന്ന് വിശദീകരിക്കാമോ? ഏതൊക്കെ നിയമം, ഏതൊക്കെ വിശദാംശങ്ങള്‍? ഇതൊക്കെ ആര്‍ക്കറിയാം? എങ്ങനെ, എവിടെയെല്ലാം അന്വേഷിക്കണം? ഇതിനെല്ലാം അതാതിടത്തെ നയതന്ത്ര ഓഫീസുകള്‍ സഹായിക്കുമോ?

2) വിദേശ ഇന്ത്യക്കാരനെ കല്യാണം കഴിപ്പിയ്ക്കുമ്പോള്‍ മാത്രം ഇതെല്ലാം തിരക്കിയാല്‍ മതിയോ? സ്വദേശികള്‍ക്ക് എങ്ങനെയും ആവാമോ? ശമ്പളമാണോ പ്രശ്നം? ശമ്പളം കുറവുള്ളവര്‍ക്ക് കെട്ടാന്‍ പാടില്ലേ? എങ്കില്‍ അതിന് നിയമമുണ്ടാക്കലല്ലേ എളുപ്പം? നിശ്ചിതശമ്പളത്തില്‍ കുറവുള്ള വിദേശ ഇന്ത്യക്കാര്‍ കെട്ടാന്‍ പാടില്ല എന്നൊരു നിയമം. ഭാര്യയെ കൂടെക്കൊണ്ടുവരാന്‍ കഴിയുന്ന തരത്തിലുള്ള ഫാമിലി സ്റ്റാറ്റസുള്ളവര്‍ മാത്രം കെട്ടിയാല്‍ മതിയോ? ഫാമിലി സ്റ്റാറ്റസ് ഇല്ലാത്തത് വിദേശ ഇന്ത്യക്കാരന്റെ കുഴപ്പമാണോ?

[ഇവിടെ ഫാമിലി സ്റ്റാറ്റസിനെപ്പറ്റി അല്‍പ്പം. ഇത് ഗള്‍ഫ് മലയാളികള്‍ക്ക് മാത്രം ബാധകമായ കാര്യമാണ്. നിശ്ചിതശമ്പളത്തില്‍ കൂടുതലുള്ളവര്‍ക്കേ ഗള്‍ഫ് നാടുകളിലേയ്ക്ക് ഭാര്യമാരെ കൊണ്ടുവന്ന് കൂടെ താമസിപ്പിയ്ക്കാന്‍ സാധിക്കുകയുള്ളു. ഫാമിലി സ്റ്റാറ്റസ് ഇല്ലാത്ത 'ബാച്ചിലേഴ്സി'ന് താമസിയ്ക്കാന്‍ നിശ്ചിത പ്രദേശങ്ങളുണ്ട്. പാര്‍ക്കുകളിലും മറ്റും എല്ലാ ദിവസവും ചെന്ന് കയറാന്‍ സാധിക്കില്ല. ഇതെല്ലാം മാറ്റാന്‍ മുന്‍ കയ്യെടുക്കേണ്ട നമ്മുടെ പ്രവാസി വകുപ്പാണ് അതിനൊന്നും മെനക്കെടാതെ പകരം ഈ കൊലച്ചതി ചെയ്യുന്നത്].

3) പ്രവാസിവകുപ്പ് എന്നു മുതല്‍ക്കാണ് മാട്രിമോണിയല്‍ ഡിവിഷന്‍ തുടങ്ങിയത്? അഥവാ ഒരെണ്ണം തൊടങ്ങിക്കൂടായോ? വിദേശ ഇന്ത്യക്കാരെല്ലാം ചുമ്മാ പണം വാരുകയല്ലേ. എണ്ണയ്ക്ക് വില കൂടിയില്ലേ? വഴിയിലെല്ലാം ഡോളറുകള്‍ അങ്ങനെ പറന്ന് നടക്കുവല്ലെ. ഒരു ദല്ലാള്‍ വകുപ്പു തുടങ്ങിയാല്‍ ഒന്നാം ദിവസംതന്നെ ലാഭത്തിലായിക്കോളും. പരസ്യത്തില്‍ ഈ-മെയിലൈഡിയൊക്കെ ഉള്ള സ്ഥിതിയ്ക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും സേവനങ്ങള്‍ വകുപ്പ് ചെയ്തു തരുമോയെന്ന് ആരും പ്രതീക്ഷിച്ചുപോകും.

4) വിദേശ ഇന്ത്യക്കാരന്‍ രണ്ടാം തരം പൌരനാണോ സര്‍? അയാള്‍ക്ക് ലൈംഗികരോഗം പിടിപെടാന്‍ സ്വദേശ ഇന്ത്യക്കാരനേക്കാള്‍ സാധ്യതയുണ്ടൊ സര്‍? എങ്കിലറിയണം സര്‍, വളരെ കടുത്ത ആരോഗ്യ പരീക്ഷകള്‍ക്ക് ശേഷമാണ് ഓരോ തവണയും വിസയടി. നാട്ടില്‍ നിന്ന് ജോലിയായി വരുമ്പോളും ഹെല്‍ത്ത് ടെസ്റ്റുകള്‍ നിര്‍ബന്ധം. ലോകത്തില്‍ ഏറ്റവും കുറവ് എയിഡ്സ് ബാധിതരുള്ള ഭാഗങ്ങളിലൊന്നാണ് ഗള്‍ഫ്. വിദേശികള്‍ക്ക് എയിഡ്സ്, ക്ഷയം, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ ഏതെങ്കിലും രോഗമുണ്ടെന്നറിഞ്ഞാല്‍ അവരെ ഉടന്‍ നാട്ടിലേയ്ക്ക് കയറ്റിവിടും സര്‍. അവരെ അപ്പോള്‍ നാട്ടിലും കയറ്റുകയില്ലേ സര്‍? നാട്ടിലാണ് സര്‍ ഇതിന്റെയെല്ലാം ഹെഡ്ഡോഫീസ്. നമ്മള്‍ കുഷ്ഠത്തിന്റെയും ക്ഷയത്തിന്റെയും പ്ലേഗ് തിരിച്ചുവന്നതിന്റേയും നാടാണ് സര്‍. അമേരിക്കക്കാരുടെ ബാക്കോഫീസ് ജോലി രാത്രി ഉറക്കമിളച്ചിരുന്ന് ചെയ്ത് കുറേപ്പേര്‍ മാനേജര്‍മാരായെന്നു കരുതി അതെല്ലാം മറക്കാവോ സര്‍? ഇപ്പോള്‍ വിദേശ ഇന്ത്യക്കാരനെ പുച്ഛിക്കാന്‍ ത്രാണിയായെന്നാണോ? ഇത്ര നാളും അവരയച്ച പണം കൊണ്ട് കൊറേ ഇന്ത്യാക്കാര്‍ അരി വാങ്ങിയതല്ലേ സര്‍? ആരെങ്കിലും തന്നിഷ്ടത്തിന് വിദേശത്ത് പോയതാണൊ സര്‍? ഗതികേടുകൊണ്ടല്ലെ ഭൂരിപക്ഷവും നാടുവിട്ടത്. അത് ആരുടെ കുറ്റം സര്‍? താഴേക്കിട ഇന്ത്യക്കാരുടെ വിദേശത്തുപോക്ക് മൊത്തത്തില്‍ നിരോധിച്ചുകൂടേ സര്‍? അവര്‍ക്ക് അവിടെത്തന്നെ തൊഴില് ‍കൊടുത്തുകൂടേ സര്‍?

