Sunday, August 30, 2009

മനോരമ വായിക്കുന്നത് പാപമാണെങ്കില്‍



സാക്ഷാൽ മഹാഭാരതം വാ‍യിക്കാൻ പാടില്ലെന്നാണ് പ്രമാണം. ചേട്ടന്റേം അനിയന്റേം മക്കൾടെ രക്തരൂഷിതമായ മഹായുദ്ധം, ലോകസാഹിത്യത്തിലെ ഏറ്റവും ബീഭത്സമായ രംഗം [ദുശ്ശാസനവധം]... തുടങ്ങിയ പല കാരണങ്ങളാണിതിന് പറയുന്നത്. അഥവാ ഒരു വട്ടം ഭാരതം വായിക്കണമെങ്കിൽ പത്തുവട്ടം ഭാഗവതം വായിക്കണമെന്നാണ് വിശ്വാസം. ഇമ്മാതിരി വിശ്വാസങ്ങൾ പരത്താൻ പോയാൽ ഇനി കാണുമ്പോ നിഷാദ് കൈപ്പള്ളി എന്റെ കൊരവള്ളിയ്ക്ക് പിടിയ്ക്കും. ഏതായാലും പിടിയ്ക്കും. അതുകൊണ്ട് ഒരു കാര്യം കൂ‍ടി പറഞ്ഞിട്ട് വിഷയത്തിലേയ്ക്ക് കടക്കാം. വായിക്കാൻ നിരോധനമുള്ള മറ്റൊരു പുസ്തകമാണ് ഗാരുഡപുരാണം. തീരെ ചെറിയ ഒരു പുസ്തകം. നരകവർണനയാണ്. റിയൽ ബീഭത്സം.

ഈശ്വരവിശ്വാസവും അന്ധവിശ്വാസവുമൊക്കെ കടുകട്ടിയാണെങ്കിലും അവയേക്കാൾ വലുതാണ് ജിജ്ഞാസ എന്നതിനാൽ ഞാൻ അത് വായിക്കാൻ ധൈര്യപ്പെട്ടു. ആ പുസ്തകം വായിക്കുന്ന ആളും അത് വെച്ചിരിക്കുന്ന ഇടങ്ങളും നശിച്ചുപോകുമെന്ന് പറയപ്പെടുന്നു. ഞാൻ നശിച്ചത് എന്റെ കയ്യിലിരിപ്പുകൊണ്ടായിരിക്കാം. പരിഹാരം വല്ലോം ഉണ്ടോ ആവൊ? അഭിമന്യുവിനെപ്പോലെ അകത്തുകടക്കാൻ മാത്രം പഠിച്ചാലുള്ള കുഴപ്പങ്ങൾ! അത് വെച്ചിരുന്ന രണ്ട് കെട്ടിടങ്ങളും നശിച്ചുപോയി. അവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന സംരംഭവും കുടുംബവും നശിച്ചുപോയി/ചിതറിപ്പോയി. പഴയ കെട്ടിടങ്ങളായിരുന്നതുകൊണ്ടാ എന്ന് കൈപ്പള്ളിയേക്കാൾ നിരീശ്വരവാദിയായ എന്റെ ഭാര്യ! ആ കോപ്പിയാകട്ടെ പിന്നെ കണ്ടുകിട്ടിയുമില്ല. എവിടെയെല്ല്ലാം പോയി അത് നാശം വിതയ്ക്കുന്നോ ആവൊ. പഴയ വീടുകളിൽ താമസിക്കുന്നവർ ആരാനുമുണ്ടെങ്കിൽ വേഗം പോയി അത് വായിച്ചുകൊൾവിൻ. എന്റെ പേരിൽ കുറ്റമില്ല വൺ, ടൂ, ത്രീ.

തൊട്ടുമുന്നത്തെ പോസ്റ്റിലൂടെ മനോരമ വാരികയുടെ ഓൺലൈൻ എഡിഷൻ പ്രചരിപ്പിച്ചതിന്റെ പേരിൽ എനിയ്ക്ക് വല്ല പാപോമുണ്ടെങ്കിൽ അത് ഇതോടെ തീർന്നു. ഇതാ ഒരു കിണ്ണൻ ഡിജിറ്റൽ ലൈബ്രറി. കെട്ടുതാലി പണയം വെച്ചിട്ടായാലും വാങ്ങണം എന്ന് കൊതിച്ചു നടന്ന റിമംബ്രൻസ് ഓഫ് തിങ്സ് പാസ്റ്റ് എന്ന ഏഴു വോള്യങ്ങളിലുള്ള മാർസൽ പ്രൂസ്തിന്റെ ഫ്രഞ്ച് ക്ലാസിക്, ഡോസ്റ്റോവോസ്കിയുടെ പുസ്തകങ്ങൾ , പെരിങ്ങോടന്റെ സ്വന്തം കാഫ്കയുടെ മെറ്റമോർഫോസിസ്... അങ്ങനെ ക്ലാസിക്കുകളുടെ ഒരു പള്ളിവേട്ട. ഹിസ്റ്ററി, ഓട്ടോബയോഗ്രഫി, ഫിലോസഫി എന്നീ സെക്ഷനുകൾ വേറെ. ഐടിയുടെ കാര്യം പറയാനുമില്ലെന്നു തോന്നുന്നു. [ഞാനെന്തു പറയാൻ!].

