Thursday, May 31, 2012

ദാക്ഷായണി ബിസ്ക്കറ്റ് - ഐഡിയ കൊള്ളാം, പക്ഷേ...

മോഹന്‍ലാലിന്റെ കഥാപാത്രങ്ങളെ നിരത്തി നിര്‍ത്തിയാല്‍...
image courtesy: Srijil Vazhayil
തൊഴിലില്ലാത്ത നായകന്മാരുടെ കഥകള്‍ മലയാളസിനിമയില്‍ ഇപ്പോള്‍ കാണാനില്ല. പണ്ട് മോഹന്‍ലാലും ശ്രീനിവാസനും സിദ്ദിഖും മുകേഷും ജഗദീഷും സായികുമാറുമെല്ലാം ജീവന്‍ നല്‍കിയിരുന്ന, വീട്ടുവാടക കൊടുക്കാനില്ലാത്ത, മുറപ്പെണ്ണിനെപ്പോലും സ്വന്തമാക്കാനാവാഞ്ഞ ചെറുപ്പക്കാരെ ഓര്‍മയില്ലേ? സന്മനസ്സുള്ള കോമഡി സ്പീക്കിംഗ് ആയാലും കണ്ണീര്‍പ്പൂവിന്റെ കിരീടമായാലും തൊഴിലായിരുന്നു പ്രധാന പ്രശ്നം. കാലം മാറിയപ്പോള്‍ കഥയും മാറി. സിനിമയുടെ നിലവാരം എന്തായിരുന്നാലും നാട്ടുനടപ്പനുസരിച്ചേ അതിന്റെ കഥയുണ്ടാക്കാന്‍ പറ്റൂ എന്ന് സാരം. മോഹന്‍ലാലിന്റെ കഥാപാത്രങ്ങളെ നിരത്തി നിര്‍ത്തിയിയാല്‍ മലയാളി യുവത്വത്തിന്റെ ഗ്രാഫ് വായിക്കാം. നാടോടിക്കാറ്റിലെ തൊഴിലന്വേഷകന്‍ മുതല്‍ ഗ്രാന്‍ഡ്മാസ്റ്ററിലെ കുറ്റാന്വേഷകന്‍ വരെ. അഥവാ നിങ്ങളൊരു മമ്മൂട്ടി ഫാനാണെങ്കില്‍ ശ്രീധരന്റെ ഒന്നാം തിരുമുറിവില്‍ നിന്ന് പ്രാഞ്ചിയേട്ടനിലേയ്ക്കുള്ള ദൂരം. ബിസിനസില്‍ വിജയം വരിച്ചവരും ഉന്നതോദ്യോഗസ്ഥരുമൊക്കെയാണ് ഇന്ന് നായകന്മാര്‍.

മുയുമനും ബായിക്കാന്‍ ഇബടെ ക്ലിക്ക് ചെയ്താട്ടെ.

