
പുഷ്പിതാഗ്രയുടെ ലക്ഷണം പഠിച്ചിട്ട് പ്രത്യേകിച്ച് എന്ത് ഗുണമുണ്ടായി എന്നു ചോദിച്ചാൽ, ഒന്നുമില്ല എന്ന് ഉത്തരം പറഞ്ഞാൽ, ഒരു തറ പ്രയോജനവാദിയായി [utiliterianist] എന്നെ, നെടുമങ്ങാട്ടുകാരുടെ ഭാഷയില്‍പ്പറഞ്ഞാൽ, താറടിയ്ക്കല്ല്.
എട്ടാം ക്ലാസിലെ കണക്കിന്റെ ഭാഗമായി ഗണങ്ങൾ പഠിച്ചതിന് ദില്ലിയിൽ ജീവിച്ച രണ്ടുകൊല്ലക്കാലം പ്രയോജനമുണ്ടായി. ഹിന്ദി അന്നും ഇന്നും മഹാമോശം. [അമ്മ ഹിന്ദിട്ടീച്ചറായിരുന്നു. പക്ഷേ മക്കളുടെ ക്ലാസിൽ അമ്മാരെ പഠിപ്പിയ്ക്കാൻ ഇടില്ലല്ലൊ. പോരാത്തതിന് ഞാൻ എട്ടിലെത്തിയപ്പോഴേയ്ക്കും എന്നെ അച്ഛമ്മയുടേം പാച്ചിയുടേം അടുത്താക്കി അമ്മയും ചേച്ചിയും അച്ഛനോടൊപ്പം വില്ലിംഗ്ഡൺ ഐലണ്ടിലെ പോർട്ട് ട്രസ്റ്റ് ക്വാർട്ടേഴ്സിലേയ്ക്ക് മാറി. അതിനുവേണ്ടി അമ്മ കൊച്ചിക്ക് ട്രാൻസ്ഫറും വാങ്ങി. ഞാൻ പിന്നെ പ്രീഡിഗ്രിയും കഴിഞ്ഞാണ് മഹാരാജാസിൽ ചേർന്ന്, ക്വാർട്ടേഴ്സ് വാസിയായത്. ഇടയ്ക്ക് വീക്കെൻഡുകളിൽ കാണുമ്പോളോ വെക്കേഷൻ കാലത്തോ അമ്മ എന്നെ ഹിന്ദി പഠിപ്പിയ്ക്കാഞ്ഞതെന്തായിരുന്നെന്ന് ചോദിച്ചാൽ എനിക്ക് കരച്ചിൽ വരും. അച്ഛൻ ജീവിച്ചിരിക്കും വരെ അമ്മയുടെ ദാമ്പത്യം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അച്ഛന്റെ കാലശേഷം പിന്നെ ദാമ്പത്യമില്ലല്ലൊ. വൈധവ്യം, ദാമ്പത്യം - ഏതാണാവോ കൂടുതൽ ചലഞ്ചിംഗ്! അല്ലെങ്കിലും അതൊക്കെ എന്തിന് പറയുന്നു, ഹിന്ദി പഠിക്കാനുള്ള വാസന എനിക്ക് തീരെ ഇല്ലായിരുന്നു എന്നതാണ് പ്രധാനസംഗതി. ഗസലുകളുടെ അർത്ഥം ചോദിച്ച് അമ്മയുടെ പിന്നാലെ നടന്ന ബീയേക്കാലം മുതൽ എനിക്കതോർത്ത് ഖേദം തോന്നിയിരുന്നു. ജീവിതം അങ്ങനെയാണല്ലൊ - ഒരു പ്രയോജനവുമില്ലാത്ത ഖേദങ്ങൾ, പരീക്ഷ കഴിഞ്ഞ് പഠിയ്ക്കാൻ കിട്ടുന്ന പാഠപുസ്തകങ്ങൾ...]
