Friday, December 30, 2011

തുകൽ




എന്റെ ടിംബർലാന്റുകളും
നിന്റെ കോലാപ്പുരികളും
എപ്പോഴാണ്
നമ്മൾ വരല്ലേ വരല്ലേ എന്നു പ്രാർത്ഥിച്ച്
ഒരുമിച്ച് കിടക്കുക?

Friday, December 23, 2011

ഗാന്ധിയും ഗോഡ്സെയും 2011-ൽ

അരി വാങ്ങാനുള്ള ക്യു
അരി വാങ്ങുവാൻ ക്യൂവിൽ തിക്കിനിൽക്കുന്നൂ ഗോഡ്സെ
അരികെ കൂറ്റൻകാറിൽ കേറി നീങ്ങൂന്നൂ ഗോഡ്സെ
കടലിൽ മീൻ വാരുവാൻ പോയിരിക്കുന്നൂ ഗോഡ്സെ
കള്ളു ചെത്തുവാൻ തെങ്ങിൽ കയറുന്നതും ഗോഡ്സെ
തെരുവിൽ പിച്ചച്ചട്ടി നീട്ടിയെത്തുന്നൂ ഗോഡ്സെ
ഇരുളിൽ തുണിമാറ്റി കാലകത്തുന്നൂ ഗോഡ്സെ
പൂജാരി ഗോഡ്സെ തൂപ്പുകാരിയും ഗോഡ്സെ പിന്നെ
സർക്കിളേമ്മാനും ഗോഡ്സെ യൂജീസിസ്സാറും ഗോഡ്സെ.
ഗാന്ധിയോ? കവലയിൽ കാക്കകൾ ടോയ് ലറ്റാക്കും
കേവലമൊരു സ്റ്റാച്യു; നീയുമീഞാനും ഗോഡ്സെ.

Wednesday, November 23, 2011

ഹോര്‍ലിക്സ് മുഴുവനും അലിഞ്ഞു ചേരാന്‍


ശങ്കുണ്യാമ

ശങ്കുണ്യാമയാണ് ജീവിതത്തിലെ ഏറ്റവും അത്ഭുതകരമായ ഒരനുഭവം തന്നത്. ജന്മനാ രണ്ടു കാലും ശോഷിച്ചിരുന്ന ആ‍ളായിരുന്നു ശങ്കുണ്യാ‍മ. പോരാത്തതിന് രണ്ട് പാദങ്ങളും അകത്തേയ്ക്ക് ചുരുണ്ടിരുന്നു.  നാലുകാലിലായിരുന്നു നടപ്പ്. കൈകളിലായിരുന്നു ചെരിപ്പ്. സാധാരണ ചെരുപ്പല്ല - മുട്ടിച്ചെരിപ്പ്. ശങ്കുണ്യാമക്കു വേണ്ടി മാത്രം ഉണ്ടാക്കിയിരുന്ന ചെരിപ്പ്. ഈ വൈകല്യം കാരണം ആള് സ്കൂളിന്റെ പടി കണ്ടില്ല.കല്യാ‍ണവും കഴിച്ചില്ല.  എങ്കിലും കായ്കറി കൃഷി, അക്ഷരശ്ലോകം, ചെറിയ വൈദ്യം, ദഹണ്ണം, നീന്തല്‍ എന്നിവകളാല്‍ ജീവിതം മുഴുവന്‍ ആ‍ക്റ്റീവായിരുന്നു. 

“നമക്ക് നേന്ത്രവാഴ നടാന്‍ ഒരു സ്ഥലം ശരിയാക്കാനുണ്ട്, നീയെന്റെ കൂടെ വാ,” അമ്മവീട്ടില്‍ വെക്കേഷനു പോയി നിന്ന കുട്ടിക്കാലത്തെ ഒരു ദിവസം, ഉച്ചരിഞ്ഞ ഒരു സ്വര്‍ണവെയില്‍ സമയം, ശങ്കുണ്യാമ എന്നെ വിളിച്ചു.  ഞാന്‍ ശങ്കുണ്യാമയുടെ പിന്നാലെ മെല്ലെ നടന്നു. ചെറിയ ഭാരങ്ങളുണ്ടെങ്കില്‍ അങ്ങനെ നാലു കാലില്‍ നടക്കുമ്പോള്‍ പുള്ളിക്കാരന്‍ അത് സ്വന്തം പുറത്തു തന്നെയിടും. അന്നും കണ്ടു പുറത്ത് അങ്ങനെ ഒരു ചെറിയ പൊതി. [ജീവിതം മറ്റുള്ളവര്‍ക്ക് ഭാരമാകുന്നതിനു മുമ്പ് ആത്മഹത്യ ചെയ്ത ഒരാളെപ്പറ്റിയുള്ള പത്രവാര്‍ത്ത പില്‍ക്കാലത്തൊരിക്കല്‍ ഞാന്‍ ശങ്കുണ്യാമയുടെ പഴഞ്ചന്‍ രാമായണത്തിന്റെ പേജ് മാര്‍ക്കാറായി കണ്ടെടുത്തിരുന്നു]. പറമ്പിന്റെ പടിഞ്ഞാറേ അതിര്‍ ഭാഗത്തേക്കായിരുന്നു ഞങ്ങള്‍ പോയത്. പണിക്കാരാരും വന്നിട്ടില്ലല്ലൊ, പിന്നെങ്ങനെയാ നേന്ത്രവാഴക്കൃഷിക്ക് സ്ഥലം തയ്യാറാക്കുക? എനിക്കത്ഭുതമായി. “നീ വാ, ഞാന്‍ കാണിച്ചരാം” ശങ്കുണ്യാമ ചിരിച്ചു. എന്നിട്ട് പുറത്തിട്ടിരുന്ന പൊതിയെടുത്ത് തുറന്നു. അത് കല്ലുപ്പായിരുന്നു. എന്നോട് അതെടുത്ത് അവിടം മുഴുവന്‍ വാരി വിതറാന്‍ പറഞ്ഞു. ചെറിയ ചെടികള്‍ മാത്രം വളര്‍ന്നു നിന്ന ഒരു ചെരിവായിരുന്നു അത്. നല്ല കടുത്ത ചെങ്കല്‍പ്പാറ. അവിടെ നേന്ത്രവാഴ നടണമെങ്കില്‍ ഒരാഴ്ചക്കാലം അഞ്ചാറു പേര് കിളച്ചു മറിക്കുകയോ ചെങ്കല്ല് ബ്രിക്ക് ബ്രിക്കായി വെട്ടിയെടുക്കുകയോ വേണമായിരുന്നു. അതൊന്നും ചെയ്യാതെ കുറച്ച് കറിയുപ്പ് അവിടെയെല്ലാം വിതറിയിട്ടെന്തു കാര്യം? “ബാ, നമക്ക് പോവാം’’, ശങ്കുണ്യാമ തിരിച്ചു നടന്നു. അത്രേയുണ്ടായിരുന്നുള്ളു മണ്ണ് തയ്യാറാക്കല്‍. 

നാലഞ്ചുമാസം കഴിഞ്ഞ് മറ്റൊരു വെക്കേഷന് ഞാന്‍ ചെന്നപ്പോള്‍ അവിടെയെല്ലാം നേന്ത്രവാഴപ്പെണ്‍കിടാങ്ങള്‍ വാഴക്കൂമ്പിന്റെ നിറമുള്ള ഹാഫ് സാരിത്തുമ്പുകളുമാട്ടി  നാണിച്ചു നില്‍ക്കുന്നു. തടമെടുക്കാന്‍ മാത്രമേ പണിക്കാരെ വിളിച്ചുള്ളത്രെ. അപ്പോള്‍ ചെങ്കല്‍പ്പാറ? അവിടെ വിതറിയ ഉപ്പുങ്കല്ലുകള്‍ കാലക്രമത്തില്‍ അലിഞ്ഞിറങ്ങി ആ ചെങ്കല്‍പ്പാറയെ തകര്‍ത്ത് തരിപ്പണമാക്കിയിരുന്നു. ആ ചെരിവ് നിലം പറ്റി, നല്ല പശിമയുള്ള വെറും ചെമ്മണ്ണായി മാറിയിരുന്നു. 

നമ്മളേക്കാള്‍ തണ്ടും തടിയുമുള്ള ശത്രുക്കളെ തോല്‍പ്പിക്കാന്‍, അവരറിയാതെ അവരുടെ സൈക്കിളിന്റെ സീറ്റ് ഊരി, സീറ്റുറപ്പിക്കുന്ന ഇരുമ്പുകുഴലിലേയ്ക്ക് കുറച്ച് കല്ലുപ്പ് ഇട്ടാല്‍ മതി എന്ന്‍ കുറേക്കാലം കഴിഞ്ഞ് കേട്ടപ്പോള്‍ അത് വിശ്വസിക്കാനായത് കല്ലുപ്പിന്റെ ആ കല്ലേപ്പിളര്‍ക്കുന്ന കല്‍പ്പന നേരത്തേ അറിയാമായിരുന്നതുകൊണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കക്കയം പോലീസ് ക്യാമ്പില്‍ വെച്ച് മര്‍ദ്ദനത്തിനിടെ കൊല്ലപ്പെട്ട രാജന്റെ മൃതദേഹം, അസ്ഥിപോലും ബാക്കിയാകാതെ നശിപ്പിച്ചത്, പഞ്ചസാര കൂട്ടി കത്തിച്ചിട്ടായിരുന്നു എന്നു കേട്ടപ്പോള്‍ ഞെട്ടാതിരുന്നതും കുട്ടിക്കാലത്തെ ആ പാ‍ഠത്തിന്റെ ക്രൂരമായ സ്വാദ് മനസ്സിന്റെ നാക്കില്‍ ഉണ്ടായിരുന്നതുകൊണ്ടു തന്നെ. മാവിന്‍വിറക് ഉപയോഗിക്കുന്ന രീതിക്ക് പകരമുള്ള സ്ഫുടം എന്നറിയപ്പെടുന്ന ശവസംസ്കാരരീതിയില്‍ പഞ്ചസാര വിതറുന്നത് ആത്മാവിന് മധുരിക്കാനല്ലെന്നും ആരും പറഞ്ഞു തരാതെ തന്നെ ശങ്കുണ്യാമ അന്നെന്നെ പഠിപ്പിച്ചു.

ഹോര്‍ലിക്സ് എന്നു പറഞ്ഞാല്‍ നീയെന്നെ പെറ്റി ബൂര്‍ഷ്വാ എന്നു വിളിച്ച് പുച്ഛിക്കുമോ എന്റെ ഹെര്‍ക്കുലീസ് ത്രീയെക്സ് ഡ്രിങ്കുകാരാ? ഡ്രിങ്കുണ്ടാക്കുമ്പോള്‍ ഹോര്‍ലിക്സ് മുഴുവന്‍ അലിഞ്ഞു ചേരാന്‍ ഒരൊറ്റ മാര്‍ഗമേയുള്ളൂ - മഗ്ഗില്‍ ഹോര്‍ലിക്സും പഞ്ചസാരയുമിട്ട് ഒരു സ്പൂണുപയോഗിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക [ഒരു തുള്ളി പോലും വെള്ളമോ പാലോ തൊടീയ്ക്കാതെ!]. ആ ഖരമിശ്രിതത്തിലേയ്ക്ക് തിളപ്പിച്ച പാലോ വെള്ളമോ പകരുക. തരി പോലും കട്ടപിടിക്കാത്ത നല്ല രസികന്‍ ഹോര്‍ലിക്സ് തയ്യാര്‍. 

ജീവിതം മറ്റുള്ളവര്‍ക്ക് ഭാരമാകുമോ എന്ന് ഭയന്നിരുന്നെങ്കിലും ശങ്കുണ്യാമ ഭാഗ്യവാനായിരുന്നു. അധികമാരെയും ബുദ്ധിമുട്ടിക്കാതെ തൊണ്ണൂറു വയസ്സോളം ജീവിച്ച് 2006-ല്‍ ആള് സ്വാഭാവിക മരണം വരിച്ചു. വെറും സ്വാദുകള്‍ എന്ന മട്ടില്‍ നിരുപദ്രവികളായി ചമഞ്ഞുകൊണ്ട് ഉപ്പും  പഞ്ചസാരയും നമ്മെ വഞ്ചിക്കുന്ന വഞ്ചനകളെപ്പറ്റി ആലോചിക്കുമ്പോഴൊക്കെയും ഞാന്‍ ശങ്കുണ്യാമയേയും ഓര്‍ക്കുന്നു.

Monday, November 14, 2011

അല്ലേ? ഇല്ലേ?


നീയൊരു ലഹരി സാധനമല്ലേ, 
നിന്നെ എയര്‍പോര്‍ട്ടില്‍ പിടിക്കില്ലേ?

Wednesday, October 26, 2011

ദിവസക്കൂലി 1000 രൂപയാകുമ്പോള്‍

എല്ലാ തൊഴിലിനും അതിന്റേതായ മാന്യതയുണ്ടെന്ന് പറഞ്ഞയാള്‍ അയാളുടെ മകളെ ഒരു ചെരുപ്പുകുത്തിക്ക് കെട്ടിച്ചു കൊടുക്കുമോ? തീര്‍ച്ചയായും ഇല്ല. മാന്യമല്ലാത്ത ഒരുപാട് തൊഴിലുകളുണ്ട്. അതെല്ലാം ചെയ്യാന്‍ കുറേ ആളുകളെ സ്ഥിരമായി കിട്ടണമെന്ന ദുരാഗ്രഹികളുടെ ദുഷ്ടബുദ്ധിയിലായിരിക്കണം ഹിന്ദുമതത്തിലെ ജാതിസമ്പ്രദായം ഉടലെടുത്തത്.

കേരളത്തിലായിരുന്നു ഇതിന്റെ പാരമ്യം - 72 ജാതി. മുടി വെട്ടാനും ചെണ്ടകൊട്ടാനും മരപ്പണിക്കും സ്വര്‍ണപ്പണിക്കുമെല്ലാം ഓരോരോ ജാതി. എന്തിന്, പുഴയിലെ മീന്‍ പിടിക്കാനും കടലിലെ മീന്‍ പിടിക്കാനും വരെ വെവ്വേറെ ജാതി. അങ്ങനെ കുലത്തൊഴിലുകള്‍ ഉണ്ടായി. ഇതിന്റെ കാറ്റടിച്ചിട്ടാവണം ജാതിവ്യവസ്ഥ തൊട്ടുതീണ്ടാത്ത ഇസ്ലാമില്‍ വരെ മുടി വെട്ടിന് കേരളത്തില്‍ ജാതിയുണ്ടായി.

മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Saturday, October 15, 2011

നിന്റെ തന്തയും അനോനിയാണോടാ?


ബ്ലോഗിംഗ് തുടങ്ങിയ കാലം മുതല്‍ ഹാര്‍ട്ട്ബേണ്‍സ് തന്നിരുന്ന വര്‍ഗമായിരുന്നു അനോനികള്‍. വിശേഷിച്ചും ‘മുലയെന്നു കേള്‍ക്കുമ്പോള്‍’ എന്നൊരു പോസ്റ്റിട്ടപ്പോള്‍ ഒരുപാട് അനോനീസ് രംഗത്തു വന്ന് തെറിയഭിഷേകം നടത്തി. അതോടെ ഈ ബ്ലോഗില്‍ കമന്റ് മോഡറേഷന്‍ തുടങ്ങി. റേഷന്‍ കടയില്‍ പോയിട്ടില്ലാത്ത ജനറേഷനില്‍പ്പെട്ടവര്‍ക്ക് ഒരു കാര്യം ചിലപ്പോള്‍ പുതുമയായിരിക്കും - റേഷന്‍ കടയില്‍ ഒരു ദിവസം ഒരു കാര്‍ഡില്‍ ഒരു പ്രാവശ്യമേ സാധനങ്ങള്‍ വാങ്ങാന്‍ പറ്റുകയുള്ളു. [ഞങ്ങടെ ചേന്നമംഗലം ഭാഷേപ്പറഞ്ഞാ ഒരു പ്രാവശ്യേ ‘പതിപ്പിക്കുള്ളു’].

മോഡറേഷന്‍ കടയിലും മറ്റൊരു തരത്തിലുള്ള പരിമതിയുണ്ട് - ബ്ലോഗിന്റെ ഉടമസ്ഥന്‍ വായിച്ച് അനുവദിക്കുന്ന കമന്റുകള്‍ മാത്രമേ വെബ്ലിച്ചം കാണുകയുള്ളൂ. മോഡറേഷന്‍ ഒരു ബോറന്‍ ഏര്‍പ്പാടാണ്. അതിന്റെ പേരില്‍ ഒരുപാട് പേര്‍ പരിഭവിച്ചിട്ടുണ്ട്. [രണ്ടു മൂന്നു വര്‍ഷം മുമ്പത്തെ ഒരുപാട് പോസ്റ്റുകളില്‍ ഈ പരിഭവങ്ങള്‍ വായിക്കാം]. എന്നിട്ടും ഇപ്പോഴും മോഡറേഷന്‍ അവസാനിപ്പിച്ചിട്ടില്ല. 

