Showing posts with label കല. Show all posts
Showing posts with label കല. Show all posts

Wednesday, June 18, 2008

കക്കൂസിലെ ഒളിച്ചിരിപ്പ് മതിയായില്ലേ?

ലെബനോണ്‍

കുട്ടിക്കാലത്ത് മാതൃഭൂമി പത്രത്തിലെ തലക്കെട്ടുകളിലാണ് ലെബനോണ്‍ ബെയ്റൂട്ട് ലെബനോണ്‍ ബെയ്റൂട്ട് എന്ന് സ്ഥിരം വായിച്ചിരുന്നത്. അവിടെ സ്ഥിരമായി എന്തോ പ്രശ്നമുണ്ടെന്നും ആ‍ളുകള്‍ മരിച്ചുകൊണ്ടിരിക്കയാണെന്നും മനസ്സിലാക്കിയിരുന്നു. ബെയ്റൂട്ട് എന്നാല്‍ തോക്കിന്റെ ബയണറ്റ് പോലൊരു സാധനം എന്ന ദൃശ്യചിന്ത ഉണ്ടായിരുന്നതായും ഓര്‍ക്കുന്നു. വായിച്ചു തുടങ്ങിയ കാലത്ത് ഇഷ്ടപ്പെട്ട കവികളിലൊരാളായ ഖലീല്‍ ജിബ്രാന്‍ ലെബനോണ്‍‍കാരനാണെന്നും അക്കാലത്തു തന്നെ മനസ്സിലാക്കി. സോളമന്റെ അഷ്ടപദിയില്‍ "കാന്തേ ലെബാനോനെ വിട്ടു എന്നോടുകൂടെ, ലെബാനോനെ വിട്ടു എന്നോടുകൂടെ വരിക" എന്നു വായിച്ചപ്പോള്‍ ലെബനോനെ വില്ലന്‍സ്ഥാനത്തു പ്രതിഷ്ഠിച്ചു. ഒരു നസ്രാണി കാമുകിയുടെ കല്യാണം കഴിഞ്ഞകാലത്ത് ആ വരികള്‍ എഴുതിക്കൊടുത്തു. അവളിപ്പോള്‍ ലെബനോന്റെ മക്കളെയും പെറ്റ് സുഖമായോ ദു:ഖമായോ എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുണ്ടാവും.

ദുബായില്‍ വന്നപ്പോള്‍ ധാരാളം ലെബനോണ്‍കാരെ കണ്ടു. വെളുത്ത അറബികള്‍. എനിക്ക് കുബൂസ് വാങ്ങിത്തരുന്ന പരസ്യ വ്യവസായം ദുബായില്‍ ലെബനോണ്‍കാരുടെ കൈകളിലാണ്. അഡ് വെര്‍ടൈസിംഗിലെ ലെബനീസ് മാഫിയ എന്നാണ് ഇവിടെ കേള്‍ക്കുന്ന ഒരു പ്രയോഗം. [അഡ് വെര്‍ടൈസിംഗിലെ മലബാറി മാഫിയയും അത്ര മോശമല്ല]. മിഡ്ല്‍ മാനേജ്മെന്റ് ലെവലില്‍ പരസ്യ വ്യവസായരംഗത്ത് മാത്രമല്ല മിക്കവാറും എല്ലാ മേഖലകളിലും ലെബനോണികളാണ് മലബാറികളുടെ എതിരാളികള്‍. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യും എന്നതാണവരുടെ പ്രധാനമികവ്.
റഫീക് ഹരീരി 
ഫാഷനില്‍ പാരീസിനേക്കാള്‍ മുമ്പിലാണ് ബെയ്റൂട്ട് നഗരം എന്നും കേട്ടു. സിറിയ ലെബനോണില്‍ കൈ കടത്തുന്നു എന്നും കേട്ടു. അങ്ങനെ ലെബനോണില്‍ രണ്ട് പക്ഷമുണ്ടെന്നും അറിഞ്ഞു - അമേരിക്കയോട് ചായ്‌വുള്ളവരും സിറിയയോട് ചായ്‌വുള്ളവരും. ഇതില്‍ അമേരിക്കയോട് ചായ്‌വുള്ള റഫീക് ഹരീരി എന്ന അതീവ സമ്പന്നനായിരുന്ന ഒരു ബിസിനസ്സുകാരന്‍ ഇടക്കാലത്ത് ലെബനോന്റെ പ്രധാനമന്ത്രിയായിരുന്നു. ഇദ്ദേഹം 2005-ലെ വാലന്റൈന്‍സ് ഡേയ്ക്ക് വധിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ കൊലയ്ക്കു പിന്നില്‍ സിറിയയുണ്ടെന്ന ആരോപണം ഇന്നും കേള്‍ക്കുന്നു.

