Friday, June 20, 2008

കണ്‍സ്ട്രക്ഷന്‍ ബൂ‘മറാ‍ങ്ങ്’


ഒരു കുഴി കുന്നാക്കുമ്പോളപ്പുറ-
മിരുകുഴിയാകുമതോര്‍ക്കേണം.

ഒരു കാന തൂര്‍ത്തൊരു മതിലു കെട്ടുമ്പോള്‍
ഇരുകാനയുണ്ടാക്കയാണു നമ്മള്‍.

Wednesday, June 18, 2008

കക്കൂസിലെ ഒളിച്ചിരിപ്പ് മതിയായില്ലേ?

ലെബനോണ്‍

കുട്ടിക്കാലത്ത് മാതൃഭൂമി പത്രത്തിലെ തലക്കെട്ടുകളിലാണ് ലെബനോണ്‍ ബെയ്റൂട്ട് ലെബനോണ്‍ ബെയ്റൂട്ട് എന്ന് സ്ഥിരം വായിച്ചിരുന്നത്. അവിടെ സ്ഥിരമായി എന്തോ പ്രശ്നമുണ്ടെന്നും ആ‍ളുകള്‍ മരിച്ചുകൊണ്ടിരിക്കയാണെന്നും മനസ്സിലാക്കിയിരുന്നു. ബെയ്റൂട്ട് എന്നാല്‍ തോക്കിന്റെ ബയണറ്റ് പോലൊരു സാധനം എന്ന ദൃശ്യചിന്ത ഉണ്ടായിരുന്നതായും ഓര്‍ക്കുന്നു. വായിച്ചു തുടങ്ങിയ കാലത്ത് ഇഷ്ടപ്പെട്ട കവികളിലൊരാളായ ഖലീല്‍ ജിബ്രാന്‍ ലെബനോണ്‍‍കാരനാണെന്നും അക്കാലത്തു തന്നെ മനസ്സിലാക്കി. സോളമന്റെ അഷ്ടപദിയില്‍ "കാന്തേ ലെബാനോനെ വിട്ടു എന്നോടുകൂടെ, ലെബാനോനെ വിട്ടു എന്നോടുകൂടെ വരിക" എന്നു വായിച്ചപ്പോള്‍ ലെബനോനെ വില്ലന്‍സ്ഥാനത്തു പ്രതിഷ്ഠിച്ചു. ഒരു നസ്രാണി കാമുകിയുടെ കല്യാണം കഴിഞ്ഞകാലത്ത് ആ വരികള്‍ എഴുതിക്കൊടുത്തു. അവളിപ്പോള്‍ ലെബനോന്റെ മക്കളെയും പെറ്റ് സുഖമായോ ദു:ഖമായോ എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുണ്ടാവും.

ദുബായില്‍ വന്നപ്പോള്‍ ധാരാളം ലെബനോണ്‍കാരെ കണ്ടു. വെളുത്ത അറബികള്‍. എനിക്ക് കുബൂസ് വാങ്ങിത്തരുന്ന പരസ്യ വ്യവസായം ദുബായില്‍ ലെബനോണ്‍കാരുടെ കൈകളിലാണ്. അഡ് വെര്‍ടൈസിംഗിലെ ലെബനീസ് മാഫിയ എന്നാണ് ഇവിടെ കേള്‍ക്കുന്ന ഒരു പ്രയോഗം. [അഡ് വെര്‍ടൈസിംഗിലെ മലബാറി മാഫിയയും അത്ര മോശമല്ല]. മിഡ്ല്‍ മാനേജ്മെന്റ് ലെവലില്‍ പരസ്യ വ്യവസായരംഗത്ത് മാത്രമല്ല മിക്കവാറും എല്ലാ മേഖലകളിലും ലെബനോണികളാണ് മലബാറികളുടെ എതിരാളികള്‍. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യും എന്നതാണവരുടെ പ്രധാനമികവ്.
റഫീക് ഹരീരി 
ഫാഷനില്‍ പാരീസിനേക്കാള്‍ മുമ്പിലാണ് ബെയ്റൂട്ട് നഗരം എന്നും കേട്ടു. സിറിയ ലെബനോണില്‍ കൈ കടത്തുന്നു എന്നും കേട്ടു. അങ്ങനെ ലെബനോണില്‍ രണ്ട് പക്ഷമുണ്ടെന്നും അറിഞ്ഞു - അമേരിക്കയോട് ചായ്‌വുള്ളവരും സിറിയയോട് ചായ്‌വുള്ളവരും. ഇതില്‍ അമേരിക്കയോട് ചായ്‌വുള്ള റഫീക് ഹരീരി എന്ന അതീവ സമ്പന്നനായിരുന്ന ഒരു ബിസിനസ്സുകാരന്‍ ഇടക്കാലത്ത് ലെബനോന്റെ പ്രധാനമന്ത്രിയായിരുന്നു. ഇദ്ദേഹം 2005-ലെ വാലന്റൈന്‍സ് ഡേയ്ക്ക് വധിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ കൊലയ്ക്കു പിന്നില്‍ സിറിയയുണ്ടെന്ന ആരോപണം ഇന്നും കേള്‍ക്കുന്നു.

കക്കൂസ്

കക്കൂസിനെപ്പറ്റി മലയാളത്തില്‍ ആദ്യമായി എന്തെങ്കിലും എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ളവരില്‍ ഒരാളാണ് ഞാന്‍. കക്കൂസിനെപ്പറ്റി എന്നു തന്നെയായിരുന്നു ആ ലേഖനത്തിന്റെ തലക്കെട്ട്. 1980-കളില്‍ ബീഏയ്ക്ക് പഠിക്കുന്ന കാലത്ത് മാതൃഭൂമി ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചു. [അതിനു പുറമേ ബാലപംക്തിയില്‍ എന്റെ വക ഒന്നു രണ്ട് കാര്‍ട്ടൂണുകളും കവിതകളും വന്നു. അക്കാലത്ത് ബാലപംക്തിയില്‍ സ്ഥിരമായി കാര്‍ട്ടൂണിയിരുന്ന രണ്ടു പേരാണ് ഇ. സുരേഷും സജ്ജീവും. സജ്ജീവ് എന്നു പറഞ്ഞാല്‍ ബ്ലോഗന്നൂരിലെ യഥാര്‍ത്ഥ പുലിയായ സജ്ജീവ് ബാലകൃഷ്ണന്‍ തന്നെ - കേരള ഹ ഹ ഹ. കഴിഞ്ഞ ദിവസമാണ് ആളെ തിരിച്ചറിഞ്ഞത്] കുറേക്കാലത്തേയ്ക്ക് കുറേപ്പേര്‍ ആ കക്കൂസ് ലേഖനത്തിന്റെ പേരിലാണ് എന്നെ ഓര്‍മിച്ചിരുന്നത്. എന്തിന്, വത്സേച്ചി എനിയ്ക്ക് കക്കൂസ് രാമന്‍ എന്ന് ഒരു പേരുവരെ ഇട്ടു.
കക്കൂസിലിരുന്നുള്ള ഏകാഗ്രമായ വായനാസുഖത്തെപ്പറ്റിയും പൂക്കളുടെ മണം നിറഞ്ഞു നില്‍ക്കുന്നപൂജാമുറികളില്‍ നിന്ന് തീട്ടത്തിന്റെ മണം മുറ്റി നില്‍ക്കുന്ന കക്കൂസുകളിലേയ്ക്ക് ചന്ദനത്തിരികള്‍ മാറ്റി സ്ഥാപിയ്ക്കുവിന്‍ എന്നും ഞാന്‍ എഴുതി. ഇന്ത്യന്‍ കക്കൂസുകളില്‍ ഒരാള്‍ തൂറി ഇറങ്ങിപ്പോയാല്‍ അവിടെ തങ്ങി നില്‍ക്കുന്ന അയാളുടെ സിഗ്നേചര്‍ മണം എങ്ങനെ ഒഴിവാക്കാം എന്നും അതില്‍ എഴുതിയിരുന്നു. ക്ലോസറ്റിന്റെ സ്ലോപ്പില്‍ തീട്ടക്കണ്ടിയെ ഇരിയ്ക്കാന്‍ അനുവദിക്കാതെ അപ്പപ്പോള്‍ത്തന്നെ കുറേശ്ശെ വെള്ളമൊഴിച്ച് ഒഴുക്കിവിടുക - അതാണതിന്റെ പ്രതിവിധി.