കോഴിക്കോട്ടെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കീഴിലുള്ള നളന്ദ ഡിജിറ്റൽ ലൈബ്രറിയിലേയ്ക്കു പോകാൻ ഇവിടെ ക്ലിക്കുക.

520 ആഴ്ചക്കാലം [അതായത് ഒരു കൊല്ലം 52 ആഴ്ച എന്ന കണക്കിന് 10 കൊല്ലക്കാലം] മനോരമ വാരിക വായിച്ച ഒരാളാണ് നിങ്ങളെങ്കില്‍, അത് പാപമായിപ്പോയെന്ന് കരുതുന്നുണ്ടെങ്കില്‍, എങ്കില്‍, ഞാന്‍ പറഞ്ഞല്ലൊ, മേല്‍പ്പറഞ്ഞ ലിങ്കില്‍ ഒരു പുസ്തകം കിട്ടും - കാരമസോവ് സഹോദരന്മാര്‍ - അത് ഒരു വട്ടം വായിച്ചാല്‍ മതി. സംഗതി നിങ്ങള്‍ വിചാരിക്കുന്നതുപോലെ ദുര്‍ഗ്രഹമൊന്നുമല്ല. ഇടതുകയ്യുടെ തള്ളവിരലിനും സ്പെഷലിസ്റ്റുള്ള കാലമല്ലേ എന്ന് നമ്മള്‍ ചോദിക്കാറുണ്ടല്ലൊ - ആ ഫലിതം പോലും 1880-ല്‍ ഖണ്ഡ:ശ്ശ പ്രസിദ്ധീകരണം പൂര്‍ത്തിയായ കാരമസോവിലേതാണ്. കുട്ടിക്കാലം മറന്നുപോയിട്ടില്ലാത്ത എല്ലാ മനുഷ്യമൃഗങ്ങള്‍ക്കും കാരമസോവ് വായിക്കാം.

മനോരമയുടെ നിലപാടിനെ പണ്ട് മുരളിയുമായുള്ള അഭിമുഖത്തിനിടെ [കലാകൌമുദി] ‘കൃസ്ത്യന്‍ ക്രൂക്കഡ്നെസ്സ്’ എന്നു വിളിച്ചത് ഇന്ത്യന്‍ ജേര്‍ണലിസത്തിന്റെ കുലപതികളിലൊരാളായിരുന്ന സി. പി. രാമചന്ദ്രനാണ്. കാരമസോവും കൃസ്തീയത തന്നെ. ആത്മാവിനെ കഴുകുന്ന ജ്ഞാനസ്നാനം.

നമ്മളൊന്നും പട്ടികളായി ജനിക്കാഞ്ഞത് എത്ര നന്നായി; പട്ടികളായിരുന്നെങ്കില്‍ നമുക്ക് കാരമസോവ് ബ്രദേഴ്സ് വായിക്കാന്‍ കഴിയില്ലായിരുന്നല്ലൊ എന്ന് പ്രസംഗിച്ചു കേട്ടത് ബാലചന്ദ്രന്‍ ചുള്ളിക്കാടാണ്.
ഗാരുഡപുരാണം ഇവിടെ നിന്നും ഡൌണ്‍ലോഡാം. അതിലെ ഒരു അധ്യായം ‘പാപികള്‍ മരിച്ചാല്‍’ എന്ന തലക്കെട്ടിട്ട് പ്രസിദ്ധീകരിച്ചത് ഓര്‍ത്തുകൊള്ളുന്നു.

Friday, August 28, 2009

മാനത്തുകണ്ണികള്‍ മയങ്ങും കയങ്ങള്‍...


