Monday, September 29, 2008

വി. കെ. കൃഷ്ണമേനോന്റെ മാരത്തോണ്‍ യു. എന്‍. പ്രസംഗം


വെബ്ബന്നൂര്‍ യാത്രകള്‍ക്കിടയില്‍ കിട്ടിയ ഒരു പിഡീയെഫ് ഫയല്‍ ഇവിടെ പങ്കിടുന്നു - 1957 ജനുവരി 23-ന് യുഎന്‍ സെക്യൂരിറ്റി കൌണ്‍സിലിന്റെ മീറ്റിംഗില്‍ കാശ്മീര്‍ പ്രശ്നത്തെ സംബന്ധിച്ച് വി. കെ. കൃഷ്ണമേനോന്‍ നടത്തിയ പ്രസിദ്ധമായ മാരത്തോണ്‍ പ്രസംഗം.

ചിത്രത്തില്‍ ടൈം മാഗസിന്റെ പ്രസിദ്ധമായ മേനോന്‍ കവര്‍. ഒരു പക്ഷേ ഏതെങ്കിലും മലയാളി അങ്ങനെ ഒരൊറ്റത്തവണ മാത്രമേ ടൈമിന്റെ കവറില്‍ പ്രത്യക്ഷപ്പെട്ടിരിക്കാനിടയുള്ളു എന്നൊരു വിധേയ പൊങ്ങച്ചം കൂടി ഇവിടെ വിളമ്പാം. എന്തായാലും ആ പൊങ്ങച്ചം വിഴുങ്ങും മുമ്പ് ഡികൊളോണൈസിംഗ് ദ് മൈന്‍ഡ് പോലുള്ള പുസ്തകങ്ങള്‍ വായിക്കാനപേക്ഷ.

ഇന്ത്യയെന്നാല്‍ അടുത്തകാലം വരെ പാമ്പാട്ടികളും താജ്മഹലുമായിരുന്നു പാശ്ചാത്യര്‍ക്ക്. അതുകൊണ്ടുതന്നെ ടൈമിന്റെ ആ മേനോന്‍ കവറിലും ഉണ്ട് ഒരു പാമ്പും പാമ്പാട്ടിയും. എന്താണാവോ അതിനര്‍ത്ഥം? ഇന്നാണ് കൃഷ്ണമേനോന്‍ ജീവിച്ചിരുന്നതെങ്കില്‍, ഈ ആണവക്കരാര്‍ ദിനങ്ങളില്‍ അദ്ദേഹം എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന് വെറുതേ ഊഹിക്കാന്‍ തോന്നുന്നു. ഹൈന്ദവ രാഷ്ട്രീയക്കാര്‍ വിഷം ചീറ്റുന്ന ഈ ആഗോളവത്കരണദിനങ്ങളില്‍ കാശ്മീരിനെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളില്‍ മാറ്റമുണ്ടാകുമായിരുന്നോ എന്നുമറിയാന്‍ കൌതുകം.

ടൈം അക്കാലത്തൊരിക്കല്‍ ഒരാര്‍ട്ടിക്കിളിനിട്ട തലക്കെട്ട് Mandate for Menonism എന്ന്. അമര്‍സിംഗുമാരും അംബാനിമാരും അമേരിക്കന്‍ കമ്പനികളും വിലയ്ക്കു വാങ്ങുന്ന ഇന്ത്യന്‍ ജനാധിപത്യത്തില്‍ മേനോനിസം ഓര്‍മയായി. അല്ലെങ്കില്‍ History repeats itself, first as tragedy, second as farce എന്ന് കാറല്‍ മാര്‍ക്സ് പറഞ്ഞതുപോലെ, ദുര്‍ബലമായ Karatism-മായി അത് ആവര്‍ത്തിക്കപ്പെട്ടു. മേനോന്റെ സ്ഥാനത്ത് ദേശീയ രാഷ്ട്രീയത്തില്‍ ഇന്ന് ശോഭിക്കുന്ന കോണ്‍ഗ്രസ് മലയാളികളെക്കാത്ത് time-ന്റെ, Time-ന്റെയല്ല, പിന്നാമ്പുറപ്പേജുകള്‍ കാത്തിരിക്കുന്നു.

Wednesday, September 24, 2008

എങ്കി കങ്കാരുവിനെ തിന്നു തൊടങ്ങാം

നെല്‍പ്പാടങ്ങളില്‍ മഴക്കാലത്ത് കണ്ടുവരുന്ന ശംഖ്-കക്ക കുടുംബക്കാരനാണ് ഞവുഞ്ഞ്. അതിനെ മാത്രം തിന്ന് ജീവിക്കുന്ന ഒരു പക്ഷിയുണ്ടത്രെ. ത്രെ എന്നല്ല, ഉണ്ട്. ഞവുഞ്ഞോടനെന്നാണ് ടിയാന്റെ പേര്. കണ്ടിട്ടുണ്ടെന്നല്ല തിന്നിട്ടുണ്ടെന്നു പറയണം. എയര്‍ഫോഴ്സില്‍ നിന്ന് പെന്‍ഷന്‍ പറ്റിയ അമ്മാവന്റെ Twelve Bore എന്ന് വിളിച്ചിരുന്ന തോക്കിന് ഇരയായതാണൊരിക്കല്‍. അത് വംശനാശഭീഷണി നേരിടുന്ന പക്ഷിയാണോ എന്നൊന്നും അന്നും ഇന്നും അറിയില്ല. ഒരു കാര്യം അറിയാം - ശിക്ഷ ലഭിക്കാതിരിക്കാനുള്ള ലൂപ്പ് ഹോളല്ല അറിവില്ലായ്മ.

ഞങ്ങള്‍ പച്ചക്കായയും കുരുമുളകും ധാരാളം വീരസ്യവും ചേര്‍ത്ത് കൂട്ടാന്‍ വെച്ച് കഴിച്ചത് ഈ ഭൂമുഖത്തെ അവസാനത്തെ ഞവുഞ്ഞോടന്‍ ഫാമിലിയിലെ ഭാര്യയോ ഭര്‍ത്താവോ ആയിരുന്നെങ്കിലോ? അയ്യോ, പിന്നീടെപ്പോളോ ചങ്കില്‍ത്തറഞ്ഞ ആ എല്ലുങ്കഷ്ണം ഒരിക്കലും എടുക്കാന്‍ കിട്ടിയിട്ടില്ല.

