Saturday, October 4, 2008

കൊള്ളിയെ കൊന്നു, ഒന്നാം പ്രതി കപ്പ!

ആഗോളവത്ക്കരണം പോലെ തന്നെ ബോറാണ് പലപ്പോഴും കേരളീയവത്കരണവും. കേരളീയവത്കരണമുണ്ടായതിനു പിന്നിലെ ഒരു റീസണ്‍ ഗള്‍ഫ് കുടിയേറ്റം. കേരളത്തില്‍ അടുത്ത കാലം വരെ കേരളീയര്‍ ഉണ്ടായിരുന്നില്ല - ചാവക്കാട്ടുകാരും വര്‍ക്കലക്കാരും തിരുവല്ലക്കാരുമൊക്കെയായിരുന്നു കേരളത്തില്‍ ജീവിച്ചിരുന്നത്. മദ്രാസ്, ബോംബെ തുടങ്ങിയ ചെറുവക കുടിയേറ്റങ്ങള്‍ കേരളീയന്റെ ബീജവാപം നടത്തിയപ്പോള്‍ ഗള്‍ഫ് കുടിയേറ്റമാണ് കേരളീയന്റെ സൃഷ്ടി പൂര്‍ണമാക്കിയത്.

കൊച്ചിക്കാരന്‍ കാസര്‍കോട്ടുകാരെയും വടകരക്കാരെയും കുന്നംകുളത്തുകാരെയും അഞ്ചല്‍കാരെയുമെല്ലാം കണ്ടതും കൊണ്ടതും ഗള്‍ഫില്‍ വെച്ച്. ഒരു ഫലമോ - നിങ്ങളെന്റെ മരക്കിഴങ്ങിനെ ചുട്ടു തിന്നില്ലെ? ഞങ്ങള്‍ ചില കൊച്ചിക്കാര്‍ ട്ടപ്പിയോക്കയെ മരക്കിഴങ്ങ് എന്നും കെഴങ്ങ് എന്നുമൊക്കെയാണ് വിളിച്ചിരുന്നത്. കണ്ടാണശ്ശേരിക്കാര്‍ കൊള്ളി എന്നും. അങ്ങനെ എത്ര നാട്ടുവിളിപ്പേരുകള്‍ ചത്തുകൊണ്ടിരിക്കുന്നു. കേരളീയവത്കരണം തെക്കു നിന്ന് കപ്പയെ കൊണ്ടുവന്ന് കൊള്ളിയെ കൊല്ലിച്ചു. കേരളം മലയാളത്തെ കൊല്ലുമോ?

ചേന്ദമംഗലത്തെ സവര്‍ണബാല്യകാലത്ത് [പുഴുക്കുത്തിയ റേഷനരീടെ ചോറുണ്ട്, റേഷന്തുണി യൂണിഫോമിട്ട്, ഏറ്റവും നല്ല നിക്കറിന് ബട്ടന്‍സില്ലാതിരുന്നതുകൊണ്ട് അതിന്റെ പട്ട എടുത്തുകുത്തി... ബട്ട് സവര്‍ണം, സവര്‍ണം, അത് മറക്കല്ലേ] റേഷന്‍ പച്ചരികൊണ്ടുണ്ടാക്കിയ പുട്ടിനെ പൂട്ട് എന്നാണ് വിളിച്ചിരുന്നത്. പറവൂക്കാരി ചോത്തിപ്പെണ്ണിനെ കെട്ടിയപ്പോള്‍ അത് പുട്ടായി. എങ്കിലും അമ്മവീട്ടിലെ പിട്ടു തന്നെയായിരുന്നു എനിക്കിഷ്ടം. പിട്ടിലെ രാജാവ് കൊള്ളിപ്പിട്ടു തന്നെ. ചെരട്ടയില്‍ ചുടണം. വേണമെങ്കില്‍ ചക്ക മാവിലും കായ്ക്കും. കണ്ണഞ്ചിരട്ട തുളച്ച് അതിനെ പ്രഷര്‍ കുക്കറിന്റെ മൂക്കില്‍ മലര്‍ത്തിക്കിടത്തി ചുടാം. അതിന്റെ സെക്സി ഷേപ്പ്, സ്വര്‍ണനിറം, പ്രാന്താക്കണ മണം... ഇതെല്ലാം തോല്‍ക്കണത് അതിന്റെ കിടിലന്‍ സ്വാദിനോടുമാത്രം.

