Wednesday, August 20, 2008

ഗള്‍ഫ് മലയാളിയുടെ ശുക്ലം



കുറച്ചുനാള്‍ മുമ്പത്തെ ഒരു മലയാള പത്രത്തിന്റെ ഗള്‍ഫ് എഡിഷനില്‍ ഒരു പരസ്യം. തലക്കെട്ട്: ഒരു വിദേശ ഇന്ത്യക്കാരനെ വിവാഹം കഴിക്കുകയാണോ?. തലക്കെട്ടിനു താഴെ ഇങ്ങനെ: നിങ്ങളുടെ മകളുടെ വിവാഹം നടത്തുന്നതിനു മുമ്പ് ജാഗ്രത പാലിക്കുക. 'സമ്മതമാണ്' എന്നു പറയുന്നതിനു മുമ്പ് പശ്ചാത്തലവും നിയമപരമായ എല്ലാ വിശദാംശങ്ങളും അന്വേഷിക്കുക.

പരസ്യത്തിലുള്ള ചിത്രം ഒരു തളികയില്‍ ചവിട്ടുന്ന കാലിന്റെ ക്ലോസപ്പാണ്. ഏതോ ഉത്തരേന്ത്യന്‍ ഹൈന്ദവ വധുവിന്റെ കാലാണെന്ന് വ്യക്തം. മൈലാഞ്ചിയണിഞ്ഞ കാലില്‍ കനപ്പെട്ട പാദസരവുമുണ്ട്. കെട്ടിക്കേറി വരുമ്പോള്‍ പ്ലേറ്റില്‍ ചവിട്ടുന്നത് ഏത് ഗോസായിനാട്ടിലെ ചടങ്ങാണാവൊ? [വിദേശികളിലെ ഭൂരിപക്ഷവും ഇന്ത്യക്കാരും ഇന്ത്യക്കാരിലെ ഭൂരിപക്ഷവും മലയാളികളുമായ ഗള്‍ഫില്‍ മലയാളികളെ ലക്ഷ്യമാക്കിയുള്ള പരസ്യത്തിലെന്തിന് ഉത്തരേന്ത്യന്‍ ഹൈന്ദവ വിഷ്വല്‍ എന്ന് ചോദിക്കരുത്. ഗള്‍ഫെഡിഷനില്‍ ഇത് പ്രസിദ്ധീകരിച്ചത് കാശ് വെറുതേ കളയലും ശവത്തില്‍ കുത്തലുമല്ലേ എന്നും ചോദിക്കരുത്]. പൊതുതാല്പര്യ പ്രകാരം ഈ പരസ്യം 'പുറപ്പെടുവിക്കുന്നത്' പ്രവാസി ഭാരതീയ കാര്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് നല്‍കിയിട്ടുണ്ട്. ദുരിതനിവാരണത്തിന് ഹെല്‍പ് ലൈനായി ഒരു ഈ-മെയിലൈഡിയും.

ഈ പരസ്യം കണ്ടയുടന്‍ ഒരുപാട് വികാരവിചാരങ്ങള്‍ തലയിലും ഹൃദയത്തിലും പിറവിയെടുത്തു. മുഖത്ത് ആരോ ഷിറ്റടിച്ചതുപോലത്തെ ഫീലിംഗ് മാത്രം ഇപ്പോഴും ബാക്കി നില്‍ക്കുന്നു.

ഈ പരസ്യം പ്രധാനമായും സാമ്പത്തികമായി താഴേക്കിടയിലുള്ള വിദേശ ഇന്ത്യക്കാരെ വിവാഹം കഴിയ്ക്കാന്‍ സാധ്യതയുള്ളവരേയും അവരുടെ ബന്ധുക്കളെയും ഉദ്ദേശിച്ചാണെന്ന് ഊഹിക്കാം.['നിങ്ങളുടെ മകളെ' എന്നു പറയുമ്പോള്‍ വിദേശത്തുള്ള ആണുങ്ങളെ വിവാഹം കഴിപ്പിയ്ക്കുമ്പോള്‍ മാത്രമേ ഇത്തരം അന്വേഷണം വേണ്ടതുള്ളൂ എന്നും വ്യക്തം. ഭാഗ്യം, നഴ്സുമാരെ കെട്ടുന്ന സക്കറിയയുടെ സലാം അമേരിക്കയിലെ നായകന്മാര്‍ക്കും മറ്റും കണ്ണടച്ച് കെട്ടാം]

സാമ്പത്തികമായി ഇടത്തരത്തില്‍പ്പെട്ടയാളും വിവാഹിതനുമായ ഒരു എന്നാറിയാണ് ഞാന്‍. അതുകൊണ്ട് വ്യക്തിപരമായി എന്നെ ഈ പരസ്യം തല്‍ക്കാലം ബാധിക്കില്ല. എങ്കിലും മഹാഭൂരിപക്ഷം വരുന്ന താഴേക്കിട എന്നാറികളുടെ മുഖത്ത് തൂറുമ്പോള്‍ അത് മിണ്ടാതെ കണ്ടുനില്‍ക്കാന്‍ വയ്യ.

1) പശ്ചാത്തലവും നിയമപരമായ എല്ലാ വിശദാംശങ്ങളും എന്ന് ഒഴുക്കന്‍ മട്ടില്‍ പറയുന്നതിനു പകരം അതൊന്ന് വിശദീകരിക്കാമോ? ഏതൊക്കെ നിയമം, ഏതൊക്കെ വിശദാംശങ്ങള്‍? ഇതൊക്കെ ആര്‍ക്കറിയാം? എങ്ങനെ, എവിടെയെല്ലാം അന്വേഷിക്കണം? ഇതിനെല്ലാം അതാതിടത്തെ നയതന്ത്ര ഓഫീസുകള്‍ സഹായിക്കുമോ?

2) വിദേശ ഇന്ത്യക്കാരനെ കല്യാണം കഴിപ്പിയ്ക്കുമ്പോള്‍ മാത്രം ഇതെല്ലാം തിരക്കിയാല്‍ മതിയോ? സ്വദേശികള്‍ക്ക് എങ്ങനെയും ആവാമോ? ശമ്പളമാണോ പ്രശ്നം? ശമ്പളം കുറവുള്ളവര്‍ക്ക് കെട്ടാന്‍ പാടില്ലേ? എങ്കില്‍ അതിന് നിയമമുണ്ടാക്കലല്ലേ എളുപ്പം? നിശ്ചിതശമ്പളത്തില്‍ കുറവുള്ള വിദേശ ഇന്ത്യക്കാര്‍ കെട്ടാന്‍ പാടില്ല എന്നൊരു നിയമം. ഭാര്യയെ കൂടെക്കൊണ്ടുവരാന്‍ കഴിയുന്ന തരത്തിലുള്ള ഫാമിലി സ്റ്റാറ്റസുള്ളവര്‍ മാത്രം കെട്ടിയാല്‍ മതിയോ? ഫാമിലി സ്റ്റാറ്റസ് ഇല്ലാത്തത് വിദേശ ഇന്ത്യക്കാരന്റെ കുഴപ്പമാണോ?

[ഇവിടെ ഫാമിലി സ്റ്റാറ്റസിനെപ്പറ്റി അല്‍പ്പം. ഇത് ഗള്‍ഫ് മലയാളികള്‍ക്ക് മാത്രം ബാധകമായ കാര്യമാണ്. നിശ്ചിതശമ്പളത്തില്‍ കൂടുതലുള്ളവര്‍ക്കേ ഗള്‍ഫ് നാടുകളിലേയ്ക്ക് ഭാര്യമാരെ കൊണ്ടുവന്ന് കൂടെ താമസിപ്പിയ്ക്കാന്‍ സാധിക്കുകയുള്ളു. ഫാമിലി സ്റ്റാറ്റസ് ഇല്ലാത്ത 'ബാച്ചിലേഴ്സി'ന് താമസിയ്ക്കാന്‍ നിശ്ചിത പ്രദേശങ്ങളുണ്ട്. പാര്‍ക്കുകളിലും മറ്റും എല്ലാ ദിവസവും ചെന്ന് കയറാന്‍ സാധിക്കില്ല. ഇതെല്ലാം മാറ്റാന്‍ മുന്‍ കയ്യെടുക്കേണ്ട നമ്മുടെ പ്രവാസി വകുപ്പാണ് അതിനൊന്നും മെനക്കെടാതെ പകരം ഈ കൊലച്ചതി ചെയ്യുന്നത്].

3) പ്രവാസിവകുപ്പ് എന്നു മുതല്‍ക്കാണ് മാട്രിമോണിയല്‍ ഡിവിഷന്‍ തുടങ്ങിയത്? അഥവാ ഒരെണ്ണം തൊടങ്ങിക്കൂടായോ? വിദേശ ഇന്ത്യക്കാരെല്ലാം ചുമ്മാ പണം വാരുകയല്ലേ. എണ്ണയ്ക്ക് വില കൂടിയില്ലേ? വഴിയിലെല്ലാം ഡോളറുകള്‍ അങ്ങനെ പറന്ന് നടക്കുവല്ലെ. ഒരു ദല്ലാള്‍ വകുപ്പു തുടങ്ങിയാല്‍ ഒന്നാം ദിവസംതന്നെ ലാഭത്തിലായിക്കോളും. പരസ്യത്തില്‍ ഈ-മെയിലൈഡിയൊക്കെ ഉള്ള സ്ഥിതിയ്ക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും സേവനങ്ങള്‍ വകുപ്പ് ചെയ്തു തരുമോയെന്ന് ആരും പ്രതീക്ഷിച്ചുപോകും.

4) വിദേശ ഇന്ത്യക്കാരന്‍ രണ്ടാം തരം പൌരനാണോ സര്‍? അയാള്‍ക്ക് ലൈംഗികരോഗം പിടിപെടാന്‍ സ്വദേശ ഇന്ത്യക്കാരനേക്കാള്‍ സാധ്യതയുണ്ടൊ സര്‍? എങ്കിലറിയണം സര്‍, വളരെ കടുത്ത ആരോഗ്യ പരീക്ഷകള്‍ക്ക് ശേഷമാണ് ഓരോ തവണയും വിസയടി. നാട്ടില്‍ നിന്ന് ജോലിയായി വരുമ്പോളും ഹെല്‍ത്ത് ടെസ്റ്റുകള്‍ നിര്‍ബന്ധം. ലോകത്തില്‍ ഏറ്റവും കുറവ് എയിഡ്സ് ബാധിതരുള്ള ഭാഗങ്ങളിലൊന്നാണ് ഗള്‍ഫ്. വിദേശികള്‍ക്ക് എയിഡ്സ്, ക്ഷയം, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ ഏതെങ്കിലും രോഗമുണ്ടെന്നറിഞ്ഞാല്‍ അവരെ ഉടന്‍ നാട്ടിലേയ്ക്ക് കയറ്റിവിടും സര്‍. അവരെ അപ്പോള്‍ നാട്ടിലും കയറ്റുകയില്ലേ സര്‍? നാട്ടിലാണ് സര്‍ ഇതിന്റെയെല്ലാം ഹെഡ്ഡോഫീസ്. നമ്മള്‍ കുഷ്ഠത്തിന്റെയും ക്ഷയത്തിന്റെയും പ്ലേഗ് തിരിച്ചുവന്നതിന്റേയും നാടാണ് സര്‍. അമേരിക്കക്കാരുടെ ബാക്കോഫീസ് ജോലി രാത്രി ഉറക്കമിളച്ചിരുന്ന് ചെയ്ത് കുറേപ്പേര്‍ മാനേജര്‍മാരായെന്നു കരുതി അതെല്ലാം മറക്കാവോ സര്‍? ഇപ്പോള്‍ വിദേശ ഇന്ത്യക്കാരനെ പുച്ഛിക്കാന്‍ ത്രാണിയായെന്നാണോ? ഇത്ര നാളും അവരയച്ച പണം കൊണ്ട് കൊറേ ഇന്ത്യാക്കാര്‍ അരി വാങ്ങിയതല്ലേ സര്‍? ആരെങ്കിലും തന്നിഷ്ടത്തിന് വിദേശത്ത് പോയതാണൊ സര്‍? ഗതികേടുകൊണ്ടല്ലെ ഭൂരിപക്ഷവും നാടുവിട്ടത്. അത് ആരുടെ കുറ്റം സര്‍? താഴേക്കിട ഇന്ത്യക്കാരുടെ വിദേശത്തുപോക്ക് മൊത്തത്തില്‍ നിരോധിച്ചുകൂടേ സര്‍? അവര്‍ക്ക് അവിടെത്തന്നെ തൊഴില് ‍കൊടുത്തുകൂടേ സര്‍?

വിദേശ ഇന്ത്യക്കാരിലെ പണക്കാര്‍ക്ക് പദവികളും അവാര്‍ഡുകളും കൊടുപ്പ് തുടര്‍ന്നോളൂ, എന്നു കരുതി വിദേശ ഇന്ത്യക്കാരിലെ പാവപ്പെട്ടവരുടെ മുഖത്ത് തൂറണമെന്ന് നിര്‍ബന്ധമുണ്ടോ? അവരൊഴുക്കിയ വിയര്‍പ്പിന്റെ ചൂടില്‍ ആര്‍ഷഭാരതം കരിഞ്ഞുപോകും സാറമ്മാരേ, ഇക്കാലം കൊണ്ട് അവര് കയ്യീപ്പിടിച്ച് കളഞ്ഞ ശുക്ലത്തില്‍ ഒരു നാലഞ്ച് മന്ത്രി മന്ദിരങ്ങളെങ്കിലും മുങ്ങിപ്പോവും.

69 comments:

പ്രിയ said...

ഇതു ഗള്ഫ് എഡീഷനില് കൊടുത്തതിന്റെ യുക്തി എന്താണോ ആവോ?ആര്‍ക്കു വേണ്ടി ആണോ പ്രവാസി ഭാരതിയ കാര്യ(???) മന്ത്രാലയം ?

മ്മടെ വയലാര്‍ രവിയോട് ഒന്നു ചോദിച്ചു നോക്കിയാലോ? minister@moia.nic.in

umbachy said...

കയ്യിപ്പിടിച്ചത് പറഞ്ഞതിനോട്
ഒരു സൂക്കേട് തോന്നി,
കല്യാണക്കാര്യമല്ലേ
കിടന്നോട്ടെ എന്നു പിന്നെ തോന്നി.

അമേരിക്കക്കാരുടെ ബാക്കോഫീസ് ജോലി രാത്രി ഉറക്കമിളച്ചിരുന്ന് ചെയ്ത് കുറേപ്പേര്‍ മാനേജര്‍മാരായെന്നു കരുതി അതെല്ലാം മറക്കാവോ സര്‍? ഇപ്പോള്‍ വിദേശ ഇന്ത്യക്കാരനെ പുച്ഛിക്കാന്‍ ത്രാണിയായെന്നാണോ? ഇത്ര നാളും അവരയച്ച പണം കൊണ്ട് കൊറേ ഇന്ത്യാക്കാര്‍ അരി വാങ്ങിയതല്ലേ സര്‍? ആരെങ്കിലും തന്നിഷ്ടത്തിന് വിദേശത്ത് പോയതാണൊ സര്‍? ഗതികേടുകൊണ്ടല്ലെ ഭൂരിപക്ഷവും നാടുവിട്ടത്. അത് ആരുടെ കുറ്റം സര്‍? താഴേക്കിട ഇന്ത്യക്കാരുടെ വിദേശത്തുപോക്ക് മൊത്തത്തില്‍ നിരോധിച്ചുകൂടേ സര്‍? അവര്‍ക്ക് അവിടെത്തന്നെ തൊഴില് ‍കൊടുത്തുകൂടേ സര്‍?

ഈ ചോദ്യങ്ങള്‍ ഒരു പ്രര്‍ത്ഥനയായി ഏറ്റു ചൊല്ലുന്നു.

ഞാന്‍ പച്ചക്കരടി said...

saar, poornamaayum yojikkunnu. ente 5 milli shuklam eee post nu dedicate cheyyunnu.

Rammohan Paliyath said...

പച്ചക്കരടിസ്സര്‍, കമന്റിടാന്‍ വേണ്ടി ഇവിടെ ബ്ലോഗ് തുടങ്ങണ്ട. അനോനിമസ്സായാലും കമന്റ്സിടാറുണ്ട്. മോഡറേഷന്‍ ഉണ്ടെന്നേയുള്ളു.

Latheesh Mohan said...

‘’ഇക്കാലം കൊണ്ട് അവര് കയ്യീപ്പിടിച്ച് കളഞ്ഞ ശുക്ലത്തില്‍ ഒരു നാലഞ്ച് മന്ത്രി മന്ദിരങ്ങളെങ്കിലും മുങ്ങിപ്പോവും. ഹാ..‘’

ശുക്ലം തന്നെയാണ് ഇത്തരം പരസ്യക്കാരുടെ പ്രശ്നവും. ഒറ്റയ്ക്കു ജീവിച്ച് നരകേണ്ടി വരുന്നവരെക്കുറിച്ച് ആരറിയാന്‍ :(

വെള്ളെഴുത്ത് said...

സാമാന്യബോധത്തിനകത്തെ കുതിരപ്പന്തയങ്ങളാണ് പല സര്‍ക്കാര്‍ വക പരിപാടികളും. ഇന്ത്യയെന്നാല്‍ ഒരു പ്രത്യേക പ്രദേശം മാത്രമണ് ഗോസായിമാര്‍ക്ക്. ആ തലകളില്‍ മറ്റേതെങ്കിലും വിഷ്വല്‍ ഉദിക്കുമോ? മുന്‍പ് ഒരു അംബാസിഡര്‍ സ്ഥാനമേറ്റയുടനെ ഗള്‍ഫുനാടുകളിലെ ലാ ആന്‍ഡ് ഓര്‍ഡര്‍ പരിഷ്കരിക്കാന്‍ വച്ച നിര്‍ദ്ദേശങ്ങളിലൊന്ന് മലയാളികളുടെ തള്ളിക്കയറ്റത്തെ നിയന്ത്രിക്കുക എന്നതാണ്. സ്വന്തം നാട്ടില്‍ പോയി ജോലി ചെയ്യുക എന്നായിരുന്നു ഉപദേശം. ഗള്‍ഫുകളില്‍ ഉരിയരിയ്ക്ക് മെടയ്ക്കുന്നവന്‍ ക്രിമിനലാണെന്ന സാമാന്യബോധം എവിടെയും കേറി വിരാജിക്കുന്നതു കാണാം. (ദേശീ ബുദ്ധിജീവികളെന്താ മോശമാണോ?) അതു തന്നെ പരസ്യത്തിലും. കൊള്ളാം രാജേ, നന്നായി വിശകലനം ചെയ്തു.

Haree said...

സ്വദേശത്തുള്ള വിവാഹങ്ങൾ ഭൂരിഭാഗവും ആലോചിച്ച്, എല്ലാ കാര്യങ്ങളും (സാമ്പത്തിക-സാമൂഹിക-ആരോഗ്യ-സ്വഭാവ...) അന്വേഷിച്ചറിഞ്ഞ്, നടത്തപ്പെടുന്നവയാണല്ലോ. എന്നാൽ വിദേശത്താണ് ജോലി എന്ന ഒറ്റക്കാരണത്താൽ മറ്റൊന്നും ആലോചിക്കാതെ/അന്വേഷിക്കാതെ വിവാഹം നടത്തുവാൻ തയ്യാറാവുന്നവർ ഉണ്ടാവാം. വിദേശത്തു ജോലി = പൂർണ്ണമായ സുരക്ഷിതത്വം എന്ന സമവാക്യം ശരിയല്ല എന്നോർമ്മിപ്പിക്കുകയല്ലേ പരസ്യം ചെയ്യുന്നത്? നിയമപരമായാണോ വിദേശത്ത് ജോലി ചെയ്യുന്നത്, എന്താണ് വിദേശത്ത് ജോലി, ജോലിക്ക് സ്ഥിരതയുണ്ടോ എന്നിങ്ങനെയുള്ള എല്ലാ വിശദാംശങ്ങളും അന്വേഷിക്കുക തന്നെ വേണം, വിദേശത്തു ജോലി എന്നതുകൊണ്ട് ഇതൊന്നും അന്വേഷിക്കാതിരിക്കരുത് എന്നല്ലേ പരസ്യം പറയുന്നത്? ആ ഒരു ഓർമ്മപ്പെടുത്തൽ ഗവണ്മെന്റ് ചെയ്യുന്നത് നല്ലതല്ലേ?

