Sunday, March 29, 2009

എന്തിനു വേറൊരു സൂര്യോദയം?


വീക്കെൻഡ് കഴിഞ്ഞുള്ള ആദ്യ വർക്കിംഗ് ഡേ രാവിലെ പാടാനുള്ള പാട്ടാണ് ‘എന്തിനു വേറൊരു സൂര്യോദയം’. ഉറയൊഴിയ്ക്കാത്ത പാൽ ഉറയൊഴിച്ച പാലിനോട് പാടാനുള്ളത്: ‘പിരിഞ്ഞു പോകും നിനക്കിനിയിക്കഥ മറക്കുവാനേ കഴിയൂ’. മന്ത്രിയുടെ വിവാഹനാൾ പാടാനുള്ളത്: മന്ത്രിയ്ക്കും മധുവിധു രാത്രീ...

ഈ വളിപ്പുകളത്രയും ഒറ്റയടിയ്ക്കോർത്തത് ഒരു തകർപ്പൻ വെബ് സൈറ്റിൽ പോയപ്പോളാണ്. നിങ്ങൾക്ക് പ്രിയമുള്ളതാകാൻ സാധ്യതയുള്ള എല്ലാ സൈറ്റുകളിലേയ്ക്കുമുള്ള ഹൈപ്പർലിങ്കുകൾ നിരക്കുന്ന ഒരു സൈറ്റാണിത്. ആ സൈറ്റിലേയ്ക്കു പോകാൻ ഇവിടെ ക്ലിക്കുക. വിത്സന്റെ കവിതയിൽ പറയുന്ന ജാതി ‘എല്ലാ പെണ്ണുങ്ങളും’ നിരന്നുനിൽക്കുന്ന ഒരു സൈറ്റ്.

സൈറ്റിന്റെ മുദ്രാവാക്യമാണ് അതിലും സൂപ്പർ - 'Why Search?' എന്നതാണ് ആ മുദ്രാവാക്യം. എന്തൊരു ആത്മവിശ്വാസം! എങ്കിലും അത് അതിരുവിടുന്നില്ല. തൊട്ടടുത്തു തന്നെയുണ്ട് ഗൂഗ്ൾ സെർച്ച് ബോക്സ്. വിനയവും അഹങ്കാരവും സമാസമം ചേർത്ത കിടിലൻ യാഥാർത്ഥ്യബോധം എന്നല്ലാതെ എന്തുപറയാൻ. ‘എന്തിനു സെർച്ച്’ എന്ന ആ ചോദ്യമാണ് ‘എന്തിനു വേറൊരു സൂര്യോദയം?’ എന്ന ചോദ്യം ഓർമിപ്പിച്ചത്.

ഞങ്ങൾ അഡ്വർടൈസിംഗുകാരുടെ ഭാഷയിൽ പറഞ്ഞാൽ ഗൂഗിളിന്റെ അതീവലളിതസുന്ദരമായ ഹോം പേജാണ് ഇന്ന് ലോകത്തെ ഏറ്റവും പോപ്പുലറായ, പവർഫുളായ മീഡിയം. എത്ര കോടി സന്ദർശകരായിരിക്കും ഒരു ദിവസം, അല്ല ഒരു നിമിഷം, അവിടെ വന്നുപോകുന്നത്? എങ്കിലും മറ്റൊരു കമേഴ്സ്യൽ മെസേജും പരസ്യവും തൊടീയ്ക്കാതെ ആ പേജിന്റെ ബില്യൺ ഡോളർ കന്യകാത്വം ഗൂഗ്ൾ കിടാവ് കാത്തുപോരുന്നു. ഗൂഗ്ലിനെ കമേഴ്സ്യൽ പരവേശക്കാരി എന്നു വിളിയ്ക്കുന്നവർ ഇതോർക്കുന്നത് നന്ന്.

പെരുന്നാളിനും പൂരത്തിനുമെല്ലാം ലോഗോ കൊണ്ടുള്ള കളികൾ ഗൂഗ്ല് കളിയ്ക്കുന്നു എന്നത് വേറെ കാര്യം. അങ്ങനെ ലോഗോയുടെ സോ കാൾഡ് വിശുദ്ധിയും ഗൂഗ് ൾ തിരുത്തിയെഴുതി. ഒരിയ്ക്കൽ മാത്രം ഇവിടെ ഗൂഗ് ൾ മറ്റൊരു ബ്രാൻഡിനെ കൊണ്ടുവന്നു. എന്നു കരുതി പണം വാങ്ങി എന്നർത്ഥമില്ലാതാനും. കഴിഞ്ഞ ജനുവരി 28-ന് ഗൂഗ് ൾ ഹോം പേജിൽ പോയവർക്കറിയാം [ഗൂ ഗ് ളിന്റെ ഹോം പേജിൽ പോകാത്ത ഒരു ദിവസമോ, ഒരു മനുഷ്യനോ, നിങ്ങളെന്ത് മനുഷ്യദിവസമാണ് ഹേ!] അന്ന് അമ്പതാം വാർഷികാമാഘോഷിച്ച ലോകപ്രശസ്ത കളിപ്പാട്ടക്കമ്പനിയായ ലെഗോയുടെ ബിൽഡിംഗ് ബ്ലോക്കുകൾ കൊണ്ടാണ് അന്നത്തെ ഗൂഗ് ൾ ലോഗോ പ്രദർശിപ്പിക്കപ്പെട്ടത് എന്ന്. ലെഗോയുമായുള്ള ഗൂഗ് ളിന്റെ പ്രണയവിവരങ്ങൾ ഇവിടെ.

