Showing posts with label ഗൂഗ്ള്‍. Show all posts
Showing posts with label ഗൂഗ്ള്‍. Show all posts

Thursday, September 11, 2008

പ്ലാസ്റ്റിക്കിനെക്കൊണ്ട് ക്ഷ എഴുതിപ്പിക്കാന്‍


രാവിലെ 'ഗള്‍ഫ് ന്യൂസ്' എന്ന ഇംഗ്ലീഷ് പത്രം വരും. നാട്ടിലെപ്പോലെ ഒരു 'സെറ്റ്' പത്രമല്ല ഇവിടെ, പകരം പല സെറ്റുകളാണ്. എന്നു പറഞ്ഞാല്‍ സാധാപത്രങ്ങളുടെ വലിപ്പത്തിലുള്ള ഒരു മെയിന്‍ സെക്ഷന്‍, അതേ വലിപ്പത്തില്‍ത്തന്നെ ഒരു ബിസിനന്‍സ് സെക്ഷന്‍, അതേ വലിപ്പത്തില്‍ത്തന്നെ ഒരു സ്പോര്‍ട്സ് സെക്ഷന്‍, പിന്നെ ടാബ്ലോയ്ഡ് വലിപ്പത്തില്‍ ടാബ്ലോയ്ഡ് എന്ന പേരില്‍ത്തന്നെ കൊച്ചുവര്‍ത്തമാനങ്ങളുള്ള ഒരു സെറ്റ്, അതിനു പുറമേ ടാബ്ലോയ്ഡ് വലിപ്പത്തില്‍ മൂന്ന് സെറ്റ് ഫ്രീഹോള്‍ഡ് പ്രോപ്പര്‍ട്ടികള്‍, രണ്ട് സെറ്റ് പ്രോപ്പര്‍ട്ടികള്‍, രണ്ട് സെറ്റ് ക്ലാസിഫൈഡുകള്‍ - ഇത്രയും ചേര്‍ന്നതാണ് ഒരു സാധാരണ ദിവസത്തെ പത്രം.

പത്രം വീഴുന്ന ഒച്ച കേട്ടാല്‍ ചെന്ന് വാതില്‍ തുറന്ന് വാതില്‍ക്കല്‍ നിന്നുകൊണ്ടുതന്നെ അവസാനം പറഞ്ഞ 3 + 3 + 2 സെറ്റുകള്‍ പുറത്തുകളയും. തുറക്കുകപോലും ചെയ്യാതെ ഏതാണ്ട് അരക്കിലോയിലധികം ന്യൂസ്പ്രിന്റ് അങ്ങനെ ഞാനായിട്ട് വേസ്റ്റാക്കും. പരി‍സ്ഥിതിപീഡനത്തിന് എന്റെ പേര്‍ക്ക് ചിത്രഗുപ്തന്റെ എക്സെല്‍ ഷീറ്റില്‍ ചേര്‍ക്കപ്പെടുന്ന ഡെയിലി ക്വോട്ട. അച്ചടിമഷി, അധ്വാനം, ലോജിസ്റ്റിക്സ് തുടങ്ങിയ പാഴാക്കലുകള്‍ വേറെ. 'ഇ'ക്കാലത്തും ഇതിങ്ങനെ തുടരുന്നത് മഹാസങ്കടം തന്നെ.

ഭാഗ്യം, "സ്ഫുടതാരകള്‍ കൂരിരുട്ടിലുണ്ടിടയില്‍ ദ്വീപുകളുണ്ടു സിന്ധുവില്‍" എന്ന് കുമാരനാശാന്‍ പാടിയ പോലെ ചില പച്ച ന്യൂസുകള്‍ ഗള്‍ഫ് ന്യൂസിലുമുണ്ട്. ആഴ്ച തോറും ഒരു പേജ് പരിസ്ഥിതിപ്രണയത്തിന് നീക്കിവെച്ചിരിക്കുന്ന ഗള്‍ഫ് ന്യൂസിലെ ഇക്കഴിഞ്ഞയാഴ്ചത്തെ ഒരു പച്ച വാര്‍ത്ത ദുബായില്‍ നടക്കാന്‍ പോകുന്ന ഒരു ബോട്ട് റേസിനെപ്പറ്റിയാണ്. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയ്ക്കുള്ളിലെ കൃത്രിമക്കനാലുകളില്‍ ഒക്ടോബര്‍ 24നും 25നും നടക്കുന്ന ഈ വഞ്ചിതുഴയല്‍ മത്സരത്തില്‍ റീസൈക്ക് ള്‍ഡ് മെറ്റീരിയലുകള്‍ കൊണ്ടുണ്ടാക്കിയ ബോട്ടുകള്‍ മാത്രമേ പങ്കെടുക്കൂ.

ചൈനയില്‍ കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഇതേ സമയത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷ നേടാന്‍ അവിടത്തുകാര്‍ ഉണ്ടാക്കിയെടുത്ത തരം ബോട്ടായിരിക്കും ദുബായിലെയും താരം എന്നാണ് ഗള്‍ഫ് ന്യൂസ് വാര്‍ത്ത പറയുന്നത്. പഴയ മിനറല്‍ വാട്ടര്‍ കുപ്പികള്‍ പ്ലാസ്റ്റിക് വലയില്‍ നിറച്ച് വലിയ ലൈഫ് ബോട്ടിന്റെ ആകൃതിയില്‍ വട്ടം കെട്ടിയുണ്ടാക്കിയ ബോട്ടുകളില്‍ ഒഴുകിനടന്നായിരുന്നു ചീനക്കാര്‍ വെള്ളപ്പൊക്കത്തെ നേരിട്ടത്. [2007 ഓഗസ്റ്റ് 29-ന് കിഴക്കന്‍ ചൈനയിലുള്ള Jiangsu പ്രോവിന്‍സിലെ Suzhou എന്ന സ്ഥലത്തെ ഒരു തെരുവില്‍ വെച്ചെടുത്തതാണ് ഇതോടൊപ്പമുള്ള റോയിട്ടര്‍ ചിത്രം]. ഇത്രയും വായിച്ചപ്പോള്‍ എന്റെയും ഗള്‍ഫ് ന്യൂസിന്റെയും ആയിരക്കണക്കിന് രൂപ മതിയ്ക്കുന്ന പാപസമ്പാദ്യത്തില്‍ നിന്ന് ഒന്നു രണ്ട് ചില്ലറത്തുട്ടുകള്‍ എടുത്തുമാറ്റിയതായി ഒരു വിഷ് ഫുള്‍ തിങ്കിംഗ്.