ആളുകള് ഓരോരോ ഫണ്ടമെന്റലിസങ്ങള്‍ക്കുവേണ്ടി ചാവണതും കൊല്ലണതും കാണുമ്പൊ ഞാന്‍ സ്വയം ചോദിച്ചിട്ടുണ്ട് ഞാനേതിനു വേണ്ടിയാ ചാവാന്ന്. കൊള്ളിപ്പിട്ടിനെ കൊള്ളിപ്പിട്ടെന്ന് വിളിക്കാനും തിന്നാനും വേണ്ടി. കപ്പ എന്നു വിളിച്ച് ശീലിച്ചോര് അങ്ങനെ തന്നെ വിളിക്കണം. പക്ഷേങ്കില് കൊള്ളീന്ന് വിളിക്കണോര് അങ്ങനെ വിളിച്ചോട്ടെ. വാടാനപ്പിള്ളീലെ തട്ടുകടക്കാര് 'കപ്പ ഇറച്ചി' എന്ന് ബോര്‍ഡ് വെയ്ക്കുമ്പൊ ഓക്കാനിക്കാന് ള്ള അവകാശേങ്കിലും തരണേന്റെ ദൈവേ. ഇന്ത്യക്ക് മാത്രല്ല കേരളത്തിന്നൂണ്ട് വൈവിധ്യം. അത് ഉടയെടുത്ത്, വരിയുടച്ച്, കപ്പാവിട്ട് കളയല്ലെ പ്ലീസ്.

20 comments:

Rammohan Paliyath said...

തീറ്റിക്കാര്യം പറഞ്ഞു വന്നപ്പോള്‍ ഒരു പഴയ കുറിപ്പ് ഓര്‍ത്തു.

അനില്‍ശ്രീ... said...

കളിച്ച് കളിച്ച് ഞങ്ങള്‍ കോട്ടയംകാരുടെ കപ്പമേലാണോ കളി. കപ്പയും കള്ളും, കപ്പയും മീനും ഇതൊക്കെ ഞങ്ങളുടെ സ്വന്തമല്ലേ റാംജീ. അത് വന്ന് നിങ്ങളെയും കീഴടക്കിയതില്‍ പെരുത്ത് സന്തോഷം.

അല്ലെങ്കിലും "ഈ കൊള്ളി വയ്ക്കുക" എന്നു പറയുന്നത് അത്ര ശരിയല്ലല്ലൊ. ഇന്ന് കപ്പ വയ്ക്കാം എന്ന് പറയുന്നതില്‍ അല്ലേ ഒരു ഇത്...

Umesh::ഉമേഷ് said...

എന്തു കപ്പ? എന്തൊ കൊള്ളി? ചീനിയാണു സാധനം. മരച്ചീനി എന്നൊക്കെ പറയുന്നതു പുതിയ പരിഷ്കാരികള്‍.

ചീനിപ്പുട്ടു കഴിച്ചിട്ടില്ല. ചീനിപ്പുഴുക്കു കഴിച്ചിട്ടുണ്ടു ധാരാളം.

ഓ.ടോ.: ഓണത്തിടയ്ക്കു വിറ്റിരുന്ന പൂട്ടു് ഈ പിട്ടു തന്നെയാണോ അതോ ഗോദ്‌റേജിന്റെ മറ്റേ സാധനമോ?

umbachy said...

കൊട ഏതായാലും പണയത്തിലായി,
എട് ഒരു കഷണം കൂടി പുട്ട്
കേട്ടിട്ടുണ്ടോ ഈ ചൊല്ല്.
തീറ്റ,തേറ്റ,തൂറ്റം, ഇനിയും കാണും..റ്റാ‍റ്റാ..

Artist B.Rajan said...

ബ്രസീലീന്ന് ആദ്യമായി കപ്പകൊണ്ടുവന്ന തിരുവിതാംകൂര്‍ രാജാവ്‌.. കേമന്‍ ....
എത്ര ദീര്‍ഘവീക്ഷണ വിശാരദന്‍....കപ്പച്ചെണ്ടനും കാന്താരിമുളകും -മഹത്തായ
ഒരു വെജിറ്റേറിയന്‍ കപ്പമഹിമ.

Suraj said...

ഹല്ലേ.... ഞങ്ങട മരച്ചീനിയെയാ ഈ ബലാല്‍സംഗം ചെയ്യണതെന്ന് വല്ല ഓര്‍മ്മയുമുണ്ടോ ഹേ ?

'പൂള'യ്ക്കെന്താ വിലയെന്ന് ചോദിച്ച് വഴുതയ്ക്കാട്ടെ വിലാസിനി ചേച്ചീടേന്ന് തെറികേള്‍ക്കാന്‍ യോഗമുണ്ടായ കണ്ണൂരുകാരന്‍ സുഹത്തിനെ ഓര്‍മ്മിപ്പിച്ചതിനു നന്ദി :)

Unknown said...

:)

നജൂസ്‌ said...

