Wednesday, January 27, 2010

കൊതുകിനെ പരിഹസിക്കണ്ട

ചോരയുള്ളൊരകിടിന്‍ ചുവട്ടിലും
പാലു തന്നെ മനുജന്നു കൌതുകം

Saturday, January 16, 2010

ചിന്താവിഷ്ടയായ മണ്ഡോദരി

മലയാളം വാരികയില്‍ വന്ന പുതിയ കവിത. ഡബ്ള്‍ ക്ലിക്കിയാല്‍ വലുതാകും.

Saturday, January 2, 2010

ഇടതുവശം തളര്‍ന്നയാള്‍ ഫുട്ബോള്‍ കളിക്കുന്നതെങ്ങനെ?

ഫുട്ബോള്‍ ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്.

ശരീരത്തിലും മനസ്സിലും സോ കാള്‍ഡ് ആണത്തത്തിന്റെ കുറവ് കൂടുതലായതുകൊണ്ട് എനിക്കൊരിക്കലും ഫുട്ബോളിനോട് കമ്പം തോന്നിയിട്ടില്ല. [ഉള്ള ഇത്തിരി ആണത്തമാകട്ടെ ചീത്ത Cholesterolന്റെ കാര്യം പറഞ്ഞ പോലാ - "സ്ത്രീകളുമായി ബന്ധം സാധ്യമല്ല, ബന്ധപ്പെടലേ സാധ്യമുള്ളൂ" എന്നൊക്കെ എഴുതിപ്പോവുന്ന തരം ചീപ്പ് ആണത്തം. മുഖമടച്ച് ഒന്ന് കിട്ടിയാല്‍ പുഴുക്കുത്തി അടച്ച രണ്ട് അണപ്പല്ലുകോളോടൊപ്പം കൊഴിഞ്ഞുപോകാവുന്നതേയുള്ളു അതും].

ഇനി ഒരു ക്രിക്കറ്റ്ഭ്രാന്തനാണ് എന്ന സത്യം തുറന്ന് പറഞ്ഞാലോ, ആളുകള്‍ തെറ്റിദ്ധരിക്കയും ചെയ്യും. 1980—കളുടെ അവസാനത്തില്‍ കളിഭ്രാന്തു പിടിപെട്ട പുത്തങ്കൂറ്റ് ക്രിക്കറ്റ് പ്രേമികളുടെ കൂടെക്കൂട്ടിയാല്‍ 'ആണും പെണ്ണും കെട്ടവനേ' എന്ന് വിളിക്കപ്പെടുന്നതിനേക്കാള്‍ അപമാനം തോന്നും. അയ്യോ, പുത്തങ്കൂറ്റ് ക്രിക്കറ്റ്പ്രേമികള്‍ ആണും പെണ്ണും കെട്ടവരാണ് എന്നല്ല കെട്ടൊ ഇതിനര്‍ത്ഥം. അവര് നല്ല ക്രിക്കറ്റ് പ്രേമികള്‍ തന്നെ. പക്ഷേ എഴുപതുകളില്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ദിനപത്രങ്ങളുടേയും ട്രാന്‍സിസ്റ്റര്‍ റേഡിയോയുടേയും കാലത്ത്, തെങ്ങിന്റെ കവളമ്മടല്‍ വെട്ടിയുണ്ടാക്കിയ ബാറ്റുകൊണ്ട്, ടെന്നീസ് ബോളുകൊണ്ടല്ല, അഞ്ചര ഔണ്‍സ് തൂക്കമുള്ള കോര്‍ക്കിന്റെയും ലെതറിന്റെയും സാക്ഷാല്‍ ക്രിക്കറ്റ് ബോളുകള്‍ കൊണ്ട് കളിച്ചു തുടങ്ങിയതായതുകൊണ്ട്, ക്രിക്കറ്റ് ഐക്യുവും ഈക്യുവും ലേശം കൂടുതാലായിപ്പോയതിന്റെ ഈഗോപാലകൃഷ്ണമേനോന്‍. ഷെമിച്ചു ബേഗലു.

മാറ്റപ്പാടം എന്നറിയപ്പെട്ടിരുന്ന ഞങ്ങളുടെ സ്ക്കൂള്‍ ഗ്രൌണ്ടില്‍ ഞങ്ങളുടെ സ്ക്കൂള്‍ വേന‍ക്കാലത്ത് മിനര്‍വ ക്ലബ്ബുകാരുടെ ഫുട്ബോള്‍ ടൂര്‍ണമെന്റ് പതിവുണ്ടായിരുന്നു. ചേന്ദമംഗലം മിനര്‍വ, ചേന്ദമംഗലത്തു തന്നെയുള്ള കിഴക്കുമ്പുറത്തുകാരുടെ ബ്ലൂ സ്റ്റാര്‍ [മിനര്‍വയില്‍ ഏതാണ്ട് മുഴുവനും നായമ്മാരായിരുന്നുവെന്നും ചേന്ദമംഗലത്തിന്റെ വിമതജഴ്സിയണിഞ്ഞ ബ്ലൂ സ്റ്റാറില്‍ നിറയെ അവര്‍ണരായിരുന്നെന്നും സ്ഥലകാലങ്ങളുടെ അകല്‍ച്ച സാധ്യമാക്കുന്ന സുരക്ഷിതത്വത്തിലും യാഥാര്‍ത്ഥ്യബോധത്തിലുമിരുന്ന് ഇന്ന് പറയാന്‍ പറ്റും], പറവൂര്‍ പാന്തേഴ്സ് [എല്ലാ കഥയിലും ഉണ്ടാകുമല്ലൊ ഒരു കര്‍ണന്‍. ചേന്ദമംഗലം എല്‍.പി. സ്കൂളിനോട് ചേര്‍ന്ന വീട്ടുകാരനാണെങ്കിലും അടുത്ത ടൌണായ പറവൂരെ ഏതോ ഡെയറിയിലായിരുന്നു ജോലി എന്നതുകൊണ്ട് പാന്തേഴ്സിനു വേണ്ടിയായിരുന്നു ശിവങ്കുട്ടി കളിച്ചത്], ആലുവ ലക്കി സ്റ്റാര്‍, ആലുവ ജി.ടി.എന്‍ ടെക്സ്റ്റയിത്സ്, കറുകുറ്റി പ്രീമിയര്‍ കേബിള്‍സ്, ശ്രീമൂലനഗരത്തെയും ഓച്ചന്തുരുത്തിലെയുമെല്ലാം ഏതോ ക്ലബ്ബുകള്‍... അഞ്ചാം ക്ലാസിലെത്തും മുമ്പേ ഫിക്സ്ചര്‍ എന്ന വാക്കു പഠിച്ചതിന് എന്റെ പേരില്‍ കുറ്റമില്ല വണ്‍ ടൂ ത്രീ. പ്രീമിയര്‍ കേബിള്‍സായിരുന്നു സ്ഥിരം വിന്നര്‍. ലക്കിസ്റ്റാറായിരുന്നു പലപ്പോഴും റണ്ണറപ്പ്.

പട്യാല എന്നും വിളിപ്പേരുണ്ടായിരുന്ന കേബിള്‍സിന്റെ പട്ടി മത്തായിയായിരുന്നു എല്ലാവരാലും വെറുക്കപ്പെട്ട നമ്പര്‍ വണ്‍ ഹീറോ [നമ്പര്‍ ടൂവിനെ ദൂരദര്‍ശിനി വെച്ച് നോക്കണം. ആരായിരുന്നൊ ആവോ!]. മാറ്റപ്പാടത്തിന്റെ ഒരറ്റത്തു നിന്ന് അയാള്‍ അടിയ്ക്കുന്ന അടികള്‍ ചിലപ്പോള്‍ ഇപ്പുറത്ത് ഔട്ടും കടന്ന് പോയി! അയാളുടെ ചില ഗോളുകള്‍ വല തകര്‍ക്കുമെന്ന് തോന്നി. അയാള്‍ ബോളും കൊണ്ട് കേറി വരുമ്പോള്‍ ഇപ്പുറത്ത് ഗോളി നിന്നിരുന്ന ഏത് ഹിഗ്വിറ്റയ്ക്കും മൂത്രം ഉറഞ്ഞുപൊയ്ക്കാണുമെന്നുറപ്പ്. ഒരിയ്ക്കല്‍ അയാളടിച്ച ബോള്‍ ചെന്നു കൊണ്ട് മിനര്‍വയുടെ ഒരേയൊരു സ്റ്റാര്‍ പ്ലെയറായിരുന്ന ഫോര്‍വേഡ് ബാബുട്ടന്റെ കയ്യൊടിഞ്ഞു. ആതിഥേയരായ മിനര്‍വ ക്വാര്‍ട്ടര്‍ കടന്ന ചരിത്രമില്ലാത്തതുകൊണ്ട് ബാബുട്ടനില്ലാതെ സെമി കളിയ്ക്കേണ്ടി വന്നു തുടങ്ങിയ ഗുലുമാലുകളൊന്നും ഉണ്ടായില്ല. എങ്കിലും അക്കൊല്ലത്തെ മിനര്‍വയുടെ തുടര്‍ന്നുള്ള കളികളില്‍ കളിയ്ക്കാന്‍ വയ്യാതെ കയ്യില്‍ പ്ലാസ്റ്ററിട്ട് റഫറി നിന്ന ബാബുട്ടന്‍ ഞങ്ങളുടെ നാട്ടുനോവ് കൂട്ടി.

ആലുവ ലക്കി സ്റ്റാറിന്റെ ഗോളിയും ക്യാപ്റ്റനുമായിരുന്ന മത്തങ്ങാ വര്‍ഗീസായിരുന്നു നാട്ടുകാരായിരുന്ന ബാബുട്ടനോളവും ടീനേജ് സ്റ്റാര്‍ പീതാംബരനോളവും തന്നെ മിക്കവാറും എല്ലാവരും സ്നേഹിച്ചിരുന്ന ഹീറോ. ആലുവാ മാര്‍ക്കറ്റില്‍ പോര്‍ട്ടറാണ് അയാളെന്നും ലോറിയില്‍ നിന്ന് എറിഞ്ഞ് അണ്‍ലോഡ് ചെയ്യുന്ന മത്തങ്ങ വീഴാതെ പിടിച്ചു പിടിച്ചാണ് അയാള്‍ ഗോളിയും 'മത്തങ്ങാ' വര്‍ഗീസുമായതെന്നായിരുന്നു ഒരു കഥ. ഒരു ഫൈനലിന് അയാള്‍ എല്ലാരെയും ഞെട്ടിച്ചു. പട്ടി മത്തായിയുടെ ഗോളാകുമായിരുന്ന പൊന്നീച്ച പറന്ന അഞ്ചാറ് അടികളാണ് അയാള്‍ തടുത്തു തെറിപ്പിച്ചത്. ഓരോ തവണയും അന്ന് ഉയര്‍ന്ന ആരവങ്ങള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു. ഒടുക്കം റഫറി അംബ്രോസ് ലോംഗ് വിസിലടിയ്ക്കുമ്പോള്‍ ലക്കി സ്റ്റാറും കേബിള്‍സും രണ്ടേ രണ്ട് സമാസമം. [കരുത്തനും കറുത്ത സുന്ദരനുമായിരുന്ന അംബ്രോസ് അകാലത്തില്‍ പിടിപെട്ട മാരകമായ ഒരു വാതരോഗം കാരണം റഫറിയായതാണ്. പിന്നീട് നക്സല്‍, സാക്ഷരതാ, വായനശാല പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്ന അംബ്രോസ് അകാലത്തില്‍ത്തന്നെ മണ്ണോടു ചേര്‍ന്നു].


