Showing posts with label ഭാഷ. Show all posts
Showing posts with label ഭാഷ. Show all posts

Thursday, June 6, 2013

ഷൂലേസിന്റെ തുമ്പത്തെ ചുരുളിപ്പിനും പേരില്ലേ?

Prof. G. Kumara Pillai
'പൂവിനും പേരിട്ടു. 
താമരപ്പൂവിനും പേരിട്ടു.
നീലിച്ച താമരപ്പൂവിനും പേരിട്ടു.
നീയിന്നു ചൂടിയ
നീയിന്നേയ്ക്കു മാത്രമായ് ചൂടിയ
നീലിച്ച താമരപ്പൂവിന്റെ പേരു ചൊല്ലൂ സഖീ'
- ജി. കുമാരപിള്ള

ഒരു മനുഷ്യന് 21 മുഖങ്ങളുണ്ട്. ഓരോ വിരലും മറ്റൊരു മുഖമല്ലേ? ഓരോ നഖാകൃതിയും യുനീക്കല്ലെ? ഓരോ നഖച്ഛായയും ഓരോ മുഖച്ഛായയല്ലേ? അങ്ങനെ, കഴുത്തിനു മോളിലെ ഒന്നും കൈകാലുകളിലെ ഇരുപതും നഖങ്ങൾ ചേർത്ത് ആകെ ഇരുപത്തൊന്ന് മുഖങ്ങൾ. 


അതുകൊണ്ടായിരിക്കണം എനിക്കു പരിചയമുള്ള ഒരാൾ, അയാൾ പ്രണയിച്ചവരെ മാത്രമല്ല
അവരോരുത്തരുടേയും 20 വിരലുകളേയും 20 വ്യത്യസ്ത ഓമനപ്പേരുകളിട്ടു വിളിച്ചിരുന്നത്. എന്തിന്,
കുട്ടിക്കാലത്ത് ചെരുപ്പു വാങ്ങാൻ വേണ്ടി കാല് വരച്ചു കൊടുത്തിരുന്നതുപോലെ, അയാളൊരിക്കൽ
അയാളുടെ ഒരു കാമുകിയുടെ ഓരോ കാൽവിരൽ വിടവിലും പേനത്തുമ്പ് കയറ്റിയിറക്കി അവളുടെ
കാൽപ്പാദങ്ങൾ വരച്ചെടുത്ത്, ആ പത്തുപേരുടേയും ഓമനപ്പേരുകൾ അടയാളപ്പെടുത്തി
സമ്മാനിക്കുക വരെ ചെയ്തു. കാൽപ്പാദങ്ങളുടെ കാമുകാ, അത് ഫെറ്റിഷിസമല്ലേ എന്നു
ചോദിക്കാതെ. ഫെറ്റിഷിസമെന്നതിനേക്കാൾ അത് പേരിടലിസമല്ലെ?

Dewclaw
ഒരാൾക്ക് ഏറ്റവും പ്രിയപ്പെട്ട വാക്ക് അയാളുടെ പേരു തന്നെയാണെന്ന് ആധുനിക പരസ്യ വ്യവസായത്തിന്റെ പരിഞ്ഞപ്പൻ ഡേവിഡ് ഒഗിൽവി എഴുതിയിരിക്കുന്നു. ഓരോ തവണ കണ്ണാടി നോക്കുമ്പോഴും അത് ശരിയാണെന്നു തോന്നാറുണ്ട് (ചില ഭാര്യാഭർത്തക്കന്മാർ ആങ്ങള-പെങ്ങളമാരെപ്പോലിരിക്കുന്നത് കണ്ടിട്ടില്ലേ? കണ്ണാടിയിൽ കണ്ടു കണ്ട് സ്വന്തം രൂപത്തെ സ്‌നേഹിച്ച്, ഒടുക്കം പെണ്ണുകാണാൻ പോകുമ്പോഴും അവനവന്റെ ഛായയിലുള്ളവരെ തെരഞ്ഞെടുക്കുന്നതാണ്. ആത്മരതിക്ക് മരുന്നില്ല, വാട്ടുഡു!).


Aglet
പേരും സ്‌നേഹവും തമ്മിൽ ബന്ധമുണ്ടെ് തെളിയിക്കാൻ മാത്രമാണ് ഇത്രയും ബദ്ധപ്പെട്ടത്. പേരിനേയും കൂടിയാണ് സ്‌നേഹിക്കുന്നത്. അല്ലെങ്കിൽ സ്‌നേഹിക്കുന്ന വസ്തുക്കൾക്കെല്ലാം പേരിട്ടേ മതിയാകൂ. അതാണ് സ്‌നേഹിക്കുന്നവരുടെ ഓരോ മുടിയിഴകൾക്കും ഓരോരോ പേരിട്ട് നമ്മൾ പ്രാവുകളെപ്പോലെ കുറുകുന്നത്. പേരിടുമ്പോൾ നമ്മൾ ആ വസ്തുവിന് അതിന്റേതായ ഒരു വ്യക്തിത്വം സമ്മാനിക്കുന്നു. അവഗണന അവസാനിപ്പിച്ച് നമ്മൾ ആ വസ്തുവിനെ പരിഗണിക്കാൻ നിർബന്ധിതരാവുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് പേരില്ലെന്നു കരുതിയിരുന്ന പല സാധനങ്ങൾക്കും പേരുണ്ടാകുമെന്ന് ഉറപ്പിച്ച് വിചാരിച്ചിരുന്നത്. യാദൃശ്ചികമായി അത്തരം ചില സാധനങ്ങളുടെ പേരുകൾ മുമ്പിൽ വന്നു പെടുമ്പോൾ മനസ്സ് ആഹ്ലാദം തുള്ളുന്നത്.