> ഇത് ഗൾഫ് എഡിഷനിൽ വന്നത്. പരസ്യത്തിനായി ഗവണ്മെന്റ് തുക അനുവദിച്ചിട്ടുണ്ടാവും. അത് എങ്ങിനെയെങ്കിലും ചെലവാക്കുക, കമ്മീഷൻ അടിക്കുക അതാണല്ലോ ഉദ്ദേശം. അല്ലാതെ ഉത്ബോധിപ്പിക്കുകയല്ലല്ലോ!

> ചിത്രം കേരളവുമായി ബന്ധമുള്ളതല്ല. പ്രവാസി ഭാരതീയകാര്യ മന്ത്രാലയം കേന്ദ്രത്തിന്റെ കീഴിലുള്ളതല്ലേ? അതിനാൽ അവർ നൽകിയ ചിത്രം, വരികൾ മൊഴിമാറ്റം ചെയ്ത് ഉപയോഗിച്ചു എന്നേ ഉണ്ടാവുകയുള്ളൂ.

> ബഹുഭൂരിപക്ഷം വരുന്ന താഴേക്കിടയിലുള്ള NRI-കളുടെ മുഖത്ത് തൂറുകയാണ് ഈ പരസ്യം എന്നത് പോസ്റ്റ് വായിച്ചിട്ടും വ്യക്തമായില്ല. (ഞാനൊരു പ്രവാസിയല്ല, അതിന്റെ കുറവുണ്ടാവും.) സ്വദേശത്തുള്ളവരെ വിവാഹം കഴിക്കുവാൻ അന്വേഷിക്കേണ്ട, വിദേശത്തുള്ളവരെ വിവാഹം കഴിക്കുവാൻ അന്വേഷിക്കണം; ഇങ്ങിനെ കാണേണ്ടതുണ്ടോ? സ്വദേശത്തുള്ളവരെ വിവാഹം കഴിക്കുന്നതിനുമുൻപ് എല്ലാം അന്വേഷിക്കാറുണ്ട്, വിദേശത്തുള്ളവരേയും അങ്ങിനെ അന്വേഷിച്ചറിഞ്ഞ് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ‘സമ്മതമാണ്’ എന്നു പറയുക; ഇങ്ങിനെയല്ലേ ഇതിനെ കാണേണ്ടത്?

> ഇ-മെയിലിൽ ബന്ധപ്പെട്ടാൽ എന്തെങ്കിലും സഹായം കിട്ടുമോ എന്നുള്ളത് ദൈവത്തിനു മാത്രമറിയാം! :-)

> "ഇവിടെ ഫാമിലി സ്റ്റാറ്റസിനെപ്പറ്റി അല്‍പ്പം. ഇത് ഗള്‍ഫ് മലയാളികള്‍ക്ക് മാത്രം ബാധകമായ കാര്യമാണ്. നിശ്ചിതശമ്പളത്തില്‍ കൂടുതലുള്ളവര്‍ക്കേ ഗള്‍ഫ് നാടുകളിലേയ്ക്ക് ഭാര്യമാരെ കൊണ്ടുവന്ന് കൂടെ താമസിപ്പിയ്ക്കാന്‍ സാധിക്കുകയുള്ളു. ഫാമിലി സ്റ്റാറ്റസ് ഇല്ലാത്ത 'ബാച്ചിലേഴ്സി'ന് താമസിയ്ക്കാന്‍ നിശ്ചിത പ്രദേശങ്ങളുണ്ട്. പാര്‍ക്കുകളിലും മറ്റും എല്ലാ ദിവസവും ചെന്ന് കയറാന്‍ സാധിക്കില്ല." - മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള വിദേശികൾക്കും, ഇന്ത്യക്കാരായ മറ്റുള്ളവർക്കും ഇത് ബാധകമല്ലേ? പാർക്കിൽ അറബികളായ ബാച്ച്ലേഴ്സിന് കയറാം, മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്ക്(അതോ മലയാളികൾക്ക്‍ മാത്രമോ?) കയറുവാൻ സാധിക്കില്ല; അങ്ങിനെയാണോ?
--

Pramod.KM said...

നന്നായി സാര്‍:)

ജിവി/JiVi said...

"ഈ പരസ്യം കണ്ടയുടന്‍ ഒരുപാട് വികാരവിചാരങ്ങള്‍ തലയിലും ഹൃദയത്തിലും പിറവിയെടുത്തു. മുഖത്ത് ആരോ ഷിറ്റടിച്ചതുപോലത്തെ ഫീലിംഗ് മാത്രം ഇപ്പോഴും ബാക്കി നില്‍ക്കുന്നു."

എല്ലാവരുടെ ഉള്ളിലും പിറവിയെടുക്കുന്ന ആ വികാരവിചാരങ്ങള്‍ ഇത്രയും ശക്തിയായി പ്രകടിപ്പിക്കുവാന്‍ താങ്കളെപ്പോലുള്ളവര്‍ ഇവിടെയുള്ളത് ഒരു ഭാഗ്യമാണ് സര്‍, വയലാര്‍ രവിയല്ലെങ്കില്‍ പ്രവാസി വകുപ്പുമായി ബന്ധപ്പെട്ട ആരെങ്കിലുമൊക്കെ ഇതു കാണില്ലേ?

Inji Pennu said...

ഇതെന്താ‍ ഇങ്ങിനെയൊക്കെ പറയുന്നത്? ഇതൊരു പബ്ലിക്ക് അവേര്‍നസ്സ് ആഡ് അല്ലേ? ഒരുപാട് പെണ്‍‌കുട്ടികള്‍ വിദേശ വരന്‍ എന്നതില്‍ (പ്രത്യേകിച്ചും പഞ്ചാബില്‍ നിന്ന്) കുടുങ്ങി വിദേശങ്ങളിലെ വേശ്യാലയങ്ങളിലും മറ്റും കുടുങ്ങിപ്പോവാറുണ്ട്. നാട്ടിലാണെങ്കില്‍ അപ്പനും അമ്മയ്ക്കും എത്തിപറ്റാമല്ലോ, അങ്ങിനെ കുടുങ്ങുന്നവര്‍ നാട്ടില്‍ കുറവല്ലേ? വരനെക്കുറിച്ചൊക്കെ വിദേശങ്ങളില്‍ അന്വേഷിക്കാന്‍ പോലും മെനക്കടാതെ കെട്ടിച്ചു കൊടുക്കുന്നു. വരന്റെ
‘ബന്ധുക്കള്‍’ കല്യാണത്തിനു മാത്രം വരുന്നു. പിന്നെയാണ് പാസ്സ്പോര്‍ട്ട് പോലുമില്ലാത്ത പെണ്‍‌കുട്ടിയുടെ മാതാപിതാക്കള്‍ മകളെക്കുറിച്ചുള്ള വിവരം അറിയാതെ ചതി മനസ്സിലാക്കുന്നത്. ഇത് അവശ്യം വേണ്ട ഒരു അവേര്‍നെസ്സ് ആണ്.

ഇത് എല്ലാ വിദേശരാജ്യങ്ങളിലും കൊടുക്കാറുണ്ട്. ഇത് ഇംഗ്ലീഷിലും ഹിന്ദിയിലും ഉള്ള പരസ്യം മലയാളീകരിച്ചന്നേയുള്ളൂ. ഇതെന്താ വിദേശ രാജ്യം എന്ന് കേട്ടപ്പോ ഇത്രയും നല്ലൊരു ആഡിനു ഇത്ര സെന്റിമെന്റ്സ്?

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

പണ്ടെന്നോ ഷാര്‍ജയില്‍ വച്ചു നടന്ന ഒരു എഷ്യനെറ്റ് ടോക് ഷോ ആണോര്‍മ്മ വന്നത്. ടി എന്‍ ഗോപകുമാര്‍ നയിച്ച പരിപാടിയില്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററിനു വേണ്ടി‍ ഞാനും ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷനിലെ കെ. ബാലകൃഷ്ണനും 'മാധ്യമ' ത്തിലെ ഹംസ അബ്ബാസുമായിരുന്നു സംസാരിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍.
പ്രവാസികളുടെ പ്രശ്നങ്ങള്‍ക്കു നേരെ സര്‍‍ക്കാര്‍ കണ്ണടച്ചിരിക്കുന്നതിനെതിരേ സംഘടനകള്‍ എന്തു്‌ സമീപനം കൈക്കൊള്ളണം എന്നതിലേയ്ക്കു്‌ ചര്‍ച്ച വഴി തിരിഞ്ഞ സന്ദര്‍ഭം.

തികച്ചും 'ഗാന്ധിയന്‍' രീതിയില്‍ ഞാന്‍ 'നിസ്സഹകരണം' നിര്‍ദ്ദേശിച്ചു.

''ഒരു മൂന്നു മാസത്തേയ്ക്കു്‌ നാം നാട്ടിലേക്കുള്ള പണമയയ്ക്കല്‍ വ്യക്തിഗതമായി മരവിപ്പിക്കുക."

എന്നെ എല്ലാവരും കൂടി കൊത്തിക്കീറി എന്നു പറഞ്ഞാല്‍ മതി. എന്നില്‍ രാജ്യദ്രോഹക്കുറ്റം വരെ ആരോപിക്കപ്പെട്ടു. അന്ന് തീവ്രവാദം എന്ന പേരിന്‌ അത്ര മാര്‍ക്കറ്റ് ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ആദ്യത്തെ 'ഗള്‍ഫ് തീവ്രവാദി' ഞാന്‍ ആകുമായിരുന്നു. അത്ര ചൂടേറിയ ചര്‍‍ച്ച.

നാട്ടിലേയ്ക്കുള്ള പണത്തിന്റെ ഒഴുക്കു നിലയ്ക്കുമ്പോള്‍ നമ്മുടെ സാമ്പത്തികരംഗത്തുണ്ടാവുന്ന ചില മാന്ദ്യങ്ങള്‍, Business Cycle Stabilization എന്ന കുടത്തിലെ ഭൂതം, രാഷ്ട്രീയക്കാര്‍ക്കിടയിലെ പഞ്ഞക്കര്‍‍ക്കിടകം, Keynesian Theory യുടെ സ്വാസ്ഥ്യാന്വേഷണങ്ങളിലേക്കുള്ള ചില വളയമില്ലാച്ചാട്ടം, രാഷ്ട്രീയക്കൂടാരങ്ങളിലെ ചില ചുവടുമാറ്റങ്ങളും അടവുനയങ്ങളും....അങ്ങനെ ചില സര്‍ക്കസ്സുകളുണ്ടാക്കുന്ന രസങ്ങള്‍. അത്രയേ ഞാന്‍ ഉദ്ദേശിച്ചുള്ളു.

പക്ഷേ നമുക്കു വേണ്ടതു്‌ 'പ്രവാസികള്‍ക്കു വോട്ടവകാശം' ആയിരുന്നു. 'ചത്താലും ചമഞ്ഞു കിടക്കണം' എന്ന റ്റിപ്പിക്കല്‍ മലയാളി വ്യഥ.

മന്ത്രിമാരേയും എമ്മെല്ലേമാരേയും എഴുന്നെള്ളിച്ചു, തീറ്റിച്ചു, പടമെടുത്തു, ‌ കൊണ്ടു നടക്കുന്നതിനെ അപലപിച്ച പലരേയും പില്‍ക്കാലത്ത് അവരോടൊപ്പം തന്നെ പത്രങ്ങളില്‍ കണ്ടു.

മാട്രിമോണിയല്‍ കോണ്‍സ്റ്റിറ്റ്യൂഷനില്‍ ഇനിയും അമെന്റ്മെന്റുകള്‍ വരാനിരിക്കുന്നതേയുള്ളു. നമുക്കതെല്ലാം കണ്ടു രസിക്കാം.

അങ്കിള്‍ said...

നേരായ മാർഗ്ഗത്തീലൂടെ ഗൽഫിലെത്തി ജോലി ചെയ്യുന്ന ഒരാളാണോ മകളുടെ ഭാവി വരനെന്ന്, ഒരാൾക്ക് പ്രവാസി കാര്യാലയത്തിൽ അനേഷിച്ചാൽ അറിയാൻ കഴിയുമോ?. അതിനു കഴിയുമെങ്കിൽ, വലിയ ഒരളവു വരെ ഒരച്ഛന്റെ ആകുലത മാറികിട്ടില്ലേ. സ്വന്തം മകളുടെ കാര്യം കഴിഞ്ഞല്ലേ മറ്റുള്ളവരുടെ കാര്യം ചിന്തിക്കാൻ നോക്കാറുള്ളൂ, സാധാരണക്കാർ.

പോസ്റ്റിന്റെ ഉള്ളടക്കത്തോട് ഞാനും യോജിക്കുന്നു. പക്ഷേ ആ പരസ്യം ഇത്രമാത്രം ആക്ഷേപം അർഹിക്കുന്നുണ്ടോ.

കുഞ്ഞന്‍ said...

അല്ലാ മാഷെ..

ഈ പരസ്യം ഗള്‍ഫ് എഡിഷനില്‍ വന്നെന്നു കരുതി വിദേശ ഇന്ത്യാക്കാര്‍ എന്നു പറയുമ്പോള്‍ അത് ഗള്‍ഫന്മാര്‍ ആണെന്ന് കണ്ടെത്തിയതിന് ഒരു സലാം..! അല്ലെങ്കില്‍ ഈ ഹെഡ്ഡിങ്ങ് കൊടുക്കുകയില്ലല്ലൊ. ഗള്‍ഫ് എഡിഷനില്‍ വിദേശ ഇന്ത്യാക്കാര്‍ക്ക് ഇനി മുതല്‍ മാസം 5000 രൂപ പെന്‍ഷന്‍ നല്‍കുമെന്നു ഗവണ്മേന്റ് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ അത് ഗള്‍ഫ്നമാര്‍ക്കു മാത്രമെ ഈ പെന്‍ഷന് അവകാശപ്പെടാവൂ എന്നുണ്ടൊ..?

മാഷെ ഹെഡ്ഡിങ്ങ് കൊടുത്തത് ഒരുതരം കളിയാക്കല്‍ പോലെ തോന്നുന്നു.

Chullanz said...

യോജിപ്പുള്ള കുറേ കാര്യങ്ങള്‍ കണ്ടു.പക്ഷെ ഇപ്പോഴും ഗള്‍ഫിലാണു പെണ്ണിനെ കൊണ്ട്‌ പോകും എന്നൊക്കെ പറഞ്ഞു കെട്ടുകയും കെട്ടു കഴിഞ്ഞു കുറച്ച്‌ കഴിഞ്ഞാകും ഇനി പോകുന്നില്ല ആ ജൊലി പോയി എന്നുള്ള സത്യം പുറത്തു വിടുന്നതു. അങ്ങനെ ഉള്ള കല്യാണങ്ങള്‍ കണ്ടിട്ടുണ്ട്‌ കുറച്ച്‌. അതു കൊണ്ടൊക്കെ തന്നെ പൂര്‍ണമായും ആ പരസ്യത്തെ അടച്ചാക്ഷേപിക്കണോ?

മലമൂട്ടില്‍ മത്തായി said...

ആ പരസ്യത്തില്‍ പറഞ്ഞതിന് ന്യായീകരണം ഉണ്ട്. ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന കാലത്ത് ഒരു പത്ര വാര്ത്താ കണ്ടിരുന്നു. സൌതാല്‍ എന്ന ഇന്ത്യകാരെ കൊണ്ടു നിറഞ്ഞ (പ്രത്യേകിച്ചും പഞാബികള്‍) സ്ഥലം ആണ് അവിടത്തെ ആത്മഹത്യ തലസ്ഥാനം. പ്രതാന കാരണം, സ്ത്രീധന പീഡനം തന്നെ. ഇന്ത്യയില്‍ നിന്നും വരുന്ന വധുക്കള്‍ അവിടെ വരുന്നതു കൂടി വേറെ ആരെയും കാണിക്കാതെ വീട്ടിലെ ജോലികാര്‍ മാത്രമായി ജീവിക്കുന്നു. പരിധി വിടുമ്പോള്‍ സൌത്താല്‍ റെയില്‍വേ സ്റ്റേഷനില്‍ ചെന്നു ഹീത്രോ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിനു മുന്‍പില്‍ ചാടുന്നു. ഇതുപോലത്തെ സംഭവങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി ആയിരിക്കും ആ പരസ്യം, അതില്‍ ഉത്തരെന്ദ്യന്‍ പടങ്ങള്‍ ഉപയോഗിച്ചതും ഇതു മൂലം തന്നെ ആകാം.
വാര്തയിലെകുള്ള ലിങ്ക് ഇവിടെ:
http://www.cbsnews.com/stories/2008/01/04/london/main3673877.shtml

Rammohan Paliyath said...

ഈ പരസ്യം ഇംഗ്ലീഷിലാക്കി ന്യൂയോര്‍ക്ക് ടൈംസില്‍ ഇട്ടുനോക്കട്ടെ. വിവരമറിയും.

കണ്ണൂസ്‌ said...

യു.എസ് അമേരിക്കയിലോ യു.കെ.യിലോ, കാനഡയിലോ (ഇവിടെയൊക്കെയാണ് പഞ്ചാബികള്‍ കൂടുതലുള്ളത്. വിവാഹത്തട്ടിപ്പ് നടക്കാന്‍ ഏറ്റവും സാധ്യതയും) ഈ പരസ്യം വന്നതായി അറിയാമോ?

അതുല്യ said...

കുറച്ചു കൂടി മനസ്സിലാക്കിയട്ടാവാമായിരുന്നു ഈ പോസ്റ്റ്. കേന്ദ്ര ഗവ:ന്റെ കീഴില്‍ DAVP ന്ന് (Directorate of Advertising & Visual Publicity) ഒരു വകുപ്പുണ്ട്. അവിടെ ഒരു ചെറിയ കാലയളവില്‍ ഡെപ്യൂട്ടേഷനുമുണ്ടായിരുന്ന് എനിക്ക് 1992ല്‍. രാജ്യത്തെ ജനങ്ങള്‍ അവനവനു ഒറ്റയ്ക് തടുക്കാന്‍ കഴിയാത്ത ചില സാഹചര്യങ്ങള്‍ നേരിടുമ്പോഴ്, ആ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ബോര്‍ഡ് കൂടി ആദ്യമായിട്ട് നടപടി എന്ന രീതിയില്‍ എടുക്കുക, പത്രങ്ങളിലും, റ്റീവിയിലും മറ്റ് മീഡിയ വഴിയും,ജനങ്ങളെ കൂടുതല്‍ ജാഗ്രരൂര്‍ ആക്കുക്ക എന്നതാണു. ആ വഴിയ്ക്ക്, രാജ്യത്തേ എല്ലാ പത്രങ്ങള്‍ക്കും ക്ലിപ്പുകള്‍ നല്‍കും,സിനിമ കൊട്ടകയില്‍ സെസ്ല്ഡുകളും. കെട്ടാന്‍ വരുന്ന/ആലോചിയ്ക്കുന്ന ചെക്കന്റെ റ്റൂളിന്റെ സൈസോ/ശുക്ലമോ അല്ല ജാഗ്രതയോടെ തപ്പാനും തൂക്കാനും പറയണത്, മറിച്ച്, അയാളുടെ പാസ്പ്പോര്‍ട്ട് ഡീറ്റേയിത്സ്, വ്യാജമാണോ, ഏത് വിസ, മാസ ശമ്പളം എത്ര, ഫാമിലി വിസ കിട്ടുമോ, പറഞ് ശരിവച്ച ക്വാളിഫിക്കേഷനുണ്ടോ, കല്ല്യാണം തിരക്ക് കൂട്ടി അവിടെ നിക്കുമ്പോ (ജോലി പോയി, വിസ ക്യാന്‍സല്‍ കാലവധിയിലോ മറ്റോ എന് ആറ് എഇ സ്റ്റാറ്റസില്‍) നടത്തി,കെട്ടി കഴിഞ് തിരിച്ച് പോവാത്ത സ്ഥിതിയാണോ, എന്നോക്കെയാണു ഈ ജാഗ്രതയുടെ അര്‍ഥം. നോര്‍ത്ത ഇന്ത്യ , സൌത്ത് ഇന്ത്യ എന്ന് വേര്‍തിരിയ്ക്കാതെ, കള്ള പാസ്പോര്‍ട്ടില്‍ അവിടെ എത്തിപെട്ട് ഉടനെ തന്നെ ലക്ഷങ്ങള്‍ വാങി പെണ്ണു കെട്ടി, നടുത്തെരുവില്‍ ഇറക്കി വിട്ട കഥന കഥകള്‍ നമുക്ക് ചുറ്റും ഒരുപാട് ഇല്ലേ? (അല്പം കൂടുതല്‍ വേണമെങ്കില്‍, കൈരളിയിലേ പ്രവാസ ലോകം കാണൂ). അല്ലാണ്ടേ എന്നാറിടെ ശുക്ലം പരിശോദിച്ച് കൌണ്ട് നോക്കി കെട്ടാനുള്ള പരസ്യമല്ലത് വണ്‍ സ്വോളോ. അവരെ പുഛിച്ചതുമല്ല, അതിനു ഒരു വകുപ്പ് ഉണ്ടാ‍ക്കി കൊടുത്തവര്‍ നമ്മള്‍ തന്നേ. ഇല്ലാത്ത ശംബളവും, സൌകര്യവും പറഞ് പെണ്‍കുട്ടികളെ ദുരിതപെടുത്തി കൊണ്ട് വന്നും, കൊണ്ട് വരാണ്ടേയും. പ്രവാസി ജാഡയില്ലാണ്ടെ ജീവിച്ചിരുന്നുവെങ്കില്‍ ഈ പരസ്യത്തിന്റെ ആവശ്യം ഗവണ്മേനിനു വരില്ലായിരുനു. (നിരോധഉം അതിന്റെ പരസ്യവും,സൌജന്യ സപ്ലേയും കൊണ്ട് വന്നതും നമ്മടെ നോട്ടക്കുറവ് തന്നെ അല്ലെ? :)

