Tuesday, October 16, 2007

മേല്‍ക്കൂരയും ഒരു മഹാകാവ്യം


ഏരിയല്‍ ഡിസ്റ്റന്‍സ് നോക്കിയാലും (വിക്കിമാപ്പിയ പ്രകാരം ഏതാണ്ട് 8 കിമീ) ബോട്ടുമാര്‍ഗം നോക്കിയാലും എന്റെ നാട്ടില്‍ നിന്ന് (കുട്ടിക്കാലത്ത് നമ്മളുണ്ടായിരുന്ന സ്ഥലമല്ലേ എന്നായാലും എവിടെപ്പോയാലും നമ്മുടെ നാട്!) അധികമൊന്നും അകലെയല്ലാതെ കിടക്കുന്ന രണ്ട് അയല്‍ഗ്രാമങ്ങളാണ് കുണ്ടൂരും കുഴൂരും. പഴയ, വലിയ നായര്‍ സെറ്റില്‍മെന്റുകള്‍ എന്ന നിലയില്‍ ഈ നാടുകള്‍ക്ക് ചേന്ദമംഗലത്തുകാരുമായി ഒരുപാട് ബന്ധങ്ങളൊക്കെയുണ്ടായിരുന്നെങ്കിലും ഞാനിതേവരെ കുണ്ടൂരും കുഴൂരും പോയിട്ടില്ല. കൊടകര കാര്‍ത്തിക എന്ന് വിശാലന്‍ എഴുതുമ്മുമ്പേ കേട്ടിട്ടുള്ള പോലെ കുഴൂര്‍ ഷഷ്ഠി എന്നും കുഞ്ഞിലേ കേട്ടിരുന്നു (വിത്സന്റെ കവിത പിന്നീട് വായിച്ചപ്പോള്‍ മനസ്സാടിയ കാവടിയ്ക്ക് രണ്ടു നിലയുണ്ടായിരുന്നത് അതുകൊണ്ടാണ്). കുഴൂര്‍ നാരായണമാരാരുടെ തിമിലയും കുട്ടിക്കാലം മുതലേ കേട്ടിരുന്നു/കണ്ടിരുന്നു. (കുറുമാലിപ്പുഴയ്ക്ക് തെക്കുള്ള കൊച്ചിയിലെ സവര്‍ണഹിന്ദുക്കള്‍ക്ക് ശരീരബലം കുറവായതുകൊണ്ടാവുമോ അവരധികവും - അന്നമനട അച്യുതമാരാര്‍, കുഴൂരാശാന്‍, ചോറ്റാനിക്കരക്കാര്‍ - തിമിലക്കാരായത്? കുറുമാലിപ്പുഴയ്ക്ക് വടക്കുള്ള വടക്കന്‍ കൊച്ചിയിലും തെക്കന്‍ മലബാറിലുമുള്ള പഞ്ചവാദ്യക്കാരിലധികവും - കുളമംഗത്ത് നാരായണന്‍ നാ‍യര്‍, കടവല്ലൂര്‍ അരവിന്ദാക്ഷന്‍, എടപ്പാള്‍ അപ്പുണ്ണി മുതല്‍ തൃക്കൂര്‍ രാജന്‍ വരെയുള്ളവര്‍ - മദ്ദളക്കാരായത് അപ്രദേശങ്ങളിലെ അരോഗദൃഡഗാത്രതകള്‍ കൊണ്ടുമാവുമോ?)

എന്തുകൊണ്ടാണെന്നറിയില്ല, കുഴൂരെയും കുണ്ടൂരെയും ഇടവഴികള്‍ കുട്ടിക്കാലത്തേ മനസ്സില്‍ വിചാരിച്ചിരുന്നു. ഇറച്ചിവെട്ട് പാരമ്പര്യമുള്ള കുഴൂര്‍ വിത്സണ്‍ എന്നൊരു നസ്രാണിച്ചെക്കനെ പരിചയപ്പെടുവാനായിരുന്നു അതെന്നാണ് ഇപ്പോള്‍ തോന്നുന്നത്.

കുമാരനാശാനും കുഴൂര്‍ വിത്സണും ഒരിക്കലും ഒരുപോലെയാവുകയില്ലെന്ന് ഒരാള്‍ താരതമ്യപ്പെടുത്തിയപ്പോള്‍ വെറുമൊരു പ്രാസബലി എന്നതിനപ്പുറം ആദ്യം വിശേഷിച്ചൊന്നും തോന്നിയില്ല. എന്നാല്‍ വിത്സണതു വായിച്ച് കുറേ ചിരിച്ചു. അങ്ങനെ താരതമ്യം ചെയ്യാന്‍ പോലും പാടുണ്ടോ, എന്തൊരു വിവരക്കേട്, വിത്സണ്‍ പരിഹസിച്ചു.

കുമാരനാശാന്‍ ജീവിച്ചിരുന്നെങ്കില്‍ ആദ്യത്തെ മലയാളം ബ്ലോഗ് കുമാരനാശാന്റേതാവുമായിരുന്നേനെ എന്നാണ് എനിക്കെഴുതാന്‍ തോന്നുന്നത്. ബ്ലോഗ് ഒരു മാധ്യമമാണ്. ഏതെങ്കിലും വളിപ്പന്മാര്‍ അത് വളിപ്പാക്കിയിട്ടുണ്ടെങ്കില്‍ അത് ബ്ലോഗിന്റെ കുറ്റമല്ല. കുമാരനാശാന് മുമ്പും പിമ്പും എത്ര പീറക്കവികളുണ്ടായി? എത്ര തറക്കവിതകള്‍ അച്ചടിച്ച് പുസ്തകമായി? ഇതിനിടയില്‍ ബഷീര്‍ എന്നൊരു എഴുത്തുകാരന്‍ തന്റെ കൃതികള്‍ താന്‍ തന്നെ പൈസ ചെലവാക്കി അച്ചടിച്ച് പുസ്തകങ്ങളാക്കി കൊണ്ടുനടന്നു വിറ്റപ്പോള്‍ അതില്‍ ഒന്നിന്റെയെങ്കിലും മഹത്വം കുറഞ്ഞുപോയോ? ആരെഴുതുന്നതും വായിപ്പിക്കാന്‍ തന്നെ. കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്. വസന്തകാലം വരുമ്പോ കാക്ക കാക്കയും കുയില്‍ കുയിലുമായിക്കോളും. ബ്ലോഗെഴുത്തുകാര്‍ (വിഷപ്പാമ്പുകളും വാസുകിമാരും അനന്തപത്മനാഭന്മാരും ഞാഞ്ഞൂളുകളും അടക്കം) കടലാസ് വെയിസ്റ്റാക്കുന്നില്ല എന്നൊരു പുണ്യം ചെയ്യുന്നതും കണക്കിലെടുക്കണം.

ലോകം ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും മികച്ച എഴുത്തുകാരന്‍ വാത്മീകിയാണെന്ന് ഒരു ലിസ്റ്റ് വായിച്ചതോര്‍ക്കുന്നു. വാത്മീകി ആദികവിയായിരുന്നുവെന്നോര്‍ക്കണം. കവിത്വവും വായനയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നര്‍ത്ഥം. അതായത് ഏതെങ്കിലും ഒരു മുന്‍ഗാമിക്കവിയുടെ ഒരൊറ്റ വരിപോലും വായിക്കാതെയാണ് വാത്മീകി രാമായണം പാടിയത്. (അതുകൊണ്ട് ആ മറ്റേ പയ്യന്റെ കവിത പോരെന്നു വെച്ച് അവനോടിനി വൈലോപ്പിള്ളീനെ വായിച്ചിട്ടെഴുതിയാമതി എന്നു പറയല്ല്. വൈ?) കവിത്വം കാലം ചെല്ലുന്തോറും കുറഞ്ഞു കുറഞ്ഞല്ലേ വന്നത്? (ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് മലയാളത്തിലെ അവസാനത്തെ മുഴുവന്‍ കവി എന്നാണ് എന്റെ അഭിപ്രായം). ഇനി ഇതിനൊരു മാറ്റമുണ്ടാകുമോയെന്നൊന്നും പ്രവചിക്കാന്‍ പറ്റുകില്ല. കുഴൂര്‍ വിത്സണ് ഒരു ദിവസം കുമാരനാശാനെയല്ല വാത്മീകിയെപ്പോലും അതിശയിക്കാന്‍ കഴിയില്ലെന്നാരു കണ്ടു? ഫോര്‍ ദാറ്റ് മാറ്റര്‍, കുഴൂര്‍ വിത്സണല്ല, ഇന്ന് ജീവിച്ചിരിക്കുന്നവരോ ഇനി ജനിക്കാന്‍ പോകുന്നവരോ ആയ ഏതൊരു മലയാളിക്കും? അയാള്‍ ബ്ലോഗിയായാലെന്ത്, പരാജയപ്പെട്ട് പരിപ്പെല്ലാം തീര്‍ന്നെന്നു കരുതി ജീവിക്കുന്ന കോമ്പ്ലക്സുകാരന്‍ അനോനിയായാലെന്ത്? കുഴൂര്‍ വിത്സണ് കുമാരനാശാനെ അതിശയിക്കാന്‍ കഴിയുകില്ലായിരിക്കാം. ഓരോ മനുഷ്യനും അയാള്‍ ജീവിക്കുന്ന കാലത്തിന്റെ തടവുകാരനാണ്. വിത്സണാണെങ്കില്‍ ഇപ്പോള്‍ ഒരു സ്ഥലത്തിന്റെ കൂടിയും. എന്നാല്‍ യഥാര്‍ത്ഥ പ്രതിഭകള്‍ സ്ഥലകാലങ്ങളുടെ തടവുകള്‍ ഭേദിച്ച് അനശ്വരരാകും. അവര്‍ കുറച്ചുകാലമോ കൂടുതല്‍ കാലമോ ബ്ലോഗിയാലെന്ത്?