Ferrule
എന്നാൽ ഇക്കാര്യത്തിൽ ഒരു സങ്കടവുമുണ്ട്. ഇത്തരം അപൂർവ സാധന വാക്കുകളുടെ അഥവാ പേരുണ്ടെന്ന് പലർക്കും അറിയാത്ത അതീവസാധാരണമായ ചില സാധനങ്ങളുടെ പേരുകളുടെ കാര്യത്തിൽ നമ്മുടെ മലയാളത്തിന്റെ കാര്യം പരമദയനീയമാണ്. അക്ഷരങ്ങൾ അമ്പത്തൊന്ന്, പിന്നെ അതിന്റെ വള്ളിയും ചന്ദ്രക്കലയും അനുസ്വാരം, വിസർഗം (:) തുടങ്ങിയ അനുസാരികളും കൂട്ടക്ഷരങ്ങളും ചേർന്ന് ആകെ മൊത്തം ടോട്ടൽ ഏതാണ്ട് 200-നടുത്ത് ക്യാരക്ടേഴ്സ് (കഥാപാത്രങ്ങൾ) തന്നെ വരും. പക്ഷേ വാക്കുകളോ, അതീവശുഷ്‌കം. 

Glabella
അതിലും കഷ്ടമാണ് മറ്റൊരു സംഗതി. താമരയ്ക്കും സൂര്യനുമെല്ലാം പത്തിലേറെ പര്യായങ്ങളുണ്ട്. എന്നാൽ സോപ്പ്, ഫോൺ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്കൊന്നും വാക്കുകളില്ല. അതുകൊണ്ടല്ലേ സാക്ഷാൽ കുട്ടിക്കഷ്ണമാരാരുടെ ഒരു ലേഖനത്തിന്റെ തലക്കെട്ടു തന്നെ അച്ചടിയിലെ സ്‌പേസിംഗ് എന്നായിപ്പോയത്? കാരണം, സ്‌പേസിംഗ് എന്ന പദത്തിന് സമാനമായ മലയാളം വാക്കില്ല. ഇട എന്നു പറയാം. പക്ഷേ പിടികിട്ടില്ല. മാരാരുടെ കാര്യം ഇതാണെങ്കിൽ സിദ്ദിക് ലാലിലെ സിദ്ദിക്കിനെ പറഞ്ഞിട്ടെന്തു കാര്യം? (ഒരു സിനിമയ്ക്കുപോലും മലയാളത്തിൽ പേരിടാഞ്ഞ വിദ്വാൻ).
Lunule

അതല്ല ഇംഗ്ലീഷിന്റെ കാര്യം. ഇംഗ്ലീഷിലെ വാക്കുകളുടെ എണ്ണം ഓൾറെഡി പത്തുലക്ഷം കവിഞ്ഞിരിക്കന്നു. ഒരു വാക്കിന് പല അർത്ഥങ്ങളുള്ളതും ഇംഗ്ലഷിൽ അതീവ സാധാരണം. ഉദാഹരണത്തിന് ക്രിക്കറ്റ് എന്നാൽ ക്രിക്കറ്റുകളി എന്നു മാത്രമല്ല പുൽച്ചാടി എന്നും അർത്ഥമുണ്ടല്ലൊ. എന്നിട്ടും പുതിയ വാക്കുകൾ ദിവസേനയെന്ന പോലെ ഉണ്ടാവുന്നു. നമ്മുടെ കാര്യം നേരെ മറിച്ചാണ്, വാക്കുകൾ സ്വതവേ കുറവ്, പുതുതായി ഒന്നും വരുന്നുമില്ല. കരി കലക്കിയ കളഭം കലക്കിയ കുളം എന്ന ജോക്കെല്ലാം വളിച്ചു പുളിച്ചു പോയി, അതുകൊണ്ട് നാനാർത്ഥങ്ങളുടെ കാര്യമൊന്നും പറഞ്ഞ് വന്നേക്കരുത്. 
Philtrum

എന്റെ 46 കൊല്ലത്തെ ഓർമയിൽ അടിപൊളി, നാൾവഴി, ബോറടി തുടങ്ങി അഞ്ചാറ് വാക്കുകൾ മാത്രമാണ് മലയാളത്തിൽ പുതുതായി ഉണ്ടായത്. ഇംഗ്ലീഷാകട്ടെ അവിടുന്നും പോയി, പഴയ പല വാക്കുകൾക്കും പുതിയ അർത്ഥങ്ങൾ കണ്ടെത്തുന്നു. ഉദാഹരണത്തിന് നോട്ട്ബുക്ക്, വെബ്, സർഫിംഗ് തുടങ്ങിയ എത്രയെത്ര വാക്കുകൾ. മലയാളത്തിൽ ചെത്ത് എന്ന ഒരൊറ്റ വാക്കിനല്ലേ ഇക്കാലത്തിനിടെ പുതിയ അവതാരഭാഗ്യം ലഭിച്ചുള്ളു? അതുകൊണ്ട് ഏതാനും അസാധാരണമായ സാധാരണസാധനങ്ങളുടെ പേർവാക്കുകളെ ഇവിടെ അണിനിരത്തുമ്പോൾ അവ മുഴുവൻ ഇംഗ്ലീഷിലായിപ്പോകുന്നത് സ്വാഭാവികം.

Punt

vamp

1. ഷൂലേസിന്റെ തുമ്പത്തെ ചുരുളിപ്പ് – aglet
2. മൂക്കിന് തൊട്ടു താഴെ, മേൽച്ചുണ്ടിനു തൊട്ടുമുകളിലുള്ള ഗുൾമുനപ്പ് – philtrum
3. കുപ്പികളുടെ അടിഭാഗത്ത് അകത്തേയ്ക്കുള്ള കുഴി – punt
4. താക്കോൽദ്വാരത്തിന്റെയും മറ്റും ചുറ്റുമുള്ള അലങ്കാരപ്പാളി – escutcheon
5. നായ്ക്കൾ തുടങ്ങിയ ചില സസ്തനികളുടെ പാദങ്ങളിലുള്ള നിലം തൊടാതുള്ള നഖം – dewclaw
6. ഷൂവിന്റെ മുൻഭാഗം – vam
7. കുടയുടെ അഗ്രത്തിലുള്ള സംരക്ഷണ നോബ് – ferrule
8. നഖത്തിന്റെ അടിഭാഗത്തുള്ള വെളുത്ത ചന്ദ്രക്കല – lunule
Escutcheon
9. പുരികങ്ങൾക്കിടയിൽ മൃദുവായി ഉയർന്നു നിൽക്കുന്ന ഭാഗം - glabella

ഇനി ആലോചിച്ചു നോക്കൂ, മലയാളത്തിൽ ഇങ്ങനത്തെ എത്ര അതിസൂക്ഷ്മവാക്കുകളുണ്ട്? കാലിന്റെ calf-നെ പിള്ളക്കുടം എന്നും ankle-നെ ഞെരിയാണി എന്നും വിളിക്കുന്നത് മറക്കുന്നില്ല. നഖത്തിലെ ചന്ദ്രക്കലയ്ക്കും ചിലപ്പോൾ ആയുർവേദത്തിലും കണ്ടേക്കാം ഒരു സംസ്‌കൃതംവാക്ക്. ഷൂവിനില്ല, ഷൂലേസിനുമില്ല, എന്നിട്ടു വേണ്ടേ ഷൂലേസിന്റെ അറ്റത്തെ ചുരുളിപ്പിന് അല്ലേ?

