Sunday, July 20, 2025

നല്ല തകർച്ചയുള്ള അച്ചപ്പം - അവതാരിക മമ്മൂട്ടിക്കമ്പനി

നല്ല തകര്‍ച്ചയുള്ള അച്ചപ്പം

രാംമോഹന്‍ പാലിയത്ത്


തകര്‍ച്ച എന്ന വാക്കിന് അങ്ങനെ സ്വാദുള്ള ഒരര്‍ത്ഥം കൂടിയുണ്ടെന്ന് കുറച്ചുനാള്‍ മുമ്പ് ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ ബിപിന്‍ചന്ദ്രന്‍ എഴുതിയപ്പോഴാണ് മനസ്സിലായത്. അങ്ങേരുടെ ആ ഉശിരന്‍ പൊന്‍കുന്നം മലയാളത്തില്‍ മമ്മൂട്ടിക്കമ്പനി എന്നൊരു പുസ്തകം വരുന്നെന്ന്. അതിന്? അതിനു ഞാനൊരു അവതാരിക എഴുതണമെന്ന്. കളിയാക്കിച്ചയ്ക്കും ഒരതിരൊക്കെ വേണ്ടേ സാറേ. ബിപിന്‍ ചന്ദ്രന്‍ മമ്മൂട്ടിയെപ്പറ്റിയും കെ ബി വേണു കെ ജി ജോര്‍ജിനെപ്പറ്റിയും ശ്രീകാന്ത് കോട്ടയ്ക്കല്‍ മോഹന്‍ലാലിനെപ്പറ്റിയുമെല്ലാം ഇനിയും എഴുതും. നമ്മള്‍ അതുവരെ കണ്ടിട്ടില്ലാത്ത ആംഗ്‌ളുകളില്‍ അവര്‍ ക്യാമറ വെയ്ക്കും, പുതിയ ലെന്‍സുകളിടും, ലൈറ്റപ്പിലും എന്തൊക്കെയോ ജാലവിദ്യകള്‍ കാട്ടും, നമ്മള്‍ അന്തംവിട്ട് ആ സിനിമയെഴുത്തുകളെല്ലാം ആസ്വദിക്കും. അതങ്ങനെ നടന്നോട്ടെ. ചിലരെപ്പറ്റി ഇങ്ങനെ ചിലര്‍ എഴുതിയാല്‍, വായിച്ചാലും, മതിയാവുകയില്ല. അത് ആ വ്യക്തികളോടും അവര്‍ ജീവിച്ച കാലത്തോടും ഇനി വരാനിരിക്കുന്ന തലമുറകളോടുമുള്ള ചരിത്രത്തിന്റെ കടപ്പാടുകളാകുന്നു. അതേ സമയം ഇപ്പറഞ്ഞ ഈ എഴുത്തു മനുഷ്യരോ, അവരും ചുമ്മാ അതിന് നിമിത്തമാവുകയല്ല. എഴുതാന്‍ നേരം കിട്ടാത്തവരും എഴുത്ത് പലപ്പോഴും ഒന്നാംലൗ അല്ലാത്തവരുമായ ആ മഹാപ്രതിഭകളുടെ മറുപാതികള്‍ തന്നെ ആയിക്കൊണ്ടാണ് ഇവര്‍ അവരെപ്പറ്റി എഴുതുന്നത്. അങ്ങനെ അവരും ഇവരും ഒന്നാകുന്നു. വായിക്കുമ്പോള്‍ അവരോടൊപ്പം ചേര്‍ന്ന് നമ്മളും. അല്ലെങ്കിലും ഒന്നും ഒന്നും ചേരുമ്പോള്‍ ഇമ്മിണിവല്യ ഒന്നാകും എന്നാണല്ലൊ മമ്മൂട്ടിയുടെ അയല്‍നാടായ തലയോലപ്പറമ്പുകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ പണ്ടേ നമ്മളെ പഠിപ്പിച്ചു വെച്ചിരിക്കുന്നത്.

അതുകൊണ്ട് ഈ എഴുത്തിനും (മമ്മൂട്ടിയില്‍ തുടങ്ങുന്ന നമ്മുടെ സിനിമാ ഇതിഹാസങ്ങളെപ്പറ്റിയാകയാല്‍) എഴുത്തുകാരനും (ബിപിന്‍ചന്ദ്രനും) ഇങ്ങനെയൊരു മുന്‍കുറിപ്പിന്റെ ആവശ്യമില്ല. പണ്ട് കോളേജുകളിലെല്ലാം പോയി ക്വിസ് നടത്തിയിരുന്ന കാലത്ത് സ്ഥിരം ചോദിക്കുന്ന ഒരു ചോദ്യമുണ്ടായിരുന്നു. മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പിതാവിന്റെ റോളില്‍ മമ്മൂട്ടി അഭിനയിച്ച സിനിമയേതെന്ന്. ഒരാളും പക്ഷേ പടയോട്ടം എന്ന ആ 70 എംഎം ഉത്തരം ഒരിയ്ക്കലും പറഞ്ഞില്ല. ഇനിയിപ്പോള്‍ റീമാസ്റ്റര്‍ ചെയ്ത് പടയോട്ടം വീണ്ടും തീയറ്ററോട്ടം തുടങ്ങിയാലും ന്യുജനം അത് വിശ്വസിക്കുമെന്നും തോന്നുന്നില്ല. കാരണം അതാണ് അക്കാലത്തു നിന്ന് മമ്മൂട്ടി താണ്ടിയ ഉയരം. അതുകൊണ്ട് രേഖാചിത്രത്തിലേതുപോലെ ഒരു പില്‍ക്കാല പ്രാബല്യ എഐ കമ്മാരനാണ് പടയോട്ടത്തിലേതെന്ന് ന്യൂജനം വിധിയെഴുതും. അതാണ് മമ്മൂട്ടി. പോരാ, കമ്മാരന്‍ എന്ന ആ അപ്രധാന കഥാപാത്രത്തിന്റെ പേരു കൂടി ഓര്‍ത്തിരിപ്പിക്കുന്ന മാജിക്കു കൂടിയാണ് മമ്മൂട്ടി. പരകായ പ്രവേശത്തിന്റെ, പകര്‍ന്നാട്ടത്തിന്റെ അവസാന വാക്യങ്ങളിലെ വാക്കുകളിലൊന്ന്. കമ്മാരസംഭവത്തിനും എത്രയോ കാലം മുമ്പ്! കമ്മാഴാ, ണേഴും ണെഴീം കെട്ട ണായേ എന്ന് മധുസാറിന്റെ കഥാപാത്രം തോളു ചെരിച്ച് ആക്രോശിക്കുന്നത് ഇന്നും മനത്തിരശ്ശീലയില്‍ ഓടിക്കൊണ്ടിരിക്കുന്നു. ഒരു ക്ലാസിക് മറുപടിയില്‍ (വടി കൊടുത്ത് മേടിയ്ക്കുന്ന ചില മറു'വ'ടികള്‍ അങ്ങനെയാണല്ലൊ, ഒറിജിനലുകളെ പല മടങ്ങ് വെല്ലും) മമ്മൂക്കയുടെ കഥാപാത്രങ്ങളെപ്പറ്റി, അവരുടെ മറക്കാന്‍ കഴിയാത്ത പേരുകളെപ്പറ്റി, അവരുടെ അസാമാന്യ വൈവിധ്യങ്ങളെപ്പറ്റി, അവര്‍ ആടിത്തിമിര്‍ത്ത ജീവിതസന്ദര്‍ഭങ്ങളെപ്പറ്റി സലിംകുമാര്‍ പറഞ്ഞതും ഇവിടെ ചേര്‍ത്ത് ഓര്‍മിക്കണം.

അങ്ങനെയുള്ള മമ്മൂട്ടിയെപ്പറ്റി പഴുതടച്ച എഴുത്താണ് ബിപിന്‍ എഴുതിയിരിക്കുന്നതെന്ന് ഇതു വായിക്കുമ്പോള്‍ നമുക്കു തോന്നും. ഇത് മമ്മൂട്ടിയല്ല, അംബേദ്കറും ബഷീറും ബാലേട്ടനും കമ്മാരനും മധുര രാജയും അലക്‌സാണ്ടറും മന്നാഡിയാരും ജോസഫ് അലക്‌സും മാധവനുണ്ണിയും ബെല്ലാരി രാജയും ബിലാല്‍ ജോണും അപ്പുവും അച്ചുവുമെല്ലാമാണ്, എന്തായാലും മമ്മൂട്ടിയല്ല എന്ന് നമുക്ക് പലപ്പോഴായി തോന്നിയിട്ടുള്ളതുപോലെ. മമ്മൂട്ടിയുടെ പകര്‍ന്നാട്ടങ്ങള്‍പോലെ ഒരു പക്ഷേ ബിപിനു മാത്രം ഇനിയൊരിക്കല്‍ അതിശയിക്കാന്‍ കഴിയുന്ന എഴുത്ത്. ഇതിന് ബിപിന്‍ തന്നെ എഴുതിരിക്കുന്ന ആമുഖക്കുറിപ്പു തന്നെ മതിയാകും അതിനുള്ള ഉദാഹരണം (മമ്മൂട്ടിമാഷ് എന്ന ഒന്നാമധ്യായത്തെ അങ്ങനെയാണ് വായിച്ചത്). കൂടുതലെന്തു പറയാന്‍!