പറഞ്ഞുവന്നത് ഗണങ്ങൾ പഠിച്ചതുകൊണ്ടുണ്ടായ ഗുണങ്ങളെപ്പറ്റിയാണല്ലൊ. കരോൾബാഗിനടുത്തായിരുന്നു അന്ന് ദില്ലിവാസം. ജോലി ഒരു പത്തിരുപത് കിലോമീറ്ററിനപ്പുറം തെക്കൻ ദില്ലിയിലും. എന്നും രാവിലെ തിരക്കുള്ള ഡീട്ടിസി ബസ്സും കേറി പോകണം. ബസ്സിന്റെ ബോർഡിൽ അവസാനലക്ഷ്യസ്ഥലത്തിന്റെ പേരു മാത്രമേ ഉണ്ടാകൂ. നമ്പറുകൾ കൊണ്ടാണ് റൂട്ടുകൾ തിരിച്ചിരുന്നത്. കൊണാട്ട് പ്ലേസിൽ നിന്ന് 620 പിടിച്ചാൽ ആൾ ഇന്ത്യ മെഡിക്കൽ, മുനീർക്ക വഴി ഹോസ്കാസിലെത്താം. 535-ഉം ഹോസ്കാസിലേയ്ക്കു തന്നെ. പക്ഷേ വേറെ വഴിയ്ക്കാ. അതൊക്കെ പക്ഷേ പിന്നീട് പഠിച്ചതാണ്.
എട്ടാം ക്ലാസിലെ കണക്കിന്റെ ഭാഗമായി ഗണങ്ങൾ പഠിച്ചതിന് ദില്ലിയിൽ ജീവിച്ച രണ്ടുകൊല്ലക്കാലം പ്രയോജനമുണ്ടായി. ഹിന്ദി അന്നും ഇന്നും മഹാമോശം. [അമ്മ ഹിന്ദിട്ടീച്ചറായിരുന്നു. പക്ഷേ മക്കളുടെ ക്ലാസിൽ അമ്മാരെ പഠിപ്പിയ്ക്കാൻ ഇടില്ലല്ലൊ. പോരാത്തതിന് ഞാൻ എട്ടിലെത്തിയപ്പോഴേയ്ക്കും എന്നെ അച്ഛമ്മയുടേം പാച്ചിയുടേം അടുത്താക്കി അമ്മയും ചേച്ചിയും അച്ഛനോടൊപ്പം വില്ലിംഗ്ഡൺ ഐലണ്ടിലെ പോർട്ട് ട്രസ്റ്റ് ക്വാർട്ടേഴ്സിലേയ്ക്ക് മാറി. അതിനുവേണ്ടി അമ്മ കൊച്ചിക്ക് ട്രാൻസ്ഫറും വാങ്ങി. ഞാൻ പിന്നെ പ്രീഡിഗ്രിയും കഴിഞ്ഞാണ് മഹാരാജാസിൽ ചേർന്ന്, ക്വാർട്ടേഴ്സ് വാസിയായത്. ഇടയ്ക്ക് വീക്കെൻഡുകളിൽ കാണുമ്പോളോ വെക്കേഷൻ കാലത്തോ അമ്മ എന്നെ ഹിന്ദി പഠിപ്പിയ്ക്കാഞ്ഞതെന്തായിരുന്നെന്ന് ചോദിച്ചാൽ എനിക്ക് കരച്ചിൽ വരും. അച്ഛൻ ജീവിച്ചിരിക്കും വരെ അമ്മയുടെ ദാമ്പത്യം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അച്ഛന്റെ കാലശേഷം പിന്നെ ദാമ്പത്യമില്ലല്ലൊ. വൈധവ്യം, ദാമ്പത്യം - ഏതാണാവോ കൂടുതൽ ചലഞ്ചിംഗ്! അല്ലെങ്കിലും അതൊക്കെ എന്തിന് പറയുന്നു, ഹിന്ദി പഠിക്കാനുള്ള വാസന എനിക്ക് തീരെ ഇല്ലായിരുന്നു എന്നതാണ് പ്രധാനസംഗതി. ഗസലുകളുടെ അർത്ഥം ചോദിച്ച് അമ്മയുടെ പിന്നാലെ നടന്ന ബീയേക്കാലം മുതൽ എനിക്കതോർത്ത് ഖേദം തോന്നിയിരുന്നു. ജീവിതം അങ്ങനെയാണല്ലൊ - ഒരു പ്രയോജനവുമില്ലാത്ത ഖേദങ്ങൾ, പരീക്ഷ കഴിഞ്ഞ് പഠിയ്ക്കാൻ കിട്ടുന്ന പാഠപുസ്തകങ്ങൾ...]