Images and unique words © www.m-w.com



Friday, November 16, 2012



ഝാര്‍ഖണ്ഡുകാരാ നന്ദി 
ഝായെ നീ രക്ഷിച്ചല്ലൊ!

Tuesday, June 12, 2012

തീര്‍ച്ചയായും ബോറടിക്കുന്നു, എന്നെ ചാവേറാക്കല്ലേ


തീര്‍ച്ചയായും...
തീര്‍ച്ചയായും എന്ന വാക്കു കേട്ടു കേട്ട് ഞാന്‍ ബോറടിച്ച് ചാവാറായി - വിശേഷിച്ചും ‘തീര്‍ച്ചയായും’ എന്ന വാക്കില്‍ തുടങ്ങുന്ന വാചകങ്ങള്‍ കേട്ടു കേട്ട്. 

നമ്മുടെ ടീവീ ചാനലുകളിലെ വാര്‍ത്താ അവതാരകരും റിപ്പോര്‍ട്ടര്‍മാരുമാണ് ഈ പകര്‍ച്ചവ്യാധിയെ മലയാളികള്‍ക്കിടയില്‍ തുറന്നുവിട്ടത്. ഇപ്പോള്‍ ഇവര്‍ വാര്‍ത്താവിശകലനത്തിനായി ഫോണില്‍ വിളിക്കുന്ന മാധ്യമപ്രവര്‍ത്തകരല്ലാത്ത അതത് വിഷയ വിദഗ്ദരിലേയ്ക്കും ലൈവ് അലക്കിനായി ഉടലോടെ ഹാജരാകുന്നവരിലേയ്ക്കുമെല്ലാം ഈ ‘തീര്‍ച്ചയായും’ പകര്‍ന്നു കഴിഞ്ഞിരിക്കുന്നു.  ‘തീര്‍ച്ചയായും’ എന്നു പറഞ്ഞിട്ടാണ് അവരുടെ മിക്കവാറും വാചകങ്ങളും തുടങ്ങുന്നത്. എന്തുട്ട് തീര്‍ച്ചയായും? ഒരു തീര്‍ച്ചയുമില്ല. ഇല്ലാത്ത ഒരു കാര്യം തീര്‍ച്ച മാത്രമേയുള്ളു. ഉണ്ടോ? എന്തിനെപ്പറ്റിയെങ്കിലും തീര്‍ച്ചയുണ്ടോ? 

സംഗതി നമ്മുടെ ഭാഷയുടെ പരിമിതിയുടെ കുഴപ്പമാണെന്ന് ഇവര്‍ പറഞ്ഞേക്കും. ഇംഗ്സീഷുകാര്‍ ‘വെല്‍’ എന്നൊക്കെപ്പറഞ്ഞല്ലേ സ്ഥിരമായി സംസാരിച്ചു തുടങ്ങുന്നത് എന്ന് അവര്‍ തിരിച്ചു ചോദിക്കും. തീര്‍ച്ചയായും ശരി തന്നെ, എന്നാലും അതിനുമുണ്ടല്ലോ ഒരു മിതത്വമൊക്കെ. ഈ തീര്‍ച്ച എവിടന്നു വന്നു? ഈയിടെ  ഒരു ദിവസം ഒരു എഫ്.എം. റേഡിയോ ചാനലിലും കേട്ടു ഒരു മണിക്കൂറില്‍ ഒരു അഞ്ചാറ് തീര്‍ച്ചയായും, അതും തീരെ ചെറുപ്പമായ ഒരു സിനിമാനടിയുടെ വായില്‍ നിന്ന്. വാര്‍ത്താ‍അവതാരകന്‍ റിപ്പോര്‍ട്ടറെ ലൈവായി വിളിക്കുകയാണ്. ആദ്യചോദ്യം ചോദിക്കുന്നു. റിപ്പോര്‍ട്ടര്‍ ഇയര്‍ഫോണ്‍ ശരിയാക്കിക്കൊണ്ട് സംസാരിച്ചു തുടങ്ങുന്നു: തീര്‍ച്ചയായും മണികണ്ഠന്‍... അയ്യോ, ഞാന്‍ ചെവി പൊത്തുന്നു. 

ആധുനികവും അതേസമയം ലളിതവുമായ നിത്യോപയോഗ ആശയവിനിമയങ്ങള്‍ക്ക് ഇണങ്ങുന്നതല്ല മലയാളഭാഷ എന്ന വസ്തുത ഏത് ഭാഷാഭ്രാന്തനും അംഗീകരിക്കുമെന്നു തോന്നുന്നു. സാഹിത്യമെഴുതാനാണ്, അതിനു മാത്രമാണ് എന്നെ സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് മലയാളഭാഷയുടെ ഭാവം. എന്നിട്ട് ലോകോത്തരമായ എത്ര കിലോ സാഹിത്യം ഉണ്ടാക്കി എന്നു ചോദിച്ചാല്‍ അധികമൊന്നുമില്ല എന്നതാണ് സത്യം. അതേസമയം നിത്യജീവിതത്തിലെ ആവശ്യങ്ങള്‍ക്കൊത്ത് പരിണമിക്കാനോ പുതിയ വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും ജന്മം കൊടുക്കാനോ നമ്മുടെ ഭാഷയ്ക്ക് ആവതില്ല. അതിനുപകരം അമ്മയുടെ ഭര്‍ത്താവായ സംസ്കൃതത്തിന്റെ ചില കുഴികൂര്‍ ചമയങ്ങളും ചുമന്ന് അവള്‍ നാല്‍ക്കവലയില്‍ നില്‍ക്കുകയാണ്.