നിര്‍ഭാഗ്യവശാല്‍ അന്ന് ബാലപംക്തി എഡിറ്റു ചെയ്തിരുന്നയാള്‍, തീട്ടം എന്ന് ഞാന്‍ പലവട്ടം എഴുതിയിരുന്നതെല്ലാം കാഷ്ടം എന്നാക്കിയിരുന്നു. അതിന്റെ സങ്കടം ഇന്നും ബാക്കി നില്‍ക്കുന്നു.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ തല ചെറുകഥാ മത്സരത്തില്‍ യു. പി. സെക്ഷനില്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ സമ്മാനമായി കിട്ടിയ ഓ. വി. വിജയന്റെ മൂന്ന് കിടിലന്‍ നീണ്ടകഥകളുടെ സമാഹാരമായ 'ഒരു നീണ്ടരാത്രിയുടെ ഓര്‍മയ്ക്കായി' എന്ന പുസ്തകത്തിലെ 'എണ്ണ' എന്ന കഥ അതിനിടെ പല വട്ടം വായിച്ചിരുന്നതാണ് 'തീട്ടം' എന്നെഴുതാന്‍ എനിക്ക് കോണ്‍ഫിഡന്‍സ് തന്നത്.

ചാലാച്ചിച്ചെട്ടിയാര്‍ ഡെപ്പിയില്‍ നിന്ന് തീട്ടക്കണ്ടി പോലൊരു പദാര്‍ത്ഥമെടുക്കുന്നതും റൌക്കയഴിച്ച് കൊങ്ങന്‍ മുലകള്‍ പുറത്തു ചാടിച്ച് പാലെടുത്ത് ആ പദാര്‍ത്ഥം മുലപ്പാലില്‍ ചാലിയ്ക്കുന്നതുമെല്ലാം മറക്കുന്നതെങ്ങനെ? [സാഹിത്യം തന്ന ആദ്യത്തെ ഉദ്ധാരണങ്ങള്‍!]. പിന്നീട് വളരെക്കഴിഞ്ഞ് രാഷ്ട്രപതിയ്ക്ക് തൂറാന്മുട്ടിയതു കൂടിയായപ്പോള്‍ [ധര്‍മപുരാണം] തീട്ടവിജ്ഞാനീയം [scatology] കുട്ടിക്കളിയല്ല എന്ന് ബോധ്യമായി.

[പ്ലാച്ചിമടയെപ്പറ്റിയും ആഗോളവത്കരണത്തെപ്പറ്റിയുമെല്ലാമുള്ള ഏറ്റവും നല്ല ഡോക്യുമെന്റ് ഇപ്പോളും അതിനെല്ലാം വര്‍ഷങ്ങള്‍ക്കു മുമ്പേ എഴുതപ്പെട്ട 'എണ്ണ' എന്ന ആ നീണ്ടകഥ തന്നെ. ആ സമാഹാരത്തിലെ അരിമ്പാറ എന്ന കഥയോ - അന്നു മുതല്‍ ഇന്നുവരെയുള്ള പല വായനകളില്‍ അതിനെന്തെന്ത് അര്‍ത്ഥങ്ങള്‍!]

ശോധനയെപ്പറ്റിയുള്ള നായമ്മാരുടെ ഒബ്സെഷനും ഈ കക്കൂസ്പ്രേമത്തോട് ചേര്‍ത്തുവായിക്കുക.

ഇന്‍സ്റ്റലേഷന്‍

vivek vilasini
എഴുപതുകളില്‍ പ്രചാരത്തില്‍ വന്ന ഒരു കലാരൂപമാണ് ഇന്‍സ്റ്റലേഷന്‍. ഇന്ന് ലോകത്തുള്ള പ്രമുഖ ഇന്‍സ്റ്റലേഷന്‍ കലാകാരന്മാരില്‍ മലയാളികളുമുണ്ട് - എന്റെ സുഹൃത്ത് വിവേക് വിലാസിനി അടക്കം.എങ്കിലും ഇന്‍സ്റ്റലേഷന്‍ എന്നു പറഞ്ഞാല്‍ ഇപ്പോളും പല മലയാളികള്‍ക്കും പരിചിതമല്ല. ആര്‍ട്ട് എന്നാല്‍ ചിത്രകലയും ശില്‍പ്പകലയും മാത്രമെന്നാണ് ഭൂരിപക്ഷം മലയാളികളും ഇപ്പോളും ചിന്തിക്കുന്നത്. ഇന്‍സ്റ്റലേഷന് പലപ്പോഴും ശില്‍പ്പകലയുമായി ബന്ധമുണ്ടാകും. എന്നാല്‍ വിഡിയൊ, ശബ്ദം, കമ്പ്യൂട്ടര്‍, ആളുകള്‍, അവരുടെ അഭിനയ പ്രകടനങ്ങള്‍ തുടങ്ങിയ പലതും ഇന്‍സ്റ്റലേഷനില്‍ ഉപയോഗപ്പെടുത്താം.