ദുഫായില്‍ തന്നെ ജോലി ചെക്കനെവിടാന്ന് ചോദിയ്ക്കുമ്പോഴ്, സിറ്റി ബാങ്ക്, റാക്ക് ബാങ്ക്, സ്റ്റാന്‍ഡേര്‍ ചാര്‍ട്ടേഡ് ന്ന് പറഞ്, കഴുത്തില്‍ തൂക്കിയിട്ട്രിയ്ക്കുന്ന എഇ കാര്ഡും കാട്ടി കെട്ടിയവര്‍ എത്ര? ഇവരോക്കെ തന്നെയും ഈ ബാങ്കുകളുടെ മാര്‍ക്കറ്റിങിനു വേണ്ടി Synergy Systems പോലെയുള്ള കമ്പനികളുടെ 3000-4000 ദിര്‍ഹംസുള്ള ജോലി വിസയിലാണു. ഈ പറഞ ബാങ്കൂകളുടെ ഒന്നും കമ്മീഷനല്ലാതെ ഒരു അനുകൂല്യവും ഇവര്‍ക്ക് ഇല്ല. ആ സ്ഥിതിയ്ക്, തീര്‍ച്ചയായും, ഏത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, സിറ്റി ബാങ്ക് ദുബായ് എന്ന് ചെക്കന്‍ പറഞ് പറ്റിച്ചാല്‍, അയല്വാസിയായ ഞാന്‍ വിസ പേജ് നോക്കി ഡിപ്പാര്‍ട്ട്മെന്റായിട്ട് ബന്ധ്പെട്ട് ഉറപ്പിച്ച ശേഷമേ കെട്ടാവൂന്ന് പറയും. ഒണ്‍ സ്വാളോ പരസ്യം കണ്ട് ശുക്ലമെന്ന് പോസ്റ്റിട്ട്, അത് പോയ പോലെ വീണ്ടും വരുന്ന ഒന്നല്ലോ നമ്മടെ പെണ്മക്കളുടെ കല്ല്യാണ കാര്യം, പിന്നീട് വരാന്‍ ബുദ്ധിമുട്ടാണേ അല്പം.

(വടക്കേ ഇന്ത്യയില്‍ പെള്യിറ്റ്ല് വച്ചിരിയ്ക്കുന്ന അരി ചവിട്ട് തെറുപ്പിച്ച് കേറിയ ഒരു ഭാഗ്യവതി തന്ന് ഞാനും :)

ഓഹ് മോഡറേഷനാണല്ലേ? ജയിക്കുമോ ആവോ അതോ സേവ് ആന്‍ ഇയര്‍ വേണ്ടി വര്‍വോ?

Rammohan Paliyath said...

“പണമില്ലായ്മയാണ് എല്ലാ തിന്മകളുടേയും ഉത്ഭവം” -ബര്‍ണാഡ് ഷാ.

ചില ഒറ്റപ്പെട്ട കേസുകള്‍ വെച്ച് ജനറലൈസ് ചെയ്യുന്നത് ശരിയല്ല. അടിസ്ഥാനപ്രശ്നം വേറെയാണ് താനും. തൊഴിലില്ലായ്മയുടെ. വിദേശത്ത് പോയി മോശമായി ജീവിച്ച് ജോലി ചെയ്യുന്നതിന്റെ. അങ്ങനെ അങ്ങനെ. അതിന്റെ കൂടെയാണ് ഇത്തരം അപമാനങ്ങള്‍.

എന്തിനെപ്പറഞ്ഞാലും മോഡറേഷനെ പറയല്ലെ അതുല്യാജീ. കുറേനാളായി മോഡറേറ്റിയിട്ട് ഇതുവരെ ഒന്നോ രണ്ടോ മാത്രമേ കളഞ്ഞുള്ളു - ഇറെലവന്റായതിനാല്‍.

അതുല്യ said...

ഒറ്റപെട്ട എന്ന പറയുന്നതിന്റെ റേഷ്യോ അല്ലെങ്കില്‍ ക്രൈറ്റീരിയ എന്താണാവോ? 10ല്‍ ഒന്ന്? 100ല്‍ ഒന്ന്? 1000 ല്‍ ഒന്ന്? ഉള്‍നാടന്‍ പ്രദേശങ്ങളില്‍ (സിറ്റിയ്ക്ക് എത്ര വിസ്തീര്‍ണ്ണം വരും??) കേസുകളുടെ കണക്ക് നോക്കിയാല്‍, നല്ലാ എന്നാറീടെ മകനു പോലും വണ്‍സ്വാളോ കൊടുക്കാന്‍ പേടിയ്ക്കും. നമ്മടെ ദുഫായില്‍ തന്നെയുണ്ട് നല്ല കുടുംബത്തീന്ന് പറ്റിച്ച് കെട്ടി കൊണ്ട് വന്ന്, കെട്ടി പോയില്ലേ എന്ന ഒരു ഒറ്റ കാരണം കൊണ്ട് പെണ്‍കുട്ടികള്‍ ദുരിതത്തില്‍ ആവുകയും നാട്ടില്‍ നിന്ന് മാതാപിതാക്കള്‍ പൈസ അയച്ച് ഇവിടെത്തെ കാര്യങ്ങള്‍ നടത്തുന്നവരുമുണ്ട് സര്‍.

(മോഡറേഴന്‍ വേണ്ടാന്നേ, പറയുന്നത് കേള്‍ക്കാനല്ലേ രണ്ട് ചെവി? വേണ്ടാത്ത് കളയാനുമാണു അതിലെ ഒരു സൈഡിലേ ഊട്ടയും, അല്ലെങ്കില്‍ ഒരു ചെവിയും ഒരു ഊട്ടയും മതിയല്ലോ? നമ്മള്‍ക്ക് വേണ്ടത് എടുത്താല്‍ മതീന്നേ, ബാക്കി പതിര് അത്ര തന്നെ.)

പ്രിയ said...

എങ്കിലും ആരും (അതുല്യേച്ചിയും) പറഞ്ഞില്ല എന്തിന് ഗള്ഫ് എഡിഷനില് (അഥവാ വിദേശ പത്രങ്ങളില്‍) ഈ പരസ്യം കൊടുത്തിരിക്കുന്നു എന്ന്.ഇതിനെ കുറിച്ചു എവിടെ അന്യോഷിക്കണം എന്നും എന്തന്യോഷിക്കണം എന്നും ഒക്കെ പറഞ്ഞു നാട്ടിലെ പത്രങ്ങളില്‍ ആണ് പരസ്യം എങ്കില്‍ ഇതെല്ലാം വിലയുണ്ട്.അല്ലാതെ പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ ഇമെയില്‍ അയച്ചു എന്ത് വിവരം കണ്ടെത്താനാ? (ഞാന്‍ ഒരു മെയില് എന്തായാലും അയച്ചിട്ടുണ്ട്, അറിയാലോ :)

[വിദേശരാജ്യങ്ങളില്‍ മോശം (ബാച്ചിലേര്‍സ്)സാഹചര്യങ്ങള്‍ ഗള്ഫ് രാജ്യങ്ങളില്‍ തന്നെ ആയിരിക്കും.അല്ലെ? വേറെ എങ്ങും പോവാത്തതിനാല് എനിക്കറിയില്ല]

പ്രിയ said...

പ്രത്യേകശ്രദ്ധക്ക്
" ശ്രീ ചാരുദത്തന്‍ പറഞ്ഞതു മുഴുവനായും ഞാന്‍ ഒന്നു ക്വോട്ടുന്നു "

ഞാന്‍ ആചാര്യന്‍ said...

നല്ല ഒന്നാന്തരം പുനരധിവാസം - മേടിച്ചു കെട്ടിക്കോ...ഇനീം പിരിവിനു വരുമ്പം ഒന്നു പോയി കാണണോട്ടോ എല്ലാരും... കാണണം..

ശ്രീവല്ലഭന്‍. said...

എനിക്ക് തോന്നുന്നത് ഈ പരസ്യം ഗള്‍ഫ് എഡീഷനില്‍ ഇടുന്നത് വളരെ irrelevant ആണ് എന്നാണ്‌. കാരണം നാട്ടിലുള്ള പെണ്‍കുട്ടികളെ ആണല്ലോ 'കെട്ടിച്ചയയ്ക്കുന്നത്'. അപ്പോള്‍ അവിടെയുള്ള മാതാപിതാക്കള്‍ക്കല്ലേ awareness ഉണ്ടാകേണ്ടത്?

എന്‍റെ കാഴ്ചപ്പാടില്‍ ഈ പരസ്യം തീര്‍ച്ചയായും വിദേശ ഇന്ത്യാക്കാരെ stigmatise ചെയ്യുന്നത് തന്നെ. മലയാളത്തില്‍ ഇടുമ്പോള്‍ അത് മലയാളി വിദേശ ഇന്ത്യക്കാരെ, ഗള്‍ഫില്‍ മലയാളത്തില്‍ ഇടുമ്പോള്‍ അത് ഗള്‍ഫിലുള്ള മലയാളി വിദേശ ഇന്ത്യക്കാരെ. നാട്ടില്‍ ഇട്ടാലും അത് stigmatising തന്നെ.

ഇന്ന് എഴുതുമ്പോള്‍ മുഴുവന്‍ ഇംഗ്ലിഷ് വാക്കുകള്‍ കയറി വരുന്നു :-(

അതുല്യ said...

പ്രിയ, മലയാളം പത്രങ്ങളില്‍ (മിഡില്‍ ഈസ്റ്റില്‍) എന്തിനു വരുന്നത് എന്നതിനു ഒരു ബേസും ഇല്ല. ഡെല്‍ഹിയില്‍ ഇരുന്ന് ഇമ്മാതിരി പരസ്യങ്ങള്‍ എല്ലാം താന്‍ താന്‍ പത്രങ്ങളില്‍/ചാനലില്‍ ഇടുന്നതിനു വ്ലിയ ചരടു വലി നടത്തിയാണു കൊടുക്കുന്നത്, കനത്ത കാശാണു കിട്ടുന്നത് പത്രക്കാര്‍ക്ക്/ചാനലുകാര്‍ക് ഗവന്‍മ്മന്റിന്റ്റെ കൈയ്യില്‍ നിന്നും. അത് കൊണ്ട് ആരു വായിയ്ക്കുന്നു എന്ന് ഒന്നും അറിയാതെ തന്നെയാണു കേന്ദ്രം ലേലം ഉറപ്പിയ്ക്കുന്നതും. ഇത്രേം പത്രത്തില്‍ വന്നു എന്ന് മാത്രമാണു കണക്ക് കൊടുക്കേണ്ടത്. റ്റിവീലും വരുനുണ്ടല്ലോ ഇത്, സ്റ്റാര്‍ ന്യൂസ്, ആജ് തക്ക്, ചില മലായാളം ചാനല്‍ എന്നിവയില്‍, (മലയാളം പരസ്യത്തില്‍, അവസാനം, ഇത് പോലെ, ചെക്കന്റെ പാസ്സ്പോര്‍ട്ട് ഉണ്ടോ എന്നൊ ഒക്കെ നോക്കി കല്ല്യാണം ഫിക്സ് ചെയൂ‍ൂ എന്നോ മറ്റോ പറയണ കേള്‍ക്കാം. പ്രിയ പറയുന്ന ളോജിക്കാണെങ്കില്‍ റ്റിവി പരസ്യങ്ങളും ഇന്ത്യ മാത്രം മതിയല്ലോ? സോ, ഇത് മീഡിയയില്‍ നിന്ന് ബ്ലാങ്കറ്റ് ആയിട്ട് ഒരു അപ്രൂവല്‍ നടത്തി സമ്പ്രേക്ഷണ അനുമതി, അല്ലെങ്കില്‍ അച്ചടി നടത്തുന്നതാണു. കാശ് അല്പം മാധ്യമത്തിനും കിട്ടി, അവര്‍ ഇത് ഇട്ടു എന്നേയുള്ളു. അടുത്ത ഒരു അറിവ് അവിടെ വരുന്ന ചില മാസികകള്‍ കോഴിക്കോട്ട്/ചാവക്കാട് എന്നിവിടങ്ങളില്‍ അച്ചടിച്ച് എത്തിയ്ക്കുന്നവയാണു,പ്രിന്റിങ് ഒറിജിന്‍ ഇന്ത്യ എന്നാവുമ്പോ കേന്ദ്രത്തെ പറ്റിയ്ക്ക്കാന്‍/അനുമതി ലഭിയ്ക്കാന്‍ ഇത് ധാരാളമലല്ലേ പ്രിയ?

Rammohan Paliyath said...

ഞാന്‍ സ്കാന്‍ ചെയ്തത് ഗള്‍ഫില്‍ ധാരാളം സര്‍ക്കുലേഷനുള്ള ഒരു പത്രത്തില്‍ വന്നതാ. എന്തായാലും ഇങ്ങനെ ഒരു പരസ്യം അപമാനിയ്ക്കലാണ്. ഈ രീതിയില്‍ ഒരായിരം തരം പരസ്യങ്ങള്‍ കൊടുക്കാം. ഒരു വര്‍ഗത്തെ മുഴുവന്‍ അടച്ചാക്ഷേപിയ്ക്കാം. അതുല്യ, നിങ്ങള്‍ ഇവിടുത്തെ മിഡില്‍ ക്ലാസുകാരുടെ കാര്യമാണ് പറയുന്നത്. അവരല്ല ഭൂരിപക്ഷം.

അതുല്യ said...

വണ്‍ സ്വാളോ എത്രാമത്തെ ലോകത്താണു ജീവിയ്ക്കുന്നത്? ഒരു മുന്നറിയിപ്പ് പരസ്യം അതും വളരെ കുറച്ച സര്‍ക്കുലേഷനുള്ള മാധ്യമത്തില്‍ വന്നത് അപമാനകരമെന്ന് പൊട്ടിക്കരയുമ്പോഴ്, ലോകമെമ്പാടും കാണുന്ന,റ്റിവിയില്‍ കേരളത്തിനെ കുറിച്ച്/ഇന്ത്യയേ കുറിച്ച് ബി.ബി.സി വരെ പ്രക്ഷേപണം ചെയ്ത സഭാ നടപടികളിലെ പ്രോക്രിത്തരവും ഏറും ഒക്കെ എന്ത് തരം അപമാനിയ്ക്കലാണു നമ്മളെ? കാശു പീ‍രിയ്ക്കാന്‍ വിസിറ്റ് വിസ അയച്ച് കൊടുത്ത് മലയാളി തന്നെ കൂട്ടികൊണ്ട് വന്ന് പിരിച്ച് 70,000 ദിര്‍ഹത്തോളം പിരിച്ച മുതല്‍ കൈയ്ക്കല്‍ ആക്കി പെരുവഴിയില്‍ അയാളെ തള്ളീ, അറബി പോലീസ് ചെലവും ചെല്ലവും കൊടുത്തപ്പോഴ് ഭൂരിപക്ഷത്തിന്റെ മാനം ഏത് കപ്പലീന്ന് എടുത്ത് ചാടി? വിസ തട്ടിപ്പില്‍ ഇന്ത്യക്കാര്‍ തന്നെ ഇന്ത്യക്കാരെ പറ്റിയ്ക്കുമ്പോഴ്, ആഴ്ച്ചകളോളം 15 പേരെ വിസ തട്ടിപ്പിനു ഇരയാക്കി, കൊടും ചൂടില്‍ അജ്മാന്‍ വില്ലയില്‍ ആഹാരമ ഇല്ലാതെ എ.സി യില്ലാതെ അടച്ചിട്ടപ്പൊഴ്, ആന്ദ്രാപ്രദേശ്/ഗുജറാത്ത്/ബോബൈ/കേരളാ തട്ടിപ്പ് എജന്‍സിനെ കുറിച്ച് 4 കോളത്തില്‍ ഗള്‍ഫ്ന്യൂസില്‍/മലയാള പത്രത്തില്‍ ന്യൂസ് വരുമ്പോഴ് ഗള്‍ഫില്‍ ബാക്കിയുള്ള ദേശക്കാര്‍ വായിയ്ക്കുമ്പോഴ് ബ്ല്ഡി കോബ്രാ മലയാളി ന്നോ, ഇന്ത്യാ സേ ആയാ നാ? പാസ്പ്പോര്‍ട്ട് ദേഖോ പഹലേ നക്ക്ലീ ഹേ ക്യാന്ന് പറയുമ്പോഴ് ഒക്കെ നമുക്ക് എന്ത് അഭിമാനം തോന്നുന്നു അല്ലേ? ഒരു വര്‍ഗ്ഗത്തെ മുഴുവന്‍ അടിച്ചാക്ഷേപിച്ച് മലയാള പത്രം തന്നെ ഇവരുടെ ഒക്കെ പടവും കൊടുത്ത്, ഇത് പോലെ ഇനി ആരും വഞ്ചിതരാവരുത് എന്ന് പറയുമ്പോഴ്, ഒരു രോമവും കരിയുന്നില്ല ആരുടെയും. മിക്ക കോര്‍പറേറ്റ് ദുബായി അപ്പീസുകളീലും പണ്ട് ഇന്ത്യക്കാര്‍ മലയാളികള്‍ കെകയ്യടിയ്ക്കിയിരുന്ന എക്സിയ്കൂട്ടിവ് സീറ്റില്‍ ഇപ്പൊഴ് ശ്രീലങ്കക്കാരും ഫിലിപ്പിയന്‍സും ഇരിയ്ക്കുന്നു, എന്ത് കൊണ്ട് എന്ന് ആലോചിച്ചിട്ടുണ്ടോ വണ്‍ സ്വാളോ? അതോണ്ട് മാഷേ, ഭൂരിപക്ഷവും ന്യൂനപക്ഷവൂം ഒന്നുമില്ല, നമ്മള്‍ അരയിലുള്ളത് അഴിച്ച് തലേല്‍ കെട്ടി നടന്നു ഇവിടെ, ഇത് അതിന്റെ മറുകുറിയാണീ മാധ്യമത്തില്‍ വാലും തലയും തിരിച്ചറിയാത്തവര്‍ ഇവിടെ ത്തേ ഇഷ്യൂവില്‍ പ്രിന്‍ഡ് ഇട്ട ഈ പരസ്യം.

