Tuesday, November 25, 2008

മരഭനയയയം


പുഷ്പിതാഗ്രയുടെ ലക്ഷണം പഠിച്ചിട്ട് പ്രത്യേകിച്ച് എന്ത് ഗുണമുണ്ടായി എന്നു ചോദിച്ചാൽ, ഒന്നുമില്ല എന്ന് ഉത്തരം പറഞ്ഞാൽ, ഒരു തറ പ്രയോജനവാദിയായി [utiliterianist] എന്നെ, നെടുമങ്ങാട്ടുകാരുടെ ഭാഷയില്‍പ്പറഞ്ഞാൽ, താറടിയ്ക്കല്ല്.

എട്ടാം ക്ലാസിലെ കണക്കിന്റെ ഭാഗമായി ഗണങ്ങൾ പഠിച്ചതിന് ദില്ലിയിൽ ജീവിച്ച രണ്ടുകൊല്ലക്കാലം പ്രയോജനമുണ്ടായി. ഹിന്ദി അന്നും ഇന്നും മഹാമോശം. [അമ്മ ഹിന്ദിട്ടീച്ചറായിരുന്നു. പക്ഷേ മക്കളുടെ ക്ലാസിൽ അമ്മാരെ പഠിപ്പിയ്ക്കാൻ ഇടില്ലല്ലൊ. പോരാത്തതിന് ഞാൻ എട്ടിലെത്തിയപ്പോഴേയ്ക്കും എന്നെ അച്ഛമ്മയുടേം പാച്ചിയുടേം അടുത്താക്കി അമ്മയും ചേച്ചിയും അച്ഛനോടൊപ്പം വില്ലിംഗ്ഡൺ ഐലണ്ടിലെ പോർട്ട് ട്രസ്റ്റ് ക്വാർട്ടേഴ്സിലേയ്ക്ക് മാറി. അതിനുവേണ്ടി അമ്മ കൊച്ചിക്ക് ട്രാൻസ്ഫറും വാങ്ങി. ഞാൻ പിന്നെ പ്രീഡിഗ്രിയും കഴിഞ്ഞാണ് മഹാരാജാസിൽ ചേർന്ന്, ക്വാർട്ടേഴ്സ് വാസിയായത്. ഇടയ്ക്ക് വീക്കെൻഡുകളിൽ കാണുമ്പോളോ വെക്കേഷൻ കാലത്തോ അമ്മ എന്നെ ഹിന്ദി പഠിപ്പിയ്ക്കാഞ്ഞതെന്തായിരുന്നെന്ന് ചോദിച്ചാൽ എനിക്ക് കരച്ചിൽ വരും. അച്ഛൻ ജീവിച്ചിരിക്കും വരെ അമ്മയുടെ ദാമ്പത്യം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അച്ഛന്റെ കാലശേഷം പിന്നെ ദാമ്പത്യമില്ലല്ലൊ. വൈധവ്യം, ദാമ്പത്യം - ഏതാണാവോ കൂടുതൽ ചലഞ്ചിംഗ്! അല്ലെങ്കിലും അതൊക്കെ എന്തിന് പറയുന്നു, ഹിന്ദി പഠിക്കാനുള്ള വാസന എനിക്ക് തീരെ ഇല്ലായിരുന്നു എന്നതാണ് പ്രധാനസംഗതി. ഗസലുകളുടെ അർത്ഥം ചോദിച്ച് അമ്മയുടെ പിന്നാലെ നടന്ന ബീയേക്കാലം മുതൽ എനിക്കതോർത്ത് ഖേദം തോന്നിയിരുന്നു. ജീവിതം അങ്ങനെയാണല്ലൊ - ഒരു പ്രയോജനവുമില്ലാത്ത ഖേദങ്ങൾ, പരീക്ഷ കഴിഞ്ഞ് പഠിയ്ക്കാൻ കിട്ടുന്ന പാഠപുസ്തകങ്ങൾ...]

