Thursday, September 27, 2007

അമേരിക്കയില്‍ അരയന്മാരുണ്ടോ?



കേരളത്തിന്റെ വളര്‍ച്ചയിലെ പ്രധാന വിലങ്ങുതടിയായി ഇപ്പോഴും (ഇടതുപക്ഷ) ട്രേഡ് യൂണിയനിസത്തെ ചൂണ്ടി കാണിക്കയിടുന്നവരുണ്ട്. അതേസമയം ബീജേപ്പിയുടെ അനൌദ്യോഗിക മുഖപത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യാ ടുഡെയുടെ ഏറ്റവും പുതിയ സര്‍വേയില്‍പ്പോലും കേരളമാണ് ഏറ്റവും മികച്ച വെല്‍ഫെയര്‍ സ്റ്റേറ്റ്. മിഷണറിമാരും ശ്രീനാരായണഗുരുവും ഗള്‍ഫ് പണവും മാത്രമല്ല ട്രേഡ് യൂണിയനിസവും കൂടി ഉള്‍പ്പെടുന്നതാണ് കേരളത്തിന്റെ പ്ലസ് പോയന്റുകള്‍. മാസശമ്പളവും പീയെഫും പെന്‍ഷനുമില്ലാത്ത, വര്‍ഷത്തില്‍ രണ്ടു മാസമെങ്കിലും ജോലിയും കൂലിയുമില്ലാത്ത കൂലിപ്പണിക്കാര്‍ക്ക് മിനിമമല്ല, സാമാന്യം ഡീസന്റായ ജീവിതനിലവാരം നല്‍കിയത് ഈ ട്രേഡ് യൂണിയനിസമാണ്. അട്ടിമറിക്കൂലിപോലും ന്യായീകരിക്കപ്പെടേണ്ടത് സാമൂഹ്യനീതിയുടേയും സുരക്ഷയുടെയുമെല്ലാം അളവുകോലുകള്‍ വെച്ചാണ് (social development, social security - ഇതു രണ്ടും ക്യാപ്പിറ്റിലസ്റ്റിക് സംജ്ഞകളാണെന്ന് ഓര്‍ക്കുമല്ലൊ). ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ വിമര്‍ശിക്കുന്ന muddle class (sic) തലച്ചോറുകള്‍ ഒരു മാസം ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലര്‍ത്തി നോക്കട്ടെ - അപ്പ അവറ്റിങ്ങള് വിവരമറിയും.

ഇതെല്ലാം പറഞ്ഞതിനര്‍ത്ഥം കേരളത്തിലെ ദിവസക്കൂലിക്കാരെ മുഴുവന്‍ ഇടതുപക്ഷം ഉദ്ധരിച്ചു എന്നല്ല. സത്യത്തില്‍ സ്ക്കൂള്‍ മാഷന്മാര്‍, കമ്പനി ജോലിക്കാര്‍, തെങ്ങുചെത്തുകാര്‍, ബാങ്കുദ്യോഗസ്ഥര്‍ തുടങ്ങിയ കോഴിക്കൂടുകളില്‍ മാത്രമാണ് ഇടതന്മാരുടെ പ്രധാന കണ്ണ്. നല്ല ലെവി കിട്ടും. നല്ല വോട്ട് ബാങ്കും. അതേ സമയം മീന്‍ പിടുത്തക്കാരെപ്പോലുള്ള വിഭാഗങ്ങളെ അവര്‍ ശ്രദ്ധിച്ചിട്ട് പോലുമില്ല. ചുമ്മാ‍താണൊ അരയന്മാരെ ബീജെപ്പിസംഘം അപ്പാടെ വലയിലാക്കിയത്. അങ്ങനെ വഴിതെറ്റിക്കപ്പെട്ടവരാണ് വര്‍ഗീയലഹളകളിലും മറ്റും ബീജെപ്പിക്ക് ഏറ്റവും ആവശ്യമുള്ള രക്തസാക്ഷികളെ സംഭാവന ചെയ്യുന്നത്. ഈ മഹാപാപത്തിന് ബീജേപ്പിക്കല്ല ഇടതുപക്ഷത്തിന് ചരിത്രം മാപ്പുകൊടുക്കില്ല - ആ പാവങ്ങളെ ബീജെപ്പിക്ക് വിട്ടുകൊടുത്തതിന്. മറ്റ് സംസ്ഥാനങ്ങളില്‍ ഇടതുപക്ഷത്തിന് വളര്‍ച്ചയില്ലാതെ പോയതും ഇക്കാരണം കൊണ്ടുതന്നെ - അവിടങ്ങള്‍ അക്കാലങ്ങളില്‍ കൈ നനയാതെ ലെവി വാങ്ങാവുന്ന മിഡ് ല്‍ ക്ലാസ് ട്രേഡ് യൂണിയനിസത്തിന് സ്കോപ്പുണ്ടായിരുന്നില്ല. ബീഹാറിലെയും യൂപ്പിയിലേയും അടിസ്ഥാനവര്‍ഗത്തിന് ലാലുവും മായവതിയും വേണ്ടി വന്നതുപോലെ, 60 കൊല്ലമായിട്ടും പോളിറ്റ് ബ്യൂറോയില്‍ ഒരു ദളിതനില്ലാതിരുന്നതുപോലെ, അവഗണിക്കപ്പെട്ട, മുതലെടുക്കപ്പെട്ട ശൂന്യതകള്‍.

ഇതെല്ലാം ഓര്‍ത്തത് അമേരിക്കയിലെ UAW (United Automobile, Aerospace and Agricultural Implement Workers of America) എന്ന ട്രേഡ് യൂണിയന്‍ (അംഗസംഖ്യ 6.4 ലക്ഷം) ഓട്ടോ ഭീമന്‍ ജീയെമ്മിന്റെ രാജ്യമെങ്ങമുള്ള പ്ലാന്റുകളില്‍ ദേശവ്യാപകമായി കഴിഞ്ഞ ദിവസങ്ങളില്‍ സമരം നടത്തിയതറിഞ്ഞപ്പോഴാണ്. 1971-നു ശേഷം ഇതാദ്യമായാണത്രെ അമേരിക്കയില്‍ ദേശവ്യാപകമായി ഒരു സമരം.അതെ, ക്യാപ്പിറ്റലിസത്തിന്റെ അമ്മവീട്ടില്‍, ട്രേഡ് യൂണിയന്‍ എന്നു കേട്ടാല്‍ വിറളി പിടിക്കുന്ന സാധാ അച്ചായന്മാരുടെ സ്വര്‍ഗരാജ്യത്ത് സമരം. അന്തപ്പുരത്തില്‍ അണ്ടിക്കുഴിക്കളി. അറിയേണ്ടിയിരുന്നത് മറ്റൊന്നാണ് - അമേരിക്കയിലും ഉണ്ടോ ആര്‍ക്കും വേണ്ടാത്ത ദിവസക്കൂലിക്കാര്‍? അനിശ്ചിതവരുമാനക്കാര്‍? സോഷ്യല്‍ സെക്യൂരിറ്റിയുടെ സംരക്ഷണമില്ലാത്തവര്‍? ആകര്‍ഷകമായ ലെവി കൊടുക്കാനില്ലാത്തവര്‍? കാറും (GM, Ford, Chevy, Chrysler...) കോളുമുള്ളപ്പോള്‍ വള്ളമിറക്കാന്‍ കഴിയാത്തവര്‍? അവിടുത്തെ ബീജേപ്പിക്കാരാല്‍ ഹൈജാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുള്ളവര്‍?

24 comments:

umbachy said...

ക്രഡിറ്റ് കാര്‍ഡ് കൈവശമുള്ള വര്‍ഗങ്ങളുടേ വാതില്പടിയിലേക്ക് യന്ത്രോപകരണങ്ങള്‍ എത്തിക്കാന്‍ ഇ-കൊമേഴ്സിനു കഴിയും,
പക്ഷെ,അതിന് പട്ടിണിക്കരായ ബഹുജനങ്ങള്‍ക്ക് അരി എത്തിക്കാന്‍ കഴിയില്ല. ഇ-ഗവേണന്‍സിന് മള്‍ട്ടിനാഷണലുകളുടെ ഉയര്‍ന്ന ലാഭം ലാക്കാക്കിയുള്ള പ്രൊജക്ടുകളെ അംഗീകരിക്കാന്‍ കഴിയുമയിരിക്കും, പൊതു വിതരണ സംവിധാനത്തെ പുഷ്ടിപ്പെടുത്താന്‍ കഴിയില്ല...
കാഞ്ജ ഐലയ്യയുടേതാണ് വരികള്‍
എരുമദേശീയതയില്‍ നിന്ന്,
രാമു എഴുതുന്നതുമായി
ചേര്‍ത്തുവായിക്കാവുന്ന
കുറേയുണ്ട് ആ പുസ്തകത്തില്‍.
എല്ലാ സബ്സിഡികളും സോഷ്യലിസ്റ്റ് തിന്മയാണെന്ന്
കരുതുന്നവര്‍ കൂടിവരികയാണല്ലോ...

Unknown said...

ഹൌ എന്താ വരികള്‍.. തകര്‍പ്പന്‍. തീപ്പെട്ടി ഉരച്ചാല്‍ ഭും എന്ന് കത്തും. :)

Anivar said...

ചുമ്മാ‍താണൊ അരയന്മാരെ ബീജെപ്പിസംഘം അപ്പാടെ വലയിലാക്കിയത്.
ഇങ്ങനെ അങ്ങ് എടുത്തടിച്ചുപറഞ്ഞാലോ? . ഒരു മാറാടുമാത്രമല്ലല്ലോ കേരളം. കേരളത്തിലെ മത്സ്യത്തൊഴിലാളികളാണ് (കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫൌണ്ടേഷനെപ്പോലുള്ളവ )ഇന്ത്യയില്‍ത്തന്നെ ഏറ്റവും സംഘടിതരായ ഒരു മത്സ്യത്തൊഴിലാളി സംഘടന. (non-partican left trade union). നേരിട്ടറിയാവുന്നത് കൊണ്ട് പറയുകയാണ്. ഒരു പോളിസി കാമ്പൈന്‍ എങ്ങനെ ജനകീയമാക്കമെന്നുവരെ ( കോസ്റ്റല്‍ മാനേജ്മെന്റ് സോണുകള്‍ക്കെതെരെയുള്ള അവരുടെ പ്രതിഷേധം) അവര്‍ ചെയ്യുന്നത് കണ്ട് എന്റെ കണ്ണഞ്ചിപ്പോയി

കൂടുതല്‍ ലിങ്കുകള്‍ : http://keralafishworkers.org , അലകള്‍ വാരിക , അലകള്‍ റേഡിയോ , CMZ പെറ്റീഷ

Anonymous said...

