Saturday, February 23, 2013

നിങ്ങള്‍ക്കുമുണ്ടോ സന്‍പകു കണ്ണുകള്‍?



A few famous Sanpaku eyes
ജപ്പാനെപ്പറ്റി നിങ്ങള്‍ എന്താ വിചാരിച്ചിരിക്കുന്നത്? ആധുനികതയുടെ അമ്മവീട് എന്നോ? ടെക്‌നോളജിയുടെ ഈറ്റില്ലമെന്നോ? എന്തായാലും വിചിത്രമായ വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും കാര്യത്തിലും ജപ്പാന്‍കാര്‍ അത്ര മോശമല്ല. ഉദാഹരണത്തിന് വയറുകീറി ആത്മഹത്യ ചെയ്യുന്ന കാര്യം തന്നെ ആലോചിച്ചു നോക്കൂ. സെപ്പുകു എന്നും ഹരകിരി എന്നുമാണ് ജപ്പാനീസ് ഭാഷയില്‍ ഇതറിയപ്പെടുന്നത്. ഇതൊക്കെ നമ്മുടെ സതിയും മറ്റും പോലെ അന്യം നിന്നുപോയ ആചാരമാണെന്നൊന്നും കരുതേണ്ടതില്ല. കാലം ഏറെയായിട്ടില്ല, 1970-ലാണ് പ്രശസ്ത സാഹിത്യകാരന്‍ യൂകിയോ മിഷിമ വയര്‍ സ്വയം കീറി ആത്മഹത്യ ചെയ്തത്.

കേരളത്തിലുള്ളപോലത്തെ ചില രസികന്‍ കുലത്തൊഴിലുകളുമുണ്ട് ജപ്പാനില്‍ - ഉദാഹരണത്തിന് ആഗോള ഇലക്ട്രോണിക്‌സ് ഭീമനായ സോണിയുടെ സ്ഥാപകന്‍ അകിയൊ മൊറിറ്റയുടെ കുടുംബക്കാരുടെ പരമ്പരാഗത ജോലി എന്താണെന്നോ - അരിയില്‍ നിന്ന് ഒരിനം മദ്യമുണ്ടാക്കല്‍. പഴയ ചില ഗോതുരുത്തുകാരെപ്പോലെയാണ് ഇപ്പോളും ചില മൊറിറ്റോ കുടുംബക്കാര്‍ - മറ്റേതെങ്കിലും ഫീല്‍ഡില്‍ കോടീശ്വരന്മാരായാലും അരിമദ്യം വാറ്റല്‍ മറന്നൊരു കളിയില്ല. (അകിയോ മൊറിറ്റയുടെ പ്രസിദ്ധമായ മേഡ് ഇന്‍ ജപ്പാന്‍ എന്ന ആത്മകഥ വായിക്കും മുമ്പുതന്നെ അരി മദ്യത്തിന്റെ മംഗ്ലോയ്ഡ് കണക്ഷന്‍ നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്. 1990-ലെ ദില്ലി വിന്ററില്‍ ഒന്നു രണ്ടു രാത്രി ഞങ്ങളുടെ തണുപ്പിനെ ഓടിച്ചു വിട്ടത് റെഡ് ഫോര്‍ട്ടിന്റെ ഓപ്പോസിറ്റുള്ള നേപ്പാളി കോളനിയില്‍ നിന്നു വാങ്ങിയ അരിമദ്യം. 1980-കളില്‍ രുചിച്ചിട്ടുള്ള ഗോതുരുത്തിയന്‍ തലയോളം വന്നില്ലെങ്കിലും നേപ്പാളി അരിച്ചാരായവും സൊയമ്പനായിരുന്നു).