പറഞ്ഞുവന്നത് ഗണങ്ങൾ പഠിച്ചതുകൊണ്ടുണ്ടായ ഗുണങ്ങളെപ്പറ്റിയാണല്ലൊ. കരോൾബാഗിനടുത്തായിരുന്നു അന്ന് ദില്ലിവാസം. ജോലി ഒരു പത്തിരുപത് കിലോമീറ്ററിനപ്പുറം തെക്കൻ ദില്ലിയിലും. എന്നും രാവിലെ തിരക്കുള്ള ഡീട്ടിസി ബസ്സും കേറി പോകണം. ബസ്സിന്റെ ബോർഡിൽ അവസാനലക്ഷ്യസ്ഥലത്തിന്റെ പേരു മാത്രമേ ഉണ്ടാകൂ. നമ്പറുകൾ കൊണ്ടാണ് റൂട്ടുകൾ തിരിച്ചിരുന്നത്. കൊണാട്ട് പ്ലേസിൽ നിന്ന് 620 പിടിച്ചാൽ ആൾ ഇന്ത്യ മെഡിക്കൽ, മുനീർക്ക വഴി ഹോസ്കാസിലെത്താം. 535-ഉം ഹോസ്കാസിലേയ്ക്കു തന്നെ. പക്ഷേ വേറെ വഴിയ്ക്കാ. അതൊക്കെ പക്ഷേ പിന്നീട് പഠിച്ചതാണ്.


അക്കാലത്ത് ചെയ്തതെന്താണെന്നോ - രാവിലെ ബസ് കയറുന്ന ഝണ്ടേവാലൻ സ്റ്റോപ്പിൽ എഴുതിവെച്ചിരിക്കുന്ന എല്ലാ ബസ് നമ്പറുകളും എഴുതിയെടുത്തു. ജോലിയ്ക്ക് ആദ്യമായി പോയ ദിവസം തന്നെ അവിടെച്ചെന്നിറങ്ങുന്ന സ്റ്റോപ്പിൽ എഴുതിവെച്ചിരിക്കുന്ന ബസ് നമ്പറുകളും എഴുതിയെടുത്തു. ഒന്നാമത്തെ ലിസ്റ്റ്, ഗണം എ. രണ്ടാമത്തേത് ഗണം ബി. എ സംഗമം ബി എത്രയാണെന്നു നോക്കി. അതായത് രണ്ട് സ്റ്റോപ്പിലും കോമണായി കണ്ട നമ്പറുകൾ. ഏത് റൂട്ടിലൂടെ പോയാലും ആ നമ്പർ ബസ്സുകൾ ആ രണ്ട് സ്റ്റോപ്പുകളിലും എത്തുമെന്ന് ഉറപ്പായി. എവിടെക്കണ്ടാലും ആ നമ്പർ ബസ്സുകളിൽ കണ്ണുമ്പൂട്ടി ചാടിക്കേറാൻ ധൈര്യമായി.


"അപ്പോക്ക്യേ, ഗണം എക്സ് എങ്ങനെയെന്നാൽ എക്സ്..." എട്ടാം ക്ലാസിൽ കണക്കു പഠിപ്പിച്ച വിജയലക്ഷ്മിട്ടീച്ചറുടെ മൂക്കടപ്പൻ മധുരസ്വരം ഓരോ തവണയും ഓർത്തുകൊണ്ടായിരുന്നു ദില്ലിയിലെ ആദ്യകാല ബസ് യാത്രകളത്രയും.

നനരയവിഷമത്തിലും സമത്തിൽ പുനരിഹനം ജജരംഗ പുഷ്പിതാഗ്ര... എന്തൊരു രസമായിരുന്നു അന്നത് പഠിയ്ക്കാൻ. അനുഷ്ടുപ്പൊഴിച്ചുള്ള സംസ്കൃതവൃത്തങ്ങളുടെ ലക്ഷണങ്ങളെല്ലാം അതാത് വൃത്തങ്ങളിൽത്തന്നെയാണ് എഴുതപ്പെട്ടിരിക്കുന്നത് എന്നുകൂടി മനസ്സിലാക്കിയപ്പോൾ ആവേശം കൂടി. രാവണൻ രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന, പഞ്ചചാമരം എന്ന് ആ വൃത്തത്തിന്റെ തന്നെ പേരിൽ അറിയപ്പെടുന്ന, ശിവസ്തുതി വായിച്ച് ശിവതാണ്ഡവം കണ്ടപ്പോൾ, ആ ആവേശത്തിന് പത്തു തലകളായി.

കാലമേറെക്കഴിഞ്ഞ് ജീവിതം അതിന്റെ പൊള്ളുന്ന പാളങ്ങളും നീട്ടി മുന്നിൽ നിവർന്നു കിടന്നപ്പോൾ, ആ തലകളും ആ ആവേശങ്ങളും ഉൾവലിഞ്ഞ് കാട്ടുപൂവിന്റെ മണത്തേക്കാൾ വ്യർത്ഥമായി. അണിയുന്ന ഉടുപ്പുകളിലാകട്ടെ വിദേശപരിമളങ്ങൾ ചേക്കേറി.

