Thursday, October 30, 2008

മരീചികകൾ ഉണ്ടാകുന്നത്


പതിനാറാം വയസ്സിൽ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെടണോ
എൺപത്തിനാലാം വയസ്സിൽ കന്യകയായി മരിക്കണോ?

Tuesday, October 28, 2008

ഫ്രം ഹീറോസ്കോപ്പ് ടു ഹോറോസ്കോപ്പ്


നമ്മളെല്ലാം ഒരു ഹീറോസ്കോപ്പും കൊണ്ട് ജനിക്കുന്നു. ചിലരെല്ലാം അതൊരു ഹോറോസ്കോപ്പായി ചുരുക്കിക്കളയുന്നു.

Monday, October 27, 2008

ഒരു സൗജന്യ ഉപദേശം


കുട്ടികളോടും ദരിദ്രരോടും ശത്രുക്കളോടും മണ്ടന്മാർ എന്ന് നിങ്ങൾ കരുതുന്നവരോടും അപരിചിതരോടും നന്നായി പെരുമാറുക. നാളെ അവരെല്ലാം ആരാകുമെന്ന് ആർക്കറിയാം!

Saturday, October 25, 2008

വന്ദനം


ഇന്നലെ രാവിലെ എം. ജി. റോഡ് മുറിച്ചു കടക്കാന്‍ നില്‍ക്കുകയായിരുന്നു ഞാന്‍. രാവിലത്തെ തിരക്ക് അറിയാമല്ലൊ - ഒരു പതിനഞ്ച് മിനിറ്റെങ്കിലും അങ്ങനെ നിന്നു കാണും - ഒരു രക്ഷയുമില്ല. വാഹനങ്ങളങ്ങനെ അണ മുറിയാതെ വന്നുകൊണ്ടിരിക്കയല്ലെ!

പെട്ടെന്ന് ഞാനൊരു ഞെട്ടിപ്പിക്കുന്ന സുന്ദരദൃശ്യം കണ്ടു. ഒരു തേരട്ട അപ്പുറത്തെ സൈഡില്‍ നിന്ന് മെല്ലെ ഇഴഞ്ഞ് റോഡ് മുറിച്ചു കടക്കാന്‍ തുടങ്ങുന്നു. അയ്യോ, ഞാന്‍ കണ്ണു പൊത്തി. കണ്ണു തുറന്നപ്പോളോ - ഇല്ല, ഒന്നും സംഭവിച്ചിട്ടില്ല, അതിങ്ങോട്ട് വന്നു കൊണ്ടിരിക്കയാണ്. ഏതൊക്കെയോ കുരുട്ടു ഭാഗ്യങ്ങള്‍ കൊണ്ട് അതങ്ങനെ വന്നു കൊണ്ടിരിക്കുന്നു. ചുവന്ന പെയിന്റടിച്ച മൂന്നാല് പ്രൈവറ്റ് ബസ്സുകൾ, എണ്ണിയാലൊടുങ്ങാത്ത ഓട്ടോറിക്ഷകൾ, എത്രയോ സൈക്കിളുകൾ, മോട്ടോർ ബൈക്കുകൾ... അതൊന്നും അറിയാതെ, എന്നുവെച്ചാൽ അതുങ്ങളുടെ ചക്രങ്ങളിലൊന്നും പെട്ട് അരയാതെ ആ തേരട്ട അതാ മീഡിയനും മുറിച്ച് കടക്കുന്നു.

പിന്നെ ഇപ്പുറത്തെ വൺ വേ റോഡായി. ഇല്ല, അതിനൊന്നും പറ്റിയിട്ടില്ല. ഒരു ലോറി അതിനെ തൊട്ട് തൊടാതെ കടന്നു പോയി. അതാ വരുന്നു കരഞ്ഞുവിളിച്ചുകൊണ്ട് ഒരാംബുലൻസ്. പിന്നാലെ ഒരു പോലീസ് ജീപ്പ്, അതിനും പിന്നാലെ കൊടിവെച്ച കാറിൽ - ആരാ മന്ത്രിയോ മേയറോ - ആരാണാവോ, പിന്നെയും ബസ്സുകൾ, ഓട്ടോറിക്ഷകൾ... ഇല്ല ഒരു വാഹനത്തിന്റെയും ടയർ അതിനെ തൊട്ടില്ല.