അനോനീസില്‍ പലരും നമുക്ക് അടുത്തറിയാവുന്നരായിരിക്കും. നേരെ വന്ന് തെറി പറയാന്‍ ധൈര്യമില്ലാത്തവര്‍. ഇനി നേരെ വന്ന് പറഞ്ഞാലും ചിലപ്പോള്‍ നമുക്ക് നല്ല സ്പിരിറ്റില്‍ എടുക്കാന്‍ അറിയില്ല എന്നു വിചാരിച്ച് ഹൃദയവിശാലതയോടെ അനോനികളാവുന്നവരുമുണ്ട്. 

ചില നല്ല അനോനികളുമുണ്ട്. വിമര്‍ശനം നേരെ വന്ന് നടത്തും, പ്രശംസിക്കാന്‍ അനോനിയായി വരും. 

അനോനികള്‍ക്കെതിരെ ഏറ്റവുമധികം പോരാടിയിട്ടുള്ള ഒരാള്‍ നിഷാദ് കൈപ്പള്ളിയാണ്.

ഏത് അനോനിയേയും പൊക്കാന്‍ ടെക്നോളജിക്ക് പറ്റും. 

മൈക്രോബ്ലോഗിംഗും കൂടുതല്‍ ജനാധിപത്യസ്വഭാവമുള്ള ചര്‍ച്ചകള്‍ക്ക് വഴി തുറന്ന സോഷ്യല്‍ മീഡിയയിലെ പുതിയ അവതാരങ്ങളും വന്നപ്പോള്‍ ബ്ലോഗിംഗിന്റെ പോപ്പുലാരിറ്റി ഇല്ലാതായി. അനോനികളുടെ വിലസല്‍ ഇപ്പോള്‍ അത്തരം ഇടങ്ങളിലാണ്. മറ്റേതൊരു മാധ്യമത്തേക്കാളും അനോനികള്‍ക്ക് സ്കോപ്പുള്ള ഫീല്‍ഡാണ് ഓണ്‍ലൈന്‍. പണ്ടുകാലത്തെ  ഊമക്കത്തുകള്‍ക്കു പകരം ഇക്കാലത്ത് ഊമെയിലാണെന്ന വ്യത്യാസമേയുള്ളു.

അനോനികളുടെ നല്ല വശത്തെപ്പറ്റി പറഞ്ഞു തന്നത് ജിഷി സാമുവലാണ്. ജനാധിപത്യത്തിന്റെ ഏറ്റവും ഉയര്‍ന്ന പോയന്റാണ് അനോനീസ് എന്നാണ് ജിഷി പറഞ്ഞത്. രഹസ്യബാലറ്റാണല്ലൊ ജനാധിപത്യത്തിന്റെ അടിസ്ഥാനം. ഭയം കൂടാതെ വോട്ടു ചെയ്യണമെങ്കില്‍ രഹസ്യസ്വഭാവം വേണം.  അനോനികളെ ആ ഒരു സ്പിരിറ്റില്‍ എടുത്താല്‍ മതി എന്നാണ് ജിഷി പഠിപ്പിക്കാന്‍ ശ്രമിച്ചത്.

എങ്കിലും ചിലപ്പോള്‍ ഇപ്പോഴും ആ ചോദ്യം ചോദിക്കാന്‍ തോന്നും. ജനാധിപത്യം എളുപ്പമല്ല അല്ലേ?

Thursday, September 22, 2011

മനുഷ്യാ

മരിക്കാന്‍ തോന്നിയ
മടുപ്പന്‍ കാലങ്ങള്‍
തിരിഞ്ഞു നോക്കീട്ടു
ഗൃഹാതുരപ്പെടും
വിചിത്രജന്തു നീ.


മരിക്കണേയെന്നു
മനം കൊതിക്കുമ്പോള്‍
ചിരിച്ചു കാണിക്കാന്‍
വിധിക്കപ്പെട്ടുള്ള വിചിത്രജന്തുനീ.

Tuesday, September 13, 2011

സാധ്യമെന്തു കണ്ണീരിനാല്‍?


ഫോര്‍വേഡു ചെയ്തു കിട്ടിയ ഒരു രസികന്‍ മിനി:

ഒരാള്‍ വലിയൊരാള്‍ക്കൂട്ടത്തെ നോക്കി ഒരു ഫലിതം പറഞ്ഞു. സദസ്സ് മുഴുവന്‍ ആര്‍ത്തു ചിരിച്ചു. അയാള്‍ വീണ്ടും അതേ ഫലിതം പറഞ്ഞു. ഇത്തവണ കുറച്ചു പേരേ ചിരിക്കാനുണ്ടായിരുന്നുള്ളു. അയാള്‍ മൂന്നാമതും ആ ഫലിതം തന്നെ പറഞ്ഞു. ആരും ചിരിച്ചില്ല. അയ്യയ്യോ, അയാള്‍ നാലാമതും അതേ ഫലിതം തന്നെ പറയാന്‍ തുടങ്ങുന്നു. ഇത്തവണ ക്ഷമ കെട്ട് ആളുകള്‍ കൂവാനും ഒച്ചവെയ്ക്കാനും തുടങ്ങി. ഉടനെ അയാള്‍ ചോദിക്കുകയാണ്: “ഒരു ഫലിതം രണ്ടാമത്തെയോ മൂന്നാമത്തെയോ തവണ കേട്ടാല്‍ നിങ്ങള്‍ ചിരിക്കുകയില്ല. എങ്കില്‍പ്പിന്നെ ഒരേ ദു:ഖമോര്‍ത്ത് എന്തിനാണ് നിങ്ങള്‍ വീണ്ടും വീണ്ടും കരയുന്നത്?”

സാധ്യമെന്തു കണ്ണീരിനാല്‍ എന്ന പ്രസിദ്ധ ചോദ്യം ചോദിച്ചത് കുമാരനാശാന്‍. ആ പൂവിതള്‍ ഉള്‍പ്പെടുന്ന പൂവ് മുഴുവന്‍ വായിക്കണമെങ്കില്‍ ഇവിടെ ക്ലിക്കുക. കല്യാണമാലയിലോ മരിച്ചവര്‍ക്കലങ്കാരമാകുന്ന റീത്തിലോ  ദൈവസന്നിധിയിലോ കാമുകിയുടെ മുടിയിലോ ഇരിക്കുന്ന പൂക്കളേക്കാള്‍ ഭാഗ്യം ചിലപ്പോള്‍ ഒരു വീണപൂവിനാണെന്ന് തെളിയിക്കുന്ന, കവിതയ്ക്കു മാത്രം സാധ്യമായ മാജിക്. 

കുമാരനാശാന്റെ മിക്കവാറും എല്ലാ കൃതികളും വിക്കിസോഴ്സിലുണ്ട്. സ്വന്തം ഗീര്‍വാണങ്ങള്‍ എഴുതി സ്വയംബ്ലോഗം തുടരുന്ന ഞാന്‍ ആ സമയം കൊണ്ട് മഹത്തുക്കളുടെ കലാസൃഷ്ടികള്‍ കീയിന്‍ ചെയ്ത് വിക്കിസോഴ്സിലിട്ടിരുന്നെങ്കില്‍, ഹാ! പുഷ്പമേ! [ഈ തൊപ്പി പാകമാകുന്നവര്‍ക്കൊക്കെ ഇടാം]. 

Thursday, September 1, 2011

ചെമ്മീന്‍, നെല്ല്, മീന്‍, വളര്‍ത്തുമൃഗങ്ങള്‍... [സിനിമകളല്ല]



മാല്യങ്കര എസ്എന്‍എം, മഹാരാജാസ് ഈവനിംഗ്, മഹാരാജാസ് എന്നീ 3 കോളേജുകളില്‍ സലിംകുമാര്‍ എന്റെ ജൂനിയറായിരുന്നു. അയല്‍നാട്ടുകാരനുമാണ്. എങ്കിലും അക്കാലത്ത് സലിമിനെ പരിചയമില്ലായിരുന്നു. സിനിമാനടനായ സലിംകുമാറിനെ പരിചയപ്പെടുന്നത് അഞ്ചാറ് കൊല്ലം മുമ്പാണ് - ദുബായില്‍വെച്ച്. പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ മറ്റൊരു പൊതുസത്യം കൂടി വെളിപ്പെട്ടു - മഹാരാജാസിലെ പ്രിന്‍സിപ്പലായി റിട്ടയര്‍ ചെയ്ത എന്റെ നാട്ടുകാരന്‍ പ്രൊഫ. കെ. എന്‍. ഭരതന്‍. 

വ്യത്യസ്തകാലങ്ങളിലാണെങ്കിലും സാറിന്റെ ഏറ്റവുമടുത്ത ശിഷ്യരായിരുന്നു ഞങ്ങള്‍.

(വിദ്യാര്‍ത്ഥികള്‍ എന്നു പറഞ്ഞുകൂടാ - സലിമിനെ സാറ് പഠിപ്പിച്ചിട്ടില്ല. സാറ് പൊളിറ്റിക്‌സായിരുന്നു. സലിം ബീഏയ്ക്ക് മലയാളവും. പക്ഷേ സാറ് കാരണമാണ് മഹാരാജാസില്‍ അഡ്മിഷന്‍ കിട്ടിയതെന്നും അത് ജീവിതത്തില്‍ വഴിത്തിരിവായെന്നും സലിം പലയിടത്തും എഴുതിയിരുന്നു. പ്രീഡിഗ്രിക്ക് ഫസ്റ്റ് ഗ്രൂപ്പ് പഠിച്ച് പിന്നെ ബീയേക്ക് ചേരാന്‍ മോഹിച്ചപ്പോള്‍ ഈവനിംഗ് കോളേജിലേ കിട്ടുകയുള്ളു എന്ന തന്ത്രം എനിക്കു പറഞ്ഞു തന്നതും സാറ് തന്നെ)

സലിമിനെ മനോരമയുടെ സമ്പാദ്യം എന്ന മാസികയ്ക്കായി ഇന്റര്‍വ്യൂ ചെയ്ത് എഴുതിയ ലേഖനം:

താന്‍ ആരംഭിക്കുന്ന പുതിയ ബിസിനസ്സിന്റെ കാര്യം ചോദിച്ചാലും സലിംകുമാര്‍ സിനിമയെത്തന്നെ കൂട്ടുപിടിക്കുന്നു. 'അലങ്കാരമത്സ്യക്കൃഷിയും നമ്മുടെ സിനിമപോലെത്തന്നെയാണ്, അവിടെയും രണ്‍ട് സൂപ്പര്‍സ്റ്റാര്‍സേ ഉള്ളൂ, ബാക്കിയെല്ലാവരും വരും പോകും'.


ഗോള്‍ഡ് ഫിഷ്, ഗപ്പി എന്നിവയെയാണ് അലങ്കാരമത്സ്യങ്ങളുടെ കൂട്ടത്തിലെ സൂപ്പര്‍താരങ്ങളെന്ന് സലിംകുമാര്‍ വിശേഷിപ്പിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുടയ്ക്കടുത്ത ആനന്ദപുരത്ത് 50 ക്ഷത്തോളം രൂപ ചെലവിട്ട് 9 ഏക്കര്‍ സ്ഥലത്ത് സലിംകുമാര്‍ സ്ഥാപിക്കുന്ന അലങ്കാരമത്സ്യക്കൃഷി ഫാം നാലഞ്ച് മാസത്തിനുള്ളില്‍ ബിസിനസ്സിന് സജ്ജമാകും. സലിംകുമാറിന്റെയും ഭാര്യ സുനിതയുടേയും ഏറെക്കാലത്തെ സ്വപ്നങ്ങളുടേയും കഠിനാധ്വാനത്തിന്റെയും സാക്ഷാത്കാരമാണ് ഈ അലങ്കാരമത്സ്യക്കൃഷി ഫാം. ഇതിനു മുന്നോടിയായി വടക്കന്‍ പറവൂരിനടുത്ത നീണ്‍ടൂരിലെ
ലാഫിംഗ് വില്ല എന്ന വീടിനോടു ചേര്‍ന്നു തന്നെ ഒരു ഫാം തുടങ്ങിയതും പനങ്ങാട് ഫിഷറീസ് കോളേജില്‍ ഭാര്യ സുനിതയെ ഈയിടെ പരിശീലനത്തിനു വിട്ടതുമെല്ലാം ആ തയ്യാറെടുപ്പുകളുടെ ഒരു ഭാഗം മാത്രം.

എന്നാല്‍, കയ്യില്‍ കുറച്ച് പണമായപ്പോള്‍ പുസ്തകം നോക്കിപ്പഠിച്ച് ആരംഭിക്കാന്‍ പോകുന്ന പരിപാടിയല്ല സലിംകുമാറിന് ഈ അലങ്കാരമത്സ്യക്കൃഷി. സിനിമയില്‍ വരും മുമ്പ് മിമിക്രിയുമായി നടന്നിരുന്ന കാലത്തും സലിംകുമാര്‍ അലങ്കാരമത്സ്യങ്ങളെ വളര്‍ത്തിയിരുന്നു.
'ഒരു കാലത്ത് മുപ്പത് ജോഡി ഓസ്‌ക്കര്‍ണക്കുഞ്ഞുങ്ങള്‍ വരെ വളര്‍ത്തിയിരുന്നു. ജോഡിയ്ക്ക്1000 രൂപയായിരുന്നു അന്നു തന്നെ ഓസ്‌ക്കര്‍ണയുടെ മാര്‍ക്കറ്റ് വില. അത്ര നല്ല മത്സ്യങ്ങളെ പിന്നീട് കിട്ടിയിട്ടില്ല'.

ഇത്തരം അനുഭവസമ്പത്തും അലങ്കാരമത്സ്യങ്ങളുടെ വര്‍ധിച്ചു വരുന്ന
ഡിമാന്‍ഡ്‌സാധ്യതകളുമാണ് വന്‍തോതില്‍ ഒരു ഫാം തുടങ്ങാന്‍ സലിമിന് പ്രേരണയായത്. കേരളത്തില്‍ അലങ്കാരമത്സ്യങ്ങള്‍ക്ക് വന്‍ഡിമാന്‍ഡാണെന്നാണ് സലിംകുമാറിന്റെ വിലയിരുത്തല്‍. 'ഇതിന്റെ പത്തു ശതമാനത്തിനടുത്തു മാത്രമേ ഇപ്പോള്‍ കേരളത്തിലെ ബ്രീഡിംഗ് ഫാമുകളില്‍ നിന്ന് ലഭിക്കുന്നുള്ളു. മുംബൈ തുടങ്ങിയ വന്‍നഗരങ്ങളില്‍ നിന്നാണ്
കേരളത്തിലേയ്ക്ക് ഇപ്പോഴും അലങ്കാരമത്സ്യങ്ങളെത്തുന്നത്.

'വീടിനോട് ചേര്‍ന്ന് ആരംഭിച്ച ഫാമിന് 15 ലക്ഷം രൂപ ചെലവായി. അതില്‍ത്തന്നെ 7 ലക്ഷം രൂപ ഗവണ്‍മെന്റ് സബ്‌സിഡി കിട്ടി. സബ്‌സിഡി കൈക്കലാക്കാനുള്ള നാമമാത്രമായ തട്ടിപ്പുപരിപാടിയല്ല ഞങ്ങളുടേതെന്ന് ബോധ്യമായ ശേഷമാണ് സബ്‌സിഡി തന്നത്.

ഇക്കാര്യത്തില്‍ എനിക്കുള്ള താല്‍പ്പര്യവും അറിവും അങ്ങനെ പരക്കെ അറിവുള്ളതാണ്. എന്നിട്ടും സിനിമയില്‍ ചാന്‍സ് ചോദിച്ചും ഡീല്‍-ഓര്‍-നോഡീലില്‍ പങ്കെടുക്കാനുള്ള ശിപാര്‍ശക്കുമൊക്കെ മാത്രമേ ഇവിടെ ആരെങ്കിലും വരാറുള്ളൂ, അലങ്കാരമത്സ്യക്കൃഷിയെപ്പറ്റിയൊക്കെ ചോദിച്ചറിഞ്ഞ്, അങ്ങനെ ഒരു ഫാമൊക്കെ ആരംഭിച്ച് ജോലി ചെയ്തു ജീവിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല', ഇതു പറയുമ്പോള്‍ സലിംകുമാറിന്റെ മുഖത്ത് ചിരിയില്ല.

ഞങ്ങളുടെ ഒരു ദുബായ് സംഗമം

സിനിമയിലെ തിരക്കിനോടൊപ്പം ദേശീയ, സംസ്ഥാന അവാര്‍ഡുകളും കൂടിയായപ്പോള്‍ സ്വീകരണത്തിരക്കും വര്‍ധിച്ചിരിക്കുന്നു. അതുകൊണ്‍ട് ഭാര്യയ്ക്കാണിപ്പോള്‍ അലങ്കാരമത്സ്യക്കൃഷി പദ്ധതിയുടെ പ്രധാന ഉത്തരവാദിത്തം. മണി മാനേജ്‌മെന്റില്‍ ഭാര്യ എങ്ങനെ എന്നു ചോദിക്കുമ്പോള്‍ മോശമില്ല എന്നാണ് സലിംകുമാറിന്റെ ഉത്തരം. എ പ്ലസ്
കൊടുക്കാനാവില്ലെങ്കിലും എ കൊടുക്കാമെന്ന്.