പറഞ്ഞുവന്നത് വയറുകീറി ആത്മഹത്യയായ സെപ്പുകുവിനെ പറ്റിയാണല്ലൊ. ശബ്ദം കൊണ്ട് സെപ്പുകുവിനോട് സാമ്യമുള്ള മറ്റൊരു ജാപ്പനീസ് പദമാണ് സന്‍പകു. അതു പക്ഷേ ഒരാചാരമല്ല, അന്ധവിശ്വാസമാണ്. കൃഷ്ണമണിക്കു മുകളിലോ താഴെയോ കണ്ണിന്റെ വെള്ളഭാഗം കാണപ്പെടുന്നതിനെയാണ് സന്‍പകു എന്നു പറയുന്നത്. സന്‍പകു എന്നാല്‍ മൂന്ന് വെള്ള അല്ലെങ്കില്‍ കാലിയായ മൂന്ന് ഭാഗങ്ങള്‍ എന്നര്‍ത്ഥം. സാധാരണയായി ഭൂരിപക്ഷം മനുഷ്യരുടെ കണ്ണുകളിലും കൃഷ്ണമണിയുടെ ഇടത്തും വലത്തുമായി രണ്ട് വെള്ള ഭാഗമാണുണ്ടാവുക. എന്നാല്‍ അപൂര്‍വം ചിലരില്‍ മൂന്ന് വെള്ള കാണും - ഇടത്തും വലത്തും പോരാതെ ഒന്നുകില്‍ കൃഷ്ണമണിയുടെ താഴെ, അല്ലെങ്കില്‍ മുകളില്‍. ഇത്തരം കണ്ണുകളാണ് സന്‍പകു കണ്ണുകള്‍.

ചൈനീസ് വിശ്വാസമനുസരിച്ച് കൃഷ്ണമണിക്കു താഴെ വെളുത്തഭാഗം ദൃശ്യമായിരുന്നാല്‍ അത് യിന്‍ സന്‍പകു. ശാരീരികമായ തകരാറുകളാണ് യിന്‍ സന്‍പകുക്കാര്‍ക്കുണ്ടാവുക എന്നാണ് വിശ്വാസം. മധുരം, ധാന്യങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നവര്‍, മുഴുക്കുടിയന്മാര്‍, ലഹരിപദാര്‍ത്ഥങ്ങള്‍ക്കടിമയായവര്‍... ഇത്തരക്കാര്‍ക്കിടയില്‍ യിന്‍ സന്‍പകുക്കാര്‍ ഏറെയാണെന്നാണ് ജപ്പാന്‍കാരുടെ വിശ്വാസം.

മുകള്‍വശത്തെ വെള്ള കാണുന്നത് യാംഗ് സന്‍പകു. മാനസികമായ തകരാറുകളാണ് യാംഗ് സന്‍പകുക്കാരുടെ വിധി എന്നാണ് വിശ്വാസം. മനോരോഗികള്‍, കൊലപാതകികള്‍, അക്രമവാസനയുള്ളവര്‍ എന്നിവര്‍ക്കിടയില്‍ യാംഗ് സന്‍പകുക്കാരെ കാണാമത്രെ.

പ്രസിദ്ധരായ ചില സന്‍പകുക്കാരെ എടുത്താല്‍ മറ്റൊരു അപായമണി കൂടി മുഴങ്ങുന്നതു കേള്‍ക്കാം. ഏബ്രഹാം ലിങ്കണ്‍, ജോണ്‍ എഫ്. കെന്നഡി, മരിലിന്‍ മണ്‍റോ, ഇന്ദിരാഗാന്ധി. അസ്വഭാവിക മരണങ്ങളില്‍ കലാശിച്ച അസാധ്യ പ്രതിഭകള്‍. 

