Sunday, October 5, 2008

സിവിലൈസേഷന് ചികിത്സയുണ്ട്


സംവിധായകന്‍ അമല്‍ നീരദിന്റെ അപ്പനും മഹാരാജാസില്‍ ഞങ്ങളുടെ പ്രിയപ്പെട്ട മലയാളംസാറും ഒന്നാന്തരം പ്രോസ് എഴുതുന്ന ദേഹവുമായ സി. ആര്‍. ഓമനക്കുട്ടന്റെ പഥേര്‍ പാഞ്ചാലി എന്ന മിനിക്കഥയില്‍ നിന്നൊരു പാര: "റോമന്‍ ഹോളിഡേ, ഗോണ്‍ വിത് ദ വിന്‍ഡ്, റിവര്‍ ക്വായി, ഹഞ്ച്ബാക്ക്, വെസ്റ്റേണ്‍ ഫ്രണ്ട്, ബേഡ്സ്, കിഡ്... വല്ലതും നീ കണ്ടിട്ടൊണ്ടൊ? അല്ല ഫിലിം സൊസൈറ്റിയുടെ കുഞ്ഞുതുണിയില്‍ കണ്ടിട്ടുള്ള ബൈസിക്ക്ല് തീവ്സ്, പോടംകിന്‍, റഷമോണ്‍, സുബര്‍ണരേഖ, പഥേര്‍ പാഞ്ചാലി എന്നീ അഞ്ചെണ്ണത്തിനെപ്പറ്റിയുള്ള വാചകമേയുള്ളൊ?"

ഹോളിവുഡിന്റെ കലാമൂല്യം അംഗീകരിക്കുന്ന ഒരു അപൂര്‍വ മലയാളി എഴുതിയ അതിഗംഭീരമായ സിനിമാനിരൂപണം, അഗാധമായ സാമൂഹ്യനിരൂപണമായി ഉയരുന്നതുകണ്ടപ്പോള്‍ ഞാന്‍ ഓമനക്കുട്ടന്‍ സാറിന്റെ രസികന്‍ പരിഹാസം ഓര്‍ത്തുപോയി.

നമ്മുടെ പ്രിയ ബ്ലോഗര്‍ ലതീഷ് മോഹന്റേതാണ് മാധ്യമം പ്രസിദ്ധീകരിച്ച ആ നിരൂപണം.

അക്രമരാഹിത്യം നാഗരികതയുടെ മോഹമാണെന്ന് ലതീഷ് മോഹന്‍ എഴുതുന്നു. കേരളം ഒരു നെടുനീളന്‍ നഗരമാണെന്ന് നമുക്കറിയാം. ഭരണകൂട നീതിന്യായവ്യവസ്ഥയെ നമ്മള്‍ ഒന്നടങ്കം [മറുനാട്ടില്‍ ജീവിക്കുമ്പോള്‍പ്പോലും] അനുസരിക്കുന്നതിന്റെ ലസാഗു അതുതന്നെ. അടിയന്തരാവസ്ഥയെ, അത് കാഴ്ചവെച്ച അച്ചടക്കത്തെ, നിശബ്ദതയെ, ക്രമത്തെ, അതിനു പിന്നാലെ വന്ന തെരഞ്ഞെടുപ്പിലൂടെ നമ്മള്‍ ന്യായീകരിച്ചത് ഈ ലസാഗുകൊണ്ടാണ്.

സിപീയെമിന്റെ പട്ടികജാതി സമ്മേളനത്തെ തൊലിയുരിച്ച് സണ്ണി എം. കപിക്കാട് [ഞങ്ങളുടെ മഹാരാജാസ് കാലത്തെ പൈലി] എഴുതുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍. ലതീഷും സണ്ണിയും പൂര്‍ണമാക്കുന്ന ചിന്തയുടെ വലിയ രണ്ട് പസിലുകള്‍ വീണ്ടും കൂട്ടിച്ചേത്താല്‍ നമുക്ക് മറ്റൊരു പൂര്‍ണചിത്രം കിട്ടുമോ?