കണ്ടാണശ്ശേരി മുതല്‍ കാണിപ്പയ്യൂര്‍ വരെ നീണ്ടുപരന്നു കിടക്കുന്ന പാടത്ത് കൊക്കുകളെ വെടിവെയ്ക്കാന്‍ പോയതായിരുന്നു അമ്മാവന്‍. കൂനമ്മൂച്ചിക്കുള്ള നെടുവരമ്പിന്റെ വഴിയ്ക്കുള്ള പൊര്വാര എന്ന് വിളിച്ചിരുന്ന ഭാഗത്ത് കണ്ടതോ ഒരു ഞവുഞ്ഞോടനെ. കണ്ടാല്‍ കൊക്കിനേക്കാള്‍ വലിപ്പത്തില്‍, കൊക്കിനേയും പരുന്തിനെയും എര്‍ളാടനെയും ഓര്‍മിപ്പിക്കുന്ന കടുംബ്രൌണ്‍ തൂവല്‍ക്കാരന്‍. ഞവുഞ്ഞിനെ മാത്രം തിന്ന് ജീവിക്കുന്ന എലീറ്റ് ക്ലാസല്ലെ, ഇതുവരെ തിന്നിട്ടുള്ളതിലും വെച്ച് ഏറ്റവും സ്വാദ് അതിന്റെ ഇറച്ചിയ്ക്കു തന്നെയായിരുന്നു എന്ന് പറയാതെങ്ങനെ?

അക്കാലത്തെ ക്രൂരമായ സ്വാദുകളില്‍ പിന്നെ ഓര്‍മയുള്ളത് കഴുകന്റെ അളിയന്‍ കൂറ്റന്‍ എന്ന പക്ഷിയുടേതാണ്. മേലേപ്പുരയുടെ പടിഞ്ഞാപ്രത്തുള്ള പ്ലാവിന്റെ കൊമ്പില്‍ ഉച്ചത്തെ ആ ആലസ്യത്തില്‍ വന്നിരുന്നതായിരുന്നു പാവം. ഠേ!

ഉശിരന്‍ മലയാള ഗദ്യം എന്നൊക്കെ എഴുന്നള്ളിച്ച് സക്കറിയയുടെ ലോബിയിംഗില്‍ പുന:പ്രസിദ്ധീകരിക്കപ്പെട്ട എം. പി. ശിവദാസമേനോന്റെ [1890-1962] മലബാറിലെ ശിക്കാര്‍ എന്ന പുസ്തകം ഉത്പ്പാദിപ്പിക്കുന്ന പ്രകൃതിവിരുദ്ധ രാഷ്ട്രീയത്തെ കലാകൌമുദിയില്‍ ഡോ. പി. കെ. രാജശേഖരന്‍ എന്ന ഉശിരന്‍ നിരൂപകന്‍ കശക്കിയത് വായിച്ച് സക്കറിയയോട് രോഷം തോന്നി. കണ്ണില്‍ അല്ല വയറ്റില്‍ത്തന്നെ കോല്‍ അല്ല എല്ലുങ്കഷ്ണം കിടക്കെ അന്യന്റെ കണ്ണിലെ കരട് നോക്കാന്‍ എന്തെളുപ്പം.

അതല്ല wit - ശിവദാസമേനോന്റെ ഉശിരന്‍ ഗദ്യം എന്നൊക്കെപ്പറഞ്ഞ് കൊട്ടിഘോഷിച്ചത് പഴയ സിനിമാനിരൂപകന്‍ കോഴിക്കോടന്‍ എഴുതിയ ഗദ്യമായിരുന്നു. സക്കറിയയ്ക്ക് ഇക്കാര്യം ഇപ്പോളും അറിയുമോ ആവോ? മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് ഇംഗ്ലീഷ് ഓണേഴ്സ് ബിരുദം നേടി 1922 മുതല്‍ 27 വര്‍ഷക്കാലം കോഴിക്കോട്ടെ സാമൂതിരി കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്ന ശിവദാസമേനോന്‍ അക്കാലത്ത് ഇംഗ്ലീഷിലെഴുതിയ ശിക്കാര്‍ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ചത് ഇല്ലസ്ട്രേറ്റഡ് വീക്കിലിയില്‍. അത് കോഴിക്കോടന്‍ എന്ന അപ്പുക്കുട്ടന്‍ നായര്‍ പരിഭാഷപ്പെടുത്തിയതാണ് നാമിന്ന് കൊട്ടിഘോഷിക്കുന്ന മലബാറിലെ ശിക്കാര്‍.

മനോരമ വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്ന മാത്തുക്കുട്ടി ജെ. ഇട്ടന്റെ വാളയാറിലെ മോഴ, ശിക്കാരി കുട്ടിയമ്മയുടെ നായാട്ടു കഥകള്‍ തുടങ്ങിയവയാണ് മലബാറിലെ ശിക്കാറിന്റെ പിന്‍ഗാമികള്‍. കാടെല്ലാം നാടായപ്പോള്‍ ശിക്കാരി ശംഭുവിന്റെ തമാശകളില്‍ അതൊടുങ്ങി. ഒടുവിലിതാ 'വനസമ്പത്ത് സംരക്ഷിക്കൂ' എന്നാവശ്യപ്പെടുന്ന പരസ്യത്തില്‍ കേരളത്തിലെ വനം വകുപ്പ് ശിക്കാരി ശംഭുവിനെ മോഡലാക്കിയിരിക്കുന്നു. ക്രിയേറ്റിവിറ്റി ഒരു വെടിയുണ്ടയാണെന്ന് ഈ പരസ്യം തെളിയിക്കുന്നു. ശംഭുവിനെ വാച്ച്മാനാക്കി, വാക്കുകളുടെ ഒച്ചയും പുകയുമില്ലാതെ നിറയൊഴിയുന്നു. [ക്ലിക്ക് ചെയ്ത് വലുതാക്കി ‘കൊണ്ടാലും’].

പറയാന്‍ വന്നത് അതല്ല. ഞവുഞ്ഞോടന്‍, കഴുകന്റളിയന്‍ കൂറ്റന്‍... പുത്തന്‍ രുചികളെ പേടിയില്ലെന്ന് വരുത്താന്‍ ശ്രമിച്ചതാണ്. അതിന്റെ തുടര്‍ച്ചയായാണ് ദുബായില്‍ പൊറുത്തു തുടങ്ങിയ കാലത്തൊരിക്കല്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്ട ക്യാമല്‍ മില്‍ക്ക് വാങ്ങിച്ച് രുചിച്ചു നോക്കിയത്. സത്യം പറഞ്ഞാല്‍ ഒട്ടകപ്പാലിന് പശൂമ്പാലുമായി സ്വാദില്‍ വലിയ വ്യത്യാസമൊന്നുമില്ലായിരുന്നു. ഗുണദോഷങ്ങളിലെ വ്യത്യാസം അറിയാന്‍ ശ്രമിച്ചുമില്ല.

മുഖച്ഛായയില്‍ മനുഷ്യനോട് ഏറ്റവുമടുത്തു നില്‍ക്കുന്ന മൃഗം ഒട്ടകമാണെന്ന് തോന്നിയിട്ടുണ്ട്. കണ്ണാടിയിലടക്കം പലപ്പോഴായി ഒരുപാട് ഇരുകാലി ഒട്ടകങ്ങളുടെ മുഖങ്ങളില്‍ കണ്ടിട്ടുള്ള ദൈന്യത അതേപടി സ്ഥിരമായി കണ്ടിട്ടുള്ളത് ഒട്ടകമുഖങ്ങളില്‍. അതുകൊണ്ട് ഒട്ടകത്തിന്റെ മാംസം രുചിച്ചു നോക്കാന്‍ ധൈര്യം കിട്ടിയില്ല.