മിനറല്‍ വാട്ടര്‍ എന്ന പേരില്‍ വെള്ളം നിറച്ചുവരുന്ന പ്ലാസ്റ്റിക് കുപ്പികള്‍ നാടെങ്ങും പ്രചാരത്തിലായത് പെഴ്സണല്‍ കമ്പ്യൂട്ടറുകള്‍ വന്ന കാലത്തോടടുപ്പിച്ചായിരുന്നില്ലേ? കമ്പ്യൂട്ടറുകളും മറ്റുമുള്‍പ്പെടുന്ന ഇ-വേസ്റ്റുകള്‍ രഹസ്യമായി ഇന്ത്യയിലും മറ്റ് മൂന്നാംലോകരാജ്യങ്ങളിലും കൊണ്ട് തട്ടാന്‍ തക്കമ്പാര്‍ത്ത് കറങ്ങുന്ന കപ്പലുകളെപ്പറ്റി വായിച്ചതോര്‍ക്കുന്നു.

ക്രോം എന്ന ബ്രൌസറിനു പിന്നാലെ എമ്മെസ് ഓഫീസിനോട് കിടപിടിയ്ക്കുന്ന സമാന സോഫ്റ്റ്വെയര്‍ പാക്കേജുകളും ഗൂഗ്ലമ്മായി എപ്പൊ എറക്കീന്ന് ചോയ്ച്ചാ മതീന്ന് ഇന്നലെ ബീബിസി റേഡിയോയില്‍ ഒരു സായിപ്പ് പറയുന്ന കേട്ടു. അതെല്ലാം നെറ്റ് അധിഷ്ഠിതമായിരിക്കുമെന്നും ആ സായിപ്പ് പറയുകയുണ്ടായി. അതായത് നമ്മുടെ എല്ലാ വേഡ്, എക്സെല്‍, പവര്‍പോയന്റ് ഇത്യാദി ഫയലുകള്‍ നെറ്റിലായിരിക്കും കുടികൊള്ളാന്‍ പോകുന്നത്. ഇപ്പൊത്തന്നെ ഗൂഗ്ല് ഡോക്സ് തുടങ്ങിയ സംരഭങ്ങള്‍ വിജയിച്ചതിലേയ്ക്കും സായിപ്പ് വിരല്‍ചൂണ്ടി. എന്തിന്, ഇതെല്ലാം നെറ്റില്‍ മാത്രം ഇരിക്കാന്‍ തുടങ്ങുമ്പോള്‍ അതായിരിക്കും പിസിയുടെ മരണം എന്നുവരെ പറഞ്ഞുകളഞ്ഞു ടിയാന്‍.

സ്റ്റെനോഗ്രാഫര്‍മാരെയും ടൈപ്പിസ്റ്റുകളേയും ടൈപ്പ്റൈറ്ററുകളേയും ഒറ്റയടിക്ക് നിഗ്രഹിച്ച പീസിഅവതാരത്തിന് അതു തന്നെ വരണം. അല്ലെങ്കി ഈ മോണിട്ടറുകളൊക്കെ പഴതാവുമ്പോള്‍ നമ്മള്‍ എന്തുചെയ്യുമായിരുന്നു - അക്വേറിയം ഉണ്ടാക്കുമോ?

റെയില്‍വേ സ്റ്റേഷനുകളില്‍ 'ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യങ്ങളുടെ' പഴയ ചില്ലുംകുപ്പികളിലാക്കി കുടിവെള്ളം വിറ്റുനടന്നിരുന്ന തമിഴന്‍ ചെക്കന്മാരുടെ "വെള്ളംകുപ്പ്യേ വെള്ളംകുപ്പ്യേ..." എന്ന വിളികളെ കുലകുലയായി തൂങ്ങിക്കിടന്ന് നിശബ്ദം ഞെക്കിക്കൊന്ന മിനറല്‍ വാട്ടര്‍ കുപ്പികളേ, നിങ്ങ ഒഴുകി ഒഴുകി, ഇന്നസെന്റ് പറഞ്ഞപോലെ ക്ക, ച്ച, ഞ്ഞ, ട്ട, ക്ഷ എന്നെല്ലാം എഴുതുന്നത് ഞങ്ങ ഒന്ന് കണ്ടോട്ടെ.

Tuesday, August 12, 2008

ഗവണ്മെന്റിനും ബ്ലോഗ്സ്പോട്ട്


ഹ ഹ ഹ, അതെനിക്കിഷ്ടപ്പെട്ടു - യുദ്ധം നടക്കുന്ന ജോര്‍ജിയയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിനെ യുദ്ധം നടത്തുന്ന റഷ്യക്കാര് ഹാക്ക് ചെയ്തുപോലും. ജോര്‍ജിയക്കാര് എന്തുചെയ്തെന്നോ - കാര്യസാധ്യത്തിനായി അവരൊരു ബ്ലോഗ്സ്പോട്ട് തുടങ്ങി. ബ്ലോഗിംഗിന്റെ പ്രസക്തിയ്ക്ക്, ശക്തിയ്ക്ക്, വ്യാപനത്തിന് മറ്റെന്ത് തെളിവു വേണം? ഗൂഗ്ലിന്റെ കുടക്കീഴിലായ കാരണം ബ്ലോഗ്സ്പോട്ടില്‍ ഹാക്കിംഗ് നടപ്പാവുകില്ലെന്ന് വിചാരിക്കാം. ഗൂഗ്ലിന്റെ സ്ഥാപകരിലും ഉടമകളിലുമൊരാളായ സെര്‍ജി ബ്രിന്‍ റഷ്യന്‍ വംശജനാണെന്ന കാര്യവും ആലോചനാമൃതം.

Thursday, February 14, 2008

Google AdSenseന്റെ ചെക്കു വന്നു! പണമുണ്ടാക്കുന്നത് പാപമാ?



ബ്ലോഗ് തുടങ്ങിയത് പണമുണ്ടാക്കാനല്ല. പിന്നെയെന്തിന് ബ്ലോഗുകളില്‍ Google AdSense വക പരസ്യങ്ങളിടുന്നു എന്നു ചോദിച്ചാല്‍ പരസ്യവ്യവസായരംഗത്ത് ജോലി ചെയ്ത് കുബൂസ് മേടിക്കുന്ന ഒരാളുടെ പരീക്ഷണകൌതുകം കൊണ്ടുമാത്രമാണ് അങ്ങനെ ചെയ്യുന്നത് എന്നാണുത്തരം. എന്തായാലും പരസ്യക്കൂലിയിനത്തില്‍ ഗൂഗ്ളില്‍ നിന്നുള്ള ആദ്യ ചെക്കന്‍ വന്നു. നല്ല beautiful ഇംഗ്ലീഷ് എഴുതിയിരുന്ന ഡൊറോത്തി പാര്‍ക്കറുടെ നല്ല beautiful ആയ ഒരു ഇംഗ്ലീഷ് വാചകം ഓര്‍ത്തു: The two most beautiful English words are 'Cheque Enclosed'. എന്റെയീ മലയാളം ബ്ലോഗിലെ പരസ്യങ്ങളില്‍ ക്ലിക്കിയതിനോ താഴത്തെ സെര്‍ച്ച് വിന്‍ഡോയിലൂടെ മഷിനോട്ടം നടത്തിയതിനോ ആണോ ഈ ചില്ലറ തടഞ്ഞത് എന്ന് നിശ്ചയം പോരാ. കാരണം മലയാളം ബ്ലോഗുകളിലെ പരസ്യങ്ങള്‍ക്ക് പണം കിട്ടുന്നില്ല എന്നൊരു പരാതി ആരോ ബ്ലോഗിയതോര്‍ക്കുന്നു. ബ്ലോഗിലെ പരസ്യങ്ങള്‍ക്ക് ഗൂഗ്ള്‍ പണം തരുന്നില്ല എന്ന അതിലും വലിയ പൊതുപരാതി പരിഹരിക്കാനാണ് ഈ പരസ്യപ്പെടുത്തല്‍. ചിലപ്പോള്‍ manraman എന്ന ഇംഗ്ലീഷ് ബ്ലോഗ് വഴി വന്നതാവാനും മതി എന്ന് ജാമ്യം.