കഥ ഇതുവരെ

സ്നേഹനികേതനം എന്ന അനാഥാലയത്തിലെ അന്തേവാസികളായിരുന്നു അലീനയും രേവതിക്കുട്ടിയും ചിന്നുമോളും. സ്ഥാപനം നടത്തിയിരുന്ന ബ്രിജീത്താമ്മ മരിച്ചതോടെ മൂവരും വിവിധ ഓര്‍ഫാനേജുകളില്‍ എത്തപ്പെട്ടു. ചിന്നുമോള്‍ എന്ന 6 വയസ്സുകാരി കൊല്ലം ത്യാഗഭവനത്തിലായി. രേവതിക്കുട്ടി, മാമച്ചന്‍-ഗ്രേസമ്മ ദമ്പതികളുടെ വീട്ടുവേലക്കാരിയായി. പാലാ കടപ്പാട്ടൂര്‍ വീട്ടിലെത്തിയ അലീന പെറ്റമ്മയായ വൈജയന്തിയുടെ വീട്ടിലെ ജോലിക്കാരിയായി. വൈജയന്തി പെറ്റമ്മയാണെന്ന സത്യം പരമരഹസ്യമായി സൂക്ഷിക്കണമെന്ന് ബ്രിജീത്താമ്മ അലീനയോട് പറഞ്ഞിരുന്നു. എന്നാല്‍ അലീന വൈജയന്തിയുടെ മകളാണെന്ന സത്യം വൈജയന്തിയുടെ ഭര്‍ത്താവ് ബാലചന്ദ്രമേനോന്‍ മനസ്സിലാക്കുന്നു. കുളത്തൂപ്പുഴയില്‍ ഒറ്റയ്ക്ക് കഴിയുന്ന റിട്ട. കേണല്‍ സ്റ്റാന്‍ലി ജോസഫാണ് അലീനയുടെ അച്ഛനെന്ന് ബാലചന്ദ്രമേനോന്‍ അലീനയെ അറിയിക്കുന്നു. അലീനയെ മകളായി സ്വീകരിക്കാന്‍ സ്റ്റാന്‍ലി തയ്യാറായി. മാമച്ചന്റേയും ഗ്രേസമ്മയുടെയും മകനായിരുന്ന, 6 വര്‍ഷം മുമ്പ് മരിച്ചുപോയ ജിജോമോന്റെ കാമുകി ഷെറിന്‍, സ്റ്റാന്‍ലിയുടെ ഇളയസഹോദരിയാണെന്ന് അലീനയും മാമച്ചനും മനസ്സിലാക്കുന്നു. ജിജോയില്‍ നിന്ന് ഗര്‍ഭിണിയായ ഷെറിന്‍ ഒരു പെണ്‍കുട്ടിയെ പ്രസവിച്ചിരുന്നു. ആ കുട്ടിയാണ് അനാഥാലയത്തില്‍ വളരുന്ന ചിന്നുമോളെന്ന് വെളിപ്പെടുന്നു. ഷെറിന് സ്വന്തം മകളെ തിരിച്ചുകിട്ടി. പപ്പയുമായി പിണങ്ങിക്കഴിയുന്ന ഭാര്യയേയും മക്കളേയും ഒന്നിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് അലീന. ആ ദൌത്യത്തിന് സ്റ്റാന്‍ലി മനസ്സില്ലാമനസ്സോടെ സമ്മതം മൂളി. പപ്പയുടെ ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേയ്ക്ക് അലീന കടന്നു ചെല്ലുകയാണ്.

തുടര്‍ന്നു വായിക്കുക

ജോയ്സി, ജോസി വാഗമറ്റം, സി. വി. നിര്‍മല എന്നിങ്ങനെ പല പേരുകളില്‍ എഴുതുന്ന ആള്‍ സി. വി. നിര്‍മല എന്ന പേരില്‍ ഇപ്പോള്‍ മനോരമ വാരികയില്‍ പ്രസിദ്ധീകരിച്ചു വരുന്ന മഴ തോരും മുമ്പേ നോവലിന്റെ 155ആം അധ്യായത്തിനൊപ്പം [വാരികയുടെ ഓഗസ്റ്റ് 29 ലക്കം] നല്‍കിയിരിക്കുന്ന കഥാസാരമാണിത്.