Friday, May 25, 2012

ബ്രാ ഇടുന്ന സ്ഥലത്ത് പാന്റീസ് ഇടുമ്പോൾ

മലയാളത്തിലെ ചില പ്രയോഗങ്ങളുടെ ഒറിജിൻ അറിഞ്ഞാൽ ആരും ചിരിച്ചു പോകും; എന്നു മാത്രമല്ല വേണ്ടാത്തിടത്തെല്ലാം അത്തരം പ്രയോഗങ്ങൾ തട്ടിവിടുന്നത് ഒഴിവാക്കുകയും ചെയ്യും. ഉദാഹരണത്തിന് താറു മാറായി എന്ന പ്രയോഗം. താറ് എന്നാൽ പണ്ടു കാലത്ത് [കാലം അത്ര അധികമായിട്ടില്ല] കേരളത്തിലെ സ്ത്രീകൾ ഉപയോഗിച്ചിരുന്ന അടിവസ്ത്രമാണ്. വടക്കൻ പാട്ടു സിനിമകളിലും മറ്റും പ്രേംനസീറന്മാർ ഉടുത്തു കണ്ടിരുന്ന തറ്റുടുക്കുന്ന സമ്പ്രദായം തന്നെ.  താറു  മാറായി എന്നു പറഞ്ഞാൽ അടിവസ്ത്രം മാറിടത്തിലായി എന്നർത്ഥം - ബ്രാ ഇടേണ്ട സ്ഥലത്ത്  പാന്റീസ് ഇട്ടാൽ എങ്ങനെയിരിക്കും? അതായത് കാര്യങ്ങൾ പരസ്പരം കുഴമറിഞ്ഞ അവസ്ഥ. റോഡുകളുടെ ശോചനീയാവസ്ഥയുടെ കാര്യത്തിൽപ്പോലും ഈ പ്രയോഗം വെച്ചു കാച്ചുന്നവരുണ്ട്. അർത്ഥം എന്തോ ആകട്ടെ, വായിക്കുന്നവർക്ക് കാര്യം പിടി കിട്ടിയാൽ മതിയല്ലോ എന്നു ചോദിക്കുന്നവരുണ്ടാകും. പ്രയോഗിച്ച് പ്രയോഗിച്ച് ചില വാക്കുകളുടേയും ശൈലികളുടേയും അർത്ഥങ്ങൾ മാറിപ്പോകുന്നു എന്നത് സത്യമാണ്. ഇക്കാര്യത്തിൽ ഒരു ഉണക്കവ്യാകരണക്കാരന്റെ പിടിവാശി കാണിക്കുന്നത് മണ്ടത്തരം തന്നെയാണ്. എങ്കിലും ഇവയൊക്കെ വന്ന വഴികളിലേയ്ക്ക് ഇടയ്ക്കെങ്കിലും തിരിഞ്ഞു നോക്കുന്നത് രസകരമായിരിക്കും.

സ്ഥാനത്തും അസ്ഥാനത്തും നമ്മളെല്ലാവരും ഇക്കാലത്ത് നടത്തുന്ന ഒരു പ്രയോഗമാണ് 'കട്ടപ്പൊകയായി' എന്നത്. എന്താണ് കട്ടപ്പൊക? അതെന്താണെന്ന് ഒരിക്കൽ ആരും പറഞ്ഞു തരാതെ തന്നെ നേരിൽക്കണ്ട് ബോധ്യപ്പെടുകയുണ്ടായി. ഒരടുത്ത ബന്ധുവിന്റെ ചിതയിൽ നിന്നുയർന്ന പുക കണ്ടപ്പോഴാണ് കട്ടപ്പൊക എന്താണെന്ന്  മനസ്സിലായത്. ശരീരം കത്തിപ്പിടിച്ചു കഴിഞ്ഞാൽപ്പിന്നെ അതിൽ നിന്നുയരുന്ന പുകയ്ക്ക് വല്ലാത്തൊരു കനമുണ്ടാകും. മനുഷ്യന്റെ ജീവിതമല്ലേ, എന്തെല്ലാം മോഹങ്ങളും പാപങ്ങളും ഉള്ളിൽ ഒതുക്കിക്കൊണ്ടായിരിക്കും ഓരോ ജീവനും പിടി വിടുന്നത്. അത് കത്തുമ്പോൾ ഫാക്ടറിപ്പുകയേക്കാളും കടുകട്ടിയാകുന്നത് സ്വഭാവികം. ആ കട്ടപ്പ് പക്ഷേ കണ്ടു തന്നെ അറിയണം.

ആരുടെയെങ്കിലും കാര്യം കട്ടപ്പൊകയായി എന്ന് ഇനിയൊരിക്കൽ പറയാൻ തുടങ്ങുമ്പോൾ ഓർക്കുക - കട്ടപ്പൊക അവസാനമാണ്; തിരിച്ചിറങ്ങാനാവാത്ത പുകക്കയറ്റം. കട്ടപ്പൊക ഒരു സെക്കുലർ പ്രയോഗല്ല്ലെന്നും പറയണം. ശവശരീരം ദഹിപ്പിക്കപ്പെടുമ്പോൾ മാത്രമേ കട്ടപ്പൊകയ്ക്ക് സ്കോപ്പുള്ളൂ; കുഴിച്ചിടപ്പെടുന്നവർക്ക് ഹാ! കഷ്ടം, അവരുടെ ശവക്കല്ലറകൾ വെള്ള തേച്ച ശവക്കല്ലറകളോടു ഒത്തിരിക്കുന്നു.