ഇഷ്ടികക്കളങ്ങള്‍ കച്ചവടം മതിയാക്കിപ്പോയ ആനന്ദപുരത്തെ വെള്ളംകെട്ടിയ പാടങ്ങളിലാരംഭിക്കുന്ന അലങ്കാരമത്സ്യ ബിസിനസ് അധികം വൈകാതെ തന്നെ ലാഭത്തിലെത്തിക്കാമെന്നാണ് സലിംകുമാറിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇതിനു മുമ്പ് നടത്തിയ നിക്ഷേപങ്ങളില്‍ താന്‍ നഷ്ടം വരുത്തിയതു സമ്മതിക്കാന്‍ സലിംകുമാറിന് മടിയില്ല.

മീനാറു മാസം, നെല്ലാറു മാസം

'ബിസിനസ് നടത്താനുള്ള സാമര്‍ത്ഥ്യമുള്ളയാളല്ല ഞാന്‍. എങ്കിലും ചില കാര്യങ്ങളോട് പാഷനാണ്്. അതാണ് സിനിമയില്‍ വന്ന് അധികം വൈകാതെ, 12 വര്‍ഷം മുമ്പ് ഇവിടെ അടുത്തുള്ള ഏഴിക്കരയില്‍ 12 ഏക്കര്‍ പൊക്കാളിപ്പാടം വാങ്ങിയത്. പറവൂര്‍ഭാഷയില്‍പ്പറഞ്ഞാല്‍ ചെമ്മീന്‍കെട്ട്. 6 മാസം നെല്‍ക്കൃഷി, 6 മാസം ചെമ്മീന്‍കൃഷി - ഇതാണ് പൊക്കാളിക്കൃഷിയുടെ രീതി. സംഗതി നഷ്ടമാണ്. എന്നാലും നടത്തി'ക്കു'ണ്‍ടുപോകുന്നു. ഇപ്പൊ തൊഴിലുറപ്പു പദ്ധതിയുള്ളതിനാല്‍ പണിയ്ക്ക് ആളെ കിട്ടുന്നു'.
വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ - കായല്‍പ്പാടങ്ങളിലും മറ്റും - കൃഷി ചെയ്യുന്ന സവിശേഷ നെല്ലിനമാണ് പൊക്കാളി. ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ മാത്രമാണ് പൊക്കാളിക്കൃഷിയുള്ളത്. ഒരാളോളം പൊക്കത്തില്‍ ആളി വളര്‍ന്നു
നില്‍ക്കുന്നതുകൊാണ് ഈ പേരു കിട്ടിയത്. അമ്ലത ചെറുക്കാനും വെള്ളപ്പൊക്കവും വെള്ളക്കെട്ടും അതിജീവിക്കാനും കഴിവുള്ള പൊക്കാളിയുടെ ചോറിന് സ്വാദേറും. പോഷകഗുണവും കൂടുതലാണ് എന്നാണ് വിശ്വാസം. ഇതിനെല്ലാമുപരി ജൈവവളം പോലും ഉപയോഗിക്കാതെയാണ് പൊക്കാളിക്കൃഷി നടത്തുന്നത് എന്ന പ്രധാന സവിശേഷത്. നെല്‍ക്കൃഷിയുടെ അവശിഷ്ടങ്ങളാണ് പിന്നത്തെ ആറുമാസം ചെമ്മീന്റെ തീറ്റ. അതുകഴിഞ്ഞാലുള്ള ആറുമാസം ചെമ്മീനുകളുടെ അവശിഷ്ടമാണ് നെല്ലിന് വളമാകുന്നത്. തീര്‍ത്തും പ്രകൃതിയോടിണങ്ങുന്ന കൃഷിരീതി.

'എന്‍ഡോസള്‍ഫാനെ എതിര്‍ക്കുന്നവരൊന്നും എന്താണ് പൊക്കാളിയെ അനുകൂലിയ്ക്കാന്‍ വരാത്തത്? എതിര്‍സമരങ്ങള്‍ മാത്രമല്ല അനുകൂലസമരങ്ങളും ആവശ്യമില്ലേ? ജൈവവളം പോലും
ഉപയോഗിക്കാത്ത ഈ രീതി ഒരു മഹാസംഭവമല്ലേ?' അതീവ ഗൗരവത്തോടെ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത് ലളിതസുന്ദരമായ തമാശകളാല്‍ ജനലക്ഷങ്ങളെ ചിരിപ്പിക്കുന്ന ഒരാളാണെന്ന് വിശ്വസിക്കാന്‍ പ്രയാസം.

പക്ഷിപ്പനിയില്‍ നിന്ന് സിനിമ രക്ഷിച്ചു

ഇപ്പോഴുമുള്ള പൊക്കാളിക്കൃഷിക്കു പിന്നാലെ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പാലക്കാട് ജില്ലയിലെ ഒഴലപ്പതിയില്‍ 7 ഏക്കര്‍ ഭൂമി വാങ്ങി തക്കാളി
തുടങ്ങിയ പച്ചക്കറികള്‍ കൃഷി ചെയ്യുന്ന ഒരു സംരംഭത്തിനും സലിംകുമാര്‍ തുടക്കമിട്ടിരുന്നു. സ്ഥലവിലയിലെ കുറവു നോക്കിയാണ് തമിഴ്‌നാട് അതിര്‍ത്തിയോളം പോയത്. പക്ഷേ നേരിട്ടുള്ള മേല്‍നോട്ടമില്ലെങ്കില്‍ ഇത്തരം ഒരു പരിപാടിയും ശരിയാകില്ലെന്നു പഠിച്ചപ്പോഴേയ്ക്കും വൈകിപ്പോയിരുന്നു. 'പിന്നെ പച്ചക്കറിക്കൃഷിയിലൊക്കെ കൂടുതല്‍
ലാഭമുാക്കുന്നത് മേലനങ്ങാത്ത ഇടത്തട്ടുകാരാണ'്. അങ്ങനെ അത് നഷ്ടത്തില്‍ കലാശിച്ചു. പിന്നീട് അതേ സ്ഥലത്തു തന്നെ കോഴിക്കൃഷി നോക്കി.

മണ്ണുത്തിയിലെ കാര്‍ഷിക സര്‍വകലാശാലയില്‍ പോയി സെക്കന്റ് ഹാന്‍ഡ് ഹാച്ചറി 25,000 രൂപയ്ക്ക് ലേലത്തില്‍ വാങ്ങിയായിരുന്നു തുടക്കം. ഭാര്യ നേരിട്ടാണ് ലേലത്തില്‍ പങ്കെടുത്തത്. സ്ഥിരമായി ലേലത്തില്‍ പങ്കെടുക്കുന്ന സംഘങ്ങളുടെ ഭീഷണിയുായി. ചുളുവിലയ്ക്ക് ലേലത്തില്‍ വാങ്ങി വലിയ വിലയ്ക്ക് മറിച്ചു വില്‍ക്കുന്ന മാഫിയകള്‍. എന്തായാലും വിട്ടുകൊടുത്തില്ല.
ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് ഫോണ്‍ വിളിച്ച് ധൈര്യം കൊടുത്തു സലിംകുമാര്‍.

'മുട്ടയൊന്നിന് 7 രൂപ വിലയില്‍ 40000 മുട്ട വാങ്ങി വിരിയാന്‍ വെച്ചു. 21 ദിവസമാണ് കണക്ക്. ആദ്യ ബാച്ച് വിരിഞ്ഞിറങ്ങിയപ്പോള്‍ത്തന്നെ പക്ഷിപ്പനി പൊട്ടിവീണു. വിരിഞ്ഞ കുഞ്ഞിന്റെ വില 2 രൂപയില്‍ താഴെ. ആ വിലയിലും ആരും വാങ്ങാനെത്തിയതുമില്ല. കുറേയധികം കുഞ്ഞുങ്ങളെ കൂട്ടമായി തീവെച്ച് നശിപ്പിക്കേി വന്നു. ധനനഷ്ടത്തേക്കാളുപരിയായി ഇത്
വലിയ മനപ്രയാസമുാക്കി. സിനിമ ഇല്ലായിരുന്നെങ്കില്‍ ആ നഷ്ടം കാരണം ആത്മഹത്യ ചെയ്യുമായിരുന്നു എന്നതാണ് സത്യം'.

കോഴിക്കൃഷിക്കൊപ്പം കാട, ഏഴോളംവര്‍ഗങ്ങളിലുള്ള നാല്‍പ്പതോളം ആടുകള്‍, എന്നിവയും ഈ ഫാമിന്റെ ഭാഗമായിരുന്നു. അങ്ങനെ നഷ്ടത്തേത്തുടര്‍ന്ന് കോഴിക്കൃഷിയും ഉപേക്ഷിച്ചു. ഈയടുത്താണ് ആ ഭൂമി വിറ്റത്. ഇതല്ലാതെ മറ്റ് ഒരു നിക്ഷേപവും നടത്തിയിട്ടില്ല. എറണാകുളത്ത് ഫ്‌ളാറ്റില്ല. (മനോഹരമായി രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ചിരിക്കുന്ന ലാഫിംഗ് വില്ല എന്ന വീടു പോലും സ്വന്തം നാട്ടില്‍ത്തന്നെ, അതും മെയിന്‍ റോഡില്‍ നിന്ന് കുറച്ച് അകത്തേയ്ക്കു മാറിയാണ് പണിതുയര്‍ത്തിയിരിക്കുന്നത്). മ്യൂച്വല്‍ ഫിലോ ഷെയറിലോ നിക്ഷേപങ്ങളുമില്ല. ഒന്നു രണ്‍ട ് എല്‍ഐസി പോളിസികളാണ് പിന്നെയുള്ളത്.

300 രൂപയുടെ ഷര്‍ട്ട്

ഇപ്പോഴും 300-400 രൂപയ്ക്കു മേല്‍ വിലയുള്ളൊരു ഷര്‍ട്ട് സലിംകുമാര്‍ വാങ്ങാറില്ല. അത് ധരിക്കാന്‍ കഴിയാത്തതു തന്നെ കാരണം. വില കൂടിയ ഷര്‍ട്ടുകളിട്ടാല്‍ ശരീരം ചൊറിയുന്നപോലെ തോന്നും. കയര്‍വ്യാപാരിയായിരുന്ന അച്ഛന്റെ ബിസിനസ് തകര്‍ന്ന് അമ്മ
കയറുപിരിക്കാന്‍ പോയ ഹൈസ്‌ക്കൂള്‍ക്കാലത്ത് ആകെ ഒരു ഷര്‍ട്ടായിരുന്നു
സലിംകുമാറിനുണ്‍ടായിരുന്നത്. 'അന്നു പഠിച്ച ദാരിദ്ര്യത്തിന്റെ പാഠങ്ങള്‍ മറക്കുന്നതെങ്ങനെ?' ഷോപ്പിംഗ് രീതികളെപ്പറ്റി ചോദിക്കുമ്പോള്‍ ഇതാണ് സലിംകുമാറിന്റെ മറുചോദ്യം.


ഈയിടെ 2000 രൂപ വിലയുള്ള ഒരു ടീഷര്‍ട്ട് സമ്മാനമായി കിട്ടിയപ്പോള്‍ അത് മൂത്തമകന്‍ ചന്തുവിന് കൊടുക്കുകയാണ് ചെയ്തത്. ഉപദേശത്തിന്റെയൊന്നും ആവശ്യമില്ലാതെ തന്നെ, മക്കള്‍ ധൂര്‍ത്തില്ലാതെ വളരുന്നു. അടുത്തിടെ സകുടുംബം ദുബായില്‍പ്പോയപ്പോള്‍ മൂത്ത മകന്‍ ആരോമലിന് സ്‌കേറ്റിംഗ് ഷൂസ് വാങ്ങണമെന്ന് ആഗ്രഹമായി. പ്രൈസ് ടാഗ് നോക്കിയപ്പോള്‍ വില 5000 ഇന്ത്യന്‍ രൂപയ്ക്കടുത്ത്. പണക്കാരാനായ അച്ഛന്‍ നിര്‍ബന്ധിച്ചിട്ടും ആരോമല്‍ അത് വാങ്ങിയില്ല. (ലാഫിംഗ് വില്ലയില്‍ മക്കളുടെ വക കോഴിവളര്‍ത്തലുണ്‍ട്. മുട്ട കാശു കൊടുത്ത് വാങ്ങാറില്ല. നാല് വളര്‍ത്തുനായ്ക്കളുമുണ്‍ട് - രണ്‍ട് പഗ്, പിന്നെ ഒരു റോഡ് വീലറും ഒരു സെന്റ് ബെര്‍നാഡും).

ഏത് നാട്ടിലെ ഏത് ഹോട്ടലിലെ ഏത് വിഭവത്തിനാണ് പേഴ്‌സ് തുറക്കുക എന്നു ചോദിക്കുമ്പോള്‍ നാടോടിയായ ഈ മഹാനടന്‍ ഉപ്പും മുളകും ചുവന്നുള്ളിയും വെളിച്ചെണ്ണയും ചേര്‍ത്ത് ദാരിദ്ര്യത്തിന്റെ കാലത്ത് അമ്മയുണ്‍ടാക്കിയിരുന്ന പഴുത്തിക്കുഞ്ഞിന്റെ സ്വാദു മാത്രം ഓര്‍ക്കുന്നു. തീരെ ചെറിയ ഒരു നാടന്‍മത്സ്യം. വാണിജ്യമൂല്യം ഇല്ലാത്തതിനാല്‍ വാങ്ങാന്‍ കിട്ടാത്തത്.

മീനിനോടുള്ള ഈ ബന്ധം പക്ഷേ പ്രസിദ്ധമായ കോമഡിസീനുകളിലൂടെ സലിംകുമാറിന്റെ വാണിജ്യമൂല്യം കൂട്ടുന്നതില്‍ ചെറിയതല്ലാത്ത പങ്കുകള്‍ വഹിച്ചിരിക്കുന്നു. 'മീന്‍ വാങ്ങാന്‍ പോയ അമ്മായിഅച്ഛന്‍ വാഹനാപകടത്തില്‍ മരിച്ചു, ഒടുക്കം ഒണക്കമീന്‍ കൂട്ടി അഡ്ജസ്റ്റു
ചെയ്തു' എന്നതു മുതല്‍ 'ഈ നാട്ടിലൊക്കെ സാമ്പാറില്‍ ഒണക്കച്ചെമ്മീനിടുമോ' എന്ന ചോദ്യം വരെ നീളുന്ന സ്വാദുള്ള തമാശകള്‍.

സലിംകുമാറിന്റെ തന്നെ പരിഹാസം കടമെടുത്തു പറഞ്ഞാല്‍ ക്രിക്കറ്റിനെപ്പറ്റി മാത്രം സംസാരിക്കാന്‍ വായ തുറക്കുന്ന ഒരു കൃഷിമന്ത്രിയുള്ള രാജ്യത്ത് പ്രധാനമായും കൃഷിയോടുള്ള ആത്മാര്‍ത്ഥമായ സ്‌നേഹമാണ് സലിംകുമാറിന്റെ എല്ലാ സമര്‍പ്പണങ്ങളുടേയും അടിസ്ഥാനം. അതാണ് അക്കൂട്ടത്തില്‍ ചെമ്മീനും നെല്ലും സ്വര്‍ണമത്സ്യവുമുള്ളത്, ലോലിപ്പോപ്പും ചോക്ലേറ്റും മാണിക്യക്കല്ലും ഇല്ലാത്തത്.

Thursday, August 25, 2011

മരപ്പട്ടിയില്‍ നിന്ന് ഒരു വാല്യു അഡിഷന്‍ പാഠം

മരപ്പട്ടികളെ കാപ്പിപ്പഴം തീറ്റുന്നു
ലോകത്തിലെ ഏറ്റവും വിലയേറിയ പാനീയങ്ങളിലൊന്ന് ഒരിനം കാപ്പിയാണ് - പ്രധാനമായും ഇന്‍ഡൊനീഷ്യയില്‍ നിന്നു വരുന്ന, കോപ്പി ലുവാക് എന്നറിയപ്പെടുന്ന വിശേഷപ്പെട്ട കാപ്പിപ്പൊടി കൊണ്ടുണ്ടാക്കുന്ന കാപ്പി. ഒരു കപ്പിന് ലണ്ടനിലെ വില ഏതാണ്ട് 3500 രൂപ. പൊടി കിലോവിന് ആഗോളവിപണിയില്‍ 9,800 രൂപ മുതല്‍ 59,000 രൂപ വരെ.

ഇന്‍ഡൊനീഷ്യയില്‍ ലുവാക് എന്നറിയപ്പെടുന്ന ഏഷ്യന്‍ പാം സിവെറ്റ് എന്ന ജന്തുവിനെ കാപ്പിപ്പഴം തീറ്റി, അതിന്റെ കാഷ്ഠത്തിലൂടെ ദഹിക്കാതെ പുറത്തുവരുന്ന കാപ്പിക്കുരു എടുത്ത് പൊടിച്ചതാണ് ഈ സവിശേഷമായ കാപ്പിപ്പൊടി. ഏഷ്യന്‍ പാം സിവെറ്റ്എന്നാല്‍ നമ്മുടെ മരപ്പട്ടി തന്നെ. 



മുഴുവൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

Friday, August 12, 2011

ബാലന്‍സ് കെ. നായര്‍

[സമര്‍പ്പണം: വിദഗ്ദ വിശ്രുത വില്ലനായിരുന്നിട്ടും വണ്ടിച്ചെക്കുകള്‍ തലയിണയാക്കിക്കിടന്ന് മരിച്ചെന്നു കേട്ട ബാലന്‍ കെ. നായര്‍ക്ക്]

സരസ്വതീം മഹാലക്ഷ്മീം ചേരുകില്ലെന്ന് നാട്ടുകാര്‍
[നാലു തലകള്‍ ചേരും നാലു മുലകള്‍ നഹി!]

കാലം മാറി വന്നപ്പോള്‍ ബില്‍ ഗേറ്റ്സിന്‍ വീട്ടിലെത്തിയാ-
മങ്കമാര്‍ രണ്ടുമാനന്ദം പങ്കുവെച്ചു കളിച്ചതോ?

MS Word സരസ്വതി, എക്സെലാണ് മഹാലക്ഷ്മി
സംഗീതമപിസാഹിത്യം പോലല്ലോ പവറും മണീം.

ടൈപ്പിംഗ് പഠിച്ച കാലത്തിന്‍ ബാക്കിപത്രങ്ങളാകണം
മലയാളികള്‍ മുക്കാലും വേഡില്‍ പുലികളാണുപോല്‍.

Qwerty യാം പശുവെങ്ങാനും പുല്ലു കണ്ടാല്‍ കൊതിയ്ക്കുമോ?
സമ്പത്ത് പാപമെന്നല്ലോ തൊഴുത്തിന്‍ ചെറുജീവിതം.

കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി, എംടിയോളം മിടുക്കനോ?
മിഡ് ല്‍ ക്ലാസ് ഹീറോസോളം വരുമോ ബിസിനസ്സുകാര്‍?

മലയാളികള്‍ മുക്കാലും വേഡില്‍ പുലികളാണുപോല്‍
എക്സെല്ലില്‍ കൈ വിറച്ചീടും Auto Sumലൊതുങ്ങിടും

MS Word സരസ്വതി, എക്സെലാണ് മഹാലക്ഷ്മി
ബാലന്‍സില്ലെങ്കില്‍ വീഴും ബാലന്‍ കെ. നായരാകിലും.

എക്സെല്ലില്‍ പണിയാന്‍ നോക്കൂ, കണക്കില്‍ കല കണ്ടിടൂ
കണ്ടാണശ്ശേരിയില്‍ത്തന്നെ Kovilan ഉം  Ujala യും!

Monday, June 20, 2011

ആലുവ 6 പാട്ട് അകലെ


മിഴിമുന കൊണ്ട് മയക്കി നാഭിയാകും
കുഴിയതിലിട്ടു മറിപ്പതിന്നൊരുങ്ങി
കിഴിയുമെടുത്തു വരുന്ന മങ്കമാര്‍ തന്‍
വഴികളിലിട്ടു വലയ്ക്കൊലാ മഹേശാ

ഈ കിടിലന്‍ കാവ്യശകലം എഴുതിയ ആളുടെ പേരു പറഞ്ഞാല്‍ പലരും വിശ്വസിയ്ക്കുകയില്ല - ശ്രീനാരായണഗുരു. ഗുരു സാമൂഹ്യപരിഷ്കരണത്തിനിറങ്ങിയതുകൊണ്ട് ഒരുപാട് നല്ല കവിതകള്‍ എഴുതപ്പെടാതെ പോയി എന്ന് ഈ നാലുവരി ഉറപ്പുതരും. [ഇതിലെ ആശയത്തോട് ഫെമിനിസ്റ്റുകള്‍ക്ക് വിയോജിക്കാം. അത് വേറെ ഇഷ്യു. ഗുരുവിന്റെ കവിത്വത്തെ തൊട്ടുള്ള കളി വേണ്ട]. അതുപോലെ നെഹ്രുവും ചര്‍ച്ചിലും രാഷ്ട്രീയത്തിലിറങ്ങിയതുകൊണ്ട് രണ്ട് വലിയ എഴുത്തുകാരെ മാനവരാശിയ്ക്ക് നഷ്ടമായി എന്ന് കരുതുന്നവരുണ്ട്. അതും ശരി തന്നെ.

എങ്കിലും ഒരു കാര്യം പറയാതെ വയ്യ. കവിത്വവും എഴുത്വവുമെല്ലാം ഉള്ളിലുണ്ടെങ്കില്‍ അത് ഇത്തിരിയെങ്കിലും പുറത്തുവരിക തന്നെ ചെയ്യും. പൂവിന് വിരിയാതിരിയ്ക്കാന്‍ ആകാത്തതുപോലെ അത് പൊട്ടിവിരിയും. അതല്ലേ മിഴിമുന കൊണ്ടെന്റെ നെഞ്ചിലൊരു ഭല്ലേ ഭല്ലേ പാടിയ്ക്കല്ലേ എന്ന് ഗുരു പ്രാര്‍ത്ഥിച്ചത്. പന്ത്രണ്ട് വാല്യമായി History of Second World War എന്ന മഹാഗ്രന്ഥം ചര്‍ച്ചില്‍ എഴുതിയത്. ജയിലില്‍ നിന്ന് പുറത്തുവരുമ്പോള്‍ നെഹ്രുവിനോടൊപ്പം ഗ്ലിമ്പ്സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററിയും ഡിസ്കവറി ഓഫ് ഇന്ത്യയും പ്രകാശം കണ്ടത്.

ഇതെല്ലാം ഓര്‍ത്തത് കുറേനാള്‍ മുമ്പ് രണ്ടു വട്ടം എറണാകുളത്തെ കലൂര്‍ സ്റ്റാന്‍ഡിനരികിലൂടെ ബസ്സില്‍പ്പോയപ്പോഴാണ് - സ്റ്റാന്‍ഡിനു പുറത്തെ മെയിന്‍ റോഡിലെ ബസ് സ്റ്റോപ്പില്‍ സ്ഥാപിച്ചിരിക്കുന്ന റേഡിയോ മാംഗോയുടെ പരസ്യബോര്‍ഡ് കണ്ടപ്പോള്‍. മാമ്പഴത്തിന്റെ കൊതിപ്പിയ്ക്കുന്ന നിറം പശ്ചാത്തലമാക്കി ‘ആലുവ 6 പാട്ട് അകലെ’ എന്ന് ആ ഒറ്റവരിക്കവിത, പാകം വന്ന ഒരു പ്രിയോരിന്റെ പലകപ്പൂളുപ്പോലെ എന്നെ ലഹരി പിടിപ്പിച്ചു. റേഡിയോ മാംഗോയ്ക്കു വേണ്ടി അങ്ങനെ ഒരാശയം ഉണ്ടായത് ആരുടെ തലയിലായിരിക്കും? അറിയില്ല. ആരായാലും അയാള്‍ ഒരു കവി തന്നെ. [ഏറിയ പക്ഷം ഒരു കവയിത്രി].

പരസ്യവാചകങ്ങള്‍ എഴുതുന്ന പണി/പരസ്യങ്ങള്‍ക്കുള്ള ആശയങ്ങള്‍ സൃഷ്ടിയ്ക്കുന്ന പണി അഥവാ കോപ്പി റൈറ്റിംഗ് ഒരിയ്ക്കലും കവിതയെഴുത്തല്ല. ക്ലയന്‍സ് ഇടപെടും. സമയ, സ്ഥല പരിമിതികളുണ്ടാവും. ഒക്കെയൊക്കുകില്‍, കുമാരനാശാന്‍ പാടിയപോലെ, കുറയും ഹാ! സഖി ഭാഗ്യശാലികള്‍. എങ്കിലും മഴ പെയ്യുമ്പോള്‍ ചില ഉണക്കക്കൊള്ളികള്‍ പെട്ടെന്ന് തളിര്‍ത്ത് തലയുയര്‍ത്തുമ്പോലെ, സാമൂഹ്യപരിഷ്കര്‍ത്താവും രാഷ്ട്രീയനേതാവും ചിലപ്പോള്‍ കലാസൃഷ്ടി നടത്തുമ്പോലെ, ഇതാ ഒരു കോപ്പിറൈറ്ററും മറ്റു നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍ കവിത എഴുതിപ്പോയിരിക്കുന്നു.

ഇക്കാലത്തെ ഏറ്റവും നല്ല ടീവി പരിപാടി ഏതാണെന്ന് ചോദിച്ചാല്‍ പലരും പറയും ചില പരസ്യങ്ങളാണെന്ന്. ആവര്‍ത്തിച്ച് കണ്ടാലും മതി വരാത്ത ചില രസികന്‍ പരസ്യങ്ങളുണ്ട്. എന്നാല്‍ പരസ്യങ്ങളുടെ ഉദ്ദേശം നിങ്ങളെ രസിപ്പിക്കലല്ല, നിങ്ങളെക്കൊണ്ട് സാധനങ്ങളോ സേവനങ്ങളോ വാങ്ങിപ്പിക്കുകയാണ്. അതുകൊണ്ട്, പരസ്യം നല്ലതാണെന്ന് പറയിപ്പിച്ചിട്ട് ഒരു കാര്യവുമില്ല. കച്ചവടം നടന്നോ? അതാണ് ചോദ്യം. ഭാഗ്യവശാല്‍ ചില പരസ്യങ്ങള്‍ നല്ലതായിരിക്കും, അവ കണ്ടാല്‍ ആ സാധനം വാങ്ങാനും തോന്നും, സാധനം നല്ലതായിരിക്കുകയും ചെയ്യും. അപ്പോള്‍ ഒടുവില്‍ പറഞ്ഞ കാര്യവും പ്രധാനം തന്നെ - സാധനമോ സേവനമോ നല്ലതായിരിക്കണം. പരസ്യം കാര്യക്ഷമമായാല്‍ ഒരു പ്രാവശ്യം കച്ചവടം നടത്താം. ഒരേ കസ്റ്റമര്‍ തന്നെ വീണ്ടും വീണ്ടും വരണമെങ്കില്‍ സാധനം/സേവനം നന്നായിരിക്കണം. അതുകൊണ്ട് ‘നല്ല പരസ്യം’ പറയുമ്പോള്‍ നല്ല സാധനം/സേവനം വാങ്ങാന്‍ തോന്നിപ്പിക്കുന്ന നല്ല പരസ്യം എന്ന അര്‍ത്ഥത്തിലായിരിക്കലാണ് എപ്പോഴും നല്ലത്.

ശബ്ദവും ചലനവും കൂട്ടിനുള്ളതുകൊണ്ട് നല്ല പരസ്യങ്ങളേറെയും ഇപ്പോള്‍ ടെലിവിഷനിലും ഓണ്‍ലൈനിലുമാണ് കേള്‍ക്കാണാകുന്നത്. പത്രമാസികകള്‍ക്കും റോഡ് സൈഡില്‍ സ്ഥാപിച്ചിരിക്കുന്ന വമ്പന്‍ ബോര്‍ഡുകള്‍ക്കും മറ്റും പരിമിതികളുണ്ട്. എങ്കിലും പെട്ടെന്ന് മിന്നിമറയാതെ കയ്യില്‍/കണ്മുന്നില്‍ തന്നെയിരിക്കുന്നു എന്ന ആനുകൂല്യമുണ്ട് പത്രമാസികകള്‍ക്ക്. കൂടുതല്‍ വിവരങ്ങള്‍ നല്‍കാനും അച്ചടിപ്പരസ്യങ്ങള്‍ക്കാണ് സാവകാശമുള്ളത്. അങ്ങനെ നോക്കുമ്പോള്‍ ഏറ്റവും ചലഞ്ചിംഗ് ആയ മാധ്യമമാണ് സൈന്‍ബോര്‍ഡുകളും മറ്റുമുള്‍പ്പെടുന്ന നിശബ്ദമായ നിശ്ചലമായ ഔട്ട്ഡോര്‍ മാധ്യമങ്ങള്‍. കാറിലും ബസ്സിലും ആളുകള്‍ കടന്നുപോകും. ഒരു മിന്നായം. ആ നേരം കൊണ്ട് സന്ദേശം ഡെലിവറി ചെയ്യണം. ബ്രാന്‍ഡിന്റെ പേരും പറയണം. ചുരുക്കിപ്പറഞ്ഞാല്‍ വാക്കിനും കുത്തിനും വിലയീടാക്കിയിരുന്ന ടെലിഗ്രാം എഴുതുന്ന പോലെ എഴുതണം. കാണാന്‍ നല്ലൊരു വിഷ്വലുണ്ടെങ്കില്‍ നന്നായി. ഔട്ട്ഡോര്‍ പരസ്യങ്ങള്‍ നോക്കി ആരും ഒന്നും നേരെ പോയി വാങ്ങുകില്ല. അവയെ നമുക്ക് ഓര്‍മിപ്പിക്കല്‍ പരസ്യങ്ങള്‍ എന്നു വിളിക്കാം. ബ്രാന്‍ഡ് പേരും പറ്റുമെങ്കില്‍ ബ്രാന്‍ഡ് വാല്യുവും ആവര്‍ത്തിച്ചുറപ്പിയ്ക്കുന്ന ഒരു റീകാള്‍ മീഡിയം. നല്ല ഔട്ട്ഡോര്‍ പരസ്യം നല്ല ടീവി പരസ്യത്തേക്കാള്‍ നന്നാകുന്നത് അങ്ങനെയാണ്.

റേഡിയോ മാംഗോയുടെ മധുര ഗാന സമൃദ്ധി ആ ഒറ്റവരിയിലൂടെ കൃത്യമായി വാഗ്ദാനം ചെയ്യപ്പെടുന്നു. അതിലുപരിയാണ് ആലുവായ്ക്കുള്ള ദൂരത്തെ ആറു പാട്ട് എന്നു വിളിയ്ക്കുന്നതിലെ പ്രസാദം. ഒപ്പം സാധാരണയായി പ്രധാന ബസ് സ്റ്റോപ്പുകളിലും മറ്റും നാം കാണുന്ന നാഴികക്കല്ലുകളിലെ പരമ്പരാഗത ദൂരസൂചനയെ അത് ഒരു ബസ് സ്റ്റോപ്പില്‍ നിന്നുകൊണ്ടു തന്നെ പൊളിച്ചെഴുതുന്നു.

അതു കാണുമ്പോള്‍ ഞാനൊരു ആലുവ ബസ്സിലായിരുന്നു. എല്ലാ കിളികളേയും പോലെ അതിലെ കിളിയ്ക്കും പറക്കാന്‍ തിടുക്കമായിരുന്നു. ഭാഗ്യം, അതിനു മുമ്പു തന്നെ എന്റെ നോകിയ എന്‍ 73-യിലെ ക്യാമറയില്‍ ആ ഖണ്ഡകാവ്യത്തെ ഞാന്‍ ചിത്രമാക്കി.

കഴിഞ്ഞവര്‍ഷത്തെ മേടമാസത്തിലായിരുന്നു ഈ സംഭവം. നല്ല പൊരിഞ്ഞ ചൂട്ടത്ത്. എങ്കിലും ആലുവ എത്തിയത് ഞാനറിഞ്ഞില്ല. ആലുവ വരെ വഴിയ്ക്കിരുപുറവും പല ജാതി മാവുകള്‍ കായ്ച്ച് തണല്‍ വിരിച്ചു നിന്നിരുന്നതുപോലെ ആ യാത്ര ആ ഒറ്റവരിയില്‍ മധുരിച്ചുപോയിരുന്നു. എന്നത്തേയും പോലെ കുഴിയതിലിട്ടു മറിപ്പതിന്നൊരുങ്ങി വഴി നീണ്ടു കിടന്നു. എങ്കിലും കലൂര്‍ക്കാരനായ മഹാകവി തന്ന മാമ്പഴം കാലമേറെക്കഴിഞ്ഞപ്പോള്‍ വീണ്ടും ഒരു മാവായ് മുളച്ചു വളര്‍ന്ന് കായ്ച്ച് കലൂരില്‍ത്തന്നെ നില്‍ക്കുന്നത് കണ്ടിട്ടെന്നപോലെ മനം നിറഞ്ഞുപോയിരുന്നു.