പേര് മമ്മൂട്ടിക്കമ്പനിയെന്നാണെങ്കിലും ഇന്നസെന്റിനെപ്പറ്റിയുള്ള പുസ്തകമാണോ എന്നു തോന്നിപ്പിക്കുന്നതാണ് ഇനിയില്ലാസെന്റ് എന്ന അധ്യായം. കാണപ്പെടുന്നവരും കാണപ്പെടാത്തവരുമായ നൂറു കണക്കിനാളുകളുടെ വ്യവസായകലയായ അഥവാ കലാവ്യവസായമായ സിനിമയെപ്പറ്റിയുള്ള എഴുത്ത് അല്ലെങ്കിലും അങ്ങനെയാണല്ലൊ, അങ്ങനെയാകണമല്ലൊ. തബൂട്ടിഫുള്‍ എന്ന അടുത്ത അധ്യായത്തില്‍ എന്നതുപോലെ, എല്ലാ നല്ല എഴുത്തുകളിലുമെന്നതുപോലെ, എഴുത്തുകാരന്റെ രസികന്‍ ആത്മകഥാശകലങ്ങള്‍ കൂടി വാരി വിതറി(പ്പോ)യ എഴുത്തായതുകൊണ്ട് ഇത് അങ്ങനെ ഏതോ ഒരു ദിവസം (തിരുവനന്തപുരത്തൂന്ന് ചിറ്റ വന്ന ദിവസം?) അമ്മ ഉണ്ടാക്കിയ ആ ഏതോ ഒരു ദിവസത്തെ അച്ചപ്പംപോലെ വേറെ മാറി തകര്‍ന്ന് സ്വാദിക്കുന്നു. തുറമുഖം എന്ന രാജീവ് രവി ക്ലാസിക്കിനെപ്പറ്റി എഴുതുമ്പോഴാണ് ബിപിന്റെ രാഷ്ട്രീയ എഴുത്ത് സട കുടയുന്നത്. അവിടെ വെച്ച് വായന തല്‍ക്കാലം നിര്‍ത്തി 'മട്ടാഞ്ചേരി മറക്കാമോ' എന്ന് ആരും ഗൂഗ്ള്‍ ചെയ്തുപോകും. ഇമ്മാരിതിരി വെടിക്കെട്ട് ശാഖാചംക്രമണങ്ങള്‍ കൂടിയാണല്ലൊ ഇക്കാലത്തെ വായന. മലയാള സിനിമാചരിത്രത്തില്‍ ഏതാനും ചലച്ചിത്രങ്ങള്‍ മാത്രം കൊണ്ട് ഒരു അധ്യായം സ്വന്തമാക്കിയ പ്രിയപ്പെട്ട സച്ചിയെപ്പറ്റിയുമുണ്ട് ഹൃദയം തൊടുന്ന ഒരു കുറിപ്പ്. കാണുമ്പോഴെല്ലാം ലാലിനെ (സിദ്ധിക് ലാലിലെ ലാല്‍)പ്പറ്റി പറയാതെ സച്ചി പിരിഞ്ഞിട്ടില്ല. 'ലാലിന്റെ പടമുകള്‍ പ്രദേശത്തുള്ള വെറ്റിലക്കാരന്‍ വീട്ടില്‍ വച്ചായിരുന്നു ഞങ്ങള്‍ ഏറ്റവുമധികം തവണ കണ്ടുമുട്ടിയിട്ടുണ്ടാവുക എന്നു വായിച്ചപ്പോള്‍ അതുകൊണ്ടു തന്നെ അത്ഭുതം തോന്നിയില്ല. 'ലാലേട്ടനായിരുന്നു ഞങ്ങളുടെ സൗഹൃദത്തിന്റെ വിശുദ്ധ മധ്യസ്ഥന്‍,' എന്നാണ് ബിപിന്‍ എഴുതുന്നത്. ഇങ്ങനെയൊരു പുസ്തകത്തില്‍ തീരെ പ്രതീക്ഷിക്കാത്ത ഒരാളായിരുന്നു ജോണ്‍ ഏബ്രഹാം. അതാണ് മമ്മൂട്ടി എന്നു പറഞ്ഞതുപോലെ, അതാണ് ബിപിന്‍. അതുകൊണ്ട് ഇച്ചിരെ സോഡ ഒഴിച്ച് നേര്‍ത്തു കിട്ടിയപോലുണ്ട് അതിനടുത്ത കുറിപ്പില്‍ ആനന്ദിന്റെ വാക്കുകള്‍ (ഗോവര്‍ധന്റെ യാത്രകള്‍) വായിക്കുമ്പോഴുള്ള വിസ്മയത്തിന്.

എന്തൊക്കെ പറഞ്ഞാലും ക്ലൈമാക്‌സാണല്ലൊ പ്രധാനം. അത് ഇവിടെ പതിനാറാമധ്യായമാണ്. മമ്മൂട്ടിക്കമ്പനി. ഒന്നും പറയാനില്ല എന്നല്ലാതെ എന്തു പറയാന്‍! പണ്ടൊക്കെ ചില ഉഗ്രന്‍ സിനിമകള്‍ കണ്ടിറങ്ങുമ്പോള്‍ പെട്ടെന്നുള്ള ആ ബാഹ്യലോക അന്ധാളിപ്പിലും അതിന്റെ സിഡി ഇറങ്ങുമ്പോള്‍ത്തന്നെ ഒരെണ്ണം മേടിയ്ക്കണം എന്നു വിചാരിച്ചിട്ടാകുമല്ലൊ നമ്മള്‍ പിന്നെ ആകാശം കാണുക. അമ്മാതിരി ഒരു ഫീലാണ് ഇത് വായിച്ചു കഴിഞ്ഞപ്പോള്‍. ഇക്കാലത്ത് ഇതിന്റെ സിഡി ഇറങ്ങില്ലായിരിക്കും. എന്നാലും ഒടിടിയില്‍ വരുമാരിക്കും അല്ലേ ബിപിനേ?

Sunday, June 1, 2025

റഫിയുടെ ഗസലുകള്‍; മെഹ്ദി ഹസ്സന്റെ പാട്ടുകള്‍

ടിആറിന്റെ മരണം
ഞങ്ങളെ ബീയേക്ക് ഇംഗ്ലീഷ് പഠിപ്പിച്ച സാറുമ്മാരില്‍ ഒരാളാണ് പ്രശസ്ത കഥാകൃത്തായ ടിആര്‍. ഒരു പുതിയ ക്രമം എന്ന ഒറ്റക്കഥ മതി സാറിന്റെ പേര് നമ്മുടെ സാഹിത്യചരിത്രത്തില്‍ അനശ്വരമാകാന്‍. ഞങ്ങളുടെയൊക്കെ ബിഏ കാലമായപ്പോഴേയ്ക്കും സാറ് എഴുത്തുനിര്‍ത്തിയിട്ട് കാലമേറെയായിരുന്നു. പോരാത്തതിന് ഞങ്ങള്‍ കാണുമ്പോഴേയ്ക്കും അമിതമായ ജീനിയസും അമിതമായ മദ്യപാനവും ചേര്‍ന്ന് സാറിനെ നിരര്‍ത്ഥകതാവാദത്തിന്റെ [nihilism] നട്ടുച്ചയില്‍ എത്തിച്ചിരുന്നു. പല കാരണങ്ങളാല്‍ സാറ് ഒരു കാലത്തും പോപ്പുലറായിരുന്നുമില്ല. മഹാരാജാസിലെ ആ റിട്ടയേഡ് പ്രൊഫസർ അഞ്ചാറ് കൊല്ലം മുമ്പ് ഒരു ദിവസം പാലാരിവട്ടം ആലുഞ്ചുവട്ടിലെ ഒരു പീടികത്തിണ്ണയിൽ മരിച്ചു കിടന്നു. ഒരു അബ് സേഡിസ്റ്റിന്റെ യഥാർത്ഥമരണം. [കെ. കെ. ഹിരണ്യന്റെ ടിആര്‍ അനുസ്മരണം ഇവിടെ].

സാറാണ് മലയാളനാട് വാരികയിലെ ഒരു അഭിമുഖത്തില്‍ എം. മുകുന്ദനെ [m. mukundan] പ്രേംനസീറിനോടുപമിച്ചത്. ഒരര്‍ത്ഥത്തിലും സാറിന്റെ മൂത്രം കുടിയ്ക്കാനുള്ള യോഗ്യത പോലും ഉള്ള ആളല്ല ഞാന്‍. എങ്കിലും മുകുന്ദനെ [യും ഒപ്പം നസീറീനേയും] സാറ് പരിഹസിച്ചത് അന്നും ഇന്നും എനിയ്ക്കിഷ്ടപ്പെട്ടിട്ടില്ല. കാരണം അന്നും ഇന്നും ഉറൂബിനെയും [Uroob]പട്ടത്തുവിളയേയും എന്‍. എസ്. മാധവനെയും [N. S. Madhavan] മാധവിക്കുട്ടിയേയും കോവിലനേയും പുനത്തിലിനേയും സക്കറിയയേയും ടിആ‍റിനെയും പോലെ മുകുന്ദനും എന്റെ പ്രിയപ്പെട്ട ഫിക്ഷന്‍ എഴുത്തുകാരനാണ്. ഏഴാം എട്ടാം ക്ലാസുകാലങ്ങളില്‍ ഡിറ്റക്ടീവ് നോവലുകളില്‍ നിന്ന് എം.ടി, മാധവിക്കുട്ടി, ഓ. വി. വിജയനിലേയ്ക്കല്ല ഞാന്‍ കടന്നത്; എം. മുകുന്ദൻ, എം. മുകുന്ദന്‍, എം. മുകുന്ദന്‍ എന്നിവരിലേയ്ക്കാണ്. ഈ ലോകം അതിലൊരു മനുഷ്യനായിരുന്നു ഏറെക്കാലം എന്റെ വായനയുടെ തിടമ്പ്. ഇടത്തും വലത്തും നിന്നു ദല്‍ഹിയും ഹരിദ്വാറും. മയ്യഴി എഴുതിയ ആള്‍ തന്നെയാണ് അവയും എഴുതിയതെന്ന് എനിയ്ക്ക് വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല . അതെ, നല്ല എഴുത്തുകാരന്റെ റേഞ്ച് ആദ്യമായി എന്നെ ബോധ്യപ്പെടുത്തിയ ആളാണ് മുകുന്ദൻ.

[റേഞ്ചും ഒരെഴുത്തുകാരന്റെ കഴിവിന്റെ ഭാഗമായി എണ്ണണമെങ്കിൽ എം.ടി.യ്ക്ക് മങ്ങലേൽക്കും. ഭീമനെ നായകനാക്കുമ്പോഴും നൈനിറ്റാളിൽ ജീവിക്കുന്ന സ്കൂൾട്ടീച്ചറെ നായികയാക്കുമ്പോഴും അവർക്കെല്ലാം എടംതിരിഞ്ഞ ഒരു തെക്കൻ മലബാർ നായരുടെ അപ്പൊളിറ്റിക്കൽ, ഓഞ്ഞാൻ റിബൽ ച്ഛായ! പഞ്ചപാണ്ഡവർ കട്ടിൽക്കാലുപോലെ മൂന്ന് എന്നു പറഞ്ഞ് രണ്ടെന്നു കാ‍ണിച്ച് ഒന്നെന്ന് എഴുതണം - അപ്പുണ്ണി, ഗോവിന്ദൻ കുട്ടി, സേതു, വിമല, ഭീമൻ - സെയിം ഷെയിം.]

മുകുന്ദൻ പ്രേംനസീറിനെപ്പോലെ പ്രശസ്തനായിട്ടുണ്ടെങ്കില്‍ എനിയ്ക്കൊരു ചുക്കുമില്ല. ഒരാളുടെ പോപ്പുലാരിറ്റി അയാളെ ഇഷ്ടപ്പെടുന്നതിനോ ഇഷ്ടപ്പെടാതിരിക്കുന്നതിനോ എന്റെ മാനദണ്ഡമല്ല. ഒരാളുടെ രചനാശൈലി ദുര്‍ഗ്രഹമോ നൂതനമോ ആകുന്നത് വിശേഷാല്‍ എന്നെ ആകര്‍ഷിക്കയുമില്ല. ഇതിവൃത്തം അങ്ങനെയൊരു ശൈലി ആവശ്യപ്പെടുന്നുണ്ടെങ്കില്‍, അല്ല ഇനി ശൈലി തന്നെയാണ് ഇതിവൃത്തമെങ്കില്‍, അതെല്ലാം ഓക്കെ. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ നാലാങ്കല്‍ കൃഷ്ണപിള്ള, എം. പി. അപ്പന്‍, കുഞ്ഞുണ്ണി, എ. അയ്യപ്പൻ… ഇവരൊന്നും എനിയ്ക്ക് കവികളല്ല. അവര്‍ വ്യത്യസ്തശൈലികളില്‍, വ്യത്യസ്തകാലങ്ങളിൽ എഴുതിയവരാണ്, പക്ഷേ എനിയ്ക്ക് നാലുപേരും ഒരുപോലെ ട്രാഷാണ്.