പെനാല്‍റ്റി കിക്ക് കാത്തു നില്‍ക്കുന്ന ഗോളിയുടെ ഏകാന്തത - The Goalie's Anxiety at the Penalty Kick - എന്ന് ചെറുകഥയിലെ പെലെയായ എന്‍. എസ്. മാധവന്‍ എഴുതിയത് മുന്‍കാല പ്രാബല്യത്തോടെ മൂന്നാല് ഗ്രാമങ്ങള്‍ ഒരുമിച്ച്, ഒരേ ശ്വാസത്തില്‍ [ഒരു തവണപോലും ശ്വാസം വിടാതെ] തിരുത്തിയ ഒരു 'ബെനാള്‍ട്ടി'യായിരുന്നു പിന്നീട്. ചതിയനായ ദൈവം മാത്രം എന്നത്തേയും പോലെ അന്നും ബലവാന്മാരോടും ധനികരോടും ഒപ്പം നിന്നു. [മിനര്‍വ ടൂര്‍ണമെന്റില്‍ കളിച്ചിരുന്ന രണ്ടേ രണ്ട് കോര്‍പ്പറേറ്റ് ടീംസായിരുന്നു കേബിള്‍സും ജീടീഎന്നും].

ജീടീഎന്നിലെ ജോലിക്കാരനും ടീം മെമ്പറുമായിരുന്നു ചേന്ദമംഗലത്തുകാരന്‍ തന്നെയായിരുന്ന ഉണ്ണിച്ചേട്ടന്‍ എന്നും ജീടീയെന്‍ എന്നും അറിയപ്പെട്ടിരുന്ന മാവേലിലെ കൃഷ്ണകുമാര്‍ [ബാബുട്ടന്റെ കസിന്‍]. ഷട്ടില്‍ കോക്ക് കോര്‍ട്ടില്‍ തീപാറുന്ന എയ്സുകള്‍ ഉതിര്‍ത്തും ലൈബ്രറിയുടെ മുമ്പിലെ പിച്ചില്‍ തല കൊയ്യാന്‍ പോന്ന തകര്‍പ്പന്‍ ബൌണ്‍സറുകളെറിഞ്ഞും ഒരേപോലെ തിളങ്ങിയ ഉണ്ണിച്ചേട്ടനെ പിന്നെ എറണാകുളത്തുവെച്ച് ചിത്രകാരന്‍ ടി. കലാധര‍ന്റെ അളിയനായി കണ്ടു.

അതിന്റെയെല്ലാം ഉയരത്തില്‍ സമാന്തരമായിട്ടായിരുന്നു നജിമുദ്ദീനും സേവ്യര്‍ പയസ്സും സേതുമാധവനും വിക്ടര്‍ മഞ്ഞിലയുമെല്ലാമെഴുതിയ സന്തോഷ് ട്രോഫിയുടെയും ചാക്കോളാ ഗോള്‍ഡ് ട്രോഫിയുടെയും നാഗ്ജി കപ്പിന്റേയും പ്രീമിയര്‍ ടയേഴ്സിന്റേയും ടൈറ്റാനിയത്തിന്റേയുമെല്ലാം വീരഗാഥകള്‍; ആ ഗാഥകളെ ടെലിവിഷനും എത്രയോ മുമ്പ്, വാക്കുകളിലൂടെ എങ്ങനെ ലൈവായി ടെലികാസ്റ്റ് ചെയ്യാമെന്ന് തെളിയിച്ച ആകാശവാണിയുടെ റണ്ണിംഗ് കമന്ററികള്‍.

പിന്നീട് ഒരിടവേളയ്ക്കു ശേഷം വന്ന സത്യന്‍, ഐ. എം. വിജയന്‍, പാപ്പച്ചന്‍, ജോപോള്‍ അഞ്ചേരി, ഷറഫലി തുടങ്ങിയവരുടെ തലമുറയും ഫുട്ബോളിന് ഇന്ത്യയില്‍ മറ്റെവിടെയുമില്ലെങ്കിലും കേരളത്തില്‍ എന്നും ബാല്യമായിരിക്കുമെന്ന് കൊതിപ്പിച്ചു. എഫ്. സി. കൊച്ചിനിലൂടെ പ്രൊഫഷനല്‍ ഫുട്ബോളിനും കേരളത്തില്‍ ഭാവിയുണ്ടെന്ന് തോന്നിപ്പിച്ചു. ഒരു കളിയില്‍ എഫ്. സി. കൊച്ചിന്‍, ശ്വാസം പിടിച്ച് ഓര്‍മിച്ചോളൂ, മൊഹന്‍ ബഗാനെ തോല്‍പ്പിച്ചു. എന്നാല്‍ ഒരു ശ്രീശാന്തിന് ശേഷം, ഒരേയൊരു ശ്രീശാന്തിനു ശേഷം, 2008 മെയ് മാസത്തിലെത്തിയപ്പോള്‍ കേരളത്തിന്റെ ഫുട്ബോള്‍ കളിക്കാര്‍ക്ക് കഴിയ്ക്കാന്‍ കിട്ടിയത് ബ്രെഡും ജാമും. 15 വര്‍ഷത്തിനിടെ ആദ്യമായി സന്തോഷ് ട്രോഫിയുടെ സെമി ഫൈനല്‍ കാണാതെ കേരളം പുറത്തായതും 2008-ല്‍.

പ്രതിരോധം പാളിയെന്നും ഗോളി പിഴവുകള്‍ വരുത്തിയെന്നുമെല്ലാം പറഞ്ഞ് [പഴയ സ്റ്റാര്‍ ഗോളി കൂടിയായ] കോച്ച്‌ വിക്ടര്‍ മഞ്ഞില കയ്യൊഴിഞ്ഞു. കുറ്റം മുഴുവന്‍ കളിക്കാര്‍ക്ക്‌! അതേസമയം കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള കേരളാടീമിന്റെ യാത്രയുടെ സുഖവിവരങ്ങളറിഞ്ഞാലോ? ആന്ധ്രയിലെ പൊള്ളുന്ന ചൂട്‌ സഹിച്ച്‌ കേരള എക്സ്പ്രസ്സിലെ സ്ലീപ്പര്‍ ക്ലാസ്‌ കമ്പാര്‍ട്ട്‌മെന്റിലാണ്‌ ടീം യാത്ര ചെയ്തത്‌. രണ്ടര മണിക്കൂര്‍ വൈകി ഡല്‍ഹിയില്‍ എത്തിയ ട്രെയിനില്‍ വൈകീട്ടത്തെ ഭക്ഷണം പോലും ടീമിന്‌ കിട്ടിയിരുന്നില്ല. സന്തോഷ്‌ ട്രോഫി നേടാന്‍ പറഞ്ഞയച്ച ടീമിനെ ട്രാവന്‍കൂര്‍ ഹൌസിലെ ഡോര്‍മിറ്ററിയില്‍ താമസിപ്പിക്കാനായിരുന്നു ആദ്യ പരിപാടി. പിന്നീട്‌ താമസം കേരളാ ഹൌസിലേയ്ക്ക്‌ മാറ്റി. കേരളാ ഹൌസിലെത്തിയ ടീമിന്‌ ഉഗ്രന്‍ ഭക്ഷണമായിരുന്നു ഏര്‍പ്പാടാക്കിയിരുന്നത്‌ - ബ്രഡും ജാമും പഴവും!

2006-ല്‍ ഹരിയാനയില്‍ വച്ച്‌ നടന്ന സന്തോഷ്‌ ട്രോഫി മത്സരങ്ങളില്‍ പങ്കെടുത്ത കേരളാ ടീമും ഇതേപോലെ രണ്ടാം ക്ലാസ്‌ സ്ലീപ്പറിലാണത്രെ യാത്ര ചെയ്തത്‌. നിയമസഭയില്‍ അന്നതിനെപ്പറ്റി ചര്‍ച്ച വന്നപ്പോള്‍, കേരളാ ടീമിന്‌ എന്തുകൊണ്ടാണ്‌ രണ്ടാം ക്ലാസ്‌ സ്ലീപ്പറില്‍ യാത്ര ചെയ്യേണ്ടി വന്നതെന്ന കാര്യം വ്യക്തിപരമായി അന്വേഷിയ്ക്കുമെന്നാണ്‌ അന്നത്തെ സ്പോര്‍ട്സ്‌ മന്ത്രി പറഞ്ഞത്‌. അദ്ദേഹം അന്വേഷിച്ചിട്ട്‌ എന്ത്‌ കണ്ടുപിടിച്ചു എന്നറിഞ്ഞില്ല.

കേരളാ ഫുട്ബോള്‍ ഒരൊറ്റ ചെകിട്ടത്തടി കിട്ടി വീണുപോയതല്ലെന്ന് ചുരുക്കം. സത്യത്തില്‍ ഫുട്ബോളിനേക്കാള്‍ വേഗത്തില്‍ ഇക്കാലത്തിനിടെ കേരളത്തില്‍ നിലം പറ്റിയ ഉശിരന്‍ ഗെയിമാണ് വോളിബോള്‍. ജിമ്മി ജോര്‍ജ് സഹോരന്മാര്‍, ജോളി ക്ലബ്ബ് മൂലമറ്റം, ഇലക്ട്രിസിറ്റി ബോര്‍ഡ്, കൊച്ചിന്‍ പോര്‍ട്ട്, കൊച്ചിന്‍ ഷിപ്പ്യാഡ്... ക്ലബ്ബുകളുടെയും കോര്‍പ്പറേറ്റ്സിന്റെയും പ്രോത്സാഹനം ഫുട്ബോളിനേപ്പോലെ വോളിബോളും വേണ്ടപോലെ അനുഭവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ടീമംഗങ്ങള്‍ മുഴുവന്‍ ഒരേസമയം കായികക്ഷമത സജ്ജമാക്കി ഇളകിയാര്‍ത്ത് കളിയ്ക്കുന്നതുകൊണ്ടായിരിക്കുമോ ചേന്ദമംഗലത്തെ മാറ്റപ്പാടത്ത് ഫുട്ബോള്‍ കാണാന്‍ പോയവര്‍ തന്നെ വടക്കുമ്പുറത്തെ ആശാന്‍ മൈതാനിയില്‍ വര്‍ഷാവര്‍ഷം അരങ്ങേറിയിരുന്ന ഫ്ലഡ് ലിറ്റ് വോളിബോളും കാണാന്‍ പോയത്?

[വനിതാടീമുകളുടെ കളികള്‍ക്ക് താല്‍ക്കാലിക ഗാലറി തകരാന്‍ പോന്നവിധം തിരക്കേറിയിരുന്നുവെന്നത് നേര്. മിനിസ്കര്‍ട്ടുകള്‍ ഉലയുമ്പോള്‍ ലൈംഗികദാരിദ്രരേഖയ്ക്ക് താഴെ ജീവിക്കാന്‍ വിധിക്കപ്പെട്ട സമ്പന്നരും ഇടത്തരക്കാരും ദരിദ്രരും ഒരുപോലെ ആര്‍ത്തുവിളിച്ചു. എങ്കിലും ഒരു പുരുഷവിഭാഗം ഫൈനലില്‍ കരുമാലൂര്‍ സിക്സസും ഷിപ്പ്യാഡും ഏറ്റുമുട്ടിയപ്പോളായിരുന്നു റെക്കോഡ് തിരക്ക്. മാറ്റപ്പാടത്തിന് ചുറ്റും നിന്നും ലൈബ്രറിയുടേയും സ്ക്കൂളിന്റേയും മതിലുകളിലിരുന്നും മിനര്‍വ ഫുട്ബോള്‍ സൌജന്യമായി കാണാന്‍ കിട്ടിയിരുന്നെങ്കില്‍ വടക്കുമ്പുറത്തെ വോളിബോള്‍ ടൂര്‍ണമെന്റ് കാണാന്‍ കാശുകൊടുത്ത് ടിക്കറ്റെടുക്കണമായിരുന്നു. സീസണ്‍ ടിക്കറ്റെടുത്ത് ലാഭിക്കാന്‍ തുനിഞ്ഞവര്‍ സംഘാടകരുടെ അനിശ്ചിതത്വം കുറച്ചു. നല്ല കളി മാത്രം നോക്കി ബോക്സോഫീസില്‍ നിന്ന് അന്നന്ന് ടിക്കറ്റെടുക്കുന്നവരെ സെമി മുതലുള്ള പ്രീമിയം നിരക്കുകള്‍ പിന്തിരിപ്പിച്ചില്ല. ചേട്ടന്മാരെടുക്കുന്ന സീസണ്‍ ടിക്കറ്റുകളുമായി മോശം കളിയുള്ള ദിവസം കളി കാണാന്‍ വന്നിരുന്നത് അനിയന്മാരാണെന്ന വിശേഷം കൂടി പറയാതെങ്ങനെ? ഏറെക്കുറെ ഒരേ കാണികള്‍. അതിനപ്പുറം മാറ്റപ്പാടത്തെ ഫുട്ബോളിനും ആശാന്‍ മൈതാനിയിലെ വോളിബോളിനും പൊതുവായി ഒരു വാസ്തവം കൂടിയുണ്ടായിരുന്നു - ഫൈനല്‍ കഴിഞ്ഞ് രണ്ടിന്റേയും സമ്മാനദാനം നിര്‍വഹിച്ചിരുന്നത് അതതുകാലത്തെ അണ്ടിപ്പിള്ളിക്കാവ് എസ്സൈമാര്‍. [ഒരു കൊല്ലത്തെ മിനര്‍വയുടെ സെക്രട്ടറി പള്ളത്തെ പ്രകാശന്‍ അക്കൊല്ലം ട്രോഫി കൊടുക്കാന്‍ വന്ന എസ്സൈയ്ക്ക് സോഡ കൊടുക്കുമ്പോള്‍ ചിരിക്കുന്ന കണ്ടു. അപ്പൊ പ്രകാശന് ആരെയും പേടിയ്ക്കേണ്ട അല്ലെ?]