Sunday, May 29, 2011

ബില്‍ ഗേറ്റ്സ് കാജാ ബീഡി വലിക്കട്ടെ


ബീഡി പോയിട്ട് ബില്‍ ഗേറ്റ്സ് സിഗററ്റ്പോലും വലിക്കുമോയെന്നെനിക്കറിയില്ല. ബുദ്ധിമാനല്ലെ, ശ്വാസം മാത്രമേ വലിക്കുകയുള്ളായിരിക്കും. പക്ഷേ നെടുമ്പാശേരി എയര്‍ പോര്‍ട്ടിലെ ഡിപ്പാര്‍ച്ചര്‍ ഡ്യൂട്ടിഫ്രീയില്‍ അടിപൊളി എക്സ്പോര്‍ട്ട് ക്വാളിറ്റി പായ്ക്കില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന കാജാ ബീഡി കണ്ടപ്പോള്‍, ക്രോണിക് ബാച്ചിലറും കവിയും മലയാളം മാഷുമായിരുന്ന, കോണകം പോലും ഖദറായിരുന്ന, വെള്ളക്കാജമാത്രം വലിച്ചിരുന്ന, ചെരിപ്പിടാതെ ജീവിച്ച അമ്മാവന്‍ പാലിയത്ത് രാമന്‍ നായരെയല്ല ഞാനോര്‍ത്തത്, അമേരിക്കയിലെങ്ങോ കിടക്കുന്ന, ഇതേവരെ കണ്ടിട്ടില്ലാത്ത, ബില്‍ ഗേറ്റ്സിനെയാണ്. ആഗോളവത്ക്കരണം ഉഷാറാകും മുമ്പു തന്നെ ലോകത്തെ മുഴുവന്‍ സ്വന്തം കയ്യില്‍ നിന്ന് തീറ്റിയ ആള്‍.

പുതിയ പാക്ക്
ബീഡിയുടെ മരണം തങ്ങളെ ബിസിനസ്സിൽ നിന്ന് പുകച്ച് പുറത്തുചാടിക്കുമെന്ന് പേടിച്ച് ദിനേശ് ബീഡിക്കാര്‍ ഫുഡ്ഡിലേയ്ക്കും ഐടിയിലേയ്ക്കും പോയപ്പോള്‍ ബീഡിയെ പുത്തനുടുപ്പിടുവിച്ച് ഭാഗ്യം പരീക്ഷിക്കുന്ന മിടുക്കന്മാരാണ് ചാവക്കാട് ആസ്ഥാനമായുള്ള കാജാ ബീഡിക്കാര്‍. ആഗോളവത്കൃത വിപണിയില്‍ ബീഡിയെ ഫാഷനാക്കാനാണ് അവരുടെ ശ്രമം. 

ആര് ആഗോളവത്കരണത്തെ പേടിച്ചാലും മലയാളി പേടിക്കാന്‍ പാടില്ല. കാരണം, പണിതെണ്ടി അനാദി കാലം മുതലേ ലോകം ചുറ്റുന്ന വര്‍ഗമാണ് മലയാളി. ചൈനയെ നോക്കൂ - മാനുഫാക്ചറിംഗ് മാത്രമല്ല ഫെങ്ഷുയി, ഫുട് മസാജ്, ജ്യോതിഷം... അങ്ങനെ സമസ്ത മേഖലകളിലും കടന്നുകയറുകയാണവര്‍. വാസ്തു, യോഗ, ആയുര്‍വേദം, ജ്യോതിഷം എന്നീ ഉപ്പിലിട്ടതുകളോളം വരുമോ സഖാക്കളുടെ വെറും ഉപ്പുകള്‍? ചാവക്കാട്ടെ ഇന്റര്‍നെറ്റ് കഫേകളില്‍ വിന്‍ഡോസ് 7 ഉപയോഗിക്കുന്നുണ്ടെങ്കില്‍ ബില്‍ ഗേറ്റ്സിനെക്കൊണ്ട് കാജാ ബീഡി വലിപ്പിക്കണം. അതാണ് വെല്ലുവിളി, അല്ലാതെ അമേരിക്കയിലെ സണ്‍ കോപ്പറേഷനിലെ 68%-വും ഗൂഗ്ലിലെ 113%-വും നാസയിലെ 89%-വും ജോലിക്കാ‍ര്‍ ഇന്ത്യക്കാരാണെന്ന് പവര്‍‍പോയന്റുണ്ടാക്കുന്നതിലല്ല.

Saturday, May 7, 2011

നാല് പഴത്തൊലികള്‍


അക്കരെ നിന്ന്

പ്രണയം വിളിച്ചെന്നു കരുതി
പുഴയിലേയ്ക്കെടുത്തു ചാടിയ
ആണ്‍പാതികളത്രയും
നീന്തിച്ചെന്നത്
ഒരു നിമിഷം
അണക്കെട്ടിന്റെ
റബ്ബര്‍ച്ചുവരിൽ തല തല്ലി
ചത്തുപൊന്താന്‍.
 
പുഴുങ്ങാനിട്ട മുട്ടകള്‍
ചൂടിന്റെ ആദ്യതരംഗങ്ങളേറ്റപ്പോള്‍
ഒരു നിമിഷം കൊതിച്ചു പോയ്
അമ്മയുടെ
അടിവയറിന്റെ
സ്നേഹമാണെന്ന്.
 
കടുകുവറുത്തതിലേയ്ക്ക് വീഴുമ്മുമ്പ്
മുളപ്പിച്ച ചെറുപയര്‍
വള്ളിക്കൈകള്‍ നീട്ടി
പടര്‍ന്നു കയറുന്നത്
ഒരു നിമിഷം
സ്വപ്നം കണ്ടു.
 
കയ്യിലെ അഴുക്കൊന്നും പുരളാതെ
സൗകര്യമായി തിന്നാനല്ലേ
വാഴപ്പഴത്തിന് ദൈവം
മൂന്നു സിപ്പുകളുള്ള തൊലി കൊടുത്തതെന്ന്
വിചാരിച്ച് നടക്കുമ്പോള്‍
ഒരു നിമിഷം
മറ്റാരോ എറിഞ്ഞിട്ട
പഴത്തൊലിയില്‍ ചവിട്ടി
ഞാന്‍…

Sunday, April 24, 2011

മറ്റുള്ളവരെ മാറ്റാന്‍ ശ്രമിക്കുന്നവര്‍


മനുഷ്യനിര്‍മിതമായ ഐലന്റ്
ദൈവത്തോളം ആരാധനയാണ് മനുഷ്യനോടും. പ്രധാന കാരണം എന്താണെന്നു വെച്ചാല്‍ മനുഷ്യനിര്‍മിതമായ ഒരു ദ്വീപില്‍ കുറേക്കാലം ജീവിച്ചു. വില്ലിംഗ്ഡണ്‍ ഐലന്റില്‍. അച്ഛന്റെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടേഴ്സില്‍.

കുട്ടിക്കാലത്ത് കേരളത്തിന്റെ മാപ്പു വരയ്ക്കുമ്പോ‍ഴോ കാണുമ്പോഴോ കേരളത്തിന്റെ യോനീമുഖമെന്നപോലെ,  ഏതാണ്ട് നടുക്കു തന്നെ, അറബിക്കടലില്‍ നിന്ന് അകത്തേയ്ക്കൊരു പൊളിവ് കണ്ടിട്ടില്ലേ? അതാണ് വെമ്പനാട്ടു കായല്‍. ആ കായലില്‍ നീണ്ട ഒരു പൊട്ടു പോലെ കാണുന്ന തുരുത്താണ് വില്ലിംഗ്ഡണ്‍ ഐലന്റ്. Cochin Port ട്രസ്റ്റിന്റേയും ദക്ഷിണ നാവിക കമാന്‍ഡിന്റേയും ആസ്ഥാനം. കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസ് എന്ന തീവണ്ടിയാപ്പീസിന്റെയും ടാജ് മലബാര്‍ എന്ന കേരളത്തിലെ ആദ്യ സ്റ്റാര്‍ ഹോട്ടലിന്റേയും ഇരിപ്പിടം. സ്വകാര്യവക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഭൂമി സ്വന്തമാക്കാന്‍ സാധ്യമല്ലാത്ത കേരളത്തിലെ ഏക സ്ഥലം. പോര്‍ട്ട്, നേവി, കസ്റ്റംസ്, പോലീസ്, പി & ടി, സിഐഎസ്.എഫ്, റെയില്‍ വേ എന്നിവയുടെ ക്വാര്‍ട്ടേഴ്സുകള്‍ തിങ്ങി നിറഞ്ഞ പ്രദേശം.


റോബര്‍ട്ട് ബ്രിസ്റ്റോ
Sir Robert Bristow എന്ന സായിപ്പാണ് കായലില്‍ നിന്നും കടലില്‍ നിന്നും മണ്ണുമാന്തി മാന്തിയിട്ട് ആ ഐലണ്ടുണ്ടാക്കിയത്. 1930-കളില്‍ ആ ഐലണ്ടുണ്ടാക്കാന്‍  ലക്ഷ്യമിട്ട് ബ്രിസ്റ്റോ സായിവ് ആദ്യലോഡ് മണ്ണ് കായലിലേയ്ക്കിട്ടപ്പോള്‍ എറണാകുളം തീരത്ത് കൂട്ടം കൂടി നിന്ന് ബ്ലഡി മല്ലൂസ് സായിപ്പിനെ കൂവി എന്നാണ് കഥ. കടലിനോട് ചേര്‍ന്ന കായലില്‍ മണ്ണിട്ട് ദ്വീപുണ്ടാക്കുകയോ? അതോര്‍ത്തിട്ടാണ് കൂവിയത്. ടെസ്റ്റ് ട്യൂബ് ശിശു, പരിണാമ സിദ്ധാന്തം, ആറ്റംബോംബ്, കടല്‍പ്പാലം, വിമാനം... ഇതെല്ലാം ആര്‍ഷഭാരതത്തിലെ പുരാണങ്ങളില്‍ നോക്കി സായിപ്പ് കോപ്പിയടിച്ചതാണെന്നോര്‍ത്ത് രോമാഞ്ചപ്പെടുന്ന ആരും ഒരു ദ്വീപുണ്ടാക്കുന്നതിനെപ്പറ്റി ഒരു രാമായണത്തിലും വായിച്ചിരുന്നില്ലല്ലോ.

മദ്രാസ് ഗവര്‍ണറായിരുന്ന വില്ലിംഡ്ഡണ്‍ പ്രഭുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബ്രിസ്റ്റോ സായിപ്പ് കൊച്ചിയുടെ [തുറമുഖത്തിന്റെ] വികസനത്തിനു വന്നത്. വില്ലിംഗ്ഡണ്‍ എന്ന പേരു കിട്ടിയത് എങ്ങനെയാണെന്നു മനസ്സിലായല്ലൊ. [പില്‍ക്കാലത്ത് വില്ലിംഗ്ഡണ്‍ ഇന്ത്യയുടെ വൈസ്രോയിയായി].

എറണാകുളത്തു നിന്ന് ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, ഇടക്കൊച്ചി തുടങ്ങിയ പടിഞ്ഞാറന്‍ ഭാഗങ്ങളിലേയ്ക്കു പോകുന്ന ബസ്സുകളും തോപ്പുമ്പടി വഴി ചേര്‍ത്തല, ആലപ്പുഴകളിലേയ്ക്കു പോകുന്ന ബസ്സുകളും കുറേ നേരം ഈ ഐലണ്ടിലൂടെ പോകും. തേവര കഴിഞ്ഞ് കയറുന്ന വെണ്ടുരുത്തി പാലം ഇറങ്ങുന്നത്  ഐലണ്ടിലാണ്. ഐലണ്ടിന്റെ തെക്കുഭാഗം മാത്രം സ്പര്‍ശിച്ച്, വീണ്ടും ഒരു പാലം കയറിയാണ് തോപ്പുമ്പടി വഴിയുള്ള വാഹനങ്ങളുടെ പോക്ക്. എന്നാല്‍ ഐലണ്ടിന്റെ ഹൃദയം കാണണമെങ്കില്‍ പഴയ വിമാനത്താവളത്തിനു മുന്നില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞുള്ള വഴിയേ പോകണം. ‘ഐലണ്ട്’ എന്നു ബോര്‍ഡുവെച്ച ബസ്സുകള്‍ ധാരാളം. എങ്കിലും രാവിലെ അങ്ങോട്ടും വൈകീട്ട് തിരികെയും ഭീകര തിരക്കാണ് - തുറമുഖം, ഷിപ്പിംഗ് കമ്പനികള്‍ എന്നിങ്ങനെ തൊഴില്‍ സാന്ദ്രത ഏറിയ ഒരിടമാണ് ഐലണ്ട്.

എറണാകുളത്തു നിന്ന് വൈപ്പിന്‍, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലേയ്ക്കു പോകുന്ന കെ.എസ്.ആര്‍.ടി.സി. ബോട്ടുകളില്‍ പലതും ഐലണ്ടിന്റെ വടക്കന്‍ തീരത്തുള്ള എമ്പാര്‍ക്കേഷനില്‍ നിര്‍ത്തും. ഇതിനു പുറമേ, തീവണ്ടിമാര്‍ഗവും ഐലണ്ടിലെത്താം. കൊച്ചിന്‍-ഷൊര്‍ണൂര്‍ പാസഞ്ചറും കൊച്ചിന്‍ എക്സ്പ്രസ്സും  പഴയ ടീ ഗാര്‍ഡനും പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്ന ടെര്‍മിനസില്‍ പാളങ്ങള്‍ വന്ന് അവസാനിക്കുന്നതും കാണാം. മറ്റെങ്ങോട്ടുമുള്ള വഴിയല്ലാത്തതിനാലുള്ള തിരക്കില്ലായ്മ മൂലം പല ബോഗികള്‍ കൂട്ടിച്ചേര്‍ത്ത് ട്രെയിന്‍ ഉണ്ടാകുന്നതും [ഷണ്ടിംഗ്] അറ്റകുറ്റപ്പണികളും ചെയ്യുന്നതും  കാണാം.

ഐലണ്ടിന്റെ വടക്കേയറ്റത്തു ചെന്നാല്‍ കാണുന്നത് ആഴിയില്‍ മുഖം ചേര്‍ക്കുന്ന വെമ്പനാട്ടു കായലിനേയാണ്. അഴിമുഖം. അറബിക്കടല്‍ വഴി വരികയും പോവുകയും ചെയ്യുന്ന കപ്പലുകളുടെ  വാതായനം. ഗോശ്രീപാലത്തിനും മുമ്പ് എര്‍ണാളം-വൈപ്പിന്‍ റൂട്ടായിരുന്ന, കെ.എസ്.ആര്‍.ടി.സി. വക ബോട്ടുകളായ ഓമനകുമാരിയും കോമളകുമാരിയും ജലജയുമെല്ലാം വൈപ്പിങ്കരക്കാരെയും വഹിച്ച് നീന്തിക്കിതച്ചിരുന്ന കായല്‍പ്പാത.

island is a continent of memories
പില്‍ക്കാലത്ത് വായിച്ച ഒരു രസികന്‍ കഥ ഓര്‍ക്കുമ്പോളെല്ലാം വില്ലിംഗ്ഡണ്‍ ഐലണ്ടിന്റെ ആ വടക്കേത്തീരത്തുപോയി ചെലവിട്ട സന്ധ്യകളേയും ഓര്‍ക്കുമായിരുന്നു.

ഇതാണ് ആ കഥ:

അമേരിക്കയുടെ ഒരു വലിയ വിമാനവാഹിനിക്കപ്പല്‍ ഏതോ കടലിലൂടെ പൊയ് ക്കൊണ്ടിരിക്കുന്നു. പെട്ടെന്ന് റഡാറില്‍ ഒരു വെളിച്ചം കണ്ടുപിടിയ്ക്കപ്പെട്ടു. ഉടനെ കപ്പലില്‍ നിന്ന് സന്ദേശം പോയി - ഒരു കപ്പല്‍ വരുന്നുണ്ട്, വഴി മാറിക്കോളൂ. 


വെളിച്ചം വഴി മാറുന്നില്ല. വീണ്ടും സന്ദേശം പോയി - യുദ്ധക്കപ്പലാണ് വരുന്നത്, വേഗം വഴി മാറിക്കോളൂ. എന്നിട്ടും വെളിച്ചത്തിന് കുലുക്കമില്ല. വീണ്ടും സന്ദേശമയച്ചു - അമേരിക്കയുടെ കപ്പലാണ്, വേഗം വഴി മാറുന്നതാണ് നല്ലത്. വെളിച്ചം അനങ്ങുന്നില്ല. ഒടുവില്‍ അന്ത്യശാസനം പോയി - അമേരിക്കയുടെ ഏറ്റവും നൂതന സജ്ജീകരണങ്ങളുള്ള ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലാണ് നിങ്ങള്‍ക്കു നേരെ വരുന്നത്, വഴി മാറിയില്ലെങ്കിലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ നിങ്ങള്‍ തന്നെ സഹിച്ചോളണം. ഇനിയൊരു സന്ദേശം അയക്കുകയില്ല. ഉടനെ മറുപടി വന്നു - ഇതൊരു ലൈറ്റ് ഹൌസാണ്. നിങ്ങള്‍ വഴി മാറുന്നതാണ് നല്ലത്. വഴി മാറിയില്ലെങ്കിലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ നിങ്ങള്‍ തന്നെ സഹിച്ചോളണം.
കേരളത്തിലെ വിളക്കുമാടങ്ങള്‍


അമേരിക്കയുടെ ഇറാക്ക് അധിനിവേശമാണോ നിങ്ങള്‍ ഓര്‍ത്തത്? അതോ നിങ്ങളുടെ തന്നെ വ്യക്തിജീവിതത്തിലെ ഏതെങ്കിലും അനുഭവമോ? Inside every man, there is an America അല്ലേ? 