പുണ്ഡരീകം?
താമര ഒന്ന ഒരൊറ്റ സാധനത്തിന് മാത്രമുണ്ട് പത്തു പതിനഞ്ച് പര്യായങ്ങള്‍. സംഗതി താമര തന്നെയാണെങ്കിലും ഓരോ പര്യായവും വന്നത് ഓരോ വഴിയ്ക്കാണെന്ന കാര്യം സമ്മതിക്കുന്നു. എന്നാല്‍ സാധാരണ ജീവിതത്തില്‍ ഇവയുടെ പ്രസക്തി എന്ത്?  ''വ്യോമമേ, ഗഗനമേ, വാനമേ, സുരസിദ്ധസ്ഥാനമേ , വിഹായസ്സേ, നഭസ്സേ, നമസ്കാരം'' എന്ന മട്ടില്‍ കവിത എഴുതാന്‍ കെല്‍പ്പുള്ളവര്‍ ഇന്നില്ല. ഇനി അഥവാ ആരെങ്കിലും ഉണ്ടായാലും അതു കേള്‍ക്കാന്‍ ആരുണ്ടാവും? അതുകൊണ്ട്  താമരയുടെ മറ്റൊരു പര്യായമായ്ക്കിടന്ന് തുരുമ്പിച്ചു പോയ പുണ്ഡരീകം എന്ന വാക്കിനെ ഫ്ലാഷ് ഡ്രൈവ് എന്ന ഇംഗ്ലീഷ് വാക്കിനുള്ള മലയാളപദമാക്കിയാലോ എന്ന് ആലോചിക്കുകയാണ് ഞാന്‍. പര്യായമാല കഴുത്തിലിടാന്‍ പറ്റില്ലല്ലൊ. 

എത്രാമത്തെ എന്ന മലയാളപദത്തിന് സമാനമായ ഇംഗ്ലീഷ് വാക്കില്ല പോലും! പണ്ടുകാലത്ത് സാഹിത്യത്തിന്റേയും സംസ്കാരത്തിന്റേയും കുത്തകയായിരുന്ന സമുദായത്തിലെ സ്ത്രീകള്‍ക്ക് ഒന്നിലേറെ ആണുങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാവണം ‘ഞാന്‍ നിന്റെ എത്രാമത്തെ സംബന്ധക്കാരനാണെടീ’ ‘അയാള്‍ നിന്റെ എത്രാമത്തെ അച്ഛനാണെടാ’ എന്നും മറ്റുമുള്ള ചോദ്യങ്ങള്‍ക്ക് ഭാഷയില്‍ സ്കോപ് ഭാഷയില്‍ ഉണ്ടായത്. 

പൂജ്യം കണ്ടുപിടിച്ചത് ഇന്ത്യക്കാര്‍, ദ്രോണരല്ലേ ആദ്യ ടെസ്ട്യുബ് ശിശു, പുഷ്പകവിമാനം ശെരിക്കിനും വിമാനമല്ലേ, ദശാവതാരമല്ലേ തിയറി ഓഫ് എവലൂഷന്‍, ആഗ്നേയാസ്ത്രം = അണുബോംബ്... എന്നെല്ലാം ദയനീയമായി നിരത്തി ഭാരതത്തിന്റെ മഹത്വങ്ങള്‍ വാഴ്ത്തുന്ന പവര്‍പോയന്റ് ഫയലുകള്‍ പടച്ച് ഫോര്‍വേഡുന്നവരും കാര്യസാധ്യത്തിന്റെ കാര്യം വരുമ്പോള്‍ യൂറോപ്യന്‍ ടോയ് ലറ്റുകളെത്തന്നെആശ്രയിക്കുന്നു.

ഭാഷയായാലും സംസ്കാരമായാലും ആദ്യം അവ അടിസ്ഥാനപരവും അത്യന്താപേക്ഷിതവും കാലികവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഉതകണം. കാലനുസൃതമായി പുതുക്കപ്പെടണം. തീര്‍ച്ചയായും നമ്മളെ ബോറടിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ മാത്രമല്ല, ഭാഷ ഉപയോഗിക്കുകയും അത് നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാവരും ഏറ്റെടുക്കേണ്ട ഉത്തരവാദിത്തവും വെല്ലുവിളിയുമാണിത്. 

ദുബായിലെ ഒരു എ.ടി.എം.
ഫ്രിഡ്ജിനും എയര്‍കണ്ടീഷനറിനും മാനേജര്‍ക്കും കാറിനും മൊബൈല്‍ ഫോണിനും വാഹന രജിസ്ട്രേഷന്‍ കാര്‍ഡിനുമെല്ലാം അറബിഭാഷയില്‍ സമാന വാക്കുകളുണ്ടെന്നും അവ വെറും വൈദ്യുത ആഗമന... പോലത്തെ ഊച്ചാളി വാക്കുകളല്ലെന്നും ഭൂരിപക്ഷം അറബികളും ഒരണുവിടപോലും ബലം പിടിക്കാതെ തന്നെ അവ മാത്രമേ ഉപയോഗിക്കുന്നുള്ളുവെന്നും അറിഞ്ഞപ്പോള്‍ കോരിത്തരിച്ചുപോയ് ഞാന്‍. പിന്നീടാണ് ആ കോരിത്തരിപ്പിന്റെ കാരണമറിഞ്ഞത്. എണ്ണപ്പണത്തിന്റെ കൊഴുപ്പില്‍ ചവിട്ടി, അമേരിക്കയുടെ കക്ഷത്തില്‍ തല വെച്ച് നില്‍ക്കുമ്പോളും പല അറബിനാടുകളും അറബിഭാഷയുടെ വികാസപരിണാമങ്ങള്‍ക്കു വേണ്ടി പിടയ്ക്കുന്നു. അങ്ങനെ മഞ്ഞ് എന്ന ധാതുവില്‍ നിന്ന് ഫ്രിഡ്ജിനും എയര്‍ കണ്ടീഷനറിനുമെല്ലാം അറബിവാക്കുകളുണ്ടാവുന്നു.