സ്രഗ്ധര എന്നൊരു പെർഫ്യൂമിറക്കാനാണ് ഇപ്പോൾ ആഗ്രഹം. അല്ലെങ്കിൽ കളകാഞ്ചി എന്നായാലോ? മാകന്ദമഞ്ജരി?

പഠിച്ചതെല്ലാം വെറുതെയായി.ആ‍വശ്യമുള്ളത് പഠിച്ചുമില്ല. ഇതാ പഠിയ്ക്കാൻ വൈകിപ്പോയ ചിലത്:

യൂ ഡി ടോയ്ലറ്റ് [Eau de Toilette] - എസൻഷ്യൽ ഓയിൽ കോൺസണ്ട്രേറ്റ് ഏറ്റവും കുറവ് [3-5 ശതമാനം] ഉള്ള വിഭാഗമാണ് യൂ ഡി ടോയ്ലറ്റ്. കുളി കഴിഞ്ഞയുടൻ വാരിപ്പൂശാവുന്ന സാധനമാണിത്. വളരെ മൈൽഡ് ആയതുകൊണ്ട് ജോലിയ്ക്ക് പോകുമ്പോഴെല്ലാം ഇതണിയാം.

യൂ ഡി കൊളോൺ [Eau de Cologne] - ഇതിൽ എസൻഷ്യൽ ഓയിൽ കോൺസണ്ട്രേറ്റിന്റെ ശതമാനം 5-15 വരും.

യൂ ഡി പർഫും [Eau de Parfum] - ഇതിൽ എസൻഷ്യൽ ഓയിൽ കോൺസണ്ട്രേറ്റ് ശതമാനം 15 മുതൽ 30 വരെ. പെർഫ്യൂമുകളെ അപേക്ഷിച്ച് സുഗന്ധത്തിന്റെ ആയുസ്സ് കുറവായിരിക്കും എങ്കിലും പെർഫ്യൂമുകളേക്കാൾ ഒതുക്കമുള്ളതുകൊണ്ട് ഇവയാണ് കൂടുതൽ പോപ്പുലർ.

പെർഫ്യൂം [Perfume] - 25 മുതൽ 45 ശതമാനം വരെയാണ് പെർഫ്യൂമുകളിലെ എസൻഷ്യൽ ഓയിൽ കോൺസണ്ട്രേറ്റിന്റെ ഉള്ളടക്കം. ഭീകരവിലയായിരിക്കും, കടുത്ത സുഗന്ധവുമായിരിക്കും. അമിതമായി ഉപയോഗിച്ചാൽ അതിതീവ്രമാകും. അതുകൊണ്ടു തന്നെ സുഗന്ധപുഷ്പന്മാർക്കും പുഷ്പിണിമാർക്കുമിടയിൽ ഇവന് വലിയ ഡിമാൻഡില്ല.

അത്തർ - എസെൻസ്, സുഗന്ധസത്ത്, സൗരഭ്യം എന്നെല്ലാം സൂചിപ്പിക്കുന്ന പേഴ്സ്യൻ വാക്കാണ് അത്തർ. ഒന്നിലേറെ എസൻഷ്യൽ ഓയിലുകളുടെ മിശ്രിതമോ ഒന്നിന്റെ മാത്രമോ ആ‍കാം.

ഊദ് [Oudh or frankincense] - ബോസ്വെലിയ [Boswellia] എന്ന കുടുംബക്കാരനായ ആഫ്രിക്കൻ/ഏഷ്യൻ ചെടിയുടെ ചറത്തിൽ നിന്നാണ് ഊദ് ഉണ്ടാക്കുന്നത്. അറേബ്യൻ സുഗന്ധങ്ങളിലെ അവിഭാജ്യഘടകം.

എന്തു മനസ്സിലായി? എല്ലാ സുഗന്ധങ്ങളേയും കേറി പെർഫ്യൂം എന്നു വിളിക്കുന്നത് എല്ലാ വൃത്തങ്ങളേയും കേറി കാകളീ എന്നു വിളിക്കുമ്പോലെ മണ്ടത്തരമാണെന്ന്.