അങ്ങനെ പോകുമ്പോള്‍ അതാ കിടക്കുന്നു പത്രദ്വാരത്തില്‍ ഒരു വാര്‍ത്ത: ഭൂമിയെ രക്ഷിക്കൂ, കങ്കാരുഎറച്ചി തിന്നൂ!

സംഗതി സീരിയസ്സാണ്. ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടുത്തമാണ്. അല്ലെങ്കിലും അവര്‍ക്കെല്ലാം സീരിയസ്സാണല്ലൊ. പാല് നല്ലതാണെന്ന് അവര് ഗവേഷിച്ച് കണ്ടുപിടിച്ചത് കേട്ട് നമ്മുടെ കുര്യന്‍ ഗുജറാത്തിലെ ദരിദ്രനാരായണന്മാരെ ഉദ്ബോധിപ്പിച്ച് ഇന്ത്യയില്‍ ധവളവിപ്ലവം ഉണ്ടാക്കി, അമുല്‍ കുര്യനായി. അപ്പോള്‍ ദേ സായിപ്പു പറയുന്നു പാല് തടിയ്ക്ക് കേടാണെന്ന്. ഇവര്‍ക്കിദെന്തിന്റെ കേടാണ്? കാര്യം നമ്മുടെ ഡോഡാഡേയുടെ ഒരു സ്റ്റാറ്റസ് മെസേജില്‍ കണ്ടപോലാ - തിയറിയുടെ ശക്തമായ പിന്തുണയില്ലെങ്കില്‍ അനുഭവത്തെ വിശ്വസിക്കരുത്.

ബീഫ് ബര്‍ഗറ് തിന്നണത് അവസാനിപ്പിച്ച് കങ്കാരു ബര്‍ഗറ് തിന്നാനാണ് പുതിയ ഗവേഷണഫലങ്ങള്‍ ആഹ്വാനം ചെയ്യുന്നത്. കാരണം ഭൂമിയുടെ ഓസോണ്‍പാളി നേരിടുന്ന ഏറ്റവും വലിയ ഭീഷണി പശു, പോത്ത്, എരുമ വര്‍ഗങ്ങളില്‍ നിന്നാണത്രെ. അവറ്റ കീഴ്ശ്വാസമായും ഏമ്പക്കമായും പുറത്തുവിടുന്ന മീതേയ്ന്‍ ആണ് ഓസോണ്‍ പാളിയെ പൊളിച്ചുകളയുന്ന ഗ്രീന്‍ ഹൌസ് വാതകങ്ങളുടെ കൂട്ടത്തിലെ മുഖ്യവില്ലന്‍. അതേസമയം കങ്കാരുക്കളുടെ ദഹനേന്ദ്രിയം പശുവര്‍ഗത്തിന്റേതില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ അവറ്റിങ്ങള്‍ക്ക് ഗ്യാസ് ട്രബ്ള്‍ ഇല്ല.

അന്തരീക്ഷത്തിന് കാര്‍ബണ്‍ ഡയോക്സൈഡിനേക്കാള്‍ 20 മടങ്ങ് ഭീഷണിയാണ് മീതേയ്ന്‍ എന്നാണ് കണ്ടുപിടുത്തം. അതായത് ബീഫ് തീറ്റ കൂടിയാല്‍ കാള, പോത്ത് വര്‍ഗങ്ങളുടെ ഡിമാന്‍ഡ് കൂടുന്നതോടൊപ്പം ഭൂമിയില്‍ വളരുന്ന അവയുടെ എണ്ണവും അതുവഴി അവ മൂലമുള്ള ഗ്യാസ് ട്രബ് ള്‍ ഭീഷണിയും കൂടും.

കങ്കാരു മാംസത്തിനെ ആകര്‍ഷകമാക്കുന്ന ഒരു സംഗതി കൂടിയുണ്ട് - അതില്‍ ഫാറ്റിന്റെ അളവ് താരതമ്യേന കുറവാണ്, പ്രൊട്ടീന്‍ കണ്ടെന്റോ കൂടുതലും.

ഓസ്ട്രേലിയയാണല്ലൊ കങ്കാരുവിന്റെ തറവാട്. ഓസ്ട്രേലിയയിലെ സ്ഥിതിയെങ്ങനെ? അവിടെ ജീവിക്കുന്ന മലയാളികളും കങ്കാരു എറച്ചി വാങ്ങി വറുത്തരച്ച് കറി വെയ്ക്കുന്നുണ്ടോ? തേങ്ങാക്കൊത്തുകളിട്ട് ഗാര്‍നിഷ് ചെയ്യുന്നുണ്ടോ? കങ്കാരു ബര്‍ഗര്‍ സുലഭമാണോ?

സഞ്ചിയില്‍ എപ്പോളും കുഞ്ഞിനേയും കൊണ്ടുനടക്കുന്നതുകൊണ്ട് മറ്റ് ജന്തുക്കളുടേതിനേക്കാള്‍ കങ്കാരുവിന്റെ മാതൃഭാവമാണ് ഏറ്റവും ഹൃദയസ്പര്‍ശിയായിട്ടുള്ളത്. ഇറച്ചിക്കുവേണ്ടി കങ്കാരുക്കളെ കൂട്ടമായി വളര്‍ത്തുമെന്നോ? അറവിന് നേരമാകുമ്പോള്‍ കുഞ്ഞിനെ നിലത്തിറക്കി നിര്‍ത്തിയിട്ട് അമ്മയെ അറക്കാന്‍ കൊണ്ടുപോകുമെന്നോ? ലാമ്പ് റോസ്റ്റ് എന്നെല്ലാം പറയുമ്പോലെ ജോയ് റോസ്റ്റും ഡെലിഷ്യസ് ആണെന്നോ?

മൂന്നു വട്ടം ഭാഗവതം വായിച്ചപ്പോളും കണ്ണില്‍ത്തടഞ്ഞ ഒരു ശ്ലോകം ഉദ്ധരിച്ച് നിര്‍ത്തിയേക്കാം:

അഹസ്താനി സഹസ്താനാം
അപദാനി ചതുഷ്പദാം
ഫല്‍ഗൂനി തത്ര മഹതാം
ജീവോ ജീവസ്യ ജീവനം

കയ്യുള്ളത് കയ്യില്ലാത്തതിനെ ഭക്ഷിക്കുന്നു, നാലു കാലുള്ളത് കാലില്ലാത്തതിനെ ഭക്ഷിക്കുന്നു, ബലമുള്ളത് ബലമില്ലാത്തതിനെ ഭക്ഷിക്കുന്നു. ജീവന്‍ ജീവനെ ഭക്ഷിച്ചു ജീവിക്കുന്നു.

[ജീവിതമേ, നീയെത്രെ ക്രൂരന്‍]

ഒണക്കമുള്ളന്റെ തടവുകാര്‍

പണ്ടൊരിക്കല്‍ പോസ്റ്റ് ചെയ്ത്, പിന്നീട് ഡിലീറ്റ് ചെയ്തുകളഞ്ഞൊരു കുറിപ്പാണിത്. പിന്നാലെ എഴുതുന്ന കങ്കാരുഎറച്ചിവിശേഷത്തിന് മുന്നോടിയായി ഇത് വീണ്ടും ഇവിടെയിടുന്നു: ഒണക്കമുള്ളന്റെ തടവുകാര്‍.