മറ്റാരും അതിനെ ശ്രദ്ധിക്കുന്നില്ലെന്നു തോന്നുന്നു. എന്തിൻ, ഞാനൊരാൾ പോരേ... ഞാനങ്ങനെ അന്തം വിട്ട് നിൽക്കുകയാൺ. ഞാനടക്കം ഒരുപാട് മനുഷ്യർ റോഡ് മുറിച്ചു കടക്കാൻ നിന്ന് പരാജയപ്പെട്ടിടത്ത് ഒരു തേരട്ട പുല്ലുപോലെ... ഹൊ, എനിക്കെന്റെ അത്ഭുതം ഒളിച്ചുവെയ്ക്കാൻ കഴിയില്ലെന്നു തോന്നി. തേരട്ടയോ, അത് മെല്ലെ ഇഴഞ്ഞ് ഞാൻ കാത്തുനിൽക്കുന്ന ഫുട്പാത്തിലേയ്ക്ക് കയറി.

പെട്ടെന്ന് തിരക്കിട്ട് നടന്നുപോയ ഒരാളുടെ ഷൂസിനടിയില്‍പ്പെട്ട്... പാവം തേരട്ട...

Thursday, October 23, 2008

അയ്യോ!

നല്ല മനുഷ്യർക്ക് ചീത്തകാലം വന്നാൽ അതവർ സഹിച്ചോളും.

ചീത്ത മനുഷ്യർക്ക് നല്ലകാലം വന്നാൽ മറ്റുള്ളവർ അതെങ്ങനെ സഹിക്കും?

Wednesday, October 22, 2008

പോസിബ്ൾ?


ആത്മഹത്യ ചെയ്യണമെന്നോ ചാവണമെന്നോ നിർബന്ധമൊന്നുമില്ല.

(ജീവിതം എന്ന ഈ 24 x 7 ജോലിയിൽ നിന്ന്)

ഒരഞ്ചാറു ദിവസം ലീവെടുക്കാൻ പറ്റിയിരുന്നെങ്കിൽ!

Tuesday, October 21, 2008

കരച്ചിലും പിഴിച്ചിലും


ബുഷ് നോക്കുമ്പൊ വറക്കലും പൊരിക്കലും

ക്യാഷ് നോക്കുമ്പൊ കരച്ചിലും പിഴിച്ചിലും

Sunday, October 19, 2008

ആർക്കറിയാം?


എഴുപതുകളില്‍ കേരളത്തിലൊരിടത്ത് ഒരു സാധാരണക്കാരന്‍ ജീവിച്ചിരുന്നു. ബാഹ്യസമ്മര്‍ദ്ദങ്ങളാല്‍ അയാള്‍ക്ക് ബുദ്ധിജീവിയാകേണ്ടി വന്നു. അതിന്റെ ഭാഗമായി അയാള്‍ കുളി ഉപേക്ഷിച്ചു. തലമുടി അഴുക്കും ദുര്‍ഗന്ധവും നിറഞ്ഞ് കാടുകയറി. പേനുകള്‍ പെറ്റുപെരുകി. അക്കൂട്ടത്തിലെ രണ്ട് പേനുകളായിരുന്നു സണ്ണിക്കുട്ടിയും ഗ്രേസിക്കുട്ടിയും. മനുഷ്യരക്തം കുടിയ്ക്കുന്നതു കൊണ്ടായിരിക്കാം അവര്‍ പ്രേമത്തില്‍ വീണു. വൈകാതെ അവര്‍ വിവാഹിതരായി. അതിനിടയില്‍ തലയിലെ മാലിന്യം പേനുകള്‍ക്കുപോലും സഹിക്കാനാവാത്ത വിധം വര്‍ധിച്ചുകൊണ്ടിരുന്നു.

ഇക്കാലത്താണ് ഗ്രേസിക്കുട്ടി ഗര്‍ഭിണിയായത്. ആ ദുരിതത്തിലേയ്ക്ക് ഇനി കുഞ്ഞുങ്ങളേക്കൂടി കൊണ്ടുവരേണ്ട എന്നായിരുന്നു അവരുടെ തീരുമാനം. 'വേറെ ഏതെങ്കിലും തലേച്ചെന്നട്ടാവാം ഇനി' എന്നാശ്വസിച്ച് അവര്‍ ആ ഗര്‍ഭം അലസിപ്പിച്ചു.