പ്രവാസ കാര്യോം മന്ത്രീം ഒന്നും എത്ര ചെയ്താലും ഒരറ്റതും പ്രവാസീടെ കാര്യം തീരൂല്ല. ഇങ്ങട് കെട്ടിയെടുക്കാതെ ഇരിയ്ക്കണം പരാതിയുള്ള്വര്‍. നാള്ര് പ്രശ്നം വരുമ്പോഴ് മന്ത്രി വരും എന്ന് പറഞ് വരുന്നവരോട് സഹതാപം മാത്രം. ഇവിടുത്തേ ഷെയ്ക്ക് ആര്‍ക്കും ക്ഷണ പത്രം അയച്ചിട്ട് ആരും എത്തീതല്ലല്ലോ, നമ്മളായിട്ട് ജോലിയ്ക്ക് വന്നതല്ര് അന്നം തേടി? മെച്ചത്തിനു വേണ്ടി? നാട്ടില്‍ വന്നാല്‍ എന്ത് ചെയ്യും എന്ത് എവിടെ ആരു എന്നൊകെ പറയുന്നവര്, നാട്ടിലേയ്ക്ക് വരു, മടി കാട്ടാണ്ടെ, പരിശ്രമിയ്ക്കുന്നവനു അന്നം മുടങ്ങാണ്ടെ കിട്ടാനും കുട്ടികളേ വിദ്യ അഭ്യസിപ്പിയ്ക്കാനും ഒക്കെ ഇന്നും കേരളത്തിനു കഴിയും. വന്ന പിറ്റേ ദിവസം മുതല്‍ ചക്രമുരുളണം എന്ന് വാശിയില്ലാതെ ഇരുന്നാല്‍ മതി.

OAB/ഒഎബി said...

ഞാന്‍ ഗള്‍ഫിലല്ല. എന്റെ ആരും ഗള്‍ഫിലില്ല. ഞാന്‍ ആ കാശ് കൊണ്ടല്ല ജീവിക്കുന്നത്. ഇങ്ങനെ പലരും പറയുന്നത് കേട്ടിട്ടുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും ഓരോ കേരളീയനും, കുറേ അയല്‍ സംസ്താനക്കരനും ലാവിഷായി നടക്കാന്‍ കാരണം ഈ ഗള്‍ഫ് കാരന്‍ തന്നെയാ..

]ഗള്‍ഫ്കാരന്‍ വെറുതെ കളയുന്നത് കൊണ്ട് മെഴുകുതിരി ഉണ്ടാക്കാന്‍ പറയുമൊ ആവൊ.:)

Anonymous said...

തന്ത മോളെ ബലാത്സഘം ചെയ്യുന്ന..ശവക്കുഴി തോണ്ടി അതിലുള്ള ശരീരത്തെ നശിപ്പിക്കുന്ന..രണ്ട് വയസ്സുകാരിയെപ്പോലും പീഡിപ്പിക്കുന്ന.. ആളുകളെ വെട്ടിക്കൊല്ലുന്ന.. എന്നും ഹര്‍ത്താലും ബന്ദും നടക്കുന്ന... നാട്ടില്‍ നിന്ന് വന്നവര്‍ക്ക് പ്രശ്നം .. ബാച്ചിലേഴ്സിന് വേറൊരു ദിവസമാണത്രെ പാര്‍ക്കില്‍ പ്രവേശനം.. ഒന്നു പോടെയ്..ആദ്യം സ്വന്തം നാട്ടിലെ പ്രശ്നം സോള്‍വ് ചെയ്യാന്‍ ശ്രമിക്ക്...

Inji Pennu said...

നല്ല തമാശ തന്നെ. ഇത് ഒരു ആറോ അതില്‍ കൂടുതല്‍ മാസങ്ങളാ‍യി അമേരിക്കയിലെ ഇന്ത്യന്‍ മാഗസിനുകളിലൊക്കെ ഞാനീ പരസ്യം കണ്ടിട്ടുണ്ട്.
ന്യൂയോര്‍ക്ക് ടൈംസില്‍ പരസ്യം കൊടുക്കാന്‍ ഇന്ത്യാ ഗവണ്മെന്റിനു അത്രയും പൈസ ഉണ്ടാവില്ല. ബാക്കി എല്ലായിടത്തും ഉണ്ട്. ഇനി കാണുമ്പൊ സ്കാന്‍ ചെയ്ത് ഇടാം.

ഈ പരസ്യത്തിന്റെ പ്രധാന പ്രചോദനം ഇതാണ്
Abandoned Brides.

അല്ല, ഈ പരസ്യത്തില്‍ വിദേശ ഇന്ത്യക്കാരെ കല്യാണം കഴിക്കരുത് എന്നുണ്ടോ? നിയമങ്ങളും മറ്റും ഒന്ന് ശ്രദ്ധിക്കണം എന്നല്ലേയുള്ളൂ? ഇതില്‍ ഹാലിളകുന്നത് കണ്ടിട്ട് ചിരിക്കണോ കരയണോ എന്ന് മനസ്സിലാവുന്നില്ല. അതോ വിദേശ ഇന്ത്യക്കാരുടെ പൈസ കൊണ്ട് നീയൊക്കെ നാട്ടില്‍ ഭരണം നടത്തി, അതുകൊണ്ട് ഞങ്ങളെയൊന്നും പറയരുത് എന്നാണോ?

വേറെയും ഒരു പരസ്യം ഉണ്ട്. സ്ത്രീകളെ മാത്രം ടാര്‍ഗറ്റ് ചെയ്ത്. ഹൌസ് മെയിഡ് വിസയില്‍ കൊണ്ട് വരുന്നവരെപ്പറ്റി. അതും ഇങ്ങിനെയാണെങ്കില്‍ പ്രകോപിപ്പിക്കണം. അത് ശരി,
വിദേശ ഇന്ത്യക്കാര്‍ക്ക് ഹൌസ് മെയിഡ്സ് വേണ്ടാ എന്നോ? നാട്ടിലെ ഹൌസ് മെയിഡ്സൊക്കെ സേഫാക്കീട്ട് മതി വിദേശ ഇന്ത്യക്കാരെ വിരട്ടാ‍ന്‍.

വിദേശങ്ങളില്‍ ഈ പരസ്യത്തെപ്പറ്റി അതുല്യ പറഞ്ഞ പ്രധാന ഒരു പോയിന്റ് കൂ‍ടാതെ, ഇങ്ങിനെ ഒരു പരസ്യം കണ്ടാല്‍ ഇനി പറ്റിക്കാന്‍ പോവുന്ന വിദേശ ഇന്ത്യക്കാരന്‍ ഒന്നു പരുങ്ങുമായിരിക്കും. ഇതാണ് എനിക്ക് തോന്നുന്നത്. ഒന്നും നമ്മള്‍ നേരെചൊവ്വേ ആലോചിക്കരുത്. മലയാളിയുടെ ആത്മാഭിമാനം തൊലിപ്പുറത്താണോ ഇത്രയധികം നോവാന്‍?

ഓഫ്:
വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്ക് പൈസ അയക്കുന്നത് നാട് നന്നാക്കാനാണല്ലേ? :) എന്തെല്ലാം പുതിയ അറിവുകള്‍. ഹൊ! രാജ്യത്തെ നമ്മളൊക്കെ കൂടെ ഇവിടിരുന്ന് രച്ചിച്ച്...ഇച്ച് ബയ്യ..

Inji Pennu said...

Problems in NRI Marriages. Govt. Steps.

ഓഫ്: കമന്റ് മോഡറേഷന്‍ തണുത്ത ചായ പോലേയും തലേന്നത്തെ പൊറോട്ട പോലെയും. :)

Inji Pennu said...

സോറി, ഈ ലിങ്കിടാന്‍ മറന്നോയി.

How to marry and NRI safely

Rammohan Paliyath said...

വീട്ടില്‍ തല്‍ക്കാലം ഇന്റര്‍നെറ്റില്ല. മൊബൈലില്‍ മലയാളം വായിക്കാന്‍ വയ്യ. ചായ തണുത്താല്‍ കുടിക്കത്തില്ല. ഐസ്ക്രീം ചൂടായാലും കുടിക്കത്തില്ല. ഹെന്തൊരു ലോകം!

അതുല്യ said...

ദേണ്ടേ, ഇനി പ്രവാസ്യ കാര്യ മന്തീ ഒന്നും ഇതിനായിട്ട് ചെയ്തില്ലാന്ന് വേണ്ട, സ്കല എന്നാറി ആളുകളേം.
ഒരു 200 ഓളം പേജ് വരുന്ന ബുക്ക് ലെറ്റ് തന്നെ എഴുതി പുറത്തിറക്കി കരി ഓയില്‍ ഒഴിച്ചട്ടുണ്ട്
ഇപ്പോ ഒറപ്പായല്ലോ, കേന്ദ്ര ഗവണ്മന്റ് വഴി മുന്നറിയിപ്പായിട്ട് ഇറക്കുന്ന ഒരിനമാണിതെന്ന്, (സ്വന്തം ഗവണണമെന്റ് തന്നെ -- , നമ്മടെ ആളാ സൂക്ഷിച്ചോന്ന് :) ഫൊര്‍ വാര്‍ണ്‌ഡ് ഈസ് ഫോര്‍ ആര്‍മ്ഡ് :)

ഒറ്റപെട്ട കേസ് ആയതോണ്ടാവും ഗവണ്മന്റ് ഓഫ് ഇന്ത്യ ബുക്ക് ലെറ്റ് തന്നെ ഇറക്കി നെറ്റിലു വരെ ഇടണത്.

നെറ്റില്‍ കേറീ, don't marry NRI ന്ന് തപ്പി നോക്കൂ ആരെങ്കിലും ദയവായി.എന്നാറി ചീത്ത ആയത് കൊണ്ടല്ല, ചീത്തയായുള്ളവരും ഉണ്ടെന്ന് ആണു പറഞ് വരുന്നത്


ഓണ്‍ കമന്റ് : കമന്റ് മോഡറേഷന്‍, കല്ല്യാണ സിഡി രണ്ട് മാസം കഴിഞ് കാണുന്നത് പോലെ

മത്തായി said...

ഇന്‍ഡ്യയെന്നാന്‍ കേരളവും NRI എന്നാല്‍ ഗള്‍ഫുകാരനും മാത്രവുമല്ലല്ലോ. നാലുവരി പര‍സ്യം പോലും പൊതുവായി എഴുതാനില്ലാത്ത രാജ്യത്തെ പൌരമാരായതു നമ്മുടെ തന്നെ ഭാഗ്യമോ ദൌര്‍ഭാഗ്യമോ. ചില കമന്റുകളില്‍ക്കണ്ടതു തന്നെ ഈ പരസ്യത്തിന്റെ പ്രചോദനം, പ്രവാസി ‘ഇന്‍ഡ്യാക്കാരില്‍’, പ്രത്യേകിച്ച് പഞ്ചാബികളിള്‍ക്കണ്ടു വരുന്ന വിവാഹത്തട്ടിപ്പ്. കാ‍നഡയിലും യൂറോപ്പിലുമുള്ള NRI വരന്മാരാല്‍ കബളിക്കപ്പെട്ട പെണ്‍കുട്ടികളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ എത്രയോ വര്‍ഷം മുമ്പ് തന്നെ ദേശീയ മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. ചിലപ്പോള്‍ പെരുപ്പിച്ചുകാട്ടുന്ന വിദ്യാഭ്യാസം/തൊഴില്‍ ആയിരിക്കാം കാരണം. കൂടാതെ, 30 വര്‍ഷം മുമ്പ് ഇന്‍ഡ്യയില്‍ നിന്നും കുടിയേറിയിട്ട് 70-കളിലെ ഇന്‍ഡ്യന്‍ മനസ്ഥിതിയുമായി ജീവിക്കുന്നവരാണു ഒരു പങ്ക് NRI കുടുംബങ്ങള്‍. [ജീവിക്കുന്ന നാട്ടിലെ സംസ്കാരത്തെ അറിയാന്‍ ശ്രമിക്കാതെ, ജനിച്ച നാട്ടിലെ മാറ്റങ്ങളെ അറിയാന്‍ കഴിയാതെയുള്ള ഒരു വിചിത്രജീവിതം] അവിടേക്കു ഇന്നത്തെ ഇന്‍ഡ്യയില്‍നിന്നും വരുന്ന ഒരു പെണ്ണിന്റെ ഗതി ദയനീയം തന്നെ. അതും പോരാഞ്ഞ് പലവിധചൂഷണത്തിനു മാത്രമായുള്ള വിവാ‍ഹങ്ങളും. അപ്പോള്‍ ഒരു പരസ്യത്തിലൂടെയെങ്കിലും ഇങ്ങനെ ഒരു മുന്നറിയിപ്പ് നല്‍കുന്നതു നല്ലതല്ലേ. സ്വല്പമെങ്കിലും തൊലി വെളുത്തവന്റെ നാട്ടില്‍ കുടിയേറുക എന്നതു ജീവിതാഭിലാഷമായിക്കൊണ്ടു നടക്കുന്നവരുടെ നാട്ടില്‍, NRI എന്ന ലേബലിനപ്പുറം ഒന്നും ചിന്തിക്കാത്ത എത്രയോ മാതാപിതാക്കല്‍ ഉണ്ട്. സാമ്പത്തീകമായി താഴെക്കിടയിലുള്ള പ്രവാസികളെ മാത്രം ലക്ഷ്യം വെക്കുന്നു എന്നൊക്കെപ്പറയുന്നതു പരിതാപകരമാണു. സ്ത്രീ/സ്ത്രീധന പീഡനങ്ങള്‍, വിവാഹത്തട്ടിപ്പുകള്‍ ഒക്കെ മേലെക്കിടയില്‍ത്തന്നെയാണു കൂടുതല്‍ എന്നു തോന്നുന്നു.

ഇതില്‍ നിന്നും കേരള-ഗള്‍ഫുകാരന്‍ പൂര്‍ണമായി കൈകഴുകാതെ. കഷ്ടിച്ചു എഴുത്തും വായനയുമറിയാവുന്നവന്‍ BCom-PGDCA എന്നു പറഞ്ഞ് കെട്ടിയയതു എനിക്കറിയാം. തട്ടിപ്പുപറ്റിയതൊരു വക്കീലിനും. എന്തെങ്കിലും വിസയില്‍ ഗള്‍ഫിപ്പോയി വന്ന്, പലിശക്കു പൈസ എടുത്തു കുറെ ജാഡ കാണിച്ച്, നല്ല തുട്ട് മേടിച്ച് കെട്ടുന്ന വീരന്മാരെയും കണ്ടിട്ടുണ്ട്. ശമ്പളമില്ലാത്ത ഗള്‍ഫുകാരനും കെട്ടണ്ടേ എന്നന്യായം (!) പറഞ്ഞ്, ജീവിതകാലം മുഴുവന്‍ വഞ്ചിക്കപ്പെട്ടവളായി ഒരു സ്തീ ജീവിക്കേണ്ടി വരുന്നത്തിനെ എങ്ങനെ കാണാതിരിക്കും. ഈപ്പറയുന്ന ഗള്‍ഫുകാരന്മാര്‍ സ്വന്തം മകളുടെ കാര്യം വരുമ്പോള്‍, ‘ഷാര്‍ജേലാ‍ാ‍ാ’ എന്ന ഒറ്റ വാക്കില്‍ വീണുപോവുമോ? അറിയാവുന്ന ഒരു ഷാര്‍ജക്കാരനെക്കൊണ്ട് തിരക്കില്ലേ?

ലൈംഗീകരോഗം തുടങ്ങി, പരസ്യമിട്ടവന്‍ സ്വപ്നം പോലും കാണാത്ത കാരയങ്ങള്‍പ്പറഞ്ഞ്, വിഷയവുമായി ഒരു ബന്ധവുമില്ലാത്ത തലക്കെട്ടുമിട്ട ഒരവിഞ്ഞ ലേഖനം. 350 രൂപ ദിവക്കൂലീ കിട്ടുന്ന നാട്ടില്‍ നിന്നും, കിടപ്പാടം പണയപ്പെടൂത്തി ഗള്‍ഫിലെത്തി, മടക്ക ടിക്കറ്റിനുള്ള പൈസ പോലും സ്വരൂപിക്കാനാവാത്ത എത്രയോപേരുണ്ട്? അവിടല്ലേ ബോധവല്‍ക്കരണം വേണ്ടത്? [കയ്യീപ്പിടിച്ച് കളഞ്ഞവരുടെ ആശ്വാസത്തിനായി വേറെ സേവനങ്ങളൊന്നും ചോദിക്കാഞ്ഞതു നന്നായി]

എതിരന്‍ കതിരവന്‍ said...

പരസ്യം ബോധവല്‍ക്കരണത്തിന് ആണെങ്കില്‍ നാട്ടിലുള്ള പത്രങ്ങളില്‍ മാത്രം ഇട്ടാല്‍ മതിയല്ലൊ. ഗള്‍ഫില്‍ (മാത്രം? അമേരിക്കന്‍ മലയാളം പത്രങ്ങളില്‍ കണ്ടിട്ടില്ല) ഇതു ടാര്‍ഗെറ്റു ചെയ്യുന്നത് അവിവാഹിതരെ ഒന്നടങ്കം ആണെന്ന ദോഷം ഉണ്ട്. ‘വിസ തട്ടിപ്പുകാരേ, വ്യാജ പാസ്പോറ്ട്ട് ഉണ്ടാക്കുന്നവരേ നിങ്ങളു സൂക്ഷിച്ചോ” എന്ന് പ്രവാസി വകുപ്പ് പരസ്യമിടുന്നതു പോലെയല്ല ഇത്.

ബോധവല്‍ക്കരണത്തിന് നാട്ടില്‍ ഇടേണ്ട ഒരു പരസ്യവാചകം:

“വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടികളേ, സ്ത്രീധനം കഴിവതും മുഴുവന്‍ കൊടുത്തോളണേ. അല്ലെങ്കില്‍ നിങ്ങടെ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടി ചത്തു പോകുമേ”

കാളിയമ്പി said...

ഒറ്റയിറക്കിനോട് പൂര്‍ണ്ണമായും യോജിയ്ക്കുന്നു. നാട്ടില്‍ നടത്തേണ്ടിയിരിയ്ക്കുന്ന പ്രചാരണം ഗള്‍ഫില്‍ നടത്തുന്നതിന്റെ കാരണം ഒട്ടും മനസ്സിലാകുന്നില്ല. ഇനി ഗള്‍ഫില്‍ നിന്നുള്ള പെണ്ണുങ്ങള്‍ മാത്രം ഇതറിഞ്ഞാല്‍ മതിയെന്നാവുമോ..അതെന്തായാലും അവിടെയിരിയ്ക്കട്ടേ..ഈ അബാന്‍ഡന്‍ ബ്രൈഡ്സ് പ്രാവാസിയുടെ കാര്യത്തില്‍ മാത്രമേയുള്ളോ എന്ന ചോദ്യമാണ് .

അതിന്റെ എത്രയിരട്ടി നാട്ടില്‍ അബാന്‍ഡന്‍ ചെയ്യുന്നു? പത്തവയസ്സുപോലുമില്ലാത്ത കുഞ്ഞുങ്ങളെ കെട്ടിയ്ക്കുന്നതിനും കെട്ടിക്കോണ്ട് പോയവളെ സ്ത്രീധനം പറഞ്ഞ് കൊല്ലുന്നതിനും, ബലാത്സംഗത്തിനും, വാണിഭത്തിനുമൊന്നും പരസ്യമില്ലാത്ത ഭാരതീയ സര്‍ക്കാരിന് ഇതില്‍ മാത്രമെന്ത് പരസ്യത്തിനു കാരണം.?

മറ്റൊന്നുമല്ല. സായിപ്പിന്റെ നാട്ടില്‍ ഇന്ദ്യന്‍ പൌരന്മാര്‍ പെണ്ണുങ്ങളെ അബാന്‍ഡന്‍ ചെയ്യുന്നതിന്റെ കാരണം ചോദിച്ച് ഏതെങ്കിലും സായിപ്പ് മനുഷ്യാവകാശക്കാരനോ ഗ്ഗവണ്മെന്റ് ഏജന്‍സിയോ കണ്ണുരുട്ടിക്കാണും.വെള്ളായിയെ കാണുമ്പോ കവാത്ത് മറക്കുന്നവരല്ലേ നമ്മള്‍ ഉടനേ വന്നു സര്‍ക്കാര്‍ വക പരസ്യം. അതല്ലേ കാര്യം.

അതിലും പ്രവാസികാര്യ വകുപ്പിനെന്ത് കാര്യം. സാമൂഹ്യ ക്ഷേമ വകുപ്പോ മറ്റോ അല്ലേ പരസ്യം നല്‍കേണ്ടത്?

ഇനി പെണ്ണിന്റെ കാര്യം മാത്രം നോക്കിയാല്‍ മതിയോ? ഈ ആണുങ്ങളുടെ പ്രശ്നങ്ങള്‍ക്കൊന്നും ഒരു വിലയുമില്ലേ.??
നാട്ടില്‍ നിന്നു പെണ്ണുകെട്ടി അവളുടെ കൊണാവതിയാരം കാരണം അടിപൊളിഞ്ഞ് നില്‍ക്കുന്ന എണ്ണാറികളെയും കണ്ടിരിയ്ക്കുന്നു.

