Monday, September 23, 2013

തൊഴിലാളി ഐക്യം = മുതലാളി

ദിവസേന (പ്രത്യേകിച്ച് ഒരു പോഷകഗുണവുമില്ലാത്ത) ഒരാപ്പിളെങ്കിലും കഴിച്ചാല്‍ ഡോക്ടറെ കാണേണ്ട ആവശ്യമില്ല എന്ന ഇംഗ്ലീഷ് പഴഞ്ചൊല്ല് ഏതോ ആപ്പിള്‍ കര്‍ഷക ലോബി ഉണ്ടാക്കി വിട്ടതാണെന്നൂഹിക്കാന്‍ അധികം ബുദ്ധിയൊന്നും വേണ്ട. പരസ്യത്തേക്കാളും പബ്ലിക് റിലേഷനേക്കാളും ഫലപ്രദമാണ് ഇതുപോലുള്ള മിടുക്കുകള്‍. ഇത്തരം മിടുക്കുകളുണ്ടായിരുന്നെങ്കില്‍ കേരളം എന്നേ കശുമാവ് കര്‍ഷകരുടെ പറുദീസയാകുമായിരുന്നു. (കശുവണ്ടിക്ക് വേണ്ടി മാത്രമല്ല, കശുമാങ്ങയ്ക്കു കൂടി!).

പൂർണരൂപം സെപ്തംബർ 23-ലെ മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചതിന്റെ വെബ് എഡിഷൻ ഇവിടെ.

Saturday, September 7, 2013

ഏറ്റവും ഭയാനകമായ സൌന്ദര്യം അഥവാ ആകാശത്തിലെ ആ വലിയ തേൾ

46 വർഷം പിന്നിട്ട ജീവിതകാലത്ത് ഭൂമിയിൽ വെച്ചു കണ്ട ഏറ്റവും ഭയാനകമായ സൌന്ദര്യം ആകാശത്താണുള്ളത്. കഴിഞ്ഞ ഏപ്രിലിൽ ഒരു ദിവസം വെളുപ്പിന് അഞ്ചിന്റെ ട്രെയിനിൽ എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേയ്ക്കു പോകുമ്പോൾ, പിറവം റോഡ് സ്റ്റേഷനെത്തിക്കാണും, വെറുതെ വാതിൽക്കൽ നിന്ന് കിഴക്കനാകശത്തേയ്ക്കു നോക്കിയപ്പോൾ, അതാ അത്. എന്നുമെന്നപോലെ നട്ടെല്ലിലൂടെ ഒരു കുളിരു പാഞ്ഞു. 

ഒരു വർഷം മുമ്പത്തെ തണുപ്പുകാലത്ത് (നവംബർ-ഡിസംബറിൽ), റിപ്പോർട്ടർ ടീവിയുടെ ഓഫീസിൽ Kuzhur Wilsonണെ കാണാൻ പോയ ഒരു രാത്രിയാണ് അവസാനം കണ്ടത്. തെക്കു പടിഞ്ഞാറൻ ചെരിവിൽ, അസ്തമിക്കാറായ പോസിൽ, എന്നുമെന്നപോലെ, ആകാശം വിലങ്ങനെ.

അതിനും കുറച്ചു ദിവസം മുമ്പ്, Dominic Savioയോടൊപ്പം ഷിപ്പ് യാഡിനോടു ചേർന്ന ഹോട്ടൽ മേഴ്സിയുടെ റൂഫ്ടോപ്പിലിരിക്കെ, മൂക്കിലുരുമ്മുമെന്ന് തോന്നിപ്പിക്കുന്ന വമ്പൻ ക്രെയിനുകളേയും നേവൽ ബേസിൽ നങ്കൂരമിട്ടു കിടക്കുന്ന പടക്കപ്പലുകളേയും ദൂരെക്കിടക്കുന്ന അന്ധകാരനഴിനഴിയേയും അതിനുമപ്പുറത്തെ കടലുകളേയും അമേരിക്കകളേയും ബുധനേയും ശുക്രനേയും സൂര്യനേയും രാപ്പകലുകളെന്ന തോന്നലുകളേയും നിഷ്പ്രഭമാക്കിക്കൊണ്ട് കാണപ്പെട്ടതല്ലേ എന്നു ചോദിക്കാൻ, എന്നുമെന്ന പോലെ, ധൈര്യം കിട്ടിയില്ല.

അതിനും മുമ്പു കണ്ടത്, നാലഞ്ച് വർഷം മുമ്പ്, രാ‍ത്രി കാറിൽ ഇന്ത്യൻ അലൂമിനിയത്തിന്റെ മതിലോരം ചേർന്ന് പറവൂർക്കു പോകുമ്പോൾ, പെട്ടെന്ന് പടിഞ്ഞാറ്.

ഭാരതവർഷത്തിലുള്ളവർക്ക് ഏപ്രിലിൽ വൃശ്ചികത്തിനെ വെളുപ്പാൻ കാലത്ത് കിഴക്കനാകാശത്തു കാണാം. ദിവസങ്ങൾ കഴിയുന്തോറും അത് നേരത്തേ നേരത്തേ ഉദിച്ച് നേരത്തേ നേരത്തേ അസ്തമിച്ചു തുടങ്ങുന്നു. അങ്ങനെ ചിലപ്പോൾ സന്ധ്യയ്ക്കും ചിലപ്പോൾ രാത്രിയും പലയിടങ്ങളിലും വെച്ച് കാണാം -  കിഴക്കു നിന്ന് പടിഞ്ഞാട്ടേയ്ക്കുള്ള ഒരേ ഉദായ്സ്തമന പാതയിൽ.

Thursday, June 6, 2013

ഷൂലേസിന്റെ തുമ്പത്തെ ചുരുളിപ്പിനും പേരില്ലേ?