'ഞാന്‍ പോയി സുരക്ഷിതമായ വല്ല തലയും കണ്ടുപിടിച്ചിട്ട് വരാം' സണ്ണിക്കുട്ടി പറഞ്ഞു. അങ്ങനെ ഒരു ദിവസം ഗ്രേസിക്കുട്ടി നിറകണ്ണീരുമായി നില്‍ക്കെ സണ്ണിക്കുട്ടി യാത്രയായി. അരിച്ചരിച്ച് അവനങ്ങനെ പോയി.

ബുദ്ധിജീവിയുടെ വലതു കൃതാവിലൂടെ അവന്‍ താഴേയ്ക്ക്, താടിയിലേയ്ക്കിറങ്ങി. പേനുകള്‍ക്കുണ്ടോ ഭൂമിശാസ്ത്രമറിയുന്നു! അങ്ങനെ അവന്‍ താടിയുടെ ഒത്തനടുവില്‍, ചുണ്ടിന് താഴെയുള്ള പോയന്റിലെത്തിയപ്പോള്‍! പോയന്റിലെത്തിയപ്പോള്‍... അപ്പോളാണ് ബുള്‍ഗാന്‍ താടി ഫാഷനായ വിവരം ബുദ്ധിജീവി അറിയുന്നത്. പെട്ടെന്നു തന്നെ അയാള്‍ രണ്ട് കൃതാവിനും താഴെ ഏതാണ്ട് രണ്ടര ഇഞ്ച് വീതം രോമം വടിച്ചു കളഞ്ഞു. സണ്ണിക്കുട്ടിയോ? പാവം - അവന്‍ ബുള്‍ഗാന്‍ താടിയും മീശയും ഉള്‍പ്പെടുന്ന വൃത്തദ്വീപില്‍ തടവുകാരനായി.

ഏകാന്തത, വ്യര്‍ത്ഥത, അസംബന്ധം എന്നിവയുടെ സ്മാരകങ്ങളായി ആ ദമ്പതിമാര്‍ കുറേനാള്‍ കൂടി അങ്ങനെ ജീവിച്ചു.

Tuesday, October 7, 2008

രജതോദരി അഥവാ മുള്ളന്‍!


സംസ്കൃതം വ്യവഹാരഭാഷയായിരുന്ന കാലത്ത് ഇന്ത്യയില്‍ ജീവിച്ചിരുന്നവര്‍ മീന്‍ തിന്നിരുന്നൊ ആവൊ. തിന്നിരുന്നെങ്കില്‍ അവര്‍ക്കുകൊള്ളാം. മേല്‍പ്പത്തൂര്‍ നാരായണന് റൂമാറ്റിസിസത്തിന്റെ കമ്പ്ലെയ്ന്റുണ്ടായപ്പൊ ആരാ പറഞ്ഞെ മീന്‍ തൊട്ടു കൂട്ടാന്‍? പണ്ഡിതന്മാര്‍ക്ക് ഒന്നും നേരേചൊവ്വെ എടുക്കാനറിയില്ല.അതുകൊണ്ടങ്ങേര് മീന്‍ തൊട്ടു കൂട്ടുക എന്നു കേട്ടപ്പോള്‍ മത്സ്യാവതരം മുതലുള്ള വിഷ്ണുവിന്റെ ലീലാവിലാസങ്ങള്‍ സംസ്കൃതകാവ്യമാക്കി. അതാണ് നാരായണീയം.

മുള്ളന്‍ എന്ന മീനിന് ഇംഗ്ലീഷില്‍ പറയുന്നത് silver bellly എന്നാണെന്ന് കണ്ടുപിടിച്ചപ്പോള്‍ അത് സംസ്കൃതത്തിലാക്കിയാല്‍ എങ്ങനുണ്ടാവും എന്ന് ശ്രമിച്ചതിന്റെ ഫലമാണ് രജതോദരി. വേണമെങ്കില്‍ ചക്ക, അല്ല മുള്ളന്‍, അക്വേറിയത്തിലും കായ്ക്കുമോ?