അനിവറിനോട് യോജിക്കുണു.
വിദ്യാഭ്യാസോ വിവരോ ഇല്ല്യാത്ത , മറ്റുള്ളവരുടെ കളിപ്പാവകളാവാന്‍ മാത്രം യോഗ്യതള്ള ഒരു കൂട്ടമല്ല ഇനിം ഇവിടത്തെ മത്സ്യത്തൊഴിലാളികളില്‍ പലരും.
കേരള മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ വനിതാവിഭാഗായ തീരദേശമഹിളാവേദീനെ പോലെ ആക്റ്റീവായിട്ടുള്ള , ഓര്‍ഗനൈസ്ഡായിട്ടുള്‍ല ഒരു സ്ത്രീ സംഘടന ഇവടെ ഇല്ല്യ.
"പ്രബുദ്ധരായ"അദ്ധ്യാപകരും മറ്റും ആയിരങ്ങളുടെ ലാഭത്തിനായി സംഘടനകള്‍ടെം നേതാക്കള്‍ടേം മുന്‍പില്‍ ഓച്ഛാനിച്ച് നിക്കുമ്പോ സ്വന്തം നിലനില്പ്പ് തന്നെ അപകടത്തിലായ മത്സ്യത്തൊഴിലാളി തന്റെ ഭൂമിയും കടലും, വഞ്ചിയും മീനും സം‌രക്ഷിക്കുന്നതില്‍ മാത്രം ചുരുങ്ങിപ്പോവാണ്ടെ നാട്ടിലുള്ള മറ്റു പ്രശ്നങ്ങള്‍ലും കാര്യമായ ഇടപെടലുകള്‍ നടത്തുന്നത് കണ്ട്പഠിക്കാനുള്ള ആര്‍ജ്ജവം പോലും നമ്മക്കില്ല്യ.
അമേരിക്കേലെ അരയന്മാര്‍ക്ക് വേണെങ്കി ഒരു സ്റ്റഡി ക്ലാസ്സെടുക്കാന്‍ വലിയ വേളീന്ന് മഗ്ലിന്യോ ഫ്രീസ്കേന്യോ അയക്കാം ല്ലേ

Rammohan Paliyath said...

ഞാന്‍ പറഞ്ഞത് കാസര്‍കോട് മുതല്‍ അഴീക്കോട് വരെയുള്ള കടപ്പുറത്തിന്റെ കാര്യമാണ്. ഹൈന്ദവ മുക്കുവരുടെ. നിങ്ങള്‍ പറഞ്ഞ സ്വതന്ത്ര സംഘടന ദിനകരന്റേതോ ഫാദര്‍ കോച്ചേരിയുടേതോ? ഫാദറിന്റേതാണെങ്കില്‍ സിപിഐ എം എല്‍ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റായിരുന്ന എന്റെ സുഹൃത്ത് (പില്‍ക്കാലത്തിയാള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ലൈവ്സ്റ്റോക്ക് എക്സ്പോര്‍ട്ടറിലൊരാളായി. സീഫുഡ്, സ്പ്രിന്റ് എന്ന ക്ലിയര്‍ ഡ്രിങ്ക് ഇതിന്റെയെല്ലാം ഫ്രാഞ്ചൈസി ഉടമയുമായി) പറഞ്ഞു കേട്ടിട്ടുണ്ട് അതിന്റെ ഉള്ളുകള്ളികള്‍. ട്രോളിംഗ് നിരോധനത്തിന്റെ മറവില്‍ ചെറുവള്ളങ്ങളേം യമഹകളേം ബോട്ടുകളേം കടലീന്ന് അകറ്റി നിര്‍ത്തി ആരോരുമറിയാതെ വര്‍ഷാവര്‍ഷം വിദേശത്തൂന്നു ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ കയറി അടിത്തട്ട് തൂത്തുവാരി പോകുന്ന വിദേശകപ്പലുകളെ അനുവദിക്കുന്ന പരിപാടിയാ‍ണവരുടേത്. വിദേശ ഗ്രാന്‍ഡും ഉണ്ടല്ലെ? ഇന്ത്യയിലെ പരിസ്ഥിതി, ദളിത്, ആദിവാസി, നക്സല്‍, മത്സ്യത്തൊഴിലാളി സംഘടനകളില്‍ പലതിനും വിദേശ ഗ്രാന്‍ഡുണ്ട്. മുള്ളുകൊണ്ട് മുള്ളെടുക്കുന്ന മറ്റേ ഗ്രാന്‍ഡ്. കപ്പലുകളീന്നു വരെ ഉണ്ട്. എല്ലാം കാണുന്നതുപോലെ അത്ര സുതാര്യമല്ല.ഞാന്‍ അടച്ച് പറയുകയുമല്ല. മഗ്ലീ മാറാട്ടേയ്ക്ക് ചെല്ലട്ടെ. നാണക്കേട് അതിലും വലുതിനി വരനാനുണ്ടോ? ആറെസ്സെസ്സിന്റെ കള്‍ച്ചര്‍ വളരെ ഡെയ്ഞ്ചറസ്സാ. രാമന്റെം കൃഷ്ണന്റെം കഥ വീട്ടിലിരിക്കുന്ന പെണ്ണുങ്ങക്ക് പെട്ടെന്ന് മനസ്സിലാവുന്നതുകൊണ്ട് അവരും വളരെ ആക്ടീവാ. മാറാട്ടെ ആ ചേടത്തി അലറി വിളിച്ച സീന്‍ മറന്നു പോകല്ലെ കെട്ട. അനിവറും അചിന്ത്യയും പറഞ്ഞ എല്ലാറ്റിനോടും യോജിച്ചുകൊണ്ട് ഇത്രയും കുറിക്കുന്നു. തന്ന പുതിയ വിവരങ്ങള്‍ക്ക് നന്ദി.

Avyakthi | അവ്യക്തി said...

" പീയെഫും പെന്‍ഷനുമില്ലാത്ത, വര്‍ഷത്തില്‍ രണ്ടു മാസമെങ്കിലും ജോലിയും കൂലിയുമില്ലാത്ത കൂലിപ്പണിക്കാര്‍ക്ക് മിനിമമല്ല, സാമാന്യം ഡീസന്റായ ജീവിതനിലവാരം നല്‍കിയത് ഈ ട്രേഡ് യൂണിയനിസമാണ്." ഇതു വായിച്ചപ്പളാ... ഒരിക്കല്‍ നാട്ടില്‍ വച്ചു കേട്ടത് ഓര്‍ത്തത്..” ഈ ഗള്‍ഫ്കാര്‍ കണ്ട മാനം കാശ് കൊദിത്തിട്ടാ കൂലിയിത്ര കൂദിയത് എന്നു” (ഞാന്‍ ഇതു വരെ ഗള്‍ഫില്‍ പോയിട്ടില്ല ;-)) ഈ ഒരു observation ചിന്തി ക്കാന്‍ വകയുള്ളതാണു എന്നു തോന്നിയ്ത് ഈയിടെ kolkata ഇല്‍ പൊയപ്പോള്‍ ആണ്...(only for 3 days ma knowledge may be limited) ഇന്നൂം മനുഷ്യന്‍ മനുഷ്യനെ ഏറ്റി ഓടുന്ന റിക്ഷ ഉള്ള ആ നാട്ടിലും ഉണ്ടല്ലൊ ഈ (ഇടതുപക്ഷ) ട്രേഡ് യൂണിയനിസം. (correct me if i'm wrong പറയാന്‍ ചമ്മലുണ്ടെങിലും പറയാം എനിക്കു വലിയ രാഷ്ട്രീയ ബോധം ഒന്നുമില്ല). അവിട ത്തെ സ്ഥിതീ വളരെ ദയനീയം ആണു മാഷെ... ഇനിയും നമ്മുടെ ഇടതന്‍ മാര്‍ ആണ് ഈ മാറ്റത്തിനു കാരണം എന്നു വിശ്വസം ഉണ്ടെല്‍ ആ വകുപ്പില്‍ പെടുന്ന കൂറച്ച് ഇടത രെ അവീടേക്കും വിടായിരുന്നു... പാവങ്ങള്‍ രക്ഷപ്പെട്ടിരുന്നു !!! ;)[ഞാന് ഉദ്ദെശിച്ചതു ഗള്‍ഫുകാര്‍ മാത്രമാണു ഈ മറ്റത്തിനു പിന്നില്‍ എന്നല്ല മറിച്ചു രാഷ്ട്രീയം മറന്ന് മലയാളം വിട്ടു എന്തു പണിയും എടുക്കുന്നവരാണോ എന്നു ചോദിക്കുക മാത്രം ആണ്....]

Anivar said...

മത്സ്യത്തൊഴിലാളി സംഘടനകളുടെയെല്ലാം മുകളില്‍ അള്ളിപ്പിടിച്ചിരുന്ന കോച്ചേരിയച്ചനെ ഞങ്ങള് മത്സ്യത്തൊഴിലാളികള്‍ക്ക് ഞങ്ങടെ സംഘടനെയെ നയിക്കാനുള്ള കഴിവൊക്കെയുണ്ടെന്നു പറഞ്ഞ് അവരു പറപ്പിച്ചുവിട്ടിട്ട് കാലം കുറച്ചായി. കോച്ചേരി സുനാമിയെ ലോട്ടറിയായുപയോഗിച്ചപ്പോള്‍ അതിനെപ്പൊളിച്ചതും അവരുതന്നെ. ഇപ്പോ കോച്ചേരിക്ക് കേരളത്തിലും തമിഴ്​നാട്ടിലും യാതൊരു രക്ഷയുമില്ലെന്നു കേക്കുന്നു. ഇവരടെ ഫണ്ടൊന്നുമില്ലാത്ത ട്രേഡ് യൂണിയനാ. മാസം മൂന്നോ നാലോ സമരമുണ്ടാകും. കഴിഞ്ഞ കൊല്ലം വനിതാദിനത്തിന് പത്തു രണ്ടായിരം മത്സ്യത്തൊഴിലാളി സ്ത്രീകള്‍ ചേര്‍ന്ന് സെക്രട്ടറിയേറ്റ് അക്ഷരാര്‍ത്ഥത്തില്‍ വളഞ്ഞിരുന്നു. അതിന്റെ ഫോട്ടോ കാണണം . കേരളത്തിലെ സ്ത്രീകള്‍ക്കിത്ര ശക്തിയുണ്ടൊന്നു തോന്നിപ്പൂവും.