ഈ പരസ്യം വിദേശ ഇന്‍ഡ്യാക്കാരന്റെ മുഖത്തു തൂറല്‍ തന്നെയാണ്. ഇതിനു പകരം “ഇന്‍ഡ്യാക്കാരനെ വിവാഹം കഴിയ്ക്കുകയാണൊ?” എന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു പരസ്യം നല്‍കുന്നതിനെപ്പറ്റി ആലോചിയ്ക്കൂ..അബാന്‍ഡന്‍ ബ്രൈഡ്സ് പോലെ തന്നെ ഇവിടുത്തെ ഒരു വലിയ പ്രശ്നമാണ്.പത്രങ്ങളിലൊക്കെ സ്ഥിരം വാര്‍ത്ത. ഇന്‍ഡ്യന്‍ പാകിസ്ഥാന്‍ ആണുങ്ങളെക്കൊണ്ട് നിര്‍ബന്ധിച്ച് കെട്ടിയ്ക്കുന്ന ഇവിടെ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടികളുടെ കഥ. സ്വാതന്ത്ര്യം എന്തെന്നറിഞ്ഞിട്ടുള്ള ആ കുട്ടികള്‍ക്ക് നമ്മുടെ പെര്‍വേര്‍ട്ടഡ് ആണ്‍ ഷോവനിസ്റ്റ് സംസ്കരത്തിനോടൊപ്പം കുറച്ചു നാളുകള്‍ക്കപ്പുറം സാധാരണ പിടിച്ച് നില്‍ക്കാന്‍ കഴിയില്ല. അവര്‍ ബ്രിട്ടണിലേയ്ക്ക് തിരിച്ചുവരും.പോലീസില്‍ പരാതിപ്പെടും.നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിയ്ക്കലും അതോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങളും.അതുവച്ച് നോക്കുമ്പോള്‍ “ഇന്‍ഡ്യാക്കാരനെ വിവാഹം കഴിയ്ക്കുകയാണൊ?”എന്ന മട്ടിലൊരു പരസ്യം നല്‍കുന്നതില്‍ യാതൊരു തെറ്റുമില്ല താനും.അതുകൊണ്ട് ഇതേ പാറ്റേണില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു പരസ്യം നല്‍കുന്നു എന്നു വയ്ക്കുക.- ഇന്‍ഡ്യയില്‍ നിന്ന് വിവാഹം കഴിയ്ക്കുന്നതിനു മുന്‍പ് ചെറുക്കനെപ്പറ്റി എല്ലാം തിരക്കുക. അവന്‍ പുരൊഗമന ചിന്താഗതിക്കരനാണെന്ന് ഉറപ്പു വരുത്തുക- എന്ന മട്ടില്‍..അപ്പൊ മനസ്സിലാകും ഈ പരസ്യം കാണുമ്പോ ഒരു ശരാശരി എണ്ണാറി ഇന്‍ഡ്യാക്കാരന്റെ മനസിലുണ്ടാക്കുന്ന ഷിറ്റടി.

(വിദേശ എന്ന ഒറ്റ വാക്കു കിടന്നപ്പോ-രന്‍ -രി അല്ല്ലാതായപ്പോ കാര്യം അന്യവല്‍ക്കരണമായി..ഭഗവാനേ എത്ര പിരിഞ്ഞാലും ഈ മാര്‍ക്സ് എന്നെ കൈവിടുന്നില്ലല്ലോ..ഈ പാനപാത്രം....:))

കാളിയമ്പി said...

അതുപോലെ എത്ര അറബികളും മാലിദ്വീപുകാരുമൊക്കെ നാട്ടില്‍ വന്ന് കല്യാണം കഴിച്ച് വ്യഭിചരിച്ചിട്ടു പോകുന്നു ഇന്‍ഡ്യന്‍ പെങ്ങമ്മാരെ. അതിനും പ്രവാസികാര്യ മന്ത്രാലയത്തിന്റെ പരസ്യമൊന്നും കണ്ടില്ല.

(അവസാനമായി ഒരു ഓഫ്.. ടീവീയില്‍ ചിലപ്പോ ചില പരസ്യങ്ങള്‍ കാണാം. മന്ത്രാലയത്തിണ്ടേതായി. അവനെഒക്കെ പരസ്യമുണ്ടാക്കാന്‍ പഠിപ്പിച്ചവനെ ഒന്നു കിട്ടിയാല്‍ കഴുത്ത് ഞെരിയ്ക്കാന്‍ തോന്നും. പരസ്യമാണെലും അത് ഒരു കലാരൂപമല്ലേ.)

കാളിയമ്പി said...

ട്രാക്കിംഗ്

അനോണി ആന്റണി said...

ഇവിടെ മോഡറേഷന്‍ ആയതുകാരണം എന്റെ കമന്റ്

എന്റെ ബ്ലോഗ്ഗില്‍ ഇടേണ്ടിവന്നു


ഇതിലിപ്പോ എന്തര്‌ സ്വല്പ്പം സൂക്ഷിച്ചേ മോളെ വിദേശത്തു കെട്ടിച്ചു വിടാവൂ എന്നു പറയുന്നവരാണ്‌ ഭൂരിപക്ഷം കമന്റര്‍മാരും. ഗോയിങ്ങ് ബൈ ദി സെയിം ലോജിക്ക്, ഞാന്‍ രണ്ട് പൊതു താല്പ്പര്യപരസ്യങ്ങളുണ്ടാക്കുകയാണ്‌.

പടം പെട്ടിയും തൂക്കി നില്‍ക്കുന്ന ഒരു ടൂറിസ്റ്റിന്റെ. വാചകം "കേരളത്തിലേക്ക് പോകുകയാണോ, ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കാന്‍ മറക്കരുത്" (കേരളത്തില്‍ എയിഡ്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, ടൂറിസ്റ്റുകള്‍ ലൈംഗികത്തൊഴിലാളികളെ സന്ദര്‍ശിക്കാറുമുണ്ട്, പിന്നെ എന്താ?)


പടം ഒരു സ്ത്രീ നാട്ടുവഴിയേ നടക്കുന്നത്.
"പള്ളിയിലേക്ക് പോകുകയാണോ? വളരെ സൂക്ഷിക്കുക, നിങ്ങള്‍ ബലാത്സംഗം ചെയ്യപ്പെട്ടേക്കാം " (പുരോഹിതം സ്ത്രീകളെ പീഡിപ്പിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, അപ്പോള്‍ പിന്നെ ഇങ്ങനെ ഒരു പരസ്യം വേണ്ടതല്ലേ?)


എന്നാറീ പരസ്യത്തില്‍ കുഴപ്പമൊന്നുമില്ല എന്നു തോന്നുന്നെങ്കില്‍ ന്യായമായും ഈ പരസ്യങ്ങളിലും ഒരു പ്രശ്നവുമില്ലെന്ന് തോന്നേണ്ടതല്ലേ?

PIN said...

ആ പത്ര പരസ്യത്തിൽ അത്രയ്ക്ക്‌ അപാകത ഉള്ളതായി തോന്നുന്നില്ല. പത്രപരസ്യങ്ങൾ അങ്ങനെ അല്ലേ നൽകാൻ പറ്റൂ. ഉദ്ദേശിക്കുന്ന ആളുകളുടെ മാത്രം ലിസ്റ്റുണ്ടാക്കി അവരുടെ വീടുകളിൽ മാത്രം ഒരേ പത്രം പല പരസ്യങ്ങളുമായി അച്ചടിചെത്തിക്കുക ഒക്കെ വളരെ പ്രയാസ്സമല്ലേ?

അതുല്യയോട്‌ ഞാനും ഏറെക്കുറെ യോജിക്കുന്നു. ഒരു വിവാഹം ആകുമ്പോൾ അൽപം അന്വേഷണം ഒക്കെ നല്ലതല്ലേ ....
പറ്റുമെങ്കിൽ എന്റെ പോസ്റ്റിൽ, മരുവിൽ ഉതിരും സ്വപ്നങ്ങൾ ഒന്നു വയിക്കുക.ദയവായി വിവാദമാക്കരുതെ...അത്‌ യാഥാർത്ത്യമാണ്‌...

krish | കൃഷ് said...

ഇതുപോലുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍ പത്ര/ടി.വി. മാധ്യമങ്ങളില്‍ വരാറുണ്ട്. ഇത് വിദേശത്തുനിന്നുള്ള‍ ചിലര്‍ യാഥാര്‍ത്ത്യം മറച്ചുവെച്ച് വിവാഹം കഴിച്ച് സ്ത്രീധനം കൈക്കലാക്കിയശേഷം വധുവിനെ ഉപേക്ഷിക്കുന്നതിനെയ്ക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമാണ്. ഇതുപോലെ വിദേശരാജ്യങ്ങളിലേക്ക് 30 വയസ്സില്‍ താഴെയുള്ള സ്ത്രീകളെ വീട്ടുജോലിക്കായി റിക്രൂട്ട് ചെയ്യുന്നതിനെതിരെയും ബോധവല്‍ക്കരണ പരസ്യം ഉണ്ട്. ഇത് എന്തിന്‍ ഗല്‍ഫില്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ചു എന്നതാണല്ലോ വണ്‍ സ്വാലൊയുടെ പ്രതിഷേധം. വിദേശത്തുള്ള വിവാഹത്തട്ടിപ്പ് നടത്താന്‍ ഉദ്ദേശമുള്ളവര്‍ അറിഞ്ഞിരിക്കട്ടെ, പണ്ടത്തെപോലെ പറ്റിക്കല്‍ നടത്തിയാല്‍ പിടിക്കപ്പെടാം എന്ന്. ഒരു മുന്നറിയിപ്പ് അല്ലേ ഇത്.
ഉത്തരേന്ത്യയില്‍ വിദേശത്തേക്ക് വിവാഹം കഴിച്ച് കൊടുത്തിരിക്കുന്നവരില്‍ വളരെയേറെപ്പേര്‍ പറ്റിക്കപ്പെട്ടതായി റിപ്പൊര്‍ട്ടുണ്ട്.

മൈസൂര്‍ കല്യാണമോ, ഹരിയാ‍ന കല്യാണത്തിലോ പറ്റിക്കപ്പെട്ടാല്‍ എങ്ങനെയെങ്കിലും കക്ഷിയെ കണ്ടുപിടിക്കാം. അമേരിക്കയിലോ ഗല്‍ഫിലോ ഉള്ള വഞ്ചന നടത്തിയ ആളെ അത്ര ഈസിയായി കണ്ടുപിടിക്കാന്‍ പറ്റില്ലല്ലോ.

Inji Pennu said...

വിദേശ മലയാളിക്കെന്താ കൊമ്പുണ്ടോ?

വിദേശങ്ങളിൽ പെൺ‌കുട്ടികളെ കെട്ടിച്ചയക്കുന്നത് എന്തോ വലിയ നല്ല ഗ്ലാമറസ് കാര്യമയി കരുതുകയും അതിനുവേണ്ടി ചത്ത് പണിയെടുത്ത് കിട്ടുന്ന പൈസ കൊണ്ട് പെൺ‌‌മക്കളെ കെട്ടിച്ചയക്കുകയും അങ്ങിനെ പത്ത് മുപ്പതിനായിരം സ്ത്രീകൾ ഒക്കത്തൊരു കുഞ്ഞുമായി വിദേശ വരൻ ഇനി എന്ന് തിരിച്ച് വരും എന്ന് കാത്ത് ഇരിക്കുമ്പോൾ (അതും ഈ മുപ്പതിനായിരം കണക്ക് പഞ്ചാബിൽ ഒരു ഗ്രാമത്തിലെ മാത്രം) അയ്യയ്യോ എന്റെ വിദേശ കാര്യ വകുപ്പേ നിങ്ങളെന്തിനിങ്ങനെ ഒരു ക്രൂരമായ പരസ്യം ചെയ്തു? അത് ഞങ്ങൾ വിദേശ ഇന്ത്യക്കാരെ മൊത്തം അപമാനിക്കൽ ആവില്ലേ?

ഇതിനെതിരെ ഏറ്റവും കൂടുതൽ ബഹളം വന്നത് അമേരിക്കയിലാണ് താനും. അമ്പി ചോദിച്ച പോലെ പുരുഷന്മാരെക്കുറിച്ചെന്താ ഒന്നും പറയാത്തതെന്നും അന്ന് അമേരിക്കയിലെ വിദേശ മലയാളികൾ ചോദിച്ചിരുന്നു. ഒക്കത്തൊരു കുഞ്ഞുമാ‍യി അലഞ്ഞ് നടക്കുന്ന ആ ആണുങ്ങളെക്കാണാൻ ഇവിടെയാരുമിമില്ലേ?

ഞാൻ പാഠം ഒന്ന് ഒരു വിലാപം ഈയടുത്താണ് കണ്ടത്. ആ ടിവി ചന്ദ്രനെ ആളെ വിട്ട് തല്ലിക്കണം. ഹും, ഏതോ മലപ്പുറത്ത് ഏതോ ഗ്രാമത്തിൽ ഒതുങ്ങിക്കൂടിയിരിക്കുന്ന തീരെ കുറച്ച് ആളുകളെ മാത്രം എഫക്റ്റ് ചെയ്യുന്ന ഒരു ചെറിയ കാര്യത്തിനു ഒരു സിനിമ വരെ എടുത്തിരിക്കുന്നു ആളുകളെ ബോധവൽകരിക്കാൻ. അയാളെ ഇനി കാണട്ട്.

അല്ല ഇനി ഈ പരസ്യം എങ്ങിനെ വേണമായിരുന്നു പോലും? വിദേശ ഇന്ത്യക്കാരെല്ലാം മഹാന്മരാണ്. അവരിൽ കുറച്ച് പേർ ഇങ്ങിനെ എന്തോ ചെയ്യുന്നുണ്ട്, ഒന്ന് സൂക്ഷിച്ചോണേ എന്നോ? അത് ശരിയാണല്ലോ, പരസ്യത്തിനു വേണ്ടത് ഐ-കാച്ചിങ്ങ് മനസ്സിൽ ന്നിക്കേണ്ട വരികളല്ല പകരം അര പേജ് കഥയാണല്ലോ. ഹൊ! ഈ പരസ്യം കണ്ട് പിടിച്ച ആഡ് ഏജൻസിക്കാരാരാണാവോ!

അന്തോണിച്ചന്റെ ഉപമകൾ കൊള്ളാം. ഇക്കണക്കിനു ബോധവൽക്കരണമേ വേണ്ടാതാവുമല്ലോ.

എന്നാലും എന്റെ ഗവണ്മെന്റേ നാട്ടിലെ റോഡിന്റെ കുഴിയും, പൊടിയും, കൊതുകും, പവർകട്ടും, രോഗങ്ങളും, ചുവപ്പ് നാടകളും ഒക്കെ തീർത്തിട്ട് പോരായിരുന്നോ ഇങ്ങിനെ ഒരു പരസ്യം ഇടാൻ? ഞങ്ങൾ വിദേശ ഇന്ത്യക്കാർ വല്ലപ്പോഴും വന്നിറങ്ങുമ്പോൾ തീരെ സഹിക്കാത്ത കാര്യങ്ങളാണിവയൊക്കെ. അത് കഴിഞ്ഞിട്ട് മതി ഞങ്ങളെ ബോധവൽക്കരിക്കാൻ!

Inji Pennu said...

മത്തായി
ഗൾഫുകാരൻ മാത്രമൊന്നുമല്ല. ഫാമിലി വിസയിൽ ഇവിടെയെത്തുന്ന നല്ല മലയാളി അണ്ണന്മാർ പത്താം ക്ലാസ്സ് കഷ്ടി ഉള്ളവന്മാർ ഇവിടെ അമേരിക്കൻ ഡിഗ്രി ഉണ്ടെന്ന് പറഞ്ഞ് നാട്ടിൽ നിന്ന് നല്ല മണി മണി പോലത്തെ മാസ്റ്റേർസും ഒക്കെയുള്ള പെൺ‌‌കുട്ടികളെ കെട്ടിക്കൊണ്ട് വന്ന കഥകൾ എത്രയാണീ അമേരിക്കൻ നാട്ടിൽ. പിന്നെ എന്തു ചെയ്യും? സ്ത്രീകൾ അങ്ങ് സഹിക്കും. വിസ കിട്ടി ഇങ്ങ് വരുമ്പോഴേക്കും ഒരു കൊച്ചും ആവും. നാട്ടിലാണെങ്കിൽ തലേം കുത്തി അവന്റെ കോളേജ് വരെ അന്വേഷിച്ച് ചെല്ലുന്ന അപ്പനും അമ്മയും വിദേശ ഇന്ത്യക്കാരന്റെ സ്യൂട്ടിലും കാറിലും വീഴും. ഇത്രയൊക്കെ പൈസ ഇവനു വേണമെങ്കിൽ അവനവിടെ മുന്തിയ ഡിഗ്രി ആയിരിക്കുമെന്ന് കരുതും. സ്യൂട്ട് തിരിച്ച് അമേരിക്കയിൽ വന്ന് കടയിൽ തിരിച്ച് കൊടുക്കാനുള്ളതാണെന്ന് അവരുണ്ടോ അറിയുന്നു. ഇവിടെ കടയിൽ 30-60 ദിവസത്തിനുള്ളിൽ ഒരുമാതിരി എന്ത് സാധനം വാങ്ങിച്ചാലും തിരിച്ച് കൊടുക്കാം. അതോണ്ട് അങ്ങിനെ മാത്രം പറ്റി പോകുന്നവർ എത്ര. അയ്യോ പക്ഷെ അതൊന്നും പറയരുത്. വിദേശ മലയാളിയുടെ ഗ്ലാമർ പോയാലോ! ഇനി നാട്ടിൽ ആരും പെണ്ണ് കൊടുത്തില്ലെങ്കിലോ!

Radheyan said...

പരസ്യം വരുന്നതിന് മുന്‍പ് കല്യാണം കഴിക്കാനായത് ഭാഗ്യം......

മകളെ കല്യാണം കഴിപ്പിക്കുന്ന എല്ലാ തന്തമാരും വേണ്ട അന്വേഷണങ്ങള്‍ നടത്തണം.ചെറുക്കന്‍ പ്രവാസി ആണെങ്കിലും അല്ലെങ്കിലും.മൈസൂറും ഹരിയാനയുമൊന്നും ഇന്ത്യക്ക് പുറത്തല്ലല്ലോ.

വളരെ റിലീജിയസായി നമ്മള്‍ ജാതകം നോക്കുന്നു.എന്നാല്‍ രക്തമോ മറ്റോ പരിശോധിക്കുന്നുമില്ല.അത് കൊണ്ട് തന്നെ കല്യാണം ആലോചിക്കുമ്പോള്‍ അന്വേഷിക്കുന്നത് അവശ്യം വേണ്ടതല്ല എന്ന് വ്യക്തം.

ഈ പരസ്യം കൊടുക്കേണ്ടത് ഏത് വകുപ്പാണ്?പ്രവാസി വകുപ്പ് എന്ന് പറഞ്ഞാല്‍ ഇനിയാരും പ്രവാസിയാകരുത് എന്ന് തീരുമാനിക്കുന്ന വകുപ്പാണോ?സ്വന്തം വകുപ്പിന്റെ കീഴില്‍ വരുന്ന ആളുകളുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് കഴിഞ്ഞത് കൊണ്ടാവും പ്രോസ്പെക്ടീവ് പ്രവാസികളെ ബോധവല്‍ക്കരിക്കാനിറങ്ങിയത്.

അന്തോണിച്ചന്‍ പറഞ്ഞ ആംഗിളിലും ഈ പരസ്യത്തെ കാണാവുന്നതാണ്.അത് പ്രധാനമായും അതിന്റെ പ്രസന്റേഷന്‍ കൊണ്ടും സ്ക്രിപ്റ്റ് കൊണ്ടുമാണ്.പോരാഞ്ഞിട്ട് തെറ്റിയ റ്റാര്‍ജറ്റ് ഓഡിയന്‍സും.ഇങ്ങനെ വഞ്ചിക്കപ്പെട്ട് ഇവിടെയെത്തിയ ഹതഭാഗ്യകളെകൊണ്ട് നെടുവീര്‍പ്പിടീക്കുകയാണോ ഈ പരസ്യത്തിന്റെ ലക്‌ഷ്യം എന്ന് തോന്നു പോകുന്നു.

പ്രിയ said...