ടെലിവിഷന്‍ തേര്‍വാഴ്ച നടത്തുന്ന ഇക്കാലത്തും ആഴ്ച തോറും 6.2 ലക്ഷത്തിലേറെ കോപ്പി പ്രചാരമുണ്ട് പൈങ്കിളിമുത്തശ്ശി എന്ന് ബുദ്ധിജീവികള്‍ പരിഹസിക്കുന്ന മനോരമ വാരികയ്ക്ക്. വാര്‍ത്ത അതല്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി വാരിക അതേ പുസ്തകമാതൃകയില്‍‍ത്തന്നെ സമ്പൂര്‍ണമായും ഇന്റര്‍നെറ്റില്‍ സൌജന്യമായി ലഭ്യമാണ്. തീര്‍ച്ചയായും സി. വി. നിര്‍മലയുടേതുപോലുള്ള നോവലുകളാണ് ഇപ്പോഴും വാരികയുടെ പ്രധാന ആകര്‍ഷണം. നിലവില്‍ 7 നോവലുകളുണ്ട്. നെറ്റ് എഡിഷനിലാകട്ടെ ഓരോ നോവലിന്റെയും അതത് അധ്യായത്തില്‍ത്തന്നെ മുന്‍ലക്കത്തിലെ അധ്യായത്തിലേയ്ക്ക് പോകാനുള്ള ഹൈപ്പര്‍ലിങ്കുകളുണ്ട്. കോമിക് സ്ട്രിപ്പുകള്‍ അനിമേറ്റഡാണ്. പോരാത്തതിന് മാക്കിലും വായിക്കാം. [യൂണീകോടോത്ത് ഗോവിന്ദന്‍ നായരെ ആപ്പ് ള്‍ മാക്കിണ്ടോഷില്‍ വായിക്കാന്‍ പറ്റില്ല].

ഉള്ളടക്കത്തിലെ ഒരു പ്രധാന അഡിഷന്‍ ഗൌരവവിഷയത്തിലുള്ള ഒരു ഫീച്ചറാണ്. കഴിഞ്ഞ ലക്കം നവാബ് രാജേന്ദ്രന്റെ ഓര്‍മകളാണ് ഫീച്ചറില്‍. നമ്മുടെ ഗൌരവമാധ്യമങ്ങള്‍ നവാബിനെയടക്കം പലതും മറക്കുന്ന ഇക്കാലത്ത് ഒരു ജനപ്രിയ പ്രസിദ്ധീകരണം എന്ത് ഉദ്ദേശത്തോടെയായാലും ഇങ്ങനെ ചെയ്യുന്നത് അത്ഭുതകരമാം വിധം ആശ്വാസകരം. ഒരു മുന്‍ലക്കത്തില്‍ കരിക്കന്‍ വില്ല കൊലക്കേസ് പ്രതിയായിരുന്ന മദ്രാസിലെ മോന്‍ റെനിയും മദ്രാസിലെ മോനായി സിനിമയില്‍ അഭിനയിച്ച രവീന്ദ്രനും തമ്മിലുള്ള കൂടിക്കാഴ്ചയായിരുന്നു ഫീച്ചറിന് വിഷയമായത്.

നെറ്റിലൂടെ ഇങ്ങനെ സൌജന്യമായി ലഭ്യമാക്കിയാല്‍ സര്‍ക്കുലേഷന്‍ ഇടിയുമോ എന്ന പേടി മനോരമയെ ബാധിച്ചിട്ടില്ല. അതല്ല ഇതൊരു പരീക്ഷണമാണോ? നാളുകള്‍ക്കകം വെബ് വായനയ്ക്കും പണം ഈടാക്കാന്‍ തുടങ്ങുമോ?

മനോരമയുടെ രാഷ്ട്രീയനിലപാടുകളോടും ഇരട്ടത്താപ്പുകളോടും എന്നും എതിര്‍പ്പേ തോന്നിയിട്ടുള്ളു. എങ്കിലും ജനപ്രിയതയെ സാങ്കേതികവിദ്യയുമായി ലളിതമായി കൂട്ടിയിണക്കുന്ന ഈ ലേറ്റസ്റ്റ് ചുവടുവെപ്പിന് ഒരു സലാം.

മനോരമ വാരികയിലെ നോവലുകൾ പണ്ടു മുതലേ വായിക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞിട്ടില്ല എന്നു പറഞ്ഞാൽ അർത്ഥശങ്ക വന്നേക്കാം. വായിക്കാൻ രസം തോന്നിയിട്ടില്ല എന്നതാണ് സത്യം.

മുട്ടത്തുവര്‍ക്കി, കാനം, ചെമ്പില്‍ ജോണ്‍, രാജന്‍ ചിന്നങ്ങത്ത്, മൊയ്തു പടിയത്ത്, പ്രഭാകരന്‍ പുത്തൂര്‍, വല്ലച്ചിറ മാധവന്‍ എന്നിവരല്ല കോട്ടയം പുഷ്പനാഥ്, പ്രണാബ്, നീലകണ്ഠന്‍ പരമാര, മോഹന്‍ ഡി. കങ്ങഴ, കണ്ണാടി വിശ്വനാഥന്‍ എന്നിവരാണ് എന്നെ വായനയിലേയ്ക്ക് ഗ്രാജ്വേറ്റ് ചെയ്തവര്‍. ഇങ്ങനെ ഡിറ്റക്ടീവ് നോവലുകളില്‍ വായന തുടങ്ങിയതിനു പകരം പൈങ്കിളി നോവലുകള്‍ വായിച്ചു തുടങ്ങിയിരുന്നെങ്കില്‍ ജീവിതം, ചുരുങ്ങിയ പക്ഷം വായാനാജീവിതമെങ്കിലും, വേറൊരു വഴിയ്ക്ക് പോകുമായിരുന്നോ? അറിയില്ല.