അതൊന്നുമല്ല എനിക്ക് വിത്സണോട് പറയാനുള്ളത്. (അല്ലെങ്കിലും ആശാനെപ്പോലെയോ അതിലും മികച്ചതോ ആയ കവിത എഴുതാന്‍ ആര്‍ക്കെങ്കിലും വിത്സണോട് ആവശ്യപ്പെടാന്‍ പറ്റുമോ? വിത്സണ്‍ സ്വയം ആഗ്രഹിച്ചാല്‍പ്പോലും അത് സാധിച്ചെന്നു വരില്ല. പിന്നെന്തു ചെയ്യും? നമുക്കെല്ലാര്‍ക്കുമറിയാം അത് ആര്‍ക്കുമറിയാത്ത രഹസ്യമാണെന്ന് - കവിതയുടെ രഹസ്യം).

വിത്സണേയും കുമാരനാശാനെയും തട്ടിച്ചുനോക്കുമ്പോള്‍ എനിക്ക് പറയാനുള്ളത് കുമാരനാശാന്റെ ഓട്ടുകമ്പനിയെപ്പറ്റിയാണ്. കവികളുടെ ആധിക്യം എല്ലാക്കാലത്തും കേരളത്തിലുണ്ടായിരുന്നു. ഒരു കവിതാസമാഹാരം കവികള്‍ മാത്രം വാങ്ങിയാല്‍ത്തന്നെ അഞ്ചാറ് പതിപ്പ് വിറ്റു തീരാന്‍ മാത്രം കവിസംഖ്യയുള്ള ഭാഷയാണ് മലയാളം. നല്ല നാല് വരി കവിതയെഴുതിയിട്ടില്ലെങ്കിലും കവിജീവിതം ജീവിച്ചു തീര്‍ക്കുന്നവരും ധാരാളം. എ. അയ്യപ്പനെപ്പറ്റി മറ്റു ചിലര് എഴുതിയ കവിതകള്‍ അങ്ങേരുടെ മറ്റെല്ലാ കവിതകളേക്കാളും മികച്ചതാണെന്നാണ് അനുഭവം. ഇതില്‍ പരിഹാസമൊന്നുമില്ല. എല്ലാം ഓരോരുത്തന്റെ ഇഷ്ടം, വിധി. എങ്കിലും വിത്സണോട് പറയാനുള്ളത് പറയാതിരിക്കാന്‍ പറ്റുകേലല്ലൊ.

കവിതാരംഗത്തും മറ്റും കുറച്ചെങ്കിലും സാധ്യമായ പരസ്പര പുറംചൊറിയല്‍ സഹായസംഘമല്ല കച്ചവടത്തിന്റെ കാര്യം. സൌഹൃദത്തിന്റെ പുറത്തോ ആവശ്യമില്ലതെയോ ആരും ഓടും ഇഷ്ടികയും വാങ്ങിക്കുകയില്ല - അതിനി കുമാരനാശാന്‍ ഉണ്ടാക്കി വിറ്റാല്‍പ്പോലും. സ്വന്തം നാടായ കൊല്ലത്തുനിന്നും വളരെ അകലെ, കുഴൂരിനും കുണ്ടൂരിനും ചേന്ദമംഗലത്തിനും താരതമ്യേന അടുത്ത്, പെരിയാറിന്റെ തീരത്ത്, ചെങ്ങമനാട്ടായിരുന്നു കുമാരനാശാന്റെ ഓട്ടുകമ്പനി. അന്നത്തെ കാലത്തെ കേരളത്തിലെ വ്യവസായ പുരോഗതി നോക്കുമ്പോ താരതമ്യേന മോഡേണായ ഒരു വ്യവസായം. ചുള്ളിക്കാട് ഒരിക്കല്‍ ആരോപിച്ചതുപോലെ കുമാരനാശാന്‍ മദ്രാസില്‍പ്പോയി വെയിത്സ് രാജകുമാരന്റെ കയ്യീന്ന് പട്ടും വളയും വാങ്ങിയിട്ടുണ്ട്. ജീവിതമോ, കല്യാണമെ‍ല്ലാം കഴിച്ചെങ്കിലും ആള്‍മോസ്റ്റ് ഒരു സന്യാസിയുടെ കണക്കായിരുന്നു താനും. വെജിറ്റേറിയന്‍, പുലര്‍ച്ചെ ഉണരല്‍, കുളി... അങ്ങനെ എല്ലാംകൊണ്ടും അച്ചടക്കമുള്ള ജീവിതം. കവിത എഴുതണേല്‍ കള്ളു കുടിക്കണം, കടത്തിണ്ണയില്‍ കിടക്കണം, അരാജകത്വം വേണം... ഇങ്ങനെയുള്ളതെല്ലാം ഡിസ്പ്രൂവ് ചെയ്തയാള്‍. ആ ആള്‍ എഴുതിയ കവിതയോ, മണ്ണില്‍ കാലുകള്‍ ഉറപ്പിയ്ക്കെത്തന്നെ നക്ഷത്രങ്ങളെ തൊടുന്നതും. അങ്ങനെ കവിതയെഴുതിയ ഒരാളാണ് അന്നത്തെ കാലത്ത് പുതുമയും ഡിമാന്‍ഡുമുണ്ടായിരുന്ന ഒരു ഇന്‍ഡസ്ട്രി നടത്തിയത്. (ആ ഓട്ടുകമ്പനിയുടെ കണക്കുനോക്കാന്‍ കൊല്ലത്തു നിന്ന് ചെങ്ങമനാട്ടേയ്ക്ക് പോകുമ്പോഴുള്ള ബോട്ടുയാത്രയിലായിരുന്നു അന്ത്യവും എന്നോണോര്‍മ). കവിത്രയത്തിലെ മറ്റു രണ്ടു പേര്‍ മഹാകാവ്യങ്ങളെഴുതി മഹാകവികളായപ്പോള്‍ (ഉള്ളൂര്‍ - ഉമാകേരളം, വള്ളത്തോള്‍ - ചിത്രയോഗം) മഹാകാവ്യമെഴുതാതെ മഹാകവിയായ ആ‍ളാണ് ആ‍ശാന്‍ എന്നാണ് വെപ്പ്. എന്നാല്‍ അദ്ദേഹം കാരണഭൂതനായ മേല്‍ക്കൂരകളുടെ കണക്കില്‍ അനേകം മഹാകാവ്യങ്ങളെഴുതിയ മഹാകവി തന്നെ ആ‍ശാന്‍ എന്നും പറയാം.

മൂന്നാംകിട സീരിയലില്‍ അഭിനയിക്കുന്നതിനേക്കാളും മൂന്നാംകിട കവിത എഴുതുന്നതിനേക്കാളുമെല്ലാം പ്രധാനമാണ് ഒരു മൂന്നാംകിട കച്ചവടം നടത്തുന്നത് (കവിതകളും എഴുതുന്ന നമ്മുടെ ചില പരിചയക്കാര്‍ ചെയ്യുന്നതുപൊലെ, മീന്‍, പച്ചക്കറി എന്നിവയുടെ കച്ചവടങ്ങളും ഇങ്ക്ലൂഡിംഗ്). പിന്നെ അതിനൊക്കെയുള്ള കഴിവേ ഉള്ളെങ്കില്‍ അത് സമ്മതിക്കണം. ഒന്നാംകിടയായി വാര്‍ത്ത വായിക്കുന്നതിനേക്കാള്‍ പ്രധാനമാണ്, ഒന്നാംകിടയായി കവിത എഴുതുന്നതിനേക്കാള്‍ പ്രധാനമാണ് നമ്മുടെ കാലഘട്ടത്തില്‍ ഒന്നാംകിടയായി ഇറച്ചിവെട്ടാന്‍. അതിനേക്കാളൊക്കെ പ്രധാനമാണ് ഓട്ടുകമ്പനി പോലൊരു വ്യവസായം നടത്തല്‍. മണി മേയ്ക്കിംഗല്ല മോനെ വെല്‍ത്ത് ക്രിയേഷന്‍. അതിനിച്ചിരെ പുളിക്കും. പുസ്തകം ചെതെലെടുത്തുപോം. മരക്കൂടും ചെതലെടുത്തുപോം. ഓട് വെല്‍ത്താണ്. അതിറക്കി പൂപ്പല്‍ കളഞ്ഞ് കഴുകിയുണക്കി വിണ്ടും പുതിയ കൂട്ടുമ്മെ കേറ്റാം. അതിനു താഴെ തലമുറകള്‍ക്ക് കിടന്നുറങ്ങാം, ആഘോഷിക്കാം, വഴക്കടിക്കാം, കുത്തിക്കൊല്ലാം. അതങ്ങനെ നില്‍ക്കും. (ഇടയ്ക്കൊന്നു രണ്ടെണ്ണം വീണ് പൊട്ടിയെന്നുമിരിക്കും. അപ്പോ പ്രതിഭയുണ്ടേല്‍ വീണഓട് എന്നൊരു കവിതയുമെഴുതാം).