വിദേശ ഇന്ത്യക്കാരിലെ പണക്കാര്‍ക്ക് പദവികളും അവാര്‍ഡുകളും കൊടുപ്പ് തുടര്‍ന്നോളൂ, എന്നു കരുതി വിദേശ ഇന്ത്യക്കാരിലെ പാവപ്പെട്ടവരുടെ മുഖത്ത് തൂറണമെന്ന് നിര്‍ബന്ധമുണ്ടോ? അവരൊഴുക്കിയ വിയര്‍പ്പിന്റെ ചൂടില്‍ ആര്‍ഷഭാരതം കരിഞ്ഞുപോകും സാറമ്മാരേ, ഇക്കാലം കൊണ്ട് അവര് കയ്യീപ്പിടിച്ച് കളഞ്ഞ ശുക്ലത്തില്‍ ഒരു നാലഞ്ച് മന്ത്രി മന്ദിരങ്ങളെങ്കിലും മുങ്ങിപ്പോവും.

Saturday, August 16, 2008

അഭിനവ് ബിന്ദ്രയുടെ ബ്ലോഗിനക്കരെ


തന്നെ? ഇത് അഭിനവ് ബിന്ദ്രയുടെ ബ്ലോഗ് തന്നെ? നോക്കിയാട്ടെ.

ബീജിംഗ് ഒളിമ്പിക്സിന്റെ തകര്‍പ്പന്‍ വിജയം നേടുന്ന വാര്‍ത്താപ്രാധാന്യത്തിന് പാര വെയ്ക്കാന്‍ അമേരിക്കയുടെ രഹസ്യ ഒത്താശയോടെ റഷ്യ നടത്തിയ തറപ്പരിപാടിയാണ് ജോര്‍ജിയയിലെ യുദ്ധം എന്ന് വിശ്വസിക്കുന്ന അന്ധനായ ഒരമേരിക്കന്‍ വിരോധിയാണ് ഞാന്‍. എനിക്ക് ചികിത്സയില്ല.

ബീജിംഗ് ഒളിമ്പിക്സിനെ പാര വെയ്ക്കാന്‍ എന്തൊരു ക്യാമ്പെയ്നായിരുന്നു അവമ്മാര് നടത്തിയത്. എന്നിട്ടോ? ഇനാഗുറാല്‍ സെറിമണിയോടെ എല്ലാവന്റേം വായടഞ്ഞുപോയി. ഭാഗ്യത്തിന് മൈക്കല്‍ ഫെല്പ്സിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് വേദിയായതും ബീജിംഗ് തന്നെ. അതുകൊണ്ട് ഭാവികാല ചെളിവാരിയേറിനും പരിമിതിയുണ്ടാകും.

പരിസ്ഥിതി മലീനീകരണം, മനുഷ്യാവകാശ ധ്വംസനം, ആഫ്രിക്കയിലെയും മറ്റും ഏകാധിപതികള്‍ക്ക് സഹായം എന്നെല്ലാം പറഞ്ഞ് എത്ര നാളായി ജനാധിപത്യത്തിന്റെ മൊത്തക്കച്ചവടക്കാര് ചൈനയുടെ മേല്‍ കുതിരകയറുന്നു. ഇക്കാര്യത്തില്‍ അമേരിക്കയുടെ റെക്കോഡല്ലേ ഏറ്റവും തറ? [ചൈനീസ് ഗവണ്മെന്റ് ചൈനയില്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെപ്പറ്റിയാണ് യാങ്കിച്ചായന് നെഗളിപ്പ്. ലവമ്മാര് ലോകം മുഴുവന്‍ കാലാകാലമായി നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടിനെപ്പറ്റി നോ വറീസ്. അത് പിന്നെ സംസ്കാരത്തിന്റെ ഉടുതുണിയില്ലാത്ത പ്രാകൃതജനതകളെ ജനാധിപത്യം ഉടുപ്പിയ്ക്കാനല്ലിയോ? കോര്‍പ്പറേറ്റ്സിന്റെ കയ്യില്‍ സിബ്ബ് ഏല്‍പ്പിക്കുന്ന ഇമ്പീരിയല്‍ ഡെമോക്രസി എന്ന ഊച്ചാളി പരിപാടി.

ജോണ്‍ പോളിന്റെ തിരക്കഥയില്‍ സോവിയറ്റ് യൂണിയനേയും കിഴക്കന്‍ യൂറോപ്പിലെ ഇടത് ഗവണ്മെന്റുകളേം പൊളിച്ചടക്കിയ സംവിധാനമികവ് ചൈനയുടെ അടുത്ത് നടക്കുകില്ലെന്ന് ബോധ്യമായതിലുള്ള കിടുകിടുക്കം ഒരു വശത്ത്, ചൈനയുടെ സാമ്പത്തികമുന്നേറ്റം കണ്ടുള്ള ഹാലിളക്കം മറു വശത്ത്. അതിന്റെ മീതെ പണ്ടാരക്കാലമ്മാര് ഇതാ ഒളിമ്പിക്സും പൊടിപൊടിയ്ക്കുന്നു. എങ്ങനെ സഹിയ്ക്കും?

അഭിനവ് ബിന്ദ്രയുടെ ബ്ലോഗ്


തന്നെ? ഇത് അഭിനവ് ബിന്ദ്രയുടെ ബ്ലോഗ് തന്നെ? നോക്കിയാട്ടെ.

Thursday, August 14, 2008

വിദേശാധിപത്യം ഇടംവലം മുറുകുമ്പോള്‍


വിദേശാധിപത്യത്തില്‍ നിന്നും മോചനം നേടിയ ദിവസത്തിനെയാണല്ലൊ സ്വാതന്ത്ര്യദിനമെന്ന് വിളിച്ചുപോരുന്നത്. സത്യത്തില്‍ വിദേശാധിപത്യത്തില്‍ നിന്നും നമ്മള്‍ മോചനം നേടിയോ? ഇപ്പോളും നമ്മള്‍ ഒരു റിവേഴ്സ് കോളനിയല്ലേ? ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ സബ്-ഹ്യൂമന്‍ സാഹചര്യങ്ങളില്‍ സ്വദേശത്തും വിദേശത്തും ജീവിച്ച് ‘വിദേശജോലി’ ചെയ്യാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. [ബാംഗ്ലൂര്‍ മുതല്‍ ഇരിങ്ങാലക്കുട വരെയുള്ള സ്ഥലങ്ങളിലെ കോള്‍ സെന്ററുകളില്‍ രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്ന് അമേരിക്കയുടെ പിന്നാമ്പുറ ജോലികള്‍ ചെയ്യുന്നവര്‍ മുതല്‍ ഗള്‍ഫ് നാടുകളില്‍ പൊരിവെയിലത്ത് പണിയെടുക്കുന്നവര്‍ വരെ].