മലയാളത്തിലെ ചില പ്രതിഭകളുടെ മുഖചിത്രങ്ങള്‍ മുഖചിത്രങ്ങളായി അച്ചടിച്ച പ്രസിദ്ധീകരണങ്ങള്‍ കണ്ടപ്പോളാണ് നമ്മുടെ നാട്ടിലും സന്‍പകൂസിന് പഞ്ഞമില്ലല്ലോ എന്നു മനസ്സിലായത്. സിനിമാതാരം പൃഥ്വിരാജ്, കഥാകൃത്തുക്കളായ സുഭാഷ്ചന്ദ്രന്‍, ആര്‍. ഉണ്ണി എന്നിവരാണ് ഇങ്ങനെ കണ്ണുകാട്ടിത്തന്ന മലയാളി സന്‍പകൂസ്. നിരീക്ഷിച്ചാല്‍ വിവിധ മേഖലകളില്‍ നിന്ന് ഇനിയും പലരേയും കണ്ടെത്താനാകും എന്നുറപ്പ്. എന്നാല്‍ ഒരു കാര്യം മനസ്സിലാക്കണം - നിങ്ങള്‍ കരുതുന്ന പോലെ ഇതത്ര സര്‍വസാധാരണമായ സംഗതിയല്ല. അല്ലെങ്കിലും പ്രതിഭ എന്നു പറയുന്നത് സര്‍വസാധാരണമല്ലല്ലോ അഥവാ പ്രതിഭ എന്നു പറയുന്നത് ഒരിത്തിരി അബ്‌നോര്‍മാലിറ്റിയുടെ അംശം കലര്‍ന്ന വകുപ്പാണല്ലൊ. 

ഇനി ഒരു ക്ഷമാപണം - ഇങ്ങനെ ഒരു അന്ധവിശ്വാസം കൂടി പഠിപ്പിച്ചതിന്. അറിഞ്ഞതില്‍ നിന്ന് മോചനമില്ലെന്നല്ലേ പറയുന്നത്. 

ഇടതുപക്ഷ മനസ്സും ആദ്യത്തെ അച്ചുകൂടവുമൊക്കെപ്പറഞ്ഞ് അഭിമാനിക്കുന്നവരാണെങ്കിലും അന്ധവിശ്വാസങ്ങളുടെ കാര്യത്തിലും നമ്മള്‍ മലയാളീസ് ആരുടേയും പിന്നിലല്ല. പ്രേമിക്കുന്നവര്‍ തമ്മില്‍ സമ്മാനമായി ഫൈവ് സ്റ്റാര്‍ മിഠായി കൈമാറാന്‍ പാടില്ല, പേന കൈമാറാന്‍ പാടില്ല, തൂവാല കൈമാറാന്‍ പാടില്ല തുടങ്ങിയ മോഡേണ്‍ അന്ധവിശ്വാസങ്ങള്‍ കൂടി അവയുടെ ഓള്‍റെഡി നീണ്ടലിസ്റ്റില്‍ ചേര്‍ത്തുകൊണ്ട് മുന്നേറുന്നവരാണു നമ്മള്‍ - അക്കൂട്ടത്തില്‍ കിടക്കട്ടെ ഈ ഉണ്ടക്കണ്ണുകളും.

[ഇന്‍ഫിനിറ്റി ടൈംസിന്റെ റീലോഞ്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്]

Monday, February 18, 2013

ഫേസ്ബുക്കിലൊതുക്കാമോ മലയാളി മിടുക്കുകള്‍?

ലോകത്തിലെ ഏറ്റവും വിലകൂടിയ സാധനങ്ങളിലൊന്ന് ഒരിനം ലേഡീസ് ബാഗാണ് - മുതലത്തോലില്‍ ഉണ്ടാക്കിയ 'ബിര്‍കിന്‍' എന്ന ലേഡീസ് ഹാന്‍ഡ്ബാഗ്. ആമത്തോട് കൊണ്ട് കുടുക്കുകളിട്ടവയുമുണ്ട്. കൂടുതല്‍ മുന്തിയ ഇനത്തില്‍ വജ്രങ്ങളും പതിച്ചിട്ടുണ്ടാവും. ഒന്നിന്റെ വില ഏതാണ്ട് 5 ലക്ഷം മുതല്‍ 75 ലക്ഷം രൂപ വരെ.