ഓണ്‍ലൈന്‍ ഇടപാടുകളുടെയെന്നപോലെ ഓണ്‍ലൈന്‍ പരസ്യമേഖലയുടെയും വളര്‍ച്ച അത്ഭുതകരമാണ്. citibankനെപ്പോലുള്ള വമ്പന്മാര്‍ ഇപ്പോള്‍ ഏറ്റവുമധികം പരസ്യപ്പണം ചെലവാക്കുന്നത് ഓണ്‍ലൈനിലാണത്രെ. തങ്ങളുടെ ക്ലയന്റിസിന്റെ പരസ്യങ്ങളിട്ട് അവര്‍ക്ക് വരുമാനം കൂട്ടിയതിന് മനോരമ ഓണ്‍ലൈനിന് പരസ്യക്കൂലിയിനത്തില്‍ വന്‍തുകയാണ് കഴിഞ്ഞ വര്‍ഷം ഗൂഗ്ള്‍ നല്‍കിയതെന്നും കേട്ടിരുന്നു. അലെക്സയില്‍ പോയി നോക്കുമ്പോള്‍ മനോരമയുടെയും മാതൃഭൂമിയുടെയുമെല്ലാം റാങ്കുകളും തകര്‍പ്പന്‍! ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ നിന്നുള്ള പ്രതികരണവും വരുമാനവും അതിന് ചെലവാക്കുന്ന ഓരോ ചില്ലിക്കാശുമായി താരതമ്യം ചെയ്ത് നോക്കാമെന്നതാണ് ഈ മാധ്യമത്തിന്റെ ഒരു സവിശേഷത. പ്രതികരണത്തിന് മാത്രം കാശു കിട്ടുന്ന രീതിയാണ് അതിലും ശാസ്ത്രീയം. ഐപി അഡ്രസ്സുകള്‍ ആര്‍ക്കും പൊക്കാമെന്നതുകൊണ്ട് ആളെ വെച്ച് ക്ലിക്കാം എന്ന ബുദ്ധിയൊന്നും ഇവിടെ ഓടുകയുമില്ല. എന്നാല്‍ ഇതിനേക്കാളെല്ലാം എന്നെ അത്ഭുതപ്പെടുത്തിയത് പരസ്യമാധ്യമം എന്ന നിലയില്‍ ജിമെയിലിന്റെ ഉപയോഗമാണ്.

ജിമെയിലില്‍ ഇംഗ്ലീഷില്‍ വരുന്ന മെയിലുകള്‍ നോക്കുക - മെയിലിലെ സന്ദേശത്തിന്റെ വിഷയവുമായോ ഇനി അഥവാ വിഷയമില്ലെങ്കില്‍ത്തന്നെ സന്ദേശത്തിലെ വാക്കുകളുമായോ ബന്ധമുള്ള പരസ്യങ്ങളാണ് സൈഡില്‍ ഉണ്ടാവുക. ബന്ധം എന്നു പറയുമ്പോള്‍ വിശാലഹൃദയത്തോടെ ചിന്തിക്കണമെന്നു മാത്രം. ഉദാഹരണത്തിന് ഞാന്‍ Compose Mail എടുത്ത് Gandhi എന്ന് ഇംഗ്ലീഷില്‍ അടിച്ച് ഡ്രാഫ്റ്റായി സേവ് ചെയ്ത് ക്ലോസ് ചെയ്ത് വീണ്ടും ആ ഡ്രാഫ്റ്റ് തുറന്നു നോക്കുമ്പോള്‍ ആണ്ടെ കെടക്കുന്നു സൈഡില്‍ Gandhi Girls എന്ന ലിങ്ക്. പേടിയ്ക്കണ്ട ജീവന്‍സാഥി എന്ന matrimonial site-ന്റെ പരസ്യമാണ്. ആ മെയില്‍ കിട്ടുന്നയാളും ആ പരസ്യം കാണും. ഇതിനെയാണ് height of personalisation എന്ന് എനിക്ക് വിളിക്കാന്‍ തോന്നുന്നത്. ഗാന്ധിയേയെങ്കിലും വെറുതെ വിട്ടുകൂടേ എന്നാണ് ചോദ്യമെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. കമ്മ്യൂണിസ്റ്റ് ചൈനയോടാണ് മത്സരം. അവര്‍ക്ക് എന്തുമാവാം എന്നില്ലല്ലോ. (കൂടുതല്‍ അടി പിടിയ്ക്കണമെങ്കില്‍ കഥകളിത്തലയില്‍ ടൈഗര്‍ബാം പുരട്ടുമ്പോള്‍ എന്ന പോസ്റ്റിന് കഴിഞ്ഞദിവസം കിട്ടിയ കമന്റ് വായിക്കുക.

മലയാളത്തില്‍ ബ്ലോഗിയാല്‍ പരസ്യക്കൂലി കിട്ടുകയില്ലെങ്കില്‍ ഇതുപോലെ ധാരാളം ഇംഗ്ലീഷ് വാക്കുകള്‍ sprinkle ചെയ്ത് നോക്കുക. നമ്മുടെ നിത്യജീവിതം ഇംഗ്ലീഷ് വാക്കുകളാല്‍ നിറഞ്ഞുതുളുമ്പുമ്പോള്‍ ബ്ലോഗിനെ മാത്രം എന്തിന് ഒഴിവാക്കണം? കാരണം മൂന്നു തരം പരസ്യങ്ങളാണ് ഗൂഗ്ള്‍ നല്‍കുന്നത്. റെഫറല്‍ പരസ്യങ്ങള്‍, search വക, content-നോട് ബന്ധപ്പെട്ടവ. ഉള്ളടക്കത്തോട് ഗൂഗ്ളിന് ബന്ധപ്പെടണമെങ്കില്‍ ഇംഗ്ലീഷ് വാക്കുകള്‍ വിതറിയാലല്ലേ കാര്യമുള്ളു?