പറഞ്ഞുവന്നത് ഗണങ്ങൾ പഠിച്ചതുകൊണ്ടുണ്ടായ ഗുണങ്ങളെപ്പറ്റിയാണല്ലൊ. കരോൾബാഗിനടുത്തായിരുന്നു അന്ന് ദില്ലിവാസം. ജോലി ഒരു പത്തിരുപത് കിലോമീറ്ററിനപ്പുറം തെക്കൻ ദില്ലിയിലും. എന്നും രാവിലെ തിരക്കുള്ള ഡീട്ടിസി ബസ്സും കേറി പോകണം. ബസ്സിന്റെ ബോർഡിൽ അവസാനലക്ഷ്യസ്ഥലത്തിന്റെ പേരു മാത്രമേ ഉണ്ടാകൂ. നമ്പറുകൾ കൊണ്ടാണ് റൂട്ടുകൾ തിരിച്ചിരുന്നത്. കൊണാട്ട് പ്ലേസിൽ നിന്ന് 620 പിടിച്ചാൽ ആൾ ഇന്ത്യ മെഡിക്കൽ, മുനീർക്ക വഴി ഹോസ്കാസിലെത്താം. 535-ഉം ഹോസ്കാസിലേയ്ക്കു തന്നെ. പക്ഷേ വേറെ വഴിയ്ക്കാ. അതൊക്കെ പക്ഷേ പിന്നീട് പഠിച്ചതാണ്.
അക്കാലത്ത് ചെയ്തതെന്താണെന്നോ - രാവിലെ ബസ് കയറുന്ന ഝണ്ടേവാലൻ സ്റ്റോപ്പിൽ എഴുതിവെച്ചിരിക്കുന്ന എല്ലാ ബസ് നമ്പറുകളും എഴുതിയെടുത്തു. ജോലിയ്ക്ക് ആദ്യമായി പോയ ദിവസം തന്നെ അവിടെച്ചെന്നിറങ്ങുന്ന സ്റ്റോപ്പിൽ എഴുതിവെച്ചിരിക്കുന്ന ബസ് നമ്പറുകളും എഴുതിയെടുത്തു. ഒന്നാമത്തെ ലിസ്റ്റ്, ഗണം എ. രണ്ടാമത്തേത് ഗണം ബി. എ സംഗമം ബി എത്രയാണെന്നു നോക്കി. അതായത് രണ്ട് സ്റ്റോപ്പിലും കോമണായി കണ്ട നമ്പറുകൾ. ഏത് റൂട്ടിലൂടെ പോയാലും ആ നമ്പർ ബസ്സുകൾ ആ രണ്ട് സ്റ്റോപ്പുകളിലും എത്തുമെന്ന് ഉറപ്പായി. എവിടെക്കണ്ടാലും ആ നമ്പർ ബസ്സുകളിൽ കണ്ണുമ്പൂട്ടി ചാടിക്കേറാൻ ധൈര്യമായി.
"അപ്പോക്ക്യേ, ഗണം എക്സ് എങ്ങനെയെന്നാൽ എക്സ്..." എട്ടാം ക്ലാസിൽ കണക്കു പഠിപ്പിച്ച വിജയലക്ഷ്മിട്ടീച്ചറുടെ മൂക്കടപ്പൻ മധുരസ്വരം ഓരോ തവണയും ഓർത്തുകൊണ്ടായിരുന്നു ദില്ലിയിലെ ആദ്യകാല ബസ് യാത്രകളത്രയും.
നനരയവിഷമത്തിലും സമത്തിൽ പുനരിഹനം ജജരംഗ പുഷ്പിതാഗ്ര... എന്തൊരു രസമായിരുന്നു അന്നത് പഠിയ്ക്കാൻ. അനുഷ്ടുപ്പൊഴിച്ചുള്ള സംസ്കൃതവൃത്തങ്ങളുടെ ലക്ഷണങ്ങളെല്ലാം അതാത് വൃത്തങ്ങളിൽത്തന്നെയാണ് എഴുതപ്പെട്ടിരിക്കുന്നത് എന്നുകൂടി മനസ്സിലാക്കിയപ്പോൾ ആവേശം കൂടി. രാവണൻ രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന, പഞ്ചചാമരം എന്ന് ആ വൃത്തത്തിന്റെ തന്നെ പേരിൽ അറിയപ്പെടുന്ന, ശിവസ്തുതി വായിച്ച് ശിവതാണ്ഡവം കണ്ടപ്പോൾ, ആ ആവേശത്തിന് പത്തു തലകളായി.