എനിയ്ക്ക് ഫില്‍മി ഗസലുകളെ പേടിയില്ല എന്നു പറയാനാണ് ഇത്രയും വളച്ച് ഒരു വേലി കെട്ടിയത്. പങ്കജ് ഉദാസിന്റെ സാവന്‍ കെ സുഹാനെ എന്ന ഗസല്‍ ഇഷ്ടമാണെന്ന് പറയുന്നത് ഒരു കുറച്ചിലായി ഞാന്‍ കരുതുന്നില്ല. എനിയ്ക്ക് വേണമെങ്കില്‍ ചന്ദനക്കുറി തൊടാം, തൊടുകയാണെങ്കില്‍ പക്ഷേ ‘ഞാന്‍ ആറെസ്സെസ്സല്ല ഞാന്‍ ആറെസ്സെസ്സല്ല‘ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരിയ്ക്കേണ്ട ഒരു ഗതികേട് ഇപ്പോള്‍ നിലവിലുണ്ടല്ലൊ. അത്തരമൊരു ഗതികേടാണ് പങ്കജ് ഉദാസിനും സംഭവിച്ചിരിക്കുന്നത്. [അനൂപ് ജലോട്ടയുടെ [Anoop Jalota] കാര്യം എന്തു ചൊൽ വൂ]
മെഹ്ദി ഹസ്സന്‍

കോട്ടയം പുഷ്പനാഥിനെ ഇനി വായിക്കാന്‍ കഴിയുമെന്ന് എനിയ്ക്ക് കോണ്‍ഫിഡന്‍സ് ഇല്ല. എന്നാല്‍ എന്നെ ഗസലിലേയ്ക്ക് മാമോദീസ മുക്കിയ അനൂപ് ജലോട്ടയെ ഇരുപത് വര്‍ഷത്തിനു ശേഷം ഇന്നലെയും കേട്ടു. അയാള്‍ ഇപ്പോഴും രാജശില്‍പ്പി തന്നെ. അലക്കുകല്ലായിത്തീര്‍ന്ന എന്നെപ്പോലും അയാള്‍ ഒരു നിമിഷം വീണ്ടും മഹാശില്‍പ്പമാക്കുന്നു. അനൂപ് ജലോട്ടയ്ക്ക് പിന്നാലെ പരിചയപ്പെട്ടത് ഗുലാമലിയെയാണ്. പരിചയപ്പെട്ട കാലക്രമത്തില്‍ പറയുകയാണെങ്കില്‍ ഹരിഹരന്‍, തലത് അസീസ്, ജഗ്ജിത് സിംഗ്, പീനാസ് മസാനി എന്നിവര്‍ കഴിഞ്ഞിട്ടാണ് മെഹ്ദി ഹസ്സന്‍ വന്നത്. രഫ്ത രഫ്ത ഹും മേരിയിലൂടെ മെഹ്ദി ഹസ്സന്‍ എന്നെ കുടത്തിലാക്കി, ഗുലാമലി രഞ്ജ് കീ ജബ് ജിസ്തൊജുകൊണ്ട് ആ കുടത്തിന്റെ വായയും കെട്ടി. എന്നെ കുടത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഒരലാവുദ്ദീനും ഇതുവരെ വന്നില്ല; ഇനി വരണമെന്ന് എനിയ്ക്കൊട്ട് ആഗ്രഹവുമില്ല. എങ്കിലും ദല്‍ഹിയിലെ രണ്ടു കൊല്ലക്കാലം ആ കുടത്തിലിരുന്നുകൊണ്ടു തന്നെ ചിലരെ നേരിട്ടു കേട്ട് പുതുതായി ഇഷ്ടമായി. അശോക് ഖോസ്ല, ഭുപിന്ദര്‍, ചന്ദന്‍ ദാസ്...

പഴയ ഹിന്ദിപ്പാട്ടുകള്‍ക്കു വേണ്ടി കുത്തിച്ചാവാന്‍ തയ്യാറുള്ള ആളുകളെ കാണുമ്പോള്‍ ഇന്നും അസൂയയുണ്ട്. കാരണം എന്റെ ഏറ്റവും പ്രിയപ്പെട്ട പഴയ ഹിന്ദിപ്പാട്ട് പറവൂര്‍ സെൻട്രലില്‍ കണ്ട ഹം കിസീ സെ ക് നഹിയിലെ ക്യാ ഹുവാ തേരാ വാദായാണ്. മുതിര്‍ന്നതിനു ശേഷമുള്ള എല്ല്ലാ അനുഭവങ്ങളിലും – വായന, സംഗീതം, വ്യക്തിബന്ധങ്ങള്‍, എല്ലാറ്റിലും – തലച്ചോറിന്റെ വറ്റുകള്‍ വീണ് എച്ചിലായിരിക്കുമല്ലൊ. എങ്കിലും അകാലത്തില്‍ [അകാലനരപോലെ അകാലനരയില്ലായ്മയുമില്ലേ? തൊലി ചുളുങ്ങിയ കിളവന്റെ തല കറുത്തിരുന്നാല്‍ ബോറല്ല്?] എങ്കിലും അകാലത്തില്‍ ആദ്യമായി കേട്ടിട്ടും ഉള്ളിലെ പാറ പൊട്ടിച്ച് വെള്ളം ചാടിച്ചവരില്‍ ഷംഷാദ് ബീഗം, ബീഗം അക്തര്‍, ബിസ്മില്ലാഖാന്‍, പണ്ഡിറ്റ് ജസ് രാജ്, കുമാര്‍ ഗന്ധര്‍വ് എന്നിവരുടെ മുന്നിലാണ് മെഹ്ദി ഹസ്സന്റെ സ്ഥാനം. ഏതാണ്ട് 22-23 വയസ്സുവരും ആ അകാലം. 1980-കളുടെ അവസാനം. കമ്മ്യൂണിസം എന്നു കേട്ടാല്‍ സോള്‍ഷെനിത്സന്‍ എന്ന് ചീറിയിരുന്ന ഒരു തന്തയില്ലായ്മക്കാലം.
മുഹമ്മദ് റഫി

മുഹമ്മദ് റഫിയെയാകട്ടെ അക്കാലത്തു തന്നെ – ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍ - [യാദൃശ്ചികതകളിലൂടെയാണെങ്കിലും] പ്രാതിനിധ്യസ്വഭാവമുള്ള പാട്ടുകളിലൂടെ ക്യാഹുവായില്‍ നിന്ന് പിന്നാക്കം ചെന്ന് ഗസലുകളുമായി പിടികൂടിയിരുന്നു. ഫോർട്ടുകൊച്ചിക്കാരനായ ഒന്നാന്തരമൊരു ഗസൽ ഗായകൻ സന്തോഷാണ് റഫി എന്ന ഗസൽ ഗായകനെ പരിചയപ്പെടുത്തിയത്.

മെഹ്ദി ഹസ്സൻ എന്ന സിനിമാപ്പാട്ടുകാരനെ കാണാൻ കാലം പിന്നെയും വേണ്ടി വന്നു. അറബിക്കടൽ കടന്ന് ദുബായിലെത്തേണ്ടിയും വന്നു.1999 ഡിസംബറിലെ ഒരു തണുത്ത രാത്രിയിലാണ് ഫിലിം ഹിറ്റ്സ് ഓഫ് മെഹ്ദി ഹസ്സന്‍ എന്ന കാസറ്റ് ദുബായിലെ ഒരു തെരുവില്‍ കണ്ട് വാങ്ങുന്നത്. മെഹ്ദി ഹസ്സൻ ഒരു സിനിമാപ്പാട്ടുകാരനായിരുന്നു എന്ന് അതുവരെ അറിയില്ലായിരുന്നു. ആ കാസറ്റിലെ 19 പാട്ടും എന്നെ കൂടോത്രം ചെയ്തുകളഞ്ഞു.



ഇന്റര്‍നെറ്റിന്, യുട്യൂബിന് സ്തുതി. ഇന്നിതാ അതിലെ പത്തൊമ്പതെണ്ണത്തിനേയും എനിയ്ക്ക് തിരികെക്കിട്ടിയിരിക്കുന്നു.
kyun poochte ho – Bahisht
Ek Sitam Aur Meri – Saiqa
Ranjish Hi Sahi – Mohabbat
Tumhen Dekhun Tumhare – Piya Milan Ki Aas
Aaj Tak Yaad Hai Woh - Sehre Ke Phool
Yeah kagzi phool jesay cheray - Dewar Bhabi
Tark Ulfat Ka Sila - Dil Mera Dharkan Teri
Mehfil To Ajnabi Thi - Mera Ghar Meri Jannat
Anila - Bohat yaad aayein ge woh din
Jab Koi Pyaar Se - Zindagi Kitni Haseen Hai
Jabbhi Chahen Ek Nayi – Sazaa
Jisne Mere Dil – Susral
Sulag raha hoon badlon ki chaon main - Salam e Mohabbat
Tanha Thi Aur Hamesha Se - Jalte Arman Bujhte Deep
Kaise Kaise Log Hamare Dil – Tere Shehar Mein
Mujhe Tum Nazar Se Gira To - Doraha
Ilahi Aansun Bhari Zindagi - Hamen Bhi Jeene Do

അക്കാലം മുതൽ - 1999 മുതൽ - റഫിയുടെ ഗസലുകൾ വീണ്ടും കേൾക്കാൻ പൂതിയായി. വിശേഷിച്ചും മേരെ ലിയെ എന്ന ഗസൽ. പൂതി മനസ്സിൽ തന്നെ ഇരുന്നു. ഇന്റർനെറ്റ് വന്നിട്ടും യൂ-ട്യൂബിൽ തപ്പിയിട്ടും കിട്ടാതെ കാലം കടന്നുപോയി. അങ്ങനെയിരിക്കെ കഴിഞ്ഞമാസം അമേരിക്കയിൽ നിന്നും ഒരു ഇ-മെയിൽ വന്നു - അമേരിക്കയിലിരുന്ന് ഈ ബ്ലോഗ് വായിച്ച തഹ്സീന്റെ.

ഓർമയുണ്ടോ എന്ന തഹ്സീന്റെ ചോദ്യം എന്നെ ഒരു ഡിസംബർ 31-ലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. എൺപത്തൊമ്പതിലെ ഡിസംബർ 31? എറണാകുളത്ത് അന്ന് പ്രശസ്തമായിരുന്ന ഫ്രൈസ് റെസ്റ്റോറന്റിൽ തഹ്സീന്റെ ഗസലായിരുന്നു ന്യൂ-ഇയർ പ്രോഗ്രാം. ‘തേവരക്കോളേജിൽ പഠിക്കുന്ന എന്റെ കൂട്ടുകാരനായ തഹ്സീന്റെ ഗസലുണ്ട്; നീ വരണം’ എന്നു പറഞ്ഞു റസൂഖ്. അവൻ വന്നില്ല. ഗസൽ കഴിഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെ ഞാൻ ഗായകനെ പരിചയപ്പെടാൻ ചെന്നു. അകൃത്രിമ വിനയ സമ്പന്നനായ ഒരു പയ്യൻ. ഒരു മിന്നായം. അതു കഴിഞ്ഞു. കലണ്ടറുകൾ എത്ര മറിഞ്ഞു. ഇന്നിതാ എന്റെ ആ ഒരു നിമിഷച്ചങ്ങാതി അയച്ചു തന്ന മേരേ ലിയെ കേട്ടു കേട്ട് ഞാൻ വീണ്ടും മനുഷ്യനാകാൻ ശ്രമിക്കുന്നു.

മേരെ ലിയെ എന്ന റഫി ഗസൽ ഇവിടെ.

മെഹ്ദി ഹസ്സന്റെ മറ്റൊരു മനോഹര സിനിമാഗാനമായ നവാസിസ് കരം ഇവിടെ.

അനൂപ് ജലോട്ടയുടെ ഒരു മാസ്റ്റർപീസ് ഇവിടെ.

തഹ്സീന്റെ മനോഹരഗാനങ്ങളുള്ള ബ്ലോഗ് ഇവിടെ.