പിന്നെ മാഗ്ലിന്‍ എന്തുട്ടാ ചീയ്യണ്ടേന്ന കാര്യം. അത് അവരു തീരുമാനിച്ചോട്ടെ മാഷെ. സുനാമി വന്നപ്പോ ആലപ്പാട്ട് മാഗ്ലിന്‍ അവടെ വളരെ ആക്ടീവായിരുന്നു. അപ്പോ പരിവാറും അമൃതാനന്ദമയിയും കറങ്ങിത്തിരിഞ്ഞു കളിച്ചിട്ടും ഈ രാമന്റീം കൃഷ്ണന്റീം കഥ പറഞ്ഞു കളിക്കണ പരിപാടി നടന്നില്യാന്നുംകൂടി പറഞ്ഞിട്ട് നിര്‍ത്തട്ടേറട്ടാ...

Rammohan Paliyath said...

നാട്ടിലായിരുന്നപ്പോള്‍ കോച്ചേരി എന്റെ ഒരു പെറ്റ് ടോപ്പിക്കായിരുന്നു. ഗള്‍ഫില്‍ വന്ന് 8 വര്‍ഷം കഴിഞ്ഞു. കോച്ചേരിയുടെ വിവരങ്ങള്‍ അറിഞ്ഞതില്‍ സന്തോഷം. മാധ്യമങ്ങളിലൊന്നും കണ്ടില്ലായിരുന്നു. നിങ്ങള്‍ പറഞ്ഞറിഞ്ഞിടത്തോളം മാഗ്ലിയെ മലബാറിലേയും കൊച്ചിയിലേയും കടപ്പുറങ്ങള്‍ക്ക് വേണം. അതിനെപ്പറ്റി ഞാന്‍ പറഞ്ഞതില്‍ പരിഹാസമൊന്നുമില്ല. എന്തെങ്കിലും ഉണ്ടെങ്കില്‍ അത് അറിവില്ലായ്മോ അതിനേക്കാള്‍ അപകടകരമായ ഭാഗികമായ അറിവുകളൊ മാത്രം.

ദേവന്‍ said...

അഗ്രഹാരത്തില്‍ നിന്നും ഗസറ്റഡ്‌ ഓഫീസറുടെ വണ്ടിയില്‍ നിലം തൊടാമണ്ണുപോലെ വളര്‍ന്ന് സിവില്‍ സേര്‍വന്റ്‌ ആയി, എന്റെ നികുതിപ്പണത്തില്‍ ശമ്പളം വാങ്ങ്നിക്കൊണ്ട്‌ തൊട്ടതെല്ലാം കുട്ടിച്ചോറാക്കി, അവകാശത്തിനു തെരുവില്‍ കൊടിപിടിക്കുന്നവനെ ആക്ഷേപിക്കുന്നവരെ, സര്‍വീസ്‌ മുഴുവന്‍ ആളുകളെ കുറ്റം പറയുന്ന ഹോള്‍ഡപ്പ്‌ ബാന്‍ഡിനെ നമ്മളെല്ലാം അറിയും, ആദരിക്കും.

നൈലോണ്‍ വടം ഉരഞ്ഞ്‌ തൊലി പോയ വിരലുകൊണ്ട്‌ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ എഴുതിപ്പഠിച്ച്‌, മുഴുപ്പട്ടിണിക്കും തോല്‍ക്കാതെ ആ പട്ടം നേടി ശമ്പളം വാങ്ങിക്കുന്ന ഓരോ നിമിഷവും ഒന്നുമില്ലാത്തവന്റെ നന്മക്കു ചിലവഴിക്കുന്ന അരയനെ അറിയില്ല നിങ്ങള്‍. ഞാനും അറിയില്ലായിരുന്നു, അയാളെന്റെ കണ്മുന്നില്‍ അല്ലായിരുന്നെങ്കില്‍. നമ്മള്‍ മാദ്ധ്യമം തരുന്ന വെണ്ണമിനുപ്പുള്ള സത്യം വിശ്വസിക്കുന്നവരാണല്ലോ സ്വാളോ.

myexperimentsandme said...

ദേവേട്ടാ, അറിവും ആദരവും അഗ്രഹാരമാണോ അരയഹാരമാണോ എന്ന് നോക്കിയിട്ട് തന്നെയാണോ എല്ലായ്‌പ്പോഴും? പ്രവര്‍ത്തികളെ നോക്കി ആദരിക്കപ്പെടുന്നവരും ചീത്ത കേള്‍ക്കുന്നവരുമുണ്ടല്ലോ. ഉദാഗുണനം (ഉദായ്ക്ക് എപ്പോഴും ഹരണം മാത്രമേ പാടുള്ളൂ എന്നുണ്ടോ?) രാജു നാരായണസ്വാമി. അദ്ദേഹം ആദരിക്കപ്പെടുകയും ചെയ്യുന്നുണ്ട്, ചീത്ത കേള്‍ക്കുകയും ചെയ്യുന്നുണ്ട്. പൂഹാരവുമുണ്ട്, മീന്‍‌മുള്ള് ഹാരവുമുണ്ട്. അഗ്രഹാരമായതുകൊണ്ടാണോ? അരയഹാരമല്ലാത്തതുകൊണ്ടാണോ?

പാവം, കമ്മ്യൂണലിസ്റ്റ് മാര്‍ക്ക്‍ലിസ്റ്റ് പാര്‍ട്ടികള്‍. ലോകത്തുള്ള പല ജനങ്ങളും പ്രതീക്ഷകള്‍ വാനോളം കൊടുത്തതിന് അവരെ ചീത്ത വിളിക്കുകയാണ് ഇപ്പോള്‍. അരയന്മാരുടെ ചീത്തവിളിയെങ്കിലും കേള്‍ക്കാതിരിക്കുന്നെങ്കില്‍ അത്രയെങ്കിലുമായി. അല്ലെങ്കിലും ദിവസവും വല വീശുന്ന അരയന്മാര്‍ക്കറിയാമല്ലോ മറ്റാരേക്കാളും, ഓരോ വലയും വീശുന്നതെന്തിനാണെന്നും ആരാണെന്നും.

കണ്ടക്ടറെ ടിക്കറ്റെടുക്കാനും അരയന്മാരെ വല വീശാനും പഠിപ്പിക്കരുതെന്നല്ലേ കുര്‍ബാന പഠിപ്പിക്കാന്‍ പാടില്ലാത്ത മാര്‍പാപ്പ പറഞ്ഞിരിക്കുന്നത് :)

മാര്‍ക്‍‌സും ഏംഗല്‍‌സും യൂറോപ്പിനെയും അമേരിക്കയെയും റഷ്യയെയുമൊക്കെ നോക്കി പറഞ്ഞ കാര്യങ്ങള്‍ വള്ളിപുള്ളി വിടാതെ പുസ്തകം അതേപടി ഇന്ത്യയിലേക്ക് പകര്‍ത്താന്‍ നോക്കിയതാവുമോ ഇന്ത്യന്‍ കമ്മ്യൂണിസം ഇങ്ങിനെയായിപ്പോയത്? ഒരു മതാധിഷ്ഠിത, ഈശ്വരവിശ്വാസാധിഷ്ഠിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നെങ്കില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ വേരുറപ്പിക്കാമായിരുന്നോ? വേരുറച്ചാല്‍ പിന്നെ അനങ്ങാന്‍ പറ്റില്ല എന്നൊരു പ്രശ്‌നവുമുണ്ട്.

Inji Pennu said...

അവിടുത്തെ ബീജേപ്പിക്കാരാല്‍ ഹൈജാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുള്ളവര്‍? -- പ്രെസിഡന്റ് തന്നെ റൈറ്റ് വിങ്ങിനാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുമ്പോള്‍ ഇങ്ങിനെ ചോദിക്കാന്‍ പാടുണ്ടോ? :)

രാജേഷ് ആർ. വർമ്മ said...

ഇഞ്ചി പറഞ്ഞതുപോലെയാണെനിക്കും തോന്നുന്നത്‌. ശാസ്ത്രീയമായ പഠനങ്ങളെയൊന്നും ആസ്പദമാക്കിയല്ല, വെറും ധാരണ/മുന്‍വിധി/തോന്നല്‍ വെച്ചു പറഞ്ഞാല്‍ ഇവിടുത്തെ സംഘപരിവാരം നിയോ-കണ്‍സെര്‍വേറ്റീവ്‌ സംഘം. വാസ്തവത്തില്‍ പണിയെടുക്കുന്നവര്‍ കേരളത്തിലെ പാണ്ടികളെപ്പോലെ, ഊണിയനപ്പുറം ഒരു യൂണിയനുമില്ലാത്ത മെക്സിക്കര്‍. നാട്ടിലെ സര്‍വീസ്‌ സംഘടനകളെപ്പോലെ പണിയെടുത്താലും ഇല്ലെങ്കിലും കണക്കുപറഞ്ഞു കാശുവാങ്ങിച്ചുകൊണ്ടുപോകുന്നവര്‍ വളിപ്പന്‍ പറഞ്ഞതുപോലെ ട്രെയ്ഡ്‌ യൂണിയനുകള്‍. അരയന്മാരോ? "വൈറ്റ്‌ ട്രാഷ്‌" എന്നും "റെഡ്‌ നെക്ക്‌" എന്നുമൊക്കെ ഓമനപ്പേരിട്ടു വിളിക്കുന്ന, ബൈബിള്‍ ബെല്‍റ്റിലെ (ഇവിടുത്തെ പശുബെല്‍റ്റ്‌) ദരിദ്രവെള്ളക്കാരന്‍. ഇവന്റെ ഹൈസ്കൂളില്‍ (നമ്മുടെ ഹയര്‍ സെക്കന്‍ഡറി) പഠിക്കുന്ന മക്കള്‍ അന്ധതമൂത്ത്‌ കൊല്ലാനും ചാകാനും പോകുന്നത്‌ കടാപ്പുറത്തല്ല, ഇറാക്കിലും അഫ്ഗാനിസ്താനിലും ആണെന്നു മാത്രം.

myexperimentsandme said...

റൈറ്റ് വിങ് പ്രസിഡന്റ് റൈറ്റ് വിങ്ങിനാല്‍ ഹൈജാക്കി ചെയ്യപ്പെടുക എന്ന് പറഞ്ഞാല്‍ പോസ്റ്റ് കാല്, ട്രങ്ക് പെട്ടി എന്നൊക്കെ പറയുന്നതുപോലാവില്ലേ- കുറഞ്ഞ പക്ഷം ഇപ്പോഴത്തെ പ്രസിഡന്റിന്റെ തരക്കാര്‍?

“ഞാന്‍ നല്ലോരു മനുഷ്യസ്നേഹിയായിരുന്നു, എന്ത് ചെയ്യാന്‍, റൈറ്റ് വിങ്ങിനാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടുപോയി”

Rammohan Paliyath said...