Prof. G. Kumara Pillai
'പൂവിനും പേരിട്ടു. 
താമരപ്പൂവിനും പേരിട്ടു.
നീലിച്ച താമരപ്പൂവിനും പേരിട്ടു.
നീയിന്നു ചൂടിയ
നീയിന്നേയ്ക്കു മാത്രമായ് ചൂടിയ
നീലിച്ച താമരപ്പൂവിന്റെ പേരു ചൊല്ലൂ സഖീ'
- ജി. കുമാരപിള്ള

ഒരു മനുഷ്യന് 21 മുഖങ്ങളുണ്ട്. ഓരോ വിരലും മറ്റൊരു മുഖമല്ലേ? ഓരോ നഖാകൃതിയും യുനീക്കല്ലെ? ഓരോ നഖച്ഛായയും ഓരോ മുഖച്ഛായയല്ലേ? അങ്ങനെ, കഴുത്തിനു മോളിലെ ഒന്നും കൈകാലുകളിലെ ഇരുപതും നഖങ്ങൾ ചേർത്ത് ആകെ ഇരുപത്തൊന്ന് മുഖങ്ങൾ. 


അതുകൊണ്ടായിരിക്കണം എനിക്കു പരിചയമുള്ള ഒരാൾ, അയാൾ പ്രണയിച്ചവരെ മാത്രമല്ല
അവരോരുത്തരുടേയും 20 വിരലുകളേയും 20 വ്യത്യസ്ത ഓമനപ്പേരുകളിട്ടു വിളിച്ചിരുന്നത്. എന്തിന്,
കുട്ടിക്കാലത്ത് ചെരുപ്പു വാങ്ങാൻ വേണ്ടി കാല് വരച്ചു കൊടുത്തിരുന്നതുപോലെ, അയാളൊരിക്കൽ
അയാളുടെ ഒരു കാമുകിയുടെ ഓരോ കാൽവിരൽ വിടവിലും പേനത്തുമ്പ് കയറ്റിയിറക്കി അവളുടെ
കാൽപ്പാദങ്ങൾ വരച്ചെടുത്ത്, ആ പത്തുപേരുടേയും ഓമനപ്പേരുകൾ അടയാളപ്പെടുത്തി
സമ്മാനിക്കുക വരെ ചെയ്തു. കാൽപ്പാദങ്ങളുടെ കാമുകാ, അത് ഫെറ്റിഷിസമല്ലേ എന്നു
ചോദിക്കാതെ. ഫെറ്റിഷിസമെന്നതിനേക്കാൾ അത് പേരിടലിസമല്ലെ?

Dewclaw
ഒരാൾക്ക് ഏറ്റവും പ്രിയപ്പെട്ട വാക്ക് അയാളുടെ പേരു തന്നെയാണെന്ന് ആധുനിക പരസ്യ വ്യവസായത്തിന്റെ പരിഞ്ഞപ്പൻ ഡേവിഡ് ഒഗിൽവി എഴുതിയിരിക്കുന്നു. ഓരോ തവണ കണ്ണാടി നോക്കുമ്പോഴും അത് ശരിയാണെന്നു തോന്നാറുണ്ട് (ചില ഭാര്യാഭർത്തക്കന്മാർ ആങ്ങള-പെങ്ങളമാരെപ്പോലിരിക്കുന്നത് കണ്ടിട്ടില്ലേ? കണ്ണാടിയിൽ കണ്ടു കണ്ട് സ്വന്തം രൂപത്തെ സ്‌നേഹിച്ച്, ഒടുക്കം പെണ്ണുകാണാൻ പോകുമ്പോഴും അവനവന്റെ ഛായയിലുള്ളവരെ തെരഞ്ഞെടുക്കുന്നതാണ്. ആത്മരതിക്ക് മരുന്നില്ല, വാട്ടുഡു!).


Aglet
പേരും സ്‌നേഹവും തമ്മിൽ ബന്ധമുണ്ടെ് തെളിയിക്കാൻ മാത്രമാണ് ഇത്രയും ബദ്ധപ്പെട്ടത്. പേരിനേയും കൂടിയാണ് സ്‌നേഹിക്കുന്നത്. അല്ലെങ്കിൽ സ്‌നേഹിക്കുന്ന വസ്തുക്കൾക്കെല്ലാം പേരിട്ടേ മതിയാകൂ. അതാണ് സ്‌നേഹിക്കുന്നവരുടെ ഓരോ മുടിയിഴകൾക്കും ഓരോരോ പേരിട്ട് നമ്മൾ പ്രാവുകളെപ്പോലെ കുറുകുന്നത്. പേരിടുമ്പോൾ നമ്മൾ ആ വസ്തുവിന് അതിന്റേതായ ഒരു വ്യക്തിത്വം സമ്മാനിക്കുന്നു. അവഗണന അവസാനിപ്പിച്ച് നമ്മൾ ആ വസ്തുവിനെ പരിഗണിക്കാൻ നിർബന്ധിതരാവുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് പേരില്ലെന്നു കരുതിയിരുന്ന പല സാധനങ്ങൾക്കും പേരുണ്ടാകുമെന്ന് ഉറപ്പിച്ച് വിചാരിച്ചിരുന്നത്. യാദൃശ്ചികമായി അത്തരം ചില സാധനങ്ങളുടെ പേരുകൾ മുമ്പിൽ വന്നു പെടുമ്പോൾ മനസ്സ് ആഹ്ലാദം തുള്ളുന്നത്.

Ferrule
എന്നാൽ ഇക്കാര്യത്തിൽ ഒരു സങ്കടവുമുണ്ട്. ഇത്തരം അപൂർവ സാധന വാക്കുകളുടെ അഥവാ പേരുണ്ടെന്ന് പലർക്കും അറിയാത്ത അതീവസാധാരണമായ ചില സാധനങ്ങളുടെ പേരുകളുടെ കാര്യത്തിൽ നമ്മുടെ മലയാളത്തിന്റെ കാര്യം പരമദയനീയമാണ്. അക്ഷരങ്ങൾ അമ്പത്തൊന്ന്, പിന്നെ അതിന്റെ വള്ളിയും ചന്ദ്രക്കലയും അനുസ്വാരം, വിസർഗം (:) തുടങ്ങിയ അനുസാരികളും കൂട്ടക്ഷരങ്ങളും ചേർന്ന് ആകെ മൊത്തം ടോട്ടൽ ഏതാണ്ട് 200-നടുത്ത് ക്യാരക്ടേഴ്സ് (കഥാപാത്രങ്ങൾ) തന്നെ വരും. പക്ഷേ വാക്കുകളോ, അതീവശുഷ്‌കം. 