കാലമേറെക്കഴിഞ്ഞ് ജീവിതം അതിന്റെ പൊള്ളുന്ന പാളങ്ങളും നീട്ടി മുന്നിൽ നിവർന്നു കിടന്നപ്പോൾ, ആ തലകളും ആ ആവേശങ്ങളും ഉൾവലിഞ്ഞ് കാട്ടുപൂവിന്റെ മണത്തേക്കാൾ വ്യർത്ഥമായി. അണിയുന്ന ഉടുപ്പുകളിലാകട്ടെ വിദേശപരിമളങ്ങൾ ചേക്കേറി.
സ്രഗ്ധര എന്നൊരു പെർഫ്യൂമിറക്കാനാണ് ഇപ്പോൾ ആഗ്രഹം. അല്ലെങ്കിൽ കളകാഞ്ചി എന്നായാലോ? മാകന്ദമഞ്ജരി?
പഠിച്ചതെല്ലാം വെറുതെയായി.ആവശ്യമുള്ളത് പഠിച്ചുമില്ല. ഇതാ പഠിയ്ക്കാൻ വൈകിപ്പോയ ചിലത്:
യൂ ഡി ടോയ്ലറ്റ് [Eau de Toilette] - എസൻഷ്യൽ ഓയിൽ കോൺസണ്ട്രേറ്റ് ഏറ്റവും കുറവ് [3-5 ശതമാനം] ഉള്ള വിഭാഗമാണ് യൂ ഡി ടോയ്ലറ്റ്. കുളി കഴിഞ്ഞയുടൻ വാരിപ്പൂശാവുന്ന സാധനമാണിത്. വളരെ മൈൽഡ് ആയതുകൊണ്ട് ജോലിയ്ക്ക് പോകുമ്പോഴെല്ലാം ഇതണിയാം.
യൂ ഡി കൊളോൺ [Eau de Cologne] - ഇതിൽ എസൻഷ്യൽ ഓയിൽ കോൺസണ്ട്രേറ്റിന്റെ ശതമാനം 5-15 വരും.
യൂ ഡി പർഫും [Eau de Parfum] - ഇതിൽ എസൻഷ്യൽ ഓയിൽ കോൺസണ്ട്രേറ്റ് ശതമാനം 15 മുതൽ 30 വരെ. പെർഫ്യൂമുകളെ അപേക്ഷിച്ച് സുഗന്ധത്തിന്റെ ആയുസ്സ് കുറവായിരിക്കും എങ്കിലും പെർഫ്യൂമുകളേക്കാൾ ഒതുക്കമുള്ളതുകൊണ്ട് ഇവയാണ് കൂടുതൽ പോപ്പുലർ.
പെർഫ്യൂം [Perfume] - 25 മുതൽ 45 ശതമാനം വരെയാണ് പെർഫ്യൂമുകളിലെ എസൻഷ്യൽ ഓയിൽ കോൺസണ്ട്രേറ്റിന്റെ ഉള്ളടക്കം. ഭീകരവിലയായിരിക്കും, കടുത്ത സുഗന്ധവുമായിരിക്കും. അമിതമായി ഉപയോഗിച്ചാൽ അതിതീവ്രമാകും. അതുകൊണ്ടു തന്നെ സുഗന്ധപുഷ്പന്മാർക്കും പുഷ്പിണിമാർക്കുമിടയിൽ ഇവന് വലിയ ഡിമാൻഡില്ല.
അത്തർ - എസെൻസ്, സുഗന്ധസത്ത്, സൗരഭ്യം എന്നെല്ലാം സൂചിപ്പിക്കുന്ന പേഴ്സ്യൻ വാക്കാണ് അത്തർ. ഒന്നിലേറെ എസൻഷ്യൽ ഓയിലുകളുടെ മിശ്രിതമോ ഒന്നിന്റെ മാത്രമോ ആകാം.
ഊദ് [Oudh or frankincense] - ബോസ്വെലിയ [Boswellia] എന്ന കുടുംബക്കാരനായ ആഫ്രിക്കൻ/ഏഷ്യൻ ചെടിയുടെ ചറത്തിൽ നിന്നാണ് ഊദ് ഉണ്ടാക്കുന്നത്. അറേബ്യൻ സുഗന്ധങ്ങളിലെ അവിഭാജ്യഘടകം.