പരസ്യമില്ലാത്ത ഭാഷാപോഷിണിയും Economic & Political Weekly-യും മാത്രമേ വായിക്കൂ എന്ന് ശഠിക്കുന്നവര്‍ക്ക് അതാവാം. അതിനേക്കാള്‍ ചിലപ്പോള്‍ ജീവിതത്തോട് ബന്ധമുളളത് സിറ്റിബാങ്കില്‍ ഒരൌക്കൌണ്ട് തുറക്കലുമാവാം. മാത്രമല്ല പരസ്യങ്ങളിലുള്ളതിനേക്കാള്‍ കച്ചവടതാല്‍പ്പര്യം ഇന്ന് വാര്‍ത്തകള്‍ക്കും ലേഖനങ്ങള്‍ക്കുള്ളിലുമാണ് ഒളിഞ്ഞിരിക്കുന്നതെന്ന് ഇന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണല്ലോ. Public Relations എന്നത് കോടികളുടെ വ്യവസായമാണിപ്പോള്‍. Page 3 എന്ന സിനിമ ഓര്‍ക്കുമല്ലോ. ബോംബെ ടൈംസിന്റെ സിറ്റി ടൈംസില്‍ റിബണ്‍ മുറിയ്ക്കലിന്റെ പടം വരുത്തണേന് റേറ്റ് കാര്‍ഡുള്ള കാലമാണ്. മുജാഹിദ് സമ്മേളനത്തിന് പ്രസംഗിയ്ക്കാന്‍ വീരേന്ദ്രകുമാറിനെ ക്ഷണിക്കുന്നതും കോട്ടയത്തെ ബേക്കറിയുടെ ഉദ്ഘാടനത്തിന് മിസ്സിസ് കെ. എം. മാത്യുവിനെ ക്ഷണിച്ചിരുന്നതും എന്തിനാണെന്ന് ഏത് പോലീസുകാരനും അറിയാം. ഇതെക്കെയാണേലും കച്ചവടതാല്‍പ്പര്യങ്ങളോടുള്ള മലയാളിയുടെ പുഞ്ഞം ഇന്നും തൊലിപ്പുറത്ത് അധരവ്യായാമം നടത്തുന്നു. പണമുണ്ടാക്കല്‍ മഹാപാപം.

പരസ്യങ്ങളെയോ ബ്രാന്‍ഡുകളെയോ കണ്ണടച്ചെതിര്‍ക്കാന്‍ ഒരു ലേഖനത്തിലും പറഞ്ഞില്ല. പരസ്യങ്ങളിലൂടെ ജീവിക്കുന്ന ഞാന്‍ മലര്‍ന്ന് കിടന്ന് തുപ്പുകയോ? അതുകൊണ്ട് ബ്ലോഗില്‍ പരസ്യമിട്ട് (അത് ബ്ലോഗിന്റെ ലുക്കിനും നല്ലതാണ് എന്നാണെന്റെ പക്ഷം) ചുമ്മാ ഗൂഗ്ളുകാരെ ഒരു മലയാളം ഓളം ചെറുതായെങ്കിലും അറിയിപ്പിക്കാന്‍ തയ്യാറുള്ളവര്‍ ഇവിടെ ക്ലിക്കി ആഡ്സെന്‍സില്‍ അംഗത്വമെടുത്താട്ടെ. ഗൂഗ് ള്‍ വഴിയല്ല, നേരിട്ട്, കാനാടി ചാത്തന്റെ ഒരു 125 x 125 ബട്ടണ്‍ പരസ്യമിട്ട് (നെറ്റി ചുളിക്കാതെ, അത് പിക്സല്‍ സൈസാ. പരസ്യത്തിന്റെ ചെറിയൊരു സമചതുരം) ഒരു നൂറു രൂബാ ഉണ്ടാക്കിയാല്‍ എനിക്ക് മതിയായി.

Sunday, December 16, 2007

ഒര്‍ക്കുട്ടിന്റെ ഓര്‍മയ്ക്ക്


എന്നെയോര്‍ക്കുമോ
എന്നെയും കൂട്ടുമോ
എന്നെയൊര്‍ക്കുട്ടുമോ?

Monday, December 10, 2007

ഗൂഗ്ള്‍ പയ്യന്റെ കല്യാണം


9 ബില്യണ്‍ പൌണ്ട് സമ്പത്തോടെ അമേരിക്കയിലെ അഞ്ചാമത്തെ റിച്ചസ്റ്റ് ആളാണ്, എനിക്കിതെഴുതാനും വെബ്ലിഷ് ചെയ്യാനുമടക്കം ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യര്‍ക്ക് മെയിലാനും സെര്‍ച്ചാനും ബ്ലോഗാനും അപ്-ലോഡാനും പരസ്യം ചെയ്യാനുമെല്ലാം ഉപകാരപ്പെടുന്ന ഗൂഗ്ള്‍ തറവാടിന്റെ രണ്ട് സ്ഥാപകരില്‍ ഒരാളാണ്, 34 വയസ്സായി - അങ്ങനെയെല്ലാമായ ലാറി പേജിനെ പയ്യന്‍ എന്ന് വിളിക്കുന്നത് മോശമാണെന്ന് അറിയാഞ്ഞിട്ടല്ല. 'ഗൂഗ്ള്‍ രാജകുമാരന്‍' എന്ന് വിളിക്കാവുന്നതാണ്. പക്ഷേ വീട്ടിലെ കാര്‍ഷെഡ്ഡില്‍ പ്രൈവറ്റ് ജറ്റുമായി ജനിച്ചു വീഴുന്ന സെക്കന്റ് ജനറേഷന്‍ ബിസിനസ്സുകാരെപ്പറ്റിയേ അങ്ങനെ പറയാനാവൂ. ഇവിടെ എന്നെ സംബന്ധിച്ചിടത്തോളം പയ്യനാണ് രാജകുമാരനേക്കാള്‍ വലുത്!

നമ്മള്‍ ഇന്ത്യക്കാര്‍ക്കാണെങ്കില്‍ മുതലാളിപ്പയ്യന്മാരുടെ കല്യാണം കണ്ടേ പരിചയമുള്ളു - പയ്യന്‍-മുതലാളിമാരുടെ കല്യാണം പരിചയമില്ല. ഇന്ത്യയില്‍ ഒരാള്‍ മുതലാളിയാവുമ്പോഴേയ്ക്കും പണ്ടത്തെ കണക്കിന് മക്കളുടെ വരെ കല്യാണം കഴിഞ്ഞിട്ടുണ്ടാവും. കാര്യങ്ങള്‍ മാറി വരുന്നുണ്ട്. പക്ഷേ പേജിന്റെ ശേലുക്കുള്ള ഒരു പയ്യന്‍ മുതലാളിയുടെ കല്യാണമൊന്നും ആരും കണ്ടിട്ടില്ല. 34 ആണെങ്കില്‍ ഇന്ത്യയില്‍ ആണുങ്ങള്‍ക്ക് കെട്ടാന്‍ ഇച്ചരെ കടന്ന പ്രായവുമാണ്. ഗൂഗ്ള്‍ പോലൊരു കമ്പനി ഉണ്ടാക്കാനായിരുന്നെങ്കി ഇനിയിപ്പൊ കൊറച്ച് കൂടി വൈകിയാലും തരക്കേടില്ലെന്നെങ്കിലും സമ്മതിക്കുമല്ലോ!