മറ്റുള്ളവര്‍  സ്ഥാനം മാറ്റാനാവാത്ത ലൈറ്റ് ഹൌസുകളായി നില കൊള്ളുന്നു. എന്നിട്ടും അതു മനസ്സിലാക്കാതെ നമ്മള്‍ അവരെ മാറ്റാന്‍ ശ്രമിക്കുന്നു. [ഇത് നമുക്കും ബാധകമാണ്. മറ്റുള്ളവരുടെ മറ്റുള്ളവരില്‍ നമ്മളുമുണ്ടല്ലൊ].

വൈപ്പിങ്കരയിലെ മാലിപ്പുറത്താണ് കൊച്ചി തുറമുഖത്തിന്റെ ലൈറ്റ് ഹൌസ് നില്‍ക്കുന്നത്. സന്ധ്യയ്ക്ക് ഐലന്റിന്റെ നോര്‍ത്തെന്‍ഡില്‍ ചെന്നാല്‍ കുറച്ചു വടക്കുമാറി ഉച്ചിയില്‍ വിളക്കും കത്തിച്ച് അയാള്‍ കറങ്ങുന്നതു കാണാം. ദൈവമേ, ദ്വീപും കപ്പലും വിമാനവും തീവണ്ടിയും നക്ഷത്രഹോട്ടലുമെല്ലാം ഉണ്ടാക്കിയത് ലൈറ്റ് ഹൌസ് പോലെ നില കൊള്ളുന്ന ഈ മനുഷ്യന്‍ തന്നെയോ?
നോര്‍ത്തെന്‍ഡിലെ എംബാര്‍ക്കേഷന്‍ ജട്ടിയില്‍ കോമളകുമാരിയേം
കാത്തുനിക്കണ ജനം.  പിന്നില്‍ തുറമുഖം വിടുന്ന ക്യൂന്‍ മേരി 2. പിന്നില്‍
ദൂരെ എര്‍ണാളംപട്ടണം. മോളില്‍ ഗുല്‍മോഹറിന്റെ ഒരു കൊമ്പ്. 

Monday, March 14, 2011

ആണുങ്ങളെപ്പോലെ പിടിച്ചു മുള്ളാന്‍...

എന്റെ അമ്മയും പെങ്ങളും ഭാര്യയും മകളും പെണ്ണുങ്ങളാണ്. [കാമുകിമാരുടെ കൂട്ടത്തില്‍ ആണുങ്ങളും ഉണ്ടായിരുന്നു. അത് വേറെ കേസ്]. അതുകൊണ്ട് എനിക്ക് സ്ത്രീവിരുദ്ധനാകാന്‍ വയ്യ. എന്നിട്ടും ഞാന്‍ സ്ത്രീവിരുദ്ധനായിട്ടുണ്ടെങ്കില്‍ അതെന്റെ കുറ്റമല്ല, ഈ സ്ത്രീവിരുദ്ധ സമൂഹത്തിന്റെ കുഴപ്പമാണ്. കണിക കണികയായി വിഷമൂട്ടി, വിഷകന്യകയെ ഉണ്ടാക്കുന്നതുപോലെ എന്നെയും സ്ത്രീവിരുദ്ധനാക്കിയ സമൂഹം.

അത്തരമൊരു സമൂഹത്തില്‍ ജീവിച്ചതുകൊണ്ടാണ് ഫെമിനിസം എന്നു കേള്‍ക്കും മുമ്പേ ഞാന്‍ ഫെമിനിസത്തെ പരിഹസിക്കുന്ന ഒരു പാട്ട് പഠിക്കാനിടയായത്. എല്ലാ പാഠങ്ങളും അപകടമാണ് - കാരണം, പഠിച്ചതില്‍ നിന്ന്, അറിഞ്ഞതില്‍ നിന്ന്, ഒരു മോചനം - Freedom from the Known - എളുപ്പമല്ല. കുട്ടിക്കാലത്തേ കേട്ടു പഠിച്ച പരിഹാസപ്പാട്ട് ഇതായിരുന്നു: ആണുങ്ങളെപ്പോലെ പിടിച്ചു മുള്ളാന്‍ ഞങ്ങക്കും വേണം സിന്ദാബാ!

പല വിഗ്രഹഭഞ്ജനങ്ങളും അങ്ങനെ തന്നെ. വിഗ്രഹം എന്തെന്നറിയും മുമ്പുള്ള വിഗ്രഹഭഞ്ജനങ്ങള്‍.

ആ പാട്ട് പാടിപ്പതിഞ്ഞതിനും എത്ര കാലം കഴിഞ്ഞാണ് ഫെമിനിസം എന്നു കേട്ടത്. Burn the Bra എന്ന പ്രസ്ഥാനത്തെപ്പറ്റി അറിഞ്ഞത്. ജര്‍മെയ്ന്‍ ഗ്രീര്‍ എന്ന കിടിലന്‍ എഴുത്തുകാരിയെ വായിച്ചത്. [ഓസ്ട്രേലിയക്കാരിയാണ് ഗ്രീര്‍. Female Eunuch [പെണ്‍ഹിജഡ], Mad Woman's Underclothes [പ്രാന്തിച്ചിയുടെ അടിവസ്ത്രങ്ങള്‍] എന്നിവയാണ് ഞാന്‍ വായിച്ച കൃതികള്‍. വിയറ്റ്നാം യുദ്ധത്തില്‍ അമേരിക്കയെ സഹായിക്കാന്‍ ഓസ്ട്രേലിയ സൈന്യത്തെ അയച്ചതില്‍ പ്രതിഷേധിച്ച് അന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായിരുന്ന ഏതോ ഒരു ജോണിനെ ക്ഷണിച്ച് ഗ്രീര്‍ ഇങ്ങനെ എഴുതി: എടാ, ജോണേ, വാടാ, വന്നെന്നെ ഫക്ക് ചെയ്യ്! ഞാന്‍ യോനിയില്‍ ഒരു ബ്ലേഡും വെച്ച് നിന്നെ കാത്തിരിക്കുന്നു!]

Germaine Greer
(c) folk and fable
ദൈനംദിനം നടന്നുകൊണ്ടിരിക്കുന്ന വര്‍ഗസമരത്തിലും വിപ്ലവത്തിലും പെണ്ണെഴുത്ത്, പരിസ്ഥിതിപ്രേമം, ദളിത് സാഹിത്യം എന്നിങ്ങനെയുള്ള സ്വത്വവാദങ്ങള്‍ വെള്ളം ചേര്‍ക്കയേയുള്ളു എന്നു വിലപിക്കുന്നവര്‍ ശ്രദ്ധിക്കുക - ഇരുതലമൂര്‍ച്ചയുടെ കാര്യത്തില്‍ ബ്ലേഡും ഒരു കായങ്കുളം വാളാണല്ലൊ . ഗ്രീറിന്റെ ചിന്താബ്ലേഡിന്റെ ഒരുതലമൂര്‍ച്ച അവര്‍ അവരുടെ ഫെമിനിസത്തിനു കൊടുത്തെന്ന് വിചാരിച്ചാലും, പിന്നീടൊരാവശ്യം വന്നപ്പോള്‍, ബാര്‍ബര്‍മാര്‍ വെയ്ക്കുന്ന പോലെ പാത്തുവെച്ചിരുന്ന മറ്റേ പകുതിയെടുത്ത് വിയറ്റ്നാമിനു വേണ്ടി അവര്‍ ഉപയോഗിച്ചു. സ്വത്വവാദങ്ങള്‍ക്കും വേണമെങ്കില്‍ പൊളിറ്റിക്കലി കറക്റ്റാവാമെന്നര്‍ത്ഥം.

ആണും പെണ്ണും തമ്മിലുള്ള പ്രധാന വ്യതാസം എന്താണ്? കാല്‍ക്കവലയിലെ വിരുദ്ധങ്ങളെന്ന് തോന്നുമെങ്കിലും പരസ്പരപൂരകങ്ങളായ ട്രാഫിക് സിഗ്നലുകള്‍ തന്നെ. ‘വന്നോട്ടെ?’ എന്ന് ഒരു സിഗ്നല്‍, ‘വരൂ’ എന്ന് മറ്റേ സിഗ്നല്‍. അരയും അരയും ചേര്‍ന്ന് ഒന്നാവുന്ന ബയോളജിക്കല്‍ മാത്തമാറ്റിക്സ്. ഈ വഴികള്‍ രണ്ടും മൂത്രവഴികള്‍ കൂടിയാണെന്ന നാറുന്ന പരമാര്‍ത്ഥവും ഇവിടെ ഓര്‍ക്കാതിരുന്നു കൂടാ. സ്ത്രീകളെ സംബന്ധിച്ചിടത്തോളം സൂത്രത്തിനും മൂത്രത്തിനും ഒരു പൊതുഗുലുമാല്‍ കൂടിയുണ്ട് - ലൈംഗിക നിറയൊഴിക്കല്‍ പോലെ തന്നെ ബുദ്ധിമുട്ടാണ് മൂത്രനിറയൊഴിക്കലും.

ഹസ്തഭോഗം പോലെ വേണമെങ്കില്‍ മൂത്രവുമൊഴിക്കാം. അതില്‍ കാര്യമില്ല. മാന്യമായി, സ്വകാര്യമായി, വൃത്തിയും വെടിപ്പുമുള്ളിടത്ത് സാവകാശത്തോടെ മൂത്രമൊഴിക്കുന്നത് സുഖം മാത്രമല്ല, അത്യാവശ്യവുമാണ് [തീയറ്ററിലെ സിനിമയ്ക്കിടെ, ഇന്റര്‍വെല്ലിന് മൂത്രിക്കാന്‍ പോയാല്‍, പിന്നില്‍ ക്യൂ വളരുന്നതറിഞ്ഞാല്‍, ഏസിയിലായതിനാല്‍ വിയര്‍ക്കാതെ കിടക്കുന്ന അധികവിസര്‍ജ്യങ്ങള്‍ പോലും, പുരുഷര്‍ക്കും പുറത്തുപോകാന്‍ മടിയ്ക്കും] എന്നാല്‍ മനുഷ്യന്‍ ഇത്ര പുരോഗമിച്ചിട്ടും മൂത്രമൊഴിപ്പു സൌകര്യങ്ങള്‍ പല വന്‍നഗരങ്ങളില്‍പ്പോലും സുലഭമല്ല.

ദുബായില്‍ ഒരു ചങ്ങാതി ഇക്കാര്യത്തിന് കണ്ടുപിടിച്ച പ്രതിവിധി പരീക്ഷിക്കാവുന്നതാണ് - നക്ഷത്രഹോട്ടലുകളിലൊന്നില്‍ കയറി കാര്യസാധ്യം നടത്തുക. പക്ഷേ മാന്യമായ വേഷം ധരിച്ചിരിക്കണം എന്നൊരു നിബന്ധന നക്ഷത്രമൂത്രിക്കലിന് ബാധകമാണ്. നക്ഷത്രഹോട്ടലുകള്‍ സുലഭമല്ലാത്തിടത്തോ? പൊതുഇടങ്ങളില്‍ പലയിടത്തുമുള്ള സൌകര്യമാകട്ടെ അസഹനീയമാം വിധം വൃത്തിഹീനമാണ് - ചെറുകിട പട്ടണങ്ങളിലായാലും ആധുനിക നഗരങ്ങളിലായാലും. ഒരു വിരലിന്റെ മറയുണ്ടെങ്കില്‍ കാര്യം സാധിക്കുന്നിടത്തോളം ആത്മവിശ്വാസികളാണ് തേറ്റയും കുളമ്പുമുള്ള ആണ്‍പന്നികള്‍. എന്നാല്‍ കൈ കൊണ്ട് പിടിച്ച് ദിശ നോക്കി മുള്ളാനുള്ള സുന ഇല്ലാത്ത പാവം പെണ്ണുങ്ങളുടെ കാര്യമോ?

കുന്തിച്ചിരിക്കേണ്ട ഇന്ത്യന്‍ ടോയ് ലറ്റുകള്‍ ഇല്ലാതാവുകയും പകരം സൌകര്യപ്രദമായ യൂറോപ്യന്‍ ടോയ് ലറ്റുകള്‍ വ്യാപകമാവുകയും ചെയ്യുന്നത് നിര്‍ഭാഗ്യവശാല്‍ കാര്യങ്ങളെ കൂടുതല്‍ കഷ്ടതരമാക്കിയിരിക്കുന്നു. വൃത്തിയില്ലാത്ത ടോയ് ലറ്റ് സീറ്റില്‍ തുടയും ചന്തിയും സ്പര്‍ശിക്കുന്ന ടെറര്‍ സഹിക്കാന്‍ വയ്യാത്തതിനാല്‍, മൂത്രം പിടിച്ചു വെച്ച് നമ്മുടെ അമ്മപ്പെങ്ങന്മാര്‍ വല്ല അസുഖവും വരുത്തിവെയ്ക്കുമോ എന്ന് വിചാരിക്കുന്നതില്‍ തെറ്റുണ്ടോ? അങ്ങനെ വിചാരിച്ചിരിക്കെ ഒരു ദിവസം നെറ്റില്‍ കണ്ട ഒരു ചിത്രമാണ് ഈ കുറിപ്പിന്റെ തുടക്കത്തില്‍ കണ്ടത്.

Homme എന്ന തലക്കെട്ടോടെ, ആണുങ്ങള്‍ക്കുള്ള ഏതോ ബ്രാന്‍ഡിന്റെ ഫ്രഞ്ച് പരസ്യത്തിന്റെ വിഷ്വലായാണ്  നയോമി കാമ്പെല്ലിനേപ്പോലൊരു നത്തോലിപ്പെണ്ണ് തിരിഞ്ഞു ‘നിന്ന്’ മുള്ളുന്ന ആ ചിത്രം കണ്ടത് [homme എന്നാല്‍ ഫ്രഞ്ച് ഭാഷയില്‍ man എന്നര്‍ത്ഥം]. ആ ചിത്രം കണ്ടപ്പോള്‍ ഞാനാ പഴയ പരിഹാസപ്പാട്ട് വീണ്ടുമോര്‍ത്തു.  ആ തമാശ അങ്ങനെ ചിരിച്ചു മറന്നു.[Unnatural reading habits can cause multiple problems എന്നാണ് ആ പരസ്യത്തിലെ ഫ്രഞ്ച് വാചകത്തിന്റെ പരിഭാഷ എന്ന് അനൂപ് പ്രതാപ്]

അങ്ങനെയിരിക്കെയാണ് ഈയിടെ മറ്റൊരു വെബ് സൈറ്റില്‍ ചെന്നു മുട്ടിയത് - പെണ്ണുങ്ങളെ നിന്നു മുള്ളാന്‍ സഹായിക്കുന്ന ലളിതമായ ഒരു കുന്ത്രാണ്ടം ഉണ്ടാക്കുന്ന ഒരമേരിക്കന്‍ കമ്പനിയുടെ വെബ്സൈറ്റ്. ബ്ലോഗ് എന്നാല്‍ വെബ് ലോഗ് എന്നതിന്റെ ചുരുക്കമാണെന്നാണല്ലൊ വെപ്പ്. അതായത് വെബ്ബന്നൂരില്‍ നമ്മള്‍ കറങ്ങിയ കറക്കങ്ങളുടെ നാള്‍വഴിപ്പുസ്തകം. എങ്കില്‍ ആ കമ്പനിയുടെ വെബ്സൈറ്റ് ഇവിടെ ലിങ്കാതെങ്ങനെ?

പയറുകറി ഉണ്ടാക്കാന്‍ പുതിയൊരു വഴി കണ്ടുപിടിക്കാനായില്ലെങ്കില്‍ നിങ്ങടെ ബുദ്ധിശക്തികൊണ്ടെന്തു കാര്യം എന്നു ചോദിക്കുന്നത് മാര്‍കേസിന്റെ ഒരു കഥാപാത്രമാണ് [ഏകാന്തയുടെ നൂറു വര്‍ഷത്തില്‍]. എന്റെ ഒരു ഫേവറിറ്റ് ക്വോട്ട്. അതുപോലൊരു ചെറിയ വലിയ കാര്യമായാണ് ലളിതമായ ഈ പ്രതിവിധിയെ ഞാന്‍ കാണുന്നത്. വാഷിംഗ് മെഷീന്റെ കണ്ടുപിടുത്തം ഫെമിനിസത്തിന്റെ ഉത്സവങ്ങളിലൊന്നായി ആഘോഷിക്കുന്ന, ഫെമിനിസ്റ്റാണെന്നു സ്വയം കരുതുന്ന, ചില മിഡ് ല്‍ ക്ലാസ് സ്ത്രീകളെ കണ്ടിട്ടുണ്ട്. അവര്‍ യഥാര്‍ത്ഥത്തില്‍ ഫെമിനിസ്റ്റുകളാണോ? അധ്വാനഭാരം ലഘൂകരിച്ചെങ്കിലും അലക്ക് എന്നും സ്ത്രീയുടെ പുറത്ത് എന്നല്ലേ  അവര്‍ സമ്മതം തുടരുന്നത്?