വൃത്തം പോലും പഠിപ്പിയ്ക്കേണ്ടാത്ത ഒരു എൽ.പി. സ്ക്കൂൾ അധ്യാപകനായാൽ മതിയായിരുന്നു. എന്നും രാവിലെ വേഷം കെട്ടി, യൂ ഡി ടോയ്ലറ്റ് അടിച്ച് ഓട്ടം തുടങ്ങണ്ടായിരുന്നു.

നഷ്ടങ്ങളേക്കാൾ സങ്കടകരം നേടാതെ പോയവയാണെന്ന് പറഞ്ഞതാര്? ഒരു വഴിയേ തിരിഞ്ഞപ്പോൾ മറ്റെല്ലാ വഴികളും എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കുകായിരുന്നു നമ്മൾ. ജീവിക്കപ്പെടാതെ പോയ എത്രയെത്ര ജീവിതങ്ങൾ. പുഷ്പിതാഗ്രകൾ. വസന്തതിലകങ്ങൾ.

18 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പ്രിയ രാം‌മോഹന്‍,
ബ്ലോഗ് തുരക്കാനുള്ള സൌകര്യം ഇപ്പോള്‍ ഒത്തു കിട്ടിയതേയുള്ളു. അനുഭവങ്ങളുടെ ഈ ‘ലോഗരിതം’ ഇഷ്ടപ്പെട്ടു.

{തൃശ്ശൂരില്‍ (അയ്യന്തോള്‍)ഒരു കവിതാശിലപ്പശാലയില്‍ വച്ച്, എന്റെ ഡയറിയില്‍ താങ്കള്‍ വരച്ച ‘രാജീവ് ഗാന്ധി’ കാര്‍ട്ടൂണ്‍ ഇപ്പോഴും വീട്ടിലുണ്ട്. ഞാന്‍ ഇപ്പോള്‍
അജ്‌മാനിലുണ്ട്.}
siva.kavithaps@gmail.com

Umesh::ഉമേഷ് said...

എന്നെക്കൊണ്ടു വായിപ്പിക്കാനല്ലേ ഈ തലക്കെട്ടു്? നടക്കട്ടേ...

ബസ്സിന്റെ നമ്പര്‍ കണ്ടുപിടിക്കാന്‍ എടുത്ത സൂത്രം ഗണമാണെന്നു മനസ്സിലാക്കിയ ജ്ഞാനമുണ്ടല്ലോ, അതാണു് ജ്ഞാനം. അപ്ലൈഡ് മാത്തമാറ്റിക്സ്.

രാം‌മോഹന്റെ അമ്മയെ ഹിന്ദിനാട്ടില്‍ വെച്ചു് ഹിന്ദി ഉപയോഗിക്കാന്‍ സഹായിച്ച ഒരു അനുഭവം എനിക്കുണ്ടു്. ഒരു പോസ്റ്റില്‍ എഴുതാം.

Mahi said...

ആത്മസുഗന്ധം ഗ്രേറ്റ്‌

വികടശിരോമണി said...

നേരെ തിരിച്ചുമുണ്ട് ജീവിതസത്യങ്ങൾ.
ഏഴാംക്ലാസിന്റെ മൂന്നാംബേഞ്ചിലിരുന്ന് സയിൻ‌സ്ക്ലാസ് കേൾക്കവേ മിക്കവാറും എന്റെ ചിന്തകൾ സ്കൂൾ വഴിയിലെ നെല്ലിമരത്തിലായിരുന്നു.താഴെ കണ്ടുവെച്ച തോട്ടിക്കമ്പ് നെല്ലിക്കയിലെത്തില്ല.ഒരു കമ്പുകൂടി വെച്ച് ഏച്ചുകെട്ടണം.അതെവിടുന്നു സംഘടിപ്പിക്കും?...
ആലോചനകളവിടെയെത്തുമ്പോഴേക്കും ടീച്ചറുടെ പതിഞ്ഞ സ്വരം(എല്ലാ ടീച്ചർമാർക്കും പതിഞ്ഞ സ്വരം തന്നെയോ?:))ഞെട്ടിയുണർത്തും:
“നീല ലിറ്റ്മസ് പേപ്പർ ചുണ്ണാമ്പുവെള്ളത്തിലിട്ടാൽ എന്തു സംഭവിക്കുന്നു?”
എന്തു സംഭവിച്ചാലും എനിക്കൊരു ചുക്കുമില്ല.ചുവപ്പാകുന്നെങ്കിൽ അത് ലിറ്റ്മസ്പേപ്പറിന്റെ അഹങ്കാരം.
ഒരു പഞ്ചചാമരത്തിലുള്ള കവിത പോലെ,നിമ്നോന്നതങ്ങളിലൂടെ അങ്ങനെ അയനം...
ഒരു ജീവിതവും ഇപ്പോൾ പുഷ്പിതാഗ്രയാവില്ല.ഇങ്ങനെ പെർഫ്യൂം മണമുള്ള ശാർദ്ദൂല വിക്രീഡിതം (പുലികളി)മാത്രം...