ഉദാഹരണത്തിന് വിവേകിന്റെ ഒരു ഇന്‍സ്റ്റലേഷനെപ്പറ്റി പറയാം. പരുപരുത്ത പ്രതലമുള്ള ഒരിനം ഹാന്‍ഡ് മെയ്ഡ് പേപ്പര്‍ 20 സെമീ വീതിയും 20 സെ മീ നീളവുമുള്ള കഷ്ണങ്ങളാക്കി മുറിച്ച് ഫ്രെയിമുകളിലാക്കി. അങ്ങനെ മുപ്പത് ഫ്രെയിമുകള്‍. ഒരു മഞ്ഞുകാലത്ത് ദില്ലിയില്‍ വിവേക് താമസിച്ചിരുന്ന വീടിനു പുറത്ത് ഒരു ദിവസം ഈ മുപ്പത് ഫ്രെയിമുകളും കൊണ്ടുവെച്ചു. ഒന്നാം ദിവസം കഴിഞ്ഞപ്പോള്‍ ഒരു ഫ്രെയിം മാത്രം അകത്തേയ്ക്കേടുത്തു. രണ്ടാം ദിവസം വേറൊരു ഫ്രെയിം അകത്തേയ്ക്കെടുത്തു. ഇങ്ങനെ മുപ്പതാം ദിവസം കഴിഞ്ഞപ്പോഴേയ്ക്കും മുപ്പത് ഫ്രെയിമുകളും അകത്തെത്തി. മുപ്പതാം ദിവസത്തെ ഫ്രെയിം കാണണമായിരുന്നു - മുപ്പത് ദിവസം പുറത്തിരുന്നതിനാല്‍ പൊടിയും ചെളിയും പിടിച്ച് അതാകെ കടുംതവിട്ട് നിറമാര്‍ന്നിരുന്നു. ഇരുപത്തൊമ്പതാം ദിവസം അകത്തേയ്ക്കെടുത്തതില്‍ കടുപ്പം കുറച്ച് കുറവായിരുന്നു. അങ്ങനെ ഒന്നാം ദിവസമെടുത്തതിലേയ്ക്കേത്തുമ്പോള്‍ അഴുക്കിന്റെ അംശം താരതമ്യേന തീരെ കുറവായിരുന്നെങ്കിലും ഇല്ലെന്ന് പറയാനുമാവില്ലായിരുന്നു. ഈ മുപ്പത് ഫ്രെയിമുകളും നിരത്തി വെച്ചതായിരുന്നു വിവേകിന്റെ ഇന്‍സ്റ്റലേഷന്‍. ദില്ലി നഗരത്തിലെ പരിസരമലിനീകരണത്തെപ്പറ്റി അതിനേക്കാള്‍ തീവ്രമായ ഒരു കലാസൃഷ്ടി സങ്കല്‍പ്പിക്കുക അസാധ്യം.

ചിലപ്പോള്‍ ഒരു സ്ഥലത്ത് മാ‍ത്രമേ ഒരു ഇന്‍സ്റ്റലേഷന് പ്രസക്തിയുണ്ടാകൂ. പെയ്ന്റിംഗോ ശില്‍പ്പമോപോലെ പലയിടത്തും കൊണ്ടു നടന്ന് പ്രദര്‍ശിപ്പിക്കാനോ കാശുകൊടുത്ത് വാങ്ങി വീട്ടില്‍ക്കൊണ്ടുപോയി വെയ്ക്കാനോ പറ്റാത്തവ.

ലെബനോണ്‍, കക്കൂസ്, ഇന്‍സ്റ്റലേഷന്‍

nada sehnaoui
ലെബനോണ്‍, കക്കൂസ്, ഇന്‍സ്റ്റലേഷന്‍ - ഇവ തമ്മില്‍ എന്ത് ബന്ധം എന്ന് നിങ്ങള്‍ വിചാരിച്ചേക്കാം. നാദ സെഹ്നാഉയി എന്ന 48-കാരിയായ ലെബനീസ് കലാകാരിയുടെ ഇന്‍സ്റ്റലേഷനാണ് "15 വര്‍ഷം കക്കൂസിലൊളിച്ചിരുന്നത് മതിയായില്ലേ"" [Haven't fifteen years of hiding in the toilets been enough?]. ബെയ്റൂട്ട് നഗരഹൃദയത്തിലെ ഒരു വെളിമ്പ്രദേശത്ത് നിരത്തിയിരിക്കുന്ന അറുന്നൂറ് വെളുത്ത ടോയ്ലറ്റ് സീറ്റുകളാണ് ഈ ഇന്‍സ്റ്റലേഷന്‍. 1973 ഏപ്രില്‍ 15-ന് ആരംഭിച്ച ലെബനീസ് ആഭ്യന്തരയുദ്ധത്തിന്റെ ഓര്‍മയ്ക്കാണ് സെഹ്നാഉയിയുടെ ഈ ചോദ്യം. 1991 വരെ നീണ്ടു നിന്ന ലെബനീസ് ആഭ്യന്തരയുദ്ധം അവിടെ ജനിച്ചു വളര്‍ന്ന ആളുകളുടെ ജീവിതത്തെ എന്നെന്നേയ്ക്കുമായി മാറ്റി മറിച്ചു. എപ്പോള്‍ വേണമെങ്കിലും ബോംബ് വീണേക്കാമെന്ന് പേടിച്ച് ഒരു ജനത ജീവിതം തള്ളിനീക്കിയ ദിനരാത്രങ്ങള്‍. ബോംബ് വീഴുമ്പോള്‍ കക്കൂസില്‍ കയറി ഒളിക്കുകയായിരുന്നു അവര്‍ ചെയ്തിരുന്നത്. ചില്ലുജനാലകള്‍ ഇല്ലാത്ത ഒരേയൊരു മുറിയാണല്ലൊ കക്കൂസ്. അതായിരുന്നു ബോംബ് വീഴുമ്പോള്‍ കക്കൂസിനുള്ളിലെ ഒളിച്ചിരുപ്പിനെ സുരക്ഷിതമാക്കിയത്.

ഇന്ന്, ഒന്നര ദശകത്തിന്റെ ഇടവേളയ്ക്കു ശേഷം ലെബനോണ്‍ വീണ്ടും ഒരു ആഭ്യന്തരയുദ്ധത്തിന്റെ പടിവാതില്‍ക്കല്‍ വന്നു നില്‍ക്കുമ്പോള്‍ സെഹ്നാഉയി ചോദിക്കുകയാണ് മതിയായില്ലേ എന്ന്. ലെബനോണെ വിട്ട് സ്പോര്‍ട്സ് പേജിലേയ്ക്ക് ഓടിച്ചെന്ന എന്റെ കുട്ടിക്കാല നിഷ്കളങ്കതയുടെ വള്ളിക്കളസം സെഹ്നാഉയിയുടെ ചോദ്യത്തിനു മുന്നില്‍ ഉരിഞ്ഞുപോകുന്നു. എന്റെ പന്ന കക്കൂസ് ലേഖനത്തിന്റെ ഓര്‍മയെ ടോയ് ലറ്റിലിട്ട് ഫ്ലഷ് ചെയ്യാന്‍ കൈ തരിക്കുന്നു. ദുബായില്‍ ലെബനോണികളെ കാണുമ്പോള്‍ തോന്നിയിരുന്ന ജുഗുപ്സയുടെ സ്ഥാനത്ത്, വാതില്‍ ഉള്ളില്‍ നിന്നടയ്ക്കാ‍ന്‍ കൊളുത്തോ കുറ്റിയോ ഇല്ലാത്ത കക്കൂസിലിരിക്കുമ്പോള്‍ ആരോ കയറി വന്നാലെന്നപോലെ, ലജ്ജ തോന്നുന്നു.

Sunday, June 15, 2008

ഭൂമിയില്‍ ഇപ്പോള്‍ മഴ പെയ്യുകയാവും

മനുഷ്യര്‍ ജീവിക്കുന്ന ഭൂമിയില്‍ ഇപ്പോള്‍ മഴ പെയ്യുന്നുണ്ടാവും. അറേബ്യന്‍ ഗ്രഹത്തില്‍ ജീവിതപര്യവേഷണത്തിന് പോയിരിക്കുന്ന ഏതൊരു ഏഷ്യന്‍ ബഹിരാകാശ സഞ്ചാരിയെയും പോലെ എനിക്കും ഇപ്പോള്‍ ആ മഴ മനസ്സുകൊണ്ട് കൊണ്ട് കാല്‍പ്പനി പിടിച്ച് കിടക്കാന്‍ കൊതിയുണ്ട്.