അല്ല റാംജി അപ്പൊ ഇങള് “മത്തോക്ക്‌“ എന്ന്‌ കേട്ടിട്ടില്ല. എവിടെ നിന്നും വന്നു എന്നെനിക്കറിയില്ല. ഇപ്പോഴും ചാവക്കാട്ടെ കാക്കമാരു കാക്കിച്ചിമാരും ഇങനെ തന്നെയാണ് പറയുന്നത്‌.

chithrakaran ചിത്രകാരന്‍ said...

പൂളക്കിഴങ്ങിനെക്കുറിച്ച് അനാവശ്യം പറയരുത്.:)

Rammohan Paliyath said...

നജൂസേ, അതിര്‍ത്തിത്തര്‍ക്കത്തിന്റെ പേരില്‍ കമ്മൂണിസ്റ്റായ ഒരു ഓവുങ്ങപ്പള്ളിക്കാരന്‍ കാക്ക പറയുന്നു അയാളങ്ങനെ ഒരു പേര് കേട്ടിട്ടില്ലെന്ന്.

ഉമേഷേ, ആ പഴഞ്ചൊല്ല് ഏതെങ്കിലും നടുകൊച്ചിക്കാരന്‍ ഉണ്ടാക്കിയതായിരിക്കും. അതിലെ പൂട്ട് പുട്ടു തന്നെ.

ഉമ്പാച്ചിയേ, അതേ ചൊല്ല് അതിലും നന്നായി ചാവക്കാടുന്ന് കേട്ടത് ഇങ്ങനെ: ഏതായാലും കൊട പണയം വെച്ചു, എന്നാ ഒരു കഷ്ണം പിട്ടും കൂടി തിന്നാം.

പിട്ട്, മുതിര പപ്പടം - ഇതാണ് ചാവക്കാട്ടുകാരുടെ കുതിര ബിരിയാണി.

പിട്ട്, പുഴുങ്ങിയ നേന്ത്രപ്പഴം, പഞ്ചസാര, നെയ്യ് - അങ്ങനെയും ഉണ്ട് ഒരു കവിത.

simy nazareth said...

ഇന്നലേം ദുബൈ ഗ്രാന്റില്‍ നിന്നും കപ്പയും ചാളക്കറിയും തിന്നതേയുള്ളൂ. (വേണേല്‍ ചീനീം മീനും എന്നും പറയാം)

konchals said...

കൊള്ളി തന്നെ കൊള്ളി... അതില്‍ തൊട്ടു കളിക്കരുതു ആരും...
അല്ലാ‍ പിന്നേ.....

കൊള്ളിക്കു തുല്യം കൊള്ളി തന്നെ....

കൊള്ളിക്കു പൂള എന്നു പറഞ്ഞാല്‍ പിന്നെ പൂള മരത്തിനെ എന്തു വിളിക്കും....

Rammohan Paliyath said...

സിമി, ചീനിയും മീനുമെന്നോ, ഹൌ മീന്‍ യൂവാര്‍! ചാളയ്ക്ക് മത്തി എന്നൊരു വാക്ക് കേട്ടിട്ടില്ലേ?

കൊടുങ്ങല്ലൂര്‍ മുതല്‍ ചേറ്റുവ വരെ അധികം വളവൊന്നുമില്ലാതെ പായുന്ന തീരദേശ ഹൈവേയുടെ ഭാഗത്തിന് ത്രൂശൂക്കാര് പണ്ടേ പറയുന്ന പേരാണ് മണപ്പുറം. രാമു കാര്യാട്ട്, കെ. എസ്. കെ. തളിക്കുളം, ഗള്‍ഫാര്‍ മുഹമ്മദാലി, എം. എ. യൂസഫലി എന്നിവരുടെ ജന്മനാടുകളെല്ലാം ഈ മണപ്പുറത്താണ്. ആ ഹൈവേയില്‍ എവിടെയോ വെച്ചാണ് ചാള മത്തിയാവുന്നതെന്നുറപ്പ്. ഒരു തെക്കേവീട്ടുകാര്‍ നിങ്ങള്‍ പറഞ്ഞ ആ മീനിനെ ചാള എന്നാണ് വിളിക്കുന്നത്, വടക്കേ വീട്ടുകാര്‍ മത്തി എന്നും. ആ രണ്ടു വീടുകളും കവി ഗോപീകൃഷ്ണന്റെ നാടായ പനങ്ങാടിന് വടക്കാണെന്നുറപ്പ്.

കാരണമറിയാന്‍ ഇത് മുറിച്ച് ചമ്മന്തിയാക്കുക: http://kaavyam.blogspot.com/2007/01/blog-post_3956.html

എതിരന്‍ കതിരവന്‍ said...