അതുകൊണ്ട് കുഴൂര്‍ വിത്സണ്‍ന്റെ അടുത്ത കവിതാസമാഹാരം പരിചയപ്പെടുത്തുന്നതിനേക്കാള്‍ എനിക്ക് സന്തോഷം അയാള്‍ തുടങ്ങിയേക്കാവുന്ന മീറ്റ് പ്രോസസിംഗ് കമ്പനിയുടെ ബ്രാന്‍ഡഡ് പ്രൊഡക്റ്റിന്റെ ലോഞ്ചിംഗ് സെറിമണി, തിരക്കില്‍ പിന്നില്‍ നിന്നു കാണുന്നതാണ്. നല്ല നാലു വരി കവിത എഴുതുന്നതിനേക്കാള്‍ സന്തോഷമായിരിക്കും നാലു പേര്‍ക്ക് തൊഴിലുണ്ടാക്കിക്കൊടുക്കുന്നത്. അങ്ങനെ ചെയ്യുമ്പോഴും നിങ്ങള്‍ക്ക് കവിത എഴുതാന്‍ പറ്റിയാല്‍ അത് ഏത് കിടയാണെന്നൊന്നും തല പുണ്ണാക്കേണ്ടതില്ല. കുമാരനാശാന്‍ ഒന്നാംകിട വ്യവസായം നടത്തി, ഒന്നാംകിട കവിത എഴുതി. നമുക്ക് ഏതെങ്കിലും കിട കവിതയെഴുതാം. വ്യവസായത്തിന്റെ കാര്യമോ?

40 comments:

ഗുപ്തന്‍ said...

നല്ല നാലു വരി കവിത എഴുതുന്നതിനേക്കാള്‍ സന്തോഷമായിരിക്കും നാലു പേര്‍ക്ക് തൊഴിലുണ്ടാക്കിക്കൊടുക്കുന്നത്. അങ്ങനെ ചെയ്യുമ്പോഴും നിങ്ങള്‍ക്ക് കവിത എഴുതാന്‍ പറ്റിയാല്‍ അത് ഏത് കിടയാണെന്നൊന്നും തല പുണ്ണാക്കേണ്ടതില്ല. കുമാരനാശാന്‍ ഒന്നാംകിട വ്യവസായം നടത്തി, ഒന്നാംകിട കവിത എഴുതി. നമുക്ക് ഏതെങ്കിലും കിട കവിതയെഴുതാം. വ്യവസായത്തിന്റെ കാര്യമോ?

namichu :)

Umesh::ഉമേഷ് said...

താങ്കളുടെ എല്ലാ പോസ്റ്റുകളും വായിക്കുകയും എല്ലാം ഇതുവരെ ഇഷ്ടപ്പെടുകയും ചെയ്ത ഒരാളാണു ഞാന്‍.

പക്ഷേ ഇതു് അനാവശ്യമായിപ്പോയി.

Sherlock said...

"യഥാര്‍ത്ഥ പ്രതിഭകള്‍ സ്ഥലകാലങ്ങളുടെ തടവുകള്‍ ഭേദിച്ച് അനശ്വരരാകും" ആകണമല്ലോ..

കാളിയമ്പി said...

പൂര്‍ണ്ണമായുമല്ലേലും യോജിയ്ക്കുന്നു.പ്രാധാന്യമേതിനെന്ന് എപ്പഴും നമുക്കങ്ങനെ ഉറപ്പിച്ച് പറയാനാകില്ല എന്നു മാത്രമാണ് വിയോജിപ്പ്..വിശക്കുമ്പോള്‍ ഭക്ഷണം പ്രാധാന്യം..മടുക്കുമ്പോ കവിത പ്രാധാന്യം..പക്ഷേ കവിതയെഴുത്തു പോലെതന്നെ സമ്പദുല്‍പ്പാദനം.താരതമ്യം വേണ്ടെന്ന് മാത്രം.

മാന്യമായി വെല്‍ത്ത് ഉണ്ടാക്കുന്നവനെ മലയാളിയുടെ അകത്തെങ്ങാണ്ടിരിയ്ക്കുന്ന ഉട്ടോപ്യന്‍ സോഷ്യലിസ്റ്റ്കാരന്‍ ഓടിച്ചിട്ട് തല്ലും..അതാണിവ്ടെ കാര്യം. മാന്യമായ വെല്‍ത്ത് പ്രധാനാണേ.എണ്ണ മുതലാളിമാര്‍ക്ക് ഇനിയാരെ കൊന്ന് എവിടെ കുഴിച്ച് എവിടേ യുദ്ധം നടത്തി എങ്ങനെ ലാഭമുണ്ടാക്കാം എന്ന് പറഞ്ഞുകൊടുക്കുന്ന സാമൂഹ്യശാസ്ത്രവിദഗ്ധന്‍/ആയുധക്കമ്പനിയ്ക്ക് സോഫ്റ്റ്വേറൊണ്ടാക്കിക്കൊടുക്കുന്നവന്‍- നമുക്ക് സ്കോളറും പത്ത് രൂപയ്ക്ക് തട്ടുദോശയടിയ്ക്കുന്നവന്‍ നമുക്ക് പാമരനുമാണല്ലോ..അവനിനി പത്ത് ഹോട്ടലുണ്ടാക്കിയാലും ..

അപ്പൊ കുഴൂര്‍വിത്സണ്‍ കവിതയെഴുതട്ടേ,ബുച്ചര്‍ വിത്സണ്‍ കച്ചവടം ചെയ്യട്ടേ ബുച്ചറെന്ന് പറയുമ്പോ മറ്റാശാന്മാര്‍ക്ക് മോശമെന്ന് തോന്നാതിരിയ്ക്കട്ടേ..ഉള്ളിലെ പാമ്പിനെ കുറേ തല്ലിയാലല്ലാതെ അതൊന്നും നടക്കൂല..(കട് പൊന്നപ്പന്‍.ഇന്നലെയാവരി ഒന്നൂടൊര്‍പ്പിച്ച പരാജിയണ്ണന്‍.)

രാജ് said...

രാംജി ‘തിരുത്തല്‍‌വാദി’ ആണെന്ന് പണ്ടൊരു കിംവദന്തി കേട്ടിരുന്നു. ഈ ലേഖനം ആ വഴിയാണെന്ന് തോന്നുന്നു. ലേഖനം മുന്നോട്ട് വയ്ക്കുന്ന സാഹിത്യ-നിരാസം ശ്രദ്ധേയമാണ്. വിശക്കുന്നവനു ഒരു മതമേയുള്ളൂ എന്ന് പറഞ്ഞ നാണപ്പജിയെ ഓര്‍മ്മിപ്പിക്കുന്നു ഈ തച്ചുടയ്ക്കലും തിരുത്തല്‍‌വാ‍ദവും.

Inji Pennu said...

ഹഹഹ! പച്ചക്ക് പച്ച! എനിക്കിത് അസ്ഥിക്ക് പിടിച്ച്! ഹഹ! എനിക്കി ബ്ലോഗില്‍ ഇതുവരെ വായിച്ചിട്ടേറ്റവും ഇഷ്ടപ്പെട്ട പോസ്റ്റ് ഇതെന്ന് പറഞ്ഞാല്‍ അതിശയോക്തിയോ എന്റെ ബുദ്ധിമാന്ദ്യമോ ആവില്ല്യാന്ന് വിശ്വസിക്കുന്നു. ഹഹ! വെല്‍ത് ക്രിയേഷന്‍! അതൊരിച്ചിരെ പുളിക്കും.

ക്രിസ് റോക്കിന്റെ ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ ജോക്കുണ്ട്.

What does a brother do when he gets a lot of money by singing rap?

He buys another pair of flashing steel rims and will put them even on his toaster.

ഹഹ! :) അതുപോലെയാണിത്! ഹഹ! :)

Rammohan Paliyath said...

പോസ്റ്റിയപ്പോഴത്തെ കോണ്‍ഫിയൊന്നും ഒരുറക്കം കഴിഞ്ഞപ്പോഴില്ല. അതുകൊണ്ട്, ഉമേഷ്ഭായ്, പറ്റിയാല്‍ ഒന്ന് വിശദീകരിക്കണേ. ആലോചിക്കാത്ത കാര്യങ്ങളുണ്ടെങ്കില്‍ ഒന്നാലോചിപ്പിക്കണം എന്നേ ഉദ്ദേശിച്ചുള്ളു.

Kaithamullu said...

റാംജീ, സത്യായിട്ടും ഒന്നും തലയില്‍ കേറിയില്ലാ ട്ടോ!
വിത്സാ, ഇതൊന്ന് വായിച്ചിട്ട് എന്നെ ഒന്ന് വിളിക്ക്യോ?
കൊറെ സംശങ്ങള്‍ തീര്‍ക്കാനുണ്ട്!

വെള്ളെഴുത്ത് said...

പെരിംഗാണ് സത്യം പറഞ്ഞത്. ഫലത്തിലിത് പഴയ പ്രയോജനവാദമാണ്. വിവേകം വേണോ കലവേണോ...മേല്‍ക്കൂരയ്ക്ക് മഹാകാവ്യം പോയിട്ട് മുക്തകം പോലുമാവാനാവില്ല.ആവില്ല എന്ന ഉറപ്പുള്‍ലതു കൊണ്ടാണ് കുറേയേറെ ജീവിതങ്ങള്‍ക്ക് വ്യാകരണം തെറ്റിയത്. അതു നോക്കി സ്വന്തം വാച്ചുകള്‍ ശരിപ്പെടുത്തി വച്ചിട്ട് നമ്മുടേതാണ് ജീവിതം എന്നും ആര്‍ക്കാം..അത് മറ്റൊരു ഓട്ടു കമ്പനി!

Rammohan Paliyath said...