എന്തു മനസ്സിലായി? എല്ലാ സുഗന്ധങ്ങളേയും കേറി പെർഫ്യൂം എന്നു വിളിക്കുന്നത് എല്ലാ വൃത്തങ്ങളേയും കേറി കാകളീ എന്നു വിളിക്കുമ്പോലെ മണ്ടത്തരമാണെന്ന്.
വൃത്തം പോലും പഠിപ്പിയ്ക്കേണ്ടാത്ത ഒരു എൽ.പി. സ്ക്കൂൾ അധ്യാപകനായാൽ മതിയായിരുന്നു. എന്നും രാവിലെ വേഷം കെട്ടി, യൂ ഡി ടോയ്ലറ്റ് അടിച്ച് ഓട്ടം തുടങ്ങണ്ടായിരുന്നു.
നഷ്ടങ്ങളേക്കാൾ സങ്കടകരം നേടാതെ പോയവയാണെന്ന് പറഞ്ഞതാര്? ഒരു വഴിയേ തിരിഞ്ഞപ്പോൾ മറ്റെല്ലാ വഴികളും എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കുകായിരുന്നു നമ്മൾ. ജീവിക്കപ്പെടാതെ പോയ എത്രയെത്ര ജീവിതങ്ങൾ. പുഷ്പിതാഗ്രകൾ. വസന്തതിലകങ്ങൾ.
"അപ്പോക്ക്യേ, ഗണം എക്സ് എങ്ങനെയെന്നാൽ എക്സ്..." എട്ടാം ക്ലാസിൽ കണക്കു പഠിപ്പിച്ച വിജയലക്ഷ്മിട്ടീച്ചറുടെ മൂക്കടപ്പൻ മധുരസ്വരം ഓരോ തവണയും ഓർത്തുകൊണ്ടായിരുന്നു ദില്ലിയിലെ ആദ്യകാല ബസ് യാത്രകളത്രയും.
നനരയവിഷമത്തിലും സമത്തിൽ പുനരിഹനം ജജരംഗ പുഷ്പിതാഗ്ര... എന്തൊരു രസമായിരുന്നു അന്നത് പഠിയ്ക്കാൻ. അനുഷ്ടുപ്പൊഴിച്ചുള്ള സംസ്കൃതവൃത്തങ്ങളുടെ ലക്ഷണങ്ങളെല്ലാം അതാത് വൃത്തങ്ങളിൽത്തന്നെയാണ് എഴുതപ്പെട്ടിരിക്കുന്നത് എന്നുകൂടി മനസ്സിലാക്കിയപ്പോൾ ആവേശം കൂടി. രാവണൻ രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന, പഞ്ചചാമരം എന്ന് ആ വൃത്തത്തിന്റെ തന്നെ പേരിൽ അറിയപ്പെടുന്ന, ശിവസ്തുതി വായിച്ച് ശിവതാണ്ഡവം കണ്ടപ്പോൾ, ആ ആവേശത്തിന് പത്തു തലകളായി.
കാലമേറെക്കഴിഞ്ഞ് ജീവിതം അതിന്റെ പൊള്ളുന്ന പാളങ്ങളും നീട്ടി മുന്നിൽ നിവർന്നു കിടന്നപ്പോൾ, ആ തലകളും ആ ആവേശങ്ങളും ഉൾവലിഞ്ഞ് കാട്ടുപൂവിന്റെ മണത്തേക്കാൾ വ്യർത്ഥമായി. അണിയുന്ന ഉടുപ്പുകളിലാകട്ടെ വിദേശപരിമളങ്ങൾ ചേക്കേറി.
സ്രഗ്ധര എന്നൊരു പെർഫ്യൂമിറക്കാനാണ് ഇപ്പോൾ ആഗ്രഹം. അല്ലെങ്കിൽ കളകാഞ്ചി എന്നായാലോ? മാകന്ദമഞ്ജരി?