ഇഞ്ചിപ്പെണ്ണേ, വേറൊന്നും തോന്നരുത്‌. ഇയാള്‍ പറയുന്നതെന്താണെന്ന് സത്യായിട്ടും മനസിലാവുന്നില്ല.ഇന്ത്യന്‍ ഗള്‍ഫ്കാരന്‍ /അമേരിക്കക്കാരന്(ക്കാരി) നാട്ടിലെ ആള്‍ക്കാരെ പറ്റിച്ചു പെണ്ണുകെട്ടുന്നതിനെ എന്തിനാ ചോദ്യം ചെയ്യണേ എന്നല്ല. ഒരാവശ്യം ഇല്ലാതെ എന്തിനാ വിദേശത്തുള്ള പത്രത്തില്‍,അതും വാലും തുമ്പും ഇല്ലാതെ ഒരു പരസ്യം? ആരെക്കാണിക്കാന്? (അതുല്യേച്ചി അതിനുള്ള മറുപടി ഊഹം ആയിട്ടെങ്കിലും പറഞ്ഞു, സര്‍ക്കാരിന്നുള്ള കാശ് എവിടെങ്കിലും ഒക്കെ ചെലവക്കണ്ടേ എന്നോര്താന്ന്.പക്ഷെ അതിനാണോ പ്രവാസികാര്യം?)

ആ പരസ്യം കാണുന്ന ഒരു സാദ വ്യക്തി ചെയ്യാവുന്ന ഇമെയില്‍ ഞാനും അയച്ചു. ഇതുവരെ ഒരു മറുപടിയും കണ്ടില്ല.

അതിനെ കുറിച്ചെന്തെങ്കിലും ഒന്നു പറയ്. പ്ലീസ്.

അഭയാര്‍ത്ഥി said...

ആത്മാഭിമാനമുള്ള ഏതൊരു എന്നാറിക്കും അനുഭവപ്പെടുന്നു റാം മോഹന് പറയുന്ന ആ ഷിറ്റടി
ഈ പരസ്യം കാണുമ്പോള്.
ഈ പരസ്യം പറയുന്നതെന്തെന്നാല് ഞങ്ങള്ക്ക് എമ്മിഗ്രേഷന് എന്ന് പറഞ്ഞ ഒര് പാഴ് വസ്തുവുണ്ട്.
അവര്കാര്യക്ഷമമായി പ്രവര്ത്തിക്കാത്തതിനാല് അല്പ്പം കൂടി
എളുപ്പമായി.
നാട് നന്നാക്കാമെന്ന് കരുതി
ദേശിയ ആവറേജിനേക്കാള് ഉയര്ന്ന ആവറേജില് കുറ്റകൃത്യങ്ങള് നടക്കുന്നു കേരളത്തില്.
പറയാന് പോലും ലജ്ജിക്കുന്ന തരത്തിലെ ലൈംഗിക ചൂഷണങ്ങള് നടക്കുന്നു വി ഐ പിക്കള് ഉള്പ്പെട്ട്.

എയ്ഡ്സ് മൂലമുള്ള മരണങ്ങള് സര്വ്വ സാധാരണമായിരിക്കുന്നു നമ്മുടെ സംസ്ഥാനത്ത്.

കുറ്റകൃത്യങ്ങളെ എന്നാറിയുടെ സംഖ്യാനുപാദമായി എടുത്ത് നോക്കിയാല് നമുക്ക് കാണാവുന്നത്
അതൊരു ചെറിയ ശതമാനമാണെന്നാണ്.

പരോക്ഷമായി അറിഞ്ഞുകൊണ്ടുള്ള ചൂഷണങ്ങളെ വിദേശത്തേക്ക് കയറിപ്പോകുന്ന വനിതകള്ക്ക് ഉണ്ടാകുന്നുള്ളു.
വ്യഭിചരിക്കുവാന് കയറി വന്നിട്ട് കാശു കിട്ടാതാകുന്ന അവസ്ഥ. ദയനീയമെങ്കിലും സ്വയംകൃതാന്വര്ത്ഥങ്ങളാണേറേയും.

മീഡിയക്കാര് കാണൂന്നവന്റെ കാരുണ്യത്തിന്നായി വക്കുന്ന പൊടിപ്പും തൊങ്ങലുമൊഴികെ എല്ലാ കേസുകളിലും പരോക്ഷമായി തെളിയുന്നത്
ഈ വസ്തുതയാണ്.

മൂക്കത്ത് കഷ്ട്ടം വക്കാനാണെങ്കില് ഗ്രാന്ഡ് റോഡ് ഈസ്റ്റില് ദവ്ലത്ത് തീയറ്റര് മുതല് ബോംബെ സെന്റ്രല് വരെ നടക്കുക.
ശുക്ലവും അമേദ്യവും ചീഞ്ഞ മനുഷ്യ ശരീരങ്ങളും ലക്ഷക്കണക്കിന്നായി നിരന്ന് നില്ക്കുന്നത് കാണാം.
അച്ചനമ്മമാരും ബന്ധുക്കളും അന്വേഷിച്ചറിഞ്ഞ് നടത്തുന്ന വിവാഹങ്ങള് പിഴക്കാറില്ല.
ഓരോ വിവാഹവും ബന്ധുബലം വര്ദ്ധിപ്പിക്കലാണ്. അപ്പോള് നന്നായി അന്വേഷിച്ചറിഞ്ഞ് വരും വരായ്കകള് അറിഞ്ഞ്
മാത്രമെ കല്യാണത്തിലെത്തുകയുള്ളു. ക്രിസ്ത്യാനികളുടെ വിളിച്ചു ചൊല്ലലും ഈയൊരു സേഫ്റ്റിക്കുവേണ്ടിയത്രെ.
അപവാദങ്ങള് ഉണ്ട് . എന്നാല് എന്തുമാത്രം ചെറിയ ശതമാനക്കണക്കില്.

പ്രേമ വിവാഹങ്ങള് കാല്പ്പനികമായ അവസ്ഥയില് സംഭവിക്കുന്നതിനാല് അപകടങ്ങള്ക്കുള്ള സാധ്യതകള് ഏറെ.
എംകിലും പരസ്പരം അറിഞ്ഞ് കൊണ്ട് ചെയ്യുന്നതാകയാല് ചതിക്കപ്പെടാനുള്ള സാധ്യതകള് വിരളം.

ഊരും പേരുമില്ലാത്ത മലകള്ക്കും പുഴകള്ക്കുമപ്പുറത്തു നിന്ന് വന്ന വേട്ടക്കാരന് വാറുണ്ണിക്ക് ഇരയാവണമെങ്കില് അല്പ്പം
വിവരക്കേട് തന്നെ വേണം. അതിന്ന് തടയില്ല.

നല്ലൊരു പ്രതിഷേധക്കുറിപ്പിനെ എല്ലാവരും കൂടി ഒരു വഴിക്കാക്കി.

വണ് സവാളയുടെ പ്രതിഷേധത്തില് രണ്ട് തുള്ളി കണ്ണീരോടെ ഞാനും

എന്തൊക്കെയായാലും അടിസ്ഥാന പ്രശ്നം - പാപി പേട്കാ സവാല് ഹെ

വെറും വയറ്റിപ്പിഴപ്പ്

Rammohan Paliyath said...

താഴ്ന്ന വരുമാനക്കാരായ വിദേശ ഇന്ത്യക്കാരെപ്പറ്റി ഇഞ്ചിക്ക് ഒരു ചുക്കുമറിയില്ല. കാഴ്ചപ്പാടിന്റെ പ്രശ്നം അതിനുപുറമേ. കൊമ്പുള്ള ഇന്ത്യക്കാരും വിദേശ ഇന്ത്യക്കാരുമുണ്ട്. അവരെപ്പറ്റിയല്ല പറഞ്ഞത്.

ബ്ലോഗ് സാഹിത്യം മോഷ്ടിച്ചേ എന്ന് കരഞ്ഞു വിളിച്ചല്ലൊ. ഇത് യൌവ്വനം തന്നെ, ജീവിതം തന്നെ മോഷ്ടിക്കപ്പെട്ടവരുടെ കാര്യമാണ്. ഇഞ്ചി, മുളക്, വേപ്പിലയെപ്പറ്റിയല്ല അരിയേയും ഗോതമ്പിനെയും പറ്റിയാണ്.

ആരെങ്കിലും ക്ഷണിച്ചിട്ടാണോ ഇങ്ങോട്ടു വന്നേ എന്ന് ചോദിക്കുന്നു. ഇത്രയ്ക്കും കണ്ണില്‍ച്ചോരയില്ലാതായോ?

നമ്മുടെ ഏതോ പരിചയക്കാരെ ആരോ പറ്റിച്ചെന്നു കരുതിയാണ് ഈ ജനറലൈസേഷന്‍. അത് ഇനിയും പുര നിറഞ്ഞുനില്‍ക്കുന്ന കസിന്‍സിന്റെ അമ്മയോടോ അച്ഛനോടോ ഫോണീ വിളിച്ചു പറഞ്ഞാമതി. ഇങ്ങനെയാണെങ്കില്‍ ഒരു നൂറ് പരസ്യം ചെയ്യാം ആന്റണി ചെയ്ത പോലെ. ഗള്‍ഫുകാരന്റെ ഭാര്യയേയും നഴ്സുമാരെയും അപമാനിച്ച് ബെര്‍ളി പോസ്റ്റെഴുതട്ടെ. അതുപോലെയല്ല സര്‍ക്കാര്‍ വക പരസ്യം.

http://www.xpress4me.com/news/uae/dubai/20009254.html

രാജ് said...

ഇഞ്ചി സിനിമയുടെ കലാമൂല്യത്തോട് ഉപമിക്കേണ്ട ഒന്നല്ല പരസ്യത്തിന്റെ വിതരണത്തിനെ. ഉള്ളുതുരന്നു നോക്കാനാവാത്ത കാലത്തോളം പശ്ചാത്തലവും നിയമപരമായ വിശദാംശങ്ങളും അന്വേഷിച്ചു പെണ്ണ് കെട്ടിച്ചുകൊടുത്ത് മാതാപിതാക്കൾ ‘സമാധാനം’ എന്നു പറഞ്ഞിരിക്കാനാവില്ല. വിദേശ ഇന്ത്യക്കാർക്ക് സമാനമാണല്ലോ ബോംബെയിലും മറ്റും പണിയെടുത്തു ജീവിക്കുന്നവരും. വിവാഹതട്ടിപ്പുകൾക്ക് ഇരയായി എത്രയോ പെൺ‌കുട്ടികൾ ചുവന്ന തെരുവുകളിൽ അടിഞ്ഞുചേർന്നിട്ടുണ്ട്. അതു പോലെയാണോ വിദേശ ഇന്ത്യക്കാരെ വിവാഹം കഴിച്ചവരുടെ കാര്യങ്ങൾ?

ഇഞ്ചി കഴിഞ്ഞൊരു പോസ്റ്റിൽ എഴുതിയ ഈ വരി: ‘നർമദാ ആന്ദോളൻ മുതലായ പ്രക്ഷോഭങ്ങൾ കാരണം പുതിയ ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്റ്റുകൾ പോലുള്ളവയൊന്നും വേണ്ടതുപോലെ തുടങ്ങുവാനും സർക്കാരുകൾക്ക് സാധിക്കുന്നില്ല’ വായിച്ചാൽ തോന്നും നർമദാ ആന്ദോളൻ നടത്തിയവരുടെ ദുഷ്ടത്തരം കാരണം സർക്കാറു ഗതിമുട്ടി അവർക്ക് പുതിയ പ്രൊജക്റ്റൊന്നും ‘വേണ്ടതുപോലെ’ തുടങ്ങാൻ കഴിയുന്നില്ലെന്ന്.

ഈ പരസ്യവും ഇഞ്ചിയുടെ എഴുത്തിലെന്ന പോലെ തെറ്റിദ്ധാരണാജനകമായ ഒരു വസ്തുത പ്രക്ഷേപണം ചെയ്യുന്നുണ്ട്. രാം മോഹൻ എഴുതിയതു പോലെ വർഷാവർഷം എയിഡ്സ് അടക്കമുള്ള പകർച്ചവ്യാധികളുടെ ടെസ്റ്റുകൾ പൂർത്തിയാക്കേണ്ടി വരുന്ന പ്രവാസികളുണ്ട്, നാട്ടിലെ വിശേഷമോ? പൊതുജനക്ഷേമ മന്ത്രാലയം കല്യാണത്തിനു മുമ്പ് എയിഡ് പരിശോധന നിഷ്കർഷിച്ചു പരസ്യം പതിക്കുന്നുണ്ടോ?

Rammohan Paliyath said...

സനല്‍ ശശിധരന്റെ ഈ കവിത കൂടി: http://www.harithakam.com/ml/Poem.asp?ID=643

ദിവാസ്വപ്നം said...

നാലാമത്തെ പോയിന്റിലേയ്ക്ക് (താഴ്ന്ന വരുമാനക്കാരന്റെ ലൈംഗികാരോഗ്യം) എങ്ങനെ എത്തിപ്പെട്ടു എന്നു പിടികിട്ടിയില്ല. വിദേശ ഇന്ത്യാക്കാരനെ വിവാഹം കഴിക്കുന്നതിനു മുന്‍പ് പശ്ചാത്തലവും നിയമപരവുമായ എല്ലാ വിശദാംശങ്ങളും അന്വേഷിക്കാത്തതിനെ നിരുത്സാ‍ഹപ്പെടുത്തുന്ന ഒരു പരസ്യമല്ലേ ഇത്. ഉപസംഹരിച്ചവഴിയ്ക്കും ശുക്ലത്തെ ഇറക്കുമതി ചെയ്തത് ആര്‍ഭാടമായി.

ഡെല്‍ഹിയിലെ ജി.ബി. റോഡില്‍ ‘റബര്‍ ഉറകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക’ എന്നൊരു ബോര്‍ഡ് പതിച്ചാല്‍ കൊണാട്ട് പ്ലേസിലെ സൈക്കിള്‍ റിക്ഷാക്കാരെ അപമാനിച്ചു എന്ന് പറയുമോ. പ്രവാസികളുടെ അഭിമാനത്തെ പ്രതീകാത്മകമായി അപമാനിച്ചു എന്നതിനേക്കാള്‍ ഈ പരസ്യം ആരെങ്കിലുമൊക്കെ വായിക്കുന്നതുകൊണ്ട് എട്ടോ പത്തോ പെണ്‍കുട്ടികളോ പുരുഷന്മാരോ ചതിക്കപ്പെടാതിരിക്കുന്നതാണ് എനിക്കു പ്രധാനമായി തോന്നുന്നത്.

മൂല്യച്യുതിയ്ക്ക് നമ്മള്‍ പഴിയ്ക്കുന്ന സായിപ്പും മദാമ്മയും പോലും ഒന്നിച്ചുജീവിക്കുന്ന പങ്കാളിയെ വിവാഹം കഴിയ്ക്കുന്ന സമയം വരുമ്പോള്‍ തിരിച്ചിട്ടും മറിച്ചിട്ടും മറിച്ചിട്ടും തിരിച്ചിട്ടും ചിന്തിച്ചിട്ടേ തീരുമാനമെടുക്കാറുള്ളൂ. അത്രയും പുരോഗമിച്ചില്ലെങ്കിലും, ഒരാഴ്ചയ്ക്കുള്ളില്‍
പെണ്ണുകണ്ട്
ഇഷ്ടപ്പെട്ട്
കെട്ടി
തിരിച്ചുപറക്കുന്ന
പുരുഷനും സ്ത്രീയും പറ്റുന്നിടത്തോളം പശ്ചാത്തലം അന്വേഷിച്ചറിയണം എന്ന് പറയുന്ന പരസ്യത്തെപ്പറ്റി ഇത്രയുമൊക്കെ പരിഭവിക്കാനുണ്ടോ.

ഒരു റിക്വസ്റ്റുണ്ട് : ആക്ഷേപദ്യോതകമായി ചോദ്യങ്ങളുടെ അവസാനം ചേര്‍ക്കുന്ന ‘സാര്‍’ വിളി അല്പാല്പമായി ബോറായി വരുന്നു. രാംജിയാ‍യിട്ടല്ല; പലര്‍ വേണ്ടിടത്തും വേണ്ടാത്തിടത്തും ഉപയോഗിച്ചുപയോഗിച്ച്.

Rammohan Paliyath said...

വിദേശ മലയാളിയെ കെട്ടുന്നതില്‍ എന്താണൊരു അഡീഷനല്‍ റിസ്ക് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. അതാണ് ലൈംഗികരോഗത്തെയൊക്കെപ്പറ്റി ആലോചിച്ചത്. മകളുടെ കല്യാണമാണോ? എന്ന ജനറിക് ചോദ്യം ധാരാളം. ആരെ കെട്ടുമ്പോളും റിസ്കുണ്ട്. കെട്ടിക്കഴിഞ്ഞുള്ള പ്രശ്നങ്ങളോ? ഇതിനിടയിലെ വര്‍ഗീകരണം അനാവശ്യമാണ്. കെട്ടുന്നവര്‍ അന്വേഷിക്കട്ടെ. റബര്‍ ഉറകള്‍ ഉപയോഗിക്കണം എന്ന് പരസ്യം ചെയ്യാം. കൊണാട്ട്പ്ലെയിസിലെ റിക്ഷക്കാരെ സൂക്ഷിക്കുക എന്ന് പാടില്ല.

kaalachakram said...

One Swallow said...

താഴ്ന്ന വരുമാനക്കാരായ വിദേശ ഇന്ത്യക്കാരെപ്പറ്റി ഇഞ്ചിക്ക് ഒരു ചുക്കുമറിയില്ല.

റാം മോഹന്‍, ഇഞ്ചി ഉണങ്ങിയല്ലേ ചുക്കാവുന്നത്. Let us wait....

Inji Pennu said...

പ്രിയയോട്
പ്രിയ പറഞ്ഞ രണ്ട് കാര്യങ്ങളോടും യാ‍തൊരു എതിര്‍പ്പുമില്ല. ഇന്ത്യന്‍ കോണ്‍സുലേറ്റോ വിദേശകാര്യ മന്ത്രാലയമോ ഒരു സീദാ ഇന്ത്യന്‍ സര്‍ക്കാര്‍ ഓഫീസില്‍ നിന്നു ഒട്ടും വ്യത്യസ്ഥമല്ല. മെയില്‍ അയച്ചാല്‍ അല്ല നേരിട്ട് ചെന്ന് കണ്ടാല്‍ പോലും പല കാര്യങ്ങളും നടക്കാറില്ല. ഗള്‍ഫിലോ വിദേശാത്തോ ഇത് എന്തിനു പരസ്യം ചെയ്തു എന്നുള്ളതും അത്രക്ക് ക്ലിയര്‍ അല്ല. അതില്‍ അതുല്യയുടെ അഭിപ്രായത്തോട് ചേര്‍ന്നു നില്‍ക്കുന്നു. ഇവരെന്തെങ്കിലും സ്റ്റഡിയോ മറ്റോ നടത്തിയിട്ടായിരിക്കും അങ്ങിനെ പരസ്യം ചെയ്തെന്ന് ഊഹിക്കാനേ ഇപ്പോള്‍ നിവൃ‍ത്തിയുള്ളൂ. പക്ഷെ അവിടെ പരസ്യം ചെയ്തത് രാം മോഹന്‍ പറയുന്നതു പോലെ ഒരു മഹാപാതകമായി കാണാന്‍ തീര്‍ത്തും സാധിക്കുന്നില്ല എന്ന് മാത്രമല്ല രാം മോഹന്‍ ഒരു പബ്ലിക്ക് അവേര്‍നെസ്സ് പരസ്യത്തെ ഇത്രകണ്ട് അധിക്ഷേപിക്കുന്നത് തീര്‍ത്തും പ്രതിലോമകരമായി തോന്നുന്നു.

രാം മോഹന്‍
എനിക്ക് ഗള്‍ഫിലെ സാധു ലേബര്‍ വര്‍ക്കേര്‍സിനെക്കുറിച്ച് ചുക്കാണോ കുരുമുളകാണോ അറിയുക എന്നത് അവിടെ നിക്കട്ടേ. പക്ഷെ താങ്കളുടെ അപാരമായ ലോജിക്ക് എനിക്ക് ഒട്ടും മനസ്സിലാവുന്നില്ല. എന്ന് വെച്ചാല്‍ ബ്ലോഗില്‍ മോഷ്ടിച്ചതും ‘കരഞ്ഞ് നിലവളിച്ചതും’ ഇതും തമ്മില്‍ താ‍ങ്കള്‍ കണ്ട് പിടിച്ച ആ അതിഭയങ്കര ബന്ധം. ഒന്ന് നിയമം തെറ്റിക്കുന്നതും, മറ്റൊന്ന് പടരുന്ന ഒരു സാമൂഹ്യ പ്രശ്നത്തിനെതിരെ ഒരു പബ്ലിക്ക് അവേര്‍നെസ്സ് പരസ്യം പതിക്കുന്നതും. അതോ ചുമ്മാ കിട്ടുന്നത് എടുത്ത് കൊട്ടുന്നതാണോ?