പെരിങ്ങ്സ്, (എന്റെ സ്റ്റാന്‍ഡ് പട്ടാമ്പി സ്റ്റാന്‍ഡാണെന്ന് വിചാരിച്ചാല്‍) ഇവിടന്ന് സാഹിത്യനിരാസം എന്ന ഒരു ബസ്സും പുറപ്പെട്ടിട്ടില്ല. പള്ളിപ്രത്തേയ്ക്കുള്ള പല ബസ്സുകളും ട്രിപ്പു മുടക്കുന്നു. ആ വഴിക്ക് ജീപ്പ് ടാക്സിക്കാര്‍ കൊള്ള നടത്തുന്നു. അത് കണ്ടിട്ട് തോന്ന്യ വെഷമാണ്. അല്ലാണ്ട് വേറൊന്നൂല്യ. പെരിങ്ങോട്ടുകാര്‍ക്കും നിശ്ശണ്ടല്ലൊ ഇതിന്റെ വെഷമം. ആ അവിവാഹിതന്‍ ട്രാവങ്കൂറിയോട് പറയണേ അയാള് ങ്ങളെ തെറ്റിദ്ധരിച്ചേട്ക്കാണ്ന്ന്. ല്ലങ്ങി യ്ക്ക് വെഷമാവും. വെള്ളെഴുത്തേ, ഫലത്തിലല്ല, വിത്താലെയും ചെടിയാലെയും വയ്ക്കോലാലെയും കമ്പോസ്റ്റാലെയും ഇത് utilitarianism ആണ്. ബാലന്‍സ്, പ്രധാനയിട്ടും ബ്ലോഗന്നൂര്, തെറ്റുണ്ടൊന്നൊരു ശങ്ക വരികയാല്‍ ഉണ്ടായത്. എന്റെ പുതിയ കവിത, തേങ്ങാച്ചമ്മന്തി, യൂണികോഡ് എന്നെല്ലാം മാത്രം മതീ ച്ചാ, യ്ക്കൊന്നും പറയാനില്ല്യേ.

Rammohan Paliyath said...

കൈതമുള്ളേ, പിക്നിക് റെസ്റ്റോറന്റിലെ വിഭവങ്ങള്‍ടേം ഹോം മേയ്ഡ് സാലഡിന്റീം രുശി വായീന്ന് പോയിട്ടില്യാട്ടാ. പോസ്റ്റിന്റെ എക്സ്പ്ലനേഷനായിട്ട് നീതിസാരത്തിലെ ഒരു ശ്ലോകത്തിന്റെ അര്‍ത്ഥം പറയാം. കൈത നിക്കണത് എത്തിപ്പെടാന്‍ വെഷമള്ളടത്താ. ചോട്ടില് പാമ്പുണ്ടാവും. പോരാത്തേന് നല്ല മുള്ളും. ഇതെയ്ക്കാച്ചാലും പൂവിന്റെ വാസന എന്ന ഒറ്റ ഗുണം കൊണ്ട് അത് അതിന്റെ എല്ലാ ന്യൂനതകളേം അതിശയിക്കുന്നു. മ്മടെ കുഴൂരെ വിത്സന്‍, ഓന്റെ കയ്യില് വാര്‍ത്തവായനേടെ *മുള്ളുണ്ട്, കവിതേടെ വിഷപ്പാമ്പുണ്ട്, അനാര്‍ക്കിസത്തിന്റെ അപ്രാപ്യതയുണ്ട്. ഒരു നസ്രാണിയ്ക്ക് ചേര്‍ന്ന കച്ചവടത്തിന്റെ വാസന മാത്രല്യ. അത് കണ്ട്ണ്ടായ ഒരു സങ്കടാണ് ഈ പോസ്റ്റ്. (* എന്റെ പ്രിയപ്പെട്ട ജേര്‍ണലിസ്റ്റ്, 25-ആ‍ം വയസ്സില്‍ ഏകിസിഡന്റില്‍ മരണപ്പെട്ട ധിരെന്‍ ഭഗത് എന്നൊരു മിടുക്കന്‍ ചെറുവാല്യക്കാരന്‍ ഇങ്ങനെ എഴുത്യടക്കണു: Enemies of promises - drink, conversation, politics, worldly success and journalism*)

chithrakaran:ചിത്രകാരന്‍ said...

വണ്‍ സ്വാളോ...
നന്നായി.
ഇങ്ങ്ന്യൊക്കെ എഴ്താതാന്‍ പാടുണ്ട്വോ കുട്ട്യേ... ബ്ലോത്തൂരിലെ കുട്ട്യാള്‍ക്ക് നീരസണ്ടാക്കല്ലേട്ടോ...

“എന്റെ പുതിയ കവിത, തേങ്ങാച്ചമ്മന്തി, യൂണികോഡ് എന്നെല്ലാം മാത്രം മതീ ച്ചാ, യ്ക്കൊന്നും പറയാനില്ല്യേ.“

നെനക്ക് അങ്ങനെ വിവരം വച്ചൂലോ..ഹാവു...സമാധാനായി.

Pramod.KM said...

ഇപ്പോഴാണ് വളിപ്പുകള്‍ എന്ന തലക്കെട്ട് അന്വര്‍ത്ഥമായത്. ഡോക്ടരുടെ മകന്‍ ഡോക്ടറും രാഷ്ട്രീയക്കാരന്റെ മകന്‍ രാഷ്ട്രീയക്കാരനുമാകട്ടെ എന്ന സിദ്ധാന്തം അറുവഷളനും പഴഞ്ചനുമാണെന്നു പ്രത്യേകം പറയേണ്ടല്ലോ.

കുറുമാന്‍ said...

കലാവാസന പാരമ്പര്യമായി കിട്ടാറുണ്ട് അതു പോലെ തന്നെ കച്ചവട വാസനയും....

വിത്സനറ്റെ കാര്യത്തില്‍ നേരേ തിരിഞ്ഞുപോയി..പാരമ്പര്യമായി കിട്ടേണ്ടിയിരുന്ന കച്ചവടവാസന കിട്ടിയതുമില്ല, ഇല്ലാതിരുന്ന കലാവാസന കിട്ട്വോം ചെയ്തു :)

Unknown said...

പറഞ്ഞതില്‍ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നു.

ഗുപ്തന്‍ said...

മയിലിനെ മാറ്റി കോഴിയെ (ന്താ ടേസ്റ്റ്, എന്തൊരു പോഷകാഹാരം !!) ദേശീയപക്ഷി ആക്കണം എന്നാണ്‍ ഉദ്ദേശിച്ചതെന്ന് എനിക്കും തോന്നി ആദ്യം . പിന്നെപെരിങ്ങോടനുള്ള കുറിപ്പ് കണ്ടപ്പോള്‍ അല്ലെന്നും .. കണ്‍ ഫ്യൂഷന്‍ മാറ്റാന്‍ ഒന്നു ഡാന്സ് കളിക്കാന്‍ ആ കൊച്ചുങ്ങളന്ചിനെയും കാണുന്നുമില്ല എന്താപ്പം ചെയ്യ?

Rammohan Paliyath said...

നസ്രാണി, കച്ചവടം... ഇതൊക്കെ നേരമ്പോക്കായി പറഞ്ഞതാണ് എന്ന് മറ്റൊരു വളിപ്പ് പറയാന്‍ തോന്നുന്നു. ഗൌരവം ഒരു മനോരോഗമാണ് എന്നൊരു പരസ്യവാചകം വായിച്ചിരുന്നു ഈയിടെ (ഓഷോവിന്റെ ഏതോ പുസ്തകത്തിന്). തൊപ്പി പാകള്ളോര്‍ക്കൊക്കെ ഇടാം. അന്വര്‍ത്ഥങ്ങളും അനര്‍ത്ഥങ്ങളും ഇനി എത്ര കാണാന്‍ കിടക്കുന്നു.

അനോണി ആന്റണി said...

രാജ്യഭാരവും ചുമലിലേറ്റി കൊച്ചു കൊച്ച് സംസ്കൃതവാക്കുകള്‍ ഒന്നരച്ചാണ്‍‍ നീളത്തില്‍ കൂട്ടി യോജിപ്പിച്ചുകൊണ്ട് പൊന്നു തമ്പുരാന്റെ തൃക്കൈ വിളയാടിയപ്പോള്‍ ഉണ്ടായ തിരുവെഴുത്തിനോളം വരുമോ ഭിക്ഷാം ദേഹിയായി പാത്രവും നീട്ടി അമേദ്ധ്യം നാറുന്ന മുടുക്ക് വഴിയിലൂടെ നടന്നു പോയ ത്യാഗരാജന്റെ പാട്ട്. കുഴൂര്‌ ഈസ്റ്റ് കോസ്റ്റ് വിജയനെ കണ്ട് പഠിക്കട്ടെ. വ്യവസായം അങ്ങോട്ട് പുരോഗമിച്ചു കഴിഞ്ഞാല്‍ ഏതു വെണ്ടക്കായ് വേണമെങ്കിലും മഹാകാവ്യമായിക്കോളും.

അനോണി എന്ന വിലാസം ബ്ലോഗ് നഗരത്തിലെ കുപ്പത്തൊട്ടിമാത്രമാണ്‌, ഡയോജിനസ് സിന്‍ഡ്രോം എന്ന ഗുരുതരമായ മനോരോഗം ബാധിച്ച് അതില്‍ കയറി താമസം തുടങ്ങിയ ആന്റണി പറയുന്നത് കാര്യമാക്കേണ്ട.താഴെ അറ്റ്ലസ് രാമചന്ദ്രനോ മറ്റോ കമന്റ് എഴുതിയിട്ടുണ്ടോ എന്ന് നോക്കൂ.

Murali K Menon said...