ഇത്രയും പറഞ്ഞു വന്നപ്പോള്‍ ഒന്നൊന്നര വര്‍ഷം മുമ്പ് ഡിലീറ്റിയ മറ്റൊരു കുറിപ്പ് ഓര്‍ത്തു - കോവയ്ക്ക അഡ്ഡര്‍ഗോഡല്ല!

പറയി പെറ്റ പന്തിരുകുലത്തിന്റെ കഥ അമ്മ പറഞ്ഞുതരും മുമ്പു തന്നെ കോവയ്ക്കയെ മനസ്സ് പശുവിന്റെ അകിട്ടിനോട് ഉപമിച്ചിരുന്നു. വരരുചിയുടെ (പറച്ചി പെറ്റ) മക്കളെ പലര്‍ വളര്‍ത്തി. എങ്കിലും അമ്മയുടെ ശ്രാദ്ധത്തിന് അവര്‍ തറവാട്ടില്‍ ഒത്തുകൂടുമായിരുന്നു (ഗള്‍ഫും ബോംബെയും ന്യൂ‍യോര്‍ക്കും വളര്‍ത്താന്‍കൊണ്ടുപോയ ഇന്നത്തെ വരരുചിയുടെ മക്കള്‍ ചിലപ്പോള്‍ ഒത്തുകൂടുന്നതുപോലെ).

പാക്കനാരെ വളര്‍ത്തിയത് ഒരു പറയന്‍. അതുകൊണ്ട് അമ്മയുടെ ശ്രാദ്ധത്തിനുള്ള തന്റെ വീതമായി പാക്കനാര്‍ ഒരിക്കല്‍ കൊണ്ടുവന്നത് പശുവിന്റെ അകിടായിരുന്നത്രെ (ഇന്ന് ഞാനും ബീഫ് തട്ടിവിടും. അന്ന് പറയരെപ്പോലെ ചിലര്‍ മാത്രമേ പശുവിനെ തിന്നുകയുള്ളായിരുന്നു. അതുകൊണ്ടാണ് പാക്കനാരുടെ കാഴ്ച അകിടായിപ്പോയത്). അത് കുഴിച്ചിട്ടെന്നും അത് മുളച്ചുണ്ടായതാണ് കോവല്‍ എന്നുമായിരുന്നു കഥ. അതുകൊണ്ടാണോ ശ്രാദ്ധദിനങ്ങളില്‍ കോവയ്ക്ക വിശേഷമായത്? ചാരത്തില്‍പ്പൂണ്ടവന്‍ കുമ്പളങ്ങ എന്ന ചൊല്ലില്‍ ഒതുക്കാതെ കുമ്പളങ്ങയെ നേരിട്ട് തന്നെ Ash Gourd എന്ന് വിളിച്ചു സായിപ്പ്. അതുപോലെ കോവയ്ക്കയെ Udder Gourd എന്നു വിളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചത് തെറ്റാണോ? ഈയിടെയാണ് കോവയ്ക്കയുടെ ആംഗലേയമറിഞ്ഞത് - ലതാഫലം എന്ന് പരിഭാഷപ്പെടുത്താവുന്ന Ivy Gourd!

ഗോഡുകളുടെ പിന്നാലെ പോയപ്പൊളല്ലെ ബിറ്റര്‍ ഗോഡ് മാത്രമല്ല ഗോഡ് എന്ന് മനസ്സിലായത്. ചുരയ്ക്ക [bottle gourd], പീച്ചിങ്ങ [sponge gourd]... അങ്ങനെ എത്ര ഗോഡുകള്‍! ഞാനൊരു വെജിറ്റേറിയനുമാണെന്ന് ഇപ്പോള്‍ മനസ്സിലായല്ലൊ!

Postscript: രക്തവര്‍ണാ മാംസനിഷ്ഠാ ഗുഡാന്നപ്രിയമാനസാ എന്നു വിളിക്കുന്നുണ്ട് ലളിതാസഹസ്രനാമത്തില്‍ ഒരിടത്ത്. ശര്‍ക്കരച്ചോറ് [പായസം] പ്രിയമായവളേ എന്ന് ഒന്നിന്റെ അര്‍ത്ഥം തിരിഞ്ഞു. രജതോദരി അപ്പോള്‍ ഞാനുണ്ടാക്കിയ വാക്കല്ല?

