ദിവസേന (പ്രത്യേകിച്ച് ഒരു പോഷകഗുണവുമില്ലാത്ത) ഒരാപ്പിളെങ്കിലും കഴിച്ചാല്‍ ഡോക്ടറെ കാണേണ്ട ആവശ്യമില്ല എന്ന ഇംഗ്ലീഷ് പഴഞ്ചൊല്ല് ഏതോ ആപ്പിള്‍ കര്‍ഷക ലോബി ഉണ്ടാക്കി വിട്ടതാണെന്നൂഹിക്കാന്‍ അധികം ബുദ്ധിയൊന്നും വേണ്ട. പരസ്യത്തേക്കാളും പബ്ലിക് റിലേഷനേക്കാളും ഫലപ്രദമാണ് ഇതുപോലുള്ള മിടുക്കുകള്‍. ഇത്തരം മിടുക്കുകളുണ്ടായിരുന്നെങ്കില്‍ കേരളം എന്നേ കശുമാവ് കര്‍ഷകരുടെ പറുദീസയാകുമായിരുന്നു. (കശുവണ്ടിക്ക് വേണ്ടി മാത്രമല്ല, കശുമാങ്ങയ്ക്കു കൂടി!). പൂർണരൂപം സെപ്തംബർ 23-ലെ മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചതിന്റെ വെബ് എഡിഷൻ ഇവിടെ.
46 വർഷം പിന്നിട്ട ജീവിതകാലത്ത് ഭൂമിയിൽ വെച്ചു കണ്ട ഏറ്റവും ഭയാനകമായ സൌന്ദര്യം ആകാശത്താണുള്ളത്. കഴിഞ്ഞ ഏപ്രിലിൽ ഒരു ദിവസം വെളുപ്പിന് അഞ്ചിന്റെ ട്രെയിനിൽ എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേയ്ക്കു പോകുമ്പോൾ, പിറവം റോഡ് സ്റ്റേഷനെത്തിക്കാണും, വെറുതെ വാതിൽക്കൽ നിന്ന് കിഴക്കനാകശത്തേയ്ക്കു നോക്കിയപ്പോൾ, അതാ അത്. എന്നുമെന്നപോലെ നട്ടെല്ലിലൂടെ ഒരു കുളിരു പാഞ്ഞു.
ഒരു വർഷം മുമ്പത്തെ തണുപ്പുകാലത്ത് (നവംബർ-ഡിസംബറിൽ), റിപ്പോർട്ടർ ടീവിയുടെ ഓഫീസിൽ Kuzhur Wilsonണെ കാണാൻ പോയ ഒരു രാത്രിയാണ് അവസാനം കണ്ടത്. തെക്കു പടിഞ്ഞാറൻ ചെരിവിൽ, അസ്തമിക്കാറായ പോസിൽ, എന്നുമെന്നപോലെ, ആകാശം വിലങ്ങനെ.
അതിനും കുറച്ചു ദിവസം മുമ്പ്, Dominic Savioയോടൊപ്പം ഷിപ്പ് യാഡിനോടു ചേർന്ന ഹോട്ടൽ മേഴ്സിയുടെ റൂഫ്ടോപ്പിലിരിക്കെ, മൂക്കിലുരുമ്മുമെന്ന് തോന്നിപ്പിക്കുന്ന വമ്പൻ ക്രെയിനുകളേയും നേവൽ ബേസിൽ നങ്കൂരമിട്ടു കിടക്കുന്ന പടക്കപ്പലുകളേയും ദൂരെക്കിടക്കുന്ന അന്ധകാരനഴിനഴിയേയും അതിനുമപ്പുറത്തെ കടലുകളേയും അമേരിക്കകളേയും ബുധനേയും ശുക്രനേയും സൂര്യനേയും രാപ്പകലുകളെന്ന തോന്നലുകളേയും നിഷ്പ്രഭമാക്കിക്കൊണ്ട് കാണപ്പെട്ടതല്ലേ എന്നു ചോദിക്കാൻ, എന്നുമെന്ന പോലെ, ധൈര്യം കിട്ടിയില്ല.
അതിനും മുമ്പു കണ്ടത്, നാലഞ്ച് വർഷം മുമ്പ്, രാത്രി കാറിൽ ഇന്ത്യൻ അലൂമിനിയത്തിന്റെ മതിലോരം ചേർന്ന് പറവൂർക്കു പോകുമ്പോൾ, പെട്ടെന്ന് പടിഞ്ഞാറ്.
ഭാരതവർഷത്തിലുള്ളവർക്ക് ഏപ്രിലിൽ വൃശ്ചികത്തിനെ വെളുപ്പാൻ കാലത്ത് കിഴക്കനാകാശത്തു കാണാം. ദിവസങ്ങൾ കഴിയുന്തോറും അത് നേരത്തേ നേരത്തേ ഉദിച്ച് നേരത്തേ നേരത്തേ അസ്തമിച്ചു തുടങ്ങുന്നു. അങ്ങനെ ചിലപ്പോൾ സന്ധ്യയ്ക്കും ചിലപ്പോൾ രാത്രിയും പലയിടങ്ങളിലും വെച്ച് കാണാം - കിഴക്കു നിന്ന് പടിഞ്ഞാട്ടേയ്ക്കുള്ള ഒരേ ഉദായ്സ്തമന പാതയിൽ.