ഒഴിവു കിട്ടുന്നതിനനുസരിച്ച് പല പോസ്റ്റുകളും വായിച്ച് കടന്നുപോകുന്ന ഒരു ബ്ലോഗറാണു ഞാന്‍. നമ്മള്‍ പലപ്പോഴും പലരും സത്യങ്ങള്‍ വിളിച്ചു പറയാറില്ല, അതിനര്‍ത്ഥം സത്യം നിലനില്‍കുന്നില്ല എന്നല്ല, പക്ഷെ അപ്രിയ സത്യങ്ങള്‍ പറയാതിരിക്കുക എന്ന ചിന്തയില്‍ നിന്നാണത്. ആരെയും ബോധപൂര്‍വ്വം വേദനിപ്പിക്കാതിരിക്കുക എന്ന ചിന്താഗതി. അപ്രമാദികളായ് ആരുമില്ലെന്ന് മനസ്സിലാക്കാതെ പ്രവര്‍ത്തിക്കുമ്പോഴായിരിക്കാം പലരുടേയും നിയന്ത്രണം നഷ്ടപ്പെട്ട് എഴുതേണ്ടി വരുന്നത്. എന്തായാലും ബ്ലോഗ് തരുന്ന മാനസിക ഉല്ലാസം എല്ലാവരും കൊണ്ടാടുക, പരസ്പരം ചൊറിഞ്ഞില്ലെങ്കില്‍ തന്നെ ആരോപണ-പ്രത്യാരോപണങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുക. സൌഹൃദങ്ങള്‍ തുടരുക. അനോണി പറഞ്ഞതുപോലെ ഒളിച്ചുവെച്ചാലും ഒളിഞ്ഞിരിക്കാത്തവിധം നല്ല കവനങ്ങളും, കഥകളും, ലേഖനങ്ങളുമൊക്കെ ഇടം തേടേണ്ടിടത്ത് എത്തിച്ചേരുകയും ചെയ്യും.

ഭാവുകങ്ങളോടെ,

വെള്ളെഴുത്ത് said...

ആ അവിവാഹിതന്‍ ട്രാവങ്കൂറിയോട് പറയണേ അയാള് ങ്ങളെ തെറ്റിദ്ധരിച്ചേട്ക്കാണ്ന്ന്. ല്ലങ്ങി യ്ക്ക് വെഷമാവും.
ഹഹഹാ..
പെരിംഗ്‌സിന്റെ മേല്‍ക്കൂരയില്‍ നിന്ന് ഒരൊറ്റ കഴുക്കോലേ ഞാനൂരിയുള്ളൂ.. അതാ ‘സാഹിത്യനിരാസം’ എന്ന പട്ടയാണ്. താങ്കള്‍ കുഴൂറിനെ എന്ന പോലെ പെരിംഗ്‌സ് താങ്കളെപ്പറ്റിയാണ് പറഞ്ഞത്. ഞാന്‍ താങ്കള്‍ മേഞ്ഞ ഓടുകളെപ്പറ്റിയും.നമുക്കാവശ്യമുള്ള വാക്കുകളെ(അവയുടെ അര്‍ത്ഥവും ചേര്‍ത്ത്) എറ്റി തെറിപ്പിച്ചുകൂടേ.. അതു സാദ്ധ്യമാ(ക്കു)വുന്ന സ്ഥലങ്ങളില്‍?

എതിരന്‍ കതിരവന്‍ said...

വള്ളത്തോള്‍ ഇക്കാര്യം താന്‍ തനെയുണ്ടാക്കിയ കലാമണ്ഡലത്തിനു നേരെ നോക്കി വിളിച്ചു കൂവിയിരുന്നു:
“എന്നുതൊട്ടില്ലാതെയാമെങ്ങിയ വയര്‍ മന്നി-
ലന്നോളമുയരുകയില്ല, നിന്‍ കലയൊന്നും”

Rammohan Paliyath said...

ഡിയര്‍ ആന്റണി, അനോണി (അനാമിക എന്നും) പേരുള്ളവരെ കുറിച്ചല്ലല്ലോ പറഞ്ഞത്. പിന്നെ ഭൂമി ഉരുണ്ടായതുകൊണ്ട് അധികം ഇടത്തോട്ടുപോയാല്‍ വലത്തോട്ടെത്തും (കെ. വേണുവിന് സംഭവിച്ച പോലെ). അതുപോലെ അധികം വിനയം കൊണ്ടാല്‍ ഡയോജനിസ് എന്ന പട്ടി ചിലപ്പോള്‍ പഞ്ചാഗ്നിയിലെ പ്രതാപചന്ദ്രന്റെ പട്ടിയാവും. വിത്സണോട് ഞാന്‍ ഈസ്റ്റ് കോസ്റ്റ് വിജയനോടല്ല ഓട്ടുകമ്പനി നടത്തിയ കുമാരുവിനോടാണ് മത്സരിക്കാന്‍ പറഞ്ഞത്. പാട്ടെഴുതിപ്പിച്ച് കാസറ്റിലാക്കുന്നത് മണി മേക്കിംഗ് മാത്രം. ബ്ലോഗില്‍ പൊതുവില്‍ കാണപ്പെട്ട ചില അബാലന്‍സുകളെപ്പറ്റിയുള്ള സന്ദേഹന്‍സ് മാത്രമായിരുന്നു ഈ പോസ്റ്റ്.

Rammohan Paliyath said...

വള്ളത്തോള്‍ എഴുതിയത് വായിച്ചും ജയചന്ദ്രന്‍ ചൊല്ലിയും കേട്ടിരിക്കുന്നു. ഗംഭീരം എന്നു പറയാന്‍ ആ‍ശാന്‍ പ്രേമം തടയാവില്ല. വെള്ളെഴുത്തേ, മഴയില്‍ നിന്ന് മുക്തകം വേണെങ്കി ഓട് തന്നെ ശരണം. ഓഫ് ആള്‍ ദ ബ്ലോഗേഴ്സ്, ഐ വുഡ് ബി ദ ലാസ്റ്റ് വണ്‍ ടു ഡു സാഹിത്യനിരാസം. എറ്റിത്തെറിപ്പിക്കല്‍ പരമരസം. പ്ലേയിംഗ് ഡക്സ് ആന്‍ഡ് ഡ്രേക്ക്സ് അല്ല്യോ? ഓട് പറ്റത്തില്ല. കണ്ടെന്റ് സെയിം ആ‍ണെങ്കിലും മണ്‍പാത്രം പൊട്ടിയതാ എറ്റിത്തെറിപ്പിക്കാനും ഹോപ്പ്സ്കോച്ച് കുടിക്കാനും രസം.

Kuzhur Wilson said...

ഇറച്ചിവെട്ടുകടയില് കണക്കെഴുതിയ കൈ കവിതയിലേക്ക് വരുമ്പോള്

എല്ലാവരുടെയും വിചാരം ഇതൊക്കെ കണ്ട് എനിക്ക് വിഷമമാണെന്നാ. എന്നാ പറ. ശരിക്കും നിങ്ങളെ ഒരാള്‍ കണ്ട്പിടിച്ചാല്‍ അത് നിങ്ങള്‍ക്ക് ഇഷ്ടമാകുമോ ? ഇല്ലയോ ?

എന്തായാലും ആത്മകഥ ഫാഷന്‍ പോയെങ്കിലും ഒരു ഇറച്ചിവെട്ടുകാരന്റെ ആത്മകഥയെക്കു
റിച്ച് ഒരു ഓര്‍മ്മപ്പെടുത്തല്‍ നടത്തി രാംജി. ശ്രമിക്കുന്നുണ്ട്...

Latheesh Mohan said...

(ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് മലയാളത്തിലെ അവസാനത്തെ മുഴുവന്‍ കവി എന്നാണ് എന്റെ അഭിപ്രായം).
lol..

ഇത്തരം തമാശകള്‍ നന്നു തന്നെ. നേരമ്പൊക്കാവുമല്ലോ ;)

Rammohan Paliyath said...

അയ്യോ, നേരമ്പോക്കല്ല, i meant it.

Latheesh Mohan said...

me too :)

മുഴുവന്‍ കവി എന്നൊക്കെ കേള്‍ക്കുമ്പോള്‍ എങ്ങനെയാ ചിരിക്കാതിരിക്കുക, അതു കൊണ്ടാണു :)

Rammohan Paliyath said...

മുഴുവന്‍ കവിയായതുകൊണ്ടല്ലേ ബാക്കി എന്തു ചെയ്താലും തെറ്റിപ്പോകുന്നത്.

Latheesh Mohan said...

ബാക്കി എന്തു ചെയ്താലും തെറ്റുന്നവരെയെല്ലാം മുഴുവന്‍ കവികള്‍ എന്നു വിളിക്കാമൊ??

Rammohan Paliyath said...

ഒരാള്‍ എന്തിലെങ്കിലും മുഴുവനായാല്‍ അയാള്‍ക്ക് മറ്റൊന്നും അത്ര നന്നായി ചെയ്യാന്‍ പറ്റില്ല എന്നായാലോ? ഉദാഹരണത്തിന് പത്മനാഭനേയും കൂട്ടാം. നന്നായി കഥയെഴുതുമായിരുന്നു. അല്ലാതെ വാ പൊളിച്ചാല്‍ ആനബോറന്‍. യേശുദാസ് എന്താ മോശമാ? തത്വം പ്രസംഗിക്കണ കേട്ടാ ചിരിച്ച് വട്ടായിപ്പോവും.

Latheesh Mohan said...

എന്തോ എനിക്കത്ര ഉറപ്പില്ല.

പക്ഷേ, ചുള്ളിക്കാടിനു ശേഷം കേരളത്തില്‍ മുഴുവന്‍ കവികളില്ല എന്നൊക്കെ പറയുന്നതില്‍ ഒരുതരം ശരിയില്ലായ്മ ഇല്ലേ?
കവിതയുടെ രീതികള്‍ മാറി എന്നോലോചിക്കുന്നതാവില്ലേ കൂടുതല്‍ നന്നാവുക?

Rammohan Paliyath said...