കക്കൂസ്

കക്കൂസിനെപ്പറ്റി മലയാളത്തില്‍ ആദ്യമായി എന്തെങ്കിലും എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ളവരില്‍ ഒരാളാണ് ഞാന്‍. കക്കൂസിനെപ്പറ്റി എന്നു തന്നെയായിരുന്നു ആ ലേഖനത്തിന്റെ തലക്കെട്ട്. 1980-കളില്‍ ബീഏയ്ക്ക് പഠിക്കുന്ന കാലത്ത് മാതൃഭൂമി ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചു. [അതിനു പുറമേ ബാലപംക്തിയില്‍ എന്റെ വക ഒന്നു രണ്ട് കാര്‍ട്ടൂണുകളും കവിതകളും വന്നു. അക്കാലത്ത് ബാലപംക്തിയില്‍ സ്ഥിരമായി കാര്‍ട്ടൂണിയിരുന്ന രണ്ടു പേരാണ് ഇ. സുരേഷും സജ്ജീവും. സജ്ജീവ് എന്നു പറഞ്ഞാല്‍ ബ്ലോഗന്നൂരിലെ യഥാര്‍ത്ഥ പുലിയായ സജ്ജീവ് ബാലകൃഷ്ണന്‍ തന്നെ - കേരള ഹ ഹ ഹ. കഴിഞ്ഞ ദിവസമാണ് ആളെ തിരിച്ചറിഞ്ഞത്] കുറേക്കാലത്തേയ്ക്ക് കുറേപ്പേര്‍ ആ കക്കൂസ് ലേഖനത്തിന്റെ പേരിലാണ് എന്നെ ഓര്‍മിച്ചിരുന്നത്. എന്തിന്, വത്സേച്ചി എനിയ്ക്ക് കക്കൂസ് രാമന്‍ എന്ന് ഒരു പേരുവരെ ഇട്ടു.
കക്കൂസിലിരുന്നുള്ള ഏകാഗ്രമായ വായനാസുഖത്തെപ്പറ്റിയും പൂക്കളുടെ മണം നിറഞ്ഞു നില്‍ക്കുന്നപൂജാമുറികളില്‍ നിന്ന് തീട്ടത്തിന്റെ മണം മുറ്റി നില്‍ക്കുന്ന കക്കൂസുകളിലേയ്ക്ക് ചന്ദനത്തിരികള്‍ മാറ്റി സ്ഥാപിയ്ക്കുവിന്‍ എന്നും ഞാന്‍ എഴുതി. ഇന്ത്യന്‍ കക്കൂസുകളില്‍ ഒരാള്‍ തൂറി ഇറങ്ങിപ്പോയാല്‍ അവിടെ തങ്ങി നില്‍ക്കുന്ന അയാളുടെ സിഗ്നേചര്‍ മണം എങ്ങനെ ഒഴിവാക്കാം എന്നും അതില്‍ എഴുതിയിരുന്നു. ക്ലോസറ്റിന്റെ സ്ലോപ്പില്‍ തീട്ടക്കണ്ടിയെ ഇരിയ്ക്കാന്‍ അനുവദിക്കാതെ അപ്പപ്പോള്‍ത്തന്നെ കുറേശ്ശെ വെള്ളമൊഴിച്ച് ഒഴുക്കിവിടുക - അതാണതിന്റെ പ്രതിവിധി.