ഷംഷാദ് ബീഗം ഒരെണ്ണം ഇവിടെ.

ബീഗം അക്തർ ഒരെണ്ണം ഇവിടെ.

സാവന്‍ കെ സുഹാനെയുടെ അഹ്മദ് ഹുസൈന്‍ മുഹമ്മദ് ഹുസൈന്‍ ഇവിടെ.

നിന്റെ പട്ടണത്തിലെ കാലവസ്ഥയെപ്പറ്റി ജലോട്ട

Friday, January 5, 2018

ലോകത്തിലെ ഏറ്റവും വലിയ ഒറ്റഭൂവുടമ [single largest real estate owner] ആരാണ്?

ലോകത്തിലെ ഏറ്റവും വലിയ ഒറ്റഭൂവുടമ [single largest real estate owner] കത്തോലിക്കാസഭയാണെന്നു വായിച്ചത് റിച്ച് ഡാഡ് പുവർ ഡാഡിലാണ്. Rich Dad Poor Dad [ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റഭൂവുടമ മക്ഡൊണാൾഡ്സ് ആണെന്ന് പറഞ്ഞ ശേഷമാണ് ആ കിതാബ് അക്കാര്യം പറയുന്നത്].
മക്ഡൊണാൾഡ്സ് ഏത് ഫീൽഡിലാണ് ബിസിനസ് ചെയ്യുന്നതെന്നറിയാമോ എന്ന് കുറേ ബിസിനസ് വിദ്യാർത്ഥികളോട് ചോദിച്ചു പോലും. ബർഗറുണ്ടാക്കി വിൽക്കുന്ന ചെയിനാണ് മക്ഡൊണാൾഡ്സ് എന്ന് ഏത് കുട്ടിക്കാണ് അറിയാത്തത് എന്നല്ലേ വിചാരിച്ചു വെച്ചിരുന്നെ.
അല്ലത്രെ.
ഒരു ഫ്രാഞ്ചൈസി തുടങ്ങാൻ നേരം ആ ഫ്രാഞ്ചൈസി എടുക്കുന്ന ആൾ ആ ഫ്രാഞ്ചൈസി തുറക്കാൻ പോകുന്ന കെട്ടിടം മാക്കിന്റെ പേരിൽ എഴുതിക്കൊടുക്കണമത്രെ. അങ്ങനെ അമേരിക്കയിലെയും മറ്റും മിക്കവാറും എല്ലാ നഗരങ്ങളുടേയും കണ്ണായ ഭാഗങ്ങളിൽ മാക്കിന് സ്വന്തം കെട്ടിടങ്ങളായെന്ന്. അങ്ങനെയാണ് മാക്ക് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റഭൂവുടമ ആയതെന്ന്.
അപ്പൊ നമ്മ വിചാരിച്ച പോലെ ആശുത്രി, പള്ളിക്കൂടം ഫീൽഡിലൊന്നുമല്ല കത്തോലിക്കാസഭയുടെ പ്രധാന ബിസിനസ് എന്നർത്ഥം. അത്രേം വലിയ റിയൽ എസ്റ്റേറ്റ് ബിസിനസിൽ അഴിമതി വരാതിരിക്കാനാവണം പുരോഹിതന്മാരെ കെട്ടാൻ അനുവദിക്കാത്തത്. പെണ്ണും പിള്ളേരും ആയാലല്ലെ അഴിമതിക്കും കുടുംബാധിപത്യത്തിനുമൊക്കെ സ്കോപ്പുള്ളു.
നന്നാവാൻ ആഗ്രഹവും ഉദ്ദേശശുദ്ധിയുമുള്ള രാഷ്ട്രീയപാർട്ടികളും മറ്റു സംഘടനകളും സമുദായക്കാരുമെല്ലാം ഈ രീതി അനുകരിക്കേണ്ടതാണ്. നേതാക്കന്മാരേം പുരോഹിത്മാരേം കെട്ടാൻ അനുവദിക്കരുത്. അഥവാ കെട്ടാൻ താൽപ്പര്യമില്ലാത്തവരെ വേണം നേതാക്കളും പുരോഹിതരുമാക്കാൻ. ഭൂമി വാങ്ങിക്കൂട്ടുന്നതിൽ പ്രത്യേകം ശ്രദ്ധിക്കയും വേണം.

Monday, August 7, 2017

ഇഷ്ടപുസ്തകം, പാട്ട്, സിനിമ... ഇതെല്ലാം ഓരോ നേരത്ത് ഓരോന്നല്ലെ?

ഇഷ്ടപ്പെട്ട പുസ്‌തകമേതാണ്‌ പാട്ടേതാണ്‌ സിനിമ ഏതാണ്‌ എന്നൊക്കെ ചോദിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. അത്‌ ഓരോ നേരത്ത്‌ ഓരോന്നല്ലെ?

ഉദാഹരണത്തിന്‌ സെക്‌സും മാസ്‌റ്റര്‍ബേഷനുമൊന്നുമില്ലാതെ മദിച്ചിരിക്കുന്ന ദിവസങ്ങളില്‍ ഉഷസ്സാം സ്വര്‍ണത്താമരയാണ്‌ ഇഷ്ടം. ആത്മഹത്യാഭ്രമം കൊടുമ്പിരിക്കൊള്ളുമ്പോള്‍ തേരിറങ്ങും മുകിലേ. കാതുകള്‍ മാത്രമാകുമ്പോള്‍ താമസമെന്തേ വരുവാന്‍. പോസ്‌റ്ററായല്ല പോസ്‌റ്ററിലെ നാറുന്ന പശയായി ഒട്ടേണ്ടി വരുമ്പോള്‍ ഏകാന്തതയുടെ അപാരതീരം. പോസ്‌റ്ററായി ഒട്ടുമ്പോള്‍ ഉള്ളില്‍ച്ചിരിച്ചു കൊണ്ട്‌ കുട്ടനാടന്‍ പുഞ്ചയിലെ, രക്തം നൃത്തം വെയ്‌ക്കുമ്പോള്‍ റാ റാ റാസ്‌പുടിന്‍, ആഗോളപൗരനാണെന്നു തോന്നുമ്പോള്‍ ഇമാജിന്‍, പ്രേമമോ പുല്ല്‌ എന്ന്‌ ഫിലോസഫൈസ്‌ ചെയ്യുമ്പോള്‍ വാട്ട്‌ ഹാസ്‌ ലൗ ഗോട്ടുഡു വിത്ത്‌ ഇറ്റ്‌, മാംസനിബദ്ധമല്ലാതാകുമ്പോള്‍ കഭീ കഭീ, ആഗോളപുഞ്ഞം തോന്നുമ്പോള്‍ ഏഴു നിലയുള്ള ചായക്കട, ഒരു ഡ്രിങ്കൊഴിച്ചിരിക്കുന്ന വൈന്നേരം ഇന്നലെ നീയൊരു, വളയ്‌ക്കാന്‍ വില്ലെടുക്കുമ്പോള്‍ ഹരിചന്ദന മലരിലെ മധുവായ്‌, കൃമിയാണെന്നു തോന്നുമ്പോൾ ഉലകമീരേഴും, ക്രിമിനിലാകുമ്പോൾ സൂര്യകിരീടം, ഉലകമീരേഴും പ്രണയസാഗര തിരകളാൽ മൂടി അലയുമ്പോൾ സ്‌ട്രേഞ്ചേഴ്‌സ്‌ ഇന്‍ ദി നൈറ്റ്‌, വാത്സല്യം നിറയുമ്പോള്‍ രാജീവനയനേ, സ്വാര്‍ത്ഥം കെടുമ്പോള്‍ ഒന്നിനി ശ്രുതി താഴ്‌ത്തി...

പോസ്‌റ്ററായി ഒട്ടുമ്പോള്‍ ഉള്ളില്‍ ചിരിച്ചു കൊണ്ട്‌ കുമാരനാശാന്‍, പോസ്‌റ്ററിലെ പശയാകുമ്പോള്‍ ടെന്നസീ വില്യംസ്‌, ആത്മഹത്യാഭ്രമം കൊടിയേറുമ്പോള്‍ ഇടപ്പള്ളി, ഒറ്റയ്‌ക്കാണെന്നു തോന്നുമ്പോള്‍ ഡോസ്‌റ്റോവ്‌സ്‌കി, മദിച്ചിരിക്കുന്ന ദിവസങ്ങളില്‍ എന്‍. എസ്‌ മാധവന്‍, തലച്ചോര്‍ മാത്രമാകുമ്പോള്‍ ബൃഹദാരണ്യകം, രക്തം നൃത്തം വെയ്‌ക്കുമ്പോള്‍ മിലാന്‍ കുന്ദേര, ആഗോളപൗരനാണെന്നു തോന്നുമ്പോള്‍ എഴുത്തച്ഛന്‍, പ്രേമമോ പുല്ല്‌ എന്ന്‌ ഫിലോസഫൈസ്‌ ചെയ്യുമ്പോള്‍ ഡെസ്‌മണ്ട്‌ മോറിസ്‌, പ്രേമം തലയ്‌ക്കു പിടിയ്‌ക്കുമ്പോള്‍ ലവ്‌ ഇന്‍ ദി ടൈം ഓഫ്‌ കോളറ, ആഗോളപുഞ്ഞം തോന്നുമ്പോള്‍ ഫൗണ്ടന്‍ഹെഡ്‌, ഒരു ഡ്രിങ്കൊഴിച്ചിരിക്കുന്ന പ്രദോഷസന്ധ്യയ്ക്ക് സി. വി. രാമന്‍പിള്ള ...
നിങ്ങൾക്കോ?

Wednesday, April 13, 2016

വിഷുക്കട്ട വന്നത് ഈഴത്തു നിന്നോ?


തൃശൂരെ ഈഴവരാണ് വിഷുക്കട്ട ഉണ്ടാക്കി കണ്ടിട്ടുള്ളത്. അരി, തേങ്ങ, തേങ്ങാപ്പാൽ, ജീരകം... എല്ലാം ചേർത്തുണ്ടാക്കുന്ന ഒരു രസികൻ ബ്രേക്ക്ഫാസ്റ്റ് വിഭവം. നാലഞ്ചു വർഷം മുമ്പ് ശ്രീലങ്കയിൽപ്പോയപ്പോൾ, അവിടെ [അവിടത്തെ സർക്കാർ ചെലവിൽ] താമസിച്ച കൊളംബോയിലെ സിനമൺ എന്ന സ്റ്റാർ ഹോട്ടലിലെ ബ്രേക്ക്ഫാസ്റ്റ് മെനുവിലെ ഒരൈറ്റം ഈ വിഷുക്കട്ടയായിരുന്നു. പേരെഴുതി വെച്ചിരിക്കുന്നതോ 'ന്യൂ ഇയർ ബ്രേക്ക്ഫാസ്റ്റ്' എന്നും. ശ്രീലങ്കയിലെ ന്യൂ ഇയർ എന്നാണെന്ന് ചോദിച്ചപ്പോൾ അറിഞ്ഞു ഏപ്രിൽ മിഡ് വീക്കിലാണെന്ന്. നമ്മുടെ വിഷു തന്നെ. വിഷുവം. എക്വിനോക്സ്. പകലും രാത്രിയും ഏതാണ്ട് സെയിം വരുന്ന വേണൽ എക്വിനോക്സ് സീസണിലെ മേഷം [മേടം] തുടങ്ങുന്ന ദിവസം. 