ബുഷ്ഷിന്‍ രാജാവിനേക്കാള്‍ രാജഭക്തിയാണെന്നാ കേട്ടത്.

ദേവന്‍ said...

വക്കാരീ,
? അറിവും ആദരവും അഗ്രഹാരമാണോ അരയഹാരമാണോ എന്ന് നോക്കിയിട്ട് തന്നെയാണോ എല്ലായ്പ്പോഴും?
=നല്ലൊരൊ ശതമാനത്തിലും അതേ. യദുമുതല്‍ നാല്വരും ഇരിക്കവേ രാഹുല്‍ അല്ലയോ പാരിന്നു മന്നനാകാന്‍ പോകുന്നു, ഉദാഹരിച്ചാല്‍ അങ്ങോട്ട് തീരില്ല...


?പ്രവര്ത്തികളെ നോക്കി ആദരിക്കപ്പെടുന്നവരും ചീത്ത കേള്ക്കുന്നവരുമുണ്ടല്ലോ.
=ഉണ്ടല്ലോ.

?ഉദാഗുണനം (ഉദായ്ക്ക് എപ്പോഴും ഹരണം മാത്രമേ പാടുള്ളൂ എന്നുണ്ടോ?) രാജു നാരായണസ്വാമി.
അദ്ദേഹം ആദരിക്കപ്പെടുകയും ചെയ്യുന്നുണ്ട്, ചീത്ത കേള്ക്കുകയും ചെയ്യുന്നുണ്ട്. പൂഹാരവുമുണ്ട്, മീന്മുള്ള് ഹാരവുമുണ്ട്. അഗ്രഹാരമായതുകൊണ്ടാണോ? അരയഹാരമല്ലാത്തതുകൊണ്ടാണോ?
അദ്ദേഹം ആദരിക്കപ്പെടുന്നത് ആദരവിനായി മീഡിയയില്‍ നടത്തുന്ന ബഹളങ്ങള്‍ കാരണം മാത്രമാണല്ലോ.

=ജനനേതാവല്ലാത്ത അദ്ദേഹം ഷാജി കൈലാസ് പടത്തിലെ സുരേഷ് ഗോപി ആകുമ്പോഴ് അതിലും വലിയ കാര്യങ്ങള്‍ ചെയ്യുന്ന ചെയ്തുകൊണ്ടേയിരിക്കുന്ന, അതിനു ജീവന്റെ വില വരെ കൊടുത്ത , ഈ സ്വാമി ഇരിക്കുന്ന കസേരയ്ക്കു വളരെ മുകളിലും വളരെ താഴെയും ഒക്കെയുള്ള ജീവനക്കാര്‍ ധാരാളമുണ്ടല്ലോ.
അഡ്മിനിസ്റ്റ്രേറ്റര്‍ എന്നാല്‍ നാലു പേരുടെ കയ്യടി കിട്ടിയില്ലെങ്കില്‍ ചത്തു പോകുന്ന ജന്മമാണെന്ന് തോന്നാത്ത അവര്‍ അവനവന്റെ പണി നോക്കിയിട്ട് വൈകന്നേരം വീട്ടില്‍ പോകുന്നല്ലോ. ഏതോ സിറ്റിയുടെ മേയര്‍ ബാറ്റ് മാന്‍ ആകുന്ന ചിത്രകഥയ്ക്ക് സായിപ്പ് കോഴി ആന്‍ഡ് കാളക്കഥ എന്നു പറയാറുകുടിശ്ശിഖ ചുങ്കപ്പണം വരുത്തിയ ബിര്‍ളയെ പുനലൂരില്‍ വരുത്തി കുഞ്ചിക്ക് പിടിച്ച് ലോക്കപ്പിലടച്ച സിവില്‍ സര്‌വന്റ് ആരാണെന്ന് നമുക്കറിയില്ലല്ലോ? അറിയാന്‍ പാടില്ല, അതാണതിന്റെ ശരി. അപ്പോഴേ ആ ചെയ്ത്തിനു മഹത്വമുള്ളു. ഗ്രാഫൈറ്റ് അഴിമതി ഞാന്‍ പൊക്കി, ഞാനാണു താരം എന്നു പറഞ്ഞു ഏജിയണ്ണന്‍ ടീവിയില്‍ കിടന്നു ചാടാന്‍ പാടില്ല, "യാ യേഷ സുപ്തേഷു ജാഗ്രതി" എന്നെഴുതിയ പീഠത്തിനു മേല്‍ ചിറകു വിരിച്ചു നെഞ്ചു വീര്‍പ്പിക്കുന്ന ലോഗോയ്ലെ പരുന്തിന്റെ തല കുനിഞ്ഞുപോകും.
ണ്ടല്ലോ?

(വക്കാരിയപ്പാ, "ഹരിച്ചാലും മരിക്കും ഗുണിച്ചാലും മരിക്കും എന്നാല്‍ പിന്നെ ഗുണിച്ചൂടേ... ഗുണിക്കാം ഗുണിക്കാം മറിച്ചിട്ടു ഗുണിക്കാം ഗുണനത്തിനവസാനം വെട്ടിക്കളയാം" എന്ന നാദിര്‍ഷായുടെ പാരഡി ഓര്‍ത്തപ്പാ)


?പാവം, കമ്മ്യൂണലിസ്റ്റ് മാര്ക്ക്ലിസ്റ്റ് പാര്ട്ടികള്. ലോകത്തുള്ള പല ജനങ്ങളും പ്രതീക്ഷകള് വാനോളം കൊടുത്തതിന് അവരെ ചീത്ത വിളിക്കുകയാണ് ഇപ്പോള്. അരയന്മാരുടെ ചീത്തവിളിയെങ്കിലും കേള്ക്കാതിരിക്കുന്നെങ്കില് അത്രയെങ്കിലുമായി. അല്ലെങ്കിലും ദിവസവും വല വീശുന്ന അരയന്മാര്ക്കറിയാമല്ലോ മറ്റാരേക്കാളും, ഓരോ വലയും വീശുന്നതെന്തിനാണെന്നും ആരാണെന്നും. കണ്ടക്ടറെ ടിക്കറ്റെടുക്കാനും അരയന്മാരെ വല വീശാനും പഠിപ്പിക്കരുതെന്നല്ലേ കുര്ബാന പഠിപ്പിക്കാന് പാടില്ലാത്ത മാര്പാപ്പ പറഞ്ഞിരിക്കുന്നത് :)മാര്ക്സും ഏംഗല്സും യൂറോപ്പിനെയും അമേരിക്കയെയും റഷ്യയെയുമൊക്കെ നോക്കി പറഞ്ഞ കാര്യങ്ങള് വള്ളിപുള്ളി വിടാതെ പുസ്തകം അതേപടി ഇന്ത്യയിലേക്ക് പകര്ത്താന് നോക്കിയതാവുമോ ഇന്ത്യന് കമ്മ്യൂണിസം ഇങ്ങിനെയായിപ്പോയത്?

=എങ്ങനെ ആയല്ലോ? ഒരു സാധാരണ രാഷ്ട്രീയപ്പാര്‍ട്ടി ആയതോ? ജനാധിപത്യ സമ്പ്രദായത്തില്‍ ശരാശരി മനുഷ്യന്റെ പ്രതീക്ഷ എന്തോ ആവശ്യം എന്തോ, വിശ്വാസം എന്തോ, അതാണ്‌ പാര്‍ട്ടി. ശരാശരിയിലെ സ്വഭാവവിശേഷം അല്പ്പം കൂടുതല്‍ കോണ്‍സന്റ്രേറ്റഡ് ആയി ഉള്ളവന്‍ നേതാവും എന്നല്ലേ? (ആന്റിയുടെ തീസിസ്- പട്ടിത്തം തൊട്ടു തീണ്ടിയില്ലാത്ത ജന്തുവിനേ പട്ടികളുടെ നേതാവാകാന്‍ കഴിയൂ എന്ന് എം പി നാരായണപിള്ളയുടെ പരിണാമ ഗുസ്തി). പ്രതീക്ഷ കൂടിയാല്‍ നിരാശയും കൂടും എന്നത് നേര്‌, അതുകൊണ്ട് പ്രതീക്ഷകളില്ലാതെ ആകണമോ? ആശയാണു നിരാശ എന്ന് യിങ്-യാങ്ങ് ചിത്രം കാട്ടി വിശദീകരിച്ച് മൊട്ടത്തല നിലത്തു കുത്തി നിന്നു പ്രാര്‍ത്ഥിക്കുന്ന പാര്‍ട്ടി ആണെങ്കിലും ആളിക്കത്തി കേറിയേനെ, കേറിയപോലെ ഇറങ്ങുകയും ചെയ്തേനെ, കാരണം ഇന്ത്യയുടെ വൈവിദ്ധ്യം തന്നെ. ജാതി- മത വിശ്വാസങ്ങള്‍, വിദ്യാഭ്യാസ നിലവാര വ്യതിയാനങ്ങള് എന്നിങ്ങനെ അന്തമില്ലാത്ത ആ വൈരുദ്ധ്യം ഉള്ള ഇന്ത്യയിലെ വോട്ടര്‍മാരുടെ ഇടയിലെ കോമന്‍‍ അജെന്‍ഡ ഉണ്ടാക്കാനാവില്ലല്ലോ, ആഹാരം, വസ്ത്രം, വെള്ളം ജീവന്‍ എന്നിവ പോലുീ പാലാട്ടു കോമനില്‍ ഇല്ലാത്ത സ്ഥിതിക്ക്, ഒരൊറ്റ പാര്‍ട്ടി ഒറ്റ ഭരണം, ഒറ്റ സെറ്റ് ലക്ഷ്യം എന്ന സ്വപ്നം കൊണ്ടുവരാന്‍ കഴിവു ചില്ലറ പോരാ. അതുള്ള ഒരാള്‍ വേണം. ആ ഹെഡ് ഗൂസ് പറക്കുമ്പോള്‍ പിന്നാലെ ഗീസ് മാത്രമല്ല, കാക്കയും മൈനയും ഇരണ്ടയും വവ്വാലും വരെ പറന്നു ചെല്ലണം. ഇല്ലെങ്കില്‍ പത്താള്‍ക്ക് ഒരു പാര്‍ട്ടിയും അവര്‍ തമ്മിലുള്ള നെഗോഷ്യേഷനും വീതം വയ്പ്പും മാത്രമാകും ഭരണം.