കേരളത്തിലെ ദളിതന്‍ ഉണരാന്‍ വൈകിയില്ല [അയ്യങ്കാളി]. പക്ഷേ, സ്വാതന്ത്ര്യത്തിനു ശേഷം അവന്‍ ഖദറുടുത്ത് ഉറങ്ങിപ്പോയെങ്കില്‍ [ടി. കെ. സി. വടുതല മുതല്‍ കെ. ആര്‍. നാരായണന്‍ വരെ], അതും ഒരു പക്ഷേ മേല്‍പ്പറഞ്ഞ ക്രമപ്രേമത്തില്‍ വീണതുകൊണ്ടാകുമോ?

"Civilization is a product. It has nothing to do with art" എന്ന്‍ ഗൊദാര്‍ദ് പറഞ്ഞതുകൂടി ഇവിടെ ചേര്‍ത്തുവായിക്കുക - കാരണം നമ്മള്‍ പറഞ്ഞുതുടങ്ങിയത് സിനിമയെപ്പറ്റിയാണല്ലൊ.

ലതീഷിന്റെ ചില നിരീക്ഷണങ്ങളോട് നിങ്ങള്‍ വിയോജിക്കണം. അത് ജനാധിപത്യത്തിന്റെ അരോഗലക്ഷണം തന്നെ. ലതീഷിന്റെ ലേഖനം ഇവിടെ. സണ്ണിയുടെ ലേഖനം ചുണയുണ്ടെങ്കില്‍ തപ്പിയെടുത്ത് വായിക്ക്.

സിവിലൈസേഷന്‍ ഒരു രോഗമാണ്. അതിന് ചികിത്സയുണ്ട്.

6 comments:

Rammohan Paliyath said...

ലതീഷ് മോഹന്, ഒര്‍ക്കുട്ടിലെ പുതിയ കൂട്ടുകാരനും എമ്മേ ക്ലാസ്മേറ്റ് സുമയുടെ കെട്ടിയവനുമായ വി. എം. ഉണ്ണിക്ക്, പൈലിക്ക്...

gi. said...

ഒന്നും മനസ്സിലായില്ല നേതാവേ.. ഒന്നുകൂടിപ്പറയുമോ?

Rammohan Paliyath said...

ലതീഷിന്റെ ലേഖനം വായിച്ചിട്ടും ഒന്നും മനസ്സിലായില്ല? അതോ ഇതു മാത്രമേ വായിച്ചൊള്ളോ? ലതീഷിന്റെ ലേഖനത്തിലേയ്ക്കുള്ള ലിങ്ക് കിട്ടിയില്ലേ?

umbachy said...

അക്രമരാഹിത്യം നാഗരികതയുടെ മോഹമാണെന്നോ..?
ചരിത്രത്തിന്‍റെ പേറ്റച്ചിയയാണ് അക്രമം പ്രവര്‍ത്തിച്ചു പോരുന്നത് എന്നല്ലേ. മിക്ക രാഷ്ട്രീയ ബല പ്രയോഗങ്ങളേയും ചരിത്ര പുരോഗതിയുടെ ആവശ്യമായാണ് ആധുനിക രാഷ്ട്രീയ സംവേദനം പോലും കാണുന്നതെന്ന് മഹമൂദ് മംദാനി (bad muslim, good muslim) നിരീക്ഷിക്കുന്നത് ഇന്നലെയാ വായിച്ചത്. മീരാ നായരുടെ കെട്ടിയോനാ പുള്ളി. സ്വന്തം ജീവനേക്കാള്‍ മൂല്യമുള്ള ഒരു ലക്ഷ്യത്തിനായി മനുഷ്യന്‍ മരിക്കാന്‍ ഒരുക്കമെന്ന് ഹെഗല്‍, ഇന്നത് അതിനായി കൊല്ലാനും ഒരുക്കമീന്ന് കൂട്ടി വായിക്കണം. വ്യാപകമായ അക്രമം നാഗരികതയെ ഭയപ്പെടുത്തുകയല്ല ബലപ്പെടുത്തുകയാണ് എന്നത്രേ ഇന്ന്. പ്രിന്‍റിലിങ്ങനെ വായിക്കുമ്പോ, ഓണ്‍ ലൈനില്‍ നേരെ മറിച്ചു കണ്ടതിനാല്‍ ഈ കമന്‍റ്.

Rammohan Paliyath said...