ഒരു തരം ശരിയില്ലായ്മയില്ലേ എന്നൊന്നും പറയണ്ട ലതീഷേ. ശരിയല്ല എന്ന് ചുരുക്കി, നേരെ പറ. അത് ലതീഷിന്റേം വിത്സണ്ടെം മറ്റും അഭിപ്രായം. പ്രായം ഇത്തിരി കൂടിയതും കാരണമാകാം (40 വയസ്സന്‍) ഞാന്‍ ചുള്ളിയില്‍ സ്റ്റക്കായത്. കവിതയുടെ പോപ്പുലര്‍ അപ്പീല്‍ നഷ്ടപ്പെട്ടത് എന്നെ സംബന്ധിച്ചിടത്തോളം ഒരളവുകോലാണ്. (ജനാധിപത്യത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് ഒരു കാര്യം എനിക്ക് മാത്രം ബോധ്യമായാല്‍പ്പോരാ എന്ന് ചുരുക്കം. എന്നു വിചാരിച്ച് മുട്ടത്തുവര്‍ക്കിയാ‍ണ് ഏറ്റവും നല്ല നോവലിസ്റ്റ് എന്ന് പറയാനും വയ്യ). കവിതയുടെ റീച്ച് ഡിഫറന്റാണ്. നെരൂദ വളരെ പോപ്പുലറായിരുന്നു. ജനം കൂട്ടമായി വരും കവിത കേക്കാന്‍. കേട്ട് കരയും. പുസ്തകങ്ങളൊന്നുമില്ലാത്ത കാലത്ത് കവിത നിലനിന്നത് ജനഹൃദയങ്ങളില്‍ കയറിയിരുന്നതുകൊണ്ടാ. ഇപ്പോഴത്തെ പ്രധാന പ്രശ്നം കവികള്‍ മാത്രമേ കവിതകള്‍ വായിക്കുന്നൂള്ളുവെന്നാ. പിന്നെ നമ്മുടെ കാലഘട്ടത്തിലെ സങ്കീര്‍ണതകളും ഒരു കാരണമാകാം. റഫീകിനെ എന്താണാവോ വിത്സണ് പിടിക്കാഞ്ഞെ? താളത്തില്‍ എഴുതുന്നതുകൊണ്ടാ? പുതിയ കവികളില്‍ റഫീക്, ഗോപീകൃഷ്ണന്‍, സര്‍ജു, ലാപുട, വിഷ്ണുപ്രസാദ് എന്നിവരെയൊക്കെയാണ് എനിക്കിഷ്ടം. പക്ഷേ അവരൊന്നും എഴുതേണ്ട കവിതകള്‍ എഴുതിയിട്ടില്ല. ചുള്ളിയില്‍ തീര്‍ന്നു എന്നു പറയല്‍ ആ അര്‍ത്ഥത്തില്‍ ഒരു പ്രകോപാനീയമായും കുടിക്കണേ.

Rammohan Paliyath said...

രീതിയൊന്നും മാറിയിട്ടില്ല കെട്ടോ.ആറ്റൂരും ജയശീലനും ഒക്കെ 10-30 വര്‍ഷം മുമ്പ് എഴുതിയതില്‍ നിന്ന് എത്ര മാറി?

Latheesh Mohan said...

ശരിയാണ്‌ ജയശീലനും ആറ്റൂരും ഒക്കെ എഴുതിയതിന്റെ തുടര്‍ച്ച തന്നെ. തുടര്‍ച്ച എന്ന വാക്കിന്‌ അമിത പ്രാധാന്യം കൊടുത്തു വായിക്കുമെന്ന്‌ കരുതുന്നു.

കവിതയുടെ രീതികള്‍ മാറി എന്നത്‌ വളരെ പ്രസക്തമാണെന്നു തന്നെയാണ്‌ ഞാന്‍ കരുതുന്നത്‌. ചുള്ളിക്കാടിന്റെയോ കുഞ്ഞിരാമന്‍ നായരുടെയോ തരത്തിലുള്ള 'തീവ്രത' കവിതയില്‍ നിന്നു പോയി. ഒരര്‍ഥത്തില്‍ ഈ തീവ്രത ഒരു വ്യാജ ഏര്‍പ്പാടായിരുന്നു. ഒരുദാഹരണം പറയാം: ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത ഞാനിപ്പോഴും കേള്‍ക്കുന്നത്‌ മദ്യപാന സദസ്സുകളില്‍ നിന്നാണ്‌. അല്ലെങ്കില്‍ നിരാശകാമുകരില്‍ നിന്ന്‌. കഴിഞ്ഞ 10 വര്‍ഷമായി എന്റെ കൂടെയുള്ള, സാഹിത്യത്തെ സീരിയസായി സമീപിക്കുന്ന മിക്കവരുടേയും സ്ഥിതി ഇതാണ്‌. ചുള്ളിക്കാടിന്റെ കവിതകളില്‍ പൊതുവേ താല്‍പര്യം നഷ്ടപ്പെട്ടവരാണ്‌ അവര്‍. എന്നാല്‍, കള്ളുകുടിച്ചു കഴിയുമ്പോള്‍, കാമുകി മറ്റൊരാളുടെ കൂടെ പോയി എന്നു കേള്‍ക്കുമ്പോള്‍ അവരുടെ താല്‍പര്യങ്ങള്‍ അപ്രസക്തമാവുന്നു. ചുള്ളിക്കാടിന്റെ ലൈനിലുള്ള എഴുത്തുകാര്‍ പൊതുവേ ചെയ്തത്‌ അതാണ്‌: മദ്യപാനികള്‍ക്കും നിരാശ കാമുകന്മാര്‍ക്കും വേണ്ടി കവിതകളെഴുതുക. ഒരാളെ അയാളുടെ ബോധാവസ്ഥയില്‍ നേരിടേണ്ടതാണ്‌ കവിത എന്നാണ്‌ ഞാന്‍ കരുതുന്നത്‌. ഡിലന്‍ തോമസിനെക്കാള്‍ ഇ ഇ കമ്മിംഗ്സിനെ എനിക്കു ബോധ്യമാവുന്നത്‌ അതുകൊണ്ടോ മറ്റോ ആണ്‌, കവിതയില്‍ Michael McClure വന്നുപോയി പതിറ്റാണ്ടുകള്‍ക്കു ശേഷവും നമ്മള്‍ പാട്ടെഴുത്തുകാരെക്കുറിച്ചാണ്‌ ചര്‍ച്ച ചെയ്യുന്നത്‌ എന്നത്‌ നിരാശാജനകമാണ്‌. മലയാള ഗാനശാഖയ്ക്കു നഷ്ടപ്പെട്ട മികച്ച പാട്ടെഴുത്തുകാരില്‍ ഒരാളായിരിക്കണം ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ എന്നെനിക്കു തോന്നുന്നുണ്ട്‌. (പാട്ടെഴുത്തുകാരന്‍ എന്നത്‌ ഡെറഗേറ്ററി പ്രയോഗം ആയിക്കാണരുത്‌. ഒ എന്‍ വി എന്ന കവിയോ ഒ എന്‍ വി എന്ന പാട്ടെഴുത്താരനോ എന്ന്‌ ചിന്തിച്ചാല്‍ മതി).
കവിത ജനപ്രിയമല്ലാതായതിനെ കുറിച്ച്‌ പറയുകയാണെങ്കില്‍ അതൊരു നല്ലകാര്യമാണെന്നാണ്‌ എന്റെ അഭിപ്രായം. കവിതയില്‍ മാത്രമല്ല മലയാള സാഹിത്യത്തില്‍ മൊത്തത്തില്‍ ഇത്‌ സംഭവിച്ചിട്ടുണ്ട്‌. സക്കറിയക്കു ശേഷം, ജനമറിയുന്ന ഒരു കഥയെഴുത്തുകാരന്‍ ഇവിടെയില്ല. നോവലിസ്റ്റുകളുടെ പട്ടികയില്‍ അവസാനത്തെയാള്‍ ആരാണെന്ന്‌ ലൈബ്രറിയില്‍ നിന്നും പുസ്തകമെടുത്തു വായിക്കുന്ന സാധാരണ വായനക്കാരന്‌ യാതൊരു പിടിയുമില്ല. എം ടിയുടെയും മാധവിക്കുട്ടിയുടെയും താരമൂല്യമുള്ള എഴുത്തുകാര്‍ ഇനി മലയാളത്തില്‍ ഉണ്ടാകാനിടയില്ല. അതു നല്ലകാര്യമാണ്‌ എന്നു പറയാനുള്ള കാരണം: തമിഴ്‌ സാഹിത്യത്തെ നോക്കൂ. വിരലിലെണ്ണാവുന്നതാണ്‌ ഇവിടുത്തെ വായനക്കാരുടെ എണ്ണം. എന്നാല്‍, കഴിഞ്ഞ മുപ്പതു കൊല്ലത്തെ (പ്ലീസ്‌ സംഘകാല ചരിത്രം അല്‍പനേരം മറക്കുക) തമിഴ്‌ സാഹിത്യവും മലയാള സാഹിത്യവും കംപേര്‍ ചെയ്തു നോക്കൂ. തമിഴില്‍ മലയാളത്തെക്കാള്‍ മെച്ചപ്പെട്ട ഒരു സാഹിത്യ സംസ്കാരം ഉണ്ടാകാനുള്ള കാരണം അവിടെ സാഹിത്യം അതാവശ്യമുള്ളവര്‍ മാത്രമേ വായിക്കുന്നുള്ളൂ എന്നതു കൊണ്ടാണ്‌. വായിക്കുന്നവന്‍ ബോധമള്ളവനാണ്‌ എന്ന്‌ എഴുത്തുകാരന്‌ തോന്നുമ്പോള്‍ പുതിയ രീതികള്‍ ഉണ്ടാകുക സ്വാഭാവികം. വായനക്കാരനെ കണ്ടെഴുതുന്നതിന്‌ അതിന്റേതായ പരിമിതികളുണ്ട്‌. സിഡ്നി ഷെല്‍ഡന്റെയോ മറ്റോ നറേറ്റീവ്‌ സ്കിലും അല്‍പം ഉയര്‍ന്ന ക്രാഫ്റ്റുമുള്ള എം ടി വാസുദേവന്‍ നായര്‍ എല്ലാ അര്‍ഥത്തിലും ജനപ്രിയ എഴുത്തുകാരനാണ്‌. ആളുകള്‍ക്കു വേണ്ടി എഴുതുന്നതിനാല്‍ അയാളുടെ സാഹിത്യത്തിന്‌ സ്വാഭാവിക പരിമിതികള്‍ ഉണ്ടാകും. ഇതിന്റെയര്‍ഥം എഴുത്തുകാര്‍ മാത്രം വായിച്ചാല്‍ മതി എന്നല്ല. എല്ലാത്തരം എഴുത്തും എല്ലാവരെയും അഡ്രസ്‌ ചെയ്യണം എന്ന്‌ വാശിപിടിക്കാന്‍ കഴിയില്ല എന്നാണ്‌ പറഞ്ഞു വരുന്നത്‌. ഓരോ രീതിയില്‍ വായിക്കുന്നവന്‌ ഓരോ രീതിയിലുള്ള സാഹിത്യം അത്യാവശ്യമാണ്‌. ചുള്ളിക്കാടിനു ശേഷം കവിതയില്ല എന്നു പറയുമ്പോള്‍ നമ്മള്‍ ചെയ്യുന്നത്‌, വായനുയുടെ (എഴുത്തിന്റെയും) ഈ ഡെമന്‍ഷനെ നിരാകരിക്കുകയാണ്‌. എം ടി വാസുദേവന്‍ നായര്‍ മിടുക്കനാണ്‌ കഴിവുള്ളയാളാണ്‌ അയാള്‍ 'മലയാളിയുടെ പ്രിയപ്പെട്ട കഥാകാരനാണ്‌' ശരിതന്നെ, പക്ഷേ അതുകൊണ്ട്‌ അയാള്‍ക്കു ശേഷം പ്രളയമാണെന്നും അയാള്‍ക്കു ശേഷം വന്നവര്‍ക്കാര്‍ക്കും അയാളുടെ ജനപ്രിതി ലഭിക്കാത്തതുകൊണ്ട്‌ അവര്‍ കഴിവു കുറഞ്ഞവരാണ്‌ എന്നും പറയാന്‍ കഴിയുമോ? അങ്ങനെയെങ്കില്‍ ആരാണ്‌ വലിയ നടന്‍: നസീറോ ഭരത്‌ ഗോപിയോ?
(ജനപ്രിയ സംസ്കാരത്തിനെതിരെയാണ്‌ ഇതെഴുതുന്നത്‌ എന്നു കരുതരുത്‌. അതു വേറൊരു ടോപ്പിക്കാണ്‌. സിഡ്നി ഷെല്‍ഡന്‍ ബുദ്ധിയുള്ള എഴുത്തുകാരനാണ്‌ എന്ന്‌ എഴുതിയതിന്റെ പേരില്‍ എന്നൊട് മിണ്ടാതെ നടക്കുന്ന കൂട്ടുകാരുണ്ട്).