Glabella
അതിലും കഷ്ടമാണ് മറ്റൊരു സംഗതി. താമരയ്ക്കും സൂര്യനുമെല്ലാം പത്തിലേറെ പര്യായങ്ങളുണ്ട്. എന്നാൽ സോപ്പ്, ഫോൺ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്കൊന്നും വാക്കുകളില്ല. അതുകൊണ്ടല്ലേ സാക്ഷാൽ കുട്ടിക്കഷ്ണമാരാരുടെ ഒരു ലേഖനത്തിന്റെ തലക്കെട്ടു തന്നെ അച്ചടിയിലെ സ്‌പേസിംഗ് എന്നായിപ്പോയത്? കാരണം, സ്‌പേസിംഗ് എന്ന പദത്തിന് സമാനമായ മലയാളം വാക്കില്ല. ഇട എന്നു പറയാം. പക്ഷേ പിടികിട്ടില്ല. മാരാരുടെ കാര്യം ഇതാണെങ്കിൽ സിദ്ദിക് ലാലിലെ സിദ്ദിക്കിനെ പറഞ്ഞിട്ടെന്തു കാര്യം? (ഒരു സിനിമയ്ക്കുപോലും മലയാളത്തിൽ പേരിടാഞ്ഞ വിദ്വാൻ).
Lunule

അതല്ല ഇംഗ്ലീഷിന്റെ കാര്യം. ഇംഗ്ലീഷിലെ വാക്കുകളുടെ എണ്ണം ഓൾറെഡി പത്തുലക്ഷം കവിഞ്ഞിരിക്കന്നു. ഒരു വാക്കിന് പല അർത്ഥങ്ങളുള്ളതും ഇംഗ്ലഷിൽ അതീവ സാധാരണം. ഉദാഹരണത്തിന് ക്രിക്കറ്റ് എന്നാൽ ക്രിക്കറ്റുകളി എന്നു മാത്രമല്ല പുൽച്ചാടി എന്നും അർത്ഥമുണ്ടല്ലൊ. എന്നിട്ടും പുതിയ വാക്കുകൾ ദിവസേനയെന്ന പോലെ ഉണ്ടാവുന്നു. നമ്മുടെ കാര്യം നേരെ മറിച്ചാണ്, വാക്കുകൾ സ്വതവേ കുറവ്, പുതുതായി ഒന്നും വരുന്നുമില്ല. കരി കലക്കിയ കളഭം കലക്കിയ കുളം എന്ന ജോക്കെല്ലാം വളിച്ചു പുളിച്ചു പോയി, അതുകൊണ്ട് നാനാർത്ഥങ്ങളുടെ കാര്യമൊന്നും പറഞ്ഞ് വന്നേക്കരുത്. 
Philtrum

എന്റെ 46 കൊല്ലത്തെ ഓർമയിൽ അടിപൊളി, നാൾവഴി, ബോറടി തുടങ്ങി അഞ്ചാറ് വാക്കുകൾ മാത്രമാണ് മലയാളത്തിൽ പുതുതായി ഉണ്ടായത്. ഇംഗ്ലീഷാകട്ടെ അവിടുന്നും പോയി, പഴയ പല വാക്കുകൾക്കും പുതിയ അർത്ഥങ്ങൾ കണ്ടെത്തുന്നു. ഉദാഹരണത്തിന് നോട്ട്ബുക്ക്, വെബ്, സർഫിംഗ് തുടങ്ങിയ എത്രയെത്ര വാക്കുകൾ. മലയാളത്തിൽ ചെത്ത് എന്ന ഒരൊറ്റ വാക്കിനല്ലേ ഇക്കാലത്തിനിടെ പുതിയ അവതാരഭാഗ്യം ലഭിച്ചുള്ളു? അതുകൊണ്ട് ഏതാനും അസാധാരണമായ സാധാരണസാധനങ്ങളുടെ പേർവാക്കുകളെ ഇവിടെ അണിനിരത്തുമ്പോൾ അവ മുഴുവൻ ഇംഗ്ലീഷിലായിപ്പോകുന്നത് സ്വാഭാവികം.

Punt

vamp

1. ഷൂലേസിന്റെ തുമ്പത്തെ ചുരുളിപ്പ് – aglet
2. മൂക്കിന് തൊട്ടു താഴെ, മേൽച്ചുണ്ടിനു തൊട്ടുമുകളിലുള്ള ഗുൾമുനപ്പ് – philtrum
3. കുപ്പികളുടെ അടിഭാഗത്ത് അകത്തേയ്ക്കുള്ള കുഴി – punt
4. താക്കോൽദ്വാരത്തിന്റെയും മറ്റും ചുറ്റുമുള്ള അലങ്കാരപ്പാളി – escutcheon
5. നായ്ക്കൾ തുടങ്ങിയ ചില സസ്തനികളുടെ പാദങ്ങളിലുള്ള നിലം തൊടാതുള്ള നഖം – dewclaw
6. ഷൂവിന്റെ മുൻഭാഗം – vam
7. കുടയുടെ അഗ്രത്തിലുള്ള സംരക്ഷണ നോബ് – ferrule
8. നഖത്തിന്റെ അടിഭാഗത്തുള്ള വെളുത്ത ചന്ദ്രക്കല – lunule
Escutcheon
9. പുരികങ്ങൾക്കിടയിൽ മൃദുവായി ഉയർന്നു നിൽക്കുന്ന ഭാഗം - glabella

ഇനി ആലോചിച്ചു നോക്കൂ, മലയാളത്തിൽ ഇങ്ങനത്തെ എത്ര അതിസൂക്ഷ്മവാക്കുകളുണ്ട്? കാലിന്റെ calf-നെ പിള്ളക്കുടം എന്നും ankle-നെ ഞെരിയാണി എന്നും വിളിക്കുന്നത് മറക്കുന്നില്ല. നഖത്തിലെ ചന്ദ്രക്കലയ്ക്കും ചിലപ്പോൾ ആയുർവേദത്തിലും കണ്ടേക്കാം ഒരു സംസ്‌കൃതംവാക്ക്. ഷൂവിനില്ല, ഷൂലേസിനുമില്ല, എന്നിട്ടു വേണ്ടേ ഷൂലേസിന്റെ അറ്റത്തെ ചുരുളിപ്പിന് അല്ലേ?