അങ്ങനെയൊക്കെ തലമുറകള്‍ ആര്‍ത്തുല്ലസിച്ച ഫുട്ബോളിനേയും വോളിബോളിനേയുമെല്ലാം ക്രിക്കറ്റ് എന്ന ഒറ്റ ഉരുള്‍പൊട്ടല്‍ കടപുഴക്കി കളഞ്ഞെന്ന് വിശ്വസിക്കാന്‍ പ്രയാസം. ക്രിക്കറ്റ് മൂലം ദേശീയതലത്തില്‍ ഹോക്കിയ്ക്ക് സംഭവിച്ച അപചയം കേരളത്തിന്റെ കാര്യത്തില്‍ ഫുട്ബോളിനും വോളിബോളിനും അനുഭവിക്കേണ്ടി വന്നു എന്ന് ലളിതവല്‍ക്കരിച്ച ഷോട്ട് യാഥാര്‍ത്ഥ്യത്തിന്റെ ഗോള്‍ പോസ്റ്റില്‍ നിന്ന് എത്ര അകലെയായാണ് തെറിച്ചുവീഴുന്നത്.

[കേരളത്തിലെ ക്രിക്കറ്റിന്റെ തല തലശ്ശേരിയും ഹൃദയം തൃപ്പൂണിത്തുറയുമാണെന്നാണ് വെപ്പ്. എന്നാല്‍ കേരളത്തിലെ ആദ്യത്തെയും എക്കാലത്തെയും ഏറ്റവും വലിയ രണ്ടു ക്രിക്കറ്റ് താരങ്ങള്‍ ഞങ്ങടെ ചുറ്റുവട്ടത്തുനിന്നാണ് - ചേന്ദമംഗലത്തു നിന്നു തന്നെയുള്ള രവി അച്ചനും വള്ളുവള്ളിക്കാരന്‍ ബാലന്‍ പണ്ഡിറ്റും.

ബാലന്‍ പണ്ഡിറ്റിനെ മാധ്യമങ്ങള്‍ക്ക് ഈയിടെ വീണ്ടും ഓര്‍ക്കേണ്ടി വന്നു - ആറേഴ് മാസം മുമ്പൊരു ദിവസം കേരളത്തിന്റെ ശ്രീകുമാരന്‍ നായര്‍ പാലക്കാട് കോട്ട മൈതാനിയില്‍ വെച്ച് കേരളത്തിന്റെ ആദ്യ ട്രിപ്പ്ള്‍ സെഞ്ച്വറി നേടിയപ്പോള്‍. 2007 നവംബര്‍ 17-ന് ആ രഞ്ജി ഇന്നിംഗ്സില്‍ സര്‍വീസസിനെതിരെ നായര്‍ നേടിയ 306 നോട്ടൌട്ട് എന്ന കൂറ്റന്‍ സ്കോര്‍ ഒരു കേരളീയ ബാറ്റ്സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറായി അന്ന് റെക്കോഡ് തകര്‍ത്തു. എന്നാല്‍ അന്നു തകര്‍ന്ന റെക്കോഡിന് കഷ്ടി അരനൂറ്റാണ്ട് പഴക്കമുണ്ടെന്നറിയുമ്പോളോ? 1959-ലെ ക്രിസ്തുമസിന്റെയന്ന് ആന്ധ്രയ്ക്കെതിരെ പാലക്കാട്ടെ തന്നെ വിക്ടോറിയ കോളേജ് ഗ്രൌണ്ടില്‍ ബാലന്‍ പണ്ഡിറ്റ് നേടിയ 262 നോട്ടൌട്ടിനാണ് തകരാന്‍ വേണ്ടി അരനൂറ്റാണ്ടോളം കാത്തുകിടക്കേണ്ടി വന്നത്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായ ബാലന്‍ പണ്ഡിറ്റ് 1946 മുതല്‍ 1970 വരെ നീണ്ട കരിയറില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നേടിയത് 2317 റണ്‍സ്. 1952 മുതല്‍ 1970 വരെ നീണ്ട കരിയറില്‍ ഇന്ത്യയിലെ തന്നെ ആ‍ദ്യകാല ഫസ്റ്റ് ക്ലാസ് ഡബിളുകളിലൊന്ന് സ്വന്തമാക്കിയ പ്രതിഭയായിരുന്നു രവി അച്ചന്റേത്. ഓള്‍ റൌണ്ടര്‍മാര്‍ക്ക് മാത്രം സാധ്യമായ 1000 റണ്‍സും 100 വിക്കറ്റും എന്ന അപൂര്‍വ നേട്ടമാണ് ക്രിക്കറ്റിലെ ഡബിള്‍.]

പണ്ഡിറ്റിന്റേയും അച്ചന്റേയും തലമുറയെ കേരളത്തിലെ ക്രിക്കറ്റിന്റെ രണ്ടാം തലമുറ എന്ന് വിളിക്കാമെങ്കില്‍ അറുപതുകളുടെ മധ്യത്തില്‍ ജനിച്ച ഞങ്ങളുടെ തലമുറയെ നാലാം തലമുറ എന്ന് വിളിക്കണം. ആ ഞങ്ങള്‍ കാശുകൊടുത്ത് പാഡും ഗ്ലൌസുമെല്ലാമുള്ള ഫുള്‍ കിറ്റ് വാങ്ങി അതേ മാറ്റപ്പാടത്ത് കളി തുടങ്ങിയ എഴുപതുകളുടെ മധ്യത്തില്‍ 'വെയിലത്തു കിടന്നോടുന്ന കിറുക്കുകളി' എന്ന് നാട്ടുകാര്‍ പരിഹസിച്ചതോര്‍ക്കുന്നു. തലമുറകള്‍ പിന്നിട്ടിട്ടും, അന്നും, ക്രിക്കറ്റ് അത്രത്തോളം അണ്‍പോപ്പുലറായിരുന്നുവെന്നതാണ് സത്യം. സ്കൂളുള്ള ദിവസങ്ങളില്‍ വൈകീട്ട് നാലേ കാലിനു മുമ്പ് സ്റ്റമ്പ് കുത്തണം, അഞ്ചിന് മുമ്പ് ഒരു ടീമിന്റെ ഇന്നിംഗ്സെങ്കിലും കഴിയണം. കാരണം അഞ്ചരയ്ക്കു മുമ്പേ ഫുട്ബോള്‍ കളിക്കാരിറങ്ങും. ഒരു ടീം അഞ്ചാറ് റണ്‍സടിച്ചാലോ മറ്റേ ടീമിന്റെ ഒന്നോ രണ്ടോ വാലറ്റ വിക്കറ്റോ വീണാലോ തീരുമാനമാകുന്ന സന്ദര്‍ഭങ്ങളിലായിരുന്നു മിക്കവാറും അവരുടെ വരവ്. ഇല്ല, ആ കശ്മലന്മാര്‍ ഒരു ദിവസം പോലും വെയ്റ്റ് ചെയ്തതായി ഓര്‍ക്കുന്നില്ല. മാറ്റപ്പാടത്തിന്റെ ഒരു മൂലയില്‍ ചെയ്യാമായിരുന്ന വാമിംഗ് അപ് പോലും വിശാലമായേ അവര് ചെയ്തിരുന്നുള്ളു. തടിമിടുക്കിനേക്കാളും അംഗബലത്തേക്കാളുപരി ഫുട്ബോളിന്റെ ജനകീയതയായിരുന്നു അവരുടെ ശക്തി. ഫുട്ബോളിനോടുള്ള പ്രണയത്തേക്കാളുപരി ക്രിക്കറ്റിനോടുള്ള പേടിയും അവരെ ഒഫെന്‍സീവാക്കിയിരുന്നോ? തങ്ങളുടെ മസിലന്‍ ഗെയിമിനെ പില്‍ക്കാലത്ത് തുടച്ചുനീക്കാന്‍ അവതരിച്ചിരിക്കുന്ന ക്രിക്കറ്റ് എന്ന പ്രിഡേറ്ററിനെ ശൈശവത്തിലേ നിഗ്രഹിച്ചു കളയാമെന്ന ദൂരക്കാഴ്ചാധിഷ്ടിധിതമായ വ്യാമോഹം?

ആ കുട്ടിക്കു കൈവിടാന്‍ കാട്ടുമുരുക്കിന്റെ മാല പോലും ഉണ്ടായിരുന്നില്ല. കൃഷ്ണപ്പരുന്തിനെ കല്ലെറിഞ്ഞിട്ടു ഭക്ഷിച്ചും കാട്ടുപുഴയിലെ വെള്ളം കുടിച്ചുമാണ് ലങ്കാലക്ഷ്മിയിലെ രാവണനെപ്പോലെ അവന്‍ വളര്‍ന്നത്. അതുകണ്ട് കൈകൊട്ടി ചിരിച്ചവരോ? പില്‍ക്കാല പരാജയങ്ങളേക്കാള്‍ അതിജീവിക്കാന്‍ വിഷമം ആദ്യകാലവിജയങ്ങളായിരിക്കുമെന്ന് അവരും അവരുടെ കളികളും തെളിയിക്കുകയായിരുന്നില്ലേ?

മര്യാദയ്ക്ക് രണ്ട് ഇന്നിംഗ്സുകള്‍ തീര്‍ന്ന സുഖമറിയാന്‍, സ്പിന്‍ ബൌളേഴ്സിനും മുട്ടിസ്റ്റ് ബാറ്റ്സ്മാന്മാര്‍ക്കും ആത്മാവിഷ്കാരം നടത്താന്‍, മറ്റൊരു ടീമുമായി മാച്ച് കളിയ്ക്കാന്‍... എല്ലാത്തിനും ഞങ്ങള്‍ക്ക് ഒഴിവുദിവസങ്ങളായിരുന്നു ആശ്രയം. അങ്ങനെ ഞങ്ങളുടെ കൌമാരചര്‍മകാന്തിയെ എത്ര കന്നിവെറികള്‍ മൊരിച്ചു തിന്നു ['വെയിലൊന്നും കളയണ്ടാട്ടോ രഘൂ' എന്ന് സജിയുടെ അമ്മ], എത്ര മാച്ചുകള്‍ മഴയിലും കണ്ണീരിലും കുതിര്‍ന്നു? [മഴ പെയ്യാതിരിക്കാന്‍ കൂടല്‍മാണിക്യത്തില്‍ നേര്‍ന്ന താമരമാലകള്‍ക്ക് തടുത്തുനിര്‍ത്താനാകാഞ്ഞ കാര്‍മേഘങ്ങളേ, നിങ്ങള്‍ തുലഞ്ഞുപോകട്ടെ!].