മിനിങ്ങാന്ന്, ഡിസംബര്‍ 8-ന്, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലണ്ടുകളുടെ കൂട്ടത്തിലെ നെക്കെര്‍ എന്ന ദ്വീപില്‍ വെച്ചായിരുന്നു വിവാഹം.

പേജിന്റെ കല്യാണം നടന്ന 74 ഏക്കറുള്ള ഈ ഐലണ്ടിന്റെ മൊത്തം ഉടമ വിര്‍ജിന്‍ അറ്റ്ലാന്റിക്-വിര്‍ജിന്‍ മെഗാസ്റ്റോര്‍ ഉടമ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍. അങ്ങേരായിരുന്നത്രെ കല്യാണച്ചടങ്ങിലെ 'ബെസ്റ്റ് മാന്‍'! [ബെസ്റ്റ്മാന്‍? അതെന്ത്ര്? ഏതെങ്കിലും നസ്രാണികള്‍ പറഞ്ഞ് തരീ]. ഓക്സ്ഫോഡില്‍ നിന്ന് മാസ്റ്റേഴ്സ് എടുത്തിട്ടുള്ള 27-കാരിയാണ് വധു ലൂസിന്‍ഡ സൌത്വര്‍ത്ത്. ഇവരിപ്പോള്‍ സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റിയില്‍ ബയോമെഡിക്കല്‍ ഇന്‍ഫോമാറ്റിക്സില്‍ പി.എച്ച്ഡി വിദ്യാര്‍ത്ഥിനി. (വരന്‍ ഇതേ കോളേജിലെ പി.എച്ച്ഡി ഡ്രോപ്പൌട്ടാണെന്നോര്‍ത്തോണം.) മോസ്കോയില്‍ ജനിച്ച സെര്‍ജി ബ്രിന്‍ എന്ന സ്റ്റാന്‍ഫോഡ് ക്ലാസ്മേറ്റിനോടൊപ്പം 1998-ലാണ് പേജ് ഗൂഗ് ള്‍ തുടങ്ങുന്നത്. ബ്രിന്‍ കഴിഞ്ഞ മെയില്‍ ബഹാമാസില്‍ വെച്ച് വിവാഹം കഴിച്ചു.

കഴിഞ്ഞ നാലു വര്‍ഷമായി ബ്രാന്‍സണും പേജും സുഹൃത്തുക്കളാണത്രെ. സ്റ്റീവ് ഫോസ്സെറ്റ് എന്ന ബ്രാന്‍സന്റെ സുഹൃത്തിനേയും കൊണ്ട് കാണാതായ വിമാനം കണ്ടെടുക്കാന്‍ ഇക്കഴിഞ്ഞ സെപ്തംബറില്‍ വിര്‍ജിന്‍ ഗ്രൂപ്പ്, ഗൂഗ്ള്‍ എര്‍ത്ത് സര്‍വീസ് ഉപയോഗപ്പെടുത്തിയതും വാര്‍ത്തയായിരുന്നു.

എഴുതാന്‍ ചുവര്‍ തന്ന ആളുകളെന്നതിലുപരി യുവത്വത്തിന്റെ ആവേശത്തിന് അമൂര്‍ത്തമായ മൂര്‍ത്തരൂപം കൊടുത്തവരെന്ന പ്രസക്തിയാണ് ഈ ചെറുപ്പക്കാരെ എന്റെ ഹീറോകളാക്കുന്നത്. ഇന്റര്‍നെറ്റില്‍ ക്ലാസിക്കുകളില്ല. നൂറ്റാണ്ടിന്റെ പാരമ്പര്യമെന്നൊക്കെ പറഞ്ഞ് ആര്‍ക്കും ഇവിടെ കുത്തക ഉണ്ടാക്കാനോ തുടരാനോ കഴിയില്ല. പരമാവധി 20-25 വര്‍ഷത്തെ പ്രവര്‍ത്തനപരിചയം മാത്രമുള്ള പുതിയ മേഖലയാണിത്. അങ്ങനെ നോക്കുമ്പോള്‍ ഏറ്റവും ലെവലായ പ്ലെയിംഗ് ഫീല്‍ഡ്. അമേരിക്കയുടെ രാഷ്ട്രീയത്തോട് എതിര്‍പ്പ് തോന്നുമ്പോഴും സര്‍ഗശേഷിയുള്ള രണ്ട് ചെറുപ്പക്കര്‍ക്ക് ആകാശത്തേയ്ക്കപ്പുറം വളരാന്‍ സാഹചര്യമൊരുക്കുന്ന അവിടുത്തെ ഫ്രീ സൊസൈറ്റിയ്ക്ക് സലാം. (ലോകജനസംഖ്യയുടെ 7% ആളുകള്‍ 40% റിസോഴ്സുകള്‍ അനുഭവിക്കുന്ന അനീതിയാണ് അമേരിക്ക എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ആ അറിവോടു കൂടിത്തന്നെ ഈ സലാം).

ഗൂഗ്ളില്‍ ജോലി ചെയ്യുന്ന മലയാളം ബ്ലോഗേഴ്സും വായനക്കാരുമുണ്ട്. അവരുടെ ഫസ്റ്റ് ഹാന്‍ഡ് ഇന്‍ഫൊ അറിയാന്‍ കൌതുകം. എന്താ അണ്ണന്മാരേ, ബോസിന്റെ കല്യാണത്തിന് ഓഫീസ് നേരത്തേ വിട്ടോ? ലഡ്ഡൂം മിക്സ്ചറും കിട്ടിയോ? തലേന്ന് അത്താഴസദ്യ ഉണ്ടായിരുന്നോ? മധുരം നുള്ളിയൊ? എല്ലാര്‍ക്കും പുതിയ ഉടുപ്പ് വാങ്ങിത്തന്നോ?

വധൂവരന്മാരേ, നിങ്ങള്‍ക്കെന്റെ അജ്ഞാതവും നിശബ്ദവുമായ പ്രാര്‍ത്ഥനകള്‍!