മുട്ടത്തു വര്‍ക്കിയുടെ ഒരു നോവലും ഒരു കാലത്തും ഒന്നിലധികം പേജ് വായിക്കാന്‍ കഴിഞ്ഞിട്ടില്ല. ആകെ വായിച്ചിട്ടുള്ളത് നീണ്ടകഥ എന്നു വിളിക്കാവുന്ന ‘ഒരു കുടയും കുഞ്ഞുപെങ്ങളും’. കാനത്തിന്റെ മൂന്നാലെണ്ണം വായിച്ചു. അവള്‍ വിശ്വസ്തയായിരുന്നു, ആരും അന്യരല്ല, ഏദന്‍ തോട്ടം…ഒന്നും ഇഷ്ടമായില്ല. എങ്കിലും അവയെല്ലാം സിനിമകളാക്കിയപ്പോള്‍ ചുമ്മാ ഒരു രസത്തിന് താരങ്ങളെ നിര്‍ദ്ദേശിച്ച് കത്തുകളയച്ചു. കാനം എഴുതിയ തിരയും തീരവും എന്ന പാട്ട് എക്കാലത്തെയും പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ്. അതിന്റെ സംഗീതത്തോടും ആലാപനസുഖത്തോടും ഒപ്പം നില്‍ക്കുന്നു രചനാഗുണം. തീര്‍ന്നു എന്റെ പൈങ്കിളി വായാനാ ബന്ധം.


മനോരമ വാരികയില്‍ വിടാതെ വായിച്ചിരുന്നത് ബോബനും മോളിയുമാണ്. ടോംസിനേയും യേശുദാസിനേയും ഇന്നും ദൈവതുല്യരായി കരുതുന്നു. [അമൃതാനന്ദമയി സ്റ്റയിലിൽ ആഴമില്ലാത്ത ഉപമകളോടെ തത്വജ്ഞാനം പറയാൻ യേശുദാസ് വായ പൊളിയ്ക്കുമ്പോൾ ദേഷ്യം വരാറുണ്ട്. അത് വേറെ കാര്യം]. എം. ടി.യുടേയും മാധവിക്കുട്ടിയുടേയും രചനകളില്‍ രാഷ്ട്രീയമില്ല എന്ന് നരേന്ദ്രപ്രസാദ് പ്രസംഗിച്ചതു കേട്ടപ്പോള്‍ അത് ശരിയാണെന്ന് തോന്നിയിട്ടുണ്ട് [നിര്‍മാല്യമായ പള്ളിവാളും കാല്‍ച്ചിലമ്പും ഒഴിച്ചാല്‍]. വ്യക്തിപരമായത് രാഷ്ട്രീയമാണെന്ന് കേള്‍ക്കുമ്പോള്‍ കൊള്ളാം. എന്നാല്‍ സമൂഹത്തെ പുറത്തുനിര്‍ത്തുന്ന പുസ്തകച്ചട്ടകള്‍, സമൂഹത്തെയും അതുവഴി രാഷ്ട്രീയത്തെയും ആ പുസ്തകങ്ങള്‍ക്ക് പുറത്തു നിര്‍ത്തുന്നു. ഞാന്‍ വായിച്ചു തുടങ്ങിയ കാലത്തെ ബോബനും മോളിയും ആ അര്‍ത്ഥത്തില്‍ സമൂഹത്തെ ഉള്‍ക്കൊണ്ടു എന്നും പറയണം. ബോബനും മോളിയിലെ പൊതുവഴികളിലൂടെ മുഖം തിരിച്ച് നടന്നുപോയ അജ്ഞാതരും അവര്‍ക്ക് പറയാനുള്ളത് പറഞ്ഞിട്ടു തന്നെയാണ് പോയത്. ടോംസ് എന്റെ ദൈവമായത് അതുകൊണ്ടാണ്.