കഞ്ഞിക്കും ഒണക്കമുള്ളനും വേണ്ടി ആത്മാവ് കരഞ്ഞുവിളിക്കുമ്പോള്‍ ജാഡ കാട്ടാന്‍ വേണ്ടി പിസ കഴിക്കുന്നവരുണ്ട്. നിലനില്‍പ്പീയത്തിന്റെ പേരില്‍ അവര്‍ക്ക് മാപ്പ്. എന്നാല്‍ ഗ്ലാസില്‍ കിട്ടിയാലും നക്കിയേ കുടിക്കൂ എന്ന് വ്രതമെടുത്തവരോ? പുറംനാട്ടില്‍ വര്‍ഷങ്ങളായി ജീവിക്കുമ്പോഴും പുറത്തുപോയി ഭക്ഷണം കഴിക്കേണ്ടി വരുമ്പോഴെല്ലാം മസാലദോശയും പൊറൊട്ടയും ചോറും മീങ്കറിയും മാത്രം കഴിക്കുന്നവരോ? മലബാറി/മദ്രാസി ഹോട്ടലുകളില്‍ മാത്രം കയറുന്നവര്‍. പുതുമയെ, മറ്റ് സംസ്ക്കാരങ്ങളെ പേടിയുള്ളവര്‍, ബോറന്മാര്‍, ഗതികേടുകൊണ്ട് മാത്രം മറുനാട്ടില്‍ കഴിയുന്നവര്‍, ഗതികെടിനെ എഞ്ചോയബ്ള്‍ ആക്കാന്‍ അറിയാത്തവര്‍.

മസാലദോശയുടെ തടവുകാരേ, നിങ്ങള്‍ക്ക് ഹാ, കഷ്ടം. നിങ്ങള്‍ വേവിച്ച ഉരുളക്കിഴങ്ങിനോടും സവാളയോടും ഒത്തിരിക്കുന്നു. ലോകമെങ്ങുമുള്ള ഭക്ഷ്യവിഭവങ്ങള്‍ ചുറ്റിലുമുണ്ടെങ്കിലും അവയെ നിങ്ങള്‍ കൊതിക്കുന്നുപോലുമില്ല. ഭൂമിപ്പെണ്ണിന്റെ വൈവിധ്യം അവസരം കിട്ടിയിട്ടും അറിയുന്നതുമില്ല.

Sunday, September 21, 2008

ലിംഗരാജ്


ഒരു കുഞ്ഞ് ജനിക്കുമ്പോള്‍

ആദ്യം നോക്കുന്നതെന്തെടോ?

കുഞ്ഞുണ്ടായെന്ന് കേള്‍ക്കുമ്പോള്‍

പിന്നെ ചോദിപ്പതന്തെടോ?

Sunday, September 14, 2008

പെറ്റി ബൂര്‍ഷ്വാ, പിറ്റി ബൂര്‍ഷ്വാ


സത്യം പറഞ്ഞാല്‍ എനിക്ക് പണക്കാരനാവാന്‍ ആഗ്രഹമില്ല.
എങ്കിലും, ഞാനത്ര പാവപ്പെട്ടനൊന്നുമല്ലാതിരുന്നിട്ടും,
ചില പണക്കാര് എന്നോട് പെരുമാറിയതോര്‍ക്കുമ്പൊ
സത്യം, എനിക്ക് പണക്കാരനാവാന്‍ ആഗ്രഹമുണ്ട്.

സത്യം പറഞ്ഞാല്‍ എനിക്ക് പാവപ്പെട്ടവനാവാനാണ് ആഗ്രഹം.
എങ്കിലും, ഞാനത്ര പണക്കാരനൊന്നുമല്ലാതിരുന്നിട്ടും
ചില പാവപ്പെട്ടവരോട് ഞാന്‍ പെരുമാറിയതോര്‍ക്കുമ്പൊ
സത്യം, എനിക്ക് പാവപ്പെട്ടവനാവാന്‍ ആഗ്രഹമില്ല.

Thursday, September 11, 2008

പ്ലാസ്റ്റിക്കിനെക്കൊണ്ട് ക്ഷ എഴുതിപ്പിക്കാന്‍


രാവിലെ 'ഗള്‍ഫ് ന്യൂസ്' എന്ന ഇംഗ്ലീഷ് പത്രം വരും. നാട്ടിലെപ്പോലെ ഒരു 'സെറ്റ്' പത്രമല്ല ഇവിടെ, പകരം പല സെറ്റുകളാണ്. എന്നു പറഞ്ഞാല്‍ സാധാപത്രങ്ങളുടെ വലിപ്പത്തിലുള്ള ഒരു മെയിന്‍ സെക്ഷന്‍, അതേ വലിപ്പത്തില്‍ത്തന്നെ ഒരു ബിസിനന്‍സ് സെക്ഷന്‍, അതേ വലിപ്പത്തില്‍ത്തന്നെ ഒരു സ്പോര്‍ട്സ് സെക്ഷന്‍, പിന്നെ ടാബ്ലോയ്ഡ് വലിപ്പത്തില്‍ ടാബ്ലോയ്ഡ് എന്ന പേരില്‍ത്തന്നെ കൊച്ചുവര്‍ത്തമാനങ്ങളുള്ള ഒരു സെറ്റ്, അതിനു പുറമേ ടാബ്ലോയ്ഡ് വലിപ്പത്തില്‍ മൂന്ന് സെറ്റ് ഫ്രീഹോള്‍ഡ് പ്രോപ്പര്‍ട്ടികള്‍, രണ്ട് സെറ്റ് പ്രോപ്പര്‍ട്ടികള്‍, രണ്ട് സെറ്റ് ക്ലാസിഫൈഡുകള്‍ - ഇത്രയും ചേര്‍ന്നതാണ് ഒരു സാധാരണ ദിവസത്തെ പത്രം.

പത്രം വീഴുന്ന ഒച്ച കേട്ടാല്‍ ചെന്ന് വാതില്‍ തുറന്ന് വാതില്‍ക്കല്‍ നിന്നുകൊണ്ടുതന്നെ അവസാനം പറഞ്ഞ 3 + 3 + 2 സെറ്റുകള്‍ പുറത്തുകളയും. തുറക്കുകപോലും ചെയ്യാതെ ഏതാണ്ട് അരക്കിലോയിലധികം ന്യൂസ്പ്രിന്റ് അങ്ങനെ ഞാനായിട്ട് വേസ്റ്റാക്കും. പരി‍സ്ഥിതിപീഡനത്തിന് എന്റെ പേര്‍ക്ക് ചിത്രഗുപ്തന്റെ എക്സെല്‍ ഷീറ്റില്‍ ചേര്‍ക്കപ്പെടുന്ന ഡെയിലി ക്വോട്ട. അച്ചടിമഷി, അധ്വാനം, ലോജിസ്റ്റിക്സ് തുടങ്ങിയ പാഴാക്കലുകള്‍ വേറെ. 'ഇ'ക്കാലത്തും ഇതിങ്ങനെ തുടരുന്നത് മഹാസങ്കടം തന്നെ.