അതല്ല ഈ നിന്നുമുള്ളല്‍ സഹായിയുടെ കാര്യം. കാലുകളില്‍ എഴുന്നേറ്റു നിന്നപ്പോള്‍ കൈകള്‍ സ്വതന്ത്രമായതാണ് മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വ്യത്യാസപ്പെടുത്തിയ പ്രധാന വിപ്ലവം. [രാവിലെ ഉണര്‍ന്നയുടന്‍ സ്വന്തം കൈകള്‍ തന്നെ കണികാണുന്ന ആ‍ചാരത്തിന്റെയും ചുള്ളിക്കാടിന്റെ ‘മനുഷ്യന്റെ കൈകള്‍’ എന്നാരംഭിക്കുന്ന ഗംഭീരകവിതയുടെയും ബേസ് ഇതു തന്നെ]. ‘അങ്ങനെ ഇനി ഞങ്ങളെ ഇരുത്താന്‍ നോക്കണ്ട എന്ന് പെണ്ണുങ്ങള്‍ക്ക് പറഞ്ഞു തുടങ്ങാം. ഫെമിനിസത്തെ പരിഹസിക്കാന്‍ ഇനി പുതിയ വല്ല പാ‍ട്ടും ഉണ്ടാക്കണമല്ലോ ഞാന്‍.

Friday, January 28, 2011

ഞാനും കളിച്ചു ഗോള്‍ഫ്

മലബാറില്‍ നിന്ന്‌ ഗള്‍ഫിലേയ്‌ക്ക്‌ വന്ന പല പഴയ തറവാട്ടുകാരെയുംപോലെ തലശ്ശേരിക്കടുത്ത്‌ കതിരൂര്‍ സ്വദേശിയായ ചാത്തോത്ത്‌ കുയ്യണ്ടി മജീദ്‌ എന്ന സി. കെ. മജീദിനും ഗള്‍ഫുകാരനാവേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല. ഖാന്‍ ബഹദൂര്‍ പട്ടം വരെ കിട്ടിയ ആളായിരുന്നു 1967ല്‍ തൊണ്ണൂറ്റഞ്ചാം വയസ്സില്‍ മരിച്ച വല്യുപ്പ ചമ്പാട്ട്‌ ഉസ്‌മാന്‍ ഹാജി. കേരളത്തിലെ മുസ്‌ലിം സമു ദായത്തില്‍ നിന്ന്‌ ആദ്യമായി ഐ.പി.എസ്‌ കിട്ടിയവരില്‍ ഒരാളായിരുന്നു അമ്മാവന്‍. എന്നിട്ടും പതിനേഴാം വയസ്സില്‍, 1970 മുതല്‍, സി. കെ. ദുബായ്‌ക്കാരനായി. “സത്യം പറയാമല്ലൊ, കാരണവന്മാരുടെ മേല്‍നോട്ടത്തില്‍ നിന്ന്‌ രക്ഷപ്പെടാനാണ്‌ ദുബായ്‌ക്ക്‌ വന്നത്‌,” സി. കെ. പറയു ന്നു. ജാപ്പനീസ്‌ ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സുകളുടെ യുഎഇയിലെ ഏറ്റവും വലിയ ഡീലര്‍മാരിലൊരാണ്‌ സി. കെ.യുടെ ഉട മസ്ഥതയിലുള്ള അല്‍ ഷമാലി ഓട്ടോ പാര്‍ട്‌സ്‌.

കാരണവന്മാരുടെ കാര്‍ക്കശ്യങ്ങളില്‍ നിന്ന്‌ രക്ഷപ്പെട്ടതിനും സ്‌പെയര്‍ പാര്‍ട്‌സ്‌ ബിസിനസിനും പിന്നാലെ മറ്റൊന്നു കൂടി സി. കെ.യുടെ ജീവിതഭാഗമായി  - ഗോള്‍ഫ്‌ കളി. “മേലനങ്ങാന്‍ വയ്യാത്ത വയസ്സന്‍മാരും പൊങ്ങച്ചക്കാരായ ബിസിനസുകാരും മാത്രം കളിക്കുന്ന കളി എന്നാണ്‌ ഗോള്‍ഫി നെപ്പറ്റി പലരും കരുതുന്നത്‌. എന്നാല്‍ എല്ലാ പ്രായങ്ങളിലുമുള്ള ‘ചെറുപ്പക്കാരുടെ’ കളിയാണ്‌ ഗോള്‍ഫ്‌. ശരീരത്തിന്‌ നല്ല ആയാസം കിട്ടുന്ന കളി,” വര്‍ഷങ്ങളായി താന്‍ ഗോള്‍ഫ്‌ കളിക്കുന്നതിന്റെ പിന്നിലെ പ്രധാന കാരണം സി. കെ. വെളിപ്പെടുത്തുന്നു. ജിംനേഷ്യത്തി ലെ പതിവുകാരനാണ്‌ സി. കെ. എന്നാല്‍ “ജിംനേഷ്യത്തിലെ വ്യായാമത്തിന്‌ ഒരുപാട്‌ പരിമിതികളുണ്ട്‌, മാത്രമല്ല അതില്‍ ഫണ്‍ ഇല്ല,” സി. കെ. പറയുന്നു. അങ്ങനെയാണ്‌ വിനോദവും ബിസിനസും ശുദ്ധവായുവും ആയാസവും സൗഹൃദവും ശ്രദ്ധകേന്ദ്രീകരിക്കലും ഒത്തുചേരുന്ന ഗോള്‍ഫ്‌ കളി കാണാന്‍,  അല്ല സ്വയം കളിച്ച്‌ അതിനെപ്പറ്റി അറിയാന്‍,  സി. കെ.യോടൊപ്പം ഞങ്ങള്‍ ദുബായ്‌ സിറ്റി സെന്ററിനരി കിലെ ദുബായ്‌ ക്രീക്ക്‌ ഗോള്‍ഫ്‌ & യാട്ട്‌ ക്ലബ്ബില്‍ പോയത്‌.

1993-ലായിരുന്നു ദുബായ്‌ ഗോള്‍ഫ്‌ & യാട്ട്‌ ക്ലബ്ബിന്റെ തുടക്കം. അന്നു മുതല്‍ സി. കെ. അവിടെ അംഗമാണ്‌. ദുബായില്‍ ഏറ്റവുമാദ്യം ഗോള്‍ഫ്‌ കളി തുടങ്ങിയവരില്‍ ഒരാള്‍ എന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ ഗോള്‍ഫ്‌ കളിക്കുന്നയാള്‍ എന്നറിയപ്പെടാന്‍ സി. കെ.യ്‌ക്ക്‌ താല്‌പര്യമില്ല. ഒരു കാര്യത്തിലും പബ്ലിസിറ്റി ഇഷ്‌ടപ്പെടാത്ത സി. കെ.യ്‌ക്ക്‌ ഗോള്‍ഫും സ്വകാര്യമാണ്‌. “നന്നായി ഗോള്‍ഫ്‌ കളിക്കുന്ന കുട്ടന്‍ മാലത്തിരിയെപ്പോലുള്ളവര്‍ എന്റെ ഗോള്‍ഫ്‌ പുരാണം കേട്ട്‌ ചിരിക്കും. മറ്റു ചിലര്‍ക്ക്‌ തോന്നും ഞാന്‍ പൊങ്ങച്ചം പറയുകയാ ണെന്ന്‌.” അതു കൊണ്ട്‌ ആദ്യമൊന്നും ഈ മീറ്റിംഗിന്‌ സി. കെ. വഴങ്ങിയില്ല. ഒടുവില്‍ ഏറെ നിര്‍ബന്ധിച്ച ശേഷമായിരുന്നു ഞങ്ങളുടെ ഗോള്‍ഫ്‌ ക്ലബ്ബ്‌ യാത്ര. 1978 മുതല്‍ ബിസിനസ്‌ രംഗത്തുള്ള സി. കെ.യുടെ ജാപ്പനീസ്‌ ബന്ധമാണ്‌ അദ്ദേഹത്തിന്റെ ഗോള്‍ഫ്‌ കളിയ്‌ക്കു പിന്നിലെ മറ്റൊരു കാരണം എന്നൂഹിക്കാന്‍ വിഷമമില്ല. “ജപ്പാന്‍കാര്‍ക്ക്‌ വല്ലാത്ത ഭ്രമമാണ്‌ ഗോള്‍ഫിനോട്‌. ഒരു വലിയ വിഭാഗം ജപ്പാന്‍കാര്‍ക്ക്‌ ഗോള്‍ഫ്‌ കളിക്കാതെ ജീവിക്കാനാവില്ല,” സി. കെ. പറയുന്നു.

ഗോള്‍ഫ്‌ ബോള്‍ അടിച്ചു തെറിപ്പിച്ച്‌ ഹോളില്‍ ഇടാനുള്ള ബാറ്റിനെ ക്ലബ്ബ്‌ എന്നു വിളിക്കുന്നു. ഒരിനം പ്ലാസ്റ്റിക്‌ കൊണ്ട്‌ നിര്‍മ്മിച്ച ബോളുകള്‍ക്ക്‌ ഏതാണ്ട്‌ 40 ഗ്രാമിനടുത്ത്‌ ഭാരമുണ്ട്‌. വീതി (വ്യാസം) ഏതാണ്ട്‌ 4.3 സെമീ. അടിയേറ്റ്‌ തെറിച്ച്‌ പറക്കുമ്പോള്‍ പരമാവധി വേഗതയോടെ കൂടുതല്‍ ദൂരത്തെത്താന്‍ വേണ്ടി ബോളുകളുടെ പ്രതലം നിറയെ ചെറുകുഴികളാണ്‌. ഗോള്‍ഫ്‌ കളിസ്ഥലം ഗോള്‍ഫ്‌ കോഴ്‌സ്‌ എന്നറിയപ്പെടുന്നു. സാധാരണയായി 18 ഹോളാണ്‌ ഒരു കോഴ്‌സിലുണ്ടാവു ക. 9 ഹോളുള്ളവയുമുണ്ട്‌. (കേരളത്തില്‍ ഇന്നുള്ള 4 ഗോള്‍ഫ്‌ ക്ലബ്ബുകളിലും 9 ഹോള്‍ വീതമേ ഉള്ളൂ. 1850-ല്‍ സ്ഥാപിതമായ, ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കുന്ന ട്രിവാന്‍ഡ്രം ക്ലബ്ബിലുള്‍പ്പെടെ. എന്നാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിനരികില്‍ പണി പൂത്തിയാവുന്ന ഗോള്‍ഫ്‌ ക്ലബ്ബില്‍ രണ്ടാം ഘട്ടത്തോടെ 18 ഹോളുണ്ടാക്കാനാണ്‌ പരിപാടി.)

ദുബായ്‌ ക്രീക്ക്‌ ക്ലബ്ബില്‍ 18 ഹോളും 9 ഹോളും വീതമുള്ള രണ്ട്‌ കോഴ്‌സുണ്ട്‌. കൂടാതെ പ്രാക്‌ടീസ്‌ ചെയ്യാനുള്ള ഒരു കോഴ്‌സും. 9 ഹോളുള്ള ചെറിയ കോഴ്‌സിലായിരുന്നു ഞങ്ങളുടെ കന്നിയങ്കം. മിനിമം ഒരാള്‍ക്കും പരമാവധി ഒരുമിച്ച്‌ 4 പേര്‍ക്കും ഗോള്‍ഫ്‌ കളിക്കാം. ടീമുകളായും കളിക്കാം. അതേസമയം ഒരു കോഴ്‌സില്‍ ധാരാളം പേര്‍ക്ക്‌ കളിക്കുകയുമാവാം. ഞങ്ങള്‍ ചെല്ലുന്നതിഌ മുന്‍പിലായി ഒരു സായിപ്പ്‌ ഒറ്റയ്‌ക്കു വന്ന്‌ കളിച്ചു മുന്നേറിപ്പോയി. പിന്നാലെ ഞങ്ങള്‍ കളി തുടങ്ങി. മുന്നില്‍ പലയിടങ്ങളിലായി ദൂരദൂരങ്ങളിലായാണ്‌ ഹോളുകള്‍. അവയില്‍ 9-ലും പന്തിടണം. ദുബായ്‌ ക്ലബ്ബി ലെ 9 ഹോള്‍ കോഴ്‌സ്‌ മുഴുവനും 3 പാര്‍ ആണ്‌. എന്നു വെച്ചാല്‍ ഓരോ ഹോളിലും 3 തവണകൊണ്ട്‌ പന്ത്‌ വീഴ്‌ത്തണം. ഓരോ ഹോളിലേക്കുമുള്ള ആദ്യത്തെ അടി തുടങ്ങുന്ന സ്ഥലമാണ്‌ ടീ. ആദ്യത്തെ നീട്ടിയടി ഇവിടെ നിന്നാണ്‌. ഇതിന്‌ സാധാരണ സ്റ്റീല്‍ ക്ലബ്ബാണ്‌ ഉപയോഗിക്കുക. സാധാരണയായി 3 പാര്‍, 4 പാര്‍, 5 പാര്‍ എന്നിങ്ങനെയുള്ള ഹോളുകളാണ്‌ ഉണ്ടാവുക. അപൂര്‍വമായി 6 പാര്‍ ഹോളുകളും വളരെ അപൂര്‍വമായി 7 പാര്‍ ഹോളുകളുമുള്ള വലിയ ഗോള്‍ഫ്‌ കോഴ്‌സുകളും ഉണ്ടാകും. 3 പാറിലെ ഹോളുകളില്‍ 3 തവണ കൊണ്ട്‌ പന്തിടണം. 4 പാറില്‍ 4 തവണ കൊണ്ട്‌ - ഇതാണ്‌ പാര്‍ എന്ന സൂചന കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌.

ദുബായിലും അബുദാബിയിലും റാസല്‍ ഖൈമയിലുമായി പതിനഞ്ചോളം ഗോള്‍ഫ്‌ ക്ലബ്ബുകളാണ്‌ യുഎഇയിലുള്ള ത്‌. സി. കെ. അംഗമായ ദുബായ്‌ ക്രീക്ക്‌ ക്ലബ്ബില്‍ സജീവമായി കളിക്കാനെത്തുന്നവരുടെ എണ്ണം 700-ഓളം. സി. കെ. ഈയിടെയായി അത്ര തുടര്‍ച്ചയായ കളിയില്ല. “യുഎഇയില്‍ മൊത്തം നോക്കിയാലും ഗോള്‍ഫ്‌ കളിക്കുന്ന മലയാളികളുടെ എണ്ണം പരമാവധി 20-ല്‍ താഴെയാവാനാണ്‌ സാധ്യത” ആദത്തെ അടിയടിയ്‌ക്കാന്‍ ബോള്‍ വെയ്‌ക്കുന്നതിനിടെ സി. കെ. ഒരു സിഗരറ്റിന്‌ തീ കൊളുത്തി. (സിഗരറ്റ്‌ വലിച്ചു കൊണ്ട്‌ കളിക്കാവുന്ന അപൂര്‍വ്വം ഔട്ട്‌ഡോര്‍ ഗെയിമായിരിക്കണം ഗോള്‍ഫ്‌.) ടീയില്‍ നിന്നുള്ള ആദ്യത്തെ നീട്ടിയടിയില്‍ ബോള്‍ നിലത്തുവെച്ച്‌ അടിയ്‌ക്കണമെന്നില്ല. മരം കൊണ്ടോ പ്ലാസ്റ്റിക്‌ കൊണ്ടോ ഉണ്ടാക്കിയ, ആണി പോലുള്ള, എന്നാല്‍ കൂടുതല്‍ പരന്ന്‌ കുഴിഞ്ഞ തലയുള്ള കുഞ്ഞുസ്റ്റാന്‍ഡിന്മേല്‍ വെച്ചാണ്‌ മിക്കവാറുമുള്ള ഈ ആദ്യനീട്ടിയടി. ടീയില്‍ നിന്നുള്ള അടിയില്‍ ബോള്‍ വളരെ ദൂരം പിന്നിടേണ്ടതുള്ളതുകൊണ്ടാണ്‌ ഈ സൗകര്യം.