Images and unique words © www.m-w.com



Tuesday, May 21, 2013

മല്ലൂസിന്റെ സ്വയം വിമർശനം ബോറടി ലെവൽ കഴിഞ്ഞു

കൽ‌പ്പറ്റ നാരായണൻ
മലയാളി അങ്ങനെ, മലയാളി ഇങ്ങനെ എന്നിങ്ങനെയുള്ള കുറ്റംപറച്ചിലുകള്‍ വായിച്ചു വായിച്ച് മനുഷ്യന്‍ ബോറടിച്ച് മരിച്ചു. പണ്ടെങ്ങാണ്ട് സക്കറിയയാണെന്നു തോന്നുന്നു ഇത് തുടങ്ങിവെച്ചത്. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള തെരഞ്ഞെടുപ്പില്‍ കേരളം മാത്രം കോൺഗ്രസിനെ വീണ്ടും തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു സക്കറിയയുടെ ആക്രമണം. മലയാളി അവന്റെ മായാവ്യൂഹം ചമച്ചു എന്നാണ് സക്കറിയ എഴുതിയത്. അടിയന്തരാവസ്ഥയെ പിന്തുണയ്ക്കാന്‍ മലയാളിക്ക് അതിന്റേതായ കാരണങ്ങളുണ്ടായിരുന്നു എന്നത് വേറെ കാര്യം.

എന്നാലും ഒരു തുടക്കമെന്ന നിലയില്‍ അത് ഓക്കെയായിരുന്നു. പിന്നെ സക്കറിയ തന്നെ അത് ആവര്‍ത്തിക്കാന്‍ തുടങ്ങി. എന്തിനു പറയുന്നു, കാമ്പുള്ള കവിയും ചിന്തകനും നോവലിസ്റ്റുമാണെന്ന് തെളിവുതന്നിട്ടുള്ള കല്‍പ്പറ്റ നാരായണന്‍ വരെ ഇപ്പോള്‍ മലയാളിയുടെ പിറകെയാണ്. ആത്മവിമര്‍ശനം നല്ലതു തന്നെ. അത് അതിരുവിടുന്നതും സഹിക്കാം, അറ്റ് ലീസ്റ്റ് മലയാളി എന്ന വാക്കിനു പകരം കേരളീയന്‍ എന്നെങ്കിലും എഴുതിയിരുന്നെങ്കില്‍.


ഞാൻ മലയാളി അല്ല എന്ന മട്ടിലാൺ ഇവരിൽ പലരുടേയും എഴുത്ത്. ഇത് വിഷയദാരിദ്ര്യത്തിന്റെ പ്രശ്‌നമാണ്. ജീനിയസ്സിന്റെ സ്‌റ്റോക്ക് തീരുന്നതിന്റെ ലക്ഷണമാണ്. 

പറഞ്ഞു പറഞ്ഞ്, മലയാളിക്ക് യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിച്ച തീവ്രതയില്ലൊന്നെക്കെയാൺ ചിലര്‍ പറഞ്ഞു തുടങ്ങിയിരിക്കുത്. യുദ്ധം അനുഭവിക്കേണ്ടി വരുന്നത് എന്തോ ഗുണമാണെന്ന മട്ടിലാൺ ഇതു വായിച്ചാല്‍ തോന്നുക. അനുഭവതീവ്രതയ്ക്കു വേണ്ടി ഇച്ചിരെ യുദ്ധം. അയ്യോ സാറമ്മാരേ, അതിത്തിരി കടുത്തുപോയി.
ഗൊദാർദ്

അനുഭവതീവ്രത കുറവായതുകൊണ്ടാണത്രെ ഇവിടെ വല്യേക്കാട്ടൻ സിനിമയൊന്നും ഉണ്ടാവാത്തത് (വല്യേട്ടനെപ്പോലത്തെ സിനിമകള്‍ ഉണ്ടാവുന്നത്). രണ്ടാം ലോക മഹായുദ്ധം, ഹോളോകാസ്റ്റ് ഇതെല്ലാം കഴിഞ്ഞിട്ടും ഇപ്പോഴും അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് എത്രയെത്ര ക്ലാസിക് സിനിമകളും പുസ്തകങ്ങളുമാണ് പിറവിയെടുക്കുന്നതെന്നാൺ. എന്നാൽ ഇവര്‍ക്കുള്ള മറുപടി ഇവരുടെ വല്യപ്പച്ചനായ ഗൊദാര്‍ദ് തന്നെ പറഞ്ഞിട്ടുണ്ട്. 'ദുരിതങ്ങളും ദാരിദ്ര്യവുമൊക്കെയുള്ളിടത്ത് ഉത്തമകലാസൃഷ്ടി ഉണ്ടാകും. എന്നാൽ ഉത്തമകലാസൃഷ്ടി ഉണ്ടാകാന്‍ വേണ്ടി ദുരിതങ്ങളും ദാരിദ്ര്യവുമൊക്കെ ഉണ്ടാകാന്‍ ആഗ്രഹിക്കുന്നത് ശരിയല്ല' എന്നാണ് ഗൊദാര്‍ദ് പറഞ്ഞത്. 
ഗൾഫ് ജീവിതം