മേടപ്പത്തിനുള്ളിൽ ജനിക്കണം, മകരപ്പത്തിനുള്ളിൽ മരിക്കണം എന്ന് നാരായണിട്ടീച്ചർ [അമ്മ] പറഞ്ഞു കേട്ടിട്ടുണ്ട്. മേടപ്പത്തിനുള്ളിൽ ജനിക്കുമ്പോഴാണ് ആകാശത്തെന്നപോലെ ഗ്രഹനിലയിലും സൂര്യൻ ഉച്ചത്തിൽ വരുന്നത്. എന്നിട്ട് നാരായണിട്ടീച്ചർ അംബേദ്കറെ ഉദാഹരിക്കും. അല്ലെങ്കിലും നമ്പൂതിരിയോ നായരോ ആയി ജനിച്ച് ജയിക്കുന്നത് ആ ആളുടെ മിടുക്കും ദളിതൻ ജയിച്ചാൽ അത് ജാതകഗുണവുമാണല്ലോ എന്ന് അമ്മയെ പരിഹസിക്കും.

അമ്മ പോയിട്ട് ഇത് മൂന്നാമത്തെ വിഷു. കാലമിനിയുമുരുളും. വിഷുക്കളും വർഷങ്ങളും തിരുവോണങ്ങളും വരും. ഒരു നൂറു വർഷം കഴിയണ്ട, ഇന്നുള്ളവരൊന്നും ഇല്ലാത്ത ഭൂമിയായിരിക്കും ഇത്. മേടത്തിൽ അപ്പോഴും സൂര്യൻ ഉച്ചിയിൽ വരും. ഏപ്രിലിന്റെ രാത്രികളിൽ ഇപ്പോൾ കാണുന്ന പോലെ റെഗുലസും [മകം] സിറിയസും [പുണർതം] ബീറ്റെൽജുസുമെല്ലാം [തിരുവാതിര] ഉദിയ്ക്കും.

അന്നും തൃശൂക്കാർ വിഷുക്കട്ട ഉണ്ടാക്കുമോ?


Tuesday, January 6, 2015

ഹിംസാക്കിന്റെ ഇതിഹാസം


Published in Mathrubhumi Daily's Weekend edition on January 4, 2015

മൂത്രം നാറുന്ന മൂന്നുംകൂടിയ ജങ്ഷനില്‍ ബസ്സിറങ്ങുമ്പോള്‍ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. തന്റെ ഞാറ്റുപുരയില്‍ മാധവന്‍നായര്‍ തുടങ്ങുന്ന ഏകാധ്യാപക വിദ്യാലയത്തിലെ ഒഴിവിലേക്കുള്ള മത്സരപ്പരീക്ഷയില്‍ പങ്കെടുക്കാനായിരുന്നു രവിയുടെ വരവ്. വേക്കന്‍സി ഒരെണ്ണമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും രവിയെപ്പോലെ 18-20 കോടി മാഷുമ്മാരാണ് മത്സരപ്പരീക്ഷയ്‌ക്കെത്തിയിരുന്നത്.

'ഒരിക്കല്‍ രണ്ട് ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി. ഒരു ചേച്ചിയും അനിയത്തിയും...' അങ്ങനെ പറഞ്ഞാല്‍ അത് അതീവകാല്പനികമായിപ്പോവും. സത്യത്തില്‍ സംഭവിച്ചത് അതിലും ക്രൂരമായാണ്. 18-20 കോടി സഹോദരങ്ങള്‍. എന്നുപറഞ്ഞാല്‍ ചേച്ചിയും അനിയത്തിയുമല്ല, കൂടപ്പിറപ്പുകള്‍. ഇരട്ടകളെപ്പോലെ ഒരുമിച്ച് ഉയിരെടുത്ത കൂടപ്പിറപ്പുകള്‍. ആകെയുള്ള ഒരു വേക്കന്‍സിക്കായി മത്സരിക്കാന്‍ വിധിക്കപ്പെട്ട കൂടപ്പിറപ്പുകള്‍. നടക്കാനും അല്ല അവര്‍ ഇറങ്ങിയത്, നീന്താനാണ്. അച്ഛനില്‍നിന്ന് അമ്മയുടെ ഗര്‍ഭപാത്രത്തിലേക്കുള്ള ഫ്രീസ്‌റ്റൈല്‍ നീന്തല്‍മത്സരം.

അതില്‍ ഒരാള്‍ക്കുമാത്രം നിയമനം ലഭിച്ചപ്പോള്‍ മറ്റുള്ളവര്‍ക്ക് എന്തുസംഭവിച്ചെന്നോ? 'സഹോദരാ, നീയെന്നെ മറന്നല്ലോ' എന്ന പായ്യാരച്ചോദ്യം ചോദിക്കാന്‍പോലും ഒരാളും ബാക്കിയുണ്ടായില്ല. അതിനുമുമ്പുതന്നെ സ്വാര്‍ഥതയുടെയും ഹിംസയുടെയും പരമോന്നത അനീതിപീഠത്തില്‍ അവരോരുത്തരും പിടഞ്ഞുവീണ് മരിച്ചു.
ജനിക്കുന്നതിനുമുമ്പേയുള്ള ഭ്രാതൃഹത്യകള്‍. നിസ്വാര്‍ഥതയില്‍ കെട്ടിപ്പൊക്കിയ ഇസങ്ങളെ മുന്‍കൂട്ടി പരാജയപ്പെടുത്തുന്ന ബയോളജിക്കല്‍ സ്വാര്‍ഥതകള്‍.

അങ്ങനെ രവി ചാര്‍ജെടുത്തു. കുഞ്ഞാമിന, അപ്പുക്കിളി, അള്ളാപ്പിച്ചാമൊല്ലാക്ക, തിത്തിബിയുമ്മ, കുപ്പുവച്ചന്‍, നാരായണി, ചെതലി, യാക്കരത്തോട്... എന്തിനധികം പറയുന്നു?

തസ്രാക്ക് എന്നപോലെ ഹിംസ്രാക്ക് എന്നായിരുന്നു യഥാര്‍ഥത്തില്‍ ആ സ്ഥലത്തിന്റെയും പേര്. പിന്നെ ദയാലുവും സ്‌നേഹസമ്പന്നനുമായ കവിയെപ്പോലെ നമ്മളും അതിന്റെ തീവ്രത കുറച്ച് ഹിംസാക്ക് എന്നാക്കിയതാണ്.

ജീവനോടെ ആരും ഇതുവരെ അതിന്റെ പുറത്തുകടന്നിട്ടില്ല.

Wednesday, February 26, 2014

മരുന്നുതീനികളേ, മരുന്നുകമ്പനി ഓഹരികള്‍ വാങ്ങൂ

അമ്മയ്ക്കു പിന്നാലെ ഇളയ സഹോദരനും പ്രമേഹം (ഡയബറ്റിസ്) പിടിപെട്ടപ്പോള്‍ ഒരു മുംബൈ മലയാളി ചെയ്തത് പ്രധാനപ്പെട്ട ഡയബറ്റിസ് മരുന്നുകളുണ്ടാക്കുന്ന മൂന്ന് കമ്പനികളുടെ ഓഹരികള്‍ വാങ്ങുകയായിരുന്നു. ഏതാനും ആയിരങ്ങള്‍ മുടക്കി 2007-ലായിരുന്നു ഈ നിക്ഷേപം. 

ഇപ്പോള്‍, ആറ് വര്‍ഷം കഴിഞ്ഞപ്പോള്‍, ഈ മൂന്ന് ഓഹരികളിലെ നിക്ഷേപങ്ങള്‍ കൊണ്ടുമാത്രം ഇദ്ദേഹം വീണ്ടും ഒരു ലക്ഷാധിപതി ആയിരിക്കയാണ്. ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന വാര്‍ത്ത വായിച്ചിട്ടുള്ളതിനാല്‍ ഈ ഓഹരികള്‍ തത്കാലം വില്‍ക്കാനും ഇദ്ദേഹത്തിന് പരിപാടിയില്ല.

ഓഹരി നിക്ഷേപത്തിന്റെ അടിസ്ഥാനം ഇത്രയേയുള്ളൂ. അഥവാ, ഓഹരി നിക്ഷേപം റോക്കറ്റ് സയന്‍സല്ല. എന്നിട്ടും എന്തുകൊണ്ടാണ് കേരളീയര്‍ പൊതുവില്‍ ഓഹരികളോട് പുറംതിരിഞ്ഞ് നില്‍ക്കുന്നത്? ഒരു കാരണം, ഇതിനോടുള്ള പുച്ഛവും വേണ്ടത്ര അറിവില്ലായ്മയുമാണ്. ഓഹരി നിക്ഷേപം ഉത്പാദനപരമല്ല എന്നാണ് നമ്മുടെ ചില ആളുകള്‍ വാദിക്കുന്നത്. എന്നാല്‍, അന്യ സംസ്ഥാനങ്ങളില്‍ ഉണ്ടാക്കി ലോറികളിലും ട്രെയ്‌നുകളിലും കേറി വരുന്ന സാധനങ്ങള്‍ രണ്ടു കൈയും നീട്ടി വാങ്ങിത്തിന്നാനും ദേഹത്ത് പൂശാനും ഒരു മടിയുമില്ല താനും. അത് ഉത്പപ്പാദനപരമാണോ? അതിന്റെ ക്ഷീണം തീര്‍ക്കാന്‍ ചെയ്യാവുന്ന ഒരു കാര്യമേയുള്ളു -നമ്മളെക്കൊണ്ട് നന്നായിക്കൊണ്ടിരിക്കുന്ന ഇത്തരം കമ്പനികളുടെ ഷെയറുകള്‍ വാങ്ങി നമ്മളും ഇത്തിരി നന്നാവുക.

ഗുജറാത്തിലുണ്ടാക്കിയ ടൂത്ത് പേസ്റ്റ് വാങ്ങുന്നത് പാപമല്ലെങ്കില്‍ ആ ടൂത്ത് പേസ്റ്റ് കമ്പനിയുടെ ഷെയര്‍ വാങ്ങുന്നത് പാപമാകുന്നതെങ്ങനെ?

തന്റെ ഫ്ലാറ്റിന്റെ മുകളില്‍ താമസിക്കുന്ന ഗുജറാത്തി സുഹൃത്തുമായുള്ള സമ്പര്‍ക്കമാണ് നേരത്തെ പറഞ്ഞ മുംബൈ മലയാളിക്ക് ഓഹരി നിക്ഷേപത്തില്‍ താത്പര്യമുണ്ടാക്കിയത്. കുഞ്ഞുണ്ടായി 28-ാം ദിവസം അതിന് പാന്‍കാര്‍ഡ് എടുക്കുന്നവരാണ് മിക്കവാറും ഗുജറാത്തികള്‍.

കേരളത്തിലെ കുഞ്ഞുങ്ങളാകട്ടെ ജനിച്ച് രണ്ടാം ദിവസം തന്നെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, സെറിലാക്, പാമ്പേഴ്‌സ് തുടങ്ങിയ മറുനാടന്‍ ബ്രാന്‍ഡുകളുടെ തൃപ്പാദങ്ങളില്‍ അടിമകിടത്തപ്പെടുന്നു. വലുതാകുന്തോറും ബ്രാന്‍ഡ് പേരുകള്‍ മാത്രം മാറുന്നു. ഗുജറാത്തികളും ഇതൊക്കെ ഉപയോഗിക്കുന്നുണ്ടാവും. പക്ഷേ, ഇത്തരം പല ബഹുരാഷ്ട്ര കമ്പനികളുടെയും ഫാക്ടറികള്‍ ഗുജറാത്തില്‍ തന്നെയുണ്ട്. എന്നാല്‍ അതുമാത്രമല്ല കാര്യം, തങ്ങളെക്കൊണ്ട് നന്നാവുന്ന ഈ കമ്പനികളുടെ ഷെയറുകള്‍ വാങ്ങി ഒപ്പം തങ്ങളും നന്നാവണമെന്ന വിചാരവും ഗുജറാത്തികള്‍ക്കുണ്ട്.