ഭാഗ്യം, "സ്ഫുടതാരകള്‍ കൂരിരുട്ടിലുണ്ടിടയില്‍ ദ്വീപുകളുണ്ടു സിന്ധുവില്‍" എന്ന് കുമാരനാശാന്‍ പാടിയ പോലെ ചില പച്ച ന്യൂസുകള്‍ ഗള്‍ഫ് ന്യൂസിലുമുണ്ട്. ആഴ്ച തോറും ഒരു പേജ് പരിസ്ഥിതിപ്രണയത്തിന് നീക്കിവെച്ചിരിക്കുന്ന ഗള്‍ഫ് ന്യൂസിലെ ഇക്കഴിഞ്ഞയാഴ്ചത്തെ ഒരു പച്ച വാര്‍ത്ത ദുബായില്‍ നടക്കാന്‍ പോകുന്ന ഒരു ബോട്ട് റേസിനെപ്പറ്റിയാണ്. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയ്ക്കുള്ളിലെ കൃത്രിമക്കനാലുകളില്‍ ഒക്ടോബര്‍ 24നും 25നും നടക്കുന്ന ഈ വഞ്ചിതുഴയല്‍ മത്സരത്തില്‍ റീസൈക്ക് ള്‍ഡ് മെറ്റീരിയലുകള്‍ കൊണ്ടുണ്ടാക്കിയ ബോട്ടുകള്‍ മാത്രമേ പങ്കെടുക്കൂ.

ചൈനയില്‍ കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഇതേ സമയത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷ നേടാന്‍ അവിടത്തുകാര്‍ ഉണ്ടാക്കിയെടുത്ത തരം ബോട്ടായിരിക്കും ദുബായിലെയും താരം എന്നാണ് ഗള്‍ഫ് ന്യൂസ് വാര്‍ത്ത പറയുന്നത്. പഴയ മിനറല്‍ വാട്ടര്‍ കുപ്പികള്‍ പ്ലാസ്റ്റിക് വലയില്‍ നിറച്ച് വലിയ ലൈഫ് ബോട്ടിന്റെ ആകൃതിയില്‍ വട്ടം കെട്ടിയുണ്ടാക്കിയ ബോട്ടുകളില്‍ ഒഴുകിനടന്നായിരുന്നു ചീനക്കാര്‍ വെള്ളപ്പൊക്കത്തെ നേരിട്ടത്. [2007 ഓഗസ്റ്റ് 29-ന് കിഴക്കന്‍ ചൈനയിലുള്ള Jiangsu പ്രോവിന്‍സിലെ Suzhou എന്ന സ്ഥലത്തെ ഒരു തെരുവില്‍ വെച്ചെടുത്തതാണ് ഇതോടൊപ്പമുള്ള റോയിട്ടര്‍ ചിത്രം]. ഇത്രയും വായിച്ചപ്പോള്‍ എന്റെയും ഗള്‍ഫ് ന്യൂസിന്റെയും ആയിരക്കണക്കിന് രൂപ മതിയ്ക്കുന്ന പാപസമ്പാദ്യത്തില്‍ നിന്ന് ഒന്നു രണ്ട് ചില്ലറത്തുട്ടുകള്‍ എടുത്തുമാറ്റിയതായി ഒരു വിഷ് ഫുള്‍ തിങ്കിംഗ്.

മിനറല്‍ വാട്ടര്‍ എന്ന പേരില്‍ വെള്ളം നിറച്ചുവരുന്ന പ്ലാസ്റ്റിക് കുപ്പികള്‍ നാടെങ്ങും പ്രചാരത്തിലായത് പെഴ്സണല്‍ കമ്പ്യൂട്ടറുകള്‍ വന്ന കാലത്തോടടുപ്പിച്ചായിരുന്നില്ലേ? കമ്പ്യൂട്ടറുകളും മറ്റുമുള്‍പ്പെടുന്ന ഇ-വേസ്റ്റുകള്‍ രഹസ്യമായി ഇന്ത്യയിലും മറ്റ് മൂന്നാംലോകരാജ്യങ്ങളിലും കൊണ്ട് തട്ടാന്‍ തക്കമ്പാര്‍ത്ത് കറങ്ങുന്ന കപ്പലുകളെപ്പറ്റി വായിച്ചതോര്‍ക്കുന്നു.

ക്രോം എന്ന ബ്രൌസറിനു പിന്നാലെ എമ്മെസ് ഓഫീസിനോട് കിടപിടിയ്ക്കുന്ന സമാന സോഫ്റ്റ്വെയര്‍ പാക്കേജുകളും ഗൂഗ്ലമ്മായി എപ്പൊ എറക്കീന്ന് ചോയ്ച്ചാ മതീന്ന് ഇന്നലെ ബീബിസി റേഡിയോയില്‍ ഒരു സായിപ്പ് പറയുന്ന കേട്ടു. അതെല്ലാം നെറ്റ് അധിഷ്ഠിതമായിരിക്കുമെന്നും ആ സായിപ്പ് പറയുകയുണ്ടായി. അതായത് നമ്മുടെ എല്ലാ വേഡ്, എക്സെല്‍, പവര്‍പോയന്റ് ഇത്യാദി ഫയലുകള്‍ നെറ്റിലായിരിക്കും കുടികൊള്ളാന്‍ പോകുന്നത്. ഇപ്പൊത്തന്നെ ഗൂഗ്ല് ഡോക്സ് തുടങ്ങിയ സംരഭങ്ങള്‍ വിജയിച്ചതിലേയ്ക്കും സായിപ്പ് വിരല്‍ചൂണ്ടി. എന്തിന്, ഇതെല്ലാം നെറ്റില്‍ മാത്രം ഇരിക്കാന്‍ തുടങ്ങുമ്പോള്‍ അതായിരിക്കും പിസിയുടെ മരണം എന്നുവരെ പറഞ്ഞുകളഞ്ഞു ടിയാന്‍.

സ്റ്റെനോഗ്രാഫര്‍മാരെയും ടൈപ്പിസ്റ്റുകളേയും ടൈപ്പ്റൈറ്ററുകളേയും ഒറ്റയടിക്ക് നിഗ്രഹിച്ച പീസിഅവതാരത്തിന് അതു തന്നെ വരണം. അല്ലെങ്കി ഈ മോണിട്ടറുകളൊക്കെ പഴതാവുമ്പോള്‍ നമ്മള്‍ എന്തുചെയ്യുമായിരുന്നു - അക്വേറിയം ഉണ്ടാക്കുമോ?