ആര്‍ക്കും കളിക്കാവുന്ന, ആര്‍ക്കും കളിച്ചു തുടങ്ങാവുന്ന കളിയെന്നായിരുന്നു ഫുട്ബോളിനോട് അന്ന് ഞങ്ങള്‍ക്കുണ്ടായിരുന്ന പരിഹാസം. അതേസമയം ക്രിക്കറ്റില്‍ കയ്യുകളും കാലുകളും അവയിലെ എല്ലാ ജോയിന്റുകളും വഴക്കത്തോടെയും വിശദാംശങ്ങളിലും ചലിക്കുമെന്നത് ഞങ്ങളെ അഭിമാനികളാക്കി, സ്ക്കോറെഴുതിയിരുന്ന പുസ്തകം ഞങ്ങളെ ബുദ്ധിജീവികളും ചരിത്രകാരന്മാരുമാക്കി, ഹൈസ്ക്കൂളില്‍ കണക്ക് പഠിപ്പിച്ചിരുന്ന ഗോതുരുത്തുകാരന്‍ വില്യം മാഷിന്റെ വചനം – 'കണക്കും കഥകളീം ക്രിക്കറ്റും കവിതേം എല്ലാര്‍ക്കും പറഞ്ഞിട്ടില്ലെടാ" – ഞങ്ങളെ ബ്രാഹ്മണരുമാക്കി.

1982-ലെ ഏഷ്യാഡ് ഇന്ത്യയില്‍ ടെലിവിഷന് നാന്ദി കുറിച്ചു; 1983-ലെ ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് വിജയം പുത്തങ്കൂറ്റ് ക്രിക്കറ്റ്ഭ്രമത്തിനും. [ഇന്ദിരാഗാന്ധിയുടെ നേട്ടങ്ങള്‍ എന്ന് പറയാവുന്ന ഏഷ്യാഡിനും ദൂരദര്‍ശനും തൊട്ടുപിന്നാലെ 1984-ല്‍ അവര്‍ വധിക്കപ്പെട്ടതും അവരുടെ ശവസംസ്ക്കാരച്ചടങ്ങുകള്‍ രാഷ്ട്രം മുഴുവന്‍ ലൈവായി ദൂരദര്‍ശനിലൂടെ കണ്ടതും വിധിവൈപരീത്യം]. ലോകകപ്പ് വിജയവും ടെലിവിഷനും ചേര്‍ന്ന് മെല്ലെ മെല്ലെ ക്രിക്കറ്റിനെ നമ്മുടെ ദേശീയവികാരമാ‍ക്കി, ഒരു മതം പോലെ മൌലികമൂല്യവുമാക്കി.

ക്രിക്കറ്റിനു ലഭിച്ച അസൂയാവഹമായ പ്രചാരം ഒറ്റതിരിഞ്ഞുള്ള ചില ആക്ഷേപങ്ങളും ക്ഷണിച്ചുവരുത്തി - വിശേഷിച്ചും കേരളത്തില്‍. മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റ് പേജില്‍ സിദ്ധാര്‍ത്ഥന്‍ എന്ന പേരില്‍ വന്ന 'ക്രിക്കറ്റ് കളിയോ അതോ കളിയാക്കലോ?' എന്ന മിഡില്‍ പീസാണ് പെട്ടെന്ന് ഓര്‍മയില്‍ വരുന്ന ഒന്ന്. തണുപ്പുകാലാവസ്ഥക്കാരായ പാശ്ചാത്യ രാജ്യക്കാര്‍ അവിടങ്ങളില്‍ വല്ലപ്പോഴും കിട്ടുന്ന സൂര്യപ്രകാശം പരമാവധി ഉപയോഗപ്പെടുത്താന്‍ കണ്ടുപിടിച്ച സൂത്രമാണ് ക്രിക്കറ്റെന്നും അത് ഇന്ത്യയേപ്പോലുള്ള ചൂടന്‍, ഏഷ്യന്‍, മൂന്നാംലൌകികര്‍ക്ക് യോജ്യമല്ലെന്നും വിമര്‍ശകര്‍ വാദിച്ചു. കൊളോണിയല്‍ അടിമത്തം മനസ്സില്‍ നിന്ന് പോകാത്ത സാസ്കാരികദരിദ്രരുടെ പൊങ്ങച്ചമാണ് ക്രിക്കറ്റെന്ന് അവര്‍ ആക്ഷേപിച്ചു. ക്രിക്കറ്റ് കാണാന്‍ ലീവെടുത്തിരിക്കുന്നവര്‍ രാജ്യത്തിന് വരുത്തിവെയ്ക്കുന്ന ഉത്പ്പാദനനഷ്ടത്തെക്കുറിച്ച് അവര്‍ വിലപിച്ചു. ക്രിക്കറ്റിന്റെ പെറ്റമ്മയോ പോറ്റമ്മയോ ആയ ബ്രിട്ടനില്‍ ക്രിക്കറ്റില്‍ ഇപ്പോളാര്‍ക്കും താല്‍പ്പര്യമില്ലെന്നും ടെസ്റ്റുകള്‍ക്ക് ഒഴിഞ്ഞ ഗാലറികളാണ് കാണികള്‍ എന്നും അവര്‍ പരിഹസിച്ചു. "നോക്കൂ, ലോകം മുഴുവന്‍ ഫുട്ബോളിന്റെ പിറകേയാണ്. നോക്കൂ, ഏറ്റവും ബുദ്ധിമാന്മാരായ അമേരിക്കക്കാരും റഷ്യക്കാരും ചൈനക്കാരും ജപ്പാങ്കാരും ക്രിക്കറ്റ് തീണ്ടാപ്പാടകലെ നിര്‍ത്തിയിരിക്കുന്നത്" അവര്‍ ചൂണ്ടിക്കാണിച്ചു.

ഈ ലേഖകനടക്കം അന്നത്തെ പല ചെറുപ്പക്കാരും ഇതിനെല്ലാമെതിരെ 'ആക്ഷേപങ്ങളും അഭിപ്രായങ്ങളും' എഴുതാന്‍ ചാടിവീണു. ഇന്ത്യയിലെ ആട്ടിടയന്മാരാണ് ക്രിക്കറ്റിന്റെ യഥാര്‍ത്ഥ പിതാക്കളെന്നും അവര്‍ കളിച്ചിരുന്ന കുറ്റിയും കോലും എന്ന കളിയല്ലേ സായിപ്പ് പരിഷ്കരിച്ച് ക്രിക്കറ്റാക്കിയതെന്നും ഞങ്ങള്‍ തിരിച്ചു ചോദിച്ചു. ലോകകപ്പ് കിട്ടിയില്ലെങ്കില്‍ പോകട്ടെ കപ്പിന്റെ മൂട്ടില്‍ വെയ്ക്കുന്ന ഒരു മരക്കഷണമെങ്കിലും ഫുട്ബോളുകാരോ ഹോക്കിക്കാരോ കൊണ്ടുവന്നാല്‍ ഞങ്ങള്‍ അവരെ ആരാധിക്കാമെന്നും ഞങ്ങള്‍ തിരിച്ചു പരിഹസിച്ചു. തര്‍ക്കത്തില്‍ ജയിച്ചതാരാണാവോ? എന്തായാലും കളത്തില്‍ ക്രിക്കറ്റിനായിരുന്നു വാക്കോവര്‍.

ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ പാശ്ചാത്യര്‍ സൂര്യപ്രകാശം കൊള്ളാന്‍ ശ്രമിക്കുകയായിരുന്നുവെന്ന വാദത്തില്‍ കഴമ്പുണ്ടായിരുന്നെന്ന് തോന്നുന്നു. ഇംഗ്ലീഷില്‍ 'സണ്‍ലൈറ്റ്' എന്ന പോസീറ്റീവ് വാക്കു മാത്രമേ ഉള്ളുവെന്നിരിക്കെ ചെറുപ്പത്തിലേ വളര്‍ച്ച മുരടിച്ച ഭാഷയായിട്ടും നമ്മള്‍ 'വെയിലി'നേയും 'സൂര്യപ്രകാശ'ത്തെയും പക്ഷാഭേദം കൂടാതെ തീറ്റിപ്പോറ്റുന്നതിന്റെ രാഷ്ട്രീയം മറ്റെന്താണ് അര്‍ത്ഥമാക്കുന്നത്? [വിശേഷിച്ചും സൂര്യപ്രകാശം എന്ന വാക്കിന് ഒരു ദത്തുപുത്രന്റെ മണമുണ്ടായിട്ടും!].

പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇന്ത്യയിലെ പെണ്‍കിടാങ്ങള്‍ അടിയ്ക്കടി വിശ്വസുന്ദരികളാകാന്‍ തുടങ്ങിയത് മള്‍ട്ടിനാഷനല്‍ കോസ്മെറ്റിക് നിര്‍മാണ കമ്പനികള്‍ ഇന്ത്യന്‍ വിപണിയ്ക്ക് തീണ്ടാരിയായെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കളിയ്ക്കാന്‍ തുടങ്ങിയ കളികള്‍ മൂലമാണെന്ന് വായിക്കപ്പെട്ടതുപോലെ, ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് വിജയം ടെലിവിഷന്‍ പിക്ചര്‍ ട്യൂബ് നിര്‍മാതാക്കളും മറ്റും നടത്തിയ മാച്ച് ഫിക്സിംഗായിരുന്നോ എന്ന് സംശയിക്കാവും വിധം അപ്രതീക്ഷിതവും ഒറ്റപ്പെട്ടതുമായതെന്ത്? [ദൈവമേ, ഇന്ത്യയുടെ ഏകലോകകപ്പ് വിജയത്തിന്റെ ശില്‍പ്പികളായ മൊഹീന്ദര്‍ അമര്‍നാഥും കപില്‍ദേവും മദന്‍ലാലും യശ്പാല്‍ ശര്‍മയും ബല്‍വീന്ദര്‍ സിംഗ് സന്ധുവും ഇത് വായിക്കാന്‍ സാധ്യതയില്ലാത്തതിന് നിനക്ക് സ്തുതി].

പൊളിറ്റിക്സ് എന്ന വാക്കിനെ രാഷ്ട്രീയം എന്ന് മലയാളത്തിലാക്കുമ്പോളുള്ള പരിമിതി ഇന്ത്യയെ സംബന്ധിച്ചിടത്തോളമെങ്കിലും അത്ര കാര്യമല്ലെന്ന് കരുതണം. കാരണം ഇന്ത്യ എന്ന രാഷ്ട്രവും ഇന്ത്യയിലെ രാഷ്ട്രീയവും ഏതാണ്ട് ഒരേ സമയത്താണ് പിറവിയെടുക്കുന്നത്. അതുവരെ നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്നിരുന്ന ഇന്ത്യയില്‍ പൊളിറ്റിക്സ് അഥവാ സാമൂഹ്യജിവിതം - അത് ജനങ്ങളുടെ ഭരണഭാഗധേയത്തിലായാലും അവരുടെ കായികവിനോദങ്ങളിലായിരുന്നായാലും - പരിമിതമായിരുന്നു. രാജകുടുംബാഗങ്ങള്‍ ക്രിക്കറ്റും പോളോയും കളിച്ചിരുന്നു - ഇംഗ്ലണ്ട് ടീമിലംഗമായിരുന്ന നാവാനഗര്‍ രാജകുമാരന്‍ കെ. എസ്. രഞ്ജിത് സിംഗ്ജിയുടെ (1780-1839) ഓര്‍മയ്ക്കാണല്ലൊ രഞ്ജി ട്രോഫി എന്ന പേരു തന്നെ.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വേരോട്ടമുള്ളതുകൊണ്ട് രാഷ്ട്രീയജീവിതം വ്യാപകവും സജീവവുമായ കേരളത്തിലും ബംഗാളിലുമാണ് ഫുട്ബോള്‍ ജനപ്രീതിയാര്‍ജിച്ചതെന്ന വസ്തുത ഇവിടെ ചേര്‍ത്തുവായിക്കുക. മറ്റ് മതങ്ങളെ അപേക്ഷിച്ച് താരമ്യേന സജീവമായി ഇടകലര്‍ന്ന സാ‍മൂഹ്യക്രമങ്ങളുള്ളതുകൊണ്ട് സിഖ് മതത്തിന് [സിഖ് മത രാഷ്ട്രീയത്തിനും] പ്രാമുഖ്യമുള്ള പഞ്ചാബും ഫുട്ബോളിനെ വാരിപ്പുണര്‍ന്നു. സംഗതി ലളിതമാണ് - ഫുട്ബോള്‍ സാമൂഹ്യജീവികളുടെ കളിയാണ്, ക്രിക്കറ്റിന്റെ രാഷ്ട്രീയം ശരിയല്ലെന്നല്ല, ഫുട്ബോളിനേയുള്ളു രാഷ്ട്രീയം.