ഞങ്ങളു പൂവ് പറിയ്ക്കുമ്പോള്‍ നിങ്ങള് പൂവ് പൊട്ടിയ്ക്കുന്ന പാര്‍ടികളാ. ഞങ്ങളു ഗ്ലാസും ചില്ലുമൊക്കെയേ പൊട്ടിയ്ക്കാറുള്ളു. ഞങ്ങടെ ചുമയെ നിങ്ങളു കൊര ആക്കിയില്ലെ. ഞങ്ങളു തേങ്ങാ ചെരകി എടുക്കുമ്പോ നിങ്ങളു നാളികേരം തിരുമ്മി തിരു‍മ്മി കൈകഴയ്ക്ക്.

നിങ്ങടെ ആ വടക്കന്‍ നിലവിളക്കുണ്ടല്ലൊ, സിനിമാ വഴി തെക്കോട്ടു പ്രചരിപ്പിച്ചത്. അതു മഹാമോശം ഡിസൈന്‍ ആണു കേട്ടോ, പറഞ്ഞേക്കാം.

തിരുവനതപുരത്തെ രാജാവു കൊണ്ടു വന്ന കപ്പ തിന്നാന്‍ നിങ്ങളോട് ആരാ പറഞ്ഞേ?

tk sujith said...

കൊള്ളീം ബോട്ടീം ആണ് തൃശൂര്‍ക്കാര്ടെ ഒരു ഇത്....

മുക്കുവന്‍ said...

marakkizhangu? thats what we call in angamally :)

ത്രിശ്ശൂക്കാരന്‍ said...

ഉണക്കപ്പൂട്ടെ നീ ചിരിയ്ക്ക വേണ്ട;
നിന്നെ ചെറുപഴം കൂട്ടി ഞാന്‍ ഉരുട്ടിത്തട്ടും

അതാ ഞങ്ങള്‍ടെ ഒരു സ്റ്റയില്...

nandakumar said...

കൊള്ളിക്കിഴങ്ങോണ്ട് പൂട്ടുണ്ടാക്കിത്തിന്നാന്‍ എന്താ രസംന്നറിയോ!? വെന്ത് കഴിയുമ്പോള്‍ പ്രാന്താക്കണ മണാ അതിന്.
പനങ്ങാടിന്റെ ഇപ്രത്ത് വള്ളിവട്ടത്തും ‘ചാള’ തന്നെ.
എതിരവാ, ഞങ്ങള് പൂവ് പൊട്ടിക്കാറൊള്ളൊ, ഗ്ലാസ്സ് ഒടക്കും. ഞങ്ങള്‍ സാധനങ്ങള് ‘വേടിക്കുമ്പോള്‍’ എറണാകൊളത്തൊള്ളോര് ‘മേടിക്കും’ :)

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

വെള്ളക്കെട്ടുകളില്‍ മുങ്ങി നിന്ന കപ്പ 'പൂളക്കപ്പ'യായിരുന്നു, ഞങ്ങള്‍ക്ക്. അത് എടുക്കേണ്ടെന്നും വില്‍ക്കാനുള്ളതാണെന്നുമായിരുന്നു അമ്മ ഓര്‍മ്മിപ്പിച്ചിരുന്നത്.

വിളവെടുപ്പില്‍ കട്ടന്‍കപ്പയെ കുഞ്ഞപ്പന്‍ ഒരു തീണ്ടാപ്പാടകലെ നിറുത്തി.
"അതെടുത്തേക്കരുതേ...അത് വില്‍ക്കാന്‍ മാറ്റിയിട്ടിരിക്കുന്നതാ കുട്ട്യേ!

'കള..കളാ'ന്നു രുചിക്കുന്ന 'പൂളക്കപ്പ'യും തിന്നാല്‍ ഛര്‍ദ്ദിക്കുന്ന കട്ടനും ഞങ്ങള്‍ക്കു വില്‍ക്കാനുള്ളതായിരുന്നു. കുട്ടിക്കാലത്തിന്റെ ബോധവാസരങ്ങളിലെന്നോ ഞങ്ങളൊക്കെ ഓര്‍ത്തോര്‍ത്തു ചിരിച്ചു. അങ്ങനെയും ഒരു കപ്പയുണ്ടോ? ആരാരും തിന്നാതെ അങ്ങനെ വിറ്റു..വിറ്റു ..വിറ്റു..വിറ്റു പോകുന്ന ഒരു കപ്പ.

ഇക്കുറിയും വേനല്‍ വെടിവട്ടത്തില്‍ ഞങ്ങള്‍ അമ്മയോടൊപ്പമിരുന്നു്‌ അതും പറഞ്ഞു ചിരിച്ചതേയുള്ളു......

Mahi said...

ഞാനും കൊള്ളിയുടെ ആളാ

Related Posts with Thumbnails