നാഗരികതകള്‍ നശിച്ച് പുതുതുണ്ടാകുന്നതിനെക്കുറിച്ച് ടോയന്‍ബി എഴുതിയത് വായിച്ചതോര്‍ക്കുന്നു - സ്റ്റഡി ഓഫ് ഹിസ്റ്ററി, പല വോളിയങ്ങള്‍. പല തരത്തിലാണ് നാഗരികതകള്‍ തകരുന്നതെന്ന് ടോയന്‍ബി ഉദാഹരണങ്ങള്‍ സഹിതം വിശദീകരിക്കുന്നു. വിശദാംശങ്ങള്‍ മറന്നു. ഉള്ളില്‍ നിന്ന്, പുറത്തു നിന്ന് - അങ്ങനെ പലതരം ഡീജനറേഷന്‍സ്.

ചരിത്രത്തില്‍ ചിലപ്പോള്‍ മനുഷ്യന്റെ നൈസര്‍ഗിക ചോദനകളും അനാര്‍ക്കിസവും പ്രകൃതിയുമൊക്കെ ഇടപെടും. അതിനെ എന്തിന് നാഗരികതയുമായി മാത്രം കൂട്ടിക്കെട്ടുന്നു. രണ്ടും രണ്ടാണെന്ന് വിചാരിച്ചാല്‍, ബാഡ് hindu ഗുഡ് christian എന്നെല്ലാം പറയുന്നതിനേക്കാള്‍ എളുപ്പമായിരിക്കും സിവിലൈസ്ഡ് മാന്‍, അണ്‍സിവിലൈസ്ഡ് മാന്‍ എന്നു പറയുന്നത്. ഏതാണ് ശരി എന്നത് ആപേക്ഷികവുമായിരിക്കും.

still i don't think latheesh and those people were contracdicting each other. were they tellng different things?

വെള്ളെഴുത്ത് said...

ഭാഷ, വിദ്യാഭ്യാസം, സാമൂഹിക സമ്പര്‍ക്കം എന്നിവയാല്‍ പരിഷ്കരിച്ചെടുക്കുന്ന സഹജവാസനകളുടെ ആകത്തുകയാണ് മനുഷ്യന്റെ അവബോധം. ഉറക്കത്തില്‍ യഥാര്‍ത്ഥലോകം മാഞ്ഞു പോകുന്നതുകൊണ്ടാണ് ഉറങ്ങുന്നവന് ശിശുവിന്റെ ഭാവം. അബോധത്തിലെ ‘ഞാന്‍’ നിസ്സാരനാണ്. സാമൂഹികജീവിതം കൊണ്ടു വികസിപ്പിച്ചെടുത്തതല്ല ആ സ്വത്വം. സ്വാര്‍ത്ഥപ്രതിപത്തിയുള്ള ഈ ഞാനാണ് സ്വപ്നത്തില്‍, അങ്ങേയറ്റം അപകടകരമായ വാസനകള്‍ക്ക് മൂര്‍ത്തരൂപം നല്‍കി വിശ്രാന്തമാകുന്നത്. അപ്പോള്‍ ഫ്രോയിഡ് പറഞ്ഞതുപോലെ ബാഹ്യലോകത്തിലെ സമ്മര്‍ദ്ദങ്ങളല്ല, അങ്ങേയറ്റം വ്യക്തികേന്ദ്രീകൃതമായ (അബോധത്തിലെ ) സ്വാര്‍ത്ഥതകളും സാമൂഹികവിരുദ്ധവാസനകളുമാണ് കൊലയും ആത്മഹത്യയും പോലുള്ള ആവിഷ്കാരങ്ങള്‍ക്ക് പ്രചോദനമാകുന്നത്. സ്വപ്നം വ്യക്തിയെ ബാഹ്യയാഥാര്‍ത്ഥ്യത്തില്‍ നിന്ന് രക്ഷിച്ച് അവന്റെ ലോകത്ത് വിഹരിക്കാന്‍ വിടുന്നു. പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല അതിന്....വേണ്ടത് പ്രാകൃതവാസനകളെ യാഥാര്‍ത്ഥ്യത്തില്‍ നിന്നു രക്ഷിക്കുകയല്ല, യാഥാര്‍ത്ഥ്യത്തിനനുസരിച്ച് പരിഷ്കരിക്കുകയാണ്.. ..” പറഞ്ഞത് മാര്‍ക്സിസ്റ്റു നിരൂപകന്‍ ക്രിസ്റ്റഫര്‍ കാഡ്വല്‍..

Related Posts with Thumbnails