നിര്‍ഭാഗ്യവശാല്‍ അന്ന് ബാലപംക്തി എഡിറ്റു ചെയ്തിരുന്നയാള്‍, തീട്ടം എന്ന് ഞാന്‍ പലവട്ടം എഴുതിയിരുന്നതെല്ലാം കാഷ്ടം എന്നാക്കിയിരുന്നു. അതിന്റെ സങ്കടം ഇന്നും ബാക്കി നില്‍ക്കുന്നു.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ തല ചെറുകഥാ മത്സരത്തില്‍ യു. പി. സെക്ഷനില്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ സമ്മാനമായി കിട്ടിയ ഓ. വി. വിജയന്റെ മൂന്ന് കിടിലന്‍ നീണ്ടകഥകളുടെ സമാഹാരമായ 'ഒരു നീണ്ടരാത്രിയുടെ ഓര്‍മയ്ക്കായി' എന്ന പുസ്തകത്തിലെ 'എണ്ണ' എന്ന കഥ അതിനിടെ പല വട്ടം വായിച്ചിരുന്നതാണ് 'തീട്ടം' എന്നെഴുതാന്‍ എനിക്ക് കോണ്‍ഫിഡന്‍സ് തന്നത്.

ചാലാച്ചിച്ചെട്ടിയാര്‍ ഡെപ്പിയില്‍ നിന്ന് തീട്ടക്കണ്ടി പോലൊരു പദാര്‍ത്ഥമെടുക്കുന്നതും റൌക്കയഴിച്ച് കൊങ്ങന്‍ മുലകള്‍ പുറത്തു ചാടിച്ച് പാലെടുത്ത് ആ പദാര്‍ത്ഥം മുലപ്പാലില്‍ ചാലിയ്ക്കുന്നതുമെല്ലാം മറക്കുന്നതെങ്ങനെ? [സാഹിത്യം തന്ന ആദ്യത്തെ ഉദ്ധാരണങ്ങള്‍!]. പിന്നീട് വളരെക്കഴിഞ്ഞ് രാഷ്ട്രപതിയ്ക്ക് തൂറാന്മുട്ടിയതു കൂടിയായപ്പോള്‍ [ധര്‍മപുരാണം] തീട്ടവിജ്ഞാനീയം [scatology] കുട്ടിക്കളിയല്ല എന്ന് ബോധ്യമായി.

[പ്ലാച്ചിമടയെപ്പറ്റിയും ആഗോളവത്കരണത്തെപ്പറ്റിയുമെല്ലാമുള്ള ഏറ്റവും നല്ല ഡോക്യുമെന്റ് ഇപ്പോളും അതിനെല്ലാം വര്‍ഷങ്ങള്‍ക്കു മുമ്പേ എഴുതപ്പെട്ട 'എണ്ണ' എന്ന ആ നീണ്ടകഥ തന്നെ. ആ സമാഹാരത്തിലെ അരിമ്പാറ എന്ന കഥയോ - അന്നു മുതല്‍ ഇന്നുവരെയുള്ള പല വായനകളില്‍ അതിനെന്തെന്ത് അര്‍ത്ഥങ്ങള്‍!]

ശോധനയെപ്പറ്റിയുള്ള നായമ്മാരുടെ ഒബ്സെഷനും ഈ കക്കൂസ്പ്രേമത്തോട് ചേര്‍ത്തുവായിക്കുക.

ഇന്‍സ്റ്റലേഷന്‍

vivek vilasini
എഴുപതുകളില്‍ പ്രചാരത്തില്‍ വന്ന ഒരു കലാരൂപമാണ് ഇന്‍സ്റ്റലേഷന്‍. ഇന്ന് ലോകത്തുള്ള പ്രമുഖ ഇന്‍സ്റ്റലേഷന്‍ കലാകാരന്മാരില്‍ മലയാളികളുമുണ്ട് - എന്റെ സുഹൃത്ത് വിവേക് വിലാസിനി അടക്കം.എങ്കിലും ഇന്‍സ്റ്റലേഷന്‍ എന്നു പറഞ്ഞാല്‍ ഇപ്പോളും പല മലയാളികള്‍ക്കും പരിചിതമല്ല. ആര്‍ട്ട് എന്നാല്‍ ചിത്രകലയും ശില്‍പ്പകലയും മാത്രമെന്നാണ് ഭൂരിപക്ഷം മലയാളികളും ഇപ്പോളും ചിന്തിക്കുന്നത്. ഇന്‍സ്റ്റലേഷന് പലപ്പോഴും ശില്‍പ്പകലയുമായി ബന്ധമുണ്ടാകും. എന്നാല്‍ വിഡിയൊ, ശബ്ദം, കമ്പ്യൂട്ടര്‍, ആളുകള്‍, അവരുടെ അഭിനയ പ്രകടനങ്ങള്‍ തുടങ്ങിയ പലതും ഇന്‍സ്റ്റലേഷനില്‍ ഉപയോഗപ്പെടുത്താം.