എങ്കിലും അതെല്ലാം മറന്ന് ഇന്നും നാളെയുമായി നമ്മള്‍ ത്രിവര്‍ണ ഇ-മെയിലുകള്‍ ‘തെളിച്ചുവിടും’ [forward എന്നതിന് കമ്പ്യൂട്ടര്‍ കണ്ടുപിടിക്കുന്നതിനും വളരെ മുമ്പേ തൃശുര്‍ക്കാര്‍ പറയുന്ന വാക്ക്]. മിക്കതിന്റേയും ഉള്ളടക്കം പണ്ടെങ്ങോ വായിച്ച ആ പവര്‍പോയന്റ് പ്രസന്റേഷന്‍ തന്നെ. ഒന്നുകില്‍ ഭൂതകാലം, അല്ലെങ്കില്‍ മറ്റൊരിടം. പൂജ്യം കണ്ടുപിടിച്ചു, ഹോട്ട്മെയില്‍ സൃഷ്ടിച്ചു, അമേരിക്കയിലെ കമ്പനികളുടെ തലപ്പത്തിരിക്കുന്ന ഇന്ത്യക്കാരുടെ ലിസ്റ്റ്, മഹദ്വചനങ്ങള്‍...

അതിനപ്പുറം നമ്മുടെ ആണവ സ്വാതന്ത്ര്യത്തില്‍പ്പോലും അമേരിക്കയുടെ നിഴല്‍ വീണുകിടക്കുന്ന ഒരു സന്ദര്‍ഭത്തില്‍ ഇതാ മറ്റൊരു സ്വാതന്ത്ര്യദിനം കൂടി കടന്നുവരുന്നു. പരുത്തിക്കോലുകളില്‍ കൊടി ചുറ്റി ആവേശത്തോടെ 'ജയ് ജയ് ഭാരതമാതാ' എന്നു വിളിച്ച് ജാഥ പോകാറുള്ള സ്ക്കുള്‍ക്കാല നിഷ്കളങ്കത [ആ‍ ഇന്നസന്‍സിനെ ഇഗ്നോറന്‍സ് എന്നു വിളിക്കുക] മറ്റൊരു നാട്ടിലിരുന്ന് ഓര്‍ക്കുമ്പോള്‍, വിദേശാധിപത്യം ഇടവും വലവും മുറുകുമ്പോള്‍, ദില്‍ എന്നു പറയുന്ന സാധനം കടന്നല്‍ക്കൂട്ടം കുത്തി മരവിപ്പിച്ച ഒരു ഇറച്ചിക്കഷ്ണമായി തിളച്ച എണ്ണയില്‍ നൃത്തം ചെയ്യുമ്പോള്‍, ഫിര്‍ ബി ദില്‍ ഹെ ഹിന്ദുസ്ഥാനി എന്ന് പാടുന്നതെങ്ങനെ?

Tuesday, August 12, 2008

ഗവണ്മെന്റിനും ബ്ലോഗ്സ്പോട്ട്


ഹ ഹ ഹ, അതെനിക്കിഷ്ടപ്പെട്ടു - യുദ്ധം നടക്കുന്ന ജോര്‍ജിയയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിനെ യുദ്ധം നടത്തുന്ന റഷ്യക്കാര് ഹാക്ക് ചെയ്തുപോലും. ജോര്‍ജിയക്കാര് എന്തുചെയ്തെന്നോ - കാര്യസാധ്യത്തിനായി അവരൊരു ബ്ലോഗ്സ്പോട്ട് തുടങ്ങി. ബ്ലോഗിംഗിന്റെ പ്രസക്തിയ്ക്ക്, ശക്തിയ്ക്ക്, വ്യാപനത്തിന് മറ്റെന്ത് തെളിവു വേണം? ഗൂഗ്ലിന്റെ കുടക്കീഴിലായ കാരണം ബ്ലോഗ്സ്പോട്ടില്‍ ഹാക്കിംഗ് നടപ്പാവുകില്ലെന്ന് വിചാരിക്കാം. ഗൂഗ്ലിന്റെ സ്ഥാപകരിലും ഉടമകളിലുമൊരാളായ സെര്‍ജി ബ്രിന്‍ റഷ്യന്‍ വംശജനാണെന്ന കാര്യവും ആലോചനാമൃതം.

Friday, June 20, 2008

കണ്‍സ്ട്രക്ഷന്‍ ബൂ‘മറാ‍ങ്ങ്’


ഒരു കുഴി കുന്നാക്കുമ്പോളപ്പുറ-
മിരുകുഴിയാകുമതോര്‍ക്കേണം.

ഒരു കാന തൂര്‍ത്തൊരു മതിലു കെട്ടുമ്പോള്‍
ഇരുകാനയുണ്ടാക്കയാണു നമ്മള്‍.

Wednesday, June 18, 2008

കക്കൂസിലെ ഒളിച്ചിരിപ്പ് മതിയായില്ലേ?

ലെബനോണ്‍

കുട്ടിക്കാലത്ത് മാതൃഭൂമി പത്രത്തിലെ തലക്കെട്ടുകളിലാണ് ലെബനോണ്‍ ബെയ്റൂട്ട് ലെബനോണ്‍ ബെയ്റൂട്ട് എന്ന് സ്ഥിരം വായിച്ചിരുന്നത്. അവിടെ സ്ഥിരമായി എന്തോ പ്രശ്നമുണ്ടെന്നും ആ‍ളുകള്‍ മരിച്ചുകൊണ്ടിരിക്കയാണെന്നും മനസ്സിലാക്കിയിരുന്നു. ബെയ്റൂട്ട് എന്നാല്‍ തോക്കിന്റെ ബയണറ്റ് പോലൊരു സാധനം എന്ന ദൃശ്യചിന്ത ഉണ്ടായിരുന്നതായും ഓര്‍ക്കുന്നു. വായിച്ചു തുടങ്ങിയ കാലത്ത് ഇഷ്ടപ്പെട്ട കവികളിലൊരാളായ ഖലീല്‍ ജിബ്രാന്‍ ലെബനോണ്‍‍കാരനാണെന്നും അക്കാലത്തു തന്നെ മനസ്സിലാക്കി. സോളമന്റെ അഷ്ടപദിയില്‍ "കാന്തേ ലെബാനോനെ വിട്ടു എന്നോടുകൂടെ, ലെബാനോനെ വിട്ടു എന്നോടുകൂടെ വരിക" എന്നു വായിച്ചപ്പോള്‍ ലെബനോനെ വില്ലന്‍സ്ഥാനത്തു പ്രതിഷ്ഠിച്ചു. ഒരു നസ്രാണി കാമുകിയുടെ കല്യാണം കഴിഞ്ഞകാലത്ത് ആ വരികള്‍ എഴുതിക്കൊടുത്തു. അവളിപ്പോള്‍ ലെബനോന്റെ മക്കളെയും പെറ്റ് സുഖമായോ ദു:ഖമായോ എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുണ്ടാവും.