താങ്കള്‍ ആദ്യം തന്നെ ഇതെന്തോ ഗള്‍ഫുകാര്‍ക്കെതിരെ അതും മലയാളികള്‍ക്കെതിരെ എന്ന് മാത്രം കരുതി. ഇങ്ങിനെയൊരു സോഷ്യല്‍ ഈവിള്‍ ഉണ്ടെന്ന് താങ്കള്‍ ഗൌനിച്ചുമില്ല. അതില്‍ നിന്ന് തന്നെ മനസ്സിലാക്കാം ഈ പോസ്റ്റിന്റെ പിന്നിലെ വികാരം.

വഞ്ചിക്കപ്പെട്ട സ്ത്രീകള്‍ മുഴുവന്‍ എന്റെ ബന്ധുക്കളല്ല (ഞങ്ങളുടെ കുടുംബത്ത് വിദേശത്തേക്ക് പെണ്‍‌കുട്ടികളെ കെട്ടിക്കാറില്ല). പത്തു മുപ്പതിനാരവും മറ്റും സ്തീകള്‍ വഞ്ചിക്കപ്പെടുമ്പോള്‍ അതൊരു സ്പ്രെഡിങ്ങ് സോഷ്യല്‍ ഈവിള്‍ ആവുമ്പോള്‍ ‍അത് വളരെ കുറച്ച് എന്ന് പറയുവാന്‍ താങ്കള്‍ക്ക് എങ്ങിനെ കഴിയുന്നു എന്നും മനസ്സിലാവുന്നില്ല. അതോ മുപ്പതിനായിരം എന്നത് ഒരു ചെറിയ കണക്കണോ? എനിക്ക് തോന്നുന്നില്ല. വിദേശത്തും മറ്റുമുള്ള സര്‍ക്കരില്‍ നിന്ന് ഇന്ത്യന്‍ കോണ്‍‌സുലേറ്റിനു കിട്ടുന്ന പരാതികള്‍ വേറെ.

ഒരു റിയല്‍ ലൈഫ് സിനാരിയോ എടുത്താല്‍, ഈ പരസ്യം കണ്ട് ഒരു പെണ്‍‌കുട്ടിയുടെ രക്ഷിതാക്കള്‍ പെണ്ണ് കാണാന്‍ വരുന്ന ഒരു ചെറുക്കനോട് മകളെ വിദേശത്തേക്ക് കൊണ്ട് പോകുവാന്‍ സാധിക്കുമോ എന്ന് ചോദിച്ച് പോകുന്നതാ‍ണോ താങ്കള്‍ ഇതു കൊണ്ട് സംഭവിക്കാവുന്ന ഒരു വലിയ പാതകമായി തോന്നുന്നത്? അപ്പോള്‍ അങ്ങിനെയൊന്നും ചോദിക്കാനേ പാടില്ല എന്നാണോ? അല്ലെങ്കില്‍ അവര്‍ രണ്ട് വട്ടം ഒന്ന് ആലോചിക്കുന്നതാണോ താങ്കള്‍ കാണുന്ന ദുരന്തം? എന്ന് വെച്ചാല്‍ പെണ്‍‌കുട്ടിയും പെണ്‍കുട്ടികളുടെ മാതാപിതാക്കളും വഞ്ചിക്കപ്പെട്ടോട്ടെയെന്നോ? അല്ല, ഈ പരസ്യം കൊണ്ട് ഉണ്ടാവുന്ന ആ റിയല്‍ ലൈഫ് ദുരന്തം രാം മോഹന്റെ ലോജിക്ക് അനുസരിച്ച് ഒന്ന് വ്യക്തമാക്കാമോ? എനിക്ക് മനസ്സിലാവാഞ്ഞിട്ടാണ്.

രാജേ, മുംബായിലുള്ള പ്രശ്നങ്ങള്‍ക്കു ഗവണ്മെന്റ് പരസ്യം കൊടുക്കാത്തതും ഇതും തമ്മിലുള്ള
ബന്ധം? ഇതെന്താ നേര്‍സറി പിള്ളേരു വല്ലോമാണോ? ദേ ഗവണ്മെന്റ് അതിനെതിരെ കൊടുത്തില്ല
അതോണ്ട് ഇതും കൊടുക്കാന്‍ പാടില്ല എന്ന് പറയുവാന്‍? കൊടുക്കുന്നതെങ്കിലും ആകട്ടെ എന്നേ
ഞാന്‍ കരുതുന്നുള്ളൂ. രാം മോഹന്റെ ഈ പോസ്റ്റില്‍ രാജ് കാണാത്ത തെറ്റിദ്ധാരണയൊന്നും എന്റെ കമന്റിലുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

അതുല്യ said...

സംഗതിയൊക്കേനും ഇത്രേം കമന്റ് മുഴോനും വായിച്ച രാം മോഹനു മനസ്സില്ലായിട്ടുണ്ട്, ഇനി തല ഒന്ന് നേരെ പിടിയ്ക്കണം അത്ര മാത്രം. അതിനു രാം മോഹന്‍ തന്നെ വിചാരിയ്ക്കണം. കമന്റീക്കൂടി നമ്മളാരെങ്കിലും ചെയ്യിയ്ക്കാമെന്ന് വച്ചാല്‍, ഈ പോസ്റ്റില്‍ നടക്കൂല അമ്മച്ചിയാണേ പറ്റൂല.

അഭയാര്‍ത്ഥി said...

എന്തായാലും ഈ പരസ്യം മാതപിതാക്കളെ ഉത്ബുദ്ധരാക്കുന്നു.

ഇനി പെണ്മക്കളെ കെട്ടിക്കുന്നതിന്ന്‌ മുന്ന്‌ ഈ ചോദ്യങ്ങള്‍ ചോദിച്ചിരിക്കും.

നിന്റെ ശമ്പളമെത്ര.
നിനക്കിവളെ വിദേശത്തേക്ക്‌ കടത്താമൊ.
നിന്റെ ബ്ലഡ്‌ ഗ്രുപ്പെന്ത്‌. നീ എഛൈവി പൊസിറ്റീവാണോ?.

ഇതിന്നൊക്കേയും തെമ്മാടിയും ദുര്‍വൃത്തന്നും ആയ എന്നാറി
സത്യസന്ധമായ ഉത്തരം പറയുന്നു.
എന്തര്‌ ലോജിക്‌.

എമ്മിഗ്രേഷന്‍ വകുപ്പെന്തിന്ന്‌ പടച്ചിരിക്കുന്നു?.
തട്ടിപ്പില്‍ പെട്ട്‌ സ്ത്രീകളെ വിദേശത്തേക്ക്‌ കടത്തുമ്പോള്‍ അവരുടെ
പാസ്പ്പോര്‍ട്ടില്‍ ചാപ്പ കുത്താനൊ?. ഒരു ഡോക്ലിമെന്റ്‌ പരിശോധന്യുമില്ലാതെ
കേറ്റി വിടുമൊ അവര്‍?.

വ്യാജന്‌ ഗവറന്‍ മെന്റിന്റെ/ അച്ചനമ്മമാരുടെ ആവശ്യാനുസരണമുള്ള വ്യാജമായ പേപ്പറുകള്‍ കിടക്കാത.

എണ്‍പത്തി ആറുമുതല്‍ സ്ഥിരമായി വിദേശത്തായിരുന്നു ഞാന്‍. ഓരോ തവണ നാട്ടില്‍ പോകുമ്പോഴും പണ്ടൊക്കെ വലിയ ഭയമായിരുന്നു.
കസ്റ്റംസുകാരുടെ കുറ്റവളികളോടെന്നപോലെയുള്ള പെരുമാറ്റം. മറ്റ്‌ ലോക്കല്‍ കഴുത്തറപ്പുകള്‍ വിമാന- ബസ്‌- ട്രയിനുകളില്‍.
വീടെത്തുമ്പോഴെ സമധാനമാകു.

എന്നെ തട്ടിച്ചിട്ടുള്ളവര്‍ വിദേശത്താരുമില്ല. അവരൊക്കെ ഇന്ത്യാ ഗവര്‍മേന്റ്‌ ഉദ്യോഗസ്ഥരാണ്‌. കസ്റ്റംസ്‌- പോലീസ്‌ എകിസ്റ്റ്ര എക്സിട്ര.
പണ്ടൊക്കെ ഇന്നത്തേത്‌ പോലുള്ള അഭിപ്രായ സ്വാതന്ത്ര്യം പോലുമില്ല.

ഇഞ്ചി പറയുന്ന ഈ ചതിപറ്റിയ മുപ്പതിനായിരത്തില്‍ ഇരുപത്തി ഒന്‍പതിനായിരത്തി എഴുനൂറ്റി അമ്പതും കച്ചവട ചരക്കുകളാണ്‌.
(വയറ്റിപ്പിഴപ്പ്‌). ലാഭം പ്രതീക്ഷിച്ചപോലെ ഇല്ലാതെ ആകുകയും പീഢകള്‍ ഏറുകയും ചെയ്യുമ്പോള്‍ കുറ്റം പറയുന്ന അവസ്ഥ. സെന്‍സേഷനുകള്‍ മീഡിയക്കാരുണ്ടാക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍ നാം ഇത്‌ കണ്ടു. ഒര്‌ വ്യഭിചാരക്കേസിനെ എങ്ങിനെ രാഷ്ട്രീയ പ്രശ്നമാക്കാമെന്ന്താണ്‌ ഉദ്ദേശം.
തട്ടിപ്പുകാര്‍ ഏജന്‍സികളുടെ രൂപത്തില്‍ ഇന്ത്യയിലാണ്‌. അവര്‍ക്കെതിരെ അല്ല ഈ പരസ്യം.

സ്വന്തം രാജ്യത്ത്‌ പണികിട്ടാതെ കഷ്ടപ്പെട്ടും ഏറെ ത്യാഗങ്ങള്‍ സഹിച്ചും വിരഹം അനുഭവിച്ചും ചൂടില്‍ വെന്തും മഞ്ഞില്‍ മരവിച്ചും
മുടിഞ്ഞു പോകുന്ന ദേശ സ്നേഹം മാത്രം കൈമുതലായുള്ള പ്രവാസി എന്ന തെറിയാല്‍ വിളിക്കപ്പെടുന്ന ഒരു ജനതയേയാണ്‌.

ആകാശഗോപുരത്തില്‍ നിന്ന്‌ നോക്കുമ്പോള്‍ നികൃഷ്ട്ടരായി നിരത്തില്‍ നിരങ്ങുന്ന മനുഷ്യര്‍ അസ്കിതയുളവാക്കുന്നു.

ഭാഗ്യം തേടി ഭഗവാനെ ദര്‍ശിക്കാനെത്തുമ്പോള്‍ ലോട്ടറി വിറ്റ്‌ ജീവിക്കുന്നവന്‍ അസ്കിതയാകുന്നത്‌ പോലെ.

അന്വേഷിക്കാതെ ഊരും പേരുമില്ലാത്ത ആരാനേയും പിടിച്ചേല്‍പ്പിക്കുന്ന മാതാപിതാക്കള്‍ക്ക്‌ എന്നും പിഴവ്‌ പറ്റും. നാടനായാലും
വൈറ്റലഗൂണായാലും.
അന്വേഷിച്ചാലും പിഴവ്‌ പറ്റാം- രാജ്‌ പറഞ്ഞത്‌ പോലെ- തുരന്ന്‌ നോക്കി ഉള്ള്‌ കാണാനൊക്കാത്തിടത്തോളം.

ഈ പരസ്യം കാര്‍ക്കിച്ച്‌ തുപ്പുന്നത്‌ മുഖത്തേറ്റില്ലെന്ന്‌ പറയുന്ന ഓരോ പ്രവാസിയുടേയും ലോജിക്‌ ഇങ്ങിനെയാണ്‌- നാം നില്‍ക്കുന്ന സമുദായത്തെ
അല്ലെങ്കില്‍ രാജ്യത്തെ അടച്ചാക്ഷേപിച്ചതിന്ന്‌ ശേഷം ആക്ഷേപിച്ച വ്യക്തി പറയുന്നു നിന്നേയല്ല ഉദ്ദേശിച്ചതെന്ന്‌.
സമാശ്വ്സിക്കണമെങ്കില്‍ ആവാം. എനിക്കതിനാവില്ല.

എന്റെ മുഖത്ത്‌ വൃത്തികെട്ടൊരു വകുപ്പിന്റെ തുപ്പല്‍

കാളിയമ്പി said...

അതുല്യേച്ചീ...രാം മോഹന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നുമല്ല ഭാരതീയ പ്രവാസികാര്യവകുപ്പിന്റെ വക്താക്കളായി ഇവിടെ മറുപടിയിട്ട ഒരാളും പറഞ്ഞിട്ടുള്ളത്. അത്തരം പ്രശ്നങ്ങള്‍ക്കൊക്കെ പരസ്യം നല്‍കുമ്പോള്‍ ആ പറഞ്ഞിട്ടുള്ളതു പോലെഒരു അപ്രോച്ചാണോ പരസ്യത്തിനു വേണ്ടത്? പരസ്യമോ ബോധവല്‍ക്കരണമോ ഒന്നും വേണ്ടേന്ന് ആരും പറഞ്ഞില്ല.പരസ്യത്തിന്റെ അപ്രോച്ചിനെയാണ് പ്രശ്നമായി പറഞ്ഞത്. അതിലെ ധാര്‍ഷ്ട്യെം. ഒരു ഗ്രൂപ്പിനെ ലേബലിടാന്‍ കാട്ടുന്ന തിരക്ക്. ആരും ചോദിയ്ക്കാനില്ലാതെ കിടക്കുന്നവന്റെ തലയില്‍ ഇതിരിയ്ക്കട്ടേ എന്ന അഹംകാരം.

നാടോടികളായി നടക്കുന്നവര്‍ കൂടുതലും അക്രമങ്ങളും ചെറു മോഷണങ്ങളും നടത്തുന്നു എന്നൊരു പ്രചാരണം നാടുനീളേയുണ്ട്.(ആനന്ദൊക്കെ മനോഹരമായി എഴുതിയിരിയ്ക്കുന്നു അവരുടേ മേലുള്ള ആ ലേബലിങ്ങിനെപറ്റിയും അവരുടെ ചരിത്രത്തെപ്പറ്റിയും) നാട്ടിലെ നിയമ വ്യവസ്ഥയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി അവര്‍ അവര്‍ സ്വയം കരുതുന്നില്ല എന്നതാവും കാരണം.“നാടോടികളേ സൂക്ഷിയ്ക്കൂ..മോഷണത്തെപറ്റി ശ്രദ്ധിയ്ക്കുക” എന്നൊരു പൊതു താല്‍പ്പര്യ പരസ്യം നാട്ടില്‍ പതിയ്ക്കാമോ? (പതിയ്ക്കാം എന്നതാവും ഉടന്‍ ഉത്തരം.ചോദിയ്ക്കാനാളില്ലല്ലോ..അവര്‍ക്ക് വോട്ടുമില്ല.)
ഒരു ഉദാഹരണം കൂടി പറയാം. ലോറീ ഡ്രൈവര്‍‍മാര്‍ക്കാണ് എയിഡ്സ് വരാനുള്ള സാധ്യതയും അവസരവും കൂടുതല്‍ എന്നുവച്ച് “ലോറീ ഡ്രൈവറേ കെട്ടുമ്പോള്‍ രക്തം പരിശോധിയ്ക്കുക “ എന്നൊരു പരസ്യം ധൈര്യമുണ്ടേങ്കില്‍ നിങ്ങള്‍ നാട്ടിലൊന്നു കൊടുക്കാവോ..
അരി മുട്ടും പെങ്ങമ്മാരേ..

തല ചരിച്ച് പിടിച്ചേച്ച് ബാക്കിയുള്ളവന്റെ തല ചരിഞ്ഞിരിയ്ക്കുകയാണ് എന്നാണ് അതുല്യേച്ചി പറയുന്നത്.

umbachy said...

‘സിറ്റി ബാങ്ക്, റാക്ക് ബാങ്ക്, സ്റ്റാന്‍ഡേര്‍ ചാര്‍ട്ടേഡ് ന്ന് പറഞ്, കഴുത്തില്‍ തൂക്കിയിട്ട്രിയ്ക്കുന്ന എഇ കാര്ഡും കാട്ടി കെട്ടിയവര്‍ എത്ര? ഇവരോക്കെ തന്നെയും ഈ ബാങ്കുകളുടെ മാര്‍ക്കറ്റിങിനു വേണ്ടി Synergy Systems പോലെയുള്ള കമ്പനികളുടെ 3000-4000 ദിര്‍ഹംസുള്ള ജോലി വിസയിലാണു. ഈ പറഞ ബാങ്കൂകളുടെ ഒന്നും കമ്മീഷനല്ലാതെ ഒരു അനുകൂല്യവും ഇവര്‍ക്ക് ഇല്ല‘

അതുല്യേച്ചി പറയുന്നത് ആരുടെ കാര്യമാന്ന് മേപ്പടി പരാമര്‍ശത്തിലുണ്ട്. ആ പറഞ്ഞ 3000-4000 കിനാവില്‍ കൂടി കാണാത്ത കൂറേപേര്‍ ഇവിടെയുണ്ട്. അതുല്യേച്ചിക്കൊക്കെ ജീവിച്ചു പോകാന്‍ തികയും എന്ന് ഒരിക്കലും സങ്കല്‍പ്പിക്കാനാവാത്ത 500-900 ദിര്‍ഹംസിനു പണിയെടുക്കുന്നവര്‍, അവരൊക്കെ പെണ്ണ് കെട്ടണ്ടേ?
അവരും നാട്ടില്‍ പല കുടുമ്പങ്ങളുടെ ജീവന്‍ നിലനിര്‍ത്തുകയും സ്വയമൊരു ജീവിതം സ്വപ്നം കാണുകയും ചെയ്യുന്നുണ്ട്.

Rammohan Paliyath said...

സുഖമായി ജീവിക്കുന്ന രണ്ട് അപ്പര്‍ മിഡില്‍ ക്ലാസ് പെണ്ണുങ്ങളുടെ അതുല്യനീതി ഞാന്‍ രഹസ്യമായി പങ്കിടുമെന്നോ? ച്ഛായ്!

“ഞങ്ങളുടെ കുടുംബത്ത് വിദേശത്തേക്ക് പെണ്‍‌കുട്ടികളെ കെട്ടിക്കാറില്ല” എന്ന് ഇഞ്ചിപ്പെണ്ണ്. അങ്ങനെ ഉള്ളതുപറ. അതാണതിന്റെ രാഷ്ട്രീയം. ഇപ്പൊ സംഗതി എളുപ്പമായി. അടുത്ത പരസ്യത്തിന്റെ കൂലിയില്‍ പകുതിയേ സര്‍ക്കാര് തരൂ. ബാക്കി ഇഞ്ചിപ്പറമ്പ് കുടുംബയോഗക്കാര് തരും. പരസ്യത്തില്‍ ചെറിയൊരു മാറ്റം കാണും. “വിദേശ ഇന്ത്യക്കാരന് പെണ്ണ് കൊടുക്കരുത്”.

അതു തന്നെയാണ് ഞാന്‍ പോസ്റ്റിലുടനീളം പറഞ്ഞത് ഇഞ്ചീ. ഒന്നുകൂടിയൊന്ന് വായിച്ച് നോക്ക്. ഉശിരുണ്ടെങ്കി സര്‍ക്കാരിനോട് പറ തൊഴിലുകൊടുക്കാന്‍. ഇനി അത് സര്‍ക്കാരിന്റെ ചുമതലയല്ല എന്നാണെങ്കില്‍ സോഷ്യല്‍ സെക്യൂരിറ്റിയോ എന്താന്നു വെച്ചാല്‍ ചെയ്യാന്‍ പറ. അല്ലെങ്കില്‍ ഈ ലക്ഷക്കണക്കിന് വിദേശമലയാളികള്‍ തിരിച്ചുവന്നാല്‍ അത് അവരുടെ കുടുംബപ്രശ്നം മാത്രമായി ഒതുങ്ങുമോ? സോഷ്യല്‍ സെക്യൂരിറ്റി എന്താവും?. ഒരു ദിവസം അവര്‍ എന്നെ തേടി വന്നു എന്ന് കവിതയില്‍ പറഞ്ഞപോലെ.