Thursday, November 29, 2007

മലയാളത്തില്‍ സെര്‍ച്ച് ചെയ്യാം (വ്ലാഡിമറിന് കടല അനിവാര്യം)


ചില ചെറിയ ഞെട്ടലുകള്‍ ജീവിതത്തെ രസകരമാക്കുന്നു. കഴിഞ്ഞ ദിവസം ഒന്ന് ചെറുതായി ഞെട്ടി(ല്ലാ‍ വട്ടയില). മലയാളത്തില്‍ സെര്‍ച്ച് ചെയ്യാമെന്ന കാര്യം കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ബ്ലോഗുന്ന നമ്മുടെ ഒന്നാന്തരം കവി ഉമ്പാച്ചിക്ക് അറിയില്ല പോലും. ഇങ്ങനെയാണെങ്കില്‍ ഇത് പലര്‍ക്കും അറിയാന്‍ സാധ്യതയില്ലല്ലോ എന്നോര്‍ത്താണ് ഈ പോസ്റ്റ്. അറിഞ്ഞ് മടുത്തവര്‍ക്ക് വാ പൊത്താതെയും ചിരിക്കാം. ഇതിനാണ് ടേക്കണ്‍ ഫോര്‍ ഗ്രാന്റഡ് എന്നു പറയുന്നത്. ഇത് എന്ന് മുതലാണ് നടപ്പായത് എന്ന് അറിയാമ്മേല. എന്തായാലും ഫൂ‍മിയിലെ പ്രധാന പാതാളക്കരണ്ടികളായ (സെര്‍ച്ച് ഇഞ്ചിപ്പെണ്ണിന്റെ മലയാളമാണ് പാതാളക്കരണ്ടി. കിണറുകള്‍ ഞങ്ങള്‍ക്ക് പണ്ടേ പരിചിതമായതുകൊണ്ട് സെര്‍ച്ച് ഇഞ്ചിനീരും സായിപ്പിനേക്കാട്ടും മുമ്പേ അറിയാം) ഗൂഗ്ളിലും എമ്മെസ്സെന്നിലും യാഹുവിലും മലയാളത്തില്‍ സെര്‍ച്ച് ചെയ്യാം. ഇത് വായിക്കുന്ന ഒച്ച് പത്രക്കാരുണ്ടെങ്കില്‍ (സ്നെയില്‍ മെയില്‍ പോലത്തെ ഏര്‍പ്പാടാ ഈ അച്ചടിപ്പത്രമാസികാ പ്രസിദ്ധീകരണം. 24 മണിക്കൂറെങ്കിലും ഗ്യാപ്പ് കാണും. മഷിയും മുളയും മെനക്കെടീലും അസാരം വേണം താനും)... ഉണ്ടെങ്കില്‍ ‘മലയാളത്തില്‍ സെര്‍ച്ച് ചെയ്യാം’ എന്ന ഈ വാര്‍ത്ത ഒന്ന് കൊടുക്കണെ (ഫയര്‍ ഐറ്റമാണെങ്കില്‍ കമന്റ് ബോക്സ് വരെ ചിത്രമാക്കി കൊടുക്കത്തില്ലേ. ഇത് ജനോപകാരപ്രദം).

അതല്ല രസം. ചില സെര്‍ച്ചുകളില്‍ ഇംഗ്ലീഷ് സെര്‍ച്ചിംഗിനെ മലയാളം സെര്‍ച്ചിംഗ് പിന്തള്ളിയിരിക്കുന്നു. ഉദാഹരണത്തിന് 'malayalam' എന്ന വാക്ക് ഇംഗ്ലീഷിലടിച്ച് സെര്‍ച്ച് ചെയ്യുമ്പോ ഗൂഗ് ളില്‍ 1.2 കോടി (12 മില്യന്‍) ഫൈന്‍ഡുകളാണ് വരുന്നത്. ‘മലയാളം’ എന്ന് യൂണികോഡ് മലയാളത്തിലടിച്ച് നോക്കുമ്പോള്‍ 1.9 കോടിയും (19 മില്യന്‍). മാതൃഭൂമി യൂണികോഡിലായെന്ന് കേട്ടു. എന്നിട്ടും മലയാളത്തില്‍ സെര്‍ച്ച് ലൈറ്റടിച്ച് നോക്കിയാലധികവും കിട്ടുന്നത് വിക്കിമലയാളത്തില്‍ നിന്നും ബ്ലോഗന്നൂരില്‍ നിന്നുമുള്ള ഫൈന്‍ഡുകള്‍. ഒച്ച് പത്രക്കാര്‍ ഇവിടെ ശ്രദ്ധിക്കണം - മലയാളപത്രസൈറ്റുകളെല്ലാം യൂണികോഡാകുമെന്നാണ് പ്രവചനം - അല്ലെങ്കിലും ഭൂതകാലത്തെ വിലയിരുത്തുന്നതിനേക്കാള്‍ എളുപ്പമാണ് ഭാവിപ്രവചനം. (തൃശൂര്‍ എഡിഷന്‍ ആദ്യം തുടങ്ങി ഗോളടിച്ച പോലെ ഇവിടെയും റോബിന്‍സണ്‍ റോട്ടിലെ മുത്തശ്ശി ഗോളടിച്ചു). പത്രങ്ങളെല്ലാം യൂണികോഡ് ആയാ‍ല്‍ അവയുടെ ആര്‍ക്കൈവ്സ് തപ്പാന്‍ ഒരു സെക്കന്റ് മതി - മലയാളത്തില്‍ സെര്‍ച്ച് ചെയ്താല്‍ മതി. അപ്പോഴേയ്ക്കും വിക്കിമലയാളവും വിക്കലെല്ലാം പിന്നിട്ട് മിടുക്കിയാവും. ലോകത്തിലെ ഒന്നാം ഭാഷ ചൈനീസ് ആവുന്ന സമീപഭാവിയില്‍ ഇന്റര്‍നെറ്റിലെ പതിമൂന്നാം ഭാഷയെങ്കിലും മലയാളമാവില്ലെന്നാരു കണ്ടു? ഒരു ഭാഷയുടെ പ്രാമാണ്യം നിശ്ചയിക്കുന്നത് അത് ഉപയോഗിക്കുന്നവരുടെ എണ്ണത്തേക്കാള്‍ അവരുടെ ആക്റ്റീവ് ഇടപെടലുകളുടെ ബാഹുല്യമായിരിക്കുമല്ലൊ!