Sunday, October 5, 2008

സിവിലൈസേഷന് ചികിത്സയുണ്ട്


സംവിധായകന്‍ അമല്‍ നീരദിന്റെ അപ്പനും മഹാരാജാസില്‍ ഞങ്ങളുടെ പ്രിയപ്പെട്ട മലയാളംസാറും ഒന്നാന്തരം പ്രോസ് എഴുതുന്ന ദേഹവുമായ സി. ആര്‍. ഓമനക്കുട്ടന്റെ പഥേര്‍ പാഞ്ചാലി എന്ന മിനിക്കഥയില്‍ നിന്നൊരു പാര: "റോമന്‍ ഹോളിഡേ, ഗോണ്‍ വിത് ദ വിന്‍ഡ്, റിവര്‍ ക്വായി, ഹഞ്ച്ബാക്ക്, വെസ്റ്റേണ്‍ ഫ്രണ്ട്, ബേഡ്സ്, കിഡ്... വല്ലതും നീ കണ്ടിട്ടൊണ്ടൊ? അല്ല ഫിലിം സൊസൈറ്റിയുടെ കുഞ്ഞുതുണിയില്‍ കണ്ടിട്ടുള്ള ബൈസിക്ക്ല് തീവ്സ്, പോടംകിന്‍, റഷമോണ്‍, സുബര്‍ണരേഖ, പഥേര്‍ പാഞ്ചാലി എന്നീ അഞ്ചെണ്ണത്തിനെപ്പറ്റിയുള്ള വാചകമേയുള്ളൊ?"

ഹോളിവുഡിന്റെ കലാമൂല്യം അംഗീകരിക്കുന്ന ഒരു അപൂര്‍വ മലയാളി എഴുതിയ അതിഗംഭീരമായ സിനിമാനിരൂപണം, അഗാധമായ സാമൂഹ്യനിരൂപണമായി ഉയരുന്നതുകണ്ടപ്പോള്‍ ഞാന്‍ ഓമനക്കുട്ടന്‍ സാറിന്റെ രസികന്‍ പരിഹാസം ഓര്‍ത്തുപോയി.

നമ്മുടെ പ്രിയ ബ്ലോഗര്‍ ലതീഷ് മോഹന്റേതാണ് മാധ്യമം പ്രസിദ്ധീകരിച്ച ആ നിരൂപണം.

അക്രമരാഹിത്യം നാഗരികതയുടെ മോഹമാണെന്ന് ലതീഷ് മോഹന്‍ എഴുതുന്നു. കേരളം ഒരു നെടുനീളന്‍ നഗരമാണെന്ന് നമുക്കറിയാം. ഭരണകൂട നീതിന്യായവ്യവസ്ഥയെ നമ്മള്‍ ഒന്നടങ്കം [മറുനാട്ടില്‍ ജീവിക്കുമ്പോള്‍പ്പോലും] അനുസരിക്കുന്നതിന്റെ ലസാഗു അതുതന്നെ. അടിയന്തരാവസ്ഥയെ, അത് കാഴ്ചവെച്ച അച്ചടക്കത്തെ, നിശബ്ദതയെ, ക്രമത്തെ, അതിനു പിന്നാലെ വന്ന തെരഞ്ഞെടുപ്പിലൂടെ നമ്മള്‍ ന്യായീകരിച്ചത് ഈ ലസാഗുകൊണ്ടാണ്.

സിപീയെമിന്റെ പട്ടികജാതി സമ്മേളനത്തെ തൊലിയുരിച്ച് സണ്ണി എം. കപിക്കാട് [ഞങ്ങളുടെ മഹാരാജാസ് കാലത്തെ പൈലി] എഴുതുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍. ലതീഷും സണ്ണിയും പൂര്‍ണമാക്കുന്ന ചിന്തയുടെ വലിയ രണ്ട് പസിലുകള്‍ വീണ്ടും കൂട്ടിച്ചേത്താല്‍ നമുക്ക് മറ്റൊരു പൂര്‍ണചിത്രം കിട്ടുമോ?