Umesh::ഉമേഷ് said...

അനുഷ്ടുപ്പൊഴിച്ചുള്ള സംസ്കൃതവൃത്തങ്ങളുടെ ലക്ഷണങ്ങളെല്ലാം അതാത് വൃത്തങ്ങളിൽത്തന്നെയാണ് എഴുതപ്പെട്ടിരിക്കുന്നത്...

അനുഷ്ടുപ്പിന്റെ “ഏതുമാവാമാദ്യവര്‍ണ്ണം...” എന്ന ലക്ഷണവും അനുഷ്ടുപ്പില്‍ തന്നെയാണു്. എല്ലാ സംസ്കൃതവൃത്തങ്ങളുടെയും ലക്ഷണം അതില്‍ത്തന്നെ.

ഭാഷാവൃത്തങ്ങളായ കാകളി, കളകാഞ്ചി തുടങ്ങിയവയാണു് അങ്ങനെ. അവയുടെ ലക്ഷണങ്ങള്‍ അനുഷ്ടുപ്പിലാണു്.

സ്രഗ്ദരയല്ല, സ്രഗ്ദ്ധര. സ്രഗ്ധര എന്നും എഴുതാം.

Unknown said...

ഇ-മെയിലില്‍ സബ്സ്ക്രൈബ് ചെയ്തത് കൊണ്ട് എല്ലാ പോസ്റ്റുകളും അപ്പപ്പോള്‍ വായിക്കാറുണ്ട്.
സസ്നേഹം,

Rammohan Paliyath said...

ഉമേഷേ, താങ്കളെക്കൊണ്ട് വായിപ്പിക്കാനാണ് ആ തലക്കെട്ട് എന്ന് മനസ്സിലായതിൽ പെരുത്ത് സന്തോഷം. ബ്ലോഗിന് മാത്രമുള്ള ഒരു സുഖമല്ലേ ഇത് - തിരക്കുള്ള ഒരമേരിക്കൻ വാസി നമ്മുടെ പ്രോസ്പെക്റ്റീവ് വായനക്കാരനാണെന്നറിയുക,അങ്ങേരെക്കൊണ്ട് കൊത്തിയ്ക്കാൻ വേണ്ടി ഒരിര കോർക്കുക, അതറിഞ്ഞുകൊണ്ടു തന്നെ അങ്ങേരതിൽ കൊത്തുക... നല്ലൊരു ശ്ലോകസദസ്സിന് ഇരുന്നെണീറ്റ സുഖം.

പോരാത്തതിന് അങ്ങേര് നമ്മളെ ജ്ഞാനി എന്നും വിളിച്ചു. കൂടുതലെന്ത് വേണം. ഇതെല്ലാം അങ്ങനെ ഒരു തലക്കെട്ടിട്ട് വായിപ്പിച്ചതുകൊണ്ടല്ലേ? ഗണങ്ങൾ കൊണ്ടുള്ള ഗുണങ്ങൾ എന്ന് തലക്കെട്ടിട്ടിരുന്നെങ്കിലോ? ഇത്രയും സ്പെസിഫിക് ആകുമായിരുന്നില്ല അല്ലേ?

ലളിതിവൽക്കരിച്ച പുതിയ ലിപി പ്രകാരം ഞാൻ സ്രഗ്ധര എന്നാക്കിക്കോളാം. ദ്ധയെ എന്നേ സംസ്ക്കരിച്ചു, സഞ്ചയനവും കഴിഞ്ഞു.