അല്ലെങ്കില്‍ ക്രിക്കറ്റിനുവേണ്ടി എണ്‍പതുകളുടെ അവസാനം ഞങ്ങള്‍ ഉയര്‍ത്തിയ മറ്റൊരു വാദഗതി ഓര്‍ക്കുക - ഓരോ കളിക്കാരനും അവനവന്റെ വ്യക്തിപരമായ കഴിവ് ആവിഷ്കരിക്കാന്‍ ഏറ്റവും കൂടുതല്‍ അവസരം നല്‍കുന്ന കളിയാണ് ക്രിക്കറ്റെന്നും അതുതന്നെയാണ് അതിന്റെ വര്‍ധിച്ചുവരുന്ന പോപ്പുലാരിറ്റിക്ക് കാരണമെന്നും അത് ഇനിയും വര്‍ധിച്ചുവരികയേ ഉള്ളെന്നുമാണ് അന്ന് ഞങ്ങള്‍ പറഞ്ഞത്. ഒപ്പം ക്രിക്കറ്റിനെ ചുവപ്പുടുപ്പിയ്ക്കാനും ശ്രമമുണ്ടായി - കായികബലമില്ലാത്ത ദുര്‍ബലര്‍ക്കും, എന്തിന് നന്നായി സ്പിന്നെറിയുന്ന വികലാംഗര്‍ക്ക് പോലും ഒരു സംവരണവും ഇല്ലാതെ മെറിറ്റ് ക്വാട്ടയില്‍ ആവിഷ്കാരമൊരുക്കുന്ന ഒരേയൊരു ഗെയിം ക്രിക്കറ്റല്ലേ എന്നായിരുന്നു ചോദ്യം.

ഇടത് കോട്ടകളായ കേരളത്തിലും ബംഗാളിലും പോലും Neoliberalism പിടിമുറുക്കുന്നതാ‍ണ് ഫുട്ബോളിന് അടിയായത്. [പഴയ എസ്സൈഫൈക്കാരും മറ്റും എത്ര ആത്മവിശ്വാസത്തോടെയാണ്, ഒരു പോസിറ്റീവ് രാഷ്ട്രീയ ഭാവമെന്ന് ആത്മാര്‍ത്ഥമായും വിശ്വസിക്കയാല്‍ ചമ്മല്‍ പോലുമില്ലാതെ, തങ്ങളുടെ രാഷ്ട്രീയം 'Liberal Left' എന്ന് ഒര്‍ക്കുട്ടിലും മറ്റും പ്രദര്‍ശിപ്പിക്കുന്നത്.]

ഇക്കാലത്തെ ജീവിതശൈലി ചീത്ത Cholesterolനെ കൂട്ടുകയും നല്ല Cholesterolനെ കുറയ്ക്കുകയും ചെയ്യുന്നതുപോലെ ഇക്കാലത്തെ രാഷ്ട്രീയശൈലി ചീത്ത ആണത്തത്തെ കൂട്ടുകയും നല്ല ആണത്തത്തെ കുറയ്ക്കുകയും ചെയ്യുന്നതിനാല്‍, ആ വടിവിലും ഫുട്ബോളിന് ലോംഗ് വിസില്‍ കേട്ടേ പറ്റൂ. അല്ലെങ്കില്‍ കേസരി ബാലകൃഷ്ണപിള്ള എഴുതിയതുപോലെ അറബികളേയും ഇന്ത്യക്കാരെയും ഇണചേര്‍ത്ത് ആരോഗ്യവും ബുദ്ധിയുമുള്ള ഒരു സങ്കരവര്‍ഗത്തെ ഉണ്ടാക്കണം. അപ്പോളും ഓരോ തവണ പന്തെറിഞ്ഞു കഴിയുമ്പോഴും ആഴത്തിലും പരപ്പിലും തിരുത്തപ്പെടുകയും പുതുതായുണ്ടാവുകയും ചെയ്യുന്ന, ക്രിക്കറ്റിന് മാത്രം സ്വന്തമായ സ്ഥിതിവിവരക്കണക്കുകളുടെ സമൃദ്ധി മറ്റൊരു കളിക്ക് എങ്ങനെ കയ്യെത്തിപ്പിടിയ്ക്കാന്‍ കഴിയും? വിശേഷിച്ചും തലച്ചോറുകൊണ്ട് മാത്രം കളിക്കാന്‍ വിരുതുള്ള മിഡില്‍ ക്ലാസ് ജീക്കേ ബുദ്ധിജീവികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയില്‍?

അതുകൊണ്ട് രഞ്ജി പണിക്കരും ഷാജി കൈലാസും ചേര്‍ന്ന് മമ്മൂട്ടിയേയും ഐ. എം. വിജയനേയുമെല്ലാം നായകരാക്കി നിര്‍മിക്കാന്‍ പോകുന്ന ചക്ക് ദേ കേരളാ എന്ന സിനിമ, ഫുട്ബോളിനെപ്പറ്റിയാകാതെ, രാഷ്ട്രീയത്തെയും നല്ല ആണത്തത്തെയും പറ്റിയാവുകയായിരിക്കും അഭികാമ്യം. വികാരപാരവശ്യത്തോടെ വിഫലമാവുന്നതിനേക്കാള്‍ നല്ലത് വിചാരപാരമ്യത്തില്‍ വെച്ച് വെടി തീരുന്നതല്ലേ?

അഞ്ച്‌ മിനിറ്റ് പോലും തികച്ച് ഓടുവാന്‍ ശേഷിയില്ലാത്ത നിയമസഭാ സാമാജികര്‍ക്ക്‌ വേണ്ടി ഓട്ടവും ചാട്ടവും സംഘടിപ്പിയ്ക്കാന്‍ ഫണ്ടും സമയവും കണ്ടെത്തിയ സര്‍ക്കാര്‍, നമ്മുടെ ഫുട്ബോള്‍ കളിക്കാര്‍ക്ക് ബ്രഡും ജാമും സെക്കന്റ് ക്ലാസ് സ്ലീപ്പര്‍ കോച്ചും കൊടുക്കുന്നത് പരിസ്ഥിതിക്കിണങ്ങുന്ന സ്വാഭാവിക പരിണാമങ്ങള്‍ മാത്രം.

മിനര്‍വയുടെ ഫുട്ബോള് ടൂര്ണമെന്റ് എണ്പതുകളില്ത്തന്നെ നിലച്ചിരുന്നു. ബോംബെയ്ക്കും ബാംഗ്ലൂര്ക്കും ഗള്ഫിലേയ്ക്കും പോയതില് നിന്ന് ബാക്കി വന്ന നാട്ടുകാരില് ചിലര് കുറേ വൈകുന്നേരങ്ങള് കൂടി മാറ്റപ്പാടത്ത് ഫുള്ബോള് കളിയ്ക്കാന് ശ്രമിച്ചു. പിന്നെ വൈകുന്നേരങ്ങളും ഞങ്ങള് ക്രിക്കറ്റുകളിക്കാരുടേതായി. ജീടീയെന് ഉണ്ണിച്ചേട്ടന് ഒന്നാന്തരം ഫാസ്റ്റ് ബൌളറായി. ഫുട്ബോളിന്റെ കാറ്റ് എന്നെന്നേയ്ക്കുമായി പോയി.


കറന്‍സി നോട്ടുകള്‍ പ്രചാരത്തിലാകുന്നതിന് മുമ്പുള്ള കാലത്ത് 'മാറ്റം' എന്ന പേരില്‍ Barter അടിസ്ഥാനത്തില്‍ വിഷുവാണിഭം നടന്നിരുന്നതുകൊണ്ടാണ് മാറ്റപ്പാടത്തിന് ആ പേരുവന്നത്. കറന്‍സി വന്നെങ്കിലും എല്ലാ വിഷുത്തലേന്നും മാറ്റം ഇപ്പോഴുമുണ്ട്. ഇഞ്ച, മുറം, വിശറി, ചുരയ്ക്ക (കള്ളിന്‍ കുടത്തിനു പകരം, ചെത്തുകാര്‍ക്ക്), ചട്ടീം കലോം, എല്ല് (ചെത്തുകാര്‍ക്ക്), കുമ്മട്ടിങ്ങ (aka തണ്ണിമത്തന്‍/ബത്തക്ക), പന്നി, താറാ‍വ്, ഒരു ഗ്ലാസിന് രണ്ടര രൂപയ്ക്ക് ശശി വില്‍ക്കുന്ന ഗോതമ്പു പായസം, ചെരട്ട കൊണ്ടുണ്ടാ‍ക്കിയ കിടുമണ്ടി എന്ന കളിപ്പാട്ടം (exclusive!), കൊന്നപ്പൂങ്കുലകള്‍... ഇതൊക്കെയായിരുന്നു മാറ്റത്തിന്റെ ഹൈലൈറ്റ്സ്. ബിലീവ് ഇറ്റ് ഓര്‍ നോട്ട്, പായസം ഒഴിച്ച് മറ്റെല്ലാമുണ്ടായിരുന്നു 2007-ലെ മാറ്റത്തിനും.

ഫുട്ബോള് രാജാക്കളായിരുന്ന പട്ടോഡിയയുടെ പ്രീമിയര് ടയേഴ്സിനെ റൌണക് സിംഗിന്റെ അപ്പോളോ ടയേഴ്സ് ഏറ്റെടുത്തു. കറുകുറ്റിയില് പ്രീമിയര് കേബിള്സ് നിന്ന വളപ്പ്, കേരളത്തിന്റെ വ്യവസായവത്കരണത്തിന്റെ ചുടലപ്പറമ്പുകളിലൊന്നായി എറണാകുളത്തു നിന്ന് തൃശൂര്ക്ക് ട്രെയിനില് പോകുമ്പോള് തീവണ്ടിപ്പാതയോട് ചേര്ന്ന് ഏറെക്കാലം മിണ്ടാതെ കിടന്നു. ബാബുട്ടന്‍ ബോംബെയ്ക്കും പീതാംബരന്‍ അഹമ്മദാബാദിലേയ്ക്കും പോയി. [വയസ്സായി മസിലുകള് ക്ഷയിക്കുമ്പോള് എല്ലാ മറുനാടന് മലയാളികളും തിരിച്ചു വന്നപോലെ അവരും വരുമായിരിക്കും. ഇപ്പോളത്തെ കാരണവന്മാരെപ്പോലെ മുണ്ടും രണ്ടാമ്മുണ്ടുമിട്ട്, ഷര്ട്ടിടാതെ, വൈകുന്നേരങ്ങളില്, മാറ്റപ്പാടത്തിനടുത്തേയ്ക്ക് കാറ്റുകൊള്ളാന് നടന്ന് വരുമായിരിക്കും.]

'ആണുങ്ങള്ക്ക്', മിനിമം രാഷ്ട്രീയബോധത്തിനാവശ്യമായ ആരോഗ്യവും ധീരതയും നന്മയും ഉള്ളവര്ക്ക് പറഞ്ഞിട്ടുള്ളതാണ് ഫുട്ബോള്. മലയാളികള്ക്ക് ഇനി എന്നാണ്, എങ്ങനെയാണ് അതുണ്ടാവുക?