കേരളത്തിലെ ദളിതന്‍ ഉണരാന്‍ വൈകിയില്ല [അയ്യങ്കാളി]. പക്ഷേ, സ്വാതന്ത്ര്യത്തിനു ശേഷം അവന്‍ ഖദറുടുത്ത് ഉറങ്ങിപ്പോയെങ്കില്‍ [ടി. കെ. സി. വടുതല മുതല്‍ കെ. ആര്‍. നാരായണന്‍ വരെ], അതും ഒരു പക്ഷേ മേല്‍പ്പറഞ്ഞ ക്രമപ്രേമത്തില്‍ വീണതുകൊണ്ടാകുമോ?

"Civilization is a product. It has nothing to do with art" എന്ന്‍ ഗൊദാര്‍ദ് പറഞ്ഞതുകൂടി ഇവിടെ ചേര്‍ത്തുവായിക്കുക - കാരണം നമ്മള്‍ പറഞ്ഞുതുടങ്ങിയത് സിനിമയെപ്പറ്റിയാണല്ലൊ.

ലതീഷിന്റെ ചില നിരീക്ഷണങ്ങളോട് നിങ്ങള്‍ വിയോജിക്കണം. അത് ജനാധിപത്യത്തിന്റെ അരോഗലക്ഷണം തന്നെ. ലതീഷിന്റെ ലേഖനം ഇവിടെ. സണ്ണിയുടെ ലേഖനം ചുണയുണ്ടെങ്കില്‍ തപ്പിയെടുത്ത് വായിക്ക്.

സിവിലൈസേഷന്‍ ഒരു രോഗമാണ്. അതിന് ചികിത്സയുണ്ട്.

Saturday, October 4, 2008

കൊള്ളിയെ കൊന്നു, ഒന്നാം പ്രതി കപ്പ!

ആഗോളവത്ക്കരണം പോലെ തന്നെ ബോറാണ് പലപ്പോഴും കേരളീയവത്കരണവും. കേരളീയവത്കരണമുണ്ടായതിനു പിന്നിലെ ഒരു റീസണ്‍ ഗള്‍ഫ് കുടിയേറ്റം. കേരളത്തില്‍ അടുത്ത കാലം വരെ കേരളീയര്‍ ഉണ്ടായിരുന്നില്ല - ചാവക്കാട്ടുകാരും വര്‍ക്കലക്കാരും തിരുവല്ലക്കാരുമൊക്കെയായിരുന്നു കേരളത്തില്‍ ജീവിച്ചിരുന്നത്. മദ്രാസ്, ബോംബെ തുടങ്ങിയ ചെറുവക കുടിയേറ്റങ്ങള്‍ കേരളീയന്റെ ബീജവാപം നടത്തിയപ്പോള്‍ ഗള്‍ഫ് കുടിയേറ്റമാണ് കേരളീയന്റെ സൃഷ്ടി പൂര്‍ണമാക്കിയത്.

കൊച്ചിക്കാരന്‍ കാസര്‍കോട്ടുകാരെയും വടകരക്കാരെയും കുന്നംകുളത്തുകാരെയും അഞ്ചല്‍കാരെയുമെല്ലാം കണ്ടതും കൊണ്ടതും ഗള്‍ഫില്‍ വെച്ച്. ഒരു ഫലമോ - നിങ്ങളെന്റെ മരക്കിഴങ്ങിനെ ചുട്ടു തിന്നില്ലെ? ഞങ്ങള്‍ ചില കൊച്ചിക്കാര്‍ ട്ടപ്പിയോക്കയെ മരക്കിഴങ്ങ് എന്നും കെഴങ്ങ് എന്നുമൊക്കെയാണ് വിളിച്ചിരുന്നത്. കണ്ടാണശ്ശേരിക്കാര്‍ കൊള്ളി എന്നും. അങ്ങനെ എത്ര നാട്ടുവിളിപ്പേരുകള്‍ ചത്തുകൊണ്ടിരിക്കുന്നു. കേരളീയവത്കരണം തെക്കു നിന്ന് കപ്പയെ കൊണ്ടുവന്ന് കൊള്ളിയെ കൊല്ലിച്ചു. കേരളം മലയാളത്തെ കൊല്ലുമോ?