അരുത്, മഴയെപ്പറ്റി ഒരിക്കലും കാല്‍പ്പനികനാകരുത് എന്ന് തീരുമാനിച്ചിട്ടുള്ളതാണ്. പട്ടിണി കിടന്നിട്ടില്ലെങ്കിലും റേഷനരിച്ചോറുണ്ട് വളര്‍ന്ന സവര്‍ണബാല്യത്തില്‍ത്തന്നെ തലച്ചോററിയാതെ എടുത്തിട്ടുള്ളതാണ് ആ തീരുമാനം. [ആ തീരുമാനത്തിന് അന്നനുഭവിച്ചിട്ടുള്ള വ്യാജവും നിര്‍മിതവുമായ മിഡ് ല്‍ ക്ലാസ് സ്നേഹപ്പട്ടിണിയുമായി ബന്ധമൊന്നുമില്ല]. നിങ്ങളുടെ രാഷ്ട്രീയം നിങ്ങളുടെ തലച്ചോറിന്റെ തീരുമാനവുമല്ല.

അമ്മയും അച്ഛനും സര്‍ക്കാരുദ്യോഗസ്ഥരായിരുന്നു. അതുപോലെ തന്നെയായിരുന്നു അന്നത്തെ ഭൂരിപക്ഷം സ്കൂള്‍കൂട്ടുകാരുടേയും സ്ഥിതി - മിക്കവാറും എല്ലാവരും മിഡ്ല്‍ ക്ലാസ്. എങ്കിലും ആ 'മിക്കവാറു'മിന് പുറത്ത് ഒരു വലിയ ലോകമുണ്ടെന്ന് അന്നേ അറിഞ്ഞിരുന്നു. ഇടവത്തിലും കര്‍ക്കടകത്തിലും തുലാത്തിലുമെല്ലാം മഴ മുറുകുമ്പോള്‍ തുരുത്തുകളില്‍ നിന്ന് വന്നിരുന്ന കുട്ടികള്‍ ദിവസങ്ങളോളം ആബ്സെന്റായിരിക്കും. ചെറിയ പഴമ്പിള്ളിത്തുരുത്തുകാര്‍ക്ക് കടക്കാനുണ്ടായിരുന്ന ചെറിയ കടത്തില്‍പ്പോലും വഞ്ചി ഇറക്കാന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍ വലിയ പഴമ്പിള്ളിത്തുരുത്തുകാരുടെ കാര്യം പറയാനുണ്ടോ?

പാലിയം കടവ് എന്നറിയപ്പെടുന്ന ചെറിയ പഴമ്പിള്ളിത്തുരുത്തുകാരുടെ കടവിലെ പുഴ, കെട്ടിയവന്റെ വീട്ടിലേയ്ക്ക് പെരിയാറിന് കൂട്ടുപോകുന്ന മെലിഞ്ഞ ഏഴാംക്ലാസുകാരി കസിനാണെങ്കില്‍, വലിയ പഴമ്പിള്ളിത്തുരുത്തിനും കരിപ്പായിക്കടവിനുമിടയില്‍ സാക്ഷാല്‍ പെരിയാറാണ്. [വലിയ പഴമ്പിള്ളിത്തുരുത്ത് - വിപി തുരുത്ത് - ചിത്രത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്നു. പെരിയാര്‍ കടലില്‍ ചേരുന്നതിന് വളരെയൊന്നും മുമ്പല്ലാതെയാണ് പെരിയാറിനെ രണ്ടാക്കിക്കൊണ്ടുള്ള വിപി തുരുത്തിന്റെ കിടപ്പ്]


ചമ്രവട്ടത്തേയ്ക്ക് കെട്ടിച്ചിരിക്കുന്ന ചേച്ചി, വയസ്സായ വിധവയേപ്പോലെ ഉണങ്ങുന്ന മേടത്തിലും, എത്രയോ കാലം കൂടി കാമഭ്രാന്തനായ കെട്ടിയവനെ കാണാന്‍ പോകുന്ന കാമഭ്രാന്തിയായ കെട്ടിയോളുടെ അപകടകരമായ പുളപ്പിനെ പുറംശാന്തത കൊണ്ട് മറയ്ക്കുന്നവളാണ് പെരിയാര്‍. എങ്കില്‍ ആറാന ചത്ത് ഒഴുകിപ്പോയാല്‍ മാത്രം ആഘോഷിച്ചിരുന്ന തോറാനപ്പെരുന്നാളിന്, തിരുവാതിര ഞാറ്റുവേലയ്ക്ക്, അവളുടെ കണ്ണില്‍ നോക്കാനോ കമന്റടിയ്ക്കാനോ അവള്‍ക്ക് കുറുകെ കടത്തുവഞ്ചി കുത്താനോ ധൈര്യമുള്ള ആണുങ്ങളുണ്ടോ? [കടത്തുവഞ്ചി 'തുഴയുകയോ? ച്ഛായ്, അത് മറ്റേ നിളയിലോ വല്ല പേട്ട കായലിലോ.

പൈങ്കിളിപ്പാട്ടുകാരാ, പെരിയാറിനെ വിട്ടുപിടി.]

എങ്കിലും തുരുത്തുകാരിലേറെയും ചെത്തുകാരുടെ മക്കളായിരുന്നു. അതുകൊണ്ട് അവരുടെ മഴക്കാല വറുതി ഏതാനും ആബ്സെന്റുകളില്‍ ഒതുങ്ങി. അതായിരുന്നില്ല ദിവസക്കൂലിപ്പണിക്കാരുടെ മക്കളുടെ സ്ഥിതി. കല്‍പ്പണിക്കാരുടെ മക്കള്‍, ആശാരിമാരുടെ മക്കള്‍, വാലമ്മാരുടെ മക്കള്‍ [അരയന്മാര്‍ കടലില്‍ മീന്‍പിടിക്കുന്നവരാണെങ്കില്‍ കായലിലും പുഴയിലും മീന്‍പിടിക്കുന്നവരാണ് വാലന്മാര്‍ എന്നാണ് അന്നും ഇന്നും ധരിച്ചുവെച്ചിരിക്കുന്നത്], ചുമട്ടുകാരുടെ മക്കള്‍, തലച്ചുമടായി സാധനങ്ങള്‍ വിറ്റു നടന്നിരുന്നവരുടെ മക്കള്‍ [ചെറുനാരങ്ങേയ്... എന്ന് ഒരീണത്തില്‍ നീട്ടിവിളിയ്ക്കുന്ന ഹമീദ്, ഡഡ്ഡി നിക്കറ് ഡഡ്ഡി നിക്കറ് എന്ന് നിര്‍ത്താതെ പാടിക്കൊണ്ടുപോകുന്ന പൊക്കം കുറഞ്ഞ ആ തടിയന്‍...], ചെറുകിട പീടികനടത്തിപ്പുകാരുടെ മക്കള്‍, കണ്ണി കിളയ്ക്കല്‍ വേലി കെട്ടല്‍ കൊളം വെട്ടല്‍ പുല്ലു പറിയ്ക്കല്‍ തുടങ്ങിയ പൊറമ്പണികള്‍ ചെയ്യുന്നവരുടെ മക്കള്‍... മഴക്കാലം അവരുടെയെല്ലാം വയറ്റത്തടിയ്ക്കുന്നത് ഓരോ തവണയും കണ്ടു. പിന്നീട് വരുന്ന ഒരു സീസണിനും കരകയറ്റാനാകാത്ത ആഴങ്ങളിലേയ്ക്ക് ഓരോ പേമാരിയും അവരെ കൊണ്ടുപോയി. ['പില്‍ക്കാലം' അവരില്‍ പലരെയും രക്ഷപ്പെടുത്തി. എങ്കിലും ഇറ്റുകഞ്ഞിത്തെളി കിട്ടാതെ വയറ്റിലെച്ചോരഞരമ്പ് പുകഞ്ഞ് അവര്‍ താണ്ടിയ കഷ്ടകാണ്ഠത്തിന്‍ കടുംകറ, ഓറഞ്ചുനീരില്‍ ഹിമക്കട്ട ചാലിച്ച് പകരുന്ന ശീതതീക്ഷ്ണമാം പെഗ്ഗുകള്‍ക്ക് മായ്ക്കാന്‍ കഴിയുമോ? പണക്കാരായാലും 'മുജ്ജന്മജീവിതം' ഏല്‍പ്പിച്ച കോമ്പ്ലക്സുകള്‍ മറ്റുള്ളവര്‍ക്ക് അളന്നും അളക്കാതെയും കൊടുത്ത് അവരില്‍ ചിലരെങ്കിലും ഇരകളായി തുടരുന്നു].