ദെന്‍, വിത്സന്‌ റഫീക്കിനെ എന്തുകൊണ്ടിഷ്ടമല്ല എന്നതിനെക്കുറിച്ച്‌ ഞാനെങ്ങനെ ഉത്തരം പറയും രാം മോഹന്‍? കവിതയെക്കുറിച്ച്‌ വിത്സനുള്ള ധാരണകളെക്കുറിച്ച്‌ എനിക്കൊരു ധാരണയുമില്ല. ഞങ്ങള്‍ തമ്മില്‍ ഇതുവരെ കണ്ടിട്ടു പോലുമില്ല :(

Rammohan Paliyath said...

വിത്സണെത്തന്നെ ആദ്യം ഉദ്ധരിക്കേണ്ടി വരുന്നതില്‍ തമാശ തോന്നുന്നു - മദ്യപിക്കുമ്പോഴാണ് നമ്മള്‍ സത്യസന്ധരാകുന്നതെന്ന് ഒരു തിയറിയുണ്ട് വിത്സണ്ടെ. എനിക്കും അപ്പറഞ്ഞതിനോട് യോജിപ്പുണ്ട്. നിങ്ങടെ സുഹൃത്തുക്കളുടെ യഥാര്‍ത്ഥ സെല്‍ഫുകള്‍ക്ക് ഇപ്പഴും കവി ചുള്ളിയാ - അതു തന്നെ ഞാന്‍ പറഞ്ഞതിനര്‍ത്ഥം. അല്ലാത്ത നേരത്ത് പലിശ, പറ്റുപടി, വൈദ്യനും വാടകയും ഭാര്യ ജയശ്രീയും പകുത്തെടുത്ത പല കള്ളികള്‍. കുറേപ്പേര് അയ്യപ്പസ്വാമിയുടെ ഭക്തന്മാരാ. ഏലപ്പാറ എല്‍പ്പി സ്ക്കൂളിലെ കാര്യം സുരേഷ് ഗോപി പറഞ്ഞപോലാ. കമ്മിംഗ്സിന്റെയും മക്ലൊറിന്റെയും പിഡീഫ്ഫുകള്‍ ഉണ്ടൊ? വായിക്കാന്‍ താല്‍പ്പര്യമുണ്ട്. ഈയിടെ കുറേ ദിവസങ്ങളായി ഏ. കെ. രാമാനുജനേയാണ് വായിക്കുന്നത്. ചുള്ളിയുടെ രാഷ്ട്രീയത്തെപ്പറ്റിയല്ല (നിരാശകാമുക... എക്സട്രാ) ഞാന്‍ പറഞ്ഞത്. അയാളുടെ കവിതയുടെ ഇന്റഗ്രിറ്റിയെപ്പറ്റിയാണ്. അതുകൊണ്ടാണ് അത് തേട്ടി വരുന്നത്. തലയ്ക്കു മുകളിലൂടെ പാഞ്ഞുപോകുന്ന കൂരമ്പുകളാണ് പിന്നീടധികവും വന്നത്. ഐക്കണോക്ലാസത്തിനു വേണ്ടിയുള്ള ചില ഐക്കണോക്ക്ലാസങ്ങള്‍. താളം അതിന്റെ ഒരു തുമ്പ് മാത്രം. ചുള്ളി പാട്ടെഴുതുകയോ - ചതിച്ചു. പിഷാരടിമാഷ് പാട്ടെഴുതുമ്പോള്‍ എന്നൊരു പോസ്റ്റിടാന്‍ ഇരിക്കുവാ ഞാന്‍. അയാള്‍ക്ക് കവിതയൊഴിച്ച് മറ്റൊന്നും അറിയില്ല. വിശേഷിച്ച് സാമൂഹ്യവിമര്‍ശനം, പാട്ടെഴുത്ത്, അഭിനയം എന്നിവ തീരെ പറ്റില്ല. പിന്നെ നടക്കട്ടെ, ജീവിക്കണ്ടെ. ആരൊക്കെ എന്തൊക്കെ ചെയ്യുന്നു. എബ്രഹാം & ലിങ്കണ്‍ എന്ന സിനിമയില്‍ ഒരു പാട്ടുണ്ട് - കേട്ടാല്‍ മൊലപ്പാല് വരെ ശര്‍ദ്ദിക്കും. തറപ്പാട്ട്. സക്കറിയയോളം പ്രിയനല്ലേ സുഭാഷ് ചന്ദ്രന്‍? ജനപ്രിയം ആയതും അല്ലാത്തതും എന്റെ അളവുകോലല്ല. പക്ഷേ അങ്ങനെ ആവുമ്പോളും അല്ലാതവുമ്പോളും അതിനുള്ള റീസണ്‍സ് നമുക്ക് ശ്രദ്ധിക്കണ്ടേ? പുതിയ കവിത അത്യാവശ്യമുള്ളവര്‍ പോലും വായിക്കുന്നില്ല. അത്രയെങ്കിലും വേണ്ടെ? നോവലിസ്റ്റുകളുടെ കാര്യമാണെങ്കില്‍ എന്റെ അഭിപ്രായത്തില്‍ മലയാളത്തില്‍ നോവലിസ്റ്റുകളേ ഇല്ല. വിരലിലെണ്ണാവുന്ന നോവലുകളുണ്ട്. പുതിയ കവികളുടെ വിരലിലെണ്ണാവുന്ന കവിതകള്‍ ഉള്ള പോലെ (ഹൊഗനേക്കല്‍ പോലെ). കഴിഞ്ഞാഴ്ച പൂനെയില്‍ പോയപ്പോള്‍ 300 രൂപ കൊടുത്ത് ഷെല്‍ഡന്റെ മെമ്മറീസ് ഓഫ് മിഡ്നൈറ്റ് വാങ്ങി. അയാള് എനി ഡേ സൂപ്പര്‍ (സൂപ്പറില്‍ ഒരു ര്‍ ഉള്ളതുകൊണ്ട് അതിനെ ഒരു കമ്പാരറ്റീവായി ഉപയോഗിക്കാനാണ് എനിക്കിഷ്ടം) ദാന്‍ എമ്പ്റ്റി. നിങ്ങടെ കൂ‍ട്ടുകാര്‍ക്ക് കോമ്പ്ലക്സാണ്. ഷെല്‍ഡന്‍ ഒന്നാന്തരം റൈറ്ററാണ്. അതിനേക്കാള്‍ കൊള്ളം അമാദോ. അതിനേക്കാള്‍ രസം കുന്ദേര. അതിനേക്കാള്‍ രസം ഡോസ്റ്റോവോസ്കി. ചേക്കാ: നാട്ടിലെവിടെ? റൂട്ട്സ് എവിടെ? എന്തു ചെയ്യുന്നു? നിങ്ങളാണോ യാഹൂ മലയാളം നൊക്കുന്നത്?