അതെന്തായാലും മലയാളി നല്ലോണം ദുരിതങ്ങള്‍ അനുഭവിച്ചവനാണ്, പ്രത്യേകിച്ച് പ്രവാസത്തിന്റെ. ആസാമലയിലും ശ്രീലങ്കയിലും മലേഷ്യയിലുമെല്ലാം തോട്ടങ്ങളും റോഡുകളും ഉണ്ടാക്കിയത് പിന്നാരാ? ഗള്‍ഫിലോ? ഗള്‍ഫ് മലയാളികളിലെ ഭൂരിപക്ഷം പേരും ചെറുകിട ജോലിക്കാരല്ലെ? കുടുംബം കൂടെയില്ലാത്തവര്‍? കൺസ്ട്രക്ഷന്‍ തൊഴിലാളികള്‍, ഗ്രോസറി, കഫ്തീരിയ ജോലിക്കാര്‍, വാച്ച്മാന്മാര്‍, മുടിവെട്ടുകാര്‍, ഡ്രൈവര്‍മാര്‍, ചെറിയ കടകളിലെ സെയ്ല്‍സ്മാന്മാര്‍... കുടുംബജീവിതം നഷ്ടപ്പെടുത്തി ഈ ലക്ഷക്കണക്കില്‍ വരുന്ന മലയാളികള്‍ അനുഷ്ഠിക്കുന്ന ത്യാഗത്തിന് ഒരു വിലയുമില്ലേ? അവരുടെ ഭാര്യമാരുടെ നെടുവീര്‍പ്പുകള്‍ക്ക്? യത്തീമുകളെപ്പോലെ വളരുന്ന അവരുടെ കുട്ടികളുടെ നിരാശ്രയത്വത്തിന്? അതെന്താ, ബോംബും ചോരയുമില്ലാത്തതുകൊണ്ടാണോ കണ്ണില്‍പ്പെടാതിരിക്കുന്നത്? വിമാനത്തില്‍ വന്ന് ബോംബിടുന്നത് മാത്രമേ ദുരന്തമാകൂ? വിമാനത്തില്‍ കേറ്റി നാടുകടത്തുന്നതും ദുരന്തമല്ലേ?

ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ലോകത്തെ ഏറ്റവും മികച്ച നേട്ട ങ്ങളാണ് കേരളത്തിന്റേത്. ഇത് മാനത്തുനിന്ന് പൊട്ടി വീണതാണോ? ക്രൈസ്തവ മിഷനറിമാര്‍, ശ്രീനാരായണഗുരു, ഇടതുപക്ഷം, ഗള്‍ഫ് - വിചിത്രമായ ഈ കോമ്പിനേഷനാണ് കേരളാ മോഡലിനെ യാഥാര്‍ത്ഥ്യമാക്കിയത്. ഇക്കാലത്ത് അതിനെ ഗള്‍ഫ് കേരളാ മോഡല്‍ എന്നു വിളിച്ചാലും തെറ്റില്ല. കാരണം, കേരളാ മോഡലിനെ ഇന്നു നിലനിര്‍ത്തുതില്‍ ഏറ്റവും വലിയ പങ്ക് ഗള്‍ഫിന്റേതാണ്. അറബിക്കടലിന് അപ്പുറവും ഇപ്പുറവുമായി മുറിഞ്ഞുപോയ ഒരു സമൂഹമാണ് ഇന്ന് മലയാളി. ഇവരിലെ അറബിപ്പാതിയുടെ കാര്യം മഹാകഷ്ടം. 

മലയാളിക്ക് നേരെയുള്ള മറ്റൊരു പ്രധാന വിമര്‍ശനം അവന്‍ ആളൊരു കപട സദാചാരവാദിയാണ് എന്നത്രെ. അതായത് പബ്ലിക്കായി സദാചാരം പ്രസംഗിക്കുന്നു, ചാന്‍സു കിട്ടിയാല്‍ ചക്കരക്കുടത്തില്‍ കയ്യിടുന്നു. അവസരങ്ങളുടെ അഭാവമാണ് സദാചാരം എന്നു വരെ തിയറി ഉണ്ടായിരിക്കുന്നു. സദാചാരപ്പോലീസ് എന്നൊരു പ്രയോഗവും സുപരിചിതമായിരിക്കുന്നു. ഓര്‍ത്തുനോക്കിയാല്‍ ഈ കപടസദാചാരം മലയാളി കൊടുക്കുന്ന ചെറിയൊരു വിലയല്ലേ? ഇതിനു പകരം കേരളം എന്ന നീണ്ടുകിടക്കുന്ന മഹാനഗരത്തില്‍ പലയിടങ്ങളിലായി വേശ്യാലയങ്ങള്‍ ഉണ്ടായിരുന്നെങ്കിലോ? എങ്കില്‍ ഈ ഒളിഞ്ഞുനോട്ടവും ബലാല്‍സംഗവും ബാലപീഡനവും പെൺവാണിഭവും ഇന്നത്തെ അളവുകളില്‍ സംഭവിക്കുകയില്ലെന്നാണ് ചിലര്‍ പറഞ്ഞുവരുന്നത്. 
കാമാത്തിപുര, മുംബൈ

കാമാത്തിപുരയും ജിബി റോഡും സോനാഗചിയുമുള്ള മുംബൈ, ദില്ലി, കല്‍ക്കത്ത എന്നി വിടങ്ങളിലെ സ്ഥിതി എങ്ങനെ? 

ക്രിയാത്മക വിമര്‍ശനം പോലും ഇവിടെ പ്രസക്തമല്ല. ഇവിടെ പ്രസക്തമായത് എന്തു ചെയ്താല്‍ കാര്യങ്ങള്‍ മെച്ചപ്പെടും എന്ന് പറയലാണ്. ചെയ്തു കാണിക്കലാണ്. സ്വയം മാതൃകയാവലാണ്. അതിനാര്‍ക്കും ധൈര്യമില്ല. അതിനു പകരം താനൊരാള്‍ മാത്രം മലയാളിയല്ല എന്ന മട്ടില്‍ മലയാളികളെ വിമര്‍ശിക്കാനിറങ്ങിയിരിക്കുന്നു കുറെ അണ്ണന്മാര്‍. 

രണ്ടു മൂന്ന് ഡൂക്കിലി പാര്‍ട്ടികളുടേതൊഴിച്ചാല്‍ മക്കള്‍ രാഷ്ട്രീയത്തിനു പോലും ക്ലച്ചു പിടിക്കാത്ത സ്ഥലമാണ്. എന്തിന്, സിനിമയില്‍പ്പോലും കഴിവില്ലാത്ത സന്തതികളെ പച്ച തൊടീച്ചിട്ടില്ല. സിനിമാക്കാര്‍ക്കു വന്ന് നിരങ്ങാന്‍ പാകത്തിന് രാഷ്ട്രീയത്തെ നിലത്തുവിരിച്ചിട്ടുമില്ല.