റെയില്‍വേ സ്റ്റേഷനുകളില്‍ 'ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യങ്ങളുടെ' പഴയ ചില്ലുംകുപ്പികളിലാക്കി കുടിവെള്ളം വിറ്റുനടന്നിരുന്ന തമിഴന്‍ ചെക്കന്മാരുടെ "വെള്ളംകുപ്പ്യേ വെള്ളംകുപ്പ്യേ..." എന്ന വിളികളെ കുലകുലയായി തൂങ്ങിക്കിടന്ന് നിശബ്ദം ഞെക്കിക്കൊന്ന മിനറല്‍ വാട്ടര്‍ കുപ്പികളേ, നിങ്ങ ഒഴുകി ഒഴുകി, ഇന്നസെന്റ് പറഞ്ഞപോലെ ക്ക, ച്ച, ഞ്ഞ, ട്ട, ക്ഷ എന്നെല്ലാം എഴുതുന്നത് ഞങ്ങ ഒന്ന് കണ്ടോട്ടെ.

Saturday, September 6, 2008

നാവിനിഷ്ടം, പല്ലിന് കഷ്ടം


കഴിഞ്ഞ ഒക്ടോബറില്‍ ഈ ബ്ലോഗിലിട്ട 'ശുക്ലസഞ്ചിയും ഒരു മാര്‍ക്കറ്റ് ഇക്കണോമി' എന്നൊരു പോസ്റ്റില്‍ മൊണോപ്സണിയെ പരിചയപ്പെടുത്തിയിരുന്നു. ഒരു വില്‍പ്പനക്കാരന്‍ മാത്രമുള്ള മാര്‍ക്കറ്റിനെ എന്തുവിളിക്കുമെന്ന് നമുക്കറിയാം - മൊണോപ്പളി [monopoly]. കേരളത്തിലെ ഒരു ഉദാഹരണന്‍ നമ്മുടെ വൈദ്യുതി ബോര്‍ഡ്. അതുപോലെ ഒരു വാങ്ങല്‍കാരന്‍ മാത്രമുള്ള മാര്‍ക്കറ്റുമുണ്ട്. അതാണ് മൊണോപ്സണി [monopsony]. ഒക്ടോബറില്‍ അതിനു ഞാന്‍ ഉദാഹരണം പറഞ്ഞത് കേരളത്തിലെ ഏക കൊക്കോ ബയറായി വിലസിയിരുന്ന കാഡ്ബറീസിനെ. എന്നാല്‍ സ്വിസ് ചോക്കലേറ്റ് കമ്പനിയായ ചോക്ലേറ്റ് സ്റ്റെല്ല എന്ന കമ്പനി കാഡ്ബറീസിന്റെ 'കുത്തക' തകര്‍ക്കുന്നുവെന്ന പത്രവാര്‍ത്ത കണ്ടപ്പോള്‍ ആ ചോക്ലേറ്റിന്റെ കഷ്ണം പങ്കുവെയ്ക്കാതെങ്ങനെ?

തൊടുപുഴ ആസ്ഥാനമായുള്ള കേരള അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റ് സൊസൈറ്റിയാണ് [കാഡ്സ്]സ്റ്റെല്ല്ലയ്ക്കു വേണ്ടി കൊക്കോ സംഭരണം നടത്തുക. കര്‍ഷകരില്‍ നിന്ന് കിലോയ്ക്ക് 26-33 രൂപയ്ക്ക് പച്ചകൊക്കോ വാങ്ങി ഉണക്കി കിലോയ്ക്ക് 105 രൂപയ്ക്കാണ് സ്റ്റെലയ്ക്ക് വില്‍ക്കുക. ഉണങ്ങിയാല്‍ 33% സത്ത് ബാക്കി കിട്ടുന്ന ഇനത്തിനാണ് 105. കൂടുതല്‍ 'റിക്കവറി' ഉള്ളതിന് കൂടുതല്‍ വില കൊടുക്കും. അന്താരാഷ്ട്ര വിപണിയില്‍ കാഡ്ബറീസിന്റെ പ്രധാന എതിരാളിയാണ് പോലും സ്റ്റെല്ല. [പച്ചബീന്‍സിന്, എര്‍ണാളം ഭാഷേപ്പറഞ്ഞാ, കിലോത്തിന് 20-26 രൂപേണ് ഈ കാഡ്ബറീസുകാര് ഇതുവരെ കൊട്ത്തിര്ന്നേച്ചത്. അതുവെച്ച് നോക്കുമ്പ സ്റ്റെല്ലച്ചേടത്തി ചെയ്തത് ജോറ്]

ഓഫ് സീസണായ സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലൊഴികെ മാസന്തോറും 23.5 ടണ്‍ കൊക്കോ കൊടുക്കാമെന്നാണ് കരാര്‍. കേരളത്തിലെ കോക്കോ ഉത്പ്പാദനത്തിന്റെ 60%-വും ഇടുക്കിയിലാണെന്നും പത്രദ്വാരത്തിലൂടെ അറിയാന്‍ കഴിഞ്ഞു. [ആ ക്രെഡിറ്റ് വയനാടിനാണെന്നാണ് ഞാന്‍ ധരിച്ചിരുന്നത്]

എന്റെ പ്രിയനോവലിസ്റ്റ്, ബ്രസീലുകാരനായ ജോര്‍ജ് അമാദോയുടെ [ഷോര്‍ഷ് അമാദോ?] ഉശിരന്‍ നോവലുകളിലാണ് കൊക്കോ യുദ്ധങ്ങളുടെ ചോരപ്പുഴകള്‍ കണ്ടിട്ടുള്ളത്, വിശേഷിച്ചും വയലന്റ് ലാന്‍ഡ് എന്ന ചെറുനോവലില്‍. അത് പക്ഷേ വന്‍കിട കര്‍ഷകര്‍ തമ്മിലുള്ള യുദ്ധങ്ങളായിരുന്നെങ്കില്‍ ഇത് മള്‍ട്ടിനാഷനല്‍ കൊക്കോ യുദ്ധം. പട്ടി തന്നെ പട്ടിയെ തിന്നുന്ന മാര്‍ക്കറ്റിംഗ് വാര്‍. മള്‍ട്ടിനാഷനല്‍ എന്നാല്‍ കുത്തക എന്ന് മലയാളത്തിലാക്കുന്നവര്‍ കൌടില്യന്‍ പറഞ്ഞ ഈ മുള്ളു കൊണ്ട് മുള്ളെടുക്കല്‍ ഓര്‍ക്കുക. മള്‍ട്ടി നാഷനലെങ്കില്‍ മള്‍ട്ടിനാഷനല്‍, കുത്തക പൊളിയട്ടെ. [എല്ലാ കുത്തകയും മൊണൊപ്പൊളിയല്ല, എല്ലാ മൊണൊപ്സണിയും കുത്തകയല്ല എന്നും ഓര്‍ക്കുക].

ച് ച് ച് ചിക്കന്‍, ച് ച് ച് ചീസ്, ച് ച് ച് ചോക്കലേറ്റ് എന്നെല്ലാം കേട്ടാല്‍ വായില്‍ കപ്പലോടിയ്ക്കുന്ന കുട്ടികളോട് കടങ്കഥയായി ചോദിക്കാനുള്ളതാണ് തലക്കെട്ട്. ശരിയുത്തരം പറയുന്നവര്‍ക്ക് സമ്മാനമായി ചോക്കലേറ്റ് ഒഴിച്ച് എന്തും.