?ഒരു മതാധിഷ്ഠിത, ഈശ്വരവിശ്വാസാധിഷ്ഠിത കമ്മ്യൂണിസ്റ്റ് പാര്ട്ടിയായിരുന്നെങ്കില് കൂടുതല് സംസ്ഥാനങ്ങള് വേരുറപ്പിക്കാമായിരുന്നോ? വേരുറച്ചാല് പിന്നെ അനങ്ങാന് പറ്റില്ല എന്നൊരു പ്രശ്നവുമുണ്ട്.

=ഡെമോഗ്രഫിയുടെ പുരോഗതി പല പടികളില്‍ ആയി കുടുങ്ങി കിടക്കുന്ന ഇന്ത്യയില്‍ ചിലയിടങ്ങളില്‍ പല രീതിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നു വിളിക്കപ്പെടുന്ന ചില പാര്‍ട്ടികള്‍ ഒക്കെ വളര്‍ന്നു. ബാക്കിയുള്ള സ്ഥലങ്ങളില്‍ അതിന്റെ ആവശ്യം ജനങ്ങള്‍ക്ക് തോന്നിയില്ല എന്നതിനു സമരം ചെയ്തു വിജയിക്കുമെന്ന പ്രതീക്ഷയില്ലെന്നോ സാഹചര്യമില്ലെന്നോ കൂട്ടായ്മയില്ലെന്നോ കാര്യങ്ങള്‍ ബോദ്ധ്യപ്പെടാന്‍ മാത്രം അറിവില്ലെന്നോ ഒക്കെയായി ഒരു പാട് കാരണങ്ങള്‍ കാണാമല്ലോ നമുക്ക്?

മതനിഷേധിയായ ഈശ്വരനിഷേധിയായ പാര്‍ട്ടി ആയിരുന്നെങ്കില്‍ കേരളത്തിലെ ക്ഷേത്രങ്ങളും പള്ളികളും ഒക്കെ അമ്പതുവര്‍ഷം പഴക്കമില്ലാത്ത കെട്ടിടങ്ങളില്‍ ആയിരുന്നേനെ ഇന്ന്. പിന്നെ മത്രം പ്രചരിപ്പിക്കുന്ന ഈശ്വരനെ പ്രചരിപ്പിക്കുന്ന പാര്‍ട്ടി എന്നാണെങ്കില്‍ അതിനായി ധാരാളം രാഷ്ട്രീയ & ഇതര പാര്‍ട്ടികളും മതങ്ങളും രണ്ടും കൂടിയവയും ഒക്കെ ഉണ്ടല്ലോ?

myexperimentsandme said...

രാത്രി പന്തീരണ്ട് മണിക്ക് വെളിവില്ലാത്ത ഞാന്‍ വെളിവില്ലാതെ ചോദിച്ച വെളിവുകെട്ട ചോദ്യങ്ങള്‍ക്ക് കുത്തിയിരുന്ന് മറുപടി പറയാന്‍ മാത്രം കൊടകരക്കാരനോ ദേവേട്ടന്‍ :)

അഗ്രഹാരയരഹാരയറിവാദരവ്:

ഇങ്ങോട്ടൊന്നുവെച്ചു അങ്ങോട്ടൊന്നു വെച്ചു, രണ്ടും വെട്ടി വീട്ടിപ്പോയി സ്റ്റൈലാകുമോ? രണ്ട് വീക്ഷണകോണകങ്ങളില്‍ കൂടി നോക്കിയാല്‍ രണ്ടിലും കാണില്ലേ ഉദാഗുണനങ്ങള്‍? രാഹുലന്‍ അഗ്രഹാരത്തിലെ കഴുതയായി വിലസുന്നു-അഗ്രഹാരം നോക്കിത്തന്നെ. മായാവതി അരയഹാരത്തില്‍ നിന്ന്. അങ്ങിനെ നോക്കിയാല്‍ ഒന്നിവിടെ ഒന്നവിടെ എന്ന രീതിയിലല്ലെങ്കിലും പിടിച്ചുനില്‍‌ക്കാന്‍ മാത്രം ഉദാഗുണനങ്ങള്‍ കാണുമെന്നൊരു തോന്നല്‍ (തോന്നല്‍ മാത്രം).

രാജു നാരായണസര്‍വ്വഗുണനിര്‍ഗ്ഗുണസ്വാമിയാസ്വാമി:

അദ്ദേഹം അദ്ദേഹത്തിന്റെ പണി ചെയ്യുന്നത് ശ്രീശാന്തിന്റെ അമ്മയുടെ പൂജ വരെ ആഘോഷമാക്കുന്ന മീഡിയ ആഘോഷിക്കുന്നതുമാവാന്‍ വയ്യേ? സ്വന്തം അമ്മായിയപ്പന്റെ വീടിന്റെ മതിലിടിച്ച് നാട്ടുകാര്‍ക്ക് വഴിവെട്ടിക്കൊടുത്തപ്പോള്‍ “ദേ നാട്ടിലൊരു പുലിയിറങ്ങിയിട്ടുണ്ട്” എന്ന് മിഡിയിട്ട മീഡിയാ ധര്‍മ്മം മീഡിയാക്കാര്‍ കാണിച്ചു. അങ്ങനെ രാജു നാരായണസ്വാമി ചിരിച്ചു, കളിച്ചു, കുളിച്ചു, വീടിനു മുന്നില്‍ ലുങ്കിയുടുത്ത് ഷര്‍ട്ടിടാതെ കുത്തിയിരുന്നു തുടങ്ങി എന്തും വാര്‍ത്തയാക്കാന്‍ ദാഹിച്ചുവലഞ്ഞ് നടക്കുന്ന മീഡിയാ കോപ്രായങ്ങള്‍ക്ക് ആ പാവം സ്വാമി (അഗ്രഹാരത്തില്‍‌നിന്നായതുകൊണ്ടുള്ള പാവം വിളിയല്ല, പാവം മനുഷ്യന്‍ എന്ന നിലയില്‍) എന്തു പിഴച്ചു എന്നും ചോദിക്കാമല്ലോ. ആന്ധ്രയില്‍ എയിഡ്‌സിനെതിരെ പടപൊരുതുന്ന അശോക് കുമാറിനെപ്പറ്റി പതാലിയെഴുതിയതും പാപമാകുന്നില്ലല്ലോ. ഇങ്ങിനെയൊക്കെ ചെയ്യാന്‍ പ്രചുവദനം കിട്ടണമെങ്കില്‍ ഇങ്ങിനെയൊക്കെയുണ്ടെന്ന് നാലുപേരറിയേണ്ടേ?

വാര്‍ത്തയാവുന്നതാണ് ഫാക്‍ടറെങ്കില്‍ അരയഹാരത്തില്‍ നിന്നുള്ളവരും ഫോട്ടോയ്ക്ക് പോസ് ചെയ്യരുതല്ലോ. ചെയ്യാനുള്ളത് അഗ്രഹാരനും അരയഹാരനും ചെയ്യുക, വീട്ടില്‍ പോവുക. പലതും (എല്ലാമല്ല, ചിലതെങ്കിലും) അങ്ങിനെയൊക്കെത്തന്നെയല്ലേ? എന്റെ കല്ല്യാണഫോട്ടോ പത്രത്തിലിടരുത് എന്ന് പറഞ്ഞ ചാക്കോയുടെ മകന്റെ കല്ല്യാണഫോട്ടോ തന്നെ പത്രത്തിലിടുകയും അദ്ദേഹം അങ്ങിനെതന്നെ പറഞ്ഞെന്ന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത പത്രങ്ങളുള്ള നാടല്ലേ.

വഴിയില്‍ വീണുകിടന്ന അമ്മൂമ്മയെ ഒരു പോലീസുകാരന്‍ ആശുപത്രിയിലാക്കിയതിന് അയാള്‍ക്ക് ഡി.ജി.പി അഞ്ഞൂറു രൂപാ പാരിതോഷികം കൊടുത്തത് പത്രം വഴിയറിഞ്ഞപ്പോള്‍ പോലീസുകാരന്‍ പോലീസുകാരന്‍ എന്ന നിലയിലും മനുഷ്യനെന്ന നിലയിലും ചെയ്ത ഒരു നല്ലകാര്യത്തിന് വിലയിട്ട ഡി.ജി.പിയാണോ തെറ്റുകാരന്‍, അത് വാര്‍ത്തയാക്കിയ പത്രങ്ങളാണോ തെറ്റുകാര്‍, അതോ അതൊക്കെ കണ്ട് മനുഷ്യപ്പറ്റുള്ളവരും നാട്ടിലുണ്ടെന്നറിഞ്ഞ് അതുപോലെ (അഞ്ഞൂറ് കിട്ടുമെന്ന സ്വാര്‍ത്ഥതയോടുകൂടിയാണെങ്കിലും) ആരെങ്കിലും അടുത്ത ദിവസം ചെയ്താല്‍ അത്രയെങ്കിലുമായി എന്നതുകൊണ്ട് ഇവരാരും തെറ്റുകാരാവുന്നില്ലേ?

അതുകൊണ്ട് എന്റെ കക്ഷി രാജു നാരായണ സ്വാമിയെ ഒന്ന് കുറ്റവിമുക്തനാക്കിനോക്കിയാലോ?

ചെയ്യുന്ന കാര്യം വാര്‍ത്തയാകുന്നത് കൊണ്ട് മാത്രം ചെയ്യുന്നതിന്റെ മഹത്വം കുറയുമോ? വാര്‍ത്തയ്ക്ക് വേണ്ടി ചെയ്യുന്നതും ചെയ്യുന്നതെന്തും വാര്‍ത്തയാവുന്നതും രണ്ടും രണ്ടും നാലല്ലേ? കാട് കൈയ്യേറിയവനെ പിടിച്ചാല്‍ അത് വാര്‍ത്തയാവേണ്ടേ? അപ്പോള്‍ പിടിച്ചവന്റെ പടവും വരില്ലേ? ഇതൊന്നുമല്ലെങ്കില്‍ പിന്നെന്താണ് നാട്ടില്‍ (ഇപ്പോള്‍) വാര്‍ത്ത? :)

(ഇതുതന്നെയല്ലേ ദേവേട്ടന്‍ ആദ്യത്തെ കമന്റില്‍ പറഞ്ഞത്? പക്ഷേ രണ്ടാം കമന്റില്‍ രാജു നാരായണസ്വാമി സുരേഷ് ഗോപിയായെന്ന് പറഞ്ഞപ്പോളുണ്ടായ ഇണ്ടല്‍ മൂലമാണ് ഇത്രയും വെര്‍ബല്‍ ഡയക്കറിയ :)‍).

അപ്പോള്‍ അത് തീര്‍ന്നു.