ദുബായില്‍ വന്നപ്പോള്‍ ധാരാളം ലെബനോണ്‍കാരെ കണ്ടു. വെളുത്ത അറബികള്‍. എനിക്ക് കുബൂസ് വാങ്ങിത്തരുന്ന പരസ്യ വ്യവസായം ദുബായില്‍ ലെബനോണ്‍കാരുടെ കൈകളിലാണ്. അഡ് വെര്‍ടൈസിംഗിലെ ലെബനീസ് മാഫിയ എന്നാണ് ഇവിടെ കേള്‍ക്കുന്ന ഒരു പ്രയോഗം. [അഡ് വെര്‍ടൈസിംഗിലെ മലബാറി മാഫിയയും അത്ര മോശമല്ല]. മിഡ്ല്‍ മാനേജ്മെന്റ് ലെവലില്‍ പരസ്യ വ്യവസായരംഗത്ത് മാത്രമല്ല മിക്കവാറും എല്ലാ മേഖലകളിലും ലെബനോണികളാണ് മലബാറികളുടെ എതിരാളികള്‍. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യും എന്നതാണവരുടെ പ്രധാനമികവ്.
റഫീക് ഹരീരി 
ഫാഷനില്‍ പാരീസിനേക്കാള്‍ മുമ്പിലാണ് ബെയ്റൂട്ട് നഗരം എന്നും കേട്ടു. സിറിയ ലെബനോണില്‍ കൈ കടത്തുന്നു എന്നും കേട്ടു. അങ്ങനെ ലെബനോണില്‍ രണ്ട് പക്ഷമുണ്ടെന്നും അറിഞ്ഞു - അമേരിക്കയോട് ചായ്‌വുള്ളവരും സിറിയയോട് ചായ്‌വുള്ളവരും. ഇതില്‍ അമേരിക്കയോട് ചായ്‌വുള്ള റഫീക് ഹരീരി എന്ന അതീവ സമ്പന്നനായിരുന്ന ഒരു ബിസിനസ്സുകാരന്‍ ഇടക്കാലത്ത് ലെബനോന്റെ പ്രധാനമന്ത്രിയായിരുന്നു. ഇദ്ദേഹം 2005-ലെ വാലന്റൈന്‍സ് ഡേയ്ക്ക് വധിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ കൊലയ്ക്കു പിന്നില്‍ സിറിയയുണ്ടെന്ന ആരോപണം ഇന്നും കേള്‍ക്കുന്നു.

കക്കൂസ്

കക്കൂസിനെപ്പറ്റി മലയാളത്തില്‍ ആദ്യമായി എന്തെങ്കിലും എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ളവരില്‍ ഒരാളാണ് ഞാന്‍. കക്കൂസിനെപ്പറ്റി എന്നു തന്നെയായിരുന്നു ആ ലേഖനത്തിന്റെ തലക്കെട്ട്. 1980-കളില്‍ ബീഏയ്ക്ക് പഠിക്കുന്ന കാലത്ത് മാതൃഭൂമി ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചു. [അതിനു പുറമേ ബാലപംക്തിയില്‍ എന്റെ വക ഒന്നു രണ്ട് കാര്‍ട്ടൂണുകളും കവിതകളും വന്നു. അക്കാലത്ത് ബാലപംക്തിയില്‍ സ്ഥിരമായി കാര്‍ട്ടൂണിയിരുന്ന രണ്ടു പേരാണ് ഇ. സുരേഷും സജ്ജീവും. സജ്ജീവ് എന്നു പറഞ്ഞാല്‍ ബ്ലോഗന്നൂരിലെ യഥാര്‍ത്ഥ പുലിയായ സജ്ജീവ് ബാലകൃഷ്ണന്‍ തന്നെ - കേരള ഹ ഹ ഹ. കഴിഞ്ഞ ദിവസമാണ് ആളെ തിരിച്ചറിഞ്ഞത്] കുറേക്കാലത്തേയ്ക്ക് കുറേപ്പേര്‍ ആ കക്കൂസ് ലേഖനത്തിന്റെ പേരിലാണ് എന്നെ ഓര്‍മിച്ചിരുന്നത്. എന്തിന്, വത്സേച്ചി എനിയ്ക്ക് കക്കൂസ് രാമന്‍ എന്ന് ഒരു പേരുവരെ ഇട്ടു.
കക്കൂസിലിരുന്നുള്ള ഏകാഗ്രമായ വായനാസുഖത്തെപ്പറ്റിയും പൂക്കളുടെ മണം നിറഞ്ഞു നില്‍ക്കുന്നപൂജാമുറികളില്‍ നിന്ന് തീട്ടത്തിന്റെ മണം മുറ്റി നില്‍ക്കുന്ന കക്കൂസുകളിലേയ്ക്ക് ചന്ദനത്തിരികള്‍ മാറ്റി സ്ഥാപിയ്ക്കുവിന്‍ എന്നും ഞാന്‍ എഴുതി. ഇന്ത്യന്‍ കക്കൂസുകളില്‍ ഒരാള്‍ തൂറി ഇറങ്ങിപ്പോയാല്‍ അവിടെ തങ്ങി നില്‍ക്കുന്ന അയാളുടെ സിഗ്നേചര്‍ മണം എങ്ങനെ ഒഴിവാക്കാം എന്നും അതില്‍ എഴുതിയിരുന്നു. ക്ലോസറ്റിന്റെ സ്ലോപ്പില്‍ തീട്ടക്കണ്ടിയെ ഇരിയ്ക്കാന്‍ അനുവദിക്കാതെ അപ്പപ്പോള്‍ത്തന്നെ കുറേശ്ശെ വെള്ളമൊഴിച്ച് ഒഴുക്കിവിടുക - അതാണതിന്റെ പ്രതിവിധി.

നിര്‍ഭാഗ്യവശാല്‍ അന്ന് ബാലപംക്തി എഡിറ്റു ചെയ്തിരുന്നയാള്‍, തീട്ടം എന്ന് ഞാന്‍ പലവട്ടം എഴുതിയിരുന്നതെല്ലാം കാഷ്ടം എന്നാക്കിയിരുന്നു. അതിന്റെ സങ്കടം ഇന്നും ബാക്കി നില്‍ക്കുന്നു.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ തല ചെറുകഥാ മത്സരത്തില്‍ യു. പി. സെക്ഷനില്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ സമ്മാനമായി കിട്ടിയ ഓ. വി. വിജയന്റെ മൂന്ന് കിടിലന്‍ നീണ്ടകഥകളുടെ സമാഹാരമായ 'ഒരു നീണ്ടരാത്രിയുടെ ഓര്‍മയ്ക്കായി' എന്ന പുസ്തകത്തിലെ 'എണ്ണ' എന്ന കഥ അതിനിടെ പല വട്ടം വായിച്ചിരുന്നതാണ് 'തീട്ടം' എന്നെഴുതാന്‍ എനിക്ക് കോണ്‍ഫിഡന്‍സ് തന്നത്.