അതാണ് പറയുന്നത് താഴേക്കിടയിലുള്ള വിദേശ ഇന്ത്യക്കാര്‍ ചെയ്യുന്നത് വലിയ ത്യാഗമാണെന്ന്. അതിന്റെ വിലയറിയാന്‍ തലയില്ലെങ്കി മുണ്ടാതിരി. അല്ലെങ്കി നിങ്ങടെ സര്‍ക്കാരിനോട് പറഞ്ഞ് എന്നാറികളുടെ വിവാഹം മൊത്തം നിരോധി.

കേരള്‍സ് ഡോട്ട് കോമിന്റെ മോഷണം പോലെ അത്ര വലുതല്ലാത്ത ഒരു മസാലപ്രശ്നത്തില്‍ നിങ്ങള്‍ കാണിച്ച ധാര്‍മികറോഷന്‍ ഇതുപോലൊരു അരിപ്രശ്നത്തില്‍ കൂടുതല്‍ കാട്ടണം. അത് നിങ്ങള്‍ മനസ്സിലാക്കണം. അരിയും ഗോതമ്പുമാണ് അടിസ്ഥാനപ്രശ്നങ്ങള്‍. ഇഞ്ചി, പച്ചമുളക്, വേപ്പില തുടങ്ങിയവകള്‍ ആഭരണങ്ങളാണ്.

Inji Pennu said...

അപ്പര്‍ മിഡില്‍ ക്ലാസ് രാം മോഹനേ,
എന്റെ കുടും‌ബത്തെ കാര്യം പറഞ്ഞത് താങ്കള്‍ കഴിഞ്ഞ കമന്റില്‍ എന്റെ ബ്നധുക്കള്‍ എന്ന മട്ടില്‍ ഒരു സില്ലി വാദം കൊണ്ട് വന്നപ്പോഴാണ്. ഞങ്ങടെ കുടുംബത്തില്‍ പെണ്‍‌മക്കളെ ദൂരത്തേക്ക് കെട്ടിക്കാത്തത് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എത്തിപറ്റണം എന്ന രീതിയാലാണ്. അതിന്റെ പുറകില്‍ രാം മോഹന്‍ കാണുന്ന അനാവശ്യ രാഷ്ട്രീയം ഇല്ല. ഇത് ദൂരത്തേക്ക് ജോലി കിട്ടിയാലും അയക്കാറില്ല, ആണിനേം പെണ്ണിനേയും അയക്കാന്‍ ഇഷ്ടപ്പെടാറില്ല. കല്ല്യാണത്തിനു മാത്രമുള്ള നിബന്ധനയല്ല. (ഇനി ഇതിന്റെ പുറകില്‍ തൂങ്ങണ്ട്)

രാം മോഹന്‍ വാദിക്കാന്‍ വേണ്ടി വാദിക്കല്ലേ ദയവ് ചെയ്ത്. ഓരോ വിദേശ മലയാളിക്കും തൊഴില്‍ കൊടുത്താല്‍ വിദേശ മലയാളിയെ വിവാഹം കഴിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ തീരുമോ രാം?
എന്തൊരു ലോജിക്ക് രാം മോഹന്‍! താങ്കള്‍ പറയുന്ന ഈ പരസ്യം കാരണം താഴെക്കിടയിലുള്ളവര്‍ക്ക് പെണ്ണ് കിട്ടില്ല ഈസ് ജസ്റ്റ് യുവര്‍ വൈല്‍ഡ് ഇമാജിനേഷന്‍. അല്ലാതെ ഇത് താഴെക്കിടിയിലുള്ളവരെ മാത്രം ഉദ്ദേശിച്ച പരസ്യം അല്ല. അങ്ങിനെ വരുത്തി തീര്‍ക്കാന്‍ നോക്കുകയാണ്.

രാം മോഹനെപ്പോലെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്യം കണ്ട് കലിതുള്ളിയവര്‍ വേറെ ചിലരും ഉണ്ട്. ഒന്നല്ല മൂന്ന് പരസ്യങ്ങള്‍ക്കെതിരെയാണ് അവരുടെ കലിതുള്ളല്‍. ഈ ‘ലേഖനം’ കണ്ടപ്പോള്‍ ഇതോര്‍മ്മ വന്നു...

ഒന്ന് നോക്കണേ.. അവര്‍ക്കുമുണ്ട് ധാര്‍മ്മിക രോഷം. ഒട്ടും കുറവില്ല താനും.

അതുപോലെ ഞാന്‍ എന്തിലൊക്കെ ധാര്‍മ്മികരോഷം പ്രകടിപ്പിക്കണം എനൊക്കെ ലിസ്റ്റു വെക്കല്ലേ പ്ലീസ്. kindly dont be sanctimonious. ഒരു വിദേശ മലയാളിയെ കാര്‍ന്നു തിന്നുന്ന ഏറ്റവും വലിയ പ്രശ്നമിതാണോ എന്ന് എനിക്ക് തിരിച്ചും ചോദിക്കാം.
അവനവനു അവനവന്റെ ആക്റ്റീവിസം. ഒക്കെ?

അമ്പി, ലോറി ഡ്രൈവര്‍മാരെ വെച്ചുള്ള എയ്ഡ്സ് അവേര്‍ന്‍സ്സ് പരസ്യം കണ്ടിട്ടില്ല? എന്നിട്ടും അവരൊന്നും കൊടിപിടിക്കാന്‍ വന്നില്ല, കാരണം അവര്‍ക്കറിയാം ആ പരസ്യം 87% വരുന്ന അവരെ തന്നെയാണ് ലാക്കാകുന്നത്, അവര്‍ക്ക് വേണ്ടി തന്ന്യാണെന്ന്. അല്ലാതെ അവരിതുപോലെ
‘ധാര്‍മ്മികരോഷം’ കൊണ്ടില്ല.

കാളിയമ്പി said...

“ ലോറീ ഡ്രൈവറേ വിവാഹം കഴിയ്ക്കുകയാണോ..” ഉവ്വെങ്കില്‍ കല്യാണത്തിനു മുന്‍പ് എയിഡ്സ് രക്തപരിശോധന നടത്തുക...ലോറീ ഡ്രൈവര്‍മാര്‍ക്ക് എയിഡ്സ് ഉണ്ടോ എന്നറിയാനും അവരുടെ നടപ്പുവശം ശരിയാണൊ എന്നറിയാനും ലോറീ ഡ്രൈവര്‍ ആനുകൂല്യ മന്ത്രാലയത്തില്‍ തിരക്കുക...”

എന്ന മട്ടിലൊരു എയിഡ്സ് അവേര്‍നെസ്സ് പരസ്യം ഞാനെങ്ങും കണ്ടിട്ടില്ല ഇഞ്ചീ.ഉണ്ടെങ്കില്‍ അങ്ങനെ നല്‍കാനും പാ‍ടില്ല എന്ന് സാമൂഹ്യ വൈദ്യശാസ്ത്രത്തിന്റെ ബാലപാഠങ്ങളെങ്കിലും അറിയാവുന്നവര്‍ നിഷ്കര്‍ഷിയ്ക്കും. എയിഡ്സ് പരസ്യങ്ങളില്‍ പൊതുവായി കാപ്ഷനുകള്‍ പറയുമ്പോള്‍ വിഷ്വലുകളില്‍ ലോറീ ഡ്രൈവര്‍മാരെ ചിലപ്പോ കാണിച്ചെന്നിരിയ്ക്കും. അന്താരാഷ്ട്രപരമായി പരസ്യങ്ങള്‍ക്ക് ഒരു മികച്ച പ്രോട്ടോകോളും ചട്ടക്കൂടും എയിഡ്സ് പരസ്യങ്ങള്‍ക്കുണ്ടവാറുണ്ട് എന്നാണ് എന്റെ അറിവ്. ശ്രീ വല്ലഭനെപ്പോലുള്ള മികച്ച പൊതുജനാരോഗ്യ വിദഗ്ധര്‍ നമ്മുടെയിടയിലുണ്ട്.കൂടുതല്‍ അവര്‍ പറയും.

പരസ്യം നല്‍കുമ്പോള്‍ വിവാഹത്തിനു മുന്‍പ് വരന്റെ പശ്ചാത്തലവും മറ്റും പൂര്‍ണ്ണമായും മനസ്സിലാക്കുക. ചതിക്കുഴികളില്‍ പെടാതിരിയ്ക്കുക എന്ന മട്ടില്‍ മുഖ്യ പരസ്യം നല്‍കിയാല്‍ യാതൊരു പ്രശ്നവുമില്ല.സ്റ്റാറ്റിസ്റ്റിക്സ് കൊടുക്കുന്ന സമയത്ത് എന്‍ ആര്‍ ഐകള്‍ക്കിടയിലെ അബാന്‍ഡന്‍ വൈഫ്സിന്റെ കണക്കുകളും നല്‍കാം. അവിടെ അത് ജനാധിപത്യപരം.അല്ലാതെ ഇതെങ്ങാണ്ട് വാലും തുമ്പും ഒന്നുമില്ലാതെ ഇങ്ങനെയൊരു പരസ്യം നല്‍കുന്നത് അത് എഴുതിയവന് മാസാമാസം കുറവൊന്നുമില്ലാതെ ശമ്പളം പൊതുഖജനാവില്‍ നിന്ന് കിട്ടുന്നതിന്റെ കഴയാണ്.
ഇനിയും പിടിച്ച മുയലിന്റെ കൊമ്പ് എണ്ണാന്‍ വയ്യ. ഇതവസാനം.കാര്യങ്ങള്‍ വളരെ ക്ലിയര്‍ ആയി പറഞ്ഞു.ഇനി ഏതെങ്കിലും ഏജന്‍സികള്‍ ലോറീ ഡ്രൈവറേ കെട്ടുകയാണോ മട്ടിലൊരു പരസ്യത്തിന്റെ ലിംകുമായി വന്നാല്‍ ഞാനില്ല. അതിനേയും എതിര്‍ത്തിരിയ്ക്കുന്നു മുന്‍‌കൂര്‍..എന്ന് പറയാനേ കഴിയൂ.:)

Rammohan Paliyath said...

ഇവിടെ ആരോ ചോദിച്ച പോലെ ‘എന്തിനാ ഗള്‍ഫിലേയ്ക്ക് വന്നേ, ആരെങ്കിലും ക്ഷണിച്ചോ’ എന്ന ചോദ്യത്തിന്മേല്‍ അടയിരുന്നിട്ടും ഒരുത്തരം കിട്ടിയില്ല. എങ്ങനെ ഇഞ്ചിപ്പെണ്ണിനേ പ്പോലുള്ളവര്‍ക്ക് ഇങ്ങനെ ഒരു കാഴ്ചപ്പാട് ഉണ്ടാവുന്നു എന്നാലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല. ഗള്‍ഫ് മലയാളി എങ്ങനെ ഉണ്ടാകുന്നു? ഇഞ്ചിപ്പെണ്ണുങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു? ആ, ആര്‍ക്കറിയാം. എന്തായാലും ഒരു കാര്യം മനസ്സിലായി - ടെററിസ്റ്റുകളും അനാര്‍ക്കിസ്റ്റുകളും എങ്ങനെ ഉണ്ടാകുന്നു എന്ന്. period.

aneel kumar said...

മുന്‍‌വിധിയോടെ വായിക്കുന്നതിന്റെ മറ്റൊരു ദുരന്തം.
പരാമര്‍ശവിധേയമായ വിഷയത്തെ ഇത്രകണ്ട് ഹൈജാക്ക് ചെയ്യാന്‍
ചിലര്‍ക്കെങ്കിലും കഴിഞ്ഞെന്നത് അതിശയകരം തന്നെ.

‘സീത രാമന്റെ ആര്’, പ്രസക്തമായ ചോദ്യം.

Anonymous said...

This Ad is just another waste of govt money. They don't think where to post, the officials at Pravaasii ministery get their share and they don't care (it may even appear in Antartica Times :-)). Anyway this post brings up another issue, what if all NRI's return to Kerala (let us focus on malayaali since I am a Malyali and Kerala now have nothing but Harthal and Bandh all the time of the year (it is already 82 days lost this year , may be counting all local harthals, but you get the point). When are the ordinary citizen going to have freedom in Kerala? Only polititians and their family can have freedom on harthal day? Only they can travel on harthal day and attend marrigae ceremonies? Only CPM work can continue on Harthal day (hope you heard about work at Deshabimani/Kairali building in TVM)? Who is going to come to Kerala for setting up a Business? (You saw how E.Kareeam and his cronies are crying to business men at the same time they are sponsoring bandh in the state, also you see B.Battachariaya in a sorry state after his recent comments to buisinessmen). The solution is just like Chaaru said, stop sending money for at least a month or two and we will see, (it is hard for many people I know). Let us not invite any crappy polititian/actors/entertainer for visit and also no investing in Kerala for some time. These polititians and gundaas are just living on your hard earned money (whether it is Congress/CPM/CPI, etc.,). I think you and all NRI men send their shuklam to all the relevent poiticians including CM of Kerala, Vayalar Ravi, M.M. Hassan, Pinarayi Vijayan, OommenChandi, Kunjaalikkutti, and other leaders (sorry I forgot our creepy Veliyam, and my God, our beloved Leader (who cares any more)) at the earliest, let them get the message, they are/were living or conducting bandh and harthal on the top these sufferings of NRI's (mean malayalees). Don't you think so?
I Think it is time for NRI's to react (I mean NRI ordinary malayaali to react, rich or big business men don't care anyway)). You work 6/7 days outside of Kerala (in Kerala people work, a max of 4 day's a week (not sure though, a harthal can come any day -:)).

Artist B.Rajan said...

സോണാപ്പൂരോ അതുപോലെ യുള്ള ബാച്ചിലര്‍ സാമ്രാജ്യങ്ങളിലെവിടെയെങ്കിലുമോ ജീവിതം നേരില്‍ കാണാത്തവര്‍ സര്‍ക്കാരിന്റെ ഒരു മഹത്തായ? പരസ്യത്തിന്റെപേരില്‍ റാമിട്ട പോസ്റ്റിനെ കടിച്ചുകീറുന്നതുകാണുമ്പോള്‍ അവര്‍ എത്രകണ്ട്‌ സമ്പന്നരായാലും വിദ്യാധനരായാലും പുഛം തോന്നുന്നു.

അനോണി ആന്റണി said...

ആര്‍ട്ടിസ്റ്റേ, അവരു കണ്ടില്ലെങ്കിലും ഇന്നത്തെ ഈ വകുപ്പിന്റെ മന്ത്രിയെ നമ്മള്‍ പണ്ട് ബലം പിടിച്ചു കൊണ്ടുപോയി സോനാപ്പൂര്‍ ഒന്നു കാണിച്ചതാ. പത്മശ്രീയെയും മറ്റു ശ്രീയുള്ളവരെയും കണ്ടിട്ടു തിരിച്ചു പോകണമെന്നേ അദ്ദേഹം ഉദ്ദേശിച്ചുള്ളു, "സാറിതൊന്നു കണ്ടേ മതിയാവൂ" എന്ന് ആളുകള്‍ വളഞ്ഞു വാശിപിടിച്ചപ്പോള്‍ പുള്ളി അറച്ചറച്ച് ഒന്നു വന്നു കയറി, ഗള്‍ഫ് മലയാളിയുടെ മലവും മൂത്രവും കണ്ണീരും ശുക്ലവുമൊക്കെ വീണു കിടക്കുന്ന ആ സ്ഥലം അങ്ങനെ തന്നെ മറന്നോ എന്തോ അദ്ദേഹം.

Inji Pennu said...

‘ഇഞ്ചിപ്പെണ്ണ്‘ എങ്ങിനെയാണ് ഉണ്ടാവുന്നതിനു എന്നതിനൊരു വിശദീകരണം.
ഞാൻ കണ്ടിട്ടുള്ളത് വഞ്ചിക്കപ്പെടുന്ന സ്ത്രീകളെയാണ്. ഇന്നു കൊണ്ടോവും നാളെ കൊണ്ടോവും എന്നും പറഞ്ഞ് കൂലിവേലക്കാരനും റോളക്സ് വാച്ചും സ്ത്രീധനം വാങ്ങി പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാതെ മൊഴി ചൊല്ലിപ്പോവുന്ന സ്ത്രീകളെ.
ഒരു സ്ത്രീയായതുകൊണ്ടാവും അതുകൊണ്ട് തന്നെ
ഇതിനെ ഇങ്ങിനെ കാണുവാൻ സാധിക്കുന്നതും.
അതിന്റെ അർത്ഥം ലേബർ ക്യാമ്പിലേ ഭാര്യയെ കൊണ്ടു പോവാൻ സാധിക്കാത്തവരുടെ കാര്യം അറിയുന്നില്ല എന്നല്ല. പക്ഷെ എന്റെ പ്രയോറിറ്റികൾ വ്യത്യാസപ്പെടുന്നത് അനുഭവങ്ങൾ വെച്ചാണ്. രണ്ടും തീർച്ചയായും ശ്രദ്ധ അർഹിക്കുന്ന
വിഷയം ആണുതാനും.

ലേബറേർസിനു ഭാര്യയെ കൊണ്ടു പോവാൻ സാധിക്കാത്തത് ഞാൻ കാണുന്നത്
ഗൾഫിലെ നിയമ വ്യവസ്ഥിതിയാണ്. അതിനു
വേണ്ടി നിയമത്തിൽ നിന്നു സംഘടിക്കുക
നിയമം മാറ്റുക എന്നതേ എനിക്ക്
പരിഹാരമായി കാണുവാൻ സാധിക്കുന്നുള്ളൂ.
അതിനു ബോധവൽക്കരണം കൊണ്ട്
പരിഹാരം എങ്ങിനെയുണ്ടാവുമെന്ന് അറിയില്ല.

ഇനി മറ്റൊരു കാര്യം. എപ്പോഴും ഇങ്ങിനെ
ഒരു സെന്റൻസിലോ ഒരു കവിതയിലോ
മറ്റോ ഒതുക്കാതെ എന്തുകൊണ്ട് കൃത്യമായ
കഥകൾ ഗൾഫിൽ നിന്നുള്ള ബ്ലോഗേർസിൽ
നിന്നു പോലും വരുന്നില്ല? ഏറ്റവും കൂടുതൽ
ആളുകൾ ബ്ലോഗുന്നത് ഗൾഫിൽ നിന്നും,
ഒരു ചെറിയ കാര്യം പോലും വരുന്നില്ല. ഇത്
പറയുമ്പോൾ എനിക്ക് ഗൾഫിലെ
നിയമത്തെക്കുറിച്ചൊരു ഏകദേശം
ധാരണയേയുള്ളൂ. എന്നാലും ഇന്ത്യയിലെ
പ്രവാസി മന്ത്രിക്കു എന്തു ചെയ്യാൻ
ഒക്കും ഈ കാര്യത്തിൽ എന്നു എനിക്ക്
ഇതുവരേയും മനസ്സിലായിട്ടില്ല. നിങ്ങൾക്കല്ലേ
ചെയ്യാൻ കഴിയൂ? എത്രനാളാന്ന് വെച്ചാണ്
ഭയന്നിരിക്കുക? എനിക്കറിഞ്ഞൂട...
ഇവിടെയിരുന്നു വാചകമടിക്കാൻ എളുപ്പാണ്
എന്നറിയാം. എന്നാലും...പറയാതെ ഇരിക്കുന്നത് എങ്ങിനെ?

MKS said...

ഈ പരസ്യത്തിനു പിന്നിലുള്ളവരെ ഇത്രയും "കഴുവേറ്റി"യാൽ പൊരായിരുന്നെന്നു തോന്നി.

"സർക്കാരു കാശ് തരുന്നു... ചെലവാക്കണമല്ലോ..." എന്ന മുൻ ഡി എ വി പി ചേച്ചിയുടെ ന്യായം വെരി ഫണ്ണി...

ഇഞ്ചിക്കഷായം അടിച്ചു മയങ്ങിക്കിടക്കുന്നവരേയും ഉണർത്താൻ നോക്കേണ്ട.
ഉറങ്ങുന്നവരല്ലേ ഉണരൂ...

sreeku said...

hi, entha suklam kalajal problem

Related Posts with Thumbnails