കമ്മ്യൂണലിസ്റ്റ് മാര്‍ക്ക്‍ലിസ്റ്റ് പാര്‍ട്ടിയെപ്പറ്റി പറഞ്ഞത് പണ്ടേതോ ബ്ലോഗ് ചര്‍ച്ചയില്‍ ആരോ പറഞ്ഞത് (സിബു? ഏവൂരാന്‍?) ഓര്‍മ്മയില്‍ നിന്നും എടുത്ത് ഇത് ഒരു കാരണമാവാന്‍ വയ്യേ എന്നോര്‍ത്ത് എഴുതിയത്. സി.പി.ഐ. (എം.) എന്നെഴുതുന്നതിനുകൂടെ (പ്രായോഗികം) എന്നൊരു വാലും കൂടി വെച്ച് കുറച്ച് പ്രായോഗികമായി ചിന്തിച്ച് വാനോളം പ്രതീക്ഷകള്‍ കൊടുക്കാതെ ഒരു അഞ്ചുനില കെട്ടിടത്തിന്റെയത്രയും ഉയരത്തിലുള്ള പ്രതീക്ഷകള്‍ മാത്രം കൊടുക്കുന്ന ഒരു പാര്‍ട്ടിയായിരുന്നെങ്കില്‍ ഇപ്പോളുള്ളതുപോലുള്ള പ്രശ്‌നങ്ങളൊന്നും പാര്‍ട്ടിക്കുണ്ടാവില്ലായിരുന്നു എന്ന് എനിക്ക് ചുമ്മാ അങ്ങ് തോന്നുന്നതുപോലൊക്കെ.

ജാതി, മത, എക്സ് എട്രാ, വൈട്രാ, ഇസഡ്ട്രാ വ്യതിയാനങ്ങളൊക്കെയുണ്ടെങ്കിലും ഇന്ത്യയില്‍ കോമണ്‍ ഫാക്ടര്‍ ഉണ്ടല്ലോ ധാരാളം-ദാരിദ്ര്യം, ചൂഷണം എന്നിവ. എങ്കിലും ദേവേട്ടന്‍ പറഞ്ഞതുപോലെ വൈവിധ്യങ്ങള്‍ ധാരാളമുള്ള ഭാരതമഹാരാജ്യത്ത് ഒരു കോമണ്‍ കോസുവഴി എല്ലായിടത്തും സംഗതി പ്രചരിപ്പിക്കുക്ക എന്നത് അത്ര എളുപ്പമല്ല. പക്ഷേ പുസ്തകത്തില്‍ നോക്കി കാണാപ്പാഠം പഠിച്ച് പകര്‍ത്തിയതിന്റെ പ്രശ്‌നങ്ങള്‍ എന്നാലുമുണ്ട് പാര്‍ട്ടിക്ക് എന്നുതന്നെ തോന്നുന്നു.

മതനിഷേധിയായ ഈശ്വരനിഷേധിയായ പാര്‍ട്ടി ആയിരുന്നെങ്കില്‍ കേരളത്തിലെ ക്ഷേത്രങ്ങളും പള്ളികളും ഒക്കെ അമ്പതുവര്‍ഷം പഴക്കമില്ലാത്ത കെട്ടിടങ്ങളില്‍ ആയിരുന്നേനെ ഇന്ന്

സന്ദേശത്തില്‍ ശ്രീനിവാസന്‍ ശങ്കരാടിയോട് പറയുന്ന ഡയലോഗ് ഓര്‍ത്താല്‍ മതി

“മതമില്ല, ഈശ്വരനില്ല, എന്നൊക്കെ പറയും. എന്നിട്ട് രാവിലെ തലയില്‍ തോര്‍ത്തുമിട്ട് അമ്പലത്തില്‍ പോകും തൊഴാന്‍...”

“താന്‍ കണ്ടോ?”

‘കണ്ടു”

“എങ്ങിനെ കണ്ടു?”

“ഞാനും വരാറുണ്ട്, തൊഴാന്‍”

“എങ്കില്‍ താന്‍ കെട്ടിക്കോ... പക്ഷേ അമ്പലത്തില്‍ എന്നെ കണ്ട കാര്യം ആരോടും പറയേണ്ട”

ഈ ദ്വന്ദ്വവ്യക്തിത്വമല്ലേ ആള്‍ക്കാര്‍ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയത്? കേരളത്തില്‍ പിന്നെ ആള്‍ക്കാര്‍ക്ക് സ്വല്പം എഴുത്തും വായനയുമൊക്കെ അറിയാവുന്നതുകൊണ്ട് വൈരുധ്യാത്മക ഭൌതിക ഗണിത രസതന്ത്രവാദമെന്നൊക്കെ പറഞ്ഞാല്‍ ആള്‍ക്കാര്‍ തലയെങ്കിലുമാട്ടും. ബീഹാറിലും യു.പിയിലുമൊക്കെ പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് രണ്ടുമെന്നൊക്കെയായി അവസാനം അവിടെ വൈരുധ്യാത്മീയതയും കൊണ്ട് ചെന്നാല്‍ ആള്‍ക്കാര്‍ അവരുടെ പണിനോക്കിപ്പോകും. അങ്ങിനെ പണിനോക്കിപ്പോയതുകൊണ്ടാവുമോ പാര്‍ട്ടിയുടെ വേര് അവിടെങ്ങും ഉറയ്ക്കാത്തത്?

Glocalindia said...

അഗ്രഹാരികളും പരിവാരങ്ങളും ചര്‍ച്ചയില്‍ പൊന്തിവന്ന് ചീഞ്ഞാല്‍ “അടിയന്‍ ലച്ചിപ്പോം” എന്നാണല്ലോ വക്കാരിയുടെ ലൈന്‍. അഗ്രഹാരികളുടെ കേസ് മാത്രമേ അങ്ങ് എടുക്കുകയുള്ളൂ?

രാജേഷേ, അത് ക്ഷ പിടിച്ചൂ - “ബൈബിള്‍ ബെല്‍റ്റ് (ഇവിടുത്തെ പശുബെല്‍റ്റ്‌)”

myexperimentsandme said...

ഹ...ഹ... ബെന്നീ, എന്തെങ്കിലും കേസ് എടുക്കേണ്ടേ. അഗ്രഹാരങ്ങളൊക്കെ എനിക്ക് നല്ല ആവേശവും ഊര്‍ജ്ജവും തരുന്ന സംഗതികളല്ലേ. ബെന്നിക്കറിയാവുന്നതല്ലേ. അതിന്റെ കൂടെ പരിവാരം കൂടിയുണ്ടെങ്കില്‍ നല്ലൊരു സദ്യ കഴിച്ച പ്രതീതി. പിന്നെന്ത് വേണം. ചാരിയിരുന്ന് വെര്‍ബല്‍ ഡയക്കറിയ തന്നെ വെര്‍ബല്‍ ഡയക്കറിയ. തല്‍ക്കാലം ഇങ്ങിനെതന്നെയങ്ങ് പോകട്ടെ അല്ലേ. ആ പൊന്തിവന്ന് “ചീഞ്ഞാല്‍” എനിക്കും ഇഷ്ടപ്പെട്ടു. “സാഗരങ്ങളെ...” കഴിഞ്ഞുള്ള ആ തബലയും :)

(ഈ “അടിയന്‍ ലച്ചിപ്പോം” എന്ന് പറഞ്ഞാല്‍ എന്താണെന്ന് ഗൂഗിളില്‍ സേര്‍ച്ചിയപ്പോള്‍ ബെന്നിയുടെ ട്രേഡ് മാര്‍ക്കുകളില്‍ ഒന്നാണെന്ന് കണ്ടു - യുണീക്കോഡിന്റെ പ്രയോജനങ്ങള്‍) :)

(കൊച്ചുകള്ളന്‍, നോക്കിയിരിക്കുകയാണല്ലേ) :)

myexperimentsandme said...

ബെന്നിയോട് കുശലം പറഞ്ഞ് ബെന്നിയുടെ സംശയത്തിന് മറുപടി പറയാന്‍ മറന്നുപോയി.

അതേ, ബെന്നീ, അഗ്രഹാരത്തിനെ “അടിയന്‍ ലച്ചിപ്പോം” സ്റ്റൈലല്ലായിരുന്നല്ലോ എന്റെ വെര്‍ബല്‍ ഡയക്കറിയ. ഒന്ന് നോക്കിക്കേ. ആദ്യത്തെ കമന്റില്‍ പറഞ്ഞത് അരയന്മാര്‍ക്കറിയാം അവര്‍ എന്താണ് ചെയ്യുന്നതെന്നല്ലേ. അവിടെ അഗ്രഹാരത്തിന്റെ കേസെടുത്തതേ ഇല്ലല്ലോ. പിന്നെ ദേവേട്ടന്‍ പറഞ്ഞു, അഗ്രഹാരത്തിലെ കഴുതകളുടെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ പറയുന്നതുകൊണ്ട് നമ്മള്‍ അത് മാത്രമറിയുന്നു, അരയഹാരങ്ങളിലെ കാര്യങ്ങള്‍ അറിയുന്നില്ല എന്ന് ഞാന്‍ മനസ്സിലാക്കിയ രീതിയില്‍. അപ്പോള്‍ ഞാന്‍ ചോദിച്ചു, അങ്ങിനെതന്നെയാണോ? അരയഹാരങ്ങളിലെ കാര്യങ്ങളും മാധ്യമങ്ങള്‍ പറയുന്നുണ്ടാവില്ലേ എന്ന രീതിയില്‍. പിന്നെ രാജു നാരായണസ്വാമി എന്ന അഗ്രഹാര്‍ജിയെ ഞാന്‍ ഉദാഹരിച്ചു. അത് മാധ്യമങ്ങള്‍ ഒരേ സമയം ചീത്ത പറയാനും പൊക്കിപ്പറയാനും ഉപയോഗിച്ച വ്യക്തി എന്ന നിലയിലായിരുന്നു. മാധ്യമങ്ങള്‍ തന്നെ രാജു നാരായണസ്വാമിയെ ചീത്തയും പറഞ്ഞല്ലോ? അത് അഗ്രഹാരമായതുകൊണ്ട് മാത്രമാണോ? അങ്ങിനെയാണെങ്കില്‍ എന്തായാലും എനിക്കാ കേസെടുക്കാമല്ലോ. സുരേഷ് കുമാര്‍ അഗ്രഹാരക്കാരനാണോ അരയഹാരക്കാരനാണോ?