“പാര്‍ 3-ല്‍ ഒറ്റയടിക്കു തന്നെ ഗ്രീനില്‍ എത്തിക്കുന്നതാണ്‌ നല്ലത്‌” ആദ്യ പാറിന്‌ തയ്യാറെടുക്കുന്നതിനിടെ സി. കെ. പറഞ്ഞു. പട്ടിംഗ്‌ ഗ്രീന്‍ എന്നാല്‍ ഓരോ ഹോളിന്റെയും ചുറ്റുമുള്ള മിനുത്ത പച്ചപ്പുല്‍ ഭാഗം. ഇതാണ്‌ ലോപിച്ച്‌ ഗ്രീന്‍ ആയത്‌. പ്രതീക്ഷിച്ചതുപോലെത്തന്നെ സി. കെ. ഒറ്റയടിക്ക്‌ ബോള്‍ ആദ്യ ഹോളിന്റെ ഗ്രീനിലിട്ടു. ശക്തി മുഴുവന്‍ അരക്കെട്ടിലും തുടകളിലും കേന്ദ്രീകരിച്ച്‌ നല്ല ആയാസമെടുത്തുള്ള ഒരടി തന്നെയാണിത്‌. ഇങ്ങനെ ഹോളുകളുടെ എണ്ണത്തിനനുസരിച്ച്‌ 9-ഓ, 18-ഓ അടി, 3 മണിക്കൂറിനിടെ അടിക്കുന്നതു തന്നെ നല്ലൊരു വ്യായാമമല്ലേ? ഗ്രീനിന്റെ ഒരു ഭാഗത്താണ്‌ ഹോള്‍. തുടര്‍ന്ന്‌ വളരെ ശ്രദ്ധിച്ച്, ചെറിയ ഷോട്ട്‌ അടിക്കുന്നതിനുള്ള വ്യത്യസ്‌ത തരം ക്ലബ്‌ സി. കെ. ബാഗില്‍ നിന്നെടുത്തു. ഇവിടെ ആയാസത്തേക്കാള്‍ വേണ്ടത്‌ ശ്രദ്ധകേന്ദ്രീകരിയ്‌ക്കലാണ്‌. ഒരു പക്ഷേ മിടുക്കന്മാര്‍ക്ക്‌ മാത്രമറിയാവുന്ന വിദ്യ. അല്ലെങ്കില്‍ മിടുക്കുള്ളവരെ അങ്ങനെയാക്കുന്ന വിദ്യ.


അത്യധികമായ കോണ്‍സന്‍ട്രഷന്‍ ആവശ്യമുളള കളിയാണ്‌ ഗോള്‍ഫ്‌. എല്ലാം മറന്ന്‌ നമ്മള്‍ ബോളിനെ മാത്രം ശ്രദ്ധിക്കണം. പിന്നെ കണ്ണുകള്‍കൊണ്ട്‌ ദൂരമളക്കണം, വേഗത നിശ്ചയിക്കണം. ദുബായ്‌ നഗരത്തിഌ നടുവില്‍ നിന്നിട്ടും ഞങ്ങള്‍ മറ്റെല്ലാം മറന്നത്‌ അപ്പോളാണ്‌. അതെ, കളി തുടങ്ങി 15 മിനുട്ട് കൊണ്ട് ഞങ്ങള്‍ ഗോള്‍ഫുമായി പ്രേമത്തിലായി. ഇതിനു പുറമെയാണ്‌ ടീയില്‍ നിന്ന്‌ ഹോളുകളിലേക്കും ഹോളുകളില്‍ നിന്ന്‌ അടുത്ത ടീയിലേയ്‌ക്കുമുള്ള നടത്തം. നടക്കാന്‍ വയ്യെങ്കില്‍ ചെറിയ വാഹന സൗകര്യമുണ്ട്‌. ബാഗും മറ്റു സാമഗ്രികളും കൊണ്ടുവരാന്‍ കാഡികളും. (ഇങ്ങനെ ബാഗുന്തി നടന്ന എത്ര കാഡികള്‍ ചാമ്പ്യന്‍മാരായി! വിശേഷിച്ചും ഇന്ത്യക്കാര്‍ - അലി ഷേര്‍, ശിവ്‌ശങ്കര്‍ പ്രസാദ്‌ ചൗരസ്യ, ചിന്നസ്വാമി മുനിയപ്പ...)

ഈ യാത്രകളാണ്‌ ഗോള്‍ഫിന്റേതു മാത്രമായ മറ്റൊരു സവിശേഷത. ഈ സാവകാശനടത്തത്തിനിടയില്‍ സൗഹൃദങ്ങള്‍ പിറക്കുന്നു, ബിസിനസ്‌ പങ്കാളികള്‍ ജനിക്കുന്നു, വലിയ കരാറുകള്‍ക്ക്‌ അടിത്തറയിടുന്നു, കളിക്കിടെ സംസാരിക്കാഌം വ്യക്തിപരമായി തമ്മിലടുത്തറിയാനും അവസരമുണ്ടാകുന്നു. മറ്റേത്‌ കളിയിലുണ്ട്‌ ഇങ്ങനെ വ്യക്തിപരമായി സംസാരിക്കാവുന്ന സന്ദര്‍ഭങ്ങള്‍? ഇതിനിടയില്‍ മണല്‍ക്കുഴികള്‍ (സാന്‍ഡ് ബങ്കേഴ്സ്), കുറ്റിക്കാടുകള്‍, ഇടതൂര്‍ന്ന പുല്‍പ്രദേശങ്ങള്‍, വെള്ളം (തടാകങ്ങള്‍, ചെറിയ അരുവികള്‍) തുടങ്ങിയ തടസ്സങ്ങളും ഉണ്ടാവും. അടിച്ച്‌ തെറിയ്‌ക്കുന്നതിനിടെ പന്ത്‌ വെള്ളത്തില്‍പ്പോയാല്‍ പെനാല്‍റ്റിയുണ്ട്‌. പൂ ഴിയില്‍ വീണത്‌ അവിടെ നിന്ന്‌ ക്ലബ്ബുപയോഗിച്ച്‌ പൊക്കിയെടുക്കുകയും വേണം. ഞങ്ങള്‍ കളിച്ച 9 ഹോള്‍ കോഴ്‌സിലെ ഗ്രീനുകളുടെ വശങ്ങളിലും സാന്‍ഡ്‌ ബങ്കേഴ്‌സിലേക്ക്‌ നയിക്കുന്ന ചെരിവുകളുണ്ട്‌. തീര്‍ത്തും മതിമറന്നു പോകുന്ന ആഹ്ലാദത്തിന്റെയും ആകാംക്ഷയുടെയും സന്ദര്‍ഭങ്ങളുമായി കാത്തിരിക്കുന്നവ തന്നെ ഇവയോരോന്നും. അങ്ങനെ 9 ഹോള്‍ പിന്നിട്ടപ്പോഴേയ്‌ക്കും രണ്ടര മണിക്കൂറിലേറെ കഴിഞ്ഞിരുന്നു.

അറിവില്ലായ്‌മ മൂലം ഗോള്‍ഫിനോട്‌ ഞങ്ങള്‍ക്കുണ്ടായിരുന്ന പരിഹാസവും പുച്ഛവും ഒരു റൗണ്ട്‌ കളി കഴിഞ്ഞപ്പോള്‍ത്തന്നെ തീര്‍ത്തും ഇല്ലാതായിക്കഴിഞ്ഞിരുന്നു. “ഇതിലും രസമാണ്‌ 18 ഹോളിലെ കളി. അവിടെ 4 പാറും 5 പാറും ഉണ്ടാവും. ചിലപ്പോള്‍ 6 പാറും. പാര്‍ കൂടു ന്തോറും ദൂരവും കൂടും. പാര്‍ 3-ല്‍ 250 യാഡില്‍ താഴെയാണ്‌ ദൂരമെങ്കില്‍ പാര്‍ 4ല്‍ 250-450 യാഡും പാര്‍ 5-ല്‍ 451-690 യാഡും പാര്‍ 6-ല്‍ 691 യാഡിനു മുകളിലും ദൂരമുണ്ടാകും,” സി. കെ. വിശദീകരിക്കുന്നു. പാര്‍ 3-ലുള്ള ഹോളില്‍ 2 തവണകൊണ്ട്‌ (-1) ബോളിട്ടാല്‍ ബേഡി. 3 തവണകൊണ്ട്‌ ഇടുന്നത്‌ പാര്‍, 4 തവണ കൊണ്ട്‌ (+1) വീഴ്‌ത്തിയാല്‍ ബൂഗി... ഇങ്ങനെ ചില സൂചനപ്പേരുകളുണ്ട്‌. ഒരൊറ്റയടിക്ക്‌ ഹോളിലിടുക എന്ന അപൂര്‍വ്വ സുന്ദരനേട്ടമാണ്‌ എയ്‌സ്‌ അഥവാ ഹോള്‍ ഇന്‍ വണ്‍.

യുഎഇയിലെ ഏറ്റവും തിരക്കേറിയ ഗോള്‍ഫ്‌ ക്ലബ്ബാണ്‌ ദുബായ്‌ ക്രീക്ക്‌ ഗോള്‍ഫ്‌ & യാട്ട്‌ ക്ലബ്ബ്‌ എന്നു പറയാം. മണിക്കൂറില്‍ 300-400 ദിര്‍ഹമാണ്‌ ഇവിടെ കളിക്കാന്‍ ഈടാക്കാറുള്ളത്‌ (ഗ്രീന്‍ ഫീ). അംഗങ്ങള്‍ക്ക്‌ ഇളവുണ്ട്‌. അംഗത്വ ഫീസ്‌ ഒരു വര്‍ഷം 21,000 ദിര്‍ഹം. ഇതില്‍ ട്രയിനിംഗ്‌ ഫീസും ഉള്‍പ്പെടും. ഒരു തവണ ഈടാക്കുന്ന എന്‍ട്രന്‍സ്‌ ഫീയുമുണ്ട്‌  15000 ദിര്‍ഹം. “ഇത്ര വര്‍ഷമായിട്ടും ഗോള്‍ഫില്‍ ഞാനിപ്പോഴും വിദ്യാര്‍ത്ഥിയാണ്‌. അതു കൊണ്ട്‌ എല്ലാ വര്‍ഷവും അംഗത്വം പുതുക്കുമ്പോള്‍ ഒപ്പം കിട്ടുന്ന കോച്ചിംഗില്‍ പങ്കെടുക്കാറുണ്ട്‌,” സി. കെ. പറയുന്നു.

സ്ഥിരമായി കളിക്കുന്ന അമച്വര്‍ കളിക്കാര്‍ക്ക്‌ ഗോള്‍ഫില്‍ റാങ്കിംഗ്‌ ഉണ്ട്‌. ഇത്‌ ഹാന്‍ഡികാപ്പ്‌ എന്നറിയപ്പെടുന്നു. 0 മുതല്‍ 28 വരെയാണ്‌ ഹാന്‍ഡികാപ്പ്‌. സി. കെ.യുടെ സുഹൃത്തും അല്‍ സയീദി ഓട്ടോമോട്ടീവ്‌ ട്രേഡേഴ്‌സ്‌ ഉടയുമായ ഇടപ്പാള്‍ സ്വദേശി കുട്ടന്‍ മാലത്തിരി യുടെ ഹാന്‍ഡികാപ്‌ 12. പ്രധാനമായും ടയര്‍ ട്രഡിംഗ്‌ ആണ്‌ പ്രശസ്‌തനായ കുട്ടന്‍ മാലത്തിരിയുടെ ബിസിനസ്‌. അടുത്തിടെ ദുബായ്‌ ക്രീക്ക്‌ ക്ലബ്ബില്‍ അല്‍ ഷമാലി ഗ്രൂപ്പ്‌ നടത്തിയ ഗോള്‍ഫ്‌ ടൂര്‍ണമെന്റിലെ ഒരു വിജയിയും ഈ ബിസിനസുകാരനായിരുന്നു. ബിസിനസുകാര്‍ക്കു പുറമെ ഉയര്‍ന്ന എക്‌സിക്യുട്ടീവ്‌ റാങ്കുകളിലുള്ളവരും ഗോള്‍ഫ്‌ കളിക്കുന്നുണ്ട്‌. എയര്‍ അറേബ്യയുടെ ഹെഡ്‌ ഓഫ്‌ കമേഷ്യലായ കണ്ണൂര്‍ സ്വദേശി എ. കെ. നിസാറിന്റെ ഹാന്‍ഡികാപ്പ്‌ 21. “ഹാന്‍ഡികാപ്പ്‌ ഉള്ളവരെല്ലാം കൂടുതല്‍ സമയം ഗോള്‍ഫ്‌ കളിക്കുന്നവരാണ്‌. ഞാന്‍ അത്രത്തോളം പോയിട്ടില്ല,” സി. കെ. വിനയം കൊള്ളുന്നു. “താരതമ്യം ചെയ്യാവുന്ന ഹാന്‍ഡികാപ്പുകള്‍ ഉള്ളവര്‍ തമ്മിലാണ്‌ സാധാരണ കളിക്കാറുള്ളത്‌. അല്ലാതെ പൂജ്യം ഹാന്‍ഡികാപ്പും 15 ഹാന്‍ഡികാപ്പും തമ്മിലുള്ളവര്‍ കളിച്ചാല്‍ അതൊരു രസികന്‍ കളിയാവുകയില്ലല്ലോ. കളിയുടെ പാരമ്യതയിലെത്തിയവരാണ്‌ പൂജ്യം ഹാന്‍ഡികാപ്പുകാര്‍,’’ സി. കെ. വിശദീകരിക്കുന്നു.

ബോള്‍ ഹോളില്‍ വീഴ്‌ത്താന്‍ എടുക്കുന്ന തവണകളുടെ അടിസ്ഥാനത്തിലാണ്‌ ഹാന്‍ഡികാപ്പ്‌ നിശ്ചയിക്കുന്നത്‌. ഇതിന്‌ നിശ്ചിത അംഗീകാരവും വേണം. യുഎഇയില്‍ ഇത്‌ നിയന്ത്രിക്കുന്നത്‌ എമിറേറ്റ്‌സ്‌ ഗോള്‍ഫ്‌ ഫെഡറേഷന്‍. 18 ഹോളിലും 71 ശ്രമം കൊണ്ട്‌ ബോള്‍ വീഴ്‌ത്തിയാല്‍ ‘0’ ഹാന്‍ഡികാപ്പ്‌ എന്നു പറയാം. സാധാരണയായി നാല്‌ പാര്‍ 3 ഹോളു കളും (12) പത്ത്‌ പാര്‍ 4-ഉം (40) നാല്‌ പാര്‍ 5-ഉം (20) ഹോളുകള്‍ ഉള്‍പ്പെടുന്നതാണ്‌ 18 ഹോള്‍ കോഴ്‌സ്‌. ആരെങ്കിലും ഗോള്‍ഫ്‌ കളിക്കുന്നത്‌ പൊങ്ങച്ചത്തിനാണെന്ന്‌ സി. കെയ്‌ക്ക്‌ അഭിപ്രായമില്ല. ദുബായില്‍ വരുന്ന ജപ്പാന്‍കാര്‍ ഇവിടുത്തെ പൊരിവെയിലത്തും ആരോരുമറിയാതെ ഗോള്‍ഫ്‌ കളിക്കും. ഉദാഹരണത്തിന്‌ മീഡിയാ സിറ്റിയ്‌ക്കടുത്ത മോണ്‍ട്‌ഗോമറി ക്ലബ്ബില്‍ 2010 ജൂലൈ 7ന്‌, പൊരിഞ്ഞചൂട്ടത്ത്‌, രാവിലെ 8 മണിക്കാണ്‌ സി. കെയുടെ 3 ജപ്പാനീസ്‌ അതിഥികള്‍ കളി ബുക്ക്‌ ചെയ്‌തിരിക്കുന്നത്‌.

എഴുപതുകളില്‍ നാലണയുടെ പൊറോട്ടയും കഴിച്ച്‌ സി. കെ. ജീവിച്ചിട്ടുണ്ട്‌. 1982-ല്‍ ട്രിവാന്‍ഡ്രം ഫ്‌ളയിംഗ്‌ ക്ലബ്ബില്‍ ചേര്‍ന്ന്‌ മണിക്കൂറിന്‌ 80 രൂപ കൊടുത്ത്‌ മണിക്കൂറുകളോളം വിമാനം പറപ്പിച്ചിട്ടുണ്ട്‌. ദുബായില്‍ വന്ന കാലത്ത്‌ 6 വര്‍ഷത്തോളം താമസ സ്ഥലത്തോ ജോലിസ്ഥലത്തോ എസി ഇല്ലായിരുന്നു. ഇതിന്റെയെല്ലാം കൂടെ ‘കഴിഞ്ഞ പത്തുപതിനേഴു വര്‍ഷമായി ഗോള്‍ഫ്‌ കളി ക്കുന്നു’ എന്നൊരു വാചകം കൂട്ടിച്ചേര്‍ക്കാന്‍ സി. കെ.യ്‌ക്ക്‌ അവകാശമില്ലേ?

[Business Gulf മാഗസിനില്‍ - ജൂണ്‍ 2010 ലക്കം - പ്രസിദ്ധീകരിച്ചത്]

Wednesday, January 12, 2011

ജി.യ്ക്ക് ഒരു തിരുത്ത്

മാവുകളറിയുമോ മാനവാത്മാവിന്‍ വേവും
നോവുകളവയുടെ ചില്ലകള്‍ പൂത്തൂ വീണ്ടും. 
കണ്ണിമാങ്ങകളുണ്ടായ്, മാനവനവയെടു-
ത്തുപ്പുചേര്‍ത്തെരി കൂട്ടി നാവിനുത്സവമാക്കി. 
മാനവനറിയുമോ മാവിന്റെയാത്മാവിന്റെ 
നോവുകള്‍ അവയുടെ ചില്ലകള്‍ പൂത്തൂ വീണ്ടും.
Related Posts with Thumbnails