ഈ ലേഡീസ് ബാഗിന്റെ വില ഇങ്ങനെ ഉയര്‍ന്നിരിക്കാനുള്ള ഒരു കാരണം സാധനം ആവശ്യത്തിന് ലഭ്യമല്ല എന്നതു തന്നെ. (ബ്രാന്‍ഡിംഗിലെ ഒരു പ്രധാന പാഠമാണിത്. ഉയര്‍ന്ന ഗുണനിലവാരം, അതിനെക്കാള്‍ ഉയര്‍ന്ന പരിവേഷം, ഉയര്‍ന്ന വില, പരിമിത ലഭ്യത എന്നിവ ചേര്‍ന്ന ഒരു സക്‌സസ് ഫോര്‍മുല).

വര്‍ഷങ്ങള്‍ നീണ്ട വെയ്റ്റിങ് ലിസ്റ്റാണ് ഒരു ബിര്‍കിന്‍ ബാഗ് സ്വന്തമാക്കാന്‍ നിലവിലുള്ളത്. അതിനാല്‍, ബിര്‍കിന്റെ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയും ഉഷാറാണ്. ഹെര്‍മിസിന്റെ ചില സ്‌കാര്‍ഫുകള്‍ക്കുമുണ്ട് ഏതാണ്ട് ഇതേ ഡിമാന്‍ഡ്. വില, ഒന്നിന് 20,000-40,000 രൂപ. (സ്‌കാര്‍ഫിന് വേറെ അര്‍ത്ഥമൊന്നുമില്ല -തലയിലോ കഴുത്തിലോ ചുമ്മാ ഒരു അലങ്കാരത്തിന് ചുറ്റിയിടുന്ന തുണിക്കഷണം. കൂടിയ സില്‍ക്കില്‍ അതിഗംഭീര ഡൈയിങ് നടത്തി ഉണ്ടാക്കുന്ന സ്‌കാര്‍ഫുകളാണ് ഹെര്‍മിസിന്റേത്).

പൂര്‍ണരൂപം ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിലും ഓണ്‍ലൈന്‍ എഡിഷനില്‍ ഇവിടെയും.

Tuesday, February 5, 2013

ഒരു നായര്‍ ഈഴവ ആത്മകഥയില്‍ നിന്ന് അഥവാ ഇതല്ലേ സഖാക്കളേ കമ്മ്യൂണിസം?

ഒന്നിലോ രണ്ടിലോ പഠിക്കുമ്പോളാണ് സംഭവം. സാമൂഹ്യപാഠം ഓറല്‍ പരീക്ഷ. പനമ്പ് ഡിവൈഡറിനോട് ചേര്‍ന്നിരുന്ന് വത്സട്ടീച്ചറാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. കേരളത്തിലെ പ്രധാന ഉത്സവങ്ങള്‍ ഏതൊക്കെയാണ് എന്നായിരുന്നു ചോദ്യം. ഓണം, കൃസ്തുമസ്, റംസാന്‍, വിഷു... അങ്ങനെ ഏതെങ്കിലും പറഞ്ഞാല്‍ ശരിയുത്തരമായി (എഴുപതുകളുടെ തുടക്കമാണ്, അന്ന് കെ ഇ എന്റെ ലേഖനം വന്നിട്ടില്ല, അതുകൊണ്ട് അതുപേടിക്കണ്ട). എനിക്കാണെങ്കില്‍ ഉത്തരമറിയില്ല. ലോക്കല്‍ കോണ്‍ഗ്രസ്സ് നേതാവ് ബാബു ലോനന്‍ നടത്തുന്ന റേഷന്‍ കടയില്‍നിന്ന് ആഴ്ച തോറും വാങ്ങുന്ന പച്ചരിയുടെ ചോറും ഒപ്പം കൂട്ടാനായി (അന്ന് ‘കറി’ ‘കൂട്ടാനെ’ കൊന്നിട്ടില്ല) പുളിങ്കറിയോ മൊളോഷ്യമോ കഴിച്ച് വളര്‍ന്നിരുന്ന വളി വയറന്‍ നായര്‍ക്ക് എന്ത് ഓണം!