അപ്പോള്‍ ദേവേട്ടന്‍ അഗ്രഹാരത്തിലെ രാഹുലിന്റെ കാര്യം പറഞ്ഞു. അപ്പോള്‍ ഞാന്‍ മാ‍യാവതിയുടെ കാര്യം പറഞ്ഞു. ദേവേട്ടന്‍ രാജു നാരായണസ്വാമി സുരേഷ് ഗോപി കളിക്കുന്നതുകൊണ്ടും ആദരവിനായി മീഡിയയില്‍ കളിക്കുന്നതുകൊണ്ടുമാണ് അദ്ദേഹം വാര്‍ത്തയാവുന്നതെന്ന് പറഞ്ഞു. ഞാന്‍ ചോദിച്ചു, അങ്ങിനെതന്നെയാണോ എന്ന്. അദ്ദേഹം എന്ത് ചെയ്താലും വാര്‍ത്തയാക്കുന്ന മീഡിയയല്ലേ പ്രതി എന്നും ചോദിച്ചു (അത് തന്നെയല്ലേ ദേവേട്ടന്‍ ആദ്യത്തെ കമന്റില്‍ പറഞ്ഞതെന്നും ചോദിച്ചു)-എല്ലാം എന്റെ കമന്റിലുണ്ട്. ഇതിനൊപ്പം പതിവുപോലെ കണ്‍ഫ്യൂഷനും വന്നു. അതായത് മീഡിയയില്‍ വരുന്നത് തെറ്റാണോ? അഗ്രഹാരക്കാരുടെ വാര്‍ത്തകള്‍ മാത്രമാണോ മീഡിയയില്‍ വരുന്നത്? മീഡിയയില്‍ വരാന്‍ വേണ്ടി വാര്‍ത്തയുണ്ടാക്കുന്നതും വാര്‍ത്ത മീഡിയയില്‍ വരുന്നതും രണ്ടും രണ്ടല്ലേ എന്നൊക്കെ. ഇതിന് ഹാരം നോക്കേണ്ട കാര്യം തന്നെയെന്താണെന്നും എനിക്ക് സംശയം. രാജീവ് ഗാന്ധിയുടെ സഹായത്താല്‍ പൈലറ്റായ സൈമണ്‍(?) എന്ന അരയഹാരക്കാരന്റെ വാര്‍ത്തയും മീഡിയയില്‍ വന്നില്ലേ? ഇങ്ങിനത്തെ കാക്കത്തൊള്ളായിരം സംശയങ്ങളും വന്നു.

പിന്നെ കമ്മ്യൂണലിസ്റ്റ് മാര്‍ക്ക്‍ലിസ്റ്റ് (കേരള യൂണിവേഴ്സിറ്റിയില്‍ എസ്.എഫ്.ഐ നേതാവിന്റെ ഭാര്യയ്ക്ക് അഞ്ചാം വട്ടം റീവാ‍ല്യുവേഷന്‍) പാര്‍ട്ടി ഉത്തരേന്ത്യയില്‍ പച്ചപിടിക്കാത്തതിന് ലോകത്താദ്യമായി ഒരു പുതിയ സിദ്ധാന്തം ഞാനവതരിപ്പിച്ചു എന്നോര്‍ത്തപ്പോഴാണ് ഏതാണ്ടതുപോലൊക്കെ സിബുവും മറ്റും പറഞ്ഞിട്ടുണ്ടെന്ന് ഓര്‍ത്തത്. ഏവൂരാന്റെയോ മറ്റോ ഒരു പോസ്റ്റില്‍ (അതോ ഏവൂരാന്റെ ചോദ്യത്തിന് മറുപടിയായാണോ?) ബെന്നിയും എന്തുകൊണ്ട് ഉത്തരേന്ത്യയില്‍ ചൂഷണം മുതലായ സംഗതികളുണ്ടായിട്ടും കമ്മ്യൂണലിസ്റ്റ് പാര്‍ട്ടികള്‍ പച്ച പിടിച്ചില്ല (അല്ലെങ്കില്‍ കേരളത്തെ അപേക്ഷിച്ച് അവിടങ്ങളിലുള്ള വ്യത്യാസം-എന്തായിരുന്നു ബെന്നി പറഞ്ഞിരുന്നതെന്ന് ശരിക്കോര്‍ക്കുന്നില്ല) എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു എന്നായിരുന്നു എന്റെ ഓര്‍മ്മ (ഇത്തവണ യുണീക്കോഡ് പറ്റിച്ചു- സേര്‍ച്ചിയിട്ടും കിട്ടിയില്ല. സിബുവിന്റെ ഈ പോസ്റ്റ് മാത്രമേ കിട്ടിയുള്ളൂ-അവിടെ സിബു മതവിഷയത്തില്‍ ഒരു ന്യൂട്രല്‍ സമീപനം എടുക്കണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ മതാധിഷ്ഠിത/ഈശ്വരവിശ്വാസാധിഷ്ഠിത -സന്ദേശം സിനിമ മനസ്സില്‍ കണ്ടുകൊണ്ട്- കമ്മ്യൂണിസം എന്ന് പറഞ്ഞു - അതാണ് വ്യത്യാസം)

അപ്പോള്‍ ബെന്നി പറ, ഞാന്‍ അഗ്രഹാരമെന്നും പരിവാരമെന്നും കണ്ടപ്പോഴേ കോട്ടെടുത്തിട്ട് “യുവറോണര്‍, അടിയന്‍ ലച്ചിപ്പോം” പറഞ്ഞതായിരുന്നോ ഇവിടെ?

പിന്നെ അഗ്രഹാരമെന്നും പരിവാരമെന്നും കണ്ടാല്‍ ബെന്നിയുമുണ്ടാവും എനിക്ക് കൂട്ടിനെന്നറിയാവുന്നതുകൊണ്ടും കൂടിയല്ലേ ഞാന്‍ ഇവിടൊക്കെ ഇങ്ങിനെ ചുറ്റിപ്പറ്റി നില്‍‌ക്കുന്നത് :)

സുഖം തന്നെയല്ലേ.

അതുല്യ said...

ഇന്ത്യയേ എല്ലാ നിമിഷവും കൂട്ട ബലാത്സംഗം ചെയ്യുന്നവരാണു രാഷ്ട്രീയമെന്ന പേരുമിട്ട് ഇറങ്ങിയിരിയ്കുന്നവര്‍. കമ്പ്ലീറ്റ് ഓഫ് ആവണ ലക്ഷണമുണ്ടിത് - പല രീതിയിലുള്ള സമ്പത്ത് ഭാരതത്തിലുണ്ടായിട്ടും, ഈ രാജ്യത്തിനൈ ഇഈ അധോഗതിയിലേയ്ക് തള്ളിയീട്ടവര്‍ രാഷ്ട്രീയക്കാര്‍ മാത്രമാണു, പിന്നെ എന്നെ ഭരിച്ചോളു എന്ന് പറഞ് നിന്ന് കൊടുത്ത നമ്മളും. രാഷ്ട്രീയവും, മതവും, പാര്‍ട്ടീം നേതാവും, മീഡിയയും, തെരഞെടുപ്പും, ക്രിമിനലുകളു പോലും നമ്മേ ഭരിയ്കാന്‍ അവകാശമുള്ളവരും, തെരെഞെടുക്കപ്പടുന്ന്നവരും, ഒക്കേനും കൂടി മാലിന്യ കുമ്പാരമായി മാറി ഇന്ത്യ. ഈ അവസ്ഥയിലു, ആരെ എവിടെയ്ക് പറഞ് വിട്ടാലും, കാലുകള്‍ കട്ട ചെളിയില്‍ തന്നെ ഉറയ്കും.(കേരളത്തിന്റെ 3,459 ഏക്കര്‍ വനം വരെ ഒരു സ്ഥാപനം അനധികൃതമായിട്ട് വച്ചിട്ടുണ്ട് എന്ന് കേട്ട് ഞാന്‍ ഞെട്ടി കുറച്ച് ദിവസം മുമ്പ്, ഇത് പോലെ ഇന്ത്യ മൊത്തം, കൈയ്യൂക്കുള്ളവന്‍ തന്റേത് ആക്കിയാലു എന്താവും സ്ഥിതി?) എവിടെ ന്യായം എന്ത് ന്യായം? ആര്‍ക്ക് ആരെ പേടി? മീഡിയ എന്ന ഭൂതം, പൈസയുള്ളവരുടെ കൂടെ അല്ലെങ്കില്‍ ഇന്ത്യയെ താറടിച്ച് കാട്ടുന്ന പ്രോഗ്രാമുകള്‍ സ്പോണ്‍സറ്ഷിപ്പ് ചെയ്ത് കാട്ടുമോ? ലോകം മുഴുവന്‍ കാണുന്ന ചാനലുകളില്‍, ഇന്ത്യയുടേ മാനം മൊത്തം ഇടിഞ് വീഴുന്ന കീരാത കാഴ്ച്ചകളൊക്കേനും കാട്ടോ? നല്ലതൊന്നും പറയാണ്ടേ, ഇന്ത്യ എന്നാല്‍ “ഞങ്ങള്‍ വെറും ഇത് പോലത്തേ ചവറാണെന്ന്” വീണ്ടും വീണ്ടും പറഞ് പൊലിപ്പിയ്കുന്നു, ഇന്ത്യയില്‍,അധികാരത്തിലു വരുന്നവര്‍ ബാത്ത്രൂമില്‍ പോകുമ്പോഴ് പോലും, കസേരയും കൊണ്ട് പോകുന്നു, പദവി പോകാതിരിയ്കാന്‍ എന്ന ഒരു തമാശ ബിബിസി ഡിസ്കഷനില്‍ പണ്ട് പറഞത് ഓര്‍ക്കുന്നു. അതിനു എതിരേയായിട്ട് ഒരു പ്രക്ഷോബവും കണ്ടില്ല. കാരണം സത്യം അതായത് കൊണ്ട്.