എന്നു കരുതി ഗൂഗ് ളാണ് ലോകത്തിന്റെ അറ്റം എന്നർത്ഥം വരുമോ? ക്രിയേറ്റിവിറ്റിയുടെ കുഞ്ഞുതീപ്പെട്ടിക്കൊള്ളികൾക്ക് ഭീമൻ വയ്ക്കോലുണ്ടകളെ തീവെയ്ക്കാൻ കഴിയില്ലേ?

Tuesday, March 24, 2009

ഇതാ ഒരു പിയാനോ


ബ്ലോഗ് എന്ന വാക്ക് വെബ്, ലോഗ് എന്നീ വാക്കുകൾ ചേർന്നുണ്ടായതാണെന്നറിയാമല്ലൊ. അതായത് നമ്മുടെ വെബഥ സഞ്ചാരങ്ങളുടെ യാത്രാക്കുറിപ്പു പുസ്തകം. എങ്കിലും ഒറിജിന്റെ പരിമിതികൾ ഭേദിച്ച് സിറ്റിസൺ ജേർണലിസത്തിന്റേയും സർഗഭാവനയുടേയും സ്വയംബ്ലോഗ ഗീർവാണങ്ങളുടേയും ഒരുപാട് ആവിഷ്കാരങ്ങൾക്ക് അത് വേദിയാകുന്നു.

മറന്നുപോയ അതിന്റെ ഒറിജിനൽ പർപ്പസ് വീണ്ടും ഇന്ന് ഓർത്തത് കഥാകൃത്ത് സുഭാഷ് ചന്ദ്രൻ ഫോർവേഡിയ ഒരു ഇ-മെയിൽ കിട്ടിയപ്പോഴാണ്. വെറും 620 കെബി മാത്രം വലിപ്പമുള്ള ഒരു എക്സെൽ ഫയലായി സുഭാഷ് അയച്ചത് ഒരു പിയാനോ. യെസ്, എ വർക്കിംഗ് പിയാനോ. കമ്പ്യൂട്ടറിൽ സ്പീക്കറുള്ളവർ മാത്രം ഇവിടെച്ചെന്ന് ഡൗൺലോഡ് ചെയ്യുക.


എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കും സംഗീതപ്രേമികൾക്കും ഇത് തീർച്ചയായും ഇഷ്ടപ്പെടും.

Monday, March 9, 2009

ഒരു ആത്മഹത്യാക്കുറിപ്പ്


Thursday, March 5, 2009

നാട്ടുകോഴിയുടെ സംക്രാന്തി


കൃഷ്ണമൃഗത്തെ
വേട്ടയാടിയതിന്
സൽമാൻ ഖാന്
ശിക്ഷ വിധിച്ച്
ജഡ്ജിയേമ്മാൻ
വീട്ടീപ്പോയി
കൈ കഴുകി
ലഞ്ചിനിരുന്നു.
ശ്രീമതി
ചപ്പാത്തിയും
മട്ടൻ കറിയും
വിളമ്പി.

ദൈവത്തിന്റെ
പുസ്തകത്തിൽ
കൃഷ്ണമൃഗത്തിന്റെയും
മുട്ടനാടിന്റെയും
ജീവന്റെ
പ്രൈസ് ടാഗുകൾ
സെയിമല്ലെങ്കിൽ
നിങ്ങളുടെ

പഴഞ്ചൊല്ല്
‘നാട്ടുകോഴിയ്ക്ക്
എന്ത്
സംക്രാന്തി?’
എന്ന്
തിരുത്തിയേക്കണേ.

Tuesday, March 3, 2009

അമ്മയെ ഭോഗിച്ചോനേ...



അമ്മയെ ഭോഗിച്ചോനേ,
അച്ഛനാകാനുള്ള ദൂരം നീ മറന്നു പോയ്.
അമ്മ തൻ തണ്ണീർക്കുടം പൊട്ടിച്ച് കെടുത്തും ഞാൻ
സങ്കടം തീണ്ടാത്ത നിൻ ചെങ്കനൽ കാരാഗൃഹം.

‘ഇ’ത്രേയുള്ളു ജീവിതം


യാഹൂ കിട്ടിയപ്പോൾ ഹോട്ട്മെയിലിനെ മറന്നു.

ജീമെയിൽ വന്നപ്പോൾ യാഹൂളിഗനെ ഉപേക്ഷിച്ചു.

‘ഇ’-ത്രേയുള്ളു മാഷേ ജീവിതം.
Related Posts with Thumbnails