ഉത്തരമറിയാത്ത ഞാന്‍ ബബ്ബബ്ബേ എന്നു വിക്കിയപ്പോള്‍ മറ്റൊരു ടീച്ചറുടെ മകനായ എനിക്ക് വത്സട്ടീച്ചര്‍ ഇങ്ങനെ ഒരു ക്ലൂ തന്നു: “എടാ, വീട്ടില് പായസമൊക്കെയുള്ളതെപ്പോളാടാ...”. “ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും” പെട്ടെന്നുള്ള എന്റെ ഉത്തരം കേട്ട് ടീച്ചര്‍ ഞെട്ടി. അക്കാലത്ത് ഏതോ ഗ്രഹപ്പിഴ മാറാന്‍ തിരുവാതിര നക്ഷത്രക്കാരിയായ അമ്മയും അതേ നക്ഷത്രക്കാരിയായ വേലക്കാരിയും (റേഷന്‍ പച്ചരി കുക്ക് ചെയ്യാന്‍ സര്‍വന്റ്. അതും സവര്‍ണം. നോക്കണേ ഈ നായമ്മാരടെ ഒരഹങ്കാരം) എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഭഗവതി അമ്പലത്തില്‍പ്പോയി എന്തോ വഴിപാട് നടത്തി അതിന്റെ കട്ടപ്പായസം (നെയ് ചേര്‍ക്കാത്ത ശര്‍ക്കരപ്പായസം, എഗെയ്ന്‍ മേഡ് വിത്ത് റേഷന്‍ പച്ചരി) വീട്ടിലെത്തിക്കുമായിരുന്നു. ടീച്ചറുടെ ക്ലൂവാണ് എന്നെ വഴി തെറ്റിച്ചത്.

“എന്ത്, ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും നിന്റെ വീട്ടില് പായസമുണ്ടാവോ” എന്റെ അഹങ്കാരം കേട്ടപ്പോള്‍ ടീച്ചര്‍മാരുടെ സൌഹൃദം മറന്ന് വത്സട്ടീച്ചര്‍ ഒരു നിമിഷം ഒരു ഈഴവസ്ത്രീയായോ? ദേഷ്യം കൊണ്ട് ടീച്ചറിന്റെ പിടിവിട്ടുപോയി. അന്നത്തെ പിച്ചിന്റെ വേദന ഇന്നും ഇടതുതോളിലെ വാക്സിനേഷന്റെ കായ വറുത്ത പാടിന്റെ ഉള്ളിലുണ്ട് (ഫിറോസ് ഷാ കോട് ലയൊക്കെ എന്ത് പിച്ച്? ഉണ്ണ്യച്ചന്മാഷ്ടെ പിച്ചല്ലെ പിച്ച്!).


വളി വയറന്‍ നായരുടെ പറയുമ്പൊ കമ്മ്യൂണിസ്റ്റ് ചോത്തീടേം പറയണ്ടേ? പില്‍ക്കാലത്ത് എസ്എഫ്ഐ ജില്ലാ കമ്മറ്റി വരെ എത്തിയ സഖിയാണ് (സഖാവിന്റെ യോനി സഖി, സ്ത്രീലിംഗമോ, അതെന്ത്?) നായിക. കക്ഷി ഒന്നാം ക്ലാസില്‍ പഠിക്കുമ്പോളാണ് സംഭവം. എക്സൈസില്‍ നിന്ന് റിട്ടയര്‍ ചെയ്ത അപ്പൂപ്പന്‍ (മദ്യം അന്നനാളം കൊണ്ട് തൊട്ടിട്ടില്ലാത്ത ഏക എക്സൈസുകാരന്‍ എന്ന് ചരിത്രം. ഞാന്‍ വിശ്വസിച്ചു. അച്ഛന്റെ വീട്ടിലെ ഒരപ്പുരയില്‍ (ഉരല്‍പ്പുര) വാടകക്കാരനായിരുന്ന എക്സൈസുകാരന്‍ വീടൊഴിഞ്ഞപ്പോള്‍ മച്ചില്‍ കാലിക്കുപ്പികളുടെ സംസ്ഥാന സമ്മേളനം).