പിന്നീട് എറണാകുളം നഗരവാസിയായപ്പോഴും മഴയോട് കാല്‍പ്പനികത തോന്നിയില്ല. ദിവസക്കൂലിയ്ക്കായി കടലില്‍ പോകുന്നവരോട് ജോഗ്രഫിക്കലായി കൂടുതല്‍ അടുത്തതുകൊണ്ടാവാം, മാര്‍ക്കറ്റിലെ ചുമട്ടുകാരെയും ചെറുകിട കച്ചവടക്കാരെയും ഓട്ടോറിക്ഷ ഓടിയ്ക്കുന്ന അടുത്ത വീട്ടിലെ ചിന്നമ്മച്ചേച്ചിയേയും കണ്ടതുകൊണ്ടാവാം, നനഞ്ഞൊലിയ്ക്കുന്ന ചെറിയ ചേരിക്കുടിലുകള്‍ എറണാകുളത്തും കണ്ടതുകൊണ്ടാകാം [അലക്കിയിട്ട തുണികള്‍ ഉണങ്ങാത്തതുകൊണ്ടല്ല]... മഴക്കാലത്തു മാത്രം മനസ്സ് കമ്മ്യൂണിസ്റ്റായത്. [കറന്റുപോകുമ്പോള്‍ മാത്രം വിയര്‍ക്കുന്നവരെപ്പറ്റി എന്തുപറയാനാണ്? അതുപോലെ മഴക്കാലത്തു മാത്രം, അതും മനസ്സുകൊണ്ട് മാത്രം കമ്മ്യൂണിസ്റ്റാകുന്നവരെപ്പറ്റി എന്തു പറഞ്ഞിട്ടെന്തിനാണ്?]

അതുകൊണ്ട് മഴക്കവിതകള്‍ വായിക്കാതെ തള്ളി. എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്ന മഴഫീച്ചറുകള്‍ എന്നും ഓക്കാനമുണ്ടാക്കി. മഴയെ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫര്‍മാരുടെ മിടുക്കിനോട് ഒരു പിണ്ണാക്കും തോന്നിയില്ല. മഴപ്പുസ്തകം കണ്ടപ്പോള്‍ ചുണ്ടു കോട്ടി.

ഏങ്കിലും ഭൂമിയില്‍ ഇപ്പോള്‍ മഴക്കാലമായിരിക്കുമെന്നോര്‍ക്കുമ്പോള്‍ മഴയെ ഓര്‍ത്ത് ഇതാദ്യമായി കാല്‍പ്പനികനാകാന്‍ തോന്നുന്നു. അതോ ഉള്ളില്‍ ചാകാതെ കിടന്നിരുന്ന കപട പെറ്റിബൂര്‍ഷ്വാ തലയുയര്‍ത്തുന്നതോ?

ദുബായിലെ [ഓര്‍ക്കുന്നു - ദില്ലിയിലേയും] ജൂണ്‍ ജൂലായ്കള്‍ ചുട്ട് പൊരിയുമ്പോളാണ് കേരളം നനയുന്നത് എന്നതായിരിക്കണം ഇപ്പോളത്തെ ഈ ഇടയിളക്കത്തിന്റെ ഒരു കാരണം.

മറ്റൊന്ന് നൊമാദിന്റെ ‘ഒരുമിച്ച് നനയുമ്പോഴും തനിയെ’ എന്ന ഉള്ള് തൊടുന്ന കവിതയാണ്. അത് വായിക്കാന്‍ നൊമാദിന്റെ ബ്ലോഗില്‍ ചെല്ലുമ്പോള്‍ അവിടെ ഇടിവെട്ടിപ്പെയ്യുന്ന ഇടവപ്പാതിയേയും കേള്‍ക്കാം. ടെക്നോളജിയുടെ കാലത്തെ കാവ്യസ്വാദനത്തിന്റെ സാധ്യതകള്‍ ആര്‍ക്ക് പ്രവചിക്കാന്‍ കഴിയുമായിരുന്നു? ഒരു ഗിമ്മിക്കായി തോന്നാത്ത വിധവും അത് മാത്രമായി ഡോണ്‍ലോഡ് ചെയ്ത്, വോള്യം കൂട്ടിയിട്ട്, പുതപ്പില്‍ ചുരുണ്ടുകിടക്കാന്‍ തോന്നുംവിധവും ആ മഴ അത്രമേല്‍ സ്വാഭാവികം. [നൊമാദിന്റെ കവിതകള്‍ക്കൊന്നിനും ഇത്തരം താങ്ങുകളുടെ ആവശ്യമില്ലെന്നത് വേറെ കാര്യം].

തീര്‍ന്നില്ല. നൊമാദിന്റെ കവിത, സമാനഭാവങ്ങള്‍ എവിടെയൊക്കെയോ പങ്കുവെയ്ക്കുന്ന ഗണ്‍സ് ആന്‍ഡ് റോസസിന്റെ പ്രസിദ്ധമായ നവംബര്‍ റെയിന്‍ എന്ന കിടിലന്‍ ഗാനത്തെയും ഓര്‍മിപ്പിച്ചു. തൊണ്ണൂറുകളുടെ തുടക്കത്തില്‍, എംടീവി ഇന്ത്യയില്‍ വന്ന കാലത്ത് കണ്ട അതിന്റെ ഗംഭീര വിഡിയോയും മറക്കുവതെങ്ങനെ? ഇതാ ലിങ്ക് - ഒരു കൊല്ലം മുമ്പ് മാത്രം അപ്.ലോഡ് ചെയ്തിരിക്കുന്ന ഈ വിഡിയോ ലിങ്ക് 1.6 കോടി തവണ ആളുകള്‍ കണ്ടുകഴിഞ്ഞു! ലിറിക്സ് ഇവിടെ.