ഉമ്പാച്ചിയേ, നിന്റെ അറിവുകേട് ഇക്കുറി ക്ഷമിച്ചിരിക്കുന്നു. മലബാറിന്റെ പിന്നോക്കാവസ്ഥ, സമുദായിക പിന്നോക്കാവസ്ഥ എന്നെല്ലാം പറഞ്ഞ് വന്നാ അത് നെറ്റില്‍ ഓടൂല. ഇവിടെ എല്ലാവനും ഈക്വല്‍. സമ്മാര്‍ മോര്‍ ഈക്വല്‍ എന്ന തമാശയും ഇവിടെ വേവൂലാ. അല്ലെങ്കിലും അതൊക്കെ എന്തിന് പറയുന്നു - ഈ കവികളെ പറഞ്ഞാല്‍ മതിയല്ലൊ. ഒന്നിനും പ്രായോഗികബുദ്ധി തീരെയില്ല. ഇത്രയ്ക്കെങ്കിലുമൊക്കെയെത്തിയല്ലൊ എന്ന് സമാധാനി. (കവികള്‍ ജീവിതത്തില്‍ പരാജയപ്പെടുന്നു. ജീവിതത്തില്‍ പരാജയപ്പെടുന്നവരെല്ലാം കവികളാവുന്നില്ല സര്‍). എമ്മെസ്സെനില്‍ പോയി ‘ഉമ്പാച്ചി’ എന്നൊന്ന് സെര്‍ച്ചി നോക്കിയാട്ടെ - 66 ഉമ്പാച്ചിയാ വരുന്നത്. നല്ല പെടയ്ക്കണ ഐക്കൂറേന്റെ ശേല്ക്ക്! ഉമ്മ വെച്ച പത്തിരി തിന്നണംന്ന് വെച്ചാ നീ ദുബായിലായിപ്പോയതോണ്ട് അത് ഇന്ന് നടപ്പില്ലെങ്കി എന്തിന് വെഷമിക്കണം - ആ 66 ഐക്കൂറേനേം മുയ്മന്‍ നീ വറുത്തു തിന്നോ. ഞങ്ങ കൊച്ചിക്കാര് ‘നെയ്മീന്‍’ എന്ന് ഗൂഗ് ളില്‍ വല വിരിച്ചപ്പൊ ദേ കെടക്കണ് 136 എണ്ണം. അപ്പ ആരാ ജയ്ച്ചത്? മുകളില്‍ വലതുവശത്ത് സര്‍വേ ഓപ്ഷന്‍സ്. നിങ്ങളുടെ വോട്ട് ചെയ്തിട്ട് പോകുമല്ലൊ.

(PS: പുട്ടിന് (ഓഹ്, വ്ലാഡിമറല്ല) കടല അനിവാര്യം, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് ഓഗസ്റ്റ് 15-നാണല്ലൊ, ചത്ത കുതിര ഓടുന്നില്ല... തുടങ്ങിയ എല്ലാര്‍ക്കും അറിയുന്ന കാര്യങ്ങള്‍ പറയുകയോ എഴുതുകയോ ചെയ്യരുത് എന്ന ഭരതന്‍സാറിന്റെ ഉപദേശമോര്‍ത്തിട്ടാണ് തലക്കെട്ടിലെ ബ്രാ-ക്കെട്ട്)

Saturday, October 6, 2007

കറുത്ത വളിപ്പുകള്‍


വലിപ്പുകളുടെ പശ്ചാത്തലം മുമ്പ് കറുപ്പായിരുന്നത് ഒരു വ്യത്യസ്തത ഇരിയ്ക്കട്ടെ എന്നോര്‍ത്തു മാത്രം. എന്നാല്‍ ഇന്നു കിട്ടിയ ഒരു മെയിലില്‍ പറയുന്നു കറുത്ത ബാക്ഗ്രൌണ്ട് ധാരാളം എനര്‍ജി ലാഭിക്കുമെന്ന്. തന്നെ? വിവരമുള്ളവരാരെങ്കിലും ഒന്ന് പറഞ്ഞു തരീ.

കറുത്ത ബാക്ഗ്രൌണ്ടുള്ള ഒരു സൈറ്റ് ഡിസ്പ്ലേ ചെയ്യാന്‍ വേണ്ടതിനേക്കാള്‍ എനര്‍ജി വെളുത്ത ബാക്ഗ്രൌണ്ടുള്ള ഒരു സൈറ്റ് ഡിസ്പ്ലേ ചെയ്യാന്‍ വേണ്ടി വരുമെന്നാണ് കറുത്ത ഗൂഗ് ള്‍ എന്ന് സ്വയം വിളിക്കുന്ന, ഒരു ഓസ്ട്രേലിയന്‍ കമ്പനിയായ ബ്ലാക്ക്ലിന്റെ അവകാശവാദം. ഇത് ശരിയോ? ഗൂഗ് ളിന്റെ ബാക്ഗ്രൌണ്ട് ഇപ്പോള്‍ വെളുത്തതാണല്ലൊ. ഇത് കറുപ്പായിരുന്നെങ്കി ഒരു വര്‍ഷം 750 മെഗാവാട്ട് എനര്‍ജി സേവാമെന്നാണ് പറയുന്നത്. കറുത്ത പേജ് 59 വാട്ട്സ് എനര്‍ജി ഉപയോഗിക്കുമ്പോള്‍ വെളുത്ത പേജ് 74 വാട്സ് ഉപയോഗിക്കുമത്രെ. ഗൂഗ് ളില്‍ ഒരു ദിവസം 20 കോടി സെര്‍ച്ചുകള്‍ വരുന്നുണ്ടെന്ന കണക്കിലാണ് ഈ 750 മെഗാ കണക്കെല്ലാം. ഈ പോസ്റ്റിന്റെ ഒരു ത്രെ സ്വഭാവം ശ്രദ്ധിക്കുമല്ലൊ. ഇതെല്ലാം ബൂണിന്റെ നാട്ടുകാരുടെ ഒരു മാര്‍ക്കറ്റിംഗ് നമ്പറാവാനും മതി. (ആഫ്രിക്കയിലെയും ഇന്ത്യയിലെയും പാവങ്ങളെ സഹായിക്കാനെന്ന പേരില്‍ ഇലക്ട്രോണിക് വേസ്റ്റ് (പഴയ കമ്പ്യൂട്ടറുകള്‍ എക്സട്രാ) ഒഴിവാക്കാനുള്ള കയറ്റുമതി മുതല്‍ ഇപ്പോള്‍ തട്ടിപ്പുകളാണല്ലൊ എങ്ങും).
പരസ്യവ്യവസായരംഗത്ത് ജോലി ചെയ്യുന്ന ആളാണ് ഞാന്‍. ആധുനിക പരസ്യ വ്യവസായത്തിന്റെ പിതാവായ ഒഗില്വി പറയുന്നുണ്ട് കറുത്ത പശ്ചാത്തലത്തില്‍ വെളുത്ത അക്ഷരങ്ങള്‍ കൊടുക്കുന്നത് റീഡര്‍ഷിപ്പ് കുറയ്ക്കുമെന്ന്. അത് പക്ഷേ അച്ചടി പരസ്യങ്ങളുടെ കാര്യം. അത് ശരിയുമാണ് - കറുത്ത പരസ്യങ്ങളില്‍ നോക്കിയാല്‍ കണ്ണിന്റെ ഫിലമെന്റ് പോകുമെന്നുറപ്പ്. പിന്നെ അച്ചടിമഷിയും ലാഭിക്കാം. അതെല്ലാം പോട്ടെ - പെഴ്സണലായിപ്പറഞ്ഞാല്‍ കറുപ്പു താന്‍ എനിക്കും പിടിച്ച കളറ്.