ഓഫ്: അമ്മയുടെ കത്തിയെപ്പറ്റി പോസ്റ്റിടരുത്, മെയിലാകാം. :-) നമ്മുടെ ആ അവിചാരിത മീറ്റിംഗിനെപ്പറ്റി എനിക്കും എഴുതണമെന്നുണ്ട്. [പണ്ട് എന്റെയൊരു കൊളീഗ് മറ്റൊരു കൊളീഗിനോട്: “ഈ രാമ്മോഹനെ എങ്ങനെ വീട്ടുകാർ സഹിക്കുന്നു?”. പിന്നീട് ആ കൊളീഗ് വീട്ടിൽ വന്നപ്പോൾ: “അയ്യോ, ഈ അമ്മയെ എങ്ങനെ രാമ്മോഹൻ സഹിക്കുന്നു”. :-)

പ്രിയമുള്ളവരേ, ഉമേഷ് എന്റെ വൃദ്ധയായ അമ്മയെ കൊച്ചി-ബോംബെ ഫ്ലൈറ്റ് മുഴുവൻ കെയർ ചെയ്ത് ബോംബെയിൽ ചെന്നപ്പോൾ ചേട്ടനെ ഏല്‍പ്പിച്ചു. കൊച്ചി എയർപോർട്ടിന് പുറത്ത് അഞ്ചു നിമിഷം ഞാൻ ഉമേഷിന്റെ അമ്മയോട് സംസാരിച്ചു. ഉമേഷ് ആ അമ്മയുടെ മകൻ തന്നെ. എന്തായാലും അമ്മയോളം ആയിട്ടില്ല ഇതുവരെ - ഷാർപ്നെസ്സിൽ, എഫിഷ്യൻസിയിൽ, പ്രസാദത്തിൽ, പ്രായത്തിൽ.

മൈനാഗന് മെയിലയച്ചു.

മഹി, വികട്, സുകുമാർജി... നന്ദി.

Siju | സിജു said...

:-)

vadavosky said...

ജന്‍ഡേവാലന്‍ ഫ്ലാറ്റില്‍ വന്ന് താമസിച്ചത്‌ ഓര്‍മപ്പെടുത്തി സെന്റിയാക്കി ഈ പോസ്റ്റ്‌

Anonymous said...

To end the boring and tennuous repetitive cycle one needs to get rid of all vaasanaas- durvaasana as well as sadvaasana; the bad ones as well as the good one.
Moderating food intake will also help on the way.
Swakaaryam:If you were in Hindi (delhi) for long you must come back to Kerala now.There is going to be vacancy in a prestigious post- of sceretary, Sahitya acadamy. It seem you know some vruththam, lakshanam, samaasam etc. Whoat more is required? Take leave from your present job for two three yrs.
So we'll meet in TVM?

ജിവി/JiVi said...

ഒരു അനന്തഗണം കമന്റായിടുന്നു. (.......

സ്നേഹതീരം said...

റാം മോഹന്റെ ഈ പോസ്റ്റ് വായിച്ചപ്പോൾ എന്റെ കുട്ടിക്കാലം ഞാനും ഓർത്തുപോയി.എന്റെ അമ്മയും ഹിന്ദിട്ടീച്ചറായിരുന്നു :) 8, 9, 10 ക്ലാസ്സുകളിൽ അമ്മയായിരുന്നു, സ്കൂളിലെ ഒരേയൊരു ഹിന്ദി അദ്ധ്യാപിക. അതുകൊണ്ട് അമ്മയുടെ ക്ലാസ്സിൽ മൂന്നു വർഷവും പഠിച്ചു. സ്കൂളിൽ വച്ചെങ്കിലും അമ്മയുടെ അടി വാങ്ങരുതെന്ന വാശി നടപ്പിലാക്കാൻ ഇമ്മിണിയൊന്നുമല്ല, കഷ്ടപ്പെട്ടത്! എന്തായാലും, അടിവാങ്ങാതെ രക്ഷപ്പെട്ടു :) ഉള്ളതുപറയണമല്ലോ, അന്നങ്ങനെ പഠിച്ചത് ഇപ്പോഴും ഉപകരിക്കുന്നുണ്ട്, ട്ടോ. മൊബൈലിന്റെ ബില്ലും കൊണ്ട് അടിക്കാൻ വരുന്ന നേവൽബേസിലെ ഹിന്ദിക്കാരോട് ഹിന്ദി പറഞ്ഞ് സോപ്പിട്ടല്ലേ ഞാൻ രക്ഷപെടുന്നെ :)

ഗുപ്തന്‍ said...