Monday, December 28, 2009

ആറാം നമ്പര്‍


ഗോതമ്പുമാവ് പരത്തി ഡയമണ്ടാകൃതിയില്‍ മുറിച്ച് വറുത്തത് പഞ്ചസാ‍ര പാവു കാച്ചിയതില്‍ വരട്ടിയെടുക്കുന്ന രസികന്‍ പലഹാരമാണ് ആ‍റാം നമ്പര്‍. ഒരു കാണിപ്പയ്യൂര്‍ പൂരത്തിനാണ് ടിയാനെ ആദ്യം പരിചയപ്പെടുന്നത്. ഞരളത്ത് ഇടയ്ക്ക കൊട്ടിയ panchavadyamമായിരുന്നു അക്കൊല്ലം. മദ്ദള കേസരി കുളമംഗത്ത് നാരായണന്‍ നായരായിരുന്നു പ്രമാണം. കടവല്ലൂര്‍ അരവിന്ദാക്ഷന്‍, എടപ്പാള്‍ അപ്പുണ്ണി, തൃക്കൂര്‍ രാജന്‍ എന്നിവരൊക്കെ യുവതുര്‍ക്കികളായിരുന്നു എന്നോര്‍ക്കണം. എന്തായിരുന്നു പൂരം. കൊയ്ത്തുകഴിഞ്ഞ പാടത്താണ് രണ്ടു നേരവും പൂരം മുളയുക. ബീയെംടി അഥവാ തിരുവമ്പാടി ചന്ദ്രശേഖരന്‍, മോത്തി എന്ന ബീഹാറി, കാട്ടുമൈന എന്ന സിനിമയില്‍ അഭിനയിച്ചതിനാല്‍ കാട്ടുമൈന എന്ന വിളിപ്പേരു വീണ ആന... തിടമ്പേറ്റാനും മാലയ്ക്കും വേണ്ടി തലപ്പൊക്ക മത്സരവും കേമമായിരുന്നു. [കരുവാമ്മാര്ടെ മോത്തി നായമ്മാരടെ ബീയെംടിയെ തോല്‍പ്പിയ്ക്കുമോ എന്നായിരുന്നു ഉച്ചപ്പൂരത്തിന്റെ ടെന്‍ഷന്‍]. രാത്രിപ്പൂരത്തിനു മുമ്പ് തെക്കുള്ള ഏതോ ട്രൂപ്പിന്റെ നാടകം. ഗംഭീരന്‍ മരുന്നുപണി. കണ്ണിന്റെയും ചെവിയുടെയും മനസ്സിന്റെയും തികഞ്ഞ പൂരം.

തീര്‍ന്നില്ല. നാവിനും ഉണ്ടായിരുന്നു പൂരം. മഞ്ഞ ചുവപ്പ് പുളീഞ്ചി നിറങ്ങളിലുള്ള ഹലുവാമതിലുകള്‍, പൊരി, വാഴനാരില്‍ കോര്‍ത്ത ഉഴുന്നാട, സിഗററ്റിന്റെ ഷേപ്പും ഫ്ലൂറസന്റ് പിങ്ക് നിറവുമുള്ള മിഠായി, പപ്പടവട, അയ്നാസ്... എങ്കിലും കൂട്ടത്തില്‍ കൂടുതലിഷ്ടം തോന്നിയത് ആറാം നമ്പറിനോടായിരുന്നു. അന്നും ഇന്നും തൃശൂരിന് വടക്കോട്ടേ ആറാം നമ്പറിനെ കണ്ടിട്ടുള്ളു.

എന്നാല്‍ ആറാം നമ്പറിന്റെ ഷേപ്പില്‍ ഒരു കവിത ആദ്യമായി എഴുതിക്കണ്ടത് കുട്ടനാട്ടുകാരന്‍ Ayyappa Paniker. കുറേ നാള്‍ കഴിഞ്ഞ് സി. പി. നായര്‍ അതിനൊരു രസികന്‍ മറുപടിയും ഉണ്ടാക്കി.

ആ‍റാം നമ്പറിന്റെ നാട്ടുകാരനായ ഞാന്‍ ശ്രമിച്ചു നോക്കിയില്ല എന്ന് പറയരുതല്ലോ. ഇതാ എന്റെ വക ഒരു ആറാം നമ്പര്‍.

Saturday, October 3, 2009

ഞെട്ടിപ്പിച്ച ഒരു കഥ


ഇന്നലെ ഫൈസല്‍ പറഞ്ഞു തന്ന ഒരു മിനിക്കഥ. ഫൈസലിനോട് പണ്ടാരോ പറഞ്ഞതാണ്.

ഒരാള്‍ ചെരിപ്പു വാങ്ങാന്‍ ഒരു കടയില്‍ച്ചെന്നു. കടക്കാരന്‍ അയാളുടെ കാല് നോക്കിയിട്ട് സൈസ് ഏഴിലുള്ള ചെരിപ്പുമായി വന്നു. “എനിക്ക് ഇതിലും ചെറിയ സൈസിലുള്ളതാണ് വേണ്ടത്,” അതൊന്ന് ഇട്ടു നോക്കുന്നതിനു മുന്‍പു തന്നെ ചെരിപ്പു വാങ്ങാന്‍ ചെന്നയാള്‍ പറഞ്ഞു.

കടക്കാരന്‍ അതു വിശ്വസിച്ചിട്ടല്ലെങ്കിലും സൈസ് ആറിലുള്ള ചെരിപ്പെടുത്തു കൊണ്ടു വന്നു. വാങ്ങാന്‍ വന്നയാള്‍ അതും അളവു നോക്കാന്‍ കൂട്ടാക്കിയില്ല. “എനിക്ക് ഇതിനേക്കാള്‍ ചെറിയ സൈസാണ് വേണ്ടത്,” അയാള്‍ പറഞ്ഞു.

ചിരി വന്നെങ്കിലും അതൊതുക്കി കടക്കാരന്‍ സൈസ് അഞ്ചിലുള്ള ചെരിപ്പും കൊണ്ടു വന്നു. “ഇതല്ല, അടുത്ത ചെറിയ സൈസ് കൊണ്ടു വരൂ”, വാങ്ങാന്‍ ചെന്നയാള്‍ പറഞ്ഞു. “ഈ ചെരിപ്പ് ഇയാള്‍ക്കു തന്നെയായിരിക്കുമോ? അതോ മകനോ” എന്ന് ആശ്വസിയ്ക്കാന്‍ ശ്രമിച്ച് കടക്കാരന്‍ നാല് സൈസിലുള്ള ചെരിപ്പുമായി വന്നു.

വാങ്ങാന്‍ വന്നയാളോ - അയാള്‍ വളരെ ബുദ്ധിമുട്ടി അയാളുടെ ഏഴ് സൈസിലുള്ള പാദങ്ങള്‍ രണ്ടും നാല് സൈസിലുള്ള ആ ചെരിപ്പുകളിലേയ്ക്ക് തിരുകിക്കയറ്റി, പണമെടുത്ത് നീട്ടി. അയാളുടെ പാദങ്ങളില്‍ നിന്ന് ഇപ്പോള്‍ ചോര വരും എന്ന് തോന്നിച്ചു, കണ്ണുകളും നിറയാന്‍ തുടങ്ങിയിരുന്നു.

“ഇതെന്തിനാ ഈ സൈസ് വാങ്ങുന്നത്, ഞാന്‍ വിചാരിച്ചു മറ്റാര്‍ക്കോ വേണ്ടിയായിരിക്കുമെന്ന്...” കടക്കാരന് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

“എന്തിനാ ഈ സൈസ് വാങ്ങുന്നതെന്നോ? വീട്ടില്‍ അച്ഛന് ഭ്രാന്താണ്. അമ്മ തളര്‍വാതം പിടിച്ച് കിടക്കുന്നു. കുറ്റവാളിയായ സഹോദരന്‍ ജയിലിലാണ്. എന്റെ ജോലി പോയിട്ട് മാസം ആ‍റായി. മക്കളുടെ ഫീസ് മുടങ്ങി പഠനം പ്രശ്നമായതുപോട്ടെ, അവര്‍ക്ക് മര്യാദയ്ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാനുള്ള അവസ്ഥപോലുമില്ല. ഇതിന്റെയെല്ലാം നടുവില്‍ പാവം ഭാര്യയാകട്ടെ അടുത്തവീട്ടുകാരനുമായി സ്നേഹബന്ധത്തിലുമായി. അങ്ങനത്തെ ഒരു വീട്ടിലേയ്ക്ക് ഈ ചെരിപ്പുമിട്ട് തന്നെ ചെല്ലണം. എന്നിട്ട് ഇതൊന്ന് ഊരിവെയ്ക്കുമ്പോള്‍ ഒരു സുഖമുണ്ട് സര്‍”.

Sunday, September 13, 2009

കുതിരച്ചന്തിയുടെ വീതി

കുറച്ചു പേരെ എല്ലാക്കാലത്തേയ്ക്കും എല്ല്ലാവരേയും കുറച്ചുകാലത്തേയ്ക്കും വിഡ്ഡികളാക്കാം എന്നാണല്ലൊ പഴമൊഴി.

വസ്തുതകൾക്ക് നിരക്കാത്ത ഗോസിപ്പുകൾക്ക് പ്രസിദ്ധമാണ് ഇന്റർനെറ്റ്. നെറ്റിലുണ്ട് എന്നു കരുതി എന്തും കണ്ണുമ്പൂട്ടി വിശ്വസിക്കുന്ന കുറേപ്പേരെങ്കിലും എല്ലാക്കാലത്തും ഉണ്ടാവും എന്ന് ഉറപ്പുള്ളതുകൊണ്ടാവാം ഇ-ഗോസിപ്പുകൾക്ക് അവസാനമില്ലാത്തത്. ചിലതെല്ലാം നിരുപദ്രവകരങ്ങളായ രസങ്ങളാണെങ്കിൽ ചിലതിന്റെ പിന്നിൽ തീർച്ചയായും സ്ഥാപിത താല്പ്പര്യങ്ങളും നിഗൂഡലക്ഷ്യങ്ങളും കാണും. ഇവയുടെ സത്യാവസ്ഥ അറിയാൻ സഹായിക്കുന്ന സൈറ്റുകളുമുണ്ട്. ആരു പറയുന്നതാണ് നേര്? എന്ന് സെൻ ആൻഡ് ദ ആർട്ട് ഓഫ് മോട്ടോർ സൈക്ക് ൾ മെയ്ന്റനൻസിന്റെ തുടക്കത്തിൽ റോബർട്ട് എം. പിർസിഗ് ചോദിക്കുന്നത് നമുക്കും ചോദിക്കാം.

അടുത്തകാലത്തായി നെറ്റിലൂടെ പ്രചരിച്ച ഒരു രസികൻ ഗോസിപ്പിന്റെ പരിഭാഷ ഇതോടൊപ്പം. ഈ ഗോസിപ്പ് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നാണ് അന്തിമവിധി വന്നിരിക്കുന്നത്. എന്തായാലും മറന്നുകളയാൻ വയ്യാത്തവിധം ‘വിശ്വസനീയ’മാണ് ഈ അവിശ്വസനീയ ഗോസിപ്പ്.

അമേരിക്കയിലെ സ്റ്റാൻഡേഡ് ഗേജ് [അതായത് റെയില്‍പ്പാളങ്ങളിലെ റെയിലുകൾക്കിടയിലുള്ള ദൂരം] നാലടി എട്ടര ഇഞ്ചാണ്. ഇത് അതിശയകരമാം വിചിത്രമായ ഒരളവാണ്.

ഇതെങ്ങനെ വന്നു? ഇംഗ്ലണ്ടിലും അങ്ങനെയായതുകൊണ്ട്. കാരണം ഇംഗ്ലീഷുകാരാണ് അമേരിക്കയിലും റെയിൽ പണിതത്.

ഇംഗ്ലീഷുകാർക്ക് ഈ അളവെങ്ങനെ കിട്ടി? റെയിൽവേ വരും മുമ്പ് ഇംഗ്ലണ്ടിലുണ്ടായിരുന്ന ട്രാംവേ പണിതവർ തന്നെയാണ് ആദ്യമായി റെയിൽവേ പണിതത്. ട്രാംവേയിൽ അവർ ഉപയോഗിച്ചിരുന്ന ഗേജും നാലടി എട്ടര ഇഞ്ചു തന്നെ.

അതവർക്ക് എവിടന്നു കിട്ടി? ട്രാംവാഗണുകൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന പണിയായുധങ്ങൾ തന്നെയാണ് ട്രാംവേ ഉണ്ടാക്കാനും അവർ ഉപയോഗിച്ചത്. വാഗണുകളുടെ രണ്ടു വശത്തെ ചക്രങ്ങൾക്കിടയിലുള്ള ദൂരം അതായിരുന്നു.

വാഗണുകൾക്ക് എങ്ങനെ വിചിത്രമായ ഈ ചക്രദൂരം കിട്ടി? കൊള്ളാം, വേറെ വല്ല അളവുമായിരുന്നെങ്കിൽ ഇംഗ്ലണ്ടിലെ പഴയ ദീർഘദൂര റോഡുകളിൽ പലേടത്തും വെച്ച് വാഗണുകളുടെ ചക്രങ്ങൾ പൊളിഞ്ഞു പോയേനെ. കാരണം അക്കാലത്തെ റോഡുകളിലെ ചക്രച്ചാലുകൾ തമ്മിലുള്ള വീതി അതായിരുന്നു.