തീറ്റി സാധനങ്ങള്‍, മരുന്നുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, സിമന്റ് മുതല്‍ക്കുള്ള ബില്‍ഡിങ് മെറ്റീരിയല്‍സ്, വാച്ചുകള്‍, പേനകള്‍, തുണിത്തരങ്ങള്‍, ഓഫീസ്-വീട്ടുപകരണങ്ങള്‍, ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍, വാഹനങ്ങള്‍... ഇവയെല്ലാം വന്‍തോതില്‍ വിറ്റഴിയുന്ന സ്ഥലമാണ് നമ്മുടെ കൊച്ചു വലിയ കേരളം. ഇന്ത്യയുടെ ഉപഭോക്തൃ വിപണിയുടെ 12% ആണ് കേരളത്തിന്റെ വിഹിതമെന്ന് ജി.കെ.എസ്.എഫിനുള്ള ആശംസാ സന്ദേശത്തില്‍ നമ്മുടെ വ്യവസായ മന്ത്രി തന്നെ ഈയിടെ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനത്തില്‍ താഴെയും വിസ്തീര്‍ണത്തിന്റെ രണ്ട് ശതമാനത്തില്‍ താഴെയും മാത്രമാണ് കേരളത്തിന്റെ പങ്ക് എന്നറിയുമ്പോഴാണ് നമ്മുടെ കണ്‍സ്യൂമറിസത്തിന്റെ വലിപ്പം മനസ്സിലാവുക. ഇതാണ് 2008 ജനവരിയില്‍ പ്രസിദ്ധീകരിച്ച 'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്റെ മുഖലേഖനത്തില്‍ കേരളത്തെ ഒരു 'ബ്രാന്‍ഡാലയം' എന്ന് വിളിക്കാന്‍ ഈ ലേഖകനെ പ്രേരിപ്പിച്ചത്. ഇപ്പോള്‍, മറ്റൊരു പുതുവര്‍ഷത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍, ഉപഭോഗത്തിന്റെ കാര്യത്തില്‍ കേരളം കൂടുതല്‍ വലുതായിരിക്കുന്നു എന്ന് പറയാതെ വയ്യ. അത് ഇനിയും വലുതാവുക തന്നെ ചെയ്യും.

ഉദാഹരണത്തിന്, കൂടുതല്‍ കേരളീയര്‍ പ്രമേഹ രോഗികളാവും. കൂടുതല്‍ ഫാര്‍മ കമ്പനികള്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ കാശുവാരും. പ്രമേഹ രോഗികള്‍ക്ക്, അല്ലെങ്കില്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക്, അത് നോക്കിനില്‍ക്കാന്‍ മാത്രമേ സാധിക്കൂ എന്ന് കരുതരുതെന്നു മാത്രം.

Tuesday, February 18, 2014

കേഴുക പ്രിയനാടേ...

മണ്ടേലയുടെ നാട്ടില്‍ ഒന്നും രണ്ടുമല്ല, 21 വര്‍ഷമാണ് ഗാന്ധിജി ചെലവിട്ടത്. എന്നാല്‍, ഗാന്ധിജി തിരിച്ചുവന്നപ്പോള്‍ അദ്ദേഹത്തിന്റെ സൗത്ത് ആഫ്രിക്കന്‍ അനുഭവകഥകള്‍ കേള്‍ക്കാനുള്ള അവസ്ഥയിലായിരുന്നില്ല ഇന്ത്യ. ഭാഗ്യവശാല്‍ നോവല്‍ വായനക്കാരായ മലയാളികള്‍ മണ്ടേലയെപ്പറ്റി കേള്‍ക്കുംമുമ്പുതന്നെ ദക്ഷിണാഫ്രിക്കയെ അറിഞ്ഞു. അലന്‍ പേറ്റണ്‍ എന്ന ദക്ഷിണാഫ്രിക്കക്കാരന്‍ എഴുതി 1948-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട 'ക്രൈ ദി ബിലവ്ഡ് കണ്‍ട്രി' എന്ന വിഖ്യാതനോവലിന്റെ പരിഭാഷ ഏതുവര്‍ഷമാണ് മലയാളത്തില്‍ വന്നതെന്ന് അറിയില്ല.  [മുഴുവാൻ വായിക്കാൻ ഇവിടെ ക്ലിക്കുക.]

Wednesday, November 27, 2013

നിർവാണം

ഈ ജന്മത്തിൽ പ്രണയനിർവൃതി അനുഭവിക്കുന്നവരാണ് അടുത്ത ജന്മത്തിൽ ചക്കക്കുരുവും ചെമ്മീനുമായി ജനിക്കുന്നത്. എന്നിട്ട് ഒരു ദിവസം തേങ്ങയോടും മാങ്ങയോടും ഒപ്പം വെന്ത് രണ്ടു ജന്മത്തിലും പ്രണയനിർവൃതി അനുഭവിച്ചിട്ടില്ലാത്ത ഒരു മഹാപാപിയുടെ നാവിൽ ചെന്നു മുട്ടി അഞ്ചു പേരും കൂടി ഒരുമിച്ച് നിർവാണം പ്രാപിക്കും. പിന്നെ പുനർജന്മമില്ല.

Monday, November 4, 2013

പ്രണയം

എന്റെ ചിത കത്തിത്തീർന്നാൽ
ഒരു കരിങ്കൽക്കഷ്ണം ബാക്കിയാവും -
എന്റെ ഹൃദയം.
കാലമേറെക്കഴിയുമ്പോൾ
ആ കരിങ്കല്ലിന്റെ ഹൃദയത്തിൽ
ഒരു ശിൽ‌പ്പി
നിന്നെ കണ്ടെത്തും.

Saturday, October 5, 2013

ശ്രാവണം വന്നൂ

തിരുവോണം ജന്മനക്ഷത്രമായവർ കൈ പൊക്കാമോ? ഞാനും എന്റെ മോളും കൈ പൊക്കിയിട്ടുണ്ട്. നിരയുടെ മുന്നിൽ കവി പി. കുഞ്ഞിരാമൻ നായരുണ്ട്, കെ. ആർ. ഗൌരിയമ്മയുമുണ്ട്. (ഗൌരിയമ്മയുടെ അതേ തിരുവോണമാണ് മകൾ രചനയുടേത് - മിഥുനത്തിലെ തിരുവോണം). വാമനജയന്തിയും തിരുവോണം തന്നെ. കൃഷ്ണന്റെ രോഹിണി പോലെ. ചിങ്ങത്തിലെ തിരുവോണമാണ് വാമനജയന്തി. തന്നെ വകവരുത്തിയ കുള്ളന്റെ ജന്മദിനത്തിന്റെ ആ ഒരു ദിവസം മാത്രമാണ് മഹാബലിക്ക് പരോൾ കിട്ടിയതെന്ന് ചുരുക്കം.

ധനുവിലെ തിരുവോണത്തിനാണ് (1966) അമ്മ എന്നെ പ്രസവിച്ചത്. വീട്ടിൽത്തന്നെയായിരുന്നു പ്രസവം. അന്നൊക്കെ അങ്ങനെയാണല്ലൊ. കുഞ്ഞുത്തള്ളയായിരുന്നു വയറ്റാട്ടി. എന്റെ കുടുംബത്തിലെ അവസാനത്തെ വീട്ടുപ്രസവമായിരുന്നു അത്. പിന്നെ എല്ലാവരും ആ‍ശുപത്രിയായി.

തിരുവോണത്തിനെ കാണാവുന്ന സീസണാ‍ണിത്. (അല്ലെങ്കിലും മാനം തെളിയുന്ന -ബർ മാസങ്ങളാണ് നിലാവിന്റേയും നക്ഷത്രനിരീക്ഷണത്തിന്റേയും സീസൺ). ഒക്റ്റോബറിൽ ഇരുട്ടിത്തുടങ്ങുമ്പോൾ ഏതാണ്ട് തലയ്ക്കു മുകളിൽ  ഒരു ഇടത്തരം നക്ഷത്രം തിളങ്ങുന്നതു കാണാം. സൂക്ഷിച്ചു നോക്കിയാൽ അതിന്റെ അടുത്തു തന്നെ മറ്റൊരു നക്ഷത്രത്തേയും കാണാം. ഇതു രണ്ടും ചേർന്നതാണ് തിരുവോണം. തിരുവോണം മുഴക്കോലു പോലെ എന്നാണ് ചൊല്ല്. മുഴക്കോൽ കണ്ടിട്ടുള്ളവർക്ക് അത് പറയാതെ തന്നെ മനസ്സിലാവും. പഴയ ഒരളവു കോലാണ് മുഴക്കോൽ. ഒരു മുഴമായിരിക്കണം. രൂപത്തിൽ, അളവിലല്ല, അതിന് പണ്ടുണ്ടായിരുന്ന വെള്ളിക്കോലിനോടും സാമ്യമുണ്ടെന്നു തോന്നുന്നു. കാരണം, തിരുവോണത്തെ കുറച്ചു കാലം മുമ്പ് ആകാശത്ത് തിരിച്ചറിഞ്ഞപ്പോൾ ഞാൻ പെട്ടെന്നോർത്തത് എന്റെ കുട്ടിക്കാലത്ത് അച്ഛമ്മയ്ക്കുണ്ടായിരുന്ന വെള്ളിക്കോലാണ്.


തുലാസ് വരുന്നതിനു മുമ്പ് ഭാരമളക്കാൻ ഉപയോഗിച്ചിരുന്ന സാധനമാണ് വെള്ളിക്കോൽ. അച്ഛന്റെ വീട്ടിലുണ്ടായിരുന്ന വെള്ളിക്കോലിലെ ചാലു കീറിയ അടയാ‍ളങ്ങളും മോഡേൺ അളവിനെ വരുതിയിലാക്കാൻ ശ്രമിച്ച ഒരു ചുണ്ണാമ്പുപാടും ഓർമിക്കുന്നു. പഴയ പേപ്പറും പാത്രങ്ങളും മറ്റും എടുക്കാൻ വന്നിരുന്ന കാൽനട കച്ചവടക്കാരും അച്ഛമ്മയും കൂടി തൂക്കത്തിന്റെ കണക്കു പറഞ്ഞ് വഴക്കടിച്ചിരുന്നതും മറക്കുന്നതെങ്ങനെ?

ഒരറ്റത്ത് ഒരിത്തിരി വലിയ ഒരുണ്ട, മറ്റേയറ്റത്ത് കൊളുത്ത് - ഇതായിരുന്നു വെള്ളിക്കോലിന്റെ ആകാരം. തിരുവോണവും അങ്ങനെ തന്നെ - ഒരറ്റത്ത് നല്ല പ്രകാശമുള്ള ഒരു നക്ഷത്രം, മറ്റേയറ്റത്ത് തീക്ഷ്ണത കുറഞ്ഞ മറ്റൊന്ന്. ചിത്രത്തിൽ കാണാം. (അക്വിലയുടെ ഭാഗമാണ് തിരുവോണം. മുകൾമുനയിൽ കാണുന്ന രണ്ടെണ്ണം) ഇംഗ്ലീഷിൽ ആൾടെയർ (Altair) എന്നാണ് തിരുവോണം അറിയപ്പെടുന്നത്. ഏറ്റവും ആദ്യകാലത്തെ ഒരു കമ്പ്യൂട്ടറിന് അവമ്മാര് ഇട്ട പേര് ആൾട്ടെയർ എന്നായിരുന്നു. ഇന്നു പ്രചാരത്തിലുള്ള കമ്പ്യൂട്ടറിന്റെ ആദിപിതാവും ആൾട്ടെയർ ആണ്. മൈക്രോസോഫ്റ്റിന്റെ ആദ്യ ഉൽ‌പ്പന്നത്തിന്റെ പേരും ആൾടെയർ ബേസിക് എന്നായിരുന്നു.