ചാലാച്ചിച്ചെട്ടിയാര്‍ ഡെപ്പിയില്‍ നിന്ന് തീട്ടക്കണ്ടി പോലൊരു പദാര്‍ത്ഥമെടുക്കുന്നതും റൌക്കയഴിച്ച് കൊങ്ങന്‍ മുലകള്‍ പുറത്തു ചാടിച്ച് പാലെടുത്ത് ആ പദാര്‍ത്ഥം മുലപ്പാലില്‍ ചാലിയ്ക്കുന്നതുമെല്ലാം മറക്കുന്നതെങ്ങനെ? [സാഹിത്യം തന്ന ആദ്യത്തെ ഉദ്ധാരണങ്ങള്‍!]. പിന്നീട് വളരെക്കഴിഞ്ഞ് രാഷ്ട്രപതിയ്ക്ക് തൂറാന്മുട്ടിയതു കൂടിയായപ്പോള്‍ [ധര്‍മപുരാണം] തീട്ടവിജ്ഞാനീയം [scatology] കുട്ടിക്കളിയല്ല എന്ന് ബോധ്യമായി.

[പ്ലാച്ചിമടയെപ്പറ്റിയും ആഗോളവത്കരണത്തെപ്പറ്റിയുമെല്ലാമുള്ള ഏറ്റവും നല്ല ഡോക്യുമെന്റ് ഇപ്പോളും അതിനെല്ലാം വര്‍ഷങ്ങള്‍ക്കു മുമ്പേ എഴുതപ്പെട്ട 'എണ്ണ' എന്ന ആ നീണ്ടകഥ തന്നെ. ആ സമാഹാരത്തിലെ അരിമ്പാറ എന്ന കഥയോ - അന്നു മുതല്‍ ഇന്നുവരെയുള്ള പല വായനകളില്‍ അതിനെന്തെന്ത് അര്‍ത്ഥങ്ങള്‍!]

ശോധനയെപ്പറ്റിയുള്ള നായമ്മാരുടെ ഒബ്സെഷനും ഈ കക്കൂസ്പ്രേമത്തോട് ചേര്‍ത്തുവായിക്കുക.

ഇന്‍സ്റ്റലേഷന്‍

vivek vilasini
എഴുപതുകളില്‍ പ്രചാരത്തില്‍ വന്ന ഒരു കലാരൂപമാണ് ഇന്‍സ്റ്റലേഷന്‍. ഇന്ന് ലോകത്തുള്ള പ്രമുഖ ഇന്‍സ്റ്റലേഷന്‍ കലാകാരന്മാരില്‍ മലയാളികളുമുണ്ട് - എന്റെ സുഹൃത്ത് വിവേക് വിലാസിനി അടക്കം.എങ്കിലും ഇന്‍സ്റ്റലേഷന്‍ എന്നു പറഞ്ഞാല്‍ ഇപ്പോളും പല മലയാളികള്‍ക്കും പരിചിതമല്ല. ആര്‍ട്ട് എന്നാല്‍ ചിത്രകലയും ശില്‍പ്പകലയും മാത്രമെന്നാണ് ഭൂരിപക്ഷം മലയാളികളും ഇപ്പോളും ചിന്തിക്കുന്നത്. ഇന്‍സ്റ്റലേഷന് പലപ്പോഴും ശില്‍പ്പകലയുമായി ബന്ധമുണ്ടാകും. എന്നാല്‍ വിഡിയൊ, ശബ്ദം, കമ്പ്യൂട്ടര്‍, ആളുകള്‍, അവരുടെ അഭിനയ പ്രകടനങ്ങള്‍ തുടങ്ങിയ പലതും ഇന്‍സ്റ്റലേഷനില്‍ ഉപയോഗപ്പെടുത്താം.

ഉദാഹരണത്തിന് വിവേകിന്റെ ഒരു ഇന്‍സ്റ്റലേഷനെപ്പറ്റി പറയാം. പരുപരുത്ത പ്രതലമുള്ള ഒരിനം ഹാന്‍ഡ് മെയ്ഡ് പേപ്പര്‍ 20 സെമീ വീതിയും 20 സെ മീ നീളവുമുള്ള കഷ്ണങ്ങളാക്കി മുറിച്ച് ഫ്രെയിമുകളിലാക്കി. അങ്ങനെ മുപ്പത് ഫ്രെയിമുകള്‍. ഒരു മഞ്ഞുകാലത്ത് ദില്ലിയില്‍ വിവേക് താമസിച്ചിരുന്ന വീടിനു പുറത്ത് ഒരു ദിവസം ഈ മുപ്പത് ഫ്രെയിമുകളും കൊണ്ടുവെച്ചു. ഒന്നാം ദിവസം കഴിഞ്ഞപ്പോള്‍ ഒരു ഫ്രെയിം മാത്രം അകത്തേയ്ക്കേടുത്തു. രണ്ടാം ദിവസം വേറൊരു ഫ്രെയിം അകത്തേയ്ക്കെടുത്തു. ഇങ്ങനെ മുപ്പതാം ദിവസം കഴിഞ്ഞപ്പോഴേയ്ക്കും മുപ്പത് ഫ്രെയിമുകളും അകത്തെത്തി. മുപ്പതാം ദിവസത്തെ ഫ്രെയിം കാണണമായിരുന്നു - മുപ്പത് ദിവസം പുറത്തിരുന്നതിനാല്‍ പൊടിയും ചെളിയും പിടിച്ച് അതാകെ കടുംതവിട്ട് നിറമാര്‍ന്നിരുന്നു. ഇരുപത്തൊമ്പതാം ദിവസം അകത്തേയ്ക്കെടുത്തതില്‍ കടുപ്പം കുറച്ച് കുറവായിരുന്നു. അങ്ങനെ ഒന്നാം ദിവസമെടുത്തതിലേയ്ക്കേത്തുമ്പോള്‍ അഴുക്കിന്റെ അംശം താരതമ്യേന തീരെ കുറവായിരുന്നെങ്കിലും ഇല്ലെന്ന് പറയാനുമാവില്ലായിരുന്നു. ഈ മുപ്പത് ഫ്രെയിമുകളും നിരത്തി വെച്ചതായിരുന്നു വിവേകിന്റെ ഇന്‍സ്റ്റലേഷന്‍. ദില്ലി നഗരത്തിലെ പരിസരമലിനീകരണത്തെപ്പറ്റി അതിനേക്കാള്‍ തീവ്രമായ ഒരു കലാസൃഷ്ടി സങ്കല്‍പ്പിക്കുക അസാധ്യം.

ചിലപ്പോള്‍ ഒരു സ്ഥലത്ത് മാ‍ത്രമേ ഒരു ഇന്‍സ്റ്റലേഷന് പ്രസക്തിയുണ്ടാകൂ. പെയ്ന്റിംഗോ ശില്‍പ്പമോപോലെ പലയിടത്തും കൊണ്ടു നടന്ന് പ്രദര്‍ശിപ്പിക്കാനോ കാശുകൊടുത്ത് വാങ്ങി വീട്ടില്‍ക്കൊണ്ടുപോയി വെയ്ക്കാനോ പറ്റാത്തവ.