കൂലിപ്പണിക്ക് ആളെ കിട്ടുന്നില്ല, കൂലി കൂടുതൽ... എന്നിങ്ങനെയും കേരളത്തെപ്പറ്റി വിമർശനമുണ്ട്. അതു പറയുന്നവനൊക്കെ കൃഷിയും ബിസിനസും നടത്താൻ പാകത്തിൻ നക്കാപ്പിച്ച കൊടുത്താൽ കൂലിയ്ക്ക് ആളെക്കിട്ടുന്നത് അത്ര ഗമയല്ലെങ്കിൽ കേരളം അതങ്ങു സഹിച്ചു. ദേ ഇപ്പൊ കൃസ്തീയതയും കമ്മ്യൂണിസവും ജനാധിപത്യവുമൊക്കെ ചേർന്ന് പരുവപ്പെടുത്തിയ കേരളത്തിന്റെ മാതൃകാമണ്ണിൽ ദിവസക്കൂലി ആയിരം രൂപയാകാൻ പോവുന്നു. താഴ്ന്ന ജോലികൾക്ക് ആളെക്കിട്ടാതെ വരിക, ദിവസക്കൂലി ആയിരം രൂപയാവുക... ഒരു നാടിനെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ ഒരു പുരോഗതിയുണ്ടോ? താഴ്ന്ന ജോലിയോ, എല്ലാ ജോലിക്കും അതിന്റെ മാന്യതയില്ലേ എന്നാണ് ചോദിക്കാൻ വരുന്നതെങ്കിൽ, നിങ്ങളുടെ മകളെ ഒരു ചെരുപ്പുകുത്തിക്ക് കെട്ടിച്ചുവിട് സർ എന്നേ പറയാനുള്ളു. തോട്ടിപ്പണി, ചെരുപ്പുകുത്ത് തുടങ്ങിയ ജോലികൾ യന്ത്രമുപയോഗിച്ച് ചെയ്യുക. അല്ലെങ്കിൽ അതു ചെയ്യുന്നവർക്ക് മാനേജർമാരേക്കാൾ ഉയർന്ന ശമ്പളം കൊടുക്കുക. മുതലാളിത്തത്തിന്റെ പുറത്തുകയറി സോഷ്യലിസം വരുന്ന വരവ് - അതാൺ സാറുമ്മാരേ കേരളത്തിൽ നടക്കാൻ പോകുന്നത്. ഇതെല്ലാം കണ്ട് ചങ്കു തകരുന്നവർ ഓസ്ട്രേലിയ, ഇന്തോനേഷ്യ, നേപ്പാൾ, ബീഹാർ, ആന്ധ്ര തുടങ്ങിയ മറ്റേതെങ്കിലും റിപ്പബ്ലിക്കിലോട്ട് മൈഗ്രേറ്റ് ചെയ്താട്ടെ.

ഇങ്ങനെ കുറേ കാരണങ്ങള്‍ കൊണ്ട് മലയാളികളോട് മുടിഞ്ഞ ആരാധനയാണ് ഇതെഴുതുന്ന ആള്‍ക്കുള്ളത്. അതുകൊണ്ടായിരിക്കണം മലയാളികളെ ചുമ്മാ വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുന്ന ബോറന്‍ രചനകള്‍ വായിക്കുമ്പോള്‍ എനിക്ക് കോട്ടുവാവരും. പ്രകോപിപ്പിക്കാം, ബോറടിപ്പിക്കല്ലേ, പ്ലീസ്.

Tuesday, April 9, 2013

ചൊവ്വാദോഷം (നാലു വൃത്തം)

മണ്ടന്മാരായ ഹിന്ദുക്കൾ
ചൊവ്വാദോഷം കണ്ടുപിടിച്ചു
ബുദ്ധിയുള്ളവരല്ലോ ക്രൈസ്തവരവരപ്പോൾ
ചൊവ്വാഴ്ചപ്പള്ളികളാരംഭിച്ചു

Tuesday, April 2, 2013

സംഭാഷണം

ലൈബ്രറി മുതല്‍ ബീച്ചു വരെ നാം സംസാരിച്ച് 
നടന്നൂ, മറക്കില്ലീ സന്ധ്യയെന്നുരിയാടാന്‍ 
തുടങ്ങീലതിന്‍ മുമ്പ് മറ്റേതോ നഗരത്തില്‍ 
നിന്റെ നോകിയയുടെ ചാര്‍ജു തീര്‍ന്നോഫായെന്നോ?

Wednesday, March 27, 2013

ഉരൽ മദ്ദളം 2013

ഉരൽ മദ്ദളത്തിന് മിസ് കോളടിച്ചു;
മദ്ദളത്തിന്റെ ഫോണിൽ ക്രെഡിറ്റില്ലായിരുന്നു

Tuesday, March 5, 2013

താലി മംഗളം

രാമജന്മഭൂമി ബാബറിന്റേതു തന്നെ; അതല്ലേ സർ ദശരഥൻ മൂന്നു കെട്ടിയത്? ശ്രീറഹ്മാൻ സീതയെ മൊഴി ചൊല്ലിയത്?

Saturday, February 23, 2013

നിങ്ങള്‍ക്കുമുണ്ടോ സന്‍പകു കണ്ണുകള്‍?



A few famous Sanpaku eyes
ജപ്പാനെപ്പറ്റി നിങ്ങള്‍ എന്താ വിചാരിച്ചിരിക്കുന്നത്? ആധുനികതയുടെ അമ്മവീട് എന്നോ? ടെക്‌നോളജിയുടെ ഈറ്റില്ലമെന്നോ? എന്തായാലും വിചിത്രമായ വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും കാര്യത്തിലും ജപ്പാന്‍കാര്‍ അത്ര മോശമല്ല. ഉദാഹരണത്തിന് വയറുകീറി ആത്മഹത്യ ചെയ്യുന്ന കാര്യം തന്നെ ആലോചിച്ചു നോക്കൂ. സെപ്പുകു എന്നും ഹരകിരി എന്നുമാണ് ജപ്പാനീസ് ഭാഷയില്‍ ഇതറിയപ്പെടുന്നത്. ഇതൊക്കെ നമ്മുടെ സതിയും മറ്റും പോലെ അന്യം നിന്നുപോയ ആചാരമാണെന്നൊന്നും കരുതേണ്ടതില്ല. കാലം ഏറെയായിട്ടില്ല, 1970-ലാണ് പ്രശസ്ത സാഹിത്യകാരന്‍ യൂകിയോ മിഷിമ വയര്‍ സ്വയം കീറി ആത്മഹത്യ ചെയ്തത്.