ആരാണ് ആ വീതിയുള്ള ചക്രച്ചാലോടെ റോഡു പണിതത്? റോമാ സാമ്രാജ്യക്കാർ. അവരാണ് അവരുടെ സൈനിക ആവശ്യങ്ങൾക്കായി യൂറോപ്പിലെ ആദ്യകാല ദീർഘദൂര റോഡുകൾ പണിതത്.

ചക്രച്ചാലിന്റെ വീതി എങ്ങനെ വന്നു? റോമിലെ അശ്വരഥങ്ങളുടെ ചക്രങ്ങൾ ഓടിയോടിയായിരുന്നു ആ വീതിയിൽ ചക്രച്ചാലുകൾ ഉണ്ടായത്. [രണ്ടു കുതിരകൾ ഓടിയ്ക്കുന്ന രഥങ്ങളായിരുന്നു അക്കാലത്ത് റോമിൽ പ്രചാരത്തിലുണ്ടായിരുന്നത്].

വിസ്തൃതമായ റോമാ സാമ്രാജ്യം മുഴുവൻ ഒരൊറ്റ അളവിലായിരുന്നു രഥ നിര്‍മാണം. അമേരിക്കയിലെ റെയില്‍പ്പാളങ്ങളുടെ വീതിയുടെ ഉത്ഭവം റോമാസാമ്രാജ്യത്തിലെ അശ്വരഥങ്ങളിൽ നിന്നാണെന്ന് ചുരുക്കം. നേരേചൊവ്വേ പറഞ്ഞാൽ രണ്ട് കുതിരകളുടെ ചന്തികളുടെ വീതി.

ഉദ്യോഗസ്ഥമേധാവിത്വം എല്ലാ‍ടവും പാറ പോലെ അനശ്വരമാണ്.

അതുകൊണ്ട് അടുത്ത തവണ നിങ്ങളുടെ കയ്യിൽ ഒരു സ്റ്റാന്‍ഡേഡ് അളവോ പ്രവര്‍ത്തനരീതിയോ ചട്ടമോ കിട്ടുമ്പോൾ, ‘ദൈവമേ, ഏത് കുതിരയുടെ ചന്തിയാണാവോ ഇതിന്റെ പിന്നിൽ’ എന്ന് നിങ്ങൾ വിചാരിച്ചുപോയാല് നിങ്ങളെ തെറ്റു പറയാനില്ല.

ഇനിയാണ് കഥയിലെ ട്വിസ്റ്റ്.

ഒരു സ്പെയ്സ് ഷട്ടിൽ അതിന്റെ ലോഞ്ചിംഗ് പാഡിലിരിക്കുമ്പോൾ അതിന്റെ പ്രധാന ഫ്യൂവൽ ടാങ്കിനടുത്ത് രണ്ട് വലിയ ബൂസ്റ്റർ റോക്കറ്റുകൾ ഇരിക്കുന്ന കണ്ടിട്ടില്ലേ? ഇവയാണ് സോളിഡ് റോക്കറ്റ് ബൂസ്റ്ററുകൾ അഥവാ എസ്.ആർ.ബികൾ. അമേരിക്കയിലെ യുറ്റായിലുള്ള ഫാക്ടറിയിൽ വെച്ച് ഈ എസ്.ആർ.ബികൾ നിര്‍മിക്കുന്നത് തിയോകോൾ എന്ന കമ്പനിയാണ്.

ഈ എസ്.ആർ.ബികൾ ആദ്യമായി രൂപകല്‍പ്പന ചെയ്ത എഞ്ചിനീയർമാര്ര് ഇവയ്ക്കൊരല്‍പ്പം കൂടി വീതി കൊടുക്കണമെന്ന് വിചാരിച്ചുകാണണം. പക്ഷേ യുറ്റായിലുള്ള ഇവരുടെ ഫാക്ടറിയിൽ നിന്ന് ഷട്ടിൽ ലോഞ്ചിംഗിന്റെ സൈറ്റിലേയ്ക്ക് ട്രെയിനിലാണ് ഈ എസ്.ആർ.ബികൾ എത്തിയ്ക്കുന്നത്. ഈ വഴിയിൽ പര്‍വതഭാഗത്ത് ഒരു തുരങ്കം കടന്നാണ് റെയില്‍പ്പാളം വരുന്നത്. അതുകൊണ്ട് ആ തുരങ്കത്തിന്റെ വീതി കണക്കാക്കി വേണമായിരുന്നു എസ്.ആർ.ബി.യുടെ വീതിയും നിശ്ചയിക്കാൻ. റെയില്‍പ്പാളത്തേക്കാൾ ഇത്തിരി മാത്രം വീതിയേ തുരങ്കത്തിനുള്ളു. റെയില്‍പ്പാളത്തിന്റെ വീതിയാകട്ടെ, നിങ്ങൾ പഠിച്ചുകഴിഞ്ഞു, രണ്ട് കുതിരകളുടെ ചന്തികളുടെ വീതിയാണുതാനും.

ലോകത്തിലെ ഏറ്റവും ആധുനികമായ ട്രാന്‍സ്പോര്‍ട്ടേഷൻ സിസ്റ്റം എന്നു വിളിക്കാവുന്ന സേപ്സ് ഷട്ടിൽ ഡിസൈനിലെ ഒരു പ്രധാനഘടകം രണ്ടായിരം കൊല്ലം മുമ്പാണ് നിര്‍ണയിക്കപ്പെട്ടത്. അതും ആരു നിര്‍ണയിച്ചു? കുതിരച്ചന്തികളുടെ വീതി!

Monday, September 7, 2009

Sunday, September 6, 2009

വൈ. എസ്. ആർ. - മാധ്യമങ്ങളിൽ കണ്ടതിനപ്പുറം


ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക് ലിയുടെ 2004 ജൂൺ 12 ലക്കത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കെ. ബാലഗോപാലിന്റെ ഞെട്ടിപ്പിക്കുന്ന ദീർഘലേഖനം ആന്ധ്രാ രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികൾ കാട്ടിത്തരുന്നു. ലേഖനം ഇവിടെ.


കനേഡിയൻ ചിന്തകനായ മാർഷൽ മക് ലുഹന്റെ മാസ്റ്റർപീസാണ് Medium is the Massage. ഇന്റർനെറ്റിലാകുമ്പോൾ സെർവർ ഈസ് ദ മെസേജ് എന്നും പറയണം. കാരണം വിശ്വഹിന്ദുക്കളുടെ സൈറ്റിലായിരിക്കും ചിലപ്പോൾ ബാലഗോപാലന്മാരുടെ ലേഖനങ്ങൾ പുന:പ്രസിദ്ധീകരിക്കപ്പെടുക.


നമ്മുടെ വാക്കുകൾ വളച്ചൊടിക്കപ്പെടാതെ തന്നെ വളച്ചൊടിക്കപ്പെടും. ഇ.എം.എസും മകൻ ശ്രീധരനും നായനാരും നടൻ മുരളിയും മനോരമയിൽ കോളമെഴുതുമ്പോൾ കരുതിയിട്ടുണ്ടാ‍വും അവർ മനോരമയെ ഉപയോഗിച്ചു എന്ന്.


മീഡിയം ഈസ് ദ മെസേജ് എന്ന് ഒരിയ്ക്കൽക്കൂടി ഓർത്തുകൊണ്ട് വായിച്ചാലും.

Thursday, September 3, 2009

ചില പുഴുക്കങ്ങളിലൂടെ കടന്നു പോകുമ്പോള്‍


പുഴുങ്ങുമ്പോള്‍ കോഴിമുട്ടയ്ക്ക് അതിന്റെ സുതാര്യമൃദുലതയും മൃദുലസുതാര്യതയുംനഷ്ടപ്പെടുന്നു. ചില പുഴുക്കങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമുക്കും നമ്മുടെ സുതാര്യതയും മൃദുലതയും നഷ്ടപ്പെടുന്നുണ്ടാവും. ഇനിയൊരിക്കലും തിരിച്ചുപോകാനാവാത്തവിധം ചില അനുഭവങ്ങള്‍ നമ്മളെ മാറ്റിക്കളയുന്നു.

ദാമോദരൻ മൊതലാളീടെ സൈക്കിള്‍വാടക-കം-സ്റ്റേഷനറിക്കടയില്‍ നിന്ന് 5 പൈസയ്ക്ക് ഒരു കുഞ്ഞിക്കുപ്പി മഷി കിട്ടുമായിരുന്നു. അകം ഉള്‍ക്കുഴിഞ്ഞ റബ്ബര്‍ അടപ്പനുള്ള കുഞ്ഞിക്കുപ്പി. അലൂമിനിയത്തിന്റെ തലേക്കെട്ടും കെട്ടി ഇഞ്ചക്ഷന്‍ മരുന്നുമായി വന്നവയെ ഗ്രീന്‍പീസ് മസാലയുടെ കാലത്തിനും മുമ്പേ റീസൈക്ക് ള്‍ ചെയ്തിട്ടാണോ ദാമോദരന്‍ മൊതലാളി ആ കുപ്പികള്‍ സംഘടിപ്പിച്ചിരുന്നത് ആവൊ? അയാള്‍ ഷര്‍ട്ടിട്ടിരുന്നില്ല. ജരാനര ബാധിച്ചു തുടങ്ങിയ മഞ്ഞനിറമുള്ള ശരീരത്തില്‍ ഗാഡസരസ്വതബ്രാഹ്മണ്യത്തിന്റെ [മലയാളത്തില്‍ പറഞ്ഞാല്‍ ‘കൊങ്ങിണി] മുഷിഞ്ഞ പൂണൂല്‍ കാണാമായിരുന്നു. പിന്നീട് കട ഏറ്റെടുത്തത് മകന്‍ മുത്തു. അയാളെ ഷര്‍ട്ടൂരി കണ്ടിട്ടില്ല. പല്ല് ലേശം പൊന്തിയിരുന്നു.

അഞ്ചാം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ പറവൂര് നടന്ന ഉപജില്ലാ സയന്‍സ് എക്സിബിഷന്‍ കാണാന്‍ പോയി. മാര്‍കേസിന്റെ നായകന്‍ ഐസു കാണാന്‍ പോയ പോലത്തെ ചില ഓര്‍മകള്‍. അതിലൊന്ന് ആ കുഞ്ഞിക്കുപ്പിയില്‍ പൊട്ടാതെ കയറിരുന്ന് കാണപ്പെട്ട കോഴിമുട്ടയായിരുന്നു. ചൊറുക്കയില്‍ ഇട്ടു വെച്ചാല്‍ കോഴിമുട്ടയുടെ കാത്സ്യം തോട് അലിഞ്ഞുപോകുമെന്നും തോടിനും വെള്ളയ്ക്കും ഇടയിലുള്ള റബ്ബറിമയുള്ള ഇടന്തൊലി അതിനെ കുപ്പിയ്ക്കകത്തു കയറുമ്പോഴും പൊട്ടിയിലിയ്ക്കാതെ കാക്കുമെന്നും സയന്‍സ് പഠിപ്പിച്ചിരുന്ന അബ്ദുള്‍ഖാദര്‍ സാറ് പറഞ്ഞു തന്നു. അധികം വൈകാതെ ഒരു ദിവസം അബ്ദുള്‍ഖാദര്‍ സാറിന്റെ മയ്യത്തുകാണാന്‍ അഞ്ചാമ്പരത്തിയിലേയ്ക്ക് ഞങ്ങള്‍ വരിവരിയായി നടന്നുപോയി. ആദ്യമായി കണ്ട മരണം.