പഠിച്ചതെല്ലാം വെറുതെയായി.ആവശ്യമുള്ളത് പഠിച്ചുമില്ല. ഇതാ പഠിയ്ക്കാൻ വൈകിപ്പോയ ചിലത്:
യൂ ഡി ടോയ്ലറ്റ് [Eau de Toilette] - എസൻഷ്യൽ ഓയിൽ കോൺസണ്ട്രേറ്റ് ഏറ്റവും കുറവ് [3-5 ശതമാനം] ഉള്ള വിഭാഗമാണ് യൂ ഡി ടോയ്ലറ്റ്. കുളി കഴിഞ്ഞയുടൻ വാരിപ്പൂശാവുന്ന സാധനമാണിത്. വളരെ മൈൽഡ് ആയതുകൊണ്ട് ജോലിയ്ക്ക് പോകുമ്പോഴെല്ലാം ഇതണിയാം.
യൂ ഡി കൊളോൺ [Eau de Cologne] - ഇതിൽ എസൻഷ്യൽ ഓയിൽ കോൺസണ്ട്രേറ്റിന്റെ ശതമാനം 5-15 വരും.
യൂ ഡി പർഫും [Eau de Parfum] - ഇതിൽ എസൻഷ്യൽ ഓയിൽ കോൺസണ്ട്രേറ്റ് ശതമാനം 15 മുതൽ 30 വരെ. പെർഫ്യൂമുകളെ അപേക്ഷിച്ച് സുഗന്ധത്തിന്റെ ആയുസ്സ് കുറവായിരിക്കും എങ്കിലും പെർഫ്യൂമുകളേക്കാൾ ഒതുക്കമുള്ളതുകൊണ്ട് ഇവയാണ് കൂടുതൽ പോപ്പുലർ.
പെർഫ്യൂം [Perfume] - 25 മുതൽ 45 ശതമാനം വരെയാണ് പെർഫ്യൂമുകളിലെ എസൻഷ്യൽ ഓയിൽ കോൺസണ്ട്രേറ്റിന്റെ ഉള്ളടക്കം. ഭീകരവിലയായിരിക്കും, കടുത്ത സുഗന്ധവുമായിരിക്കും. അമിതമായി ഉപയോഗിച്ചാൽ അതിതീവ്രമാകും. അതുകൊണ്ടു തന്നെ സുഗന്ധപുഷ്പന്മാർക്കും പുഷ്പിണിമാർക്കുമിടയിൽ ഇവന് വലിയ ഡിമാൻഡില്ല.
അത്തർ - എസെൻസ്, സുഗന്ധസത്ത്, സൗരഭ്യം എന്നെല്ലാം സൂചിപ്പിക്കുന്ന പേഴ്സ്യൻ വാക്കാണ് അത്തർ. ഒന്നിലേറെ എസൻഷ്യൽ ഓയിലുകളുടെ മിശ്രിതമോ ഒന്നിന്റെ മാത്രമോ ആകാം.
ഊദ് [Oudh or frankincense] - ബോസ്വെലിയ [Boswellia] എന്ന കുടുംബക്കാരനായ ആഫ്രിക്കൻ/ഏഷ്യൻ ചെടിയുടെ ചറത്തിൽ നിന്നാണ് ഊദ് ഉണ്ടാക്കുന്നത്. അറേബ്യൻ സുഗന്ധങ്ങളിലെ അവിഭാജ്യഘടകം.
എന്തു മനസ്സിലായി? എല്ലാ സുഗന്ധങ്ങളേയും കേറി പെർഫ്യൂം എന്നു വിളിക്കുന്നത് എല്ലാ വൃത്തങ്ങളേയും കേറി കാകളീ എന്നു വിളിക്കുമ്പോലെ മണ്ടത്തരമാണെന്ന്.
വൃത്തം പോലും പഠിപ്പിയ്ക്കേണ്ടാത്ത ഒരു എൽ.പി. സ്ക്കൂൾ അധ്യാപകനായാൽ മതിയായിരുന്നു. എന്നും രാവിലെ വേഷം കെട്ടി, യൂ ഡി ടോയ്ലറ്റ് അടിച്ച് ഓട്ടം തുടങ്ങണ്ടായിരുന്നു.
നഷ്ടങ്ങളേക്കാൾ സങ്കടകരം നേടാതെ പോയവയാണെന്ന് പറഞ്ഞതാര്? ഒരു വഴിയേ തിരിഞ്ഞപ്പോൾ മറ്റെല്ലാ വഴികളും എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കുകായിരുന്നു നമ്മൾ. ജീവിക്കപ്പെടാതെ പോയ എത്രയെത്ര ജീവിതങ്ങൾ. പുഷ്പിതാഗ്രകൾ. വസന്തതിലകങ്ങൾ.