കേരളത്തിലുള്ളപോലത്തെ ചില രസികന്‍ കുലത്തൊഴിലുകളുമുണ്ട് ജപ്പാനില്‍ - ഉദാഹരണത്തിന് ആഗോള ഇലക്ട്രോണിക്‌സ് ഭീമനായ സോണിയുടെ സ്ഥാപകന്‍ അകിയൊ മൊറിറ്റയുടെ കുടുംബക്കാരുടെ പരമ്പരാഗത ജോലി എന്താണെന്നോ - അരിയില്‍ നിന്ന് ഒരിനം മദ്യമുണ്ടാക്കല്‍. പഴയ ചില ഗോതുരുത്തുകാരെപ്പോലെയാണ് ഇപ്പോളും ചില മൊറിറ്റോ കുടുംബക്കാര്‍ - മറ്റേതെങ്കിലും ഫീല്‍ഡില്‍ കോടീശ്വരന്മാരായാലും അരിമദ്യം വാറ്റല്‍ മറന്നൊരു കളിയില്ല. (അകിയോ മൊറിറ്റയുടെ പ്രസിദ്ധമായ മേഡ് ഇന്‍ ജപ്പാന്‍ എന്ന ആത്മകഥ വായിക്കും മുമ്പുതന്നെ അരി മദ്യത്തിന്റെ മംഗ്ലോയ്ഡ് കണക്ഷന്‍ നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്. 1990-ലെ ദില്ലി വിന്ററില്‍ ഒന്നു രണ്ടു രാത്രി ഞങ്ങളുടെ തണുപ്പിനെ ഓടിച്ചു വിട്ടത് റെഡ് ഫോര്‍ട്ടിന്റെ ഓപ്പോസിറ്റുള്ള നേപ്പാളി കോളനിയില്‍ നിന്നു വാങ്ങിയ അരിമദ്യം. 1980-കളില്‍ രുചിച്ചിട്ടുള്ള ഗോതുരുത്തിയന്‍ തലയോളം വന്നില്ലെങ്കിലും നേപ്പാളി അരിച്ചാരായവും സൊയമ്പനായിരുന്നു).

പറഞ്ഞുവന്നത് വയറുകീറി ആത്മഹത്യയായ സെപ്പുകുവിനെ പറ്റിയാണല്ലൊ. ശബ്ദം കൊണ്ട് സെപ്പുകുവിനോട് സാമ്യമുള്ള മറ്റൊരു ജാപ്പനീസ് പദമാണ് സന്‍പകു. അതു പക്ഷേ ഒരാചാരമല്ല, അന്ധവിശ്വാസമാണ്. കൃഷ്ണമണിക്കു മുകളിലോ താഴെയോ കണ്ണിന്റെ വെള്ളഭാഗം കാണപ്പെടുന്നതിനെയാണ് സന്‍പകു എന്നു പറയുന്നത്. സന്‍പകു എന്നാല്‍ മൂന്ന് വെള്ള അല്ലെങ്കില്‍ കാലിയായ മൂന്ന് ഭാഗങ്ങള്‍ എന്നര്‍ത്ഥം. സാധാരണയായി ഭൂരിപക്ഷം മനുഷ്യരുടെ കണ്ണുകളിലും കൃഷ്ണമണിയുടെ ഇടത്തും വലത്തുമായി രണ്ട് വെള്ള ഭാഗമാണുണ്ടാവുക. എന്നാല്‍ അപൂര്‍വം ചിലരില്‍ മൂന്ന് വെള്ള കാണും - ഇടത്തും വലത്തും പോരാതെ ഒന്നുകില്‍ കൃഷ്ണമണിയുടെ താഴെ, അല്ലെങ്കില്‍ മുകളില്‍. ഇത്തരം കണ്ണുകളാണ് സന്‍പകു കണ്ണുകള്‍.

ചൈനീസ് വിശ്വാസമനുസരിച്ച് കൃഷ്ണമണിക്കു താഴെ വെളുത്തഭാഗം ദൃശ്യമായിരുന്നാല്‍ അത് യിന്‍ സന്‍പകു. ശാരീരികമായ തകരാറുകളാണ് യിന്‍ സന്‍പകുക്കാര്‍ക്കുണ്ടാവുക എന്നാണ് വിശ്വാസം. മധുരം, ധാന്യങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നവര്‍, മുഴുക്കുടിയന്മാര്‍, ലഹരിപദാര്‍ത്ഥങ്ങള്‍ക്കടിമയായവര്‍... ഇത്തരക്കാര്‍ക്കിടയില്‍ യിന്‍ സന്‍പകുക്കാര്‍ ഏറെയാണെന്നാണ് ജപ്പാന്‍കാരുടെ വിശ്വാസം.

മുകള്‍വശത്തെ വെള്ള കാണുന്നത് യാംഗ് സന്‍പകു. മാനസികമായ തകരാറുകളാണ് യാംഗ് സന്‍പകുക്കാരുടെ വിധി എന്നാണ് വിശ്വാസം. മനോരോഗികള്‍, കൊലപാതകികള്‍, അക്രമവാസനയുള്ളവര്‍ എന്നിവര്‍ക്കിടയില്‍ യാംഗ് സന്‍പകുക്കാരെ കാണാമത്രെ.

പ്രസിദ്ധരായ ചില സന്‍പകുക്കാരെ എടുത്താല്‍ മറ്റൊരു അപായമണി കൂടി മുഴങ്ങുന്നതു കേള്‍ക്കാം. ഏബ്രഹാം ലിങ്കണ്‍, ജോണ്‍ എഫ്. കെന്നഡി, മരിലിന്‍ മണ്‍റോ, ഇന്ദിരാഗാന്ധി. അസ്വഭാവിക മരണങ്ങളില്‍ കലാശിച്ച അസാധ്യ പ്രതിഭകള്‍. 