എന്റെ നാല്‍പ്പത്തഞ്ചു വര്‍ഷത്തെ ഓര്‍മയില്‍, കഷ്ടം, രണ്ടേ രണ്ട് മലയാളം വാക്കു മാത്രമാണുണ്ടായത് - അടിപൊളി, ബോറടി എന്നിവ. ചെത്ത്, ചാവേറ് തുടങ്ങിയ ചില പഴയവാക്കുകള്‍ക്ക് പുതിയ ഉപയോഗങ്ങള്‍ കൈവന്നതും മറക്കുന്നില്ല. ഇക്കൂട്ടത്തില്‍ ബോറടി, ചാവേര്‍ എന്നീ വാക്കുകളെപ്പറ്റിയോര്‍ക്കുമ്പോള്‍, 'മത്താടിക്കൊള്‍കഭിമാനമേ‘ എന്നു പാടാന്‍ എനിക്കും ധൈര്യം തോന്നുന്നുണ്ട്. ട്രാജഡി, കോമഡി എന്നീ വാക്കുകള്‍ സായിപ്പിന്റെയാണെന്നാണല്ലോ വയ്പ്. ജീവിതം ട്രാജഡി അല്ലെങ്കില്‍ കോമഡിയാണോ? അല്ല. ജീവിതത്തിന്റെ ബഹുദൂരവും ഇതു രണ്ടുമല്ല. അത് ബോറടി തന്നെ. നീണ്ടുനിവര്‍ന്നു കിടക്കുന്ന ബോറടിക്കിടെ ഇടയ്ക്കിടെ എത്തുന്ന തോന്നല്‍ മാത്രമാണ് ട്രാജഡിയും കോമഡിയും എന്നറിയുമ്പോള്‍, നമ്മുടെ ഭാഷയില്‍ ട്രാജഡിയും കോമഡിയും ഇല്ലെങ്കിലെന്ത്, ബോറഡി എന്ന പരമദാര്‍ശനികന്‍ വാക്കുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍, ബോര്‍ എന്ന ഇംഗ്ലീഷ് ധാതുവില്‍ നിന്ന് ബോറഡി എന്ന ജില്ലന്‍ വാക്കുണ്ടാക്കിയ ആ അജ്ഞാതനെയോര്‍ത്ത് തല കുനിയ്ക്കാന്‍ തോന്നുന്നു. 

ചാവേര്‍
ചാവേര്‍ എന്ന വാക്കുണ്ടാ‍ക്കിയതിന് ഒരു സാമൂതിരിക്കണ് സലാം. [മിക്കവാറും സാമൂതിരിമാര്‍ക്ക് കൊച്ചീടെ താടിയ്ക്കിട്ട് തട്ടല്‍ മാത്രമായിരുന്നു ഒരേയൊരു ജോലി. വികസനത്തിലൊന്നും തരിമ്പും ശ്രദ്ധിച്ചില്ല. ചുമ്മാതാണോ മലബാറിന്റെ പിന്നോക്കാവസ്ഥ ഉണ്ടായത്? വോള്‍ട്ടേജ് ക്ഷാമം എന്നെല്ലാം ഇന്നിരുന്ന് മോങ്ങിയിട്ട് ഒരു കാര്യോമില്ല. ഒന്നുകില്‍ സര്‍ സി.പി.യെപ്പോലെ ക്രാന്തദര്‍ശികളായ മന്ത്രിമാരെ നിയമിക്കണമായിരുന്നു, അല്ലെങ്കില്‍ പാളം പണിയാന്‍ ഏഴരപ്പൊന്നാന കൊടുത്ത മനോവലിപ്പം വേണാരുന്നു]. എന്തായാലും ഒരു സാമൂരി കൃഷ്ണനാട്ടം ഉണ്ടാ‍ക്കി. മാമാങ്കത്തിന്റെ നിലപാട് വള്ളുവക്കോനാതിരിയില്‍ നിന്ന് തട്ടിയെടുത്ത മറ്റൊരു സാമൂതിരി ചാവേറുകളേയും അതുവഴി ചാവേര്‍ എന്ന വാക്കും ഉണ്ടാ‍ക്കി. ഇന്ന് സിറിയയിലും കാബൂളിലും ചാവേറാക്രമണം വരുമ്പോള്‍, ഇംഗ്ലീഷ് മാധ്യമക്കാര്‍ക്ക് സൂയിസൈഡ് ബോംബര്‍ എന്ന ഇരട്ടപ്പദം ഉപയോഗിക്കേണ്ടി വരുമ്പോള്‍, അതാ കിടക്കുന്നു നമ്മുടെ പത്രദ്വാരങ്ങളില്‍ ചാവേര്‍ എന്ന സമസ്ത സുന്ദര പദം. ജോര്‍!

ശ്രമിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല എന്നാണ് ചാവേറും ബോറടിയും നമ്മളെ പഠിപ്പിക്കുന്നത്. സിവിലൈസേഷന്‍ ഒരു ഉത്പ്പന്നമാകുന്നു. അത് ആകാശത്തുനിന്ന് പൊട്ടിവീണതല്ല. 