എന്തായാലും മഴയുടെ അകാല്‍പ്പനികതയിലേയ്ക്ക് തിരിച്ച് എറിയപ്പെടാതെ വയ്യ. വൃഷണത്തിന് കുത്തിപ്പിടിയ്ക്കുന്ന തമിഴ് ദളിത് കവിതയുമായി അത് ചെയ്യുന്നത് ആതവന്‍ ദീക്ഷണ്യ. [തമിഴ് ദളിത് കവിതകളുടെ ഈ പരിഭാഷാഭാഗം എടുത്തുചേര്‍ക്കുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന്. പരിഭാഷകര്‍ എന്‍. ഡി. രാജ് കുമാറും എന്റെ പഴയ ചങ്ങാതിമാരിലൊരാള്‍ കൂടിയായ കെ. എന്‍. ഷാജിയും]


“താമസിക്കാന്‍ വീടും തിന്നാന്‍ ചോറുമുണ്ടെങ്കില്‍
സൌകര്യമായിരുന്ന് എഴുതാം ഇല്ലേടാ # * @ ?
ഒന്നോര്‍ത്തോ -
മഴയെപ്പോഴും ജനാലയ്ക്കു പുറത്താണ് നിനക്ക്
ഞങ്ങള്‍ക്കത്
സ്വന്തം വയറ്റിപ്പിഴപ്പിനു മീതെയും!”

Thursday, June 12, 2008

ബ്ലഡി മേരി

ലോകത്തിലെ ഏറ്റവും പ്രശസ്തയായ കോക്ക്ടെയിലാണ് ബ്ലഡി മേരി. തക്കാളിജ്യൂസും വോഡ്കയുമാണ് ബ്ലഡി മേരിയുടെ മുഖ്യ ഉള്ളടക്കം. ഉള്ളി, കാരറ്റ്, സെലെറി എന്നിവയുടെ കുഴമ്പ്, ബ്രോത്ത്, വോര്‍സെസ്റ്റര്‍ഷെയര്‍ സോസ് തുടങ്ങിയവയാണ് മറ്റ് ഉപദംശങ്ങള്‍.

ക്യാനുകളിലോ കുപ്പികളിലോ ഇവിടെ ദുബായില്‍ വാങ്ങാന്‍ കിട്ടുന്ന പഴച്ചാറുകളില്‍ എനിക്കേറെ പ്രിയപ്പെട്ടത് തക്കാളിച്ചാറായത് അതുകൊണ്ടല്ല, തക്കാളിജ്യൂസിന്റെ നൈസര്‍ഗിക സ്വാദ് ഇഷ്ടപ്പെട്ടതുകൊണ്ടാണ്. പോരാത്തതിന് കിഡ്നിയില്‍ കല്ലില്ലാത്തതും വായില്‍ ഇടയ്ക്കിടെ പുണ്ണ് വരുന്നതും [aphthous ulcer] തക്കാളിജ്യൂസിനെ പ്രിയതരമാക്കാനുള്ള കാരണങ്ങളായി. സൌദി അറേബ്യയില്‍ ഉണ്ടാക്കുന്ന റാണിയാണ് ഇവിടെ ലഭിക്കുന്ന പ്രമുഖ ബ്രാന്‍ഡ്. അധികം ഡിമാന്‍ഡില്ലാത്ത സാധനമായതിനാല്‍ എല്ലാ ഗ്രോസറികളിലും കിട്ടില്ല എന്നൊരു പ്രശ്നമുണ്ട്. ബ്ലഡി മേരിയുടെ ബ്ലഡിനെപ്പറ്റി ഇതെല്ലാമോര്‍ത്തത് ഇന്ന് ഇ-മെയിലാ‍യി കിട്ടിയ ഒരു തക്കാളിക്കഥ വായിച്ചിട്ടാണ്.

ഇതാ അതിന്റെ പരിഭാഷ:

മൈക്രോസോഫ്റ്റിന്റെ ഓഫീസില്‍ ഒരു പ്യൂണിന്റെ ഒഴിവുണ്ടെന്നറിഞ്ഞ് ഒരു ചെറുപ്പക്കാരന്‍ ഇന്റര്‍വ്യൂവിനു ചെന്നു. ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ മാനേജര്‍ പറഞ്ഞു: "നിങ്ങളെ അപ്പോയിന്റ് ചെയ്തിരിക്കുന്നു. ജോയിന്‍ ചെയ്യുന്നതിനുമുമ്പ് നിങ്ങള്‍ ഒരു ഫോറം പൂരിപ്പിച്ചു തരണം. ഫോറം നിങ്ങള്‍ക്ക് ഈ-മെയിലായി അയച്ചുതരാം. എന്താണ് നിങ്ങളുടെ ഈ--മെയില്‍ ഐഡി?".

ഈ-മെയില്‍ ഐഡിയോ? അയാള്‍ പകച്ചു. അങ്ങനെ ഒരു സാധനത്തെപ്പറ്റി അയാള്‍ കേട്ടിട്ടേ ഇല്ലായിരുന്നു. "എനിക്ക് ഈ-മെയില്‍ ഐഡി ഇല്ല" അയാള്‍ പറഞ്ഞു. "അതിനര്‍ത്ഥം നിങ്ങള്‍ ജീവിച്ചിരിക്കുന്നില്ല എന്നാണ്. ജീവിച്ചിരിക്കാത്ത ആള്‍ക്ക് ജോലി തരാന്‍ വയ്യ", മാനേജര്‍ കൈ കഴുകി.

നിരാശനായി പുറത്തിറങ്ങിയ ചെറുപ്പക്കാരന്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. പോക്കറ്റില്‍ ആകെയുള്ളത് ഇരുപത് ഡോളര്‍. ഒടുവില്‍ അയാള്‍ക്കൊരു ബുദ്ധി തോന്നി. മാര്‍ക്കറ്റില്‍ പോയി ആ ഇരുപത് ഡോളര്‍ കൊടുത്ത് അയാളൊരു പെട്ടി തക്കാളി വാങ്ങി. അതും ചുമന്ന് വീടുവീടാന്തരം കയറിയിറങ്ങി നടന്ന് വിറ്റപ്പോള്‍ ഉച്ചയൂണിന് മുമ്പുതന്നെ അയാള്‍ക്ക് 36 ഡോളര്‍ കിട്ടി. ഉച്ചതിരിഞ്ഞും അയാള്‍ അതാവര്‍ത്തിച്ചു. വൈകീട്ട് വീട്ടില്‍ പോകുമ്പോള്‍ അയാളുടെ കയ്യില്‍ 65 ഡോളറുണ്ടായിരുന്നു. അങ്ങനെ അയാളൊരു ബിസിനസ്സുകാരനായി.

5 കൊല്ലം കഴിയുമ്പോളേയ്ക്കും ഒരുപാട് ലോറികളും ഗോഡൌണുകളുമൊക്കെയുള്ള ഒരു വലിയ റീടെയ് ലര്‍ ആയത്രെ അയാള്‍. അപ്പോളാണ് കുടുംബാഗങ്ങള്‍ക്കെല്ലാം ഇന്‍ഷുറന്‍സ് എടുക്കാമെന്ന് അയാള്‍ വിചാരിച്ചത്. ഇന്‍ഷുറന്‍സ് കമ്പനിയുടെ സെയിത്സ്മാന്‍ വന്ന് പോളിസികളെപ്പറ്റി അയാളോട് വിശദീകരിച്ചു. ഒടുക്കം സെയിത്സ്മാന്‍ അയാളോട് അയാളുടെ ഈ-മെയില്‍ ഐഡി ചോദിച്ചു. "ഇല്ല, എനിക്ക് ഈ-മെയില്‍ ഐഡി ഇല്ല" അയാള്‍ മറുപടിച്ചു.