ചേന്ദമംഗലത്തെ സവര്‍ണബാല്യകാലത്ത് [പുഴുക്കുത്തിയ റേഷനരീടെ ചോറുണ്ട്, റേഷന്തുണി യൂണിഫോമിട്ട്, ഏറ്റവും നല്ല നിക്കറിന് ബട്ടന്‍സില്ലാതിരുന്നതുകൊണ്ട് അതിന്റെ പട്ട എടുത്തുകുത്തി... ബട്ട് സവര്‍ണം, സവര്‍ണം, അത് മറക്കല്ലേ] റേഷന്‍ പച്ചരികൊണ്ടുണ്ടാക്കിയ പുട്ടിനെ പൂട്ട് എന്നാണ് വിളിച്ചിരുന്നത്. പറവൂക്കാരി ചോത്തിപ്പെണ്ണിനെ കെട്ടിയപ്പോള്‍ അത് പുട്ടായി. എങ്കിലും അമ്മവീട്ടിലെ പിട്ടു തന്നെയായിരുന്നു എനിക്കിഷ്ടം. പിട്ടിലെ രാജാവ് കൊള്ളിപ്പിട്ടു തന്നെ. ചെരട്ടയില്‍ ചുടണം. വേണമെങ്കില്‍ ചക്ക മാവിലും കായ്ക്കും. കണ്ണഞ്ചിരട്ട തുളച്ച് അതിനെ പ്രഷര്‍ കുക്കറിന്റെ മൂക്കില്‍ മലര്‍ത്തിക്കിടത്തി ചുടാം. അതിന്റെ സെക്സി ഷേപ്പ്, സ്വര്‍ണനിറം, പ്രാന്താക്കണ മണം... ഇതെല്ലാം തോല്‍ക്കണത് അതിന്റെ കിടിലന്‍ സ്വാദിനോടുമാത്രം.

ആളുകള് ഓരോരോ ഫണ്ടമെന്റലിസങ്ങള്‍ക്കുവേണ്ടി ചാവണതും കൊല്ലണതും കാണുമ്പൊ ഞാന്‍ സ്വയം ചോദിച്ചിട്ടുണ്ട് ഞാനേതിനു വേണ്ടിയാ ചാവാന്ന്. കൊള്ളിപ്പിട്ടിനെ കൊള്ളിപ്പിട്ടെന്ന് വിളിക്കാനും തിന്നാനും വേണ്ടി. കപ്പ എന്നു വിളിച്ച് ശീലിച്ചോര് അങ്ങനെ തന്നെ വിളിക്കണം. പക്ഷേങ്കില് കൊള്ളീന്ന് വിളിക്കണോര് അങ്ങനെ വിളിച്ചോട്ടെ. വാടാനപ്പിള്ളീലെ തട്ടുകടക്കാര് 'കപ്പ ഇറച്ചി' എന്ന് ബോര്‍ഡ് വെയ്ക്കുമ്പൊ ഓക്കാനിക്കാന് ള്ള അവകാശേങ്കിലും തരണേന്റെ ദൈവേ. ഇന്ത്യക്ക് മാത്രല്ല കേരളത്തിന്നൂണ്ട് വൈവിധ്യം. അത് ഉടയെടുത്ത്, വരിയുടച്ച്, കപ്പാവിട്ട് കളയല്ലെ പ്ലീസ്.

Thursday, October 2, 2008

നഗരദാഹത്തോട് [An Ode to the Urban Thirst]


പുഴയിലെ വെള്ളം അതു ചുമന്നെത്തും
കുഴലുകള്‍ പോലെ വിശുദ്ധമെങ്കിലും
നഗരരാത്രികള്‍ പൊറുക്കും വീടിന്റെ
തലയ്ക്കു മോളിലെ ചെറുവാട്ടര്‍ട്ടാങ്കി-
ന്നകം മനസ്സുപോല്‍ മലിനമാണെങ്കില്‍
പൊരിയും ദാഹമേ, എരിയും വേനലില്‍
കരിഞ്ഞു നീ വീണു മരിച്ചുപോയെങ്കില്‍!

Related Posts with Thumbnails