Tuesday, September 2, 2008

‘ഇ’ മലയാളീസിന്റെ ഒരു കാര്യം


കുരങ്ങൊന്നിന് 10 ഡോളര്‍ കൊടുക്കാമെന്ന വാഗ്ദാനവുമായി ഒരിയ്ക്കല്‍ ഒരു നാട്ടുമ്പുറത്ത് ഒരാള്‍ പ്രത്യക്ഷപ്പെട്ടു. അടുത്തുള്ള കാട്ടില്‍ കുരങ്ങുകളുണ്ടെന്നറിയാമായിരുന്ന നാട്ടുകാരില്‍ ചിലര്‍ അവിടെപ്പോയി കുരങ്ങുകളെ പിടികൂടി അയാള്‍ക്ക് വിറ്റു. കുരങ്ങുകളെ കിട്ടാന്‍ ക്ഷാമമായിത്തുടങ്ങിയപ്പോള്‍ നാട്ടുകാര് കുരങ്ങുപിടുത്തം അവസാനിപ്പിച്ചു. ഉടനെ അയാള്‍ അടവുമാറ്റി. ഒരു കുരങ്ങിന് 20 ഡോളറായിരുന്നു പിന്നീടയാളുടെ വാഗ്ദാനം. നാട്ടുകാര്‍ ആലസ്യം വിട്ടുണര്‍ന്ന് കാട്ടില്‍പ്പോയി അരിച്ചു പെറുക്കി കിട്ടിയ കുരങ്ങുകളുമായി വന്ന് പിന്നെയും പണക്കാരായി.

സപ്ലെ കുറഞ്ഞപ്പോള്‍ ബിസിനസ്സ് പിന്നെയും ഡള്ളായി. അയാള്‍ കുരങ്ങ്-വില 30 ഡോളറാക്കി ഉയര്‍ത്തി. നാട്ടുകാര് കുരങ്ങുപിടുത്തം പൂര്‍വാധികം ഊര്‍ജിതമാക്കി എന്ന് പറയേണ്ടല്ലൊ. അങ്ങനെ കുരങ്ങിനെ പിടിയ്ക്കാനല്ല ഒരെണ്ണത്തിനെ കാണാന്‍പോലും കിട്ടാതായി. ഇനി മുതല്‍ കുരങ്ങനൊന്നിന് 50 ഡോളര്‍ നല്‍കുമെന്ന് അയാള്‍ ബോര്‍ഡുവെച്ചു. ഇതിനിടയില്‍ അയാള്‍ക്കൊന്ന് സിറ്റി വരെ പോകണമായിരുന്നു. വാങ്ങിയ കുരങ്ങന്മാരെയും ഇനിയുള്ള കുരങ്ങ്-വാങ്ങലും തല്‍ക്കാലം ഒരു അസിസ്റ്ററ്റിനെ ഏല്‍പ്പിച്ച് അയാള്‍ സിറ്റിയില്‍ പോയി. രണ്ടാഴ്ച കഴിഞ്ഞ് തിരിച്ചെത്തും.

അയാള്‍ പോയ ഉടന്‍ അസിസ്റ്റന്റ് തനിനിറം പുറത്തെടുത്തു. 10നും 20-നുമെല്ലാം വാങ്ങിക്കൂട്ടി കൂട്ടിലടച്ചിരിക്കുന്ന കുരങ്ങുകളെ ചൂണ്ടി അയാള്‍ നാട്ടുകാരോട് പറഞ്ഞു: "വേണമെങ്കില്‍ ഇവറ്റയെ ഒന്നിന് 35 ഡോളര്‍ വിലയ്ക്ക് ഞാന്‍ നിങ്ങള്‍ക്ക് വില്‍ക്കാം. എന്റെ ബോസ് തിരിച്ചുവരുമ്പോള്‍ നിങ്ങളിവയെ 50 ഡോളറിന് അയാള്‍ക്ക് വിറ്റ് ലാഭമുണ്ടാക്കിക്കോളൂ". കേള്‍ക്കേണ്ട താമസം, നാട്ടുകാര് കെട്ടുതാലി പണയം വെച്ചും ഉള്ളതെല്ലാം അരിച്ചു പെറുക്കിയും കുരങ്ങുകളെ മുഴുവന്‍ ഒന്നിന് 35 ഡോളര്‍ കൊടുത്ത് വാങ്ങിക്കൂട്ടി.

പിന്നീടൊരിയ്കലും അവര്‍ ആ അസിസ്റ്റന്റിനേയോ സിറ്റിയിലേയ്ക്ക് പോയ അയാളുടെ ബോസിനേയൊ കണ്ടിട്ടില്ല. എവിടെ നോക്കിയാലും കുരങ്ങുകള്‍ മാത്രം.

"ഓഹരി വിപണിയിലേയ്ക്ക് സ്വാഗതം" എന്ന പേരില്‍ ഇ-മെയിലായി കിട്ടിയ നര്‍മകഥയാണിത്. കഥ വായിക്കാം, ചിരിക്കാം. അതിനപ്പുറം ഓഹരി വിപണിയെ പുച്ഛിക്കാന്‍ ഞാനളല്ല. കാരണം സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായിരുന്നെങ്കിലും ഓഹരി വിപണിയില്‍ കളിച്ച് ധാരാളം പണമുണ്ടാക്കിയിട്ടുള്ള ഒരാളുടെ ആത്മകഥ ഞാന്‍ വായിച്ചിട്ടുണ്ട് എന്നതുതന്നെ. [ചാര്‍ളി ചാപ്ലിന്റെ ആത്മകഥ വായിച്ചിട്ടില്ലെങ്കില്‍ ഏറ്റവും നല്ല ആത്മകഥകളിലൊന്ന് നിങ്ങള്‍ വായിച്ചിട്ടില്ല.] ഇതാ ചാപ്ലിന്റെ ആത്മകഥയില്‍ നിന്ന്:

"ഞാന്‍ സിറ്റി ലൈറ്റ്സ് എന്ന സിനിമ നിര്‍മിക്കുന്ന കാലത്ത് ഓഹരി വിപണി ഒന്ന് തകര്‍നതാണ്. ഭാഗ്യവശാല്‍ മേജര്‍ എച്ച്. ഡഗ്ലസിന്റെ സോഷ്യല്‍ ക്രെഡിറ്റ് എന്ന പുസ്തകം വായിച്ചിരുന്നതുകൊണ്ട് വിപണി വീണപ്പോള്‍ എനിക്ക് നഷ്ടമൊന്നുമുണ്ടായില്ല. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ വിശദമായി ചിത്രീകരിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത ആ പുസ്തകമാണ് ലാഭം എന്നു പറയുന്ന സാധനം അടിസ്ഥാനപരമായി വരുന്നത് ആളുകളുടെ കൂലിയില്‍ നിന്നാണെന്ന് എന്നെ പഠിപ്പിച്ചത്. തൊഴിലില്ലായ്മ കൂടുന്തോറും ലാഭം ഇല്ലാതാകുമെന്ന്നും മൂലധനം ഇടിയുമെന്നും അര്‍ത്ഥം. 1928-ല്‍ അമേരിക്കയിലെ തൊഴിലില്ലാത്തവരുടെ എണ്ണം 1.4 കോടി എത്തി എന്നറിഞ്ഞപ്പോള്‍ എന്റെ കയ്യിലുള്ള മുഴുവന്‍ സ്റ്റോക്കുകളും ബോണ്ടുകളും വിറ്റ് പണമാക്കി എന്നിടത്തോളം ഈ തിയറി എന്നെ സ്വാധീനിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലൊ.