പിന്നെ ബ്ലോഗിന്റെ ബാക്ഗ്രൌണ്ട് കറുപ്പാക്കിയാല്‍ വായിക്കുന്നവരുടെ കണ്ണുകള്‍ക്ക് സ്ട്രെയിനാവുമോ എന്ന കാര്യം - അത് കണ്ടു തന്നെ അറിയണം. എങ്കി ഗൂഗ് ളിന് ചെയ്യാവുന്ന കാര്യം കറുത്ത ബ്ലോഗുകളില്‍ കണ്ണാശുപത്രികളുടെ പരസ്യം ഇടാമെന്നതാണ്.

Saturday, September 8, 2007

തലയ്ക്കു മീതേ ഗൂഗ്ളാകാശം താഴെ ഗൂഗ്ള്‍ ഭൂമി


ഗൂഗ്ള്‍ എര്‍ത്തിന്റെ കൂടെ ഇപ്പൊ ഗൂഗ്ള്‍ ആകാശവുമുണ്ട്. സിബു വഴി കുറിഞ്ഞി ഓണ്‍ലൈന്‍ വഴി വിവരമറിഞ്ഞയുടന്‍ ഓടിച്ചെന്നു. ഒന്ന് മുങ്ങിക്കുളിച്ചു. ഇനി വിക്കി സ്ക്കൈയ്യും വരുമായിരിക്കും. അവിടെ ഭാഗ്യത്തിന് ആരും വൈഫ് ഹൌസ് അടയാളപ്പെടുത്തില്ല. ആദ്യമായി ഗൂഗ് ള്‍ എര്‍ത്ത് കണ്ട രാത്രിയില്‍ പണ്ട് കണ്ട മനോഹരമായ ഒരു ഷോര്‍ട്ട് ഫിലിം വീട്ടിലെ മോണിട്ടറില്‍ പുനര്‍നിര്‍മിച്ചു. ഒരു തടാകത്തില്‍ ഒരു ചെറിയ തോണി. അതില്‍ മുഖത്തോടു മുഖം നോക്കിയിരിക്കുന്ന രണ്ട് യാത്രക്കാര്‍. അതൊരു പെയ്ന്റിംഗ് പോലെ നിശ്ചലമായിരുന്നു. പെട്ടെന്ന് ക്യാമറ പിന്നോട്ട് സഞ്ചരിച്ചു തുടങ്ങി. ഇപ്പോള്‍ തടാകത്തിനു ചുറ്റുമുള്ള കാട് കാണാം. ക്യാമറ വേഗതയോടെ പിന്നോട്ട് തന്നെ. കാടിനു ചുറ്റുമുള്ള നരച്ച നാടുകളെയും ചെറുതാ‍ക്കി ചിത്രം കൂടുതല്‍ വിശാലമാകുമ്പോള്‍ തെളിയുന്നത് അമേരിക്ക. പിന്നെ ഭൂമി. പിന്നെയും പിന്നോട്ട് പോകുമ്പോള്‍ ഭൂമിയുടെ അടുത്ത് അമ്പിളിമാമന്‍. മറ്റു ഗ്രഹങ്ങള്‍, സൂര്യന്‍, സൌരയൂഥം, പിന്നെയും പിന്നോട്ടു പോകുമ്പോള്‍ അങ്ങനെ അനേകം ഗ്യാലക്സികള്‍ (?), നക്ഷത്രപ്പൊട്ടുകള്‍... ഒടുവില്‍ സ്ക്രീനില്‍ ഇരുട്ടുനിറഞ്ഞു. ഉടന്‍ ക്യാമറ മുന്നോട്ടെടുത്തു. നക്ഷത്രപ്പൊട്ടുകള്‍, ഗ്യാലക്സികള്‍, അതാ നമ്മുടെ സൌരയൂഥം, അതില്‍ വിടര്‍ന്നോരു കല്യാണസൌഗന്ധികമായ ഭൂമി, അമേരിക്ക, ആ നരച്ച നാടുകള്‍, അതേ കാട്, പിന്നെയും അടുപ്പിയ്ക്കുമ്പോള്‍ കാടിനു നടുവിലെ ആ തടാകം, തോണിയില്‍ രണ്ടു യാത്രക്കാര്‍. പിന്നെയും ക്യാമറ അടുത്തേയ്ക്ക് പോകുകയാണ്. ഒരു യാത്രക്കാരന്റെ കയ്യിന്റെ ക്ലോസപ്പ്, അതിലൊരു കൊതുകിന്റെ ക്ലോസപ്പ്, കൊതുക് കുത്തുന്ന ഭാഗം, ആ കോശം, കോശങ്ങള്‍ക്കുള്ളില്‍ നമ്മള്‍ സ്ക്കൂളില്‍ വരച്ചു പഠിച്ച ഭാഗങ്ങള്‍, അങ്ങനെ വേഗത്തില്‍ ക്യാമറ ഉള്ളിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ ആ ഭാഗങ്ങള്‍ക്കുള്ളില്‍ എന്തെല്ലാമോ വിശദാംശങ്ങള്‍, (ഡി എന്‍ എയുടെ വാടകവീടുകള്‍?), പൈപ്പുകള്‍, മഴവില്ലുകള്‍, വൃത്തങ്ങള്‍, നക്ഷത്രപ്പൊട്ടുകള്‍ പോലെ എന്തൊക്കെയോ... ഒടുവില്‍ പക്ഷേ ക്യാമറ ചെന്നെത്തുന്നത് ഇരുട്ടില്‍ തന്നെ. ആ ഇരുട്ടില്‍ വെറും രണ്ടു മിനിറ്റില്‍ അവസാനിച്ച ആ സിനിമയുടെ ടൈറ്റിലുകള്‍ തെളിയുമ്പോള്‍ ഭരതന്‍ സാറും മത്തായി മാഞ്ഞൂരാനും (പ്രകാശത്തിലേയ്ക്ക്) വില്‍ ഡ്യൂറന്റും (story of philosophy) പരിചയപ്പെടുത്തിയ ദാര്‍ശനികര്‍ പറഞ്ഞു തന്നതിനേക്കാള്‍ വലിയ സത്യങ്ങള്‍ അതിനേക്കാള്‍ ലളിതമായി അകത്തു കയറിയതു പോലെ. എന്നിട്ട്... എന്നിട്ട് ഒരു ഉപകാരവുമുണ്ടായില്ല. ശങ്കരന്റെ തെങ്ങുവഞ്ചി തിരുനക്കര തന്നെ.
Related Posts with Thumbnails