ലെബനോണ്‍, കക്കൂസ്, ഇന്‍സ്റ്റലേഷന്‍

nada sehnaoui
ലെബനോണ്‍, കക്കൂസ്, ഇന്‍സ്റ്റലേഷന്‍ - ഇവ തമ്മില്‍ എന്ത് ബന്ധം എന്ന് നിങ്ങള്‍ വിചാരിച്ചേക്കാം. നാദ സെഹ്നാഉയി എന്ന 48-കാരിയായ ലെബനീസ് കലാകാരിയുടെ ഇന്‍സ്റ്റലേഷനാണ് "15 വര്‍ഷം കക്കൂസിലൊളിച്ചിരുന്നത് മതിയായില്ലേ"" [Haven't fifteen years of hiding in the toilets been enough?]. ബെയ്റൂട്ട് നഗരഹൃദയത്തിലെ ഒരു വെളിമ്പ്രദേശത്ത് നിരത്തിയിരിക്കുന്ന അറുന്നൂറ് വെളുത്ത ടോയ്ലറ്റ് സീറ്റുകളാണ് ഈ ഇന്‍സ്റ്റലേഷന്‍. 1973 ഏപ്രില്‍ 15-ന് ആരംഭിച്ച ലെബനീസ് ആഭ്യന്തരയുദ്ധത്തിന്റെ ഓര്‍മയ്ക്കാണ് സെഹ്നാഉയിയുടെ ഈ ചോദ്യം. 1991 വരെ നീണ്ടു നിന്ന ലെബനീസ് ആഭ്യന്തരയുദ്ധം അവിടെ ജനിച്ചു വളര്‍ന്ന ആളുകളുടെ ജീവിതത്തെ എന്നെന്നേയ്ക്കുമായി മാറ്റി മറിച്ചു. എപ്പോള്‍ വേണമെങ്കിലും ബോംബ് വീണേക്കാമെന്ന് പേടിച്ച് ഒരു ജനത ജീവിതം തള്ളിനീക്കിയ ദിനരാത്രങ്ങള്‍. ബോംബ് വീഴുമ്പോള്‍ കക്കൂസില്‍ കയറി ഒളിക്കുകയായിരുന്നു അവര്‍ ചെയ്തിരുന്നത്. ചില്ലുജനാലകള്‍ ഇല്ലാത്ത ഒരേയൊരു മുറിയാണല്ലൊ കക്കൂസ്. അതായിരുന്നു ബോംബ് വീഴുമ്പോള്‍ കക്കൂസിനുള്ളിലെ ഒളിച്ചിരുപ്പിനെ സുരക്ഷിതമാക്കിയത്.

ഇന്ന്, ഒന്നര ദശകത്തിന്റെ ഇടവേളയ്ക്കു ശേഷം ലെബനോണ്‍ വീണ്ടും ഒരു ആഭ്യന്തരയുദ്ധത്തിന്റെ പടിവാതില്‍ക്കല്‍ വന്നു നില്‍ക്കുമ്പോള്‍ സെഹ്നാഉയി ചോദിക്കുകയാണ് മതിയായില്ലേ എന്ന്. ലെബനോണെ വിട്ട് സ്പോര്‍ട്സ് പേജിലേയ്ക്ക് ഓടിച്ചെന്ന എന്റെ കുട്ടിക്കാല നിഷ്കളങ്കതയുടെ വള്ളിക്കളസം സെഹ്നാഉയിയുടെ ചോദ്യത്തിനു മുന്നില്‍ ഉരിഞ്ഞുപോകുന്നു. എന്റെ പന്ന കക്കൂസ് ലേഖനത്തിന്റെ ഓര്‍മയെ ടോയ് ലറ്റിലിട്ട് ഫ്ലഷ് ചെയ്യാന്‍ കൈ തരിക്കുന്നു. ദുബായില്‍ ലെബനോണികളെ കാണുമ്പോള്‍ തോന്നിയിരുന്ന ജുഗുപ്സയുടെ സ്ഥാനത്ത്, വാതില്‍ ഉള്ളില്‍ നിന്നടയ്ക്കാ‍ന്‍ കൊളുത്തോ കുറ്റിയോ ഇല്ലാത്ത കക്കൂസിലിരിക്കുമ്പോള്‍ ആരോ കയറി വന്നാലെന്നപോലെ, ലജ്ജ തോന്നുന്നു.

Sunday, June 15, 2008

ഭൂമിയില്‍ ഇപ്പോള്‍ മഴ പെയ്യുകയാവും

മനുഷ്യര്‍ ജീവിക്കുന്ന ഭൂമിയില്‍ ഇപ്പോള്‍ മഴ പെയ്യുന്നുണ്ടാവും. അറേബ്യന്‍ ഗ്രഹത്തില്‍ ജീവിതപര്യവേഷണത്തിന് പോയിരിക്കുന്ന ഏതൊരു ഏഷ്യന്‍ ബഹിരാകാശ സഞ്ചാരിയെയും പോലെ എനിക്കും ഇപ്പോള്‍ ആ മഴ മനസ്സുകൊണ്ട് കൊണ്ട് കാല്‍പ്പനി പിടിച്ച് കിടക്കാന്‍ കൊതിയുണ്ട്.

അരുത്, മഴയെപ്പറ്റി ഒരിക്കലും കാല്‍പ്പനികനാകരുത് എന്ന് തീരുമാനിച്ചിട്ടുള്ളതാണ്. പട്ടിണി കിടന്നിട്ടില്ലെങ്കിലും റേഷനരിച്ചോറുണ്ട് വളര്‍ന്ന സവര്‍ണബാല്യത്തില്‍ത്തന്നെ തലച്ചോററിയാതെ എടുത്തിട്ടുള്ളതാണ് ആ തീരുമാനം. [ആ തീരുമാനത്തിന് അന്നനുഭവിച്ചിട്ടുള്ള വ്യാജവും നിര്‍മിതവുമായ മിഡ് ല്‍ ക്ലാസ് സ്നേഹപ്പട്ടിണിയുമായി ബന്ധമൊന്നുമില്ല]. നിങ്ങളുടെ രാഷ്ട്രീയം നിങ്ങളുടെ തലച്ചോറിന്റെ തീരുമാനവുമല്ല.