ഹെന്ത്, കോടീശ്വരനായ ഒരു ബിസിനസ്സുകാരന് ഈ-മെയില്‍ ഐഡി ഇല്ലെന്നൊ? സെയിത്സ്മാന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അയാളയാളുടെ ഡയലോഗ് വിരുത് പുറത്തെടുത്തു: "ഈ-മെയില്‍ ഐഡി ഇല്ലാതെ തന്നെ നിങ്ങള്‍ കോടീശ്വരനായി. അപ്പോള്‍ ഒരു ഈ-മെയില്‍ ഐഡി കൂടി ഉണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നുവെന്ന് സങ്കല്‍പ്പിച്ചു നോക്കൂ".

മറുപടി പറയാന്‍ അയാള്‍ക്ക് ഒട്ടും ആലോചിയ്ക്കേണ്ടി വന്നില്ല. "ഓ, സങ്കല്‍പ്പിക്കാനൊന്നുമില്ല. ഒരു ഈ-മെയില്‍ ഐഡി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ മൈക്രോസോഫ്റ്റിലെ പ്യൂണായേനെ”.

ഗുണപാഠം 1: ഇന്റര്‍നെറ്റ് നിങ്ങളുടെ ജീവിതവിജയത്തിലേയ്ക്കുള്ള വഴി തുറക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല.

ഗുണപാഠം 2: ഈ-മെയില്‍ ഐഡിയും ഇന്റര്‍നെറ്റ് പ്രാവീണ്യവും ഇല്ലെങ്കിലും അധ്വാനിച്ചാല്‍ നിങ്ങള്‍ക്ക് കോടീശ്വരനാകാം. ഗുണപാഠം

3: ഈ കഥ ഈ-മെയില്‍ വഴിയാണ് നിങ്ങള്‍ക്ക് കിട്ടുന്നതെങ്കില്‍ ഒരു പ്യൂണിനെപ്പോലെ ജീവിച്ചു മരിയ്ക്കാന്‍ നിങ്ങള്‍ക്കുള്ള സാധ്യത വളരെ അധികം.

PS: എനിയ്ക്ക് ഇത് തിരിച്ച് ഈ-മെയില്‍ ചെയ്തിട്ട് കാര്യമില്ല. ഞാന്‍ എന്റെ ഈ-മെയില്‍ ഐഡി ക്ലോസ് ചെയ്ത് തക്കാളി വില്‍ക്കാന്‍ പോയിരിക്കുന്നു.

Wednesday, June 11, 2008

അങ്ങനെ...

ഇന്നലെ ഉറങ്ങാന്‍ വൈകിയതുകൊണ്ട്
ഇന്ന് ഉണരാന്‍ വൈകി.
ഇന്ന് ഉണരാന്‍ വൈകിയതുകൊണ്ട്
രാത്രി ഉറങ്ങാന്‍ കിടന്നിട്ടും
ഉറക്കം വരാന്‍ വൈകി.
ഉറങ്ങാന്‍ വൈകിയതുകൊണ്ട്
നാളെ...

Tuesday, June 10, 2008

ഞാനും ഒരു ആള്‍ദൈവം


ചേട്ടന്റെ കല്യാണക്കാസറ്റ് റീവൈന്‍ഡ് ചെയ്ത് നോക്കൂ.
ഞാന്‍ അതാ
വായില്‍ നിന്ന് ഒരു പപ്പടം സൃഷ്ടിക്കുന്നു.
ഇത്തിരി പോലും പൊട്ടാത്ത ഒരു മുഴുപ്പപ്പടം.

Sunday, June 8, 2008

കരിവാരം Black Week


As Raj Neetiyath did, I am also changing the color of this blog to black for a week in joining hands with Inji Pennu and in protest against kerals.com's stupid crimes and requesting all of you to join this protest.

Thursday, June 5, 2008

തലമുടിയുടെ രാഷ്ട്രീയത്തോട്


തലയില്‍ കൂട്ടമായിരിക്കുമ്പോള്‍ക്കൊള്ളാം
കറിയിലൊറ്റയ്ക്ക് കിടന്നിടൊല്ല നീ.

Tuesday, June 3, 2008

‘ബോളിവുഡ്’ തുലയട്ടെ


ഇന്നലെ ഒരു കുഞ്ഞ് ഇന്റര്‍വ്യൂ വായിച്ചു - നമ്മുടെ മനോജ് നൈറ്റ് ശ്യാമളന്റെ. ഈ ബ്ലോഗിലെ ഇതിനു മുമ്പത്തെ പോസ്റ്റിന് കിട്ടിയ പരിഹാസ കമന്റുകളുമായി ചേര്‍ത്തുവായിക്കുമ്പോള്‍ ഒരു കോയിന്‍സിഡന്‍സ്. ശ്രീനിവാസനും മനോജും കണ്ണൂക്കാരാണല്ലൊ. ഇതിനു മുമ്പത്തെ പോസ്റ്റിന് ആദ്യം കിട്ടിയ കമന്റ് തന്നെ പരിഹാസമായാണ് ഞാനെടുത്തത്. രണ്ടാമത് പരിഹസിച്ചയാള്‍ പക്ഷേ ആദ്യകമന്റിനെ പ്രശംസയായെടുത്തെന്ന് തോന്നുന്നു. നമ്മുടെ ലക്ഷ്യം ശ്രീനിയോ പ്രിയനോ മനോജ് നെല്ലിയാട്ട് ശ്യാമളനോ പോലുമല്ല, ചുരുങ്ങിയ പക്ഷം ഒരു സ്പില്‍ബെര്‍ഗെങ്കിലും വരട്ടെ ഈ ബ്ലോഗില്‍ നിന്ന് ഇന്‍സ്പയേഡ് ആകാന്‍ എന്നാണ് എന്റെ ഈഗോപാലകൃഷ്ണമേനോന്‍ പറയുന്നത്. അതിനയാള്‍ക്ക് മലയാളമറിയില്ലെങ്കില്‍, ദുബായ് എന്ന സിനിമയില്‍ മമ്മൂട്ടി പറയുമ്പോലെ, “ലെറ്റ് ഹിം ലേണ്‍ മലയാളം”. [ഐ ഡോണ്ട് കെയര്‍ എന്നു പറയുന്നില്ല. അങ്ങനെ വിചാരിക്കുകയോ പറയുകയോ ചെയ്യുമ്പഴാണ് നമ്മ ഏറ്റവും കെയര്‍ ചെയ്യണത് എന്ന് ഇന്നലെ മന:പ്പുസ്തകത്തില്‍ വായിച്ചേയുള്ളു].