മലയാളത്തിലെ ചില പ്രതിഭകളുടെ മുഖചിത്രങ്ങള്‍ മുഖചിത്രങ്ങളായി അച്ചടിച്ച പ്രസിദ്ധീകരണങ്ങള്‍ കണ്ടപ്പോളാണ് നമ്മുടെ നാട്ടിലും സന്‍പകൂസിന് പഞ്ഞമില്ലല്ലോ എന്നു മനസ്സിലായത്. സിനിമാതാരം പൃഥ്വിരാജ്, കഥാകൃത്തുക്കളായ സുഭാഷ്ചന്ദ്രന്‍, ആര്‍. ഉണ്ണി എന്നിവരാണ് ഇങ്ങനെ കണ്ണുകാട്ടിത്തന്ന മലയാളി സന്‍പകൂസ്. നിരീക്ഷിച്ചാല്‍ വിവിധ മേഖലകളില്‍ നിന്ന് ഇനിയും പലരേയും കണ്ടെത്താനാകും എന്നുറപ്പ്. എന്നാല്‍ ഒരു കാര്യം മനസ്സിലാക്കണം - നിങ്ങള്‍ കരുതുന്ന പോലെ ഇതത്ര സര്‍വസാധാരണമായ സംഗതിയല്ല. അല്ലെങ്കിലും പ്രതിഭ എന്നു പറയുന്നത് സര്‍വസാധാരണമല്ലല്ലോ അഥവാ പ്രതിഭ എന്നു പറയുന്നത് ഒരിത്തിരി അബ്‌നോര്‍മാലിറ്റിയുടെ അംശം കലര്‍ന്ന വകുപ്പാണല്ലൊ. 

ഇനി ഒരു ക്ഷമാപണം - ഇങ്ങനെ ഒരു അന്ധവിശ്വാസം കൂടി പഠിപ്പിച്ചതിന്. അറിഞ്ഞതില്‍ നിന്ന് മോചനമില്ലെന്നല്ലേ പറയുന്നത്. 

ഇടതുപക്ഷ മനസ്സും ആദ്യത്തെ അച്ചുകൂടവുമൊക്കെപ്പറഞ്ഞ് അഭിമാനിക്കുന്നവരാണെങ്കിലും അന്ധവിശ്വാസങ്ങളുടെ കാര്യത്തിലും നമ്മള്‍ മലയാളീസ് ആരുടേയും പിന്നിലല്ല. പ്രേമിക്കുന്നവര്‍ തമ്മില്‍ സമ്മാനമായി ഫൈവ് സ്റ്റാര്‍ മിഠായി കൈമാറാന്‍ പാടില്ല, പേന കൈമാറാന്‍ പാടില്ല, തൂവാല കൈമാറാന്‍ പാടില്ല തുടങ്ങിയ മോഡേണ്‍ അന്ധവിശ്വാസങ്ങള്‍ കൂടി അവയുടെ ഓള്‍റെഡി നീണ്ടലിസ്റ്റില്‍ ചേര്‍ത്തുകൊണ്ട് മുന്നേറുന്നവരാണു നമ്മള്‍ - അക്കൂട്ടത്തില്‍ കിടക്കട്ടെ ഈ ഉണ്ടക്കണ്ണുകളും.

[ഇന്‍ഫിനിറ്റി ടൈംസിന്റെ റീലോഞ്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്]

Monday, February 18, 2013

ഫേസ്ബുക്കിലൊതുക്കാമോ മലയാളി മിടുക്കുകള്‍?

ലോകത്തിലെ ഏറ്റവും വിലകൂടിയ സാധനങ്ങളിലൊന്ന് ഒരിനം ലേഡീസ് ബാഗാണ് - മുതലത്തോലില്‍ ഉണ്ടാക്കിയ 'ബിര്‍കിന്‍' എന്ന ലേഡീസ് ഹാന്‍ഡ്ബാഗ്. ആമത്തോട് കൊണ്ട് കുടുക്കുകളിട്ടവയുമുണ്ട്. കൂടുതല്‍ മുന്തിയ ഇനത്തില്‍ വജ്രങ്ങളും പതിച്ചിട്ടുണ്ടാവും. ഒന്നിന്റെ വില ഏതാണ്ട് 5 ലക്ഷം മുതല്‍ 75 ലക്ഷം രൂപ വരെ.

ഈ ലേഡീസ് ബാഗിന്റെ വില ഇങ്ങനെ ഉയര്‍ന്നിരിക്കാനുള്ള ഒരു കാരണം സാധനം ആവശ്യത്തിന് ലഭ്യമല്ല എന്നതു തന്നെ. (ബ്രാന്‍ഡിംഗിലെ ഒരു പ്രധാന പാഠമാണിത്. ഉയര്‍ന്ന ഗുണനിലവാരം, അതിനെക്കാള്‍ ഉയര്‍ന്ന പരിവേഷം, ഉയര്‍ന്ന വില, പരിമിത ലഭ്യത എന്നിവ ചേര്‍ന്ന ഒരു സക്‌സസ് ഫോര്‍മുല).

വര്‍ഷങ്ങള്‍ നീണ്ട വെയ്റ്റിങ് ലിസ്റ്റാണ് ഒരു ബിര്‍കിന്‍ ബാഗ് സ്വന്തമാക്കാന്‍ നിലവിലുള്ളത്. അതിനാല്‍, ബിര്‍കിന്റെ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയും ഉഷാറാണ്. ഹെര്‍മിസിന്റെ ചില സ്‌കാര്‍ഫുകള്‍ക്കുമുണ്ട് ഏതാണ്ട് ഇതേ ഡിമാന്‍ഡ്. വില, ഒന്നിന് 20,000-40,000 രൂപ. (സ്‌കാര്‍ഫിന് വേറെ അര്‍ത്ഥമൊന്നുമില്ല -തലയിലോ കഴുത്തിലോ ചുമ്മാ ഒരു അലങ്കാരത്തിന് ചുറ്റിയിടുന്ന തുണിക്കഷണം. കൂടിയ സില്‍ക്കില്‍ അതിഗംഭീര ഡൈയിങ് നടത്തി ഉണ്ടാക്കുന്ന സ്‌കാര്‍ഫുകളാണ് ഹെര്‍മിസിന്റേത്).

പൂര്‍ണരൂപം ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിലും ഓണ്‍ലൈന്‍ എഡിഷനില്‍ ഇവിടെയും.
Related Posts with Thumbnails