പറഞ്ഞുവന്നതെന്താ... ങ്ഹാ, എക്സൈസില്‍ നിന്ന് റിട്ടയര്‍ ചെയ്ത അപ്പൂപ്പന്‍... അങ്ങേര് ചോമ്മാരുടെ പ്രധാനഹോബിയായ പറമ്പ് വാങ്ങിച്ചു കൂട്ടലിന്റെ ധനശേഖരാര്‍ത്ഥം പെന്‍ഷനു പുറമേ ഒരു സെക്കന്‍ഡ് ഇന്‍കം ലക്ഷ്യമിട്ട് നേന്ത്രവാഴക്കൃഷി നടത്തിയിരുന്നു. ആദ്യമായി ഒരു പേരക്കുട്ടി (അതായത് നമ്മുടെ കഥാനായിക) ഉണ്ടായതിന്റെ വാത്സല്യാതിരേകത്തില്‍ വാങ്ങിയ പശുവാകട്ടെ തൊഴുത്തില്‍ മൂന്നാമത്തെ പേറും കഴിഞ്ഞ് അങ്ങനെ ദാമോദരന്‍ പാടിയ പോലെ നെഞ്ചില്‍ പാലാഴിയേന്തി നില്‍ക്കുന്നു. ചുരുക്കത്തില്‍ വീട്ടില്‍ പാലും പഴവും സമൃദ്ധം. (ചക്കയായിരുന്നെങ്കി നമ്പൂരി പറഞ്ഞപോലെ ‘മോരും ചക്ക്യോണ്ടാണോ’ എന്ന് ചോദിക്കാമായിരുന്നു. ഇവിടെ പക്ഷേ സാക്ഷാല്‍ മോരല്ലേ തലങ്ങും വെലങ്ങും ഒഴുകുന്നത്!). ആയിടക്കാണ് കഥാനായികയുടെ സാമൂഹ്യപാഠം ഓറല്‍ പരൂക്ഷ. കേരളീയരുടെ പ്രധാന ആഹാരം എന്താണ് എന്നായിരുന്നു ചോദ്യം. നിഷ്ക്കളങ്കയായ നമ്മുടെ കഥാനായിക എന്തുത്തരം പറഞ്ഞുവെന്ന് ഊഹിക്കാമല്ലൊ. (പോരെങ്കില്‍ ചോറും കറിയും ഞാന്‍ നല്‍കാം). കഷ്ടിച്ച് മിഡ്ല്‍ ക്ലാസ്സായ ഒരു കമ്മ്യൂണിസ്റ്റ് ഫാമിലിയില്‍ നിന്നു വരുന്ന പെണ്‍കുട്ടിയാണെന്നോര്‍ക്കണം. ഇക്കഥയിലെ ടീ‍ച്ചര്‍ക്ക് ഒന്ന് നുള്ളാന്‍പോലും കഴിയാത്തത്ര ഞെട്ടലായിരുന്നു - കാരണം ആ ടീച്ചറുടെ പരിചയത്തില്‍പ്പെട്ട മറ്റൊരു ടീച്ചറിന്റെ  ‍സന്താനമായിരുന്നു ഈ കഥാനായികയും. മുന്‍ കഥയിലെ നായര്‍പ്പയ്യന്‍ വളര്‍ന്നു വലുതായി ഈ നിഷ്ക്കളങ്കയെയാണ് പില്‍ക്കാലത്ത് കല്യാണം കഴിച്ചതെന്നത് യാദൃശ്ചികമാകാനിടയില്ല അല്ലെ?

ഇനി ഇവരുടെ പെറ്റിബൂര്‍ഷ്വാ മൂല്യങ്ങളെ പരിഹസിക്കാനാഗ്രഹിക്കുന്നവരോട് ഒരു ചോദ്യം - നിത്യാഹാരം പാലും പഴവും, ചൊവ്വാഴ്ചേം വെള്ളിയാഴ്ചേം പായസം... ഇതല്ലേ സഖാക്കളേ യഥാര്‍ത്ഥ കമ്മ്യൂണിസം?
Related Posts with Thumbnails