ബി.ജി.പി, കമ്മ്യുണിസ്റ്റ്, കോണ്‍ഗ്രസ്സ്,.........പറയുമ്പോ തന്നെ വെറുപ്പ് തോന്നുന്നു. അധികാരത്തിലിരിയ്കുന്നവര്‍ പറയുന്നതെന്തീനൊടും പ്രതിഷേധിയ്കുക എന്നുള്ളതാണു പ്രതിപക്ഷ ജോലി എന്ന് കരുതുന്ന പ്രതിപക്ഷ അളുകളു. ഭാരതത്തേ കുറിച്ച് നമുക്കൊക്കെ കുറച്ചെങ്കിലും നല്ല ഓര്‍മ്മകളും സത്യങ്ങളുമുണ്ടായിരുന്നു, പക്ഷെ ഇന്ന് ജനിക്കുന്ന കുഞിനു അവന്റെ ഭാരതം എന്താണു?എന്തുണ്ട് സ്ഥിരതയുണ്ട് അവനു ഇവിടേ? പടിച്ച് കോഴ്സ് കഴിയുമ്പോ യൂണിവേശ്സിറ്റി അംഗീകാരം പോലും രാഷ്ട്രീയക്കാര്‍ ഇടപെട്ട് പിന്വലിയ്കുന്ന അവസ്ഥ.അത്യുന്നത എഇ.ഏ.സ് പദവി ഒക്കെ എടുത്ത് പൊട്ടന്‍ മന്ത്രീടെ ചിന്ന വീട്ടീലേയ്ക് മസാല ദോശ വാങേണ്ടി വരുന്ന അവസ്ഥ. ഇങ്ങനെ നടക്കുന്ന എത്ര രാജ്യമുണ്ട്? അവനെ അമേരിയ്ക് പറഞ് വിടോ? അല്ലാ, ജപ്പാനിലേയ്കോ? അല്ല അമേരിയ്ക് ഇടിയുമ്പോ ഇംഗ്ലണ്ടിലേയ്യ്ക്കോ? അല്ല അവിടേ പ്രശ്നം വരുമ്പോ മി.ഡിലീസ്റ്റിലേയ്കൊ? അവന്‍ എവിടെ പോകും?

പൊത് പ്രവര്‍ത്തനവും, കമ്മ്യൂണിസവും, എല്ലാം എല്ലാം ഒരു ജോലിയ്ക് ചേരുക എന്ന ഒരു നിലയിലേയ്ക് എത്തിപെട്ടിരിയ്കുന്നത് കൊണ്ട്, മിനിമം യോഗ്യതയായി വല്ല ഗേയിറ്റോ സാറ്റോ പോലത്തേ പരീക്ഷ വയ്കുകയേ നിവര്‍ത്തിയുള്ളു.

Glocalindia said...

ആദ്യ കമന്റില്‍ തന്നെ വക്കാരി, “അറിവും ആദരവും അഗ്രഹാരമാണോ അരയഹാരമാണോ” എന്ന് നോക്കിയിട്ട് വേണോ എന്ന് ചോദിച്ചു കണ്ടു. “ദളിതരാണോ സവര്‍ണരാണോ എന്ന് നോക്കിയിട്ടാണോ സാമ്പത്തിക സംവരണം തീരുമാനിക്കേണ്ടത്” എന്ന് പണ്ട് വക്കാരി ചോദിച്ചതിന്റെ മാറ്റൊലി പോലെ തോന്നിയത് കൊണ്ട് എഴുതിയ കമന്റാണ്. ബൈ ദ വേ, റിസര്‍ച്ചൊക്കെ കഴിഞ്ഞു എന്ന് കേട്ടല്ലോ. ഇപ്പഴെവിടെയാണ്?

myexperimentsandme said...

ബെന്നിയേ, അവിടേം പ്രശ്‌നമുണ്ടല്ലോ. താത്വികമായി (അതേ, താ ത്വി ക മായി) ഒരു സംവരണത്തിനും ഞാന്‍ അനുകൂലമല്ല, സംവരണമില്ലാതെ തന്നെ എല്ലാ വിഭാഗക്കാരും തുല്ല്യരായി വരുന്ന ഒരു സ്ഥിതിവിശേഷം വരണം, സംവരണമുണ്ടെങ്കില്‍ സംവരണമുണ്ടല്ലോ എന്നോര്‍ത്ത് ഒന്നും ചെയ്യാതെയിരിക്കും, അതുകൊണ്ട് സംവരണം ആള്‍ക്കാരെ ആ രീതിയില്‍ പിന്നോക്കമാക്കും, അതുകൊണ്ട് സംവരണമില്ലാതെ തന്നെ എല്ലാ വിഭാഗക്കാരെയും എങ്ങിനെ തുല്ല്യരാക്കാം എന്നുള്ള കാര്യങ്ങളെപ്പറ്റി ആലോചിക്കണം എന്നൊക്കെയല്ലേ പണ്ടുമുതല്‍‌ക്കേ ഞാന്‍ വലിയവായില്‍ പറഞ്ഞുകൊണ്ടിരുന്നതും ചീത്ത കേട്ടതും? “ദളിതരാണോ സവര്‍ണ്ണരാണോ എന്ന് നോക്കിയിട്ടാണോ സാമ്പത്തിക സംവരണം തീരുമാനിക്കേണ്ടത്” എന്നൊരു മാറ്റൊലി തോന്നത്തക്ക രീതിയില്‍ പോലും ഞാന്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് ഇനിയൊന്ന് നോക്കട്ടെ :)

പിന്നെ ആദ്യകമന്റില്‍ ഞാന്‍ പറഞ്ഞതെന്താണ്?

“ദേവേട്ടാ, അറിവും ആദരവും അഗ്രഹാരമാണോ അരയഹാരമാണോ എന്ന് നോക്കിയിട്ട് തന്നെയാണോ എല്ലായ്‌പ്പോഴും?“

അതായത് അറിവും ആദരവും അഗ്രഹാരമാണോ അരയാഹരമാണോ എന്ന് നോക്കിയിട്ട് ആണോ” എന്നാണ് ഞാന്‍ ചോദിച്ചത് (പറഞ്ഞതല്ല- ചോദിച്ചതാണ്).

അതും

ബെന്നി പറഞ്ഞ, ഞാന്‍ പറഞ്ഞെന്ന് പറഞ്ഞ
“അറിവും ആദരവും അഗ്രഹാരമാണോ അരയഹാരമാണോ” എന്ന് നോക്കിയിട്ട് വേണോ

എന്നതും തമ്മില്‍ അജേട്ടനും ഗജേട്ടനും പോലുള്ളതൊന്നുമല്ലെങ്കിലും മാനസനിളയില്‍ പൊന്നോളങ്ങള്‍ ധ്വനിയില്‍ വേണമെങ്കില്‍ സ്വല്പം വ്യത്യാസമൊക്കെ വരുത്തി നമുക്ക് ഷേപ്പ് മാറ്റാമെന്ന് തോന്നുന്നു. “ആണോ“ യും “വേണോ“ യും തമ്മില്‍ ആണവവും വേണാടും തമ്മിലുള്ള വ്യത്യാസമുണ്ടല്ലോ. ആണോ എന്ന് ചോദിച്ചാല്‍ ചോദ്യം. വേണോ എന്ന് ചോദിച്ചാല്‍ ഒരുമാതിരിയിടങ്ങളിലൊക്കെ “അത് വേണോ.... വേണ്ടല്ലേ” എന്ന രീതിയില്‍. ഇനി വേണോ എന്ന് തന്നെയാണെങ്കിലും നിര്‍ദ്ദോഷമായ രീതിയില്‍ ‘ദേവേട്ടാ, അറിവിനും ആദരവിനുമൊക്കെ നമ്മള്‍ എന്തിനാണ് അഗ്രഹാരമാണോ അരയഹാരമാണോ എന്നൊക്കെ നോക്കുന്നത്, അങ്ങിനെയൊന്നും വേണ്ടെന്നേ” എന്നും അര്‍ത്ഥമാക്കാം- പക്ഷേ എന്റേത് “ആണോ” എന്നുള്ള ചോദ്യം തന്നെയായിരുന്നു. ആണെന്ന രീതിയില്‍ ദേവേട്ടന്‍ ഉദാഹരണങ്ങള്‍ തന്നപ്പോള്‍ അരയഹാരത്തില്‍ നിന്നും ഉദാഹരണങ്ങള്‍ ഉണ്ടെന്ന് ഞാനൊന്ന് സ്ഥാപിക്കാന്‍ നോക്കി. മൊത്തത്തില്‍ ബെന്നിയുള്‍പ്പടെയുള്ള മീഡിയയെ ഒന്ന് സപ്പോര്‍ട്ടാന്‍ നോക്കിയതല്ലേ :)

ഞാന്‍ ചോദിച്ചത് മാധ്യമങ്ങള്‍ ഇവയൊക്കെ റിപ്പോര്‍ട്ട് ചെയ്യുന്നത് എല്ലായ്‌പ്പോഴും അഗ്രഹാരമാണോ അരയഹാരമാണോ എന്ന് നോക്കിയിട്ട് തന്നെയാണോ എന്നായിരുന്നു. ആ ചോദ്യം ദേവേട്ടന്‍ മാധ്യമങ്ങള്‍ നമുക്ക് ആ രീതിയിലുള്ള വാര്‍ത്തകളാണ് തരുന്നത്, അതുകൊണ്ട് നമ്മള്‍ അതൊക്കെയേ അറിയുന്നുള്ളൂ എന്ന ഞാന്‍ മനസ്സിലാക്കിയ രീതിയില്‍ കമന്റിയതുകൊണ്ടുമാണ്.

റിസേര്‍ച്ച് കഴിഞ്ഞിരുന്നെങ്കില്‍ ഞാനിപ്പോള്‍ ഒരു ജോലി കിട്ടി ലീവെടുത്ത് വീട്ടിലിരുന്ന് കുറച്ച് ചൊറിയൊക്കെ ദേഹത്തുണ്ടാക്കി അതും കുത്തിയിരിക്കില്ലായിരുന്നോ :)

myexperimentsandme said...

ഭഗവാനേ, സംവരണ കീവേഡ് വീണതുകൊണ്ട് ഇനിയിവിടെ എന്തൊക്കെ നടക്കുമോ ആവോ. രാജാറാം രാം‌മോഹന്‍‌റായ്, എന്നോട് ഇനി ആയിരത്തൊന്ന് പ്രാവശ്യം ക്ഷമിക്കാന്‍ പോകുന്നതില്‍ നിന്ന് ഒന്നെടുത്തിട്ട് ആയിരം പ്രാവശ്യം ക്ഷമിച്ചാല്‍ മതി. ഞാന്‍ ഇനി കമാ എന്ന് രണ്ടക്ഷരങ്ങള്‍ മിണ്ടില്ല. വേറേ ഏതെങ്കിലും കോമ്പിനേഷനുകള്‍ മാത്രം. ഈയൊരൊറ്റ പോസ്റ്റ് മാത്രം നാനോവിധമാക്കിയതിന് ഒരു ചിന്ന മാപ്പ്. വരയ്ക്കാനറിയില്ലെങ്കില്‍ ഗ്ലോബായാലും മതി (കിടപ്പാടം താങ്കളുടേത് തന്നെ) :)

Rammohan Paliyath said...

പട്ടികജാതി പട്ടികവർഗ സമ്മേളനം നടത്തിയതിനു പിന്നാലെ സി.പി.എം. ഇതാ മത്സ്യത്തൊഴിലാളി സംഗമം നടത്തുന്നു. കാരാട്ട് പങ്കെടുക്കുന്നു.

Related Posts with Thumbnails