Malabar Civet - image from Meloor Blog
ഔദ്യോഗികമായി വൈദ്യം പഠിച്ചിട്ടില്ലെങ്കിലും ഒരമ്മാവൻ വീട്ടിൽ ധന്വന്തരം ഗുളിക ഉണ്ടാക്കിയിരുന്നു. പ്ലാവില ഞെട്ടിയുടെ കഷായം, ഇറാനിൽ നിന്നു വരുന്ന കുങ്കുമപ്പൂവ് തുടങ്ങിയവയ്ക്കൊപ്പം പച്ചപ്പുഴു അഥവാ വെരുകിൻ പുഴു എന്നൊരു ചേരുവയും അതിന്റെ നിർമാണത്തിൽ ഉപയോഗിക്കപ്പെടുന്നു. ഒരിനം വെരുക്/മരപ്പട്ടി അതിന്റെ അടിവയറ്റിലെ സഞ്ചിയിലേയ്ക്ക് അണയ്ക്കുന്ന കസ്തൂരി (musk) പോലൊരു സാധനമാണ് വെരുകിൻ പുഴു. പണ്ടേ അതു കിട്ടാൻ ക്ഷാമമായിരുന്നു; പൊള്ളുന്ന വിലയും. അതുകൊണ്ടായിരിക്കണം ആരോ ഒരു വെരുകിനെ കൊണ്ടുവന്നപ്പോൾ വളർത്തിനോക്കാമെന്നു വിചാരിച്ചത്.

അതിനെ കൂട്ടിലിട്ടു. ഹൊ, ആ കാഴ്ച കാണാൻ വയ്യ. കൂട്ടിലിട്ട വെരുകിനെപ്പോലെ എന്ന പ്രയോഗത്തിന്റെ അർത്ഥം ചങ്കു തകർന്നാണ് അന്നെല്ല്ലാവരും പഠിച്ചത്. ആ ജന്തുവിന് ഒരു നിമിഷം നിൽക്കാൻ വയ്യ. ഒരു നിമിഷം പോലും നിൽക്കാനാവാതെ ആ ചെറിയ കൂടിന്റെ നീളത്തിൽ അത് വേഗം വേഗം അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി. ആശ കൈവിടരുത്, എപ്പോഴാണ് രക്ഷപ്പെടുക എന്നറിയില്ലല്ലോ എന്ന് ഏതോ പൊള്ളയായ അമേരിക്കൻ സെൽഫ്-ഹെൽപ് ബുക്കിൽ വായിച്ചിട്ടെന്നോണമായിരുന്നു വേഗത്തിലുള്ള അതിന്റെ നടത്തം.

രാഘാമ, കേശാമ, ശങ്കുണ്യാമ, കുട്ടപ്പമ്മാന്‍, ഞാന്‍
ഭൂതപ്രേതപിശാചുക്കളും യക്ഷികളും ഗന്ധർവന്മാരും മാത്രമല്ല ഉന്മാദികളായ മനുഷ്യർ പോലും ഉറങ്ങിപ്പോകുന്ന രാത്രി രണ്ടേ മുക്കാലിന് കേശാമ  എണീറ്റു നോക്കിയപ്പോളും 'എവിടെയോ ഒരു വാതിലുണ്ട്, അതിപ്പോൾ തുറക്കും' എന്നു മോഹിച്ച്, ഒരേസമയം ആത്മവിശ്വാസത്തിന്റെ ആകാശഗോപുരമായും കാലു വെന്ത ചില മനുഷ്യരെ ഓർമിപ്പിച്ചും അതങ്ങനെ നടക്കുക തന്നെയായിരുന്നു. കേശാമ അപ്പൊത്തന്നെ അതിനെ തുറന്നിട്ടു. കുറുക്കന്മാരും കീരികളും ചേനത്തണ്ടന്മാരും വെള്ളിക്കട്ടന്മാരും വാണിരുന്ന രാത്രിനാട്ടിലേയ്ക്ക് അതോടിപ്പോയി. പക്ഷേ അതു പഠിപ്പിച്ച പാഠം ഇന്നും ബാക്കി നിൽക്കുന്നു, ആ പാഠം പഠിച്ച് ഒരു പരീക്ഷയിലും ജയിച്ചില്ലെങ്കിലും.