ഉദാഹരണത്തിന് വിവേകിന്റെ ഒരു ഇന്‍സ്റ്റലേഷനെപ്പറ്റി പറയാം. പരുപരുത്ത പ്രതലമുള്ള ഒരിനം ഹാന്‍ഡ് മെയ്ഡ് പേപ്പര്‍ 20 സെമീ വീതിയും 20 സെ മീ നീളവുമുള്ള കഷ്ണങ്ങളാക്കി മുറിച്ച് ഫ്രെയിമുകളിലാക്കി. അങ്ങനെ മുപ്പത് ഫ്രെയിമുകള്‍. ഒരു മഞ്ഞുകാലത്ത് ദില്ലിയില്‍ വിവേക് താമസിച്ചിരുന്ന വീടിനു പുറത്ത് ഒരു ദിവസം ഈ മുപ്പത് ഫ്രെയിമുകളും കൊണ്ടുവെച്ചു. ഒന്നാം ദിവസം കഴിഞ്ഞപ്പോള്‍ ഒരു ഫ്രെയിം മാത്രം അകത്തേയ്ക്കേടുത്തു. രണ്ടാം ദിവസം വേറൊരു ഫ്രെയിം അകത്തേയ്ക്കെടുത്തു. ഇങ്ങനെ മുപ്പതാം ദിവസം കഴിഞ്ഞപ്പോഴേയ്ക്കും മുപ്പത് ഫ്രെയിമുകളും അകത്തെത്തി. മുപ്പതാം ദിവസത്തെ ഫ്രെയിം കാണണമായിരുന്നു - മുപ്പത് ദിവസം പുറത്തിരുന്നതിനാല്‍ പൊടിയും ചെളിയും പിടിച്ച് അതാകെ കടുംതവിട്ട് നിറമാര്‍ന്നിരുന്നു. ഇരുപത്തൊമ്പതാം ദിവസം അകത്തേയ്ക്കെടുത്തതില്‍ കടുപ്പം കുറച്ച് കുറവായിരുന്നു. അങ്ങനെ ഒന്നാം ദിവസമെടുത്തതിലേയ്ക്കേത്തുമ്പോള്‍ അഴുക്കിന്റെ അംശം താരതമ്യേന തീരെ കുറവായിരുന്നെങ്കിലും ഇല്ലെന്ന് പറയാനുമാവില്ലായിരുന്നു. ഈ മുപ്പത് ഫ്രെയിമുകളും നിരത്തി വെച്ചതായിരുന്നു വിവേകിന്റെ ഇന്‍സ്റ്റലേഷന്‍. ദില്ലി നഗരത്തിലെ പരിസരമലിനീകരണത്തെപ്പറ്റി അതിനേക്കാള്‍ തീവ്രമായ ഒരു കലാസൃഷ്ടി സങ്കല്‍പ്പിക്കുക അസാധ്യം.

ചിലപ്പോള്‍ ഒരു സ്ഥലത്ത് മാ‍ത്രമേ ഒരു ഇന്‍സ്റ്റലേഷന് പ്രസക്തിയുണ്ടാകൂ. പെയ്ന്റിംഗോ ശില്‍പ്പമോപോലെ പലയിടത്തും കൊണ്ടു നടന്ന് പ്രദര്‍ശിപ്പിക്കാനോ കാശുകൊടുത്ത് വാങ്ങി വീട്ടില്‍ക്കൊണ്ടുപോയി വെയ്ക്കാനോ പറ്റാത്തവ.