മനോരമ പത്രത്തിന്റെ ഓൺലൈൻ എഡിഷൻ ഇതുവരെയും യൂണികോഡിലായിട്ടില്ലെന്നുള്ള പരാതികൾ കേട്ടിട്ടുണ്ട്. യൂണികോഡിൽ ചില്ലക്ഷരങ്ങൾക്ക് ചിലപ്പോൾ ക്ലച്ചു പിടിയ്ക്കാറില്ലെന്നും പബ്ലിഷിംഗുമായി ബന്ധപ്പെട്ട ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റർ, ഫ്രീഹാൻഡ്, ഇൻഡിസൈൻ, ക്വാർക്ക് എക്സ്പ്രസ്സ് എന്നീ സോഫ്റ്റ് വെയറുകളിൽ മലയാളം യൂണികോഡ് ഉപയോഗിക്കാൻ കഴിയില്ലെന്നും തിരിച്ചൊരു പരാതി എനിയ്ക്കുമുണ്ട്.

അതെല്ലാം അവിടെ നില്‍ക്കട്ടെ. ഇന്ത്യയിലെത്തന്നെ ഏറ്റവും പ്രചാരമുള്ള വാരിക നമ്മുടെ ഭാഷയിലാണെന്നതും യാതൊരു കൊനഷ്ടുകളുമില്ലാതെ അതിപ്പോള്‍ നെറ്റില്‍ ലഭ്യമാണെന്നതും എന്നെ ആഹ്ലാദിപ്പിക്കുന്നു [ഞാനിപ്പോളതിന്റെ വായനക്കാരനല്ലാതിരുന്നിട്ടും അതിന്റെ കണ്ടെന്റിനോട് എനിക്ക് വിയോജിപ്പുണ്ടെങ്കിലും].

നമ്മുടെ മുഖ്യധാരാനോവല്‍ ഊര്‍ധ്വശ്വാസം വലിയ്ക്കുമ്പോള്‍ 7 നോവലുകളുമായി വായന മരിച്ചില്ലെന്ന് പറയുകയാണ് മനോരമ. രചനാശൈലിയില്‍ മാത്രം പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ രചനാശൈലിയുടെ ലാളിത്യത്തിന്റെ അജയ്യത എത്രകാലം കണ്ടില്ലെന്ന് നടിയ്ക്കും?

കുട്ടിക്കാലത്ത് ഞങ്ങളുടെ കുളത്തില്‍ ഏറ്റവുമധികം കണ്ടിരുന്ന മീനായിരുന്നു പൂച്ചുട്ടി. തെക്കരായ സിനിമാപ്പാട്ടുകാര്‍ അതിനെ മാനത്തുകണ്ണി എന്നു വിളിച്ചപ്പോള്‍ ഞങ്ങളതും പാടി നടന്നു. മാനത്തുകണ്ണിയും മക്കളും കേവാലാഹ്ലാദത്തില്‍ നീന്തുന്നു നീറ്റിലെ നിശബ്ദഗീതമായ് എന്ന് ഓ.എന്‍.വി. കവിത എഴുതും മുമ്പ് ‘മാനത്തുകണ്ണികള്‍ മയങ്ങും കയങ്ങള്‍ മനോരമേ നിന്‍ നയനങ്ങള്‍’ എന്ന സിനിമാപ്പാട്ട് ഞങ്ങള്‍ പഠിച്ചിരുന്നു. മലയാളിമനസ്സുകള്‍ മയങ്ങുന്ന മനോരമയുടെ കയങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിലും ലഭ്യമാകുമ്പോള്‍ അതിന്റെ പിന്നിലെ പ്രൊഫഷണല്‍ മനസ്സിനെ അഭിനന്ദിയ്ക്കാതെ വയ്യ.

പപ്പയുടെ ഭാര്യയും മക്കളും അലീനയോട് എങ്ങനെ പെരുമാറും? കൂടുതലറിയാന്‍ ഇവിടെ ഞെക്കുക.

Friday, August 14, 2009

പിറന്നാളില്‍


ഉയിരിന്‍ കൊലക്കുടുക്കാക്കാവും നിരോധിനെ

പിറന്നാള്‍ബലൂണാ‍ക്കാന്‍ കഴിഞ്ഞതല്ലേ ജയം?

Friday, August 7, 2009

മുരളി – ചില സ്വാര്‍ത്ഥസ്മൃതികള്‍


ആറേഴു വര്‍ഷം മുമ്പ് കെ. പി. കെ. വേങ്ങരയുടെ ഷാര്‍ജയിലെ വീട്ടില്‍ വെച്ച് ആദ്യമായും അവസാനമായും കണ്ട രാത്രിയില്‍ അതിനും ഒന്നൊന്നരക്കൊല്ലം മുമ്പ് വായിച്ച എന്റെ ഒരു കവിത മുരളി ഓര്‍മിച്ചു. മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച എറണാകുളത്തിന്റെ ഓര്‍മയ്ക്ക് എന്ന കവിത. എന്റെയൊരു കവിത ശ്രദ്ധിച്ചു എന്നറിഞ്ഞതുകൊണ്ടല്ല അപ്രശസ്തവും അപ്രധാനവുമായ രചനകളില്‍പ്പോലും കണ്ണെത്തുന്ന വിധം സൂക്ഷ്മമാണല്ലോ അദ്ദേഹത്തിന്റെ സാഹിത്യപ്രേമം എന്ന അറിവാണ് എനിക്ക് ഏറെ അത്ഭുതമായത്.