പരസ്യവ്യവസായത്തിന്റെ ആധുനിക കുലപതികളിലൊരാളായ ലിയോ ബണെറ്റ് പറയുന്നു: “നക്ഷത്രങ്ങളെ പിടിയ്ക്കാന്‍ ചാടുമ്പോള്‍ നക്ഷത്രം കിട്ടണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ഏതായാലും കയ്യില്‍ ചെളിയുമായി നമ്മള്‍ തിരിച്ചുവരില്ല” [When we reach for the stars, we may not quite get one. But we may not come up with a handful of mud either]. സ്മാള്‍ ഡ്രീം ഈസ് എ ബിഗ് സിന്‍ എന്നു പറഞ്ഞപ്പോള്‍ ചിന്മയാനന്ദനും അതു തന്നെ ഉദ്ദേശിച്ചത് [സ്മാള്‍ അടിച്ചാലും ജനം കുടിയന്‍ എന്നു വിളിക്കും, ലാര്‍ജ് അടിച്ചാലും കുടിയനെന്നു വിളിക്കും. എന്നാപ്പിന്നെ ലാര്‍ജ് അടിച്ചൂടേ എന്ന് മലയാളം]. അതുകൊണ്ടാണ് സ്പില്‍ബെര്‍ഗിനെത്തന്നെ ഉന്നം വയ്ക്കാമെന്നു വെച്ചത്.

ഇന്റര്‍വ്യൂവില്‍ മനോജ് നൈറ്റ് ശ്യാമളനെ ഇന്റര്‍വ്യൂ ചെയ്തയാളുടെ പേരില്ല.[ഇന്ത്യ അബ്രോഡ് ന്യൂസ് സര്‍വീസിന്റെ [IANS] പേരിലാണ് ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ചിരിക്കുന്നത്]. ഇന്റര്‍വ്യൂവിലെ പെനള്‍ട്ടിമേറ്റ് ചോദ്യം ഇങ്ങനെ: ഹൊറര്‍ സിനിമകള്‍ കണ്ടാണോ താങ്കള്‍ വളര്‍ന്നത്? ഉത്തരം: ഹൊറര്‍ സിനിമകള്‍ എനിക്കിഷ്ടമാണ്. ഒരു ചോദ്യം കൂടി ചോദിച്ച് അവസാനിപ്പിച്ചാല്‍ ഉപകാരമായിരുന്നു - എന്റെ കുടുംബം എന്നെ കാത്തുനില്‍ക്കുകയാണ്.

അങ്ങനെ അവസാനചോദ്യം: ഓകെ. നിങ്ങള്‍ നിങ്ങടെ സിനികളില്‍ തല കാട്ടാറുണ്ടല്ലൊ? സുഭാഷ് ഗായ് ആണോ നിങ്ങളുടെ പ്രചോദനം?

ഉത്തരം: നിങ്ങളുടെ ചോദ്യത്തിന്റെ രണ്ടാം ഭാഗത്തിനുള്ള ഉത്തരം ‘അല്ല’ എന്നാണ്, കാരണം അതാരാണെന്ന് എനിക്കറിയില്ല. എനിക്കിഷ്ടം തോന്നുന്ന റോളാണെങ്കില്‍ ഞാനഭിനയിച്ചുവെന്നു വരും, അത്രമാത്രം...

ആ അവസാനചോദ്യത്തിന് ഉത്തരം പറഞ്ഞ മനോജിന്റെ naivete എനിക്കിഷ്ടപ്പെട്ടു - സുഭാഷ് ഗായോട് എനിക്കൊരു വിരോധവുമില്ലെങ്കിലും. സുഭാഷ് ഗായ് ആരായാലെന്ത്? ഇന്ത്യന്‍ സിനിമ എന്നാല്‍ ഹിന്ദി സിനിമ എന്ന് മാത്രം വിചാരിച്ചുകൊണ്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ പോയാല്‍ ഇങ്ങനെയിരിക്കും. അതോ IANS ചീഫിന്റെ ശത്രുവാണോ സുഭാഷ് ഗായ്?

ഇനി ഇതിനൊരു മറുപുറവുമുണ്ട് - ഹിന്ദി സിനിമയെ ബോളിവുഡ് എന്ന് വിളിക്കുന്ന വങ്കത്തം, അടിമത്തം, പാപ്പരത്തം. ഹിന്ദിസിനിമാലോകത്തെ ബുദ്ധിജീവികളായ നാനാ പടേക്കര്‍, മനോജ് വാജ്പൈ തുടങ്ങിയവര്‍ക്ക് മുതല്‍ മഹാകവികളുടെ മക്കളായ ബച്ചനും ഷബാനയ്ക്കും വരെ വെറുപ്പാണത്രെ ഹിന്ദി സിനിമയെ ബോളിവുഡ് എന്ന് വിളിക്കുന്നതിനോട്. പിന്നെ ആര്‍ക്കാണിത് നിര്‍ബന്ധം - മീഡിയക്കോ? അതുപോരാഞ്ഞിപ്പോള്‍ തമിഴ്, മലയാളം, കന്നഡ, തെലുങ്ക് സിനികളേയും വുഡ് ചേര്‍ത്ത പേരുകളിട്ട് വിളിക്കുന്നു. മോളിവുഡ്, കോളിവുഡ്... എന്നതാ ഇത്? ഹോളിവുഡ് പോലെ കോടമ്പാക്കം എന്നൊരു മൊഞ്ചുള്ള പേരുള്ളപ്പോള്‍ വൈ ഈ വൈകൃതം?

[ഓഫ്: തുളു ബ്രാഹ്മണരുടെ വകയായുള്ള ഒരടിപൊളി മധുരപലഹാരമാണ് ബോളി. കടലമാവ് നേര്‍പ്പിച്ച് ദോശപോലെ ഉണ്ടാക്കി പഞ്ചസാരപ്പാവില്‍ മുക്കിയെടുത്ത് ഉണ്ടാക്കുന്ന സാധനം. കേരളീയ മലയാളികളുടെ വിശിഷ്ടഭോജ്യമായ പാലട പ്രഥമനോട് ചേര്‍ത്ത് കഴിയ്ക്കാന്‍ അതിവിശേഷം. ബോളി വിജയിക്കട്ടെ. പിന്നെ “എന്റെ കുടുംബം എന്നെ കാത്തുനില്‍ക്കുകയാണ്“ എന്ന വാചകത്തിന്റെ മധുരം. അത് ബോളി-പാലട കോമ്പിനേഷനേയും തോല്‍പ്പിക്കും. പ്രശസ്തിക്കും പത്രവാര്‍ത്തകളില്‍ വരാനും വേണ്ടി വമ്പന്‍ സ്രാവുകള്‍ വരെ കാത്തുകെട്ടിക്കിടക്കുന്ന ഒരു കാലഘട്ടത്തില്‍, മനോജ്, നിങ്ങളും വിജയിക്കട്ടെ.]

മുകളില്‍ വലത്തുള്ള സര്‍വേയില്‍ പങ്കെടുത്തിട്ട് പോകൂ.

Monday, June 2, 2008

എന്നെ അരച്ചു കലക്കി കിട്ടിയാല്‍...


“എന്നെ അരച്ചു കലക്കി കിട്ടിയാല്‍
കുടിയ്ക്കാനുള്ള ദേഷ്യമുണ്ടാകുമല്ലെ?”

“അയ്യേ, ഇല്ല, വയറു കേടാക്കാന്‍ വയ്യ.
നിന്നെ അരച്ചു കലക്കി കിട്ടിയാല്‍
ടോയ് ലറ്റില്‍ ഒഴിച്ച്
ഫ്ലഷ് ചെയ്യും.”
Related Posts with Thumbnails