ലെബനോണ്‍, കക്കൂസ്, ഇന്‍സ്റ്റലേഷന്‍

nada sehnaoui
ലെബനോണ്‍, കക്കൂസ്, ഇന്‍സ്റ്റലേഷന്‍ - ഇവ തമ്മില്‍ എന്ത് ബന്ധം എന്ന് നിങ്ങള്‍ വിചാരിച്ചേക്കാം. നാദ സെഹ്നാഉയി എന്ന 48-കാരിയായ ലെബനീസ് കലാകാരിയുടെ ഇന്‍സ്റ്റലേഷനാണ് "15 വര്‍ഷം കക്കൂസിലൊളിച്ചിരുന്നത് മതിയായില്ലേ"" [Haven't fifteen years of hiding in the toilets been enough?]. ബെയ്റൂട്ട് നഗരഹൃദയത്തിലെ ഒരു വെളിമ്പ്രദേശത്ത് നിരത്തിയിരിക്കുന്ന അറുന്നൂറ് വെളുത്ത ടോയ്ലറ്റ് സീറ്റുകളാണ് ഈ ഇന്‍സ്റ്റലേഷന്‍. 1973 ഏപ്രില്‍ 15-ന് ആരംഭിച്ച ലെബനീസ് ആഭ്യന്തരയുദ്ധത്തിന്റെ ഓര്‍മയ്ക്കാണ് സെഹ്നാഉയിയുടെ ഈ ചോദ്യം. 1991 വരെ നീണ്ടു നിന്ന ലെബനീസ് ആഭ്യന്തരയുദ്ധം അവിടെ ജനിച്ചു വളര്‍ന്ന ആളുകളുടെ ജീവിതത്തെ എന്നെന്നേയ്ക്കുമായി മാറ്റി മറിച്ചു. എപ്പോള്‍ വേണമെങ്കിലും ബോംബ് വീണേക്കാമെന്ന് പേടിച്ച് ഒരു ജനത ജീവിതം തള്ളിനീക്കിയ ദിനരാത്രങ്ങള്‍. ബോംബ് വീഴുമ്പോള്‍ കക്കൂസില്‍ കയറി ഒളിക്കുകയായിരുന്നു അവര്‍ ചെയ്തിരുന്നത്. ചില്ലുജനാലകള്‍ ഇല്ലാത്ത ഒരേയൊരു മുറിയാണല്ലൊ കക്കൂസ്. അതായിരുന്നു ബോംബ് വീഴുമ്പോള്‍ കക്കൂസിനുള്ളിലെ ഒളിച്ചിരുപ്പിനെ സുരക്ഷിതമാക്കിയത്.

ഇന്ന്, ഒന്നര ദശകത്തിന്റെ ഇടവേളയ്ക്കു ശേഷം ലെബനോണ്‍ വീണ്ടും ഒരു ആഭ്യന്തരയുദ്ധത്തിന്റെ പടിവാതില്‍ക്കല്‍ വന്നു നില്‍ക്കുമ്പോള്‍ സെഹ്നാഉയി ചോദിക്കുകയാണ് മതിയായില്ലേ എന്ന്. ലെബനോണെ വിട്ട് സ്പോര്‍ട്സ് പേജിലേയ്ക്ക് ഓടിച്ചെന്ന എന്റെ കുട്ടിക്കാല നിഷ്കളങ്കതയുടെ വള്ളിക്കളസം സെഹ്നാഉയിയുടെ ചോദ്യത്തിനു മുന്നില്‍ ഉരിഞ്ഞുപോകുന്നു. എന്റെ പന്ന കക്കൂസ് ലേഖനത്തിന്റെ ഓര്‍മയെ ടോയ് ലറ്റിലിട്ട് ഫ്ലഷ് ചെയ്യാന്‍ കൈ തരിക്കുന്നു. ദുബായില്‍ ലെബനോണികളെ കാണുമ്പോള്‍ തോന്നിയിരുന്ന ജുഗുപ്സയുടെ സ്ഥാനത്ത്, വാതില്‍ ഉള്ളില്‍ നിന്നടയ്ക്കാ‍ന്‍ കൊളുത്തോ കുറ്റിയോ ഇല്ലാത്ത കക്കൂസിലിരിക്കുമ്പോള്‍ ആരോ കയറി വന്നാലെന്നപോലെ, ലജ്ജ തോന്നുന്നു.
Related Posts with Thumbnails