ആ കവിത വായിച്ചപ്പോള്‍ അത് സ്റ്റേജില്‍ അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ചതായി മുരളി പറഞ്ഞു. അത് കുറച്ചു പേരെ വായിപ്പിച്ചെന്നും അത് സ്റ്റേജില്‍ അവതരിപ്പിക്കണമെന്ന ആഗ്രഹം അവരോടെല്ലാം പറഞ്ഞെന്നും എന്നെങ്കിലും അത് ചെയ്യുമെന്നും മുരളി പറഞ്ഞു. കടമ്മന്റെ ഒരു പശുക്കുട്ടിയുടെ മരണം എന്ന കവിത മുരളി സ്റ്റേജില്‍ അവതരിപ്പിച്ചിരുന്നത് ഞാനപ്പോളോര്‍ത്തു.

ഒന്നു രണ്ട് ബക്കാഡി കുപ്പികള്‍ കാലിയായി. പ്രധാനമായും കവിതയായിരുന്നു ഞങ്ങളുടെ വിഷയം. കുമാരനാശാന്റെ ഒരു പാട് വരികള്‍ മത്സരിച്ച് ഞങ്ങള്‍ ചൊല്ലി. അദ്ദേഹം ഒരു ഈരടി പാടും. ഞാനടുത്തത്. ചിന്താവിഷ്ടയായ സീതയായിരുന്നു ഞങ്ങളുടെ ഫേവറിറ്റ്. ഇടയ്ക്ക് ആശാന്റെ ഒരു അനുതാപം എന്ന കവിതയിലെ മൂന്ന് ശ്ലോകങ്ങള്‍ ഞാന്‍ ചൊല്ലി. അമ്മ മരിച്ചപ്പോള്‍ ആശാന്‍ എഴുതിയ കവിത. അദ്ദേഹത്തിന് അത് പരിചിതമായിരുന്നില്ല.

അമ്മയുടെ മരണമാണല്ലൊ ഒരു മനുഷ്യന്റെ ഏറ്റവും വലിയ ദു:ഖം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഞാനത് ചൊല്ലിയത്.

പ്രത്യക്ഷക്ഷണമാത്മഭോഗസദൃശം ഭാവിച്ചിടും ഭാവിയെ
സ്മൃത്യാരൂഡസുഖാസുഖങ്ങളില്‍ നിറം തേയ്ക്കും തനിയ്ക്കൊത്തപോല്‍
മര്‍ത്യന്‍ നീണ്ടൊരു കാലതന്തു നടുവേ നില്‍ക്കുന്നു ചൂടൊന്നു പോല്‍
മധ്യം കത്തിയെഴും ശലാകയുടെ രണ്ടറ്റത്തുമെത്തുന്നു താന്‍.

കൈവിട്ടെന്‍ സമുദായകൃത്യഭരമെല്ലാം വേഗമമ്മയ്ക്കുഞാന്‍
കൈവല്യാവഹമായ വൃത്തിയൊടണഞ്ഞുള്‍ത്തീകെടുത്തീടുവാന്‍
ഹാ! വാഞ്ച്ഛിച്ചു ഹതാശനായി നിമിഷം നീട്ടായ്ക കൃത്യം ബുധന്‍
ദൈവത്തിന്‍ ഗതി നാഗയാന കുടിലം നീര്‍പ്പോളയിജ്ജീവിതം.

ശോകത്താലിഹശോകസംഗതി സമാധാനം തരുന്നില്ലെനിയ്ക്കേ-
കുന്നീല ചിരാനുഭുതരസമിധ്യാത്മബോധം സുഖം
ഹാ! കഷ്ടം സുഖമല്ല താന്‍ സുഖവുമില്ലൈകാന്തികം സൌഖ്യമീ-
ലോകപ്രീതിദശാനിബന്ധിനി ഉപാസിയ്ക്കുന്നു ദു:ഖത്തെ ഞാന്‍.