Friday, May 25, 2012

ബ്രാ ഇടുന്ന സ്ഥലത്ത് പാന്റീസ് ഇടുമ്പോൾ

മലയാളത്തിലെ ചില പ്രയോഗങ്ങളുടെ ഒറിജിൻ അറിഞ്ഞാൽ ആരും ചിരിച്ചു പോകും; എന്നു മാത്രമല്ല വേണ്ടാത്തിടത്തെല്ലാം അത്തരം പ്രയോഗങ്ങൾ തട്ടിവിടുന്നത് ഒഴിവാക്കുകയും ചെയ്യും. ഉദാഹരണത്തിന് താറു മാറായി എന്ന പ്രയോഗം. താറ് എന്നാൽ പണ്ടു കാലത്ത് [കാലം അത്ര അധികമായിട്ടില്ല] കേരളത്തിലെ സ്ത്രീകൾ ഉപയോഗിച്ചിരുന്ന അടിവസ്ത്രമാണ്. വടക്കൻ പാട്ടു സിനിമകളിലും മറ്റും പ്രേംനസീറന്മാർ ഉടുത്തു കണ്ടിരുന്ന തറ്റുടുക്കുന്ന സമ്പ്രദായം തന്നെ.  താറു  മാറായി എന്നു പറഞ്ഞാൽ അടിവസ്ത്രം മാറിടത്തിലായി എന്നർത്ഥം - ബ്രാ ഇടേണ്ട സ്ഥലത്ത്  പാന്റീസ് ഇട്ടാൽ എങ്ങനെയിരിക്കും? അതായത് കാര്യങ്ങൾ പരസ്പരം കുഴമറിഞ്ഞ അവസ്ഥ. റോഡുകളുടെ ശോചനീയാവസ്ഥയുടെ കാര്യത്തിൽപ്പോലും ഈ പ്രയോഗം വെച്ചു കാച്ചുന്നവരുണ്ട്. അർത്ഥം എന്തോ ആകട്ടെ, വായിക്കുന്നവർക്ക് കാര്യം പിടി കിട്ടിയാൽ മതിയല്ലോ എന്നു ചോദിക്കുന്നവരുണ്ടാകും. പ്രയോഗിച്ച് പ്രയോഗിച്ച് ചില വാക്കുകളുടേയും ശൈലികളുടേയും അർത്ഥങ്ങൾ മാറിപ്പോകുന്നു എന്നത് സത്യമാണ്. ഇക്കാര്യത്തിൽ ഒരു ഉണക്കവ്യാകരണക്കാരന്റെ പിടിവാശി കാണിക്കുന്നത് മണ്ടത്തരം തന്നെയാണ്. എങ്കിലും ഇവയൊക്കെ വന്ന വഴികളിലേയ്ക്ക് ഇടയ്ക്കെങ്കിലും തിരിഞ്ഞു നോക്കുന്നത് രസകരമായിരിക്കും.

സ്ഥാനത്തും അസ്ഥാനത്തും നമ്മളെല്ലാവരും ഇക്കാലത്ത് നടത്തുന്ന ഒരു പ്രയോഗമാണ് 'കട്ടപ്പൊകയായി' എന്നത്. എന്താണ് കട്ടപ്പൊക? അതെന്താണെന്ന് ഒരിക്കൽ ആരും പറഞ്ഞു തരാതെ തന്നെ നേരിൽക്കണ്ട് ബോധ്യപ്പെടുകയുണ്ടായി. ഒരടുത്ത ബന്ധുവിന്റെ ചിതയിൽ നിന്നുയർന്ന പുക കണ്ടപ്പോഴാണ് കട്ടപ്പൊക എന്താണെന്ന്  മനസ്സിലായത്. ശരീരം കത്തിപ്പിടിച്ചു കഴിഞ്ഞാൽപ്പിന്നെ അതിൽ നിന്നുയരുന്ന പുകയ്ക്ക് വല്ലാത്തൊരു കനമുണ്ടാകും. മനുഷ്യന്റെ ജീവിതമല്ലേ, എന്തെല്ലാം മോഹങ്ങളും പാപങ്ങളും ഉള്ളിൽ ഒതുക്കിക്കൊണ്ടായിരിക്കും ഓരോ ജീവനും പിടി വിടുന്നത്. അത് കത്തുമ്പോൾ ഫാക്ടറിപ്പുകയേക്കാളും കടുകട്ടിയാകുന്നത് സ്വഭാവികം. ആ കട്ടപ്പ് പക്ഷേ കണ്ടു തന്നെ അറിയണം.

ആരുടെയെങ്കിലും കാര്യം കട്ടപ്പൊകയായി എന്ന് ഇനിയൊരിക്കൽ പറയാൻ തുടങ്ങുമ്പോൾ ഓർക്കുക - കട്ടപ്പൊക അവസാനമാണ്; തിരിച്ചിറങ്ങാനാവാത്ത പുകക്കയറ്റം. കട്ടപ്പൊക ഒരു സെക്കുലർ പ്രയോഗല്ല്ലെന്നും പറയണം. ശവശരീരം ദഹിപ്പിക്കപ്പെടുമ്പോൾ മാത്രമേ കട്ടപ്പൊകയ്ക്ക് സ്കോപ്പുള്ളൂ; കുഴിച്ചിടപ്പെടുന്നവർക്ക് ഹാ! കഷ്ടം, അവരുടെ ശവക്കല്ലറകൾ വെള്ള തേച്ച ശവക്കല്ലറകളോടു ഒത്തിരിക്കുന്നു.

Malabar Civet - image from Meloor Blog
ഔദ്യോഗികമായി വൈദ്യം പഠിച്ചിട്ടില്ലെങ്കിലും ഒരമ്മാവൻ വീട്ടിൽ ധന്വന്തരം ഗുളിക ഉണ്ടാക്കിയിരുന്നു. പ്ലാവില ഞെട്ടിയുടെ കഷായം, ഇറാനിൽ നിന്നു വരുന്ന കുങ്കുമപ്പൂവ് തുടങ്ങിയവയ്ക്കൊപ്പം പച്ചപ്പുഴു അഥവാ വെരുകിൻ പുഴു എന്നൊരു ചേരുവയും അതിന്റെ നിർമാണത്തിൽ ഉപയോഗിക്കപ്പെടുന്നു. ഒരിനം വെരുക്/മരപ്പട്ടി അതിന്റെ അടിവയറ്റിലെ സഞ്ചിയിലേയ്ക്ക് അണയ്ക്കുന്ന കസ്തൂരി (musk) പോലൊരു സാധനമാണ് വെരുകിൻ പുഴു. പണ്ടേ അതു കിട്ടാൻ ക്ഷാമമായിരുന്നു; പൊള്ളുന്ന വിലയും. അതുകൊണ്ടായിരിക്കണം ആരോ ഒരു വെരുകിനെ കൊണ്ടുവന്നപ്പോൾ വളർത്തിനോക്കാമെന്നു വിചാരിച്ചത്.