അമേരിക്കന്‍ ആത്മവിശ്വാസം
ഇതൊക്കെ മലയാളനാട്ടില്‍ത്തന്നെ ജനിച്ച മലയാള പ്രയോഗങ്ങളാണെങ്കില്‍ കപ്പലു കയറി വന്ന ചില വാക്കുകളുമുണ്ട് - അറബിയിലും പോര്‍ട്ടുഗീസില്‍ നിന്നുമെല്ലാം വന്ന വാക്കുകള്‍. എന്നാല്‍ കപ്പല്‍ തന്നെ വാക്കായതുമുണ്ട്. ഒന്നാം ലോകമഹായുദ്ധക്കാലത്ത്, 1914 സെപ്തംബര്‍ 22-ന് മദ്രാസ് തുറമുഖം ആക്രമിച്ച ജര്‍മനിയുടെ എസ്.എം.എസ്. എംഡന്‍ എന്ന യുദ്ധക്കപ്പലിന്റെ പേരില്‍ നിന്നാണ് എമണ്ടന്‍ എന്ന വാക്ക് ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്ന തിയറി പ്രകാരം ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ പല ഇന്ത്യക്കാരും ജര്‍മനിയും ജപ്പാനും ജയിക്കാന്‍ പ്രവര്‍ത്തിക്കുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്തു. ആ ആരാധനയുടെ ഭാഗമായിട്ടായിരിക്കണം എമണ്ടനെ വലിയ വലുതിന്റെ പ്രതീകമാക്കാന്‍ മലയാളീസ് തുനിഞ്ഞത്.  ഹിറ്റ്ലറേപ്പോലുള്ളവരൊക്കെ യുദ്ധം ജയിച്ചിരുന്നെങ്കില്‍ നമ്മുടെ ആ അപ്പുപ്പന്മാരൊക്കെ എരിതീയില്‍ നിന്ന് വറചട്ടിയിലേയ്ക്ക് വീഴുമായിരുന്നു എന്നു തീര്‍ച്ച. ബ്രിട്ടീഷുകാരെ തുരത്തി ജപ്പാന്‍ ഇന്ത്യ പിടിച്ചടക്കുമെന്ന് പ്രതീക്ഷിച്ച ചില വിദ്വാന്മാര്‍, ജപ്പാങ്കാരുടെ സ്റ്റെനോഗ്രാഫര്‍മാരാകാന്‍ വേണ്ടി കാലേക്കൂട്ടി ജപ്പാനീസ് ഭാഷ പഠിച്ച് കാത്തിരുന്നു എന്നും കേട്ടിട്ടുണ്ട്. 
എമണ്ടനായ Emden


കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റേയും ഇ-മെയിലിന്റേയും ഫോട്ടോസ്റ്റാറ്റിന്റേയും  സ്മാര്‍ട്ട് ഫോണിന്റേയുമെല്ലാം വരവോടെ സ്റ്റെനോഗ്രാഫര്‍, കാര്‍ബണ്‍ പേപ്പര്‍ തുടങ്ങിയ സാധനങ്ങള്‍ക്ക് വംശനാശം സംഭവിക്കുന്നു. പക്ഷേ കാര്‍ബണ്‍ കോപ്പി എന്നതിന്റെ സ്റ്റെനോഗ്രാഫിയുഗത്തിലെ ചുരുക്കെഴുത്തായ സിസി തന്നെയാണ് ഇന്നും മൈക്രോസോഫ്റ്റ് ഔട്ട് ലുക്കിലും ജീമെയിലിലുമെല്ലാം വിലസുന്നത്. ഇന്നലത്തെപ്പോരതിന്നലെയ്ക്കുള്ളതാണിന്നിനിന്നത്തെ പരാക്രമം വേണ്ടയോ എന്ന് കവി ചോദിച്ചത് എത്ര ശരി!
Related Posts with Thumbnails