ഏത് നക്ഷത്രത്തിലാണോ ആ മാസത്തെ പൌർണമി (വെളുത്തവാവ്), ആ നക്ഷത്രത്തിന്റെ പേരാണ് ശകവർഷ പ്രകാരം അതാത് മാസങ്ങൾക്ക് നൽകിയിരിക്കുന്നത്. ഉദാഹരണത്തിന് ശകവർഷ പ്രകാരം ഇത് ശ്രാവണമാസമാണ്. അതായത് ഈ മാസം തിരുവോണത്തിന്റെയന്നാണ് പൌർണമി. നമ്മുടെ ഓണത്തിന്റെയന്ന്. ഇക്കൊല്ലം ചിങ്ങത്തിൽ രണ്ട് തിരുവോണമുണ്ട്, രണ്ട് പൌർണമിയും. (ഉത്രാടപ്പൂനിലാവേ വാ എന്നു പാടുന്നത് ചോഹ്ദവീ കാ ചാന്ദിനെ നോക്കിയാണ്). മാഘമാസത്തിലെ പൌർണമി മകത്തിന്റെയന്ന്, വൈശാഖ പൌർണമി, യെസ്, വിശാഖത്തിന്റെയന്ന്.

തിരുവോണം - കേൾക്കാനൊക്കെ രസമുണ്ട്. പക്ഷേ അത്ര നല്ല നക്ഷത്രമല്ലെന്നാണ് ജ്യോതിഷികൾ പറയുന്നത്. മനസമാധാനക്കേട്, നിർഭാഗ്യങ്ങൾ എന്നിവ സ്ഥിരമായി ഉണ്ടാ‍കുമത്രെ. ശരിയാണെന്നാണ് എന്റെയും അനുഭവം. തിരുവോണമുൾപ്പെട്ട മകരക്കൂറുകാർ പൊതുവേ കപടഭക്തന്മാരാണെന്നും പറയപ്പെടുന്നു. മകരമത്സ്യം എന്നാൽ മുതല. പകുതി മുതലയും പകുതി മാത്രം മനുഷ്യനുമാണെന്നു പറയാം. ഇമ്മാതിരി ചില കുമ്പസാരങ്ങൾ പി.യുടെ ആത്മകഥയായ കവിയുടെ കാൽ‌പ്പാടുകൾ എന്ന പുസ്തകത്തിലെ അവസാനഭാഗത്തുള്ള സ്വന്തം ജാതക നിരൂപണത്തിലും കാണാം. കുരങ്ങനാണ് തിരുവോണക്കാരുടെ മൃഗം എന്നു കൂടി പറയുമ്പോൾ ഏതാണ്ട് ഊഹിക്കാമല്ലൊ. മനുഷ്യമനസ്സ് അല്ലെങ്കിൽത്തന്നെ മരഞ്ചാടിയാണെന്നാണല്ലോ വയ്പ്. മർക്കടസ്യ സുരാപാനം മധ്യേ തിരുവോണ ദംശനം.

ഇന്നു രാത്രി തന്നെ ആരെങ്കിലും തിരുവോണത്തിനെ സ്പോട്ട് ചെയ്യുമോ? ഗൾഫിലും ഇന്ത്യയിലും വലിയ വ്യത്യാസമില്ലാത്ത ഇടത്തു തന്നെ കാണാം. We all are in the gutters, but some of us are looking at the stars എന്ന് ഓസ്കർ വൈൽഡ്. നക്ഷത്രനിരീക്ഷണത്തേക്കാൾ ലഹരിയുള്ള ഒരു മദ്യത്തെ ഞാൻ ഇതുവരെ പരിചയപ്പെട്ടിട്ടില്ല. നന്ദി തിരുവോണമേ, നന്ദി. വീണ്ടും നീ വന്നുവല്ലൊ.

Monday, September 23, 2013

തൊഴിലാളി ഐക്യം = മുതലാളി

ദിവസേന (പ്രത്യേകിച്ച് ഒരു പോഷകഗുണവുമില്ലാത്ത) ഒരാപ്പിളെങ്കിലും കഴിച്ചാല്‍ ഡോക്ടറെ കാണേണ്ട ആവശ്യമില്ല എന്ന ഇംഗ്ലീഷ് പഴഞ്ചൊല്ല് ഏതോ ആപ്പിള്‍ കര്‍ഷക ലോബി ഉണ്ടാക്കി വിട്ടതാണെന്നൂഹിക്കാന്‍ അധികം ബുദ്ധിയൊന്നും വേണ്ട. പരസ്യത്തേക്കാളും പബ്ലിക് റിലേഷനേക്കാളും ഫലപ്രദമാണ് ഇതുപോലുള്ള മിടുക്കുകള്‍. ഇത്തരം മിടുക്കുകളുണ്ടായിരുന്നെങ്കില്‍ കേരളം എന്നേ കശുമാവ് കര്‍ഷകരുടെ പറുദീസയാകുമായിരുന്നു. (കശുവണ്ടിക്ക് വേണ്ടി മാത്രമല്ല, കശുമാങ്ങയ്ക്കു കൂടി!).

പൂർണരൂപം സെപ്തംബർ 23-ലെ മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചതിന്റെ വെബ് എഡിഷൻ ഇവിടെ.

Saturday, September 7, 2013

ഏറ്റവും ഭയാനകമായ സൌന്ദര്യം അഥവാ ആകാശത്തിലെ ആ വലിയ തേൾ

46 വർഷം പിന്നിട്ട ജീവിതകാലത്ത് ഭൂമിയിൽ വെച്ചു കണ്ട ഏറ്റവും ഭയാനകമായ സൌന്ദര്യം ആകാശത്താണുള്ളത്. കഴിഞ്ഞ ഏപ്രിലിൽ ഒരു ദിവസം വെളുപ്പിന് അഞ്ചിന്റെ ട്രെയിനിൽ എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേയ്ക്കു പോകുമ്പോൾ, പിറവം റോഡ് സ്റ്റേഷനെത്തിക്കാണും, വെറുതെ വാതിൽക്കൽ നിന്ന് കിഴക്കനാകശത്തേയ്ക്കു നോക്കിയപ്പോൾ, അതാ അത്. എന്നുമെന്നപോലെ നട്ടെല്ലിലൂടെ ഒരു കുളിരു പാഞ്ഞു. 

ഒരു വർഷം മുമ്പത്തെ തണുപ്പുകാലത്ത് (നവംബർ-ഡിസംബറിൽ), റിപ്പോർട്ടർ ടീവിയുടെ ഓഫീസിൽ Kuzhur Wilsonണെ കാണാൻ പോയ ഒരു രാത്രിയാണ് അവസാനം കണ്ടത്. തെക്കു പടിഞ്ഞാറൻ ചെരിവിൽ, അസ്തമിക്കാറായ പോസിൽ, എന്നുമെന്നപോലെ, ആകാശം വിലങ്ങനെ.

അതിനും കുറച്ചു ദിവസം മുമ്പ്, Dominic Savioയോടൊപ്പം ഷിപ്പ് യാഡിനോടു ചേർന്ന ഹോട്ടൽ മേഴ്സിയുടെ റൂഫ്ടോപ്പിലിരിക്കെ, മൂക്കിലുരുമ്മുമെന്ന് തോന്നിപ്പിക്കുന്ന വമ്പൻ ക്രെയിനുകളേയും നേവൽ ബേസിൽ നങ്കൂരമിട്ടു കിടക്കുന്ന പടക്കപ്പലുകളേയും ദൂരെക്കിടക്കുന്ന അന്ധകാരനഴിനഴിയേയും അതിനുമപ്പുറത്തെ കടലുകളേയും അമേരിക്കകളേയും ബുധനേയും ശുക്രനേയും സൂര്യനേയും രാപ്പകലുകളെന്ന തോന്നലുകളേയും നിഷ്പ്രഭമാക്കിക്കൊണ്ട് കാണപ്പെട്ടതല്ലേ എന്നു ചോദിക്കാൻ, എന്നുമെന്ന പോലെ, ധൈര്യം കിട്ടിയില്ല.

അതിനും മുമ്പു കണ്ടത്, നാലഞ്ച് വർഷം മുമ്പ്, രാ‍ത്രി കാറിൽ ഇന്ത്യൻ അലൂമിനിയത്തിന്റെ മതിലോരം ചേർന്ന് പറവൂർക്കു പോകുമ്പോൾ, പെട്ടെന്ന് പടിഞ്ഞാറ്.

ഭാരതവർഷത്തിലുള്ളവർക്ക് ഏപ്രിലിൽ വൃശ്ചികത്തിനെ വെളുപ്പാൻ കാലത്ത് കിഴക്കനാകാശത്തു കാണാം. ദിവസങ്ങൾ കഴിയുന്തോറും അത് നേരത്തേ നേരത്തേ ഉദിച്ച് നേരത്തേ നേരത്തേ അസ്തമിച്ചു തുടങ്ങുന്നു. അങ്ങനെ ചിലപ്പോൾ സന്ധ്യയ്ക്കും ചിലപ്പോൾ രാത്രിയും പലയിടങ്ങളിലും വെച്ച് കാണാം -  കിഴക്കു നിന്ന് പടിഞ്ഞാട്ടേയ്ക്കുള്ള ഒരേ ഉദായ്സ്തമന പാതയിൽ.

Thursday, June 6, 2013

ഷൂലേസിന്റെ തുമ്പത്തെ ചുരുളിപ്പിനും പേരില്ലേ?

Prof. G. Kumara Pillai
'പൂവിനും പേരിട്ടു. 
താമരപ്പൂവിനും പേരിട്ടു.
നീലിച്ച താമരപ്പൂവിനും പേരിട്ടു.
നീയിന്നു ചൂടിയ
നീയിന്നേയ്ക്കു മാത്രമായ് ചൂടിയ
നീലിച്ച താമരപ്പൂവിന്റെ പേരു ചൊല്ലൂ സഖീ'
- ജി. കുമാരപിള്ള

ഒരു മനുഷ്യന് 21 മുഖങ്ങളുണ്ട്. ഓരോ വിരലും മറ്റൊരു മുഖമല്ലേ? ഓരോ നഖാകൃതിയും യുനീക്കല്ലെ? ഓരോ നഖച്ഛായയും ഓരോ മുഖച്ഛായയല്ലേ? അങ്ങനെ, കഴുത്തിനു മോളിലെ ഒന്നും കൈകാലുകളിലെ ഇരുപതും നഖങ്ങൾ ചേർത്ത് ആകെ ഇരുപത്തൊന്ന് മുഖങ്ങൾ. 