അതിനെ കൂട്ടിലിട്ടു. ഹൊ, ആ കാഴ്ച കാണാൻ വയ്യ. കൂട്ടിലിട്ട വെരുകിനെപ്പോലെ എന്ന പ്രയോഗത്തിന്റെ അർത്ഥം ചങ്കു തകർന്നാണ് അന്നെല്ല്ലാവരും പഠിച്ചത്. ആ ജന്തുവിന് ഒരു നിമിഷം നിൽക്കാൻ വയ്യ. ഒരു നിമിഷം പോലും നിൽക്കാനാവാതെ ആ ചെറിയ കൂടിന്റെ നീളത്തിൽ അത് വേഗം വേഗം അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി. ആശ കൈവിടരുത്, എപ്പോഴാണ് രക്ഷപ്പെടുക എന്നറിയില്ലല്ലോ എന്ന് ഏതോ പൊള്ളയായ അമേരിക്കൻ സെൽഫ്-ഹെൽപ് ബുക്കിൽ വായിച്ചിട്ടെന്നോണമായിരുന്നു വേഗത്തിലുള്ള അതിന്റെ നടത്തം.

രാഘാമ, കേശാമ, ശങ്കുണ്യാമ, കുട്ടപ്പമ്മാന്‍, ഞാന്‍
ഭൂതപ്രേതപിശാചുക്കളും യക്ഷികളും ഗന്ധർവന്മാരും മാത്രമല്ല ഉന്മാദികളായ മനുഷ്യർ പോലും ഉറങ്ങിപ്പോകുന്ന രാത്രി രണ്ടേ മുക്കാലിന് കേശാമ  എണീറ്റു നോക്കിയപ്പോളും 'എവിടെയോ ഒരു വാതിലുണ്ട്, അതിപ്പോൾ തുറക്കും' എന്നു മോഹിച്ച്, ഒരേസമയം ആത്മവിശ്വാസത്തിന്റെ ആകാശഗോപുരമായും കാലു വെന്ത ചില മനുഷ്യരെ ഓർമിപ്പിച്ചും അതങ്ങനെ നടക്കുക തന്നെയായിരുന്നു. കേശാമ അപ്പൊത്തന്നെ അതിനെ തുറന്നിട്ടു. കുറുക്കന്മാരും കീരികളും ചേനത്തണ്ടന്മാരും വെള്ളിക്കട്ടന്മാരും വാണിരുന്ന രാത്രിനാട്ടിലേയ്ക്ക് അതോടിപ്പോയി. പക്ഷേ അതു പഠിപ്പിച്ച പാഠം ഇന്നും ബാക്കി നിൽക്കുന്നു, ആ പാഠം പഠിച്ച് ഒരു പരീക്ഷയിലും ജയിച്ചില്ലെങ്കിലും.

അമേരിക്കന്‍ ആത്മവിശ്വാസം
ഇതൊക്കെ മലയാളനാട്ടില്‍ത്തന്നെ ജനിച്ച മലയാള പ്രയോഗങ്ങളാണെങ്കില്‍ കപ്പലു കയറി വന്ന ചില വാക്കുകളുമുണ്ട് - അറബിയിലും പോര്‍ട്ടുഗീസില്‍ നിന്നുമെല്ലാം വന്ന വാക്കുകള്‍. എന്നാല്‍ കപ്പല്‍ തന്നെ വാക്കായതുമുണ്ട്. ഒന്നാം ലോകമഹായുദ്ധക്കാലത്ത്, 1914 സെപ്തംബര്‍ 22-ന് മദ്രാസ് തുറമുഖം ആക്രമിച്ച ജര്‍മനിയുടെ എസ്.എം.എസ്. എംഡന്‍ എന്ന യുദ്ധക്കപ്പലിന്റെ പേരില്‍ നിന്നാണ് എമണ്ടന്‍ എന്ന വാക്ക് ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്ന തിയറി പ്രകാരം ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ പല ഇന്ത്യക്കാരും ജര്‍മനിയും ജപ്പാനും ജയിക്കാന്‍ പ്രവര്‍ത്തിക്കുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്തു. ആ ആരാധനയുടെ ഭാഗമായിട്ടായിരിക്കണം എമണ്ടനെ വലിയ വലുതിന്റെ പ്രതീകമാക്കാന്‍ മലയാളീസ് തുനിഞ്ഞത്.  ഹിറ്റ്ലറേപ്പോലുള്ളവരൊക്കെ യുദ്ധം ജയിച്ചിരുന്നെങ്കില്‍ നമ്മുടെ ആ അപ്പുപ്പന്മാരൊക്കെ എരിതീയില്‍ നിന്ന് വറചട്ടിയിലേയ്ക്ക് വീഴുമായിരുന്നു എന്നു തീര്‍ച്ച. ബ്രിട്ടീഷുകാരെ തുരത്തി ജപ്പാന്‍ ഇന്ത്യ പിടിച്ചടക്കുമെന്ന് പ്രതീക്ഷിച്ച ചില വിദ്വാന്മാര്‍, ജപ്പാങ്കാരുടെ സ്റ്റെനോഗ്രാഫര്‍മാരാകാന്‍ വേണ്ടി കാലേക്കൂട്ടി ജപ്പാനീസ് ഭാഷ പഠിച്ച് കാത്തിരുന്നു എന്നും കേട്ടിട്ടുണ്ട്. 
എമണ്ടനായ Emden


കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റേയും ഇ-മെയിലിന്റേയും ഫോട്ടോസ്റ്റാറ്റിന്റേയും  സ്മാര്‍ട്ട് ഫോണിന്റേയുമെല്ലാം വരവോടെ സ്റ്റെനോഗ്രാഫര്‍, കാര്‍ബണ്‍ പേപ്പര്‍ തുടങ്ങിയ സാധനങ്ങള്‍ക്ക് വംശനാശം സംഭവിക്കുന്നു. പക്ഷേ കാര്‍ബണ്‍ കോപ്പി എന്നതിന്റെ സ്റ്റെനോഗ്രാഫിയുഗത്തിലെ ചുരുക്കെഴുത്തായ സിസി തന്നെയാണ് ഇന്നും മൈക്രോസോഫ്റ്റ് ഔട്ട് ലുക്കിലും ജീമെയിലിലുമെല്ലാം വിലസുന്നത്. ഇന്നലത്തെപ്പോരതിന്നലെയ്ക്കുള്ളതാണിന്നിനിന്നത്തെ പരാക്രമം വേണ്ടയോ എന്ന് കവി ചോദിച്ചത് എത്ര ശരി!