ഒരുപാട് ചിന്തിപ്പിച്ചു ഈ പോസ്റ്റ്. ആദ്യമൊന്നു വായിച്ചുവന്നപ്പോള്‍ എന്താണീപറയുന്നതൊക്കെ തമ്മിലുള്ള ബന്ധം എന്ന് ചിന്തിച്ചുപോയി. ഒടുക്കം..


ഓഫ്. മധ്യ ഇടതുപക്ഷം ..തീവ്ര ഇടതുപക്ഷമെന്നൊക്കെ പറയുന്നതുപോലെ ഇടതു പിന്‍ഭാഗം (ലെഫ്റ്റ് ബിഹൈന്‍ഡ്)നമ്മടെ മുഖ്യമന്ത്രി നില്ക്കുന്ന ആ ഏറിയ അടുപ്പിച്ചുവരൂല്ലേ? ഏകദേശം :)

എതിരന്‍ കതിരവന്‍ said...

വൃത്തം വൃത്തമായത് എങ്ങനെ? ‘പദ്യം വാര്‍ക്കുന്ന തോതല്ലൊ‘... എന്നത് വാര്‍ക്കുന്ന വട്ട ഉരുളി ആണോ?

വൃത്തവും പെര്‍ഫ്യൂമും:
‘വൃത്തമല്ലിക’ കുടമുല്ല ആണ്.

വൃത്തം പെര്‍ഫ്യൂമടിച്ച് ഇന്റെര്‍വ്യൂവിനു പോകുന്നവന്‍ വൃത്ത്യര്‍ത്ഥി (ജോലി കിട്ടുവാന്‍ ഇച്ഛിയ്ക്കുന്നവന്‍ എന്ന് ശബ്ദതാരാവലി).

വൃത്തപ്പേരുകള്‍ ഇനിയും റൊമാന്റിക് ആണ്: ‘വംശപത്രപതിതം’.

620 ബസ് പിടിച്ചാല്‍ മുനിര്‍ക്കയില്‍ എത്തുന്നത് ഹൌസ് ഖാസ് വഴിയാണോ? ആള്‍ ഇന്‍ഡ്യ മെഡിക്കലിനും ഹൌസ് ഖാസിനും ഇടയ്ക്കല്ലല്ലൊ മുനിര്‍ക്ക. 615 പിടിച്ചാലും മുനിര്‍ക്കയിലെത്താം.

അശോക് കർത്താ said...

അവനവനു പ്രയോജനപ്പെടുന്നതും അത് വഴി കുടുംബത്തിനും സമൂഹത്തിനും പ്രയോജനപ്പെടുന്നതും പഠിച്ചാല്‍ വിദ്യാഭ്യാസക്കച്ചവടം എങ്ങനെ നടക്കും ഹേ?

Jayasree Lakshmy Kumar said...

'നഷ്ടങ്ങളേക്കാൾ സങ്കടകരം നേടാതെ പോയവയാണെന്ന് പറഞ്ഞതാര്? ഒരു വഴിയേ തിരിഞ്ഞപ്പോൾ മറ്റെല്ലാ വഴികളും എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കുകായിരുന്നു നമ്മൾ. ജീവിക്കപ്പെടാതെ പോയ എത്രയെത്ര ജീവിതങ്ങൾ. പുഷ്പിതാഗ്രകൾ. വസന്തതിലകങ്ങൾ'

രണ്ടു പ്രാവശ്ശ്യം വായിക്കേണ്ടി വന്നു എന്താണീ പറഞ്ഞു വന്നതെന്നു മനസ്സിലാക്കാൻ. മനസ്സിലാക്കി വന്നപ്പോൾ രണ്ടാമത്തെ വായന വേണ്ടായിരുന്നു എന്നു തോന്നി, ഈ പ്രവാസനൊമ്പരങ്ങളിൽ

ഹരിത് said...

നല്ല പോസ്റ്റ്.നതോന്നതയില്‍ ഒരു ന്നമോവാകം::)

Siju | സിജു said...

യൂ ഡി കൊളോണും യൂ ഡി ടോയിലറ്റും കോണ്‍സന്‍‌ട്രേഷന്‍ കണക്കില്‍ മാറിപ്പോയി.
ഫ്രഞ്ചില്‍ യൂ ന്ന് പറഞ്ഞാ വെള്ളം. അപ്പോ യൂ ഡി ടോയിലറ്റിനെ മലയാളീകരിച്ചാല്‍ കക്കൂസയിലെ വെള്ളമെന്ന് വേണമെങ്കില്‍ പറയാം. :-)

Related Posts with Thumbnails