അതാര്യമായ കാത്സ്യം തോടില്ലാതെ മുട്ട എങ്ങനെയിരിക്കുമെന്ന് കാണാന്‍ ദുബായ്ക്കാരനാകേണ്ടി വന്നു, അച്ഛനാകേണ്ടിയും വന്നു. പണ്ട് ബിനാക്ക വാങ്ങിയിരുന്നത് അതാണ് നല്ല പേസ്റ്റ് എന്ന് വിചാരിച്ചിട്ടല്ലല്ലൊ, അതിന്റൊപ്പം കിട്ടിയിരുന്ന പ്ലാസ്റ്റിക് പക്ഷിമൃഗങ്ങളെ കിട്ടാനായിരുന്നല്ലൊ. അതുപോലെ മോള് എപ്പോഴും കിന്റര്‍ മിട്ടായി വാങ്ങാന്‍ പറയും. മുട്ടയുടെ ഷേപ്പില്‍ വരുന്ന അതിന്റെയുള്ളില്‍ ഒരു കുഞ്ഞുകളിപ്പാട്ടം കാണും. നേര്‍ത്ത പാളിയാകയാല്‍ കവിളത്തും ഉടുപ്പിലുമെല്ലാം ഓരോ തവണയും ചോക്കലേറ്റ് തവിട്ടിമറിയും. എന്നാലും പെണ്ണിന് കിന്റര്‍ തന്നെ വേണം. അതിന്റെ പാക്കേജ് ഈയിടെ പരിഷ്കരിച്ചു. ചോക്കലേറ്റിന്റെ നേര്‍ത്തപാളി കൊണ്ട് ഉണ്ടാക്കിയിരുന്ന മുട്ടക്കൂടിനു പകരം മുട്ടയുടെ ഷേപ്പിലുള്ള സുതാര്യമായ രണ്ട് പ്ലാസ്റ്റിക് ചേര്‍പ്പുകള്‍ സ്ഥാനം പിടിച്ചു. ചോക്കലേറ്റും തീര്‍ന്ന് കളിപ്പാട്ടവും പൊട്ടിയിട്ടും രണ്ടായി തുറന്നടയ്ക്കാവുന്ന ആ പ്ലാസ്റ്റിക് മുട്ട അവശേഷിച്ചു. നിലത്തെറിഞ്ഞാല്‍ തെറിച്ചുപൊന്തുന്ന ഒരു ചെറിയ റബ്ബർപ്പന്ത് അതിനുള്ളിലിട്ടപ്പോള്‍ പണ്ടത്തെ സങ്കല്പ്പത്തിന് സാക്ഷാത്കാരമായി.

വെന്തുകഴിഞ്ഞാലും തരം കിട്ടിയാല്‍ കലത്തിന്റെയും കയിലിന്റെയും കണ്ണുവെട്ടിച്ച് പുറത്തുചാടുന്ന ചോറുംവറ്റുകള്‍ വീണ്ടും ആരും കാണാതെ കിടന്ന് അരിമണിയാകാന്‍ ശ്രമിയ്ക്കുന്നതുപോലെ എനിയ്ക്കും അമ്മയുടെ ഗര്‍ഭപാത്രത്തിലേയ്ക്ക് തിരിച്ചുപോയാല്‍ക്കൊള്ളാമെന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ഞാന്‍ നെന്മണിയായല്ല കോഴിമുട്ടയായാണ് ജനിച്ചതെന്നു തോന്നുന്നു. പുഴുങ്ങിയപ്പോള്‍ മൃദുലസുതാര്യത നഷ്ടപ്പെട്ട്, വെളുത്ത് കനംവെച്ചു. ഇപ്പോളിതാ ഉപ്പിനേയും കുരുമുളകിനേയും കാത്തിരിയ്ക്കുന്നു. ഏമ്പക്കത്തിന്റെയും കീഴ്ശ്വാസത്തിന്റെയും ഇടയില്‍ക്കിടന്ന് ദഹിച്ചുപോവാന്‍.

Sunday, August 30, 2009

മനോരമ വായിക്കുന്നത് പാപമാണെങ്കില്‍



സാക്ഷാൽ മഹാഭാരതം വാ‍യിക്കാൻ പാടില്ലെന്നാണ് പ്രമാണം. ചേട്ടന്റേം അനിയന്റേം മക്കൾടെ രക്തരൂഷിതമായ മഹായുദ്ധം, ലോകസാഹിത്യത്തിലെ ഏറ്റവും ബീഭത്സമായ രംഗം [ദുശ്ശാസനവധം]... തുടങ്ങിയ പല കാരണങ്ങളാണിതിന് പറയുന്നത്. അഥവാ ഒരു വട്ടം ഭാരതം വായിക്കണമെങ്കിൽ പത്തുവട്ടം ഭാഗവതം വായിക്കണമെന്നാണ് വിശ്വാസം. ഇമ്മാതിരി വിശ്വാസങ്ങൾ പരത്താൻ പോയാൽ ഇനി കാണുമ്പോ നിഷാദ് കൈപ്പള്ളി എന്റെ കൊരവള്ളിയ്ക്ക് പിടിയ്ക്കും. ഏതായാലും പിടിയ്ക്കും. അതുകൊണ്ട് ഒരു കാര്യം കൂ‍ടി പറഞ്ഞിട്ട് വിഷയത്തിലേയ്ക്ക് കടക്കാം. വായിക്കാൻ നിരോധനമുള്ള മറ്റൊരു പുസ്തകമാണ് ഗാരുഡപുരാണം. തീരെ ചെറിയ ഒരു പുസ്തകം. നരകവർണനയാണ്. റിയൽ ബീഭത്സം.

ഈശ്വരവിശ്വാസവും അന്ധവിശ്വാസവുമൊക്കെ കടുകട്ടിയാണെങ്കിലും അവയേക്കാൾ വലുതാണ് ജിജ്ഞാസ എന്നതിനാൽ ഞാൻ അത് വായിക്കാൻ ധൈര്യപ്പെട്ടു. ആ പുസ്തകം വായിക്കുന്ന ആളും അത് വെച്ചിരിക്കുന്ന ഇടങ്ങളും നശിച്ചുപോകുമെന്ന് പറയപ്പെടുന്നു. ഞാൻ നശിച്ചത് എന്റെ കയ്യിലിരിപ്പുകൊണ്ടായിരിക്കാം. പരിഹാരം വല്ലോം ഉണ്ടോ ആവൊ? അഭിമന്യുവിനെപ്പോലെ അകത്തുകടക്കാൻ മാത്രം പഠിച്ചാലുള്ള കുഴപ്പങ്ങൾ! അത് വെച്ചിരുന്ന രണ്ട് കെട്ടിടങ്ങളും നശിച്ചുപോയി. അവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന സംരംഭവും കുടുംബവും നശിച്ചുപോയി/ചിതറിപ്പോയി. പഴയ കെട്ടിടങ്ങളായിരുന്നതുകൊണ്ടാ എന്ന് കൈപ്പള്ളിയേക്കാൾ നിരീശ്വരവാദിയായ എന്റെ ഭാര്യ! ആ കോപ്പിയാകട്ടെ പിന്നെ കണ്ടുകിട്ടിയുമില്ല. എവിടെയെല്ല്ലാം പോയി അത് നാശം വിതയ്ക്കുന്നോ ആവൊ. പഴയ വീടുകളിൽ താമസിക്കുന്നവർ ആരാനുമുണ്ടെങ്കിൽ വേഗം പോയി അത് വായിച്ചുകൊൾവിൻ. എന്റെ പേരിൽ കുറ്റമില്ല വൺ, ടൂ, ത്രീ.

തൊട്ടുമുന്നത്തെ പോസ്റ്റിലൂടെ മനോരമ വാരികയുടെ ഓൺലൈൻ എഡിഷൻ പ്രചരിപ്പിച്ചതിന്റെ പേരിൽ എനിയ്ക്ക് വല്ല പാപോമുണ്ടെങ്കിൽ അത് ഇതോടെ തീർന്നു. ഇതാ ഒരു കിണ്ണൻ ഡിജിറ്റൽ ലൈബ്രറി. കെട്ടുതാലി പണയം വെച്ചിട്ടായാലും വാങ്ങണം എന്ന് കൊതിച്ചു നടന്ന റിമംബ്രൻസ് ഓഫ് തിങ്സ് പാസ്റ്റ് എന്ന ഏഴു വോള്യങ്ങളിലുള്ള മാർസൽ പ്രൂസ്തിന്റെ ഫ്രഞ്ച് ക്ലാസിക്, ഡോസ്റ്റോവോസ്കിയുടെ പുസ്തകങ്ങൾ , പെരിങ്ങോടന്റെ സ്വന്തം കാഫ്കയുടെ മെറ്റമോർഫോസിസ്... അങ്ങനെ ക്ലാസിക്കുകളുടെ ഒരു പള്ളിവേട്ട. ഹിസ്റ്ററി, ഓട്ടോബയോഗ്രഫി, ഫിലോസഫി എന്നീ സെക്ഷനുകൾ വേറെ. ഐടിയുടെ കാര്യം പറയാനുമില്ലെന്നു തോന്നുന്നു. [ഞാനെന്തു പറയാൻ!].

കോഴിക്കോട്ടെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കീഴിലുള്ള നളന്ദ ഡിജിറ്റൽ ലൈബ്രറിയിലേയ്ക്കു പോകാൻ ഇവിടെ ക്ലിക്കുക.

520 ആഴ്ചക്കാലം [അതായത് ഒരു കൊല്ലം 52 ആഴ്ച എന്ന കണക്കിന് 10 കൊല്ലക്കാലം] മനോരമ വാരിക വായിച്ച ഒരാളാണ് നിങ്ങളെങ്കില്‍, അത് പാപമായിപ്പോയെന്ന് കരുതുന്നുണ്ടെങ്കില്‍, എങ്കില്‍, ഞാന്‍ പറഞ്ഞല്ലൊ, മേല്‍പ്പറഞ്ഞ ലിങ്കില്‍ ഒരു പുസ്തകം കിട്ടും - കാരമസോവ് സഹോദരന്മാര്‍ - അത് ഒരു വട്ടം വായിച്ചാല്‍ മതി. സംഗതി നിങ്ങള്‍ വിചാരിക്കുന്നതുപോലെ ദുര്‍ഗ്രഹമൊന്നുമല്ല. ഇടതുകയ്യുടെ തള്ളവിരലിനും സ്പെഷലിസ്റ്റുള്ള കാലമല്ലേ എന്ന് നമ്മള്‍ ചോദിക്കാറുണ്ടല്ലൊ - ആ ഫലിതം പോലും 1880-ല്‍ ഖണ്ഡ:ശ്ശ പ്രസിദ്ധീകരണം പൂര്‍ത്തിയായ കാരമസോവിലേതാണ്. കുട്ടിക്കാലം മറന്നുപോയിട്ടില്ലാത്ത എല്ലാ മനുഷ്യമൃഗങ്ങള്‍ക്കും കാരമസോവ് വായിക്കാം.

മനോരമയുടെ നിലപാടിനെ പണ്ട് മുരളിയുമായുള്ള അഭിമുഖത്തിനിടെ [കലാകൌമുദി] ‘കൃസ്ത്യന്‍ ക്രൂക്കഡ്നെസ്സ്’ എന്നു വിളിച്ചത് ഇന്ത്യന്‍ ജേര്‍ണലിസത്തിന്റെ കുലപതികളിലൊരാളായിരുന്ന സി. പി. രാമചന്ദ്രനാണ്. കാരമസോവും കൃസ്തീയത തന്നെ. ആത്മാവിനെ കഴുകുന്ന ജ്ഞാനസ്നാനം.

നമ്മളൊന്നും പട്ടികളായി ജനിക്കാഞ്ഞത് എത്ര നന്നായി; പട്ടികളായിരുന്നെങ്കില്‍ നമുക്ക് കാരമസോവ് ബ്രദേഴ്സ് വായിക്കാന്‍ കഴിയില്ലായിരുന്നല്ലൊ എന്ന് പ്രസംഗിച്ചു കേട്ടത് ബാലചന്ദ്രന്‍ ചുള്ളിക്കാടാണ്.
ഗാരുഡപുരാണം ഇവിടെ നിന്നും ഡൌണ്‍ലോഡാം. അതിലെ ഒരു അധ്യായം ‘പാപികള്‍ മരിച്ചാല്‍’ എന്ന തലക്കെട്ടിട്ട് പ്രസിദ്ധീകരിച്ചത് ഓര്‍ത്തുകൊള്ളുന്നു.
Related Posts with Thumbnails