Saturday, October 4, 2008

കൊള്ളിയെ കൊന്നു, ഒന്നാം പ്രതി കപ്പ!

ആഗോളവത്ക്കരണം പോലെ തന്നെ ബോറാണ് പലപ്പോഴും കേരളീയവത്കരണവും. കേരളീയവത്കരണമുണ്ടായതിനു പിന്നിലെ ഒരു റീസണ്‍ ഗള്‍ഫ് കുടിയേറ്റം. കേരളത്തില്‍ അടുത്ത കാലം വരെ കേരളീയര്‍ ഉണ്ടായിരുന്നില്ല - ചാവക്കാട്ടുകാരും വര്‍ക്കലക്കാരും തിരുവല്ലക്കാരുമൊക്കെയായിരുന്നു കേരളത്തില്‍ ജീവിച്ചിരുന്നത്. മദ്രാസ്, ബോംബെ തുടങ്ങിയ ചെറുവക കുടിയേറ്റങ്ങള്‍ കേരളീയന്റെ ബീജവാപം നടത്തിയപ്പോള്‍ ഗള്‍ഫ് കുടിയേറ്റമാണ് കേരളീയന്റെ സൃഷ്ടി പൂര്‍ണമാക്കിയത്.

കൊച്ചിക്കാരന്‍ കാസര്‍കോട്ടുകാരെയും വടകരക്കാരെയും കുന്നംകുളത്തുകാരെയും അഞ്ചല്‍കാരെയുമെല്ലാം കണ്ടതും കൊണ്ടതും ഗള്‍ഫില്‍ വെച്ച്. ഒരു ഫലമോ - നിങ്ങളെന്റെ മരക്കിഴങ്ങിനെ ചുട്ടു തിന്നില്ലെ? ഞങ്ങള്‍ ചില കൊച്ചിക്കാര്‍ ട്ടപ്പിയോക്കയെ മരക്കിഴങ്ങ് എന്നും കെഴങ്ങ് എന്നുമൊക്കെയാണ് വിളിച്ചിരുന്നത്. കണ്ടാണശ്ശേരിക്കാര്‍ കൊള്ളി എന്നും. അങ്ങനെ എത്ര നാട്ടുവിളിപ്പേരുകള്‍ ചത്തുകൊണ്ടിരിക്കുന്നു. കേരളീയവത്കരണം തെക്കു നിന്ന് കപ്പയെ കൊണ്ടുവന്ന് കൊള്ളിയെ കൊല്ലിച്ചു. കേരളം മലയാളത്തെ കൊല്ലുമോ?

ചേന്ദമംഗലത്തെ സവര്‍ണബാല്യകാലത്ത് [പുഴുക്കുത്തിയ റേഷനരീടെ ചോറുണ്ട്, റേഷന്തുണി യൂണിഫോമിട്ട്, ഏറ്റവും നല്ല നിക്കറിന് ബട്ടന്‍സില്ലാതിരുന്നതുകൊണ്ട് അതിന്റെ പട്ട എടുത്തുകുത്തി... ബട്ട് സവര്‍ണം, സവര്‍ണം, അത് മറക്കല്ലേ] റേഷന്‍ പച്ചരികൊണ്ടുണ്ടാക്കിയ പുട്ടിനെ പൂട്ട് എന്നാണ് വിളിച്ചിരുന്നത്. പറവൂക്കാരി ചോത്തിപ്പെണ്ണിനെ കെട്ടിയപ്പോള്‍ അത് പുട്ടായി. എങ്കിലും അമ്മവീട്ടിലെ പിട്ടു തന്നെയായിരുന്നു എനിക്കിഷ്ടം. പിട്ടിലെ രാജാവ് കൊള്ളിപ്പിട്ടു തന്നെ. ചെരട്ടയില്‍ ചുടണം. വേണമെങ്കില്‍ ചക്ക മാവിലും കായ്ക്കും. കണ്ണഞ്ചിരട്ട തുളച്ച് അതിനെ പ്രഷര്‍ കുക്കറിന്റെ മൂക്കില്‍ മലര്‍ത്തിക്കിടത്തി ചുടാം. അതിന്റെ സെക്സി ഷേപ്പ്, സ്വര്‍ണനിറം, പ്രാന്താക്കണ മണം... ഇതെല്ലാം തോല്‍ക്കണത് അതിന്റെ കിടിലന്‍ സ്വാദിനോടുമാത്രം.

ആളുകള് ഓരോരോ ഫണ്ടമെന്റലിസങ്ങള്‍ക്കുവേണ്ടി ചാവണതും കൊല്ലണതും കാണുമ്പൊ ഞാന്‍ സ്വയം ചോദിച്ചിട്ടുണ്ട് ഞാനേതിനു വേണ്ടിയാ ചാവാന്ന്. കൊള്ളിപ്പിട്ടിനെ കൊള്ളിപ്പിട്ടെന്ന് വിളിക്കാനും തിന്നാനും വേണ്ടി. കപ്പ എന്നു വിളിച്ച് ശീലിച്ചോര് അങ്ങനെ തന്നെ വിളിക്കണം. പക്ഷേങ്കില് കൊള്ളീന്ന് വിളിക്കണോര് അങ്ങനെ വിളിച്ചോട്ടെ. വാടാനപ്പിള്ളീലെ തട്ടുകടക്കാര് 'കപ്പ ഇറച്ചി' എന്ന് ബോര്‍ഡ് വെയ്ക്കുമ്പൊ ഓക്കാനിക്കാന് ള്ള അവകാശേങ്കിലും തരണേന്റെ ദൈവേ. ഇന്ത്യക്ക് മാത്രല്ല കേരളത്തിന്നൂണ്ട് വൈവിധ്യം. അത് ഉടയെടുത്ത്, വരിയുടച്ച്, കപ്പാവിട്ട് കളയല്ലെ പ്ലീസ്.
Related Posts with Thumbnails