ഉടനെ അദ്ദേഹം ശങ്കരാചര്യരുടെ ആ പ്രശസ്തമായ ശ്ലോകം ചൊല്ലി. അമ്മയെപ്പറ്റിയുള്ള ശ്ലോകം. അതെനിക്കറിയില്ലായിരുന്നു. എന്നാല്‍ അതിന് കുഞ്ഞിക്കുട്ടന്‍ തമ്പുരാനുണ്ടാക്കിയ പരിഭാഷ എനിക്കറിയാമായിരുന്നു:

നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ രുചി കുറയും കാലമേറെച്ചടപ്പും
പൊയ്ക്കോട്ടേ കൂട്ടിടേണ്ട മലമതിലൊരുകൊല്ലം കിടപ്പും
നോക്കുമ്പോള്‍ ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലിപോലും
തീര്‍ക്കവൊല്ലെത്ര യോഗ്യന്‍ മകനുമതുനിലയ്ക്കുള്ളൊരമ്മേ തൊഴുന്നേന്‍.

ബക്കാഡിയും കവിതയും രാത്രിയും ചേര്‍ന്നുള്ള ത്രികോണ അവിഹിതത്തിന്റെ ലഹരി ഇപ്പോഴും ബാക്കി നില്‍ക്കുന്നു.

ആ ഉയരങ്ങളില്‍ എവിടെയോ വെച്ച് എന്റെ കവിതയിലെ ചില വരികള്‍ ചൊല്ലി അങ്ങേര് എന്നെ വട്ടാക്കി. “പത്രമാപ്പീസുകളുടെ കലൂരേ, ട്രാവല്‍ ഏജന്‍സികളുടെ രവിപുരമേ… അല്ലെ രാം മോഹന്‍?”

പാട്ടുകാര്‍ പിന്നെ പാട്ടുകളിലേയ്ക്കു കടന്നു. ഭരതന്റെ പാര്‍വതിയിലെ കുറുനിരയോ എന്ന ജയചന്ദ്രന്‍ പാടിയ ഗാനം ഞാന്‍ ആരോടോ റിക്വസ്റ്റ് ചെയ്തപ്പോള്‍ മുരളിയ്ക്ക് അത്ഭുതം. ‘ഭരതേട്ടന്‍’ എപ്പോഴും പാടാറുണ്ടായിരുന്ന പുള്ളിയുടെ പ്രിയപ്പെട്ട പാട്ടയിരുന്നത്രെ അത്.
എല്ലാറ്റിനുമുപരിയായി ഞങ്ങളെ രണ്ടുപേരെയും ആഭിചാരം ചെയ്തത് ഒരേ ബാധ തന്നെയാണെന്ന തിരിച്ചറിവായിരുന്നു പ്രധാനം. ആശാന്റെ കവിത.

പിന്നീട് യാഹൂ ചാറ്റില്‍ ചിലപ്പോള്‍ ഞങ്ങള്‍ കണ്ടുമുട്ടി. ശങ്കരാച്യരുടേയും കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റേയും ശ്ലോകങ്ങള്‍ പരസ്പരം എഴുതിക്കൈമാറാമെന്ന വാഗ്ദാനങ്ങള്‍ പാലിയ്ക്കാതെ കിടന്നു.

ഒരിയ്ക്കല്‍ എന്നെങ്കിലും ‘എറണാകുളത്തിന്റെ ഓര്‍മയ്ക്ക്’ എന്ന പേരില്‍ ഒരു കളക്ഷന്‍ ഇറക്കുകയാണെങ്കില്‍ അത് മുരളിയെക്കൊണ്ട് പ്രകാശനം ചെയ്യിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.

സി. എന്‍. ശ്രീകണ്ഠന്‍ നായരുടെ രാവണനെയല്ല സി. ജെ. തോമസിന്റെ ദാവീദിനേയാണ് മുരളിച്ചേട്ടന്‍ അഭിനയിച്ചു കാണാന്‍ കൊതി എന്ന് പറയണമെന്നുണ്ടായിരുന്നു.

ചകോരം, മീനമാസത്തിലെ സൂര്യന്‍, നീയെത്ര ധന്യ, ധനം… എന്റെ പരിമിതമായ സിനിമാനുഭവങ്ങളില്‍ അതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ സുക്ഷ്മാഭിനയ മാസ്റ്റര്‍പീസുകള്‍ എന്നും പറയണമെന്നുണ്ടായിരുന്നു.

മുരളിച്ചേട്ടാ, ശക്തമായ എന്റെ കവിതാ‍പ്രേമവും ദുര്‍ബലമായ എന്റെ കവിതയും താങ്കളെ മിസ് ചെയ്യും.

എവിടെയെങ്കിലും വെച്ച് വീണ്ടും കാണും വരെ, ഗുഡ് ബൈ.
Related Posts with Thumbnails