അതുകൊണ്ടായിരിക്കണം എനിക്കു പരിചയമുള്ള ഒരാൾ, അയാൾ പ്രണയിച്ചവരെ മാത്രമല്ല
അവരോരുത്തരുടേയും 20 വിരലുകളേയും 20 വ്യത്യസ്ത ഓമനപ്പേരുകളിട്ടു വിളിച്ചിരുന്നത്. എന്തിന്,
കുട്ടിക്കാലത്ത് ചെരുപ്പു വാങ്ങാൻ വേണ്ടി കാല് വരച്ചു കൊടുത്തിരുന്നതുപോലെ, അയാളൊരിക്കൽ
അയാളുടെ ഒരു കാമുകിയുടെ ഓരോ കാൽവിരൽ വിടവിലും പേനത്തുമ്പ് കയറ്റിയിറക്കി അവളുടെ
കാൽപ്പാദങ്ങൾ വരച്ചെടുത്ത്, ആ പത്തുപേരുടേയും ഓമനപ്പേരുകൾ അടയാളപ്പെടുത്തി
സമ്മാനിക്കുക വരെ ചെയ്തു. കാൽപ്പാദങ്ങളുടെ കാമുകാ, അത് ഫെറ്റിഷിസമല്ലേ എന്നു
ചോദിക്കാതെ. ഫെറ്റിഷിസമെന്നതിനേക്കാൾ അത് പേരിടലിസമല്ലെ?

Dewclaw
ഒരാൾക്ക് ഏറ്റവും പ്രിയപ്പെട്ട വാക്ക് അയാളുടെ പേരു തന്നെയാണെന്ന് ആധുനിക പരസ്യ വ്യവസായത്തിന്റെ പരിഞ്ഞപ്പൻ ഡേവിഡ് ഒഗിൽവി എഴുതിയിരിക്കുന്നു. ഓരോ തവണ കണ്ണാടി നോക്കുമ്പോഴും അത് ശരിയാണെന്നു തോന്നാറുണ്ട് (ചില ഭാര്യാഭർത്തക്കന്മാർ ആങ്ങള-പെങ്ങളമാരെപ്പോലിരിക്കുന്നത് കണ്ടിട്ടില്ലേ? കണ്ണാടിയിൽ കണ്ടു കണ്ട് സ്വന്തം രൂപത്തെ സ്‌നേഹിച്ച്, ഒടുക്കം പെണ്ണുകാണാൻ പോകുമ്പോഴും അവനവന്റെ ഛായയിലുള്ളവരെ തെരഞ്ഞെടുക്കുന്നതാണ്. ആത്മരതിക്ക് മരുന്നില്ല, വാട്ടുഡു!).


Aglet
പേരും സ്‌നേഹവും തമ്മിൽ ബന്ധമുണ്ടെ് തെളിയിക്കാൻ മാത്രമാണ് ഇത്രയും ബദ്ധപ്പെട്ടത്. പേരിനേയും കൂടിയാണ് സ്‌നേഹിക്കുന്നത്. അല്ലെങ്കിൽ സ്‌നേഹിക്കുന്ന വസ്തുക്കൾക്കെല്ലാം പേരിട്ടേ മതിയാകൂ. അതാണ് സ്‌നേഹിക്കുന്നവരുടെ ഓരോ മുടിയിഴകൾക്കും ഓരോരോ പേരിട്ട് നമ്മൾ പ്രാവുകളെപ്പോലെ കുറുകുന്നത്. പേരിടുമ്പോൾ നമ്മൾ ആ വസ്തുവിന് അതിന്റേതായ ഒരു വ്യക്തിത്വം സമ്മാനിക്കുന്നു. അവഗണന അവസാനിപ്പിച്ച് നമ്മൾ ആ വസ്തുവിനെ പരിഗണിക്കാൻ നിർബന്ധിതരാവുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് പേരില്ലെന്നു കരുതിയിരുന്ന പല സാധനങ്ങൾക്കും പേരുണ്ടാകുമെന്ന് ഉറപ്പിച്ച് വിചാരിച്ചിരുന്നത്. യാദൃശ്ചികമായി അത്തരം ചില സാധനങ്ങളുടെ പേരുകൾ മുമ്പിൽ വന്നു പെടുമ്പോൾ മനസ്സ് ആഹ്ലാദം തുള്ളുന്നത്.

Ferrule
എന്നാൽ ഇക്കാര്യത്തിൽ ഒരു സങ്കടവുമുണ്ട്. ഇത്തരം അപൂർവ സാധന വാക്കുകളുടെ അഥവാ പേരുണ്ടെന്ന് പലർക്കും അറിയാത്ത അതീവസാധാരണമായ ചില സാധനങ്ങളുടെ പേരുകളുടെ കാര്യത്തിൽ നമ്മുടെ മലയാളത്തിന്റെ കാര്യം പരമദയനീയമാണ്. അക്ഷരങ്ങൾ അമ്പത്തൊന്ന്, പിന്നെ അതിന്റെ വള്ളിയും ചന്ദ്രക്കലയും അനുസ്വാരം, വിസർഗം (:) തുടങ്ങിയ അനുസാരികളും കൂട്ടക്ഷരങ്ങളും ചേർന്ന് ആകെ മൊത്തം ടോട്ടൽ ഏതാണ്ട് 200-നടുത്ത് ക്യാരക്ടേഴ്സ് (കഥാപാത്രങ്ങൾ) തന്നെ വരും. പക്ഷേ വാക്കുകളോ, അതീവശുഷ്‌കം. 

Glabella
അതിലും കഷ്ടമാണ് മറ്റൊരു സംഗതി. താമരയ്ക്കും സൂര്യനുമെല്ലാം പത്തിലേറെ പര്യായങ്ങളുണ്ട്. എന്നാൽ സോപ്പ്, ഫോൺ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്കൊന്നും വാക്കുകളില്ല. അതുകൊണ്ടല്ലേ സാക്ഷാൽ കുട്ടിക്കഷ്ണമാരാരുടെ ഒരു ലേഖനത്തിന്റെ തലക്കെട്ടു തന്നെ അച്ചടിയിലെ സ്‌പേസിംഗ് എന്നായിപ്പോയത്? കാരണം, സ്‌പേസിംഗ് എന്ന പദത്തിന് സമാനമായ മലയാളം വാക്കില്ല. ഇട എന്നു പറയാം. പക്ഷേ പിടികിട്ടില്ല. മാരാരുടെ കാര്യം ഇതാണെങ്കിൽ സിദ്ദിക് ലാലിലെ സിദ്ദിക്കിനെ പറഞ്ഞിട്ടെന്തു കാര്യം? (ഒരു സിനിമയ്ക്കുപോലും മലയാളത്തിൽ പേരിടാഞ്ഞ വിദ്വാൻ).
Lunule

അതല്ല ഇംഗ്ലീഷിന്റെ കാര്യം. ഇംഗ്ലീഷിലെ വാക്കുകളുടെ എണ്ണം ഓൾറെഡി പത്തുലക്ഷം കവിഞ്ഞിരിക്കന്നു. ഒരു വാക്കിന് പല അർത്ഥങ്ങളുള്ളതും ഇംഗ്ലഷിൽ അതീവ സാധാരണം. ഉദാഹരണത്തിന് ക്രിക്കറ്റ് എന്നാൽ ക്രിക്കറ്റുകളി എന്നു മാത്രമല്ല പുൽച്ചാടി എന്നും അർത്ഥമുണ്ടല്ലൊ. എന്നിട്ടും പുതിയ വാക്കുകൾ ദിവസേനയെന്ന പോലെ ഉണ്ടാവുന്നു. നമ്മുടെ കാര്യം നേരെ മറിച്ചാണ്, വാക്കുകൾ സ്വതവേ കുറവ്, പുതുതായി ഒന്നും വരുന്നുമില്ല. കരി കലക്കിയ കളഭം കലക്കിയ കുളം എന്ന ജോക്കെല്ലാം വളിച്ചു പുളിച്ചു പോയി, അതുകൊണ്ട് നാനാർത്ഥങ്ങളുടെ കാര്യമൊന്നും പറഞ്ഞ് വന്നേക്കരുത്. 
Philtrum

എന്റെ 46 കൊല്ലത്തെ ഓർമയിൽ അടിപൊളി, നാൾവഴി, ബോറടി തുടങ്ങി അഞ്ചാറ് വാക്കുകൾ മാത്രമാണ് മലയാളത്തിൽ പുതുതായി ഉണ്ടായത്. ഇംഗ്ലീഷാകട്ടെ അവിടുന്നും പോയി, പഴയ പല വാക്കുകൾക്കും പുതിയ അർത്ഥങ്ങൾ കണ്ടെത്തുന്നു. ഉദാഹരണത്തിന് നോട്ട്ബുക്ക്, വെബ്, സർഫിംഗ് തുടങ്ങിയ എത്രയെത്ര വാക്കുകൾ. മലയാളത്തിൽ ചെത്ത് എന്ന ഒരൊറ്റ വാക്കിനല്ലേ ഇക്കാലത്തിനിടെ പുതിയ അവതാരഭാഗ്യം ലഭിച്ചുള്ളു? അതുകൊണ്ട് ഏതാനും അസാധാരണമായ സാധാരണസാധനങ്ങളുടെ പേർവാക്കുകളെ ഇവിടെ അണിനിരത്തുമ്പോൾ അവ മുഴുവൻ ഇംഗ്ലീഷിലായിപ്പോകുന്നത് സ്വാഭാവികം.

Punt

vamp

1. ഷൂലേസിന്റെ തുമ്പത്തെ ചുരുളിപ്പ് – aglet
2. മൂക്കിന് തൊട്ടു താഴെ, മേൽച്ചുണ്ടിനു തൊട്ടുമുകളിലുള്ള ഗുൾമുനപ്പ് – philtrum
3. കുപ്പികളുടെ അടിഭാഗത്ത് അകത്തേയ്ക്കുള്ള കുഴി – punt
4. താക്കോൽദ്വാരത്തിന്റെയും മറ്റും ചുറ്റുമുള്ള അലങ്കാരപ്പാളി – escutcheon
5. നായ്ക്കൾ തുടങ്ങിയ ചില സസ്തനികളുടെ പാദങ്ങളിലുള്ള നിലം തൊടാതുള്ള നഖം – dewclaw
6. ഷൂവിന്റെ മുൻഭാഗം – vam
7. കുടയുടെ അഗ്രത്തിലുള്ള സംരക്ഷണ നോബ് – ferrule
8. നഖത്തിന്റെ അടിഭാഗത്തുള്ള വെളുത്ത ചന്ദ്രക്കല – lunule
Escutcheon
9. പുരികങ്ങൾക്കിടയിൽ മൃദുവായി ഉയർന്നു നിൽക്കുന്ന ഭാഗം - glabella

ഇനി ആലോചിച്ചു നോക്കൂ, മലയാളത്തിൽ ഇങ്ങനത്തെ എത്ര അതിസൂക്ഷ്മവാക്കുകളുണ്ട്? കാലിന്റെ calf-നെ പിള്ളക്കുടം എന്നും ankle-നെ ഞെരിയാണി എന്നും വിളിക്കുന്നത് മറക്കുന്നില്ല. നഖത്തിലെ ചന്ദ്രക്കലയ്ക്കും ചിലപ്പോൾ ആയുർവേദത്തിലും കണ്ടേക്കാം ഒരു സംസ്‌കൃതംവാക്ക്. ഷൂവിനില്ല, ഷൂലേസിനുമില്ല, എന്നിട്ടു വേണ്ടേ ഷൂലേസിന്റെ അറ്റത്തെ ചുരുളിപ്പിന് അല്ലേ?

Images and unique words © www.m-w.com



Related Posts with Thumbnails