വിപണി തകര്‍ന്നതിന്റെ തലേന്ന് ഇര്‍വിംഗ് ബെര്‍ലിനോടൊപ്പമായിരുന്നു എന്റെ അത്താഴം. ഓഹരി വിപണിയെപ്പറ്റി വന്‍പ്രതീക്ഷകളായിരുന്ന് അന്ന് ഇര്‍വിംഗിനുണ്ടായിരുന്നത്. അദ്ദേഹം സ്ഥിരമായി ഡിന്നറിനു പോയിരുന്ന ഹോട്ടലിലെ ഒരു വെയിറ്റ്റെസ്സ് ഓഹരി വിപണിയില്‍ നിന്ന് ഒറ്റക്കൊല്ലം കൊണ്ട് 40,000 ഡോളര്‍ ലാഭമുണ്ടാക്കിയ കഥ എന്നോട് പറഞ്ഞു. എന്തിന്, ഇര്‍വിംഗിന് സ്വന്തമായും ഓഹരിവിപണിയില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ നിക്ഷേപമുണ്ടായിരുന്നു. അന്നത്തെ വിലയനുസരിച്ച് ഒരു ദശലക്ഷം ഡോളറിനു മുകളിലായിരുന്നു ഇര്‍വിംഗിന്റെ ലാഭം. ഞാന്‍ ഓഹരിവിപണിയില്‍ പണം മുടക്കിയിട്ടുണ്ടോയെന്ന് അദ്ദേഹമെന്നോട് ചോദിച്ചു. 1.4 കോടി ആളുകള്‍ തൊഴിലില്ലാതിരിക്കുമ്പോള്‍ ഓഹരികളില്‍ വിശ്വസിക്കാന്‍ എന്നെ കിട്ടില്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഓഹരികള്‍ വില്‍ക്കാനും നല്ല ലാഭമുള്ളപ്പോള്‍ അത് മുതലാക്കാനും ഞാന്‍ ഉപദേശിച്ചപ്പോള്‍ അദ്ദേഹം ക്ഷോഭിച്ചു. അതിന്റെ പുറത്ത് ഞങ്ങള്‍ തമ്മില്‍ നല്ലൊരു വാദപ്രതിവാദം നടന്നു. അമേരിക്കയെ നിങ്ങളെന്തിന് വില കുറച്ചു വില്‍ക്കുന്നുവെന്നായിരുന്നു ഇര്‍വിംഗിന്റെ ചോദ്യം. എനിക്ക് രാജ്യസ്നേഹമില്ലെന്നും അദ്ദേഹം ആക്ഷേപിച്ചു. പിറ്റേന്ന് മാര്‍ക്കറ്റ് 50 പോയന്റ് ഇടിഞ്ഞു. ഇര്‍വിംഗിന്റെ സമ്പാദ്യം മുഴുവന്‍ ആ തകര്‍ച്ചയില്‍ ഇല്ലാതായി. ഒന്നു രണ്ടു ദിവസം കഴിഞ്ഞ് ഞെട്ടലും ക്ഷമാപണവും സ്ഫുരിക്കുന്ന ഭാ‍വത്തോടെ എന്നെ കാണാന്‍ അദ്ദേഹമെന്റെ സ്റ്റുഡിയോവിലേയ്ക്ക് വന്നു. വിപണി തകരാന്‍ പോകുന്നുവെന്ന വിവരം മുന്‍ കുട്ടി എനിക്കെവിടെന്നു കിട്ടി എന്ന് അദ്ദേഹത്തിനറിയണമായിരുന്നു."

ചാപ്ലിന്റെ ഈ ആത്മകഥനത്തിനു പിന്നാലെ തന്നെയുണ്ട് 'ഓഹരി' പ്രസിദ്ധീകരണമായ ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് മാഗസിനില്‍ മൂ‍ന്നു വര്‍ഷക്കാലം സബ് എഡിറ്ററായിരുന്നതിന്റെ ഓര്‍മകളും. ഒരു പാന്‍ നമ്പറും ഇന്ത്യയിലെ ഏതെങ്കിലും പുതുതലമുറ ബാങ്കില്‍ അക്കൌണ്ടും നീക്കിവെയ്ക്കാന്‍ കുറച്ച് പണവും സമയവുമുണ്ടെങ്കില്‍ ഇ-ക്കാലത്ത് ആ‍ര്‍ക്കും ഓണ്‍ലൈനായി ഓഹരിവിപണിയില്‍ ബിസിനസ് നടത്താം. ഉദാഹരണത്തിന് ഐസിഐസിഐയുടെ ഈ സൈറ്റില്‍.

ഒന്നാംതരം കവിത എഴുതിയിരുന്ന കാലത്തുതന്നെ കുമാരനാശാന്‍ അക്കാലത്തെ മോഡേണ്‍ വ്യവസായങ്ങളിലൊന്ന് എന്ന് വിളിക്കാവുന്ന ഓട്ടുകമ്പനി നടത്തി. ചാപ്ലിന്റെ കാര്യം അങ്ങേര് തന്നെ എഴുതിയത് നിങ്ങള്‍ വായിച്ചല്ലൊ.

ഞാനും നിങ്ങളും ഇ-സാക്ഷരരാണെന്നാണല്ലൊ വെപ്പ്. ബ്ലോഗിംഗ്, ബ്ലോഗ് വായന, കമന്റടി... ‘ഇ’തിനെല്ലാമപ്പുറത്തേയ്ക്ക് ഒന്ന് നോക്കിയാലെന്ത്?

Monday, September 1, 2008

ഖുര്‍ ആന്‍ [മലയാളം] in pdf


മലയാളത്തില്‍ പിഡി.എഫ്ഫായി കിട്ടിയ വിശുദ്ധഗ്രന്ഥം, റമദാന്‍ പ്രമാണിച്ച് ഇവിടെ ഡൌണ്‍ലോഡാന്‍ പങ്കിടുന്നു.

ബൈബിളിന് സംസ്കൃത പരിഭാഷയുണ്ടോ? ഭഗവത് ഗീത ഹിബ്രുവിലുണ്ടോ? ബുഷ് ഖുര്‍ ആന്‍ വായിച്ചിട്ടുണ്ടാകുമോ?

കള്ളനാണെന്നു കരുതി നമ്മള്‍ കുരയ്ക്കുന്നതും കടിയ്ക്കാന്‍ ചാടുന്നതുമെല്ലാം ഇരുട്ടത്ത്, കാറ്റത്ത് ഇലയനങ്ങുന്നത് കണ്ടിട്ടാവുമോ?
Related Posts with Thumbnails