Latheesh Mohan said...

കവിത ഒരു തരം എന്‍ജിനീയറിംഗ് ആണ് എന്നൊരു അഭിപ്രായം ഉണ്ട് എനിക്ക്. പാലങ്ങള്‍ നോക്കു. കാല്‍ നനയാതെ പുഴ കടക്കാന്‍ വേണ്ടി മാത്രമായിരുന്നു പാലങ്ങള്‍ എങ്കില്‍, എങ്ങനെയാണ് കൊട്ടാരങ്ങളും വള്ളങ്ങളും പോലെ തോന്നിക്കുന്ന പാലങ്ങള്‍ നമുക്കു ചുറ്റുമുണ്ടായത്?
ഈ യഥാര്‍ഥ സെല്‍ഫ് എന്നു പറയുമ്പോള്‍ എനിക്കുള്ള വിയോജിപ്പ് അതാണ്.

ഉണര്‍ന്നിരുന്നാല്‍ വട്ടാകുന്ന ഒരു രാതിയെ അതിജീവിക്കേണ്ടതുണ്ട്. പ്രശ്നം മദ്യമോ പിരിഞ്ഞു പോയവളോ/അവനോ ആകാം. പക്ഷേ, ഇന്നു രാത്രിക്കു പാലം കെട്ടുമ്പോള്‍ പുതിയതൊന്നു കെട്ടണമെന്നും, പുതിയതൊന്നു കെട്ടിക്കഴിയുമ്പോള്‍ പഴയതെത്ര മാത്രം ബോറായിരുന്നു എന്നു മനസ്സിലാക്കാനുമുള്ള കഴപ്പ് നല്ലതല്ലേ? ഈ പാലത്തിലൂടെയാണ് ഞാന്‍ കടന്നു തുടങ്ങിയത്, അതിനാല്‍ ഈ പാലം എന്റെ നൊസ്റ്റാള്‍ജിയ ആണ് എന്നു പറയുന്നത്, എന്തോ എനിക്ക് ശരിയാണെന്നു തോന്നുന്നില്ല.

കുറേക്കാലം മുമ്പ് ഒരു പെണ്ണു പോയതിന്റെ സങ്കടം തീര്‍ക്കാന്‍ ഞാന്‍ ജേംസ് ബ്ലണ്ടിനെ തുടര്‍ച്ചയായി കേട്ടിരുന്നു. ഇത്തരം രാത്രികള്‍ക്ക് ഗുഡ് ബൈ മൈ ലവര്‍ ആണ് പറ്റിയ പാട്ട് എന്നു തോന്നിയിരുന്നു.

അതിലും ആഴമുണ്ടായിരുന്ന ഒരുവള്‍ പോയിട്ട് ഇന്നേക്ക് ഒരു മാസം തികയുന്നു. ഞാന്‍ ഇതുവരെ ഗുഡ് ബൈ മൈ ലവര്‍ കേട്ടിട്ടില്ല. ടോറി അമോസ്, കോഹന്‍, ഹു ദ ഫക്ക് ഈസ് ആലിസ്..എന്ന അതേ രൂപത്തില്‍ തന്നെയാണ് എന്റെ പ്ലേ ലിസ്റ്റ്.

ഞാന്‍ വളര്‍ന്നിരിക്കുന്നു എന്ന് ഒരാള്‍ക്കു തോന്നുന്നത് ഇങ്ങനെയൊക്കെ ആയിരിക്കണം. യഥാര്‍ഥ സെല്‍ഫ് എന്നു പറയുന്നത് നമ്മള്‍ എവിടെയോ തറഞ്ഞു പോയി എന്നതിന്റെ യൂഫെമിസം ആണ്. തേടിപ്പോയാല്‍ കാഴ്ചകള്‍ക്കാണോ പഞ്ഞം? എന്തിന് ഒരാളില്‍ തറഞ്ഞിരിക്കണം..

(ഞാന്‍ പാട്ടെഴുത്ത് എന്നുദ്ദേശിച്ചത് എബ്രഹാം ലിങ്കണ്ടെ കാര്യം അല്ല. ആനന്ദധാര, സന്ദര്‍ശനം, പോകൂ പ്രിയപ്പെട്ട പക്ഷി തുടങ്ങിയ ‘കവിതക‘ളെ ആണ് )

Btw..യാഹൂ മലയാളം ഒരു 8 മാസത്തോളം നോക്കിയിരുന്നു രാം മോഹന്‍. ഇപ്പോള്‍ കേരളത്തില്‍ തിരികെ. ജനയുഗത്തില്‍ :)

ഇനി രാം മോഹന്റെ ബയോ വരട്ടെ ;)

Anonymous said...

റാംജി എന്നാ പുണ്ണാക്കാ പറയുന്നത്? തനിക്ക് എന്നാ പുളുത്താനറിയാം എന്ന് പറഞാണ് ഈ കുറെ ബല്യക്കാട്ട ബുക്കിന്റെ പേരൊക്കെ പറയുന്നത്? തനിക്ക് വട്ടാണോ? താനാരാ ബ്ലോഗില്‍ എഴുതുന്നവരെ അളന്ന് നോക്കി തൂക്കം പറയാന്‍? ഛേ..

വി. കെ ആദര്‍ശ് said...

പണ്ട് ഒരു സര്‍വകലാശാലാ സാഹിത്യക്യാമ്പില്‍ വച്ച് വിപ്ലവ കവി ഏഴാച്ചേരി രാമചന്ദ്രന്‍ തുറന്നടിച്ചത് “ബാലചന്ദ്രന്‍ ചുള്ളിക്കാടോക്കെ കവിയാണോ, അയാള്‍ ഇപ്പോള്‍ സീരിയല്‍ അഭിനയിക്കാന്‍ നടക്കുക അല്ലേ?” അപ്പോള്‍ തന്നെ ചൊറിഞ്ഞ് വന്നു. ആ സമയത്ത് ആണെന്ന് തോന്നുന്നു സേതു ഒരു സ്വകാര്യ ബാങ്കിന്റെ എം ഡി യാണ് (എന്ന് വച്ച് സേതു രണ്ടാം തരം എഴുത്തുകാരനോ ഒന്നാം തരം എം ഡി യോ ആകുമോ? ഇല്ല)
പിന്നെ ഇന്നത്തെ കാമ്പസില്‍ പോലും കെട്ടിയുയര്‍ത്തിയ സ്റ്റേജില്‍ വിപ്ലവ കവിയായ ഏഴാച്ചേരി പാടട്ടെ, ആ കാമ്പസിന്റെ എതെങ്കിലും ഒരു മൂലയില്‍ നിന്ന് ഒന്ന് മൂളിത്തുടങ്ങട്ടെ കാണാം ഇന്നും കാമ്പസിന് പ്രീയപ്പെട്ടത് ആരാണന്ന്.

അതെ നാലു പേര്‍ക്ക് തൊഴിലുണ്ടാക്കുന്ന പണി, പ്രത്യേകിച്ച് സംരംഭം തുടങ്ങുന്നത് കവിയാണങ്കില്‍ മാര്‍ക്കറ്റ് ഇടിയും, എന്നാല്‍ മീന്‍ കട തുടങ്ങിയ പാര്‍ശ്വ‌വല്‍ക്കരിക്കപ്പെട്ട എന്നാരോപിക്കുന്ന കച്ചവടം നടത്തിയാല്‍ പത്രത്തില്‍ ഫീച്ചറും കവര്‍ പേജില്‍ മീന്‍‌മുറിയും വരും.

നമുക്ക് സംരംഭകനായ ഒരു എഴുത്തുകാരന്‍ എങ്കിലും ഉണ്ടോ? സംശയമാണ്

ഇഗ്ഗോയ് /iggooy said...

ആശാന്‍ ഓട്ടുകമ്പന്‍ബി നടത്തിയതുകൊണ്ട് കവിത നന്നവുകയോ കവിതയെശ്ഴുതിയതുകൊണ്ട് ഓട്ടുകമ്പനി നന്നാവുകയോ ഉണ്ടായോ. നോ ഐഡിയാ സിര്‍ജീ.
"മനുഷ്യയ്നെ തറക്കുന്ന കുരിശ്ശുകള്‍
ഏത് മരം കൊണ്ടാണാപ്പാ"
എന്നു ആശാന്‍ എഴുതില്ല. അതിനു കുഴൂര്‍ വില്‍സണ്‍ തന്നെ.
"നിത്യഭാസുര നഭശ്ചരങ്ങളേ" എന്നൊക്കെ കുഴൂര്‍ വില്‍സണ്‍ എഴുതില്ല അതിനു ആശാന്‍ തന്നെ വേണം.
എന്തായാലും കവിതയെഴുത്തിനേക്കാള്‍ കുറച്ചുകൂടി പണിയുള്ളാ പണിയാണ്‌ തൊഴില്‍ സം‌രംഭം എന്നാണ്‌ തോന്നുന്നത്.

ഒരു വഴിപോക്കന്‍ അനോണി said...

കുഴൂരിന്റെ ഇറച്ചി 'കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയാ'....ല്‍ ഒരു മുഴുവന്‍ കവിക്കുള്ള സ്കോപ്പുണ്ട് രാമമോഹന്‍ജി വക.

Related Posts with Thumbnails