അമ്മയും അച്ഛനും സര്‍ക്കാരുദ്യോഗസ്ഥരായിരുന്നു. അതുപോലെ തന്നെയായിരുന്നു അന്നത്തെ ഭൂരിപക്ഷം സ്കൂള്‍കൂട്ടുകാരുടേയും സ്ഥിതി - മിക്കവാറും എല്ലാവരും മിഡ്ല്‍ ക്ലാസ്. എങ്കിലും ആ 'മിക്കവാറു'മിന് പുറത്ത് ഒരു വലിയ ലോകമുണ്ടെന്ന് അന്നേ അറിഞ്ഞിരുന്നു. ഇടവത്തിലും കര്‍ക്കടകത്തിലും തുലാത്തിലുമെല്ലാം മഴ മുറുകുമ്പോള്‍ തുരുത്തുകളില്‍ നിന്ന് വന്നിരുന്ന കുട്ടികള്‍ ദിവസങ്ങളോളം ആബ്സെന്റായിരിക്കും. ചെറിയ പഴമ്പിള്ളിത്തുരുത്തുകാര്‍ക്ക് കടക്കാനുണ്ടായിരുന്ന ചെറിയ കടത്തില്‍പ്പോലും വഞ്ചി ഇറക്കാന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍ വലിയ പഴമ്പിള്ളിത്തുരുത്തുകാരുടെ കാര്യം പറയാനുണ്ടോ?

പാലിയം കടവ് എന്നറിയപ്പെടുന്ന ചെറിയ പഴമ്പിള്ളിത്തുരുത്തുകാരുടെ കടവിലെ പുഴ, കെട്ടിയവന്റെ വീട്ടിലേയ്ക്ക് പെരിയാറിന് കൂട്ടുപോകുന്ന മെലിഞ്ഞ ഏഴാംക്ലാസുകാരി കസിനാണെങ്കില്‍, വലിയ പഴമ്പിള്ളിത്തുരുത്തിനും കരിപ്പായിക്കടവിനുമിടയില്‍ സാക്ഷാല്‍ പെരിയാറാണ്. [വലിയ പഴമ്പിള്ളിത്തുരുത്ത് - വിപി തുരുത്ത് - ചിത്രത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്നു. പെരിയാര്‍ കടലില്‍ ചേരുന്നതിന് വളരെയൊന്നും മുമ്പല്ലാതെയാണ് പെരിയാറിനെ രണ്ടാക്കിക്കൊണ്ടുള്ള വിപി തുരുത്തിന്റെ കിടപ്പ്]


ചമ്രവട്ടത്തേയ്ക്ക് കെട്ടിച്ചിരിക്കുന്ന ചേച്ചി, വയസ്സായ വിധവയേപ്പോലെ ഉണങ്ങുന്ന മേടത്തിലും, എത്രയോ കാലം കൂടി കാമഭ്രാന്തനായ കെട്ടിയവനെ കാണാന്‍ പോകുന്ന കാമഭ്രാന്തിയായ കെട്ടിയോളുടെ അപകടകരമായ പുളപ്പിനെ പുറംശാന്തത കൊണ്ട് മറയ്ക്കുന്നവളാണ് പെരിയാര്‍. എങ്കില്‍ ആറാന ചത്ത് ഒഴുകിപ്പോയാല്‍ മാത്രം ആഘോഷിച്ചിരുന്ന തോറാനപ്പെരുന്നാളിന്, തിരുവാതിര ഞാറ്റുവേലയ്ക്ക്, അവളുടെ കണ്ണില്‍ നോക്കാനോ കമന്റടിയ്ക്കാനോ അവള്‍ക്ക് കുറുകെ കടത്തുവഞ്ചി കുത്താനോ ധൈര്യമുള്ള ആണുങ്ങളുണ്ടോ? [കടത്തുവഞ്ചി 'തുഴയുകയോ? ച്ഛായ്, അത് മറ്റേ നിളയിലോ വല്ല പേട്ട കായലിലോ.

പൈങ്കിളിപ്പാട്ടുകാരാ, പെരിയാറിനെ വിട്ടുപിടി.]

എങ്കിലും തുരുത്തുകാരിലേറെയും ചെത്തുകാരുടെ മക്കളായിരുന്നു. അതുകൊണ്ട് അവരുടെ മഴക്കാല വറുതി ഏതാനും ആബ്സെന്റുകളില്‍ ഒതുങ്ങി. അതായിരുന്നില്ല ദിവസക്കൂലിപ്പണിക്കാരുടെ മക്കളുടെ സ്ഥിതി. കല്‍പ്പണിക്കാരുടെ മക്കള്‍, ആശാരിമാരുടെ മക്കള്‍, വാലമ്മാരുടെ മക്കള്‍ [അരയന്മാര്‍ കടലില്‍ മീന്‍പിടിക്കുന്നവരാണെങ്കില്‍ കായലിലും പുഴയിലും മീന്‍പിടിക്കുന്നവരാണ് വാലന്മാര്‍ എന്നാണ് അന്നും ഇന്നും ധരിച്ചുവെച്ചിരിക്കുന്നത്], ചുമട്ടുകാരുടെ മക്കള്‍, തലച്ചുമടായി സാധനങ്ങള്‍ വിറ്റു നടന്നിരുന്നവരുടെ മക്കള്‍ [ചെറുനാരങ്ങേയ്... എന്ന് ഒരീണത്തില്‍ നീട്ടിവിളിയ്ക്കുന്ന ഹമീദ്, ഡഡ്ഡി നിക്കറ് ഡഡ്ഡി നിക്കറ് എന്ന് നിര്‍ത്താതെ പാടിക്കൊണ്ടുപോകുന്ന പൊക്കം കുറഞ്ഞ ആ തടിയന്‍...], ചെറുകിട പീടികനടത്തിപ്പുകാരുടെ മക്കള്‍, കണ്ണി കിളയ്ക്കല്‍ വേലി കെട്ടല്‍ കൊളം വെട്ടല്‍ പുല്ലു പറിയ്ക്കല്‍ തുടങ്ങിയ പൊറമ്പണികള്‍ ചെയ്യുന്നവരുടെ മക്കള്‍... മഴക്കാലം അവരുടെയെല്ലാം വയറ്റത്തടിയ്ക്കുന്നത് ഓരോ തവണയും കണ്ടു. പിന്നീട് വരുന്ന ഒരു സീസണിനും കരകയറ്റാനാകാത്ത ആഴങ്ങളിലേയ്ക്ക് ഓരോ പേമാരിയും അവരെ കൊണ്ടുപോയി. ['പില്‍ക്കാലം' അവരില്‍ പലരെയും രക്ഷപ്പെടുത്തി. എങ്കിലും ഇറ്റുകഞ്ഞിത്തെളി കിട്ടാതെ വയറ്റിലെച്ചോരഞരമ്പ് പുകഞ്ഞ് അവര്‍ താണ്ടിയ കഷ്ടകാണ്ഠത്തിന്‍ കടുംകറ, ഓറഞ്ചുനീരില്‍ ഹിമക്കട്ട ചാലിച്ച് പകരുന്ന ശീതതീക്ഷ്ണമാം പെഗ്ഗുകള്‍ക്ക് മായ്ക്കാന്‍ കഴിയുമോ? പണക്കാരായാലും 'മുജ്ജന്മജീവിതം' ഏല്‍പ്പിച്ച കോമ്പ്ലക്സുകള്‍ മറ്റുള്ളവര്‍ക്ക് അളന്നും അളക്കാതെയും കൊടുത്ത് അവരില്‍ ചിലരെങ്കിലും ഇരകളായി തുടരുന്നു].

പിന്നീട് എറണാകുളം നഗരവാസിയായപ്പോഴും മഴയോട് കാല്‍പ്പനികത തോന്നിയില്ല. ദിവസക്കൂലിയ്ക്കായി കടലില്‍ പോകുന്നവരോട് ജോഗ്രഫിക്കലായി കൂടുതല്‍ അടുത്തതുകൊണ്ടാവാം, മാര്‍ക്കറ്റിലെ ചുമട്ടുകാരെയും ചെറുകിട കച്ചവടക്കാരെയും ഓട്ടോറിക്ഷ ഓടിയ്ക്കുന്ന അടുത്ത വീട്ടിലെ ചിന്നമ്മച്ചേച്ചിയേയും കണ്ടതുകൊണ്ടാവാം, നനഞ്ഞൊലിയ്ക്കുന്ന ചെറിയ ചേരിക്കുടിലുകള്‍ എറണാകുളത്തും കണ്ടതുകൊണ്ടാകാം [അലക്കിയിട്ട തുണികള്‍ ഉണങ്ങാത്തതുകൊണ്ടല്ല]... മഴക്കാലത്തു മാത്രം മനസ്സ് കമ്മ്യൂണിസ്റ്റായത്. [കറന്റുപോകുമ്പോള്‍ മാത്രം വിയര്‍ക്കുന്നവരെപ്പറ്റി എന്തുപറയാനാണ്? അതുപോലെ മഴക്കാലത്തു മാത്രം, അതും മനസ്സുകൊണ്ട് മാത്രം കമ്മ്യൂണിസ്റ്റാകുന്നവരെപ്പറ്റി എന്തു പറഞ്ഞിട്ടെന്തിനാണ്?]

അതുകൊണ്ട് മഴക്കവിതകള്‍ വായിക്കാതെ തള്ളി. എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്ന മഴഫീച്ചറുകള്‍ എന്നും ഓക്കാനമുണ്ടാക്കി. മഴയെ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫര്‍മാരുടെ മിടുക്കിനോട് ഒരു പിണ്ണാക്കും തോന്നിയില്ല. മഴപ്പുസ്തകം കണ്ടപ്പോള്‍ ചുണ്ടു കോട്ടി.

ഏങ്കിലും ഭൂമിയില്‍ ഇപ്പോള്‍ മഴക്കാലമായിരിക്കുമെന്നോര്‍ക്കുമ്പോള്‍ മഴയെ ഓര്‍ത്ത് ഇതാദ്യമായി കാല്‍പ്പനികനാകാന്‍ തോന്നുന്നു. അതോ ഉള്ളില്‍ ചാകാതെ കിടന്നിരുന്ന കപട പെറ്റിബൂര്‍ഷ്വാ തലയുയര്‍ത്തുന്നതോ?

ദുബായിലെ [ഓര്‍ക്കുന്നു - ദില്ലിയിലേയും] ജൂണ്‍ ജൂലായ്കള്‍ ചുട്ട് പൊരിയുമ്പോളാണ് കേരളം നനയുന്നത് എന്നതായിരിക്കണം ഇപ്പോളത്തെ ഈ ഇടയിളക്കത്തിന്റെ ഒരു കാരണം.

മറ്റൊന്ന് നൊമാദിന്റെ ‘ഒരുമിച്ച് നനയുമ്പോഴും തനിയെ’ എന്ന ഉള്ള് തൊടുന്ന കവിതയാണ്. അത് വായിക്കാന്‍ നൊമാദിന്റെ ബ്ലോഗില്‍ ചെല്ലുമ്പോള്‍ അവിടെ ഇടിവെട്ടിപ്പെയ്യുന്ന ഇടവപ്പാതിയേയും കേള്‍ക്കാം. ടെക്നോളജിയുടെ കാലത്തെ കാവ്യസ്വാദനത്തിന്റെ സാധ്യതകള്‍ ആര്‍ക്ക് പ്രവചിക്കാന്‍ കഴിയുമായിരുന്നു? ഒരു ഗിമ്മിക്കായി തോന്നാത്ത വിധവും അത് മാത്രമായി ഡോണ്‍ലോഡ് ചെയ്ത്, വോള്യം കൂട്ടിയിട്ട്, പുതപ്പില്‍ ചുരുണ്ടുകിടക്കാന്‍ തോന്നുംവിധവും ആ മഴ അത്രമേല്‍ സ്വാഭാവികം. [നൊമാദിന്റെ കവിതകള്‍ക്കൊന്നിനും ഇത്തരം താങ്ങുകളുടെ ആവശ്യമില്ലെന്നത് വേറെ കാര്യം].

തീര്‍ന്നില്ല. നൊമാദിന്റെ കവിത, സമാനഭാവങ്ങള്‍ എവിടെയൊക്കെയോ പങ്കുവെയ്ക്കുന്ന ഗണ്‍സ് ആന്‍ഡ് റോസസിന്റെ പ്രസിദ്ധമായ നവംബര്‍ റെയിന്‍ എന്ന കിടിലന്‍ ഗാനത്തെയും ഓര്‍മിപ്പിച്ചു. തൊണ്ണൂറുകളുടെ തുടക്കത്തില്‍, എംടീവി ഇന്ത്യയില്‍ വന്ന കാലത്ത് കണ്ട അതിന്റെ ഗംഭീര വിഡിയോയും മറക്കുവതെങ്ങനെ? ഇതാ ലിങ്ക് - ഒരു കൊല്ലം മുമ്പ് മാത്രം അപ്.ലോഡ് ചെയ്തിരിക്കുന്ന ഈ വിഡിയോ ലിങ്ക് 1.6 കോടി തവണ ആളുകള്‍ കണ്ടുകഴിഞ്ഞു! ലിറിക്സ് ഇവിടെ.

എന്തായാലും മഴയുടെ അകാല്‍പ്പനികതയിലേയ്ക്ക് തിരിച്ച് എറിയപ്പെടാതെ വയ്യ. വൃഷണത്തിന് കുത്തിപ്പിടിയ്ക്കുന്ന തമിഴ് ദളിത് കവിതയുമായി അത് ചെയ്യുന്നത് ആതവന്‍ ദീക്ഷണ്യ. [തമിഴ് ദളിത് കവിതകളുടെ ഈ പരിഭാഷാഭാഗം എടുത്തുചേര്‍ക്കുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന്. പരിഭാഷകര്‍ എന്‍. ഡി. രാജ് കുമാറും എന്റെ പഴയ ചങ്ങാതിമാരിലൊരാള്‍ കൂടിയായ കെ. എന്‍. ഷാജിയും]


“താമസിക്കാന്‍ വീടും തിന്നാന്‍ ചോറുമുണ്ടെങ്കില്‍
സൌകര്യമായിരുന്ന് എഴുതാം ഇല്ലേടാ # * @ ?
ഒന്നോര്‍ത്തോ -
മഴയെപ്പോഴും ജനാലയ്ക്കു പുറത്താണ് നിനക്ക്
ഞങ്ങള്‍ക്കത്
സ്വന്തം വയറ്റിപ്പിഴപ്പിനു മീതെയും!”
Related Posts with Thumbnails